This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെന്‍മാര്‍ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഡെന്‍മാര്‍ക്

Denmark

വടക്കു പടിഞ്ഞാറന്‍ യൂറോപ്പിലെ രാജവാഴ്ച നിലവിലുള്ള ഒരു ഭരണഘടനാധിഷ്ഠിത രാജ്യം. ഔദ്യോഗിക നാമം: 'കിങ്ഡം ഒഫ് ഡെന്‍മാര്‍ക്.' ചരിത്രപരവും രാഷ്ട്രീയവുമായി ഡെന്‍മാര്‍ക് സ്കാന്‍ഡിനേവിയയുടെ ഭാഗമാണെങ്കിലും, ഭൂമിശാസ്ത്രപരമായി തികച്ചും ജര്‍മനിയുടെ ഭാഗമാണ്. പ്രധാന കരഭാഗമായ ജട്ലന്‍ഡ് (Jutland) ഉപദ്വീപും 482 ചെറുദ്വീപുകളും ഉള്‍പ്പെടുന്ന ഡെന്‍മാര്‍ക് പ്രായോഗികാര്‍ഥത്തില്‍ ഒരു ദ്വീപസമൂഹമാണ്.

ഡെന്‍മാര്‍ക്കില്‍ നിന്ന് 2090 കി.മീ. അകലെ കാനഡയുടെ വ. കിഴക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഗ്രീന്‍ലന്‍ഡും, സ്കോട്ട്ലന്‍ഡിന് വ. സ്ഥിതിചെയ്യുന്ന ഫറോസ് ദ്വീപുകളും ഡെന്‍മാര്‍ക്കിന്റെ ഭാഗമാണ്. ഫറോസ് ദ്വീപുകള്‍ക്ക് 1948-ലും ഗ്രീന്‍ലന്‍ഡ് പ്രവിശ്യക്ക് 1979-ലും സ്വയംഭരണം ലഭിച്ചു. അതിരുകള്‍: പ. നോര്‍ത്ത് സീ, വ. പ. സ്കാജെറാക്ക് ജലസന്ധി; വ. കറ്റ്ഗട്ട് (Kattegat); തെ. ജര്‍മനി. സ്കാജെറാക്ക്, കറ്റ്ഗട്ട് ജലസന്ധികള്‍ ഡെന്‍മാര്‍ക്കിനെ യഥാക്രമം നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വേര്‍തിരിക്കുമ്പോള്‍ ജട്ലന്‍ഡ് ഉപദ്വീപ് 68 കി. മീ. പശ്ചിമ ജര്‍മനിയുമായി അതിര്‍ത്തി പങ്കിടുന്നു. വിസ്തൃതി: 43,077 ച. കി. മീ., തീരദേശ ദൈര്‍ഘ്യം: 7314 കി. മീ.; ജനസംഖ്യ: 5,20,3000; ജനസാന്ദ്രത: ച.കി. മീ. -ന് 121; ഔദ്യോഗിക ഭാഷ: ഡാനിഷ്; തലസ്ഥാനം: കോപെന്‍ഹാഗെന്‍.

ഭൂപ്രകൃതിയും കാലാവസ്ഥയും

കൊച്ചുകൊച്ചു ഹരിതപാടങ്ങളും, നീലത്തടാകങ്ങളും, വെണ്മണല്‍ നിറഞ്ഞ കടല്‍ത്തീരങ്ങളും കൊണ്ട് അനുഗൃഹീതമായ നാടാണ് ഡെന്‍മാര്‍ക്. ഉയരക്കുറവാണ് ഭൂപ്രകൃതിയുടെ മുഖ്യസവിശേഷത. ഭൂവിസ്തൃതിയുടെ 70 ശതമാനത്തോളം വ്യാപിച്ചിരിക്കുന്ന ജട്ലന്‍ഡ് പ്രധാന കരഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. 30 മീ. ശ. ശ. ഉയരമുള്ള ജട്ലന്‍ഡിന്റെ പൂര്‍വ-മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന യഡിഗ്ഷോവ്ഹോജ് (Ydig shovhoj) കുന്നുകളാണ് ഡെന്‍മാര്‍ക്കിലെ ഏറ്റവും ഉയരം കൂടിയ ഭൂഭാഗം. സമുദ്രനിരപ്പില്‍ നിന്ന് 173 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവയുടെ ഭൂരിഭാഗവും ഹിമാനീകൃതനിക്ഷേപമായ 'മൊറൈന്‍' (Moraine) കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ചുരുക്കം ചില മേഖലകളില്‍ മാത്രം അടിസ്ഥാന ശിലകള്‍ പ്രകടമായി കാണാം.

ഭൂപ്രകൃതിയനുസരിച്ച് ഡെന്‍മാര്‍ക്കിനെ 5 പ്രധാന ഭൂമേഖലകളായി വിഭജിച്ചിരിക്കുന്നു. (i) പശ്ചിമ ഡ്യൂണ്‍ തീരപ്രദേശം, (ii) പശ്ചിമ മണല്‍ സമതലങ്ങള്‍, (iii) പൂര്‍വ-മധ്യകുന്നുകള്‍, (iv) ഉത്തരവിശാല സമതലം, (v) ബോണ്‍ഹോം (Bornholm).

ദക്ഷിണ ഗ്രീന്‍ലാന്‍ഡിലെ ഒരു ജനവാസകേന്ദ്രം

പശ്ചിമ ഡ്യൂണ്‍ തീരപ്രദേശം: പൊതുവേ മണല്‍ കുന്നുകള്‍ നിറഞ്ഞ ഡെന്‍മാര്‍ക്കിന്റെ പടിഞ്ഞാറന്‍ തീരപ്രദേശമാണിത്. 'ഫിയോര്‍ഡുകള്‍' (Fiords) എന്ന പേരില്‍ അറിയപ്പെടുന്ന ഇടുങ്ങിയതും നീളം കൂടിയതുമായ ഉള്‍ക്കടല്‍ ഭാഗങ്ങള്‍ ഈ തീരപ്രദേശത്തിന്റെ പ്രത്യേകതയാണ്. ഒരിക്കല്‍ കടലിന്റെ ഭാഗമായിരുന്ന ഫിയോര്‍ഡുകള്‍ ഇപ്പോള്‍ പൂര്‍ണമായും മണല്‍ തിട്ടകളാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. തുടര്‍ച്ചയായി വേലിയേറ്റം അനുഭവപ്പെടുന്ന നിരവധി ചതുപ്പുനിലങ്ങള്‍ ഈ തീരപ്രദേശത്തിന്റെ തെ.പടിഞ്ഞാറന്‍ മേഖലയില്‍ കാണാം.

പശ്ചിമ മണല്‍ സമതലങ്ങള്‍: ഹിമയുഗത്തില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന ഹിമാനികളുടെ അപരദന-നിക്ഷേപണ പ്രക്രിയകളുടെ ഫലമായി രൂപപ്പെട്ടതാണ് പശ്ചിമ മണല്‍ സമതലങ്ങള്‍. ഭൂരിഭാഗവും നിരപ്പാര്‍ന്ന ഭൂപ്രകൃതി ഈ മേഖലയുടെ പ്രത്യേകതയാകുന്നു.

പൂര്‍വ-മധ്യകുന്നുകള്‍: ഡെന്‍മാര്‍ക്കിലെ ഏറ്റവും വലിയ ഭൂഭാഗമാണിത്. ജട്ലന്‍ഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സമീപ ദ്വീപുകളും ഇതില്‍ ഉള്‍പ്പെടുന്നു. പ്രധാന കരഭാഗമായ ജട്ലന്‍ഡിന് ഏകദേശം 320 കി. മീ. നീളവും 160 കി. മീ. വീതിയുമണ്ട്. വിസ്തൃതി: 29767 ച. കി. മീ. തീരപ്രദേശത്തെ ഫിയോര്‍ഡുകള്‍ നൈസര്‍ഗിക തുറമുഖങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. 180 കി.മീ. നീളമുള്ള 'ലിം ഫിയോര്‍ഡ്' (Lim fiord) ആണ് ഇവയില്‍ ഏറ്റവും വലുത്. 20 കി. മീ. വീതിയുള്ള ഒരു ഉള്‍നാടന്‍ തടാകത്തിനും ലിം ഫിയോര്‍ഡ് ജന്മം നല്‍കിയിട്ടുണ്ട്. 'തൈബോണ്‍ കനാല്‍' (Thyborn canal) ലിം ഫിയോര്‍ഡിനെ കടലുമായി ബന്ധപ്പിക്കുന്നു. 7,014 ച. കി. മീ. വിസ്തൃതിയുള്ള 'സജെല്‍ലാന്‍ഡ്' (sagaelland) ആണ് ഈ മേഖലയിലെ പ്രധാന ദ്വീപ്. ഡെന്‍മാര്‍ക്കിന്റെ പ. ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന് 'സീല്‍ലന്‍ഡ്' എന്നും പേരുണ്ട്. ഓറെസന്‍ഡ് ജലസന്ധി ഇതിനെ സ്വീഡനില്‍ നിന്ന് വേര്‍തിരിക്കുന്നു. ഡെന്‍മാര്‍ക്കിലെ പ്രധാന ജനാധിവാസ മേഖലയായ ഈ ദ്വീപിലാണ് തലസ്ഥാന നഗരമായ കോപെന്‍ഹാഗെന്‍ സ്ഥിതിചെയ്യുന്നത്. ജനസംഖ്യയുടെ 2/5 ഉം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതില്‍ ഭൂരിഭാഗവും കോപെന്‍ഹാഗെനിലും പ്രാന്തപ്രദേശങ്ങളിലുമായാണ് നിവസിക്കുന്നത്.

സജെല്‍ലന്‍ഡിനും ജട്ലന്‍ഡിനും മധ്യേ സ്ഥിതിചെയ്യുന്ന 'ഫിന്‍' (Fyn) ദ്വീപാണ് വലുപ്പത്തില്‍ രണ്ടാം സ്ഥാനത്ത്. വിസ്തൃതി: 2,984 ച. കി. മീ. ഡെന്‍മാര്‍ക്കിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ 'ഒഡെന്‍സി' (Odense) സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ്. വന്‍കിട കപ്പല്‍ നിര്‍മാണ ശാലകള്‍ക്കു പുറമേ നിരവധി ഇരുമ്പുരുക്ക് വ്യവസായ ശാലകളും ഭക്ഷ്യസംസ്ക്കരണ കേന്ദ്രങ്ങളും മോട്ടോര്‍ നിര്‍മാണ ഫാക്ടറികളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഫാള്‍സ്റ്റെര്‍ (falster), ലോള്‍ലന്‍ഡ് (Loll land) എന്നിവയാണ് മറ്റു പ്രധാന ദ്വീപുകള്‍.

ഉത്തരവിശാല സമതലം: ഒരിക്കല്‍ സമുദ്രാടിത്തട്ടിന്റെ ഭാഗമായിരുന്ന ഭൂപ്രദേശമാണ് ഉത്തരവിശാല സമതലം. ഹിമാനികളാല്‍ മൂടപ്പെട്ടിരുന്ന ഈ പ്രദേശം ഇവയുടെ ദ്രവീകരണാനന്തരം കടലിന്നടിയില്‍ നിന്നുയര്‍ത്തപ്പെട്ടു എന്നാണ് അനുമാനം. പ്രധാനമായും ഒരു കാര്‍ഷിക മേഖലയാണിത്. ബോണ്‍ഹോം: ദക്ഷിണ സ്വീഡനു സമീപം സ്ഥിതിചെയ്യുന്ന അനേകം ചെറുദ്വീപുകളില്‍ ഒന്നാണിത്. വിസ്തൃതി: 588 ച. കി. മീ. ഇതിന്റെ ഭൂരിഭാഗവും ഗ്രാനൈറ്റ് ശിലയാല്‍ ആവൃതമായിരിക്കുന്നു. ഗ്രാനൈറ്റിനു പുറമേ കയോലിനും ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്നുണ്ട്. മത്സ്യബന്ധനമാണ് ദ്വീപുവാസികളുടെ പ്രധാന ഉപജീവനമാര്‍ഗം.

ജലസമ്പത്ത്

ചെറിയനദികളും തടാകങ്ങളുമാണ് ജലസമ്പത്തിന്റെ മുഖ്യസ്രോതസ്സുകള്‍. ഹിമാനികളുടെ ദ്രവീകരണ ഘട്ടത്തില്‍ ഭൂതലത്തിലെ വിള്ളലുകളിലും ഗര്‍ത്തങ്ങളിലും മറ്റും മഞ്ഞുരുകിയ ജലം കെട്ടിനിന്നതിന്റെ ഫലമായാണ് ഇവ രൂപംകൊണ്ടിട്ടുള്ളത്. 41 ച. കി. മീ. വിസ്തൃതിയുള്ള 'അര്‍റെസോ' ആണ് ഏറ്റവും വലിയ തടാകം; ഏറ്റവും വലിയ നദി ഗുഡെനും (Guden). സു. 158 കി. മീ.യാണ് ഇതിന്റെ നീളം.

സസ്യജന്തുജാലം

വളരെ പരിമിതമാണ് ഡെന്‍മാര്‍ക്കിന്റെ വനഭൂമി (സു. 9.8 ശ.മാ.). ഭൂവിസ്തൃതിയുടെ ഭൂരിഭാഗവും കൃഷിക്കായി ഉപയോഗിക്കുന്നു. വനങ്ങളില്‍ കോണിഫെര്‍,

കോപെന്‍ഹാഗെനിലെ ഒരു മത്സ്യവിപണന കേന്ദ്രം

ബീച്ച്സ്, ഓക്, ആഷ് എന്നീ വൃക്ഷങ്ങള്‍ക്കാണ് പ്രാമുഖ്യം. മധ്യയൂറോപ്പില്‍ സാധാരണ കാണപ്പെടുന്ന വിവിധയിനം ഫേണുകളും മോസുകളും ഇവിടത്തെ വനാന്തരങ്ങളില്‍ സുലഭമായി കാണാം. മാന്‍, അണ്ണാന്‍, നരി, മുയല്‍ എന്നിവയ്ക്ക് പുറമേ കാട്ടുകോഴി ഉള്‍പ്പെടെയുള്ള നിരവധി പക്ഷിവര്‍ഗങ്ങളും ഡെന്‍മാര്‍ക്കിലുണ്ട്. ശുദ്ധജല മത്സ്യങ്ങളാല്‍ സമ്പന്നമാണ് ഡെന്‍മാര്‍ക്കിലെ നദികളും തടാകങ്ങളും.

കാലാവസ്ഥ

അതീവഹൃദ്യമാണ് ഡെന്‍മാര്‍ക്കിലെ കാലാവസ്ഥ. കരയുടെ ഭൂരിഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാല്‍ വര്‍ഷം മുഴുവന്‍ ഇവിടെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നു. സമുദ്രത്തില്‍നിന്ന് വീശുന്ന പശ്ചിമവാതങ്ങളാണ് ഡെന്‍മാര്‍ക്കിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ശൈത്യത്തില്‍ കടല്‍ കരയോളം തണുക്കുകയോ, വേനലില്‍ അധികം ചൂടാകുകയോ ചെയ്യുന്നില്ല. തത്ഫലമായി സമുദ്രത്തില്‍ നിന്ന് വീശുന്ന പശ്ചിമവാതങ്ങള്‍ ശൈത്യകാലത്ത് ഡെന്‍മാര്‍ക്കിന്റെ കരഭാഗത്തെ ചൂടുപിടിപ്പിക്കുകയും വേനലില്‍ തണുപ്പിക്കുകയും ചെയ്യുന്നു. ഡെന്‍മാര്‍ക്കിന്റെ ഭൂവിസ്തൃതി വളരെ പരിമിതമായതിനാല്‍ ദേശവ്യത്യാസങ്ങള്‍ക്കനുസൃതമായി കാലാവസ്ഥയില്‍ ഗണ്യമായ വ്യതിയാനം അനുഭവപ്പെടുന്നില്ല.

ശൈത്യത്തില്‍ താപനിലയുടെ ശ. ശ. 0° സെ. വരെ താഴുന്നു. തണുപ്പ് ഏറ്റവും കൂടിയ ദിവസങ്ങളില്‍ താപനിലയില്‍ -9° സെ. മുതല്‍ -8 °സെ വരെ വ്യതിയാനം രേഖപ്പെടുത്തുന്നു. വേനല്‍ക്കാല താപനിലയുടെ ശ. ശ. 17° സെ.

ഡെന്‍മാര്‍ക്കില്‍ പ്രതിവര്‍ഷം 61 സെ.മീ. വരെ ശ.ശ. വര്‍ഷപാതം അനുഭവപ്പെടാറുണ്ട്. മഴ, മഞ്ഞ്, ഈര്‍പ്പം തുടങ്ങിയവയാണ് വര്‍ഷപാതത്തിന്റെ മുഖ്യ സ്രോതസ്സുകള്‍. കിഴക്കന്‍ ഡെന്‍മാര്‍ക്കിനെ അപേക്ഷിച്ച് പടിഞ്ഞാറന്‍ ഡെന്‍മാര്‍ക്കിലാണ് വര്‍ഷപാതത്തിന്റെ തോത് വളരെ കൂടുതല്‍. വര്‍ഷം മുഴുവന്‍ മഴ ലഭിക്കാറുണ്ടെങ്കിലും ആ.- ഒ. കാലയളവിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. വാര്‍ഷിക വര്‍ഷപാതത്തിന്റെ ശ. ശ.: 610 മി. മീ. വര്‍ഷത്തില്‍ 20 മുതല്‍ 30 ദിവസം വരെ മഞ്ഞ് വീഴ്ച അനുഭവപ്പെടാറുണ്ട്. മിക്കപ്പോഴും പശ്ചിമതീരപ്രദേശം പുകമഞ്ഞും മൂടല്‍മഞ്ഞും കൊണ്ടുമൂടിക്കിടക്കുക പതിവാണ്.

ജനങ്ങളും ജീവിതരീതിയും

ജനസംഖ്യ

ഏകദേശം 5 ദശലക്ഷമാണ് ഡെന്‍മാര്‍ക്കിന്റെ ജനസംഖ്യ. 1999-ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 85 ശ.മാ.വും നഗരങ്ങളിലും അവയുടെ പ്രാന്തപ്രദേശങ്ങളിലുമായി നിവസിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ കോപെന്‍ഹാഗെനില്‍ മാത്രം സു. 470,000 പേര്‍ താമസിക്കുന്നുണ്ട്. അര്‍ഹുസ് (Arhus), ഒഡെന്‍സി, അല്‍ബോര്‍ഗ് (Alborg) എന്നിവയാണ് കോപെന്‍ഹാഗെന്‍ കഴിഞ്ഞാല്‍ 100,000-ല്‍ അധികം ജനസംഖ്യയുള്ള നഗരങ്ങള്‍. 55100 ആണ് ഗ്രീന്‍ലന്‍ഡിലെ ജനസംഖ്യ.

250,000 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇന്നത്തെ ഡെന്‍മാര്‍ക് സ്ഥിതിചെയ്യുന്ന പ്രദേശത്ത് മനുഷ്യവാസം ആരംഭിച്ചതായി പ്രാക്ചരിത്ര-പുരാതത്ത്വ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ശിലായുഗത്തില്‍ തെ. നിന്ന് ഒരു വിഭാഗം ഈ പ്രദേശത്ത് കുടിയേറിയതോടെയാണ് ഇവിടെ സ്ഥിര മനുഷ്യാധിവാസ കേന്ദ്രങ്ങള്‍ രൂപപ്പെടുന്നത്. കുടിയേറ്റക്കാരില്‍ അവസാനം എത്തിയ 'ബാറ്റില്‍-ആക്സ്' (Battle-Axe) ജനതയാണ് ഇവിടെയെത്തിയ പ്രഥമ ഇന്‍ഡോ-യൂറോപ്യന്‍ വിഭാഗം. ബി.സി. 2100-നും 1500 -നും മധ്യേ ഇവിടെ കുടിയേറിയ ഈ ജനവിഭാഗം ക്രമേണ ഈ പ്രദേശത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും ഡാനിഷ് ഭാഷയുടെ പ്രാക്രൂപം സ്വായത്തമാക്കുകയും ചെയ്തു. മറ്റൊരു പ്രബല ജര്‍മന്‍ ഗോത്രവിഭാഗമായ ഡേന്‍സ് (Danes) ക്രി. ആദ്യ ശ. -ങ്ങളില്‍ ഇവിടെ എത്തി.

ജട്ലന്‍ഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സമീപത്തുള്ള ദ്വീപുകളിലും വ്യാപിച്ചുകിടക്കുന്ന കുന്നുകള്‍

നോര്‍വീജിയന്‍, സ്വീഡിഷ് വിഭാഗങ്ങളുമായി വംശീയ ബന്ധമുള്ളവരാണ് ഡാനിഷ് ജനത; ജര്‍മന്‍ വംശജര്‍ ന്യൂനപക്ഷവും. നാല്‍പ്പതിനായിരമാണ് ഇവരുടെ ജനസംഖ്യ. ജര്‍മനിയുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ ജട്ലന്‍ഡ് മേഖലയാണ് ഇവരുടെ മുഖ്യ ആവാസ കേന്ദ്രം. 1920-നും 1970-നും മധ്യേ പതിനായിരത്തിലധികം ഡാനിഷ് വംശജര്‍ അമേരിക്കയിലേക്ക് പലായനം ചെയ്തു. 1911-ല്‍ ഒരു വിഭാഗം ഡാനിഷ്-അമേരിക്കര്‍ അല്‍ബോര്‍ഗിന് സമീപമുള്ള റീബില്‍ഡി കുന്നില്‍ ഒരു ദേശീയ ഉദ്യാനം നിര്‍മിക്കുകയും 1912-ല്‍ ഇത് ഡാനിഷ് ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയും ചെയ്തു.

ലോകത്തെ ഉന്നത ജീവിതനിലവാരമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഡെന്‍മാര്‍ക്. പ്രകൃതി വിഭവങ്ങളുടെ കടുത്ത അപര്യാപ്തതയെ അതിജീവിച്ചുകൊണ്ടാണ് ഡാനിഷ് ജനത ഉയര്‍ന്ന ജീവിതനിലവാരവും സമ്പല്‍സമൃദ്ധിയും കൈവരിച്ചത്. ഇവിടത്തെ ഉത്പന്നങ്ങള്‍ ഇന്ധനത്തിനും ലോഹങ്ങള്‍ക്കും വേണ്ടി വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.

മധ്യകാല ഡാനിഷ് വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായി പ്രശോഭിക്കുന്ന നിരവധി കൊട്ടാരങ്ങളും കതീഡ്രലുകളും ആധുനിക കെട്ടിട സമുച്ചയങ്ങളും അധിവാസകേന്ദ്രങ്ങളും കൊണ്ട് മനോഹരമാണ് ഡെന്‍മാര്‍ക്കിലെ നഗരങ്ങള്‍. ഉന്നത ജീവിത നിലവാരവും കാര്യക്ഷമമായ സാമൂഹിക ക്ഷേമപദ്ധതികളും നഗരങ്ങളെ ചേരിവിമുക്തമാക്കിയിരിക്കുന്നു. നഗരവാസികളില്‍ ഭൂരിഭാഗവും ഫ്ളാറ്റുകളിലാണ് താമസിക്കുന്നതെങ്കിലും നഗരപ്രാന്തങ്ങളിലെ കുടുംബങ്ങള്‍ അധികവും വെവ്വേറെ വീടുകളില്‍ താമസിക്കുവാന്‍ ഇഷ്ടപ്പെടുന്നു. സേവനവ്യവസായമാണ് നഗരങ്ങളിലെ പ്രധാന തൊഴില്‍ മേഖല.

ആധുനിക ഗതാഗത സൗകര്യങ്ങളാണ് ഡെന്‍മാര്‍ക് നഗരങ്ങളുടെ മറ്റൊരു പ്രത്യേകത. സുഗമമായ ട്രെയിന്‍-ബസ് സര്‍വീസുകള്‍ നഗരങ്ങളെയും പ്രാന്തപ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നു. രാജ്യത്തെ എല്ലാ നഗരങ്ങളെയും റെയില്‍ മാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍, ബസുകള്‍, കാറുകള്‍ എന്നിവ നഗരഗതാഗതത്തെ ആദായകരമാക്കുന്നുണ്ടെങ്കിലും, ജനസംഖ്യാ വര്‍ധനവും മോട്ടോര്‍ വാഹനങ്ങളുടെ ബാഹുല്യവും നഗരങ്ങളില്‍ പതിവായി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ജനസംഖ്യയുടെ 20 ശതമാനത്തോളം ഗ്രാമീണരാണ്. ഡെന്‍മാര്‍ക്കിന്റെ സാമൂഹിക-സാമ്പത്തിക ജീവിതത്തിന്റെ സിരാകേന്ദ്രങ്ങള്‍ നഗരങ്ങളാണെങ്കിലും ഗ്രാമങ്ങളില്‍ കൃഷിയുടെ പ്രധാന്യം കുറഞ്ഞിട്ടില്ല. ഗ്രാമപ്രദേശത്തെ തുണ്ടുപാടങ്ങളില്‍ അവിടെ താമസിക്കുന്നവര്‍ തന്നെയാണ് കൃഷിയിറക്കുന്നത്. ഏക കുടുംബ സമ്പ്രദായമാണ് ഗ്രാമീണ ജീവിതത്തിന്റെ മറ്റൊരു പ്രത്യേകത.

ഭാഷ

നോര്‍വീജിയന്‍, സ്വീഡിഷ് ഭാഷകളുമായി അഭേദ്യമായ ബന്ധമുള്ള ഡാനിഷാണ് (Danish) ഡെന്‍മാര്‍ക്കിന്റെ ഔദ്യോഗിക ഭാഷ. ഇംഗ്ലീഷും പ്രചാരത്തിലുണ്ട്. ഉത്തര ജട്ലന്‍ഡിലും ബോണ്‍ഹോം ദ്വീപിലും തനതായ പ്രാദേശിക ഭാഷകള്‍ ഉപയോഗത്തിലുണ്ട്. ജര്‍മനാണ് ജര്‍മന്‍ വംശീയ ന്യൂനപക്ഷത്തിന്റെ മുഖ്യ വ്യവഹാരഭാഷ.

മതം

ജനസംഖ്യയില്‍ 97 ശ. മാ. വും വ്യവസ്ഥാപിതമതമായ ലൂഥറെനിസത്തില്‍ വിശ്വസിക്കുന്നു. എല്ലാ മതവിഭാഗങ്ങള്‍ക്കും ഇവിടെ മതസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭരണഘടന ഇവാഞ്ചലിക്കല്‍ ചര്‍ച്ചിനെയാണ് ഡെന്‍മാര്‍ക്കിന്റെ ഔദ്യോഗിക ചര്‍ച്ചായി അംഗീകരിച്ചിട്ടുള്ളത്. ഒരു പരമോന്നത ആത്മീയാചാര്യന്റെ അഭാവമാണ് ലൂഥറെയിന്‍ ചര്‍ച്ചിന്റെ മുഖ്യസവിശേഷത. പത്ത് പാതിരിമാര്‍ ഉള്‍പ്പെടുന്ന ഒരു സമിതിയാണ് ചര്‍ച്ചിന്റെ ദൈനംദിന വ്യവഹാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അംഗങ്ങള്‍ നല്‍കുന്ന ദേശീയ നികുതിയാണ് ചര്‍ച്ച് സമ്പദ്ഘടനയുടെ അടിത്തറ. റോമന്‍ കാത്തോലിക്കരാണ് ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്ത്.

വിദ്യാഭ്യാസം

11-ാം ശ. -ത്തിന്റെ അവസാനം ചര്‍ച്ചിന്റെ നിയന്ത്രണത്തില്‍ കതീഡ്രല്‍ സ്കൂളുകളും ഗ്രാമര്‍ സ്കൂളുകളും ആരംഭിച്ചതോടെ ഡെന്‍മാര്‍ക്കില്‍ വ്യവസ്ഥാപിത വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. ആധുനിക കാലഘട്ടത്തിന്റെ പ്രാരംഭം വരെ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം ചര്‍ച്ചുകളില്‍ നിക്ഷിപ്തമായിരുന്നു. അതുവരെ മതപ്രബോധനമായിരുന്നു പാഠ്യപദ്ധതിയിലെ മുഖ്യവിഷയം. 1739-ല്‍ അധ്യാപകനും നാടകകൃത്തുമായ ലുഡ്വിഗ് ഹോള്‍ബെര്‍ഗ് (Ludvig Holberg) തുടക്കം കുറിച്ച വിദ്യാഭ്യാസ നവീകരണ പ്രസ്ഥാനത്തിന്റെ ഫലമായി ലാറ്റിനു പകരം ഡാനിഷ് അധ്യയനഭാഷയാക്കി (1739). തുടര്‍ന്ന് പ്രകൃതി പഠനവും കരകൗശലവിദ്യയും പരീക്ഷണാര്‍ഥം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി.

19-ാം ശ. -ത്തിന്റെ മധ്യത്തോടെ ഡെന്‍മാര്‍ക്കില്‍ വയോജന വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചു. ജട്ലന്‍ഡിലെ ഫോക്ക് ഹൈസ്ക്കൂളിലാണ് ഈ വിദ്യാഭ്യാസ പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. 1814 മുതല്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കി. ആധുനിക ഡെന്‍മാര്‍ക്കില്‍ എല്ലാ മുതിര്‍ന്ന പൗരന്മാരും സാക്ഷരരാണ്. ഡാനിഷ് നിയമം കുട്ടികള്‍ക്ക് 9 വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നുണ്ട്. പ്രൈമറി തലത്തില്‍ ആദ്യ ഏഴു ഗ്രേഡുകള്‍ ഉള്‍പ്പെടുന്നു. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് മൂന്നു മുതല്‍ അഞ്ചുവരെ വര്‍ഷത്തെ ദൈര്‍ഘ്യമുണ്ട്. 1990-ലെ കണക്കനുസരിച്ച് പ്രൈമറി സ്കൂളുകളും സെക്കന്‍ഡറി സ്കൂളുകളും ഉള്‍പ്പെടെ 2130 സ്കൂളുകള്‍ ഡെന്‍മാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു എന്നു കാണുന്നു. ഫോക്ക് സ്കൂളുകള്‍, കാര്‍ഷിക സ്കൂളുകള്‍, ഹോം ഇക്കണോമിക് സ്കൂളുകള്‍, വെക്കേഷന്‍ സ്കൂളുകള്‍ തുടങ്ങിയ ഇരുപതോളം പ്രത്യേക സ്കൂളുകളും ഡെന്‍മാര്‍ക്കിലുണ്ട്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡാനിഷ് ഫോക്ക് സ്കൂളുകള്‍ പ്രസിദ്ധമാണ്. ഗവണ്‍മെന്റിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളുകളില്‍ ആറുമാസം ദൈര്‍ഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളില്‍ ചരിത്രം, രാഷ്ട്രീയം, സാഹിത്യം എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. യുവതലമുറയെ കാര്യക്ഷമമായി ദേശീയോദ്ഗ്രഥനത്തില്‍ പങ്കെടുപ്പിക്കുകയാണ് ഈ വിദ്യാഭ്യാസപദ്ധതിയുടെ ലക്ഷ്യം. 20-ല്‍ അധികം ഫോക്ക് സ്കൂളുകള്‍ ഡെന്‍മാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അഞ്ചുവര്‍ഷത്തെ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലാ വിദ്യാഭ്യാസത്തിനു പ്രവേശനം ലഭിക്കുന്നു. ഡെന്‍മാര്‍ക്കിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ കോപെന്‍ഹാഗെന്‍ സര്‍വകലാശാല 1479-ല്‍ സ്ഥാപിച്ചു. 24,000 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ ഉപരിപഠനത്തിന് സൗകര്യമുണ്ട്. അര്‍ഹുസ് (Arhus), ഒഡെന്‍സി എന്നിവ മറ്റു പ്രധാന സര്‍വകലാശാലകളാകുന്നു. ഇവയ്ക്കു പുറമേ ദ് റോയല്‍ വെറ്റെറിനറി യൂണിവേഴ്സിറ്റി ഒഫ് ഡെന്‍മാര്‍ക്ക്, ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഒഫ് ഡെന്‍മാര്‍ക്ക് എന്നിവയും ഡെന്‍മാര്‍ക്കിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് നിര്‍ണായക സ്ഥാനം അലങ്കരിക്കുന്നു.

ഗ്രന്ഥശാലകളും മ്യൂസിയങ്ങളും

1500-ല്‍ അധികം ഗ്രന്ഥശാലകള്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നു. 1600-കളുടെ മധ്യത്തില്‍ സ്ഥാപിച്ച 'റോയല്‍ ലൈബ്രറി'യാണ് ഇവയില്‍ പ്രധാനം. കോപെന്‍ഹാഗെനാണ് ഇതിന്റെ ആസ്ഥാനം. ഡെന്‍മാര്‍ക്കിന്റെ ദേശീയ ഗ്രന്ഥശാലയായ 'റോയല്‍ ലൈബ്രറി'യില്‍ 2.5 ദശലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. അര്‍ഹുസിലെ സര്‍വകലാശാല ലൈബ്രറി, സ്റ്റേറ്റ് ലൈബ്രറി എന്നിവ ഇവിടത്തെ മറ്റു പ്രധാന ഗ്രന്ഥശാലകളാകുന്നു. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന 250 പബ്ലിക് ലൈബ്രറികള്‍ക്ക് ഗവണ്‍മെന്റ് ധനസഹായം നല്‍കുന്നു.

കേന്ദ്ര-പ്രാദേശിക ഗവണ്‍മെന്റുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 280 മ്യൂസിയങ്ങള്‍ ഡെന്‍മാര്‍ക്കിലുണ്ട്. പ്രധാന മ്യൂസിയങ്ങളെല്ലാം കോപെന്‍ഹാഗെനിലാണ് സ്ഥിതിചെയ്യുന്നത്. നാഷണല്‍ മ്യൂസിയത്തിലെ ഡാനിഷ് ചരിത്രരേഖകള്‍ ഏറെ വിജ്ഞാനപ്രദമാണ്. 'സ്റ്റേറ്റ് മ്യൂസിയം ഒഫ് ആര്‍ട്ടി'ല്‍ ഡാനിഷ്-യൂറോപ്യന്‍ കലാകാരന്മാരുടെ നിരവധി ചിത്രങ്ങളും ശില്പങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കല

മനോഹരമായ കരകൗശല വസ്തുക്കളുടെയും ഗൃഹോപകരണങ്ങളുടെയും ഒരു പ്രധാന ഉത്പാദന വിതരണ കേന്ദ്രമാണ് ഡെന്‍മാര്‍ക്. കോപെന്‍ഹാഗെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക കരകൗശല പ്രദര്‍ശനശാല പ്രസിദ്ധമാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ സാംസ്കാരിക വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ തിയെറ്റര്‍ 1748-ല്‍ കോപെന്‍ഹാഗെനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാടകം, ഓപെറ, ബാലെ തുടങ്ങിയ കലകളുടെ പ്രദര്‍ശന വേദിയാണ് ഈ തിയെറ്റര്‍. 1931-ല്‍ ഇതിന്റെ ശാഖയായ ന്യൂസ്റ്റേജ് സ്ഥാപിതമായി.

ലാറ്റിന്‍, ജര്‍മന്‍, ഡാനിഷ് എന്നീ ഭാഷകളില്‍ രചിക്കപ്പെട്ടവയാണ് ഡാനിഷ് സാഹിത്യകൃതികള്‍. പ്രസിദ്ധരായ നിരവധി എഴുത്തുകാരെ ഡെന്‍മാര്‍ക്ക് സംഭാവന ചെയ്തിട്ടുണ്ട്. 18-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധ നാടകകൃത്ത് ലുഡ്വിഗ് ഹോള്‍ബെര്‍ഗാണ് ഡാനിഷ് സാഹിത്യത്തിന്റെ പിതാവ്. 18-ാം ശ.-ത്തിലെ തന്നെ ശ്രദ്ധേയനായ മറ്റൊരു കവിയായിരുന്നു ജോഹന്നെസ് ഇവാള്‍ഡ് (Johannes Ewald). യക്ഷിക്കഥകളിലൂടെ ലോകപ്രസിദ്ധനായ ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡെഴ്സെന്‍ (Hans Christian Andersen), ഡാനിഷ് അസ്തിത്വവാദത്തിന്റെ ശക്തനായ വക്താവ് സോറെന്‍ കിര്‍കെഗാര്‍ഡ്(Soren Kierkegaard) എന്നിവര്‍ ഡാനിഷ് തത്ത്വശാസ്ത്രത്തെയും സാഹിത്യത്തെയും സമ്പന്നമാക്കിയവരില്‍ പ്രസിദ്ധരാകുന്നു. 20-ാം ശ. -ത്തില്‍ ഡെന്‍മാര്‍ക്കില്‍ ജീവിച്ചിരുന്ന പ്രസിദ്ധനായ നോവലിസ്റ്റായിരുന്നു ജോഹന്നെസ് വി. ജെന്‍സന്‍ (Johannes V.Jensen). മനോഹരമായ നിരവധി കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 20-ാം ശ. -ത്തിലെ ആദ്യകാല ഡാനിഷ് എഴുത്തുകാരില്‍ പ്രസിദ്ധരായ ഹെന് റിക് (Henrik), ജോഹന്നെസ് വി. ജെന്‍സന്‍, കാള്‍ ജെല്ലെറപ് (Kart Gjellerup) എന്നിവര്‍ സാഹിത്യത്തിന് നോബല്‍ സമ്മാനം നേടിയിട്ടുണ്ട്. ഇസക് ഡിനെസെന്‍(Isak Dinesen), മാര്‍ട്ടിന്‍ എ. ഹാന്‍സെന്‍, മാര്‍ട്ടിന്‍ ആന്‍ഡെര്‍സെന്‍ നെക്സോ (Martin Andersen Nex) തുടങ്ങിയവരാണ് സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച മറ്റു ഡാനിഷ് എഴുത്തുകാര്‍.

ആറു സിംഫണികള്‍ ഉള്‍പ്പെടെ നിരവധി സൃഷ്ടികളുടെ ജനയിതാവായ കാള്‍ എ. നെല്‍സെന്‍ (Carl A.Nielsen) ഡെന്‍മാര്‍ക്കിന്റെ മഹാനായ സംഗീതജ്ഞനാകുന്നു. മാസ്കരേഡ് (Maskarade) എന്ന കോമിക് ഓപെറയുടെ ഉപജ്ഞാതാവ് കൂടിയാണ് ഇദ്ദേഹം. നൃത്തരംഗത്ത് ബാലേ മാസ്റ്റര്‍ ആഗസ്റ്റ് ബൗര്‍ണൊവില്ലി (August Bournonville) നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്.

മൈക്കിള്‍ ആങ്ഗെര്‍ (Michael Ancher), സി. ഡബ്ലുയു. എകര്‍സ്ബെര്‍ഗ് (C.W.Eckersberg), ഓള്‍ഫ് ഹോസ്റ്റ് (Oluf), ക്രിസ്റ്റെന്‍ കോബ്കെ (Christen Kbke) തുടങ്ങിയവര്‍ ഡെന്‍മാര്‍ക്കിലെ പ്രസിദ്ധ ചിത്രകാരന്മാരാകുന്നു. പ്രസിദ്ധ ശില്പി ബെര്‍ല്ലെറ്റ് തോര്‍വാള്‍ഡ്സെന്നിന്റെ (Berlet Thorvaldsen) ജന്മദേശം ഡെന്‍മാര്‍ക്കാണ്. കോപെന്‍ഹാഗെനില്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുള്ള ക്രിസ്തുവിന്റെ ശില്പം വളരെ പ്രസിദ്ധമാണ്.

ലോകസിനിമാ രംഗത്തെ ശ്രദ്ധേയനായ സംവിധായകന്‍ കാള്‍ ഡ്രെയെര്‍ (Carl Dreyer) ഡെന്‍മാര്‍ക്കുകാരനാണ്. ഇദ്ദേഹം സംവിധാനം ചെയ്ത ദ് പ്യാഷന്‍ ഒഫ് ജോണ്‍ ഒഫ് ആര്‍ക് സിനിമാലോകത്തെ ഒരു ഉത്തമ കലാസൃഷ്ടിയായി കണക്കാക്കപ്പെടുന്നു.

സമ്പദ് വ്യവസ്ഥ

പ്രകൃതി വിഭവങ്ങളുടെ അപര്യാപ്തത ഉണ്ടെങ്കിലും സുശക്തമാണ് ഡെന്‍മാര്‍ക്കിന്റെ സമ്പദ് വ്യവസ്ഥ. നോര്‍ത്ത് സീയില്‍ നിന്ന് കുറഞ്ഞ അളവില്‍ പ്രകൃതിവാതകവും പെട്രോളിയവും ലഭിക്കുന്നു. കളിമണ്ണ്, ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി എന്നിവയാണ് മുഖ്യഖനിജങ്ങള്‍. പെട്രോളിയം, ഇരുമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങളും ലോഹോത്പന്നങ്ങളും വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നു. മണ്ണ് പോഷക സംവര്‍ധകമല്ലാത്തതിനാല്‍ വന്‍തോതില്‍ രാസവളം പ്രയോഗിക്കേണ്ടിവരുന്നു. പൊതുവേ നിരപ്പായ പ്രതലങ്ങളിലൂടെ ഒഴുകുന്ന ഡെന്‍മാര്‍ക്കിലെ നദികള്‍ വൈദ്യുതോര്‍ജ നിര്‍മാണത്തിന് ഉപയുക്തമല്ല. ആഭ്യന്തര ഉപയോഗത്തിന്റെ പകുതിയോളം തടി ഉത്പാദിപ്പിക്കാന്‍ മാത്രം ശേഷിയുള്ള വനപ്രദേശമേ ഡെന്‍മാര്‍ക്കിലുള്ളൂ. കരയുടെ ഭൂരിഭാഗവും ചുറ്റിക്കിടക്കുന്ന കടല്‍ രാജ്യത്തിന്റെ ക്രയവിക്രയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. മത്സ്യസമ്പന്നം കൂടിയാണ് കടല്‍.

ഡാനിഷ് തൊഴില്‍ ശക്തിയുടെ ഭൂരിഭാഗവും സേവനവ്യവസായത്തെ ആശ്രയിച്ചിരിക്കുന്നു. 1994-ലെ കണക്കനുസരിച്ച് മൊത്തം ഉല്പാദനത്തിന്റെ 69 ശ. മാ. സേവനമേഖലയും, 27 ശ.മാ. വ്യവസായവും, 5 ശ.മാ. കൃഷിയും പങ്കിടുന്നു. ഡെന്‍മാര്‍ക്കിന്റെ സേവനവ്യവസായത്തില്‍ പ്രധാനമായും സ്കൂളുകള്‍, ആശുപത്രികള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഗവണ്‍മെന്റ് സര്‍വീസ്, ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, പ്രോപെര്‍ട്ടി, ഗതാഗതം, വാര്‍ത്താവിനിമയം എന്നിവ ഉള്‍പ്പെടുന്നു.

ബെര്‍ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍ (Transparency International) എന്ന സംഘടനയുടെ നിര്‍ണയത്തില്‍ (2000) ബിസിനസില്‍ ലോകത്തെ അഴിമതി രഹിത രാജ്യങ്ങളില്‍ രാം സ്ഥാനം ഡെന്‍മാര്‍ക്കിനാണ്. ഫിന്‍ലന്‍ഡിനാണ് ഒന്നാം സ്ഥാനം.

കൃഷി

ഡെന്‍മാര്‍ക്കിന്റെ സമ്പദ്വ്യവസ്ഥയില്‍ കൃഷിക്ക് രാണ്ടാം സ്ഥാനമാണുള്ളത്. മൊത്തം ഭൂവിസ്തൃതിയുടെ ഏകദേശം \frac{2}{3} ഭാഗത്തോളം കൃഷിഭൂമിയായി ഉപയോഗിക്കുന്നു. 40 ഹെക്ടറാണ് കൃഷിയിടങ്ങളുടെ ശ. ശ. വിസ്തൃതി. 1880-കള്‍ വരെ ഗോതമ്പായിരുന്നു ഡെന്‍മാര്‍ക്കിന്റെ പ്രധാന കാര്‍ഷിക ഉത്പന്നം. എന്നാല്‍ 80-കളില്‍ ഗോതമ്പിനുണ്ടായ വിലയിടിവ് കര്‍ഷകരെ മുട്ട, പാല്‍ തുടങ്ങിയവയുടെ ഉത്പാദനത്തിലേക്കും പന്നി വളര്‍ത്തലിലേക്കും വഴിതെളിച്ചു. സഹകരണാടിസ്ഥാനത്തിലുള്ള കൃഷിക്കാണ് ഇവിടെ മുന്‍തൂക്കം. ഇറച്ചിക്കുവേണ്ടിയുള്ള കന്നുകാലി വളര്‍ത്തലും, പാല്‍ ഉത്പാദനവും പ്രധാന കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ സ്ഥാനം നേടിയിട്ടുണ്ട്. വിളകളില്‍ ഭൂരിഭാഗവും കന്നുകാലി തീറ്റകളാകുന്നു. ബാര്‍ലി, ഉരുളക്കിഴങ്ങ്, കരിമ്പ് തുടങ്ങിയവയാണ് മുഖ്യ ഭക്ഷ്യവിളകള്‍. ഇവയില്‍ ബാര്‍ലി ഒന്നാംസ്ഥാനം നേടിയിരിക്കുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും ബാര്‍ലി തോട്ടങ്ങള്‍ കാണാം. കയറ്റുമതി ചെയ്യുന്ന കാര്‍ഷിക ഉല്പന്നങ്ങളില്‍ ഏകദേശം 60 ശ.മാ. ഇറച്ചിയും പാല്‍ ഉത്പന്നങ്ങളും ഉള്‍പ്പെടുന്നു.

ധാതുസമ്പത്ത്

വളരെ പരിമിതമാണ് ഡെന്‍മാര്‍ക്കിന്റെ ധാതുസമ്പത്ത്. ബോണ്‍ഹോമില്‍ നിന്നും ലഭിക്കുന്ന ഗുണമേന്മ കുറഞ്ഞ കയോലിന്‍ പ്രധാനമായും നിര്‍മാണ വ്യവസായത്തിനു ഉപയോഗിക്കുന്നു. നോര്‍ത്ത് സീയുടെ പുറംകടല്‍ ഭാഗങ്ങളില്‍നിന്ന് പ്രകൃതി വാതകവും പെട്രോളിയവും ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനക്ഷമത തീരെ കുറവാണ്. 1990-കളില്‍ 59.6 ദശലക്ഷം ബാരല്‍ ആയിരുന്നു പ്രതിശീര്‍ഷ ഉത്പാദനം. ലീമൊനൈറ്റ്, ലിഗ്നൈറ്റ്, ക്രയോലൈറ്റ്, ചുണ്ണാമ്പുകല്ല്, മാള്‍ എന്നിവയാണ് മറ്റു ഖനിജങ്ങള്‍. ജട്ലന്‍ഡില്‍ ഉപ്പിന്റെ വന്‍നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.

മത്സ്യബന്ധനം

ഡെന്‍മാര്‍ക്കിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്ഥാനമാണ് മത്സ്യബന്ധനത്തിനുള്ളത്. ഉദ്ദേശം 2 ദശലക്ഷം മെട്രിക് ടണ്‍ ആണ് പ്രതിവര്‍ഷ ഉത്പാദനം. ഉത്പാദനത്തിന്റെ ഭൂരിഭാഗവും നോര്‍ത്ത് സീയില്‍ നിന്നു ലഭിക്കുന്നു. കോഡ്, ലെറിംഗ്, സാന്‍ഡ് ലാന്‍സെഡ്, സ്പാര്‍ട്ട്, വൈറ്റിംഗ് എന്നിവ മുഖ്യയിനങ്ങളില്‍പ്പെടുന്നു. എസ്ബ്ജെര്‍ഗ് (Esbjerg) ആണ് ഡെന്‍മാര്‍ക്കിലെ പ്രധാന മത്സ്യബന്ധന തുറമുഖം.

ഊര്‍ജം

കല്‍ക്കരി അഥവാ പെട്രോളിയം ഉപയോഗിച്ചുള്ള താപോര്‍ജ പ്ലാന്റുകളെ ആശ്രയിച്ചാണ് ഡെന്‍മാര്‍ക്കിന്റെ വൈദ്യുതോര്‍ജ നിര്‍മാണം നിലനില്‍ക്കുന്നത്. 1990-കളില്‍ 9.5 ദശലക്ഷം കി.വാട്ട് (KW) ആയിരുന്നു ഉത്പാദനക്ഷമത.

ഉത്പാദനം

20 ശ. -ത്തിന്റെ മധ്യത്തോടെ ഡെന്‍മാര്‍ക് ഒരു പ്രധാന ഉത്പാദക രാഷ്ട്രമായി വികസിച്ചു. കൃഷിയെ രാണ്ടാം സ്ഥാനത്തേക്കു പിന്തള്ളിക്കൊണ്ടാണ് ഉത്പാദന മേഖല പ്രഥമസ്ഥാനം കൈയടക്കിയത്. ഉത്പാദനത്തെ പരിപോഷിപ്പിക്കുവാന്‍ ഗവണ്‍മെന്റ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. ഡാനിഷ് നിര്‍മാണ മേഖലയുടെ പകുതിയോളം തലസ്ഥാന നഗരമായ കോപെന്‍ഹാഗെനില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഗുണമേന്മയേറിയ സ്റ്റീരിയോ, ടെലിവിഷന്‍, ഫര്‍ണിച്ചര്‍, പോര്‍സലിന്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങള്‍. ഡീസല്‍ എന്‍ജിന്‍, യന്ത്രസാമഗ്രികള്‍, മരുന്നുകള്‍, കപ്പല്‍, തുണിത്തരങ്ങള്‍, സംസ്കരിച്ച ആഹാര പദാര്‍ഥങ്ങള്‍, തുടങ്ങിയവയും പ്രാധാന്യമര്‍ഹിക്കുന്നു.

അന്താരാഷ്ട്ര വ്യാപാരം

ക്രോണ്‍ (Crown) അഥവാ ക്രൗണ്‍ (Krone) ആണ് ഡെന്‍മാര്‍ക്കിന്റെ കറന്‍സി (6.0965 ക്രോണ്‍ = യു. എസ്. ഡോളര്‍) കോപെന്‍ഹാഗെന്‍ ആസ്ഥാനമായുള്ള നാഷണല്‍ ബാങ്ക് ഒഫ് ഡെന്‍മാര്‍ക്ക് മുഖ്യ ബാങ്കും. നാഷണല്‍ ബാങ്ക് ഒഫ് ഡെന്‍മാര്‍ക്കിനു പുറമേ രാജ്യത്തുടനീളം ശാഖകളുള്ള നിരവധി വാണിജ്യ ബാങ്കുകളും ഡെന്‍മാര്‍ക്കിലുണ്ട്. കോപെന്‍ഹാഗെനില്‍ ഒരു സ്റ്റോക്ക് എക്സ്ചേഞ്ചും പ്രവര്‍ത്തിക്കുന്നുണ്ട്.

1960-കളുടെ മധ്യത്തോടെ ബ്രിട്ടനെ പിന്തള്ളിക്കൊണ്ട് പശ്ചിമ ജര്‍മനി ഡെന്‍മാര്‍ക്കുമായി അന്താരാഷ്ട്ര വാണിജ്യബന്ധത്തിലേര്‍പ്പെട്ടു. ഇപ്പോഴും ജര്‍മനി തന്നെയാണ് ഡെന്‍മാര്‍ക്കിന്റെ പ്രധാന അന്താരാഷ്ട്ര വ്യാപാര പങ്കാളി. എന്നാല്‍ ബ്രിട്ടനിലേക്കാണ് ഡെന്‍മാര്‍ക് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.

1960-കളുടെ ആദ്യഘട്ടംവരെ കന്നുകാലികള്‍, സംസ്കരിച്ച ഇറച്ചി, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയായിരുന്നു പ്രധാന കയറ്റുമതി വിഭവങ്ങള്‍. തുടര്‍ന്നു വ്യവസായിക ഉത്പന്നങ്ങളുടെ കയറ്റുമതി ആരംഭിക്കുകയും കാര്‍ഷികോല്പന്നങ്ങള്‍ പിന്തള്ളപ്പെടുകയും ചെയ്തു. യന്ത്രസാമഗ്രികള്‍, പ്രാഥമിക ലോഹങ്ങള്‍, ലോഹോത്പന്നങ്ങള്‍, ഗതാഗതസാമഗ്രികള്‍, ഇന്ധനം, ലൂബ്രിക്കന്‍സ് തുടങ്ങിയവ പ്രധാനമായി ഇറക്കുമതി ചെയ്യുന്നു.

ഗതാഗതവും വാര്‍ത്താവിനിമയവും

ആധുനികവും വികസിതവുമാണ് ഡെന്‍മാര്‍ക്കിലെ ഗതാഗതസംവിധാനം. രാജ്യത്തിന്റെ നാനാഭാഗങ്ങളേയും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന നവീന റോഡുകള്‍ ഡെന്‍മാര്‍ക്കിന്റെ പ്രത്യേകതയാണ്. ജനസംഖ്യയില്‍ നാലിലൊരാള്‍ക്ക് വീതം മോട്ടോര്‍ കാറും പകുതിയോളം പേര്‍ക്ക് മോട്ടോര്‍ സൈക്കിളും സ്വന്തമായിട്ടുണ്ട്. മിക്ക റോഡുകള്‍ക്കും സമാന്തരമായി പ്രത്യേക മോട്ടോര്‍ സൈക്കിള്‍ പാതകള്‍ കാണാം. ഗവണ്‍മെന്റിന്റെ അധീനതയിലുള്ള റെയില്‍വേ രാജ്യത്തെ മിക്ക നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ദ്രുതഗതിയിലുള്ള യാത്രാസൗകര്യം പ്രദാനം ചെയ്യുന്നു.

സ്കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് സിസ്റ്റത്തിന്റെ (SAS) ഭാഗമാണ് ഡാനിഷ് എയര്‍ലൈന്‍സ്. 'ഡാന്‍ എയര്‍' ആണ് ആഭ്യന്തര സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്നത്. കോപെന്‍ഹാഗെനു സമീപം പ്രവര്‍ത്തിക്കുന്ന കാസ്ട്രപ് (Kastrup) അന്താരാഷ്ട്ര വിമാനത്താവളം യൂറോപ്പിലെ തന്നെ ഏറ്റവും വലിയ വ്യോമപഥാതിര്‍ത്തികളില്‍ ഒന്നാണ്. പ്രതിവര്‍ഷം 12 ദശലക്ഷം യാത്രക്കാര്‍ ഇതുവഴി യാത്രചെയ്യുന്നു.

ഒരു ദ്വീപസമൂഹമായതിനാല്‍ ഡെന്‍മാര്‍ക്കിലെ ഗതാഗത സംവിധാനത്തില്‍ നിര്‍ണായക സ്ഥാനമാണ് ജലഗതാഗതത്തിനുള്ളത്. ഇത് ജട്ലന്‍ഡിനെ ബാള്‍ടിക് ദ്വീപുകളുമായും ബാള്‍ടിക് ദ്വീപുകളെ പരസ്പരവും ബന്ധിപ്പിക്കുന്നു. ഇവിടെ നിന്ന് ജര്‍മനി, സ്വീഡന്‍, നോര്‍വെ എന്നീ രാജ്യങ്ങളിലേക്കും കടത്തു സൗകര്യമുണ്ട്. സജെന്‍ലാന്‍ഡ്, ഫാള്‍സ്റ്റര്‍ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റോര്‍ സ്രോം പാലത്തിന് 3211 മീ. നീളമുണ്ട്. കോപെന്‍ഹാഗെനാണ് ഡെന്‍മാര്‍ക്കിലെ പ്രധാന തുറമുഖം.

ഏകദേശം 50 ദിനപത്രങ്ങള്‍ ഡെന്‍മാര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നു. മിക്ക ഡാനിഷ് കുടുംബങ്ങള്‍ക്കും പരമാവധി ഒരു റേഡിയോയും ടെലിവിഷനും സ്വന്തമായി ഉണ്ട്. ഡാനിഷ് സാംസ്കാരിക വകുപ്പിന്‍ കീഴിലുള്ള റേഡിയോ ഡെന്‍മാര്‍ക്കിനാണ്, റേഡിയോ ടെലിവിഷന്‍ പ്രക്ഷേപണത്തിന്റെ ചുമതല. 1988-ല്‍ വാണിജ്യ ടെലിവിഷന്‍ ശൃംഖല പ്രക്ഷേപണം ആരംഭിച്ചു. ദീര്‍ഘദൂര ടെലിഫോണ്‍ സര്‍വീസുകള്‍ ഗവണ്‍മെന്റിലും പ്രാദേശിക സര്‍വീസുകള്‍ സ്വകാര്യ കമ്പനികളിലും നിക്ഷിപ്തമായിരിക്കുന്നു. ഉദ്ദേശം 3 ദശലക്ഷം ടെലിഫോണ്‍ ലൈനുകള്‍ ഡെന്‍മാര്‍ക്കില്‍ ഉപയോഗത്തിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

ഭരണകൂടം

രാജാവ് അഥവാ രാജ്ഞി രാഷ്ട്രത്തലവനായുള്ള ഭരണഘടനാധിഷ്ഠിത രാഷ്ട്രമാണ് ഡെന്‍മാര്‍ക്. 1849-ല്‍ ഡെന്‍മാര്‍ക് ഏകാധിപത്യ രാജവാഴ്ചയില്‍ നിന്ന് ഭരണഘടനാധിഷ്ഠിത രാജവാഴ്ചയിലേക്ക് മാറി. 1915-ലെ ഭരണഘടന പ്രകാരം സമ്പൂര്‍ണ രാഷ്ട്രീയ ജനാധിപത്യവും പ്രായപൂര്‍ത്തി വോട്ടവകാശവും നിലവില്‍വന്നു. 1953-ലെ ഭരണഘടന പാര്‍ലമെന്റിന്റെ ഉപരിമണ്ഡലത്തെ റദ്ദാക്കുകയും സ്ത്രീകളുടെ വോട്ടവകാശം അംഗീകരിക്കുകയും ചെയ്തു. ഇത് ഗവണ്‍മെന്റിനെ മൂന്നായി വിഭജിക്കുന്നു. (i) ഭരണ നിര്‍വഹണസമിതി (ii) നിയമ നിര്‍മാണ സഭ, (iii) നീതിന്യായം. പ്രായോഗികാര്‍ഥത്തില്‍ ഒരു ബഹുപാര്‍ട്ടി പാര്‍ലമെന്ററി ജനാധിപത്യ രാഷ്ട്രമായ ഡെന്‍മാര്‍ക്കിലെ നിയമനിര്‍മാണാധികാരം രാജാവിലും ഏകമണ്ഡല പാര്‍ലമെന്റിലു(Floketing)മാണ് നിക്ഷിപ്തമായിരിക്കുന്നത്. രാഷ്ട്രത്തലവന്‍ രാജാവാണെങ്കിലും പരിമിതമായ അധികാരമേ ഇദ്ദേഹത്തിനുള്ളൂ. രാജാവ് നിയമിക്കുന്ന പ്രധാനമന്ത്രിയാണ് ഗവണ്‍മെന്റിനെ പ്രതിനിധാനം ചെയ്യുന്നത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്ന പാര്‍ട്ടിയുടേയും പാര്‍ലമെന്റ് അംഗങ്ങളുടേയും പിന്തുണയുള്ള നേതാവായിരിക്കും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുക. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാഹുല്യം ഡെന്മാര്‍ക്കില്‍ ഏകപാര്‍ട്ടി ഭരണം അസാധ്യമാക്കുന്നു. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ സഖ്യകക്ഷിയുടെ നേതാവിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നു. പാര്‍ലമെന്റിലെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുന്ന പ്രധാനമന്ത്രി മറ്റു ക്യാബിനറ്റ് അംഗങ്ങളോടൊപ്പം രാജിവയ്ക്കുകയോ രാജാവിനോട് പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ അഭ്യര്‍ഥിക്കുകയോ ചെയ്യുന്നു.

പ്രധാനമന്ത്രിയാണ് ക്യാബിനറ്റിന്റെ തലവന്‍. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം രാജാവ് അഥവാ രാജ്ഞി മറ്റു ക്യാബിനറ്റ് അംഗങ്ങളെ നിയമിക്കുന്നു. ഓരോ അംഗവും പ്രത്യേക വകുപ്പുകളെ പ്രതിനിധാനം ചെയ്യുന്നു. ക്യാബിനറ്റ് രാജാവിന്റെ നാമത്തില്‍ ഭരണ നിര്‍വഹണാധികാരം വിനിയോഗിക്കുന്നു. ഏകമണ്ഡല സഭയാണ് ഡെന്‍മാര്‍ക് പാര്‍ലമെന്റ്. മൊത്തം 179 അംഗങ്ങളില്‍ 175 അംഗങ്ങളെ ഡെന്‍മാര്‍ക്കില്‍ നിന്നും രണ്ടു അംഗങ്ങളെ വീതം ഗ്രീന്‍ലന്‍ഡ്, ഫറോസ് ദ്വീപുകളില്‍ നിന്നും തെരഞ്ഞെടുക്കുന്നു. പാര്‍ലമെന്റാണ് ഡെന്‍മാര്‍ക്കിലെ പരമോന്നത നിയമനിര്‍മാണ സഭ. എന്നാല്‍ പാര്‍ലമെന്റ് പാസാക്കുന്ന ചില ബില്ലുകള്‍ക്ക് ഡാനിഷ് വോട്ടര്‍മാരുടെ അംഗീകാരം ആവശ്യമുണ്ട്. പാര്‍ലമെന്റ് അംഗങ്ങളില്‍ മൂന്നിലൊന്ന്, വോട്ടര്‍മാരുടെ അംഗീകാരം വേണമെന്ന് ആവശ്യപ്പെട്ടാലും വോട്ടര്‍മാര്‍ക്ക് ബില്ലിന്മേല്‍ വോട്ടവകാശം ലഭിക്കുന്നു.

ഭരണസൗകര്യാര്‍ഥം ഡെന്‍മാര്‍ക്കിനെ 14 കൗണ്ടികളും കോപെന്‍ഹാഗെന്‍, ഫ്രെഡ്റിക്സ്ബെര്‍ഗ് (Frederikberg) എന്നീ രണ്ടു വലിയ മുനിസിപ്പാലിറ്റികളുമായി വിഭജിച്ചിരിക്കുന്നു. കൗണ്ടികളെ മുന്നൂറോളം ചെറിയ മുനിസിപ്പാലിറ്റികളായും വിഭജിച്ചിട്ടുണ്ട്. മിക്കവാറും ഒരു നഗരവും അതിനോട് ചേര്‍ന്ന ഗ്രാമപ്രദേശവും ഉള്‍പ്പെടുന്നതാണ് ഒരു മുന്‍സിപ്പാലിറ്റി. തെരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സിലുകളാണ് കൗണ്ടികളുടേയും മുനിസിപ്പാലിറ്റികളുടേയും ഭരണനിര്‍വഹണസമിതികള്‍. മേയറാണ് കൗണ്‍സിലിന്റെ തലവന്‍.

സുപ്രീം കോടതിയാണ് രാജ്യത്തെ പരമോന്നത നീതിന്യായ കോടതി. 15 ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന സുപ്രീം കോടതിയില്‍ പരമാവധി 5 ജഡ്ജിമാരെങ്കിലും കേസ് വിചാരണയില്‍ ഉണ്ടായിരിക്കണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നു. മൊത്തം 30 ജഡ്ജിമാരുള്ള രണ്ടു ഹൈക്കോടതികള്‍ക്കു പുറമേ, നൂറിലധികം കീഴ്ക്കോടതികളും ഡെന്‍മാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്

ചരിത്രം

ചരിത്രാതീതകാലം മുതല്‍ ഡെന്‍മാര്‍ക്കില്‍ ജനങ്ങള്‍ കുടിയേറിപ്പാര്‍ത്തിരുന്നതായി പുരാവസ്തു പഠനങ്ങള്‍ സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ഇവരുടെ ആദ്യകാല ജീവിതത്തെപ്പറ്റിയുള്ള വ്യക്തമായ ചരിത്രരേഖകള്‍ ലഭിച്ചിട്ടില്ല. മൃഗങ്ങളെ വേട്ടയാടിയും മത്സ്യബന്ധനം നടത്തിയും ഇവര്‍ ജീവിതം കഴിച്ചുകൂട്ടിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇവിടത്തെ ആദ്യകാല നിവാസികള്‍ ബി.സി. 3000-ത്തോടെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടുതുടങ്ങിയതായി അനുമാനിക്കുന്നു. ക്രിസ്ത്വബ്ദത്തിന്റെ ആദ്യകാലങ്ങളില്‍ ഇവര്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയെങ്കിലും അതിനെപ്പറ്റിയുള്ള ആധികാരിക രേഖകള്‍ ലഭ്യമല്ല. വൈക്കിങ്ങുകള്‍ എന്നറിയപ്പെടുന്ന സ്ക്കാന്‍ഡിനേവിയന്‍ യോദ്ധാക്കള്‍ 8-ാം ശ.-ത്തിന്റെ അന്ത്യത്തോടെ തുടങ്ങിവച്ച ആക്രമണപരമ്പരകള്‍ യൂറോപ്പിലാകെ സംഭ്രമം പരത്തി. ഡെന്‍മാര്‍ക്കുകാര്‍ കൂടി ഉള്‍പ്പെട്ട വിഭാഗമായിരുന്നു വൈക്കിങ്ങുകള്‍. ഈ ആക്രമണങ്ങളിലൂടെ ഡെന്‍മാര്‍ക്കുകാര്‍ ചരിത്രരേഖകളില്‍ സ്ഥാനം പിടിച്ചുതുടങ്ങി. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ചില പ്രദേശങ്ങള്‍ സ്വന്തമാക്കുവാന്‍ ഡെന്‍മാര്‍ക്കുകാരായ വൈക്കിങ്ങുകള്‍ക്കു സാധിച്ചു. 9-ാം ശ.-ത്തില്‍ ഷാര്‍ലമെന്‍ നടത്തിയ ആക്രമണത്തെ എതിര്‍ത്തു തോല്‍പിക്കാന്‍ ഡെന്‍മാര്‍ക്കിനു കഴിഞ്ഞു. 9-ാം ശ. മുതല്‍ ശക്തന്മാരായ രാജാക്കന്മാര്‍ ഡെന്‍മാര്‍ക്കിന്റെ ഭരണനേതൃത്വത്തിലെത്തിച്ചേര്‍ന്നു. ഇവര്‍ നോര്‍വെ കീഴടക്കിയിരുന്നു. ഡെന്‍മാര്‍ക്കിലെ കാനൂട്ട് രാജാവിന്റെ ഭരണകാലം (1018-35) തുടങ്ങിയപ്പോഴേക്കും ഇംഗ്ലണ്ട് ഡെന്‍മാര്‍ക്കിന്റെ അധികാരപരിധിക്കുള്ളിലായിക്കഴിഞ്ഞു. അങ്ങനെ ഡെന്‍മാര്‍ക്, നോര്‍വെ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു വിശാലമായ സാമ്രാജ്യത്തിന്റെ അധിപനായിത്തീര്‍ന്നു കാനൂട്ട്. എന്നാല്‍ കാനൂട്ടിന്റെ പിന്‍ഗാമികളുടെ ഭരണകാലത്ത് രാജ്യം ശിഥിലമായിപ്പോയി. നോര്‍വെയിലെ രാജാവായ മാഗ്നസ് ഒന്നാമന്‍ 1042-ല്‍ ഡെന്‍മാര്‍ക്കിലേയും രാജാവായി (1047 വരെ).

ഫെറോ ദ്വീപിലെ മൈക്കിന്‍സ് ഗ്രാമം

1070-ല്‍ സ്വീഡനിലെ രാജാവുമായുണ്ടാക്കിയ ഉടമ്പടിപ്രകാരം തെക്കന്‍ സ്വീഡനിലെ ചില പ്രദേശങ്ങള്‍ ഡെന്‍മാര്‍ക്കിന്റെ അധീനതയിലായി (17-ാം ശ. വരെ ഈ പ്രദേശങ്ങള്‍ ഡെന്‍മാര്‍ക്കിന്റെ അധീശത്വത്തില്‍ത്തന്നെ തുടര്‍ന്നു). 12-ാം ശ. ആയതോടെ രാജ്യകാര്യങ്ങളും ഭരണവും ദുര്‍ബലമായിക്കൊണ്ടിരുന്നു. ഇതേത്തുടര്‍ന്ന് അധികാരത്തില്‍ വന്ന വാള്‍ഡമര്‍ ദ ഗ്രേറ്റ് (വാള്‍ഡമര്‍ I) അദ്ദേഹത്തിന്റെ പുത്രനായ വാള്‍ഡമര്‍ ദ വിക്റ്റോറിയസ് (വാള്‍ഡമര്‍ II) എന്നീ രാജാക്കന്മാരുടെ ഭരണകാലത്ത് രാജ്യം വീണ്ടും ശക്തിയാര്‍ജിച്ചു. വാള്‍ഡമര്‍ II-ന്റെ (ഭ.കാ. 1202-41) കാലത്ത് ഡെന്‍മാര്‍ക് ഉത്തര യൂറോപ്പിലെ ഒരു പ്രമുഖ ശക്തിയായി അഭിവൃദ്ധി പ്രാപിക്കുകയുണ്ടായി. ഹോള്‍സ്റ്റീന്‍, എസ്ത്തോണിയ തുടങ്ങിയ പ്രദേശങ്ങള്‍ ഇദ്ദേഹം ഡെന്‍മാര്‍ക്കിന്റെ അധീനതയിലാക്കി. വാള്‍ഡമര്‍ II-ന്റെ മരണത്തോടെ ഡെന്‍മാര്‍ക്കില്‍ ഈ രാജവംശത്തിന്റെ പ്രതാപം അസ്തമിച്ചതായി കരുതപ്പെടുന്നു. ദീര്‍ഘകാലത്തേക്ക് രാജ്യം ആഭ്യന്തരയുദ്ധം മൂലം അരാജകാവസ്ഥയിലായിരുന്നു. ഫ്യൂഡല്‍ പ്രഭുക്കളും പള്ളി അധികാരികളും രാജാധികാരത്തെ വെല്ലുവിളിക്കുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. തുടര്‍ന്നു രാജാവായ എറിക് V-ന്റെ കാലഘട്ടം (1259-86) ഭരണരംഗത്തുണ്ടായ ചില മാറ്റങ്ങള്‍ മൂലം ശ്രദ്ധേയമായിത്തീര്‍ന്നു. പ്രഭുക്കന്മാരും പുരോഹിതന്മാരും സംഘടിച്ച് രാജാവിന്റെ പരമാധികാരങ്ങള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന ഒരു ചാര്‍ട്ടറില്‍ എറിക്കിനെക്കൊണ്ട് ഒപ്പുവയ്പ്പിച്ചു. രാജാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശം പ്രഭുക്കള്‍ നേടിയെടുത്തു. വര്‍ഷംതോറും ഒരു പാര്‍ലമെന്റ് സമ്മേളിക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തു. ഇംഗ്ലണ്ടിലെ മാഗ്നാകാര്‍ട്ടയ്ക്കു സമാനമായ ഒരു ചാര്‍ട്ടറായിരുന്നു ഇത്. ഭരണക്രമത്തില്‍ ഉണ്ടായ ഈ പരിവര്‍ത്തനം 1660 വരെ നിലനില്‍ക്കുകയുണ്ടായി.

എറിക്കിന്റെ പുത്രനും പിന്‍ഗാമിയുമായ എറിക് മെന്‍വഡ് (എറിക് VI, ഭ.കാ. 1286-1319) ജര്‍മന്‍ പ്രദേശങ്ങളിലേക്ക് അധികാരം വ്യാപിപ്പിക്കുവാന്‍ ശ്രമം നടത്തി. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകരുവാന്‍ ഇടയാക്കി. പിന്നീട് രാജാവായ എറിക്കിന്റെ സഹോദരന്‍ ക്രിസ്റ്റഫര്‍ II പണം സംഭരിക്കുന്നതിനായി ഭൂസ്വത്ത് ഹോള്‍സ്റ്റീനിലെ കൗണ്ടിന് ഈടുവച്ചു. ഹോള്‍സ്റ്റീനിലെ കൗണ്ട് കുറേക്കാലത്തേക്ക് ഡെന്‍മാര്‍ക്കിലെ മേധാവിക്കു സമം പെരുമാറുന്ന അവസ്ഥ ഈ സംഭവംമൂലം സംജാതമായി. പില്ക്കാലത്ത് ഭരണാധികാരിയായ വാള്‍ഡമര്‍ IV (ഭ.കാ. 1340-75) മധ്യകാല ഡെന്‍മാര്‍ക്കിലെ ഏറ്റവും പ്രശസ്തനും പ്രാപ്തനുമായ രാജാവായിരുന്നു. ഈടുവച്ചിരുന്ന പ്രദേശങ്ങള്‍ തിരിച്ചെടുത്ത് ഇദ്ദേഹം രാജ്യത്തെ ശക്തമാക്കി.

വാള്‍ഡമറിന് പുത്രന്മാരില്ലാത്തതുകൊണ്ട് മകള്‍ മാര്‍ഗരറ്റിന്റെ പുത്രനായ ഒലേഫിനെ (1376-87) രാജാവായി പ്രിവികൗണ്‍സില്‍ തിരഞ്ഞെടുത്തു. മാര്‍ഗരറ്റ് റീജന്റായി ഭരണം നടത്തി. നോര്‍വെയിലെ രാജാവായ ഹാകോണ്‍ VI-ന്റെ ഭാര്യയായിരുന്നു മാര്‍ഗരറ്റ്. ഹാകോണിന്റെ മരണത്തെത്തുടര്‍ന്ന് 1380-ല്‍ ഒലേഫ് നോര്‍വെയുടേയും രാജാവായി. ഒലൊഫ് മരണമടഞ്ഞതിനാല്‍ 1387-ല്‍ മാര്‍ഗരറ്റ് ഡെന്‍മാര്‍ക്കിന്റേയും നോര്‍വെയുടേയും ഭരണം തുടര്‍ന്നു നടത്തിവന്നു. സ്വീഡനിലെ ആഭ്യന്തര പ്രശ്നത്തിലിടപെടാന്‍ അവിടത്തെ പ്രഭുക്കള്‍ മാര്‍ഗരറ്റിനെ ക്ഷണിച്ചു. 1389-ല്‍ മാര്‍ഗരറ്റിന്റെ സൈന്യം സ്വീഡനിലെ രാജാവിനെ പരാജയപ്പെടുത്തി. ഇതോടുകൂടി അവര്‍ സ്വീഡന്റേയും ഭരണാധികാരം പിടിച്ചെടുത്തു. തന്റെ സഹോദരിയുടെ ചെറുമകനായ എറിക് VII-നെ മൂന്നു രാജ്യങ്ങളുടേയും രാജാവായി അംഗീകരിപ്പിക്കാന്‍ മാര്‍ഗരറ്റിനു കഴിഞ്ഞു (1397). മൂന്നു രാജ്യങ്ങളുടേയും സംയുക്ത ഭരണം കാല്‍മര്‍ യൂണിയന്‍ എന്ന പേരില്‍ അറിയപ്പെട്ടു.

മാര്‍ഗരറ്റിനെപ്പോലെ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നില്ല എറിക്. ഇദ്ദേഹത്തിന്റെ ഭരണത്തില്‍ അതൃപ്തരായ പ്രിവി കൗണ്‍സില്‍ അനന്തരവനായ ക്രിസ്റ്റഫറിനെ രാജാവായി തെരഞ്ഞെടുത്തു (1439-40). ക്രിസ്റ്റഫറിന്റെ മരണശേഷം കാല്‍മര്‍ യൂണിയന്‍ ദുര്‍ബലമായിത്തുടങ്ങിയിരുന്നു. സ്വീഡനിലെ പ്രഭുക്കന്മാര്‍ പ്രത്യേകം രാജാവിനെ കണ്ടെത്തിയത് യൂണിയന് വലിയ ആഘാതമായി. ഇതോടെ ഡെന്മാര്‍ക്കും നോര്‍വെയും ഓള്‍ഡന്‍ബര്‍ഗ് (Oldenberg) രാജകുടുംബത്തിലെ ക്രിസ്ത്യന്‍ I -നെ രാജാവായി തെരഞ്ഞെടുത്തു (1448). പിന്നീട് ക്രിസ്ത്യന്‍ II, ഫ്രഡറിക് I, ക്രിസ്ത്യന്‍ III എന്നിവര്‍ ഭരണാധിപന്മാരായി. 16-ാം ശ.-ത്തിലുണ്ടായ റഫര്‍മേഷ (reformation)ന്റെ തരംഗങ്ങള്‍ ഡെന്‍മാര്‍ക്കിലും എത്തിച്ചേര്‍ന്നു. ക്രിസ്ത്യന്‍ III-ന്റെ ഭരണകാലത്ത് (1534-59) റഫര്‍മേഷന്റെ ഫലമായി ലൂഥറനിസം ഡെന്‍മാര്‍ക്കില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

ക്രിസ്ത്യന്‍ III-ന്റെ പിന്തുടര്‍ച്ചക്കാരനായ ഫ്രഡറിക് II-ന്റെ ഭരണകാലഘട്ടം (1559-88) സ്വീഡനുമായി ഏഴുവര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന് (1563-70) സാക്ഷ്യം വഹിച്ചു. ബാള്‍ട്ടിക് മേഖലയില്‍ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടി ഇരുരാജ്യങ്ങളും തമ്മിലുണ്ടായ കിടമത്സരമാണ് ഈ യുദ്ധത്തിനു കാരണമായത്. യുദ്ധം ഡെന്‍മാര്‍ക്കിന്റെ സാമ്പത്തികഘടനയെ താറുമാറാക്കി.

16-ാം ശ. -ത്തിന്റെ മധ്യത്തോടെ ഡെന്‍മാര്‍ക്ക് വീണ്ടും സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. കയറ്റുമതി മേഖലയിലെ വര്‍ധനയും കാര്‍ഷികമേഖലയിലെ പുരോഗതിയും രാഷ്ട്രത്തെ സമ്പന്നമാക്കി. 16-ാം ശ.-ത്തിന്റെ അവസാനകാലങ്ങളിലും 17-ാം ശ.-ത്തിന്റെ ആദ്യകാലങ്ങളിലും ഡെന്‍മാര്‍ക് സാംസ്കാരികമായി ഔന്നത്യം പ്രാപിച്ചു. പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്ന ടൈക്കോ ബ്രാഹെ ഇക്കാലത്താണു ജീവിച്ചിരുന്നത് (1546-1601). ക്രിസ്ത്യന്‍ IV (ഭ. കാ. 1588-1648) ഡെന്‍മാര്‍ക്കിന്റെ വാണിജ്യ-വ്യാവസായിക വികസനത്തിന് പ്രോത്സാഹനം നല്‍കിയ രാജാവായിരുന്നു. ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇദ്ദേഹത്തിന്റെ കാലത്താണ് രൂപീകരിക്കപ്പെട്ടത്. ജര്‍മനി കേന്ദ്രീകരിച്ചു നടന്ന മുപ്പതു വര്‍ഷയുദ്ധത്തില്‍ (1618-48) ക്രിസ്ത്യന്‍ IV പങ്കെടുത്തു. ഇക്കാലങ്ങളില്‍ സ്വീഡനുമായും മറ്റ് അയല്‍രാജ്യങ്ങളുമായും ഡെന്‍മാര്‍ക് നിരവധി യുദ്ധങ്ങളിലേര്‍പ്പെടുകയുണ്ടായി.

നീണ്ടുനിന്ന പല യുദ്ധങ്ങളും ഡെന്‍മാര്‍ക്കിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. തുടര്‍ന്ന് നികുതി ഘടനയില്‍ മാറ്റം വരുത്തി. നികുതി കൊടുക്കുന്നതില്‍ ഇളവ് അനുഭവിച്ചിരുന്ന പ്രഭുക്കന്മാര്‍ നികുതി കൊടുക്കാന്‍ ബാധ്യസ്ഥരായിത്തീര്‍ന്നു. ശക്തമായ രാജഭരണവ്യവസ്ഥയുടെ ആഗമനം ഇതോടനുബന്ധിച്ചുണ്ടാവുകയും ചെയ്തു. രാജപദവി ശക്തമാക്കുന്നതിനായി പരമ്പരാഗത രാജഭരണമാണ് അഭികാമ്യമെന്ന് പൊതുവായ അഭിപ്രായമുണ്ടായി. അതനുസരിച്ച് 1660-ല്‍ ഫ്രഡറിക് III പരമ്പരാഗത രാജാവായി പ്രഖ്യാപിക്കപ്പെട്ടു. തുടര്‍ന്ന് 1661-ല്‍ രാജാവിനെ ഡെന്‍മാര്‍ക്കിലെ പരമോന്നത അധികാരിയായി വാഴിച്ചു.

സ്വീഡനുമായുള്ള യുദ്ധം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഡെന്മാര്‍ക്കിലെ രാജാക്കന്മാര്‍ കരുതിപ്പോന്നു. 17-ാം ശ.-ത്തിന്റെ ഒടുവിലും 18-ാം ശ.-ത്തിന്റെ ആദ്യകാലങ്ങളിലുമായി പല യുദ്ധങ്ങളുമുണ്ടായി. ഡെന്‍മാര്‍ക്കിന് ഇവകൊണ്ട് പറയത്തക്ക നേട്ടമൊന്നുമുണ്ടായില്ല.

കോപെന്‍ഹാഗെന്‍ തുറമുഖത്തിന്റെ മുഖമുദ്രയായ മത്സ്യകന്യക

18-ാം ശ.-ത്തിന്റെ പകുതിയോടെ രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടു. അതിനുശേഷം ഗ്രീന്‍ലന്‍ഡ് ഡെന്‍മാര്‍ക്കിന്റെ അധീനതയിലായി. വെസ്റ്റ് ഇന്‍ഡീസിലെ മൂന്നു ദ്വീപുകള്‍ ഡെന്‍മാര്‍ക്കിന്റെ ഉടമസ്ഥതയിലെത്തി. ഇവിടെ നിന്നുള്ള പഞ്ചസാര, കാപ്പി, പുകയില എന്നിവ ഡെന്‍മാര്‍ക്കിന് സാമ്പത്തിക നേട്ടമുണ്ടാക്കി. ഈ കാലഘട്ടത്തില്‍ ഡെന്‍മാര്‍ക്കില്‍ സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളും ശക്തിയാര്‍ജിച്ചിരുന്നു. കൃഷിക്കാര്‍ക്ക് പല ഇളവുകളും നല്‍കപ്പെട്ടു.

നെപ്പോളിയന്റെ ഫ്രാന്‍സും ബ്രിട്ടനും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ അതില്‍നിന്നും ഒഴിഞ്ഞു നില്‍ക്കാനായിരുന്നു ഡെന്‍മാര്‍ക് ശ്രമിച്ചത്. ഡെന്‍മാര്‍ക് വാണിജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കാനായി സ്വീഡനും റഷ്യയുമായിച്ചേര്‍ന്ന് ഒരു സായുധ നിഷ്പക്ഷതാ സഖ്യം രൂപീകരിച്ചു. കപ്പലുകളുടെ സംരക്ഷണത്തിനായി ഒരു കോണ്‍വോയ് സമ്പ്രദായം ഡെന്‍മാര്‍ക് നടപ്പിലാക്കി. ഇതോടെ ബ്രിട്ടന്‍ ഡെന്‍മാര്‍ക്കിനെ ആക്രമിക്കാന്‍ മുതിര്‍ന്നു. കോപെന്‍ഹാഗെനടുത്തുവച്ച് 1801-ലും 1807-ലും ബ്രിട്ടിഷ് നാവികസേന ഡെന്‍മാര്‍ക്കിനോടേറ്റുമുട്ടി. ഇതിനെത്തുടര്‍ന്ന് ഡെന്‍മാര്‍ക്ക് നെപ്പോളിയന്റെ പക്ഷത്തേക്കു നീങ്ങി. 1814-ല്‍ നെപ്പോളിയന്‍ യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോള്‍ കീല്‍ ഉടമ്പടിപ്രകാരം (Treaty of Kiel) സ്വീഡന് നോര്‍വെ വിട്ടുകൊടുക്കാന്‍ ഡെന്‍മാര്‍ക്ക് നിര്‍ബന്ധിതമായി. ഈ യുദ്ധം രാജ്യത്തിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് വരുത്തിവച്ചു.

ഫ്രഡറിക് VI 1834-ല്‍ രാജ്യത്ത് നാലു പ്രവിശ്യാ അസംബ്ലികള്‍ രൂപവത്കരിച്ചു. പാര്‍ലമെന്ററി സമ്പ്രദായത്തിലേക്കുള്ള ഡെന്‍മാര്‍ക്കിന്റെ ആദ്യ ചുവടുവയ്പായിരുന്നു ഇത്. ഫ്രഡറിക് VII ന്റെ ഭരണകാലത്ത് 1849-ല്‍ ഡെന്‍മാര്‍ക്കിന് ഒരു ഭരണഘടനയുണ്ടായി. ഇതോടെ ഭരണഘടനാനുസൃത രാജഭരണം നിലനില്‍ക്കുന്ന രാജ്യമായിത്തീര്‍ന്നു ഡെന്‍മാര്‍ക്. 19-ാം ശ.-ത്തിന്റെ പകുതിക്കുശേഷം ഡെന്‍മാര്‍ക് വീണ്ടും അഭിവൃദ്ധിയിലേക്കു കുതിച്ചു. 1880-കളില്‍ ഉത്പന്നങ്ങളുടെ വന്‍തോതിലുള്ള കയറ്റുമതി രാഷ്ട്രത്തിന് ശക്തമായ സാമ്പത്തിക അടിത്തറ ഉറപ്പാക്കി. യൂറോപ്പിലെ മികച്ച സമ്പന്ന രാഷ്ട്രങ്ങളില്‍ ഒന്നായി മാറി ഡെന്‍മാര്‍ക്.

കോപെന്‍ഹാഗെനിലെ തിരക്കേറിയ വാണിജ്യകേന്ദ്രം

ഒന്നാം ലോകയുദ്ധത്തില്‍ ഡെന്‍മാര്‍ക് നിഷ്പക്ഷത പാലിച്ചു. യുദ്ധാവസാനം ഒരു അഭിപ്രായ വോട്ടെടുപ്പിലൂടെ ഷ്ളിസ്വിഗ് ഭൂപ്രദേശം ഡെന്‍മാര്‍ക്കിനു ലഭിച്ചു. 1930-കളില്‍ സാമൂഹിക പരിഷ്കരണ നീക്കങ്ങള്‍ ഡെന്‍മാര്‍ക്കിലുണ്ടായി. ഒരു ക്ഷേമരാഷ്ട്ര വ്യവസ്ഥിതിയിലേക്കു നീങ്ങുവാനുള്ള യത്നങ്ങള്‍ നടന്നു.

രണ്ടാം ലോകയുദ്ധത്തില്‍ നിഷ്പക്ഷത പാലിച്ചെങ്കിലും 1940-ല്‍ ഡെന്‍മാര്‍ക്കിനെ ജര്‍മനി ആക്രമിച്ചു കീഴ്പ്പെടുത്തി. 1945 മേയ് മാസത്തില്‍ സഖ്യകക്ഷികള്‍ ജര്‍മനിയുടെ പക്കല്‍നിന്നും ഡെന്‍മാര്‍ക്കിനെ മോചിപ്പിച്ചു. യുദ്ധം നിമിത്തം സാമ്പത്തിക അടിത്തറ തകര്‍ന്ന ഡെന്‍മാര്‍ക്കിന് യു.എസ്. സാമ്പത്തിക സഹായം നല്‍കി. തുടര്‍ന്ന് ഡെന്‍മാര്‍ക്കിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമായി. 1949-ല്‍ ഡെന്‍മാര്‍ക് നാറ്റോയില്‍ (NATO;North Atlantic Treaty organisation) അംഗമായി. 1960-ല്‍ യൂറോപ്യന്‍ ഫ്രീ ട്രേഡ് അസ്സോസിയേഷനിലും (EFTA) അംഗമായിച്ചേര്‍ന്നു. 1973-ല്‍ ഇതില്‍നിന്നും പിന്‍വാങ്ങിയശേഷം യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റിയിലെ (EEC) അംഗത്വം സ്വീകരിച്ചു. 1978-ഓടെ ഗ്രീന്‍ലന്‍ഡിന് ഡെന്‍മാര്‍ക്ക് സ്വയംഭരണാധികാരം അനുവദിച്ചു. ഇപ്പോള്‍ (2003) ഭരണഘടനാനുസൃത രാജഭരണ വ്യവസ്ഥിതി പിന്തുടരുന്ന ഒരു രാജ്യമാണ് ഡെന്‍മാര്‍ക്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍