This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡച്ചു ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡച്ചു ഭാഷയും സാഹിത്യവും

Dutch Language and Literature

ഭാഷ. ഇന്തോ-യൂറോപ്യന്‍ ഗോത്രത്തില്‍ ജര്‍മാനിക് ഉപവിഭാഗത്തിലെ പശ്ചിമ ശാഖയില്‍പ്പെടുന്ന ഒരു വികസിത ഭാഷ. ഈ ശാഖയിലെ മറ്റു ഭാഷകള്‍ ഇംഗ്ലീഷ്, ജര്‍മന്‍, യിദ്ദിഷ്, ഫ്ളെമിഷ്, ആഫ്രിക്കാന്‍സ് എന്നിവയാണ്. ഏകദേശം ഇരുപത് ദശലക്ഷം ജനങ്ങളുടെ ഭാഷയായ ഡച്ച്, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ഡച്ച് ആന്റില്ലസ് ദ്വീപുകള്‍ (കരീബീയന്‍ കടല്‍), സുരിനാം, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളില്‍ പ്രചാരത്തിലിരിക്കുന്നു. നെതര്‍ലന്‍ഡ്സിലെ മാതൃഭാഷയായ ഡച്ചിന്റെ ദേശ്യഭേദങ്ങളാണ് ദക്ഷിണ ആഫ്രിക്കയിലെ ആഫ്രിക്കാന്‍സും ഡച്ച് ആന്റിലസിലെ ഫ്ളമിഷ് ഭാഷയും. 17-ാം ശ.-ലാണ് ഡച്ച് ഭാഷയില്‍ നിന്ന് ആഫ്രിക്കാന്‍സ് ഭാഷ വികാസം പ്രാപിച്ചത്. ഹോളണ്ടില്‍ ആദ്യം നിവസിച്ചിരുന്ന ജനതയിലൂടെ ദക്ഷിണാഫ്രിക്കയില്‍ പ്രചാരം സിദ്ധിച്ച ഡച്ചിന് പല മാറ്റങ്ങള്‍ സംഭവിക്കുകയും ആഫ്രിക്കാന്‍സ് എന്ന പുതിയ ഭാഷ രൂപം കൊള്ളുകയും ചെയ്തു. മൂല ഭാഷയുമായി വളരെയേറെ സാദൃശ്യങ്ങളുണ്ടെങ്കിലും ഇതിന്റെ വ്യാകരണ നിയമങ്ങള്‍ പൊതുവേ ലളിതമാണ്. മതപരവും സാസ്കാരികവുമായ ഭിന്നതകളൊഴിച്ചാല്‍ ഡച്ചും ഫ്ളെമിഷും ഭിന്നമല്ല. ഡച്ച് ഭാഷ സംസാരിക്കുന്നവര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിന്നിച്ചിതറിക്കിടക്കുന്നു.

നെതര്‍ലന്‍ഡ്സില്‍ ഡച്ച്, ഫ്രിസിയന്‍ എന്നീ ഔദ്യോഗിക ഭാഷകള്‍ പ്രചാരത്തിലുണ്ട്. നെതര്‍ലന്‍ഡ്സ് എന്നറിയപ്പെട്ടിരുന്ന ഡച്ച് ഭാഷ 17-ാം ശ.-ല്‍ മാനകീകരിച്ച് 'അല്‍ഗെമീന്‍ ബെഷാഫ്ദ് നെഡര്‍ലാന്‍ഡ്സ്' (എ. ബി. എന്‍) എന്ന പേരില്‍ അറിയപ്പെട്ടു. ആംസ്റ്റര്‍ഡാം, ഹോളണ്ട് എന്നീ നഗരങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയില്‍ നിന്നാണ് മാനകരൂപം ഉടലെടുത്തത്. ഈ നവീന രൂപം മൂല ഭാഷാനിയമങ്ങള്‍ക്കും ഘടനയ്ക്കും അനുസൃതമായിരുന്നു. എന്നാല്‍ ഡച്ച് സാഹിത്യ ഭാഷയും അനൌദ്യോഗിക ഭാഷയും വ്യത്യസ്തമാണ്. ദക്ഷിണ പ്രദേശമായ ബ്രാബന്തില്‍ നിന്നു ചില സവിശേഷതകള്‍ ഉള്‍കൊണ്ട ഡച്ച് ഭാഷയെ 'ഹോളണ്ടസ്' എന്നും വിളിക്കാറുണ്ട്. ഗ്രോനിങ്സ്, ഡ്രെന്റസ്, ലിംബര്‍ഗ്സ്, ഒസ്റ്റ് -ഹോളണ്ടസ്, വെസ്റ്റ് പ്ളാംസ്, ബ്രാബന്റ്സ് എന്നിവ നെതര്‍ലന്‍ഡ്സിലെ ആധുനിക ഭാഷാഭേദങ്ങളാണ്. 16,17 ശ. ഡച്ചുമായുള്ള ബന്ധം ഫ്രിസിയന്‍ ഭാഷാ വികാസത്തെ സഹായിക്കുകയും 1955-ല്‍ ഈ ഭാഷയ്ക്ക് ഔദ്യോഗിക പദവി ലഭിക്കുകയും ചെയ്തു.

400 മുതല്‍ 1100 വരെ ഉപയോഗിച്ചിരുന്ന ഭാഷ പുരാതന ഡച്ചും 1100-500 കാലഘട്ടം വരെ മധ്യകാല ഡച്ചുമായി അറിയപ്പെട്ടു. മധ്യകാലഘട്ടത്തില്‍ ധാരാളം പദ്യ-ഗദ്യ രചനകള്‍ ഉണ്ടായി. 15-ാം ശ. വരെ 'ജനങ്ങളുടെ ഭാഷ' എന്നര്‍ഥം വരുന്ന 'ഡയറ്റ്സ്' അഥവാ 'ഡൂട്സ്' എന്നറിയപ്പെട്ടിരുന്ന ഡച്ച്, ദേവാലയങ്ങളില്‍ ഉപയോഗിച്ചിരുന്ന ലത്തീന്‍ ഭാഷകളില്‍ നിന്നു വിഭിന്നമാണ്. 15-ാം ശ. -ത്തില്‍ ഈ ഭാഷാഭേദം 'നെതര്‍ലന്‍ഡ്സ്' എന്ന ആധുനിക നാമത്താല്‍ അറിയപ്പെട്ടു. 'നെതര്‍ലന്‍ഡ്സി'ന്റെ ആഗ്ളേയ നാമമാണ് ഡച്ച്.

16,17 ശ. -ല്‍ ആധുനിക ഡച്ച് ഭാഷ രൂപം കൊണ്ടെങ്കിലും 18-ാം ശ. വരെ സാഹിത്യ ഭാഷയ്ക്ക് ഒരു ഏകീകൃത രൂപം ഉണ്ടായില്ല. ആധുനിക ഇംഗ്ളീഷ് ഭാഷയില്‍ നിന്ന് ഷെയ്ക്സ്പിയറുടെ ഭാഷ വ്യത്യസ്തമായിരിക്കുന്നതു പോലെ 17-ാം ശ.-ത്തില്‍ കവിയായ ഈസ്റ്റ് വാന്‍ഡെന്‍വോണ്ടല്‍ ആധുനിക ഡച്ച് ഭാഷയില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭാഷ ഉപയോഗിച്ചു. ഘടനയിലും പദസഞ്ചയത്തിലും ജര്‍മാനിക് സ്വഭാവങ്ങള്‍ നിലനിര്‍ത്തിപ്പോന്നെങ്കിലും ഡച്ചു ഭാഷ ഇംഗ്ലീഷ് ഭാഷയെക്കാള്‍ ലഘുവായിത്തീര്‍ന്നു. ജര്‍മന്‍, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് ഡച്ച് വ്യാകരണം അല്പം കഠിനമായി തോന്നുമെങ്കിലും സമാന പദങ്ങളും (മാന്‍, വാം, സ്കൂള്‍, ഹാന്‍ഡ്) വ്യത്യസ്തപദങ്ങളും (മോയി, 'പ്രെറ്റി', ക്വാഡ്, 'ബാഡ്', റാം 'വിന്‍ഡോ') ദൃശ്യമാണ്. ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി ij (il),eu(û),u(oi) എന്നീ സംയുക്തസ്വരങ്ങളും ഉച്ചരിക്കാന്‍ പ്രയാസമുള്ള g (KH), Sch (SKH),എന്നീ വ്യഞ്ജനങ്ങളും പ്രയോഗത്തിലുണ്ട്. വിപുലമായ ഒരു സാഹിത്യ സമ്പത്ത് ഡച്ച് ഭാഷയ്ക്കുണ്ട്. സമീപ ഭാഷകളായ ഇംഗ്ലീഷ്, ഫ്രെഞ്ച്, ജര്‍മന്‍ എന്നിവയുടെ സ്വാധീനം 20-ാം നൂറ്റാണ്ടിലെ ഡച്ച് ഭാഷാ രൂപത്തെയും സാഹിത്യ വികാസത്തെയും വളരെ സഹായിച്ചു.

യൂറോപ്പില്‍ നെതര്‍ലന്‍ഡ്സ്, ഉത്തരബെല്‍ജിയം നോര്‍ഡിന്റെ ഉത്തര ഭാഗങ്ങള്‍, യൂറോപ്പിനു വെളിയില്‍ ഇന്തോനേഷ്യ, ഡച്ച് ഗുയാന, ഡച്ച് ആന്റില്ലസ്സ് എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഡച്ച് ഭാഷ ധാരാളം ജനങ്ങള്‍ സംസാരിക്കുന്നു. അമേരിക്കയില്‍ ഏകദേശം 2 1/2 ലക്ഷവും, കാനഡയില്‍ 1/4 ലക്ഷം ജനങ്ങളും ഡച്ച് ഭാഷ സംസാരിക്കുന്നു. 18-ാം ശ. -ത്തില്‍ സിലോണില്‍ കൃസ്ത്യന്‍ പള്ളികളിലും ഔദ്യോഗിക തലത്തിലും ഇത് പ്രചാരമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പ്രചാരത്തിലില്ല.

ആരംഭത്തില്‍ പശ്ചിമ ഫ്ളാന്‍ഡേഴ്സിന്റെ ഭാഷയായിരുന്ന ഡച്ച് കാലാന്തരത്തില്‍ ബ്രാബന്റുകളുടെ ഭാഷയായി മാറി. 16-ാം ശ. -ല്‍ ഡച്ച് സംസ്കാരത്തിന്റെ കേന്ദ്രമായി ഹോളണ്ട് മാറുകയുണ്ടായി. എണ്‍പതു വര്‍ഷക്കാലത്തെ (1568-1648) സ്പാനിഷ് ഭരണത്തിലും അടിപതറാതെ നിന്ന ഉത്തര ഹോളണ്ട് സ്പാനിഷ് ഭരണത്തില്‍ നിന്ന് സ്വതന്ത്രമായ ശേഷം 17-ാം ശ.-ത്തില്‍ അഭിവൃദ്ധി പ്രാപിച്ചു. സ്പാനിഷ് ഭരണം തുടര്‍ന്നുവന്ന ദക്ഷിണ ഹോളണ്ട് നാമാവശേഷമാകുകയും ദക്ഷിണ ഭാഷാസ്വാധീനം ഹോളണ്ടിലെ ഭാഷയില്‍ പ്രകടമാകുകയും ചെയ്തു. ഔദ്യോഗിക തലത്തിലും ഏറെ അംഗീകരിക്കപ്പെട്ട രൂപം ഡച്ചിന്റേതാണ്. മൂലരൂപമാണ് സംസാരഭാഷയില്‍ ഉപയോഗിക്കുന്നത്. ഉത്തര-ദക്ഷിണ ഭാഗങ്ങളിലുള്ള ഈ വ്യത്യാസം കാരണം ബൈബിള്‍ (1626-35) ദക്ഷിണ ഭേദത്തിലാണ് എഴുതപ്പെട്ടത്. ഡച്ചു ഭാഷാഭേദങ്ങളുടെ സാധീനം നെതര്‍ലാന്‍ഡിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട സംഭവം തന്നെയായിരുന്നു. മധ്യകാലഘട്ടത്തില്‍ ബെല്‍ജിയം പ്രവിശ്യയില്‍ മൂലഭാഷ വെസ്റ്റ് ഫ്ലാന്‍ഡേഴ്സ്, ഈസ്റ്റ് ഫ്ലാന്‍ഡേഴ്സ്, ആന്റവെര്‍പ്പസ് ബ്രാബന്ത്, ലിംബെര്‍, ഫ്രെഞ്ച് പ്ലാന്‍ഡേഴ്സ് എന്നിങ്ങനെ അറിയപ്പെട്ടു. ഈ ഭാഷാ ഭേദങ്ങള്‍ ഫ്ളെമിഷ് എന്ന വിഭാഗത്തില്‍പ്പെടുന്നു. ഫ്ലെമിഷിന്റെ ലിഖിതരൂപത്തിലുള്ള ഭാഷാഭേദമാണ് അദ്ധ്യയനത്തിന് ഉപയോഗിക്കുന്നത്. മധ്യകാലഘട്ടത്തില്‍ ഫ്രെഞ്ചിന്റെ സ്വാധീനം വളരെയേറെ പ്രകടമാണ്. ഹോളണ്ടിലെ ഭാഷാവ്യവസ്ഥ നെതര്‍ലന്‍ഡ്സിനെപ്പോലെ സങ്കീര്‍ണമായിരുന്നില്ല. ആരംഭത്തില്‍ ഉത്തരദക്ഷിണ ഭാഗങ്ങളെ മാത്രം പ്രതിനിധാനം ചെയ്തിരുന്ന ഹോളണ്ട് കാലാന്തരത്തില്‍ പൊതുവില്‍ നെതര്‍ലന്‍ഡ്സ് എന്ന് അറിയപ്പെട്ടു. 16-17 ശ.-ളിലുണ്ടായ പ്രാദേശിക വിസ്തൃതിയെ തുടര്‍ന്ന് ദൈനംദിന ജീവിതത്തില്‍ ഹോളണ്ടില്‍ മിക്കവാറും ഈ പ്രദേശിക ഭാഷാരൂപം പ്രയോഗത്തില്‍ വന്നു. ഫ്രിസ്ലാന്‍ഡ്സില്‍ ഡച്ചില്‍ നിന്ന് വ്യത്യസ്തമായ ഫ്രിസിയന്‍ എന്ന ഭാഷാ രൂപം കൊണ്ടു. പൂര്‍വപ്രദേശങ്ങളോട് അടുക്കുന്തോറും 'നിമ്ന ജര്‍മ'നുമായി സാമ്യം കൂടുകയും ജര്‍മനില്‍ ഡച്ച് സ്വാധീനം അനുഭവപ്പെടുകയും ചെയ്തു. ലോകത്തിലെ മിക്ക ഭാഷകളിലും ഡച്ച് പദങ്ങളും ഭാഷാസ്വാധീനവും കാണാം. ഇന്തോനേഷ്യന്‍ ഭാഷകള്‍ ഡച്ച് ശൈലിയും വ്യാകരണവും അനുകരിച്ചിട്ടുണ്ട്. ഡച്ച് ഭാഷയിലെ പദങ്ങള്‍ക്കുപുറമേ സ്ഥലനാമങ്ങളും ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നുണ്ട്.

സാഹിത്യം

പ്രാചീനം. റോമാന്‍സ്-ജര്‍മാനിക് ഭാഷാഭേദങ്ങളെ പ്രതിനിധീകരിച്ചുള്ള ഒരു സാഹിത്യ ശൈലിയായിരുന്നു ഡച്ചു ഭാഷയില്‍ അനുവര്‍ത്തിച്ചുവന്നത്. ഫ്ളാന്‍ഡേഴ്സ്, ബ്രാബന്ത്, ലിംബെര്‍ഗ്, സീലാന്‍ഡ്, ഹോളണ്ട് എന്നീ പ്രദേശങ്ങളിലാണ് ഈ ശൈലി പ്രബലമായിരുന്നത്. 12-ാം ശ.-ഫ്ളാന്‍ഡേഴ്സ്, ബ്രാബന്ത് എന്നീ വിഭാഗക്കാരെ ഫ്രെഞ്ച് സംസ്കാരം വളരെയേറെ സ്വാധീനിക്കുകയും തത്ഫലമായി ജര്‍മന്‍ സ്വാധീനം കുറയുകയും ചെയ്തു. ഫ്രെഞ്ച് സാഹിത്യത്തില്‍ ഏനൈഡ് പോലുള്ള കൃതികളെ അനുകരിച്ച് ഡച്ചിലും വീരകാവ്യങ്ങളും ആസ്ഥാനകവിതകളും രചിക്കപ്പെട്ടു. 12-ാം ശ-ന്റെ അവസാന ഘട്ടത്തിലാണ് ഡച്ച് സാഹിത്യത്തിലെ ഏറ്റവും പ്രാചീനമെന്ന് കരുതുന്ന സാഹിത്യസൃഷ്ടി ഉണ്ടായത്. 1170-ല്‍ ഹെന്റിക് വോണ്‍ വെല്‍ഡേകെ, ലിംബെര്‍ഗ് ഭാഷാഭേദത്തില്‍ സെര്‍വാറ്റ്യൂസ് എന്ന ആദ്യ ഡച്ച് സാഹിത്യ കൃതി രചിച്ചു. പ്രാസത്തോടുകൂടിയ കവിതകള്‍ ഉള്‍ക്കൊള്ളിച്ച് രചിച്ച ഒരു ഇതിഹാസമാണിത്. ഫ്രെഞ്ച്, ജര്‍മന്‍ ഭാഷകളുടെ സ്വാധീനം ഈ കൃതിയില്‍ ദൃശ്യമായിരുന്നു. 1174-ല്‍ മധ്യജര്‍മനിയിലെ ക്ളേവില്‍ പോയി ജര്‍മന്‍ ഭാഷാ ഭേദത്തില്‍ പ്രസ്തുത കൃതികള്‍ ഇദ്ദേഹം വിവര്‍ത്തനം ചെയ്തു. ജര്‍മനിയില്‍ ഇദ്ദേഹത്തിന്റെ കൃതികള്‍ക്ക് ഏറെ പ്രചാരം ഉണ്ടാവുകയും ജര്‍മന്‍കാര്‍ ഇദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. നെതര്‍ലന്‍ഡ്സില്‍ വീരഗാഥകള്‍ രചിച്ച ആദ്യത്തെ കവിയാണ് ഹെന്റിക് എങ്കിലും ഇവിടത്തെ അനുകരണം അത്ര വിജയിച്ചില്ല, 13-ാം ശ. -ല്‍ നെതര്‍ലന്‍ഡ്സില്‍ പ്രബലമായിരുന്ന സംസ്കാരത്തിനെതിരെയുള്ള രൂക്ഷമായ കാഴ്ചപ്പാടു കാരണമാണ് ഹെന്റിക്കിന്റെ 27 ഭാവഗീതങ്ങളും അതിജീവിച്ചത്. നൈസര്‍ഗികപ്രേമവും ശിഷ്ടാചാരപ്രകാരമുള്ള സ്നേഹവും തമ്മില്‍ കാണുന്ന വ്യത്യാസം ഹാസ്യരൂപേണ, ഇദ്ദേഹം തന്റെ കൃതികളില്‍ വ്യക്തമാക്കി. 13-14 ശതകങ്ങളില്‍ ബ്രാബ്രന്ത് കവി സെഘര്‍ ഡെന്‍ ഗോത് ഗാഫഹെന്റികിന്റെ പിന്‍ഗാമിയായി മധ്യകാല മഹാകാവ്യ രചനകള്‍ തുടര്‍ന്നു. വെയില്‍, വെയിന്‍, ഫെര്‍ഗൂത് ആദിയായവ ഈ കാലഘട്ടത്തില്‍ രചിക്കപ്പെട്ട മഹാകാവ്യങ്ങളത്രേ. ഹെന്റികിനെ തുടര്‍ന്നു പരമ്പരാഗത ഡച്ച് വീരകഥാ രചന നിലനിര്‍ത്തിയ പ്രതിഭാ സമ്പന്നയായ സാഹിത്യകാരിയാണ് ഹെയ്ഡ്വിഛ് (1200-40). ഡാന്റേയെപോലെ മനുഷ്യമനസ്സിന്റെ യഥാര്‍ഥ ചിത്രം വരച്ച് കാട്ടുന്നതില്‍ ഇവര്‍ വിജയിച്ചു. സ്വന്തം അനുഭവങ്ങളിലൂടെ ക്രിസ്തുവിന്റെ ദിവ്യരഹസ്യങ്ങള്‍ 45 കവിതകളിലായി ഹെയ്ഡിവിഛ് വര്‍ണിക്കുന്നു. ശ്ലോക മാതൃക, പ്രാസം, ശൈലി എന്നിവയിലെല്ലാം തനതായ വ്യക്തിത്വം പുലര്‍ത്തിയ ഇവര്‍ ദിവ്യരഹസ്യങ്ങള്‍ ഉള്‍കൊള്ളുന്ന അനേകം ഗദ്യകൃതികളും രചിച്ചിട്ടുണ്ട്.

വാന്‍ഡെന്‍ വോസ്റെയ്നേര്‍ഡേ, ലേ റോമന്‍ഡേ റെനാര്‍ഡ്, റെനാര്‍ഡ് ദ് ഫോക്സ് ആദിയായവ ഈ കാലഘട്ടത്തില്‍ രചിക്കപ്പെട്ട മൃഗോപാഖ്യാനങ്ങളാണ്. കുറുക്കന്‍, സിംഹം, കരടി, ആദിയായവയെ കഥാപാത്രങ്ങളാക്കിക്കൊണ്ട് അനുകരണ മഹാകാവ്യങ്ങള്‍ രചിക്കപ്പെട്ടു. 13-ാം ശ.-ന്റെ അവസാനമായപ്പോഴേക്കും മധ്യകാല ഡച്ച് സാഹിത്യ രചനകള്‍ ക്ഷയിച്ചു. ഹെന്റിക്-എന്‍ഡേമെര്‍ഗ്രിറ്റേ വാന്‍ ലിംബോര്‍ഛ് (1318) ഈ കാലഘട്ടത്തില്‍ രചിക്കപ്പെട്ട കൃതിയാണ്. പ്രാസത്തോടുകൂടിയ സംഗ്രഹങ്ങളും കാര്യമാത്ര പ്രസക്തമായ കൃതികളുമായി ജേക്കബ്വാന്‍ മെയ് ര്‍ലാന്‍ഡ് (1260-90) ദേശ്യഭേദത്തില്‍ നിന്ന് വിട്ടുനിന്നു. വാന്‍ ഡെന്‍ ലാന്‍ഡേ; വാന്‍ ഓവര്‍സീ ആദിയായവ ഉദാഹരണങ്ങളാണ്. രഹസ്യവാദത്തില്‍ നിന്ന് ദാര്‍ശനിക വാദത്തിലേക്ക് തിരിഞ്ഞ ഹെയ്ഡ്പിച്ചിന്റെയും സമകാലികരുടെയും ആശയങ്ങളെ ജാന്‍വാന്‍ റൂസ്ബ്രോക് (1293-1381) ശാസ്ത്രീയമായി തന്റെ ഗദ്യ കൃതികളില്‍ അവതരിപ്പിച്ചു. ദി അഡോണ്‍മെന്റ് ഒഫ് ദ് സ്പിരിച്ച്വല്‍ മാര്യേജ് ഇത്തരത്തിലുള്ള കൃതിയാണ്. ഗീര്‍ത് ഗ്രൂതേ (1340-1384), തോമസ് അ കെപിസ് (1380- 1471), ഡേസിഡെറിയസ് എറാസ്മസ് (1466-1536) തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ സാഹിത്യ സൃഷ്ടികള്‍ നടത്തിയവരാണ്.

14,15 ശതകങ്ങളില്‍ പ്രാചീന ഡച്ച് ഭാഷയില്‍ മധ്യകാല നാടകങ്ങള്‍ രചിക്കാന്‍ തുടങ്ങി. മധ്യകാല നാടകങ്ങള്‍, രഹസ്യ വാദനാടകങ്ങള്‍, അത്ഭുത നാടകങ്ങള്‍, സദാചാര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടകങ്ങള്‍ ആദിയായവ ഉണ്ടായെങ്കിലും രഹസ്യവാദനാടകങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. മരികെന്‍ വാന്‍ ന്യൂമേഘന്‍, എല്‍കര്‍ലിജ്ക് എന്നിവ യഥാക്രമം മറ്റു രണ്ടു വിഭാഗങ്ങളില്‍പ്പെടുന്ന കൃതികളാണ്. 1380-ല്‍ ജീവിച്ചിരുന്ന ഒരു കവിയുടേതെന്നു കരുതപ്പെടുന്ന പ്രസിദ്ധ കാല്പനിക നാടകങ്ങളാണ് എസ്മോറെയ്റ്റ്, ഗ്ളോറിയന്റ്; ലാന്‍ഡേ ലേയ്റ്റ്വാന്‍ ഡെനെമെര്‍കെന്‍ ആദിയായവ. 16-ാം ശ. -ത്തില്‍ നെതര്‍ലന്‍ഡ്സില്‍ ധാരാളം നാടോടി ഗാനങ്ങളും ഉണ്ടായി. ആന്റ് വെര്‍പ്പ് ലയ്ഡ്ബോക് (1549) നാടോടി ഗാനങ്ങള്‍ ഉള്‍കൊള്ളുന്ന പ്രസിദ്ധമായ കൃതിയാണ്.

ആധുനിക സാഹിത്യം. 16-ാം ശ. -ലെ സാഹിത്യം നെതര്‍ലന്‍ഡ്സിലും മറ്റും ലത്തീന്‍-ഡച്ച് ഭാഷകളുടേതായ ദ്വിഭാഷാ സാഹിത്യമായിരുന്നു. വിദ്യാ സമ്പന്നരായ ഒരു വിഭാഗം ലത്തീന്‍, ഫ്രെഞ്ച് എന്നീ ഭാഷകളില്‍ നിന്ന് മൂലതത്ത്വങ്ങള്‍ ഉള്‍കൊണ്ട് ഡച്ച് ഭാഷാ സാഹിത്യത്തെ ഉദ്ധരിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലമായി ആധുനിക സാഹിത്യ കൃതികള്‍ ഉണ്ടായി. പ്രസിദ്ധ സാഹിത്യകാരന്മാരായ ഇറാസ്മസ്സും ജാനസ്സെകുഡസും (1511-1536) ഉള്‍പ്പെടുന്ന മറ്റു ചിലര്‍ ഈ സംരംഭത്തിന്റെ ഭാഗമായി ലത്തീന്‍ ഭാഷയില്‍ കൃതികള്‍ രചിച്ചെങ്കിലും ജാന്‍വാന്‍ഡെര്‍നൂത് ഡച്ച് ഭാഷയില്‍ തന്റെ ശൃംഗാര രസ പ്രധാനമായ കവിതയും (ഹെത് ബോസകന്‍-1570), ഡിര്‍ക് കോണ്‍ഹെര്‍ട് സദാചാര പ്രധാനമായ ഗ്രന്ഥവും (സെഡെകുണ്‍സ്റ്റ്, 1586) പ്രസിദ്ധീകരിച്ചതോടു കൂടിയാണ് തദ്ദേശ ഭാഷയിലുള്ള സാഹിത്യരചനാ ദൌത്യം നെതര്‍ലന്‍ഡ്സില്‍ ആദ്യമായി വിജയിച്ചത്. ഈ സുവര്‍ണകാലഘട്ടത്തില്‍ ബഹുമുഖ പ്രതിഭയായ പീറ്റര്‍ കോര്‍ണിലീസ് ഹൂഫ്റ്റീ (1581-1647) ന്റെ സംഭാവനകള്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. ജാനസ്സെകുഡസിനും ഹൂഫ്റ്റിനും ഇടയ്ക്കുള്ള കാലഘട്ടം ഡച്ച് കവിതയുടെ വികാസദിശയാണ്. ഹോളണ്ടില്‍ ഫ്രെഞ്ച്-ലത്തീന്‍ ഭാഷാസ്വാധീനം ഉള്‍ക്കൊണ്ട് ഹുഗോഗ്രോഷ്യസ് (1583-1645),ഡാനിയല്‍ ഹെയ് ന്‍ഷ്യസ് (1580-1655) എന്നിവര്‍ ഡച്ച് സാഹിത്യരംഗം പരിപോഷിപ്പിച്ചു.

ഹെന് റിക് വാന്‍ വെന്‍ഡെക് വായ് ന്‍ഗാര്‍ട്ടനര്‍ ലീഡര്‍ എന്ന കൈയെഴുത്തു പ്രതിയില്‍ നിന്ന്

മധ്യകാലഘട്ടത്തിലെ ഭാവഗീതങ്ങള്‍ സഭ്യേതരവും വിവാദാത്മകവുമായിരുന്നു. എന്നാല്‍ ജാന്‍ലാന്‍ ഡെര്‍ നൂതി (1539-1595) യുടെ മതാധിഷ്ഠിതവും ധാര്‍മികവുമായ കവിതകള്‍ കവിതാരംഗത്ത് പുതിയ മാനങ്ങള്‍ കണ്ടെത്തി. ഹൂഫ്റ്റ്, ജൂസ്റ്റ് വാന്‍ ഡെന്‍ വോണ്ടല്‍ (1587-1679) എന്നിവരും സമകാലികരും ഗാനങ്ങളിലും ഗീതങ്ങളിലും അയാംബിക് വൃത്തങ്ങളും വീരശൃംഗാരശൈലികളും ഉപയോഗിച്ചു. ഹെന്റിക് ലാറെന്‍സ് സ്പൈഹല്‍ (1549-1612), ഹേര്‍ട് സൈപ്ഗല്‍ എന്നിവരും ആധുനിക കവിതാരംഗത്ത് തനതായ സംഭാവനകള്‍ നല്‍കി. ഡിര്‍ക് വോല്‍കെര്‍ട്ട്സ് കൂണ്‍ ഹെര്‍ട്ട് (1522-1590) കവിതാരംഗത്ത് മാത്രമല്ല സെഡോ കുണ്‍സ്റ്റ (1586) ആദിയായ കൃതിയിലൂടെ ആധുനിക ഡച്ച് ഗദ്യ സാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ഒഡീസിയുടെ ചിത്രാത്മക രചനയും ഇദ്ദേഹം നിര്‍വഹിക്കുകയുണ്ടായി. ഫില്പ്പസ്വാന്‍മാര്‍നിസ് വാന്‍ സെന്റ് അല്‍ ദേ ഗോണ്ട് (1540-1598, ബീന്‍കോര്‍ഫ്); കറേല്‍വാന്‍ മാന്‍ഡര്‍ (1548-1606, സ്കില്‍ദെര്‍ ബോയ്ക്)ഗിയോര്‍ ഗിയോ വസാരിയുടെ ലൈവ്സ് ഒഫ് ദ പെയിന്റേഴ്സ്, ഹൂഫ്റ്റിന്റെ നെതര്‍ലാണ്ട്ഡ്സ്കേ ഹിസ്റ്റോരിയന്‍ (1641) ആദിയായവ ഡച്ച് ഗദ്യ സാഹിത്യ കൃതികളില്‍ പ്രധാനപ്പെട്ടവയാണ്.

17-ാം ശതകത്തിന്റെ മധ്യത്തോടെ ഡച്ച് ഭാവഗീതങ്ങളും, നാടകങ്ങളും ഏറെ പുഷ്ടിപ്പെട്ടു. പ്രേമ ഗാനങ്ങള്‍ രചിച്ച് പ്രസിദ്ധി നേടിയ ഭാവനാ സമ്പന്നായ കവിയാണ് ഗെര്‍ബ്രന്ദ് അദ്രിയെന്‍സ് ബ്രെദെറോ (1585-1618). ആംസ്റ്റര്‍ഡാം തെരുവ് ജീവിതം മൂര്‍ത്ജേത സ്പാന്‍സ്ക്കേന്‍ ബ്രാബന്ദര്‍ (1618) എന്നീ കൃതികളില്‍ പരാമര്‍ശിച്ച് പ്രഗല്ഭനായ പ്രേമഗായകന്‍ എന്ന ബഹുമതി ഇദ്ദേഹം നേടുകയുണ്ടായി. ഹൂഫ്റ്റ്, ജേകബ്സ്, റിവിയസ് (1586-1658) ഡിര്‍ക് റഫെയ്സ് കംഫ്യൂയെസെന്‍ (1586-1627) എന്നിവരും ഈ കാലഘട്ടത്തിലെ പ്രശസ്തരായ കവികളത്രേ. ശുദ്ധവും ഉചിതവുമായ പദ പ്രയോഗ വൈഭവം ഹൂഫ്റ്റിനെ പ്രശസ്തനും അനുഗൃഹീതനുമായ ഒരു ഗീതക രചയിതാവ് എന്ന പദവിക്ക് അര്‍ഹനാക്കി. പ്രബോധനപരമായ കവിതകള്‍ രചിച്ച് ഡച്ച് സാഹിത്യ രംഗം സമ്പുഷ്ടമാക്കിയ സാഹിത്യകാരന്മാണ് കോണ്‍സ്റ്റാന്റിജ്ന്‍ ഹൂയ്ഗെന്‍സ്, (1596- 1687), ജേക്കബ് കാറ്റ്സ് (1577-1660) എന്നിവര്‍. നിയമാനുസൃതമായും മതപരമായും ഹോളണ്ടിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ഹോളണ്ടിലെ പ്രഗല്ഭ കവിയായി അറിയപ്പെടുന്ന ജൂസ്റ്റ് വാന്‍ ഡെന്‍ വോണ്ടല്‍ (1587-1679) വ്യാപൃതനായി. സോഫാക്ളീയന്‍ മാതൃകയില്‍ രചിക്കപ്പെട്ട വോണ്ടലിന്റെ നാടകങ്ങള്‍ക്ക് രഹസ്യവാദ പരിവേഷം ഉണ്ടായിരുന്നു. ഡച്ച് നാടക നവോത്ഥാന രംഗത്തെ മാര്‍ഗദര്‍ശകനായ ഹൂഫ്റ്റ്, വോണ്ടലിനെ വളരെയേറെ സ്വാധീച്ചു. ഒരു മാതൃകാപൗരന്റെ ധര്‍മങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന, സദാചാര മൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന രണ്ട് നാടകങ്ങള്‍ ഗീരയ് ര്‍ഡ്ത് വാന്‍ വെല്‍സന്‍ (1613), ബെയ്ത്തോ (1617) എന്നിവ ഹൂഫ്റ്റ് രചിക്കുകയുണ്ടായി. എന്നാല്‍, കവിതാ രംഗത്തും നാടകരംഗത്തും ഹൂഫ്റ്റിനെ വെല്ലുന്ന ദുരന്തകൃതികളാണ് വോണ്ടല്‍ രചിച്ചത്. ലൂസിഫര്‍ (1653), ജെപ്ഥ (1659); ആദം ഇന്‍ ബല്ലിങ്ങ്-സ്കാപ് (1664) എന്നിവ ഉദാഹരണങ്ങളാണ്. ഡച്ച് ശുഭാന്ത നാടകങ്ങള്‍ രചിച്ച പ്രശസ്തരായ സാഹിത്യകാരന്മാരാണ് ബ്രദേറോ, ഹൂഫ്റ്റ്, പീറ്റര്‍ ബെര്‍നാഗേ (1656-1699), തോമസ് അസലിജ്ന്‍ (1620-1701) മുതലായവര്‍.

18-ാം ശ. -ത്തില്‍ 16,17 ശ. -ളില്‍ നിന്ന് വ്യത്യസ്തമായ ഒരു അവസ്ഥയായിരുന്നു. വോണ്ടലിന്റെ അവസാന നാടകമായ നോഹ് (1668) നു ശേഷം ഡച്ച് സാഹിത്യരംഗം ഏതാണ്ട് നിഷ്ക്രിയമായിരുന്നു. ഫ്രഞ്ച് ക്ളാസിക്കല്‍ സാഹിത്യ സ്വാധീനം അനുഭവപ്പെട്ട ഈ കാലഘട്ടത്തില്‍ ജാന്‍ലൂയികെന്റെയുടെയും (1649-1717) മറ്റും അപൂര്‍വം ചില കൃതികള്‍ ഉണ്ടായി. ഡച്ച് സാഹിത്യകാരന്മാരുടെ ഫ്രഞ്ച് അനുകരണം ആധുനിക ഗദ്യ സാഹിത്യ പുരോഗതിയെ തടസ്സപ്പെടുത്തി. ജസ്റ്റസ് വാന്‍ എഫന്‍ (1684-1735) ഹോളണ്ടസ്ക സ്പെക്റ്റേറ്റര്‍; ഫ്രാന്‍കോയിസ് ഹെംസ്റ്റര്‍ഹൂയിസ് (1721-'90) എന്നിവര്‍ ഫ്രഞ്ച് ഭാഷയിലും എലിസബത്തു വൂള്‍ഫ് (1738-1804), അഗാഥ ഡെകെന്‍ (1741-1804) തുടങ്ങിയവര്‍ ഡച്ച് ഭാഷകളിലും സാഹിത്യകൃതികള്‍ രചിച്ചു. 1770-1880 കാലയളവില്‍ ഡച്ച് സാഹിത്യപുരോഗതി മന്ദഗതിയിലായി. ജേകബ്സ് ബെല്ലാമി (1757-86) കാല്പനികതയിലും റഹിജ്ന്‍വിസ് ഫെയ്ത് അതിഭാവുകതയിലും വില്ലെം ബീല്‍ഡര്‍ഡിജ്ക് (1756-1831) സംവേദനാത്മകതയിലും നാടകങ്ങള്‍ (വെല്‍ത്സ്ഷെ മേര്‍സ്) സംഭാവന ചെയ്ത പ്രശസ്ത സാഹിത്യകാരന്മാരാണ്. ഈ കാലഘട്ടത്തിലെ ഒരു പ്രധാന എഴുത്തുകാരനാണ് എവര്‍ഹാര്‍ഡ്സ് ജോണ്‍സ് പോട്ഗിയറ്റര്‍ (1808-75), ജേകബ്സ്ഗീല്‍ (1789-1862), ജോണ്‍സ്ക്നെപ്പെല്‍ഹൌട് ("ക്ളിക്സ്പാന്‍, 1814-85) എന്നിവര്‍ ഗദ്യ രചന നടത്തി ഡച്ച് സാഹിത്യരംഗത്തിനു ഊര്‍ജം പകര്‍ന്നു. വാള്‍ട്ടര്‍ സ്കോട്ട്, ജേക്കബ് വാന്‍ ലെന്നഡ് (1802-68) എന്നിവര്‍ ചരിത്ര നോവലുകള്‍ രചിച്ച് വിഖ്യാതി നേടി.

ഗീര്‍തൂഡിയ ബോസ്ബോം തൗസ്സിയന്റ് (1812-86) ശോകമയവും വൈവിധ്യരഹിതവുമായ ഭാഷയില്‍ മാനസിക പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തു കൃതികള്‍ രചിച്ച പ്രതിഭാശാലിയാണ്. ഇവരുടെ നെഡെര്‍ലാന്റ് (1846), ഡെ ഡെല്‍ഫ്റ്റ്സ്കെ വണ്ടര്‍ ഡോക്റ്റര്‍ (1870-71) എന്നീ കൃതികളുടെ അവതരണം പ്രൗഢഗംഭീരമാണെങ്കിലും പ്രഭാഷണശൈലിയിലുള്ള ചരിത്രാംശങ്ങള്‍ ആവശ്യത്തിലേറെയാണ്. 19-ാം ശ. -ത്തില്‍ കൊനാര്‍ഡ് ബുസ്കന്‍ ഹുയറ്റ് (1826-86), ലിറ്ററാറിസ്കെ ഫന്റാസിയന്‍ എന്‍ക്രിട്ടികെന്‍ (1863-1885) എന്ന കൃതിയിലൂടെ ഡച്ച് സാഹിത്യത്തെപ്പറ്റി വിമര്‍ശനാത്മക പഠനം നടത്തി. 1860-1900 കാലഘട്ടത്തില്‍ ഡച്ച് ചിന്താധാരയെപ്പറ്റി കൊണാര്‍ഡിന്റെ സമകാലികനും "മുല്‍താതുലി' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നതുമായ എഡ്വേഡ് ഡോവസ്ഡെക്കര്‍ (1820-87) തന്റെ കൃതിയില്‍ പരാമര്‍ശിച്ചു. ഹോളണ്ടിലെ ആധുനിക ഉപന്യാസത്തിന്റെ ഉപജ്ഞാതാവായി ഗണിക്കപ്പടുന്ന 'മുല്‍താതുലി'യുടെ സംഭാവനകളാണ് ഹിസ് മാക്സ് ഹവേലാര്‍ (1859), ഇഡേന്‍ ആദിയായവ.

1880-കളില്‍ അനന്തര പരമ്പരയിലെ സാഹിത്യകാരന്മാര്‍ വിവരണാത്മക ഗദ്യരചനയില്‍ നിന്ന് മോചിതരായി കവിതാരംഗം സമ്പന്നമാക്കാന്‍ പരിശ്രമിച്ചു. ഷെല്ലി, കീറ്റ്സ് എന്നീ കവികളെ അനുകരിച്ച് ജാക്യൂസ് പെര്‍ക് (1859-81), വില്ലെം ക്ളൂസ് (1859-1938), ആല്‍ബര്‍ട് വെര്‍വേ (1865- 1937), ഹെര്‍മന്‍ ഗോര്‍ടര്‍ (1864-1927) എന്നിവര്‍ കവിതാരചന നടത്തി. പ്രകൃതി പ്രേമം, മമത, ആത്മപരീക്ഷണം, സന്തോഷ-വിഷാദ വികാരങ്ങള്‍ ആദിയായവ യഥാക്രമം വെര്‍ക്,ക്ളൂസ്, പെര്‍വേ, ഗോര്‍ടര്‍ എന്നിവര്‍ കവിതകളില്‍ പ്രതിപാദ്യ വിഷയങ്ങളാക്കി. ഭാവഗീതങ്ങളെ വിവിധ വിഭാഗങ്ങളായി വിഭജിച്ച്, പരാമര്‍ശിച്ചാണ് ഇവര്‍ കവിതാരചനാ നടത്തിയത്. എന്നാല്‍ ഭാവഗാനാത്മക മഹാകാവ്യവും ഗീതകങ്ങളും രചിക്കുന്നതിലായിരുന്നു ഇവര്‍ കൂടുതല്‍ താത്പര്യമെടുത്തത്. വേര്‍ഡ്സ്വര്‍ത്ത്, ഷെല്ലി എന്നിവരെ അനുകരിച്ച് കെ.ജെ. എന്‍. തിജ്മ് എന്നറിപ്പെട്ടിരുന്നു ലോഡ്വിജ്ക് വാന്‍ ഡിസ്സെല്‍ (1864-1952) പ്രസ്തുത കവികളെ വിമര്‍ശിക്കുകയും ഡച്ച് കാല്പനിക കവിതകളിലെ അതിഭാവുകത്വം കലര്‍ന്ന ആലങ്കാരികത ഒഴിവാക്കി മൗലിക ബിംബവിധാനവും പ്രാസവും ഉള്‍പ്പെടുത്തി കവിതാ രചന നടത്തുകയും ചെയ്തു. പ്രകൃതി വാദികള്‍ ഈ പുതിയ സംരംഭത്തോട് യോജിച്ചു. എലിനെ വെറെ (1889) : സേ ബെയ്കെന്‍ ഡെര്‍ ക്ളെയിന്‍ സിയെലെന്‍ (1902-03), വാന്‍ഔഡേ മെന്‍സ്കെന്‍ (1906) എന്നീ കൃതികളുടെ രചയിതാവായ ലൂയിസ് കൗപറസ് (1863-1923) ഈ കാലഘട്ടത്തിലെ ഒരു പ്രസിദ്ധ സാഹിത്യകാരനാണ്.

വാന്‍ ഡെയ്സെലിന്റെ പ്രതീതിവാദം വ്യക്തിഗത പ്രശ്നങ്ങള്‍ക്ക് പ്രധാന്യം നല്‍കി കവിതകള്‍ രചിച്ച കവികളെ സ്വാധീനിച്ചു. വെര്‍വെയും ഗോര്‍ടറും പ്രതീതിവാദത്തെ എതിര്‍ക്കുകയും സ്മിനോസ, വോണ്ടല്‍, ഡാന്റേ, ഗെയ്ഥേ എന്നിവരെ അനുകരിക്കുകയും ചെയ്തു. കവിതാരംഗത്തു ഒരു നൂതന വികാസം അനുഭവപ്പെടുകയും ഫ്രെഡറിക് വാന്‍ എയ്ഡെന്‍ (1860-1932), ഹെന്റിറ്റേ റോലന്‍ഡ് ഹോള്‍സ്റ്റ് (1869-1952), പീറ്റര്‍ കോര്‍ണിലിസ് ബൌടെന്‍സ് (1870-1943), ജാന്‍ ഹെന്റിക് ലിയോവോള്‍ഡ് (1865-1925) എന്നിവര്‍ ഈ ധാരയില്‍ ആകൃഷ്ടരാകുകയും ചെയ്തു. സര്‍ഗാത്മക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന മനസ്സ് പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുന്നതായി ഗീതകാവ്യത്തില്‍ (ഗോസ്തേലികേ കുണ്‍സ്റ്റ്) വെളിപ്പെടുത്തുന്നു. പ്രശസ്ത വിമര്‍ശകനായ വെര്‍വേയുടെ പ്രൊസാ (1921-23); ഡേ നി യുവേതുയിന്‍ (1898), ഹെറ്റ്ബ്ളാന്‍ക് ഹേലാല്‍ (1908), ഹെറ്റ് സിക്ത്ബാര്‍ഗെയ്മ് (1915) മുതലായ കൃതികള്‍ ഉദാഹരണങ്ങളാണ്. ഹെര്‍മന്‍ ഗോര്‍ടര്‍ (ഡേ സ്കൂള്‍ ഡെര്‍ പൊയേസീയേ (1897)), പാന്‍ (1912-16), ഹെന്റിയ്റ്റേ റോലന്‍ഡ് ഹോള്‍സ്റ്റ്, ബൌ ലിയോപോള്‍ഡ്, എന്നിവരും ഈ വിഭാഗത്തില്‍പ്പെടുന്നു. പ്രപഞ്ച യാഥാര്‍ഥ്യത്തിലെ ആന്തരികസത്ത വീണ്ടും വീണ്ടും കണ്ടെത്താനുള്ള അവിരാമ പ്രയത്നമാണ് വെര്‍വേയുടെ കവിതകളില്‍ ദൃശ്യമാകുന്നത്. അനിത്യമായ സൌന്ദര്യം ശാശ്വത പ്രപഞ്ചത്തിന്റെ അന്തഃസത്ത വെളിപ്പെടുത്തുന്നു. ഹെര്‍മന്‍ ഗോര്‍ടര്‍, ലിയോപോള്‍ഡ് ആദിയായവര്‍ അതിശയിപ്പിക്കുന്ന തരത്തിലുള്ള, ശ്രുതി മധുരമായ ഇന്ദ്രിയ ഗോചരമായ അനുഭവങ്ങളും ഹെന്റിറ്റേറോലന്‍ഡ്, വീരനും പരിശുദ്ധനുമായ ഒരു വ്യക്തിയുടെ ജീവിതത്തിലുടനീളമുള്ള കുറ്റസമ്മതവുമാണ് കവിതകളില്‍ പരാമര്‍ശിക്കുന്നത്. കവിതാ രംഗത്തെ ഈ മാറ്റം ഗദ്യസാഹിത്യവികാസത്തിന് വഴിതെളിയിച്ചു. ഈ കാലഘട്ടത്തില്‍ ധാരാളം നോവലുകളും ചെറുകഥകളും രചിക്കപ്പെട്ടു. ഫ്രെഡറിക് വാന്‍ എയ്ഡന്‍ ഡേ ക്ളെയിനേ ജോഹന്നസ് 1885; വാന്‍ ഡേ കോയ്ലേ മെറേന്‍ ഡെസ് ഡൂഡ്സ് (1900), ആര്‍തര്‍വാന്‍ സ്കെന്‍ഡെല്‍ (1874-1946) എന്നിവര്‍ ഇത്തരുണത്തില്‍ സ്മരണീയരാണ്. 'ഡേ ബിവേഗിങ്ങ്' (1905-19) എന്ന വെര്‍വേയുടെ ആനുകാലിക പ്രസിദ്ധീകരണത്തിലൂടെയാണ് അടുത്ത തലമുറ 'പോസ്റ്റ് സിംബോളിസ'ത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. പി. എന്‍ വാന്‍എയ്ക് (1887-1954), അദ്രിയാന്‍ റോളണ്ട് ഹോള്‍സ്റ്റ് (1888-1962). ഹെന്റിക് മാര്‍സ്മാന്‍ (1899-1940) എന്നിവരും ഈ രംഗത്ത് പ്രസിദ്ധരാണ്. പരമ്പരാഗത കവിതാരൂപത്തെ സംസാരഭാഷാ രൂപത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കാന്‍ മാര്‍സ്മാന്‍ ഉദ്യമിച്ചു. മാര്‍ട്ടിനസ് നിജ്ഹോഫ് (1894-1953), സൈമണ്‍വെസ്റ്റ് ഡിജ്ക് (1898-1971), ഗെരിറ്റ്സ് അച്ഛതെബെര്‍ഗ് (1905-62) ആദിയായവര്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ച പ്രഗല്ഭരാണ്.

രണ്ടാം ലോകയുദ്ധത്തിന്റെ സ്മരണകള്‍ നിലനിറുത്തുന്ന കൃതികളാണ് ഡബ്ളിയു. എഫ്, ഹെര്‍മാന്‍സ് (1921-), ജീവാന്‍ഹെറ്റ് റിവെ (1923-), എച്ച്, മുലിസ്ഛ് (1927-) എന്നിവരുടേത്. യുദ്ധാനന്തരം കവിതാ രംഗത്ത് ദാദായിസം, സര്‍റിയലിസം എന്നിവയുടെ സ്വാധീനം അനുഭവപ്പെട്ടു. ഈ തലമുറയിലെ കവികള്‍ സ്വയം 'പരീക്ഷണോത്സുകര്‍' എന്ന് വിശേഷിപ്പിച്ചു വരുന്നു. എല്‍. വ്രോമാന്‍ (1925-), ലൂസെര്‍ബെര്‍ട് (1927) എന്നിവര്‍ ഇക്കൂട്ടത്തില്‍ പ്രധാനികളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍