This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡി. ലിറ്റ്.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡി. ലിറ്റ്

ഒരു സര്‍വകലാശാലയ്ക്ക് പ്രദാനം ചെയ്യുവാന്‍ സാധിക്കുന്ന പരമോന്നത ബിരുദം. ഡോക്ടര്‍ ഒഫ് ലറ്റേഴ്സ്, ഡോക്ടര്‍ ഒഫ് ലിറ്ററേച്ചര്‍ എന്നിങ്ങനെ രണ്ടു തരത്തിലാണ് ആധികാരിക നിഘണ്ടുക്കള്‍ ഡി. ലിറ്റിന് പൂര്‍ണരൂപം നല്‍കിയിട്ടുള്ളത്. പ്രധാനമായും മൂന്ന് ഫാക്കല്‍റ്റികളിലായിട്ടാണ് ഈ പരമോന്നത ബിരുദം നല്‍കുവാനുള്ള സംവിധാനം മിക്ക യൂണിവേഴ്സിറ്റികളിലും ഉണ്ടാക്കിയിട്ടുള്ളത്. എല്ലാ വിധ ശാസ്ത്രേതര വിഷയങ്ങളും (ഹ്യുമാനിറ്റീസ്) ഉള്‍ക്കൊള്ളുന്ന വിഷയങ്ങളെ ആസ്പദമാക്കി ഡി. ലിറ്റ്. ബിരുദം നല്‍കി വരുന്നു. ഇത്തരത്തിലുള്ള അത്യുന്നത ശാസ്ത്രബിരുദം ഡി. എസ്സി. എന്ന പേരില്‍ അറിയപ്പെടുന്നു. നിയമപഠനത്തിന് നല്‍കുന്ന പരമോന്നത ബിരുദം എല്‍. എല്‍. ഡി. ആണ്.

ഡോ.രാജേന്ദ്രപ്രസാദ്

പിഎച്ച്. ഡി. കഴിഞ്ഞ് അഞ്ചു കൊല്ലം നിരന്തരമായ ഗവേഷണം നടത്തി, തികച്ചും മൗലികമായ പ്രബന്ധം സമര്‍പ്പിക്കുന്നവര്‍ക്ക്, മഹാപണ്ഡിതന്മാര്‍ ഉള്‍ക്കൊള്ളുന്ന ഒരു പരിശോധക സമിതിയുടെ അഭിപ്രായമനുസരിച്ച് ബിരുദം നല്‍കിവരുന്നു. ചില സര്‍വകലാശാലകള്‍ പ്രഥമ ഡോക്ടറേറ്റായ പിഎച്ച്.ഡിക്കുശേഷം എട്ടുകൊല്ലം ഗവേഷണം നടത്തിയാല്‍ മാത്രമേ ഡി. ലിറ്റിന് പ്രവേശനാനുമതി നല്‍കാറുള്ളു. ഗവേഷണത്തിന് തിരഞ്ഞെടുക്കുന്ന വിഷയത്തെ സംബന്ധിച്ചുള്ള അഗാധവും മൌലികവുമായ പഠനഫലമായി രൂപം കൊള്ളുന്ന ഗവേഷണ പ്രബന്ധമാണ് ഡി.ലിറ്റിനുള്ള പ്രധാന ആധാരം. ഇത്തരത്തില്‍ പ്രബന്ധങ്ങളെഴുതാത്ത, ഗവേഷണ പ്രാധാന്യമുള്ള വിശിഷ്ട ഗ്രന്ഥങ്ങള്‍ രചിച്ച പണ്ഡിതന്മാര്‍ക്കും ഡി. ലിറ്റ്. നല്‍കുന്ന സമ്പ്രദായം നിലവിലുണ്ട്.

ഡോ.സുനീതീകുമാര്‍ ചാറ്റര്‍ജി

ഇത്തരം ഗ്രന്ഥങ്ങള്‍ തികച്ചും ആശയപരമായ നൂതനത്വം പുലര്‍ത്തുന്നതാണോ എന്ന് ഒരു വിദഗ്ധ സമിതി അതിസൂക്ഷ്മമായി പരിശോധിച്ചതിനുശേഷം മാത്രമായിരിക്കും ബിരുദം നല്‍കുവാന്‍ ശുപാര്‍ശ ചെയ്യുന്നത്. വിദ്യാഭ്യാസ-സാമൂഹിക- സാഹിത്യമണ്ഡലങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് പ്രശസ്തിയും വ്യക്തിത്വവും നേടിയ ലബ്ധപ്രതിഷ്ഠരായ വ്യക്തികള്‍ക്ക് പുസ്തകമോ പ്രബന്ധമോ എഴുതാതെതന്നെ ആദരസൂചകമായി (ഓണററി കാസാ) ഡി. ലിറ്റ. നല്‍കുന്ന സമ്പ്രദായവും സര്‍വകലാശാലകളില്‍ നിലനില്‍ക്കുന്നുണ്ട്. ദീര്‍ഘകാലത്തെ സാഹിത്യപ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട്, ഒരു സാഹിത്യകാരന്റെ മൊത്തത്തിലുള്ള സംഭാവനകളെ വിലയിരുത്തി ഡി. ലിറ്റ്. നല്‍കുന്ന രീതി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഓക്സ്ഫോഡ്, കേംബ്രിഡ്ജ് തുടങ്ങിയ പാശ്ചാത്യ സര്‍വകലാശാലകള്‍ പുലര്‍ത്തിപ്പോന്നിരുന്നു. ഇന്ത്യയിലെ ചില

ഡോ.നടരാജഗുരു

സര്‍വകലാശാലകളും ഇത്തരത്തില്‍ മൊത്തത്തിലുള്ള സാഹിത്യസംഭാവനകളെ ആസ്പദമാക്കി ഡി. ലിറ്റ്. ബിരുദം നല്‍കിയതായി കാണാം. ഉത്തരേന്ത്യയില്‍ മൈഥിലീശരണ്‍ ഗുപ്ത, രാംധാരീ സിംഹ് ദിന്‍കര്‍, ഹസാരി പ്രസാദ് ദ്വിവേദി തുടങ്ങിയ ഹിന്ദി സാഹിത്യകാരന്മാര്‍ക്കും, കേരളത്തില്‍ കെ. പി. കേശവമേനോന്‍, ജി. ശങ്കരക്കുറുപ്പ്, എസ്. കെ. പൊറ്റെക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം. പി. അപ്പന്‍, എം. ടി. വാസുദേവന്‍ നായര്‍, കെ. എം. ജോര്‍ജ് എന്നീ മലയാള സാഹിത്യകാരന്മാര്‍ക്കും അവരവരുടെ സാഹിത്യസംഭാവനകളെ ആസ്പദമാക്കിയും, ശ്രീ. കെ.ജെ. യേശുദാസിന് സംഗീതശാഖയ്ക്ക് അദ്ദേഹം നല്‍കിയ മികച്ച സംഭാവനയെ മാനിച്ചും ആദരസൂചക ഡി. ലിറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ഭാഷാ വിഷയത്തില്‍ ഡി. ലിറ്റ്. ബിരുദം നേടിയ പ്രഥമവ്യക്തി ഡോ. സുനീതീകുമാര്‍ ചാറ്റര്‍ജിയാണ്. നിയമ ഫാക്കല്‍റ്റിയില്‍ ഗവേഷണം നടത്തി

ഡോ.ഭാസ്കറന്‍ നായര്‍
കൊല്‍ക്കൊത്താ യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍. എല്‍. ഡി. ബിരുദം നേടിയ ആദ്യ വ്യക്തി ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായ ഡോ. രാജേന്ദ്രപ്രസാദാണ്. ഡോ. രാധാകൃഷ്ണന്‍, ജവാഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയ അന്താരാഷ്ട്രതലത്തില്‍ അറിയപ്പെട്ട നേതാക്കന്മാര്‍ക്ക് വിശ്വപ്രസിദ്ധമായ പല സര്‍വകലാശാലകളും ഓണററി ഡി. ലിറ്റ്. ബിരുദം നല്‍കിയിട്ടുണ്ട്. ഗവേഷണ പ്രബന്ധം സമര്‍പ്പിച്ച് ഡി. ലിറ്റ്.
ഡോ.വെള്ളായണി അര്‍ജ്ജുനന്‍

ബിരുദം നേടിയ പ്രഥമകേരളീയന്‍ നടരാജഗുരുവാണ് (ഡോ. നടരാജന്‍). പാരിസ് സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം ഡി. ലിറ്റ്. സമ്പാദിച്ചത്. കേരളത്തില്‍ രണ്ടാമതായി ഡി. ലിറ്റ് നേടിയത് ഡോ. വെള്ളായണി അര്‍ജുനനാണ്. രണ്ടു ഡി. ലിറ്റ് ബിരുദങ്ങള്‍ നേടി ഈ രംഗത്ത് പുതിയൊരു ചരിത്രം സൃഷ്ടിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇദംപ്രഥമമായി ഡി.എസ്സി. ബിരുദം സമ്പാദിച്ച കേരളീയന്‍ എന്ന ഖ്യാതി, കോളജിയറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍, തിരു: യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പല്‍, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് എന്നീ നിലകളില്‍ വിശ്രുതനായ ഡോ. കെ. ഭാസ്കരന്‍ നായര്‍ക്കാണ്. ഇന്ത്യയില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള സര്‍വകലാശാലകള്‍ മാത്രമേ ഡി. ലിറ്റ്. ബിരുദം നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടാക്കിയിട്ടുള്ളൂ. എല്ലാവിധ ബിരുദങ്ങളുടേയും വേലിയേറ്റമുണ്ടായിരിക്കുന്ന ഇക്കാലത്തും ഡി. ലിറ്റ്, ഡി. എസ്സി., എല്‍. എല്‍. ഡി. ബിരുദങ്ങള്‍ അപൂര്‍വ യോഗ്യതകളായിത്തന്നെ നിലകൊള്ളുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍