This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിഫറന്‍സ് എന്‍ജിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിഫറന്‍സ് എന്‍ജിന്‍

Difference engine

വിവിധ തരം ഗണിത ഫലനങ്ങളുടെ മൂല്യം പട്ടിക രൂപത്തില്‍ തയ്യാറാക്കാന്‍ (tabulate) ആവശ്യമായ ഗണിത ക്രിയകള്‍ സ്വചാലിതമായി ചെയ്യാനുള്ള യന്ത്രം. ഒരു ബഹുപദ ഫലനത്തിലെ (polynominal function) പദങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രിയകള്‍ കണക്കാക്കുന്നത് എന്നതില്‍ നിന്നാണ് ഡിഫറന്‍സ് എന്‍ജിന്‍ എന്ന പേരു ലഭിച്ചത്.

ചാള്‍സ് ബാബേജ്

ഇത്തരത്തിലൊരു ഡിഫറന്‍സ് എന്‍ജിന്‍ ആദ്യം രൂപകല്പന ചെയ്തത് ചാള്‍സ് ബാബേജാണ്.x2+x+ 41 എന്ന ബഹുപദ ഫലനത്തിന്റെ മൂല്യം പട്ടികരൂപത്തില്‍ ലഭ്യമാക്കുന്ന ഒരു ഡിഫറന്‍സ് എന്‍ജിന്റെ പ്രവര്‍ത്തന മാതൃക ഇദ്ദേഹം 1822 മധ്യത്തോടെ നിര്‍മിച്ചു. ആറക്കങ്ങള്‍ വരെ കൈ കാര്യം ചെയ്യാന്‍ ശേഷിയുള്ള പ്രസ്തുത മോഡല്‍ പില്‍ക്കാലത്ത് നശിച്ചു പോയതായി കരുതപ്പെടുന്നു.

തുടര്‍ന്ന് 18 അക്കങ്ങളുള്ള ആറ് 'ഓ(ര്‍)ഡര്‍' 'ഡിഫറന്‍സുകള്‍' (six order differences) വരെ പട്ടികരൂപത്തില്‍ നല്‍കാന്‍ സാധിക്കുന്ന ഒരു ഡിഫറന്‍സ് എന്‍ജിനും (നമ്പര്‍ 1) അദ്ദേഹം രൂപകല്പന നല്‍കുകയുണ്ടായി. പക്ഷേ, നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതു മൂലം ആ വഴിക്കുള്ള ശ്രമങ്ങള്‍ ഇദ്ദേഹം 1833-ല്‍ ഉപേക്ഷിക്കുകയാണുണ്ടായത്.

അനലറ്റിക്കല്‍ എന്‍ജിന്റെ (Analytical Engine) രൂപകല്പന (1833-46) നടത്തിയശേഷം 1847-ല്‍ ബാബേജ് വീണ്ടും ഡിഫറന്‍സ് എന്‍ജിന്‍ നമ്പര്‍ 2-ന്റെ ഒരു രൂപരേഖ തയ്യാറാക്കി. 1991-ല്‍ ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ ഇതിന്റെ ഒരു പ്രവര്‍ത്തന മോഡല്‍ സ്ഥാപിച്ചു. ഏകദേശം 3.05 മീ. നീളവും 1.83 മീ. പൊക്കവും 0.46 മീ. വീതിയും (depth) ഇതിനുണ്ട്. ആധുനിക യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇതില്‍ 4,000 ഘടകഭാഗങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. എന്നാല്‍ ബാബേജിന്റെ കാലത്ത് സാധ്യമാകാവുന്നത്ര സൂക്ഷ്മതയേ പ്രസ്തുത ഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ.

ഡിഫറന്‍സ് എന്‍ജിന്‍ നമ്പര്‍

1850-കളില്‍ സ്വീഡനിലെ ജോര്‍ജ് ഷയെറ്റ്സും എഡ്വെഡ് ഷയെറ്റ്സും ബാബേജിന്റെ യത്നങ്ങളാല്‍ പ്രചോദിതരായി ഒരു ഡിഫറന്‍സ് എന്‍ജിന്‍ നിര്‍മിച്ചെങ്കിലും ഇതിന് യാന്ത്രിക ഗുണമേന്മ കുറവായിരുന്നു. പിന്നീട് സ്വീഡനിലെ വില്‍ബെര്‍ഗ്, യു.എസ്സിലെ ഗ്രാന്റ് തുടങ്ങിയവരുടെ രൂപമാതൃകകളും ആശാവഹമായില്ല. 1930-തുകളോടെ, ബറോസ്, നാഷണല്‍ ക്യാഷ് രജിസ്റ്റര്‍ (NCR) കമ്പനികളുടെ അക്കൗണ്ടിങ് മെഷീനുകള്‍ ഡിഫറന്‍സ് എന്‍ജിന്‍ പോലെ പ്രവര്‍ത്തിപ്പിക്കാനുള്ളൊരു സംവിധാനം ബ്രിട്ടിഷ് നോട്ടിക്കല്‍ അല്‍മനാക്ക് ഓഫിസിലെ എല്‍. ജെ. കമ്റി (L.J Comrie) ക്രമീകരിച്ചു. പട്ടികകളുടെ പ്രൂഫ് പരിശോധിക്കാനായിരുന്നു ഇവ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ക്രമേണ പട്ടിക രൂപത്തിലുള്ള ഗണിത ക്രിയകള്‍ ചെയ്യാന്‍ മറ്റു സംവിധാനങ്ങള്‍ കണ്ടുപിടിക്കപ്പെട്ടതോടെ ഡിഫറന്‍സ് എന്‍ജിനിലുള്ള താത്പര്യം പൊതുവേ കുറഞ്ഞുതുടങ്ങി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍