This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോയല്‍ഷ്,ഏണസ്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രോയല്‍ഷ്,ഏണസ്റ്റ്

Troeltsch,Ernst

ജര്‍മന്‍ ദൈവശാസ്ത്രജ്ഞനും സാമൂഹികചിന്തകനും. 1865-ല്‍ ബവേറിയയിലെ ആഗ്സ്ബര്‍ഗില്‍(Augsburg) ജനിച്ചു. എര്‍ലാന്‍ജെന്‍ (Erlangen),ഗോട്ടിന്‍ജന്‍ ( Gottingen), ബര്‍ലിന്‍ എന്നീ സര്‍വകലാശാലകളില്‍ പ്രൊട്ടസ്റ്റ്ന്റ് ദൈവശാസ്ത്രം അഭ്യസിച്ചു. മൂന്നുവര്‍ഷം മ്യൂണിക്കില്‍ പ്രൊട്ടസ്റ്റ്ന്റ് സഹപുരോഹിതനായിസേവനം അനുഷ്ഠിച്ചതിനുശേഷം ഗോട്ടിന്‍ജന്‍ സര്‍വകലാശാലയില്‍ ദൈവശാസ്ത്ര അധ്യാപകനായി ചേര്‍ന്നു. 1892-ല്‍ ബോണ്‍ സര്‍വകലാശാലയില്‍ ഒരു സ്പെഷ്യല്‍ പ്രൊഫസര്‍ ആയി നിയമിതനായി. രണ്ടുവര്‍ഷത്തിനുശേഷം 1894-ല്‍ ഹൈഡല്‍ബര്‍ഗ് (Heidel berg) സര്‍വകലാശാലയില്‍ ദൈവശാസ്ത്രത്തിന്റെ പ്രൊഫസര്‍ ആയി ഉദ്യോഗം സ്വീകരിച്ച ഇദ്ദേഹം ഏതാണ്ട് 21 വര്‍ഷം അവിടെ തുടര്‍ന്നു. ബവേറിയന്‍ നിയമസഭയുടെ ഉപരിസഭാംഗമായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏണസ്റ്റ്ട്രോയല്‍ഷ്
1915-ല്‍ ബര്‍ലിന്‍ സര്‍വകലാശാലയുടെ തത്ത്വശാസ്ത്രവിഭാഗം വിശിഷ്ടപദവി നല്‍കി ഇദ്ദേഹത്തിന്റ സേവനം ഉപയോഗപ്പെടുത്തി. മതത്തിന്റെ തത്ത്വശാസ്ത്രപരവും, സാമൂഹികശാസ്ത്രപരവുമായ സമീപനം, സാംസ്കാരിക-സാമൂഹിക ചരിത്രം, ധര്‍മശാസ്ത്രം, നീതിശാസ്ത്രം തുടങ്ങിയ വിവിധമേഖലകളില്‍ ട്രോയല്‍ഷ് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ചരിത്രസാമൂഹികശാസ്ത്ര അപഗ്രഥന രീതിയുടെ മേന്മകളും ദോഷങ്ങളും വിലയിരുത്തുവാന്‍ ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ സഹായകമായി. ചരിത്രപരവും സാമൂഹികശാസ്ത്രപരവുമായ ചിന്തകളുടെ സ്വാധീനത്തിന് ആധുനിക മനുഷ്യന്റെ മനോഭാവരൂപീകരണത്തില്‍ നിര്‍ണായകമായ പങ്കുണ്ടെന്ന വസ്തുത കണക്കിലെടുത്ത്, ധര്‍മശാസ്ത്രങ്ങളും മതമൂല്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തെ ചരിത്രപരമായ സമീപനത്തിലൂടെ വിശദീകരിക്കുവാന്‍ ട്രോയല്‍ഷ് ശ്രമിച്ചു. സദാചാരബോധം മനുഷ്യന്റെ അടിസ്ഥാന സ്വഭാവസവിശേഷമാണ്. ചരിത്രപരമായ വികാസത്തിലൂടെയാണ് മതവും സദാചാരവും പരസ്പരം ബന്ധപ്പെട്ടത്. ക്രൈസ്തവധര്‍മശാസ്ത്രത്തെയാണ് ഇതിന്റ ഏറ്റവും പ്രകടമായ തെളിവായി ട്രോയ ല്‍ഷ് ചൂണ്ടിക്കാട്ടുന്നത്. ആശയങ്ങളുടെ രൂപീകരണ ചരിത്രത്തെക്കുറിച്ച് ട്രോയല്‍ഷ് വിലപ്പെട്ട പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ആധുനിക ലോകത്തിന്റെ രൂപീകരണത്തില്‍ പ്രൊട്ടസ്റ്റന്റിസം വഹിച്ചിട്ടുള്ള പങ്കിനെപ്പറ്റി നടത്തിയ വിശകലനത്തിലും കാല്‍വനിസം, ലൂഥറിനിസം എന്നിവയെക്കുറിച്ച് നടത്തിയ സൂക്ഷ്മനിരീക്ഷണത്തിലും ഇതു പ്രകടമാണ്. ഗ്രൂപ്പ് വ്യക്തിത്വത്തെക്കുറിച്ച് ട്രോയല്‍ഷ് ആവിഷ്ക്കരിച്ച സങ്കല്പനം സാമൂഹികശാസ്ത്രം, തത്ത്വശാസ്ത്രം, നീതിശാസ്ത്രം എന്നീ വിജ്ഞാന മേഖലകളില്‍ അംഗീകാരം നേടിയിട്ടുണ്ട്. ആശയങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ നിന്നാണ് ട്രോയല്‍ഷിന്റെ രാഷ്ട്രീയ വീക്ഷണം ഉടലെടുത്തത്. രാഷ്ട്രീയ തത്ത്വശാസ്ത്രത്തിലുണ്ടായ വ്യതിയാനം മൂലമാണ് ഒന്നാം ലോകയുദ്ധത്തിനുശേഷം പാശ്ചാത്യലോകത്ത് ജര്‍മനിക്കു നിരാശാജനകമായ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടിവന്നതെന്നു ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ജര്‍മനിയുടെ രാഷ്ട്രീയ തത്ത്വശാസ്ത്രം 18-ാം ശ. -ത്തിലെ പ്രബുദ്ധമായ അവസ്ഥയിലേക്ക് മടങ്ങിപ്പോകണം എന്നും ട്രോയല്‍ഷ് നിര്‍ദേശിച്ചു. 1923-ല്‍ ഇദ്ദേഹം അന്തരിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍