This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈപ്പ്റൈറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈപ്പ്റൈറ്റര്‍

Typewriter

അച്ചടി അക്ഷരങ്ങളോട് സാദൃശ്യമുള്ള അക്ഷരങ്ങളെ കടലാസ്സില്‍ ഒന്നിനു പിറകെ മറ്റൊന്നായി സജ്ജീകരിച്ച് മുദ്രണം നടത്താനുള്ള സരള യന്ത്ര സംവിധാനം.

ചരിത്രം. ടൈപ്പ്റൈറ്റര്‍ പോലെയുള്ള ഒരു യന്ത്ര സംവിധാനത്തെപ്പറ്റി മനുഷ്യന്‍ ആദ്യമായി ചിന്തിച്ചു തുടങ്ങിയത് 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മാത്രമാണ്. 1714 ജനു. 7-ന് ഹെന്റി മില്‍ എന്ന ബ്രിട്ടീഷ് എന്‍ജിനീയര്‍ ടൈപ്പ്റൈറ്ററിനു സദൃശമായ യന്ത്ര സംവിധാനത്തിന് ഒരു പേറ്റന്റ് അപേക്ഷ നല്‍കിയിരുന്നതായി രേഖകളുണ്ട്. പക്ഷേ, ഈ യന്ത്രത്തിന്റെ വിശദ വിവരങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നില്ല. പിന്നീട് ഏതാണ്ട് ഏഴു ദശകത്തോളം ഈ രംഗത്ത് കാര്യമായി ചലനങ്ങളൊന്നും നടന്നതായി കാണുന്നില്ല. അന്ധന്മാര്‍ക്ക്, എഴുന്നു നില്‍ക്കുന്ന തരത്തിലുള്ള അക്ഷരങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്ന ഒരു യന്ത്രം 1784-ല്‍ ഫ്രാന്‍സില്‍ നിര്‍മിക്കപ്പെട്ടു. ഇന്നത്തെ ടൈപ്പ്റൈറ്റര്‍ സംവിധാനവുമായി ഈ യന്ത്രത്തിന് വിദൂര ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളു. 1829-ല്‍ അമേരിക്കയില്‍ പേറ്റന്റു നല്‍കപ്പെട്ട ടൈപ്പോഗ്രാഫറാണ് ഇന്നത്തെ ടൈപ്പ്റൈറ്ററിന്റെ പ്രഥമ മുന്‍ഗാമിയായി കരുതപ്പെടുന്ന യന്ത്രം. യു.എസ്സിലെ ഡിട്രോയ്റ്റിലുള്ള വില്യം ആസ്റ്റിന്‍ ബര്‍ട്ട് എന്നയാളാണ് ഇതിന് രൂപകല്പന നല്കിയത്. ദീര്‍ഘചതുരാകൃതിയില്‍ പെട്ടിപോലെയുള്ള ഈ യന്ത്രത്തിന്റെ മുകള്‍ ഭാഗത്തെ കൈപ്പിടി തിരിച്ച് ആവശ്യമുള്ള അക്ഷരത്തിനു മുകളിലാക്കി അമര്‍ത്തുമ്പോള്‍ അക്ഷരം കടലാസില്‍ പതിയുന്ന സംവിധാനമാണ് ഇതിനുണ്ടായിരുന്നത്. ഇതിനുശേഷം സേവിയര്‍ പ്രോജിയന്‍ എന്ന മാര്‍സിയില്ലി സ്വദേശി 1838-ല്‍ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന കീബോര്‍ഡോടുകൂടിയ ആദ്യ ടൈപ്പ്റൈറ്ററിനുള്ള പേറ്റന്റ് നേടിയെടുത്തു. തുടര്‍ന്ന് 1843-ല്‍ മസാച്ചുസെറ്റ്സ്കാരനായ ചാള്‍സ് തര്‍ബര്‍ പ്രിന്റിങ് മെഷീന്‍ എന്ന പേരില്‍ ഒരു പുതിയ ടൈപ്പ്റൈറ്ററും, 1850-ല്‍ ജോണ്‍ ബി ഫെയര്‍ ഫൊണറ്റിക് റൈറ്റര്‍ എന്ന പേരില്‍ മറ്റൊരിനവും രംഗത്തെത്തിച്ചെങ്കിലും ഇവയൊന്നും തന്നെ തികച്ചും പ്രവര്‍ത്തനക്ഷമവും സൌകര്യപ്രദവുമായിരുന്നില്ല. അമേരിക്കക്കാരനായ ക്രിസ്റ്റഫര്‍ ലതാം ഷൊള്‍സ് ആണ് 1868-ല്‍ പ്രായോഗിക ആവശ്യങ്ങള്‍ക്കുപകരിക്കുന്ന തരത്തിലുള്ള പ്രഥമ ടൈപ്പ്റൈറ്റര്‍ നിര്‍മിച്ചത്. ഇദ്ദേഹം പേറ്റന്റു നേടിയ രണ്ടാമത്തെ ഇനം ടൈപ്പ്റൈറ്റര്‍ പേന ഉപയോഗിച്ച് എഴുതുന്നതിനേക്കാള്‍ വളരെ വേഗതയില്‍ അക്ഷരങ്ങള്‍ അച്ചടിക്കാന്‍ പ്രാപ്തിയുള്ള ഒന്നായിരുന്നു. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഇലിയോണിലെ തോക്കു നിര്‍മാതാക്കളായ ഇ. റെമിങ്ടണ്‍ ആന്‍ഡ് സണ്‍സുമായി കൂട്ടിചേര്‍ന്ന് പല നൂതന പരിഷ്കാരങ്ങളും ഉള്‍പ്പെടുത്തി ഒരിനം ടൈപ്പ്റൈറ്റര്‍ 1874-ല്‍ ഇദ്ദേഹം വിപണിയിലെത്തിച്ചു. താമസിയാതെ അതിന് റെമിങ്ടണ്‍ എന്ന പേരും നല്‍കപ്പെട്ടു. ഇത്തരത്തിലൊരെണ്ണം അമേരിക്കന്‍ എഴുത്തുകാരനായ മാര്‍ക് ട്വയിന്‍ വിലയ്ക്കെടുത്തു. ഒരു പുസ്തകത്തിന്റെ കൈയെഴുത്തു പ്രതി ടൈപ്പ് ചെയ്തു നല്‍കിയ ആദ്യത്തെ എഴുത്തുകാരന്‍ മാര്‍ക് ട്വയിന്‍ തന്നെയാണ്.

ആദ്യകാലത്തെ റെമിങ്ടണ്‍ ടൈപ്പ്റൈറ്റര്‍

ആദ്യകാലത്തെ ടൈപ്പ്റൈറ്ററുകളില്‍ ഷിഫ്റ്റ് കീ ഇല്ലായിരുന്നു. തന്മൂലം ടൈപ്പ്റൈറ്റര്‍ ഉപയോഗിച്ച് വലിയ അക്ഷരങ്ങള്‍ മാത്രമേ അച്ചടിക്കാമായിരുന്നുള്ളൂ. ഷിഫ്റ്റ് കീ ഉള്‍പ്പെടുത്തിയ പ്രഥമ ടൈപ്പ്റൈറ്റര്‍ റെമിങ്ടണ്‍ മോഡല്‍-2, 1878-ല്‍ വിപണിയിലെത്തി. തുടര്‍ന്ന് വലിയ അക്ഷരങ്ങള്‍ക്കും ചെറിയ അക്ഷരങ്ങള്‍ക്കും പ്രത്യേകം കീകള്‍ ഉള്ള ഡബിള്‍ കീ ഇനവും പുറത്തിറക്കപ്പെട്ടു. ഷിഫ്റ്റ് കീ ഇനത്തില്‍ അക്ഷരങ്ങള്‍ക്കായി ഒരുകൂട്ടം കീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവ അമര്‍ത്തിയാണ് ചെറിയ അക്ഷരങ്ങള്‍ അച്ചടിച്ചിരുന്നത്. വലിയ അക്ഷരങ്ങള്‍ ലഭിക്കാന്‍ ഷിഫ്റ്റ് കീ അമര്‍ത്തിയശേഷം അക്ഷരത്തിന്റെ കീ കൂടി അമര്‍ത്തണമായിരുന്നു. ഡബിള്‍ കീ, ഷിഫ്റ്റ് കീ ഇനങ്ങള്‍ രണ്ടും ആദ്യകാലങ്ങളില്‍ വിപണിയില്‍ ലഭ്യമായിരുന്നെങ്കിലും സ്പര്‍ശന രീതിയിലുള്ള ടൈപ്പ്റൈറ്റിങ് (ടച്ച് ടൈപ്പ്റൈറ്റിങ്) രീതി കണ്ടുപിടിക്കപ്പെട്ടതോടെ കൂടുതല്‍ ഒതുക്കവും കെട്ടുറപ്പുമുള്ള ഷിഫ്റ്റ് കീ ഇനം പൊതുവേ സ്വീകരിക്കപ്പെട്ടു.

ടൈപ്പ്റൈറ്റര്‍ വികാസ പരിണാമ ഘട്ടത്തിലെ ശ്രദ്ധേയ സംഭവം 'വിസിബിള്‍ റൈറ്റിങ്' സംവിധാനത്തിന്റെ കണ്ടുപിടുത്തമായിരുന്നു. ആദ്യകാല ടൈപ്പ്റൈറ്ററുകളില്‍ കാര്യേജിന് അടിയിലായുള്ള ഒരു വൃത്താകാര ബാസ്ക്കറ്റിലായിരുന്നു അക്ഷര ബാറുകളെ ഘടിപ്പിച്ചിരുന്നത്. അക്ഷരങ്ങള്‍ പതിഞ്ഞിരുന്നത് സിലിണ്ടറിന്റെ അടിയിലായുള്ള ഒരു ബിന്ദുവിലായിരുന്നു. ടൈപ്പ് ചെയ്ത അക്ഷരങ്ങളെ കാണണമെങ്കില്‍ ടൈപ്പ് ചെയ്യുന്ന വ്യക്തിക്ക് ഇടയ്ക്കിടെ കാര്യേജ് ഉയര്‍ത്തി നോക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ വിസിബിള്‍ റൈറ്റിങ് സംവിധാനത്തിന്റെ ആവിര്‍ഭാവത്തോടെ ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങളെ അപ്പോള്‍ തന്നെ കാണാനും സാധിക്കുമെന്ന നിലവന്നു. 1883-ല്‍ ആദ്യ വിസിബിള്‍ റൈറ്റിങ് മെഷീന്‍ കണ്ടുപിടിക്കപ്പെട്ടെങ്കിലും അമേരിക്കക്കാരനായ ജോണ്‍ എന്‍. വില്യംസ് 1890-ല്‍ പുറത്തിറക്കിയ മോഡലാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്.

ടൈപ്പ്റൈറ്ററുകളുടെ പ്രവര്‍ത്തന സമയത്തുണ്ടാകുന്ന വലിയ ശബ്ദം പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങളാണ് പില്ക്കാലത്തു നടന്നത്. അമേരിക്കയിലെ മിഡില്‍ടൌണില്‍ ഇത്തരം സൈലന്റ് റൈറ്റിങ് മെഷീനുകള്‍ നിര്‍മിക്കാനായി ഒരു ഫാക്ടറി തന്നെ 1908-ല്‍ സ്ഥാപിക്കുകയുണ്ടായി.

ഹമണ്ട് ടൈപ്പ്റൈറ്റര്‍(1880) ബാര്‍ലോക് ടൈപ്പ്റൈറ്റര്‍ (1889)

വൈദ്യുത ടൈപ്പ്റൈറ്റര്‍. 1872-ല്‍ തോമസ് ആല്‍വ എഡിസണ്‍ പ്രഥമ വൈദ്യുത ടൈപ്പ്റൈറ്റര്‍ കണ്ടുപിടിച്ചു. ഓഫീസ് ഉപയോഗത്തിനുള്ള ഇതിന്റെ മാതൃക 1920-ല്‍ ജെയിംസ് സ്മാതേഴ്സും പുറത്തിറക്കി. അടിസ്ഥാനപരമായി ഇതൊരു യാന്ത്രിക ടൈപ്പ്റൈറ്റര്‍ ആണ്. പക്ഷേ, അക്ഷരങ്ങളുടെ ടൈപ്പ് റിബണില്‍ വന്നു പതിച്ച അക്ഷരങ്ങള്‍ അച്ചടിക്കുന്ന പ്രവര്‍ത്തനം മാത്രം ഒരു വൈദ്യുത മോട്ടോറിന്റെ സഹായത്തോടെയാണ് പ്രാവര്‍ത്തികമാക്കിയിരുന്നത്. കൂടുതല്‍ സുഗമവും കൈവിരലുകള്‍ക്ക് ആയാസം കുറഞ്ഞതുമായ ടൈപ്പ്റൈറ്റിങ് ഇതുമൂലം സാധ്യമായി. ഒരു പ്രാവശ്യം ടൈപ്പ്റൈറ്ററില്‍ ലഭിക്കുന്ന കാര്‍ബണ്‍ കോപ്പികളുടെ എണ്ണവും യാന്ത്രിക ഇനത്തെ അപേക്ഷിച്ചു വൈദ്യുത ഇനത്തിലധികമാണ്. ക്രമേണ ഐബിഎം പോലുള്ള പ്രമുഖ കമ്പനികളും വൈദ്യുത ഇനങ്ങള്‍ നിര്‍മിച്ചു തുടങ്ങി.

ഒരു സാധാരണ ടൈപ്പ്റൈറ്ററിന്റെ ഭാഗങ്ങള്‍ 1. കീ, 2. ടൈപ്പ് ബാര്‍,3. മഷി ലേപനം ചെയ്ത റിബണ്‍,4. ക്യാരേജ് ബാര്‍, 5. ക്യാരേജ് - റിട്ടേണ്‍ ലിവര്‍, 6. പ്ളാറ്റണ്‍, 7. ഷിഫ്റ്റ്, ൮. സ്പേസ് ബാര്‍

1909-ല്‍ സുഗമമായി കൊണ്ടു നടക്കാവുന്ന പോര്‍ട്ടബിള്‍ ഇനം ടൈപ്പ്റൈറ്റര്‍ പുറത്തിറക്കപ്പെട്ടു. 1950-കളോടെ എല്ലാ പ്രമുഖ ടൈപ്പ്റൈറ്റര്‍ നിര്‍മാതാക്കളും പോര്‍ട്ടബിള്‍ ഇനങ്ങള്‍ നിര്‍മിച്ചുതുടങ്ങി. 1956-ല്‍ വൈദ്യുതിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കാവുന്ന പോര്‍ട്ടബിള്‍ ഇനവും ഉപയോഗത്തില്‍വന്നു.

ഓട്ടോമാറ്റിക് ടൈപ്പിങ് മെഷീന്‍. ടൈപ്പ് ചെയ്യപ്പെടുന്ന ഒറിജിനല്‍ രേഖയ്ക്കു സമാനമായ പ്രതികള്‍ ആവശ്യാനുസരണം ലഭ്യമാക്കത്തക്ക ടൈപ്പ്റൈറ്ററുകളുടെ നിര്‍മാണത്തിലേക്കാണ് പിന്നീട് ഗവേഷക ശ്രദ്ധ തിരിഞ്ഞത്. ഇതിനായി ആദ്യം നിര്‍മിക്കപ്പെട്ട സംവിധാനം ഹൂവന്‍ ഓട്ടോമാറ്റിക് ടൈപ്പ്റൈറ്റര്‍ എന്ന പേരിലറിയപ്പെടുന്നു. പക്ഷേ ഇത് വിപണി ആകര്‍ഷിച്ചില്ല. ഇതിനുശേഷം 1927-ല്‍ ഷൂള്‍സ് പ്ളയര്‍ പിയാനോ കമ്പനി ഓട്ടോമാറ്റിക് ടൈപ്പിസ്റ്റ് എന്ന പേരില്‍ ഒരു യന്ത്രത്തിനു രൂപകല്പന നല്‍കി. പഞ്ച് ചെയ്യപ്പെട്ട ടേപ്പിന്റെ തത്ത്വത്തെ ആധാരമാക്കിയുള്ള ഫ്ളെക്സോറൈറ്റര്‍ എന്നയിനം ഓട്ടോമാറ്റിക് ടൈപ്പ്റൈറ്ററും പില്ക്കാലത്ത് രംഗത്തെത്തുകയുണ്ടായി. 1935-ല്‍ ഓട്ടോമാറ്റിക് ബിസിനസ്സ് മെഷീന്‍സ് കമ്പനി റോബോ ടൈപ്പര്‍ എന്നൊരിനവും വിപണിയിലെത്തിച്ചു.

1964-ല്‍ ഇന്റര്‍നാഷനല്‍ ബിസിനസ്സ് മെഷീന്‍സ് (ഐബിഎം) കമ്പനി മാഗ്നറ്റിക് ടേപ്പ് സെലക്ട്രിക് ടൈപ്പ്റൈറ്റര്‍ എന്ന മറ്റൊരിനം നിര്‍മിച്ചു. ഇവയില്‍ കാന്ത ടേപ്പുകളിലോ കാര്‍ഡുകളിലോ വിവരങ്ങള്‍ ടേപ്പ് ചെയ്ത് സൂക്ഷിക്കുകയും ആവശ്യാനുസരണം യന്ത്രത്തോടൊപ്പമുള്ള ഘടകം വിവരങ്ങളെ സ്വയം ടൈപ്പു ചെയ്തു തരികയും ചെയ്യുന്ന സംവിധാനമാണുണ്ടായിരുന്നത്.

ഐബിഎം കമ്പനി നിര്‍മ്മിച്ച ഗോള്‍ഫ് ബാര്‍ വൈദ്യുത ടൈപ്പ്റൈറ്റര്‍

ഇലക്ട്രോണിക് ടൈപ്പ്റൈറ്റര്‍. ഇലക്ട്രോണിക് ടൈപ്പ്റൈറ്ററില്‍, അച്ചടിക്കുന്ന മാറ്റര്‍ സംഭരിച്ചു വയ്ക്കാനുള്ള മെമ്മറി, അവ പകര്‍ത്തി സൂക്ഷിക്കാനുള്ള ഫ്ളോപ്പി ഡിസ്ക് സംവിധാനം, അക്ഷരത്തെറ്റുകള്‍ പരിശോധിക്കാനുള്ള സ്പെല്‍ ചെക്കെര്‍ എന്നീ സൌകര്യങ്ങള്‍ ലഭ്യമാണ്. ഇന്‍പുട്ട് (ടൈപ്പ്) ചെയ്ത വരി ശരിയെന്നു ഉറപ്പു വരുത്തിയ ശേഷം മാത്രം കടലാസ്സില്‍ അച്ചടിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. വേഡ്പ്രോസസറുകളിലെപ്പോലെ മാര്‍ജിന്‍ ജസ്റ്റിഫിക്കേഷന്‍, ടാബ് തുടങ്ങിയ ഫോര്‍മാറ്റിങ് ക്രിയകളും ഇവയിലൂടെ നടപ്പാക്കാനാകും. പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ ആവിര്‍ഭാവത്തോടെ ടൈപ്പ്റൈറ്ററിന്റെ പ്രാധാന്യം കുറഞ്ഞുവെങ്കിലും കമ്പ്യൂട്ടറില്‍ ഡേറ്റ ഇന്‍പുട്ട് ഭൂരിഭാഗവും കീബോര്‍ഡിലൂടെയാണെന്നതിനാല്‍ ടൈപ്പ് ചെയ്യാനുള്ള കഴിവ് ഇന്നും അഭികാമ്യമായി കരുതപ്പെടുന്നു.

ടൈപ്പ്റൈറ്ററുടെ ഗുണമേന്മയും പ്രയോജനവും മനസ്സിലായതോടെ ഇതര മേഖലകളിലും സമാന ഉപകരണങ്ങള്‍ നിര്‍മിക്കപ്പെട്ടു തുടങ്ങി. അക്കൌണ്ടിങ് മെഷീന്‍, സങ്കലന യന്ത്രം (adding mechine), കംപോസിങ് യന്ത്രം, ദ്രുതവേഗ പ്രിന്ററുകള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്.

പ്രവര്‍ത്തന രീതി. ഒരു സാധാരണ ടൈപ്പ്റൈറ്ററിന്റെ അടിസ്ഥാന ഭാഗങ്ങളാണ് കീബോര്‍ഡ്, ടൈപ്പ് സൃഷ്ടിക്കാനുള്ള ടൈപ്പ് ഹെഡ് അഥവാ തെര്‍മല്‍ ട്രാന്‍സ്ഫര്‍ സംവിധാനം, മഷി ലേപനം ചെയ്ത റിബണ്‍, കടലാസ് ഉറപ്പിക്കാനുള്ള പ്ളേറ്റണ്‍, കടലാസ് മുന്നോട്ട് നീക്കാനുള്ള സംവിധാനം എന്നിവ.

കീബോര്‍ഡില്‍ അക്ഷരമാലയിലെ അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ കാണും. ഭാഷാടിസ്ഥാനത്തില്‍ കീബോര്‍ഡ് ലേഔട്ടിന് വ്യത്യാസം വരാം. വലിയ അക്ഷരവും ചെറിയ അക്ഷരവും ടൈപ്പ് ചെയ്യാനുള്ള ഭാഷകളിലെ ടൈപ്പ്റൈറ്ററില്‍, ഇവയെ തിരഞ്ഞെടുക്കുന്നത് ഷിഫ്റ്റ് കീ അമര്‍ത്തിയാണ്. അതുപോലെ കീബോര്‍ഡിലെ കീകളിലെ മുകള്‍ ഭാഗത്തു സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍ ടൈപ്പ് ചെയ്യാനും ഷിഫ്റ്റ് കീ അമര്‍ത്തേണ്ടതായിവരും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍