This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍ക്മെന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടര്‍ക് മെന്‍

Turkmen

ടര്‍ക് മെനിസ്ഥാനിലെ ഭൂരിപക്ഷജനവിഭാഗം. ടര്‍ക് മെന്‍ ഭാഷ സംസാരിക്കുന്ന ഇവരുടെ ജനസംഖ്യ ഏതാണ്ട് 30 ലക്ഷത്തോളമുണ്ട്. 25 ലക്ഷത്തോളം ടര്‍ക് മെനുകള്‍ ടര്‍ക്മെനിസ്ഥാനിലും ബാക്കി അഫ്ഗാനിസ്ഥാന്റെയും ഇറാനിന്റെയും അതിര്‍ത്തികളിലും വസിക്കുന്നു. മധ്യേഷ്യ, തുര്‍ക്കി, ഇറാക്ക് എന്നിവിടങ്ങളിലും ഇവരെ കാണാം.

ബി. സി. രണ്ടാം സഹസ്രാബ്ദത്തോളം പഴക്കമുള്ള സംസ്കാരമാണ് ടര്‍ക് മെന്‍ വംശജരുടേത്. അതിപ്രാചീന കാലഘട്ടത്തില്‍ തന്നെ ടര്‍ക് മെനിസ്ഥാനില്‍ കൃത്രിമ ജലസേചന സംവിധാനങ്ങള്‍ വികസിപ്പിച്ചിരുന്നു. അതിനാല്‍ നഗരാധിഷ്ഠിതമായ ഒരു വാണിജ്യനാഗരികത നിലനിന്നിരുന്നതായി പുരാവസ്തുഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബി. സി. 4-ാം ശ.-ത്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി ടര്‍ക് മെനിസ്ഥാന്‍ കീഴടക്കി. എ. ഡി. 3-ാം ശ. മുതല്‍ സസാനിഡ്സ്, എഫ്താലൈറ്റ്സ്, ഹുയാങ്-നൂ, ടര്‍കിക് കോക് ടര്‍ക് എന്നീ രാജവംശങ്ങളാണ് ടര്‍ക് മെനിസ്ഥാനില്‍ ഭരണം നടത്തിയിരുന്നത്.

എ. ഡി. 716-ല്‍ ഈ പ്രദേശം ഖലീഫമാരുടെ അധീനതയിലായതോടെയാണ് ടര്‍ക് മെനുകള്‍ മുസ്ലീം മത വിശ്വാസികളായത്. ഇപ്പോള്‍ ടര്‍ക് മെനുകള്‍ സുന്നിമുസ്ലീങ്ങളായി അറിയപ്പെടുന്നു. 13-ാം ശ.-ത്തില്‍ ജെങ്കിസ്ഖാന്റെ മംഗോള്‍ സാമ്രാജ്യം ടര്‍ക് മെനിസ്ഥാനെ കീഴടക്കിയതോടെ, ടര്‍ക് മെനുകളില്‍ ഭൂരിഭാഗവും നാടോടികളായി മാറുകയാണുണ്ടായത്. ചെറിയൊരു വിഭാഗം കച്ചവടത്തിലേക്കു തിരിയുകയും ചെയ്തിട്ടുണ്ട്. 19-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ഇവര്‍ റഷ്യന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായി.

അടുത്തകാലം വരെയും ടര്‍ക് മെനുകള്‍ നാടോടി ജീവിതരീതിയാണ് അവലംബിച്ചിരുന്നത്. കൂട്ടുകുടുംബസംവിധാനവും പിതൃദായക്രമവും പിന്തുടരുന്നു. ഇവര്‍ അനവധി സ്വതന്ത്രഗോത്ര വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ചാന്‍ഡോര്‍, എര്‍സാരി, അലെയ്ലി, സാലോര്‍, സാരിക്ക്, ടെക്കോ, ഗോക്ക്ലാന്‍, യോമുത്ത് എന്നിവയാണ് പ്രധാന ഗോത്രങ്ങള്‍. അധിവാസഭൂമിയുടെ ഭൂരിഭാഗവും ഫലഭൂയിഷ്ഠത കുറഞ്ഞ വരണ്ട ഭൂപ്രദേശങ്ങളാണ്. ഇപ്പോള്‍ ഇതില്‍പ്പെട്ട ഭൂരിഭാഗം ആളുകളും കാര്‍ഷിക ജീവിതം നയിക്കുന്നവരാണ്. ടര്‍ക് മെനിസ്ഥാന്‍ സോവിയറ്റ് അധീനതയിലാകുന്നതുവരെയും ഇവര്‍ കൊള്ളയും പിടിച്ചുപറിയും ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരുന്നു. ടര്‍ക് മെനുകള്‍ ആയിരക്കണക്കിനു പേര്‍ഷ്യക്കാരെ ആക്രമിച്ചു കീഴടക്കുകയും അടിമച്ചന്തകളില്‍ വില്‍ക്കുകയും ചെയ്തിരുന്നതായി ചരിത്രപണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1930-കളില്‍ ടര്‍ക് മെനിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ഗവണ്‍മെന്റുകളാണ് ഇവരുടെ കൊള്ള സംസ്കാരത്തിന് അന്ത്യം കുറിച്ചത്. അങ്ങനെയാണ് ഭൂരിപക്ഷമാളുകള്‍ കാര്‍ഷികവൃത്തി സ്വീകരിക്കുവാനിടയായത്. ആട്, കുതിര, ഒട്ടകം, കഴുത, ഇതര കന്നുകാലികള്‍ എന്നിവയുടെ പരിപാലനവും ഇവരുടെ ഉപജീവനമാര്‍ഗങ്ങളാണ്. മുന്‍ സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് വന്‍കിട ജലസേചന പദ്ധതികള്‍ നിര്‍മിച്ചിട്ടുള്ളത്. ഇത് ഒരു കാര്‍ഷിക-വ്യാവസായിക സമൂഹത്തിന്റെ രൂപീകരണത്തിന് സഹായകമായിട്ടുണ്ട്. ചോളം, ഉരുളക്കിഴങ്ങ്, തക്കാളി, മുന്തിരി തുടങ്ങിയവയാണ് പ്രധാനവിളകള്‍. കമ്പിളിപരവതാനിയുടെ നിര്‍മാണത്തിന് സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ സ്ഥാനമുണ്ട്. ടര്‍ക് മെന്‍ അധിവാസപ്രദേശങ്ങള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി വിവിധ മേഖലകളായി തിരിച്ചിരിക്കുന്നു. ഒരു മേഖലയുടെ തലവന്‍ 'ഖാന്‍' എന്ന പേരില്‍ അറിയപ്പെടുന്നു. മുന്‍ സോവിയറ്റ് യൂണിയന്റെ അധീനതയിലായിരുന്നപ്പോള്‍ ഈ സംവിധാനം നിര്‍ത്തലാക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍