This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടയര്‍

വാഹനങ്ങളുടെ ചക്രത്തിലെ റിമ്മിനു ചുറ്റുമായി ഘടിപ്പിക്കുന്ന തുടര്‍വലയം. റോഡിലൂടെയോ പ്രത്യേക പഥത്തിലൂടെയോ ചക്രം ഉരുണ്ടുനീങ്ങുമ്പോള്‍ അവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന പ്രതലം ടയറിന്റെ ട്രെഡ്ഡ് എന്നറിയപ്പെടുന്നു. മിനുസമുള്ള പ്രതലത്തില്‍ ടയര്‍ തെന്നുന്നതിനെ ചെറുക്കുന്നതും ഈ ട്രെഡ്ഡാണ്.

പ്രധാനമായി രണ്ടുതരം ടയറുകള്‍ ലഭ്യമാണ്; ലോഹംകൊണ്ട് നിര്‍മിച്ചവയും റബര്‍ കൊണ്ടു നിര്‍മിച്ചവയും. മിനുസമുള്ള ഉരുക്കു പാളത്തിലൂടെ സഞ്ചരിക്കുന്ന തീവണ്ടി ബോഗിയിലെ ചക്രത്തിലുള്ള ടയര്‍ ഇരുമ്പോ ഉരുക്കോ കൊണ്ട് നിര്‍മിച്ചവയാണ്. ചക്രത്തിന്റെ ഉരുളല്‍ പ്രതിരോധകത കുറഞ്ഞിരിക്കാന്‍ സഹായിക്കുന്നവയാണ് ഈ ലോഹ ടയറുകള്‍.

ചക്രത്തിന്റെ പുറത്ത് ഇറുകിപ്പിടിച്ചിരിക്കുന്ന തരത്തില്‍ ഉറപ്പിക്കാവുന്ന ഒരുതരം പരന്ന ലോഹ വളയരൂപമാണ് ലോഹ ടയറിനുള്ളത്. കുറഞ്ഞ ഉരുളന്‍ പ്രതിരോധകത, ഈടുറപ്പ്, ഉയര്‍ന്നതേയ്മാന രോധനശേഷി മുതലായവയാണ് ലോഹ ടയറിന്റെ പ്രധാന ഗുണങ്ങള്‍.

പ്രത്യേക പഥത്തിലൂടെയല്ലാതെ സഞ്ചരിക്കേണ്ട വാഹനങ്ങളായ ഓട്ടോമൊബൈല്‍, വിമാനം, സൈക്കിള്‍ എന്നിവയ്ക്ക് തറയിലൂടെ സുഗമമായി സഞ്ചരിക്കുന്നതിന് ഉയര്‍ന്ന തോതിലുള്ള ഘര്‍ഷണം ലഭിക്കേണ്ടതുണ്ട്. ഉയര്‍ന്ന ഘര്‍ഷണം നല്‍കുന്നതോ ടൊപ്പം ചെറിയ രീതിയിലുള്ള ആഘാതങ്ങളേയും അതിജീവിക്കാനാവുന്ന റബര്‍ ടയറുകളാണ് ഇത്തരം വാഹനങ്ങളിലെ ചക്രങ്ങളില്‍ ഉപയോഗിക്കുന്നത്.

റബര്‍ ടയറുകള്‍ രണ്ടു രീതിയില്‍ നിര്‍മിക്കുന്നുണ്ട്; ഖര/കുഷന്‍ ടയറും, വായു നിറയ്ക്കാവുന്ന ന്യൂമാറ്റിക് ടയറും. വായു നിറച്ച ടയറിനെ തന്നെ ബയെസ്-പ്ലൈ, ബയെസ്-പ്ലൈ ബെല്‍റ്റഡ്, റേഡിയല്‍-പ്ലൈ ബെല്‍റ്റഡ് എന്നിങ്ങനെ മൂന്നായി വീണ്ടും വര്‍ഗീകരിക്കാം.

1881-ല്‍ ലണ്ടനിലെ ഹാന്‍സം കാബുകളിലെ ചക്രങ്ങളിലാണ് ഖര ടയര്‍ ആദ്യമായി ഉപയോഗിച്ചു പരീക്ഷിച്ചത്. തുടര്‍ന്ന് റോഡി ലോടുന്ന പല വാഹനങ്ങളുടെ ചക്രങ്ങളിലും ഖര ടയറുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും റോഡിന്റെ പ്രതലത്തിന് ഇവ ക്ഷതമേല്‍പിക്കുന്നു എന്ന് മനസ്സിലായതോടെ ഹൈവേകളില്‍ ഖര ടയറുകള്‍ ഘടിപ്പിച്ച ചക്രങ്ങളുള്ള വാഹനങ്ങള്‍ നിരോധിക്കപ്പെട്ടു. തന്മൂലം ക്രമേണ ഹൈവേയിലോടുന്ന വലിയ ചക്രങ്ങളുള്ള വാഹനങ്ങളില്‍ ഖര ടയറുകള്‍ ഉപയോഗിക്കാതെയായി. എങ്കിലും വ്യാവസായികാവശ്യങ്ങള്‍ക്കായുള്ള ട്രക്ക്, ട്രാക്ക്റ്റര്‍, ഉന്തുവണ്ടി മുതലായ വാഹനങ്ങളുടെ ചെറിയ ചക്രങ്ങളില്‍ ഖര ടയറുകള്‍ തുടര്‍ന്നും ഉപയോഗിച്ചുവന്നു. ഹൈഡ്രോളിക പ്രസ് ഉപയോഗിച്ചോ റിമ്മിലേക്ക് നേരിട്ട് വള്‍ക്കനൈസ് ചെയ്തോ ആണ് ഖര ടയറുകളെ ചക്രത്തിലുറപ്പിക്കുന്നത്. ചില അവസരങ്ങളില്‍ ചക്രത്തിനെ ഒരു ലോഹ പാളി കൊണ്ട് പൊതിഞ്ഞശേഷം അതിന്റെ പുറത്തും ഖര ടയര്‍ ഉറപ്പിക്കാറുണ്ട്.

ഖര ടയറില്‍ മൃദു റബര്‍ ചേര്‍ത്ത് അതില്‍ സുഷിരങ്ങളിട്ടാണ് കുഷന്‍ ടയര്‍ നിര്‍മിക്കുന്നത്. ഇവയ്ക്ക് ഉയര്‍ന്ന തോതിലുള്ള ഇലാസ്തികതയും ആഘാതപ്രതിരോധകതയും ഉണ്ട്.

ടയര്‍ എന്ന പദംകൊണ്ട് പൊതുവേ ന്യൂമാറ്റിക് ടയറാണ് വിവക്ഷിക്കപ്പെടുന്നത് എന്നതിനാല്‍ ഇവിടെ ന്യൂമാറ്റിക് ടയറിനെപ്പറ്റിയാണ് പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്.

ന്യ യൂമാറ്റിക് ടയര്‍. ചക്രത്തിന്റെ ആവരണം എന്നതിലുപരി സമ്മര്‍ദിത വായുവിനെ പുറത്തുപോകാതെ പിടിച്ചു നിറുത്തുവാനുള്ളൊരു സംവിധാനം കൂടിയാണ് വായു നിറച്ച ന്യൂമാറ്റിക് ടയര്‍. പ്രസ്തുത ആവരണത്തെ വീണ്ടും റബര്‍ കൊണ്ട് പൊതിഞ്ഞ് നിര്‍മിക്കുന്നതാണ് ട്രെഡ്ഡ്. റോഡുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ടയറിന്റെ ട്രെഡ്ഡു തന്നെയാണ് ടയര്‍ പഞ്ചറായി കാറ്റു നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്ന ഭാഗവും.

ഖര ടയറിനെ അപേക്ഷിച്ച് ആഘാതങ്ങളെ അതിജീവിക്കാനോ ഭാരം താങ്ങാനോ ന്യൂമാറ്റിക് ടയറിന് സ്വയമേവ കഴിയില്ല. ടയറിലടങ്ങിയിട്ടുള്ള സമ്മര്‍ദിത വായുവാണ് ഇതിനുള്ള ശേഷി ലഭ്യമാക്കുന്നത്. സ്വന്തം ഭാരത്തിന്റെ ഏതാണ്ട് 50 മടങ്ങ് ഭാരം താങ്ങാനാവുന്ന ഇത്തരം ടയറുകളില്‍ അധിക ഭാരത്തിന്റെ 90 ശ. മാ. താങ്ങുന്നത് ടയറിനുള്ളിലെ വായുവാണ്.

വായു നിറച്ച ടയറിനുള്ള പ്രഥമ പേറ്റന്റ് ലഭ്യമായത് 1845-ല്‍ ഇംഗ്ലണ്ടിലെ റോബര്‍ട്ട് വില്യം തോംസണ്ണിനാണ്. തുകല്‍കൊണ്ടു നിര്‍മിച്ച പൊള്ളയായ പ്രസ്തുത ടയറില്‍ വായു നിറച്ചാണ് ഉപയോഗിച്ചിരുന്നത്. 'ഏരിയല്‍ ചക്രങ്ങള്‍' എന്ന പേരിലും ഇവ അറിയപ്പെട്ടിരുന്നു. അന്ന്, ഇവ ഇംഗ്ലണ്ടിലെ ബ്രോഹം (brougham) വാഹനങ്ങളിലെ ചക്രങ്ങളിലാണ് ഘടിപ്പിച്ചിരുന്നത്. 1,920 കി. മീ. ദൂരം ഇവ ഓടിയെങ്കിലും തോംസണ്ണിന്റെ തന്നെ ഖര ടയറുകള്‍ക്കായിരുന്നു ഏറെ പ്രചാരം. തന്മൂലം ഏതാണ്ട് അരനൂറ്റാണ്ടോളം വായു നിറച്ച ടയര്‍ വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റിയില്ല.

19-ാം ശ. -ത്തിന്റെ അവസാനം സൈക്കിള്‍ പ്രചാരത്തിലായതോടെ ന്യൂമാറ്റിക് ടയറിന് വീണ്ടും പ്രചാരം സിദ്ധിച്ചു. 1888-ല്‍ ബെല്‍ഫാസ്റ്റിലെ മൃഗഡോക്ടറായ ജോണ്‍ ബോയ്ഡ് ഡണ്‍ലപ് സൈക്കിളിലുപയോഗിക്കാവുന്ന ന്യൂമാറ്റിക് ടയറിനുള്ള പേറ്റന്റ് കരസ്ഥമാക്കി. താമസിയാതെ ഫ്രാന്‍സിലെ റബര്‍ നിര്‍മാതാക്കളായ മീഷ്ലേങ് ആന്‍ഡ് സ് യെ ( Michelein&Cie) മോട്ടോര്‍വാഹന ചക്രങ്ങളില്‍ ഉപയോഗിക്കാവുന്ന ന്യൂമാറ്റിക് ടയറുകളുടെ നിര്‍മാണമാരംഭിച്ചു. വായു നിറയ്ക്കാവുന്ന ആന്തരിക ട്യൂബും അതിനെ സംരക്ഷിക്കുന്ന ഒരു ബാഹ്യ ആവരണവും ചേര്‍ന്ന തരത്തിലാണ് ന്യുമാറ്റിക് ടയര്‍ നിര്‍മിച്ചിരുന്നത്. ടയറിനാവശ്യമായ കര്‍ഷണ ബലം നല്‍കിയിരുന്നത് പ്രസ്തുത ബാഹ്യ ആവരണമാണ്. 1950-തുകളില്‍ പഞ്ചര്‍ സീലിങ് കണ്ടുപിടിക്കപ്പെട്ടതോടെ ആന്തരിക ട്യൂബ് സംവിധാനം അപ്രത്യക്ഷമായി. പകരം ടയറുകളെ പാളി രൂപത്തിലുള്ള നാരുകള്‍ കൊണ്ടു (പ്ലൈ) പൊതിഞ്ഞ് സുശക്തമാക്കി. ഇക്കാലത്തു തന്നെ ഇന്ന് പരക്കെ പ്രചാരത്തിലുള്ള റേഡിയല്‍ പ്ളൈ ടയറിനും മീഷ്ലേങ് രൂപം നല്‍കുകയുണ്ടായി.

ന്യൂമാറ്റിക് ടയറിനെ ചക്രത്തില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സഹായിക്കുന്നത് ടയറിന്റെ അരികുകളില്‍ വളയരൂപത്തില്‍ ഘടിപ്പിച്ചിട്ടുള്ള ബീഡുകളാണ്. റിമ്മില്‍ കാണപ്പെടുന്ന സരണിക്കുള്ളിലൂടെ കടന്നു പോകത്തക്ക രീതിയില്‍ ടയര്‍ ഘടിപ്പിച്ചശേഷം വായു നിറയ്ക്കുന്നു. ഇതോടെ ടയറില്‍ അനുഭവപ്പെടുന്ന ഉയര്‍ന്ന വായു മര്‍ദം ടയറിനെ റിമ്മിനോട് ചേര്‍ന്നിരിക്കാന്‍ പ്രാപ്തമാക്കുന്നു. 200-700 കിലോ പാസ്ക്കല്‍ മര്‍ദം അനുഭവപ്പെടുന്ന ടയറുകള്‍ വരെ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ടയറിനു താങ്ങേണ്ടുന്ന ഭാരത്തെ അടിസ്ഥാനമാക്കിയാണ് അതിലാവശ്യമുള്ള മര്‍ദം എത്രയാവണമെന്ന് നിശ്ചയിക്കുന്നത്. മര്‍ദം ഉയരും തോറും കൂടിയ ഭാരം താങ്ങാനുള്ള ശേഷിയും ലഭിക്കുന്നു.

ന്യൂമാറ്റിക് ടയറുകളുടെ റബര്‍ പാളിയില്‍ കാണുന്ന നാടകളാണ് (chords) ഒരു പ്രധാന ഭാഗം. റയോണ്‍, നൈലോണ്‍, പോളിസ്റ്റര്‍, ഗ്ലാസ് എന്നിവ ഉപയോഗിച്ച് ആദ്യകാലത്ത് നാടകള്‍ നിര്‍മിച്ചിരുന്നു. ഇക്കാലത്താകട്ടെ, പോളിയരമിഡ് (polyaramid) എന്ന സിന്തറ്റിക് ഫൈബെറും ഉരുക്കുമാണ് ഇതിലേക്കു കൂടുതലായും പ്രയോജനപ്പെടുത്തിവരുന്നത്. ടയര്‍ ചൂടാകുമ്പോള്‍ അതോടൊപ്പം വികസിക്കാത്ത ഘടന ഈ നാടകള്‍ക്കുണ്ട്. വായു മര്‍ദത്തെ നിലനിറുത്തുക, ടയറിന്റെ വിരൂപണത്തെ ചെറുക്കുക എന്നിവയ്ക്കായിട്ടാണ് നാടകള്‍ റബര്‍ പാളിയില്‍ ഘടിപ്പിക്കുന്നത്. ഉയര്‍ന്ന ദൃഢത കൂടാതെ റബറുമായി നല്ല ആസംജകശേഷിയും നാടകള്‍ക്കുണ്ടായിരിക്കണം.

ടയറിന്റെ വിവിധ ഭാഗങ്ങള്‍ വ്യത്യസ്ത റബര്‍ യൗഗികങ്ങളാല്‍ നിര്‍മിക്കപ്പെടുന്നു. വായു എളുപ്പത്തില്‍ കടന്നു പോകാതിരിക്കാനായി ഉപയോഗിക്കുന്ന ലൈനെര്‍ നിര്‍മിക്കുന്നത് വാതക കാന്തശീലത (permeability to gas) കുറഞ്ഞ ബ്യുടൈല്‍ റബര്‍ കൊണ്ടാണ്. ഉരസല്‍, വഴങ്ങല്‍, അന്തരീക്ഷ ഓസോണ്‍ പ്രതിപ്രവര്‍ത്തനം എന്നിവയെ അതിജീവിക്കേണ്ട ടയറിന്റെ പാര്‍ശ്വ ഭിത്തി നിര്‍മിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ഉരസല്‍ പ്രതിരോധകത വര്‍ധിപ്പിക്കാന്‍ 50 ഭാഗം ബ്യുട്ടഡൈന്‍ റബര്‍, ടയറിലെ താപ പുഞ്ജനം ചെറുക്കാന്‍ 50 ഭാഗം പ്രകൃതിദത്ത റബര്‍, പ്രബലിതമാക്കാന്‍ 50 ഭാഗം കാര്‍ബണ്‍ ബ്ലായ്ക്ക്, ചെറിയ അളവിലുള്ള പ്രോസസ്സിങ് എണ്ണ, പ്രതി-ഓക്സീകാരകം, സംരക്ഷണമെഴുക് എന്നിവ ചേര്‍ത്താണ് പാര്‍ശ്വ ഭിത്തി പൊതുവേ നിര്‍മിക്കുന്നത്. അപഘര്‍ഷണ പ്രതിരോധകത ഉയര്‍ന്നിരിക്കണമെന്നതിനാല്‍ ടയറിന്റെ ട്രെഡ്ഡിന്റെ നിര്‍മാണത്തിന് പ്രകൃതിദത്ത റബര്‍ കുറവായി മാത്രമേ ഉപയോഗിക്കാറുള്ളു. പകരം ദൃഢതയ്ക്കും, ഉരസല്‍ പ്രതിരോധകത്തിനുമായി 65 ഭാഗം സ്റ്റൈറീന്‍-ബ്യൂട്ടഡൈന്‍ റബര്‍, 35 ഭാഗം ബ്യൂട്ടഡൈന്‍ റബര്‍, 65 ഭാഗം കാര്‍ബണ്‍ ബ്ലാക്ക് എന്നിവ ചേര്‍ത്താണ് ട്രെഡ് നിര്‍മിക്കുന്നത്.

ടയറിന്റെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ റബര്‍ നിര്‍മാണ യൗഗികങ്ങളുടെ കൂടെ കാര്‍ബണ്‍ ബ്ലാക്ക്, സിലിക്ക, പോളിബ്യൂട്ടഡൈന്‍ പോളിമര്‍ മുതലായവ ചേര്‍ക്കുന്നു; എന്നാല്‍ വള്‍ക്കനൈസിങിലൂടെയും ടയറിന്റെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനാകും. സള്‍ഫറും ഇതര വസ്തുക്കളും കലര്‍ത്തിയ റബര്‍, ടയര്‍ വാര്‍പ്പില്‍ (tyre mould) വച്ച് 20 മിനിറ്റു നേരം 423.15 കെല്‍വിന്‍ താപനിലയില്‍ നിലനിറുത്തിയാണ് വള്‍ക്കനൈസേഷന്‍ നടത്തുന്നത്. ഈ പ്രക്രിയ മൂലം റബറിലെ തന്മാത്രകളെ പരസ്പരബന്ധിത രൂപത്തിലാക്കുവാനും റബറിന് ഇലാസ്തികത കൈവരിക്കുവാനും സാധിക്കുന്നു. ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെടുന്ന ന്യൂമാറ്റിക് ടയറിന്റെ പരമാവധി ആയുസ്സ് 150,000 കി. മീറ്ററാണ്.

1. ബയെസ്-പ്ലൈ ടയര്‍. ടയറിനുള്ളിലെ ട്യൂബിന്റെ അച്ചു തണ്ടിന് 50° കോണത്തിലാണ് (ക്രൗണ്‍ കോണം) ബയെസ്-പ്ലൈ ടയറുകളില്‍ നാടകള്‍ അടുക്കുന്നത്. അടുത്തടുത്ത പ്ലൈയിലെ നാടകള്‍ വിപരീത ദിശകളിലായിരിക്കും അടുക്കുക; നാടകളിലനുഭവപ്പെടുന്ന വലിവ് സമതുലിതമാക്കാനുള്ള സംവിധാനം (ചിത്രം1) ആണിത്. കനത്ത അധികഭാരം വന്നാല്‍പ്പോലും എളുപ്പം കേടാവാത്തതിനാല്‍ വിമാനങ്ങളുടെ ചക്രങ്ങളില്‍ ഇത്തരം ടയറുകളാണ് കൂടുതലായി ഉപയോഗിച്ചുവരുന്നത്.

2. ബയെസ്-പ്ലൈ ബെല്‍റ്റഡ്. ബയെസ്-പ്ലൈയിലെ നാടകള്‍ക്കു പുറത്തായി നാടകളുടെ മറ്റൊരു പാളികൂടി ഇവയിലുണ്ടാകും. ബെല്‍റ്റ് എന്നു പറയുന്ന ഈ പാളി ഫൈബെര്‍ ഗ്ലാസിലാണ് നിര്‍മിക്കുന്നത്. 20% കൂടുതല്‍ ട്രെഡ്-ആയുസ്, ഉയര്‍ന്ന മൈലേജ്, കുറഞ്ഞ ബ്രേക്കിങ് ദൂരം എന്നിവയാണിവയുടെ പ്രധാന ഗുണങ്ങള്‍. ഇവ പഞ്ചറാകാനുള്ള സാധ്യതയും താരതമ്യേന കുറവാണ്. ഇവ ഉറപ്പിക്കുമ്പോള്‍ വാഹനങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും.

3. റേഡിയല്‍-പ്ലൈ ബെല്‍റ്റഡ്. ഇതിലും ടയറിനെ വലയം ചെയ്യുന്ന ഒരു ബെല്‍റ്റുണ്ടാവും. ഉരുക്കു കമ്പിവല കൊണ്ടാണ് ഇവയിലെ നാടകള്‍ നിര്‍മിക്കുന്നതെന്നതിനാല്‍ 'ഉരുക്കു-ബെല്‍റ്റഡ് റേഡിയല്‍' ടയര്‍ എന്നും ഇവ അറിയപ്പെടുന്നു. ടയറിനുള്ളിലെ ട്യൂബിന്റെ അച്ചുതണ്ടിനു ഏതാണ്ട് ലംബമായി (79° കോണം) വരത്തക്ക രീതിയിലാണ് ഇതില്‍ നാടകളുടെ പാളികള്‍ ക്രമീകരിക്കുന്നത്. നിശ്ചിത മര്‍ദത്തില്‍ ടയറിനു കുറുകെ അനുഭവപ്പെടുന്ന വലിവിനെ ഉച്ചാവസ്ഥയിലാക്കാന്‍ ഈ സംവിധാനം സഹായിക്കുന്നതോടൊപ്പം വളവുകള്‍ തിരിയുമ്പോള്‍ ടയറിലനുഭവപ്പെടുന്ന പാര്‍ശ്വിക വിരൂപണം കുറയ്ക്കുകയും ചെയ്യും. മെച്ചപ്പെട്ട സ്റ്റിയറിങ് സൗകര്യം, ഉയര്‍ന്ന മൈലേജ്, കുറഞ്ഞ റോളിങ് പ്രതിരോധകത മുതലായ ഗുണമേന്മകളുള്ള റേഡിയല്‍ ടയര്‍ എളുപ്പത്തില്‍ ചൂടാകുകയുമില്ല. തന്മൂലം ദുര്‍ഘട കാലാവസ്ഥകളില്‍ റേഡിയല്‍ ടയര്‍ ഉറപ്പിച്ച ചക്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ സുരക്ഷിതം. പക്ഷേ, സാധാരണ ടയറുകള്‍ക്കു പകരം പുതിയ റേഡിയല്‍ ടയര്‍ ഘടിപ്പിക്കണമെങ്കില്‍ വാഹനത്തിലെ സസ്പെന്‍ഷന്‍ സംവിധാനത്തിന് കാര്യമായ മാറ്റം വരുത്തേണ്ടി വരും. എന്നാല്‍ വാഹനത്തിന്റെ രൂപകല്പനാവേളയില്‍ത്തന്നെ റേഡിയല്‍ ടയറിനുള്ള സൗകര്യം ക്രമപ്പെടുത്താവുന്നതുമാണ്.

4. മഞ്ഞു ടയര്‍ (snow tyre). ആഴത്തില്‍ ട്രെഡ്ഡുള്ള ടയര്‍ മഞ്ഞില്‍ക്കൂടി സഞ്ചരിക്കുന്ന വാഹന ചക്രങ്ങളില്‍ ഉറപ്പിക്കാനുള്ളവയാണ്. ഇത്തരം ടയറുകളില്‍ സാമാന്യത്തിലധികം ആഴത്തിലുള്ള ട്രെഡ്ഡാണുള്ളത്. ഇതുമൂലം ഹിമ പ്രതലങ്ങളില്‍ കൂടിയുള്ള സഞ്ചാരസമയത്ത് ഇതര ടയറുകളെ അപേക്ഷിച്ച് ഉയര്‍ന്ന ഘര്‍ഷണം നല്‍കാന്‍ ഇവയ്ക്കാവും.

5. സ്റ്റഡ്ഡഡ് ടയര്‍. ടയറിന്റെ പുറത്ത് സ്റ്റഡ്ഡ് ഘടിപ്പിച്ച ഒരു ചങ്ങലവലയം ഉറപ്പിച്ചാണിവ നിര്‍മിക്കുന്നത്. സ്റ്റഡ്ഡുകളുടെ ടങ്സ്റ്റണ്‍ കാര്‍ബൈഡ് അഗ്രങ്ങളാണ് പ്രതലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത്. ഹിമപാളികള്‍ക്കു മുകളിലൂടെ സഞ്ചരിക്കാന്‍ ഇത്തരം ടയര്‍ ഘടിപ്പിച്ച ചക്രങ്ങളുള്ള വാഹനങ്ങളാണുത്തമം. എന്നാല്‍ സാധാരണ റോഡിന്റെ പ്രതലത്തെ സ്റ്റഡ്ഡുകളുടെ അഗ്രങ്ങള്‍ ക്ഷതമേല്‍പിക്കുമെന്നതിനാല്‍ ഇത്തരം ടയര്‍ ഘടിപ്പിച്ച ചക്രങ്ങള്‍ ഉള്ള വാഹനങ്ങള്‍ക്ക് ചില പ്രദേശങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

II ടയര്‍ നിര്‍മാണം. ടയറിന്റെ പാര്‍ശ്വ ഭിത്തികളാണ് ആദ്യം നിര്‍മിക്കുന്നത്. ടയറിന് ഉണ്ടാകേണ്ട വ്യത്യസ്ത സ്വഭാവവിശേഷങ്ങള്‍ക്കനുസൃതമായി അനുയോജ്യ പദാര്‍ഥങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് പാര്‍ശ്വ ഭിത്തിയും ട്രെഡ്ഡും നിര്‍മിക്കേണ്ട പട്ടകള്‍ തയാറാക്കുന്നത്. ഉരുക്കുകമ്പികളില്‍ റബര്‍ പൂശി ബീഡുകളും നിര്‍മിക്കുന്നു. ഉരുക്കോ സിന്തറ്റിക്-ഫൈബെറോ ഇടകലര്‍ത്തിയ ഫാബ്രിക്കില്‍ റബര്‍ പൂശി നിര്‍മിക്കേണ്ട ടയറിന്റെ ഇനത്തിനനുസരണമായി ഫാബ്രിക്കിനെ കുറുകെയോ ചെറിയ കോണത്തില്‍ ചരിച്ചോ മുറിച്ചെടുക്കുന്നു.

ഉടച്ചുമാറ്റാവുന്നതും വീതിയേറിയ വീപ്പയുടെ ആകൃതിയുള്ളതുമായ ഒരിനം സിലിണ്ടര്‍/ഡ്രം ആണ് ടയര്‍ നിര്‍മാണ യന്ത്രത്തിലെ പ്രധാന ഉപകരണം. മേല്‍സൂചിപ്പിച്ച ഫ്രാബിക്ക് കൊണ്ട് സിലിണ്ടറിനെ ചുറ്റിയശേഷം അതിന്മേല്‍ ബീഡുകളും, അവയെ പൊതിയുന്ന തരത്തില്‍ പ്ലൈ വശങ്ങളും ക്രമീകരിക്കുന്നു. ബയെസ്-പ്ലൈ ബെല്‍റ്റഡ്/റേഡിയല്‍ ഇനമാണ് ടയര്‍ എങ്കില്‍ അതിനാവശ്യമായ ബെല്‍റ്റുകളും പ്ലൈയുടെ മധ്യത്തിലായി ഘടിപ്പിക്കുന്നു. ബലത്തിനായി മിക്കപ്പോഴും വീതികുറഞ്ഞ പട്ടകള്‍ കൂടി ബീഡുകള്‍ക്കരികിലായി ഉറപ്പിക്കുക പതിവാണ്. തുടര്‍ന്ന് ട്രെഡ്ഡ്, പാര്‍ശ്വ ഭിത്തി എന്നിവ നിര്‍മിക്കാനാവശ്യമുള്ള റബര്‍ കൊണ്ട് ഫാബ്രിക്കിനെ പൊതിയുന്നു. സിലിണ്ടറിന്മേലുള്ള ഈ പദാര്‍ഥങ്ങളെ റോളറുപയോഗിച്ച് സമ്മര്‍ദക്ഷമമാക്കി അടുപ്പിച്ചശേഷം സിലിണ്ടര്‍ ഉടച്ചുമാറ്റി ടയര്‍ പുറത്തെടുക്കുന്നു. രണ്ടറ്റവും തുറന്ന ബാരല്‍ രൂപത്തിലുള്ള ഇത്തരം ടയര്‍ 'ഗ്രീന്‍ ടയര്‍' എന്നറിയപ്പെടുന്നു. ഇവയെ വള്‍ക്കനൈസ് ചെയ്ത് പാകപ്പെടുത്തുന്ന സമയത്ത് തന്നെ ട്രെഡ്ഡില്‍ ചാലുകളും വാര്‍ത്തെടുക്കുന്നു.

III ടയര്‍ നിര്‍മാണ മാനദണ്ഡങ്ങള്‍. ടയറിന്റെ ആകൃതി, പ്രവര്‍ത്തനശേഷി എന്നിവയെ അടിസ്ഥാനമാക്കി ചില അന്താരാഷ്ട്ര വിനിര്‍ദേശ മാനദണ്ഡങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. പാസഞ്ചര്‍ വാഹനങ്ങളിലുപയോഗിക്കാവുന്ന റേഡിയല്‍ ടയറിന്റെ കോഡാണ് P215/70R15. ഇവിടെ P, R എന്നീ അക്ഷരങ്ങള്‍ യഥാക്രമം പാസഞ്ചര്‍, റേഡിയല്‍ എന്നിവയെ സൂചിപ്പിക്കുന്നു. മില്ലിമീറ്ററില്‍ ടയറിന്റെ വീതി വ്യക്തമാക്കുന്ന സംഖ്യയാണ് 215. ടയറിന്റെ ആസ്പെക്റ്റ് അനുപാതം (റിം മുതല്‍ ട്രെഡ്ഡ് വരെയുള്ള പൊക്കവും ടയറിന്റെ വീതിയും തമ്മിലുള്ള അനുപാതം) ആണ് 70. പതിനഞ്ച് എന്ന സംഖ്യ ടയര്‍ ഉറപ്പിക്കേണ്ട റിമ്മിന്റെ വ്യാസത്തെ ഇഞ്ചില്‍ സൂചിപ്പിക്കുന്നു. ഇവയ്ക്കു പുറമേ ടയറിന് ആര്‍ജിക്കാവുന്ന പരമാവധി വേഗതയെ (മണിക്കൂറില്‍ ഇത്ര മൈല്‍ വേഗത) അടിസ്ഥാനമാക്കിയിട്ടുള്ള കോഡുകളാണ് S (പരമാവധി വേഗത 112 mph), T(118 mph), H(130 mph), V(149 mph), Z(>149mph) എന്നിവ.

ട്രെഡ്ഡിന്റെ തേയ്മാനം സൂചിപ്പിക്കാനും ചില മാനദണ്ഡങ്ങളുണ്ട്. ടയര്‍ ട്രെഡ്ഡിന്റെ തേയ്മാനത്തെ ഒരു നിര്‍ദിഷ്ട ടയര്‍ ട്രെഡ്ഡിന്റെ തേയ്മാനത്തെ അടിസ്ഥാനമാക്കി ശതമാന രൂപത്തിലാണ് സൂചിപ്പിക്കാറുള്ളത്. ഉദാഹരണമായി നിര്‍ദിഷ്ട ടയറിനെ അപേക്ഷിച്ച് മൂന്നിരട്ടി ട്രെഡ്ഡ് ആയുസ്സുള്ള ടയറിന്റെ ട്രെഡ്ഡ് തേയ്മാന നിരക്ക് 300 ആയിരിക്കും.

അന്താരാഷ്ട്ര കോഡുകള്‍ കൂടാതെ മറ്റു ചില കോഡിങ് സംവിധാനങ്ങളും നിലവിലുണ്ട്. ഉദാഹരണമായി ആസ്പെക്റ്റ് അനുപാതം 78 ഉള്ളതും, 14 ഇഞ്ച് വ്യാസമുള്ള ചക്രത്തില്‍ ഉറപ്പിക്കേണ്ടതുമായ ഒരു റേഡിയല്‍ ടയറിന്റെ കോഡാണ് FR 7814. ഇവിടെ F ടയറിന്റെ വീതിയെ സൂചിപ്പിക്കുന്നു. ഈസംവിധാനത്തില്‍ ഏറ്റവും കുറഞ്ഞ വീതിയുടെ കോഡ് A ആണ്; തുടര്‍ന്ന് വീതി കൂടുംതോറും B, C, D, E, F എന്ന രീതിയില്‍ കോഡുകള്‍ നല്‍കുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍