This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന്മി-കുടിയാന്‍ വിളംബരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജന്മി-കുടിയാന്‍ വിളംബരം

ജന്മിയുടെ ഇഷ്ടാനുസരണം കുടിയാനെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാമെന്ന പരമ്പരാഗത അവകാശത്തിനെതിരെ, തിരുവിതാംകൂറില്‍ ഏര്‍പ്പെടുത്തിയ നിയമം (1896).

ഭൂവുടമകള്‍ക്ക് പരമാധികാരമുണ്ടായിരുന്ന-ജന്മി സമ്പ്രദായമായിരുന്നു തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നിലവിലിരുന്നത്. ഇഷ്ടം പോലെ നികുതി ചുമത്തുന്നതിനും കുടിയാന്മാരെ ഒഴിപ്പിക്കുന്നതിനുമുള്ള ഭൂവുടമകളുടെ അവകാശം അലംഘനീയമെന്നു കരുതപ്പെട്ടിരുന്നു. കുടിയാന്മാര്‍ക്കു ജന്മിമാരുടെ അതിക്രമങ്ങളില്‍ നിന്നു നിയമപരമായ യാതൊരു സംരക്ഷണവും ലഭിച്ചിരുന്നില്ല. എന്നാല്‍ 19-ാം ശ.-ന്റെ അവസാന നാളുകളില്‍ ജന്മിമാരുടെ അതിക്രമങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതാണെന്നും കുടിയാന്മാരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള ആശയത്തിനു വ്യാപകമായ പ്രചാരം സിദ്ധിച്ചു. കുടിയാന്മാരുടെ അസംതൃപ്തിയും പ്രതിഷേധവും സ്ഫോടനാത്മകമായ ഒരു സ്ഥിതിയിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജന്മി-കുടിയാന്‍ ബന്ധങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യാനും അവയെ നിയമവ്യവസ്ഥയുടെ പരിധിക്കുള്ളില്‍ കൊണ്ടുവരാനും അധികൃതര്‍ നിര്‍ബന്ധിതരായി.

തിരുവിതാംകൂറിലെ കുടിയായ്മ സമ്പ്രദായം നവീകരിക്കുന്നതിനുവേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രാജാവ് 1885-ല്‍ ജസ്റ്റിസ് കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തില്‍ ഒരു കമ്മിഷനെ നിയമിച്ചു. ഈ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ 1896-ല്‍ ജന്മി-കുടിയാന്‍ വിളംബരം എന്ന നിയമം നടപ്പിലാക്കുകയുണ്ടായി. ഈ നിയമപ്രകാരം തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്ന കുടിയായ്മ സമ്പ്രദായങ്ങള്‍ ക്രോഡീകരിക്കപ്പെടുകയും ജന്മിയുടെയും കുടിയാന്റെയും അധികാരാവകാശങ്ങള്‍ വ്യക്തമായി നിര്‍വചിക്കപ്പെടുകയും ചെയ്തു. വസ്തുവില്‍ നിന്ന് കുടിയാന്മാരെ ഇഷ്ടംപോലെ ഒഴിപ്പിക്കാനുള്ള ജന്മിമാരുടെ അവകാശം നിയന്ത്രിക്കപ്പെട്ടു. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴിപ്പിക്കുകയാണെങ്കില്‍ത്തന്നെ, കുടിയാന്മാരില്‍നിന്ന് കൈപ്പറ്റിയിട്ടുള്ള കാണസംഖ്യ മടക്കിനല്‍കാനും അധ്വാനത്തിനു പ്രതിഫലം നല്‍കാനും ജന്മിമാര്‍ ബാധ്യസ്ഥരാണ്. തങ്ങള്‍ കൃഷിചെയ്യുന്ന വസ്തുവിന്മേല്‍ കുടിയാന്മാര്‍ക്ക് സ്ഥിരാവകാശം ലഭിച്ചു എന്നതാണ് ജന്മി-കുടിയാന്‍ വിളംബരത്തിന്റെ ഏറ്റവും വലിയനേട്ടം.

കേരളത്തിലെ ജന്മിസമ്പ്രദായം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു നിയമ നിര്‍മാണമാണ് ജന്മി-കുടിയാന്‍ വിളംബരം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍