This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെട്രാപോഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെട്രാപോഡ

Tetrapoda

കൈകാലുകളുടെ രൂപത്തില്‍ രണ്ടു ജോടി അവയവങ്ങള്‍ ഉള്ള കശേരുകികളുടെ വര്‍ഗം. ഉഭയജീവികള്‍ (Amphibians), ഉരഗങ്ങള്‍ (Reptiles), പക്ഷികള്‍ (Aves), സസ്തനികള്‍ (Mammals) എന്നിവ ടെട്രാപോഡ സൂപ്പര്‍ ക്ലാസ്സില്‍ ഉള്‍പ്പെടുന്നു.

ആദ്യകാല ടെട്രാപോഡകള്‍ ക്രോസ്സോപ്ടെറിജിയൈ (Crossopterygii) എന്ന മത്സ്യവര്‍ഗത്തില്‍നിന്നും പരിണമിച്ചവയാണെന്നു കരുതപ്പെടുന്നു. ആദിമ ടെട്രാപോഡകള്‍ ഇന്നത്തെ നാല്‍ക്കാലികളില്‍നിന്നും വളരെ വ്യത്യസ്തമായിരുന്നു. ഫോസില്‍ രേഖകള്‍ പ്രകാരം ക്രോസ്സോപ്ടെറിജിയൈ മത്സ്യങ്ങള്‍ 400 ദശലക്ഷം വര്‍ഷം മുമ്പ്, ഡിവോണിയന്‍ (Devonian) കാലഘട്ടത്തില്‍ ജീവിച്ചിരുന്നതായി സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ മത്സ്യങ്ങളുടെ ചിറകുകള്‍ മറ്റു മത്സ്യങ്ങളുടേതില്‍നിന്നും ഭിന്നമായിരുന്നു. നട്ടെല്ലുമായി, മുന്‍-പിന്‍ ചിറകുകളിലെ അസ്ഥികളെ ബന്ധപ്പെടുത്തുന്ന അംസ മേഖല (pectoral girdle), ശ്രോണീ മേഖല (pelvic girdle) എന്നിവ ഇവയുടെ അസ്ഥികൂടത്തില്‍ കാണാനാവും. ഇത് ടെട്രാപോഡയില്‍ കാണുന്നതിനോട് സമാനമാണ്. അതിനാലാണ് ടെട്രാപോഡ ക്രോസ്സോപ്ടെറിജിയൈ മത്സ്യ പിന്‍ഗാമികളില്‍നിന്നും പരിണമിച്ചുണ്ടായതാണെന്ന ശാസ്ത്രമതം ശക്തിയാര്‍ജിച്ചത്.

കരയില്‍ സഞ്ചരിക്കത്തക്ക വിധമാണ് ടെട്രാപോഡകള്‍ക്ക് കൈകാലുകള്‍ രൂപപ്പെട്ടുവന്നിട്ടുള്ളത്. കൈകാലുകളോടൊന്നിച്ച് അനുബന്ധ അസ്ഥികളും പരിണമിച്ചുണ്ടായി. മുന്‍കാലിലെ അസ്ഥികളും അവയെ നട്ടെല്ലുമായി ബന്ധിപ്പിക്കുന്ന അംസ മേഖലയും പിന്‍കാലിലെ അസ്ഥികളും അവയെ നട്ടെല്ലുമായി ബന്ധിപ്പിക്കുന്ന ശ്രോണീമേഖലയും ഉള്‍ക്കൊള്ളുന്നതാണ് ഈ അനുബന്ധ അസ്ഥിവ്യൂഹം. കൈ (മുന്‍കാല്‍), ഭുജാസ്ഥി (upper arm), അള്‍ന (ulna), റേഡിയസ് (radius) എന്നിവ കണങ്കൈയിലും, കൈപ്പത്തി, വിരലുകള്‍ എന്നിവയിലെ അസ്ഥികള്‍ കൈപ്പടത്തിലും കൃത്യതയോടെ വിന്യസിച്ചിരിക്കുന്നു. പൊതുവേ വിരലുകള്‍ അഞ്ചെണ്ണമായിരിക്കും. കാലില്‍, തുടയെല്ല് (thigh bone), അന്തര്‍ജംഘിക (tibia), ബഹിര്‍ജംഘിക (fibula), കണങ്കാല്‍, പാദം, വിരലുകള്‍ എന്നിവയിലെ അസ്ഥികളും ഉണ്ട്. എല്ലാ ടെട്രാപോഡകള്‍ക്കും പൊതുവേ കൈകാലുകളിലെ എല്ലുകളില്‍ സമാനരൂപത്തിലുള്ള വിന്യാസം തന്നെയാണുള്ളത്. ഇതില്‍നിന്നുള്ള മാറ്റങ്ങള്‍ ജീവിതരീതിയും സാഹചര്യങ്ങളും അനുസരിച്ചുള്ള അനുകൂലനങ്ങള്‍ മാത്രമാണ്.

ടെട്രാപോഡകളില്‍ ആദ്യമുണ്ടായത് ഉഭയജീവികള്‍ (Amphibia) ആണ്. കശേരുകികളുടെ ഉത്പത്തിക്കുശേഷം കരയില്‍ ജീവിക്കുന്നതിനു പ്രാപ്തി നേടിയ ആദ്യ ജീവി വര്‍ഗമാണിത്. ഭൂമിയില്‍ കരയുടെ ആവിര്‍ഭാവത്തോടൊപ്പംതന്നെ കരജീവികളുടെ പരിണാമവും നടന്നതായി കരുതപ്പെടുന്നു. ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ ഉഭയജീവികള്‍ക്ക് ജലസാന്നിധ്യം അനിവാര്യമാണ്. ആംഫീബിയയിലെ യുറോഡില (Urodela) വിഭാഗത്തില്‍പ്പെടുന്ന ജീവികള്‍ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വെള്ളത്തില്‍ കഴിയുന്നവയാണ്. മിക്ക തവളകളും ജീവിതത്തിന്റെ ആദ്യഘട്ടം വെള്ളത്തിലാണ് പൂര്‍ത്തിയാക്കുന്നത്. പിന്നീട് ഇവയ്ക്ക് കരയിലും ജീവിക്കാനുള്ള പ്രാപ്തിവരുന്നു. വെള്ളത്തില്‍ നീന്താനും കരയില്‍ ചാടി നടക്കാനും സാധിക്കത്തക്കവിധത്തിലാണ് ഇവയുടെ കൈകാലുകള്‍ രൂപപ്പെട്ടിട്ടുള്ളത്.

കൈകാലുകളില്ലാത്തതും പാമ്പിനെപ്പോലെ തോന്നിപ്പിക്കുന്നതുമായ എപോഡ (Apoda) എന്ന ഗോത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 'സിസിലിയന്‍സ് ' എന്ന ഉഭയജീവി വര്‍ഗം നനവുള്ള മണ്ണിനടിയില്‍ കഴിയുന്നു.

ഉരഗങ്ങളില്‍ പാമ്പുകള്‍ക്ക് കൈകാലുകളില്ല. പക്ഷേ ഇത് ഒരു ദ്വിതീയ അനുകൂലനം (secondary adaptation) മാത്രമാണ്. നീളമുള്ള ശരീരവും വലിച്ചുകൊണ്ട് മണ്ണില്‍ ഇഴഞ്ഞുനീങ്ങാനുള്ള അനുകൂലനമായി ഇവയുടെ കൈകാലുകള്‍ ക്രമേണ അപ്രത്യക്ഷമായതാണ്. പെരുമ്പാമ്പിന്റെ അസ്ഥികൂടത്തില്‍ ശ്രോണീമേഖലയുടേയും പിന്‍കാലിന്റെ അസ്ഥികളുടേയും 'ശേഷിപ്പുക'ള്‍ കാണാം. കൈകാലുകള്‍ ഉണ്ടായിരുന്ന മുന്‍ഗാമികളില്‍നിന്നും പരിണമിച്ചാണ് പാമ്പുകളുണ്ടായതെന്ന് ഇത് സൂചന നല്‍കുന്നു.

പക്ഷികളുടെ മുന്‍കാലുകള്‍ ചിറകുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. കൈപ്പത്തിയിലേയും വിരലുകളിലേയും അസ്ഥികള്‍ക്ക് ചെറിയ രൂപാന്തരം സംഭവിച്ചിട്ടുണ്ട്. ഈ ഭാഗത്താണ് ചിറകിലെ പറക്കാന്‍ സഹായിക്കുന്ന തൂവലുകള്‍ ഉറപ്പിച്ചിരിക്കുന്നത്.

തിമിംഗലം, ഡോള്‍ഫിന്‍, കടല്‍പ്പശു തുടങ്ങിയ സീറ്റേസി (Setaeceae) വിഭാഗത്തില്‍പ്പെടുന്ന ജലസസ്തനികളുടെ കൈകാലുകള്‍ പ്രത്യക്ഷത്തില്‍ തുഴകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. മത്സ്യത്തിന്റെ ചിറകുകളോട് സാദൃശ്യം തോന്നാമെങ്കിലും, ആന്തരികഘടനയും അസ്ഥികളുടെ വിന്യാസവും നാല്‍ക്കാലികളായ മറ്റു സസ്തനികളുടെ കൈകാലുകളില്‍നിന്നും ഇവയില്‍ ഒട്ടും ഭിന്നമല്ല. കരയില്‍ ജീവിച്ചിരുന്ന സസ്തനികളുടെ പിന്‍തലമുറക്കാരാണ് ഈ ജലസസ്തനികള്‍ എന്നാണ് ശാസ്ര്തകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.

(പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍