This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാക്സിഡെര്‍മി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാക്സിഡെര്‍മി

Taxidermy

ജന്തുക്കളുടെ ജീവല്‍-സദൃശ ആവിഷ്കരണം നടത്തുന്ന കല. കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന മാതൃകാരൂപങ്ങളില്‍ സംസ്ക്കരിച്ചെടുത്ത ജന്തുചര്‍മം പൊതിഞ്ഞാണ് ഇത് സാധ്യമാക്കുന്നത്. പക്ഷികള്‍, സസ്തനികള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍ എന്നിവയുടെ ഇത്തരം കൃത്രിമ മാതൃകകള്‍ ഉണ്ടാക്കി സൂക്ഷിക്കാറുണ്ട്. ഇവ പഠനാവശ്യങ്ങള്‍ക്കും മ്യൂസിയങ്ങളില്‍ പ്രദര്‍ശനത്തിനും പ്രയോജനപ്പെടുത്തിവരുന്നു.

ടാക്സിഡെര്മി -ആദ്യഘട്ടം

ചരിത്രം. മുന്‍കാലങ്ങളില്‍ പഞ്ഞിയോ, പഴന്തുണിയോ വയ്ക്കോലോ കൊണ്ട് നിശ്ചിത ആകൃതിയിലുള്ള ജീവിമാതൃകകള്‍ ഉണ്ടാക്കിയശേഷം തോല്‍ പൊതിഞ്ഞ് ഉള്‍നിറച്ച ജീവി (stuffed) യെപ്പോലെയാക്കിത്തീര്‍ക്കുകയായിരുന്നു പതിവ്. ഇപ്പോള്‍ ഈ രീതിക്കു മാറ്റമുണ്ടായിട്ടുണ്ട്. ജീവികളുടെ തോല്‍ പൊളിച്ചെടുക്കുന്നതിനുമുമ്പുതന്നെ അവയുടെ ഫോട്ടോയോ രേഖാചിത്രങ്ങളോ എടുത്തുവയ്ക്കുന്നു. ജീവിയുടെ കണ്ണ്, ത്വക്ക്, മാംസളഭാഗങ്ങള്‍ എന്നിവയുടെ നിറവും, പക്ഷികളുടേതാണെങ്കില്‍ ചുണ്ടിന്റേയും കാലിന്റേയും നിറവും, അളവുകളും തിട്ടപ്പെടുത്തി കുറിച്ചു സൂക്ഷിക്കുന്നു. ഓരോ അവയവത്തിന്റേയും വലുപ്പം അളന്ന് നിശ്ചിത രൂപത്തില്‍ വരച്ചുവയ്ക്കുന്നു. കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങള്‍ 'പ്ളാസ്റ്റര്‍ ഒഫ് പാരിസില്‍' ഉണ്ടാക്കിയെടുക്കാറുമുണ്ട്.

പക്ഷികളെ ഉള്‍നിറച്ച് സൂക്ഷിക്കുന്നതിനുള്ള ശ്രമം 17-ാം നൂറ്റാണ്ടില്‍ നെതര്‍ലന്‍ഡിലാണ് ആരംഭിച്ചത്. ബ്രിട്ടിഷ് മ്യൂസിയശേഖരങ്ങളില്‍ ചിലത് 1753-നു മുമ്പുതന്നെ ഉണ്ടായിരുന്നവയാണ്. ഇംഗ്ലണ്ടില്‍ ടാക്സിഡെര്‍മി പോലുള്ള ഒരു രീതി 1753-നു മുമ്പുതന്നെ നിലവിലുണ്ടായിരുന്നു എന്ന് ഇതു തെളിയിക്കുന്നു. അറിയപ്പെടുന്നവയില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന മാതൃക ഇറ്റലിയിലെ ഫ്ളോറന്‍സിലുള്ള സുവോളജിക്കല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന കാണ്ടാമൃഗത്തിന്റേതാണ്. 19-ാം ശ. -ത്തിന്റെ മധ്യത്തിലാണ് ഇംഗ്ളണ്ടില്‍ ടാക്സിഡെര്‍മിയുടെ കൂടുതല്‍ മാതൃകകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

ടാക്സിഡെര്‍മി പ്രവിധിപ്രകാരം ജീവികളുടെ തനതു മാതൃകകള്‍ വിവിധ രീതികളിലാണ് ഉണ്ടാക്കിയെടുക്കുന്നത്. പക്ഷികള്‍, സസ്തനികള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍ എന്നിവയ്ക്ക് വ്യത്യസ്ത മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് പതിവ്.

പക്ഷികള്‍. ആദ്യമായി പക്ഷികളുടെ അതേ വലുപ്പത്തിലുള്ള മാതൃകകള്‍ ബാള്‍സാ തടി കൊണ്ട് ഉണ്ടാക്കിയെടുക്കുന്നു. അതിനുശേഷം കഴുത്ത് ചണനാരുകൊണ്ട് ഉണ്ടാക്കി അതില്‍ കനം കുറഞ്ഞ കമ്പി ചുറ്റി നിശ്ചിത ആകൃതിയിലാക്കുന്നു. തുടര്‍ന്ന് കണ്‍കുഴികളില്‍ പഞ്ഞിതിരുകി നിറയ്ക്കുന്നു. ചിറകും കാലു കളും വാലും ചെറുകമ്പികളും ചണവും കൊണ്ടു തന്നെയാണ് ഉണ്ടാക്കുന്നത്
ടാക്സിഡെര്‍മി - അവസാനഘട്ടം
ചിറകുകളുടേയും കാലുകളുടേയും മാംസളഭാഗങ്ങള്‍ മാറ്റിയശേഷം അസ്ഥിഭാഗങ്ങളെ പഞ്ഞികൊണ്ടു പൊതിഞ്ഞ് അതേ ആകൃതിയിലാക്കിയെടുക്കുന്നു. ഇത്തരത്തില്‍ കൃത്രിമമായുണ്ടാക്കിയ മാതൃകയ്ക്ക് ചുറ്റുമാണ് സംസ്കരിച്ചെടുത്ത തോല്‍ പിടിപ്പിക്കുന്നത്. ഇതിനുശേഷം ചിറകും, കാലുകളും, വാലും അവയുടെ യഥാസ്ഥാനത്ത് ഉറപ്പിക്കുന്നു. ഗ്ളാസ് കൊണ്ടുണ്ടാക്കിയ കണ്ണ് കണ്‍കുഴികളില്‍ വച്ചിട്ടുള്ള പഞ്ഞിയില്‍ പശയുപയോഗിച്ച് ഒട്ടിച്ചുവയ്ക്കുന്നു. തുടര്‍ന്ന് തൂവലുകള്‍ അതിന്റേതായ ക്രമീകരണത്തില്‍ വിന്യസിക്കുന്നു. ഇത്തരത്തിലുണ്ടാക്കിയ പക്ഷി മാതൃക ശരിയായി ഉണങ്ങിയശേഷം തുന്നിയ നൂലും കമ്പിയും മാറ്റി നിറം കുറഞ്ഞ ഭാഗങ്ങളില്‍ നിറം കൊടുത്തു ഭംഗിയാക്കുന്നു. ഇവയെ കൃത്രിമ വൃക്ഷങ്ങളിലോ പീഠങ്ങളിലോ ഉറപ്പിച്ചാണ് പ്രദര്‍ശിപ്പിക്കാറുള്ളത്.

സസ്തനികള്‍. സസ്തനികളെപ്പോലെ വലുപ്പമേറിയ ജീവികളുടെ മാതൃകകളെ ടാക്സിഡെര്‍മി പ്രവിധിയിലൂടെ സൃഷ്ടിച്ചെടുക്കാനായി വര്‍ഷങ്ങള്‍ നീളുന്ന പഠനങ്ങളും അധ്വാനവും ആവശ്യമാണ്. സസ്തനികളുടെ അസ്ഥികൂടം തന്നെ അടിസ്ഥാനമാക്കി ഒരു ചട്ടക്കൂടുണ്ടാക്കി അതില്‍ മോഡലിംഗ് ക്ളേയും അതിനുപുറമേ പ്ലാസ്റ്റര്‍ ഒഫ് പാരിസും തേച്ച് ഉണക്കുന്നു. നന്നായി ഉണങ്ങി ഉറച്ചശേഷം പല പാളി കാന്‍വാസോ പരുക്കന്‍ തുണിയോ പശ വച്ച് ഒട്ടിച്ച് മാതൃകാരൂപം (manikin) ഉണ്ടാക്കിയെടുക്കുന്നു. ദിവസങ്ങള്‍ക്കുശേഷം ഈ മാതൃകയെ വെള്ളത്തില്‍ മുക്കിവച്ച് പ്ലാസ്റ്റര്‍ ഒഫ് പാരിസ് വെള്ളത്തിലലിയിച്ചുകളയുന്നു. ഇതോടുക്കൂടി ജീവിയുടെ കനം കുറഞ്ഞതും ദൃഢമായതുമായ ഒരു ക്ലേ മാതൃക അവശേഷിക്കുന്നു. ഇതിന്റെ അകവശം പൊള്ളയായിരിക്കും. ഈ ക്ലേ മാതൃകയില്‍ സംസ്കരിച്ചെടുത്ത തോല്‍ ചുളിവു വരാതെ ഭംഗിയായി പശ ഉപയോഗിച്ച് ഒട്ടിക്കുന്നു. ഇത് നന്നായി ഉണക്കിയശേഷം നിറവ്യത്യാസം വന്ന ഭാഗങ്ങളില്‍ യഥാര്‍ഥ നിറം കൊടുത്ത് ഭംഗി വരുത്തുകയും ചെയ്യുന്നു.

മത്സ്യങ്ങള്‍. മത്സ്യങ്ങളുടെ ടാക്സിഡെര്‍മി വിവിധ രീതികളില്‍ നടത്താറുണ്ട്. മത്സ്യങ്ങളുടെ ജീവനുള്ള അവസ്ഥയിലുണ്ടായിരുന്ന അതേനിറം നിലനിര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനം. മത്സ്യങ്ങളുടെ രൂപമാതൃകകളുണ്ടാക്കി പരിരക്ഷിക്കുന്നതിന് പ്രധാനമായും രണ്ടു രീതിയിലുള്ള ടാക്സിഡെര്‍മി പ്രവിധികളാണ് നിലവിലുള്ളത്. ആദ്യത്തെ രീതിയില്‍, മത്സ്യത്തിന്റെ ഒരു മാതൃക ഉണ്ടാക്കിയെടുത്ത് അതിനുമുകളില്‍ സംസ്ക്കരിച്ചെടുത്ത മത്സ്യചര്‍മം പൊതിയുന്നു. പ്ലാസ്റ്റിക് കൊണ്ട് മത്സ്യമാതൃകകള്‍ ഉണ്ടാക്കി അതില്‍ യഥാര്‍ഥ നിറം കൊടുത്തു ഭംഗിയാക്കുന്നതാണ് രണ്ടാമത്തെ രീതി.

ഉരഗങ്ങള്‍. ഉരഗങ്ങളുടെ ടാക്സിഡെര്‍മിയാണ് ഏറ്റവുമധികം വികാസം പ്രാപിച്ചിട്ടുള്ളത്. ഉരഗങ്ങളുടെ രൂപമാതൃക പരിരക്ഷി ക്കുന്നതിന്റെ ആദ്യപടിയായി നേരിയ ഒരു പാളി പ്ലാസ്റ്റര്‍ ഒഫ് പാരിസ് മൃതപ്പെട്ട ജീവിയുടെ ശരീരത്തു തേച്ച് ഉണങ്ങാന്‍ അനുവദിക്കുന്നു. ഇതിനുപുറമേ അല്പം കൂടി കട്ടിയായ ഒരു പാളി തേച്ച് ഉണക്കി കട്ടിയായശേഷം ഉരഗത്തിനെ വലിച്ചുമാറ്റുന്നു. ഉരഗത്തിന്റെ അതേ പ്രതീതിയിലുള്ള മാതൃകയായിരിക്കും ഇതിലൂടെ ലഭ്യമാവുന്നത്. ഈ പ്ലാസ്റ്റര്‍ മാതൃകയ്ക്കുള്ളിലായാണ് യഥാര്‍ഥ രൂപമാതൃക ഉണ്ടാക്കിയെടുക്കുന്നത്. ഇതിനുള്ളില്‍ പ്ലാസ്റ്റിക്കോ സെല്ലു ലോയിഡോ നിറച്ചശേഷം എണ്ണച്ചായങ്ങളുപയോഗിച്ച് ഉരഗത്തിന്റെ അതേ നിറങ്ങള്‍ ഈ മോള്‍ഡിന് (കരുവിന്) കൊടുക്കുന്നു. മോള്‍ഡിന്റെ ദൃഢത വര്‍ധിപ്പിക്കാനായി മെഴുക്, തുണി, ചെറുകമ്പികള്‍ തുടങ്ങിയവ ആവശ്യാനുസരണം ഒട്ടിച്ചു ചേര്‍ക്കുകയും വേണം. നന്നായി ഉണങ്ങിയശേഷം വെള്ളത്തിലിട്ട് പ്ലാസ്റ്റര്‍ ലയിപ്പിച്ചു കളയുന്നു. കണ്ണുകള്‍ കൃത്രിമമായുണ്ടാക്കി വച്ചുപിടിപ്പിക്കുന്നു. തുടര്‍ന്ന് ശരീരം എണ്ണമയം പുരട്ടി തിളക്കമുള്ള താക്കുകയും ചെയ്യുന്നു. ഇതിനുശേഷം ഉരഗങ്ങളെ പ്രകൃതിയില്‍ കാണുന്നതുപോലെ കല്ലുകള്‍ക്കും സസ്യങ്ങള്‍ക്കും മറ്റും ഇടയില്‍ വച്ച് മോടിയാക്കിയാണ് പ്രദര്‍ശനത്തിനു വയ്ക്കുന്നത്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍