This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്വലനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്വലനം

അഗ്നിനാളത്തോടുകൂടിയതോ അല്ലാതെയോ ഉള്ള ദഹനം. ചൂടും വെളിച്ചവും വമിക്കുന്ന രാസസംയോഗം. ജ്വലന പ്രക്രിയ ആരംഭിക്കുന്നതിനു വിവിധ വസ്തുക്കളെ അവയുടെ ജ്വലനാങ്കം വരെ ചൂടാക്കേണ്ടതായുണ്ട്. ജ്വലനം ആരംഭിച്ചാല്‍, തത്ഫലമായുണ്ടാകുന്ന ചൂട് രാസസംയോഗം നിലനിര്‍ത്തുവാന്‍ മതിയാകുന്നതായിരിക്കണം. എന്നിരുന്നാല്‍ മാത്രമേ ജ്വലനപ്രക്രിയ അനുസ്യൂതം തുടരുകയുള്ളു. ഉദാ. കരിയുടെ രൂപത്തിലുള്ള കാര്‍ബണ്‍, വായുവില്‍ കത്തിത്തുടങ്ങണമെങ്കില്‍ ഏകദേശം (500°C) വരെ ചൂടാക്കണം. C + O2 → CO2 + 97 കാലറിസ്.

രാസവാക്യം സൂചിപ്പിക്കുന്നതുപോലെ, രാസപ്രവര്‍ത്തനഫലമായി ധാരാളം ചൂടുണ്ടാകുന്നു. ദഹനപ്രക്രിയ നിലനിര്‍ത്തുന്നതിനാവശ്യമായ താപനില പ്രദാനം ചെയ്യുവാന്‍ ഇത് പര്യാപ്തമാകുമെന്നതിനാല്‍ രാസപ്രവര്‍ത്തനം തുടര്‍ന്നു നടക്കുകയും ചെയ്യുന്നു.

നേരെ മറിച്ച് മെര്‍ക്കുറി വായുവില്‍ ചൂടാക്കിയാല്‍ ജ്വലനം സംഭവിക്കുന്നില്ല. ഒരു പരിധിവരെ ചൂടാക്കുക വഴി ഓക്സീകരണം സംഭവിക്കും. പക്ഷേ തത്ഫലമായുണ്ടാകുന്ന താപം ദഹനപ്രക്രിയ നിലനിര്‍ത്തുന്നതിന് ആവശ്യമായ തോതില്‍ ഉയരുന്നില്ല.

ജ്വലനത്തെ സഹായിക്കുന്ന അന്തരീക്ഷ വായുവിലെ ഘടകം ഓക്സിജന്‍ വാതകമാണെന്നും ജ്വലനത്തിന്റെ ഫലമായി ഓക്സീകരണം സംഭവിക്കുന്നു എന്നും 18-ാം ശ.-ന്റെ ഉത്തരാര്‍ധത്തില്‍ അന്ത്വാന്‍ ലോറന്റ് ലാവോയിസി നടത്തിയ പരീക്ഷണങ്ങളുടെ ഫലമായാണ് സ്ഥിരീകരിക്കപ്പെട്ടത്. ഈ കണ്ടുപിടിത്തത്തിനു മുമ്പായി ജ്വലനപ്രക്രിയയെ വിശദീകരിക്കുവാന്‍ 17-ാം ശ.-ല്‍ ബെകെര്‍, സ്റ്റാള്‍ എന്നീശാസ്ത്രജ്ഞന്മാര്‍ 'ഫ്ളോജിസ്റ്റണ്‍ തത്ത്വം' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സിദ്ധാന്തം മുന്നോട്ടു വച്ചിരുന്നു. ഫ്ളോജിസ്റ്റണ്‍ എന്ന പദത്തിനു ഗ്രീക്കു ഭാഷയില്‍ 'ഞാന്‍ തീ കൊളുത്തുന്നു' എന്നാണ് അര്‍ഥം. ഈ സിദ്ധാന്തം അനുസരിച്ച് ഒരു ലോഹം വായുവില്‍ കത്തുമ്പോള്‍, ഫ്ളോജിസ്റ്റണ്‍ നഷ്ടമാവുകയും തത്ഫലമായി കാല്‍ക്സ് ഉണ്ടാവുകയും ചെയ്യുന്നു. ലോഹത്തിന്റെ ഓക്സൈഡാണ് കാല്‍ക്സ് എന്ന സംജ്ഞകൊണ്ട് വിവക്ഷിക്കപ്പെട്ടിരുന്നത്. കാല്‍ക്സില്‍ നിന്നും വീണ്ടും ലോഹം ലഭ്യമാക്കുന്നതിനു ഫ്ളോജിസ്റ്റണ്‍ കൂടുതല്‍ അടങ്ങിയിരിക്കുന്ന കരിപോലെ വസ്തുക്കള്‍ ചേര്‍ത്ത് ചൂടാക്കിയാല്‍ മതിയാകും. അര്‍ഥരഹിതമായ ഈ തത്ത്വം ഒരു ശതക കാലത്തോളം ജ്വലനപ്രക്രിയയെ വിശദീകരിക്കുന്ന ഏറ്റവും വലിയ സിദ്ധാന്തമായി കണക്കാക്കിയിരുന്നു.

(ഡോ. പി.കെ. ജോയ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%8D%E0%B4%B5%E0%B4%B2%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍