This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രെന്റ് കൗണ്‍സില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രന്റ് കൗണ്‍സില്‍

Trent Council

റോമന്‍ കത്തോലിക്ക സഭയുടെ പത്തൊമ്പതാമത്തെ എക്യുമെനിക്കല്‍ അഥവാ പൊതുസമിതി. ഇറ്റലിയിലെ ട്രെന്റ് ആസ്ഥാനമാക്കി 1545 മുതല്‍ 63 വരെയാണ് സമിതി പ്രവര്‍ത്തിച്ചത്. പ്രൊട്ടസ്റ്റന്റ് വിഭാഗം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കുവാനായി കത്തോലിക്ക സിദ്ധാന്തങ്ങള്‍ക്ക് വ്യക്തമായ നിര്‍വചനം നല്‍കുക, കത്തോലിക്ക സഭയില്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളാണ് ട്രെന്റ് കൗണ്‍സിലിനുണ്ടായിരുന്നത്. ഇവ നിറവേറ്റുവാന്‍ സമിതിക്ക് കഴിഞ്ഞു. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ട്രെന്റ് കൗണ്‍സിലിന് വളരെയധികം പ്രാധാന്യമുണ്ട്.

1555-ലെ ട്രെന്റ് കൗണ്‍സില്‍ സമ്മേളനത്തിന്റെ ചിത്രീകരണം.പ്രസിദ്ധ ചിത്രകാരനായ ടിഷ്യന്റെ ചിത്രത്തെ അവലംബമാക്കിയുള്ള കൊത്തുപണി

സഭയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരു പൊതുസമിതി രൂപീകരിക്കേതിന്റെ ആവശ്യം ദീര്‍ഘകാലമായി നിലനിന്നിരുന്നുവെങ്കിലും മതപരവും രാഷ്ട്രീയവുമായ തടസ്സങ്ങള്‍ കാരണം അത് സാധ്യമായില്ല. പൊതുസമിതി രൂപീകരിച്ചാല്‍ മാര്‍പാപ്പയുടെ പരമാധികാരം നഷ്ടപ്പെടും എന്ന ഭയം പല മാര്‍പാപ്പമാരെയും സമിതി രൂപീകരണത്തില്‍ നിന്നും പിന്തിരിപ്പിച്ചു. ചക്രവര്‍ത്തി ചാള്‍സ് V ഉം ഫ്രാന്‍സിലെ ഫ്രാന്‍സിസ് Iഉം തമ്മിലുള്ള യുദ്ധവും സമിതി രൂപീകരണത്തിന് തടസ്സമായി. മാര്‍പാപ്പ പോള്‍ IIIആണ് സമിതി രൂപീകരിക്കുന്നതിന് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. 1537-ല്‍ മാന്റുവയിലും 1538-39 ല്‍ വിസെന്‍സയിലും സമിതിയുടെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ ഇദ്ദേഹം ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെടുകയാണുണ്ടായത്. 1542-ല്‍ ട്രെന്റില്‍ സമിതി യോഗം ആരംഭിക്കുവാന്‍ തീരുമാനമായെങ്കിലും അതും നടന്നില്ല. 1544-ല്‍ ക്രീപി ഉടമ്പടി (Treaty of Crepy) യോടു കൂടി ചാള്‍സ് V -ഉം ഫ്രാന്‍സിസ് I-ഉം തമ്മിലുള്ള യുദ്ധം അവസാനിച്ചതിനു ശേഷം മാത്രമാണ് കൗണ്‍സില്‍ പ്രവര്‍ത്തനം സാധ്യമായത്. അങ്ങനെ 1545 ഡി. 13-ന് ട്രെന്റ് കൗണ്‍സില്‍ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചു. പതിനെട്ട് വര്‍ഷത്തോളം ഈ സമിതി നിലനിന്നെങ്കിലും ഇതിന്റെ യഥാര്‍ഥ പ്രവര്‍ത്തനകാലം ഉദ്ദേശം നാലര വര്‍ഷം മാത്രമായിരുന്നു. ആകെ ഇരുപത്തിയഞ്ച് യോഗങ്ങളാണ് സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്നത്.

സമിതിയുടെ പ്രവര്‍ത്തനത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. മാര്‍പാപ്പ പോള്‍ IIIന്റെ കീഴിലുള്ള ആദ്യഘട്ടം 1545 ഡി. 13-ന് ആരംഭിച്ച് 1549 സെപ്. 13-ന് അവസാനിച്ചു. പത്ത് യോഗങ്ങളാണ് ഈ ഘട്ടത്തില്‍ നടന്നത്. മാര്‍പ്പാപ്പ ജൂലിയസ് IIIന്റെ കീഴിലുള്ള രാംഘട്ടം 1551 മേയ് 1 മുതല്‍ 1552 ഏ. 28 വരെ ആയിരുന്നു. ഈ ഘട്ടത്തില്‍ ആറു യോഗങ്ങള്‍ നടന്നു. മാര്‍പാപ്പ പയസ് IVന്റെ കീഴിലുള്ള മൂന്നാംഘട്ടം 1562 ജനു. 18-ന് തുടങ്ങി 1563 ഡി. 4-ന് സമാപിച്ചു. ഒമ്പത് യോഗങ്ങളാണ് ഈ ഘട്ടത്തില്‍ നടന്നത്.

ട്രെന്റില്‍ പ്ലേഗ് ഭീഷണി ഉയര്‍ന്നതുമൂലം പോള്‍ III സമിതിയുടെ ആസ്ഥാനം 1547-ല്‍ ബൊളോണയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജൂലിയസ് III അത് വീണ്ടും 1551-ല്‍ ട്രെന്റിലേക്ക് കൊണ്ടുവന്നു. ജൂലിയസ് IIIശേഷം മാര്‍പ്പാപ്പയായ പോള്‍ IVന്റെ താത്പര്യമില്ലായ്മയാണ് സമിതിയുടെ രാണ്ടാംഘട്ടത്തിനും മൂന്നാം ഘട്ടത്തിനുമിടയില്‍ പത്തുവര്‍ഷത്തെ ഇടവേളയുണ്ടാകാന്‍ കാരണമായത്. പോള്‍ IVനു ശേഷം മാര്‍പ്പാപ്പയായ പയസ് IVആണ് സമിതിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ മുന്‍കൈയെടുത്തത്. തീവ്രമായ അഭിപ്രായ വ്യത്യാസമുളവാക്കുന്ന വിഷയങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സമിതിയുടെ പ്രവര്‍ത്തനം ദ്രുതഗതിയിലാക്കുവാന്‍ അദ്ദേഹം നിര്‍ദേശിച്ചു. 1563 ഡി. 4-ന് സമിതിയുടെ പ്രവര്‍ത്തനം ഔദ്യോഗികമായി സമാപിച്ചു. സമിതിയുടെ ശാസനകള്‍ക്ക് 1564 ജനു. 26-ന് മാര്‍പ്പാപ്പ പയസ് IV അംഗീകാരം നല്‍കി.

പതിനാറ് ശാസനകളാണ് ട്രെന്റ് കൗണ്‍സില്‍ പുറപ്പെടുവിച്ചിട്ടുള്ളത്. വേദപുസ്തകം, അലിഖിത വിശ്വാസങ്ങള്‍, ആദിപാപം, നീതീകരണം, ഏഴു കൂദാശകള്‍, മരണാനന്തര ശുദ്ധീകരണം (purgatory), വിശുദ്ധന്മാരുടെ ആരാധന തുടങ്ങിയവയെ സംബന്ധിച്ചുള്ളവയാണ് ഈ ശാസനകള്‍. വൈദികരുടെ വിദ്യാഭ്യാസത്തിനായി സെമിനാരികള്‍ സ്ഥാപിക്കുക, വേദപുസ്തകത്തിന്റെ വിശദീകരണങ്ങളോ പുതിയ പതിപ്പുകളോ പ്രസിദ്ധീകരിക്കുമ്പോള്‍ ബിഷപ്പിന്റെ അനുവാദം വാങ്ങണമെന്നത് നിര്‍ബന്ധമാക്കുക, ഒരു പുരോഹിതന്‍ ഒരു ഇടവകയുടെ ചുമതല മാത്രമേ വഹിക്കാവൂ എന്നും അവിടെത്തന്നെ താമസിച്ച് വിശ്വാസികള്‍ക്ക് മതപരിജ്ഞാനം നല്‍കണമെന്നും നിഷ്കര്‍ഷിക്കുക, ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നും ശുശ്രൂഷാവേളകളില്‍ നിന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കുക എന്നിങ്ങനെ പല സുപ്രധാന തീരുമാനങ്ങളും സമിതി കൈക്കൊള്ളുകയുണ്ടായി. സന്ന്യാസിമഠങ്ങളുടെ നടത്തിപ്പ്, പുരോഹിതന്മാര്‍ക്ക് ഇടവകകള്‍ അനുവദിക്കുന്ന നടപടികള്‍, പള്ളിവക സ്വത്ത് കൈകാര്യം ചെയ്യുന്ന രീതി എന്നിവയെക്കുറിച്ചും പ്രത്യേക നിയമങ്ങള്‍ തയ്യാറാക്കി. സ്തോത്രസംഗ്രഹവും നടപടി പുസ്തകവും പരിഷ്കരിക്കുക, സമിതിയുടെ ശാസനകള്‍ക്കനുസൃതമായി ചോദ്യോത്തരപാഠമാല തയ്യാറാക്കുക, നിഷിദ്ധഗ്രന്ഥങ്ങളുടെ പട്ടിക തയ്യാറാക്കുക, ബൈബിളിന്റെ ഔദ്യോഗിക ലാറ്റിന്‍ പരിഭാഷ പരിഷ്ക്കരിക്കുക തുടങ്ങി സമിതിയുടെ ചട്ടക്കൂട്ടിനുള്ളില്‍ നില്‍ക്കാത്ത കാര്യങ്ങള്‍ മാര്‍പ്പാപ്പയെ ഏല്‍പ്പിച്ചുകൊണ്ടാണ് സമിതി പര്യവസാനിച്ചത്. പയസ് IV പയസ് V എന്നീ മാര്‍പ്പാപ്പമാരുടെ കാലത്തുതന്നെ ബൈബിള്‍ പരിഷ്ക്കരണം ഒഴികെയുള്ള കൃത്യങ്ങളെല്ലാം പൂര്‍ത്തിയായി. 1592-ല്‍ മാര്‍പ്പാപ്പ ക്ലെമന്റ് VIIIന്റെ കാലത്ത് ലാറ്റിന്‍ ബൈബിളിന്റെ പരിഷ്കൃത പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍