This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസ്കവറി ഒഫ് ഇന്ത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിസ്കവറി ഒഫ് ഇന്ത്യ

Discovery of India

പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ കൃതി. 1944-ല്‍ പ്രസിദ്ധീകരിച്ചു. അഹമ്മദ് നഗര്‍ കോട്ടയിലെ അവസാനത്തെ ജയില്‍ വാസകാലത്താണ് ഈ കൃതിയുടെ രചന നിര്‍വഹിച്ചത്. തന്റെ ചിന്താപദ്ധതികളും കര്‍മമണ്ഡലവുമായി ബന്ധപ്പെടുത്തി ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് എഴുതുകയാണ് തന്റെ ലക്ഷ്യമെന്ന് ഗ്രന്ഥകാരന്‍ ഗ്രന്ഥാരംഭത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ഇന്ത്യാക്കാരന്റേയും മജ്ജയിലും മാംസത്തിലും രക്തത്തിലും ഒരു സവിശേഷ പൈതൃകം കുടികൊള്ളുന്നുണ്ട്; അയാള്‍ എന്താണെന്നും എന്തായിരിക്കണമെന്നും തീരുമാനിക്കുന്നത് ഈ പൈതൃകമാണ്. ഈ പൈതൃകത്തിന് ഇന്നത്തെ അവസ്ഥയിലുള്ള പ്രസക്തിയെന്താണെന്ന ചിന്ത സിന്ധുനദീതട സംസ്കാരം മുതല്‍ ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പതുകള്‍വരെയുള്ള ഇന്ത്യാചരിത്രാവലോകനത്തിലേക്കാണ് നെഹ്റുവിനെ നയിക്കുന്നത്. മറ്റു ചരിത്രകൃതികളിലെന്ന പോലെ ഇവിടേയും ചരിത്രപണ്ഡിതന്റെ കാഴ്ചപ്പാടല്ല നെഹ്രു അവലംബിക്കുന്നത്; ചരിത്രത്തിന്റെ അന്തഃസത്ത സ്വാംശീകരിച്ച ഒരാളിന്റെ കണ്ണുകൊണ്ട് ഭൂതകാലദര്‍ശനം നടത്തുകയാണദ്ദേഹം ചെയ്യുന്നത്. നെഹ്രുവിന് ഭാരതഭൂമിയോടുണ്ടായിരുന്ന വൈകാരികാഭിമുഖ്യവും അതിന്റെ ഭാഗധേയത്തിലുള്ള അടിയുറച്ച വിശ്വാസവും ജനാധിപത്യ സോഷ്യലിസം, മതേതരത്വം, മാനവികതാവാദം എന്നിവയോടുള്ള പക്ഷപാതവും എല്ലാം ഈ കൃതിയില്‍ തെളിഞ്ഞു കാണാം. ഇന്ത്യയുടെ പ്രാചീന സംസ്കാരത്തില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം ലോകത്തിലെ മറ്റു ജനതകളുമായി സഹവര്‍ത്തിക്കാനും താദാത്മ്യം പ്രാപിക്കാനും അദ്ദേഹം ഇന്ത്യാക്കാരെ ആഹ്വാനം ചെയ്യുന്നു.

ജവഹര്‍ലാല്‍ നെഹ്റു

1944 ഏ. മുതല്‍ സെപ്. വരെയുള്ള അഞ്ചുമാസം കൊണ്ടാണ് നെഹ്രു ഈ മഹത്തായ ഗ്രന്ഥം എഴുതിത്തീര്‍ത്തത്. ദ്രുതഗതിയിലായിരിക്കണം ഗ്രന്ഥരചന. ഒരു അര്‍ധചരിത്രകൃതിയെന്ന് (semi historical work) കെ. ആര്‍. ശ്രീനിവാസ അയ്യങ്കാര്‍ (ഇന്ത്യന്‍ റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ് എന്ന കൃതിയില്‍) വിശേഷിപ്പിക്കുന്ന ഈ കൃതിയുടെ മുഖ്യസവിശേഷത ഗ്രന്ഥകാരന്റെ മനസ്സും ഹൃദയവും അതില്‍ സ്ഫടികംപോലെ നിഴലിക്കുന്നുവെന്നതാണ്. ഇന്ത്യയുടെ ചരിത്രം അറിയാനല്ല, നെഹ്രു എന്ന മനുഷ്യനെ അറിയാനായിരിക്കും ഏതൊരു വായനക്കാരനും രണ്ടാംവട്ടം ഈ കൃതി വായിക്കുന്നത്.

അഹമ്മദ് നഗര്‍ കോട്ട തടങ്കല്‍പ്പാളയത്തില്‍ ഉണ്ടായിരുന്ന തന്റെ സഹപ്രവര്‍ത്തകര്‍ക്കും മറ്റു തടവുകാര്‍ക്കുമാണ് നെഹ്രു ഈ ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നത്. അഹമ്മദ് നഗര്‍ കോട്ട, ബാന്‍ഡന്‍ വീലര്‍: ലോസാന്‍, അന്വേഷണം, ഭാരതാവിഷ്കാരം, യുഗാന്തരങ്ങളിലൂടെ, പുതിയ പ്രശ്നങ്ങള്‍, ബ്രിട്ടിഷ് ഭരണത്തിന്റെ സംയോജനവും ദേശീയ പ്രസ്ഥാനത്തിന്റെ ഉദയവും, ദേശീയത്വമോ സാമ്രാജ്യത്വമോ, രണ്ടാം ലോകയുദ്ധം, അഹമ്മദ് നഗര്‍കോട്ട വീണ്ടും എന്നിങ്ങനെ പത്ത് അധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്. ഇന്ത്യയുടെ ശക്തിയും അശക്തിയും (മൂന്നാം അധ്യായം), ഇന്ത്യയുടെ സ്വാതന്ത്ര്യദാഹം (അഞ്ചാം അധ്യായം), രണ്ട് ഇംഗ്ളണ്ടുകള്‍ (ആറാം അധ്യായം) തുടങ്ങിയ ഖണ്ഡങ്ങള്‍ നെഹ്രുവെന്ന ചരിത്രകാരനിലെ കാല്പനികനെ നമുക്കു കാട്ടിത്തരുന്നു.

"പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു സ്വന്തം മാതൃഭൂമിയെ കണ്ടെത്താന്‍ നടത്തുന്ന തീര്‍ഥാടനമായി ഈ പുസ്തകം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ചരിത്രശക്തികളുടെ അനുസ്യൂതത്വം വെളിപ്പെടുത്തുവാന്‍ അദ്ദേഹം ഒരു ദേശീയ പ്രവര്‍ത്തകനെന്ന നിലയില്‍ തനിക്കുണ്ടായ അനുഭവങ്ങളുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പുന്ന അപൂര്‍വസുന്ദരമായ കാഴ്ചയാണ് നാമിവിടെ കാണുന്നത്. ഈ കൃതിയിലെ ആത്മകഥാംശങ്ങള്‍ ഹൃദയാവര്‍ജകമാംവിധം ഉള്ളിണങ്ങി നില്‍ക്കുന്നവാകയാല്‍ അവയ്ക്കു സാര്‍വജനീനത്വം കൈവന്നിരിക്കുന്നു. 'ഉല്‍ബുദ്ധമായ ഈ രാഷ്ട്രത്തിന്റെ വേദഗ്രന്ഥ'മായി ബ്ലിറ്റ്സ് വാരിക ഈ കൃതിയെ വാഴ്ത്തുകയുണ്ടായി.

ഇന്ത്യയെ കണ്ടെത്തല്‍ എന്ന പേരില്‍ സി. എച്ച്. കുഞ്ഞപ്പ ഈ കൃതി മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍