This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയാലിസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡയാലിസിസ്

Dialysis

ഒരു അര്‍ധതാര്യ തനുസ്തര (Semipermeable membrane) ത്തിലൂടെ അന്തര്‍ വ്യാപനം ചെയ്യിച്ചു പദാര്‍ഥങ്ങള്‍ വേര്‍തിരിക്കുന്ന പ്രക്രിയ. വൃക്കകള്‍ പ്രവര്‍ത്തനരഹിതമാവുമ്പോള്‍ രക്തത്തില്‍ നിന്ന് മാലിന്യങ്ങളും ശരീര ദ്രവങ്ങളും നീക്കം ചെയ്യുന്നത് ഈ പ്രക്രിയ ഉപയോഗപ്പെടുത്തിയാണ്.

‌300px

തോമസ് ഗ്രഹാം എന്ന സ്കോട്ടിഷ് രസതന്ത്രജ്ഞനാണ് ഡയാലിസിസ് പ്രക്രിയയുടെ ഉപജ്ഞാതാവ് (1866). ഒരു തനുസ്തരം ഉപയോഗിച്ച് ഗം അറബിക്കില്‍ നിന്ന് പഞ്ചസാര വേര്‍തിരിക്കുകയാണ് ഇദ്ദേഹം ചെയ്തത്. സസ്യചര്‍മം, മൃഗചര്‍മം, കന്നുകാലികളുടെ ഉദസ്തരം, സെല്ലോഫേന്‍, കെളോയിഡോണ്‍ എന്നിവയാണ് സാധരണയായി ഉപയോഗിച്ചുവരുന്ന തനുസ്തരങ്ങള്‍. മാംസ്യ ലായനികളില്‍ നിന്ന് ലവണങ്ങള്‍ വേര്‍തിരിക്കാനാണ് ഈ പ്രക്രിയ പ്രധാനമായും ഉപയോഗിക്കുന്നത്. ശുദ്ധീകരിക്കേണ്ട ലായനി അടങ്ങുന്ന തനുസ്തരം ശുദ്ധമായ ലായകത്തില്‍ വയ്ക്കുമ്പോള്‍ ചെറിയ അയോണുകളും തന്മാത്രകളും പുറത്തെ ലായകത്തിലേക്ക് വ്യാപിക്കുന്നു. വ്യാപ്യമായ അയോണുകള്‍ മുഴുവന്‍ നീക്കം ചെയ്യാന്‍ പുറത്തെ ലായകം ഇടയ്ക്കിടെ മാറ്റി പുതിയത് വച്ചാല്‍ മതിയാകും. ഡയാലിസിസ് വഴി അയോണുകള്‍ നീക്കം ചെയ്യേപ്പോള്‍ വൈദ്യുതി ഉപയോഗിച്ച് ഡയാലിസിസ് നിരക്ക് വര്‍ധിപ്പിക്കാനാവും. ഇതിനെ വിദ്യുത് ഡയാലിസിസ് (electro dialysis) എന്ന് പറയുന്നു. വിദ്യുത് ഡയാലിസിസ് സെല്ലുകള്‍ ഋണ ചാര്‍ജുള്ളതും ധനചാര്‍ജുള്ളതുമായ രണ്ട് തനുസ്തരങ്ങള്‍ അടങ്ങുന്നതും മൂന്ന് അറകളുള്ളതുമായിരിക്കും. നടുവിലുള്ള അറയില്‍ ഉള്‍കൊള്ളിച്ചിട്ടുള്ള ലായനിയില്‍ നിന്ന് ധനചാര്‍ജുള്ള അയോണുകള്‍ ഋണ ചാര്‍ജുള്ള തനുസ്തരത്തിലൂടെയും ഋണ അയോണുകള്‍ ധനചാര്‍ജുള്ള തനുസ്തരത്തിലൂടെയും പുറത്തേക്ക് വരുമ്പോള്‍ നടുവിലുള്ള അറയില്‍ ശുദ്ധമായ ലായനി അവശേഷിക്കുന്നു. ഉപ്പുവെള്ളം ശുദ്ധീകരിക്കാന്‍ വിദ്യുത് ഡയാലിസിസും അയോണ്‍ വിനിമയ റെസിനുകളും ഒരുമിച്ച് ഉപയോഗിക്കാറുണ്ട്.

വൈദ്യശാസ്ത്ര രംഗത്താണ് ഡയാലിസിസ് പ്രക്രിയ ഏറെ പ്രധാന്യമര്‍ഹിക്കുന്നത്. ശരീരത്തിലെ ജലത്തിന്റെയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ നിലനിറുത്തുകയും മാലിന്യങ്ങള്‍ വിസര്‍ജിക്കുകയുമാണ് വൃക്കകളുടെ പ്രധാന ധര്‍മം. ഒരു ദിവസം സു. 1500 ലി. രക്തം വൃക്കളിലെത്തുന്നുണ്ട്. ഇത് ശരീരത്തിന്റെ മൊത്തം രക്തവ്യാപ്തത്തിന്റെ 350 ഇരട്ടിയാണ്. അതായത് ശരീരത്തിലെ മുഴുവന്‍ രക്തവും 24 മണിക്കൂറിനുള്ളില്‍ 350 തവണ വൃക്കകളിലൂടെ ഒഴുകി പോകുന്നു. ഈ രക്തത്തില്‍ നിന്ന് സോഡിയം, പൊട്ടാസിയം, കാല്‍സിയം, അമിനോ അമ്ലങ്ങള്‍, ഗ്ലൂക്കോസ്, ജലം എന്നിവ വൃക്കകള്‍ പുനരാഗിരണം ചെയ്ത ശേഷം മാംസ്യ അപഘടക ഉത്പന്നമായ നൈട്രജനും (യൂറിയയുടെ രൂപത്തില്‍) അധിക ധാതുക്കളും, വിഷ പദാര്‍ഥങ്ങള്‍, ഔഷധങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയും വിസര്‍ജിച്ചു കളയുന്നു. വൃക്കകള്‍ക്ക് തകരാറു സംഭവിക്കുകയാണെങ്കില്‍ രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയ നടക്കാതെ രക്തത്തിന്‍ മാലിന്യങ്ങളും യൂറിയയും അടിഞ്ഞു കൂടുന്നു. ഈ അവസ്ഥയിലാണ് ഡയാലിസിസ് ആവശ്യമായി വരുന്നത്.

രക്ത ശുദ്ധീകരണത്തിന് രണ്ടു വിധത്തില്‍ ഡയാലിസിസ് നടത്താറുണ്ട്. 1940-കളില്‍ പ്രയോഗത്തില്‍ വന്ന ഹീമോ ഡയാലിസിസ് (haemodialysis) ആണ് ഇതില്‍ ഒന്ന്. ഈ പ്രക്രിയയില്‍ രോഗിയുടെ രക്തധമനിയുമായി ഒരു കൃത്രിമ വൃക്ക ഘടിപ്പിക്കുന്നു. ഞരമ്പിനെ ധമനിയുമായി ബന്ധിപ്പിക്കുന്ന ഒരു കൃത്രിമ നാളി (ആര്‍ട്ടീരിയോ വീനസ് ഫിസ്റ്റുല) തുന്നി ചേര്‍ത്താണ് ഇതു സാധ്യമാക്കുന്നത്. വൃക്കയിലെത്തുന്ന രക്തം ഡയാലിസിസിനു വിധേയമാക്കിയ ശേഷം ശുദ്ധരക്തം മറ്റൊരു ധമനിയിലൂടെ ശരീരത്തിലേക്കു തിരികെ കടത്തിവിടുന്നു. കൃത്രിമ വൃക്കയിലുള്ള സവിശേഷമായ തനുസ്തരങ്ങളുടെ അനവധി പാളികളിലൂടെ അരിച്ചാണ് രക്തം ശുദ്ധീകരിക്കപ്പെടുന്നത്. സു. നാലു മണിക്കൂര്‍ സമയമെടുക്കുന്ന ഈ പ്രക്രിയ ആഴ്ചയില്‍ രണ്ടു തവണ ആവര്‍ത്തിക്കേതുണ്ട്. ദീര്‍ഘകാലമായി വൃക്കരോഗമനുഭവിക്കുന്നവര്‍ക്ക് ഹീമോ ഡയാലിസിസ് വീട്ടില്‍ വച്ചുതന്നെ നടത്താനാവും.

1970-കളില്‍ വികസിതമായ മറ്റൊരു ഡയാലിസിസ് പ്രക്രിയയാണ് പെരിറ്റോണിയല്‍ ഡയാലിസിസ് (peritoneal dialysis). കുടലിനേയും മറ്റ് ഉദരാവയവങ്ങളേയും ആവരണം ചെയ്യുന്ന പെരിറ്റോണിയം അഥവാ ഉദസ്തരം ആണ് ഇവിടെ അര്‍ധതാര്യതനുസ്തരമായി വര്‍ത്തിക്കുന്നത്. അടിവയറ്റിലുണ്ടാക്കിയ മുറിവിലൂടെ ഒരു ചെറുകുഴല്‍ (Catheter) ഉദരത്തിലേക്ക് കടത്തിയ ശേഷം ഒരു പ്ലാസ്റ്റിക് ബാഗില്‍ നിന്ന് ഡയാലിസിസ് ലായകം (dialyzate) ഉദരത്തിലേക്ക് പ്രവേശിപ്പിക്കുന്നു. രക്തത്തില്‍ അലിഞ്ഞിരിക്കുന്ന ലവണങ്ങള്‍ ഡയാലിസേറ്റിലേക്ക് വ്യാപിച്ചു കഴിയുമ്പോള്‍ ദ്രാവകം കുഴലിലൂടെ തിരികെ ഒഴുകുന്നു.

രക്തത്തിലടങ്ങിയിരിക്കുന്ന ലവണങ്ങളുടെ സാന്ദ്രത ക്രമീകരിക്കുന്നതിലും അധിക ജലം നീക്കം ചെയ്യുന്നതിലും പെരിറ്റോണിയല്‍ ഡയാലിസിസിനെയപേക്ഷിച്ച് ഹീമോഡയാലിസിസ് കൂടുതല്‍ ശീഘ്രവും കാര്യക്ഷമവുമാണ്. ഹീമോഡയാലിസിസിന്റെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനം ചിലയവസരങ്ങളില്‍ നേട്ടവും മറ്റു ചിലപ്പോള്‍ കോട്ടവും ആവാറുണ്ട്. ഹീമോ ഡയാലിസിസ് ഒരു തവണ നാലു മണിക്കൂറില്‍ കൂടുതല്‍ നടത്താറില്ല. പെരിറ്റോണിയന്‍ ഡയാലിസിസ് 24 മണിക്കൂര്‍ തുടര്‍ച്ചയായി നടത്താം. ഒരു ദിവസംകൊണ്ട് ശരീരത്തില്‍ നിന്ന് നീക്കം ചെയ്യേണ്ട മൊത്തം ജലവും ലവണങ്ങളും വളരെ ചെറിയ ഒരു ഇടവേളയില്‍ തന്നെ ക്രമീകരിക്കേതായി വരുന്നതുകൊണ്ട് ഹീമോഡയാലിസിസ് ചിലപ്പോള്‍ ഹൃദ്രോഗങ്ങള്‍ക്കു കാരണമാകാറുണ്ട്. രക്ത ചംക്രമണ വ്യവസ്ഥ അസ്ഥിരമായ രോഗികള്‍ക്ക് പെരിറ്റോണിയല്‍ ഡയാലിസിസാണ് അഭികാമ്യം. എന്നാല്‍ പാമ്പു കടിയേറ്റോ മറ്റു വിധത്തിലോ വിഷം ഉള്ളില്‍ ചെല്ലുക, ഔഷധങ്ങളുടെ മാത്ര അധീകരിക്കുക തുടങ്ങിയ അടിയന്തിര ഘട്ടങ്ങളില്‍ ഹീമോഡയാലിസിസ് ആണ് സ്വീകരിക്കുക. പെരിറ്റോണിയല്‍ ഡയാലിസിസ് സാധാരണ ആശുപത്രിയില്‍ വച്ചാണ് നടത്താറുള്ളത്. എങ്കിലും അടിവയറ്റിലൂടെ കതീറ്റര്‍ പ്രവേശിപ്പിച്ചു കിട്ടിക്കഴിഞ്ഞാല്‍ വീട്ടില്‍ വച്ചും ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം (Continous ambulatory peritoneal dialysis) ഇന്നുണ്ട്. പെരിറ്റോണിയല്‍ ഡയാലിസിസ് വഴി രോഗിക്ക് ദീര്‍ഘകാലം ആരോഗ്യത്തോടെ കഴിയാനാവില്ല. രോഗം മൂര്‍ഛിച്ച് പെരിറ്റോണിയല്‍ ഡയാലിസിസ് സാധ്യമല്ലാത്ത വിധത്തില്‍ വൃക്കകള്‍ക്ക് നാശം സംഭവിക്കുമ്പോള്‍ ഹീമോ ഡയാലിസിസ് തന്നെ ആശ്രയിക്കിവരുന്നു. ആവര്‍ത്തിച്ച് ഡയാലിസിസ് ചെയ്യുമ്പോള്‍ എല്ലുകള്‍ക്ക് ബലക്ഷയം, അരക്തത, അണുബാധ, ഹൃദ്കോശവീക്കം എന്നിവ ഉണ്ടാകാനിടയുണ്ട്. പെരിറ്റോണിയല്‍ ഡയാലിസിസാണെങ്കില്‍ മഹോദരം ഉണ്ടാവാനും സാധ്യതയുണ്ട്. വൃക്കയുടെ തകരാറുകള്‍ മൂലം മരണം ഉറപ്പായിരുന്ന അനേകം രോഗികള്‍ക്ക് ഡയാലിസിസ് പുതുജീവന്‍ നല്‍കിയിട്ടുണ്ട്. ഭക്ഷ്യ-പേയ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയാല്‍ താരതമ്യേന സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ അവര്‍ക്ക് കഴിയുമെങ്കിലും ആവര്‍ത്തിച്ചുള്ള ഡയാലിസിസ് ആരോഗ്യം ക്ഷയിപ്പിക്കുമെന്നതുകൊണ്ട് വൃക്ക മാറ്റിവയ്ക്കലാണ് ശാശ്വത പരിഹാരം എന്ന അഭിപ്രായം നിലവിലുണ്ട്. നോ: വൃക്കരോഗങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍