This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍ട്യൂഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടര്‍ട്യൂഫ്

Tartuffe

മോളിയെ രചിച്ച ഫ്രഞ്ച് നാടകം. പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സില്‍ മോളിയെ തുടങ്ങിവച്ച ഗദ്യനാടക രൂപമായ 'ഫാഴ്സി'ന്റെ ഒരു മാതൃകയാണിത്. പ്രാചീനഗ്രീസിലെ കോമഡി (ശുഭാന്ത നാടകം)യില്‍ നിന്നു വ്യത്യസ്തമാണ് ഫാഴ്സ്. മനുഷ്യര്‍ക്കിടയിലെ വ്യക്തിഗതമായ ദുര്‍വാസനകളെയും ഹീനപ്രവണതകളെയും നിശിതപരിഹാസത്തിനു വിധേയമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി രചിച്ച ഫാഴ്സുകള്‍ മോളിയെ നാടകവേദിയില്‍ അവതരിപ്പിക്കുകയും അതൊരു ദൃശ്യനാടകപ്രസ്ഥാനമായി ലോകമെങ്ങും പ്രചരിക്കുകയും ചെയ്തു. വിശ്വാസവഞ്ചനയിലൂടെ കുലീന കുടുംബത്തിന്റെ സ്വത്തും പദവിയും കൈക്കലാക്കി ആ കുടുംബത്തിലെ അംഗങ്ങളെ അനാഥരാക്കുന്ന ചതിയന്മാരുടെ ഹീനമനോഭാവവും തന്ത്രങ്ങളും അനാവരണം ചെയ്യുന്ന നാടകമാണിത്.

ഈ നാടകം 1664-ല്‍ അരങ്ങേറിയപ്പോള്‍ അതിനെതിരെ ഭക്തജനങ്ങള്‍ പ്രതിഷേധിക്കുകയും രാജാവ് നാടകം നിരോധിക്കുകയും ചെയ്തു. 1667-ല്‍ 'ഇംപോസ്ചര്‍' എന്ന പേരില്‍ ഈ നാടകം വീണ്ടും അവതരിപ്പിച്ചുവെങ്കിലും നിരോധനം തുടര്‍ന്നു. 1669-ലാണ് ഈ നിരോധനം പിന്‍വലിക്കപ്പെട്ടത്.

നായകനായ ടര്‍ട്യൂഫ് ഒരു തികഞ്ഞ കാപട്യക്കാരനാണ്. ഭക്തന്റെ പരിവേഷമണിഞ്ഞ് അദ്ദേഹം ഈശ്വരഭക്തനായ ഓര്‍ഗോണിന്റെ കുടുംബത്തില്‍ കടന്നുകൂടുന്നു. കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ഓര്‍ഗോണ്‍ തന്റെ മകളെ ടര്‍ട്യൂഫിന് വിവാഹം ചെയ്തുകൊടുക്കുകയും സ്വത്തുക്കളെല്ലാം ടര്‍ട്യൂഫിന്റെ അധീനതയിലാകുകയും ചെയ്യുന്നു. സ്വന്തം ഭാര്യയായ ഏല്‍മിറയെ ടര്‍ട്യൂഫ് വശീകരിക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോഴാണ് ഓര്‍ഗോണ്‍ ചതി മനസ്സിലാക്കുന്നത്. പക്ഷെ വീടിന്റെ ഉടമയായി മാറിക്കഴിഞ്ഞ ടര്‍ട്യൂഫ് കുടുംബാംഗങ്ങളെ പുറത്താക്കുകയും ഓര്‍ഗോണിനെ തടവിലാക്കുകയും ചെയ്യുന്നു. സത്യാവസ്ഥ മനസ്സിലാക്കുന്ന രാജാവ് ടര്‍ട്യൂഫിന്റെ വഞ്ചന വെളിപ്പെടുത്തുകയും അദ്ദേഹത്തെ ജയിലിലടയ്ക്കുകയും ചെയ്യുന്നു. ഈ നാടകത്തിലെ വാചാലയായ ഡൊറീന്‍ എന്ന വേലക്കാരി മോളിയെയുടെ ഒരു മികച്ച കഥാപാത്രസൃഷ്ടിയായി കരുതപ്പെടുന്നു.

ഈ ഭൂമിയില്‍ മനുഷ്യന്റെ ദുഷ്പ്രവണതകള്‍ക്ക് പരിധിയില്ലാത്തതിനാലും ആക്ഷേപഹാസ്യത്തിനു ദുഷ്ടശക്തികളെ തിരുത്താന്‍ കഴിയുമെന്നതിനാലും പരിപാവനത്വം കല്പിച്ച് ഒരു വിഷയവും വിമര്‍ശനാതീതമാക്കേണ്ടതില്ലെന്ന് ഈ നാടകത്തിന്റെ അവതാരികയില്‍ മോളിയെ വ്യക്തമാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍