This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്യൂട്ടോണിക് മതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ട്യൂട്ടോണിക് മതം

Teutonic Religion

ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവത്തിനു മുന്‍പ് ചില യൂറോപ്യന്‍ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന ബഹുദൈവാധിഷ്ഠിതമായ മതം. അതിപുരാതനമായ ഈ മതത്തിന്റെ ആരംഭകാലത്തെക്കുറിച്ച് വിവരങ്ങള്‍ ഒന്നും കിട്ടിയിട്ടില്ലെങ്കിലും ഏ.ഡി. ഒന്നും രണ്ടും ശതകങ്ങളില്‍ നിലനിന്ന ട്യൂട്ടോണിക് മതത്തെക്കുറിച്ച് സാമാന്യവിവരങ്ങള്‍ ലഭ്യമാണ്.

ആമുഖം

റൈന്‍ നദിയുടെ തീരം മുതല്‍ വിസ്റ്റുല നദീതടം വരെയാണ് ട്യൂട്ടോണിക് മതവിശ്വാസികള്‍ ഉണ്ടായിരുന്നത്. മൂന്നുമുതല്‍ ആറുവരെയുള്ള ശ. -ങ്ങളില്‍ ട്യൂട്ടോണിക് ജനത തങ്ങളുടെ സാമ്രാജ്യം വിസ്തൃതമാക്കി. ഇവരില്‍ വിസിഗോത്തുകള്‍, ഓസ്ട്രോഗോത്തുകള്‍, വാന്‍ഡലുകള്‍, ഓര്‍ഗണ്ടിയന്‍മാര്‍, അലമാനികള്‍, ബവേറിയന്മാര്‍, ഫ്രാങ്കുകള്‍, ലാംഗോബാര്‍ദികള്‍, ഇംഗ്ലീഷുകാര്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളുണ്ടായിരുന്നു. ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വെ, ഐസ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ട്യൂട്ടോണിക് മതം പ്രബലമായിരുന്നത്. കാലക്രമേണ ട്യൂട്ടോണിക് വിശ്വാസികള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഉദ്ദേശം 11-ാംശ.ത്തോടുകൂടി ട്യൂട്ടോണിക് മതം പൂര്‍ണമായും അതിന്റെ കര്‍മഭൂമിയില്‍നിന്നും അപ്രത്യക്ഷമായി.

ട്യൂട്ടോണിക് മതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത് പ്രധാനമായും നോര്‍വെയില്‍നിന്നും ഐസ്ലന്‍ഡില്‍നിന്നുമാണ്. മറ്റു സ്ഥലങ്ങളില്‍ നിലനിന്നിരുന്ന പ്രസ്തുത മതവിശ്വാസങ്ങളെ സംബന്ധിച്ചിടത്തോളം അറിവ് ലഭിച്ചിട്ടില്ല. നോര്‍വെയില്‍നിന്നും ഐസ് ലന്‍ഡില്‍നിന്നും ലഭിച്ച വിവരങ്ങള്‍തന്നെ പലപ്പോഴും പരസ്പരം പൊരുത്തപ്പെടുന്നുമില്ല.

ട്യൂട്ടോണിക് ദൈവങ്ങള്‍

നോര്‍വീജിയന്‍ (നോഴ്സ്) ഐതിഹ്യങ്ങളനുസരിച്ച് ട്യൂട്ടോണിക് ദൈവങ്ങളില്‍ ഏസിര്‍ (Aesir) എന്നും വാനിര്‍ (Vanir) എന്നും രണ്ടു പ്രധാന വിഭാഗങ്ങളാണുള്ളത്. ഓത്തിന്‍ (Othin), ഓത്തിന്റെ പുത്രന്മാരായ ഥോര്‍ (Thor), ബോള്‍ഡര്‍ (Balder), വാലി (Vali), വിതാര്‍ (Vithar), സഹോദരന്മാരായ വിലി (Vili), വെ (Ve) തുടങ്ങിയവരാണ് ഏസിര്‍ വിഭാഗത്തിലുള്ളത്. വാനിര്‍ വിഭാഗത്തില്‍ ന്യോര്‍തര്‍ (Njorthr), പുത്രന്‍ ഫ്രെയര്‍ (Freyr), പുത്രി ഫ്രെയ (Freyja) എന്നിവരാണ് പ്രധാനികള്‍. ഏസിറുകളും വാനിറുകളും തമ്മില്‍ ഒരിക്കല്‍ യുദ്ധമുണ്ടായി എന്നും ബന്ദികളെ കൈമാറിക്കൊണ്ട് സന്ധിയായി എന്നുമാണ് ഐതിഹ്യം.

ഓത്തിനാണ് ദൈവങ്ങളില്‍ പ്രധാനി. ദൈവങ്ങളുടെ പൊതുവേയുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി പന്ത്രണ്ട് അംഗങ്ങളുള്ള ഒരു പ്രത്യേക സമിതിയുണ്ട്. ദൈവങ്ങളുടെ പൊതുവായ വാസസ്ഥലത്തിന് അസ്ഗാര്‍തര്‍ (Asgarthr) എന്നാണ് പേര്. ഇതിന് പുറമേ ഓരോ ദൈവത്തിനും പ്രത്യേക വാസസ്ഥലവുമുണ്ട്. ഓത്തിന്റെ വസതി വാല്‍ഹ്യോള്‍ (Valholl) എന്നാണ് അറിയപ്പെടുന്നത്. ഇത്താ - വ്യോളര്‍ (Ytha-vollr) എന്ന സ്ഥലത്തും, ഇഗ്ദ്രസില്‍ വൃക്ഷം (Yoggdrasils ash) എന്നറിയപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷത്തിന്റെ ചുവട്ടിലുമാണ് ദൈവങ്ങള്‍ സഭ കൂടുന്നത്.

ഥോര്‍ഗെര്‍ത്തര്‍ ഹ്യോള്‍ഗാബ്രുതര്‍ (Thorgerther Holgabruthr) എന്നും ഇര്‍പ (Irpa) എന്നും പേരുള്ള രണ്ടു ദേവിമാരെക്കുറിച്ച് നോര്‍വീജിയന്‍ ഐതിഹ്യങ്ങളില്‍ പരാമര്‍ശമുണ്ട്.

ഡെന്മാര്‍ക്കിലും സ്വീഡനിലും ഇംഗ്ലണ്ടിലും ഓത്തിന്‍ വോദന്‍ (Woden) എന്ന പേരിലും, ദൈവങ്ങളുടെ വസതിയായ 'അസ്ഗാര്‍തര്‍', 'ബൈസാന്റിയം' എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്. ജര്‍മനിയിലും ട്യൂട്ടോണിക് ദൈവങ്ങളെ സംബന്ധിച്ച നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്.

ഏസിറുകള്‍ക്കും വാനിറുകള്‍ക്കും പുറമേ നിരവധി സാങ്കല്പിക പ്രതിഭാസങ്ങളെയും ട്യൂട്ടോണിക് ജനത ആരാധിച്ചിരുന്നു. ജ്യോത്നാറുകള്‍ (Jotnar) എന്ന ആജാനബാഹുക്കളായ രാക്ഷസരെയും ആരാധിച്ചു ഇവര്‍. ഈ രാക്ഷസന്മാര്‍ മനുഷ്യരൂപികളോ മൃഗരൂപികളോ ആകാം. ഇവരുടെ വസതി ജ്യോതുന്‍ഹൈമാര്‍ (Jotunheimar) ആണ്. ഇവരുടെ അമാനുഷികമായ കായികശക്തിയെക്കുറിച്ചും ബുദ്ധിശക്തിയെക്കുറിച്ചും ഐതിഹ്യങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇവരിലെ സ്ത്രീകള്‍ ചിലപ്പോള്‍ അതിസുന്ദരിമാരായിരിക്കും. ഈ സൗന്ദര്യത്തില്‍ ആകൃഷ്ടരായ ദേവന്മാര്‍ ഇവരെ വിവാഹം ചെയ്തിട്ടുണ്ടെന്നും ഐതിഹ്യമുണ്ട്.

ഭൂമിക്കടിയിലോ, കല്ലിനുള്ളിലോ ജീവിക്കുന്ന കുള്ളന്‍മാരായ വെര്‍ഗാറുകള്‍ (Dvergar), ഭൂമിയിലും വായുവിലും സമുദ്രത്തിലും ജീവിക്കുന്ന അല്‍ഫാറുകള്‍ (Alfar) എന്നിവയെയും ട്യൂട്ടോണിക് വിശ്വാസികള്‍ ആരാധിച്ചു. മനുഷ്യരുടെ വിധി നിര്‍ണയിക്കുന്നത് നോര്‍നിറുകള്‍ (Nornir) എന്ന ശക്തികളാണെന്നാണ് ട്യൂട്ടോണിക്കുകളുടെ വിശ്വാസം.

ഓരോ വ്യക്തിയുടെയും മനോഗുണത്തിന്റെയും കരുത്തിന്റെയും പ്രതീകമായി ഓരോ മൃഗത്തെ ട്യൂട്ടോണിക്കുകള്‍ സങ്കല്പിച്ചിരുന്നു. ഈ മൃഗങ്ങള്‍ ഫില്‍ഗ്യുര്‍ (Fylgjur) എന്നാണറിയപ്പെട്ടിരുന്നത്. തന്റെ വസതിയായ വാല്‍ഹ്യോള്‍ലേക്കു കൊല്ലപ്പെട്ട യോദ്ധാക്കളെ എത്തിക്കുന്നതിനായി ഓത്തിന്‍ അമാനുഷ കന്യകമാരായ വാല്‍കിര്‍യുറുകളെ (Valkyrjur) നിയോഗിക്കുന്നു എന്നാണ് ജനവിശ്വാസം. ഒരു രാജ്യത്തിന്റെ രക്ഷാദേവതകളായി വര്‍ത്തിക്കുന്നത് ലാന്‍ഡ് വയത്തിറുകള്‍ (Landvaettir) എന്ന ദിവ്യജീവികളാണെന്നും ട്യൂട്ടോണിക് ജനത വിശ്വസിച്ചു.

ട്യൂട്ടോണിക്കുകളുടെ ദിവ്യബിംബങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഇഗ് ദ്രസില്‍ വൃക്ഷം. വിധിയുടെ ഉറവയായ ഉര്‍തര്‍ (Urthr)-ന് മുകളിലാണ് ഈ നിത്യഹരിത വൃക്ഷം നില്‍ക്കുന്നത്. ഈ വൃക്ഷത്തിന് മൂന്ന് ദിശകളിലേക്കായി മൂന്നു വേരുകളുണ്ട്. ഒരു വേരില്‍കീഴില്‍ ഹെല്‍ (Hel)-ഉം മറ്റൊന്നിന്‍ കീഴില്‍ ഹിമരാക്ഷസരും വസിക്കുന്നു. മൂന്നാമത്തെ വേരിന്‍കീഴിലാണ് മനുഷ്യപുത്രന്മാര്‍. വൃക്ഷത്തിന്റെ ശിഖരങ്ങളില്‍ ഒരു പരുന്തും, കഴുകനും, റാത്താത്യോസ്കര്‍ (Ratatoskr) എന്നു പേരുള്ള ഒരു അണ്ണാനുമുണ്ട്. നാലു മാനുകള്‍, ഈ വൃക്ഷത്തിന്റെ മുകളിലത്തെ ശിഖരങ്ങള്‍ സദാ കാര്‍ന്നുതിന്നുകൊണ്ടിരിക്കും. ശിഖരങ്ങള്‍ക്കു കീഴില്‍ നിരവധി സര്‍പ്പങ്ങളും പാര്‍ക്കുന്നുണ്ട്. വിധിയുടെ ഉറവയില്‍ രണ്ട് അരയന്നങ്ങള്‍ ജീവിക്കുന്നു. ഇഗ് ദ്രസില്‍ വൃക്ഷത്തിന്റെ ശിഖരങ്ങളില്‍നിന്നു തേന്‍പോലെയുള്ള മഞ്ഞുതുള്ളികള്‍ ഇറ്റുവീഴുകയും അത് വണ്ടുകള്‍ക്ക് ആഹാരമാവുകയും ചെയ്യുന്നു. ഈ വൃക്ഷത്തിന്റെ ചുവട്ടിലാണ് ദൈവങ്ങള്‍ സമ്മേളിക്കുക.

ഈ വൃക്ഷം നശിച്ചുകൊണ്ടിരിക്കുകയാണെന്നും അന്ത്യദിവസങ്ങളില്‍ ഇതു വിറയ്ക്കുകയും ഞരങ്ങുകയും ചെയ്യുമെന്നും ആണ് വിശ്വാസം.

മേല്പറഞ്ഞ സാങ്കല്പിക ബിംബങ്ങള്‍ക്കു പുറമേ പല ദൈനംദിന പ്രതിഭാസങ്ങള്‍ക്കും ട്യൂട്ടോണിക് ജനത ദിവ്യത്വം കല്പിച്ചുവന്നിരുന്നു.

പകല്‍, ഡെലിങ് ര്‍ (Dellingr) ദേവന്റെ പുത്രനാണെന്നും നിശ, ന്യോര്‍ (Norr) ന്റെ പുത്രിയാണെന്നുമാണ് ട്യൂട്ടോണിക് വിശ്വാസം. ഹ്രിംഫാക്സി (Hrimfaxi) എന്നു പേരുള്ള കുതിരയെ പൂട്ടിയ രഥത്തില്‍ നിശ ആകാശത്തിലൂടെ സഞ്ചരിക്കുകയും ഹ്രിംഫാക്സിയുടെ വായില്‍നിന്ന് വീഴുന്ന നുര താഴ്വരകളിലെ മഞ്ഞുതുള്ളികളായിത്തീരുകയും ചെയ്യുന്നു. ആകാശവും ഭൂമിയും തമ്മില്‍ ബന്ധിപ്പിക്കുവാന്‍ ദൈവങ്ങള്‍ നിര്‍മിച്ച പാലമാണ് മഴവില്ല് എന്നും ഒരു പരുന്തിന്റെ രൂപത്തില്‍ സ്വര്‍ഗത്തിന്റെ അറ്റത്ത് ഇരിക്കുന്ന ഹ്യ്രാസ് വെല്‍ഗ് ര്‍(Hraesvelgr) എന്ന ഭീമാകാരന്റെ ചിറകുകളില്‍നിന്നുമാണ് കാറ്റ് ഉത്ഭവിക്കുന്നതെന്നും ട്യൂട്ടോണിക്കുകള്‍ വിശ്വസിച്ചു.

സൂര്യചന്ദ്രന്മാരെയും ദൈവങ്ങളായി കണക്കാക്കിയ ട്യൂട്ടോണിക് ജനത വിശ്വസിച്ചത് വേനല്‍, ശൈത്യം തുടങ്ങിയ കാലങ്ങള്‍ വ്യത്യസ്തദേവന്മാരുടെ പുത്രന്മാരാണെന്നും പിതാക്കന്മാരുടെ സ്വഭാവങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളാണ് കാലങ്ങളില്‍ പ്രതിഫലിക്കുന്നതെന്നുമാണ്.

രാജാക്കന്മാര്‍ക്ക് അവരുടെ ജീവിതകാലത്തും മരണാനന്തരവും ദിവ്യത്വം നല്‍കി ആദരിക്കുന്ന പതിവ് ട്യൂട്ടോണിക്കുകള്‍ക്ക് ഉണ്ടായിരുന്നു. പരേതാത്മാക്കള്‍ക്ക് രാജ്യത്ത് സമ്പത്തും സമൃദ്ധിയും വരുത്തുവാനുള്ള കഴിവുണ്ടെന്ന് ഇവര്‍ വിശ്വസിച്ചു.

പ്രത്യക്ഷത്തില്‍ തികച്ചും സാങ്കല്പികമെന്നു കരുതപ്പെടുന്ന പല ദിവ്യബിംബങ്ങള്‍ക്കും വാസ്തവത്തില്‍ ചില പ്രാകൃതിക പ്രതിഭാസങ്ങളുമായി ബന്ധമുള്ളതായി കാണുന്നു. ഥോര്‍ എന്ന ദൈവം ഇടിമുഴക്കത്തിന്റേയും ഓത്തിന്‍ എന്ന ദൈവം കാറ്റിന്റേയും പ്രതീകമാണ്. ജ്യോത്നാറുകള്‍ എന്ന ദിവ്യരാക്ഷസരെ മഞ്ഞ്, സമുദ്രം തുടങ്ങിയവയുമായി ബന്ധപ്പെടുത്തി കാണുന്നു.

പൗരോഹിത്യം

നോര്‍വേയിലും ഐസ്ലന്‍ഡിലും മറ്റും രാഷ്ട്രീയനേതാക്കള്‍ തന്നെയാണ് പൗരോഹിത്യ കര്‍മങ്ങള്‍ നിര്‍വഹിച്ചിരുന്നത്. പുരോഹിതന്‍ ഗോത്തി (gothi) യും പുരോഹിതന്റെ അധികാരപരിധി ഗോത്തോര്‍ത്തും (gothorth) ആണ്. പൗരോഹിത്യം പരമ്പരാഗതമായിരുന്നു. ഗോത്തോര്‍ത്തുകളുടെ ക്രയവിക്രയവും അക്കാലത്ത് നടന്നിരുന്നു. ഡെന്‍മാര്‍ക്കില്‍ ഇത്തരം പൌരോഹിത്യം നിലനിന്നിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. സ്വീഡനിലും ഇംഗ്ലണ്ടിലും പൗരോഹിത്യം നിലനിന്നിരുന്നു.

പൊതുസ്വഭാവമുള്ളവയായിരുന്നു പുരോഹിതന്മാരുടെ കര്‍ത്തവ്യങ്ങള്‍. ശകുനങ്ങള്‍ വ്യാഖ്യാനിക്കുക, ദിവ്യവസ്തുക്കളെയും പ്രതീകങ്ങളെയും കാത്തുസൂക്ഷിക്കുക, കുറ്റക്കാരെ ശിക്ഷിക്കുക തുടങ്ങി നിരവധി കര്‍ത്തവ്യങ്ങള്‍ ഒരു പുരോഹിതനുണ്ടായിരുന്നു.

ഐസ ലന്‍ഡില്‍ സ്ത്രീകളും പുരോഹിതവൃത്തി സ്വീകരിച്ചിരുന്നതായി പറയപ്പെടുന്നു. പല സ്ത്രീകളും പ്രവാചകരായും വര്‍ത്തിച്ചിരുന്നു. 'വെലെദ' (Veleda) എന്ന ഒരു പ്രവാചകയെക്കുറിച്ച് ഐതിഹ്യങ്ങളില്‍ പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്.

ക്ഷേത്രങ്ങള്‍

ഐസ് ലന്‍ഡിലെ 39 ഗോത്തോര്‍ത്തുകളില്‍ ഓരോന്നിലും ഓരോ ക്ഷേത്രമുണ്ടായിരുന്നു. ഥോര്‍, ഫ്രെയര്‍ തുടങ്ങിയ ദൈവങ്ങളുടെ ക്ഷേത്രങ്ങളായിരുന്നു കൂടുതലും. ഏതാണ്ട് ഏല്ലാ ക്ഷേത്രങ്ങളിലും ബലി കഴിച്ച മൃഗങ്ങളുടെ രക്തം ചെമ്പുപാത്രത്തില്‍ സൂക്ഷിച്ചിരുന്നു. പരിശുദ്ധമായി കണക്കാക്കപ്പെട്ട വെള്ളി വളയങ്ങളും. പുരോഹിതന്മാര്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ഈ വളയം കയ്യില്‍ ധരിച്ചിരിക്കും. ഈ വളയത്തില്‍ തൊട്ടാണ് ആളുകള്‍ സത്യം ചെയ്തിരുന്നത്. ചില ക്ഷേത്രങ്ങളില്‍ നരബലിയും നടന്നിരുന്നതായി സൂചനകളുണ്ട്.

ഹ് ലാത്തിര്‍ (Hlathir) ഗുത്ത്ബ്രാന്‍ഡ്സ്ഡേല്‍ (Guthbrandsdale) എന്നീ സ്ഥലങ്ങളിലായിരുന്നു നോര്‍വേയിലെ പ്രധാന ക്ഷേത്രങ്ങള്‍. ഥോര്‍, ഥോര്‍ഗെര്‍ത്തര്‍ ഹ്യോള്‍ഗാബ്രൂതര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കപ്പെട്ട ക്ഷേത്രങ്ങളായിരുന്നു ഇവ. ഈ ക്ഷേത്രങ്ങള്‍ പിന്നീട് നശിപ്പിക്കപ്പെട്ടു.

സ്വീഡനില്‍പ്പെട്ട ഉപ്സാലയിലെ ക്ഷേത്രം വളരെ പ്രശസ്തമായിരുന്നു. ഥോര്‍, വോദന്‍, ഫ്രിക്കോ എന്നീ ദൈവങ്ങള്‍ക്കാണ് ഈ ക്ഷേത്രം സമര്‍പ്പിക്കപ്പെട്ടിരുന്നത്. ക്ഷേത്രത്തിനു സമീപം ദിവ്യമായ ഒരു നിത്യഹരിത വൃക്ഷം നിന്നിരുന്നു. ഇഗ്ദ്രസില്‍ വൃക്ഷം എന്ന സങ്കല്പം ഒരുപക്ഷേ ഈ വൃക്ഷത്തില്‍നിന്ന് ഉടലെടുത്തതാകാം.

ഡെന്‍മാര്‍ക്കിലെ പ്രധാന ക്ഷേത്രം ലൈറെ (Leire) യിലായിരുന്നു. ജര്‍മനിയിലെ കൊളോണില്‍ ഒരു ട്യൂട്ടോണിക് ക്ഷേത്രമുണ്ടായിരുന്നതായി കരുതപ്പെടുന്നു. പില്ക്കാലത്ത് ഇംഗ്ലണ്ടിലെ ട്യൂട്ടോണിക് ക്ഷേത്രങ്ങള്‍ വിഗ്രഹങ്ങള്‍ നശിപ്പിച്ചശേഷം ക്രിസ്തീയ ആരാധനാലയങ്ങളായി രൂപാന്തരപ്പെടുത്തി.

ഉത്സവങ്ങള്‍

ട്യൂട്ടോണിക് വിശ്വാസികള്‍ക്ക് മൂന്നു വാര്‍ഷികോത്സവങ്ങളാണുണ്ടായിരുന്നത്. ശരത്കാലത്തും മധ്യശൈത്യത്തിലും മധ്യവേനലിലുമാണ് ഈ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത്. ഉപ്സാലയിലെയും ലൈറെയിലെയും ക്ഷേത്രങ്ങളില്‍ ഒന്‍പതു വര്‍ഷം കൂടുമ്പോള്‍ പ്രധാനപ്പെട്ട ഉത്സവങ്ങള്‍ നടക്കാറുണ്ടായിരുന്നു.

ട്യൂട്ടോണിക് മതത്തിന്റെ അപചയം

നാലാം ശ. -ത്തിന്റെ മധ്യത്തോടുകൂടി റോമന്‍ സാമ്രാജ്യത്തിനു കീഴിലുള്ള പ്രദേശങ്ങളിലെ ട്യൂട്ടോണിക് വിശ്വാസികള്‍ ക്രിസ്തുമതം സ്വീകരിച്ചു തുടങ്ങിയിരുന്നു. 6-8 ശ. -ങ്ങളില്‍ ഐര്‍ലണ്ടിലെയും ഇംഗ്ലണ്ടിലെയും മിഷണറിമാര്‍ അസംഖ്യം ട്യൂട്ടോണിക് വിശ്വാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു. എട്ടാം ശ. -ത്തില്‍ ഷാര്‍ലമേന്‍ ചക്രവര്‍ത്തി (Charlemagne, 742?814) തന്റെ അധീനതയിലുള്ള പ്രദേശങ്ങളിലെല്ലാം ക്രൈസ്തവവിശ്വാസം നിര്‍ബന്ധിതമാക്കി. 9-ാം ശ. -ത്തില്‍ വിശുദ്ധ അന്‍സ്ഗാര്‍ (801-65)-ന്റെ പരിശ്രമഫലമായി ഡെന്‍മാര്‍ക്കിലും സ്വീഡനിലും നിരവധി ട്യൂട്ടോണിക്കുകള്‍ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. 10-ാം ശ. -ത്തില്‍ ഒട്ടോ II (955-983) ചക്രവര്‍ത്തി ഹരോള്‍ഡ് രാജാവിനെ പരാജയപ്പെടുത്തിയതോടെ ഡെന്മാര്‍ക്കില്‍ ക്രിസ്തുമതം സ്ഥിരപ്രതിഷ്ഠ നേടി. നോര്‍വേ, സ്കാന്‍ഡിനേവിയ, ഐസ്ലന്‍ഡ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പത്താം ശ. -ത്തിന്റെ അന്ത്യത്തിലും, സ്വീഡനില്‍ പതിനൊന്നാം ശ. -ത്തിന്റെ ആരംഭത്തിലും ക്രിസ്തുമതം പ്രബലമായി. പതിനൊന്നാം ശ. -ത്തിന്റെ അവസാനത്തോടുകൂടി ട്യൂട്ടോണിക് മതത്തിന്റെ അപചയം പൂര്‍ണമാവുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍