This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജമ്മു-കാശ്മീര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ജമ്മു-കാശ്മീര്‍

Jammu & Kashmir

ഇന്ത്യാ റിപ്പബ്ളിക്കിലെ ഒരു സംസ്ഥാനം. വിസ്തീര്‍ണം: 2,22,236 ച.കി.മീ. രണ്ടു തലസ്ഥാനങ്ങളാണുള്ളത്. വേനല്‍ക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവും. ഭാരതത്തില്‍ മറ്റൊരു സംസ്ഥാനത്തിനും രണ്ടു തലസ്ഥാനങ്ങളില്ല.

ഇന്ത്യാ ഉപദ്വീപിന്റെ ഏറ്റവും വടക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനം വടക്ക് അക്ഷാംശം 32 o 17' മുതല്‍ 36 o58' വരെയും കിഴക്ക് രേഖാംശം 73 o26' മുതല്‍ 83o 30' വരെയും വ്യാപിച്ചിരിക്കുന്നു. വടക്ക് ചൈനയിലെ സിങ്കിയാങ് വിഗൂര്‍ പ്രദേശവും കിഴക്ക് തിബത്തും തെക്ക് ഹിമാചല്‍ പ്രദേശും തെ. പടിഞ്ഞാറ് പാകിസ്താനും വ. പടിഞ്ഞാറ് അഫ്ഗാനിസ്താനുമാണ് ഈ സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍. ഉര്‍ദുവാണ് പ്രധാന ഭാഷയെങ്കിലും കാശ്മീരി, ദോഗ്രി, ലഡാക്കി, പഹാഡി, ബാള്‍ട്ടി, പഞ്ചാബി, ഗാജ്റി, ദാദ്രി എന്നീ ഭാഷകള്‍ ജമ്മു-കാശ്മീരില്‍ ഉപയോഗത്തിലുണ്ട്. 2,22,236 ച.കി.മീ. വിസ്തൃതി ഉണ്ടെങ്കിലും 78,114 ച.കി.മീ. പാകിസ്താനും 42,735 ച.കി.മീ. ചൈനയും അന്യായമായി കൈയേറിയിരിക്കുകയാണ്. 54.3 ശ.മാ. സ്ഥലമാണ് അയല്‍ രാജ്യങ്ങള്‍ കൈയേറിയിരിക്കുന്നത്. 19.22 ശ.മാ. സ്ഥലം ചൈനയും 35.15 ശ.മാ. സ്ഥലം പാകിസ്താനും കൈയടക്കി. ചൈനയുടെ കൈവശമുള്ള സ്ഥലത്തില്‍ പാകിസ്താന്‍ ചൈനയ്ക്കു കൈമാറിയ 25,180 ച.കി.മീ. സ്ഥലവും ഉള്‍പ്പെടുന്നു. ഈ കൈമാറ്റങ്ങള്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ല.

1991-ല്‍ ജമ്മു-കാശ്മീരില്‍ കാനേഷുമാരി കണക്കെടുപ്പു നടത്തിയിട്ടില്ല. സ്റ്റാന്‍ഡിങ് കമ്മിറ്റി ഒഫ് എക്സ്പെര്‍ട്ട്സ് ഓണ്‍ പോപ്പുലേഷന്‍ പ്രൊജക്ഷന്‍സ് 1989 ഒ.-ല്‍ നടത്തിയ പോപ്പുലേഷന്‍ പ്രൊജക്ഷന്‍സ് അനുസരിച്ച് 1991 മാ. 1-ലെ ഇവിടത്തെ ജനസംഖ്യ: 77,18,700 ആണ്.


ചരിത്രം

പ്രാചീന ചരിത്രം

കല്‍ഹണന്റെ രാജതരംഗിണി, ജോനരാജന്റെ തൃതീയ രാജതരംഗിണി, പ്രാജ്ഞഭട്ടന്റെ രാജാവലീപാടകം എന്നീ ഗ്രന്ഥങ്ങളില്‍ കാശ്മീരിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇവ കൂടാതെ നിലമാട്ടു (Nilmat) പുരാണത്തിലും കഥാസരിത് സാഗരത്തിലും സംസ്ഥാനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ഫാഹിയാന്‍, ഹ്യൂാന്‍ത്സാങ് എന്നീ ചൈനീസ് സഞ്ചാരികളുടെ യാത്രാവിവരണങ്ങളിലും കാശ്മീരിനെക്കുറിച്ച് പറയുന്നുണ്ട്. ഹ്യൂാന്‍ത്സാങ് രണ്ടുവര്‍ഷക്കാലം (631-633) കാശ്മീരില്‍ കഴിച്ചു കൂട്ടിയിരുന്നു. 6-ാം ശ.-ല്‍ ചൈനീസ് സഞ്ചാരികളായ തോയെങ്, സൂങ് യൂന്‍ എന്നിവരും കാശ്മീര്‍ സന്ദര്‍ശിക്കുകയുണ്ടായി.

അതിപുരാതനകാലത്ത് കാശ്മീര്‍ തടം ഒരു തടാകമായിരുന്നുവെന്നും കാശ്യപ മഹര്‍ഷി, വരാഹമൂലം (ബാരാമൂള) എന്ന സ്ഥലത്ത് പര്‍വതത്തില്‍ വിടവുണ്ടാക്കി തടാകജലം ഒഴുക്കിക്കളഞ്ഞശേഷം ആ ഭൂമിയില്‍ ബ്രാഹ്മണരെ കൊണ്ടുവന്ന് പാര്‍പ്പിച്ചുവെന്നും രാജതരംഗിണിയില്‍ പറയുന്നു. കശ്യപസാഗര (കാസ്പിയന്‍ കടല്‍) പ്രദേശത്തു നിന്നാവും കാശ്യപന്‍ ബ്രാഹ്മണരെ കൊണ്ടുവന്നത്. കാശ്യപന്‍ കൊണ്ടുവന്നതുമൂലമാകാം അവര്‍ കാശ്യപഗോത്രക്കാരായത്. കാശ്യപഗോത്രക്കാരുടെ ദേശം എന്ന അര്‍ഥത്തിലാണത്രെ കാശ്മീര്‍ എന്ന പേരുണ്ടായത്.

കാശ്മീര്‍ ബി.സി. 8000-ത്തില്‍ ഒരു തടാകമായിരുന്നു. ജലം വറ്റിയ ശേഷമാണ് ഇവിടം വാസയോഗ്യമായത്. ജലം താഴ്ന്നിറങ്ങിയാണ് ജമ്മു-കാശ്മീര്‍ രൂപം കൊണ്ടത്.

കാഷ് വര്‍ഗത്തില്‍പ്പെട്ട ആദിവാസികളായിരുന്നു ആദ്യമിവിടെ വാസമുറപ്പിച്ചത്. കാസ്സൈറ്റ്സ് (Kassites) എന്നും ഇവര്‍ അറിയപ്പെടുന്നു. മെസപ്പൊട്ടേമിയയില്‍ നിന്നും വന്നവരാണിവരെന്നാണ് കണക്കാക്കുന്നത്. ആദിവാസികളുടെ നേതാവായിരുന്നു കാശ്യപര്‍. കാഷ് വര്‍ഗക്കാര്‍ താമസിച്ചിരുന്ന സ്ഥലം കാഷിര്‍ ആയും പിന്നീടത് കാശ്മീര്‍ ആയും പരിണമിച്ചുവെന്നാണ് ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.

ഗോനന്ദന്‍ I-ന്റെ ഭരണം മുതല്‍ക്കുള്ള ചരിത്രമാണ് കല്‍ഹണന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇദ്ദേഹം ബി.സി. 2448-ല്‍ രാജാവായി എന്ന പരാമര്‍ശത്തെപ്പറ്റി ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. ഇദ്ദേഹം മഗധരാജാവായ ജരാസന്ധന്റെ ബന്ധു ആയിരുന്നുവെന്നും കൃഷ്ണനുമായുണ്ടായ യുദ്ധത്തില്‍ ഗോനന്ദനും പുത്രന്‍ ദാമോദരനും കൊല്ലപ്പെട്ടുവെന്നും പിന്നീട് ഈ രാജ്യത്തിന്റെ ഭരണം പാണ്ഡവര്‍ ഏറ്റെടുത്തുവെന്നും കല്‍ഹണന്‍ വ്യക്തമാക്കുന്നു. പാണ്ഡവരുടെതെന്നു കരുതപ്പെടുന്ന നഷ്ടാവശിഷ്ടങ്ങള്‍ ജമ്മു-കാശ്മീരില്‍ ഇപ്പോഴുമുണ്ട്.

രാജഭരണകാലം

ചരിത്രപരമായ കൃത്യതയുള്ള പരാമര്‍ശം കല്‍ഹണന്റെ ഗ്രന്ഥത്തില്‍ കാണുന്നത് അശോകന്റെ കാലം മുതല്‍ക്കാണ്. അശോക ചക്രവര്‍ത്തി(ബി.സി. 273-232)യാണിവിടെ ബുദ്ധമതം പ്രചരിപ്പിച്ചത്.

അവന്തിപൂര്‍ ക്ഷേത്രാവശിഷ്ടങ്ങള്‍

അശോകനുശേഷം ജലൌകന്‍, ദാമോദരന്‍, കനിഷ്കന്‍, ഹുഷ്കന്‍, ജുഷകന്‍ എന്നിവര്‍ കാശ്മീര്‍ ഭരിച്ചു. കനിഷ്കന്റെ കാലത്ത് ബുദ്ധമതത്തിന് ഏറെ പ്രചാരം ലഭിച്ചു. ശ്രീനഗറിനടുത്ത് കനിഷ്കന്‍ ഒരു ബൗദ്ധപരിഷത്ത് വിളിച്ചു കൂട്ടിയതായി രേഖകളുണ്ട്. പിന്നീട് ബുദ്ധമതത്തിന്റെ ശക്തി ക്ഷയിച്ചു. തുടര്‍ന്ന് മിഹിരകുലന്‍, പ്രതാപാദിത്യന്‍, ജലൌകന്‍, തുംജീനന്‍, പ്രവരസേനന്‍ എന്നിവര്‍ ഭരണം നടത്തി. പ്രവരസേനന്‍ ആണ് ശ്രീനഗര്‍ നഗരം സ്ഥാപിച്ചത്.

എ.ഡി. ഏഴും എട്ടും ശ.-ങ്ങളില്‍ കാര്‍ക്കോടവംശം ഇവിടെ ഭരണം നടത്തി. ദുര്‍ലഭ വര്‍ധനന്‍ ആണ് ഈ രാജവംശം സ്ഥാപിച്ചത്. തുടര്‍ന്ന് പ്രതാപാദിത്യന്‍, ചന്ദ്രാപീഡന്‍, താരാപീഡന്‍, ലളിതാദിത്യന്‍ എന്നിവര്‍ ഭരണമേറ്റു. ഈ വംശത്തിലെ പ്രധാന ഭരണാധിപനായിരുന്ന ലളിതാദിത്യന്റെ കാലത്താണ് സാമ്രാജ്യം വിസ്തൃതമായത്. കി. ബംഗാള്‍ വരെയും തെ. കൊങ്കണ്‍ വരെയും വ. പടിഞ്ഞാറ് ടര്‍ക്കിസ്താന്‍ വരെയും വ. കിഴക്ക് തിബത്ത് വരെയും സാമ്രാജ്യം വികസിപ്പിച്ചു. ഇദ്ദേഹം ബുദ്ധമതത്തോടൊപ്പം ഹിന്ദുമതത്തിനും പ്രോത്സാഹനം നല്കി. നിരവധി ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളും ഇദ്ദേഹം പണികഴിപ്പിച്ചു.

ലളിതാദിത്യന്റെ പൗത്രന്‍ ജയപീഡനും സാമ്രാജ്യത്തിന്റെ വിസ്തൃതി വികസിപ്പിച്ചു. ഇദ്ദേഹമാണ് ഇന്നത്തെ സംബാലിനു സമീപത്തായി ജയപുരനഗരം പണി കഴിപ്പിച്ചത്.

ഉത്പല വംശ സ്ഥാപകനായ അവന്തിവര്‍മന്‍ (ഭ.കാ. 855-83) ആണ് ജലസേചന പദ്ധതികള്‍ ആസൂത്രണം ചെയ്തു കൃഷി വികസ്വരമാക്കിയത്. തുടര്‍ന്ന് തന്ത്രിയാസ്കര, പര്‍വ ഗുപ്ത രാജവംശങ്ങള്‍ കാശ്മീരില്‍ ഭരണം നടത്തി.

958 മുതല്‍ 1003 വരെ ദിദ്ദാറാണിയും തുടര്‍ന്ന് സംഗ്രാമനും (1003-28) ഭരിച്ചു. സംഗ്രാമനാണ് ലോഹ്ര വംശം സ്ഥാപിച്ചത്. ലോഹ്ര വംശത്തിലെ പ്രമുഖരായ മറ്റു രാജാക്കന്മാര്‍ ഹര്‍ഷന്‍ (1089-1101), ജയസിംഹന്‍ (1128-55) എന്നിവരാണ്. ജയസിംഹന്റെ കാലത്താണ് ചരിത്രകാരനും കവിയുമായ കല്‍ഹണന്‍ രാജതരംഗിണി രചിച്ചത്. തുടര്‍ന്നുള്ള രണ്ടു ശ.-ത്തോളം ഭരണത്തില്‍ അസ്ഥിരത ദൃശ്യമായിരുന്നു. സഹദേവന്റെ ഭരണ കാലത്ത് (1301-10) ഇസ്ലാംമതം കാശ്മീരില്‍ പ്രചരിച്ചു.

ഷാമീര്‍ (ഇദ്ദേഹം ഹമസ്-ഉദ്-ദീന്‍ എന്നു പേരുമാറ്റി) ഭരണാധിപനായതോടെയാണ് കാശ്മീരില്‍ മുസ്ലിങ്ങളുടെ ഭരണം വ്യവസ്ഥാപിതമായത്. തുടര്‍ന്ന് ബുത്ശിക്കന്‍ ഭരണമേറ്റു.

പിന്നീട് ഭരണമേറ്റ സൈന്‍-ഉല്‍-ആബ്ദീന്‍ (1420-70) ആണ് മികച്ച മുസ്ലിം ഭരണാധികാരിയെന്നു പേരെടുത്തത്. താത്തരുടെ ആക്രമണത്തിനു മുമ്പ് ഹിന്ദു രാജാവായ സിംഹദേവ് ഒളിച്ചോടിയതിനെ തുടര്‍ന്നാണ് സൈന്‍-ഉല്‍-ആബ്ദീന്‍ കാശ്മീരിലെത്തിയത്. ഇദ്ദേഹത്തിനുശേഷം അധികാരത്തില്‍ വന്ന ഹൈദര്‍ഷായെ പരാജയപ്പെടുത്തിക്കൊണ്ട് ചാക് വംശജര്‍ ഭരണം പിടിച്ചെടുത്തു. അക്ബര്‍ കാശ്മീര്‍ പിടിച്ചടക്കുന്നതു (1586) വരെ ഇവര്‍ ഭരണത്തിലിരുന്നു. അക്ബറിനുശേഷം ഭരണത്തിലിരുന്ന മുഗള്‍ ചക്രവര്‍ത്തിമാരില്‍ പ്രമുഖര്‍ ജഹാംഗീര്‍ (1605-27-ഇദ്ദേഹത്തിന്റെ കാലത്താണ് ഷാലിമാര്‍, നിശാന്തി പൂന്തോട്ടങ്ങള്‍ പണികഴിപ്പിച്ചത്), ഷാജഹാന്‍ (1627-58-ഇദ്ദേഹത്തിന്റെ കാലത്താണ് ചഷ്മാ ഷാഹി, ഷാലിമാര്‍ ബാഗ് എന്നിവ പണികഴിപ്പിച്ചത്), അറംഗസേബ് (1658-1707) എന്നിവരാണ്. 1752-ല്‍ മുഗള്‍ ഭരണം അസ്തമിച്ചു. അഫ്ഗാനിസ്താനിലെ അഹ്മദ്ഷാ അബ്ദാലി മുഗളരില്‍നിന്ന് കാശ്മീര്‍ പിടിച്ചെടുത്തു. 67 വര്‍ഷം പത്താന്‍ ഭരണം തുടര്‍ന്നു. പത്താന്‍കാരുടെ ദുര്‍ഭരണത്തിന് അറുതി വന്നത് പഞ്ചാബിലെ രണ്‍ജിത്സിങ് കാശ്മീര്‍ ആക്രമിച്ചു കൈവശപ്പെടുത്തിയതോടെയാണ് (1819). അതിനുമുമ്പു തന്നെ രണ്‍ജിത് സിങ് ജമ്മു കൈയടക്കിയിരുന്നു. ജമ്മുവിലെ പ്രമുഖ ദോഗ്രാ രാജാക്കന്മാര്‍ രാജാ മാല്‍ദേവ്, രാജാ രണ്‍ജിത് ദേവ് (ഭ.കാ. 1733-82) എന്നിവരായിരുന്നു. 22 കുന്നിന്‍ പ്രവിശ്യകളായി വിഭജിതമായിരുന്ന ജമ്മു പ്രദേശം കീഴടക്കി തന്റെ രാജ്യം വികസിപ്പിച്ചത് രാജാ മാല്‍ദേവ് ആയിരുന്നു. രാജാ രണ്‍ജിത് ദേവിന്റെ പിന്‍ഗാമികള്‍ ശക്തരായിരുന്നില്ല. അതിന്റെ ഫലമായാണ് പഞ്ചാബിലെ രണ്‍ജിത് സിങ് ജമ്മു കീഴടക്കി പഞ്ചാബില്‍ ലയിപ്പിച്ചത്. പിന്നീട് രണ്‍ജിത് സിങ് ജമ്മുവിന്റെ ഭരണം തന്റെ ഗവര്‍ണര്‍മാരില്‍ ഒരാളും ദോഗ്രാ വംശത്തിന്റെ ഇളമുറക്കാരനുമായ ഗുലാബ് സിങ്ങിനു വിട്ടുകൊടുത്തു. ഗുലാബ് സിങ്ങാണ് വിസ്തൃതി വര്‍ധിപ്പിച്ച് ജമ്മു പ്രദേശം ഏകോപിപ്പിച്ചതും മെച്ചപ്പെട്ട ഭരണം കാഴ്ചവച്ചതും.

ജമ്മു പ്രദേശത്തെപ്പറ്റി മഹാഭാരതത്തില്‍ പരമാര്‍ശമുണ്ട്. അഖ്നൂറില്‍ നിന്നു കണ്ടെത്തിയ ഹാരപ്പന്‍ അവശിഷ്ടങ്ങളും മൗര്യ-കുശാനന്‍-ഗുപ്ത കാലഘട്ടങ്ങളിലെ കരകൗശല വസ്തുക്കളും ജമ്മുവിന്റെ പ്രാചീനതയിലേക്കു വിരല്‍ ചൂണ്ടുന്ന പുതിയ മാനങ്ങളാണ്. രണ്‍ജിത് ദേവിന്റെ പിന്‍ഗാമികള്‍ ശിഖ രാജാക്കന്മാര്‍ക്ക് കപ്പം കൊടുത്തിരുന്നു. രാജതരംഗിണിയില്‍ പറഞ്ഞിട്ടുള്ള ഗോനന്ദന്റെ വംശജനാണ് ഗുലാബ് സിങ് എന്നു പറയപ്പെടുന്നു.

സിഖ് ഭരണം 27 വര്‍ഷം നീണ്ടു നിന്നു (1819-46). ഇക്കാലത്ത് കാശ്മീരില്‍ ഭരണം നടത്തിയിരുന്ന പത്തു ഗവര്‍ണര്‍മാരില്‍ അവസാനത്തെ രണ്ടു പേര്‍ മുസ്ലിങ്ങളായിരുന്നു. ഇവര്‍ തലസ്ഥാനത്തിന്റെ പേര് കാശ്മീരില്‍ നിന്ന് ശ്രീനഗര്‍ എന്നു മാറ്റി. പ്രഗല്ഭനായ സിഖ് ഗവര്‍ണര്‍ എന്നു പേരുകേട്ട കേണല്‍ മിയാന്‍ സിങ് (1833-41) റവന്യൂ ഭരണസംവിധാനം പുനഃസംഘടിപ്പിക്കുകയും കൃഷി, വാണിജ്യം, വ്യവസായം എന്നീ മേഖലകള്‍ പരിപോഷിപ്പിക്കുകയും ചെയ്തു.

രണ്‍ജിത് സിങ്ങിന്റെ മരണശേഷം (1839) കാശ്മീരിലെ ഭരണത്തിനുവേണ്ടി മത്സരമുണ്ടായി. ജമ്മുവിലെ ഭരണാധികാരിയായിരുന്ന ഗുലാബ് സിങ് കാശ്മീരിലെയും ഭരണാധികാരിയായി. ശിഖരും ബ്രിട്ടീഷുകാരുമായുണ്ടായ യുദ്ധത്തില്‍ ഗുലാബ് സിങ് നിഷ്പക്ഷത പാലിച്ചു. ലാഹോര്‍ ഉടമ്പടി(1846 മാ.)യിലൂടെ 75 ലക്ഷം രൂപ കൈപ്പറ്റിക്കൊണ്ട് ബ്രിട്ടീഷുകാര്‍ കാശ്മീര്‍ പ്രദേശത്തിന്റെ പരമാധികാരം ഗുലാബ് സിങ്ങിനു കൈമാറി. ലാഹോര്‍ ഉടമ്പടിയുടെ ഭാഗമായ അമൃതസര്‍ ഉടമ്പടിയിലൂടെയാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഗുലാബ് സിങ്ങിനെ രാജാവായി വാഴിച്ചത്. ഇതോടെ കാശ്മീരില്‍ സിഖ് ഭരണത്തിനുശേഷം ദോഗ്രാ ഭരണത്തിനു തുടക്കം കുറിച്ചു.

ഗുലാബ് സിങ്ങിന്റെ മരണ(1857)ശേഷം പുത്രന്‍ രണ്‍ബീര്‍ സിങ് കാശ്മീര്‍ രാജാവായി (1857-85). തുടര്‍ന്ന് മഹാരാജാ പ്രതാപ് സിങ് (ഭ.കാ. 1885-1925), മഹാരാജാ ഹരി സിങ് (ഭ.കാ. 1925-49) എന്നിവര്‍ രാജാക്കന്മാരായി. രാജാ ഹരി സിങ്ങിന്റെ ഭരണകാലത്താണ് ഷേഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സിന്റെ ആഭിമുഖ്യത്തില്‍ 'ക്വിറ്റ് കാശ്മീര്‍' മുദ്രാവാക്യം മുഴക്കി ഉത്തരവാദഭരണ പ്രക്ഷോഭണം ആരംഭിച്ചത്.

സ്വാതന്ത്ര്യത്തിനുശേഷം

നാട്ടുരാജ്യങ്ങള്‍ക്ക് സ്വതന്ത്രമായി നില്‍ക്കാനോ ഇന്ത്യയിലോ പാകിസ്താനിലോ ചേരാനോ സ്വാതന്ത്ര്യമുണ്ടായിരുന്നു. കാശ്മീര്‍ രാജാവ് ഹരി സിങ് തന്റെ രാജ്യം ഏതു നിലപാടു സ്വീകരിക്കണമെന്നു സംശയിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍ ഗിരിവര്‍ഗ സൈന്യം കാശ്മീരില്‍ നടത്തിയ ആക്രമണത്തിന് പാകിസ്താന്‍ നേതൃത്വം നല്കി. ഇന്ത്യന്‍ സേനയുടെ ഇടപെടല്‍ ഇതിനെ തടഞ്ഞു. ഈ ഘട്ടത്തിലാണ് കാശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചു കൊണ്ടുള്ള കരാറില്‍ കാശ്മീര്‍ രാജാവ് ഒപ്പുവച്ചത് (1947 ഒ. 26). കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുവാനാണ് ഷേഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് ആഗ്രഹിച്ചിരുന്നത്. ഇന്ത്യയ്ക്കുവേണ്ടി ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ്‍ പ്രഭുവും കാശ്മീര്‍ ജനതയ്ക്കു വേണ്ടി ഷേഖ് അബ്ദുല്ലയും കാശ്മീര്‍ രാജാവ് ഹരി സിങ്ങിന്റെ പ്രതിനിധിയായി പ്രധാനമന്ത്രി മെഹര്‍ചന്ദ് മഹാജനും ലയന കരാറില്‍ ഒപ്പുവച്ചു.

ഇന്ത്യന്‍ സേന കാശ്മീരിലെത്തിയതു മുതല്‍ പാകിസ്താന്‍ സൈന്യം പരാജയപ്പെട്ടു പിന്‍മാറാന്‍ തുടങ്ങി. ഇതിനിടെ 1948 ജനു.-ല്‍ പാകിസ്താന്‍ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് ഇന്ത്യ യു.എന്നില്‍ പരാതിപ്പെട്ടു. പാകിസ്താനെ ആക്രമണകാരിയെന്നു പ്രഖ്യാപിക്കണമെന്നതായിരുന്നു ഇന്ത്യയുടെ നിലപാട്.

പാകിസ്താനെ ഒട്ടധികം പ്രദേശങ്ങളില്‍ നിന്നു പിന്തള്ളുകയും കാശ്മീര്‍ സംസ്ഥാനത്തെ പാകിസ്താന്റെ ആക്രമണത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുകയും ചെയ്യവേയാണ് യു.എന്‍. അഭ്യര്‍ഥന മാനിച്ച് (1949 ജനു.) വെടിനിര്‍ത്തലിന് ഇന്ത്യ സന്നദ്ധമായത്.

ഈയവസരത്തില്‍ യുദ്ധം നിര്‍ത്താന്‍ തയ്യാറാവരുതെന്ന് ഇന്ത്യയിലെ പല ദേശീയ നേതാക്കളും പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുവിനോട് ആവശ്യപ്പെട്ടെങ്കിലും അന്താരാഷ്ട്ര മര്യാദയെ മാനിച്ച് 1949 ജനു.-ല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു.

ഇതിനിടയില്‍ ഷേഖ് അബ്ദുല്ലയുമായി പൊരുത്തപ്പെട്ടു പോകാനാവാത്തതിനെത്തുടര്‍ന്ന് ഹരി സിങ് 1949-ല്‍ സ്ഥാന ത്യാഗം ചെയ്തു. ഹരി സിങ്ങിന്റെ പുത്രന്‍ കരണ്‍ സിങ് 1950-ല്‍ ജമ്മു-കാശ്മീര്‍ റീജന്റായി. പരമ്പരാഗത രാജഭരണം അവസാനിപ്പിച്ചുകൊണ്ട് 1952 ഒ. 17-നു യുവരാജാവ് കരണ്‍ സിങ് കാശ്മീരിലെ വ്യവസ്ഥാപിത ഭരണത്തലവനായി (സദര്‍-ഇ-റിയാസത്) നിയമിതനായതോടെ കാശ്മീരിലെ രാജവാഴ്ച അവസാനിച്ചു. ഹരി സിങ്ങിന്റെ മരണ(1961 ഏ. 26)ശേഷം ഇന്ത്യാഗവണ്‍മെന്റ് കരണ്‍സിങ്ങിനെ മഹാരാജാവായി അംഗീകരിച്ചു. കരണ്‍സിങ് കേന്ദ്ര മന്ത്രിസഭയില്‍ അംഗമായശേഷം ഇന്ത്യന്‍ പ്രസിഡന്റ് നിയമിക്കുന്ന ഗവര്‍ണറായി ജമ്മു-കാശ്മീരിലെ ഭരണത്തലവന്‍.

കാശ്മീര്‍ പ്രശ്നം

ശ്രീനഗര്‍ ഒരു ദൃശ്യം

കാശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി ഒരു അന്താരാഷ്ട്ര കമ്മിഷനെ നിയമിച്ചുവെങ്കിലും ഫലമുണ്ടായില്ല. 1953-ലും 54-ലും ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ നേരിട്ടു സംസാരിച്ചു. 1957 ജനു.-ല്‍ ഐക്യരാഷ്ട്ര രക്ഷാസമിതി ഈ പ്രശ്നം വീണ്ടും ചര്‍ച്ചയ്ക്കെടുത്തു. ഇന്ത്യയും പാകിസ്താനുമായി കൂടിയാലോചന നടത്തി പരിഹാരം നിര്‍ദേശിക്കുവാന്‍ ഗവര്‍ണര്‍ വി.യാറിങ്, ഗ്രഹാം എന്നീ രണ്ടു മധ്യസ്ഥന്മാര്‍ നിയുക്തരായി. ഇവരുടെ ശ്രമങ്ങളും പരാജയപ്പെട്ടു. 1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു. ഉത്തര ലഡാക്കിലെ 37,555 ച.കി.മീ. സ്ഥലം ചൈന പിടിച്ചെടുത്തു. പാകിസ്താന്‍ ഇന്ത്യയില്‍ നിന്നും പിടിച്ചെടുത്ത 5,180 ച.കി.മീ. സ്ഥലം കൂടി ചൈനയ്ക്കു കൈമാറി. പാകിസ്താന്‍ അധീന കാശ്മീരും ചൈനയും തമ്മില്‍ 1963 മാ.-ല്‍ കരാറുണ്ടാക്കി.

കാശ്മീരിന്റെ പരമാധികാരം ഇന്ത്യയ്ക്കാണെന്നും ചൈന-പാക് കരാര്‍ നിയമവിരുദ്ധമാണെന്നും ഇന്ത്യ അന്ന് പ്രഖ്യാപിച്ചു. പാകിസ്താനെ അനുകൂലിക്കുന്ന നിലപാടാണ് യു.എസ്., ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യ ശക്തികള്‍ കൈക്കൊണ്ടത്. ഇന്ത്യയ്ക്കെതിരായി ഐക്യരാഷ്ട്ര രക്ഷാസമിതി പ്രമേയം പാസ്സാക്കാന്‍ തുടങ്ങിയ അവസരങ്ങളില്‍ വീറ്റോ അധികാരമുപയോഗിച്ചാണ് റഷ്യ പ്രമേയങ്ങളെ തടഞ്ഞത്.

1965-ല്‍ പാകിസ്താന്‍ കാശ്മീരില്‍ ആക്രമണം നടത്തി. സോവിയറ്റ് യൂണിയന്റെ ഇടപെടലോടെ ഈ യുദ്ധം അവസാനിക്കുകയും 1966 ജനു.-ല്‍ താഷ്കെന്റ് കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. തുടര്‍ന്നും പാകിസ്താന്‍ ആക്രമിച്ചുകൊണ്ടിരുന്നു. 1971 ഡി. 17-നു പ്രാബല്യത്തില്‍ വന്ന വെടി നിര്‍ത്തല്‍ ഉടമ്പടിയും 1972 ജൂല.-ലെ ഷിംലാ ഉടമ്പടിയും വന്‍തോതിലുള്ള ആക്രമണങ്ങള്‍ക്ക് വിരാമമുണ്ടാക്കി. ഈ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഉണ്ടാക്കിയ പുതിയ നിയന്ത്രണരേഖ 1972 ഡി. 12-നു പ്രാബല്യത്തില്‍ വന്നു. കാശ്മീര്‍ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഈ ചര്‍ച്ചയ്ക്കിടയിലും പാക് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഒത്താശയോടെ തീവ്രവാദികളും നുഴഞ്ഞുകയറ്റക്കാരും ഇന്ത്യന്‍ പ്രദേശത്തു കടന്ന് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ പോയിന്റ് ബജ്റങ്ങില്‍ അസാധാരണമായ തോതില്‍ പാക്സൈനിക നീക്കം നടക്കുന്നതായി ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത് 1999 മേ. 8-നാണ്. പാക് അധിനിവേശ കാശ്മീരില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ആയുധങ്ങളും ഭക്ഷണവും ഔഷധവും എത്തിച്ചിരുന്നത് നിയന്ത്രണരേഖയുടെ പിന്‍ഭാഗത്തുകൂടിയായിരുന്നു. ശീതകാലത്ത് മഞ്ഞുമൂടുമ്പോള്‍ കാര്‍ഗില്‍ പ്രദേശം മുഴുവന്‍ കൈക്കലാക്കാനായിരുന്നു പാകിസ്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. അതിര്‍ത്തി സംരക്ഷണസേനയുടെ ചെറുത്തു നില്പു വിഫലമായതോടെ ഇന്ത്യന്‍ സൈന്യം ഇടപെട്ട് തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമമാരംഭിച്ചു. തുടക്കത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രമങ്ങള്‍ സഫലമായില്ല. തടവിലാക്കിയ ഇന്ത്യന്‍ സൈനികരെ ജനീവാക്കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് പാക്സൈന്യം കിരാതമായി കൊലപ്പെടുത്തിയതോടെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടു. 1999 മേ. 26-ന് ഇന്ത്യന്‍ സൈന്യം 'ഓപ്പറേഷന്‍ വിജയ്' പദ്ധതി നടപ്പിലാക്കി തുടങ്ങി. ഇന്ത്യന്‍ സൈനികരുടെ ആത്മവീര്യം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് കാര്‍ഗില്‍ സന്ദര്‍ശിച്ചു (ജൂണ്‍ 13). പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നു പിന്മാറണമെന്ന് യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പാക് പ്രസിഡന്റ് നവാസ് ഷരീഫിനോട് ആവശ്യപ്പെട്ടു (ജൂണ്‍ 15). പാക് നുഴഞ്ഞുകയറ്റത്തെ ലോകരാഷ്ട്രങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. 50 ദിവസം നീണ്ടുനിന്ന പോരാട്ടത്തോടെ പാക് സൈന്യത്തെ പൂര്‍ണമായും തുരത്തി നുഴഞ്ഞുകയറ്റക്കാര്‍ കൈയടക്കിയ പ്രദേശം മുഴുവന്‍ തിരിച്ചുപിടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനു കഴിഞ്ഞു. 1999 ജൂല. 14-നാണ് പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങിയത്.

ഭൗതിക ഭൂമിശാസ്ത്രം

ഭൂവിജ്ഞാനം

ഹിമാവൃതമായ ഗിരിശൃംഗങ്ങള്‍, പച്ചപ്പൂ നിറഞ്ഞ താഴ്വാരങ്ങള്‍, തടാകങ്ങള്‍, നദികള്‍, പ്രകൃതിദത്ത പൂന്തോട്ടങ്ങള്‍ ഇവയൊക്കെ നിറഞ്ഞതാണ് ജമ്മു കാശ്മീര്‍, അതു കൊണ്ടുതന്നെ 'ഭൂമിയിലെ പറുദീസ'യെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിലെ ജമ്മു, കാശ്മീര്‍, ലഡാക്ക് എന്നീ മൂന്നു മേഖലകളില്‍ സമ്പന്നമായ ധാതുനിക്ഷേപം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച് ജമ്മു-കാശ്മീരിനെ കരേവ, ടെര്‍ഷ്യറി, പന്‍ജല്‍, സന്‍സ്കാര്‍ എന്നീ നാലു മേഖലകളായാണ് തിരിച്ചിരിക്കുന്നത്. താഴ്വരകളെച്ചുറ്റി പര്‍വതങ്ങളുടെ അടിത്തട്ടിലായി കാണുന്ന ഉയര്‍ന്ന പീഠഭൂമികളാണ് കരേവ. ജമ്മുവിലും കാശ്മീരിലും ലഡാക്കിലും ജില്‍ജിത്തിലുമായി വ്യാപിച്ചുകിടന്ന ഹിമാലായന്‍ പര്‍വതനിരയുടെ താഴ്ന്ന ഭാഗമാണ് ടെര്‍ഷ്യറി പ്രദേശം. ചുണ്ണാമ്പു കല്ലുകളും സ്ളേറ്റുകല്ലുകളും ഷേല്‍പാറകളും സുലഭമാണിവിടെ. ഹസേറ മുതല്‍ കാശ്മീരിലെ പീര്‍-പന്‍ജല്‍ വരെയുള്ള പര്‍വതനിരയാണ് പന്‍ജല്‍ ഭാഗത്തുള്ളത്. കരിമ്പാറക്കെട്ടുകളും ആഗ്നേയശിലകളും നിറഞ്ഞതാണീപ്രദേശം. സന്‍സ്കാര്‍ മേഖലയില്‍ ധാതുനിക്ഷേപം ഏറെയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

പീര്‍-പന്‍ജല്‍ പര്‍വതനിരകളെ മുറിച്ചുകൊണ്ടാണ് ഝലം നദി ഒഴുകുന്നത്. ജമ്മു-കാശ്മീരിലാണ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ പാക് അധിനിവേശ കാശ്മീരിലാണി കൊടുമുടി. നംഗ പര്‍വത (8,076 മീ.)മെന്നാണ് കൊടുമുടിയുടെ പേര്. ഹര്‍മുഖ് (5,128 മീ.), മഹാദേവ് (3,944 മീ.) ഗ്വാഷബ്രാറി (5,400 മീ.), അമര്‍നാഥ് (5,255 മീ.), കോന്‍ സര്‍നാഗ് (3,883 മീ.), ട്രാറ്റാകോട്ടി (4,710 മീ.), തോഷാ മെയ്ഡന്‍ (4,248 മീ.), കാസിനാഗ് (3,679 മീ.) എന്നിവയാണീ സംസ്ഥാനത്തിലെ ഉയരം കൂടിയ പര്‍വതങ്ങള്‍.

മലകളുടെ മുകളിലുള്ള സമതലങ്ങള്‍ (മാര്‍ഗ്) ഉല്ലാസകേന്ദ്രങ്ങളെന്ന നിലയില്‍ പ്രസിദ്ധമാണ്. ഗുല്‍മാര്‍ഗ് (2,650 മീ.) പ്രസിദ്ധമായ ഒരു ഉല്ലാസകേന്ദ്രമാണ്. ഝലം നദിയുടെ ഇരു ഭാഗത്തുമുള്ള സമതല പ്രദേശമാണ് കാശ്മീര്‍ തടം. ശ്രീനഗറില്‍ നിന്ന് 40 കി.മീ. അകലെ ഝലം നദി സൃഷ്ടിക്കുന്ന വൂളാര്‍ തടാകത്തിന് മഴക്കാലത്ത് 155 ച.കി.മീ. വരെ വിസ്താരമുണ്ടാകും. സോപോറിനു സമീപം വച്ച് ഝലം നദി ഈ തടാകത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് 23 കി.മീ. ഒഴുകിയശേഷം ബാരാമുളയ്ക്കടുത്തുവച്ച് ഒരു ഗിരിഗഹ്വരത്തിലേക്ക് പ്രവേശിക്കുന്നു.

നദികളും തടാകങ്ങളും

പഞ്ചാബിനെ അഞ്ചു നദികളുടെ നാടാക്കിയ നദികള്‍ (സിന്ധു, രവി, ചിനാബ്, സത്ലജ്, ബിയാസ് എന്നിവ) ജമ്മു-കാശ്മീരിലൂടെയും ഒഴുകുന്നുണ്ട്. ഇതിനു പുറമെ ഝലം നദിയും അനേകം പോഷക നദികളും ഇവയ്ക്കുണ്ട്. ദാല്‍ തടാകം, വൂളാര്‍ തടാകം തുടങ്ങി നിരവധി ചെറുതും വലുതുമായ തടാകങ്ങള്‍ നിറഞ്ഞതാണീ പ്രദേശം.

പീര്‍-പന്‍ജാല്‍ പര്‍വതനിരയെ മുറിച്ചുകൊണ്ടാണ് ഝലം നദി ഒഴുകുന്നത്. സിന്ധുവും അതിന്റെ പോഷകനദിയായ ഷ്യോക്കും ലഡാക്കിലൂടെ ഒഴുകിപ്പോകുന്നു. ഈ ഭാഗത്തുള്ള സിന്ധുതടത്തിനു വടക്കാണ് കെ. 2 (K. 2) പോലുള്ള അത്യുന്നത ശൃംഗങ്ങളോടുകൂടിയ കാരക്കോറം പര്‍വതം (8,611 മീ.).

കോന്‍സനാഗ്, ശേഷ്നാഗ്, ഗംഗാബാല്‍, ദാല്‍, വൂളാര്‍ തുടങ്ങിയവയാണ് സംസ്ഥാനത്തിലെ പ്രധാന താടകങ്ങള്‍. ദാല്‍ തടാകത്തിനടുത്ത ചെറുദ്വീപുകള്‍ സുഖവാസകേന്ദ്രങ്ങളാണ്. അമൃത്ചഷ്മ, ഉറവുവെള്ളം, പ്രകൃതി ഭംഗി നിറഞ്ഞ ഭദ്രവ പ്രദേശം, കപിലാഷ് തടാകം, രത്നക്കല്ലുകള്‍ക്കു പ്രസിദ്ധമായ കിഷ്ത്വാര്‍, മന്‍സര്‍ തടാകം, ശിരോനിസര്‍ തടാകം, പൂഞ്ചിലെ നൂറുച്ഛാം വെള്ളച്ചാട്ടം, നൂര്‍ജഹാനെ ആനന്ദിപ്പിച്ച തട്ടാപാനി എന്ന ചൂടു ഗന്ധക ഉറവ ഇവയെല്ലാം കാശ്മീരിലാണുള്ളത്.

കാലാവസ്ഥ

മഴയും മഞ്ഞും വര്‍ഷം മുഴുവന്‍ ഉണ്ടാകുമെങ്കിലും പൊതുവേ സുഖകരമായ കാലാവസ്ഥയാണ് ജമ്മു-കാശ്മീരിലുള്ളത്. ജമ്മു, പൂഞ്ച് എന്നിവിടങ്ങളില്‍ ജൂണ്‍ മുതല്‍ സെപ്. വരെയുള്ള മാസങ്ങളില്‍ സാമാന്യം നല്ല മഴ കിട്ടുന്നു. ആഗ.-ല്‍ മാത്രം 318 മി.മീ. മഴ ഇവിടെ ലഭിക്കാറുണ്ട്.

സംസ്ഥാനത്ത് മഴ ഏറ്റവും കുറച്ചു ലഭിക്കുന്നത് കാശ്മീര്‍ തടത്തിലാണ്. ജൂണ്‍-സെപ്. മാസത്തില്‍ ശ്രീനഗറിലും കനത്ത മഴ ലഭിക്കുന്നുണ്ട്; ജമ്മുവിനെ അപേക്ഷിച്ച് ഇവിടെ കുറവാണെന്നു മാത്രം.

പീര്‍-പന്‍ജല്‍ പര്‍വത നിരകള്‍ മഴക്കാറുകളെ തടഞ്ഞു നിര്‍ത്തുന്നതുകൊണ്ടാണ് ഇവിടെ മഴ കുറയുന്നത്. മഞ്ഞുകാലം ഡി. മുതല്‍ മേയ് വരെയാണ്. ഇക്കാലയളവില്‍ മലകളിലും തടത്തിലും 368 മി.മീ. വരെ മഞ്ഞു വീഴാറുണ്ട്. കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത് ഡി., ജനു., ഫെ. എന്നീ മാസങ്ങളിലാണ്. കനത്ത മഞ്ഞു പെയ്ത് മലമ്പാതകള്‍ മൂടാറുണ്ട്. ഏ.-ലെ ചൂടില്‍ മഞ്ഞ് ഉരുകാന്‍ തുടങ്ങുമ്പോള്‍ മലമ്പാതകളിലൂടെയുള്ള സഞ്ചാരം അപകടകരമായിത്തീരുന്നു.

പ്രകൃതിഭംഗിക്കു പുറമേ, ഇവിടത്തെ കാലാവസ്ഥയും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. മേയ് മുതല്‍ സെപ്. വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികള്‍ ഇവിടെയെത്തുന്നത്. ഡി.-ല്‍ രാത്രി 0ീഇ-നു താഴെ മാത്രം താപനില രേഖപ്പെടുത്തുന്നത് സാധാരണയാണ്. താരതമ്യേന സുഖരകമായ കാലാവസ്ഥ അനുഭവപ്പെടാറുള്ളത് സെപ്.-ഒ. മാസങ്ങളിലും ഏ.-മേയ് മാസങ്ങളിലുമാണ്.

ധാതുസമ്പത്ത്

വളരെ സമ്പന്നമായ ധാതുനിക്ഷേപമാണ് സംസ്ഥാനത്തുള്ളത്. സന്‍സ്കാര്‍ മേഖലയിലാണ് ഏറ്റവുമധികം ധാതുസമ്പത്തുള്ളത്. ബോക്സൈറ്റ്, കല്‍ക്കരി, ജിപ്സം, ചെമ്പ്, ചുണ്ണാമ്പുകല്ല്, ലെഡ്, സിങ്ക്, ഡോള്‍മൈറ്റ്, സ്വര്‍ണം തുടങ്ങിയ ധാതുക്കള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തുമുണ്ട്.

ജമ്മു ശ്രീനഗര്‍ ഹൈവെ

ജമ്മു-കാശ്മീരിലെ ചക്കാര്‍, സന്‍ഗര്‍ മാര്‍ഗ്, പാന്‍ഹസ, സുഖ്വാല്‍ഗലി, ജൂന്‍ഗല്‍ഗലി എന്നിവിടങ്ങളില്‍ വന്‍തോതില്‍ ബോക്സൈറ്റ് നിക്ഷേപമുള്ളതായി കണ്ടെത്തി. 8.69 ദശലക്ഷം ടണ്‍ ബോക്സൈറ്റ് നിക്ഷേപമുള്ളതായാണ് ജിയോളജി ആന്‍ഡ് മൈനിങ് വകുപ്പിന്റെ കണക്കുകൂട്ടല്‍. കാലക്കോട്ട്, മേട്ക, ചക്കാര്‍, ധന്‍സാല്‍, സവാല്‍ക്കോട്ട്, ലാധ, ചില്‍ക എന്നീ പ്രദേശങ്ങളില്‍ നിന്ന് കല്‍ക്കരി നിക്ഷേപം ഉള്ളതായും തെളിഞ്ഞു. ഡോഡ ജില്ലയിലെ രാംബാണ്‍, ബട്ടോട്ട-ആസാര്‍ മേഖലയിലാണ് ജിപ്സം നിക്ഷേപമുള്ളത്. പൂഞ്ച് ജില്ലയിലെ ഗാഗ്രോട്ട് മേഖലയിലും ഉധാംപൂര്‍ ജില്ലയിലെ കോട്ട്ല, സന്‍സാര്‍ മേഖലയിലും വന്‍തോതില്‍ ഇരുമ്പയിര് നിക്ഷേപമുണ്ട്.

ലഡാക്കില്‍ സ്വര്‍ണ നിക്ഷേപമുള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാശ്മീരിലെങ്ങും സുലഭമായിക്കാണുന്ന നിക്ഷേപമാണ് ചുണ്ണാമ്പുകല്ല്. ഉധാംപൂരിലെ കത്ര പ്രദേശത്തുനിന്നും ഡോള്‍മൈറ്റ്, മാഗ്നസൈറ്റ് എന്നിവയുടെ നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.

സമ്പദ്ഘടന

കൃഷി

8,87,000 ഹെക്ടര്‍ സ്ഥലത്ത് ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യുന്നു. കൃഷിയാണ് ജമ്മു-കാശ്മീര്‍ ജനതയുടെ മുഖ്യ വരുമാനമാര്‍ഗം. 80 ശ.മാ. ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. നെല്ല്, ഗോതമ്പ്, ബാര്‍ലി, ബജ്റ, കടുക്, ജോവര്‍ തുടങ്ങിയവയാണ് പ്രധാന വിളകള്‍. ആപ്പിള്‍, ആപ്രിക്കോട്ട്, പ്ലം തുടങ്ങിയ പഴങ്ങളും ഇവിടെ സുലഭമാണ്. 1995-96-ല്‍ 1.80 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളും 22,900 ടണ്‍ പയറുവര്‍ഗങ്ങളും ഉത്പാദിപ്പിച്ചു. 1995-96-ല്‍ 9.10 ലക്ഷം ടണ്‍ പഴവര്‍ഗങ്ങള്‍ വിളയിച്ചെടുത്തു. ഇതില്‍ 7.10 ലക്ഷം ടണ്‍ പഴവര്‍ഗങ്ങള്‍ കയറ്റുമതി ചെയ്തു. മുന്‍വര്‍ഷം ഇത് യഥാക്രമം 7.70 ലക്ഷം ടണ്‍, 5.80 ലക്ഷം ടണ്‍ എന്നിങ്ങനെയായിരുന്നു. പഴങ്ങളുടെ ഉത്പാദനത്തില്‍ സ്വകാര്യമേഖലയ്ക്ക് 140 കോടിയോളം രൂപയുടെ മുതല്‍മുടക്കുള്ളതായി കണക്കാക്കുന്നു.

കന്നുകാലി സംരക്ഷണം

കാര്‍ഷികപ്രധാനമായ ജമ്മു-കാശ്മീരില്‍ കന്നുകാലി വളര്‍ത്തലും സാമാന്യം അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തിലെ ഗ്രാമങ്ങളിലെ മിക്കവരും കന്നുകാലികളെ വളര്‍ത്തുന്നു. കാള, ഒട്ടകം, ചെമ്മരിയാട്, എരുമ, കുതിര, കഴുത തുടങ്ങിയ ഇനം മൃഗങ്ങളെയാണ് വളര്‍ത്തുന്നത്.

ചെമ്മരിയാടിനെ വളര്‍ത്തുന്നതിലൂടെയാണ് കമ്പിളി നെയ്യാനാവശ്യമായ രോമം ലഭിക്കുന്നത്. കാശ്മീര്‍ ജനതയുടെ പ്രധാനപ്പെട്ട ആഹാരമാണ് പ്രോട്ടീന്‍ സമൃദ്ധമായ ആട്ടിറച്ചി.

വനസമ്പത്ത്.

സംസ്ഥാനത്തിന്റെ വിസ്തൃതിയില്‍ ഗണ്യമായൊരു വിഭാഗം വനങ്ങളാണ്. 1995-ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 20,443 ച.കി.മീ. വനമുണ്ട്. വനവ്യവസായവും ഇവിടെ വികസിച്ചിട്ടുണ്ട്. വരുമാനത്തിന്റെ 16.5 ശ.മാ.വും വനവ്യവസായത്തിലൂടെയാണ് നേടുന്നത്. കൂടിവരുന്ന ജനപ്പെരുപ്പം വനത്തിന്റെ വിസ്തൃതി കുറയ്ക്കുന്നുണ്ട്. കാശ്മീര്‍ പ്രദേശത്തു മാത്രം 55.18 ശ.മാ. വനമാണ്; ജമ്മുവില്‍ 45.96 ശ.മാ. ജമ്മുവില്‍ ആകെ 26,895 ച.കി.മീ. വിസ്തൃതിയുള്ളതില്‍ 12,038 ച.കി.മീറ്ററും വനമാണ്. ലഡാക്കില്‍ 11.2 ച.കി.മീ. ആണ് വനമുള്ളത്. വനത്തില്‍ നിന്നു ലഭിക്കുന്ന തടികളുടെ വ്യവസായം സംസ്ഥാനത്ത് അഭിവൃദ്ധിപ്പെട്ടിരിക്കുന്നു.

വ്യവസായങ്ങള്‍.

അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാശ്മീര്‍ വ്യാവസായികമായി സമ്പന്നമാണ്. രണ്ടു കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 30 ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഉണ്ട്. 36,675 ചെറുകിട വ്യവസായ യൂണിറ്റുകളിലായി 1,55,000 തൊഴിലാളികള്‍ പണിയെടുക്കുന്നു (1995-96).

തുണിത്തരങ്ങള്‍, പട്ട്, കരകൗശല ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഇവയുടെ ഉത്പാദനത്തിലൂടെ സംസ്ഥാനം 1989-ല്‍ 50.72 കോടി രൂപ നേടിയെങ്കില്‍ 1996-ല്‍ അത് 250 കോടി രൂപയായി ഉയര്‍ന്നു. കൈത്തറി വ്യവസായത്തിലൂടെ 1989-90-ല്‍ 6.63 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍ 1995-96-ല്‍ അത് 23 കോടി രൂപയായി വര്‍ധിച്ചു.

ചിത്രപ്പണികള്‍ കൊണ്ട് പ്രസിദ്ധമായ ഷാട്ടൂഷ് ഷാളുകള്‍, പാഷ്മിന രോമം കൊണ്ടു നെയ്ത ജമാവര്‍ ഷാളുകള്‍, ഇരുവശത്തും വ്യത്യസ്ത നിറങ്ങളുള്ള ദോരംഗ ഷാളുകള്‍, വെള്ളികൊണ്ടുള്ള കപ്പുകള്‍, ചഷകങ്ങള്‍, താലങ്ങള്‍, രോമം കൊണ്ടു നിര്‍മിച്ച തൊപ്പികള്‍, കൈയുറ, കോട്ട് തുടങ്ങിയവയുടെ ഉത്പാദനത്തില്‍ കാശ്മീര്‍ മുന്നിട്ടു നില്ക്കുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച വെള്ളിയുത്പന്നങ്ങള്‍ ശ്രീനഗറിലെ വെള്ളിപ്പണിക്കാരാണ് നിര്‍മിക്കുന്നത്. ആദ്യകാല പരവതാനികളില്‍ പേര്‍ഷ്യന്‍ കരകൗശലവിദ്യയുടെ സ്വാധീനമുണ്ടായിരുന്നുവെങ്കിലും തനതായ ശൈലിയും കാശ്മീരിലെ നെയ്ത്തുകാര്‍ക്കുണ്ടായിരുന്നു. തറയില്‍ വിരിക്കുന്ന കമ്പിളികളായ നംദാ, ഗബ്ബ എന്നിവയും ഇവിടെ ഉത്പാദിപ്പിക്കുന്നു. ഇവ നെയ്യാന്‍ ആടിനു പുറമെ ചില കാട്ടുമൃഗങ്ങളുടെ രോമവും ഉപയോഗിക്കുന്നുണ്ട്. കാശ്മീര്‍ സില്‍ക്കുത്പന്നങ്ങള്‍ ലോകോത്തരങ്ങളാണ്. പട്ടുവ്യവസായം ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ പട്ടുനൂല്‍കേന്ദ്രം കാശ്മീരിലാണുള്ളത്. കൂടാതെ, കുങ്കുമച്ചെടി(കോക്കസ് സ്റ്റൈവസ്)യുടെ കൃഷിയും പൂവിന്റെ സംസ്കരണവും വ്യാവസായികാടിസ്ഥാനത്തില്‍ നടക്കുന്നുണ്ട്.

വിനോദസഞ്ചാരം

വിനോദസഞ്ചാരത്തെ മുഖ്യ വ്യവസായമായി ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്. 1980-കളുടെ പകുതി വരെ ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമായിരുന്നു കാശ്മീര്‍. പാകിസ്താന്‍ കാശ്മീരില്‍ തുടര്‍ച്ചയായി നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഫലമായി വിനോദസഞ്ചാരികളുടെ പ്രവാഹത്തില്‍ ഗണ്യമായ കുറവുണ്ടായി.

1980-കളുടെ അവസാനം വരെ ഏകദേശം പത്തുലക്ഷം വിനോദ സഞ്ചാരികള്‍ കാശ്മീര്‍ സന്ദര്‍ശിച്ചുവെന്നാണ് കണക്ക്. ദാല്‍ തടാകം, ശ്രീനഗര്‍, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, വൂളാര്‍ തടാകം, രഘുനാഥക്ഷേത്രം, രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്ന അമര്‍-മഹല്‍ കൊട്ടാരം, ദോഗ്ര ആര്‍ട്ട് ഗാലറി, സിഖ് രാജ്ഞിയായിരുന്ന ചാന്ദ്റാണിയുടെ ശവകൂടീരം, ജംബുലോചന രാജാവ് കടുവയെയും ആടിനെയും ഒരുമിച്ച്കണ്ട സ്ഥലത്തു പണിത ശിവഭാവാല, പിര്‍ഖോക്ഷേത്രം, ബാഹുകോട്ടയിലെ അവശിഷ്ടങ്ങള്‍, സെപ്.-ഒ.-ല്‍ നടക്കുന്ന പുഷപ്ത്സോവം, വിശാലമായ പുഷ്പോദ്യാനമുള്ള അനന്ത്നാഗ്, ബാബര്‍ക്ഷേത്രത്തിലെ കൊത്തുപണികള്‍, ബസോലിയിലെ ചിത്രകലാകേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍, നദിക്കരയിലെ ഗുഹകള്‍, നഗരത്തിലെ ക്ഷേത്രങ്ങള്‍, ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പുത്രിയായ ജഹാനാര ബീഗം രൂപകല്പന ചെയ്ത കാശ്മീര്‍ താഴ്വരയിലെ അച്ചാബല്‍ ഉദ്യാനം തുടങ്ങിയവ ജമ്മു-കാശ്മീരിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളാണ്.

പ്രശസ്തമായ പല തീര്‍ഥാടനകേന്ദ്രങ്ങളും ജമ്മു-കാശ്മീരിലുണ്ട്. അമര്‍നാഥ് ഗുഹാക്ഷേത്രം (ഇവിടത്തെ ഹിമം കൊണ്ടുള്ള ശിവലിംഗ പ്രതിഷ്ഠ പ്രസിദ്ധമാണ്). വൈഷ്ണോദേവി ക്ഷേത്രം എന്നിവ ഹിന്ദുക്കളുടെ മുഖ്യ തീര്‍ഥാടന കേന്ദ്രങ്ങളാണ്. 1995-ല്‍ 40 ലക്ഷത്തിലധികം തീര്‍ഥാടകര്‍ വൈഷ്ണോദേവി ക്ഷേത്രവും 70,000 തീര്‍ഥാടകര്‍ അമര്‍നാഥ് ഗുഹാക്ഷേത്രവും സന്ദര്‍ശിച്ചുവെന്നു കണക്കാക്കപ്പെടുന്നു. കാശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി മുസ്ലിങ്ങളുടെ പ്രമുഖ തീര്‍ഥാടനകേന്ദ്രാണ്. പ്രവാചകന്റെ തലമുടി ഇവിടെ സൂക്ഷിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ഗതാഗതം

ആകെ 13,540 കി.മീ. റോഡാണ് സംസ്ഥാനത്തുള്ളത് (1995-96). ജമ്മു, ശ്രീനഗര്‍, ലേ എന്നീ സ്ഥലങ്ങളിലായി മൂന്നു വിമാനത്താവളങ്ങളുമുണ്ട്. റെയില്‍വേ ഗതാഗതം സംസ്ഥാനത്ത് കാര്യമായി പുരോഗമിച്ചിട്ടില്ല. ജമ്മു മുതല്‍ പത്താന്‍കോടു വരെ (85 കി.മീ.) മാത്രമാണ് ഇപ്പോള്‍ റെയില്‍ ഗതാഗതമുള്ളത് (1995-96). ജമ്മു-ഉധാംപൂര്‍ റെയില്‍വേ ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഉധാംപൂര്‍-ശ്രീനഗര്‍ റെയില്‍വേ ലൈനിന്റെ സര്‍വേ ആരംഭിച്ചിട്ടുണ്ട്.

ജനവിതരണം

സംസ്ഥാനത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഗ്രാമങ്ങളിലാണ് വസിക്കുന്നത്. 1991-ലെ സെന്‍സസ് അനുസരിച്ച് ജമ്മു ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വസിക്കുന്നത്; 12,07,996 പേര്‍. ഏറ്റവും കുറവ് കാര്‍ഗിലിലും; 81,067 പേര്‍. 1991-ലെ കണക്കനുസരിച്ച് 77,18,700 ആണ് ജനസംഖ്യ. 32.68 ശതമാനമാണ് സാക്ഷരത. 44.18 ശ.മാ. പുരുഷന്മാരും 19.55 ശ.മാ. സ്ത്രീകളും സാക്ഷരരാണ്. ജനസംഖ്യയിലെ സ്ത്രീ-പുരുഷ അനുപാതം 892:1000 ആണ്.

ഭരണപരമായ സൗകര്യത്തിനുവേണ്ടി സംസ്ഥാനത്തെ ജമ്മു, കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ മൂന്നു മേഖലകളാക്കി തിരിച്ചിട്ടുണ്ട്. ആകെ 14 ജില്ലകളാണ് ജമ്മു-കാശ്മീരിലുള്ളത്. ജമ്മുവിലും കാശ്മീരിലും ആറു ജില്ലകള്‍ വീതവും ലഡാക്കില്‍ രണ്ടു ജില്ലകളുമാണുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരം ശ്രീനഗര്‍ ആണ്. 8,92,506 ആണ് ഇവിടത്തെ ജനസംഖ്യ (1991). ജമ്മുവിലെ ജനസംഖ്യ 12,07,996 ആണ് (1991).

കാശ്മീരിലെ ജനങ്ങളില്‍ 75 ശ.മാ.-ത്തോളം മുസ്ലിം മതാനുയായികളാണ്. ദോഗ്ര വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കള്‍ കൂടുതലുള്ളത് ജമ്മുവിലാണ്. കാശ്മീര്‍ തടത്തിലാണ് ഏറ്റവുമധികം ജനസാന്ദ്രതയുള്ളത്. ദ്രാസിനും കാര്‍ഗിലിനും കിഴക്ക് ലഡാക്ക്, സുരൂ, സാക്സര്‍, രൂപ്ഷു എന്നീ പ്രദേശങ്ങളില്‍ ബൗദ്ധ സംസ്കാരമാണ് മുന്നിട്ടു നില്ക്കുന്നത്. സിന്ധുവിന്റെ മേലെ തടത്തിനു വടക്കും ലഡാക്കിലെ പല പ്രദേശങ്ങളിലും ജനവാസം കുറവാണ്. വേനല്‍ക്കാലത്ത് മലകളുടെ മുകളില്‍ കാലിമേക്കുന്നവര്‍ മഞ്ഞുകാലത്ത് താഴ്വാരങ്ങളിലേക്കിറങ്ങും.

സംസ്ഥാനത്ത് പതിമൂന്നു വിഭാഗം പട്ടികജാതിക്കാരും എട്ടു വിഭാഗം പട്ടികവര്‍ഗക്കാരുമുണ്ട്. ബാര്‍വാല, ബാസിത്, ബാറ്റ്വാല്‍, ചാമര്‍ (രാംഭാസിമ), ചൌര, ധ്വാര്‍, ഡും (മഹാഷ), ഗാര്‍ഡി, ജോല്‍ഹ, മേഘ് (കബീര്‍ പന്തി), റാറ്റല്‍, സര്‍യാര, വാട്ടല്‍ എന്നീ വിഭാഗങ്ങളെ പട്ടികജാതിയിലും ബാള്‍ട്ടി, ബേഡിയ, ബോട്ട്, ബ്രോക്പ, ചാംഗ്പ, ഗാര, മോണ്‍, പുരിഗ്പ എന്നീ വിഭാഗങ്ങളെ പട്ടിക വര്‍ഗത്തിലും പെടുത്തിയിരിക്കുന്നു.

വിദ്യാഭ്യാസം

32.68 ശ.മാ. സാക്ഷരരാണ് സംസ്ഥാനത്തുള്ളത് (1991). സാക്ഷരതയുടെ കാര്യത്തില്‍ സ്ത്രീകള്‍ വളരെയധികം പിന്നിലാണ് (19.55 ശ.മാ.). വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാണ്. 1996-97-ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 1351 ഹൈ-ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും (2,27,699 വിദ്യാര്‍ഥികള്‍) 3,104 മിഡില്‍ സ്കൂളുകളും (4,05,598 വിദ്യാര്‍ഥികള്‍) 10,483 പ്രൈമറി സ്കൂളുകളും (8,93,005 വിദ്യാര്‍ഥികള്‍) ഉണ്ട്.

ജമ്മു സര്‍വകലാശാല (ജമ്മു), കാശ്മീര്‍ സര്‍വകലാശാല, (കാശ്മീര്‍) ഷെര്‍-ഇ കാശ്മീര്‍ കാര്‍ഷിക-ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല (ശ്രീനഗര്‍) എന്നിവയാണ് സംസ്ഥാനത്തെ മൂന്നു സര്‍വകലാശാലകള്‍. ഈ സര്‍വകലാശാലകളുടെ കീഴില്‍ 36 കോളജുകളുണ്ട് (മൊത്തം വിദ്യാര്‍ഥികള്‍ 32,278-1992-93). 4 മെഡിക്കല്‍ കോളജുകളും 2 എന്‍ജിനീയറിങ് കോളജുകളും 4 പോളി ടെക്നിക്കുകളും 8 ഓറിയന്റല്‍ കോളജുകളും ഒരു ആയുര്‍വേദ കോളജും 34 ആര്‍ട്ട്സ് സയന്‍സ് കോമേഴ്സ് കോളജുകളും 4 ടീച്ചര്‍ ട്രെയിനിങ് കോളജുകളും ഇവിടെയുണ്ട്. പുതിയ പല കോളജുകളും സംസ്ഥാനത്ത് ഉയര്‍ന്നു വരുന്നുണ്ട്. 800 കിടക്കളോടുകൂടിയ മെഡിക്കല്‍ കോളജ് 1997-ല്‍ പ്രവര്‍ത്തനമാരംഭിച്ചു.

സംസ്കാരം

വൈവിധ്യമാര്‍ന്ന സംസ്കാരത്തിനുടമകളാണ് ജമ്മു-കാശ്മീര്‍ ജനത. ബുദ്ധമതത്തിന് ഇവിടെ വേരുകള്‍ ഉണ്ടെന്നതു തന്നെ പഴയ സംസ്കാരത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നു.

രാവണന്റെ മേല്‍ രാമന്‍ നേടിയ വിജയവും ശിവരാത്രിയും ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളാണ്. ഈദുല്‍ ഫിത്തര്‍, ഈദുല്‍ അസുഹ, മിലാദുല്‍ നബി, മിറാജ് അലം, മുഹറം എന്നിവയാണ് മുസ്ലിങ്ങളുടെ ആഘോഷങ്ങള്‍.

വയലുകളില്‍ വിത്തറിക്കിയ ശേഷമുള്ള രാത്രികാലങ്ങളില്‍ കാശ്മീരി ഗ്രാമങ്ങളിലെങ്ങും കുഡ് നൃത്തരൂപം അരങ്ങേറും. പഞ്ചാബിന്റെ ഭാംഗ്ഡ നൃത്തവും ഇവിടെ പ്രചാരത്തിലുണ്ട്. ആണ്‍ മയിലിന്റെ രൂപം കെട്ടി യുവാക്കള്‍ ആടുന്ന ദാണ്ഡറാസ് ലോഹ്രിയുത്സവത്തിന്റെ പ്രത്യേകതയാണ്. ജൂണ്‍ മാസത്തില്‍ ലഡാക്കില്‍ നടക്കുന്ന ഹെമിസ് ഗാംബെ ആഘോഷം അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ചതാണ്. ഈ ആഘോഷത്തിന്റെ പ്രത്യേകത പ്രഛന്ന നൃത്തമാണ്. ശൈത്യത്തിന്റെ വരവൊരുക്കാന്‍ ലോഹ്രി, സിംഹ്, സംക്രാന്തി തുടങ്ങിയ ആഘോഷങ്ങളും നടത്തുന്നു. സന്തൂര്‍ വാദ്യത്തിനും ജമ്മു-കാശ്മീര്‍ പ്രശസ്തമാണ്.

(കെ.എസ്. ആഷിക്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍