This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്യൂബ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്യൂബ

Tuba


'ബ്രാസ്' കുടുംബത്തില്‍പെട്ട ഒരു വാദ്യോപകരണം. സ്വരസ്ഥാനം ഏറ്റവും താഴ്ന്ന ഒരുപകരണമാണിത്. പട്ടാളക്കാരുടെ 'മാര്‍ച്ചി'നെ ആവേശഭരിതമാക്കുവാനും വാദ്യവൃന്ദത്തിന്റെ (ഓര്‍ക്കെസ്ട്രയുടെ) വൈവിധ്യത്തിനും ഇതുപയോഗിച്ചുവരുന്നു. വലുപ്പമേറിയ ഉപകരണമാണെങ്കിലും ഇതിന്റെ ശബ്ദത്തിന് അനേകതലങ്ങളുണ്ട്.

ട്യൂബ

ട്യൂബയുടെ കുഴലിന് 3.5 മീ. മുതല്‍ 5.5 മീ. വരെ അടി നീളമുണ്ടായിരിക്കും. അനേക വലയങ്ങളും അതിന്റെ അഗ്രഭാഗത്ത് വിസ്താരമേറിയ ഒരു ബെല്ലുമുണ്ട് ഇതില്‍. കപ്പിന്റെ ആകൃതിയില്‍ ആഴമേറിയ 'മൌത്ത് പീസാ'ണ് ഇതിനുള്ളത്. മൂന്നു മുതല്‍ അഞ്ചുവരെയുള്ള വാല്‍വുകള്‍ വലതു കൈവിരലുകള്‍ ഉപയോഗിച്ചാണ് നിയന്ത്രിക്കേണ്ടത്. താഴ്ന്ന സ്വരങ്ങള്‍ ചേര്‍ന്ന് അടിസ്ഥാനസ്വരശ്രേണികള്‍ക്കു രൂപം നല്‍കുന്നു. അധരമര്‍ദത്തിന്റെ വ്യതിയാനത്തിലൂടെയാണ് ശബ്ദത്തിലെ ആരോഹണാവരോഹണങ്ങള്‍ വരുത്തുന്നത്. വാല്‍വുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കുഴലിന്റെ നീളത്തില്‍ മാറ്റം വരുകയും ചെയ്യുന്നു.

1820-കളിലും 30-കളിലുമായി നടന്ന പരീക്ഷ ണങ്ങളുടെ ഫലമായി ട്ടാണ് ട്യൂബ രൂപംകൊണ്ടത്. 1835-ല്‍ പ്രഷ്യന്‍ പട്ടാളമാണ് ആദ്യമായി ഈ ഉപകരണം അവതരിപ്പിച്ചത്. അതിനുശേഷം തോളില്‍ ചുറ്റിയിടാവുന്ന രൂപത്തില്‍ റഷ്യാക്കാര്‍ ഇതിനെ പരിഷ്കരിച്ചു. ഹെലിക്കോണ്‍ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ബെല്‍ജിയത്തിലെ വാദ്യോപകരണനിര്‍മാതാവായ അഡോള്‍ഫ് സാക്സാണ് ആധുനിക രീതിയില്‍ ട്യൂബയെ പരിഷ്കരിച്ചത്. റിച്ചാര്‍ഡ് വാഗ്നര്‍ ഫ്രഞ്ച് ഹോണുമായി ബന്ധപ്പെടുത്തി 'വാഗ്നര്‍ ട്യൂബകള്‍'ക്ക് രൂപം നല്‍കി. സിംഫണി ഓര്‍ക്കെസ്ട്രകളില്‍ ഒരു ട്യൂബ മാത്രമേ ഉപയോഗിക്കാറുള്ളു. ബാസ് ശബ്ദം നല്‍കുന്നതിനുവേണ്ടിയാണ് ട്യൂബ കൂടുതലായും ഉപയോഗിക്കുന്നത്. ട്യൂബയുടെ പ്രാധാന്യം മനസ്സിലാക്കിയ വാഗ്നര്‍ അദ്ദേഹത്തിന്റെ മിക്ക വാദ്യവൃന്ദങ്ങളിലും ഇതുപയോഗപ്പെടുത്തിയിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8D%E0%B4%AF%E0%B5%82%E0%B4%AC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍