This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാര്‍ലിങ്ടോണിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാര്‍ലിങ്ടോണിയ

Darlingtonia

ഇരപിടിയന്‍ സസ്യം. സരസീനിയേസി ( Sarraceniaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ. നാ. ഡാര്‍ലിങ്ടോണിയ കാലിഫോര്‍ണിക്ക (Darlingtonia californica). ഇതിന് ഒരു സ്പീഷീസ് മാത്രമേയുളളൂ. സസ്യത്തിന് പത്തിവിടര്‍ത്തിയ സര്‍പ്പത്തിന്റെ രൂപമായതിനാല്‍ ഇത് കോബ്രാ ലില്ലി (Cobra lily) എന്ന പേരിലും അറിയപ്പെടുന്നു.

അമേരിക്കയിലെ ഒറിഗോണും കാലിഫോര്‍ണിയയുമാണ് ഈ സസ്യത്തിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. 1841 ഒ.-ല്‍ ജെ.സി. ബ്രോക്കന്‍ റിഡ്ജ് ഒറിഗോണില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുളള യാത്രാമധ്യേ സാക്രാമെന്റോ നദീതീരത്തെ ചതുപ്പു പ്രദേശത്താണ് ഇത്തരം സസ്യങ്ങളെ ആദ്യമായി കണ്ടെത്തിയത്. 1853-ല്‍ ജോണ്‍ടോറെ ഈ സസ്യത്തിന്റെ പൂര്‍ണ വിവരണം നല്‍കി; തന്റെ സുഹ്യത്തും പ്രസിദ്ധ ശാസ്ത്രജ്ഞനുമായ ഡോ. വില്യം ഡാര്‍ലിങ്ടന്റെ ഓര്‍മയ്ക്കായി 'ഡാര്‍ലിങ്ടോണിയ' എന്നു നാമകരണം ചെയ്യുകയും ചെയ്തു.

പസിഫിക് തീരത്തെ ഏകദേശം 210 കി. മീ. ചുറ്റളവിലുളള പ്രദേശങ്ങളില്‍ ഈ സസ്യം ധാരാളമായി വളരുന്നുണ്ട്. കുന്നിന്‍ പ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും വളരുന്ന ഈ സസ്യം സമുദ്രനിരപ്പില്‍ നിന്നും 2600 മീറ്ററോളം ഉയരമുളള പ്രദേശങ്ങളില്‍ വരെ കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഈ സസ്യം വളരുന്ന മണ്ണില്‍ ഈര്‍പ്പം അത്യാവശ്യമാണ്. ഊഷ്മാവ് കൂടിയ അന്തരീക്ഷമായാലും വളരുന്ന മണ്ണില്‍ ഈര്‍പ്പമുണ്ടെങ്കിലേ ഇവ നന്നായി വളരുകയുളളൂ.

ഡാര്‍ലിങ്ടോണിയ കാലിഫോര്‍ണിക്ക

ഡാര്‍ലിങ്ടോണിയയുടെ പ്രകന്ദത്തില്‍ നിന്നും പുഷ്പാകാരിക (rosette)മായി ഇലകള്‍ (പിച്ചറുകള്‍-കെണികള്‍) വളര്‍ന്നു വരുന്നു. തൈകളിലെ ഇലകള്‍ പോലും സര്‍പ്പാഗ്രരീതി (decumbent)യിലുളളതായിരിക്കും. ഇലയുടെ ചുവടുഭാഗം തറയില്‍ കിടക്കുകയും അറ്റം മാത്രം മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. സസ്യം വളരുന്നതനുസരിച്ച് പിച്ചറുകളും (pitchers) നിവര്‍ന്നു വളരുന്നു. പൂര്‍ണവളര്‍ച്ചയെത്തിയ സസ്യങ്ങളിലെ പിച്ചറുകളെല്ലാം പൊതുവേ നിവര്‍ന്നു വളരുന്നതായാണ് കാണപ്പെടുന്നത്. പിച്ചറിന്റെ വിടര്‍ത്തിയ പത്തിപോലുളള ആകൃതിയും ഇരട്ടനാക്കും ചേര്‍ന്നു കാണുമ്പോള്‍ പത്തി വിരിച്ചു നില്‍ക്കുന്ന ഒരു പച്ച സര്‍പ്പം പോലെ തോന്നും. ഓരോ സസ്യത്തിലും കെണികളുടെ രൂപവും വലുപ്പവും വ്യത്യസ്തമായി കാണപ്പെടുന്നത് ഇതിന്റെ സവിശേഷതയാണ്. ഒരു സസ്യത്തിലെ തന്നെ ചില പിച്ചറുകള്‍ മുക്കാല്‍ മീറ്ററോളം ഉയരത്തില്‍ വളരുമെങ്കിലും ചിലത് 10 സെ.മീ. താഴെ മാത്രം ഉയരമുളളതായിരിക്കും. പിച്ചര്‍ കുഴലിന്റെ മുകള്‍ ഭാഗം വീര്‍ത്ത് വൃത്താകൃതിയില്‍ പാമ്പിന്റെ പത്തിപോലെ രൂപപ്പെടുന്നു. 'പത്തി ' യുടെ ചുവടു ഭാഗത്തായി താഴേക്കു വളഞ്ഞിരിക്കുന്ന ഒരു വായ ഭാഗം ഉണ്ട്. വായയുടെ പാര്‍ശ്വങ്ങളില്‍ നിന്നും തൂങ്ങിക്കിടക്കുന്ന ഇലയുടെ അഗ്രഭാഗം (ഇരട്ടനാക്ക്) മീന്‍വാല്‍ (fish tail) എന്നും അറിയപ്പെടുന്നു. നല്ല സൂര്യപ്രകാശമുളളപ്പോള്‍ ഈ ഇരട്ടനാക്കിന് കടും ചുവപ്പുനിറമായിരിക്കും. പിച്ചര്‍ കുഴലിന്റെ കുഴല്‍ പകുതി പിരിഞ്ഞാണിരിക്കുന്നത്. പത്തിയുടെ വായയും നിറപ്പകിട്ടുളള മീന്‍ വാലും ഇരയെ ആകര്‍ഷിക്കുന്നു. ഉരുണ്ട പത്തിയുടെ മുകള്‍ ഭാഗത്തുളള ഏരിയോള്‍ (areole) എന്ന സുതാര്യമായ ഭാഗം കണ്ണാടി ജനാലകള്‍ പോലെ കെണിക്കുളളിലേക്ക് പ്രകാശം കടത്തി വിടുന്നു. പിച്ചറിന്റെ പുറഭാഗത്തും മീന്‍ വാലിലും അവിടവിടെയായി തേന്‍ ഗ്രന്ഥികള്‍ ഉണ്ടായിരിക്കും. പിച്ചറിന്റെ ഉള്‍ഭാഗത്ത് തേന്‍ ഗ്രന്ഥികളും താഴോട്ടു ആര്‍ത്തു നില്‍ക്കുന്ന രോമങ്ങളും ഇടകലര്‍ന്നാണ് കാണപ്പെടുന്നത്. പത്തിയുടെ അടിഭാഗത്തും പിച്ചറിന്റെ മുകള്‍ ഭാഗത്തും മധുഗ്രന്ഥികള്‍ കാണപ്പെടുന്നില്ല. ഈ ഭാഗം മൃദുവും മിനുസമുളളതുമായതിനാല്‍ ഇവിടെ എത്തിപ്പെടുന്ന പ്രാണികള്‍ക്ക് കാല്‍ ഉറയ്ക്കുകയില്ല.

ചെറുപ്രാണികള്‍ പത്തിയുടെയും മീന്‍വാലിന്റെയും ഭംഗിയില്‍ ആകൃഷ്ടരായി കെണിയുടെ ഉളളിലേക്കു കയറി തേന്‍ നുകരുമ്പോഴേയ്ക്കും പിച്ചറിന്റെ ഭിത്തിയില്‍ നിന്നും ഊറിവന്ന് പിച്ചറില്‍ ശേഖരിക്കപ്പെട്ട വെളളത്തില്‍ വീണ് പ്രാണികള്‍ മുങ്ങിച്ചാകുന്നു. പിച്ചറിനകത്തു കടന്നാല്‍ പിന്നെ പ്രാണികള്‍ക്ക് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല. ഈ സസ്യത്തിന്റെ കെണിക്കുള്ളില്‍ ദഹന എന്‍സൈമുകള്‍ സ്രവിക്കപ്പെടുന്നില്ല. വെളളത്തില്‍ വീണു മരിച്ച പ്രാണികള്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനം മൂലം ദ്രവിച്ച് സസ്യഭാഗങ്ങളില്‍ അലിഞ്ഞു ചേരുകയാണ് ചെയ്യുന്നത്.

വസന്ത കാലമാണ് ഡാര്‍ലിങ്ടോണിയയുടെ പുഷ്പകാലം. നീളം കൂടിയ തണ്ടുളള മനോഹരമായ പുഷ്പങ്ങളാണ് ഇവയ്ക്കുളളത്. നാക്കിന്റെ ആകൃതിയിലുളള ബാഹ്യദളത്തിന് ദളത്തിനേക്കാള്‍ വലുപ്പക്കൂടുതലുണ്ട്. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമായിരിക്കും. ദളങ്ങള്‍ക്ക് കടും ചുവപ്പു നിറമാണ്. ദളങ്ങള്‍ കൊഴിഞ്ഞു പോകുമ്പോള്‍ മണിയുടെ ആകൃതിയിലുളള അണ്ഡാശയം ദൃശ്യമാവുന്നു. പരാഗണം നടന്ന് പത്ത് ആഴ്ചകള്‍ക്കു ശേഷമേ വിത്തുകള്‍ പാകമാകുകയുളളൂ. ഇളം തവിട്ടു നിറത്തിലുളള വിത്തിന് ഗദയുടെ ആകൃതിയാണ്. വിത്ത് രോമാവൃതമായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍