This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡമാസിയൂസ് (462 - 550)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡമാസിയൂസ് (462 - 550)

Damascius

എഥീനിയന്‍ അക്കാദമിയുടെ അവസാനത്തെ മേധാവിയായിരുന്ന ഗ്രീക്ക് തത്ത്വചിന്തകന്‍. ഇദ്ദേഹത്തിന്റെ തത്ത്വചിന്താപദ്ധതിയെ നവപ്ളേറ്റോണിക് വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നു പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എ. ഡി 462-ല്‍ ഡമാസ്കസില്‍ ഡമാസിയൂസ് ജനിച്ചു എന്നു കരുതപ്പെടുന്നു. അലക്സാന്‍ഡ്രിയയില്‍ വിദ്യാഭ്യാസം നടത്തിയ ശേഷം 485-ല്‍ ഏഥന്‍സിലെത്തി. ഇസിദോറസ്സിന്റെ കീഴില്‍ ഇദ്ദേഹം തത്ത്വശാസ്ത്രം പഠിച്ചു. ഇവിടെ വച്ചു പ്രോക്ളസ് എന്ന തത്ത്വചിന്തകന്റെ വീക്ഷണങ്ങളെക്കുറിച്ചും ഇദ്ദേഹം പഠനം നടത്തിയിരുന്നു. തുടര്‍ന്ന് അലക്സാന്‍ഡ്രിയയിലേക്കു തിരിച്ചു പോയ ഡമാസിയൂസ് 515-ല്‍ വീണ്ടും ഏഥന്‍സിലേക്കു മടങ്ങി വരികയും അക്കാദമിയുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 529-ല്‍ ജസ്റ്റിനിയന്‍ ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരം അക്കാദമിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് മറ്റു ചില ചിന്തകരോടൊപ്പം ഡമാസിയൂസ് പേര്‍ഷ്യയിലേക്കു പോയി. അവിടെ നിന്ന് സിറിയയിലേക്കു പോയ ഇദ്ദേഹം 550-ല്‍ അന്തരിച്ചു.

ഡമാസിയൂസ് നിരവധി പ്രബന്ധങ്ങളുടെ കര്‍ത്താവാണ്. തന്റെ ഗുരുവായ ഇസിദോറസ്സിന്റെ ജീവചരിത്രം, അരിസ്റ്റോട്ടലിന്റേയും പ്ലേറ്റോയുടേയും കൃതികളെക്കുറിച്ചുള്ള പഠനങ്ങള്‍, ഓണ്‍ ഫസ്റ്റ് പ്രിന്‍സിപ്പിള്‍സ് എന്ന പ്രബന്ധം എന്നിവ ഇവയില്‍ പ്രമുഖങ്ങളാണ്. ഗ്രീക്ക് തത്ത്വചിന്താമേഖലയില്‍ പരിവര്‍ത്തനങ്ങളുളവാക്കുവാന്‍ യത്നിക്കുകയും വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും ചെയ്ത ദാര്‍ശനികന്‍ എന്ന നിലയില്‍ ഇദ്ദേഹം പ്രത്യേകം സ്മരണീയനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍