This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീവശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജീവശാസ്ത്രം

Biology

ജീവനെയും ജീവനുള്ള വസ്തുക്കളെയും കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം. ജീവശാസ്ത്രത്തെ പരമ്പരാഗതമായി സസ്യശാസ്ത്രം, ജന്തുശാസ്ത്രം എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ആധുനിക കാലത്ത് ജീവശാസ്ത്രം നേടിയിരിക്കുന്ന വളര്‍ച്ച ഇത്തരമൊരു വിഭജനത്തെ അനുകൂലിക്കുന്നില്ല. കാരണം സസ്യങ്ങളെ ജീവനുള്ളവയാക്കുന്ന അതേ ഘടകങ്ങള്‍ തന്നെയാണ് ജന്തുക്കളെയും ജീവനുള്ളവയാക്കുന്നത്. ആധുനിക കാലത്തെ ജീവശാസ്ത്രപഠന മേഖലകളിലെല്ലാംതന്നെ ജന്തുക്കളും സസ്യങ്ങളും ഉള്‍പ്പെട്ട ജീവലോകത്തെ ഒറ്റ ഏകകമായിട്ടാണ് എടുത്തിരിക്കുന്നത്.

ജീവന്‍ എന്ന പ്രതിഭാസം എന്താണെന്ന് വേണ്ടവണ്ണം മനസ്സിലാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പരിമിതമായ എണ്ണം ലഘുവസ്തുക്കളെക്കൊണ്ടാണ് പ്രകൃതി വൈവിധ്യമേറിയ ഈ ജീവലോകത്തെ സൃഷ്ടിച്ചിരിക്കുന്നത്.

ചരിത്രം. പ്രാചീന കാലത്തെ വൈദ്യന്മാരും കര്‍ഷകരും ഇടയന്മാരുമായിരുന്നു ഈ ശാസ്ത്രത്തിന്റെ പ്രണേതാക്കള്‍. ഇന്ന് കൃഷി ചെയ്യുന്ന വിളകളും വളര്‍ത്തുന്ന മൃഗങ്ങളും ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളും പുരാതന ഗോത്ര ജനതയുടെ കൂട്ടായ സംഭാവനകളാണ്. നിയതമായ അര്‍ഥത്തില്‍ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ ആദ്യത്തെ ജീവശാസ്ത്രജ്ഞന്‍ അരിസ്റ്റോട്ടല്‍ ആണ്. ജീവലോകത്തെ ആദ്യമായി വര്‍ഗീകരിക്കുകയും ജീവശാസ്ത്ര വിജ്ഞാനങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്ത അദ്ദേഹം പില്ക്കാല ജീവശാസ്ത്രജ്ഞര്‍ക്ക് മാതൃകയായി. സസ്യശാസ്ത്രത്തിന് അടിത്തറ പാകിയത് മറ്റൊരു ഗ്രീക്ക് പണ്ഡിതനായ തിയോഫ്രാസ്റ്റസ് ആണ്. ഗ്രീക്ക് ഭിഷഗ്വരനായ ഗാലന്‍ ശരീരക്രിയാവിജ്ഞാന (Physiology)ത്തിന്റെയും വൈദ്യശാസ്ത്രജ്ഞനായ പാരസെല്‍സസ് ഔഷധശാസ്ത്ര (Pharmacology)ത്തിന്റെയും ഉപജ്ഞാതാക്കളാണ്.

16-ാം ശതകത്തില്‍ വെസാലിയസ്, ഫബ്രീഷ്യസ് എന്നിവര്‍ പരീക്ഷണ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ശരീരശാസ്ത്ര (Anatomy) ത്തിനും വാന്‍ ഹെല്‍മൊണ്‍ട് സസ്യശരീര ക്രിയാവിജ്ഞാനത്തിനും (Plant Physiology) തുടക്കമിട്ടു. 17-ാം ശതകത്തില്‍ ഹൂക്ക് (Hooke), വാന്‍ല്യൂവെന്‍ഹോക്ക് (Van Leeu wenhoeck) എന്നിവര്‍ സൂക്ഷ്മദര്‍ശിനികള്‍ നിര്‍മിച്ചത് ജീവശാസ്ത്രത്തെയാണ് ഏറ്റവും സഹായിച്ചത്. ചെടികളിലെ പ്രകാശസംശ്ലേഷണത്തെക്കുറിച്ച് പഠിച്ച സ്റ്റീഫന്‍ ഹേല്‍സ്, കാര്‍ഷികോത്പാദനത്തില്‍ മണ്ണിനുള്ള പങ്ക് തെളിയിച്ച ജെത്രോടുള്‍, സസ്യങ്ങളെ വര്‍ഗീകരിച്ച കരോളസ് ലിന്നേയസ്, ജന്തുക്കളെ വര്‍ഗീകരിച്ച ബഫണ്‍, പരിണാമജീവശാസ്ത്രത്തിന് (Evolutionary Biology) ഉറച്ച അടിത്തറപാകിയ ചാള്‍സ് ഡാര്‍വിന്‍, കോശവിജ്ഞാനത്തിന് (Cytology) തുടക്കമിട്ട ഷ്വാന്‍ (Schwann), പേശിശാസ്ത്ര(Hystrology)ത്തില്‍ പഠനങ്ങള്‍ നടത്തിയ ബിക്കാറ്റ് (Bichat), സൂക്ഷ്മജീവിവിജ്ഞാനത്തിന് തുടക്കമിട്ട ലൂയി പാസ്റ്റര്‍, എക്സ് റേ കൊണ്ട് ചെടികളില്‍ ഉത്പരിവര്‍ത്തനങ്ങള്‍ (mutations) വരുത്താമെന്ന് തെളിയിച്ച ഹെര്‍മന്‍ മുള്ളര്‍, ജനിതകശാസ്ത്ര(Genetics))ത്തിന് തുടക്കംകുറിച്ച ഗ്രിഗര്‍ മെന്‍ഡല്‍, ജന്തുശാസ്ത്രവും സസ്യശാസ്ത്രവും വെവ്വേറെ പഠിക്കാന്‍ പാടില്ലെന്ന് വാദിച്ച ഹക്സ്ലി, ഡി.എന്‍.എ.യുടെ ഘടന നിര്‍ണയിച്ച വാട്സനും ക്രിക്കും, പ്രോട്ടീനുകളുടെ ഘടന നിര്‍ണയിച്ച ലിനസ് പോളിങ് എന്നിവ ജീവശാസ്ത്രചരിത്രത്തിലെ പ്രാതഃസ്മരണീയരായ ശാസ്ത്രജ്ഞരാണ്.

ജീവശാസ്ത്രരംഗത്തെ വളര്‍ച്ച ഡി.എന്‍.എ. പിതൃത്വ പരിശോധനയിലും പോളിമറേസ് ശൃംഖലാ പ്രതിപ്രവര്‍ത്തനത്തിലും (Polymerase chain reaction), ക്ളോണിങ്ങിലും വന്നെത്തി നില്ക്കുകയാണിപ്പോള്‍.

ജീവശാസ്ത്രത്തിലെ വിവിധ പഠനശാഖകള്‍. ജീവശാസ്ത്രജ്ഞരുടെ പ്രാഥമിക കര്‍ത്തവ്യങ്ങളിലൊന്ന് പുതിയ ജന്തുവര്‍ഗങ്ങളെ കണ്ടെത്തുകയും പഠിക്കുകയുമാണ്. ഇനിയും കണ്ടെത്താനുള്ള സസ്യങ്ങളുടെയും ജന്തുക്കളുടെയും എണ്ണം ഒരു ദശലക്ഷത്തില്‍ കവിയുമെന്നാണ് ഏകദേശ കണക്ക്. ജീവശാസ്ത്രം ഇനിയും ബഹുദൂരം മുന്നേറാനുണ്ട് എന്ന് ഇത് സൂചിപ്പിക്കുന്നു. സസ്യങ്ങളുടെയും ജന്തുക്കളുടെയും വര്‍ഗീകരണം വളരെ സങ്കീര്‍ണമാണ്. സാമ്യമുള്ള പല ജീവരൂപങ്ങളും അവയുടെ സാമ്യം ഒരേ പൂര്‍വ പിതാവില്‍നിന്ന് നേടിയെടുത്തതാകണമെന്ന് നിര്‍ബന്ധമില്ല. സമാനമായ പരിതഃസ്ഥിതികളില്‍ സമാനമായ പരിണാമങ്ങള്‍ക്ക് വിധേയമാകുന്ന ജൈവരൂപങ്ങള്‍ക്ക് സാമ്യങ്ങള്‍ വന്നുചേരാം. ജീവജാലങ്ങളുടെ വര്‍ഗീകരണപ്രക്രിയ സങ്കീര്‍ണമാക്കുന്ന ഘടകങ്ങളാണിവ. വ്യത്യസ്ത സ്പീഷികളെന്ന് ഒരു കാലത്ത് കരുതിയിരുന്ന പലതും പില്ക്കാലത്ത് വ്യത്യസ്ത പരിതഃസ്ഥിതികളില്‍ ഒരേ ജീവിക്കുണ്ടായ ജൈവപരിണാമങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ജീവശാസ്ത്രത്തിലെ ഏറെ വികാസം നേടിയൊരു ശാഖയാണ് വര്‍ഗീകരണ ശാസ്ത്രം (Taxonomy).

ശരീരശാസ്ത്രവും (Anatomy) ശരീരക്രിയാവിജ്ഞാനവും (Physiology) ഭ്രൂണവിജ്ഞാനവും (Embryology) അത്യന്തം പ്രാധാന്യമര്‍ഹിക്കുന്ന വിജ്ഞാനശാഖകളാണ്. ശരീരശാസ്ത്രത്തില്‍ ശസ്ത്രക്രിയ ചെയ്ത് ശരീരഘടനയെക്കുറിച്ച് പഠിക്കുന്നു. ശരീരക്രിയാവിജ്ഞാനത്തില്‍ ജീവരൂപങ്ങളുടെ ശരീരധര്‍മങ്ങളെക്കുറിച്ച് പഠിക്കുന്നു. ഇതിന്റെ ഉപശാഖയാണ് നാഡീവ്യൂഹങ്ങള്‍, തലച്ചോറ് എന്നിവയെക്കുറിച്ച് പഠിക്കുന്ന നാഡീക്രിയാവിജ്ഞാനം (Neurophysiology). ഭ്രൂണവിജ്ഞാനം ജൈവരൂപങ്ങളുടെ വളര്‍ച്ചയെക്കുറിച്ച് ഗവേഷണ പഠനങ്ങള്‍ നടത്തുന്ന ശാഖയാണ്. മുട്ടയില്‍നിന്നൊരു പക്ഷിയും വിത്തില്‍നിന്നൊരു മരവും വളര്‍ന്നുവരുമ്പോള്‍ നടക്കുന്ന പരിവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിവരിക്കാന്‍ ഇന്ന് കഴിയും. എന്നാല്‍ അവ എങ്ങനെയാണ് നടക്കുന്നതെന്ന ചോദ്യത്തിന് ഇന്നുത്തരമില്ല.

സസ്യങ്ങളുടെയും ജന്തുക്കളുടെയും ശരീരകലകളെക്കുറിച്ച് പേശിശാസ്ത്രവും (Hystology) കോശഘടനയെക്കുറിച്ച് കോശവിജ്ഞാനവും (Cytology/Cytochemistry) പഠിക്കുന്നു. ഇലക്ട്രോണ്‍ മൈക്രോസ്കോപ്പും അതിനെക്കാള്‍ ശക്തി കൂടിയ സ്കാനിങ് ടണലിങ് മൈക്രോസ്കോപ്പും പേശികളെയും കോശങ്ങളെയുംകുറിച്ച് അത്യന്തം വിശദമായും സൂക്ഷ്മമായും പഠിക്കാന്‍ സൗകര്യം നല്കുന്നു. ജീവന്‍ കോശത്തിന് പുറത്ത് ഒരിക്കലും നിലനില്ക്കുന്നില്ല എന്നതുകൊണ്ടും കോശങ്ങള്‍ ചേര്‍ന്നാണ് ജീവികള്‍ ഉണ്ടാകുന്നത് എന്നതുകൊണ്ടും കോശങ്ങളുടെ ഘടനയെക്കുറിച്ചുള്ള പൂര്‍ണ പരിജ്ഞാനം ജീവശാസ്ത്ര പഠനങ്ങളുടെ കേന്ദ്രബിന്ദുവാണ്.

സമകാലീന ജീവശാസ്ത്രത്തിലെ ഏറ്റവും സമ്പുഷ്ടമായൊരു മേഖലയാണ് പരിസ്ഥിതിവിജ്ഞാനം (Ecology). ജീവികള്‍ തമ്മിലും ജീവികളും പരിതഃസ്ഥിതികളും തമ്മിലും ഉള്ള പ്രതിപ്രവര്‍ത്തനങ്ങളാണ് ഇവിടെ പഠനവിഷയം. പരിസ്ഥിതി വിജ്ഞാനവുമായി പൊക്കിള്‍ക്കൊടി ബന്ധം പുലര്‍ത്തുന്നൊരു ശാഖയാണ് ജീവഭൂമിശാസ്ത്രം (Biogeography). അതിന് കാരണം ജീവികളുടെ എണ്ണവും സ്വഭാവവും പരിസ്ഥിതിയെയും പരിസ്ഥിതി ജീവികളുടെ എണ്ണത്തെയും സ്വഭാവത്തെയും സ്വാധീനിക്കും എന്നതാണ്. ഇവയുമായി ചേര്‍ത്തുപറയാവുന്നൊരു ശാഖയാണ് ജന്തുവ്യവഹാരവിജ്ഞാനം (Ethology). ഇതില്‍ ജന്തുക്കളുടെ പെരുമാറ്റരീതിയാണ് പഠനവിഷയം. 1970-നുശേഷം വികാസം നേടിയ സമഷ്ടി ജീവശാസ്ത്രം (Population biology) പരിണാമ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ ജീവസമൂഹങ്ങളിലുണ്ടാകുന്ന ജനിതകവ്യതിയാനങ്ങളെ പഠനവിധേയമാക്കുന്നു. ഇത് പരിസ്ഥിതി വിജ്ഞാനത്തിന്റെ മേഖലകളിലേക്ക് കടന്നുകയറുന്നതായാണ് ഇപ്പോള്‍ കണ്ടുവരുന്നത്. മനുഷ്യശരീരത്തെക്കുറിച്ചുള്ള സൂക്ഷ്മപഠനം ജീവശാസ്ത്രത്തിന്റെ ഭാഗമാണെങ്കിലും ജന്തു വ്യവഹാര വിജ്ഞാനം, സമഷ്ടി ജീവശാസ്ത്രം തുടങ്ങിയ പല ജീവശാസ്ത്ര ശാഖകളിലും മനുഷ്യസമൂഹത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. അതിനാണ് നരവംശശാസ്ത്രവും (Anthropology) നിരവധി സമൂഹശാസ്ത്രങ്ങളുമുള്ളത്.

ജീവനുള്ളവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രമെന്ന നിലയ്ക്ക് ജീവശാസ്ത്രം അജൈവ ലോകത്തെക്കുറിച്ച് രസതന്ത്രം, ഭൗതികശാസ്ത്രം, ഭൂവിജ്ഞാനം എന്നീ ഭൗതികശാസ്ത്രങ്ങളില്‍നിന്ന് മൗലികമായി വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നിരിക്കലും ഇപ്പോള്‍ ഭൗതികശാസ്ത്രതത്ത്വങ്ങള്‍ നിര്‍ലോഭമായി ജീവശാസ്ത്രപഠനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്. അങ്ങനെയാണ് ജൈവരസതന്ത്രം (Biochemistry), ജൈവഭൗതികം (Biophysics), പുരാജീവി വിജ്ഞാനം (Palaentology) എന്നീ മേഖലകള്‍ വികാസം പ്രാപിച്ചത്. സമുദ്രത്തിലെ അതിവിപുലമായ ജീവലോകത്തെക്കുറിച്ച് പഠിക്കാനായി സമുദ്രവിജ്ഞാനം (Oceanography), സമുദ്രജീവശാസ്ത്രം (Marinebiology) എന്നിവ വളര്‍ച്ചനേടി. അതിസൂക്ഷ്മ ജീവികളെക്കുറിച്ച് പഠിക്കുന്ന സൂക്ഷ്മജീവശാസ്ത്രം(Microbiology) , വൈറസ് വിജ്ഞാനം(Virology) , ബാക്റ്റീരിയ വിജ്ഞാനം (Bacteriology) എന്നീ ജീവശാസ്ത്ര വിഭാഗങ്ങള്‍ നമ്മുടെ ചുറ്റുപാടുകളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും നവീനമായ ഉള്‍ക്കാഴ്ചകള്‍ നല്കാന്‍ പര്യാപ്തങ്ങളാണ്. ഇവയും മറ്റു ജീവശാസ്ത്ര വിഭാഗങ്ങളുമാണ് വൈദ്യശാസ്ത്രം, കൃഷിശാസ്ത്രം, ഫലോദ്യാനശാസ്ത്രം (Horticulture) തുടങ്ങിയ പ്രായോഗിക ശാസ്ത്രങ്ങള്‍ക്ക് ഉറച്ച അടിത്തറ പ്രദാനം ചെയ്യുന്നത്.

കോശത്തിനകത്ത് ജീവന്‍ എന്ന പ്രതിഭാസം എങ്ങനെ ഉണ്ടായി നിലനില്ക്കുന്നു എന്ന ചോദ്യം ഇന്നും പ്രഹേളികയായി അവശേഷിക്കുന്നു. ജീവശാസ്ത്രത്തിന്റെ മുമ്പിലുള്ള ഈ വെല്ലുവിളി നേരിടുന്നതിന് ഇന്ന് സങ്കീര്‍ണങ്ങളായ പഠന സാമഗ്രികളുടെയും യന്ത്രസംവിധാനങ്ങളുടെയും സഹായത്തോടെ വിഷയത്തിന്റെ അതിസൂക്ഷ്മ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പഠനങ്ങള്‍ നടത്തിവരുകയാണ്. തന്മാത്രകളുടെ തലത്തിലും തന്മാത്രകളുടെ കൂട്ടായ്മകളായ കോശങ്ങളുടെ തലത്തിലും നടന്നുവരുന്ന ഇത്തരം പഠനങ്ങള്‍ തന്മാത്രാ ജീവശാസ്ത്രം (Molecular Biology), കോശീയ ജീവശാസ്ത്രം (Cellular Biology) എന്നീ ആധുനിക ജീവശാസ്ത്രശാഖകളുടെ വളര്‍ച്ചയ്ക്ക് ഇടയാക്കി.

ജൈവഭൗതികം, ജൈവരസതന്ത്രം എന്നിവയുമായി ഉറ്റബന്ധം പുലര്‍ത്തുന്ന തന്മാത്രാ ജീവശാസ്ത്രം ആധുനിക ജീവശാസ്ത്രത്തിന് കനത്ത സംഭാവനകളാണ് നല്കിക്കൊണ്ടിരിക്കുന്നത്. നൂക്ലിക് അമ്ലങ്ങള്‍, പ്രോട്ടീനുകള്‍ തുടങ്ങിയ ജൈവതന്മാത്രകളുടെ ഘടന, ധര്‍മം തുടങ്ങിയവയും തന്മാത്രകളുടെ ഉപാപചയ പ്രക്രിയകള്‍ വഴി ജീവജാലങ്ങള്‍ക്ക് ഊര്‍ജം കിട്ടുന്ന രീതിയും കണ്ടെത്തിയത് വലിയ നേട്ടങ്ങളാണ്. പാരമ്പര്യം നിര്‍ണയിക്കുന്ന ഘടകങ്ങളായ നൂക്ലിക് അമ്ലങ്ങളെക്കുറിച്ചുള്ള പഠനം ജനിതകശാസ്ത്രത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് കാരണമായി. ആധുനിക ജീവിതത്തില്‍ ഗുണപരമായ പല മാറ്റങ്ങള്‍ക്കും കാരണഭൂതമായൊരു വിജ്ഞാനമേഖലയാണിത്. വളര്‍ത്തുമൃഗങ്ങളുടെയും സസ്യങ്ങളുടെയും ജനിതക വ്യവസ്ഥയില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തി വര്‍ധിച്ച ഉത്പാദനം ഉറപ്പാക്കാന്‍ കഴിഞ്ഞത് ഇതിന്റെ നേട്ടങ്ങളിലൊന്നാണ്.

ജൈവ ശാസ്ത്ര ഗവേഷണ പഠനരീതികള്‍. ജീവശാസ്ത്ര ഗവേഷണം മൊത്തത്തില്‍ രണ്ടു ദിശകളിലാണ് വളരുന്നത്. (i) ജന്തുക്കളെയും സസ്യങ്ങളെയുംകുറിച്ച് മൊത്തത്തിലുള്ള പഠനം. (ii) ജീവന്റെ അടിസ്ഥാന പ്രക്രിയകളെക്കുറിച്ചുള്ള പഠനം. രണ്ടാമത്തെതിന് കോശങ്ങളില്‍ നടക്കുന്ന ഉപാപചയപ്രക്രിയകള്‍ പഠിക്കുന്ന രീതിയും ശരീരഘടനകങ്ങളെ വേര്‍തിരിച്ച് പരീക്ഷണശാലകളില്‍ പഠിക്കുന്ന രീതിയും പ്രയോജനപ്പെടുത്താം. റേഡിയോ ആക്റ്റിവതയുള്ള സംശ്ലേഷിത ഐസോടോപ്പുകളും സംശ്ലേഷിത യൗഗികങ്ങളും ശക്തികൂടിയ സൂക്ഷ്മദര്‍ശിനികളും ഉപയോഗിച്ചു നടത്തുന്ന ഇത്തരം പഠനങ്ങളില്‍ പ്രോട്ടീന്‍ പോലുള്ള സങ്കീര്‍ണ തന്മാത്രകള്‍ സംശ്ലേഷണം ചെയ്തു നോക്കേണ്ടതായും വരും. സംശ്ലേഷണപരവും വിശ്ലേഷണപരവുമായ നിരവധി പഠനങ്ങളില്‍നിന്ന് കിട്ടുന്ന വിവരങ്ങള്‍ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തിയാണ് ജീവന്റെ ആന്തരിക സ്വഭാവത്തിലേക്ക് ജീവശാസ്ത്ര ഗവേഷകര്‍ ചുഴിഞ്ഞിറങ്ങാന്‍ ശ്രമിക്കുന്നത്.

ജീവശാസ്ത്രത്തിന്റെ ഭാവി. ആധുനികകാലത്ത് ജീവശാസ്ത്രം ശീഘ്രവളര്‍ച്ച നേടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ആത്യന്തികമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇന്നും ജീവശാസ്ത്രത്തിന്റെ പക്കലില്ല. എന്താണ് ജീവന്‍ എന്ന ജീവശാസ്ത്രത്തിലെ മൗലികമായ പ്രശ്നത്തിന് പൂര്‍ണമായും തൃപ്തികരമായ ഉത്തരം ഇന്നില്ല. ഈ ഭൂമുഖത്ത് ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമായ ഘടകം കോശമാണ്. ഓരോ കോശത്തിലുമുള്ളത് പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പുകള്‍, ലവണങ്ങള്‍ തുടങ്ങിയവയുടെ ജലമാധ്യമത്തിലുള്ള സംഘാതമായ പ്രോട്ടോപ്ലാസവും അതിനകത്ത് സ്വയമേവ നിരന്തരമായി നടക്കുന്ന ഭൗതിക രാസപരിണാമങ്ങളുമാണ് ജീവനുള്ളവയെ ജീവനില്ലാത്തവയില്‍നിന്ന് വേര്‍തിരിച്ച് കാണിക്കുന്നത്. വളര്‍ച്ച, പുനരുത്പാദനം തുടങ്ങിയ ജീവന്റെ അവശ്യധര്‍മങ്ങളിലെല്ലാം മൗലികമായ പങ്കുവഹിക്കുന്നത് ഊര്‍ജവും ജൈവരാസത്വരങ്ങളായ എന്‍സൈമുകള്‍ എന്ന വിഭാഗം പ്രോട്ടീനുകളുമാണ്. നൂക്ലിക് അമ്ലങ്ങള്‍, പ്രോട്ടീനുകള്‍, ഊര്‍ജം ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന അഡിനോസിന്‍ ഫോസ്ഫേറ്റുകള്‍ തുടങ്ങിയവ നിര്‍വഹിക്കുന്ന അത്യന്തം സങ്കീര്‍ണങ്ങളായ ഒട്ടനവധി ജീവധര്‍മങ്ങള്‍ അദ്ഭുതത്തോടെ മാത്രമേ കാണാന്‍ കഴിയുകയുള്ളു.

ഏതൊരു ശാസ്ത്രപ്രശ്നത്തിനും എന്ത്? എങ്ങനെ? എന്തുകൊണ്ട്? എന്നീ മൂന്ന് ഭാഗങ്ങളുണ്ട്. ജീവശാസ്ത്രത്തിലെ പ്രശ്നങ്ങളെ സംബന്ധിച്ചിടത്തോളം എന്ത് എന്ന ചോദ്യത്തിന് കുറെയൊക്കെ തൃപ്തികരമായ ഉത്തരങ്ങള്‍ ഇന്നുണ്ട്. എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ കണ്ടെത്താനുള്ള കഠിനയത്നത്തിലാണ് ജീവശാസ്ത്രജ്ഞര്‍. എന്തുകൊണ്ട് എന്ന ചോദ്യം ചോദിക്കാനുള്ള വളര്‍ച്ച ജീവശാസ്ത്രം ഇതുവരെ നേടിയിട്ടില്ല. ഭാവി ജീവശാസ്ത്രജ്ഞന്മാരെ ഔന്നത്യങ്ങള്‍ കീഴടക്കാന്‍ പ്രേരിപ്പിക്കേണ്ട വസ്തുതകളാണിവ.

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍