This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍

ബാങ്കിങ് പ്രതിസന്ധികള്‍ക്കെതിരെ വ്യക്തികളുടെ നിക്ഷേപങ്ങള്‍ക്കു സംരക്ഷണം നല്‍കുന്ന സ്ഥാപനം. ബാങ്ക് നിക്ഷേപങ്ങളെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിനുവേണ്ടി, 1829-ല്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തിലാണ് ആദ്യമായി ബാങ്കിങ് സ്ഥാപനങ്ങളുടെ ഒരു സുരക്ഷിതനിധി സമ്പ്രദായം നിലവില്‍ വന്നത്. 1930-ലെ സാമ്പത്തിക തകര്‍ച്ചയ്ക്കു ശേഷമാണ് അമേരിക്കയില്‍ ഇപ്പോള്‍ നിലവിലുള്ള ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് പദ്ധതി രൂപം കൊണ്ടത്. ഈ സാമ്പത്തിക തകര്‍ച്ചയുടെ ഫലമായി, ആയിരക്കണക്കിനു ബാങ്കുകള്‍ കൂട്ടത്തോടെ തകരുകയുണ്ടായി. തുടര്‍ന്ന്, 1933 ജൂണ്‍ 19-ന് ആവിഷ്ക്കരിച്ച ബാങ്കിങ് നിയമമനുസരിച്ച് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് സംവിധാനം നിലവില്‍വന്നു. 1950-ലെ ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ആക്ടിലൂടെയാണ് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ നിയമ ചട്ടക്കൂട് സുശക്തവും ആസൂത്രിതവുമായത്. ഈ ആക്ട് അനുസരിച്ച് ഫെഡറല്‍ റിസര്‍വ് സംവിധാനത്തിനുകീഴിലുള്ള എല്ലാ അംഗബാങ്കുകളും ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കരാറില്‍ ഏര്‍പ്പെടേതാണ്. ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സിനുള്ള അര്‍ഹതയുണ്ടെങ്കില്‍ മാത്രമേ, ഒരു ബാങ്കിന് ഫെഡറല്‍ റിസര്‍വ് സംവിധാനത്തില്‍ അംഗമായി തുടരാനാവൂ. ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സിനുള്ള അര്‍ഹത നഷ്ടപ്പെട്ടാല്‍ ഒരു ദേശീയ ബാങ്കിന് അതിന്റെ ഫെഡറല്‍ അധികാരപത്രം ഉപേക്ഷിക്കേതായി വരും.

ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍, ഫെഡറല്‍ റിസര്‍വ് സമ്പ്രദായത്തിലെ അംഗങ്ങളല്ലാത്ത ബാങ്കുകള്‍ക്കും അവരുടെ നിക്ഷേപങ്ങള്‍ ഇന്‍ഷുറന്‍സിനു വിധേയമാക്കാം. വാണിജ്യ ബാങ്കുകള്‍ക്കു പുറമേ, പരസ്പര സമ്പാദ്യബാങ്കുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാണ്. ഫെഡറല്‍ റിസര്‍വ് സമ്പ്രദായത്തില്‍ അംഗമല്ലാത്ത ഒരു ബാങ്കിന് 90 ദിവസത്തെ മുന്‍കൂര്‍ അറിയിപ്പ് നല്‍കിക്കൊണ്ട്, ഇന്‍ഷുറന്‍സ് കരാറില്‍നിന്നു പിന്‍മാറാനും വ്യവസ്ഥയുണ്ട്. വ്യവസ്ഥകള്‍ ലംഘിക്കുന്ന ബാങ്കുകളെ, ഇന്‍ഷുറന്‍സ് സംവിധാനത്തില്‍നിന്നു പുറത്താക്കുവാനും കോര്‍പ്പറേഷന് അധികാരമുണ്ട്. ബാങ്കുകള്‍ അവയുടെ പ്രതിദിന ശരാശരി നീക്കിയിരുപ്പു തുകയുടെ ഒരു ശതമാനത്തിന്റെ 24-ല്‍ ഒരംശം എന്ന തോതിലാണ് തവണത്തുക അടയ്ക്കേണ്ടത്. ബാങ്ക് തകര്‍ച്ചകള്‍ ഒഴിവാക്കുകയെന്നതാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. ഫെഡറല്‍ റിസര്‍വ് ബാങ്ക് പ്രതിനിധിക്കു പുറമേ അമേരിക്കന്‍ പ്രസിഡന്റ് നിയമിക്കുന്ന മൂന്നു പേര്‍ കൂടി അടങ്ങിയ ഒരു സമിതിയാണ് കോര്‍പ്പറേഷന്റെ ഭരണനിര്‍വഹണം നടത്തുന്നത്.

1961-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിക്ഷേപ ഇന്‍ഷുറന്‍സ് സ്ഥാപന ബില്ലിന് 1962-ല്‍ പ്രസിഡന്റിന്റെ അനുമതി ലഭിക്കുകയും ഇന്ത്യന്‍ നിക്ഷേപ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ നിലവില്‍ വരുകയും ചെയ്തു. ബാങ്കുകളിലെ ചെറുകിട നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനത്തിന് രൂപം നല്‍കിയത്. ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഒരു പൊതുനിധിയും പ്രത്യേക നിക്ഷേപനിധിയും സൂക്ഷിക്കണം. നിക്ഷേപനിധിയിലേക്കുള്ള വരുമാനമാര്‍ഗങ്ങള്‍ താഴെപ്പറയുന്നവയാണ്: ഒന്ന്, ഇന്‍ഷുറന്‍സ് തവണകളായി ലഭിക്കുന്ന പണം; രണ്ട്, ലിക്വിഡേറ്ററില്‍ നിന്നും കോര്‍പ്പറേഷനു ലഭിക്കുന്ന തുക; മൂന്ന്, പൊതുനിധിയില്‍ നിന്നും ഇന്‍ഷുറന്‍സ് നിധിയിലേക്കുമാറ്റുന്ന തുക; നാല്, റിസര്‍വ് ബാങ്കില്‍നിന്നുള്ള വായ്പകള്‍; അഞ്ച്, ഇന്‍ഷുറന്‍സ് നിധിയില്‍ നിന്നുള്ള നിക്ഷേപങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം. ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് റിസര്‍വ് ബാങ്ക് ഗവര്‍ണറാണ്. റിസര്‍വ് ബാങ്ക് നിയമിക്കുന്ന ഒരു ഉപഗവര്‍ണര്‍, കേന്ദ്രഗവണ്‍മെന്റിന്റെ രണ്ടു പ്രതിനിധികള്‍ എന്നിവരടങ്ങിയതാണ് ഭരണസമിതി.

എല്ലാ അംഗീകൃത ബാങ്കുകളും ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്യേതാണ്. നിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, ഓരോ നിക്ഷേപത്തിനുമെതിരേ കരുതുന്ന തുക എന്നിവ ഓരോ ബാങ്കും മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. തകര്‍ച്ച നേരിടുന്ന ബാങ്കുകളുടെ ആസ്തികളില്‍ നിന്ന് തുക ഈടാക്കി നിക്ഷേപകര്‍ക്കു നല്‍കാനുള്ള അധികാരം കോര്‍പ്പറേഷനുണ്ട്. ഒരു പ്രത്യേക കാലയളവിന്റെ അന്ത്യത്തില്‍ ബാങ്കിന്റെ കൈവശമുള്ള നിക്ഷേപങ്ങളില്‍, 100 രൂപയ്ക്ക് 15 പൈസയില്‍ കവിയാത്ത നിരക്കിലാണ് തവണത്തുക കണക്കാക്കുന്നത്. 1971-മുതല്‍ സഹകരണ ബാങ്കുകളേയും ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍