This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്വാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്വാല

വസ്തുക്കളുടെ ദഹനപ്രക്രിയയുടെ ഫലമായുണ്ടാകുന്ന അഗ്നിശിഖ. ഖരവസ്തുക്കള്‍ക്ക് ദഹനം സംഭവിക്കുമ്പോള്‍ അവ പ്രകാശമാനമായി തീരുന്നുണ്ടെങ്കിലും എല്ലായ്പ്പോഴും തീജ്വാല പ്രത്യക്ഷമാകുന്നില്ല. ദഹനം നടക്കുന്ന ഊഷ്മാവില്‍, ഈ വസ്തുക്കള്‍ വാതകാവസ്ഥയെ പ്രാപിക്കുന്നുവെങ്കില്‍ മാത്രമേ തീനാളം ഉണ്ടാവുകയുള്ളു. ഫോസ്ഫറസ്, സള്‍ഫര്‍, കരി, കൊഴുപ്പ്, മെഴുക് ഇവയെല്ലാം തീജ്വാലയോടുകൂടി ദഹിക്കുന്ന വസ്തുക്കളാണ്. എന്നാല്‍ ഇരുമ്പുപോലുള്ള ലോഹങ്ങള്‍ ദഹനസമയത്ത് കനല്‍പോലെ തിളങ്ങുമെങ്കിലും ജ്വാലയോടുകൂടി കത്തുന്നില്ല.

വിവിധ വസ്തുക്കളുടെ ദഹനംമൂലമുണ്ടാകുന്ന ജ്വാലയ്ക്കു വിഭിന്ന വര്‍ണങ്ങള്‍ ഉള്ളതായി കാണാം. ഗന്ധകം വായുവില്‍ കത്തുമ്പോള്‍ ജ്വാലയ്ക്ക് ഇളം നീലനിറമായിരിക്കും. ഹൈഡ്രജന്‍ ജ്വാല പകല്‍വെളിച്ചത്തില്‍ ദൃഷ്ടിഗോചരമേയല്ല. കാര്‍ബണ്‍ മോണോക്സൈഡ് ജ്വാലയ്ക്കു നല്ല നീലനിറമാണ്. സിലിക്കണ്‍ ഹൈഡ്രൈഡാകട്ടെ ഇളം പച്ചനിറമുള്ള ജ്വാലയോടെയാണ് കത്തുന്നത്. വിഷവാതകമായ സയനോജന്‍ നേരിയ റോസ് വര്‍ണമുള്ള ജ്വാലയും വെല്‍ഡിങ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അസറ്റലിന്‍ ദീപ്തമായ മഞ്ഞ നിറത്തോടു കൂടിയ ജ്വാലയും ഉണ്ടാക്കുന്നു.

ഒരു കുഴലില്‍ക്കൂടി ബഹിര്‍ഗമിക്കുന്ന വാതകം കത്തുമ്പോള്‍ ഉണ്ടാകുന്ന ജ്വാലയുടെ സ്വഭാവം ജ്വലന സമയത്ത് സംഭവിക്കുന്ന രാസപ്രവര്‍ത്തനവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഇന്ധന വാതകം ഹൈഡ്രജനാണെങ്കില്‍, ജ്വാലയുടെ ഘടന, കുഴല്‍ മുഖത്ത് ഉള്ളിലായി തീ പിടിക്കാത്ത വാതകവും, ചുറ്റിലും മുകളിലും പൂര്‍ണമായി ഓക്സീകരണം നടക്കുന്നതുമൂലമുള്ള തീനാളവും ചേര്‍ന്നതായിരിക്കും. ഈ ഓക്സീകരണപ്രക്രിയയുടെ ഫലമായി ജലം മാത്രമേ ഉണ്ടാകുന്നുള്ളു. ഹൈഡ്രോകാര്‍ബണ്‍ സംയുക്തങ്ങളാണ് ഇന്ധന വാതകങ്ങളെങ്കില്‍, ജ്വാലയുടെ ഘടന ഇത്രയും ലളിതമായിരിക്കുകയില്ല. ഉദാഹരണത്തിനു മെഴുകുതിരി കത്തുമ്പോഴോ ഒരു കുഴലില്‍ക്കൂടി പുറത്തുവരുന്ന കല്‍ക്കരി വാതകം കത്തുമ്പോഴോ ഉള്ള ജ്വാലയ്ക്കു വ്യത്യസ്തമായ 4 മേഖലകള്‍ ഉള്ളതായി കാണാം.

ചിത്രം:Jwala Sr123.png

1. ജ്വാലയുടെ ചുവട്ടില്‍, നല്ല നീല നിറത്തോടുകൂടിയ ഒരു ചെറിയ മേഖല. ഇത് പൂര്‍ണമായ ദഹനപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ്.

2. തീനാളത്തിനുള്ളിലായി കാണപ്പെടുന്ന, തീ പിടിക്കാത്ത, തണുത്ത വാതകത്തിന്റെ ഒരു ഇരുണ്ട മേഖല.

3. മഞ്ഞ നിറത്തോടു കൂടിയ പ്രഭാപൂരിതമായ ഒരു മേഖല. ഭാഗികമായ ദഹനപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന നേരിയ കാര്‍ബണ്‍ ധൂളികള്‍ ഉയര്‍ന്ന താപനിലയില്‍ ചൂടുപിടിച്ചു തിളങ്ങുന്നതാണ് ഇതിന് ആധാരം.

4. ജ്വാലയ്ക്ക് ഒരു ആവരണം പോലെ, അവ്യക്തമായി കാണപ്പെടുന്ന വളരെ നേരിയ നീല നിറത്തോടുകൂടിയ മേഖല. വാതകത്തിന്റെ പൂര്‍ണമായ ഓക്സീകരണം സംഭവിക്കുന്നതാണ് ഇതിനു കാരണം.

മേല്‍ വിവരിച്ചിരിക്കുന്ന രീതിയിലുള്ള ജ്വാല മറ്റു വസ്തുക്കള്‍ ചൂടാക്കുന്നതിന് അത്രകണ്ട് അനുയോജ്യമല്ല. ചൂടാക്കപ്പെടുന്ന പാത്രങ്ങളുടെ പുറത്തു കരി പറ്റിപ്പിടിക്കുന്നു. ഇതുമൂലം ജ്വാലയുടെ ചൂട് പൂര്‍ണമായും പാത്രത്തിനു ലഭ്യമാകാതെവരുന്നു. ഇന്ധന നഷ്ടത്തിന് ഇത് ഇടയാക്കുന്നു. ഈ കുറവുകള്‍ പരിഹരിക്കുന്നതിന് 1885-ല്‍ ആര്‍. ഡബ്ള്യു. ബുന്‍സന്‍ എന്ന രസതന്ത്രജ്ഞന്‍ ഒരു പുതിയ ദീപത്തിനു (ബര്‍ണര്‍) രൂപം നല്കി. ലോഹക്കുഴലിന്റെ അടിഭാഗത്തായുള്ള ഒരു ചെറിയ ദ്വാരത്തില്‍ക്കൂടി ഇന്ധന വാതകം കുഴലിലേക്കു കടത്തിവിടുന്നു. കുഴലില്‍ താഴെ ഭാഗത്ത്, ആവശ്യാനുസരണം തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന, വായു പ്രവേശിക്കുന്നതിനുള്ള ദ്വാരങ്ങള്‍ ഉണ്ട്. ഇവ പൂര്‍ണമായും അടഞ്ഞിരുന്നാല്‍ ജ്വാല മഞ്ഞനിറത്തോടു കൂടിയതും കരിപിടിപ്പിക്കുന്നതുമായിരിക്കും. വായുദ്വാരങ്ങള്‍ ആവശ്യാനുസരണം തുറക്കുമ്പോള്‍, കരിയുടെ അംശം ലേശം പോലും ശേഷിക്കാത്ത, നീല നിറത്തോടു കൂടിയ ജ്വാല ലഭ്യമാകും.

ബുന്‍സന്‍ ദീപത്തില്‍ ഇന്ധന വാതകവും വായുവും തമ്മിലുള്ള അനുപാതം 1:2.5-ല്‍ (വ്യാപ്താടിസ്ഥാനത്തില്‍) കവിയുന്നില്ല. വാതകത്തിന്റെ ദഹനം പൂര്‍ണമായും ഉറപ്പുവരുത്താന്‍ ഒരു ക്ലിപ്തവ്യാപ്തം വാതകത്തിന് അതിന്റെ ആറ് ഇരട്ടിയോളം വായു ആവശ്യമാണ്. ഇതിന് അനുയോജ്യമായ രീതിയിലുള്ള ഒരു ദീപത്തിനു മെക്കര്‍ രൂപകല്പന നല്കി. വലിയ വായുദ്വാരങ്ങളും ലോഹക്കുഴലിനു മുകളിലായി ഒരു നിക്കല്‍ കമ്പിവലയും ഉണ്ടെന്നതാണ് മെക്കര്‍ ദീപത്തിന്റെ പ്രത്യേകത. ഇന്ധന വാതകത്തിന്റെ സമ്പൂര്‍ണമായ ദഹനം ഉറപ്പുവരുത്തുന്നതുമൂലംമെക്കര്‍ ജ്വാലയുടെ ചൂട് ബുന്‍സന്‍ ജ്വാലയുടേതിനെക്കാള്‍ ഉയര്‍ന്നിരിക്കും.

(ഡോ. പി.കെ. ജോയ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍