This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൈന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ചൈന

ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തും വിസ്തൃതിയില്‍ മൂന്നാം സ്ഥാനത്തും നില്ക്കുന്ന പൂര്‍വേഷ്യന്‍ കമ്യൂണിസ്റ്റ് രാഷ്ട്രം. ഔദ്യോഗികനാമം: ചൈനീസ് ജനാധിപത്യ റിപ്പബ്ലിക് (Zhonghua Renmin Gonghe Guo). തലസ്ഥാനം ബീജിങ്; നാണയം യുവാന്‍; ഔദ്യോഗികഭാഷ ചൈനീസ് (മാന്‍ഡാരിന്‍). 22 പ്രവിശ്യകളും 5 സ്വയംഭരണപ്രദേശങ്ങളും പ്രധാനമായും 3 നഗരങ്ങളും (ബീജിങ്, ഷങ്ഹൈ, ട്യാന്‍ജീന്‍-Tientsin) അടങ്ങുന്ന ചൈന ലോകത്തെ പ്രാചീന രാജ്യങ്ങളില്‍ ഒന്നാണ്. രാജഭരണം അവസാനിപ്പിച്ച് ചൈന 1911-ല്‍ റിപ്പബ്ലിക് ആയി എങ്കിലും ജനകീയ ജനാധിപത്യ റിപ്പബ്ലിക് ആയത് 1949 സെപ്. 21-നു മാത്രമാണ് (ഔദ്യോഗികമായി ഒ. 1 മുതല്‍). 1971 ഒ. 21-നാണ് ഐക്യരാഷ്ട്രസംഘടനയില്‍ അംഗമാകുന്നത് (തൈവാന്‍ പുറത്താക്കപ്പെട്ടു). ചൈന യു.എന്‍. രക്ഷാസമിതിയിലെ സ്ഥിരാംഗവുമാണ്. 1970 മുതല്‍ ചൈന ഒരു പ്രമുഖ ആണവശക്തിയാണ്.

ആമുഖം

രാജ്യവിസ്തൃതിയിലോ ജനബാഹുല്യത്തിലോ കഴിഞ്ഞ അര്‍ധശതകംകൊണ്ടു സാധിച്ച ഉയിര്‍ത്തെഴുന്നേല്പിലോ ഒതുങ്ങുന്നതല്ല ചൈനയുടെ പ്രാധാന്യം. മനുഷ്യരാശിയിലെ വലിയൊരു വിഭാഗത്തിനു ദീര്‍ഘകാലം പ്രകാശസ്രോതസ്സായി നിലകൊണ്ടു എന്നതാണ് ഈ രാജ്യത്തിന്റെ മഹിമയ്ക്കും പ്രാധാന്യത്തിനും നിദാനം. ചൈന എന്ന വന്‍കരയുടെ രാഷ്ട്രീയാതിര്‍ത്തികളെ അതിലംഘിച്ചു വളര്‍ന്ന ഒരു നാഗരികതയാണ് ചൈനയുടേത്. അതിരുകള്‍ക്കപ്പുറത്തുനിന്നു വിലപ്പെട്ട ചിലത് സ്വീകരിച്ചപ്പോള്‍ അവയെ സ്വന്തം ശൈലിയിലേക്കു രൂപാന്തരപ്പെടുത്തി സ്വത്വം പരിപാലിച്ച ഒരു നാഗരികതയുമാണത്. പുല്‍മേടുകളും പര്‍വതപരമ്പരകളും മരുപ്രദേശങ്ങളും മഹാസാഗരങ്ങളും കടന്ന് ആ നാഗരികത വിദൂരകേന്ദ്രങ്ങളില്‍ അവശേഷിപ്പിച്ച മുദ്രകള്‍ ഇനിയും മാഞ്ഞിട്ടില്ല. ലോകചരിത്ര നിര്‍മിതിയില്‍ ചൈന ചെലുത്തിയ സ്വാധീനം നാള്‍ ചെല്ലുംതോറും കൂടുതല്‍ തെളിഞ്ഞുവരികയാണ്.

ചൈനീസ് വന്‍മതില്‍

വന്‍കരയുടെ വടക്കുകിഴക്കു ഭാഗത്ത് മഞ്ഞനദിയുടെ തടത്തില്‍ ഒരിടത്തുനിന്നു പ്രയാണമാരംഭിച്ച ചൈനീസ് നാഗരികതയുടെ സ്ഥൂലമായ ഒരു ചരിത്രമേ ഇന്നു കിട്ടുവാനുള്ളൂ. ചരിത്രരേഖകളുടെ ക്ഷാമംകൊണ്ടല്ല, ലക്ഷക്കണക്കിനു വരുന്ന അവയെ പഠിക്കാനുള്ള സൗകര്യവും സാമര്‍ഥ്യവും ക്ഷമയും ഗവേഷകര്‍ക്കിനിയും കിട്ടിയിട്ടില്ല എന്നതാണ് കാരണം. ആലേഖനവിദ്യ വളരെ കാലേ തന്നെ സ്വായത്തമാക്കിയവരാണ് ചൈനക്കാര്‍. എല്ലാ സംഭവങ്ങളും രേഖപ്പെടുത്തുന്ന ശീലവും അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് ചൈനീസ് നാഗരികതയുടെ വികാസപരിണാമങ്ങളെ അനുസന്ധാനം ചെയ്യാനാവശ്യമായ ഉപാദാനങ്ങള്‍ സുലഭമാണ്. അവയെ ഉപയോഗപ്പെടുത്തിവരുന്നതേയുള്ളൂ എന്നു മാത്രം.

തങ്ങളുടെ നാട് ലോകത്തിന്റെ മധ്യമാണെന്നും തങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് അധികാരപത്രം വാങ്ങിയാണ് നാടു ഭരിക്കുന്നതെന്നും അവകാശപ്പെട്ട ചക്രവര്‍ത്തിമാര്‍ ചൈനയില്‍ ബാഹ്യത്തിന്റെ സ്വാധീനം കടക്കാതെ സൂക്ഷിച്ചു. എന്നാല്‍ 19-ാം ശതകത്തിന്റെ മധ്യത്തില്‍ പടിഞ്ഞാറുനിന്നു വന്ന സാമ്രാജ്യശക്തികള്‍ കനത്ത കവാടങ്ങള്‍ തള്ളിത്തുറന്നു ബലാത്കാരമായി അകത്തുകയറിയതോടെ ചൈനയുടെ സുരക്ഷിതാവസ്ഥ തകര്‍ന്നടിഞ്ഞു. ചൈനീസ് നാഗരികതയ്ക്ക് ആധുനികതയുടെ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടിവന്നു. ആ സംഭവവികാസത്തിന്റെ അന്തിമ പരിണതിയാണ് ജനകീയ ചൈനയുടെ പിറവി.

ജനകീയ ചൈനയുടെ ആദ്യദശകങ്ങളുടെ ചരിത്രം സംഭവബഹുലമാണ്. ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഒരു പരമ്പരയിലൂടെയാണ് ആ രാജ്യം വികാസം പ്രാപിച്ചത്. അതിര്‍ത്തി പ്രശ്നങ്ങളുടെ പേരില്‍ ചില അയല്‍നാടുകളുമായി സായുധ സംഘട്ടനത്തോളമെത്തിയ തര്‍ക്കങ്ങളും ഉണ്ടായി. ലോകത്തിലെ രണ്ടു വന്‍ശക്തികളെ-അമേരിക്കയെയും സോവിയറ്റ് യൂണിയനെയും-ധിക്കരിക്കാനും ചൈന മുതിര്‍ന്നു. സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും പാതയില്‍ കാലുറപ്പിച്ചത് 1970-കളോടെ മാത്രമാണ്.

അതിര്‍ത്തി പ്രശ്നത്തെ മുന്‍നിര്‍ത്തി ഇന്ത്യയുമായുണ്ടായ യുദ്ധത്തിന് അതിവേഗം തന്നെ വിരാമമായെങ്കിലും തര്‍ക്കത്തിനു പൂര്‍ണ പരിഹാരമായിട്ടില്ല. സാവധാനത്തിലാണെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുരോഗമിച്ചുവരുന്നു.

ദീര്‍ഘകാലത്തെ ചര്‍ച്ചയ്ക്കുശേഷം ബ്രിട്ടന്‍ 1997-ല്‍ ഹോങ്കോങ്ങും പോര്‍ച്ചുഗല്‍ 1999-ല്‍ മക്കാവോയും ഒഴിഞ്ഞുകൊടുത്തതോടെ ചൈനയില്‍ കോളനി വാഴ്ചയുടെ ഒരു അവശിഷ്ടവും ഇല്ലെന്നായി. രണ്ടിടത്തും 'ഒരു രാജ്യം രണ്ടു വ്യവസ്ഥകള്‍' എന്ന തത്ത്വമനുസരിച്ച്. പഴയ രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥകള്‍ തുടരുകയാണ്.

ഭൂപ്രകൃതിയും കാലാവസ്ഥയും

ഭൂപ്രകൃതി

ഭൂപ്രകൃതി

അത്യുന്നത പര്‍വതനിരകളും വിസ്തൃതമായ മരുഭൂമികളും മഹാസമുദ്രവുമെല്ലാം ചൈനയെ വളരെക്കാലത്തേക്ക് മറ്റു മനുഷ്യസമൂഹങ്ങളില്‍ നിന്ന് ഒഴിച്ചുനിര്‍ത്തിയിരുന്നു. ഇത് സ്ഥായിയായ സുരക്ഷിതത്വം ചൈനയ്ക്ക് ലഭ്യമാക്കി. സാംസ്കാരിക പരിവര്‍ത്തനത്തില്‍ നിന്ന് ചൈനയ്ക്ക് ഒഴിഞ്ഞു നില്കേണ്ടതായും വന്നു. സ്വര്‍ഗത്തിനു താഴെയുള്ള രാജ്യമെന്നര്‍ഥം വരുന്ന തിന്‍ഹ്വ (Tien-hua), ലോകത്തിന്റെ മധ്യകേന്ദ്രമെന്നര്‍ഥമുള്ള ചുങ്-ഹ്വൊ (Chung-huo), നാലു കടലുകള്‍ക്കിടയിലുള്ള രാജ്യമെന്നര്‍ഥം വരുന്ന സ്-ഹൈയ് (Sz-hai) ജനങ്ങളാകുന്ന പൂക്കളുടെ രാജ്യമെന്നര്‍ഥം വരുന്ന ചുന്‍-ഹ്വൊ-മിന്‍-ക്വൊ (Chun-huo-minkuo) എന്നിങ്ങനെ പല പേരുകളും ചൈനയ്ക്കുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. ബി.സി. രണ്ടാം സഹസ്രാബ്ദത്തില്‍ ചൈനയില്‍ വസിച്ചിരുന്ന ഷങ് ജനത (ബി.സി. 1523-1027) തങ്ങളുടെ രാജ്യത്തെ ചുങ്-ഹ്വൊ (Chung-huo) എന്നാണ് വിളിച്ചിരുന്നത്. അറബികള്‍ ചിന്‍ രാജവംശക്കാരുടെ രാജ്യം (ബി.സി. 221-206) എന്നും ലത്തീന്‍കാര്‍ 'സിനോ' (Sine) എന്നും ഇംഗ്ലീഷില്‍ ചൈന (Sins/Chins) എന്നും റോമക്കാര്‍ സില്‍ക്കിന്റെ നാട് എന്നര്‍ഥം വരുന്ന 'സെരിക്ക' (Serika) എന്നും റഷ്യക്കാര്‍ 'കാത്തേ' (Cathay ) എന്നും ചൈനീസ് പ്രദേശത്തെ വിളിച്ചുപോന്നു.


പര്‍വതംപക്തികളെ പളിര്‍ന്നു പായുന്ന യങ്ദ്സി നദി

തൈവാന്‍ ഉള്‍പ്പെടെ, ചൈനയുടെ വിസ്തീര്‍ണം: 95,72,900 ച.കി.മീ. ആണ്. വടക്ക് അക്ഷാംശം 18o 31 ' മുതല്‍ 55o വരെയും കിഴക്കു രേഖാംശം 70o മുതല്‍ 133o വരെയും നീണ്ടുപരന്നു കിടക്കുന്നു ഈ വന്‍കര.

ചൈനയുടെ കിഴക്കേ അതിര്‍ത്തി, വടക്കേ അറ്റത്തോടടുപ്പിച്ച ഉത്തര കൊറിയയുടെ ഭാഗമൊഴിച്ചാല്‍, ബഹുഭൂരിഭാഗം കടലാണ്. നാലു കടലുകളുടെ ഒരു സഞ്ചയം: മഞ്ഞക്കടല്‍, കിഴക്കന്‍ ചൈനക്കടല്‍, തെക്കന്‍ ചൈനക്കടല്‍, ബൊഹൈ (ചിഹ്ലി) ഉള്‍ക്കടല്‍. കടലോരത്തിന്റെ നീളം, വടക്കു കിഴക്കുള്ള യാലു അഴിമുഖം മുതല്‍ തെക്കുള്ള ടോങ്കിന്‍ ഉള്‍ക്കടല്‍ വരെ 5774 കി.മീ. ആണ്. കടലിലുള്ള അയ്യായിരത്തിലേറെ ദ്വീപുകള്‍, ചില ദ്വീപസമൂഹങ്ങള്‍, ഏതാനും പവിഴദ്വീപുകള്‍ എന്നിവയും ചൈനയുടെ ഭാഗമാണ്. ദ്വീപുകളില്‍ ഏറ്റവും വലുത് തെക്കന്‍ ചൈനക്കടലിലുള്ള ഹൈനാന്‍ ആണ്. മഞ്ഞക്കടലിലേക്കു തള്ളിക്കിടക്കുന്ന ല്യോ ദങ്, ഷാല്‍ദോങ് എന്നീ ഉപദ്വീപുകളും തെക്കന്‍ ചൈനക്കടലിലേക്കു തള്ളിക്കിടക്കുന്ന ലെയ്ഷൂ ഉപദ്വീപും ശ്രദ്ധേയമാണ്.

28,072.6 കി.മീ. നീളമുണ്ട് കരയിലെ അതിര്‍ത്തിക്ക്. വടക്ക് റഷ്യയും മംഗോളിയയും; തെക്ക് വിയറ്റ്നാം, ലാവോസ്, മ്യാന്മര്‍, ഇന്ത്യ, ഭൂട്ടാന്‍, നേപ്പാള്‍, പടിഞ്ഞാറ് ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, താജിക്കിസ്താന്‍, കിര്‍ഗിസ്താന്‍, കസാഖ്സ്താന്‍ എന്നിവയാണ് അതിര്‍ത്തിയിലുള്ള രാജ്യങ്ങള്‍.

ഒട്ടനവധി പര്‍വതങ്ങളും നദികളും ചൈനയെ തലങ്ങും വിലങ്ങും വെട്ടിമുറിച്ചിരിക്കുന്നു. മാത്രമല്ല, വലിയ തടാകങ്ങള്‍, വിശാലമായ പുല്‍മേടുകള്‍, മരുപ്രദേശങ്ങള്‍ എന്നിവയും ആ വന്‍കരയിലുണ്ട്. സമുദ്രനിരപ്പില്‍നിന്നു 154 മീ. താഴെ കിടക്കുന്ന തുര്‍ഫാന്‍ കുണ്ടു (Turfan Depression) മുതല്‍ 8848 മീ. പൊക്കത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഛമലാങ്മ (എവറസ്റ്റ് കൊടുമുടി) വരെ ചൈനയെന്ന ഉപഭൂഖണ്ഡത്തില്‍ കാണാം.

നെല്‍ വയലുകള്‍ക്കഭിമുഖമായി കാണുന്ന ചുണ്ണാനമ്പു പാറകള്‍
യൂന്നാര്‍ പ്രവശ്യയിലെ ചുവന്ന നദീതടം

കടലോരത്തുള്ള സമതലപ്രദേശത്തുനിന്നു തുടങ്ങി പടിഞ്ഞാറന്‍ പ്രദേശത്തെ പീഠഭൂമികളിലും പര്‍വതനിരകളിലും ചെന്നു നില്‍ക്കുന്ന വിധമാണ് ചൈനയുടെ ഭൂഘടന. ആകെ വിസ്തൃതിയുടെ 22 ശ.മാ. മാത്രമാണ് താഴ്ന്ന പ്രദേശം. തെക്കും കിഴക്കുമുള്ള പ്രവിശ്യകളിലെ കുന്നിന്‍പ്രദേശങ്ങള്‍, കടലോരത്തെ സമതലം എന്നിവ ഇതിലുള്‍പ്പെടുന്നു. രാജ്യത്തിന്റെ 26 ശ.മാ. പീഠഭൂമികളാണ്. ഇവയില്‍ ഏറ്റവും ഉയരംകൂടിയവ തിബത്തന്‍ പീഠഭൂമികളാണ്. സമുദ്രനിരപ്പില്‍ നിന്ന് 1200 മീ. മുതല്‍ 1500 മീ. വരെ ഉയര്‍ന്നു നില്‍ക്കുന്നു. തിബത്തന്‍ പീഠഭൂമികള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധം പാമീര്‍ പീഠഭൂമിയാണ്.

വലിയ മലനിരകളും അവയോടു ചേര്‍ന്ന മലമ്പ്രദേശങ്ങളും ചൈനയുടെ 33 ശ.മാ. വരുന്നു. അത്യുന്നത പര്‍വതങ്ങള്‍ കാണുന്നതു പടിഞ്ഞാറന്‍ പ്രദേശത്താണ്. ഔള്‍ടായ്, പാമീര്‍, ട്യാന്‍, ഛിലിയാന്‍, കുന്‍ലൂണ്‍, ഹിമാലയം, ഹെങ്ദ്വാന്‍ എന്നിവയാണ് അവ. ഹെങ്ദ്വാന്‍ ഒഴിച്ചുള്ള എല്ലാ പര്‍വത പംക്തികളും സമാന്തര നിരകളുടെ സംഘാതങ്ങളായി കിഴക്കു പടിഞ്ഞാറു നീണ്ടുകിടക്കുന്നു.

ഇടയില്‍ കിടക്കുന്ന താഴ്വരകള്‍ക്കു പരസ്പരം സമ്പര്‍ക്കത്തിനുള്ള സാധ്യത നിഷേധിക്കുന്ന വിധത്തിലാണ് മലനിരകള്‍ നിലകൊള്ളുന്നത്. ചൈനയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ വികാസത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്നതില്‍ നദികള്‍ക്കു സാരമായ സ്വാധീനശക്തി സിദ്ധിച്ചു. പര്‍വതപംക്തികളെ പിളര്‍ന്നു പായുന്ന നദികളില്ലായിരുന്നെങ്കില്‍ ഇന്നു കാണുന്ന അന്യാദൃശമായ രാഷ്ട്രീയ-സാംസ്കാരിക ഐക്യം നേടാന്‍ ചൈനയ്ക്കു കഴിയുമായിരുന്നില്ല.

പടിഞ്ഞാറു പര്‍വതനിരകളില്‍ നിന്നാണ് പ്രധാനപ്പെട്ട നദിയുടെ ഉദ്ഭവം. മിക്കവയും കിഴക്കുള്ള കടലില്‍ പതിക്കുന്നു. അപൂര്‍വം നദികള്‍ രാജ്യത്തിനകത്തുള്ള ജലാശയങ്ങളില്‍ വിലയിക്കുന്നു.

ഏറ്റവും പ്രധാനപ്പെട്ട നദികള്‍ മഞ്ഞനദി (ഹ്വങ്ഹെ), യങ്ദ്സി എന്നിവയാണ്. മഞ്ഞനദിക്ക് ആ പേരു സിദ്ധിച്ചത് അതില്‍ ലോയെസ് (loess) ജാതിയില്‍പ്പെട്ട മഞ്ഞച്ചേറു നിറഞ്ഞിരിക്കുന്നതുകൊണ്ടാണ്. ഇടയ്ക്കിടയ്ക്ക് പ്രളയം കൊണ്ടു ജനലക്ഷണങ്ങളെ വലയ്ക്കുന്നതുകൊണ്ട് ഇതിനെ 'ചൈനയുടെ ദുഃഖം' എന്നും വിളിക്കാറുണ്ട്. ഗാന്‍ഷുവില്‍ ഉറവയെടുത്തു 4845 കി.മീ. ദൂരം ഒഴുകി ബഹൈ ഉള്‍ക്കടലില്‍ പതിക്കുന്ന മഞ്ഞനദിയുടെ തടത്തിന്റെ വിസ്തീര്‍ണം; 7,45,000 ച.കി.മീ. ആണ്.

ലോകത്തിലെ ഏറ്റവും നീളംകൂടിയ മൂന്നാമത്തെ നദി യങ്ദ്സിയാണ്. കുന്‍ലൂണ്‍ പര്‍വതത്തിലുദ്ഭവിച്ച് മധ്യചൈനയിലൂടെ ഒഴുകി ഷങ്ഹൈ നഗരത്തിനടുത്തുവച്ച് കടലില്‍ പതിക്കുന്നു. നീളം 6380 കി.മീ. ഈ നദിയുടെ നീര്‍വാര്‍ച്ചാപ്രദേശത്തിന്റെ വിസ്തീര്‍ണം: 18,00,000 ച.കി.മീ. പല പ്രദേശങ്ങളില്‍ പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. കുന്‍ലൂണ്‍ പരിസരത്ത് ഇതിന്റെ പേര് ഉലന്‍മുറാന്‍ എന്നാണ്; മലയുടെ അടിവാരത്തിലൂടെ ഒഴുകുമ്പോള്‍ ജിന്‍ഷാ (സ്വര്‍ണനദി) എന്നും സമതലപ്രദേശത്തു താകിയാങ് (മഹാനദി) എന്നും കടലിനോടടുക്കുമ്പോള്‍ യങ്ദ്സി എന്നുമാണ് പേരുകള്‍. വലിയ നാവികക്കപ്പലുകള്‍ക്കുപോലും പോകാന്‍ വേണ്ടത്ര വീതിയുണ്ടിതിന്. ഇതിന്റെ മിക്ക പോഷകനദികളും ഗതാഗതയോഗ്യമാണ്.

മഞ്ഞനദിയുടെ പോഷകനദികളില്‍ പ്രധാനം വെയ് ആണ്. കുറേദൂരം തെക്കോട്ടൊഴുകുന്ന മഞ്ഞനദി പെട്ടെന്നു കിഴക്കോട്ടൊഴുകുന്നിടത്താണ് മഹാനദിയുമായി വെയ് സന്ധിക്കുന്നത്. ഒന്നിലേറെ രാജവംശങ്ങളുടെ ഉത്ഥാന പതനങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു എന്ന ചരിത്രപ്രാധാന്യവും വെയ് നദിക്കുണ്ട്.

വടക്കന്‍-വടക്കു കിഴക്കന്‍ പ്രദേശങ്ങളുടെ ദാഹം തീര്‍ക്കാന്‍ മഞ്ഞനദിയെ കൂടാതെ വേറെയും നദികളുണ്ട്: അമൂര്‍, ഹായ്, ല്യാനാ, സുംഗരി, തുമന്‍, യാലു, മഞ്ചൂറിയന്‍ തടത്തിന്റെ ജലസേചനാവശ്യങ്ങള്‍ നിര്‍വഹിക്കുന്ന ഈ നദികളില്‍ ചിലതു ഗതാഗതയോഗ്യവുമാണ്.

യങ്ദ്സി നദിയുടെ തീരങ്ങളിലായാണ് തടാകങ്ങള്‍ കൂടുതലായി കാണുന്നത്. ലവണജല തടാകങ്ങള്‍ അധികവുമുള്ളത് തിബത്തന്‍ പീഠഭൂമികളിലും ഇന്നര്‍ മംഗോളിയ, ഷീന്‍ജീഅങ് എന്നീ പ്രവിശ്യകളിലും ആണ്. തിബത്തിലുള്ള ഛിങ്ഹായ് ആണ് ചൈനയിലെ ഏറ്റവും വലിയ തടാകം. വിസ്തീര്‍ണം: 4500 ച.കി.മീ.

പടിഞ്ഞാറന്‍ ചൈനയുടെ വലിയൊരുഭാഗം ജനവാസയോഗ്യമല്ല. അവിടെ ഏറെക്കുറെ വരണ്ട കാലാവസ്ഥയുള്ള പുല്‍മേടുകളോ തീര്‍ത്തും വരണ്ട മരുഭൂമികളോ മാത്രമാണുള്ളത്. ഗോബി, ഓര്‍ദോസ്, തക്ലിമകാന്‍ എന്നീ മരുഭൂമികള്‍ ഈ പ്രദേശത്താണ്. പുല്‍മേടുകളുടെ നല്ലൊരു പങ്ക് അടുത്തകാലത്തു കൃഷിയോഗ്യമാക്കി ഗോതമ്പും സോയാബീനും കൃഷി ചെയ്യുന്നു. ചൈനീസ് വന്‍കരയുടെ 14.3(1995) ശതമാനത്തോളം മാത്രമാണ് വനഭൂമി. വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ കൊണ്ടു സമ്പന്നമാണ് കാടുകള്‍; വിലപിടിച്ച തടികളും കിട്ടുന്നു.

കാലാവസ്ഥ

വന്‍കരയുടെ ചെറിയൊരംശം മാത്രമേ ഉഷ്ണമേഖലയിലുള്ളൂ. ബാക്കി പ്രദേശം മിതശീതോഷ്ണമേഖലയിലാണ്. അത്യുഷ്ണത്തിന്റെ കാഠിന്യവും ക്ലേശവും ചൈനീസ് ജനതയ്ക്ക് അനുഭവിക്കേണ്ടിവരുന്നില്ല.

തിബത്തന്‍ പീഠഭൂമിയിലും നെയ് മംഗോളിയയിലും വരണ്ട കാലാവസ്ഥയാണനുഭവപ്പെടുന്നത്. ചൈനയുടെ ഇതരഭാഗങ്ങളില്‍ മണ്‍സൂണ്‍ കാലാവസ്ഥയാണ്. കടുത്ത മഞ്ഞുള്ള കാലത്ത് സൈബീരിയ, മംഗോളിയ എന്നീ പ്രദേശങ്ങള്‍ താണ്ടി ഗോബി മരുഭൂമിയെ മുറിച്ചു കടന്നെത്തുന്ന ശീതകാല മണ്‍സൂണ്‍ വടക്കന്‍ ചൈനയില്‍ പലപ്പോഴും ധൂളിവാത(dust storm) ത്തിനു കാരണമാകാറുണ്ട്. മധ്യചൈന കടക്കുന്നതോടെ ഈ കാറ്റിന്റെ സ്വഭാവം മാറുന്നു. തെക്കുഭാഗത്ത് ആവിര്‍ഭവിക്കുന്ന മന്ദമായ കടല്‍ക്കാറ്റുമായി ചേര്‍ന്നു കൊടുങ്കാറ്റുകള്‍ ഉണ്ടാവുക പതിവാണ്. അപ്പോള്‍ തെക്കന്‍ ചൈനയില്‍ ശീതകാലത്തു മഴ കിട്ടുന്നു. വടക്കന്‍ ചൈനയില്‍ വരണ്ട കാലാവസ്ഥയാണുണ്ടാവുക.

പസിഫിക് കടലില്‍ നിന്നെത്തുന്ന തെക്കുകിഴക്കന്‍ മണ്‍സൂണും ഇന്ത്യന്‍ സമുദ്രത്തില്‍ നിന്നെത്തുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണും ചേര്‍ന്നു നല്കുന്നതാണ് ചൈനയ്ക്ക് കിട്ടുന്ന വേനല്‍മഴ. വേനല്‍ക്കാലത്തും ശരത്കാലാരംഭത്തിലും ഫിലിപ്പീന്‍സിന്റെ കിഴക്കു നിന്നുദ്ഭവിച്ച് ചൈനയുടെ വടക്കോട്ടു സഞ്ചരിക്കുന്ന ടൈഫൂണുകള്‍ തൈവാനിലും തെക്കു കിഴക്കന്‍ തീരപ്രദേശങ്ങളിലും കൊടുങ്കാറ്റിന്റെയും പേമാരിയുടെയും കെടുതികള്‍ വിതയ്ക്കുന്നു. തെക്കേ അറ്റത്ത് അനുഭവപ്പെടുന്ന ഉപോഷ്ണ കാലാവസ്ഥ മുതല്‍ വടക്കേ അറ്റത്തെ 10oC-ലും കുറഞ്ഞ താപനില വരെയുള്ള കാലാവസ്ഥാവ്യത്യാസങ്ങളുണ്ട്. കിഴക്കന്‍ ചൈനയില്‍ മണ്‍സൂണ്‍ മഴ ചൊരിയുന്ന കാലത്തു വടക്കു പടിഞ്ഞാറന്‍ ചൈനയില്‍ വരള്‍ച്ചയാണ് അനുഭവപ്പെടുക.

തെക്കു-തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്നു വടക്കു-വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കു നീളുന്തോറും മഴയുടെ അളവു സാരമായി കുറയുന്നു. ധാരാളം മഴ കിട്ടുന്നതുകൊണ്ട് മധ്യ-ദക്ഷിണ പ്രദേശങ്ങള്‍ നെല്‍ക്കൃഷിക്ക് അനുയോജ്യമാണ്. വടക്കു-വടക്കു കിഴക്കന്‍ പ്രദേശങ്ങളിലെ പ്രധാന വിളകള്‍ ഗോതമ്പും ചോളവുമാണ്.

ഭൂവിഭാഗങ്ങള്‍

ചൈനാവന്‍കരയെ പ്രകൃതി തന്നെ അനേകം ഭൂവിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോന്നിനും അതിന്റേതായ സവിശേഷതകള്‍ ഉണ്ട്.

ഇവയില്‍ മുഖ്യം വടക്കന്‍ ചൈനാ സമതലം ആണ്. ഏറ്റവും പഴക്കം ചെന്ന ചൈനീസ് സംസ്കാരം ഉയിര്‍ക്കൊണ്ടത് ഇവിടെയാണ്. ജനങ്ങള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശവുമാണിത്.

ഫലഭുയിഷ്ഠമായ ഒരു പ്രദേശം
ലോയസ് മണ്ണുനിറഞ്ഞ ഷന്‍ഷി പ്രദേശം

ഉത്തര സമതലത്തിന്റെ വടക്കും പടിഞ്ഞാറുമായി ഒരു മലമ്പ്രദേശമുണ്ട്. ഹനാന്‍, ഷാന്‍ഷി, ഷന്‍സി, ഗാന്‍ഷു എന്നീ പ്രവിശ്യകളിലായി ഇതു വ്യാപിച്ചുകിടക്കുന്നു. ഇവിടത്തെ ചരിവുകളില്‍ നിറയെ ലോയെസ് മണ്ണാണ്. ഉയര്‍ന്ന ഭാഗങ്ങളില്‍ വലിയ മലകളും പാറക്കെട്ടുകളുമാണ്. മലകളില്‍ നിന്ന് ഒഴുകുന്ന ആറുകള്‍ കൃഷിക്ക് ഏറെ ഉപകരിക്കുന്നു.

ഗോതമ്പുകൃഷിക്കു പേരുകേട്ട പ്രദേശങ്ങളാണ് ഇവ രണ്ടും. തിന, ബാര്‍ലി, സോയാബീന്‍ എന്നിവയും ഇവിടെ ഗണ്യമായ തോതില്‍ കൃഷിചെയ്യുന്നുണ്ട്.

വടക്കു മഞ്ഞനദിയുടെയും ഹ്വൈ നദിയുടെയും തടങ്ങള്‍ക്കും തെക്ക് യങ്ദ്സി നദിക്കും മധ്യേയാണ് മൂന്നാമത്തെ ഭൂവിഭാഗം. നെല്ലാണ് ഇവിടത്തെ പ്രധാനകൃഷി.

മഞ്ഞനദീതടത്തിന്റെ കിഴക്കുവശത്തായി, ഷാന്‍ഡുങ് പ്രവിശ്യയുടെ കിഴക്കന്‍ പ്രദേശമുള്‍ക്കൊള്ളുന്നതാണ് നാലാമത്തെ ഭൂവിഭാഗം. പഴക്കം ചെന്ന കരിമ്പാറക്കെട്ടുകള്‍ നിറഞ്ഞ മലകളാണ് ഇവിടെ മുഴുവന്‍; മരങ്ങളില്ലെന്നു തന്നെ പറയാം. ഈ പ്രദേശം കടലിലേക്കു തള്ളിക്കിടക്കുന്നു. കടലോരത്തെ തുറമുഖങ്ങളില്‍ പ്രധാനം വെയ് ഹായ്, വെയ്, ഗ്യാ ഓജന എന്നിവയാണ്.

മഞ്ഞനദിക്കും ഹ്വൈ നദിക്കും തെക്കുഭാഗത്തുള്ള എക്കല്‍ മണ്ണ് നിറഞ്ഞ സമതലമാണ് അഞ്ചാമത്തെ ഭൂവിഭാഗം. യങ്ദ്സി നദിയുടെ സൃഷ്ടിയാണിത്. ഇതിന്റെ വടക്കന്‍ പ്രദേശം അതിനോടു തൊട്ടു കിടക്കുന്ന അയല്‍പ്രദേശവുമായി ലയിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പു ചൈനക്കാരുണ്ടാക്കിയ വമ്പന്‍ തോട് (grand canal) ഈ രണ്ടു പ്രദേശങ്ങളില്‍ക്കൂടിയാണ് പോകുന്നത്. വടക്ക് ബീജിങ് മുതല്‍ തെക്ക് ഹാങ്ജൌ വരെ നീണ്ടുകിടക്കുന്ന ഒരു തോടാണിത്. ഇത്രയും ജനസാന്ദ്രതയുള്ള ഒരു പ്രദേശവും ഇത്രയേറെ കൃഷി നടക്കുന്ന പ്രദേശവും മറ്റെങ്ങുമില്ല. ഷങ്ഹൈ പോലുള്ള വന്‍ നഗരങ്ങള്‍ ഈ പ്രദേശത്താണ്.

യങ്ദ്സി നദീതടത്തിന്റെ മധ്യഭാഗം-എക്കല്‍ നിറഞ്ഞ സമതലത്തിന്റെ പടിഞ്ഞാറുഭാഗം-ആണ് ആറാമത്തെ ഭൂവിഭാഗം. യങ്ദ്സിയിലെ പേരുകേട്ട പാറയിടുക്കുകള്‍ (Yangtze Gorges) വരെ കിഴക്കോട്ടു പരന്നുകിടക്കുന്നു ഇത്. യങ്ദ്സിയില്‍ വന്നു ചേരുന്ന പോഷകനദികളെല്ലാം ഈ പ്രദേശത്തുകൂടിയാണ് ഒഴുകിയെത്തുന്നത് (ഓരോ പോഷകനദിക്കുമുണ്ട് സ്വന്തമായ ഒരു നീര്‍വാര്‍ച്ചാതടം). ഹാന്‍ നദിയാണ് ഇവയില്‍ മുഖ്യം. ഹാന്‍ നദീമുഖത്തുള്ള മൂന്നു പ്രധാന നഗരങ്ങളുടെ സംഗമമാണ് സുപ്രസിദ്ധ വ്യവസായകേന്ദ്രമായ വുഹാന്‍. ഈ പ്രദേശമൊട്ടാകെ ഫലഭൂയിഷ്ഠമാണ്.

'ചുവന്ന തടം' (Red basin) എന്നു പേരുള്ള സിച്വാന്‍ ആണ് ഏഴാമത്തെ ഭൂവിഭാഗം. യങ്ദ്സിയിലെ പാറയിടുക്കുകള്‍ക്കു പടിഞ്ഞാറായി കിടക്കുന്ന ഈ പ്രദേശവും കൃഷിപ്രധാനമാണ്. ദുര്‍ഗമമാണ് ഈ പ്രദേശം.

സിച്വാനു തെക്കുഭാഗത്തുള്ള മലകള്‍ ഇടതിങ്ങി നില്‍ക്കുന്ന പീഠഭൂമിയാണ് എട്ടാമത്തെ ഭൂവിഭാഗം. ഭീമാകാരമായ തിബത്തന്‍ പര്‍വതപംക്തികള്‍ ഇറങ്ങിവരുന്ന പ്രദേശമാണിത്. ചൈനീസ് വംശജരല്ലാത്ത ഒരു കൂട്ടരാണ് ഇവിടത്തെ കിഴക്കന്‍ മലകളില്‍ നിവസിക്കുന്നത്. വിയറ്റ്നാമിന്റെ തീരദേശവുമായി ഇതിനെ റെയില്‍വഴി ബന്ധിപ്പിച്ചിട്ടുണ്ട്.

ഒമ്പതാമത്തേത് ഒരു കടലോരപ്രദേശമാണ്. ഹങ്ജോയ്ക്കും തെക്ക് നിങ്ബോയ്ക്കും ഇടയ്ക്കാണിത്. പരുക്കന്‍ പാറകളാണ് ഇവിടം മുഴുവനും; അനേകം അഴിമുഖങ്ങളും ഉള്‍ക്കടലുകളുമുണ്ട്; തീരത്തോടടുത്തു ധാരാളം ദ്വീപുകളുമുണ്ട്. ചിതറിക്കിടക്കുന്ന മലകളില്‍ നിന്ന് ഒട്ടേറെ ആറുകള്‍ കടലിലേക്കൊഴുകുന്നു. കുതിച്ചുപായുന്ന ഇവയിലൂടെ ഗതാഗതം അസാധ്യമാണ്. ഇവിടെ പാര്‍ക്കുന്നവര്‍ മലഞ്ചരിവുകളില്‍ അത്യധ്വാനം ചെയ്തു തട്ടുകളുണ്ടാക്കി കൃഷി ചെയ്യുന്നു. ഗ്വാങ്ഷോ (Guangzhou Canton), ഹോങ്കോങ് എന്നീ വിദേശ വ്യാപാരകേന്ദ്രങ്ങള്‍ ഈ തീരപ്രദേശത്താണ്. ചൈനീസ് വംശജരല്ലാത്ത അനേകം ജാതിക്കാര്‍ ഇവിടെയുണ്ട്. ചൈനീസ് ഭാഷയുമായി ബന്ധപ്പെട്ടതെങ്കിലും പരസ്പരം മനസ്സിലാക്കാന്‍ വിഷമമുള്ള അനേകം ഉപഭാഷകളാണ് ഇവിടെയുള്ളവര്‍ സംസാരിക്കുന്നത്.

വന്‍കരയുടെ തെക്കേ അറ്റത്തെ മൂലയ്ക്കു തെക്കു കിടക്കുന്ന ഹൈനാന്‍ ദ്വീപിനെ പ്രത്യേകിച്ചൊരു ഭൂവിഭാഗമായി ഗണിക്കാം. പര്‍വതമയമായ ഇത് ഉഷ്ണമേഖലാ പ്രദേശത്താണ്.

ജൈവവൈവിധ്യം

പതിനായിരത്തില്‍പ്പരം സസ്യവിശേഷങ്ങളും മറ്റു രാജ്യങ്ങളില്‍ സാമാന്യേന കാണാത്ത വിധത്തിലുള്ള പക്ഷിമൃഗാദികളും ഉള്ള ചൈന ജൈവവൈവിധ്യത്തിനു പ്രസിദ്ധമാണ്.

തെയ് പെയ് (തൈവാന്‍) നഗരവീഥി
ജനകീയ ചൈനയുടെ 50-ാം പിറന്നാള്‍ ആഘോഷിക്കുന്ന കുട്ടികള്‍
നഗരത്തിലെ ചേരിപ്രദേശം

തെക്കു കിഴക്കന്‍ പ്രദേശത്ത് ആദിമ വൃക്ഷങ്ങളും സസ്യങ്ങളും ധാരാളമായി കാണുന്നു. വടക്കു കിഴക്കന്‍ പ്രവിശ്യകളിലാകട്ടെ പൂവരശ്, നാരകം, മേപ്പിള്‍, കൊറിയന്‍ പൈന്‍, ഓക്, ഇരിമ്പകം, ബദാം എന്നിവ സുലഭമാണ്. ഇല പൊഴിയുന്നവയാണ് വടക്കന്‍ പ്രവിശ്യകളിലെ പ്രധാനവൃക്ഷ ഇനങ്ങള്‍. ദേവദാരു, പൈന്‍, അശോകം, ചൂരല്‍ തുടങ്ങിയവയോടൊപ്പം കുറ്റിക്കാടുകളില്‍ കാട്ടുറോസ, വയമ്പ് എന്നിവയും സമൃദ്ധിയായുണ്ട്. സൂചീപത്രവൃക്ഷങ്ങളില്‍പ്പെട്ട പൈന്‍, ഓക് എന്നീ മരങ്ങളും മുള, കര്‍പ്പൂരം, വെള്ളിലമരം, ഇരിമ്പകം തുടങ്ങിയ വൃക്ഷജാതികളും അരളി, പലതരം ക്രിസന്തമം തുടങ്ങിയ പൂച്ചെടികളും ധാരാളമായുണ്ട്. സുവര്‍ണ ലാര്‍ച്, ഫൂജൌ പൈന്‍ എന്നിവ ചൈനയില്‍ മാത്രം കാണുന്നതരം വൃക്ഷങ്ങളാണ്.

വടക്കന്‍ ചൈനയിലും പടിഞ്ഞാറന്‍ ചൈനയിലുമാണ് കാട്ടുമൃഗങ്ങള്‍ ഏറ്റവും കൂടുതലായുള്ളത്. പുള്ളിപ്പുലി, ചെന്നായ്, കരടി, കാട്ടുപൂച്ച, കാട്ടുപന്നി, കാട്ടാട്, കാട്ടുകഴുത, വരമാന്‍, കരിമാന്‍ തുടങ്ങി പലതരത്തിലുള്ള മൃഗങ്ങള്‍ വടക്കന്‍ ഷാന്‍സിയിലെ പര്‍വതപ്രദേശങ്ങളിലും മംഗോളിയയിലും ഉണ്ട്. തെക്കന്‍ പ്രദേശങ്ങളില്‍ കടുവയും പലയിനം കുരങ്ങുകളുമാണ് കൂടുതലായുള്ളത്. മഞ്ചൂറിയ പ്രദേശത്ത് നീര്‍നായ്, നീരണ്ണാന്‍, നീര്‍പ്പൂച്ച, കുറുക്കന്‍, കീരി, മലയെലി, കരടി എന്നിവ ധാരാളമായി കാണപ്പെടുന്നു. തിബത്തന്‍ അതിര്‍ത്തിയില്‍ ചമരി (യാക്), ചീറ്റപ്പുലി, കാട്ടാട്, കാട്ടുപന്നി, പലതരം എലികള്‍, പല്ലികള്‍, ഉടുമ്പുകള്‍, ഉറുമ്പുതീനികള്‍ തുടങ്ങിയവ സമൃദ്ധമായുണ്ട്. വിഷമുള്ളതും ഇല്ലാത്തതുമായ പലതരം പാമ്പുകള്‍, ആമകള്‍, ചീങ്കണ്ണി, മുതല, തവള എന്നിവയും ഇവിടെക്കാണാം.

ചൈനയില്‍ 900-ത്തിലേറെ ഇനം പറവകള്‍ ഉണ്ടെന്നാണ് കണക്ക്. പലതരം മൂങ്ങകള്‍, കഴുകന്‍, പ്രാപ്പിടിയന്‍, പരുന്ത്, മരംകൊത്തി, കാക്ക, കാട്ടുകോഴി, കുളക്കോഴി, കാട, തിത്തിരപ്പക്ഷി, കൊറ്റി തുടങ്ങിയവ സുലഭമായുണ്ട്. ബുല്‍ബുല്‍, വാനമ്പാടി തുടങ്ങിയ പാടുന്ന പക്ഷികള്‍ ചൈനയുടെ ജൈവവൈവിധ്യ പ്രസിദ്ധിക്കു മാറ്റുകൂട്ടുന്നു.

മത്തി, അയില, സ്രാവ്, തിരണ്ടി, കണവ, വരാല്‍ തുടങ്ങി ചെറുതും വലുതുമായ കടല്‍മത്സ്യങ്ങളും ശുദ്ധജലമത്സ്യങ്ങളും ചൈനയില്‍ ധാരാളമായി കാണപ്പെടുന്നു.

വീട്ടുമൃഗങ്ങളില്‍ പ്രധാനം കന്നുകാലികള്‍, പലതരം ആടുകള്‍, പന്നികള്‍ എന്നിവയാണ്. താറാവും കോഴിയുമാണ് വളര്‍ത്തുപക്ഷികള്‍. ഉഴാനും ഭാരം വലിക്കാനും മറ്റും കാള, കുതിര, കഴുത, ഒട്ടകം, തിബത്തന്‍ യാക്ക് എന്നീ മൃഗങ്ങളെ വളര്‍ത്തുന്നു.

ജനവര്‍ഗങ്ങള്‍

ചൈനക്കാരില്‍ 94 ശ.മാ. ഹാന്‍ എന്ന വംശവിഭാഗ (ethnic group) ത്തില്‍പ്പെട്ടവരാണ്; ഇവര്‍ ജനസാന്ദ്രതയേറിയ കിഴക്കന്‍ നിമ്നപ്രദേശങ്ങളില്‍ നിവസിക്കുന്നു. ദേശീയ ന്യൂനപക്ഷങ്ങള്‍ എന്നറിയപ്പെടുന്ന ഇതരവംശക്കാര്‍ രാജ്യത്തിന്റെ പകുതിയോളം വരുന്ന പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ശിഥിലമായി വ്യാപിച്ചുകിടക്കുന്നു.

ചൈനീസ് വന്‍കരയില്‍ ഒതുങ്ങുന്നില്ല ഹാന്‍ വംശജര്‍. സൈബീരിയ മുതല്‍ തിമോര്‍ വരെയുള്ള പല പൂര്‍വ-ദക്ഷിണ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലും അവരെക്കാണാം. ലോകത്തിലെ മറ്റെല്ലാ വംശങ്ങളെയും പോലെ ഹാന്‍ ജനത മറ്റു പല ജനവര്‍ഗങ്ങളുമായി പലവിധത്തില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടു 'വര്‍ണസങ്കരത്തിനു' വിധേയരായി. ഹാന്‍ ജനവര്‍ഗത്തിന് തുര്‍ക്കികള്‍ (Turkish), മംഗോളിയന്‍, തുംഗുവംശം, കൊറിയന്‍, തിബത്തോ-ബര്‍മന്‍, തായ്, മിയാവ് (Miao), യാവ് (Yao), മോണ്‍ഖ്മെര്‍ എന്നീ ജാതികളുടെയും ഇന്ത്യ, ഇറാന്‍, തെക്കു കിഴക്കനേഷ്യ എന്നിവിടങ്ങളിലെ ജനവര്‍ഗങ്ങളുടെയും ദേശീയ ന്യൂനപക്ഷങ്ങളുടെയും സങ്കരമുണ്ടായിട്ടുണ്ട്.

ചിത്രം:Pg219 scree.png

ദേശീയ ന്യൂനപക്ഷങ്ങളുടെ എണ്ണം 54 ആണ്. അവര്‍ക്കു സ്വയംഭരണാവകാശം അനുവദിച്ചിട്ടുണ്ട്. മുഖ്യമായും രണ്ടു ഭാഷാഗോത്രങ്ങളില്‍പ്പെട്ടവരാണിവര്‍. തെക്കു പടിഞ്ഞാറന്‍ ചൈനയില്‍ കേന്ദ്രീകരിച്ചുള്ള സിനോ-തിബത്തന്‍ (ഇന്തോചൈനീസ്), വടക്കു പടിഞ്ഞാറുള്ള ആള്‍ടായിക്. തായ് ബന്ധമുള്ള ഒരു ബൗദ്ധജനതയായ ചുവാങ് എന്ന വിഭാഗവും തിബത്തന്മാരുമാണ് സിനോ-തിബത്തന്‍ ഭാഷികള്‍. തുര്‍ക്കികള്‍, മംഗോളിയര്‍, ഉയ്ഘൂര്‍ (Uighur) എന്നീ വിഭാഗങ്ങള്‍ ആള്‍ടായിക് ഭാഷക്കാരാണ്. പ്രബലരായ ഹാന്‍ വംശജര്‍ പല ഘട്ടങ്ങളിലായി മുന്നേറിയപ്പോള്‍ മലമ്പ്രദേശങ്ങളിലേക്കു പിന്മാറിയതാവണം ഇവര്‍.

ഭാഷകള്‍

ഹാന്‍ വംശജരുടെ ഭാഷയാണ് ചൈനീസ്. ഇതിനെ അനേകം ഭാഷാഭേദങ്ങളു(dialects)ടെ സമുച്ചയം എന്നേ പറയാവൂ. ചൈനീസിലെ ഭാഷാഭേദങ്ങളില്‍ പലതും ലക്ഷക്കണക്കിനു ജനങ്ങള്‍ സംസാരിക്കുന്നവയും പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തവയുമാണ്. വരമൊഴിയാണ് ചൈനീസ് ഭാഷയുടെ ഐക്യം നിലനിര്‍ത്തുന്നത്.

ഉച്ചാരണാനുസാരിയായ ലിപികളോ വര്‍ണമാലയോ ചൈനീസ് ഭാഷയ്ക്കില്ല. ആശയദ്യോതകമായ ചിത്രലിപി (character) കളിലാണ് അതെഴുതുന്നത്. ഒരേ ചിത്രത്തെ പല പ്രദേശങ്ങളിലുള്ളവര്‍ പല രീതിയിലാവും വായിക്കുക. ലിപിക്ക് ഉച്ചാരണവുമായി ബന്ധമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ വരുന്നത്.

ചൈനീസ് വന്‍മതിലിനരികില്‍ ലഘുഭക്ഷണം കഴിക്കുന്ന തൊഴിലാളികള്‍
കാര്‍ഷിക മേഖല
കമ്യൂണുകള്‍ നടത്തുന്ന നേഴ്സറിയിലെ കുട്ടികള്‍

ജനകീയ ചൈന ഔദ്യോഗിക വാമൊഴി (മാനകഭാഷ)യായി മാനിക്കുന്നത് വടക്കന്‍ ചൈനീസ് ഭാഷാഭേദത്തെ അടിസ്ഥാനമാക്കിയുള്ള 'ബുദുങ്ഹ്വ' ആണ്. യങ്ദ്സി നദിക്കു വടക്കുള്ള പ്രദേശത്ത്, വിശേഷിച്ച് ബീജിങ്ങിലും പരിസരങ്ങളിലും പ്രചാരത്തിലുള്ള വാമൊഴിയാണിത്. പാശ്ചാത്യര്‍ 'മാന്‍ഡാരിന്‍' എന്നു വിളിക്കുന്നത് ഇതിനെയാണ്. ചൈനയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും പഠിച്ചുവരുന്ന ഈ വാമൊഴിക്ക് ബഹുജന മാധ്യമങ്ങള്‍ മുഖേനയും പ്രചാരം സിദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട്, പ്രാദേശിക ഭാഷാഭേദങ്ങള്‍ സംസാരിക്കുന്ന ചിലര്‍ ഇതിനെ ഒരു രണ്ടാം ഭാഷയായി അംഗീകരിച്ചിരിക്കുന്നു. വേറെ ചില വിഭാഗങ്ങള്‍ക്ക് ഇത് ഏറെക്കുറെ മനസ്സിലാകുമെന്നേയുള്ളൂ.

തെക്കന്‍-തെക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ ഒട്ടേറെ പ്രചാരത്തിലുള്ള ഭാഷാഭേദങ്ങള്‍ക്കൊന്നിനും ഔദ്യോഗിക(മാനക)ഭാഷയുമായി സാമ്യമില്ല; അവയ്ക്കു തമ്മില്‍ത്തമ്മിലും സാമ്യമില്ല. ഷങ്ഹൈ പ്രദേശത്ത് 'വു' എന്ന ഭാഷാഭേദവും ഫ്യൂജ്യെനിലും തൈവാനിലും 'മിന്‍' എന്ന ഭാഷയും ഗ്വാങ്ഡുങ് പ്രവിശ്യയില്‍ 'കാന്റണീസും' ആണ് മുഖ്യ ഭാഷാഭേദങ്ങള്‍. ഗ്വാങ്ഡുങ് പ്രവിശ്യയിലും ജീ അങ്ഷി പ്രവിശ്യയിലും പ്രചാരമുള്ള മറ്റൊരു ഭാഷയാണ് 'ഹക്ക'. ഓരോ ഭാഷാഭേദവും ഉപഭാഷകളുടെ ഒരു സമുച്ചയമാണ്.

ഏതാനും ചില ന്യൂനപക്ഷ വിഭാഗങ്ങള്‍ ചൈനീസ് ഭാഷ സംസാരിക്കുന്നവരായുണ്ട്. ഹുയി, മഞ്ചു എന്നീ ജാതിക്കാര്‍ ബുദുങ്ഹ്വ സ്വീകരിച്ചിരിക്കുന്നു. ഏതു ന്യൂനപക്ഷവിഭാഗത്തിലെയും അഭ്യസ്തവിദ്യര്‍ മാനകഭാഷയാണ് സംസാരിക്കുന്നത്.

സിനോ-തിബത്തന്‍ ഗോത്രത്തിലെ അംഗമായ തിബത്തന്‍ ഭാഷയാണ് തിബത്ത്, ചിങ്ഹൈ പ്രവിശ്യയിലെ ഭൂരിഭാഗം പ്രദേശം, സിച്വാനിലെ കുറേഭാഗം എന്നിവിടങ്ങളിലെ ജനങ്ങള്‍ സംസാരിക്കുന്നത്. തെക്കു പടിഞ്ഞാറന്‍ പ്രദേശത്തൊട്ടാകെ പ്രചാരത്തിലുള്ളത് തായ് ഗോത്രത്തിലെ ചില ഭാഷകളാണ്. ഇതു സംസാരിക്കുന്നവരില്‍ വലിയൊരു പങ്ക് ചുവാങ് വംശജരാണ്. ഹുനാനിലും ഗ്വിഷുവിലും മിയാവ്, യാവ് എന്നീ ഭാഷകളും യുന്നാനിലും ഗ്വേഷോവിലും പലതരം തിബത്തോ-ബര്‍മന്‍ ഭാഷകളും പ്രചാരത്തിലുണ്ട്.

ആള്‍ടായിക് ഗോത്രത്തിലുള്ള ഉയ്ഘുര്‍, കസാഖ്, കല്‍ഖാസ് തുടങ്ങിയ തുര്‍ക്കി ഭാഷകളാണ് ഷിന്‍ജീഅങ്ങിലെ ജനവിഭാഗങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ഇന്നര്‍ മംഗോളിയയിലെ ഭാഷ മംഗോള്‍ തന്നെ. വടക്കു കിഴക്കന്‍ പ്രദേശത്ത് തുംഗസിക് ഭാഷ സംസാരിക്കുന്ന ഒരു കൂട്ടരുണ്ട്. ജിലീന്‍ പ്രവിശ്യയില്‍ ഗണ്യമായ ഒരു ന്യൂനപക്ഷ വിഭാഗം കൊറിയന്‍ ഭാഷ സംസാരിക്കുന്നു.

മ്യാന്മറിന്റെ അതിര്‍ത്തിയില്‍ ചില ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകള്‍ പ്രചാരത്തിലുണ്ട്. ഏതാനും താജിക് വംശക്കാരും ഷിന്‍ജീഅങ്ങിലെ റഷ്യന്‍ വംശജരായ ഒരു ചെറുവിഭാഗവും ഇന്തോ യൂറോപ്യന്‍ ഭാഷാ ഗോത്രക്കാരാണ്. തൈവാനിലെ കൗഷന്‍ ഗോത്രക്കാര്‍ മലായോ-പോളിനേഷ്യന്‍ കുടുംബത്തിലെ ഒരു ഭാഷയാണ് സംസാരിക്കുന്നത്.

വിദ്യാഭ്യാസം വ്യാപിക്കുകയും ഹാന്‍ വംശജര്‍ നാനാപ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ക്കുകയും ചെയ്തതിന്റെ ഫലമായി ചൈനീസ് ഭാഷ സാര്‍വത്രികമായിട്ടുണ്ട്. എങ്കിലും ജനകീയ ചൈനയിലെ വിദ്യാഭ്യാസ പദ്ധതിയില്‍ ന്യൂനപക്ഷഭാഷകള്‍ക്ക് ഇന്നും സ്ഥാനമുണ്ട്.

മതവിഭാഗങ്ങള്‍

ബുദ്ധമതം, ഇസ്ലാം മതം, ക്രിസ്തുമതം, ദൗ മതം എന്നീ നാലു സംഘടിത മതങ്ങള്‍ ചൈനയിലുണ്ട്. ഇവയ്ക്കു പുറമേ കണ്‍ഫ്യൂഷ്യന്‍ എന്നു വിളിച്ചുപോരുന്നതും പൂര്‍വികാരാധന(ancestor worship) യ്ക്കു പ്രാധാന്യം കല്പിക്കുന്നതുമായ, സംഘടനാ സ്വഭാവമില്ലാത്ത ഒരു നാടോടി മതവുമുണ്ട്.

മതവിശ്വാസത്തെയോ ആചാരാനുഷ്ഠാനങ്ങളെയോ മതസ്ഥാനങ്ങളെയോ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല ജനകീയ ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നയം. നിയമനടപടികള്‍ കൊണ്ടോ ബലപ്രയോഗം കൊണ്ടോ മതവിശ്വാസത്തെ ഇല്ലാതാക്കാന്‍ സാധ്യമല്ലെന്നു കരുതുന്ന സര്‍ക്കാര്‍ 'മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം' അനുവദിച്ചിട്ടുണ്ടെന്നേയുള്ളൂ. സംഘടിത മതങ്ങളുടെ ദേവാലയങ്ങള്‍, സന്ന്യാസാശ്രമങ്ങള്‍, സ്വത്തവകാശം, വിദേശബന്ധങ്ങള്‍ എന്നിവയുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബുദ്ധമതം

ജന്മഭൂമിയായ ഭാരതത്തില്‍ നിന്നു ബുദ്ധമതം ചൈനയിലെത്തിയത് മധ്യേഷ്യയിലെ 'പട്ടുപാത' എന്ന വാണിജ്യവീഥിയിലൂടെ, മരുപ്പച്ചകള്‍ താണ്ടി സഞ്ചരിച്ചാണ്. എ.ഡി. 65-ല്‍ത്തന്നെ വടക്കൊരിടത്ത് ഒരു ബൗദ്ധസംഘമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഗാന്‍ഷുവിലെ സമ്പന്നമായ വാണിജ്യകേന്ദ്രങ്ങളിലാണ് ബുദ്ധമതത്തിന് ആദ്യമായി താവളം കിട്ടിയത്. ചാങ്-ആന്‍, ലൊയാങ് എന്നീ തലസ്ഥാനങ്ങളിലും ബൗദ്ധസംഘങ്ങള്‍ വേരുറപ്പിച്ചു. കടല്‍കടന്നും ചില ബൗദ്ധര്‍ ചൈനയിലെത്തി. ഇന്ത്യ, സിംഹളം (ശ്രീലങ്ക) എന്നീ രാജ്യങ്ങളും ദക്ഷിണ പൂര്‍വേഷ്യയിലെ നാടുകളും തമ്മില്‍ ഇന്ത്യാസമുദ്രം വഴി വ്യാപാരബന്ധങ്ങളിലേര്‍പ്പെട്ട വണിക്കുകളുടെ കൂടെയാണ് ബൗദ്ധഭിക്ഷുക്കളും പണ്ഡിതന്മാരും തെക്കന്‍ ചൈനയിലെത്തിയത്. വാണിജ്യകേന്ദ്രമായിരുന്ന ഗ്വങ്ഷു (കാന്റണ്‍)വിലും യങ്ദ്സി നദീതടത്തിലെ പല നഗരങ്ങളിലും അവര്‍ സ്ഥിരവാസമുറപ്പിച്ചു. ധര്‍മോപദേശവും മതപരിവര്‍ത്തനശ്രമവുമായി ഊരുചുറ്റിയ അവര്‍ 3-ാം ശതകത്തോടെ ശ്രദ്ധേയരായി. കണ്‍ഫ്യൂഷ്യസിന്റെ അനുയായികളും ദൗമതക്കാരുമായി ചില ഉരസലുകള്‍ അന്നുതന്നെ ആരംഭിക്കുകയും ചെയ്തു.

ലുങ്മെന്നിലെ ബൗദ്ധശില്പങ്ങള്‍

ചൈനയില്‍ വേരുറപ്പിച്ച ബുദ്ധമതം അചിരേണ ചൈനീസ് ദര്‍ശനപദ്ധതികളുടെ സ്വാധീനതയ്ക്കു വിധേയമായി. ദൗമതത്തിലെ മന്ത്രതന്ത്രങ്ങളും മറ്റും ബൗദ്ധരെ ഗണ്യമായി സ്വാധീനിച്ചു. ബാഹ്യലോകത്തോട് നിസ്സംഗത എന്ന ദൗ ആദര്‍ശമാണ് 'ഛാന്‍' ("ഛാന്‍' എന്നാല്‍ 'ധ്യാനം' എന്നര്‍ഥം) എന്ന പേരിലറിയപ്പെടുന്ന ചൈനീസ് ബൗദ്ധപ്രസ്ഥാനത്തിനു പ്രേരകമായത്. ഏകാഗ്രധ്യാനത്തിനു പ്രാധാന്യം കല്പിക്കുന്ന ഛാന്‍ ബുദ്ധമതം തന്നെയാണ് ജപ്പാനിലെ 'സെന്‍' ബുദ്ധമതം.

ഭാരതീയ പാരമ്പര്യത്തില്‍ നിന്നു വ്യതിചലിക്കാതെ നിലകൊണ്ട ഒരു വിഭാഗം ബൗദ്ധരുമുണ്ടായിരുന്നു. പ്രശസ്ത പണ്ഡിതനായ ഹുവന്‍-ദ്സാങ് (Hsuen-Tsang-596-664) ഇന്ത്യയില്‍ നിന്നു ചൈനയിലെത്തിച്ച വിചാരധാരയാണ് പരിശുദ്ധി നിലനിര്‍ത്തിയത്. ചൈനീസ് തത്ത്വചിന്താപദ്ധതികളെയും ആചാരാനുഷ്ഠാനങ്ങളെയും അതു തീര്‍ത്തും വര്‍ജിച്ചു.

സാധാരണജനങ്ങള്‍ക്കിടയില്‍ ബുദ്ധമതം പ്രചാരംനേടിയത് 4-ാം ശതകത്തോടെയാണ്. ആദ്യഘട്ടത്തില്‍ അത് വിദ്വജ്ജനങ്ങള്‍, അഭിജാതര്‍, ഉദ്യോഗസ്ഥ പ്രമാണികള്‍, വണിക് പ്രമുഖര്‍ എന്നീ ഉന്നതശ്രേണിയിലെ ന്യൂനപക്ഷത്തെ മാത്രമാണ് ആകര്‍ഷിച്ചത്. ചിലര്‍ ബുദ്ധന്റെ ധര്‍മോപദേശത്തെയാണെങ്കില്‍ മറ്റു ചിലര്‍ മഹായാന സിദ്ധാന്തങ്ങളെയാണ് ആദര്‍ശിച്ചത്. ചിലര്‍ക്കു പഥ്യം യോഗസാധനയും തന്ത്രവിദ്യയുമായിരുന്നു. ബൗദ്ധരുടെ ചിത്ര-ശില്പ കലാശൈലികള്‍, സംഗീത-സാഹിത്യ മാതൃകകള്‍, വൈജ്ഞാനിക ചര്‍ച്ചകള്‍ എന്നിവയെ മിക്കപേരും കൗതുകത്തോടെയാണ് നിരീക്ഷിച്ചത്. ചൈനക്കാരുടേതില്‍നിന്നും തികച്ചും വ്യത്യസ്തമായ വാസ്തുശില്പശൈലിയില്‍ നിര്‍മിച്ച ഉത്തുംഗസ്തൂപങ്ങളും ഗുഹാക്ഷേത്രങ്ങളും അവയിലെ ഗാന്ധാരശൈലിയിലുള്ള വര്‍ണച്ചിത്രങ്ങളും മനോഹര വിഗ്രഹങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ചൈനീസ് പാരമ്പര്യത്തില്‍ രൂഢമായ ആശയങ്ങള്‍, സങ്കല്പങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയില്‍ പലതിനും ബുദ്ധമതാശയങ്ങളോടു സാദൃശ്യമുണ്ടെന്ന സംഗതി സാധാരണക്കാരെ ബുദ്ധമതത്തോടടുപ്പിച്ചതോടെ ബുദ്ധമതം സാര്‍വത്രികവും സുശക്തവുമായി. ആയിരക്കണക്കിനു വിഹാരങ്ങളും ചൈത്യങ്ങളും സ്ഥാപിതമായി. സന്ന്യാസി സംഘങ്ങളുടെ ഭൂസ്വത്തിന് അതിരില്ലാതായി. ചില വ്യവസായശാലകളും സന്ന്യാസിമാര്‍ നടത്തിയിരുന്നു. കൂട്ടത്തില്‍ ഹുണ്ടി വ്യാപാരവുമുണ്ടായിരുന്നു. ദാനമായും കരമൊഴിവായും കിട്ടിയ കൃഷിയിടങ്ങളില്‍ ആയിരക്കണക്കിന് അടിയാള കുടുംബങ്ങളെക്കൊണ്ടാണ് വേലയെടുപ്പിച്ചിരുന്നത്. ഭൂസ്വത്തുമാത്രമല്ല, ലോഹസമ്പത്തും ലോഹനാണയങ്ങളുടെ ശേഖരവും മഠങ്ങളുടെ അധീനത്തിലുണ്ടായിരുന്നു. മഠാധിപന്മാരില്‍ പലരും കൊട്ടാരത്തിലെ ഉപജാപസംഘങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയാധികാരത്തില്‍ പങ്കുപറ്റാന്‍ തുടങ്ങി. ബുദ്ധമതം അങ്ങനെ പ്രബലമായ ഒരു രാഷ്ട്രീയ-സാമ്പത്തിക ശക്തിയായി. അതോടെ അതിന്റെ സത്പേരിനു സാരമായ ഇടിച്ചിലുണ്ടാവുകയും ചെയ്തു. 9-ാം ശ. വരെ ഇതായിരുന്നു അവസ്ഥ.

തങ്ങളുടെ പുരാതന സംസ്കാരത്തിന്റെ ആഴങ്ങളിലേക്കു തിരിച്ചുപോകാന്‍ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന ഒരു പ്രസ്ഥാനം 9-ാം ശതകത്തില്‍ ശക്തിപ്പെട്ടുവന്നു. ഇത് ചൈനയുടെ ബൗദ്ധിക ജീവിതത്തില്‍ സമഗ്രമായ മാറ്റങ്ങളുണ്ടാക്കി. അത് ബുദ്ധമതമടക്കമുള്ള എല്ലാ വൈദേശിക പ്രസ്ഥാനങ്ങള്‍ക്കും ഭീഷണിയായി. സാഹിത്യത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍, ഭാഷാശൈലി എന്നീ വിഷയങ്ങളെ പുരസ്കരിച്ച ചര്‍ച്ചയോടെ തുടങ്ങിയ പുനരുജ്ജീവന സംരംഭം വേഗം തന്നെ ചിന്തയുടെ സമസ്തമണ്ഡലങ്ങളെയും കീഴ്പ്പെടുത്തി. അപ്പോഴാണ് ഭരണാധികാരികളെ അമ്പരപ്പിക്കുന്ന രീതിയില്‍, വൈദേശികമായ മതങ്ങളോടും ദര്‍ശനങ്ങളോടുമുള്ള ശത്രുത ആളിപ്പടര്‍ന്നത്. അതിന്റെ അന്തിമ പരിണതിയായി 842-845-ല്‍ ബുദ്ധമതത്തെ നിരോധിക്കുകയും അതിന്റെ ഉന്മൂലനാശത്തിനുള്ള നടപടികള്‍ ഉണ്ടാവുകയും ചെയ്തു. ബുദ്ധമതസ്ഥാപനങ്ങള്‍ പൊളിച്ചു കളയുകയോ ഭിക്ഷുക്കളെ ഇറക്കിവിട്ടു കെട്ടിടങ്ങള്‍ മതേതരാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയോ ചെയ്തു. മഠങ്ങളുടെ സ്ഥാവരജംഗമ സ്വത്തുക്കളെല്ലാം കണ്ടുകെട്ടി. അടിയാളകുടുംബങ്ങളെ പിരിച്ചുവിട്ടു. സന്ന്യാസിമാരെ നിര്‍ബന്ധപൂര്‍വം സാധാരണക്കാരാക്കി. അവരനുഭവിച്ചുകൊണ്ടിരുന്ന പ്രത്യേകാവകാശങ്ങള്‍ നിഷേധിച്ചു. ബിംബങ്ങള്‍, പൂജാസാമഗ്രികള്‍ എന്നിവയുടെ രൂപത്തിലുണ്ടായിരുന്ന ലോഹമെല്ലാം നാണയങ്ങള്‍ അടിച്ചുണ്ടാക്കുന്നതിനു വിനിയോഗിച്ചു. ബൗദ്ധസംഘങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ നട്ടെല്ലൊടിക്കുന്ന ഒട്ടേറെ നടപടികളുണ്ടായി.

വിശാലമായ സാമ്രാജ്യത്തില്‍ എല്ലായിടത്തും രാജകല്പനകള്‍ ഒരുപോലെ നടപ്പിലായില്ല. അധികാരകേന്ദ്രത്തിന്റെ കണ്ണെത്തിയ വന്‍നഗരങ്ങളില്‍ മാത്രമാണ് കാര്യമായ നടപടികള്‍ ഉണ്ടായത്. ഉദ്യോഗസ്ഥന്മാര്‍ക്ക് ഇക്കാര്യത്തില്‍ വലിയ ഉത്സാഹമില്ലായിരുന്നതുകൊണ്ട് വിദൂരനഗരങ്ങളിലും ഗ്രാമങ്ങളിലും ബുദ്ധമതം കേടുപാടു കൂടാതെ നലനിന്നു. എന്നാല്‍, വൈദേശികമായ എല്ലാറ്റിനോടുമുള്ള എതിര്‍പ്പു ശക്തിപ്പെട്ടു വന്നതോടെ ബുദ്ധമതത്തിനു ശക്തിക്ഷയമായി. അതിന് ഊര്‍ജസ്വലത നഷ്ടമായതിനു മറ്റൊരു കാരണവുമുണ്ട്. മുസ്ലിം ആക്രമണങ്ങള്‍ മൂലം മധ്യേഷ്യയിലൂടെയുള്ള വാണിജ്യം അലങ്കോലപ്പെട്ടതോടെ ചൈനയിലെ ബൗദ്ധപണ്ഡിതന്മാര്‍ക്കും ആചാര്യന്മാര്‍ക്കും തങ്ങളുടെ മതത്തിന്റെ ആദിസ്രോതസ്സുകളുമായുള്ള ജൈവബന്ധം അറ്റുപോയി.

ബുദ്ധമതം ചൈനയില്‍ നിന്നു തീര്‍ത്തും നിഷ്കാസിതമായില്ല. ഇന്നും അവിടെ ഭിക്ഷുക്കളും അവരുടെ ആശ്രമങ്ങളുമുണ്ട്. എന്നാല്‍ അവര്‍ക്കു മതകാര്യങ്ങളില്‍ ഒതുങ്ങുകയേ നിവൃത്തിയുള്ളൂ; രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി സംഘടിക്കാന്‍ അനുമതിയില്ല. ജനക്ഷേമകരമായ പരിശ്രമങ്ങളില്‍ പങ്കെടുക്കുന്നതിനു സന്ന്യാസിമാരെ പ്രേരിപ്പിക്കാന്‍ സര്‍ക്കാര്‍ മടിക്കാറില്ല. ക്ഷേത്രങ്ങള്‍, മഠങ്ങള്‍ എന്നിവയുടെ എണ്ണം വളരെ കുറച്ചിരിക്കുന്നു.

ഇസ്ലാം മതം

ചൈന ഇസ്ലാമിക ലോകവുമായുള്ള സമ്പര്‍ക്കമാരംഭിച്ചത് തങ് യുഗ (618-907)ത്തിലാണ്. അത് മംഗോള്‍ യുഗം (1271-1367) വരെ തുടര്‍ന്നു.

ഇറാന്‍ കടന്നു മധ്യേഷ്യയിലൂടെ മുന്നേറാന്‍ അറബികള്‍ നടത്തിയ തീവ്രശ്രമത്തെ തടഞ്ഞുനിര്‍ത്താന്‍ തങ് ചക്രവര്‍ത്തിമാര്‍ സ്വീകരിച്ച നയോപായങ്ങള്‍ ഫലവത്തായില്ല. പാമീറിന്റെ കിഴക്കും പടിഞ്ഞാറും തങ് സ്വാധീനം ക്ഷീണിച്ചതേയുള്ളൂ. ഇസ്ലാമിനു മുന്‍കൈ നേടിക്കൊടുക്കുന്ന വിധത്തിലാണ് സൈനിക-രാഷ്ട്രീയ സ്ഥിതിഗതികള്‍ ഉരുത്തിരിഞ്ഞത്. രണ്ടുകൂട്ടരെയും പ്രഹരിച്ചുകൊണ്ട് മുന്നേറിയ മംഗോളുകള്‍ അറബിലോകത്തിലെ ബാഗ്ദാദി(1258)ലും ചൈനീസ് സാമ്രാജ്യത്തിലെ ഹാങ്ജൌ(1276)വിലും ആധിപത്യമുറപ്പിച്ചു. ആ സാഹചര്യത്തില്‍ ചൈനയും ഇസ്ലാമും തമ്മിലുള്ള ബന്ധം ഇണക്കത്തിന്റെയും പിണക്കത്തിന്റെയും ഇഴകള്‍ കെട്ടുപിണഞ്ഞു സങ്കീര്‍ണമായി.

മധ്യ-പശ്ചിമ ഏഷ്യന്‍ പ്രദേശങ്ങളില്‍ സായുധ സംഘട്ടനങ്ങളും നയതന്ത്രയത്നങ്ങളും നടന്ന അതേ കാലത്ത് ഇസ്ലാം ഇന്ത്യാസമുദ്രം വഴി പൂര്‍വേഷ്യയിലും എത്തിയിരുന്നു. ബാഗ്ദാദ് നഗരം സ്ഥാപിച്ചതിനു(762) ശേഷം ഈ പ്രവണതയ്ക്ക് ആക്കം വര്‍ധിച്ചു. 8-ാം ശ. ആയപ്പോഴേക്കും ഗ്വങ്ഷൂവില്‍ മുസ്ലിം പള്ളികള്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു. വിദേശവ്യാപാരികള്‍ താവളങ്ങള്‍ സ്ഥാപിച്ച ആ തുറമുഖ നഗരത്തെക്കുറിച്ചുള്ള ആദ്യവിവരണം സുലൈമാന്‍ എന്ന മുസ്ലിം വ്യാപാരി എഴുതിയ അഖ്ബാര്‍ അല്‍-ഷീന്‍ വാല്‍ഹിന്ദ് (ചൈനയെയും ഇന്ത്യയെയും കുറിച്ചൊരു വിവരണം, 851) എന്ന അറബിഗ്രന്ഥത്തിലാണുള്ളത്. ചൈനയില്‍ ഇസ്ലാമിനു സൗകര്യമൊരുക്കിക്കൊടുത്തത് മംഗോള്‍ ചക്രവര്‍ത്തിമാരാണ്. മംഗോള്‍ യുഗത്തില്‍ മധ്യേഷ്യയില്‍ നിന്നും മറ്റും എത്തിയ മുസ്ലിം സമൂഹങ്ങള്‍ വടക്കന്‍ ചൈനയിലും യുന്നാനിലും കുടിപാര്‍പ്പും തുടങ്ങി. അവര്‍ നാട്ടുകാരുമായി ഇഴുകിച്ചേരാന്‍ അധികം സമയമെടുത്തില്ല. ആ സങ്കരവംശം സ്വത്വം സംരക്ഷിക്കുന്നതിനുവേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമായിരുന്നു. അവര്‍ സ്വയംഭരണാധികാരം അവകാശപ്പെടാത്ത കാലമുണ്ടായിട്ടില്ല. അതുകൊണ്ട് 18-19 ശതകത്തില്‍ പലതവണ കേന്ദ്രഭരണവുമായി ഏറ്റുമുട്ടി. ചൈനീസ് ഭരണാധികാരികള്‍ അവരെ എപ്പോഴും സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചത്.

അവരുടെ സ്വത്വാഭിമാനവും കലാപവാസനയും തീരെ മാഞ്ഞുപോയിട്ടില്ല. ദേശീയ ന്യൂനപക്ഷം എന്ന അംഗീകാരവും ഒരളവുവരെ സ്വയം നിര്‍ണയാവകാശവും നല്കി അവരുടെ സൗഹൃദം സമ്പാദിക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. എങ്കിലും ഇറാനിലും മധ്യേഷ്യന്‍ രാജ്യങ്ങളിലും സമീപകാലത്തു സജീവമായിട്ടുള്ള ഇസ്ലാമിക മൗലികവാദം, ഷീന്‍ജിഅങ് സ്വയംഭരണ പ്രദേശത്ത് വിശേഷിച്ച്, അസ്വാസ്ഥ്യങ്ങള്‍ ഉളവാക്കുന്നുണ്ട്.

ഇസ്ലാമും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ നിന്നു വലിയ നേട്ടമുണ്ടാക്കിയതു യൂറോപ്പാണ്. ചൈനീസ് ശാസ്ത്രത്തിന്റെയും സാങ്കേതിക വിജ്ഞാനത്തിന്റെയും നിര്‍മിതികള്‍ പലതും യൂറോപ്യന്‍ നാടുകളിലെത്തിച്ചതു മുസ്ലിങ്ങളായ അറബികളാണ്; ഉദാ. കടലാസു നിര്‍മാണം. ഇസ്ലാം ബന്ധം മുഖേന ജ്യോതിശ്ശാസ്ത്രത്തിലും വാനനിരീക്ഷണത്തിലും ചൈനയ്ക്ക് വിലപ്പെട്ട പലതും കിട്ടി. ജ്യോതിര്‍ഗണിതത്തില്‍ ജ്യാമിതിക്കു പകരം ബീജഗണിതം പ്രയോഗിക്കുന്ന വിദ്യ ചൈനീസ് ശാസ്ത്രജ്ഞര്‍ പഠിച്ചത് മുസ്ലിം ശാസ്ത്രജ്ഞരില്‍ നിന്നാണ്.

ക്രിസ്തുമതം
ജെസ്യൂട്ട് മിഷനറി പീക്കിങ്ങില്‍

ഇറാന്‍ വഴിക്കു വന്ന ഒരു നെസ്റ്റോറിയന്‍ വിഭാഗമാണ് ചൈനയിലേക്കു ക്രിസ്തുമതം കൊണ്ടുവന്നത്. ഇന്നത്തെ ഷീന്‍ജീഅങ് പ്രവിശ്യയുടെ പടിഞ്ഞാറന്‍ ഭാഗത്തു കാലുറപ്പിച്ച അവര്‍ ഗാന്‍ഷുവിലെ വാണിജ്യകേന്ദ്രങ്ങളിലേക്കും വെയ് നദീതടത്തിലും അതു വ്യാപിപ്പിച്ചു. ചാങ്ആന്‍ നഗരത്തിലെ ഒരു നെസ്റ്റോറിയന്‍ പള്ളിയില്‍ സ്ഥാപിച്ചിരുന്ന (781) ഒരു ശിലാഫലകത്തില്‍ സുവിശേഷ പ്രചാരണത്തിന്റെ ആരംഭകാലത്തെ ചരിത്രം കുറിച്ചുവച്ചിട്ടുണ്ട്. രണ്ടു ഭാഷകളില്‍ -ചൈനീസും സുറിയാനിയും-ആണ് ആ വിവരണം. 1625-ല്‍ ഇതു കണ്ടെത്തിയപ്പോള്‍ ജെസ്യൂട്ട് പാതിരിമാര്‍ അദ്ഭുതസ്തബ്ധരായി. 631-ല്‍ തന്നെ ഒരു പേഴ്സ്യക്കാരന്‍ ചാങ്ആനിലേക്കു സുവിശേഷഗ്രന്ഥങ്ങള്‍ കൊണ്ടുവന്നിരുന്നു. ഏഴുകൊല്ലത്തിനുശേഷം തങ് ചക്രവര്‍ത്തി പള്ളി പണിയാനും സുവിശേഷം പ്രചരിപ്പിക്കാനും അനുമതി നല്‍കുകയും ചെയ്തു. 842-45-ല്‍ മറ്റെല്ലാ വൈദേശിക മതങ്ങളോടുമൊപ്പം നെസ്റ്റോറിയന്‍ മതവും നിരോധിച്ചു. അതോടെ അത് അപ്രത്യക്ഷമായി.

7-8 ശതകങ്ങളില്‍ ഇറാനില്‍ നിന്നു വേറെ രണ്ടു മതങ്ങള്‍ കൂടി ചൈനയില്‍ പ്രവേശിക്കുകയുണ്ടായി-സൊറാസ്ത്രിയന്‍, മനീഷ്യന്‍. രണ്ടിനും ചൈനയില്‍ വേരുപിടിക്കാന്‍ കഴിഞ്ഞില്ല.

13-ാം ശതകത്തിലാണ് ചൈനയ്ക്കു ക്രിസ്തീയ ലോകവുമായി വീണ്ടും ബന്ധമുണ്ടായത്. അവസാനത്തെ കുരിശുയുദ്ധങ്ങള്‍ നടക്കുന്ന ആ കാലത്ത് പാശ്ചാത്യരാജാക്കന്മാര്‍ മുസ്ലിങ്ങള്‍ക്കെതിരായി സഹായികളെ തേടുകയായിരുന്നു. അവര്‍ ഫ്രാന്‍സിസ്കന്‍ മിഷനറിമാരെ കിഴക്കന്‍ രാജ്യങ്ങളിലേക്കു ദൂതന്മാരായി അയച്ചു. ചൈനയിലെത്തിയ മിഷനറിമാരില്‍ പ്രമുഖനും ഇറ്റലിക്കാരനുമായ ജൊവാനീ ദി മോണ്ടികോര്‍വിനോ (1247-1328) കടല്‍മാര്‍ഗം യാത്ര ചെയ്തു ഫ്യൂജ്യെന്‍ പ്രവിശ്യയിലെ ചൂഅന്‍-ജൌ എന്ന സ്ഥലത്ത് ഇറങ്ങി. ഇദ്ദേഹം കൈവരിച്ച നേട്ടങ്ങളെ മാനിച്ച് ക്ളെമന്റ് V മാര്‍പ്പാപ്പ അദ്ദേഹത്തെ ബീജിങ്ങിലെ ആര്‍ച്ച് ബിഷപ്പായി വാഴിച്ചു (1307). കോര്‍വിനോ അന്തരിച്ചശേഷം (1328) അദ്ദേഹത്തിന്റെ മതം ചൈനയില്‍ വിസ്മൃതപ്രായമായി.

ക്രിസ്തുമതം വീണ്ടും രംഗപ്രവേശം ചെയ്തത് 16-ാം ശതകത്തിന്റെ മധ്യത്തിലാണ്. കൊള്ളയും കച്ചവടവുമായി കപ്പലോടിച്ചുവന്ന പോര്‍ച്ചുഗീസ് സാഹസികരോടൊപ്പം കുറേ കത്തോലിക്കാ പുരോഹിതന്മാരും പുറപ്പെട്ടിരുന്നു. പുതുതായി വന്ന മിഷനറിമാര്‍ പഴയ ഫ്രാന്‍സിസ്കന്‍മാരെപ്പോലെ സൗമ്യരായിരുന്നില്ല; മതത്തിനുവേണ്ടി കൊല്ലും കൊലയും നടത്താനും മടിക്കാത്തവരായിരുന്നു. സാമ്രാജ്യവ്യാപനത്തില്‍ അവര്‍ തത്പരരുമായിരുന്നു. ഈ മനോഭാവങ്ങളുടെയെല്ലാം സംഘടിതരൂപമായ ജെസ്യൂട്ട് സംഘം നിലവില്‍വന്ന (1534) സാഹചര്യം അതാണ്. ആ സംഘത്തില്‍പ്പെട്ടവരാണ് ചൈനയിലെത്തിയത്. പോര്‍ച്ചുഗീസ് വ്യാപാരികള്‍ മക്കാവോയില്‍ എത്തിയപ്പോള്‍ ജെസ്യൂട്ട് പാതിരിമാര്‍ അവിടം മതപ്രചാരണത്തിനുള്ള കേന്ദ്രമാക്കി.

മിഷനറിമാരില്‍ ഏറ്റവും സമര്‍ഥന്‍ മാത്യോ റോക്കി (1552-1610) എന്ന ഇറ്റലിക്കാരനായിരുന്നു. ചൈനീസ് സാംസ്കാരിക പാരമ്പര്യത്തില്‍ നിന്നു പല അംശങ്ങളും തെരഞ്ഞെടുത്ത് അവയെ ക്രിസ്തുമത പ്രചാരണത്തിന് ഉതകുന്ന വിധത്തില്‍ രൂപപ്പെടുത്താനും ചൈനക്കാര്‍ക്കു സുപരിചിതമായ ഭാഷയിലും ശൈലിയിലും തന്റെ ആശയങ്ങള്‍ അവതരിപ്പിക്കാനും റോക്കിക്കു സാധിച്ചു. 1583-ല്‍ ഗ്വാങ്ഡുങ്ങില്‍ പ്രവേശിച്ച അദ്ദേഹം മറ്റു ചില നഗരങ്ങളിലും പ്രവര്‍ത്തിച്ചതിനുശേഷം 1601-ല്‍ ബീജിങ്ങിലെത്തി. ബുദ്ധഭിക്ഷുവിന്റെ വേഷം സ്വീകരിച്ച അദ്ദേഹം ദൗമതം, ബുദ്ധമതം എന്നിവയെ ഇകഴ്ത്തുകയും ചൈനീസ് ക്ലാസ്സിക്കല്‍ പാരമ്പര്യത്തെ വാഴ്ത്തുകയും ചെയ്യുക എന്ന അടവാണ് പയറ്റിയത്. അതോടൊപ്പം, വിദ്വജ്ജനങ്ങളുടെ കൗതുകമുണര്‍ത്തുംവിധം ആധുനികമായ യന്ത്രോപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ശാസ്ത്രതത്ത്വങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. പാമരന്മാരെയും പണ്ഡിതന്മാരെയും ഒരേസമയം വശീകരിക്കാനായിരുന്നു ശ്രമം.

ആദ്യകാലത്തെ ജെസ്യൂട്ട് മിഷനുകള്‍ മക്കാവോവില്‍ നിന്നു ബീജിങ്ങിലേക്കു പോകുന്ന വീഥിയിലാണ് സ്ഥാപിച്ചത്. പിന്നീട് അവ യങ്ദ്സി നദിയുടെ കീഴ്ഭാഗത്തേക്കും ഫ്യൂജ്യെനിയിലേക്കും വ്യാപിച്ചു. ആ പ്രദേശങ്ങളില്‍ ഡൊമിനിക്കന്‍, ഫ്രാന്‍സിസ്കന്‍ എന്നീ വിഭാഗങ്ങളിലെ പാതിരിമാരും മതപ്രചാരണം നടത്തിക്കൊണ്ടിരുന്നു.

ജെസ്യൂട്ടുകള്‍ പ്രചരിപ്പിച്ച ആശയങ്ങള്‍, അവര്‍ അവലംബിച്ച തന്ത്രങ്ങള്‍, അവരുടെ വേഷഭൂഷകളും പെരുമാറ്റവും എന്നിവ കൗതുകത്തോടൊപ്പം ആശങ്കയും ഉണര്‍ത്തി. സംശയങ്ങള്‍ ക്രമേണ ശത്രുതയായി വളര്‍ന്നു. മിഷനറി പ്രവര്‍ത്തനത്തെ മാത്രമല്ല, ക്രിസ്തുമതത്തെ തന്നെയും നിശിതമായി വിമര്‍ശിക്കുന്ന ഒട്ടേറെ പ്രബന്ധങ്ങള്‍ തുരുതുരെ ഇറങ്ങി. ചിലപ്പോള്‍ മിഷനറിമാരുടെ മേല്‍ കൈയേറ്റവുമുണ്ടായി.

ആധുനികരീതിയിലുള്ള പള്ളിക്കൂടങ്ങളും ആശുപത്രികളും ചൈനയില്‍ ആദ്യമായി സ്ഥാപിച്ചത് ക്രിസ്ത്യന്‍ പാതിരിമാരാണ്. യൂറോപ്പില്‍ നിന്നു മാത്രമല്ല അമേരിക്കയില്‍ നിന്നും നൂറുകണക്കിനു പാതിരിമാര്‍ ചൈനയില്‍ വിന്നിറങ്ങി. വിദ്യാഭ്യാസം, ആതുരശുശ്രൂഷ എന്നീ രണ്ടു മേഖലകളിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത്തരം പരിശ്രമങ്ങളിലൂടെ കുറേപ്പേരെ ക്രിസ്തുമതത്തിലേക്കാകര്‍ഷിക്കാന്‍ അവര്‍ക്കു സാധിച്ചു.

1949-ല്‍ 37 ലക്ഷത്തോളം ക്രിസ്ത്യാനികള്‍ ചൈനയിലുണ്ടായിരുന്നു. അവര്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്കാന്‍ കന്യാസ്ത്രീകള്‍, പുരോഹിതന്മാര്‍ എന്നിവരായി 10,000 ചൈനക്കാരും 6000 വിദേശികളുമുണ്ടായിരുന്നു. ക്രിസ്ത്യന്‍ മിഷനുകള്‍ നടത്തിയ 400-ഓളം പ്രൈമറി-മിഡില്‍ സ്കൂളുകളില്‍ 3,50,000 കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു. 16 ഉന്നത കലാലയങ്ങളില്‍ 10,000 വിദ്യാര്‍ഥികള്‍ വേറെയും. 320 മിഷന്‍ ആശുപത്രികളും അന്നുണ്ടായിരുന്നു.

വിദേശത്തുനിന്നുള്ള ധനസഹായം നിരോധിക്കുക, മറുനാടന്‍ മിഷനറിമാരെ രാജ്യഭ്രഷ്ടരാക്കുക എന്നീ രണ്ടു നടപടികളാണ് കമ്യൂണിസ്റ്റ് ഭരണം ആരംഭത്തില്‍ത്തന്നെ കൈക്കൊണ്ടത്. രാജ്യം വിട്ടുപോകാന്‍ വിസമ്മതിച്ചവരെ തുറുങ്കിലടച്ചു. 1953 ആയപ്പോഴേക്കും വിദേശികളെല്ലാം നാടുവിടുകയും സര്‍ക്കാര്‍ നയത്തോടുള്ള സംഘടിതമായ എതിര്‍പ്പു തകരുകയും ചെയ്തു. തുടര്‍ന്നുണ്ടായ നടപടികളുടെ ഫലമായി, ഒരു സ്ഥാപനം (institution) എന്ന നിലയ്ക്കു പ്രവര്‍ത്തിക്കാന്‍ ഒരു മതത്തിനും സാധ്യമല്ലാത്ത സാഹചര്യം സംജാതമായി.

എല്ലാ മതവിഭാഗങ്ങളോടും സ്ഥാപനങ്ങളോടും ഉദാരമായ ഒരു നയമാണ് 1978-നുശേഷം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മതമേധാവികളുമായി കൂടിയാലോചിക്കുക, ക്രൈസ്തവ-ബൗദ്ധ മതങ്ങളുടെ തത്ത്വങ്ങളും ചരിത്രവും പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുക എന്നീ നടപടികള്‍ സര്‍ക്കാരിന്റെ മനോഭാവത്തിലും സമീപനത്തിലുമുണ്ടായിട്ടുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു.

ചരിത്രം

പ്രാക്ചരിത്രം

യൂറോപ്പിലെ പോലെ തന്നെ ആദിമനുഷ്യന്റെ കാലം ചൈനയിലും ഏകദേശം അഞ്ചുലക്ഷം വര്‍ഷം മുമ്പാണ്. ആധുനിക ചൈനയുടെ സാംസ്കാരിക പൈതൃകം ഏകദേശം അയ്യായിരം വര്‍ഷം പഴക്കമുള്ള ഒന്നായിരുന്നു. ബി.സി. 2697-ല്‍ ഹ്വങ്തി ചക്രവര്‍ത്തി ചൈന ഭരിച്ചിരുന്നുവെന്ന് ചൈനക്കാര്‍ വിശ്വസിക്കുന്നുണ്ടെങ്കിലും അതിന് ചരിത്രപരമായ തെളിവില്ല. സു.ബി.സി. 1523-ല്‍ ഷങ് രാജവംശം സ്ഥാപിച്ചതു മുതല്‍ക്കുള്ള ചരിത്രരേഖകളാണ് ഇന്ന് ആശ്രയിക്കാനുള്ളത്.

അതിപ്രാചീന ചൈന

അതിപ്രാചീന ചൈന(1523 ബി.സി. മുതല്‍ 206 ബി.സി. വരെ) വില്‍ ഡ്യൂറന്റ് ചൂണ്ടിക്കാണിച്ചിട്ടുള്ളത് ഇപ്രകാരമാണ്. പലയിടത്തുനിന്നു വന്നവരും പല ഭാഷ സംസാരിക്കുന്നവരും കലയിലും സ്വഭാവത്തിലും വിഭിന്നത പുലര്‍ത്തുന്നവരും പരസ്പരം ശത്രുതയുള്ളവരും പലതരം ആചാരങ്ങളും സന്മാര്‍ഗവീക്ഷണങ്ങളും ഭരണകൂടങ്ങളുമുള്ള വിവിധ ജനവിഭാഗങ്ങളുടെ അവിയല്‍ പരുവത്തിലുള്ള സമ്മിശ്രമായിരുന്നു ചൈനയിലും ഭാരതത്തിലും അധിവസിച്ചിരുന്നത്. നഗരരാഷ്ട്രങ്ങളുടെ ഒരു രാജ്യമായിരുന്നു ചൈനയെന്നു പറഞ്ഞാല്‍ തെറ്റില്ല, ഗ്രീസുപോലെ. ആദ്യത്തെ പ്രധാന രാജവംശം ഷങ് ആയിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല (ബി.സി. 1523-1028). ഇതേത്തുടര്‍ന്ന് ബി.സി. 1027 മുതല്‍ 256 വരെ ജോ രാജവംശത്തിന്റെ കാലമായിരുന്നു. മഞ്ഞനദി ഒഴുകുന്ന സമതലപ്രദേശത്തിനപ്പുറം അത് വ്യാപിച്ചിരുന്നില്ല. മംഗോളിയയും മഞ്ചൂറിയയും തിബത്തും അതിനു വെളിയിലായിരുന്നു. 'മധ്യരാജ്യ'മെന്ന പേരിലായിരുന്നു അന്ന് ചൈന അറിയപ്പെട്ടിരുന്നത്. സാമ്രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ അതിന്റെ പരമാധികാരം അംഗീകരിച്ചിരുന്ന സാമന്ത രാഷ്ട്രങ്ങളായിരുന്നു. കാലക്രമത്തില്‍ സാമന്ത രാഷ്ട്രങ്ങള്‍ ഭരിച്ചിരുന്നവരും സ്വതന്ത്രരായി. ചക്രവര്‍ത്തിയോടുള്ള അവരുടെ വിധേയത്വം നാമമാത്രമായിരുന്നു.

ഫ്യൂഡലിസവും ചൈനയുടെ ഏകീകരണവും
ഫ്യൂഡലിസം.
ചിന്‍ഷിഹ്-ഹ്വങ്തി (ബി.സി. 246-210)

ഇതര രാജ്യങ്ങളിലെപ്പോലെ ചൈനയും ഫ്യൂഡലിസത്തിന് ഇരയായിരുന്നു. ബി.സി. 6-ാം ശ. ആയപ്പോഴേക്കും സ്വതന്ത്രഭരണാധികാരികള്‍ അധികാരം ചെലുത്തിയിരുന്ന ഒരു രാഷ്ട്രീയ ഫെഡറേഷനായിരുന്നു ചൈനയുടെ ഭരണനേതൃത്വം കൈയേറിയിരുന്നത്. ഈ സ്വതന്ത്ര ഭരണാധികാരികള്‍ സ്ഥിരമായി കലഹിച്ചുകൊണ്ടിരുന്നു. ഫ്യൂഡല്‍ പ്രഭുക്കളുടെ സങ്കുചിത മനഃസ്ഥിതിയും ജനങ്ങളുടെ അന്ധവിശ്വാസങ്ങളും നാട്ടുപ്രമാണങ്ങളും ഫ്യൂഡല്‍ വ്യവസ്ഥയെ ശക്തിപ്പെടുത്തിയിരുന്നു. ബി.സി. 250 ആയപ്പോഴേക്കും സാമ്രാജ്യത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള സാമന്ത രാഷ്ട്രങ്ങളുടെ തലവന്‍ സാമ്രാജ്യത്തെ നിശ്ശേഷം നശിപ്പിക്കുകയും അതുവഴി ഫ്യൂഡല്‍ യുദ്ധം അനവരതം തുടര്‍ന്നുപോരുകയും ചെയ്തു.

ചൈനയുടെ ഏകീകരണം.

ബി.സി. 246-ല്‍ യിങ്-ചെങ് (Ying Cheng) ചൈനയുടെ രാജാവായി. കൂടുതല്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ കഴിഞ്ഞതിനാല്‍ പില്ക്കാലത്ത് ഇദ്ദേഹം ചിന്‍ ചക്രവര്‍ത്തിയായി അറിയപ്പെട്ടു. ചിന്‍ഷിഹ്-ഹ്വങ്തി (ബി.സി. 246-210)യായിരുന്നു ചൈനയുടെ ഏകീകരണത്തിന് ഉത്തരവാദി. ഏകദേശം ഒരു ദശകത്തിനുള്ളില്‍ ഇദ്ദേഹം ഹാന്‍, ചാവോ, വെയ്, പു, യെന്‍, ചി എന്നിവയെ കീഴ്പ്പെടുത്തി തന്റെ രാജ്യത്തോടു ചേര്‍ത്തു. 221 ബി.സി.യില്‍ പൂര്‍ത്തിയായ ചൈനയുടെ ഏകീകരണം ജലസംഭരണ വിതരണത്തിലും വിദേശാക്രമണങ്ങളെ ചെറുക്കുന്നതിലും നല്ല ഫലമുളവാക്കി.

വന്മതില്‍.

ഹ്വങ്തി ഒരു കേന്ദ്രീകരണ ഭരണം സ്ഥാപിക്കുകയും അതുവഴി ചിന്നിച്ചിതറിക്കിടന്നിരുന്ന ഫ്യൂഡല്‍ രാജ്യങ്ങളെ അമര്‍ച്ച ചെയ്യുകയും ചെയ്തു. ചൈനയുടെ അതിര്‍ത്തി ഇക്കാലത്താണ് യങ്ദ്സി നദിക്കപ്പുറത്തേക്ക് വ്യാപിച്ചു തുടങ്ങിയത്. രാജ്യത്തങ്ങോളമിങ്ങോളം റോഡുകളും തോടുകളും നിര്‍മിക്കുവാന്‍ ഹ്വങ്തിക്ക് സാധിച്ചു. ആക്രമണം നടത്താനെത്തിയ ഹൂണ(Huns)ന്മാരെ ഇദ്ദേഹം തോല്പിക്കുകയും അവരുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി ചൈനയുടെ വന്മതില്‍ നിര്‍മിക്കുകയും ചെയ്തു. 2000-ത്തിലധികം കി.മീ. നീളവും 7 മീ. ഉയരവും 6 മീ. വീതിയുമുണ്ടായിരുന്ന വന്മതില്‍ (Great Wall of China) നിര്‍മാണം തടവുപുള്ളികളെക്കൊണ്ടാണ് പത്തുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയത്. ശക്തിമാനായ രാജാവായിരുന്നു ഹ്വങ്തി. പണ്ഡിതവര്‍ഗം അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ തടസ്സം സൃഷ്ടിച്ചു. ഇതില്‍ കോപാകുലനായ അദ്ദേഹം അവരെയും അവരുടെ ഗ്രന്ഥസമുച്ചയത്തെയും നിര്‍ഭയം സംഹരിച്ചു. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ എതിര്‍ക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. മരണാനന്തരം രാജ്യത്തില്‍ പലയിടത്തും ലഹളകളുണ്ടായി. അദ്ദേഹത്തിന്റെ പുത്രന്മാര്‍ വധിക്കപ്പെട്ടു. 206 ബി.സി.യില്‍ ചിന്‍ രാജവംശം അവസാനിച്ചു.

പൗരാണിക ചൈനയുടെ നാഗരികത

ലോകത്തില്‍ പഴക്കമുള്ള സംസ്കാരങ്ങളില്‍ ഒന്നാണ് ചൈനീസ് സംസ്കാരം. 5000-ത്തിലധികം വര്‍ഷങ്ങളായി നിലനിന്ന ഒരു സംസ്കാരധാരയായിരുന്നു അത്. അനൈക്യത്തിന്റെയും അസ്ഥിരതയുടെയും അരാജകത്വത്തിന്റെയും ഇടയില്‍ ഭാഷാസാഹിത്യാദി കലകളുടെയും തത്ത്വജ്ഞാനത്തിന്റെയും അടിത്തറ ചൈനയില്‍ രൂപപ്പെട്ടു. വിദേശീയബന്ധം പരിമിതമായിരുന്നതിനാല്‍ ഈ സമ്പൂര്‍ണ സംസ്കാരപ്രവാഹത്തില്‍ കാര്യമായ വിദേശസ്വാധീനം കാണാനില്ല. ആദ്യന്തം മംഗോളിയന്‍ സംസ്കാരത്തില്‍ അടിത്തറയുള്ളതും ബി.സി. ആയിരാമാണ്ടോടെ ചൈനീസ് സംസ്കാരമായി വളരുകയും ചെയ്തതാണ് ചൈനയിലെ പൗരാണിക നാഗരികത കൊണ്ടിവിടെ വിവക്ഷിക്കപ്പെടുന്നത്. ശിലായുഗത്തില്‍ കൃഷിയും വെങ്കലയുഗത്തില്‍ കലയും വികസിച്ച് ആയസയുഗത്തില്‍ വികാസത്തിന്റെ പരമകാഷ്ഠയിലെത്തി ചൈന.

എഴുത്തുസമ്പ്രദായം
ചീന്‍ ചക്രവര്‍ത്തിയുടെ ശവകുടീരത്തില്‍ അടക്കം ചെയ്തിരിക്കുന്ന ടെറാക്കോട്ടാ സൈന്യം-ഷ്യാന്‍(ഷിന്‍സി പ്രവശ്യ)

പൗരാണിക കാലം മുതല്‍ക്കേ ചൈനക്കാര്‍ അവരുടേതായ ഒരു എഴുത്തുസമ്പ്രദായം വളര്‍ത്തിയെടുത്തു എന്നു പറയാം. അതിന്റെ ആദ്യപടി ഒരു ചരടില്‍ പലതരം കെട്ടുകള്‍ കെട്ടി (knots) ആശയവിനിമയം നടത്തുക എന്നതായിരുന്നു. മൃദുലമായ പ്രതലത്തില്‍ ലഘുചിത്രങ്ങള്‍ വരച്ച് ചിത്രമാല ഉണ്ടാക്കുകയും അതുവഴി ഓരോ ചിത്രവും ഓരോ പദത്തെ പ്രതിനിധീകരിക്കുന്ന സമ്പ്രദായം വികസിപ്പിച്ചെടുക്കുകയുമാണ് പഴയകാലത്ത് ചൈനക്കാര്‍ ചെയ്തിരുന്നത്. ചിത്രമാലയാണ് അക്ഷരമാലയില്‍ കൊണ്ടെത്തിച്ച് ചൈനീസ് ഭാഷയ്ക്ക് രൂപവും ഭാവവും നല്കിയത്. സൂര്യോദയത്തെ കാണിക്കുവാന്‍ പ്രതിരൂപാത്മകളായ ചക്രവാളവും അതിനു മുകളില്‍ സൂര്യന്റെ ചിത്രവും വരച്ചുകാണിക്കുക എന്ന രീതിയായിരുന്നു ചൈനക്കാരുടേത്. ശബ്ദങ്ങളെ സൂചിപ്പിക്കുന്ന ലിപിയായി മാറിയത് പില്ക്കാലത്താണ്. ഗ്രഹിക്കാന്‍ പ്രയാസവും 1500-ലധികം വരുന്നതുമാണ് ചൈനീസ് ലിഖിതസമ്പ്രദായം. എഴുത്തുകലയും വര്‍ണചിത്രം വരയ്ക്കലും ഒരേ കലയുടെ രണ്ടുവശങ്ങള്‍ മാത്രമായതിനാല്‍ രോമനിര്‍മിതമായ ബ്രഷുകള്‍കൊണ്ട് ചൈനക്കാര്‍ ചിത്രങ്ങള്‍ വരച്ചുതുടങ്ങി. നോ: ചൈനീസ് ഭാഷയും സാഹിത്യവും

കടലാസ് നിര്‍മാണം

കടലാസ് നിര്‍മാണം തുടങ്ങിയതിന്റെ ഖ്യാതി ചൈനക്കാര്‍ക്കുള്ളതാണ്. മെഡിറ്ററേനിയന്‍ മേഖലയില്‍ സുപരിചിതമായിരുന്ന പേപ്പിറസ് (papyrus) ചൈനയിലേക്കു പ്രചരിച്ചിരുന്നില്ല. അതുമൂലം ചൈനയിലെ ജനങ്ങള്‍ അവരുടേതായ കടലാസ് കണ്ടുപിടിച്ച് പ്രയോഗത്തില്‍ വരുത്തി. ഇത് എ.ഡി. 2-ാം ശതകത്തില്‍ ആയിരിക്കണം. പഴന്തുണിക്കഷണങ്ങളും പഴകിയ മീന്‍വലകളും ഇടികല്ലില്‍ ഇടിച്ചാണ് കടലാസുണ്ടാക്കിയത്. ചൈനക്കാരായ യുദ്ധത്തടവുകാരില്‍നിന്ന് അറബികള്‍ ഇത് പഠിക്കുകയും അവരത് യുറോപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

പ്രായോഗിക കലകള്‍.

പൗരാണികകാലം മുതല്‍ക്കുതന്നെ ചൈനക്കാര്‍ പ്രായോഗിക കലകളില്‍ പ്രാവീണ്യം നേടിയിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്. ജോ രാജവംശകാലത്ത് (ബി.സി. 1027-256) തന്നെ നിലങ്ങള്‍ വിഭജിച്ച് ജലസേചനം ചെയ്തും കൃഷി വികസിപ്പിക്കാന്‍ അവര്‍ക്ക് അറിയാമായിരുന്നു. പ്രതിമാ ശില്പകല ചൈനയില്‍ ഉടനീളം പ്രചാരത്തിലായിരുന്നു. ഭിത്തികളുടെ ഉള്‍ഭാഗത്ത് ശിലാനിര്‍മിതമായ രൂപങ്ങളോടുകൂടിയ ശവകുടീരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊത്തുപണിയുടെ വളര്‍ച്ചയും ഇക്കാലത്തു തന്നെയാണ്. നോ. ചൈനീസ് കല, ചൈനീസ് വാസ്തുവിദ്യ

ദാര്‍ശനികന്മാര്‍.

ചൈനയുടെ പ്രാചീന സംസ്കാരത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കുള്ള തെളിവുകള്‍ ദര്‍ശനത്തിന്റെ വികാസത്തില്‍ കാണാവുന്നതാണ്.

ലൗത്സെ
അശ്വത്തിന്റെയും രഥത്തിന്റെയും അവശിഷ്ടങ്ങള്‍(ബി.സി. 1200)

ലൗത്സെ (Laotze) 604-517. ലൗത്സെ എന്ന വാക്കിന്റെ അര്‍ഥം 'പഴയ ആചാര്യന്‍' എന്നാണ്. ശരിയായ പേര് ലി എര്‍ എന്നാണ്. ജോ രാജ്യത്തിലെ പുരാരേഖ സൂക്ഷിപ്പുകാരനായിരുന്ന ലൗത്സെ എന്ന ത്സെ, ദൗ മതത്തിന്റെ പ്രവാചകന്‍ മാത്രമല്ല ഒരു സാഹിത്യകാരന്‍ കൂടിയായിരുന്നു. പദ്യത്തിലും ഗദ്യത്തിലും ഉള്ള അദ്ദേഹത്തിന്റെ കൃതികള്‍ എ.ഡി. 20-ാം ശതകത്തില്‍പ്പോലും ആയിരക്കണക്കിന് ആരാധകരെയും അനുയായികളെയും വളര്‍ത്തിയിരുന്നു. ച്വങ്-സെ(Chuang-Tze) എന്ന അനുയായി വഴിയാണ് ലൗത്സെയുടെ കൃതികള്‍ നാം മനസ്സിലാക്കുന്നത്. ദൗ എന്നാല്‍ വഴി, മാര്‍ഗം, പ്രക്രിയ എന്നീ അര്‍ഥങ്ങളാണ് ചൈനീസ് ഭാഷയിലുള്ളത്. ഏറ്റവും കുറച്ചു ഭരിക്കുന്ന സര്‍ക്കാരാണ് ഏറ്റവും നല്ല സര്‍ക്കാരെന്ന ആശയം ദൗ മതക്കാരുടേതാണ്. ഈശ്വരന്‍ ഒരു വ്യക്തിയാണെന്ന ആശയത്തെ ത്സെ എതിര്‍ത്തു. പകരം ദൗ എന്ന ആശയത്തെയാണവര്‍ ആരാധിച്ചിരുന്നത്. നന്മ നന്മയെന്നും തിന്മ തിന്മയെന്നും മനോഹാരിത മനോഹാരിതയെന്നും ലോകര്‍ക്കെല്ലാം അറിയാമെന്നിരിക്കേ സാഹിത്യം, വിജ്ഞാനം, സംസ്കാരം ഇത്യാദികള്‍ അഭിലഷണീയമാണെന്ന് ദൗയിസ്റ്റുകള്‍ സിദ്ധാന്തിക്കുന്നു. കര്‍മരഹിതമായ പ്രവര്‍ത്തനത്തിലും ആശയമറ്റ ബോധനത്തിലും ദൗയിസ്റ്റുകള്‍ ഊന്നല്‍ നല്കിയിരുന്നു. ദൗ മതബോധനങ്ങള്‍ ദൗ തീ ചിങ് (Tao-te-Ching) എന്ന ഗ്രന്ഥത്തില്‍ക്കൂടിയാണ് ലഭിക്കുന്നത്. ക്ഷമ, എളിമ, ശാന്തത, ചിന്ത എന്നീ ദൗ ബോധനങ്ങള്‍ ഭാവി തലമുറയ്ക്ക് പ്രചോദനം നല്കി; ഇന്നും ചൈനക്കാരുടെ ചിന്താസരണിയില്‍ വെളിച്ചം പകരുന്ന ഒരു മതമാണ് ദൗയിസം. ഭാരതത്തില്‍ ശ്രീബുദ്ധന്‍ മഹാവീരനുശേഷം വന്നതുപോലെയാണ് കണ്‍ഫ്യൂഷ്യസിന്റെ ആഗമനം-ലൗത്സെക്കു ശേഷം. ശ്രമിക്കുക, പ്രവര്‍ത്തിക്കുക, വീണ്ടും ശ്രമിക്കുക എന്നത് കണ്‍ഫ്യൂഷ്യസ് ആശയമാണ്.

കണ്‍ഫ്യൂഷ്യസ്
കളിമണ്ണുകൊണ്ടു നിര്‍മ്മിച്ച കാളവണ്ടി

കണ്‍ഫ്യൂഷ്യസ് -551-479. ആധുനിക ഷാന്‍ഇങ് പ്രവിശ്യയിലെ ലു(Lue)വിലാണ് കണ്‍ഫ്യൂഷ്യസ് ജനിച്ചത്. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുദ്ധങ്ങള്‍ അവസാനിപ്പിക്കുവാനും നികുതിഭാരം കുറയ്ക്കുവാനും അപേക്ഷിച്ചെങ്കിലും ഭരണാധികാരികളാരും അദ്ദേഹത്തെ ഗൗനിക്കുകയുണ്ടായില്ല. അതിനാല്‍ ലൂവിലേക്ക് മടങ്ങുകയും തന്റെ ആശയങ്ങളെ പുസ്തകരൂപത്തിലാക്കുകയും ചെയ്തു. നാലു പുസ്തകങ്ങളും അഞ്ചു തത്ത്വങ്ങളുമടങ്ങുന്നതാണ് കണ്‍ഫ്യൂഷ്യസിന്റെ മതബോധനം. ഈ നാലു പുസ്തകങ്ങള്‍: (1) തന്റെ അനുയായികളുമായുള്ള സംഭാഷണങ്ങള്‍ അടങ്ങുന്ന പുസ്തകം (2) ചൈനയിലെ മറ്റൊരു തത്ത്വചിന്തകനായ മെന്‍ഷ്യസിന്റെ (ബി.സി. 372-289) പുസ്തകം (3) തന്റെ തത്ത്വസംഹിതയുടെ ക്രോഡീകരണം (4) തത്ത്വസംഹിതാ സംഗ്രഹം. കണ്‍ഫ്യൂഷ്യസിന്റെ പഞ്ചതത്ത്വങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങള്‍ ഇവയാണ്: (1) 64 തത്ത്വശാസ്ത്രങ്ങളുടെ സവിസ്തര വര്‍ണന അടങ്ങുന്ന ഗ്രന്ഥം (2) ബി.സി. 2400-619 വരെയുള്ള ചരിത്രഗ്രന്ഥം (3) ജോ കാലഘട്ടത്തിലെ 300 കവിതകളുടെ സമാഹാരം (4) പൂജാദി അനുഷ്ഠാനങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥം (5) രാഷ്ട്രചരിത്രം. ഇതിലേറെ നൂറുകണക്കിന് വ്യാഖ്യാനങ്ങളും ഉപവ്യാഖ്യാനങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടുന്ന കണ്‍ഫ്യൂഷ്യന്‍ ഗ്രന്ഥങ്ങളും പ്രചാരത്തിലുണ്ട്. ദാനശീലം, നന്മ, ബുദ്ധിശക്തി, ആത്മസംയമനം, വിശ്വസ്തത എന്നീ പഞ്ചഗുണങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നവര്‍ ജീവിതലക്ഷ്യം കൈവരിക്കുമെന്നാണ് കണ്‍ഫ്യൂഷ്യന്‍ പ്രമാണം. മാതാപിതാക്കളും ഭാര്യാഭര്‍ത്താക്കന്മാരും രാജാവും മന്ത്രിയും ഗുരുവും ശിഷ്യരും തമ്മിലുള്ള ബന്ധങ്ങള്‍ എങ്ങനെയായിരിക്കണമെന്നു കണ്‍ഫ്യൂഷ്യസ് പറയുന്നുണ്ട്. ദൈവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ല എന്നു പറയുന്ന കണ്‍ഫ്യൂഷ്യസ് ദൈവത്തിന് ബലിയര്‍പ്പിക്കുന്നതിലും പൂജ നടത്തുന്നതിലും ന്യായം കണ്ടെത്തിയിരുന്നു. 72-ാം വയസ്സില്‍ മരിക്കുന്നതുവരെ തന്റെ ആശയങ്ങള്‍ അദ്ദേഹം ശിഷ്യരിലൂടെ പ്രചരിപ്പിച്ചിരുന്നു. ചൈനയിലെ മതവിശ്വാസികളില്‍ ഭൂരിപക്ഷം പേരും ഇന്നും കണ്‍ഫ്യൂഷ്യന്‍ വിശ്വാസികളാണ്-കമ്യൂണിസം വളര്‍ന്നു പന്തലിച്ചിട്ടുപോലും. പെരുമാറ്റത്തെക്കുറിച്ച് രചിച്ച ഗ്രന്ഥം പെരുമാറ്റ മര്യാദ (Book of Etiquette) ഇന്നും ചൈനയിലെ ഒന്നാംകിട കൃതികളില്‍പ്പെടുന്നു. കണ്‍ഫ്യൂഷ്യന്‍ ഗ്രന്ഥങ്ങളില്‍ നടത്തിയിരുന്ന പരീക്ഷ ജയിച്ചവരെ മാത്രമേ 1905 വരെ ചൈനയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിപ്പിച്ചിരുന്നുള്ളൂ.

മെന്‍ഷ്യസ്

മെന്‍ഷ്യസ് -372-289. കണ്‍ഫ്യൂഷ്യസ് കഴിഞ്ഞാല്‍ പ്രാചീന ചൈനയിലെ ആചാര്യന്മാരില്‍ പ്രധാനിയാണ് മെന്‍ഷ്യസ്. ദാര്‍ശനികന്‍, ആചാര്യന്‍ എന്നീ അര്‍ഥങ്ങളുള്ള ചൈനീസ് പദമാണ് മാങ്. മാങ്കോ എന്നും മാങ്ത്സെ (Tze) എന്നും അറിയപ്പെട്ടിരുന്ന പേര്‍ മെന്‍ഷ്യസ് എന്നാക്കിയത് പാശ്ചാത്യ പണ്ഡിതന്മാരാണ്. മതേതരവാദിയായ മെന്‍ഷ്യസ് എല്ലാ മനുഷ്യരും നല്ലവരാണെന്ന് കരുതിയിരുന്നു. ഭരണാധികാരികളുടെ ക്രൂരതകൊണ്ടാണ് മനുഷ്യര്‍ ക്രൂരരാവുന്നത്. ജനാധിപത്യത്തെക്കാള്‍ രാജാധിപത്യമാണ് ഭരണത്തിന് നല്ലതെന്നഭിപ്രായക്കാരനായിരുന്നു മെന്‍ഷ്യസ്. യുദ്ധത്തെ ഒരു ക്രിമിനല്‍ക്കുറ്റമായി കണക്കാക്കിയ മെന്‍ഷ്യസ് യോദ്ധാക്കളെ കുറ്റവാളികളായി മുദ്രകുത്തി. 1911-ലെ ചൈനീസ് വിപ്ലവം വരെ മെന്‍ഷ്യസ് ജനങ്ങളുടെ ആരാധനാപാത്രമായിരുന്നു. ഭരണം വിദ്യാസമ്പന്നരെയും ദാര്‍ശനികരെയും ഏല്പിക്കണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം എല്ലാവരെയും അദ്ദേഹത്തിന്റെ ശത്രുക്കളാക്കി. മെന്‍ഷ്യസിന്റെ ദ് ബുക്ക് ഒഫ് മെന്‍ഷ്യസ് The Book of Mencius) ഇന്നും ഒരു ഒന്നാംകിട കൃതിയാണ്. നോ. ചൈനീസ് മതങ്ങള്‍, ചൈനീസ് തത്ത്വശാസ്ത്രം

പ്രാചീന ചൈന

ഹാന്‍ കാലഘട്ടം

ഹാന്‍ കാലഘട്ടം- ബി.സി. 206-എ.ഡി. 220. ഹ്വങ്തി അന്തരിച്ചതോടെ (ബി.സി. 210) ചിന്‍ രാജവംശം അവസാനിച്ചു. ചെറുചെറു രാജ്യങ്ങളുടെ കാലമായിരുന്നു അത്. ഹാന്‍ എന്ന രാഷ്ട്രത്തിന്റെ രാജാവായ ഒരു സാഹസികന്‍ എതിരാളികളെ വകവരുത്തി ഹാന്‍ രാജവംശം സ്ഥാപിച്ചു. ഇത്. ബി.സി. 206 മുതല്‍ 210 എ.ഡി. വരെ നിലനിന്നു. ദിഗ്വിജയങ്ങളുടെയും സാംസ്കാരിക പുരോഗതിയുടെയും വാണിജ്യാഭിവൃദ്ധിയുടെയും കാലമായിരുന്ന ഹാന്‍ ചൈനയുടെ സുവര്‍ണകാലഘട്ടമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഹാന്‍ രാജാക്കന്മാരില്‍ ഏറ്റവും മഹാന്‍ വുതി (Wu Ti) ആയിരുന്നു (ബി.സി. 140-87). ചൈനയുടെ നിയന്ത്രണം കൊറിയ, മഞ്ചൂറിയ, അന്നാം, ഇന്തോചൈന, തുര്‍ക്കിസ്താന്‍ എന്നീ രാജ്യങ്ങളിലേക്ക് ഇദ്ദേഹം വ്യാപിപ്പിച്ചു. ഇത് ഇന്ത്യയും മറ്റു രാജ്യങ്ങളുമായി വ്യാപാരബന്ധം സ്ഥാപിക്കുവാന്‍ സാഹചര്യമുണ്ടാക്കി. പ്രകൃതിവിഭവങ്ങളെ ദേശസാത്കരിച്ച് പ്രാകൃത സോഷ്യലിസം സ്ഥാപിക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു. വിഭവങ്ങളുടെ വില കുറയുമ്പോള്‍ വിഭവങ്ങള്‍ സര്‍ക്കാര്‍ വാങ്ങി സംഭരിക്കുകയും പൊതുകമ്പോളത്തില്‍ വില കൂടുമ്പോള്‍ സര്‍ക്കാരില്‍ നിന്ന് മിതവിലയ്ക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്ത് വില നിയന്ത്രിക്കുകയും ചെയ്തു. തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുവാന്‍ പല പൊതുമരാമത്ത് പണികളുമാരംഭിച്ചു. പാലങ്ങള്‍ പണിതും ജലസേചനത്തിനായി തോടുകള്‍ നിര്‍മിച്ചും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. സകല സാഹിത്യകലാരൂപങ്ങളെയും വിഷയങ്ങളെയും കുറിച്ചുള്ള ഗ്രന്ഥങ്ങളുടെ അമൂല്യശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. വുതിയുടെ സോഷ്യലിസ്റ്റ് ഭരണപരിഷ്കാരങ്ങള്‍ക്ക് പ്രകൃതി മങ്ങലേല്പിച്ചു. വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും നിക്ഷിപ്ത താത്പര്യക്കാരുടെ എതിര്‍പ്പും കാലക്രമത്തില്‍ അദ്ദേഹത്തെ അപ്രശസ്തനായി.

ഹാന്‍ രാജവംശത്തിലെ മറ്റൊരു പ്രധാന ഭരണാധികാരിയായിരുന്നു വാങ് മാങ് (എ. ഡി. 8-24). ഭൂമി ദേശസാത്കരിക്കുകയും ഭൂരഹിതരായ കൃഷിക്കാര്‍ക്കായി കൃഷിഭൂമി വീതിച്ചു നല്കുകയും ചെയ്തു. അടിമത്ത സമ്പ്രദായം അവസാനിപ്പിച്ചു. വുതി ചക്രവര്‍ത്തിയെപ്പോലെ വാങ് മാങും സാധനങ്ങളുടെ വില നിയന്ത്രിക്കുവാന്‍ ഉദ്യമിച്ചു. തികച്ചും ഒരു പണ്ഡിതനായിരുന്ന വാങ്മാങ് ധനികനായിരുന്നുവെങ്കിലും ഏറ്റവും ലളിതമായ ജീവിതം നയിക്കുകയും ദാനധര്‍മാദികള്‍ നടത്തിപ്പോരുകയും ചെയ്തു. വിദ്യാഭ്യാസത്തിനും സാഹിത്യത്തിനും പ്രോത്സാഹനം നല്കുകയും ചെയ്തു. പ്രളയം, വരള്‍ച്ച എന്നിവ വുതിയെപ്പോലെ വാങ് മാങ്ങിനെയും അപ്രശസ്തനാക്കി. ഇതോടെ ഹാന്‍ രാജവംശത്തിന്റെ അധഃപതനവും തുടങ്ങി. 220-ല്‍ ഹാന്‍ രാജവംശം അസ്തമിച്ചപ്പോള്‍ ചൈന മൂന്നായി വിഭജിക്കപ്പെട്ടു. ആഭ്യന്തര കലാപങ്ങളും വിദേശീയാക്രമണങ്ങളും ചൈനയുടെ ഐക്യവും ശക്തിയും തകര്‍ത്തു.

തങ് രാജവംശം
തൈഡ്സുങ് (627-650)മഹാനായ തങ് ചക്രവര്‍ത്തി

തങ് രാജവംശം (608-907). ചൈനയുടെ ചരിത്രത്തിലെ അന്ധകാരയുഗമായിരുന്നു 220 മുതല്‍ 608 വരെയുള്ള കാലഘട്ടം. ഇക്കാലത്ത് തങ് (Tang) രാജവംശമായിരുന്നു ഭരണം നിര്‍വഹിച്ചിരുന്നത്. മഞ്ചൂറിയ, ഗോബി മണലാരണ്യം, തെക്കന്‍ തിബത്ത്, ഇന്തോചൈനയുടെ ഭാഗങ്ങള്‍, വ. കൊറിയ എന്നിവ കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ഏകീകരണം നടന്നത് ഇക്കാലത്താണ്. 627 മുതല്‍ 650 വരെ തൈഡ്സുങ് (ലി-ഷിഹ്-മിന്‍) ചക്രവര്‍ത്തിയായിരുന്നു ഭരിച്ചിരുന്നത്. എല്ലാ മതവിഭാഗങ്ങളെയും ഒന്നുപോലെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു മഹാശയനായിരുന്നു ഡ്സുങ്. അരിയും മറ്റു ഭക്ഷ്യസാധനങ്ങളും പട്ടുവസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും കയറ്റി അയയ്ക്കുവാനും ചക്രവര്‍ത്തി ശ്രമിച്ചു. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ വരെയുള്ള കടല്‍മാര്‍ഗ വ്യാപാരം പുരോഗമിച്ചതും ഇക്കാലത്തായിരുന്നു. ചിത്രകാരന്മാരെയും കവികളെയും മറ്റു സാംസ്കാരിക പ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരായി നിയമിച്ചതും ഇക്കാലത്താണ്. 713 മുതല്‍ 756 വരെ ഭരിച്ച മിങ് ഹ്വങ് (സുവാന്‍ സുങ്) മറ്റൊരു മികച്ച ചക്രവര്‍ത്തിയായിരുന്നു. ചൈനയുടെ സാമ്രാജ്യ വിസ്തൃതി പരമകാഷ്ഠയിലെത്തിയതും ഇക്കാലത്താണ്. വധശിക്ഷ നടപ്പിലാക്കിയതും ജയില്‍ഭരണം, കോടതിഭരണം എന്നിവ പരിഷ്കരിച്ചതും മിങ് ചക്രവര്‍ത്തിയുടെ ഭരണനേട്ടങ്ങളില്‍പ്പെടും. സംഗീത കലാലയം സ്ഥാപിച്ചതും അതികര്‍ക്കശമായ സദാചാരനിഷ്ഠ നടപ്പില്‍ വരുത്തിയതുമെല്ലാം തങ് കാലത്തുതന്നെ. ഭരണാന്ത്യം സുഖഭോഗങ്ങള്‍ക്ക് ഇരയായ   ചക്രവര്‍ത്തിയെ പട്ടാള ലഹളമൂലം ജനങ്ങള്‍ തൂത്തെറിഞ്ഞു. 762-ല്‍ ലഹളകള്‍ അമര്‍ച്ച ചെയ്ത് അദ്ദേഹം വീണ്ടും ചക്രവര്‍ത്തിയായെങ്കിലും ചൈനയുടെ അന്തഃഛിദ്രങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ കഴിഞ്ഞില്ല. അടുത്ത അര നൂറ്റാണ്ടുകാലം അഞ്ചു രാജവംശങ്ങളുടെയും പത്തു രാജ്യങ്ങളുടെയും കാലമായിരുന്നു.

സുങ് രാജവംശം

സുങ് രാജവംശം (960-1127) ലഹളകള്‍ കുറവായ സുസ്ഥിരമായ സര്‍ക്കാരിന്റെ കാലമായിരുന്നു ആദി സുങ്(Sung) രാജവംശകാലം. വാങ് ആന്‍ ഷി (1021-86) ആയിരുന്നു ഏറ്റവും പ്രധാനപ്പെട്ട ചക്രവര്‍ത്തി. രണ്ടു രാഷ്ട്രീയ കക്ഷികളുടെ-യാഥാസ്ഥിതികരും പരിഷ്കരണവാദികളും-ഉദയം ഇക്കാലത്താണ്. ആന്‍ ഷിയുടെ പരിഷ്കാരങ്ങള്‍ പുരോഗമനാത്മകമായിരുന്നു. പ്രളയബാധ തടയുവാന്‍ വന്‍കിട മരാമത്തുകള്‍ നടത്തി. തൊഴിലില്ലാത്തവര്‍ക്കും സാധുക്കള്‍ക്കും സഹായധനം നല്കാനും വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കുവാനും ശ്രമിച്ചു. സമ്പന്നവര്‍ഗക്കാരുടെ മേലുള്ള തീരുമാനങ്ങള്‍ ചക്രവര്‍ത്തിയുടെ ഭരണമവസാനിപ്പിക്കലില്‍ കലാശിച്ചു. ടാര്‍ട്ടാര്‍ ആക്രമണങ്ങളും ജെങ്കിസ് ഖാന്റെയും (1212) കുബ്ളൈഖാന്റെയും ആക്രമണങ്ങളും (1267-95) ചൈനയെ ദുര്‍ബലമാക്കി. 1368-ല്‍ മിങ് രാജവംശം സ്ഥാപിക്കപ്പെടുന്നതു വരെ ഈ നില തുടര്‍ന്നു.

ഹാന്‍, തങ്, സുങ് കാലഘട്ടങ്ങളിലെ സാംസ്കാരിക നേട്ടങ്ങള്‍

ഹാന്‍, തങ്, സുങ് കാലഘട്ടങ്ങളിലെ സാംസ്കാരിക നേട്ടങ്ങള്‍ (ബി.സി. 206-എ.ഡി. 1279). ബി.സി. 206 മുതല്‍ 1279 എ.ഡി. വരെയുള്ള കാലഘട്ടം ചൈനീസ് സംസ്കാരത്തെ കരുപ്പിടിപ്പിച്ച സുവര്‍ണദശ തന്നെയാണ്. ഈ കാലഘട്ടത്തില്‍ സാഹിത്യവേദിയില്‍ ഏറ്റവും ബഹുമാന്യമായ സ്ഥാനം ചരിത്രത്തിനായിരുന്നു. ഹാന്‍ യുഗത്തിന്റെ പൂര്‍വാര്‍ധത്തില്‍ സ്സു-മാചിന്‍ (Tssu-Machin) എന്ന ഒരു സുപ്രസിദ്ധ ചരിത്രകാരന്‍ ചൈനയിലുണ്ടായിരുന്നു. സ്സുവിന്റെ അതിപ്രാചീനകാലം മുതല്‍ ഒന്നാം നൂറ്റാണ്ടുവരെയുള്ള ചൈനയുടെ ചരിത്രം, ഇതര കൃതികളില്‍ നിന്നും വേറിട്ടു നില്ക്കുന്നു. നിഘണ്ടു നിര്‍മാണത്തിലും ഹാന്‍ കാലം സ്മരണീയമാണ്. 18-ാം ശ.-ല്‍ മാത്രം യൂറോപ്പില്‍ പ്രചാരത്തിലായ തേയില ഹാന്‍ കാലഘട്ടത്തിലെ ചൈനക്കാര്‍ ഉപയോഗിച്ചിരുന്നു. 5-ാം ശ.-ല്‍ കാന്തസൂചി ഘടിപ്പിച്ച വടക്കുനോക്കിയന്ത്രം ഉപയോഗിച്ച് ദിക്കുകള്‍ മനസ്സിലാക്കിയിരുന്നു. ശില്പകലയുടെയും വര്‍ണചിത്രകലയുടെയും സുവര്‍ണയുഗമായിരുന്നു തങ് രാജവംശകാലം. ചൈനയിലെ കീറ്റ്സ് (Keats) ആയി അറിയപ്പെടുന്ന ലീ പോ (Leepo) ഇക്കാലത്താണ് തന്റെ കാവ്യസപര്യ നിര്‍വഹിച്ചിരുന്നത്. ലി തായ് ചോ, തൂഫോ എന്നിവരും പ്രധാന കവികള്‍ തന്നെ. ബൗദ്ധ പാരമ്പര്യത്തില്‍പ്പെട്ട ഖുതാ-വോത്സിയായിരുന്നു ചൈനയിലെ ഏറ്റവും പ്രധാന ചിത്രകാരന്‍. കടലാസിലും പ്ലാസ്റ്റര്‍ ചെയ്ത ചുവരുകളിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാം-മനുഷ്യരുടെയും മൃഗങ്ങളുടെയും പിശാചുക്കളുടെയും ദൈവങ്ങളുടെയും. മരത്തിന്റെ ബ്ളോക്കില്‍ കടലാസില്‍ അച്ചടിച്ച് ഗ്രന്ഥ നിര്‍മാണം നടത്തിയതും ആദ്യമായി ചൈനക്കാരായിരുന്നു (932-53).

വിജ്ഞാനകോശവും കണ്‍ഫ്യൂഷ്യസിന്റെ കൃതികളും ചക്രവര്‍ത്തിമാരുടെ കല്പനപ്രകാരം ചൈനയില്‍ പത്താം ശ.-ല്‍ തന്നെ അച്ചടിച്ച് പ്രകാശിപ്പിച്ചിരുന്നു. സുങ് ചക്രവര്‍ത്തിയുടെ കല്പനപ്രകാരം 977-ല്‍ നിര്‍മിച്ച വിജ്ഞാനകോശത്തിന് 32 വാല്യങ്ങളുണ്ടായിരുന്നു. 12-ാം ശ.-ല്‍ ജീവിച്ചിരുന്ന ജൂഷീ എന്ന ദാര്‍ശനികശ്രേഷ്ഠന്‍ കണ്‍ഫ്യൂഷ്യസിന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കി പുതിയൊരു ധൈഷണിക വിപ്ലവം നടപ്പിലാക്കി. ഈ ചിന്താപദ്ധതി ഏഴ് ശതകങ്ങളോളം നിലനില്ക്കുകയും ചെയ്തു. വാങ് യാങ് മിങ് എന്ന ദാര്‍ശനികനാണ് ജൂഷീ ചിന്താപരമായി എതിര്‍ത്ത ആധ്യാത്മിക നേതാവ്.

തുണി നെയ്ത്തും ലോഹപ്പണിയും സുങ് കാലഘട്ടത്തില്‍ വളരെയധികം പുരോഗമിച്ചു. ജേഡ് തുടങ്ങിയ രത്നക്കല്ലുകള്‍കൊണ്ടുള്ള ആഭരണങ്ങള്‍, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവ നിര്‍മിക്കുന്നതില്‍ ഉണ്ടായിരുന്ന വൈദഗ്ധ്യം സുങ് കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. സുങ് ചക്രവര്‍ത്തിയായ ഹ്യൂത്-സുങ് ഒരു ചിത്രകാരനായിരുന്നു. ചിത്രമെഴുത്ത് വളരെയധികം പ്രോത്സാഹിപ്പിക്കപ്പെട്ടതും ഇക്കാലത്തുതന്നെ. ക്വാ-ഹ്സി, ലി-ലുങ്-മീന്‍ എന്നിവര്‍ മറ്റു പ്രശസ്ത സുങ് ചിത്രകാരന്മാരായിരുന്നു. 'പക്ഷിയും പുഷ്പ'വും ചിത്രീകരണം യൂറോപ്പിലെ നവോത്ഥാനകാലത്തെ 'അന്ത്യ തിരുവത്താഴം' പോലെ പ്രശസ്തമായ ഒന്നാണ്.

മധ്യകാല ചൈന

മംഗോള്‍ വര്‍ഗക്കാരും ചൈനയും.

കാറക്കോറം തലസ്ഥാനമായി 1206-ല്‍ മംഗോള്‍ സാമ്രാജ്യത്തിന്റെ വിത്തുപാകിയ ജെങ്കിസ്ഖാന്‍ (1162-1227) 1212-ല്‍ ചൈനയാക്രമിച്ച് കീഴടക്കി. അങ്ങനെയാണ് ചൈനയുടെ വടക്കുഭാഗം ഖാന്റെ കീഴിലും ദക്ഷിണഭാഗം സുങ്ങിന്റെ കീഴിലും ആയത്. 1214-ല്‍ പീക്കിങ്ങും 1220 ആയപ്പോഴേക്കും ചൈന മുഴുവനായും 1222-ല്‍ റഷ്യയും കീഴടക്കി. ജെങ്കിസ്ഖാന്റെ പിന്‍ഗാമിയായ ഒഗോട്ടെയ് സുങ് രാജവംശത്തെ ചൈനയില്‍നിന്ന് തുടച്ചുമാറ്റുകയും കൊറിയയെ ആശ്രിത രാജ്യമാക്കുകയും ചെയ്തു. 1255-1266 കാലഘട്ടത്തില്‍ ചൈനയില്‍ പര്യടനം നടത്തിയ വെനീസിലെ മാര്‍ക്കോപോളോ എന്ന സഞ്ചാരി ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. നോ. ജെങ്കിസ്ഖാന്‍

കുബ്ലൈഖാന്‍
കുബ്ലൈഖാന്‍

1260-95 കാലം ചൈനയുടെ ഭരണം കുബ്ലൈഖാന്റെ കൈയിലമര്‍ന്നുവെന്നു പറയാം. 1368 വരെ മംഗോള്‍ രാജവംശത്തിന്റെ (യുവാന്‍-Yuwan) ഭരണകാലമാണ്. ജെങ്കിസ്ഖാന്റെ രാജവംശത്തോട് വിധേയത്വമുള്ള ഹുലാഗു (Hulagu) വംശക്കാരിലൊരാളായിരുന്നു കുബ്ലൈഖാന്‍. 35 വര്‍ഷത്തെ തന്റെ ഭരണത്തിനിടയില്‍ കുബ്ലൈഖാന്‍ ചൈനയുടെ തലസ്ഥാനം പീക്കിങ്ങിലേക്കു (ഇന്നത്തെ ബീജിങ്) സ്ഥിരമായി മാറ്റി. മംഗോള്‍ തലസ്ഥാനം കാറക്കോറമായിരുന്നുവെങ്കിലും അത് ഒരറ്റത്തായതിനാല്‍ ചൈനയ്ക്കും മംഗോളിയയ്ക്കും മധ്യഭാഗത്തായി പുതിയൊരു തലസ്ഥാനം പടുത്തുയര്‍ത്തുകയാണ് കുബ്ളൈഖാന്‍ ചെയ്തത്. ചൈന മുഴുവന്‍ തന്റെ ആധിപത്യത്തിന്‍ കീഴിലാക്കി എന്നു മാത്രമല്ല, മലയ, ബര്‍മ (മ്യാന്മര്‍) എന്നിവ കീഴടക്കുവാന്‍ ഒരു കരസൈന്യത്തെയും ജാവയും ജപ്പാനും കീഴടക്കുവാന്‍ ഒരു നാവികസൈന്യത്തെയും നിയോഗിക്കുകയും ചെയ്തു. കുബ്ളൈഖാന്‍ തന്റെ മുന്‍ഗാമികളെപ്പോലെ ഒരു രക്തച്ചൊരിച്ചില്‍ നടത്തിയില്ല എന്നു മാത്രമല്ല സ്വയം ബുദ്ധമതം സ്വീകരിക്കുകയും കലാസാഹിത്യാദി വിഷയങ്ങള്‍ ചൈനയില്‍ പ്രചരിപ്പിച്ച് പുരോഗതി ഉണ്ടാക്കുകയും ചെയ്തു. പടിഞ്ഞാറ് (യൂറോപ്പില്‍) കോണ്‍സ്റ്റാന്റിനോപ്പിളും ചൈനയിലെ പീക്കിങ് നഗരവുമായിരുന്നു അക്കാലത്ത് സമ്പത്തിന്റെയും കലയുടെയും ആസ്ഥാനനഗരങ്ങള്‍. സാമ്രാജ്യവിസ്തൃതിക്കനുസരണമായ ഗതാഗത സൗകര്യം വികസിപ്പിക്കാഞ്ഞതിനാലാവണം കുബ്ലൈഖാന്റെ സുവര്‍ണകാലത്തിനുശേഷം മംഗോള്‍ (യുവാന്‍) സാമ്രാജ്യം ശിഥിലീകരിക്കപ്പെട്ടത്. കാഷ്ഗാര്‍ തുടങ്ങിയ പല രാജ്യങ്ങളും സ്വാതന്ത്ര്യം നേടിയതിക്കാലത്തായിരുന്നു. മംഗോളിയരുടെ ഭരണം പുനരുജ്ജീവിപ്പിച്ച് മറ്റൊരു ഭരണാധികാരി മുടന്തനായ ടൈമൂര്‍ ആയിരുന്നു. മംഗോള്‍ വര്‍ഗത്തില്‍പ്പെട്ട ടാര്‍ട്ടാര്‍ ഉപവര്‍ഗനേതാവും സമര്‍ഖണ്ഡില്‍ താമസിച്ചിരുന്നവരുമായിരുന്നു ടൈമൂറി(തിമോര്‍)ന്റെ മുന്‍ഗാമികള്‍. 'ടൈമൂര്‍' എന്ന പദത്തിന്റെ അര്‍ഥം ഇരുമ്പ് എന്നാണ്. ജെങ്കിസ്ഖാന്റെയും കുബ്ലൈഖാന്റെയും അനന്തരാവകാശിയായ തിമോര്‍ 1369-ല്‍ അധികാരം സ്ഥാപിച്ചു. ശത്രുക്കളെ നിര്‍മാര്‍ജനം ചെയ്യാനും തന്റെ അധികാരം ശക്തിപ്പെടുത്താനുമായുള്ള പടയോട്ടങ്ങള്‍ക്കിടയില്‍ ശത്രുവിന്റെ അസ്ത്രംകൊണ്ട് ഒരു കാലിന് മുറിവേറ്റു. അങ്ങനെയാണ് മുടന്തുകാലനായി തിമോര്‍ മാറിയത്. ടാമര്‍ ലെയിന്‍(Tamer lane) എന്ന വാക്കിന്റെ അര്‍ഥവും മുടന്തനായ തിമോര്‍ എന്നാണ്. കാഷ്ഗാര്‍ അടക്കമുള്ള ചൈന മാത്രമല്ല ബാഗ്ദാദും കാന്ദഹാറും കാബൂളും മുള്‍ത്താനും ഈജിപ്തും ഒട്ടോമന്‍ തുര്‍ക്കിയും തിമോര്‍ തന്റെ സാമ്രാജ്യത്തിലാക്കി. തിമോറിന്റെ 1398-ലെ ഇന്ത്യനാക്രമണം ദില്ലി സുല്‍ത്താന്‍ ഭരണത്തെ തകിടം മറിച്ചുവെന്നു പറയാം. സുല്‍ത്താന്റെ സൈന്യം തിമോറിനെ ഭയന്ന് നാലുപാടും ഓടി. സുല്‍ത്താന്റെ ഗജവീരന്മാര്‍ ഇന്ത്യയിലെ സമ്പത്തുമുഴുവന്‍ സമര്‍ഖണ്ഡില്‍ എത്തിക്കാന്‍ നിയോഗിക്കപ്പെട്ടു. അത്രയ്ക്കുള്ള സ്വാധീനമായിരുന്നു തിമോറിന്. സുല്‍ത്താന്‍ ഭരണത്തിന്റെ അടിത്തറ ഇളക്കിയതും ശിഥിലീകരണ പ്രക്രിയ ആരംഭിച്ചതും ഇതോടെയാണ്. കോണ്‍സ്റ്റാന്റിനോപ്പിളിലെ ചക്രവര്‍ത്തിപോലും തിമോറിന് കപ്പം നല്‍കേണ്ട അവസ്ഥയിലെത്തി.

മംഗോള്‍ ആക്രമണങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കി. ഇന്നും മംഗോള്‍ സ്വാധീനത്തില്‍ നിന്ന് ചൈനയ്ക്ക് മോചനമായിട്ടില്ല. ജെങ്കിസ്ഖാന്റെയും കുബ്ലൈഖാന്റെയും തിമോറിന്റെയും ആക്രമണങ്ങള്‍ ചൈനക്കാരുടെ ജീവിതത്തെ കുറെയൊക്കെ അലങ്കോലപ്പെടുത്തുകയും ചെയ്തു. ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്ന് ആധുനികോത്തരത്തിലേക്കുള്ള മാറ്റത്തെയാണിത് കാണിക്കുന്നത്. നോ. കുബ്ളൈഖാന്‍

മിങ് രാജവംശം (1368-1644).

മംഗോളിയന്‍ ചക്രവര്‍ത്തിയെ അവിടത്തെ ചതുപ്പുപ്രദേശത്തേക്ക് ഓടിച്ചുകളഞ്ഞ് പീക്കിങ് പിടിച്ചെടുത്ത ഒരു ബുദ്ധ സന്ന്യാസിയായിരുന്നു ചു-യുവാന്‍-ചാങ് (Chu-Yuan-Chang) എന്ന മിങ് രാജവംശ സ്ഥാപകന്‍. ജനനം കൊണ്ട് താണവര്‍ഗക്കാരനായിരുന്നുവെങ്കിലും പില്ക്കാലത്ത് ഒരു കൊള്ളക്കാരനായിത്തീര്‍ന്ന ഇദ്ദേഹത്തിന്റെ രാജവംശം 1368 മുതല്‍ 1644 വരെ തുടര്‍ന്നു. മിങ് എന്ന വാക്കിന്റെ അര്‍ഥം 'പ്രകാശമാനമായ' എന്നാണ്. ചൈനയുടെ പ്രാധാന്യം പ്രകാശമാനമായി മറ്റുള്ളവര്‍ക്കു കൂടി തോന്നിയ കാലഘട്ടമാണ് 1368-1644. കൊച്ചിന്‍-ചൈന, സയാം, സുമാട്ര, ജാവ, സിലോണ്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ വിജയകരമായ ജൈത്രയാത്ര നടത്തിയ ചക്രവര്‍ത്തിയാരുന്നു ചെങ്-സു (യങ്-ലോ). യങ്-ലോയുടെ അന്ത്യത്തോടെ (1425) ചൈനയുടെ നാവിക പരമാധികാരം നഷ്ടമായി. പിന്നീട് മിങ് രാജാക്കന്മാര്‍ക്ക് ജപ്പാന്‍കാരായ കടല്‍ക്കൊള്ളക്കാരെയും മറ്റ് ആക്രമണകാരികളെയും തടഞ്ഞു നിര്‍ത്തുവാന്‍ നിവൃത്തിയില്ലാതായിത്തീര്‍ന്നു. സിവില്‍ സര്‍വീസ് പരീക്ഷകള്‍ മിങ് രാജവംശകാലത്തും മാറ്റമില്ലാതെ തുടര്‍ന്നു. വന്‍തോതിലുള്ള നിര്‍മാണങ്ങളുടെ ഒരു യുഗമായിരുന്നു ഇത്. തലസ്ഥാനമായ പീക്കിങ് നഗരത്തിന്റെ നിര്‍മാണവും ദക്ഷിണ തലസ്ഥാനമായ നാങ്കിങ്ങിന്റെ നിര്‍മാണവും പടുകൂറ്റന്‍ ഭിത്തികള്‍ പടുത്തുയര്‍ത്തിയതും ഇക്കാലത്തുതന്നെ. സാഹിത്യപരവും കലാപരവുമായ മേന്മകളും മിങ് കാലത്ത് മികച്ചുനിന്നു. മൂന്നു രാജ്യങ്ങളിലെ റൊമാന്‍സ് (Romance of the Three Kingdoms), വാട്ടര്‍ മാര്‍ജിന്‍ എന്നീ സുപ്രസിദ്ധ നോവലുകളെഴുതിയത് ലോ ഗ്വാന്‍ ചുങ് (Luo Guan Chung - 14-ാം ശ.) ആണ്. വീരേതിഹാസവും ശൃംഗാരവും ഒത്തിണങ്ങിയ ഈ നോവലുകളെ വെല്ലുന്ന ആത്മകഥാപരമായ മറ്റൊരു കൃതിയാണ് ഇക്കാലത്ത് ജീവിച്ചിരുന്ന കാവോചാന്റെ (Caochan) ചുവന്ന അറയിലെ സ്വപ്നം (The Dream of the Red Chamber) എന്ന കൃതി. ദാര്‍ശനികനായ വാങ്-യാങ് മിങ് (1472-1528) ചൈനയില്‍ ജനിച്ചുവളര്‍ന്നുവെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം ജപ്പാനിലായിരുന്നു മുന്തിനിന്നത്. കളിമണ്‍ വ്യവസായത്തിന് പുതുജീവന്‍ നല്കപ്പെട്ടതും ഇക്കാലത്തെ സവിശേഷതകളില്‍പ്പെടും.

യൂറോപ്പുമായുള്ള സമ്പര്‍ക്കവും മിങ് ഭരണകാലത്താണ് നടന്നത്. 1514-ല്‍ ചൈനയിലെത്തിയ പോര്‍ച്ചുഗീസുകാര്‍ 1517-ല്‍ കാന്റണില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. 1557-ല്‍ മക്കാവോ തുറമുഖവും പോര്‍ച്ചുഗീസുകാരുടെ നിയന്ത്രണത്തിലായി. സ്പെയിന്‍ കമ്പനി തങ്ങളുടെ ഫിലിപ്പീന്‍സിലെ അധിനിവേശത്തിനുശേഷം ചൈനയിലേക്ക് വന്നു. താമസിയാതെ ഡച്ചുകാരുമെത്തി. വാണിജ്യപരവും മതപരവും ആയ കാരണങ്ങളാലാണ് യൂറോപ്യന്മാര്‍ ചൈനയില്‍ എത്തിയത്. കത്തോലിക്ക മിഷനറിമാരും ജെസ്യൂട്ട് മിഷനറിമാരും ചൈനയില്‍ തങ്ങളുടെ സ്വാധീനവലയങ്ങള്‍ ഉണ്ടാക്കി. ദക്ഷിണ പൂര്‍വേഷ്യയില്‍ എത്തിയ ഏറ്റവും പ്രധാന മിഷനറി ഫ്രാന്‍സിസ് സേവ്യര്‍ ആയിരുന്നു (Francis Xavier). അദ്ദേഹം 1552-ല്‍ ഭാരതത്തില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ അനന്തരഗാമിയായി എത്തിയ മാത്യു റിച്ചി (Mathew Ricci) മതപരിവര്‍ത്തനത്തില്‍ വന്‍ വിജയം നേടി. മിങ് രാജകുടുംബത്തില്‍പ്പെട്ടവരെ കൂടി ക്രിസ്തുമതത്തില്‍ ചേര്‍ത്തു. ഇക്കാലത്താണ് വടക്കന്‍ ചൈനയില്‍ മഞ്ചുവര്‍ഗക്കാര്‍ തങ്ങളുടെ ആക്രമണം അഴിച്ചുവിട്ടത്. തങ്ങളുടെ തദ്ദേശീയമായ അടിത്തറ മൂലം മഞ്ചൂറിയയില്‍ നിന്ന് എത്തിയവര്‍ വിജയിച്ചു. യൂറോപ്യന്മാര്‍ക്ക് പിന്മാറേണ്ടിവന്നു. മഞ്ചുഭരണം സുസ്ഥാപിതമാകുകയും ചെയ്തു.

ആധുനിക ചൈന

മഞ്ചുഭരണം-1644-1911 (ചിങ് ഭരണം).

മഞ്ചുക്കള്‍ ചൈനയിലെ ജനങ്ങളുടെ പാരമ്പര്യത്തെയും സ്ഥാപനങ്ങളെയും ജീവിതരീതികളെയും അംഗീകരിച്ചവരായിരുന്നു. മഞ്ചൂറിയക്കാരുടെ വരവുമൂലം ആഭ്യന്തരമായ പല കലാപങ്ങളും ഉണ്ടായി. മഞ്ചുരാജവംശത്തിനെതിരായിപ്പോലും പ്രവര്‍ത്തിക്കുന്ന രഹസ്യസംഘടനകള്‍ ചൈനയിലുണ്ടായി. എന്നിട്ടും മിങ് രാജവംശക്കാരില്‍ നിന്ന് മുക്ദന്‍ (Mukden) നഗരം പിടിച്ചടക്കിയതോടെയാണ് മഞ്ചുവംശത്തിന്റെ സ്വാധീനം ചൈനയില്‍ വര്‍ധിക്കുന്നത്. 'മഹാഭിത്തി' ഭേദിച്ച് എത്തിയ മഞ്ചൂറിയക്കാര്‍ക്ക് ചൈനയിലെ നികുതിഭാരം മൂലം വിഷമസന്ധിയിലായിരുന്ന ജനങ്ങളുടെ നിരാശ മുതലെടുക്കാന്‍ സാധിച്ചു. മിങ് ചക്രവര്‍ത്തി തൂങ്ങിമരിച്ചതോടെ (1644) മഞ്ചുരാജവംശത്തിന് അധികാരത്തിലേക്കുള്ള ചവിട്ടുപടി തുറന്നുകിട്ടി. 'ദൂഷിതം ആകാത്തത്' എന്നര്‍ഥമുള്ള ചിങ് (Ching) രാജവംശമാണ് മഞ്ചൂറിയക്കാര്‍ സ്ഥാപിച്ചത്. പീക്കിങ് അവരുടെ ആസ്ഥാനവുമായി. മിങ്ങിനെക്കാള്‍ ചിങ്കാരോട് നാട്ടുകാര്‍ക്കും സൈനികര്‍ക്കും അനുഭാവമുണ്ടായിരുന്നത് മിങ് ഭരണം അവസാനിക്കുന്നതിനിടയാക്കി.

രാഷ്ട്രീയവും സൈനികവുമായി മഞ്ചു വര്‍ഗക്കാര്‍ ചൈനയെ കീഴടക്കിയപ്പോള്‍ സാംസ്കാരികമായി ചൈന മഞ്ചു വര്‍ഗക്കാരെ കീഴടക്കി. ചൈനയിലെ ഉദ്യോഗസ്ഥന്മാരുടെയും പട്ടാളക്കാരുടെയും പിന്തുണയോടെ വടക്കന്‍ ചൈനയും തെക്കന്‍ ചൈനയും മഞ്ചു വര്‍ഗക്കാര്‍ക്ക് അടിപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം പ്രവിശ്യകളിലുമുണ്ടായിരുന്നു. തങ്ങളുടെ ആചാരമര്യാദകള്‍ ചൈനക്കാരുടെ മേല്‍ അടിച്ചേല്പിക്കുന്നവിധം മഞ്ചൂറിയക്കാര്‍ പെരുമാറിയില്ലെന്നത് അവരുടെ ഭരണത്തിന്റെ നേട്ടം തന്നെയാണ്.

രണ്ടു പ്രധാന ചക്രവര്‍ത്തിമാരെയാണ് ചിങ് രാജവംശം പ്രദാനം ചെയ്തത്: കാങ്സിയും (1661-1722) ചിന്‍ ലുങും (1736-96). കാങ്സി 60 വര്‍ഷവും പൗത്രന്‍ 61 വര്‍ഷവും ചൈന ഭരിച്ചു. കാങ്സിയുടെ ഭരണത്തില്‍ കീഴില്‍ ചൈനയും മഞ്ചൂറിയയും സംയോജിപ്പിക്കപ്പെട്ടു. വിസ്തീര്‍ണം, സമ്പത്ത്, ജനസംഖ്യ എന്നിവയില്‍ ചൈന മുന്‍പന്തിയിലെത്തിയ കാലഘട്ടമായിരുന്നു ഇത്. റഷ്യയിലെ മഹാനായ പീറ്ററുടെയും ഫ്രാന്‍സിലെ ലൂയി 14-ാമന്റെയും ഇന്ത്യയിലെ അറംഗസീബിന്റെയും സമകാലികനായിരുന്നു കാങ്സി. ശിക്ഷാനിയമം പരിഷ്കരിക്കുക, ചുറ്റി സഞ്ചരിച്ച് അഴിമതി കണ്ടുപിടിച്ച് നിര്‍ത്തലാക്കുക, കല, സാഹിത്യം, കളിമണ്‍ വ്യവസായം എന്നിങ്ങനെ എല്ലാ മേഖലകളിലും സമ്പൂര്‍ണമായ പുരോഗതി നേടുക എന്നിവ കൈവന്ന കാലമായിരുന്നു കാങ്സിയുടേത്.

റഷ്യയിലെ കാതറൈന്‍ ചക്രവര്‍ത്തിനിയുടെയും പ്രഷ്യയിലെ ഫ്രെഡറിക് രണ്ടാമന്റെയും സമകാലികനായിരുന്ന ചിന്‍ ലുങ് ഒരു കവിയും കൂടിയായിരുന്നു. ചിന്തകനായ വോള്‍ട്ടയറിന്റെ പോലും മുക്തകണ്ഠമായ പ്രശംസ നേടിയ കവിരാജനായ ഇദ്ദേഹം രചിച്ച മുപ്പത്തിനാലായിരം കവിതകളില്‍ ഒന്ന് 'ചായ'യെക്കുറിച്ചായിരുന്നു. പുതിയ ശൈലിയിലുള്ള വസ്ത്രധാരണരീതി, ഉദാരമായ ഭരണപാടവം, പുതിയ സിവില്‍ സര്‍വീസ് പരീക്ഷാരീതികള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥവൃന്ദത്തെ തുല്യമായി ചൈനക്കാരില്‍ നിന്നും മഞ്ചൂറിയക്കാരില്‍ നിന്നും നിയമിച്ചത്, താഴ്ന്നവരുമാനമുള്ള ഉദ്യോഗങ്ങളില്‍ എണ്‍പത് ശതമാനവും ചൈനക്കാര്‍ക്കായി മാറ്റിവച്ചത് എന്നിവ ചിങ് ചക്രവര്‍ത്തിമാരെ ജനകീയ ചക്രവര്‍ത്തിമാരാക്കുന്നതില്‍ സഹായിച്ച ഘടകങ്ങളാണ്.

യുദ്ധരഹിതമായ കാലം ജനസംഖ്യയിലുള്ള വര്‍ധനവ് മൂന്നിരട്ടിയാക്കി. ജനസംഖ്യാസ്ഫോടനം മൂലമുണ്ടായ ഭക്ഷ്യപ്രശ്നം നേരിടാന്‍ കാര്‍ഷികവൃത്തി അഭിവൃദ്ധിപ്പെടുത്താന്‍ കാടുകള്‍ വെട്ടിത്തെളിച്ചു. വനനശീകരണം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും ഇടയാക്കിയത് കാര്‍ഷിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.

ഉത്തര ചൈനയും ദക്ഷിണ ചൈനയും തമ്മിലൊരു ശീതസമരം ഇക്കാലത്ത് ഉണ്ടായിരുന്നു. ഉത്തര ചൈനക്കാരുടെ കാര്യങ്ങള്‍ക്ക് മഞ്ചൂറിയന്‍ വര്‍ഗക്കാര്‍ മുന്‍ഗണന നല്കിയതാണ് ഇതിന് ഹേതു. ദക്ഷിണഭാഗത്തുള്ളവര്‍ കൂടുതല്‍ നികുതിഭാരം താങ്ങേണ്ടിവന്നതും അതേസമയം മൊത്തം വരുമാനത്തിന്റെ സിംഹഭാഗവും വടക്കന്‍ ചൈനക്കാര്‍ക്കുവേണ്ടി ചെലവഴിച്ചതും തെ.വടക്ക് മത്സരം മൂര്‍ധന്യാവസ്ഥയിലെത്തിക്കുന്നതിനിടയാക്കി. യൂറോപ്യന്മാരുടെ-പോര്‍ച്ചുഗീസ്-സ്പെയിന്‍-ഡച്ച്-നുഴഞ്ഞുകയറ്റവും കാന്റണ്‍ വാണിജ്യവും മഞ്ചുരാജഭരണം ഭദ്രവും ശക്തവുമാക്കി. ജെസ്യൂട്ട് മിഷനറിമാരുടെ പ്രവര്‍ത്തനത്തെ ആരും തടഞ്ഞില്ല എന്നു മാത്രമല്ല, രാജാക്കന്മാര്‍ മതസഹിഷ്ണുതാശാസനം പുറപ്പെടുവിച്ചതും (1682) ശാസ്ത്രം, ഗണിതം മുതലായ വിഷയങ്ങള്‍ പഠിപ്പിക്കുവാന്‍ മിഷനറിമാരെ തന്നെ നിയമിച്ചതുമെല്ലാം ചിങ് രാജാക്കന്മാരെ പൊതുജനങ്ങളുടെ ഇഷ്ടരാക്കി. 18-ാം ശ.-ല്‍ രണ്ടുലക്ഷം റോമന്‍ കത്തോലിക്കര്‍ ചൈനയില്‍ ഉണ്ടായിരുന്നുവെങ്കിരും കണ്‍ഫ്യൂഷ്യന്‍ ദര്‍ശനം ചൈനക്കാരില്‍ ദൃഢമായതിനാല്‍ ക്രിസ്തുമത പ്രചരണം പ്രതീക്ഷിച്ച തോതില്‍ വിജയിച്ചില്ല. റഷ്യയുടെ ഉന്നം മഞ്ചൂറിയ പ്രദേശങ്ങളില്‍ കൈയേറ്റം നടത്തുക എന്നായിരുന്നു. അതിനാല്‍ മഞ്ചു ചക്രവര്‍ത്തിമാര്‍ റഷ്യയുമായുള്ള അതിര്‍ത്തി രേഖകള്‍ വ്യക്തമായി നിര്‍വഹിച്ചു.

പാശ്ചാത്യരുടെ ആഗമനം.
ട്സു-ഷീ ചക്രവര്‍ത്തി (ഭ.കാ. 1861-1908)

ചൈനയില്‍ പാശ്ചാത്യരുടെ ആഗമനം മഞ്ചു ഭരണത്തെ വെള്ളപൂശാന്‍ ഇടയാക്കി. ചൈനീസ് മാതൃകയിലുള്ള ഉദ്യാനങ്ങളും പവലിയനുകളും പഗോഡകളും പാശ്ചാത്യര്‍ കൂടി അനുകരിക്കുവാന്‍ ഇടയാക്കി. മേല്‍മൂടിയുള്ള പല്ലക്ക് കസേര (സെഡാന്‍ കസേരകള്‍), ലാക്കര്‍ വാര്‍ണിഷ്, ചായ, സുഗന്ധദ്രവ്യങ്ങള്‍, കളിമണ്‍ പദാര്‍ഥങ്ങള്‍ എന്നിവ ചൈനയില്‍നിന്ന് കയറ്റി അയച്ച ഇനങ്ങളില്‍പ്പെടുന്നു. ചൈനയില്‍ താമസമാക്കിയ ക്രിസ്ത്യന്‍ പണ്ഡിതന്മാരുടെ പഠനങ്ങള്‍-ചൈനയിലെ സംസ്കാരത്തെക്കുറിച്ച് പാശ്ചാത്യലോകത്തും ചലനങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ 19-ാം ശ.-ല്‍ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഉരസല്‍ അനിവാര്യമായി. അത് മഞ്ചു രാജവംശത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നതിനും 1911-ലെ വിപ്ലവത്തിനും വഴിവച്ചു. പാശ്ചാത്യവിദ്യാഭ്യാസം നേടിയവര്‍ രാജഭരണത്തെ തുരങ്കംവച്ചു. മുതലാളിത്ത വ്യവസ്ഥിതിയുടെ ദോഷങ്ങളും, തൊളിലാളി പ്രസ്ഥാനത്തിന്റെ ഉദ്ഭവവും വളര്‍ച്ചയും സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് ആശയങ്ങളും അവയുടെ സ്വാധീനവും ചൈനയെയും ബാധിച്ചു തുടങ്ങി. ചരിത്രത്തിന്റെ ധനതത്ത്വശാസ്ത്രപരമായ വ്യാഖ്യാനം, വൈരുദ്ധ്യാത്മക ഭൗതികവാദം, വര്‍ഗസമരം, മിച്ചമൂല്യസിദ്ധാന്തം, സോഷ്യലിസ്റ്റ് പരിണാമ സിദ്ധാന്തം എന്നീ ശാസ്ത്രീയ സോഷ്യലിസത്തിന്റെ മൗലിക തത്ത്വങ്ങള്‍ പാശ്ചാത്യരോടൊപ്പം ചൈനയിലും കയറിച്ചെല്ലാന്‍ തുടങ്ങി.

മഞ്ചു ഭരണത്തിന്റെ ദൂഷ്യവശങ്ങള്‍ ചൂഷണം ചെയ്ത് പാശ്ചാത്യ സാമ്രാജ്യത്വം ചൈനയില്‍ വേരൂന്നിത്തുടങ്ങിയ ചിത്രമാണ് പത്തൊമ്പതാം ശ.-ത്തിന്റെ രണ്ടാം പാദത്തില്‍ കാണുന്നത്. പാശ്ചാത്യരുടെ നുഴഞ്ഞുകയറ്റം വലിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കി. കാരണം ചൈനക്കാര്‍ക്ക് തങ്ങളുടെ നാഗരികതയെപ്പറ്റി വലിയ മതിപ്പുണ്ടായിരുന്നു എന്നുള്ളതാണ്. അതിനോട് യോജിക്കാത്ത ബാര്‍ബേറിയന്മാരെ (സംസ്കാരശൂന്യരെ) അവര്‍ പുച്ഛിച്ചു കാണാനും തുടങ്ങി. മറ്റുള്ള ശക്തികളുമായി നയതന്ത്രബന്ധം പോലും വേണ്ടെന്നായിരുന്നു ചൈനക്കാരുടെ അഭിമതം. അമേരിക്ക മുതലായ രാജ്യങ്ങളുമായി വാണിജ്യബന്ധം ഉണ്ടായിരുന്നുവെങ്കിലും അതില്‍ പ്രാമുഖ്യ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിക്കായിരുന്നു. 1834-ല്‍ ഇംഗ്ലീഷ് വാണിജ്യകുത്തക അവസാനിക്കുകയും മറ്റു ബ്രിട്ടീഷ് കച്ചവടക്കാര്‍ക്ക് ചൈന വ്യാപാര കവാടം തുറന്നുകൊടുക്കുകയും ചെയ്തത് ചൈനയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

കറുപ്പ് യുദ്ധം (1839-42).

ചൈനയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട ചരക്കുകളില്‍ ഒന്നായിരുന്ന കറുപ്പിന്റെ ഇറക്കുമതി ചൈന നിരോധിച്ചു. രണ്ടു കാരണങ്ങളായിരുന്നു ഇതിന് ഹേതുവായത്. ഒന്നാമതായി മയക്കുമരുന്നുണ്ടാക്കുന്ന ദൂഷിതഫലം. പകരം വെള്ളി നല്‍കേണ്ടി വന്നതിനാല്‍ അത് വെള്ളിയുടെ ശോഷണം വര്‍ധിപ്പിച്ചു. കറുപ്പ് ഇറക്കുമതി നിയന്ത്രിക്കാന്‍ ചൈന ഒരു ഉദ്യോഗസ്ഥനെ നിയമിച്ചതിന്റെ ഫലമായിരുന്നു 1839-42-ലെ ആംഗ്ളോ-ചൈനീസ് യുദ്ധം. പാശ്ചാത്യ വ്യാപാര രാഷ്ട്രങ്ങളുടെ സമ്മതമില്ലാതെ ചൈനാസര്‍ക്കാര്‍ തീരുവ കൂട്ടാന്‍ പാടില്ലെന്ന നിയമമായി. നാങ്കിങ് ഉടമ്പടി (1842 ആഗ. 29) പ്രകാരം ഹോങ്കോങ് പ്രദേശം ചൈന ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു (ഈ ബ്രിട്ടീഷ് കോളനിക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1997 ജൂണ്‍ 30-ന് മാത്രമാണ്). നാങ്കിങ് ഉടമ്പടി ഇംഗ്ലണ്ടും ചൈനയും തമ്മിലുള്ള വൈരാഗ്യം വര്‍ധിപ്പിക്കുകയാണുണ്ടായത്. 1856-ല്‍ അവര്‍ വീണ്ടും ഏറ്റുമുട്ടി. ഇംഗ്ലീഷ് പതാക വഹിച്ച ഒരു യാത്രക്കപ്പലിലെ ജോലിക്കാരെ ചൈനീസ് സര്‍ക്കാര്‍ അറസ്റ്റു ചെയ്തതാണ് പ്രകോപനം. ചൈന ഒരു ഫ്രഞ്ച് മിഷനറിയെ വധിച്ചതുമൂലം ഇംഗ്ലണ്ടും ഫ്രാന്‍സും ഒറ്റക്കൈയായി. 1858-ല്‍ ചൈനയില്‍ നിന്നും ശത്രുക്കള്‍ കാന്റണ്‍ പിടിച്ചടക്കി. യുദ്ധം വടക്കോട്ടു വ്യാപിച്ചപ്പോള്‍ അത് തലസ്ഥാനമായ പീക്കിങ്ങിനു കൂടി ഭീഷണിയായി. മഞ്ചു രാജവംശത്തിന്റെ മനോഹരമായ വേനല്‍ക്കാല കൊട്ടാരം കൂടി അഗ്നിക്കിരയാക്കി. ചക്രവര്‍ത്തി ഉത്തരചൈനയിലെ മഞ്ചൂറിയയിലേക്ക് പലായനം ചെയ്തു. 1860 ആയപ്പോഴേക്കും പാശ്ചാത്യരുടെ നുഴഞ്ഞുകയറ്റം തടുക്കാന്‍ പോലും വയ്യാത്ത വിധത്തിലായിത്തീര്‍ന്നു ചൈനാസര്‍ക്കാര്‍. വിദേശീയര്‍ക്ക് ചൈനയില്‍ ഏതു പ്രദേശത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നല്കി; കറുപ്പ് കച്ചവടത്തിന് നിയമപരമായ അംഗീകാരവും നല്കി.

തെയ്പിങ് ലഹള.
പു.ഇ ഒടുവിലത്തെ ചക്രവര്‍ത്തി

തെയ്പിങ് എന്ന പദത്തിനര്‍ഥം 'മഹാസമാധാനം' എന്നാണ്. മഞ്ചു ഭരണത്തില്‍ അസന്തുഷ്ടരായവര്‍ ആരംഭിച്ച (1851) ആഭ്യന്തരകലാപം പത്തുവര്‍ഷക്കാലം നീണ്ടുനിന്നു. ഇതൊരു കാര്‍ഷിക-ബൗദ്ധിക വിപ്ലവമായിരുന്നു. ഹ്യൂങ്-സ്യൂ-ചിങ് (Hueng-Hsue-Chin) ആയിരുന്നു ഈ ലഹളയ്ക്ക് നേതൃത്വം നല്കിയത്. മൂന്നു പ്രാവശ്യം സിവിള്‍ സര്‍വീസ് പരീക്ഷയ്ക്ക് തോറ്റ ഈ ഗ്രാമീണാധ്യാപകന്‍, മഞ്ചു സര്‍ക്കാരിനോട് വൈരാഗ്യബുദ്ധി കാണിച്ചു. സ്വര്‍ഗീയ രാജാവും യേശുക്രിസ്തുവിന്റെ കനിഷ്ഠ സഹോദരനുമാണ് താനെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു. 1854-ല്‍ നാങ്കിങ് പ്രദേശത്തേക്ക് ഒരു പടയോട്ടം നടത്തിയെങ്കിലും 1865-ല്‍ ഈ പ്രസ്ഥാനം അടിച്ചമര്‍ത്തപ്പെട്ടു. പാശ്ചാത്യ സൈന്യത്തിന്റെ സഹായം നേടിയാണ് മഞ്ചു ചക്രവര്‍ത്തി ഈ ചരിത്രദൗത്യം നിറവേറ്റിയത്. വിദേശ വാണിജ്യത്തിനും ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനത്തിനും ചൈനയുടെ വാതില്‍ തുറന്നുകൊടുക്കുകയും പ്രാന്തപ്രദേശങ്ങളില്‍ വിദേശീയര്‍ക്ക് ഭരണാധികാരം അനുവദിക്കുകയും ചെയ്തതോടെ നിരവധി യൂറോപ്യന്മാര്‍ ചൈനയിലേക്ക് നുഴഞ്ഞുകയറി. ഇതാണ് ചൈനീസ് ദേശീയതയ്ക്ക് കാരണമായിത്തീര്‍ന്നത്.

ക്വാങ്ഷെയ് ചക്രവര്‍ത്തി

ക്വാങ്ഷെയ് ചക്രവര്‍ത്തി1875-1908 (Kwang Hsei). പാശ്ചാത്യവത്കരണം റഷ്യയില്‍ വരുത്തിയ മാറ്റങ്ങള്‍ സശ്രദ്ധം വീക്ഷിച്ചിരുന്ന ചിലര്‍ അത്തരം പരിഷ്കാരങ്ങള്‍ ചൈനയില്‍ കൊണ്ടുവരാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. യുവ ചക്രവര്‍ത്തിയായ ക്വാങ് വിദ്യാഭ്യാസ പരിഷ്കരണാര്‍ഥം ഒരു സര്‍വകലാശാലയും നിരവധി സ്കൂളുകളും സ്ഥാപിച്ചു. യൂറോപ്യന്‍ മാതൃകയില്‍ കേന്ദ്രമന്ത്രിസഭ രൂപവത്കരിച്ചു. ചൈനീസ് സൈന്യത്തെയും ഭരണകൂടത്തെയും പാശ്ചാത്യവത്കരിച്ചു. ഇത്തരം പരിഷ്കാരങ്ങള്‍ മിതവാദികളുടെയും പിന്തിരിപ്പന്‍ ശക്തികളുടെയും എതിര്‍പ്പിന് ഇടയാക്കി. ഈ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയത് ചക്രവര്‍ത്തിയുടെ പിതൃസഹോദരിയായ ട്സു-ഷീ (Tzu-hsi - 1908) ക്വാങ്ങിന്റെ പരിഷ്കാരങ്ങള്‍ റദ്ദാക്കുകയും അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാതിരുന്ന ക്വാങ്ങിനു വേണ്ടി റീജന്റായി പ്രവര്‍ത്തിച്ച ട്സു-ഷീ അവസാനം തന്റെ ഭരണം ഉറപ്പിച്ചു. ചിന്‍ ലുങ്ങിനുശേഷം മഞ്ചു രാജവംശത്തില്‍ ഇത്രയും കാര്യക്ഷമമായ ഒരു ഭരണകൂടമായിരുന്നില്ല. ചൈനീസ് സാഹിത്യാദി കലകളില്‍ അപൂര്‍വമായ താത്പര്യം ഉണ്ടായിരുന്ന ഈ ചക്രവര്‍ത്തിനിയെ 'പഴയ ബുദ്ധന്‍' എന്നു കൂടി ജനങ്ങള്‍ വിളിച്ചുപോന്നു. അധികാരമോഹിയും പണക്കൊതിയുള്ളവളും അന്ധവിശ്വാസിയും ആയിരുന്നു അവര്‍ എന്ന കാര്യം പോലും ജനങ്ങള്‍ മറന്നു. തന്റെ രാജ്യത്തിന്റെയും രാജവംശത്തിന്റെയും അന്തസ്സ് അവര്‍ നിലനിര്‍ത്തിയെന്ന കാര്യം ജനപ്രീതിക്ക് ഇടയാക്കി.

ചൈന-ജപ്പാന്‍ യുദ്ധം

ചൈന-ജപ്പാന്‍ യുദ്ധം 1894-95- പാശ്ചാത്യരുടെ നുഴഞ്ഞുകയറ്റം അവരുടെ കോളനിവാഴ്ച വരെയെത്തി. സയാം ഒഴിച്ചുള്ള ഇന്തോചൈനയില്‍ ഫ്രഞ്ചുകാരുടെ സംരക്ഷണവും ഉപരി ബര്‍മയില്‍ ബ്രിട്ടീഷ് സംരക്ഷണവും നിലവില്‍ വന്നു. മുന്നൂറു വര്‍ഷമായി മക്കാവോയില്‍ കടന്നുപറ്റിയ പോര്‍ച്ചുഗീസുകാര്‍ക്ക് ആ പ്രദേശം മുഴുവന്‍ പൂര്‍ണമായി വിട്ടുകൊടുക്കുവാന്‍ ചൈന നിര്‍ബന്ധിതയായി (1887). കൊറിയ ചൈനയുമായി നൂറ്റാണ്ടുകളായി ബന്ധപ്പെട്ടിരുന്നുവെങ്കിലും 1894-ല്‍ ജപ്പാന്‍ കൊറിയയിലേക്ക് ഒരു സൈന്യത്തെ അയയ്ക്കുകയും അവരുമായി ഒരു വാണിജ്യകരാറില്‍ ഒപ്പിടുകയും ചെയ്തു. കൊറിയയുടെ സ്വതന്ത്രപദവി ജപ്പാന്‍ അംഗീകരിച്ചുവെങ്കിലും കൊറിയയുടെ മേല്‍ ചൈനയ്ക്കുണ്ടായിരുന്ന മേധാവിത്വത്തിനുള്ള വെല്ലുവിളിയായിരുന്നു ഈ ജപ്പാനീസ് കുതന്ത്രം. കൊറിയന്‍ തുറമുഖങ്ങളെല്ലാം ജപ്പാന് തുറന്നുകൊടുത്തതും ചൈനയെ പ്രകോപിപ്പിച്ചു. ഈ സാഹചര്യത്തില്‍ ജപ്പാനും ചൈനയും കൊറിയയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു. കൂടാതെ യുദ്ധത്തിന്റെ നഷ്ടപരിഹാരം ജപ്പാന് ചൈന നല്കേണ്ടിയും വന്നു. ഫോര്‍മോസ, പെസ്കാഡോഴ്സ് ദ്വീപുകള്‍, ല്യോതുങ് ഉപദ്വീപ് എന്നിവ ചൈന ജപ്പാന് വിട്ടുകൊടുത്തു. ഷിമനോസെകി ഉടമ്പടി (1895) പ്രകാരമാണ് ഈ യുദ്ധം അവസാനിച്ചത്. മഞ്ചു ഭരണത്തിന്‍ കീഴില്‍ 'സ്വര്‍ഗീയ സാമ്രാജ്യം' എന്നറിയപ്പെട്ടിരുന്ന ചൈനയുടെ ബലഹീനത നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍ എന്നീ പഞ്ചമഹാശക്തികള്‍ ചൈനയെ കാര്‍ന്നുതിന്നു. പാശ്ചാത്യമേധാവിത്വം ചൈനയില്‍ ദൃഢമായിത്തീര്‍ന്നു.

ബോക്സര്‍ കലാപം

ബോക്സര്‍ കലാപം (1900). ട്സു-ഷീ ചക്രവര്‍ത്തിനിയുടെ പിന്തിരിപ്പന്‍ നയം വിദേശീയരുമായി ഒരു സംഘര്‍ഷത്തിനാണ് വഴിവച്ചത്. വിദേശീയര്‍ക്ക് എതിരായ ദേശീയതയുടെ അലയടികള്‍ ബോക്സര്‍ പ്രവര്‍ത്തകരില്‍ കാണാം. മനപ്പൊരുത്തമുള്ള മുഷ്ടിവീരന്മാരുടെ സംഘടന (Society of Harmonious Fists-Boxers) യായിരുന്നു ബോക്സര്‍ ലഹള സംഘടിപ്പിച്ചത്. ക്രിസ്ത്യന്‍ മിഷനറിമാരെ ആക്രമിക്കുക, വിദേശീയരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുക, വിദേശീയരായ ശത്രുക്കളെ കൂട്ടക്കൊല ചെയ്യുക എന്നീ നയപരിപാടികളായിരുന്നു ബോക്സര്‍ സംഘടന നടപ്പിലാക്കിയത്. 1900-ത്തില്‍ പീക്കിങ്ങില്‍ ആരംഭിച്ച ബോക്സര്‍ ലഹളയ്ക്കെതിരായി റഷ്യ, ബ്രിട്ടന്‍, അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ രാഷ്ട്രങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഒരു അന്താരാഷ്ട്ര സൈന്യത്തെ അയച്ചു. ലഹളയുടെ നഷ്ടം മുഴുവന്‍ ചൈന നല്കണമെന്നായിരുന്നു ഉടമ്പടി (1901)യിലെ വ്യവസ്ഥ. പാശ്ചാത്യരുടെ വസ്തുവകകള്‍ സംരക്ഷിക്കേണ്ട ചുമതലയും ചൈനയില്‍ നിക്ഷിപ്തമായി. ചക്രവര്‍ത്തിനി തന്റെ സര്‍ക്കാര്‍ നയങ്ങളെ പാശ്ചാത്യവത്കരിക്കുവാനും കൂടുതല്‍ കാര്യക്ഷമമാക്കുവാനും ശ്രമിച്ചു. എന്നാല്‍ മഞ്ചു രാജവംശത്തിന്റെ നാശംകൊണ്ടു മാത്രമേ ചൈനയെ വിദേശിയരില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കൂ എന്ന് ദേശസ്നേഹികള്‍ വിശ്വസിച്ചിരുന്നു. ഈ ഉത്പതിഷ്ണു വിഭാഗത്തിന്റെ തലവന്‍ സണ്‍യാത്സെന്‍ ആയിരുന്നു.

സണ്‍യാത്സെന്നും (1867-1925) 1911-ലെ വിപ്ലവവും.
സണ്‍യാത് സെന്നും പത്നിയും

പാശ്ചാത്യവിദ്യാഭ്യാസം നേടിയ സണ്‍യാത്സെന്‍ കാന്റണിലെ ഒരു കൃഷീവലന്റെ മകനായിരുന്നു. ഹോങ്കോങ്ങില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം ഇദ്ദേഹം ക്രിസ്തുമതവും സ്വീകരിച്ചു. പാശ്ചാത്യ ആശയങ്ങള്‍ സെന്നിനെ ഒരു വിപ്ലവപാതയിലെത്തിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ സാന്‍-മിന്‍ ചു ഐ San-Min-Chu I) എന്നാണ് അറിയപ്പെട്ടിരുന്നത്. ജനാധിപത്യം, ദേശീയത, ജീവസന്ധാരണം (Democracy, Nationalism and Livelihood-three principles) എന്നീ മൂന്ന് മുഖ്യ ആശയങ്ങളിലൂടെ ചൈനയെ നവീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സഖ്യസംഘടന(Alliance Society) ചൈനയില്‍ മാറ്റത്തിന്റെ മണിനാദം മുഴക്കി. 1908-ല്‍ ചക്രവര്‍ത്തിയും ചക്രവര്‍ത്തിനിയും അന്തരിച്ചു. ശിശുവായ പു-ഇ(Pu-yi) ആയിരുന്നു രാജ്യാവകാശി. ഈ അവസരം വേണ്ടവിധത്തില്‍ പ്രയോഗിച്ച സണ്‍യാത്സെന്‍ ഒരു റിപ്പബ്ലിക്കന്‍ സര്‍ക്കാരിന് രൂപം നല്‍കി. പട്ടാളക്കാരുടെ പിന്തുണയോടെ 1911 ഡിസംബറില്‍ സണ്‍യാത്സെന്‍ പ്രസിഡന്റായി ഒരു ഭരണം നാങ്കിങ് തലസ്ഥാനമായി നിലവില്‍വന്നു. കുട്ടിച്ചക്രവര്‍ത്തിയുടെ സ്ഥാനത്യാഗം ഒഴിച്ചുകൂടാനാവാത്തതായി. 1644-ല്‍ അധികാരത്തില്‍ വന്ന ചിങ് രാജവംശം (മഞ്ചു) ഇതോടെ അവസാനിച്ചു.

യുവാന്‍-ഷി-ഹായ്.
മാവോ ദ്സെ ദൂങ്ങും ജോ എന്‍ ലീയും

ഒരു മഞ്ചു ഉദ്യോഗസ്ഥനായിരുന്ന യുവാന്‍-ഷി-ഹായ് (Yuan-Shih-Hai) റിപ്പബ്ലിക്കിന്റെ മേധാവിത്വം സണ്‍യാത്സെന്നില്‍ നിന്ന് പിടിച്ചെടുത്ത് പുതിയൊരു റിപ്പബ്ലിക്കന്‍ സര്‍ക്കാരിന് രൂപം നല്‍കി (1912 ഫെ. 12). ഭരണവര്‍ഗത്തിന്റെയും പട്ടാളത്തിന്റെയും പിന്തുണ നേടിയിരുന്ന യുവാന്‍ ഭരണകൂടം ഉടച്ചുവാര്‍ത്തു. ആഭ്യന്തരകലാപം ഒഴിവാക്കാന്‍വേണ്ടി സണ്‍യാത്സെന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് യുവാനിനെ അധികാരത്തില്‍ പ്രതിഷ്ഠിച്ചു. സൈനിക പിന്തുണ യുവാനായതിനാല്‍ സണ്‍യാത്സെന്‍ കലാപത്തിന് ധൈര്യപ്പെട്ടില്ല. 1913-ല്‍ പീക്കിങ്ങില്‍ പാര്‍ലമെന്റ് കൂടി. ഭീഷണി നല്കിയും കോഴ കൊടുത്തും അംഗങ്ങളെ തന്റെ വശത്താക്കിയ യുവാന്‍ ക്രമേണ ഏകാധിപത്യപ്രവണതകള്‍ കാണിച്ചു. സംഖ്യ സംഘടനയ്ക്കുപകരം ചൈനീസ് ദേശീയപാര്‍ട്ടി രൂപീകരിക്കാന്‍ സണ്‍യാത്സെന്‍ നടത്തിയ ശ്രമമാണ് കൂമിന്താങ് പാര്‍ട്ടി (Kuomintang) യുടെ രൂപീകരണത്തില്‍ കലാശിച്ചത്. കുമിന്താങ് പുതിയ നയപരിപാടികള്‍ അവതരിപ്പിച്ചുവെങ്കിലും തന്റെ വ്യക്തിപ്രഭാവം കൊണ്ട് ഭരണത്തിന്റെ ചുക്കാന്‍ യുവാന്‍ കൈയില്‍ അമര്‍ത്തി. പാര്‍ലമെന്റ് പിരിച്ചുവിടുകയും കൂമിന്താങ് പാര്‍ട്ടിയെ നിയമവിരുദ്ധസംഘടനയായി പ്രഖ്യാപിക്കുകയും ചെയ്ത് തന്റെ മരണം (1916) വരെ ഒരു ഏകാധിപതിയായി വിരാജിക്കുവാന്‍ യുവാന്‍-ഷി-ഹായ്ക്ക് കഴിഞ്ഞു. രാജകീയ ഭരണത്തോടു ജനങ്ങളില്‍ വെറുപ്പു വര്‍ധിക്കുവാനും പാശ്ചാത്യശക്തികളോട് സഹവര്‍ത്തിത്വത്തില്‍ പ്രവര്‍ത്തിക്കുവാനും യുവാന് സാധിച്ചു. തന്റെയും തന്റെ അനന്തരവാകാശികളുടെയും ഭരണം നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും യുവാന്‍ അതില്‍ വിജയിച്ചില്ല. കവിയായ ഹു-ഷി(Hu-Shih- 1891 - 1962)യും ഹാസസാഹിത്യകാരനായ ലൂഷൂ(Lu Hsun)നും ഇക്കാലത്തെ സാഹിത്യനായകന്മാരായിരുന്നു. യുവാന്റെ ആകസ്മിക മരണത്തെത്തുടര്‍ന്ന് 1916 മുതല്‍ 26 വരെ ചൈന പട്ടാളമേധാവികളുടെ നിയന്ത്രണത്തിലായിരുന്നു. മഞ്ചു ഭരണകാലത്തെ ഉദ്യോഗസ്ഥരും പട്ടാളമേധാവികളും ഇതില്‍ ഭാഗഭാക്കുകളായി. നിശ്ശബ്ദമായ പ്രവര്‍ത്തനങ്ങള്‍ വഴി തന്റെ മൂന്ന് ആശയങ്ങളിലൂടെ-(സാന്‍-മിന്‍-ചു ഐ) സണ്‍യാത്സെന്‍ കൂമിന്താങ് പാര്‍ട്ടിയെ ശക്തിപ്പെടുത്തി. ചൈനയെ വിദേശീയ ഇടപെടലുകളില്‍ നിന്ന് മുക്തമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 'വിപ്ലവത്തിന്റെ പിതാവായി' സമാദരിക്കപ്പെട്ട സണ്‍യാത്സെന്‍ ചൈനക്കാരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി. അധികാരം വിട്ടൊഴിയുവാന്‍ അദ്ദേഹം കാണിച്ച മാതൃക ജനഹൃദയങ്ങളില്‍ മതിപ്പുളവാക്കി. ദേശീയതയും ശാസ്ത്രീയതയും ആധുനികതയും സ്വരൂപിച്ച ഒരു ജനാധിപത്യവാദിയായിരുന്നു സണ്‍യാത്സെന്‍. സണ്‍യാത്സെനിസം (Sunyatsenism) ചൈനയെ കണ്‍ഫ്യൂഷ്യനിസം പോലെ തന്നെ സ്വാധീനിച്ചു.

ജീ അങ് കീ ഷെക്

ജീ അങ് കീ ഷെക് (1887-1975).പുനഃസംഘടിപ്പിക്കപ്പെട്ട കൂമിന്താങ് കക്ഷിയില്‍ ആയിരക്കണക്കിന് പട്ടാളക്കാരും ചേര്‍ന്നിരുന്നു. ഒരു ജനാധിപത്യം റിപ്പബ്ലിക്കായിരുന്നു അവരുടെ ലക്ഷ്യം. ജീ അങ് കീ ഷെക് ചെറുപ്പത്തില്‍ തന്നെ കൂമിന്താങ് കക്ഷിയില്‍ ചേര്‍ന്നു. സ്വദേശാഭിമാനിയും ചൈനീസ് സാഹിത്യത്തില്‍ അഗാധ പാണ്ഡിത്യവും നേടിയ ജീ അങ് സണ്‍യാത്സെന്നിന്റെ മൂന്നാശയങ്ങളോട് കൂറു പ്രഖ്യാപിച്ചു. കൂമിന്താങ് പാര്‍ട്ടി പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ ജീ അങ് അതില്‍ ചേരുകയും 1926-ല്‍ ഉത്തരചൈനയിലേക്കുള്ള പട്ടാളമുന്നേറ്റത്തിന്റെ നേതൃത്വം വഹിക്കുകയും ചെയ്തു. സണ്‍യാത്സെന്നിന്റെ പത്നീസഹോദരിയായ തുങ് മെയിലിങ്ങിനെയായിരുന്നു ജീ അങ് വിവാഹം കഴിച്ചത്. വിപ്ലവ(1911) കുടുംബവുമായുള്ള ബന്ധം ജീ അങ്ങിന് ഒരു സമുന്നതസ്ഥാനം ചൈനയില്‍ നേടിക്കൊടുത്തു. 1928-ല്‍ പീക്കിങ് കീഴടക്കുകയും അതിന് 'ഉത്തര സമാധാനം' എന്നര്‍ഥമുള്ള പെയ്-പിങ് (Pei-Ping) എന്ന് പുനര്‍നാമകരണം ചെയ്യുകയുമുണ്ടായി. തലസ്ഥാനം നാങ്കിങ്ങിലേക്ക് മാറ്റുക വഴി കൂമിന്താങ്ങിന്റെ നേതൃത്വത്തില്‍ ചൈനയുടെ ഏകീകരണം ഏറെക്കുറെ പൂര്‍ത്തിയാക്കി. ഈ വര്‍ഷം തന്നെ ജീ അങ് കീ ഷെക് ചൈനീസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി അവരോധിക്കപ്പെട്ടു. അങ്ങനെ പാര്‍ട്ടി നേതൃത്വവും പട്ടാള നായകത്വവും സിവില്‍ ഭരണകൂടത്തിന്റെ അധ്യക്ഷസ്ഥാനവും ജീ അങ്ങില്‍ നിക്ഷിപ്തമായി.

കെയ്റോ സമ്മേളനം (1943)(ഇടത്തുനിന്നും)ജീ അങ് കീ ഷെക്ക്, പ്രസിഡന്റ് റൂസ് വെല്‍റ്റ്, പ്രധാനമന്ത്രി ചര്‍ച്ചില്‍, മദാം ജി അങ്

18-ാം ശതകത്തിനുശേഷം പ്രവിശ്യാതലം തൊട്ടുള്ള ചൈനയുടെ ഏകീകരണം ജീ അങ് നിര്‍വഹിച്ചത് ലോകദൃഷ്ടിയില്‍ ചൈനയുടെ പ്രതാപവും അന്തസ്സും ഉയര്‍ത്തി. ദേശീയ ചൈന ഇതര രാഷ്ട്രങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. 1936-ല്‍ താരിപ്പു സംബന്ധമായ സ്വയംഭരണാവകാശം ലഭിച്ചു. തുല്യതയില്ലാത്ത ഉടമ്പടികള്‍ റദ്ദാക്കി. വ്യാവസായിക പുരോഗതി ലക്ഷ്യമാക്കി പല പദ്ധതികളും ആവിഷ്കരിച്ചു. ചൈനയ്ക്ക് ശാസ്ത്രീയമായ ഒരു ആധുനിക ദേശീയ സംസ്കാരമുണ്ടാകുന്നുവെന്ന ബോധം വളര്‍ന്നു. ഇതിനുകാരണം ബര്‍ട്രാന്റ് റസ്സലിനെപ്പോലുള്ള പാശ്ചാത്യചിന്തകരുടെ സ്വാധീനമായിരുന്നു. ചൈനീസ് അക്ഷരമാല പരിഷ്കരിച്ചു നടപ്പിലാക്കിയതും കണ്‍ഫ്യൂഷ്യന്‍ ചിന്തയും മതവും യുക്തിസഹമാക്കിയതും ജീ അങ് ആണ്. ഇതൊക്കെയാണെങ്കിലും ഒരു നിരാശാബോധം കാലക്രമത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായി. ദരിദ്രരായ കുടിയാന്മാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ഗുണകരമായ നടപടികള്‍ ഉണ്ടാവാഞ്ഞതും കൂമിന്താങ് പിന്തിരിപ്പനായതുമാകണം കാരണങ്ങള്‍. ഏകകക്ഷിഭരണം-കൂമിന്താങ് ഭരണം-എന്നും എതിര്‍ക്കപ്പെട്ടിരുന്ന ചൈനയില്‍ നീല ഷര്‍ട്ടുകള്‍ (Blue shirts) എന്ന ഫാസിസ്റ്റ് ഭീകരവാദഗ്രൂപ്പ് ഉണ്ടായി. കൂമിന്താങ് കക്ഷിയെ നവീകരിക്കാനും പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുവാനും കഴിയാഞ്ഞതാണിതിനു കാരണം. ചൈനയിലെ കമ്യൂണിസ്റ്റുകാരുടെ വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പും സമാന്തര സര്‍ക്കാര്‍ രൂപവത്കരിക്കലും കൂമിന്താങ് പാര്‍ട്ടിക്ക് ക്ഷതമുണ്ടാക്കി. 1937-ല്‍ ജപ്പാന്റെ ആക്രമണം മുതല്‍ തുടങ്ങിയ സുദീര്‍ഘസമരം ചൈനയെ ദാരിദ്യ്രത്തില്‍ എത്തിച്ചു. രാജ്യം സ്തംഭിച്ചു. ജനങ്ങളുടെ ധാര്‍മികാധഃപതനത്തിന് ഇതു വഴിവച്ചു. രാജ്യം അരാജകത്വത്തിലേക്ക് വഴുതിവീണു. ഇരുപതു വര്‍ഷത്തെ കൂമിന്താങ് ഭരണം പുതിയ സംവിധാനത്തിനു വഴിമാറി.

ചൈനയും രണ്ടാംലോകയുദ്ധവും.

കമ്യൂണിസ്റ്റ് പാര്‍ട്ടി നാങ്കിങ്ങില്‍ ഒരു സമാന്തര സര്‍ക്കാര്‍ രൂപീകരിച്ചു. കൂമിന്താങ് പാര്‍ട്ടിയെ തങ്ങളുടെ ആജന്മശത്രുക്കളായി അവര്‍ കണക്കാക്കി. ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്യൂണിസ്റ്റുകാര്‍ അവരുടെ പ്രവര്‍ത്തനം ക്രമേണ മധ്യ-ദക്ഷിണപ്രദേശങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. ബോധവത്കരിക്കപ്പെട്ട ചെറുകിട കര്‍ഷകര്‍ കൂമിന്താങ് പാര്‍ട്ടി വിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വന്നു. ജീ അങ് കീ ഷെക്കിന്റെ ദേശീയ സൈന്യവും കമ്യൂണിസ്റ്റ് ചുവപ്പുപട്ടാളവും (Red shirt)ഏറ്റുമുട്ടി. ജപ്പാനും തക്കം പാര്‍ത്തിരിക്കുകയായിരുന്നു (1932). അവര്‍ മഞ്ചൂറിയ ആക്രമിച്ചു. ജപ്പാന്റെ സംരക്ഷണ പ്രദേശമെന്ന പേരില്‍ മഞ്ചുക്കോ രാജ്യം (Manchuko) രൂപീകരിച്ചു. തത്ത്വത്തില്‍ അതൊരു സ്വതന്ത്രരാഷ്ട്രമായിരുന്നുവെങ്കിലും ജപ്പാന്റെ പാവയായി പ്രവര്‍ത്തിക്കുകയായിരുന്നു. 1933-ല്‍ ജപ്പാന്‍ ഒരു ആക്രമണ രാഷ്ട്രമായി പരക്കെ മുദ്രകുത്തപ്പെട്ടതിനാല്‍ ജപ്പാന് ലീഗ് ഒഫ് നേഷന്‍സി (League of Nations)ല്‍ നിന്ന് പിന്മാറേണ്ടിവന്നു.

ഔപചാരികമായ യുദ്ധപ്രഖ്യാപനമില്ലാതെ ജപ്പാന്‍ 1937-ല്‍ ചൈനയില്‍ പടയോട്ടം നടത്തി. 1937 ജൂല. 7-ന് ജപ്പാന്റെ സൈന്യങ്ങളുമായുള്ള തുറന്ന സംഘട്ടനം ചൈനയിലാകെ പടര്‍ന്നു. ജപ്പാന്‍ പീക്കിങ് (ബീജിങ്) കൂടി പിടിച്ചടക്കി; നിഷ്പ്രയാസം വടക്കന്‍ ചൈനയും മറ്റും അവര്‍ കീഴടക്കി. ഷങ്ഹൈ(Shanghai), നാങ്കിങ്, മഞ്ഞനദീതീരം, കാന്റണ്‍, ഷങ്ഷോ എന്നീ പ്രദേശങ്ങള്‍ ജപ്പാന്‍ യുദ്ധത്തിലൂടെ കീഴടക്കി-റഷ്യയുടെ സഹായത്തോടെ ചൈന ചെറുത്തുനിന്നുവെങ്കിലും ഫലവത്തായില്ല. സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി ജോ എന്‍ ലീ മുന്‍കൈ എടുത്തു.

രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജപ്പാന്‍ ഇറ്റലിയോടും ജര്‍മനിയോടും ചേര്‍ന്ന് യുദ്ധം തുടര്‍ന്നു. ഈ വിപത്ഘട്ടത്തില്‍ ആഭ്യന്തരയുദ്ധം വിസ്മരിച്ചുകൊണ്ട് ചൈന ജീ അങ് കീ ഷെക്കിന്റെ നേതൃത്വത്തില്‍ ജപ്പാനെ നേരിട്ടു. ലോകയുദ്ധത്തിന്റെ ഭാഗമായി 1945 ആഗ. 6-ന് അമേരിക്ക ജപ്പാനിലെ ഹിരോഷിമ ബോംബിട്ടതോടെ ജപ്പാന്റെ മുന്നേറ്റത്തിന് അറുതിവന്നു. നാഗസാക്കി ദുരന്തത്തോടെ ജപ്പാന്‍ നിലംപരിശായി. അങ്ങനെ ചൈന ജപ്പാന്‍കാരുടെ ഭീഷണിയില്‍ നിന്നും വിമോചിതമായി.

കമ്യൂണിസ്റ്റ് പാര്‍ട്ടിയും 1949-ലെ വിപ്ലവവും.
ലോങ്മാര്‍ച്ച് അതിജീവിച്ച നേതാക്കന്മാര്‍ (ഇടത്തുനിന്നും) പെങ് ഡെ ഹ്വൈ, ജൂഡെ, ഫങ്, ഷ്വേ ഫെന്‍, ഷ്വോകെ, ഡെങ് ഷ്യോ പിങ്

രണ്ടാം ലോകയുദ്ധമവസാനിച്ചതോടുകൂടി ജീ അങ് കീ ഷെക്കിന്റെ പിന്തിരിപ്പന്‍ കൂമിന്താങ് നയപരിപാടികളെ മാവോ ദ്സെ ദൂങ്ങിന്റെ (Mao ze Dong - 1893- 1976) നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി എതിര്‍ത്തു. മാവോയോടൊപ്പം മിതവാദിയും നയതന്ത്രജ്ഞനും ആയ ജോ എന്‍ ലീയും ഉണ്ടായിരുന്നു. നാങ്കിങ്ങില്‍ തുടങ്ങിയ സമാന്തര കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മാതൃക ഉത്തരചൈനയിലും മധ്യചൈനയിലും മഞ്ചൂറിയയിലും ആവര്‍ത്തിക്കപ്പെട്ടു. കമ്യൂണിസ്റ്റ്-കൂമിന്താങ് മത്സരം അതിന്റെ പരമകാഷ്ഠയിലെത്തിയ കാലമായിരുന്നു 1945-48. കമ്യൂണിസ്റ്റുകാരുടെ അതൃപ്തി വിളിച്ചുവരുത്തിയ പുതിയ ഒരു ഭരണഘടന ജീ അങ് ഉണ്ടാക്കി. ഇതിന്റെ അപാകതകള്‍ വെളിച്ചത്തു കൊണ്ടുവരുമാറ് 1949-ല്‍ (ഒ. 1) പീക്കിങ് (ബീജിങ്) ആസ്ഥാനമാക്കി 'ചൈനീസ് പീപ്പിള്‍സ് റിപ്പബ്ലിക്ക്' എന്ന പേരില്‍ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലവില്‍ വന്നു. മാവോ ദ്സെ ദൂങ് ആയിരുന്നു അതിന്റെ പ്രസിഡന്റ്. ജീ അങ് കീ ഷെക് ഗത്യന്തരമില്ലാതെ ചൈനീസ് വന്‍കരയില്‍ നിന്ന് പിന്മാറി തൈവാനില്‍ (ഫോര്‍മോസ ദ്വീപില്‍) ഒരു സമാന്തരസര്‍ക്കാര്‍ ഉണ്ടാക്കി 'ദേശീയ സര്‍ക്കാര്‍' എന്ന പേരില്‍ ജീ അങ് കീ ഷെക്ക് അവിടെ ഭരണം തുടര്‍ന്നു. 1971-ല്‍ (ഒ. 25) ഐക്യരാഷ്ട്രസഭയില്‍ പോലും ചൈനീസ് ജനങ്ങളുടെ പ്രാതിനിധ്യം തൈവാനായിരുന്നു-നൂറുകോടിയിലധികം ജനങ്ങളെ പ്രതിനിധീകരിച്ചത് ഈ ചെറിയ ദ്വീപായിരുന്നു. 1971 മുതല്‍ വന്‍ശക്തി എന്ന നിലയില്‍ ചൈനീസ് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ചുപോരുന്നു. തൈവാന്റെ യു.എന്‍. അംഗത്വം അതോടെ നഷ്ടമായി.


ചെമ്പട:ഒരു ദൃശ്യം

മാവോ ദ്സെ ദൂങ് സര്‍ക്കാരിന്റെ വിജയരഹസ്യം അവര്‍ പ്രതിനിധാനം ചെയ്ത ജനകീയ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളാണ്. രാജ്യത്തിലുള്ള വിവിധ വംശജരെയും ജനാധിപത്യവര്‍ഗങ്ങളെയും ഒത്തിണക്കി തൊഴിലാളികളുടെയും ചെറുകിട കര്‍ഷകരുടെയും സഖ്യത്തോടുകൂടി തൊഴിലാളി വര്‍ഗത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട ജനകീയ ജനാധിപത്യ ഏകാധിപത്യമായിരുന്നു (People's Democratic Dictatorship) പീക്കിങ് സര്‍ക്കാരിന്റെ അടിസ്ഥാനം. ചൈനയെ ആറു തദ്ദേശീയ സ്വയംഭരണ ഘടകങ്ങളായി വിഭജിച്ചായിരുന്നു കമ്യൂണിസ്റ്റ് ഭരണം. ഈ പ്രവിശ്യാഭരണം നാലുവര്‍ഷം പരീക്ഷിച്ചു നോക്കിയശേഷം ഉപേക്ഷിക്കപ്പെട്ടു. രാഷ്ട്രീയവും സൈനികവും സാമ്പത്തികവുമായ അധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാവുന്നതാണ് നല്ലത് എന്ന ബോധം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വൈകിവന്ന അനുഭവപാഠമായിരുന്നു. ജനകീയ കോണ്‍ഗ്രസ് പല തട്ടുകളിലായി ഉണ്ടെങ്കിലും ചൈനയുടെ നയപരമായ കാര്യങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി തന്നെയാണ് നിശ്ചയിച്ചുപോരുന്നത്. ഈറ്റമറ (Bamboo curtain)യ്ക്കുള്ളില്‍ ചൈനയുടെ നയപരിപാടികള്‍ക്ക് പാര്‍ട്ടി രൂപകല്പന നല്കിവരുന്നു. ജീ അങ് കീ ഷെക്കിന്റെ പ്രതിവിപ്ലവകാലത്ത് 50,000 കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോള്‍ അത് പതിനായിരവും ഇപ്പോള്‍ എണ്ണൂറായും കുറഞ്ഞു. ഈ എണ്ണൂറില്‍ അവശേഷിക്കുന്നവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയംഗങ്ങള്‍. 1939-49 കാലത്ത് മാവോ എഴുതിയ രാഷ്ട്രീയ ലേഖനങ്ങളും ബോധവത്കരണ ലഘുലേഖകളും ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറ പാകിയ സാഹിത്യസംരംഭങ്ങള്‍. 7-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ (1945) മാവോയെ പോളിറ്റ്ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും ചെയര്‍മാനായി തെരഞ്ഞെടുത്തു. ആഭ്യന്തരയുദ്ധം തുടര്‍ന്നപ്പോള്‍ (1946) മാവോ ജനകീയ വിമോചന സൈന്യത്തിന്റെ സര്‍വസൈന്യാധിപനായി. ജൂ ദെ (Chu Teh) ആയിരുന്നു ഫീല്‍ഡ് കമാന്‍ഡര്‍. 1947-ല്‍ ജോ എന്‍ ലീ (1898-1976), ജെന്‍-പി-ഷിഹ് (Jen-Pi-Shih), ചെന്‍യി (Chen-yi), പെങ്-തെഹ്-ഹ്വി (Peng Teh-Huai) എന്നിവരുമായി കൂടിയാലോചിച്ചാണ് ആത്യന്തിക പോരാട്ടത്തിന് തയ്യാറായത്. 1948-ല്‍ തന്നെ യെനാനും വടക്കുപടിഞ്ഞാറന്‍ ചൈനയും കീഴടക്കി. 1949-ല്‍ ജനകീയ ജനാധിപത്യ ഏകാധീപത്യം (People's Democratic Dictatorship) പീക്കിങ്ങില്‍ സ്ഥാപിച്ചു. പോളിറ്റ്ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും ചെയര്‍മാന്‍ ആകുക വഴി (1956-ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു) പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നേതൃത്വം ഒരാളില്‍ തന്നെ നിക്ഷിപ്തമാകുകയായിരുന്നു.

ഒരു പുതിയ വ്യവസ്ഥിതിക്കു വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു മാവോയുടേത്. 1949-നുശേഷം ചൈനയിലുണ്ടായിട്ടുള്ള സാമ്പത്തിക പരിവര്‍ത്തനം അദ്ഭുതകരമാണ്. പഞ്ചവത്സര പദ്ധതികള്‍ ചൈനയില്‍ വ്യാവസായിക വിപ്ലവം കൈവരുത്തി. 1961-ല്‍പ്പോലും ഫ്രാന്‍സില്‍ ഉത്പാദിപ്പിച്ചിരുന്നത്രയും ഉരുക്ക് ചൈനയിലും ഉത്പാദിപ്പിച്ചിരുന്നു. വൈദ്യുതിയുടെ ഉത്പാദനം പത്തിരട്ടിയായും റെയില്‍-റോഡ് ദൂരം ഇരട്ടിയായും വര്‍ധിപ്പിച്ചു. സാങ്കേതികവിദ്യയിലുള്ള പുരോഗതിക്ക് മകുടം ചാര്‍ത്തുന്ന ഒന്നാണ് ബഹിരാകാശ ശക്തികളില്‍ ചൈന അഞ്ചും നാലും സ്ഥാനങ്ങളിലേക്ക് ആനയിക്കപ്പെട്ടത്. കമ്യൂണിസത്തിന്റെ മാവോ പതിപ്പ് ചെറുകിട കര്‍ഷകരുടെ നവോത്ഥാനമായിരുന്നു. 1957-ല്‍ 'സോഷ്യലിസത്തിലേക്കുള്ള പല പാതകള്‍' എന്ന തത്ത്വം അംഗീകരിച്ച് പ്രവര്‍ത്തിച്ചുതുടങ്ങി. എല്ലാവരും റഷ്യന്‍ മാതൃക അംഗീകരിക്കണമെന്നില്ല എന്ന വാദമായിരുന്നു മാവോയ്ക്കും ജേ എന്‍ ലീക്കും. 'നൂറു പുഷ്പങ്ങള്‍ വിരിയട്ടെ! നൂറ് ചിന്താസരണികള്‍ തമ്മില്‍ മത്സരിക്കട്ടെ!' എന്നീ മുദ്രാവാക്യങ്ങള്‍ ജനഹൃദയങ്ങളെ മഥിച്ചു. രണ്ടായിരത്തോളം ദിനപത്രങ്ങളും റേഡിയോയും വഴി പാര്‍ട്ടി സിദ്ധാന്തങ്ങളും നയങ്ങളും പ്രചരിപ്പിക്കുക എളുപ്പമായിരുന്നു.

ജന്മിമാരെ വകവരുത്തി നഷ്ടപരിഹാരം നല്കാതെ അവരുടെ ഭൂമി കണ്ടുകെട്ടുകയായിരുന്നു ഒന്നാംഘട്ടം. രണ്ടാം ഘട്ടത്തില്‍ കര്‍ഷക സഹകരണസംഘങ്ങളിലൂടെ കൂട്ടുകൃഷി സമ്പ്രദായം നടപ്പിലാക്കി. 90 ശ.മാ. ഭൂമിയും കൂട്ടുടമയില്‍ കൊണ്ടുവന്നു. മൂന്നാം ഘട്ടത്തില്‍(1958) ഗ്രാമീണ സഹകരണസംഘങ്ങളും കൂട്ടുടമാകര്‍ഷക സംഘങ്ങളും സംയോജിപ്പിച്ച് ചൈനീസ് ജനതയുടെ മുഴുവന്‍ ഉടമസ്ഥത ഉള്‍ക്കൊള്ളുന്ന വമ്പിച്ച കമ്യൂണുകള്‍ നിലവില്‍ വരുത്തി. ഇത് വിജയിച്ചില്ല. കമ്യൂണുകള്‍ അവസാനിപ്പിച്ചുവെങ്കിലും അവ വികേന്ദ്രീകരിക്കപ്പെടുകയും ഗ്രാമങ്ങളിലും സഹകരണസംഘങ്ങളിലും ഒരളവ് ഉടമസ്ഥാവകാശം നിക്ഷേപിക്കപ്പെടുകയും ചെയ്തു.

ചൈനയുടെ അഭിവൃദ്ധിയെപ്പറ്റി 'ഉറങ്ങിക്കിടന്ന രാക്ഷസന്‍ ഉണര്‍ന്നെഴുന്നേറ്റു' എന്നാണ് വിശേഷിപ്പിക്കാറ്. ഇത്രയധികം ജനങ്ങള്‍ക്ക് ഇത്ര ചുരുങ്ങിയ കാലത്തിനുള്ളില്‍ പുരോഗതിയുണ്ടായതിന് വേറെ ഉദാഹരണമൊന്നുമില്ല. പ്രതിവര്‍ഷം രണ്ടു ശ.മാ. വീതമുള്ള ജനസംഖ്യാവര്‍ധനവ് ചൈനയെ ഉലച്ചിട്ടുണ്ട്. സന്താന നിയന്ത്രണ മാര്‍ഗങ്ങള്‍ ചൈനയില്‍ നിര്‍ബന്ധമാണെങ്കിലും ജനസംഖ്യാവര്‍ധനവ് തലവേദനയായി ഇന്നും അവശേഷിക്കുന്നു.

മാവോയുടെ കമ്യൂണിസ്റ്റ് വിപ്ലവം വിഫലമായില്ല എന്ന് തെളിയിക്കുന്നത്ര പുരോഗതി ചൈനയ്ക്ക് കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ ഉണ്ടായിട്ടുണ്ട് (1948-98). കൂമിന്താങ്ങുമായുള്ള മത്സരത്തില്‍ താത്ത്വികമായും സൈനികമായും രാഷ്ട്രീയമായും വിജയിച്ച മാവോ ദ്സെ ദൂങ് ചൈനയുടെ സന്ന്യാസിവര്യന്മാരെപ്പോലെ ആരാധിക്കപ്പെടുന്ന ഒരാളാണ്. ചെയര്‍മാന്‍ മാവോയുടെ ചിന്തകള്‍ എന്ന ഗ്രന്ഥത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്ന ലഘു ചുവന്ന പുസ്തകം (The Little Red Book) 1965 മുതലേ ചൈനയില്‍ പ്രചരിപ്പിച്ചിരുന്നു. ജീ അങ് കീ ഷെക്കിനെ തോല്പിക്കാനായി കമ്യൂണിസ്റ്റ് ചെമ്പട വടക്കന്‍ ചൈനയിലേക്ക് 9700 കി.മീ. ജൈത്രയാത്രയാണ് നടത്തിയത്. ഈ നീണ്ടയാത്ര (Long March) 368 ദിവസം നീണ്ടുനിന്നു (1934 ഒ. മുതല്‍ 1935 ഒ. വരെ). ഇന്നും ചൈനക്കാരെ രോമാഞ്ചം കൊള്ളിക്കുന്ന ഒന്നാണ് ചെമ്പടയുടെ നീണ്ടയാത്ര (18 പര്‍വതനിരകള്‍, 24 നദികള്‍, 12 പ്രവിശ്യകള്‍). ഒരു ദിവസം കൂമിന്താങ്ങുമായി ഒരു സംഘട്ടനം എന്ന തോതില്‍ 368 ദിവസത്തെ തീവ്രയത്നത്തിന്റെ ഫലമാണ് 1949-ല്‍ മാവോ കൊയ്തത്. 15 വലിയ യുദ്ധങ്ങള്‍ നടത്തി. ചെമ്പട തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന പത്തുലക്ഷത്തില്‍ വെറും അയ്യായിരം പേര്‍ മാത്രമേ സമരത്തിനൊടുവില്‍ അവശേഷിച്ചിരുന്നുള്ളു. തുടര്‍ന്ന് ജപ്പാനുമായുള്ള യുദ്ധവും കൂടിയായപ്പോള്‍ ചെമ്പട ക്ഷീണിച്ച് അവശരായി. എങ്കിലും കര്‍ത്തവ്യബോധവും ആത്മസമര്‍പ്പണവും അവരെ ലക്ഷ്യത്തില്‍ എത്തിച്ചു. കമ്യൂണിസ്റ്റ് ഭരണം സ്ഥാപിച്ചശേഷവും കമ്യൂണിസ്റ്റ് വിരുദ്ധരോട് മാവോയുടെയും ജോ എന്‍ ലീയുടെയും-മൊത്തത്തില്‍ ചൈനയുടെ-സമരം തുടര്‍ന്നു. കമ്യൂണിസ്റ്റ് വിജയത്തിന് ത്യാഗം ചെയ്തവര്‍ നിരവധിയാണ്. 1981-ലെ കണക്കനുസരിച്ച് 3,22,50,000-ത്തിനും 61,70,000-നും ഇടയ്ക്കുള്ളത്രപേര്‍ ചൈനയില്‍ മാത്രം വധിക്കപ്പെട്ടിട്ടുണ്ട്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം മാര്‍ക്സിസം, ലെനിനിസം, ചൈനീസ് ദേശീയത്വം, മാവോയുടെയും അദ്ദേഹത്തിന്റെ അടുത്ത സഹവാസികളുടെയും സ്വന്തമായ സിദ്ധാന്തങ്ങള്‍ എന്നിവയുടെ ഒരു മിശ്രിതമായിരുന്നു. കമ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ മാര്‍ക്സിസത്തിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദ സിദ്ധാന്തത്തിന് അനുസൃതമായി ചൈനയുടെ ചരിത്രത്തിന് ഒരു പുനരാഖ്യാനം നല്കി. സണ്‍യാത്സെന്നിനെപ്പോലുള്ളവരെപ്പോലും ആരാധിച്ച് തങ്ങളുടെ പാര്‍ട്ടി തത്ത്വങ്ങളില്‍ കൂട്ടിയിണക്കാന്‍ ചൈനയിലെ മാവോ പക്ഷക്കാര്‍ ശ്രമിച്ചുപോരുന്നു.

വിദേശനയം.

മഞ്ചു രാജവംശകാലത്ത് നഷ്ടപ്പെട്ട ചൈനയുടെ പ്രദേശങ്ങള്‍ വീണ്ടെടുത്ത് ചൈനക്കാരുടെ ദേശീയതയെ ഉണര്‍ത്തുകയെന്ന നയമായിരുന്നു മാവോ അവലംബിച്ചത്. സുശക്തമായ സൈന്യവ്യൂഹങ്ങള്‍ ഉണ്ടാക്കുകയും അവരിലൂടെ തങ്ങളുടെ താത്പര്യങ്ങള്‍ പരിരക്ഷിക്കുകയും ചെയ്തുപോരുന്നുണ്ട് ചൈന. തിബത്തില്‍ ചൈനീസ് പട്ടാളം നിലയുറപ്പിച്ചതും പശ്ചിമേഷ്യയിലും ഇന്തോ ചൈനയിലും സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ നിലയുറപ്പിച്ചതും ചൈനയുടെ വിദേശനയം വ്യക്തമാക്കുന്നു. ജപ്പാനും ജര്‍മനിയുമായുള്ള സൗഹൃദബന്ധവും റഷ്യയുമായുള്ള പ്രത്യേക സൗഹൃദവും യു.എസ്സുമായുള്ള പ്രത്യേക മമതാബന്ധവുമെല്ലാം മാവോ നയത്തിന്റെ പിന്തുടര്‍ച്ച തന്നെ. വിദേശകാര്യമന്ത്രിയായിരുന്ന (1949-58) ജോ എന്‍ ലീ ആയിരുന്നു ചൈനയിലെ പ്രധാനമന്ത്രി (1949-76).

1959-ല്‍ തിബത്തിലെ ലഹളയെ ചൈന ക്രൂരമായി അടിച്ചമര്‍ത്തി. അതേസമയം ഇന്ത്യയുമായി പഞ്ചശീലം വഴി സൗഹൃദം സ്ഥാപിച്ചു. അതിര്‍ത്തിത്തര്‍ക്കം വന്നപ്പോള്‍ പഞ്ചശീലം കാറ്റില്‍പ്പറത്തിക്കൊണ്ട് ആക്രമണകാരിയായി. 1950-ല്‍ ചൈനയും റഷ്യയും തമ്മില്‍ മുപ്പതുവര്‍ഷ സൗഹൃദക്കരാറില്‍ ഒപ്പുവച്ചുവെങ്കിലും നയങ്ങള്‍ രൂപീകരിച്ചപ്പോള്‍ ചൈനയുടെ താത്പര്യ പരിരക്ഷ മുന്‍നിര്‍ത്തിയാണ് ചൈനയിലെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. 1954-ലെ ചൈനയുടെ ഭരണഘടനയുടെ മുഖവുരയില്‍ റഷ്യയുമായുള്ള അനശ്വരസൗഹൃദം പുനഃപ്രതിജ്ഞ ചെയ്യുന്നുണ്ട്. 1960-ലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ റഷ്യയുടെയും ചൈനയുടെയും നിലപാടുകള്‍ പരസ്പരപൂരകങ്ങളായിരുന്നില്ല; രണ്ട് കമ്യൂണിസ്റ്റ് ചേരികള്‍ ഉദയം ചെയ്യുകയും ഉണ്ടായി. പരസ്പരമുള്ള ഈ മത്സരം അടുത്തകാലത്ത് ചൈനയും യു.എസ്സുമായുള്ള സൗഹൃദബന്ധമുറപ്പിക്കുന്നതിലാണവസാനിച്ചത്. റഷ്യയുമായുള്ള ശീതസമരം രണ്ടുശക്തികളും തുടരുകയും ചെയ്യുന്നു. ജീ അങ് കീ ഷെക്കിന് സാമ്പത്തികവും സൈനികവുമായ സഹായം നല്കുകയും കൊറിയന്‍ പ്രതിസന്ധിയില്‍ ഇടപെടുകയും വിയറ്റ്നാം യുദ്ധത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധശക്തികളെ സഹായിക്കുകയും ചൈനയ്ക്ക് ഐക്യരാഷ്ട്ര സംഘടനയിലെ അംഗത്വം നിഷേധിക്കുകയും (1971 വരെ) ചെയ്തിരുന്ന യു.എസ്. നഗ്നസത്യങ്ങള്‍ മനസ്സിലാക്കിയതാണ് ചൈനയും യു.എസ്സും തമ്മില്‍ അടുക്കാന്‍ കാരണമായത്. ശാസ്ത്ര-സാങ്കേതിക പരിജ്ഞാനത്തിലും ചൈന കൈവരിച്ച പുരോഗതി അനിതര സാധാരണമാണ്. പ്രബല ആണവ ശക്തിയായ ചൈന പഞ്ചമഹാശക്തി (ആശഴ എശ്ല)കളില്‍ ഒന്നാണ്.

മാവോയുടെ പിന്‍ഗാമികള്‍.

സാംസ്കാരിക വിപ്ലവകാലത്തുതന്നെ പലരും മാവോയ്ക്കുശേഷം ആര്‍? എന്ന ചോദ്യവുമായി വന്നു. ലിന്‍ പിയാവോ, ഡെങ് സിയോ പിങ് (Deng Xiao Ping ) എന്നിവരുടെ പേരുകള്‍ മുന്‍പന്തിയില്‍ വന്നുവെങ്കിലും രണ്ടുപേരും ഒടുവില്‍ അപ്രത്യക്ഷരായി. 1976-ല്‍ മാവോ ദ്സെ ദൂങ്ങും പ്രധാനമന്ത്രി ജോ എന്‍ ലീയും അന്തരിച്ചു. തീവ്രവാദികളും മിതവാദികളുമായുള്ള സംഘട്ടനം പാര്‍ട്ടിയില്‍ നടക്കവേ മിതവാദിയായ ഹുവാ ഗു ഫെങ് (Hua Guo Feng) പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നു. ഇതിനെതിരെ പ്രവര്‍ത്തിച്ച മാവോയുടെ പത്നിയെയും മറ്റു മൂന്നുപേരെയും ജയിലിലാക്കിയതോടെ അവരുടെ പ്രവര്‍ത്തനം നിലച്ചു. 1977-ല്‍ ഡെങ് സിയോ പിങ് വീണ്ടും അധികാരത്തില്‍ വന്നു. ഹുവായ്ക്കു പകരം 1980-ല്‍ പ്രധാനമന്ത്രിയായത് ഷാവോ സിയാങ് (Zhao Ziyang) ആയിരുന്നു. 1981-ല്‍ ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ ആയി ഹൂ യാവോ പാങ് (Hu Yao Pang) തെരഞ്ഞെടുക്കപ്പെട്ടു. 1982 മുതല്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം എന്നെന്നേക്കുമായി ഉപേക്ഷിക്കപ്പെട്ടു. പകരം സെക്രട്ടറി ജനറല്‍ ആയി പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന പദവി. 1993 മാ. 27-ന് ജീ അങ് സെമിന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ (2000 മാ.) പ്രസിഡന്റ് ജീ അങ് സെമിനും പ്രധാനമന്ത്രി ഷൂറോങ്ജീയുമാണ്.

ടിയനെന്‍മെന്‍ സംഭവം
ടിയനെന്‍മെന്‍ സ് ക്വയറിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭണം

ടിയനെന്‍മെന്‍ സംഭവം (1989). ലോകത്തെ നടുക്കിയ സംഭവമായിരുന്നു ടിയനെന്‍മെന്‍ സംഭവം. 1989 ജൂണ്‍ 3, 4 തീയതികളിലായി പരിസമാപ്തിയെത്തിയെങ്കിലും അതിനു മുന്‍പേ പശ്ചാത്തലം ഒരുങ്ങിയിരുന്നു. ചൈന ജനകീയ റിപ്പബ്ലിക്കായതിന്റെ 40-ാം വാര്‍ഷികമായിരുന്നു 1989. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ക്ഷീണം സംഭവിച്ച ഇക്കാലത്തു തന്നെ കമ്യൂണിസ്റ്റ് കോട്ടകളായ പോളണ്ട്, ഹംഗറി, ബാള്‍ട്ടിക്ക് സ്റ്റേറ്റുകളായ ലിത്വാനിയ, ലാറ്റ്വിയ, എസ്റ്റോണിയ, സോവിയറ്റ് യൂണിയന്‍ എന്നിവിടങ്ങളില്‍ ഭരണമാറ്റത്തിന്റെ ശംഖുനാദം മുഴങ്ങിത്തുടങ്ങിയ കാലമായിരുന്നു അത്. വെയ് ചിങ് ഷെങ് (Wei Ching Sheng) എന്നൊരു ഇലക്ട്രിക്കല്‍ ജീവനക്കാരന് 1979-ല്‍ 15 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. 'ജനാധിപത്യത്തെ' ആധുനികവത്കരണ പ്രക്രിയയില്‍ ഉള്‍പ്പെടുത്തണമെന്ന് പാര്‍ട്ടിക്ക് തുറന്നെഴിയതായിരുന്നു കുറ്റം. ഈ കുറ്റവാളിക്കുവേണ്ടി വാദിച്ച ഫങ് ലി ചിഹ് (Fang Li-Chih)നെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് 1989 ഫെ. 26-ന് പീക്കിങ്ങില്‍ ഒരു അത്താഴത്തിന് ക്ഷണിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തോടൊപ്പം വിരുന്നിന് ഫങ് ക്ഷണിക്കപ്പെട്ടാല്‍ പാര്‍ട്ടി നേതാക്കള്‍ പോകേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചു. ഒരു ജനാധിപത്യവാദിയെ ക്രൂശിക്കുന്നതില്‍ ചൈനയിലെ വിദ്യാര്‍ഥികളും ബുദ്ധിജീവികളും പ്രതിഷേധിച്ചു. പാര്‍ട്ടി മുന്‍ സെക്രട്ടറി ഹു യാവോ പാങ്ങിന്റെ മരണം ഒരു പ്രതിഷേധ പ്രകടനത്തിന് സാഹചര്യം സൃഷ്ടിച്ചു. ക്ലാസ്സുകള്‍ ബഹിഷ്കരിച്ചു ടിയനെന്‍മെന്‍ സ്ക്വയറിലേക്ക് നീങ്ങിയ വിദ്യാര്‍ഥികള്‍ക്കൊപ്പം പത്രപ്രവര്‍ത്തകരും ഗവേഷകരും കലാകാരന്മാരും പൊതുപ്രവര്‍ത്തകരും കൂടി. ചെറുസംഘമായി ചേര്‍ന്ന പ്രകടനം താമസിയാതെ ദശലക്ഷങ്ങള്‍ കവിഞ്ഞു. മറ്റ് 23 നഗരങ്ങളിലും ഇതുപോലുള്ള പ്രകടനങ്ങള്‍ നടന്നു. 'ജനാധിപത്യം', 'സ്വാതന്ത്ര്യം' എന്നീ മുദ്രാവാക്യങ്ങള്‍ പാര്‍ട്ടിനേതാക്കളെ ചൊടിപ്പിച്ചു. ദൈനംദിനമുള്ള ഈ പ്രകടനം അവസാനിപ്പിക്കുവാന്‍ അവസാനം സൈനികമുറയില്‍ വെടിവയ്ക്കുകയാണുണ്ടായത്.

പഴയ ചൈന

ചൈനയുടെ സഹസ്രാബ്ദങ്ങള്‍ നീണ്ട ചരിത്രം സംഭവബഹുലമാണ്. യുദ്ധങ്ങള്‍, ആഭ്യന്തരയുദ്ധങ്ങള്‍, ദേശവ്യാപകമായ ജനകീയ കലാപങ്ങള്‍, കൊട്ടാരവിപ്ലവങ്ങള്‍, രാജകുലങ്ങളുടെ ഉത്ഥാനപതനങ്ങള്‍ എന്നിങ്ങനെ പലതും സംഭവിച്ചു. എങ്കില്‍പ്പോലും അടുത്തകാലം വരെ അവിടത്തെ സാമൂഹ്യവ്യവസ്ഥ ഏറെക്കുറെ ഭദ്രമായിത്തന്നെ നിലകൊണ്ടു. പാശ്ചാത്യശക്തികളുടെ ആക്രമണം, ആധുനികാശയങ്ങളുടെ പ്രചരണം എന്നിവ ശക്തിപ്പെടുകയും ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണെന്നു ബോധ്യപ്പെട്ട ഒരു ഉത്പതിഷ്ണു വിഭാഗം വളരുകയും ചെയ്തതോടെ (19-ാം ശ. ഉത്തരാര്‍ധം) മാത്രമാണ്, ആ സുസ്ഥിര വ്യവസ്ഥയില്‍ ചില വിള്ളലുകള്‍ കാണാന്‍ തുടങ്ങിയത്. അതേത്തുടര്‍ന്നു ശക്തിനേടിയ ജനാധിപത്യപ്രസ്ഥാനം, വര്‍ധമാനമായ വ്യവസായവത്കരണം എന്നിവ മാറ്റങ്ങള്‍ക്ക് ഊര്‍ജവും വേഗവും വര്‍ധിപ്പിച്ചു.

ഭാരതത്തിലെ വര്‍ണവ്യവസ്ഥയുടെ ഛായയിലുള്ള ഒരു വിഭജനം ചൈനീസ് സമൂഹത്തിലുണ്ടായിരുന്നു. വാസ്തവികമായ ഈ പ്രവൃത്തി വിഭജനത്തിനു സൈദ്ധാന്തികമായ ഒരു പരിവേഷവുമുണ്ടായിരുന്നു. സമൂഹത്തെ അഞ്ചുതട്ടുകളായാണ് തിരിച്ചിരുന്നത്: സാമൂഹ്യശ്രേണിയുടെ ശീര്‍ഷകത്തില്‍, സര്‍വരിലും ശ്രേഷ്ഠരായ വിദ്വജ്ജനം (scholars of literate); അവര്‍ക്കു താഴെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍; മൂന്നാംസ്ഥാനത്ത് ആശാരി, മൂശാരി, കരുവാന്‍ തുടങ്ങിയവരുള്‍പ്പെട്ട കൈവേലക്കാര്‍; അവരിലും താഴെ കച്ചവടക്കാര്‍; ഏറ്റവും താഴത്തെ തട്ടില്‍ ഭൃത്യരും ഭടജനങ്ങളും (പഞ്ചമന്മാര്‍).

വിദ്വജ്ജനം.

രാജ്യഭരണത്തിന്റെ അകത്തളത്തില്‍ പ്രവേശനവും സ്ഥാനക്കയറ്റവും വിദ്വജ്ജനങ്ങള്‍ക്കു മാത്രമേ വിധിച്ചിരുന്നുള്ളു. ചൈനക്കാര്‍ പൊതുവേ പാണ്ഡിത്യത്തെ ആരാധനാമനോഭാവത്തോടെയാണ് വീക്ഷിച്ചിരുന്നത്. വിദ്വജ്ജനത്തിനു പ്രാമുഖ്യം സിദ്ധിച്ചതിന് അതും ഒരു കാരണമാണ്. പരീക്ഷകളില്‍ സമുന്നത വിജയം നേടുന്നവര്‍ക്കു മാത്രമേ വിദ്വാന്‍ എന്ന ബഹുമതിയും അതുവഴിയുള്ള ഉദ്യോഗവും കിട്ടുമായിരുന്നുള്ളു. സര്‍ക്കാരില്‍ ഉദ്യോഗം തേടുന്നവര്‍ക്കുവേണ്ടി ദേശവ്യാകമായ മത്സരപരീക്ഷകള്‍ നടത്തുന്ന സമ്പ്രദായം കണ്‍ഫ്യൂഷ്യസിന്റെ കാലം മുതല്‍ക്കേ ചൈനയില്‍ ആവിര്‍ഭവിച്ചിരുന്നു.

വിദ്വജ്ജനങ്ങള്‍ പ്രബുദ്ധരായിരുന്നു എന്നു പറയാന്‍ നിവൃത്തിയില്ല. പൂര്‍വരാം ഋഷീന്ദ്രന്മാരുടെ ആശയങ്ങള്‍ കണ്ഠസ്ഥമാക്കുകയും സൂക്തങ്ങള്‍ ഉരുവിട്ടു മനഃപാഠമാക്കുകയും പാരമ്പര്യരീതിയില്‍ പ്രബന്ധരചന നടത്തി പരീക്ഷകരെ തൃപ്തിപ്പെടുത്തുകയാണ് അവര്‍ ചെയ്തിരുന്നത്. സ്വാഭിപ്രായത്തിനോ സ്വതന്ത്രചിന്തയ്ക്കോ സ്ഥാനമുണ്ടായിരുന്നില്ല.

സ്വന്തം നാഗരികതയുടെ മഹിമയില്‍ ഊറ്റംകൊണ്ടിരുന്ന ചൈനക്കാര്‍ക്ക്-വിശേഷിച്ചും 'അഭിജാത' വിഭാഗത്തിന്-എറ്റവും അഭികാമ്യമായ കാര്യം സാമൂഹിക വ്യവസ്ഥയുടെ ഭദ്രതയായിരുന്നു. യാഥാസ്ഥിതികരായ വിദ്വജ്ജനങ്ങള്‍ നിലവിലുള്ളതിനെ ഭദ്രമായി സൂക്ഷിക്കാന്‍ ശ്രദ്ധിച്ചു. എന്നാല്‍ ചരിത്രത്തിന്റെ ഒരു ദശാസന്ധിയില്‍ ചൈനയ്ക്കു വൈദേശികവും അപരിചിതവും നൂതനവുമായ ചില പ്രതിഭാസങ്ങളും പ്രവണതകളുമായി ഏറ്റുമുട്ടേണ്ടിവന്നപ്പോഴാണു യാഥാസ്ഥിതികത്വത്തിന്റെ ദൗര്‍ബല്യം വെളിപ്പെട്ടത്. അവരുടെ വിജ്ഞാനസമ്പത്തും വിചാരശൈലികളും തീരെ അപര്യാപ്തമായി കലാശിച്ചു. 19-ാം ശ.-ത്തില്‍ ചൈനയ്ക്കുണ്ടായ ദുരന്തത്തിന്റെ മുഖ്യകാരണം വിദ്വജ്ജനത്തിന്റെ യാഥാസ്ഥികത്വമാണ്.

കൃഷിക്കാര്‍.

ചൈനക്കാരില്‍ ഏതാണ്ട് എണ്‍പതു ശ.മാ. പേര്‍ അടുത്തകാലം വരെ കൃഷിയില്‍ വ്യാപൃതരായിരുന്നു. ചെറുതും വലുതുമായ ഗ്രാമങ്ങളിലാണ് അവര്‍ ജീവിച്ചത്. ക്ഷേത്രമായിരുന്നു ഗ്രാമജീവിതത്തിന്റെ കേന്ദ്രം. അത് ഒരു ബൗദ്ധദേവാലയമാവാം, അല്ലെങ്കില്‍ പൂര്‍വിക പൂജാ(ancestor worship) കേന്ദ്രം ആകാം. ക്ഷേത്രപരിസരത്ത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കൂടുന്ന ചന്തയാണ് പുറംലോകവുമായി ഗ്രാമീണര്‍ക്ക് എന്തെങ്കിലും സമ്പര്‍ക്കമുണ്ടാക്കിയത്. കലാ-കായിക വിനോദങ്ങള്‍ക്കും തര്‍ക്ക പരിഹാരങ്ങള്‍ക്കും ചന്ത വേദിയായി.

ചിത്രലിപി കൊത്തിവച്ച അസ്ഥിക്കഷണം
പട്ടുനിര്‍മ്മാണത്തിലെ രണ്ടു ഘട്ടങ്ങള്‍ -വാസ്തുശില്പം(1637)

19-ാം ശ.-ത്തിന്റെ അന്ത്യകാലത്ത് 8,00,000 ഗ്രാമങ്ങള്‍ ചൈനയിലുണ്ടായിരുന്നു. ചൈനക്കാരില്‍ 94 ശ.മാ. പേര്‍ ഗ്രാമവാസികളായിരുന്നു. ഇടുങ്ങി, ഇരുളടഞ്ഞ മണ്‍കൂരകളിലാണ് മിക്കപേരും കഴിഞ്ഞുകൂടിയത്. ഇഷ്ടിക പടുത്തതും ഓടുമേഞ്ഞതുമായ വീടുകള്‍ ദുര്‍ലഭമായിരുന്നു. ഇരുപതോ മുപ്പതോ ചെറിയ ഊരുകളുടെ ഒരു കൂട്ടം, അധികം അകലെയല്ലാതെ സാമാന്യം വലിയ ഒരു ഗ്രാമം, പിന്നെ ചെറുതും വലുതുമായ പട്ടണങ്ങള്‍, ശൃംഖലയുടെ അവസാനം മഹാനഗരങ്ങള്‍. പട്ടണങ്ങളും മഹാനഗരങ്ങളും പാവപ്പെട്ട ഉള്‍നാടന്മാര്‍ക്ക് അനഭിഗമ്യമായിരുന്നു. അവരുടെ കൊള്ളക്കൊടുക്കുകള്‍ നാട്ടിന്‍പുറത്തെ അങ്ങാടികളില്‍ ഒതുങ്ങിനിന്നു.

തങ്ങള്‍ക്കാവശ്യമുള്ള ആഹാരസാധനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ തന്നെ കൃഷിക്കാര്‍ക്കു വലിയ ബുദ്ധിമുട്ടായിരുന്നു. കൃഷിക്കു യോഗ്യമായ ഭൂമി വളരെ കുറവായിരുന്നു. ലോകജനസംഖ്യയുടെ കാല്‍ഭാഗം വരുന്ന ചൈനീസ് ജനതയ്ക്കു കൃഷി ചെയ്യാന്‍ കിട്ടിയത് ഭൂമിയിലാകെയുള്ള കൃഷിഭൂമിയുടെ 6 ശ.മാ. മാത്രമാണ്. കടുംകൃഷി കൊണ്ടല്ലാതെ ആവശ്യത്തിനുള്ള ആഹാരം ഉത്പാദിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കാര്‍ഷികോപകരണങ്ങളും കൃഷിരീതികളും തന്നെയാണ് അവര്‍ ഉപയോഗിച്ചിരുന്നത്. കടുത്ത അധ്വാനത്തെ മാത്രമാണ് അവര്‍ ആശ്രയിച്ചത്.

പഴയ ചൈനീസ് ഗ്രാമങ്ങളില്‍ നടമാടിയ ദാരിദ്യ്രം കുപ്രസിദ്ധമാണ്. കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടവരില്‍ ഭൂരിഭാഗവും സ്വന്തമായി ഭൂമിയില്ലാത്തവരായിരുന്നു. കുറേ പേര്‍ക്കാകട്ടെ ചെറിയ തുണ്ടുഭൂമികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. നിര്‍ധനരായ ഈ വിഭാഗങ്ങള്‍ക്കു മീതെ ഭൂസ്വത്തും മറ്റു വരുമാന മാര്‍ഗങ്ങളുമുള്ള ഇടത്തരം കൃഷിക്കാരും അവര്‍ക്കുമീതെ ധനികരായ കൃഷിക്കാരും ഏറ്റവും മുകളില്‍ വലിയ ഭൂവുടമകളും. സ്വയമേവ കൃഷിപ്പണി ചെയ്യാന്‍ കഴിയുന്നതിലധികം ഭൂമിയുണ്ടായിരുന്നവര്‍ എന്നേ 'ധനികരായ കൃഷിക്കാര്‍' എന്നതിനര്‍ഥമുള്ളൂ. കാലാവസ്ഥാഭേദങ്ങളെ കൂടി ആശ്രയിച്ചുള്ള അവരുടെ സാമ്പത്തികശേഷി ഭദ്രമായിരുന്നില്ല. ആകെയുള്ള ഭൂസ്വത്തിന്റെ പകുതി 10 ശ.മാ. വരുന്ന ധനിക വന്‍കിട ഭൂവുടമകളുടെ അധീനത്തിലായിരുന്നു. ഏറ്റവും അടിത്തട്ടിലെ 60 ശ.മാ. കൃഷിപ്പണിക്കാര്‍ക്ക് 20 ശ.മാ. ഭൂമിപോലും ഉണ്ടായിരുന്നില്ല. ഈ അസമത്വമായിരുന്നു ബഹുഭൂരിപക്ഷത്തിന്റെ ദാരിദ്യ്രത്തിനു മുഖ്യകാരണം. പട്ടിണിയില്‍ നിന്നും പരാശ്രയത്തില്‍ നിന്നും മോചനം അസാധ്യം തന്നെയായിരുന്നു.

കൈവേലക്കാര്‍

ജലസേചനസംവിധാനം 1. ചക്രം ചവിട്ടിത്തിരിച്ച് വയലുകളിലേക്ക് ജലം പ്രവഹിക്കുന്നു. 2. കപ്പിയും കയറും ഉപയോഗിച്ച് കൃഷിയിടങ്ങളിലേക്ക് വെള്ളം തേവുന്നു(മിങ് കാലഘട്ടം)

കൃഷിക്കാര്‍ക്കു തൊട്ടുതാഴെയുള്ളവരാണ് കൈവേലക്കാര്‍ (artisan class). പലവിധ കൈത്തൊഴിലുകളില്‍ ഏര്‍പ്പെട്ട ഇവരില്‍ മുതലാളി-തൊഴിലാളി വ്യത്യാസമുണ്ടായിരുന്നില്ല. വീടുകളില്‍ത്തന്നെയായിരുന്നു പണിയാലകള്‍. മൂപ്പനും അയാളുടെ കീഴില്‍ പരിശീലനം സിദ്ധിച്ച ചിലരും (കീഴാശാരിമാര്‍) പരിശീലനത്തിലേര്‍പ്പെട്ടിട്ടുള്ള ഏതാനും ചെറുപ്പക്കാരും ചേര്‍ന്നാണ് പണികളെല്ലാം ചെയ്തത്. പാരമ്പര്യ സമ്പ്രദായങ്ങളനുസരിച്ചുള്ള ഏഴുകൊല്ലത്തെ പരിശീലനം പൂര്‍ത്തിയാക്കിയവരെ മാത്രമേ സ്വന്തമായി ജോലി ചെയ്യാന്‍ സമൂഹം അനുവദിച്ചിരുന്നുള്ളൂ. പരിശീലനം ലഭിച്ച ഓരോ കീഴാശാരിയും ഒരേ സമയം ഇത്രപേര്‍ക്കേ പരിശീലനം കൊടുക്കാവൂ എന്നും നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ഒരു പണിശാലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയാല്‍ അവിടെത്തന്നെ കൂലിക്കു പണിയുന്നവനായി തുടരാം, അല്ലെങ്കില്‍ മറ്റേതെങ്കിലും പണിശാലയില്‍ ചേരാം; അതുമല്ലെങ്കില്‍ സ്വന്തമായ ഒരു പണിശാല തുടങ്ങാം. പരിശീലനകാലത്തു കൂലി കൊടുക്കാറില്ല, ചെലവു നടത്തിക്കൊടുക്കുകയേ പതിവുള്ളൂ.

ഓരോ തൊഴിലിനും ഓരോ തൊഴില്‍ക്കൂട്ടം (guild) ഉണ്ടായിരുന്നു. പരിശീലകരൊഴിച്ചെല്ലാവരും അതില്‍ അംഗങ്ങളായിരുന്നു. വര്‍ഷന്തോറും തെരഞ്ഞെടുക്കുന്ന നിര്‍വാഹകസമിതി, അതിന് ഒരു അധ്യക്ഷനും ഒരു കാര്യദര്‍ശിയും-ഇതായിരുന്നു തൊഴില്‍ക്കൂട്ടത്തിന്റെ സംഘടനാരൂപം. വിദ്വജ്ജന സമൂഹത്തിലെ ഒരംഗമേ കാര്യദര്‍ശിയാവാറുള്ളൂ.

ഉത്പന്നങ്ങളുടെ ഗുണനിലവാരം, വില, കുറഞ്ഞ കൂലിനിരക്ക് എന്നിവ തൊഴില്‍ക്കൂട്ടമാണ് നിശ്ചയിച്ചത്. ഓരോ വര്‍ഷത്തെയും പൊതുയോഗമാണ് തീരുമാനങ്ങളെടുക്കാറ്. ഒരേ തൊഴിലില്‍ ഏര്‍പ്പെട്ട സ്ഥാപനങ്ങള്‍ തമ്മില്‍ കിടമത്സരം ഒഴിവാക്കാന്‍ ഇതു സഹായകമായി.

തൊഴില്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ തമ്മിലും മൂത്താശാരിയും കീഴാളന്മാരും തമ്മിലും ഒരു തൊഴില്‍ക്കൂട്ടവും മറ്റുള്ളവരും തമ്മിലുമുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നത് തൊഴില്‍ക്കൂട്ടത്തിന്റെ മധ്യസ്ഥസമിതിയായിരുന്നു. പ്രാദേശികാധികാരി (magistrate) യുടെ അടുത്തേക്ക് അപ്പീലുമായി ചെല്ലുക അപൂര്‍വമായിരുന്നു. മധ്യസ്ഥ സമിതിയുടെ തീരുമാനം സ്വീകരിക്കാന്‍ തയ്യാറില്ലാത്തവര്‍ക്കു തൊഴില്‍ക്കൂട്ടത്തില്‍ നിന്നു പിന്‍വാങ്ങാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കിലും ഒറ്റയാനായാല്‍ മത്സരത്തില്‍ വൈഷമ്യങ്ങളുണ്ടാകും. എന്നതുകൊണ്ട് ഇതും അപൂര്‍വമായിരുന്നു. ഒരു തൊഴില്‍ക്കൂട്ടത്തിലെ ഒരംഗത്തിനെതിരായി എന്തെങ്കിലും സര്‍ക്കാര്‍ നടപടിയുണ്ടായാല്‍ തൊഴില്‍ക്കൂട്ടം, കാര്യദര്‍ശി മുഖേന, അധികാരിക്കു മുമ്പില്‍ അയാള്‍ക്കുവേണ്ടി വാദിക്കുകയും അയാളെ ആരോപണവിമുക്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക സാഹോദര്യം പുലര്‍ത്തിയ ഒരു പ്രബല സ്ഥാപനമായിരുന്നു തൊഴില്‍ക്കൂട്ടം.

ഓരോ തൊഴില്‍ക്കൂട്ടത്തിനും സ്വന്തമായുണ്ടായിരുന്ന കാര്യാലയത്തില്‍ യോഗം ചേരുന്നതിനും കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനും പറ്റിയ വിശാലമായ ഹാളുണ്ടായിരുന്നു. സാമ്പത്തിക സംഘടന എന്നതിലുപരി സാമൂഹ്യസംഘടനയായും തൊഴില്‍ക്കൂട്ടം ഗണിക്കപ്പെട്ടിരുന്നു.

വ്യാപാരികള്‍.

കൈത്തൊഴില്‍ക്കാരെ പോലെതന്നെ വണിക്കുകളും വ്യാപാരികളും സംഘടിതരായിരുന്നു. സ്വന്തം ഉത്പന്നങ്ങള്‍ നേരിട്ടു വില്ക്കുന്നവനായതുകൊണ്ട് കൈവേലക്കാരനും വ്യാപാരിയായിരുന്നു. ഓരോ പ്രദേശത്തെയും സവിശേഷോത്പന്നങ്ങള്‍ സാമ്രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും എത്തിച്ച വ്യാപാരികള്‍, വിവിധ സാമ്പത്തിക സമൂഹങ്ങളില്‍പ്പെട്ടവരാണെങ്കിലും പ്രാദേശികാടിസ്ഥാനത്തില്‍ കൂട്ടായ്മകള്‍ ഉണ്ടാക്കിയിരുന്നു. പ്രവിശ്യകളിലെ കൂട്ടായ്മകള്‍ തമ്മില്‍ ആയിരുന്നു ഇടപാടുകള്‍. ചൈനയിലെപ്പോലെ വിശാലവും വൈവിധ്യഭരിതവുമായ ഒരു സാമ്രാജ്യത്തില്‍ വ്യാപാരികള്‍ വ്യക്തിഗതമായി ഇടപാടുകള്‍ നടത്തുകയെന്നത് അചിന്ത്യമായിരുന്നു.

വ്യാപകമായ വ്യാപാരത്തിനാവശ്യമായ നല്ല റോഡുകള്‍ പഴയ ചൈനയില്‍ കുറവായിരുന്നതുകൊണ്ട് വ്യാപാരത്തിന്റ വലിയൊരു പങ്ക് നടന്നത് ജലഗതാഗതം മുഖേനയായിരുന്നു. ഏത് ഉള്‍നാടന്‍ പ്രദേശത്തുനിന്നും ചരക്കുകള്‍ നദികള്‍ വഴി കടല്‍ത്തീരത്തെ പട്ടണങ്ങളിലും തുറമുഖങ്ങളിലും എത്തിക്കൊണ്ടിരുന്നു. നദികളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്ന വലിയ തോടുകള്‍ നിര്‍മിച്ചിരുന്നു. അവയില്‍ ഏറ്റവും പ്രസിദ്ധം ബീജിങ്ങില്‍ നിന്നു ഹാങ്ജനവിലേക്കു തീര്‍ത്ത 'ഗ്രാന്‍ഡ് കനാല്‍' ആണ്. മധ്യ ചൈനയിലും തെക്കന്‍ ചൈനയിലും വിശേഷിച്ച് കിഴക്കന്‍ പ്രവിശ്യകളില്‍, ഇത്തരത്തിലുള്ള അനവധി കൃത്രിമ ജലമാര്‍ഗങ്ങളുണ്ട്. അവയില്‍ മിക്കതും ഇപ്പോഴും ഉപയോഗിച്ചുവരുന്നു.

കുടുംബം.

ചൈനീസ് സമൂഹത്തിന്റെ അടിസ്ഥാനഘടകം വ്യക്തിയായിരുന്നില്ല. കുടുംബമായിരുന്നു. കുടുംബം എന്നതു കൊണ്ടുദ്ദേശിക്കുന്നത് അച്ഛന്‍, അമ്മ, മക്കള്‍ എന്നിവര്‍ ചേര്‍ന്നുള്ള 'അണുകുടുംബ'മല്ല, അനവധി തായ്വഴികളും അനവധി തലമുറകളും ചേര്‍ന്ന കൂട്ടുകുടുംബങ്ങളാണ്. ഒരു തറവാട്ടില്‍ ഒരൊറ്റ മേല്‍ക്കൂരയ്ക്കുകീഴില്‍ ചുരുങ്ങിയത് അഞ്ചു തലമുറക്കാരെങ്കിലും ജീവിക്കുക സാധാരണമായിരുന്നു. എത്ര പ്രായമായാലും ഒരു പുരുഷനും സ്വന്തമായി തീരുമാനങ്ങളെടുക്കാനും സ്വേച്ഛപോലെ ജീവിക്കാനും അവകാശമുണ്ടായിരുന്നില്ല. ഭാര്യ ഭര്‍ത്താവിനെയും മക്കള്‍ അച്ഛനെയും ഇളയവര്‍ മൂത്തവരെയും എല്ലാവരും കാരണവരെയും അനുസരിക്കുക. ഈ അനുസരണമായിരുന്നു തറവാടിന്റെ സുസ്ഥിരതയ്ക്കടിസ്ഥാനം.

വിവാഹം നിശ്ചയിക്കുക കാരണവന്മാരാണ്. അവര്‍ തെരഞ്ഞെടുക്കുന്ന ഇണയെ സ്വീകരിച്ചുകൊള്ളണം. മിക്കവാറും ബാല്യത്തില്‍ത്തന്നെ വിവാഹം നടന്നിരിക്കും. പുരുഷപ്രജകള്‍ക്കുവേണ്ടിയായിരുന്നു വിവാഹം. പെണ്‍മക്കളെ ഒരു ബാധ്യതയായിട്ടാണ് സമൂഹം ഗണിച്ചത്. മറ്റു തറവാടുകളിലേക്കു കെട്ടിച്ചയക്കേണ്ട അവര്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും നല്കുന്നത് നഷ്ടമാണെന്ന ചിന്തയായിരുന്നു അന്നുണ്ടായിരുന്നത്. ഒരു സ്ത്രീ വന്ധ്യയോ നിത്യരോഗിയോ ഭര്‍ത്താവിന്റെ അനിഷ്ടപാത്രമോ ആയാല്‍ അവളെ ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ഒരു രണ്ടാം വേളികൂടി കഴിച്ചുകൊണ്ടു വരികയോ പതിവായിരുന്നു.

കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ മേല്‍നോട്ടത്തിനു വയോവൃദ്ധരുടെ സമിതി-ഒരുതരം പഞ്ചായത്ത് ഉണ്ടായിരുന്നു. അതിലെ അംഗങ്ങള്‍ തറവാട്ടുകാരണവന്മാരോ സര്‍വസമ്മതരായ മറ്റു ചിലരോ ആയിരുന്നു. സമിതിയുടെ അധിപന്‍ ഗ്രാമത്തിലെ മൂപ്പന്‍ ആയിരുന്നു. പ്രസ്തുത സമിതിയോ സമിതി നിയോഗിക്കുന്ന മധ്യസ്ഥനോ ആണ് തര്‍ക്കങ്ങള്‍ക്കു പരിഹാരം, കുറ്റവാളികള്‍ക്കു ശിക്ഷ എന്നിവ വിധിച്ചിരുന്നത്. ഗ്രാമത്തിലെ ആഭ്യന്തര കാര്യങ്ങള്‍ ഗ്രാമീണര്‍ തന്നെ തീരുമാനിക്കുന്ന സ്വയംഭരണ സമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്.

ഭരണസംവിധാനം

സുങ് കാലഘട്ടിത്തിലെ ബുദ്ധമതഗ്രന്ഥം. എ. ഡി. 668 ല്‍ സമാഹരിക്കപ്പെട്ട ഈ ഗ്രന്ഥം ഗുട്ടന്‍ബര്‍ഗ് ബൈബിളിനും 3. ശ. മുമ്പ് അച്ചടിച്ചു.

'ഒരു ജനാധിപത്യ വ്യവസ്ഥയുടെ മീതെ കയറ്റിവച്ച സ്വേച്ഛാധികാരം' എന്ന് പഴയ ചൈനീസ് ഭരണസംവിധാനത്തെ അഭിജ്ഞര്‍ വിശേഷിപ്പിക്കാറുണ്ട്. ഗ്രാമതലത്തിലുള്ള തൊഴില്‍ക്കൂട്ടായ്മകള്‍, പഞ്ചായത്തുകള്‍, കൂട്ടുകുടുംബങ്ങള്‍ എന്നിവയിലൂടെ ജനങ്ങള്‍ നടത്തുന്ന സ്വയം നിയന്ത്രണം എന്നതാണ് ജനാധിപത്യ വ്യവസ്ഥയുടെ അന്തസ്സത്ത. 'ദൈവദത്തമായ സര്‍വവിധ അധികാരങ്ങളും തന്റെ കൈയില്‍ കേന്ദ്രീകരിച്ചിട്ടുള്ള ചക്രവര്‍ത്തി ആയിരുന്നു സ്വേച്ഛാധികാരത്തിന്റെ പ്രത്യക്ഷ പ്രതിനിധി. ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിയമിക്കുന്ന ഉദ്യോഗസ്ഥവൃന്ദവും ജനങ്ങളുടെ അനൌദ്യോഗിക സ്വയംഭരണ സ്ഥാപനങ്ങളും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് സാധാരണകാലങ്ങളില്‍ പതിവ്. ചില അസാധാരണ ഘട്ടങ്ങളില്‍ ജനങ്ങള്‍ കലാപം നടത്തുകയും ഭരണകൂടത്തെ ഛിന്നഭിന്നമാക്കുകയും ചക്രവര്‍ത്തിയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് സൈദ്ധാന്തികമായ സാധൂകരണം നല്കുന്ന കണ്‍ഫ്യൂഷ്യന്‍ സൂക്തങ്ങള്‍ അനേകമാണ്. ഉദാ. 'ഒരു രാഷ്ട്രഘടനയില്‍ ജനങ്ങള്‍ക്കാണ് ഏറ്റവും പ്രാധാന്യം, തൊട്ടടുത്ത പ്രാധാന്യം സ്ഥാപനങ്ങള്‍ക്കാണ്. ഏറ്റവും കുറച്ചു പ്രാധാന്യമേ രാജാവിനുള്ളൂ.' ജനങ്ങളുടെ അംഗീകാരമുള്ളിടത്തോളം കാലത്തേക്കു മാത്രമേ ദൈവദത്തമായ സാധൂകരണത്തിന് പ്രാബല്യമുള്ളൂ എന്നായിരുന്നു വിശ്വാസം.

താത്ത്വികമായി ചക്രവര്‍ത്തിക്കു നിസ്സീമവും നിരുപാധികവുമായ അധികാരമുണ്ടായിരുന്നെങ്കിലും യഥാര്‍ഥത്തില്‍ പല പരിമിതികളുമുണ്ടായിരുന്നു. നൂറ്റാണ്ടുകളായി നിലനിന്നുപോന്ന പഴക്കങ്ങളും മാമൂലുകളും ലംഘിക്കാന്‍ ഒരു ചക്രവര്‍ത്തിയും മുതിര്‍ന്നിരുന്നില്ല. മാത്രമല്ല മുന്‍ഗാമികള്‍ പ്രതിഷ്ഠിച്ച രീതികളും നിയമങ്ങളും മാനിച്ചുകൊണ്ടു മാത്രമേ പുതിയ നിയമങ്ങള്‍ നിര്‍മിക്കാനും നടപടികള്‍ കൈക്കൊള്ളാനും കഴിഞ്ഞിരുന്നുള്ളൂ.

അധികാരം മുഴുവന്‍ രാജകൊട്ടാരത്തില്‍ കേന്ദ്രീകൃതമായിരുന്നുവെങ്കിലും ഭരണം വാസ്തവത്തില്‍ വികേന്ദ്രീകൃതമായിരുന്നു. സാമ്രാജ്യത്തെ പതിനെട്ടു പ്രവിശ്യകളായി വിഭജിച്ചിരുന്നു. അവയുടെ ചുമതലക്കാരായി രാജാവിന്റെ പ്രതിപുരുഷന്മാരെ-വൈസ്രോയിമാരെ അയച്ചിരുന്നു. ചക്രവര്‍ത്തി ആവിഷ്കരിക്കുന്ന നിയമങ്ങളും മറ്റും ഓരോ പ്രവിശ്യയിലെയും മാമൂലുകളെയും കീഴ്വഴക്കങ്ങളെയും മാനിച്ചുകൊണ്ടല്ലാതെ നടപ്പിലാക്കുവാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് അവസരോചിതമായി വിവേചനാധികാരമുപയോഗിക്കാന്‍ വൈസ്രോയിമാര്‍ക്ക് അനുമതി നല്കിയിരുന്നു. പ്രവിശ്യയ്ക്കുള്ളിലെ അധികാരികള്‍ക്കും ഒരളവുവരെ വിവേചനാധികാരം അനുവദിച്ചിരുന്നു. ഇത്തരം സംവിധാനത്തില്‍ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥന്‍ ജനങ്ങളുമായി നിത്യേന നിരന്തരം ഇടപഴകുന്ന ഗ്രാമത്തിലെ അധികാരിയായിരുന്നു. നിയമനിര്‍വഹണത്തിന്റെയും പരിപാലനത്തിന്റെയും അവസാനത്തെ വാക്ക് അയാളുടേതായിരുന്നു.

വിവേചനാധികാരം പ്രയോഗിക്കാന്‍ അവകാശമുള്ള ഉദ്യോഗസ്ഥര്‍ ചക്രവര്‍ത്തിയെ ധിക്കരിച്ച് പ്രവിശ്യകളില്‍ സമ്പൂര്‍ണ ഭരണാധികാരം പിടിച്ചെടുക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അതിനും ചില പ്രതിവിധികള്‍ ചെയ്തുവച്ചിരുന്നു. തദ്ദേശീയരായ ആരെയും ഒരു തലത്തിലും ഉന്നതോദ്യോഗസ്ഥരായി നിയമിച്ചിരുന്നില്ല. തദ്ദേശീയനായ ഉദ്യോഗസ്ഥനു പ്രബലരുടെ പിന്തുണയോടെ കേന്ദ്രത്തെ ധിക്കരിക്കുന്നതിനുള്ള ശക്തി സംഭരിക്കാനുള്ള അവസരം അങ്ങനെ ഒഴിവാക്കി. ഏതൊരു പ്രദേശത്തെയും ഉന്നതോദ്യോഗസ്ഥര്‍ അന്യദേശക്കാര്‍ മാത്രമായിരിക്കും. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കാലം ഒരു ഉദ്യോഗത്തിലിരിക്കാന്‍ ആരെയും അനുവദിച്ചില്ല. അധികംകാലം ഒരിടത്ത് ഉദ്യോഗം ഭരിക്കാന്‍ അനുവദിച്ചാല്‍ അഹങ്കാരവും ധിക്കാരവാസനയും വളരും എന്നതായിരുന്നു വിശ്വാസം. എങ്കിലും ഭരണത്തിന്റെ എല്ലാ തലങ്ങളിലും അഴിമതി സാധാരണമായിരുന്നു. ഇതിനു പ്രധാനകാരണം ഉദ്യോഗസ്ഥര്‍ക്കു നല്കിയ വേതനം വളരെ ചുരുങ്ങിയതായിരുന്നു എന്നതാണ്. അഴിമതിക്ക് നല്ല അവസരം കിട്ടുമായിരുന്നു താനും.

ചക്രവര്‍ത്തി നികുതി വരുമാനം ഉണ്ടാക്കിയത് വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ നിശ്ചിത നിരക്കുകളില്‍ പണം പിരിച്ചായിരുന്നില്ല. പ്രവിശ്യാധിപന്മാര്‍ നിശ്ചിത സംഖ്യ കേന്ദ്രഖജനാവിലേക്ക് എത്തിച്ചിരിക്കണമെന്നായിരുന്നു നിയമം. ഖജനാവിലേക്കടയ്ക്കാനുള്ള തുകയെക്കാള്‍ വളരെ കൂടുതല്‍ തുക പ്രവിശ്യാധിപന്‍ തന്റെ കീഴുദ്യോഗസ്ഥന്മാര്‍ മുഖേന പിരിച്ചെടുത്തിരുന്നു. ഭരണത്തിന്റെ ഓരോ തലത്തിലെയും ഉദ്യോഗസ്ഥന്മാര്‍ പ്രവിശ്യാധിപനെ അനുകരിച്ചു. പണപ്പിരിവിനുവേണ്ടി സാധാരണക്കാരുടെ മേല്‍ ഭീഷണി, സമ്മര്‍ദം തുടങ്ങിയ തന്ത്രങ്ങള്‍ പ്രയോഗിക്കാനും ഉദ്യോഗസ്ഥര്‍ മടിച്ചിരുന്നില്ല.

ഉദ്യോഗസ്ഥവൃന്ദമായിരുന്നു ഭരണസംവിധാനത്തിന്റെ 'ഉരുക്കുചട്ടക്കൂട്'. മത്സര പരീക്ഷകളെഴുതി വിജയിച്ചവരെയായിരുന്നു ഗ്രാമതലം മുതല്‍ ദേശീയതലം വരെ ഉദ്യോഗസ്ഥരായി നിയമിച്ചത്. എന്നാല്‍ പരീക്ഷയില്‍ ജയിച്ച എല്ലാവര്‍ക്കും ഉദ്യോഗം കിട്ടുമായിരുന്നില്ല. ഉന്നതങ്ങളില്‍ പിടിപാടുള്ളവര്‍ക്ക് ഉദ്യോഗലബ്ധിക്കു കൂടുതല്‍ സാധ്യതയുണ്ടായിരുന്നു. സേവ, ശിപാര്‍ശ, കൈക്കൂലി എന്നിവ ഉദ്യോഗ നിയമനരംഗത്തു നിര്‍ബാധം നടമാടിയിരുന്നു.

ഉദ്യോഗാര്‍ഥികള്‍ക്കു നിശ്ചയിച്ചിരുന്ന പാഠ്യപദ്ധതിയും ഭരണനൈപുണിയും തമ്മില്‍ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അവര്‍ക്കു പഠിക്കേണ്ടിയിരുന്നത് ഏതാനും ക്ലാസ്സിക്കല്‍ ഗ്രന്ഥങ്ങളും അവര്‍ പരിശീലിക്കേണ്ടതു സാമ്പ്രദായിക ശൈലിയിലുള്ള പ്രബന്ധരചനയുമായിരുന്നു. അത്തരം പഠിപ്പും പരിശീലനവും ഭരണനിര്‍വഹണത്തില്‍ ഒരു വിധത്തിലും ഉപകരിച്ചില്ല. സാമാന്യബുദ്ധി, വാക്സാമര്‍ഥ്യം, പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങള്‍ ജന്മനാ ഉണ്ടായിരുന്നവര്‍ക്കു മാത്രമേ ഭരണരംഗത്തു ശോഭിക്കാന്‍ കഴിഞ്ഞുള്ളൂ.

മാറ്റത്തിന്റെ കാറ്റ്.

19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തിലാണ് ചൈനീസ് സമൂഹത്തില്‍ മാറ്റത്തിന്റെ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയത്. മാറ്റത്തിന്റെ തുടക്കം നഗരങ്ങളിലായിരുന്നു. മെല്ലെ മെല്ലെ അത് ഗ്രാമപ്രദേശങ്ങളിലും എത്തി.

ശതകാന്ത്യത്തില്‍ ചൈനയിലൊട്ടാകെ ചുറ്റുമതിലുകളുള്ള 1200 പട്ടണങ്ങളുണ്ടായിരുന്നു. അവയായിരുന്നു വ്യവസായം, വാണിജ്യം, ധൈഷണിക പരിശ്രമങ്ങള്‍ എന്നിവയുടെയും ഭരണത്തിന്റെയും സിരാകേന്ദ്രങ്ങള്‍. ഇവയില്‍ പലതും പാശ്ചാത്യ സമ്മര്‍ദത്തിനു വഴങ്ങി, 'ഉടമ്പടി തുറമുഖ' (treaty ports)ങ്ങളായിത്തീര്‍ന്നിരുന്നു. കേന്ദ്രഭരണം അതീവ ദുര്‍ബലമായിരുന്നതുകൊണ്ടും പഴഞ്ചന്‍ രീതികള്‍ ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതുകൊണ്ടും ചക്രവര്‍ത്തിയുടെ പക്കല്‍ നിന്ന് പുതിയ പുതിയ അവകാശങ്ങള്‍ പിടിച്ചുപറ്റാന്‍ പാശ്ചാത്യശക്തികള്‍ക്കു എളുപ്പത്തില്‍ സാധിച്ചു. അങ്ങനെയാണ് കുറേ പ്രമുഖ നഗരങ്ങള്‍ അവര്‍ക്ക് സര്‍വാധികാരമുള്ള ഉടമ്പടി തുറമുഖങ്ങളായത്.

അത്തരം നഗരങ്ങളില്‍ പുതിയ വ്യവസായങ്ങളും വിദേശവ്യാപാരവും വളര്‍ന്നു. അതോടൊപ്പം പാശ്ചാത്യ നാടുകളില്‍ നിന്നു വന്ന ആധുനികാശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുകയും ചെയ്തു. ക്രമേണ ഔപചാരിക വിദ്യാഭ്യാസ വ്യവസ്ഥയിലും പാശ്ചാത്യ സ്വാധീനം ബലപ്പെട്ടു. ആധുനിക ശാസ്ത്രങ്ങള്‍, സാങ്കേതികവിദ്യകള്‍ തുടങ്ങിയവയ്ക്കു പാഠ്യപദ്ധതിയില്‍ സ്ഥാനം ലഭിച്ചു.

ഈ പുതുമകളോടു ചൈനീസ് ബുദ്ധിജീവികള്‍ രാഗദ്വേഷങ്ങളോടെയാണ് പ്രതികരിച്ചത്. ഒരു വശത്ത് ആധുനികമായ ആശയങ്ങളോട് ആഭിമുഖ്യം, മറുവശത്ത് സ്വരാജ്യത്തെ അവഹേളിക്കുകയും ഇടിച്ചുതാഴ്ത്തുകയും ചെയ്ത പാശ്ചാത്യശക്തികളോട് അവജ്ഞയും വിദ്വേഷവും. ഇങ്ങനെ കലുഷമായ ഒരു സാഹചര്യത്തിലാണ് ജീവിതത്തിന്റെ സമസ്ത മേഖലകളെയും പരിഷ്കരിക്കണമെന്ന തീവ്രമായ അഭിലാഷം ശക്തിപ്രാപിച്ചുവന്നത്. അതിന്റെ സ്രോതസ് തെക്കന്‍ ചൈനയിലെ വ്യാപാര-വ്യവസായ കേന്ദ്രങ്ങളായ ഷങ്ഹൈ തൊട്ടുള്ള വന്‍ നഗരങ്ങളായിരുന്നു.

വിജ്ഞാനശാഖകളും സാങ്കേതികവിദ്യയും

നക്ഷത്രസ്ഥിതി ആധാരമാക്കിയുള്ള ഷീന്‍ ഇ ഷീ അങ്ങിന്റെ ജ്യോതിശാസ്ത്ര നിരീക്ഷണം (1092)

അനേകം ശാസ്ത്രശാഖകളിലേക്കും സാങ്കേതികവിദ്യകളിലേക്കും ഗണ്യമായ സംഭാവന ചെയ്ത ഒരു രാജ്യമാണ് ചൈന. ശാസ്ത്രത്തിലും സാങ്കേതികവിദ്യകളിലും നവോത്ഥാനശതകങ്ങള്‍ക്കുശേഷം പാശ്ചാത്യര്‍ പ്രദര്‍ശിപ്പിച്ച വിസ്മയങ്ങള്‍ പലതും പ്രാചീന-മധ്യശതകങ്ങളില്‍ത്തന്നെ ചൈനക്കാര്‍ക്കു സുപരിചിതങ്ങളായിരുന്നു.

ആധുനിക ലോകത്തിന്റെ ആവിര്‍ഭാവത്തിനു കളമൊരുക്കിയ കപ്പലോട്ടം, ആയോധനം, വിജ്ഞാനപ്രസരണം എന്നീ മൂന്നു മേഖലകളിലുണ്ടായ വിപ്ലവങ്ങളുടെയും സ്രോതസ് ചൈനയാണ്. വടക്കുനോക്കിയന്ത്രം, വെടിമരുന്ന്, കടലാസുനിര്‍മാണവും അച്ചടിയും എന്നിവയാണ് യഥാക്രമം ഇവയ്ക്ക് മൂലകാരണമായത്. മൂന്നിന്റെയും ഉദ്ഭവസ്ഥാനം ചൈനയാണ്.

കാന്തത്തിന്റെ ആകര്‍ഷണശക്തി പ്രാചീന റോമിനു സുവിദിതമായിരുന്നു. എന്നാല്‍ കാന്തത്തിന്റെ ധ്രുവീയത (polarity) റോമക്കാര്‍ക്ക് അജ്ഞാതമായിരുന്നു. ഈ സവിശേഷ സ്വഭാവം ആദ്യമായി കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്തത് ചൈനക്കാരാണ്. സുങ് രാജവംശ(10-ാം ശ.)ത്തിന്റെ കാലം മുതല്ക്കുതന്നെ അത് ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. 1085-നോടടുപ്പിച്ച് ഷെല്‍ഗ്വാ ഇതേക്കുറിച്ച് ഒരു പ്രബന്ധം രചിച്ചിരുന്നു.

കരിമരുന്നു പ്രയോഗത്തെക്കുറിച്ചുള്ള വിവരണം 600-900 കാലത്തെ പല ചൈനീസ് രേഖകളിലും കാണുന്നുണ്ട്. അതിനുപയോഗിച്ച രാസമിശ്രിതത്തെ (ഗന്ധകം, വെടിയുപ്പ്, കാര്‍ബണേറ്റുകള്‍ എന്നിവയുടെ ചേരുവ)ക്കുറിച്ച് ആദ്യമായി (850) രേഖപ്പെടുത്തിയത് ചൈനക്കാരാണ്. യുദ്ധത്തില്‍ വെടിമരുന്നുപയോഗിച്ചതിനെക്കുറിച്ചുള്ള സൂചന 600-ലെ ഒരു രേഖയില്‍ കാണുന്നു. ചൈനക്കാര്‍ വെടിമരുന്നുപയോഗിച്ചതു കമ്പവെടിക്കെട്ടിനു മാത്രമാണെന്ന ധാരണ ശരിയല്ല. ഗന്ധകം കയറ്റിയയയ്ക്കുന്നതു നിരോധിക്കുന്ന ഉത്തരവ് 1067-ല്‍ ചക്രവര്‍ത്തി ഇറക്കിയതു വെടിക്കെട്ടു കമ്പം കൊണ്ടല്ല. മുളകൊണ്ടു നിര്‍മിച്ച, പ്രാകൃതമായ ഒരു തരം തോക്കിനെക്കുറിച്ചുള്ള വിവരണം 1252-ലെ ഒരു രേഖയില്‍ കാണുന്നു. പീരങ്കി ആദ്യമായുപയോഗിച്ചത് (1354) ചൈനക്കാരാണ്.

105-ല്‍ കടലാസ്സുണ്ടാക്കാനുള്ള വിദ്യ താന്‍ കണ്ടുപിടിച്ചിരിക്കുന്നു എന്ന് ഷായ്ലുണ്‍ എന്നൊരു കൈവേലക്കാരന്‍ അന്നത്തെ ചക്രവര്‍ത്തിയോട് ഉണര്‍ത്തിച്ചതായി പഴയ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 1-2 ശതകത്തില്‍ത്തന്നെ കടലാസു നിര്‍മാണം തുടങ്ങിയിരുന്നു. യൂറോപ്പില്‍ ആദ്യമായി (ഇസ്ലാമിക ലോകത്തില്‍ നിന്ന്) കടലാസ് ഇറക്കുമതി ചെയ്തത് 12-ാം ശതകത്തില്‍ മാത്രമാണ്, അച്ചടിയാവശ്യത്തിനു ചൈനക്കാര്‍ കടലാസുപയോഗിച്ചത് 700-നോടടുപ്പിച്ചു മാത്രം. ഇളക്കിമാറ്റാവുന്ന അച്ചുകള്‍ (moveable type) ഉപയോഗിച്ചുള്ള അച്ചടി 1041-48-ലേ ഉണ്ടായുള്ളൂ.

വാസ്കോ ദ ഗാമ കാപ്പാട്ടു കടപ്പുറത്തു കപ്പലിറങ്ങുന്നതിന് (1498 മേയ്) അര നൂറ്റാണ്ടുമുമ്പ്, മഗല്ലന്റെ ഭൂപ്രദക്ഷിണത്തിന് ഒരു നൂറ്റാണ്ടുമുമ്പ്, ഇന്ത്യാസമുദ്രത്തില്‍ ചൈന അഞ്ചുതവണ (1403-നും 1433-നും ഇടയ്ക്ക്) ദീര്‍ഘദൂര യാത്രകള്‍ നടത്തിയിരുന്നു. ചൈനീസ് കപ്പലുകള്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത് നങ്കൂരമിടുകയും ചെയ്തു. അവസാനത്തെ യാത്രയുടെ നായകന്‍ ആയിരുന്ന ഷാങ്ഹൈയുടെ നാവികവ്യൂഹത്തിലെ കപ്പലുകള്‍ ഒമ്പതു പാമരം വീതമുള്ളവയായിരുന്നു. വലുപ്പം കൊണ്ടുമാത്രമല്ല, ഉറപ്പുകൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും ചൈനീസ് കപ്പലുകള്‍ മികച്ചവയായിരുന്നു. വാനനിരീക്ഷണോപകരണങ്ങളും വടക്കുനോക്കിയും ഉണ്ടായിരുന്നതുകൊണ്ട് സമുദ്രയാത്ര അനായാസമാക്കാന്‍ ചൈനക്കാര്‍ക്കു കഴിഞ്ഞു.

ചൈനീസ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ച പ്രകൃതി നിരീക്ഷണോപകരണങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം ഗണിതശാസ്ത്രജ്ഞനായ ജാങ് ഹെങ് കണ്ടുപിടിച്ച (132) ഭൂകമ്പമാപിനിയാണ്. ചെറിയ ഒരു പ്രകമ്പനമുണ്ടായാല്‍ ഓടു കൊണ്ടുണ്ടാക്കിയ ഒരു ജന്തുവിന്റെ വായില്‍ നിന്ന് ഒരു ചെറു ഓട്ടുഗോളം പുറത്തുചാടുന്ന വിധത്തിലാണ് ലോകത്തെ ഈ ആദ്യ ഭൂകമ്പമാപിനിയുടെ സംവിധാനം.

വാര്‍പ്പിരുമ്പു (cast iron) കൊണ്ടുണ്ടാക്കിയ ഗൃഹോപകരണങ്ങളും പണിയായുധങ്ങളും ശതകങ്ങള്‍ക്കു മുമ്പുതന്നെ ചൈനക്കാര്‍ക്കു സുപരിചിതമായിരുന്നു. അവയില്‍ ചിലത് (ഉദാ. ചീനച്ചട്ടി) അന്യരാജ്യങ്ങളിലും നിത്യോപയോഗത്തിലായി. കളിമണ്ണു (procelain) കൊണ്ട് ചൈനക്കാര്‍ സൃഷ്ടിച്ച അദ്ഭുതങ്ങള്‍ അനവധിയാണ്. കളിമണ്‍ വ്യവസായത്തില്‍ അവരെ അനുകരിക്കാനല്ലാതെ അതിശയിക്കാന്‍ ആര്‍ക്കും ഇന്നോളം കഴിഞ്ഞിട്ടില്ല.

ജ്യോതിശ്ശാസ്ത്രം മുതല്‍ മര്‍മചികിത്സവരെ നിരവധി വിജ്ഞാനശാഖകളില്‍ അതുല്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ചൈനീസ് ഗവേഷകര്‍ക്കു മറ്റാരെക്കാളും മുമ്പുതന്നെ സാധിച്ചു. രസതന്ത്രം, ശരീരശാസ്ത്രം, സസ്യശാസ്ത്രം, ഭൂമിശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള നൂറുകണക്കിനു ചൈനീസ് പ്രാചീനഗ്രന്ഥങ്ങളില്‍ ചിലതു ബൃഹത്തായ വിജ്ഞാനകോശങ്ങളാണ്.

രസതന്ത്രത്തില്‍ ചൈന അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. അല്‍കെമി(alchemy)യെ സംബന്ധിച്ച ആദ്യ പരാമര്‍ശം ബി.സി. 133-ലെ ഒരു ചൈനീസ് രേഖയിലാണ് കണ്ടെത്തിയത്. ചില രാസവസ്തുക്കള്‍ സഞ്ജീവനിയായി പ്രയോഗിക്കാമെന്നു ബി.സി. 142-ല്‍ രചിച്ച ഒരു ചൈനീസ് ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. മൂത്രത്തില്‍ നിന്നു ലൈംഗിക ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന പ്രക്രിയയുടെ വിവരണങ്ങള്‍ 11-16 ശതകങ്ങളിലെ പല ഗ്രന്ഥങ്ങളിലും കാണുന്നു. ലോഹ ഭസ്മങ്ങള്‍ ഔഷധമായി ഉപയോഗിക്കുന്ന ചികിത്സാ സമ്പ്രദായത്തിനു ചൈനയില്‍ ശതകങ്ങളുടെ പഴക്കമുണ്ട്.

ആതുരശുശ്രൂഷ ശാസ്ത്രീയവും സുഘടിതവുമാക്കുന്നതിന് ചൈനയിലെ ആദ്യകാല ഭരണാധികാരികള്‍ ശ്രദ്ധിച്ചിരുന്നു. ആശുപത്രികള്‍ സ്ഥാപിക്കുക, പരീക്ഷകള്‍ നടത്തി ചികിത്സകരെ നിയമിക്കുക എന്നീ നടപടികളിലൂടെ ആതുര പരിചരണത്തെ ചൈനയില്‍ സ്ഥാപനവത്കരിച്ചു. വൈദ്യവൃത്തിയില്‍ പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ പരീക്ഷയെഴുതി യോഗ്യത തെളിയിക്കണം എന്ന നിബന്ധനയ്ക്കു 16 ശതകങ്ങളുടെ പഴക്കമുണ്ട്. അത് 7-ാം ശതകത്തോടെ സുസ്ഥാപിതമായി. രാജകീയ വൈദ്യശാസ്ത്രകലാലയം 652-ല്‍ തന്നെ സ്ഥാപിച്ചിരുന്നു. അതിനും വളരെ മുമ്പുതന്നെ ദേശവ്യാപകമായ ഒരു 'മെഡിക്കല്‍ സര്‍വീസ്' സംഘടിപ്പിച്ചിരുന്നു.

പരിഷ്കൃതലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ അക്യുപങ്ചര്‍ എന്ന ചികിത്സാപദ്ധതി രൂപംകൊണ്ടതു സു. ബി.സി. 4-ാം ശതകത്തിലാണെന്ന് കരുതപ്പെടുന്നു. സിരാ സംബന്ധിയായ പല രോഗങ്ങള്‍ക്കും വാതത്തിനും ഈ പദ്ധതി ഫലപ്രദമാണ്. വേദന നിരോധിക്കുന്നതിനും ശമിപ്പിക്കുന്നതിനും ഇതു വ്യാപകമായി ഉപയോഗിക്കുന്നു നോ. അക്യുപങ്ചര്‍

ആകാശത്തെ തേജോഗോളങ്ങളെയും അവയുടെ ഗതിവിഗതികളെയും സ്വന്തമായി രൂപകല്പന ചെയ്ത വാനനിരീക്ഷണോപകരണങ്ങളുടെ സഹായത്തോടെ സസൂക്ഷ്മം നിരീക്ഷിച്ച ചൈനീസ് വാനശാസ്ത്രജ്ഞര്‍ തങ്ങള്‍ കണ്ടെത്തിയ വസ്തുതകള്‍ രേഖപ്പെടുത്തി. ധൂമകേതുക്കള്‍ തുടങ്ങിയ വാനപ്രതിഭാസങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗ്രന്ഥങ്ങളില്‍ കാണുന്നു. ലോകത്തിലാദ്യമായി ഒരു ഗ്രഹണം രേഖപ്പെടുത്തിയത് ചൈനയിലാണ്-ബി.സി. 1361-ല്‍.

വാനശാസ്ത്ര ഗണിതക്രിയകള്‍ക്കു ചൈനക്കാര്‍ ആശ്രയിച്ചതു ബീജഗണിതത്തെയാണ്; യവനരെപ്പോലെ ജ്യാമിതിയെയല്ല. ഇന്ത്യയിലെയും ചൈനയിലെയും ആദ്യകാല ഗണിതശാസ്ത്രങ്ങള്‍ തമ്മില്‍ ആദാനപ്രദാനങ്ങള്‍ ഉണ്ടായിരുന്നു. ദശാങ്കസംഖ്യാ വ്യവസ്ഥ, പൂജ്യചിഹ്നം എന്നിവ രണ്ടുകൂട്ടരും ഏതാണ്ട് ഒരേ കാലത്താണ് വികസിപ്പിച്ചെടുത്തത്. ദശാംശങ്ങള്‍ രേഖപ്പെടുത്തിയ സ്ളൈഡിങ് കാലിപേഴ്സ് (sliding calipers) ചൈനയിലെ കൈവേലക്കാര്‍ ഒന്നാം ശതകത്തില്‍ത്തന്നെ ഉപയോഗിച്ചിരുന്നു. ബ്രഹ്മഗുപ്തന്‍, ഭാസ്കരന്‍ തുടങ്ങിയ ഇന്ത്യന്‍ പണ്ഡിതന്മാരുടെ കൃതികളിലെയും ചില ചൈനീസ് കൃതികളിലെയും പ്രസ്താവനകള്‍ തമ്മില്‍ അദ്ഭുതാവഹമായ സാദൃശ്യമുണ്ട്. ആദാനപ്രദാനങ്ങളുടെ മധ്യസ്ഥര്‍ ബൗദ്ധപണ്ഡിതരാവാം.

പ്രപഞ്ച സ്വരൂപത്തെക്കുറിച്ചു പ്രാചീന ചൈനയില്‍ മൂന്നു സിദ്ധാന്തങ്ങള്‍ പ്രചരിച്ചിരുന്നു. അര്‍ധഗോളാകൃതിയിലുള്ള ഒരു മേല്‍ക്കൂര (vault)യായി ആകാശത്തെയും നടുഭാഗം പൊങ്ങിനില്‍ക്കുന്ന ഒരു ചതുരശ്ര പിണ്ഡമായി ഭൂമിയെയും സങ്കല്പിക്കുന്നതാണ് ഒരു സിദ്ധാന്തം. ഏകദേശഗോളരൂപമായ (spheroid) ഒരു അണ്ഡമാണ് മറ്റൊരു സങ്കല്പത്തിലെ പ്രപഞ്ചം. അണ്ഡത്തിന്റെ വ്യാസം ഇരുപതുലക്ഷം ലി. (ഒരു ലി.=1.6 കി.മീ.) ആണ്. അണ്ഡത്തിനുള്ളിലെ മഞ്ഞക്കരുവാണ് ഭൂമി; ആകാശം അതിന്റെ തോടും. ഭൂമി ജലധിയില്‍ പൊങ്ങിക്കിടക്കുകയാണ്. ആകാശത്തെ ചില വാതകങ്ങള്‍ താങ്ങി നിര്‍ത്തുന്നു. മൂന്നാമത്തെ സിദ്ധാന്തമനുസരിച്ച്, പ്രപഞ്ചം നിസ്സീമമാണ്; അതിരുകളില്ലാത്ത ഒരു വിഹായസ് (space). മാത്രമല്ല, സര്‍വവും ശൂന്യമാണ്. ഭൂമിയും ഇതരഗോളങ്ങളും ശൂന്യതയില്‍ നീന്തിക്കളിക്കുന്നു. ചില പ്രബല വാതങ്ങളാണ് അവയെ ചലിപ്പിക്കുന്നത്.

വെളള ജേഡില്‍ ആലേഖനം ചെയ്യപ്പെട്ട യിന്‍-യങ് പ്രതിരൂപം

പ്രാക്തന ചൈനീസ് ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പ്രമുഖം പഞ്ചഭൂതസിദ്ധാന്തവും യിന്‍-യങ് സിദ്ധാന്തവുമാണ്.

പഞ്ചഭൂതസിദ്ധാന്തം ബി.സി. 350-നും 270-നും ഇടയ്ക്കുള്ള കാലത്തുതന്നെ പ്രചാരം നേടിയിരുന്നു. ചൈനയിലെ ശാസ്ത്രീയ ദര്‍ശനത്തിന്റെ ഉപജ്ഞാതാവായ ദ്സൗ യെന്‍ (ബി.സി. 3-ാം ശ.) ഈ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി രാജവംശങ്ങളുടെ ഭാഗധേയം പ്രവചിക്കുന്ന രീതി ആവിഷ്കരിച്ചു. ഏതൊരു രാജാവും-അല്ലെങ്കില്‍ രാജകുലവും-പഞ്ചഭൂതങ്ങളില്‍ ഒന്നിന്റെ സ്വാധീനത്തിലായിരിക്കും എന്നാണ് അദ്ദേഹം വാദിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ രാജകുലങ്ങളുടെ ഉത്ഥാനപതനങ്ങള്‍ക്ക് ഒരു സിദ്ധാന്തം ആവിഷ്കരിച്ചു. അങ്ങനെ, മനുഷ്യേതര പ്രകൃതിയോടൊപ്പം മനുഷ്യലോകത്തെയും പഞ്ചഭൂതസിദ്ധാന്തത്തിനു വിധേയമാക്കി.

ജലം, അഗ്നി, ദാരു, ലോഹം, മൃത്ത് എന്നിവയാണ് പഞ്ചഭൂതങ്ങള്‍. അഞ്ചു മൗലിക പദാര്‍ഥങ്ങള്‍ എന്ന രീതിയിലല്ല ചൈനക്കാര്‍ ഇവയെ കണ്ടത്. ഇവയിലോരോന്നും ഓരോ മൗലിക പ്രക്രിയയെ പ്രതിനിധാനം ചെയ്യുന്നു. അഭംഗുരം ചാക്രികമായി പ്രവഹിക്കുന്ന പ്രബലമായ അഞ്ച് ഊര്‍ജങ്ങളാണ് പഞ്ചഭൂതങ്ങള്‍; നിശ്ചേതനമായ പദാര്‍ഥങ്ങളല്ല അവ. ഈ സിദ്ധാന്തത്തിന് ഇന്നു കാണുന്ന അവസാനരൂപം സിദ്ധിച്ചതു ഹാന്‍ ഭരണകാല(ബി.സി. 206-എ.ഡി. 9)ത്താണ്.

പഞ്ചഭൂത പരിഗണനയില്‍ ശ്രദ്ധേയമായ രണ്ടു കാര്യങ്ങളുണ്ട്. (1) ഗണനാക്രമം (enumeration order) (2) പ്രതീകാത്മക ബന്ധസമുച്ചയം (symbolic correlation).

പഞ്ചഭൂതങ്ങളെ പറയുന്നത് വിവിധ ക്രമങ്ങളിലാണ്. അവയിലൊന്ന് ഉത്പത്തിക്രമം (cosmogenic order - ഓരോ ഭൂതവും ഉദ്ഭവിച്ചതിന്റെ ക്രമം) ആണ്. ഈ ഗണനാക്രമത്തില്‍ ജലം പ്രഥമസ്ഥാനത്തു നിലകൊള്ളുന്നു. ആദിഭൂതം ജലമാണെന്ന് ഊന്നിപ്പറയുന്നുണ്ട്.

പരസ്പരോത്പാദന ക്രമമാണ് രണ്ടാമത്തേത്. ജലം, അഗ്നി, മൃത്ത്, ലോഹം, ദാരു, ജലത്തില്‍ നിന്ന് അഗ്നി, അഗ്നിയില്‍ നിന്നു മൃത്ത്.... ഇവയെ വിവിധ ഋതുക്കളോടു ബന്ധിപ്പിക്കുകയും ചെയ്യുന്നു.

ദാരു-വസന്തം, അഗ്നി- ഗ്രീഷ്മം, മൃത്ത്-ഗ്രീഷ്മത്തിനും ഹേമന്തത്തിനും ഇടയ്ക്കുള്ള ഒരു മാസം, ജല-ശിശിരം.

പരസ്പര പ്രശമനക്രമമാണ് മൂന്നാമത്തേത്. ജലം, ലോഹം, അഗ്നി, ദാരു, മൃത്ത്. ഏറ്റവുമധികം ആദരം നേടിയിട്ടുള്ള ക്രമമാണിത്. ദ്സൗ യെന്‍ തന്നെയാണ് ഇതിന്റെയും ഉപജ്ഞാതാവ്. ഒരു ഭൂതം അതിന്റെ മുന്‍ഗാമിയെ കീഴ്പ്പെടുത്തുന്നു എന്നാണ് സങ്കല്പം. ഭൂതങ്ങള്‍ക്കിടയിലുള്ള കലഹം എന്ന യവന സങ്കല്പമായി ഇതിനെ തുലനം ചെയ്യാവുന്നതാണ്. രാജകുലങ്ങളുടെ ഭാവി പ്രവചിക്കുന്നതിന് ഈ ഗണനാക്രമം ഉപയോഗപ്പെടുത്തിയിരുന്നതുകൊണ്ട് അതിന് രാഷ്ട്രീയ പ്രാധാന്യവും ഉണ്ടായിരുന്നു. ഇതിന്റെ വ്യാഖ്യാനം ഇപ്രകാരമാണ്: മരം (ഒരു പണിയായുധത്തിന്റെ രൂപത്തില്‍) മണ്ണു കുഴിക്കുന്നു; ലോഹം തടി (ദാരു)യെ പിളര്‍ക്കുകയോ ചെത്തുകയോ ചെയ്യുന്നു; അഗ്നിക്കു ലോഹത്തെ ഉരുക്കാനോ ദഹിപ്പിക്കാനോ കഴിയുന്നു; ജലത്തിന് അഗ്നിശമനശേഷിയുണ്ട്. മണ്ണു(മൃത്ത്)കൊണ്ട് ജലത്തിനു തടയുണ്ടാക്കാം.

ഇവ മൂന്നും പ്രാചീന-മധ്യയുഗങ്ങളില്‍ പിറവിയെടുത്തവയാണ്. ആധുനിക കാലത്തു നാലാമതൊരു ഗണനാക്രമം ആവിര്‍ഭവിച്ചിട്ടുണ്ട്. ലോഹം, ദാരു, ജലം, അഗ്നി, മൃത്ത്.

പ്രപഞ്ചത്തില്‍ അഞ്ചംഗങ്ങളുള്ള എന്തെല്ലാമുണ്ടോ അവയോടെല്ലാം പഞ്ചഭൂതങ്ങളെ ബന്ധിപ്പിക്കുന്ന ഒരു സമ്പ്രദായം മെല്ലെ വളര്‍ന്നുവന്നു. അഞ്ചു ഋതുക്കള്‍-ഓരോ ഋതുവിനും ഓരോ ഭൂതം; അഞ്ചു സ്വരങ്ങള്‍-ഓരോന്നിനും ഓരോ ഭൂതം....എന്നിങ്ങനെ.

വൈദ്യശാസ്ത്രത്തില്‍ ആറാണ് ഭൂതങ്ങള്‍. ശരീരത്തിന് ആറ് യങ് അവയവങ്ങളും ആറ് യിന്‍ അവയവങ്ങളും സങ്കല്പിച്ചു; അതിനനുസൃതമായാണ് വൈദ്യത്തിലെ ആറു ഭൂതങ്ങള്‍.

പഞ്ചഭൂതസിദ്ധാന്തം പ്രപഞ്ചത്തിന്റെ ഘടനവിവരിക്കുന്നതേയുള്ളൂ. പ്രപഞ്ചോത്പത്തിയെക്കുറിച്ച് അതിന് ഒന്നും പറയാനില്ല. ഇവിടെയാണ് യിന്‍-യങ് ദ്വയത്തിന്റെ പ്രസക്തി. യങ് എന്ന സംജ്ഞയ്ക്കു വെയില് (പ്രകാശം) എന്നായിരുന്നു അര്‍ഥം ആദ്യകാലത്ത്; യിന്‍ എന്നതിന് നിഴല് (തമസ്) എന്നും, പിന്നീട് അര്‍ഥങ്ങള്‍ സങ്കീര്‍ണമായിത്തീര്‍ന്നു. യങ്, യിന്‍ എന്നിവയെ രണ്ടു പ്രപഞ്ചതത്ത്വങ്ങളോ ഊര്‍ജങ്ങളോ ആയി പരിഗണിക്കാന്‍ തുടങ്ങിയതോടെയാണ് ഇതുണ്ടായത്. ഭാരതീയ ദര്‍ശനത്തിലെ പുരുഷപ്രകൃതി സങ്കല്പത്തിനു സമാനമാണ് യങ്-യിന്‍ സങ്കല്പം.

യങ് - പൗരുഷം, ഊര്‍ജസ്വലത, താപം, പ്രകാശം,

ദാര്‍ഢ്യം തുടങ്ങിയ ഗുണങ്ങള്‍

യിന്‍ - സ്ത്രൈണ സ്വഭാവം, അകര്‍മണ്യത, ശൈത്യം, തമസ്, മാര്‍ദവം തുടങ്ങിയ ഗുണങ്ങള്‍

വിരുദ്ധഗുണങ്ങളുടെ സംഘാതങ്ങളായ യങും യിനും സദാ പ്രതിപ്രവര്‍ത്തനം നടത്തിക്കൊണ്ട് ഏകത്വത്തില്‍ വര്‍ത്തിക്കുന്നു; വൈരുധ്യാത്മക ഐക്യം. ഇവയുടെ പ്രതിപ്രവര്‍ത്തനമാണ് പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും സൃഷ്ടിക്കുന്നത്.

ബി.സി. 4-ാം ശതകത്തിലോ 3-ാം ശതകത്തിലോ ഉള്ള ചരിത്രഗ്രന്ഥത്തിലാണ് യിന്‍ യങ് സിദ്ധാന്തത്തെക്കുറിച്ചുള്ള പ്രഥമ പരാമര്‍ശം കാണുന്നത്.

പാശ്ചാത്യമായ എന്തിനെയും എതിര്‍ത്ത കഴിഞ്ഞ നൂറ്റാണ്ടിലെ ഭരണാധികാരികളും പണ്ഡിതസമൂഹവും ഗലീലിയന്‍ പാരമ്പര്യത്തില്‍ വളര്‍ന്ന ആധുനിക ശാസ്ത്രത്തിനു ചൈനയില്‍ പ്രവേശനാനുമതി നിഷേധിച്ചു. പാശ്ചാത്യശക്തികള്‍, ജപ്പാന്‍ എന്നിവരുമായുള്ള യുദ്ധങ്ങളില്‍ പരാജയം ഏറ്റുവാങ്ങേണ്ടവന്നതിനു ശേഷമേ ഇക്കാര്യത്തില്‍ ഒരു വീണ്ടുവിചാരമുണ്ടായുള്ളൂ. സൈന്യത്തെ ആധുനികവത്കരിക്കണം എന്നു മനസ്സിലാക്കിയതിനെത്തുടര്‍ന്ന്, 18-ാം ശതകത്തിന്റെ അന്ത്യപാദത്തില്‍ത്തന്നെ ചൈനയില്‍ പുതിയ സാങ്കേതികവിദ്യകള്‍ പ്രയോഗിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ചില ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. അതിനെല്ലാം ആക്കം കൂട്ടിയത് സിനോ-ജപ്പാന്‍ യുദ്ധത്തില്‍ (1894-95) കടുത്ത പരാജയം സംഭവിച്ചതിനെത്തുടര്‍ന്ന് സമഗ്രമായ പരിഷ്കാര പദ്ധതികള്‍ നടപ്പിലാക്കാന്‍ തുടങ്ങിയപ്പോഴാണ്. എന്നാല്‍ വിദേശികളുടെ ആക്രമണം, ആഭ്യന്തര അനിശ്ചിതത്വം, സമസ്ത മേഖലകളിലെയും വിക്ഷുബ്ധാവസ്ഥ എന്നിവമൂലം നേട്ടങ്ങള്‍ പരിമിതമായിരുന്നു. 1949-ല്‍ ഏകീകൃതവും കാര്യക്ഷമവുമായ ഭരണസംവിധാനം സ്ഥാപിതമായതോടുകൂടി മാത്രമാണ് വലിയ മുന്നേറ്റമുണ്ടായത്. ഇന്നു ചൈന പ്രബലമായ ഒരു അണ്വായുധ ശക്തിയായി വളര്‍ന്നിരിക്കുന്നു.

ജനകീയ ചൈന

1949 ഒ. 1-ന് ജനിച്ച ജനകീയ ചൈനയുടെ ആദ്യത്തെ മൂന്നു വര്‍ഷത്തെ നേട്ടങ്ങള്‍ ഗണ്യമാണ്. ആഭ്യന്തരയുദ്ധത്തിന്റെയും വൈദേശികാക്രമണത്തിന്റെയും കെടുതികള്‍, അനിയന്ത്രിതമായ നാണയപ്പെരുപ്പം, താറുമാറായ ഗതാഗത വ്യവസ്ഥ, മൂലധനത്തിന്റെ പലായനം, ഭരണപരിചയമുള്ളവരുടെ ദൗര്‍ലഭ്യം, കൃഷിയിലും വ്യവസായത്തിലും സ്തംഭനാവസ്ഥ, അതിഭീകരമായ തൊഴിലില്ലായ്മ, അഭയാര്‍ഥിപ്രവാഹം, പട്ടാളത്തില്‍നിന്നു പിരിച്ചുവിട്ട ലക്ഷങ്ങളുടെ പ്രളയം, പട്ടിണി, പോഷകാഹാരക്ഷാമം, സാമൂഹിക ജീവിതത്തെയൊട്ടാകെ ഗ്രസിച്ച അപചയം ഇവയെല്ലാം ചേര്‍ന്നതായിരുന്നു അന്നത്തെ സാഹചര്യം. എല്ലാ കാര്യങ്ങളും നിയന്ത്രണത്തില്‍ കൊണ്ടുവരാനും കാലുറപ്പിച്ചു നില്ക്കാന്‍ രാഷ്ട്രത്തിനു കരുത്തുപകരാനും കഴിഞ്ഞു എന്നതു പുതിയ ഭരണത്തിന് അഭിമാനിക്കാവുന്ന നേട്ടമായിരുന്നു. പുതിയ നേതാക്കള്‍ അതിവേഗമാണ് കാര്യങ്ങള്‍ നിര്‍വഹിച്ചത്.

സാമ്പത്തിക സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിന്റെ ആദ്യഭാഗമായി ചെലവുകള്‍ കുറയ്ക്കുകയും നാണയപ്പെരുപ്പം നിയന്ത്രിക്കുകയും ചെയ്തു. പ്രമുഖവ്യവസായസ്ഥാപനങ്ങളും ബാങ്കുകളും പിടിച്ചെടുത്ത് നഗരമേഖലയെ വരുതിയിലാക്കി. മുന്‍ ഉദ്യോഗസ്ഥരെ അനുനയിപ്പിച്ചു വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലേക്കു തിരിച്ചുകൊണ്ടുവന്നു. അന്യനാടുകളില്‍ കുടിയേറിപ്പാര്‍ത്തിരുന്ന ആയിരക്കണക്കിനു ചൈനക്കാര്‍ ദേശാഭിമാന പ്രേരിതരായി, രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ പങ്കുകൊള്ളുന്നതിനു തിരിച്ചുവന്നു.

വിദേശികളെ മുഴുവന്‍ പുറത്താക്കുകയും അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടുകാലത്തെ സാമ്രാജ്യത്വ വാഴ്ചയ്ക്കെതിരായ മധുരപ്രതികാരമായാണ് ജനങ്ങള്‍ ഇതിനെ വ്യാഖ്യാനിച്ചത്. കറുപ്പുവ്യാപാരം, വ്യഭിചാരം മറ്റു കുറ്റകൃത്യങ്ങള്‍ എന്നിവ ഇല്ലായ്മ ചെയ്ത് ക്രമസമാധാനം ഭദ്രമാക്കി. എല്ലാവര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുക, വിദ്യാഭ്യാസത്തിന് സോഷ്യലിസ്റ്റ് മൂല്യങ്ങളുടെ അടിത്തറ നല്കുക, പാഠ്യപദ്ധതിയെ ആധുനിക ചൈനയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കുക, വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് അടുക്കും ചിട്ടയുമുണ്ടാക്കുക തുടങ്ങിയ വിദ്യാഭ്യാസരംഗത്തെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും പുതിയ ഭരണത്തിനു കഴിഞ്ഞു.

1954 ആയപ്പോഴേക്കും സുസ്ഥിരമായൊരു ഭരണഘടനയും ഭരണസംവിധാനവും കരുപ്പിടിപ്പിക്കാന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിനു സാധിച്ചു.

കൊറിയന്‍ യുദ്ധം. ഇതെല്ലാം ചെയ്യുന്നതിനിടയ്ക്ക് ചൈനയ്ക്ക് ഒരു അഗ്നിപരീക്ഷണത്തിലൂടെ കടന്നു പോകേണ്ടിവന്നു. ഏറ്റവും ആധുനികമായ പടക്കോപ്പുകളണിഞ്ഞ യു.എസ്. സൈന്യവുമായി ഒരു യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടിവന്നു എന്നതായിരുന്നു ആ കടുത്ത പരീക്ഷണം. അത് ഒരു ജീവന്മരണപ്പോരാട്ടം തന്നെയായിരുന്നു.

യുദ്ധമാരംഭിച്ചതു വടക്കന്‍ കൊറിയയും തെക്കന്‍ കൊറിയയും തമ്മിലാണ്. ജനകീയ ചൈന അനുകൂലിച്ചതു വടക്കന്‍ കൊറിയയെയാണ്. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ വടക്കന്‍ കൊറിയയുടെ സൈന്യം ശത്രുസേനകളെ അടിക്കടി തോല്പിച്ചു മുന്നേറുകയായിരുന്നു. എന്നാല്‍ താമസിയാതെ ഗതിമാറി. ജനറല്‍ മക്കാര്‍തറുടെ നേതൃത്വത്തിലുണ്ടായ കനത്ത പ്രത്യാക്രമണം നേരിടാന്‍ ഉത്തര കൊറിയന്‍ സേനയ്ക്കു കഴിഞ്ഞില്ല. പിന്മാറിയ വടക്കന്‍ കൊറിയന്‍ പട്ടാളം മഞ്ചൂറിയയുടെ അതിര്‍ത്തിവരെയെത്തി. അപ്പോഴാണ് ജനകീയ ചൈന ലക്ഷക്കണക്കിനു 'സന്നദ്ധ സൈനികരെ' അയച്ച് യുദ്ധത്തില്‍ ഇടപെട്ടത്.

അമേരിക്കന്‍ ആധിപത്യത്തിലുള്ള ഒരു കൊറിയയെ പൊറുക്കാന്‍ കഴിയില്ലെന്നു ചൈന പലതവണ മുന്നറിയിപ്പു നല്കിയിരുന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക്, മഞ്ചൂറിയയെ കൊറിയയില്‍ നിന്നു വേര്‍തിരിക്കുന്ന യാലു നദിയുടെ തീരത്തു ചൈനീസ് സൈന്യത്തെ വന്‍തോതില്‍ വിന്യസിച്ചിരുന്നു. ആ സൈന്യത്തിന്റെ ചില ചെറുവിഭാഗങ്ങളും ഐക്യരാഷ്ട്ര സൈനികരും തമ്മില്‍ നിസ്സാരമായ ചില ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു താനും. മുന്നറിയിപ്പുകളെയും താക്കീതുകളെയും ജനറല്‍ മക്കാര്‍തറും അമേരിക്കന്‍ സര്‍ക്കാരും അവഗണിച്ചതേയുള്ളു. അവസാനം 1950 ഒ. 8-ന് ചൈനീസ് 'സന്നദ്ധ ഭടന്മാര്‍' യാലു നദി കടന്നുമുന്നേറി.

വിസ്മയകരമായ നേട്ടമാണ് ചൈനയ്ക്കു പ്രാരംഭത്തില്‍ ഉണ്ടായത്. 2,00,000 'സന്നദ്ധ ഭടന്മാര്‍' ഐക്യരാഷ്ട്രസേനയുടെ നടുനിരയെ പിളര്‍ത്തി. 1951 ജനുവരി ആയപ്പോഴേക്കും യു.എന്‍. സേന 38-ാം സമാന്തര രേഖയുടെ ഇപ്പുറത്തെത്തി. എന്നാല്‍ സേന പുനഃസംഘടിക്കുകയും ചൈനീസ് സേനയെ പുറകോട്ടു തള്ളുകയും ചെയ്തു. 1951 ജൂലായില്‍ ഒരു യുദ്ധവിരാമക്കരാറുണ്ടാക്കി. തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ രണ്ടുവര്‍ഷം നീണ്ടുനിന്നു. അവസാനം സമാധാന സന്ധിയായി.

ആ യുദ്ധം കൊണ്ടു ചൈനയ്ക്കു കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. പോര്‍ക്കളത്തില്‍ മരിച്ച സൈനികരുടെ എണ്ണം 9,00,000 ആണ്. പരിക്കേറ്റവരും കാണാതായവരും വേറെയുമുണ്ട്. 'അക്രമി' എന്നു മുദ്രകുത്തി 1971 വരെ ജനകീയ ചൈനയ്ക്ക് ഐക്യരാഷ്ട്ര സംഘടനയില്‍ അംഗത്വം നിഷേധിച്ചതിന് കൊറിയന്‍ യുദ്ധത്തില്‍ ചൈന നേരിട്ടിടപെട്ടത് ഒരു കാരണമായി പറയാറുണ്ട്.

ചൈനയ്ക്ക് യുദ്ധംകൊണ്ടു നേട്ടവുമുണ്ടായി. ചൈനയുടെ അഭിമാനത്തിന് അത് അഭൂതപൂര്‍വമായ ഉത്തേജനം നല്കി. കൈവശമുണ്ടായിരുന്നതു പഴഞ്ചന്‍ പടക്കോപ്പുകളാണെങ്കിലും ഏറ്റവും ശക്തനായ എതിരാളിയെയും നേരിടാന്‍ ചൈനീസ് പട്ടാളത്തിനു കരുത്തുണ്ട് എന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ജനകീയ ചൈനയ്ക്കു കഴിഞ്ഞു. ഉണര്‍വും ഉശിരുമുള്ള ഒരു ചൈനയെയാണ് ലോകം കണ്ടത്.

രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനത്തിനു യുദ്ധം വിഘാതമാകും എന്ന അഭിപ്രായം ചൈനീസ് നേതാക്കളില്‍ തന്നെ ചിലര്‍ക്കുണ്ടായിരുന്നു. അവരുടെ ആശങ്ക തീര്‍ത്തും അസ്ഥാനത്തായിരുന്നില്ല. എന്നാല്‍, അക്കാലത്തു മുന്നേറിക്കൊണ്ടിരുന്ന ഭൂപരിഷ്കാരപ്രസ്ഥാനത്തിനു യുദ്ധം സൃഷ്ടിച്ച പുതിയ ആവേശം കാരണം, മുമ്പെന്നത്തെക്കാളും ഊര്‍ജസ്വലത കിട്ടി.

ജനകീയപ്രസ്ഥാനങ്ങള്‍. നല്ലൊരു ഭരണയന്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബോധമുണ്ടായിരുന്നു. എന്നാല്‍ അതോടൊപ്പം ജനങ്ങളുടെ സംഘടിത പ്രസ്ഥാനങ്ങളും വേണം എന്ന നിര്‍ബന്ധവും പാര്‍ട്ടിക്കുണ്ടായിരുന്നു.

വിമോചനഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസ്ഥാനം ഭൂപരിഷ്കാരം നടപ്പാക്കുന്നതിനുവേണ്ടിയായിരുന്നു. 1948-നും 1952-നും ഇടയ്ക്കുള്ള കാലത്ത് വടക്കുനിന്നു തെക്കോട്ടു പടര്‍ന്നു കയറിയ ആ പ്രസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ വിക്ഷോഭങ്ങളില്‍ ഒന്നാണ്. ചൈനയിലെ ഭൂവുടമകളുടെ കൈയില്‍ നിന്നു വന്‍തോതില്‍ ഭൂസ്വത്ത് പിടിച്ചെടുത്തു. കൃഷിഭൂമിയുടെ മൂന്നിലൊന്നിലേറെ പുതിയ കൃഷിക്കാരുടെ ഉടമസ്ഥതയിലായി.

ഭൂപരിഷ്കരണ സംഘങ്ങളാണ് ഇതിനു നേതൃത്വം കൊടുത്തത്. സംഘം ആദ്യം ചെയ്തത് പാവപ്പെട്ടവരും ഇടത്തരക്കാരുമായ കൃഷിക്കാര്‍ ആരെല്ലാമാണെന്ന് നിര്‍ണയിക്കുകയായിരുന്നു. തങ്ങളുടെ പരിപാടിയെന്തെന്ന് സംഘാംഗങ്ങള്‍ കൃഷിക്കാര്‍ക്കു വിശദീകരിച്ചുകൊടുക്കുകയും ഗ്രാമത്തിലെ ഏറ്റവും നിഷ്ഠുരന്മാരായ ജന്മിമാര്‍ക്കും മറ്റു കിങ്കരന്മാര്‍ക്കും സമുചിതമായ ശിക്ഷകള്‍ വിധിക്കുകയും ചെയ്തു. അതോടൊപ്പം ഭൂസ്വത്തിന്റെ പുനര്‍വിതരണം നടത്തുകയും ചെയ്തു. ഈ പരിപാടി കൊണ്ട് ഭൂവുടമബന്ധങ്ങളില്‍ സാരമായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു. യുഗങ്ങളായി ചൂഷണം അനുഭവിച്ചുകൊണ്ടിരുന്ന ദശലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് ആശ്വാസവും വിമോചനവുമായി.

വിവാഹനിയമം സമൂലം പരിഷ്കരിക്കുക എന്നതാണ് പാര്‍ട്ടിയും സര്‍ക്കാരും പ്രാരംഭത്തില്‍ തന്നെ നടപ്പാക്കിയ മറ്റൊരു പരിപാടി. സ്ത്രീവിമോചനം പാര്‍ട്ടി എക്കാലത്തും ഒരു മുഖ്യലക്ഷ്യമായി കരുതിയിരുന്നു. 1950 ജൂലായില്‍ പുതിയൊരു വിവാഹനിയമം നിലവില്‍വന്നു. ഇനിമേല്‍ 'നൂതന ജനാധിപത്യരീതി'യിലുള്ള വിവാഹബന്ധമേ ഉണ്ടാകൂ എന്നു വിളംബരപ്പെടുത്തി. വധൂവരന്മാരുടെ സമ്മതമില്ലാതെ കുടുംബക്കാര്‍ അടിച്ചേല്പിക്കുന്ന ബന്ധങ്ങള്‍, വധുവിനെ വിലയ്ക്കു വാങ്ങുന്ന വഴക്കം, ബാല്യവിവാഹം എന്നിവ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. വിവാഹമോചനത്തിനും സുപ്രധാനമായ ചില വ്യവസ്ഥകള്‍ നിയമത്തിലുണ്ടായിരുന്നു. വിവാഹമോചനം തേടുന്നതില്‍ സ്ത്രീക്കു പുരുഷന്റേതിനു തുല്യമായ അവകാശം അനുവദിച്ചു. ഭര്‍ത്തൃഗൃഹത്തിലെ അടിമകളാണ് സ്ത്രീകള്‍ എന്ന പ്രമാണം കാലഹരണപ്പെട്ടു. ഈ നിയമത്തിനു ശക്തി പകരുന്നതിന് 1950-53 കാലത്ത് ജനകീയ പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വഴക്കങ്ങളും വിശ്വാസങ്ങളും പിഴുതുകളയാന്‍ ഊര്‍ജസ്വലമായ ബോധവത്കരണം അത്യാവശ്യമാണ്. അതായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

പ്രതിവിപ്ലവകാരിക്കെതിരെയുള്ളതായിരുന്നു മറ്റൊരു പ്രസ്ഥാനം. കൊറിയന്‍ യുദ്ധകാലത്ത് പുതിയ ഭരണത്തില്‍ ഇടങ്കോലിടാനും അട്ടിമറിക്കു ശ്രമിക്കാന്‍ തന്നെയും ചിലര്‍ ധൈര്യപ്പെട്ടു. അവരെ കണ്ടെത്തി സമുചിതമായി കൈകാര്യം ചെയ്യാനാണ് പ്രതിവിപ്ലവവിരുദ്ധപ്രസ്ഥാനം സംഘടിപ്പിച്ചത്.

ചിന്താപരിഷ്കരണം ഉന്നം വച്ചുള്ള ഒരു പ്രസ്ഥാനവും ഇതേ കാലത്തുണ്ടായി. സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍, പണ്ഡിതന്മാര്‍ തുടങ്ങിയ ബുദ്ധിജീവികള്‍ക്കു നേരെ ഈ പ്രസ്ഥാനം കടുത്ത വിമര്‍ശനം അഴിച്ചുവിട്ടു. മറ്റെല്ലാവരെയും പോലെ ബുദ്ധിജീവി വിഭാഗങ്ങളും വിപ്ലവശ്രമങ്ങളില്‍ സജീവമായി പങ്കുകൊള്ളണം എന്നു പ്രസ്ഥാനം ഉദ്ബോധിപ്പിച്ചു.

അഭ്യസ്തവിദ്യരെ കര്‍മരംഗത്തേക്കാകര്‍ഷിക്കേണ്ടത് അത്യാവശ്യമായിരുന്നു. സാധാരണ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും വിദ്യാഭ്യാസമെന്നല്ല, അക്ഷരാഭ്യാസം തന്നെ ഇല്ലാത്തവരായിരുന്നു. ബുദ്ധിജീവികളുടെ ചിന്താരീതികളും മനോഭാവങ്ങളും വിപ്ലവത്തിന് അനുയോജ്യമാക്കുന്നതിനുവേണ്ടി 1949-ല്‍ തന്നെ 'വിപ്ലവ സര്‍വകലാശാല'കള്‍ സംഘടിപ്പിച്ചിരുന്നു. അതിലെ അധ്യേതാക്കള്‍ പാര്‍ട്ടിയുടെ പുതിയ കാഡര്‍മാരും സര്‍ക്കാരുദ്യോഗസ്ഥരുമായിരുന്നു. 1950 ആയപ്പോഴേക്കും എല്ലാ വിഭാഗങ്ങളിലും പെട്ട ബുദ്ധിജീവികളുടെ വിചാര പരിഷ്കരണത്തിനുള്ള പ്രസ്ഥാനം അരങ്ങേറി. ഇത് ഒരു വര്‍ഗത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രസ്ഥാനമല്ലായിരുന്നു എന്നതുകൊണ്ട്, നിഷ്കരുണമായ വിമര്‍ശനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ആര്‍ക്കുമെതിരെ ശിക്ഷാനടപടികളൊന്നും ഉണ്ടായില്ല.

ഉദ്യോഗസ്ഥ മേധാവിത്വം, അഴിമതി എന്നിവയ്ക്കെതിരായും ഇക്കാലത്തു ജനകീയ പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി.

1949 മുതല്‍ 53-വരെയുള്ള സംഭവബഹുലമായ കാലം വലിയ നേട്ടങ്ങളുടെ കാലമായിരുന്നു. ശിഥിലമായിരുന്ന രാഷ്ട്രത്തില്‍ ക്രമവും വ്യവസ്ഥയും സ്ഥാപിച്ചു. രാഷ്ട്രീയ നിയന്ത്രണം ഭദ്രമാക്കി. വിദേശങ്ങളുമായുള്ള ബന്ധങ്ങളില്‍ മൗലികമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ശക്തനായ ഒരു ശത്രുവിനോട് ഏറ്റുമുട്ടുകയും ജയിച്ചില്ലെങ്കിലും തോല്ക്കാതെ രക്ഷപ്പെടുകയും ചെയ്തു. തൈവാന്‍ വിമോചിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ത്തു മാത്രമേ നിരാശയ്ക്കവകാശമുണ്ടായിരുന്നുള്ളൂ.

സോഷ്യലിസ്റ്റ് പരിവര്‍ത്തനം

സോഷ്യലിസ്റ്റ് പരിവര്‍ത്തനം (1953-57) - സോവിയറ്റ് യൂണിയന്റെ സ്വാധീനം പൂര്‍വാധികം ശക്തിപ്പെട്ട ഒരു കാലഘട്ടമാണിത്. മിക്ക കാര്യങ്ങളിലും സോവിയറ്റ് മാതൃകയാണ് ജനകീയ ചൈന പിന്തുടര്‍ന്നതും സോവിയറ്റ് ധനസഹായവും സാങ്കേതിക വിജ്ഞാനവുമാണ് സ്വീകരിച്ചതും. സോവിയറ്റ് യൂണിയന്‍ നല്കിയ സഹായമാകട്ടെ കര്‍ശനമായ നിബന്ധനകളോടുകൂടിയതായിരുന്നു; പലിശനിരക്ക്, തിരിച്ചടവിന്റെ വ്യവസ്ഥകള്‍ എന്നിവ ചൈനയ്ക്കു താങ്ങാവുന്നവയായിരുന്നില്ല.

പണപ്പെരുപ്പത്തെ മെരുക്കുകയും സമ്പദ്വ്യവസ്ഥയുടെ നിര്‍ണായകഘടകങ്ങള്‍ സ്റ്റേറ്റ് ഉടമയിലോ നിയന്ത്രണത്തിലോ ആക്കുകയും ചെയ്തിരുന്നു. ആ അനുകൂല സാഹചര്യം പുതിയ വികസനപദ്ധതികള്‍ക്കു പ്രേരണ നല്കി. അങ്ങനെ ഒരു പഞ്ചവത്സര പദ്ധതി ആവിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 1953-57 കാലത്തേക്കാണ് പ്രഥമപദ്ധതി ഉദ്ദേശിച്ചതെങ്കിലും അതിന്റെ അന്തിമരൂപമായത് 1955-ല്‍ മാത്രമാണ്.

വ്യാവസായികോത്പാദനം ഇരട്ടിപ്പിക്കുക, കാര്‍ഷികോത്പാദനം നാലിരട്ടി വര്‍ധിപ്പിക്കുക എന്നിവയായിരുന്നു ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യങ്ങള്‍.

ലക്ഷ്യങ്ങള്‍ സാധിക്കുന്നതിനു വന്‍തോതില്‍ പണമിറക്കേണ്ടിയിരുന്നു. ദേശീയ വരുമാനത്തിന്റെ 20 ശ.മാ. മുതല്‍മുടക്കിനു വിനിയോഗിക്കണമെന്നാണുദ്ദേശിച്ചത്. മുടക്കുന്ന മുതലിന്റെ വലിയ പങ്ക് വ്യവസായമേഖലയ്ക്കാണ് നീക്കിവച്ചത്. ഘനവ്യവസായങ്ങള്‍ക്കാണ് ഊന്നല്‍ നല്കിയത്. ലഘുവ്യവസായങ്ങള്‍ക്ക് അഥവാ ഉപഭോഗവസ്തുക്കള്‍ നിര്‍മിക്കുന്ന വ്യവസായങ്ങള്‍ക്ക് കല്പിച്ച പ്രാധാന്യം കുറവായിരുന്നു. മുതല്‍മുടക്കിനുള്ള പണത്തിന്റെ ഭൂരിഭാഗം കാര്‍ഷികമേഖലയില്‍ നിന്നു സമാഹരിക്കണമെന്നും നിശ്ചയിച്ചിരുന്നു. നികുതികള്‍, കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഭരണകൂടം നിശ്ചയിക്കുന്ന കുറഞ്ഞവില, വ്യാവസായികോത്പന്നങ്ങള്‍ക്കു നിശ്ചയിക്കുന്ന കൂടിയ വില എന്നിവ മുഖേന കര്‍ഷകര്‍ ക്ലേശം സഹിക്കാനും ത്യാഗം ചെയ്യാനും നിര്‍ബന്ധിതരായി.

വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ട സവിശേഷ വൈദഗ്ധ്യം ചൈനയില്‍ വളരെ കഷ്ടിയായിരുന്നു. ആധുനിക വ്യവസായശാലകളുടെ രൂപകല്പന നിര്‍മാണം, നടത്തിപ്പ് എന്നിവയ്ക്കാവശ്യമായ സാങ്കേതിക വൈദഗ്ധ്യത്തിനും യന്ത്രോപകരണങ്ങള്‍ക്കും സോവിയറ്റ് യൂണിയനെ മാത്രമേ ആശ്രയിക്കാനുണ്ടായിരുന്നുള്ളൂ.

ഘനവ്യവസായമേഖല അതിവേഗം തന്നെ അഭിവൃദ്ധിപ്പെട്ടു. ലഘുവ്യവസായങ്ങള്‍ക്കു ചെറിയ തോതിലുള്ള വികാസമേ ഉണ്ടായിരുന്നുള്ളൂ.

കാര്‍ഷികരംഗത്തു പുനഃസംഘടനയില്‍ മിതത്വം പാലിക്കണം എന്നു മാവോ തന്നെ നിഷ്കര്‍ഷിച്ചിരുന്നു. ജന്മിമാരെയും ആധുനിക കൃഷിക്കാരെയും നിഷ്കാസനം ചെയ്യാം, എന്നാല്‍ ഇടത്തരം കര്‍ഷകരുടെ സഹകരണത്തിനുവേണ്ടി ശ്രമിക്കണം-ഇതായിരുന്നു നയം.

ഭൂപരിഷ്കാരം പൂര്‍ത്തിയായപ്പോള്‍ ക്രമേണ കാര്‍ഷിക സോഷ്യലിസം തുടങ്ങിക്കാമെന്ന് അധികാരികള്‍ കരുതി. 4 മുതല്‍ 10 വരെ കര്‍ഷകകുടുംബങ്ങള്‍ ചേര്‍ന്നുള്ള പരസ്പരസഹായ കൂട്ടായ്മകള്‍ (Mutual aid teams) രൂപീകരിക്കുക എന്നതായിരുന്നു ആദ്യപടി. അടുത്തപടി കാര്‍ഷികോത്പാദക സഹകരണസംഘങ്ങള്‍ (Agricultural producers co-operatives) ഉണ്ടാക്കുകയായിരുന്നു. അവ രണ്ടു തട്ടുകളായാണ് സംഘടിപ്പിച്ചത്. കീഴ്ത്തട്ടിലെ സംഘങ്ങളില്‍ ചെറിയൊരു ഗ്രാമം മുഴുവനുമോ 20-40 കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗ്രാമവിഭാഗമോ ഉള്‍ക്കൊള്ളിച്ചു. ഈ 'കീഴ്ത്തട്ടിനെ' 'അര്‍ധ സോഷ്യലിസ്റ്റ്' എന്നാണ് വിശേഷിപ്പിച്ചത്. അടുത്ത 'മേല്‍'ത്തട്ടിലെ സംഘങ്ങളില്‍ 100-300 കുടുംബങ്ങളെ ഉള്‍ക്കൊള്ളിച്ചു. കൂട്ടുകൃഷി സമ്പ്രദായം സ്ഥാപിക്കുകയെന്നായിരുന്നു ഉന്നം.

ഇതുകൊണ്ടൊന്നും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. കാര്‍ഷികോത്പാദനം വര്‍ധിച്ചില്ല. ഇതിനു കാരണം രണ്ടായിരുന്നു. ഒന്നാമത്, സ്വന്തം ഭൂമി കൈവിടാന്‍ കര്‍ഷകര്‍ സന്നദ്ധരായിരുന്നില്ല. അത് സഹകരണസംഘത്തെ ഏല്പിക്കാന്‍ അവര്‍ക്കു മനസ്സും ഉണ്ടായിരുന്നില്ല. സ്വകാര്യ സ്വത്തിനോടുള്ള പ്രതിപത്തി ദുര്‍ബലമാക്കുക എളുപ്പമല്ലായിരുന്നു. കൃഷിക്കാരെ അനുനയിപ്പിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും കഴിവുള്ള കാഡര്‍മാര്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു മറ്റൊരു കാരണം. പരിപാടികള്‍ പരാജയപ്പെട്ടതോടെ നേതൃമണ്ഡലങ്ങളില്‍ വിവാദമായി. മെല്ലെ പോകുന്നതാണ് നല്ലത് എന്നൊരു പക്ഷവും നിര്‍വിശങ്കം മുന്നേറുകയാണ് വേണ്ടത് എന്ന് മറ്റൊരു പക്ഷവും വാദിച്ചു. തീവ്രവാദികള്‍ എന്നു വിളിക്കാവുന്ന രണ്ടാമത്തെ പക്ഷത്തിന്റെ നേതാവ് മാവോ തന്നെയായിരുന്നു. മിതവാദികള്‍ക്ക് അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന്റെ മുമ്പില്‍ പിടിച്ചുനില്ക്കാനായില്ല. കാര്‍ഷികോത്പാദക സഹകരണസംഘങ്ങളുടെ രൂപവത്കരണം പൂര്‍വാധികം ഊര്‍ജിതമാക്കുന്നതിനുള്ള നടപടികള്‍ മാവോപക്ഷം സ്വീകരിച്ചു. 1955 അവസാനമായപ്പോഴേക്കും കര്‍ഷകകുടുംബങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗം സഹകരണ സംഘങ്ങളില്‍ അംഗത്വമെടുത്തു. 1956 അവസാനം 88 ശ.മാ. കുടുംബങ്ങള്‍ ഉന്നതതല സംഘങ്ങളില്‍ അംഗങ്ങളായിരുന്നു. പിന്നെയൊരു 8 ശ.മാ. നിമ്നതല സംഘങ്ങളിലും. ഈ സാഹചര്യത്തില്‍ മാവോ നടത്തിയ 'മുന്നോട്ടു കുതിക്കുക' എന്ന ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് 'വമ്പന്‍ കുതിപ്പു' (Great-leap forward) പ്രസ്ഥാനമുണ്ടായത്.

കാര്‍ഷികമേഖലയില്‍ വിജയം കണ്ടതോടെ പാര്‍ട്ടി നഗരങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ പൊതു ഉടമയിലാക്കാന്‍ തുടങ്ങി. 1956 അവസാനമായപ്പോഴേക്കും സാമൂഹ്യവത്കരണ പ്രക്രിയ പൂര്‍ത്തിയായി.

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നൊന്നായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കാര്‍ഷിക സഹകരണസംഘങ്ങളുടെ രൂപവത്കരണം അനിയന്ത്രിതമായ വേഗത്തിലായി. എന്നാല്‍ അവയുടെ പ്രവര്‍ത്തനത്തിനു ദിശാബോധവും പ്രോത്സാഹനവും നല്കാന്‍ കഴിവുള്ള കാഡര്‍മാര്‍ കുറവായിരുന്നു. അടുക്കും ചിട്ടയുമില്ലാതെയും യുക്തിസഹമായ ആസൂത്രണമില്ലാതെയും പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയതിനാല്‍ കാര്‍ഷികരംഗത്ത് ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ നഷ്ടങ്ങള്‍ മറച്ചുവയ്ക്കുകയും നേട്ടങ്ങള്‍ പെരുപ്പിച്ചു കാണിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ വായിച്ച് ആവേശംകൊണ്ട അധികാരികള്‍ കൂടുതല്‍ വലിയ ലക്ഷ്യങ്ങള്‍ നിര്‍ദേശിച്ചു. ചുരുക്കത്തില്‍ യഥാര്‍ഥ സ്ഥിതിയെക്കുറിച്ചുള്ള അറിവും യാഥാര്‍ഥ്യബോധവും ഇല്ലാതെയാണ് പ്രവര്‍ത്തനം മുന്നോട്ടുപോയത്. മിതത്വം പാലിക്കണം എന്ന് ഉപദേശിച്ചുകൊണ്ടിരുന്ന നേതാക്കള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ അത്യാവശ്യം ഊന്നിപ്പറയാന്‍ തുടങ്ങി. അതോടെ പാര്‍ട്ടിയില്‍ വീണ്ടും വിവാദമായി.

1956 സെപ്തംബറില്‍ സമ്മേളിച്ച 8-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിയന്ത്രണം വിട്ടുള്ള പോക്കിനു കടിഞ്ഞാണിടണം എന്നതായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതനുസരിച്ചുള്ള നടപടികളാണ് പിന്നീടുണ്ടായത്. അത് മാവോ പക്ഷത്തിന് അത്ര സമ്മതമായിരുന്നില്ല.

സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം കോണ്‍ഗ്രസ്സില്‍ നികിതാ ക്രുഷ്ചേവ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്ന രൂക്ഷമായ സ്റ്റാലിന്‍ വിമര്‍ശനം ചൈനീസ് പാര്‍ട്ടിയിലും ചലനങ്ങളുണ്ടാക്കി. വ്യക്തിപ്രഭാവത്തിന്റെ സ്വാധീനം ദുര്‍ബലപ്പെടുത്തുകയും സംയുക്ത നേതൃത്വം സ്ഥാപിക്കുകയും ചെയ്യണമെന്ന ചിന്ത ശക്തിപ്പെട്ടിരുന്നു. അതനുസരിച്ചു ചെയ്ത ഒരു കാര്യം 'മാവോ ദ്സെ ദൂങ് ചിന്ത'യെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഭരണഘടനയില്‍ നിന്നുപേക്ഷിച്ചതാണ്. പാര്‍ട്ടികളുടെ നിര്‍ദേശക സിദ്ധാന്തങ്ങളില്‍ ഒന്നായിരുന്ന 'മാവോ ദ്സെ ദൂങ് ചിന്ത'യ്ക്കു നല്കിയ സ്ഥാനത്തെ വ്യക്തിപ്രഭാവത്തിന്റെ ഒരു ലക്ഷണമായാണ് 8-ാം കോണ്‍ഗ്രസ് കണ്ടത്. ഈ കോണ്‍ഗ്രസ്സിനെത്തുടര്‍ന്നാണ് 'ആയിരം പൂക്കള്‍ വിരിയട്ടെ' എന്ന മുദ്രാവാക്യവും അതനുസരിച്ചുള്ള വിമര്‍ശന-സ്വയം വിമര്‍ശനങ്ങളും ഉണ്ടായത്.

വമ്പന്‍ കുതിപ്പ്

വമ്പന്‍ കുതിപ്പ് (1958-60). 1957 ജൂണില്‍ ചേര്‍ന്ന ദേശീയ ജനസഭയുടെ നാലാം സമ്മേളനത്തില്‍ പ്രധാനമന്ത്രി ജോ എന്‍ലി ചെയ്ത സുദീര്‍ഘ പ്രസംഗം കഴിഞ്ഞ എട്ടുവര്‍ഷങ്ങളിലുണ്ടായ നേട്ടങ്ങളുടെ ആശാവഹമായ ഒരു ചിത്രമാണ് അവതരിപ്പിച്ചത്. ഒന്നാം പഞ്ചവത്സരപദ്ധതി വിജയമായിരുന്നു. ഘനവ്യവസായങ്ങളുടെ പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക് 18 ശ.മാ., സമ്പദ്വ്യവസ്ഥയുടെ ഒട്ടാകെ വളര്‍ച്ച 10 ശ.മാ. കാര്‍ഷികമേഖലയില്‍ വ്യാപകമായ പുനസ്സംഘടന, വ്യവസായങ്ങളുടെ ദേശസാത്കരണം, ആസൂത്രണ നൈപുണിയിലുണ്ടായ മെച്ചം-ഇതായിരുന്നു ചിത്രം.

ഏറ്റവും അലോസരപ്പെടുത്തുന്ന പ്രശ്നം കാര്‍ഷികമേഖലയുടേതു തന്നെയായിരുന്നു. 1956-ല്‍ തന്നെ വിളവു വളരെ മോശമായിരുന്നു. 1957-ല്‍ സ്ഥിതി കൂടുതല്‍ മോശമായി. ദുര്‍ഭിക്ഷമുണ്ടാകാനുള്ള സാധ്യത തെളിഞ്ഞുവരികയായിരുന്നു. അനേകം ഗ്രാമീണര്‍ കൃഷിയുപേക്ഷിച്ചു ലാഭകരമായ ചെറുകിട വ്യവസായങ്ങളിലേക്കും മറ്റും തിരിഞ്ഞു. പ്രശ്നം ഭക്ഷ്യലഭ്യതയുടേതു മാത്രമായിരുന്നില്ല. കയറ്റുമതിച്ചരക്കുകളും വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്കൃത വസ്തുക്കളും കാര്‍ഷികമേഖലയാണ് സംഭാവന ചെയ്യേണ്ടിയിരുന്നത്. അതിനു തടസ്സം നേരിട്ടിരുന്നു. സമ്പദ്വ്യവസ്ഥയാകെ അലങ്കോലമാവുകയെന്നതായി ഫലം. ഘനവ്യവസായങ്ങളോടുള്ള പ്രതിപത്തി അതിരുവിട്ടതായിപ്പോയില്ലേ എന്ന ആശങ്കയും വളരുകയായിരുന്നു. ഈ സാഹചര്യത്തില്‍ പ്രായോഗികവാദികളും തീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ പ്രകടമായി. എട്ടാം കേന്ദ്രകമ്മിറ്റിയുടെ മൂന്നാം പ്ലീനത്തിലാണ് ഏതു മാര്‍ഗമാണ് സ്ഥിരീകരിക്കേണ്ടത് എന്ന തീരുമാനമെടുത്തത്. ചെയര്‍മാന്‍ മാവോയുടെ നേതൃത്വത്തിലുള്ള തീവ്രവാദികള്‍ നിര്‍ദേശിച്ച 'വമ്പന്‍ കുതിച്ചുചാട്ട'ത്തിന് അനുകൂലമായ തീരുമാനമാണ് സമ്മേളനം എടുത്തത്. ദേശീയ ജനസഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി, രാഷ്ട്രീയ കൂടിയാലോചനാ സമ്മേളനം, പരമാധികാര രാഷ്ട്രീയ സമ്മേളനം എന്നീ പ്രമുഖസ്ഥാപനങ്ങള്‍ പ്രസ്തുത നിശ്ചയത്തിനു സ്ഥിരീകരണം നല്കി. അവ മാവോ തയ്യാറാക്കിയ പന്ത്രണ്ടു വര്‍ഷ പരിപാടി അംഗീകരിക്കുകയും ചെയ്തു. പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ടായിരുന്ന സംശയാലുക്കള്‍ക്കെതിരായ ഒരു പ്രസ്ഥാനം-വലതുപക്ഷ ചിന്താഗതിക്കാര്‍ക്കെതിരായി നടത്തിക്കൊണ്ടിരുന്ന പ്രസ്ഥാനം-വിപുലീകരിച്ച് സംഘടിപ്പിച്ചു. അങ്ങനെ ചെയര്‍മാന്‍ മാവോ പൂര്‍ണമായും മേധാവിത്വം സ്ഥാപിച്ചു.

സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്കെതിരെ മാവോയും അനുയായികളും സര്‍വതോമുഖമായ ഒരു ആക്രമണം അഴിച്ചുവിട്ടു. മിതവാദികളെ നിര്‍വീര്യമാക്കുന്നതിനുള്ള നടപടികളും അതോടൊപ്പം കൈക്കൊണ്ടു. മാവോ അന്നു പലതവണ ഉന്നതതല സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുകയും ഉദ്യോഗസ്ഥമേധാവിത്വത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. മാത്രമല്ല, സോവിയറ്റ് മാതൃക അതേപടി അനുകരിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ചൈന 'രണ്ടു കാലില്‍ നടക്കുന്ന' ഒരു തന്ത്രം ആവിഷ്കരിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ഉദ്ബോധിപ്പിച്ചു. കൂടുതല്‍ മൂലധന നിക്ഷേപം ആവശ്യമായ ഒരു ആധുനിക മേഖല വികസിപ്പിക്കുന്നതോടൊപ്പം തന്നെ കാര്‍ഷികരംഗത്തും ചെറുകിട വ്യവസായരംഗത്തും അത്ര തന്നെ ആധുനികവും പരിഷ്കൃതവുമല്ലാത്ത സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന സംരംഭങ്ങളും വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന നിര്‍ദേശമുണ്ടായി. സമൂഹത്തിനു ഭംഗം വരുത്താതെ തന്നെ ഇതുരണ്ടും സാധിക്കേണ്ടിയിരുന്നു. ഗ്രാമവും നഗരവും തമ്മിലും കായികാധ്വാനവും ധൈഷണാധ്വാനവും തമ്മിലും തലവന്മാരും തൊഴിലാളികളും തമ്മിലും വിദ്യാലയവും ഉത്പാദനവും തമ്മിലുമുള്ള സാമൂഹിക-സാമ്പത്തിക വിടവുകളെല്ലാം ഇല്ലാതാക്കേണ്ടിയിരുന്നു. പുതിയ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ് ചെങ്കൊടി എന്ന പേരില്‍ ഒരു സൈദ്ധാന്തിക പത്രം ആരംഭിച്ചത്.

1958 ജൂണ്‍-നവ. മാസങ്ങളില്‍ ആധുനികവത്കരണം എന്ന വിപ്ലവകരമായ പരിപാടി അതിന്റെ മൂര്‍ധന്യത്തിലെത്തി. കൂടുതല്‍ ഉയര്‍ന്ന ലക്ഷ്യങ്ങളും വലിയ നേട്ടങ്ങളും നിത്യേന പ്രഖ്യാപിച്ചുകൊണ്ടിരുന്നു. കൂട്ടുകൃഷി പ്രസ്ഥാനം വളര്‍ന്ന് ഗ്രാമങ്ങളില്‍ ജനകീയ കമ്യൂണുകളുടെ സ്ഥാപനത്തില്‍ കലാശിച്ചു. ആഗ. അവസാനമായപ്പോഴേക്കും തന്നെ 30 ശ.മാ. കര്‍ഷകകുടുംബങ്ങള്‍ കമ്യൂണുകളില്‍ ചേര്‍ന്നു. ചൈനയിലെ മുഴുവന്‍ കര്‍ഷകജനതയെയും 24,000 കമ്യൂണുകളിലായി പുനഃസംഘടിപ്പിക്കാന്‍ രണ്ടുമാസമേ എടുത്തുള്ളു. 'പിന്നാമ്പുറ ചൂളകള്‍'(backyard furnaces)ആയിരക്കണക്കിനാണ് എല്ലാ ഗ്രാമങ്ങളിലും മുളച്ചുവന്നത്. ഉരുക്കുനിര്‍മാണം വികേന്ദ്രീകൃതമായി വികസിപ്പിക്കുന്നതിനു സ്വീകരിച്ച വിദ്യയാണത്. കൃഷിയിലും നാടന്‍ വ്യവസായശാലകളിലും സ്ത്രീകള്‍ കൂടുതലായി ജോലിക്കു ചേര്‍ന്നു എന്നത് 'വമ്പന്‍ കുതിപ്പി'ന്റെ ഒരു സവിശേഷതയാണ്. ഔപചാരിക വിദ്യാഭ്യാസത്തിനുമേല്‍ നടത്തിയ കടന്നാക്രമണമാണ് മറ്റൊരു പ്രധാന സവിശേഷത. പഠനവും ഉത്പാദനവും അഭേദ്യമായി ബന്ധപ്പെടുത്തുന്ന പഠനരീതി പ്രോത്സാഹിപ്പിച്ചു.

ഗ്രാമങ്ങളിലും നഗരങ്ങളിലും പുതിയ ഉണര്‍വും ആവേശവും സാര്‍വത്രികമായി. ജനകോടികളുടെ ജീവിതശൈലി അപ്പാടെ മാറുകയായിരുന്നു. സോഷ്യലിസത്തിന്റെ സാക്ഷാത്കാരമായി എന്ന സന്തോഷത്തിലായിരുന്നു എല്ലാവരും.

ആവേശവും ഉത്സാഹവും യാഥാര്‍ഥ്യബോധത്തിനു ബദലാവില്ലെന്നു തെളിയാന്‍ അധികം സമയമെടുത്തില്ല. 'വമ്പന്‍ കുതിപ്പി'ന്റെ എല്ലാ പരിപാടികളിലും പാളിച്ചകളും പരാജയങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഉദാഹരണമായി പിന്നാമ്പുറ ചൂളകളുടെ ഇന്ധനമായ വിറകിനുവേണ്ടി വെട്ടിയ മരങ്ങള്‍ക്കു കൈയും കണക്കുമില്ല. അവയില്‍ ഉത്പാദിപ്പിച്ച ഇരുമ്പിന്റെയും ഉരുക്കിന്റെയും സിംഹഭാഗവും ഉപയോഗിക്കാന്‍ കൊള്ളാത്തവയായിരുന്നു. ഒരു വീണ്ടുവിചാരം അനിവാര്യമായത് നാട്ടിന്‍പുറത്തു ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടപ്പോഴാണ്. ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ ക്ഷാമമാണ് അക്കാലത്ത് ചൈനയിലുണ്ടായത്. ആദ്യഘട്ടങ്ങളില്‍ 'നേട്ട'ങ്ങളുടെ പെരുപ്പിച്ച കണക്കുകളാണ് കീഴ്ത്തട്ടില്‍ നിന്നു മേലോട്ടു പൊയ്ക്കൊണ്ടിരുന്നത്. വസ്തുതകളുടെ സമ്മര്‍ദം ദുര്‍വഹമായതോടെ പാര്‍ട്ടിയും ഭരണസ്ഥാപനങ്ങളും 'വമ്പന്‍ കുതിപ്പി'നു വിരാമം കുറിക്കാന്‍ തയ്യാറാവുകതന്നെ ചെയ്തു.

'ധീരോദാത്തമായ പരാജയം', 'ഭീമാകാരമായൊരു വിപ്ലവ നാടകം' എന്നെല്ലാമാണ് ചരിത്രകാരന്മാര്‍ ഈ പ്രസ്ഥാനത്തെ വിശേഷിപ്പിക്കുന്നത്. സങ്കുചിത സ്വാര്‍ഥത്തിന്റെ ശീലങ്ങളുടെ വേരുകള്‍ ഇളക്കാനും സഹകരണത്തിന്റെ ശീലങ്ങള്‍ക്കു കളമൊരുക്കാനും പരാശ്രയമില്ലാത്ത വികസനം എന്ന കാഴ്ചപ്പാടു ജനമനസ്സുകളില്‍ ഉറപ്പിക്കാനും അതിനു കഴിഞ്ഞിരുന്നു. ഭൗതിക നഷ്ടങ്ങള്‍ നിസ്സാരമായിരുന്നില്ല. വൈകാരികമായ ഉപലബ്ധികളും ഗണ്യംതന്നെ.

സാംസ്കാരികവിപ്ലവം

സാംസ്കാരികവിപ്ലവം (1966-77). 'വമ്പന്‍ കുതിച്ചുചാട്ട'ത്തിന്റെ പരാജയം ജനങ്ങളെ സങ്കടത്തിലും നൈരാശ്യത്തിലും ആഴ്ത്തി. അതിന്റെ പ്രതിഫലനം പാര്‍ട്ടിയിലും ഉണ്ടായി. എന്നാല്‍ അധികംതാമസിയാതെ സാമ്പത്തികരംഗം പുനരുജ്ജീവിക്കുകയും ഉത്സാഹം വീണ്ടുകിട്ടുകയും ചെയ്തു. അപ്പോഴും പാര്‍ട്ടിയില്‍ തീവ്രവാദികളും പ്രായോഗികമതികളും തമ്മിലുള്ള സംഘര്‍ഷം തുടരുകതന്നെ ചെയ്തു. 'മുതലാളിത്ത പാതക്കാര്‍', 'വലതുപക്ഷ അവസരവാദികള്‍' എന്നെല്ലാമാണു പ്രായോഗികമതികളെ തീവ്രവാദികള്‍ വിശേഷിപ്പിച്ചത്. അവര്‍ക്കെതിരായി പാര്‍ട്ടിക്കകത്തും പുറത്തും സമരം ചെയ്യേണ്ടതിന്റെ ആവശ്യം മാവോയും സഖാക്കളും ഊന്നിപ്പറഞ്ഞു. അതിന്റെ അന്തിമ പരിണതിയായിരുന്നു ഒരു ദശകത്തിലേറെ നീണ്ടുനില്ക്കുകയും രാജ്യത്തെ അരാജകത്വത്തിന്റെ വക്കോളം തള്ളിയെത്തിക്കുകയും ചെയ്ത 'മഹത്തായ തൊഴിലാളിവര്‍ഗ സാംസ്കാരിക വിപ്ലവം'.

1966-ലെ വസന്തം മുതല്‍ 69-ലെ വസന്തം വരെയായിരുന്നു സാംസ്കാരികവിപ്ലവം മൂര്‍ധന്യത്തിലെത്തിയ കാലം. വര്‍ണനാതീതമായ പരിപാടികളും സംഭവങ്ങളുമാണ് അക്കാലത്ത് അരങ്ങേറിയത്. 'മാവോ ചിന്ത' എന്ന കോലാഹലമായിരുന്നു സര്‍വത്ര. സമുന്നത നേതാക്കളെ തെരുവിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നു പരസ്യവിചാരണ നടത്തി അവരെ കോമാളിത്തൊപ്പിയിടുവിച്ചു പ്രദര്‍ശിപ്പിക്കുകയും പലവിധത്തില്‍ അവഹേളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നതു നിത്യസംഭവമായി. ഉദ്ബോധനങ്ങള്‍, ആരോപണങ്ങള്‍, ആക്രോശങ്ങള്‍ എന്നിവ കാണിക്കുന്ന പടുകൂറ്റന്‍ പോസ്റ്ററുകള്‍ ചുവരുകളില്‍ നിറഞ്ഞു. ബുദ്ധിജീവികളെ പാടങ്ങളിലേക്കും പണിശാലകളിലേക്കും നാടുകടത്തി; വിദ്യാലയങ്ങള്‍ക്കു മാസങ്ങളോളം നീണ്ട അവധി പ്രഖ്യാപിച്ചു. തെരുവുകളില്‍ യുദ്ധങ്ങള്‍ അരങ്ങേറി. നേതൃദുര്‍ഗത്തിന്റെ നേരെ പീരങ്കി തിരിക്കാനുള്ള മാവോയുടെ ആഹ്വാനം ഇതെല്ലാമാണു വരുത്തിവച്ചത്. മാവോ സൂക്തങ്ങള്‍ അച്ചടിച്ച ചുവന്ന പുസ്തകം ഉയര്‍ത്തി പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നടത്തിയ 'റെഡ് ഗാര്‍ഡു'കള്‍ എന്ന സാംസ്കാരിക വിപ്ലവസേന മറുനാടന്‍ എംബസികളെപ്പോലും ആക്രമിക്കുകയുണ്ടായി. ആ കോലാഹലത്തില്‍ പല സമുന്നത നേതാക്കളും സ്ഥാനഭ്രഷ്ടരായി; മറ്റു പലര്‍ക്കും സ്ഥാനക്കയറ്റം കിട്ടി; ചിലര്‍ തടങ്കലിലായി; മറ്റു ചിലര്‍ അപ്രത്യക്ഷരായി. രാഷ്ട്രപതി ല്യു ഷൌ ഛിക്കും പ്രധാനമന്ത്രി ജോ എന്‍ ലിക്കുപോലും യാതനകളില്‍ നിന്നു രക്ഷപ്പെടാനായില്ല. 'മുതലാളിത്ത പാതക്കാരുടെ ഉന്മൂലനത്തിനു വേണ്ടിയുള്ള അന്തിമ സമരത്തില്‍ മഹാസ്തംഭങ്ങള്‍ പലതും നിലംപൊത്തി.

സാംസ്കാരിക വിപ്ലവത്തിന്റെ താത്ത്വികാചാര്യന്‍ മാവോ തന്നെയായിരുന്നു. മൂന്നു സ്ഥാപനങ്ങളുമായാണ് അദ്ദേഹത്തിന് ഇടപെടേണ്ടിവന്നത്.

1. ലിന്‍ ബ്യോയുടെ നേതൃത്വത്തിലുള്ള ജനകീയ വിമോചനസേന.

2. ചെന്‍ ബോദ (സൈദ്ധാന്തികന്‍), ജിയാങ് ഛിങ് (മാവോയുടെ പത്നി) എന്നിവരുടെ നേതൃത്വത്തിലുള്ള സാംസ്കാരിക വിപ്ലവനേതൃത്വം.

3. ജോ എന്‍ലിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണസമിതി.

പാര്‍ട്ടിയുടെ നേതൃത്വത്തിനെതിരായിരുന്നു മാവോയുടെ ആക്രമണം. അതിനു ലക്ഷക്കണക്കിനു ചെറുപ്പക്കാരെ അഴിച്ചുവിട്ടു. അവരുടെ മേല്‍ കര്‍ശനമായ നിയന്ത്രണം നടപ്പാക്കാനാവശ്യമായ സൈന്യത്തിന്റെ കൂറ് മാവോയില്‍ ഉറപ്പിക്കാന്‍ ലിന്‍ ബ്യോ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.

കര്‍മരംഗത്ത് വീറും വീര്യവും പ്രദര്‍ശിപ്പിച്ച ജിയാങ് ഛിങ്ങിനും കൂട്ടാളികള്‍ക്കും പ്രബലമായ രാഷ്ട്രീയാടിത്തറ ഉണ്ടായിരുന്നില്ല. എന്നാല്‍, ചെയര്‍മാന്‍ മാവോയുടെ സഹധര്‍മിണി എന്ന പദവി ജിയാങ് ഛിങ്ങിന് അടിസ്ഥാനമായുണ്ടായിരുന്നു. അവരുടെയും ചെന്‍ ബോദയുടെയും നേതൃത്വത്തിലുംള്ള ഗ്രൂപ്പിനോടായിരുന്നു മാവോയ്ക്ക് മാനസികമായ അടുപ്പം, പക്ഷേ അവരുടെ സമചിത്തതയെക്കുറിച്ച് അദ്ദേഹത്തിന് സന്ദേഹമുണ്ടായിരുന്നു.

ജോ എന്‍ലി പ്രായോഗികമതിയായ, അക്ഷോഭ്യനായ ഒരു ഭരണാധികാരിയായിരുന്നു. നാശനഷ്ടങ്ങള്‍ ആവുന്നത്ര കുറയ്ക്കുകയും സുസ്ഥിരത ആവുന്നത്ര നിലനിര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. അതിനുവേണ്ടി തന്റെ സംഭാഷണചാതുരി പരമാവധി പ്രയോജനപ്പെടുത്തി അദ്ദേഹം.

ജനാധിപത്യ കേന്ദ്രീകരണം എന്ന തത്ത്വം മുറുകെ പിടിച്ച മാവോ തന്റെ പുതിയ പ്രസ്ഥാനത്തിനു പാര്‍ട്ടി നേതൃത്വത്തിന്റെ അംഗീകാരം നേടാന്‍ ശ്രമിച്ചു. അതിനുവേണ്ടി അദ്ദേഹം 1966 ആഗ.-ല്‍ കേന്ദ്രകമ്മിറ്റിയുടെ ഒരു പ്ലീനം വിളിച്ചുകൂട്ടി. അതില്‍ അദ്ദേഹം 'ബൂര്‍ഷ്വാ സര്‍വാധിപത്യം അടിച്ചേല്പിക്കുകയും അലയടിച്ചുയര്‍ന്ന മഹത്തായ തൊഴിലാളിവര്‍ഗ സാംസ്കാരിക വിപ്ലവത്തെ ആക്രമിക്കുകയും ചെയ്ത' 'നേതൃസ്ഥാനത്തുള്ള സഖാക്കളെ' 'നിശിതമായി വിമര്‍ശിച്ചു.' 'കേന്ദ്ര ആസ്ഥാനത്തില്‍ ബോംബിടുക' എന്ന മുദ്രാവാക്യം അടങ്ങിയ പുതിയ ഒരു പോസ്റ്റര്‍ പ്രതിഷ്ഠിച്ചു. പ്രസ്തുത പ്ലീനം പതിനാറു നിര്‍ദേശങ്ങളടങ്ങുന്ന ഒരു രേഖ സാംസ്കാരിക വിപ്ലവത്തിനുവേണ്ടി അംഗീകരിച്ചു. അതില്‍ പാരിസ് കമ്മ്യൂണി(1871)നെ അനുസ്മരിച്ചിരുന്നു. ഒരു 'കമ്മ്യൂണ്‍' സ്ഥാപിച്ചതായി ഷങ്ഹൈ നഗരത്തിലെ റെഡ്ഗാര്‍ഡുകള്‍ നടത്തിയ പ്രഖ്യാപന(ഫെ. 1967)ത്തിനു പ്രചോദകമായത് ഈ പരാമര്‍ശമാണ്. 'അധികാരം പിടിച്ചെടുക്കല്‍' എത്രത്തോളം പോകാം എന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമായിരുന്നു കേന്ദ്രത്തിലെ ഇരുപതു മന്ത്രാലയങ്ങള്‍ വിപ്ലവകാരികള്‍ പിടിച്ചെടുത്തത്.

അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെത്തുടര്‍ന്ന് പലേടത്തും രക്തരൂഷിതമായ സംഘട്ടനങ്ങള്‍ തന്നെയുണ്ടായി. വിപ്ലവം നിയന്ത്രണത്തില്‍ നിന്നു വിട്ടുപോകും എന്ന ഭീഷണി ഉയര്‍ന്നപ്പോള്‍ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി ജനകീയ വിമോചനസേനയെ രംഗത്തിറക്കി. വിപ്ലവം തുടര്‍ന്നും നീറിപ്പുകഞ്ഞുകൊണ്ടുതന്നെയിരുന്നു. അങ്ങനെയിരിക്കെയാണ് 1976-ല്‍ ചെയര്‍മാന്‍ മാവോയും പ്രധാനമന്ത്രി ജോ എന്‍ലിയും മരിച്ചത്. മാവോയുടെ മരണത്തെത്തുടര്‍ന്ന് ജിയാങ് ഛിങ് നയിച്ച ഒരു 'നാല്‍വര്‍ സംഘം' അധികാരം പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയും 'നാല്‍വര്‍ സംഘം' തടവിലാവുകയും ചെയ്തു. സാംസ്കാരിക വിപ്ലവത്തിന്റെ മറ്റൊരു നേതാവായ ലിന്‍ബ്യോ ഒരു വിമാനത്തില്‍ കയറി നാടുവിട്ടു പോകാന്‍ ശ്രമിക്കുകയും വിമാനം തകര്‍ന്നു മരിക്കുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തില്‍, നേരത്തെ തന്നെ പരിക്ഷീണമായിരുന്ന സാംസ്കാരിക വിപ്ലവം കെട്ടടങ്ങി.

നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന ഡെങ് ഷ്യൊപിങ് ചൈനയെ പുതിയൊരു പന്ഥാവിലേക്കു നയിച്ചു. 1987-നു ശേഷം നടപ്പില്‍ വരുത്തിയ മൗലിക പരിഷ്കാരം എല്ലാ മേഖലകളിലും മുന്നേറ്റത്തിനു വഴിയൊരുക്കി. ഇന്നു ചൈന ലോകത്തിലെ ഏറ്റവും കരുത്തുള്ള സാമ്പത്തിക ശക്തികളില്‍ ഒന്നായിത്തീര്‍ന്നത് ആ പരിഷ്കാരങ്ങള്‍ കാരണമാണ്.

ഭരണവ്യവസ്ഥ

ജനകീയ ചൈനയിലെ ഭരണസംവിധാനത്തില്‍ സര്‍വാധിപത്യം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. നിയമനിര്‍മാണം, നയരൂപീകരണം, നീതിനിര്‍വഹണം, ദൈനംദിന ഭരണം, രാജ്യരക്ഷ എന്നിങ്ങനെ സമസ്ത കാര്യങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിശ്ചയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിധേയമായാണ് നടക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രബലമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ദശലക്ഷക്കണക്കിനാണ് അതിന്റെ അംഗസംഖ്യ. അതിന്റെ അനുബന്ധസംഘടനകളില്‍ കോടിക്കണക്കിനാണ് അംഗങ്ങളുള്ളത്.

അസാധാരണമായ കെട്ടുറപ്പുള്ള ഒരു സംഘടനാരൂപമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. അതിന്റെ പരമാധികാരം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിക്ഷിപ്തമാണ്. നയപരിപാടികള്‍, നേതൃത്വം എന്നീ കാര്യങ്ങളിലെല്ലാം അന്തിമവിധി പാര്‍ട്ടി കോണ്‍ഗ്രസ്സിന്റേതാണ്. 1921-ലായിരുന്നു ഒന്നാമത്തെ പാര്‍ട്ടികോണ്‍ഗ്രസ്. അന്ന് പാര്‍ട്ടിയില്‍ കേവലം 57 അംഗങ്ങളാണുണ്ടായിരുന്നത്. 1949 ആയപ്പോഴേക്കും അത് 4.5 ലക്ഷമായി വര്‍ധിച്ചു. 1992-ല്‍ അംഗസംഖ്യ 51 ലക്ഷമായി. പാര്‍ട്ടിയോടൊപ്പം അതിന്റെ പട്ടാളവും വളര്‍ന്നുകൊണ്ടിരുന്നു. 1937-ല്‍ 'ജനകീയ വിമോചനസേന' എന്ന ചെമ്പടയില്‍ 92,000 പേരാണുണ്ടായിരുന്നത്. 1949-ല്‍ പടയാളികളുടെ എണ്ണം 40,00,000 ആയി. രാഷ്ട്രീയ ദാര്‍ഢ്യവും സായുധശക്തിയും ചേര്‍ന്ന, പാര്‍ട്ടിക്ക് അത്യാവശ്യമായ അച്ചടക്കത്തില്‍ ഊന്നിക്കൊണ്ടാണ് അതു സംഘടിപ്പിച്ചത്.

പാര്‍ട്ടി കോണ്‍ഗ്രസ് എന്ന പരമോന്നതസഭയുടെ പ്രതിനിധി യായി പ്രവര്‍ത്തിച്ചത് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയാണ്. 100-നും 300-നും ഇടയ്ക്കാണ് അതിന്റെ അംഗസംഖ്യ. പാര്‍ട്ടി കോണ്‍ഗ്രസ്സിനെക്കാള്‍ വളരെക്കൂടുതല്‍ തവണ സമ്മേളിക്കാറുള്ള കേന്ദ്രക്കമ്മിറ്റിക്കു നയരൂപീകരണത്തില്‍ സജീവമായ പങ്കാണുള്ളത്. ചിലപ്പോള്‍ പുറത്തുനിന്നുള്ള വിദഗ്ധരെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലീകൃതയോഗ-പ്ലീനം-ങ്ങള്‍ കേന്ദ്രക്കമ്മിറ്റി നടത്താറുണ്ട്. നിര്‍ണായകമായ വ്യതിയാനങ്ങള്‍ പലതും ഇത്തരം പ്ലീനങ്ങളുടെ നിശ്ചയമനുസരിച്ചാണുണ്ടായിട്ടുള്ളത്. പാര്‍ട്ടി കോണ്‍ഗ്രസ്സാണ് കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത്.

കേന്ദ്രകമ്മിറ്റിക്കു തന്നെയും ദൈനംദിന കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയാറില്ല. അതിന്റെ വലുപ്പം തന്നെയാണു തടസ്സം. കേന്ദ്രകമ്മിറ്റി തെരഞ്ഞെടുക്കുന്ന ഒരു രാഷ്ട്രീയ സമിതി (പൊളിറ്റിക്കല്‍/പോളിറ്റ്ബ്യൂറോ) ആണ് നിത്യ നൈമിത്തിക കാര്യങ്ങളെല്ലാം നോക്കുന്നത്. സംഘടനയ്ക്ക് ഒട്ടാകെ ബാധകമായ ഉത്തരവുകള്‍, ചട്ടങ്ങള്‍, നിശ്ചയങ്ങള്‍, നിര്‍ദേശങ്ങള്‍, അറിയിപ്പുകള്‍ എന്നിവയുടെയെല്ലാം ഉറവിടമാണ് പോളിറ്റ്ബ്യൂറോ. അതില്‍ 25-നു താഴെ അംഗങ്ങളേയുള്ളൂ.

പോളിറ്റ്ബ്യൂറോയ്ക്ക് ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റിയുണ്ട്. സമസ്ത കാര്യങ്ങളുടെയും മേല്‍നോട്ടം അതിലെ അംഗങ്ങളുടെ മാത്രം ചുമതലയാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഇല്ലാത്ത പോളിറ്റ്ബ്യൂറോ അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും പ്രത്യേക ചുമതലകള്‍ നിശ്ചയിച്ചിരിക്കും.

ഇങ്ങനെ സുഘടിതവും സുശക്തവുമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് 1949-ല്‍ അധികാരം പിടിച്ചെടുത്തത്. എല്ലാം താറുമാറായിക്കിടന്ന ആ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ശ്രദ്ധ ആദ്യം തിരിഞ്ഞത് സാമ്പത്തിക ക്രമീകരണം, ക്രമസമാധാന പുനഃസ്ഥാപനം, രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണം എന്നിവയിലേക്കാണ്.

ആഭ്യന്തരയുദ്ധത്തില്‍ വിജയിച്ചു ഭരണാധികാരം കൈവശപ്പെടുത്തിയ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിയന്തിര പ്രാധാന്യമുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്ന് കാര്യക്ഷമമായ ഒരു ഭരണയന്ത്രം കരുപ്പിടിപ്പിക്കുക എന്നതായിരുന്നു. 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധം മുതല്ക്കു തന്നെ സാമ്രാജ്യത്തില്‍ അസ്വാസ്ഥ്യങ്ങളും കലാപങ്ങളും തുടങ്ങിയിരുന്നു. പാശ്ചാത്യരുടെ ഓരോ ചെയ്തിയും കേന്ദ്രഭരണത്തെ കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാക്കി. അവസാനം രാജഭരണം അവസാനിച്ചു ജനാധിപത്യമായി. ചൈനീസ് റിപ്പബ്ലിക്കിലും ഒരിക്കല്‍പ്പോലും സ്വൈരവും സമാധാനവുമുണ്ടായിരുന്നില്ല. ആഭ്യന്തര കലാപങ്ങള്‍, കൂമിന്താങ്-കമ്യൂണിസ്റ്റ് യുദ്ധം, ജപ്പാന്റെ ആക്രമണം എന്നിവ കാരണം പല ദശകങ്ങളായി ചൈനയില്‍ ഭരണം നാമമാത്രമായിരുന്നു.

ഭരണകൂടത്തിന്റെ അവശിഷ്ടമായി ചില വകുപ്പുകളും ചില സ്ഥാപനങ്ങളും ഉണ്ടായിരുന്നു. അവയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ പലരും നാടുവിട്ട് ഓടിപ്പോയി. നാട്ടില്‍ത്തന്നെ കഴിഞ്ഞുകൂടിയവര്‍ക്ക് കമ്യൂണിസ്റ്റുകാരെ ഭയമായിരുന്നു. അല്ലെങ്കില്‍ അവരോടു വിരോധമായിരുന്നു. കിട്ടാവുന്നത്ര വിദഗ്ധരുടെയും ഉന്നതോദ്യോഗസ്ഥരുടെയും സഹകരണം തേടണമെന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. സ്വന്തം മാത്രമായ ഒരു ഭരണകൂടം രൂപപ്പെടുത്തുന്നത് ഉടനടി സാധ്യമല്ലെന്നു പാര്‍ട്ടിക്കറിയാമായിരുന്നു. അതുകൊണ്ട് 'പുതിയ ജനാധിപത്യ'ത്തിനു വാക്കാലെങ്കിലും പിന്തുണ നല്കാന്‍ തയ്യാറുള്ള എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പാര്‍ട്ടി സ്വാഗതം ചെയ്തു. ജപ്പാനെതിരായ യുദ്ധത്തില്‍ നിസ്വാര്‍ഥമായും ദൃഢനിശ്ചയത്തോടെയും പോരാടിയ ശക്തി എന്ന നിലയ്ക്കു പാര്‍ട്ടി ആര്‍ജിച്ചിരുന്ന ജനപ്രീതി ആ സാഹചര്യത്തില്‍ പാര്‍ട്ടിക്കു പ്രയോജനപ്പെട്ടു. നിഷ്പക്ഷമതികളായ കുറേപ്പേര്‍ പാര്‍ട്ടിയുടെ യത്നങ്ങളില്‍ സഹകരിക്കാന്‍ സന്നദ്ധരായി.

1949 സെപ്.-ല്‍ 'ചൈനീസ് ജനതയുടെ രാഷ്ട്രീയ കൂടിയാലോചനാ സമ്മേളനം' Chinese People's Political Consultative Conference-CPPCC) എന്ന പേരില്‍ ഒരു സഭ വിളിച്ചുകൂട്ടി. കമ്യൂണിസ്റ്റല്ലാത്ത പാര്‍ട്ടികളുടെയും ഗ്രൂപ്പുകളുടെയും പ്രതിനിധികളും അതില്‍ പങ്കുകൊള്ളുകയുണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു തന്നെയായിരുന്നു ആധിപത്യം. 'ജനകീയ ചൈന' സ്ഥാപിച്ചതായി പ്രഖ്യാപിച്ചത് ആ സമ്മേളനമാണ്. രാഷ്ട്രത്തിന്റെ തലവനായി മാവോ ദ്സെ ദൂങ്ങിനെ അവരോധിച്ചതും ആ സഭ തന്നെയാണ്. കേന്ദ്ര നിയമസഭയ്ക്കു സമാനമായ അതിനു ഭരണകാര്യങ്ങള്‍ നേരിട്ടു നോക്കിനടത്താന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് സഭ ഒരു ദേശീയ ഭരണസമിതി (state council)യെ തെരഞ്ഞെടുത്തു. അതിന്റെ നേതൃസ്ഥാനത്ത് പ്രധാനമന്ത്രിയായി ജോ എന്‍ലിയെ നിയമിക്കുകയും ചെയ്തു. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും പോലെതന്നെ ഭരണസമിതിയിലെ മറ്റംഗങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാക്കളായിരുന്നു. അങ്ങനെ ആരംഭം തൊട്ടുതന്നെ ഭരണയന്ത്രവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ അഭേദ്യമായ ബന്ധം സ്ഥാപിതമായി.

1954-ല്‍ ഔപചാരികമായ ഒരു ഭരണഘടന ഉണ്ടാക്കുകയും അതിനനുസൃതമായി സ്ഥിരമായ ഒരു ഭരണസംവിധാനത്തിനു രൂപംകൊടുക്കുകയും ചെയ്തു. ഒരു കേന്ദ്രനിയമസഭ ആ ഭരണഘടനയുടെ സൃഷ്ടിയാണ്. 'ദേശീയ ജനസഭ' (National People's Congress) എന്നു പേരുള്ള ആ സഭയുടെ ആദ്യ സമ്മേളനം അക്കൊല്ലം സെപ്.-ല്‍ നടന്നു. അതില്‍ 1141 സാമാജികര്‍ (ഡെപ്യൂട്ടികള്‍) പങ്കെടുത്തിരുന്നു. മൂന്നു തലങ്ങളിലായി തെരഞ്ഞെടുപ്പു നടത്തിയാണു സാമാജികരെ നിശ്ചയിച്ചത്. ഏറ്റവും താഴത്തെ തട്ടില്‍ 2,00,000 അടിസ്ഥാനതല സഭകള്‍. അവയിലെ അംഗങ്ങളെ തെരഞ്ഞെടുത്തതു 275 ദശലക്ഷം വോട്ടര്‍മാരാണ്. ആ ഗ്രാമ/നഗരതലസഭകള്‍ ജില്ലാ (കൗണ്ടി) സഭകളിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തു. അവര്‍ പ്രവിശ്യാസഭകളിലേക്കും (വിശേഷാല്‍) നഗരസഭകളിലേക്കുമുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തു. ആ സഭകളാണ് ദേശീയ ജനസഭയിലെ അംഗങ്ങളെ തെരഞ്ഞെടുത്തത്. ജനസഭയുടെ കാലാവധി അഞ്ചുവര്‍ഷമാണ്. ജനസഭയും അതിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുമാണ് ഭരണാധികാരത്തിന്റെ ഔപചാരികമായ പ്രഭവസ്ഥാനം. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ഉപപ്രധാനമന്ത്രിമാര്‍ മൂന്നുപേരെയും നിയമിച്ചത് ജനസഭയാണ്.

പുതിയ വ്യവസ്ഥയില്‍ ജനസഭ മാത്രമല്ല ഉണ്ടായിരുന്നത്. വേറെയും കാര്യാലോചനാസഭകളും സമിതികളുമുണ്ട്. ജനസഭ കൊല്ലത്തില്‍ ഒരിക്കലേ സമ്മേളിക്കാറുള്ളൂ. സമ്മേളനം നടക്കാത്ത കാലത്തു സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് അതിന്റെ സ്ഥാനം വഹിക്കുക. മാവോയെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തതു ജനസഭയാണ്. അദ്ദേഹം പ്രധാനമന്ത്രിയായി ജോ എന്‍ലിയെ നിയമിച്ചു. ജനസഭ രൂപീകരിച്ചെങ്കിലും രാഷ്ട്രീയ കൂടിയാലോചനാ സമിതി വേണ്ടെന്നു വയ്ക്കുകയുണ്ടായില്ല. അതിലെ അനേകം അംഗങ്ങള്‍ ജനസഭയിലും അംഗങ്ങളായിരുന്നു.

പുതിയ ഭരണഘടനയനുസരിച്ച് ഒരു പരമോന്നത രാഷ്ട്രസഭ (Supreme State Conference)യും രൂപീകരിച്ചു. തെരഞ്ഞെടുത്ത പ്രമുഖ വ്യക്തികളാണ് അതിലെ അംഗങ്ങള്‍. സുപ്രധാന പ്രശ്നങ്ങള്‍ പരിഗണിക്കുന്നതിനും നടപടികള്‍ ശിപാര്‍ശ ചെയ്യുന്നതിനും രാഷ്ട്രത്തലവന്‍ തന്നെയാണ് ആ സഭ വിളിച്ചുചേര്‍ത്തത്.

ഇത്രയേറെ പ്രതിനിധി സഭകളുണ്ടെങ്കിലും അധികാരം മുഴുവന്‍ ഫലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈയില്‍ തന്നെയാണ്. പോളിറ്റ്ബ്യൂറോ ആണ് തീരുമാനങ്ങളെടുക്കുന്നത്. അവയെ സ്ഥിരീകരിക്കുകയാണു സഭകളുടെ ചുമതല. അവ നടപ്പാക്കുകയാണ് കേന്ദ്രമന്ത്രാലയങ്ങളുടെ ചുമതല.

ചൈനയിലെ ഭരണവ്യവസ്ഥയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, ജനപ്രതിനിധി സഭകള്‍ എന്നിവയ്ക്കു പുറമേ സുപ്രധാനമായ മൂന്നാമത്തെ ഘടകമാണ് 'ജനകീയ വിമോചനസേന' (People's Liberation Army) എന്നറിയപ്പെടുന്ന ചൈനീസ് പട്ടാളം. വളരെ പ്രബലമായ ഒരു ഘടകമാണത്. ഇതര രാജ്യങ്ങളിലെ പോലെ ചൈനയിലും സൈന്യത്തിനു ശ്രേണീബദ്ധമായ ഒരു നേതൃവൃന്ദമുണ്ട്. മറ്റു നാടുകളിലെ സ്ഥാനപ്പേരുകള്‍ ചൈനയിലെ സൈനികോദ്യോഗസ്ഥര്‍ക്കുമുണ്ട്. എങ്കിലും അതു തികച്ചും വ്യത്യസ്തമായ ഒരു സേനയാണ്. അതിനെ അന്യാദൃശമാക്കുന്ന കാര്യം അതിനു കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള വിധേയത്വമാണ്. സേനാവിഭാഗങ്ങളുടെ എല്ലാ ഘടകങ്ങളിലും തട്ടുകളിലും പാര്‍ട്ടി കമ്മിറ്റികളുണ്ട്. സൈന്യത്തിലെ സമുന്നതരായ ഉദ്യോഗസ്ഥരും രാജ്യരക്ഷാമന്ത്രി തന്നെയും പാര്‍ട്ടിയുടെ നേതൃമണ്ഡലത്തില്‍ സമുന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ്. പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയ്ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന സൈനികകാര്യ സമിതി (Military Affairs Committee) എന്ന അതിപ്രധാനമായ ഒരു സ്ഥാപനമുണ്ട്. ആ സമിതിയാണ് രാജ്യരക്ഷാനയം നിശ്ചയിക്കുന്നത്. സൈന്യത്തിന്റെ തലപ്പത്ത് ഒരു കേന്ദ്രസൈന്യ നിയന്ത്രണ കമ്മിഷനുമുണ്ട്.

ഇപ്പോള്‍ ചൈനയിലെ ഭരണവ്യവസ്ഥയ്ക്കാധാരം ജനസഭ 1982 ഡി.-ല്‍ അംഗീകരിച്ച ഭരണഘടനയാണ്. സാര്‍വത്രികമായ ആധുനികവത്കരണം, ബാഹ്യലോകത്തേക്കു ചൈനയെ തുറന്നു വയ്ക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുന്ന ഒരു ഭരണഘടനയാണത്. സാമ്പത്തികരംഗത്തും പുതിയ നയപരിപാടികള്‍ നടപ്പില്‍ വരുത്തുന്നതിന് ഈ ഭരണഘടന വഴിയൊരുക്കിയിരിക്കുന്നു. 1949-നുശേഷം ഇതു ചൈനയുടെ നാലാമത്തെ ഭരണഘടനയാണ്. 1993-ല്‍ ഇതിന് ഏതാനും ഭേദഗതികള്‍ ഉണ്ടായി.

ഭരണവിഭാഗങ്ങള്‍.

മുഴുവന്‍ ചൈനയുടെയും 22 പ്രവിശ്യകള്‍ (provinces), 5 സ്വയംഭരണപ്രദേശങ്ങള്‍ (Autonomous Regions), 3 വിശേഷാല്‍ മുനിസിപ്പാലിറ്റികള്‍ (Special Municipalities ) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ഗ്വാങ്ഷി ഷൂഅങ്, ഇന്നര്‍ മംഗോളിയ, നിങ്ഷ്യാ ഹ്വേ, തിബത്ത്, ഷീന്‍ജീഅങ് ഉയ്ഘൂര്‍ എന്നിവയാണ് സ്വയംഭരണപ്രദേശങ്ങള്‍. ഇവിടങ്ങളിലെ ജനങ്ങളില്‍ ഭൂരിപക്ഷം ദേശീയ ന്യൂനപക്ഷങ്ങളായതുകൊണ്ടാണ് ഈ പ്രദേശങ്ങള്‍ക്കു സ്വയംഭരണാധികാരം അനുവദിച്ചിട്ടുള്ളത്. അവയുടെ സ്വയംഭരണം പ്രാദേശിക സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പരിരക്ഷണത്തിനപ്പുറം പോകുന്നില്ല.

കേന്ദ്രം നേരിട്ടു ഭരിക്കുന്ന ബീജിങ്, ഷങ്ഹൈ, ട്യാന്‍ജിന്‍, ജുങ്ഗിങ് എന്നീ മഹാനഗരങ്ങളാണ് വിശേഷാല്‍ മുനിസിപ്പാലിറ്റികള്‍. കേന്ദ്രസ്ഥാനത്ത് ഒരു പട്ടണം, ചുറ്റും ഗ്രാമപ്രദേശം എന്നതാണ് മുനിസിപ്പാലിറ്റിയുടെ ഘടന.

ഈ ഭരണവിഭാഗങ്ങളെ 2100 ജില്ല(county)കളായും അവയെ 1,00,000 ടൌണ്‍ഷിപ്പുകളും ടൌണുകളും ആയി വിഭജിച്ചിരിക്കുന്നു. ഓരോ ഭരണവിഭാഗങ്ങളിലും ഒരു ജനസഭയും ഒരു ഭരണനിര്‍വഹണ സമിതിയും ഉണ്ട്. എല്ലാ വകുപ്പുകളുടെയും മേല്‍ കേന്ദ്രമന്ത്രാലയങ്ങളുടെയും ഉത്തരവാദപ്പെട്ട പാര്‍ട്ടി ഘടകങ്ങളുടെയും നിയന്ത്രണമുണ്ട്.

കോടതികള്‍.

1982 ഡി.-ല്‍ അംഗീകരിച്ച ഭരണഘടനയിലെ 123 മുതല്‍ 135 വരെയുള്ള വകുപ്പുകളിലാണു നീതിന്യായ വ്യവസ്ഥയുടെ രൂപസംഘടനയും ധര്‍മവും നിര്‍വചിച്ചിട്ടുള്ളത്.

രാഷ്ട്രത്തിലെ ഏറ്റവും ഉയര്‍ന്ന നീതിന്യായ സ്ഥാപനം പരമോന്നത ജനകീയ കോടതി(Supreme People's Court) യാണ്. ദേശീയ പ്രാധാന്യമുള്ള കേസുകളും തൊട്ടുതാഴെയുള്ള ഹൈക്കോര്‍ട്ടുകള്‍, സ്പെഷ്യല്‍ കോര്‍ട്ടുകള്‍ തുടങ്ങിയ കോടതികളുടെ തീര്‍പ്പുകളിന്മേലുള്ള അപ്പീല്‍ ഹര്‍ജികളും ഈ കോടതി പരിഗണിക്കുന്നു. മരണശിക്ഷയുടെ പുനഃപരിശോധനയ്ക്കുള്ള അധികാരവും ഈ കോടതിക്കുണ്ട്. പ്രാദേശിക തലത്തിലുള്ള കോടതികളുടെ നടത്തിപ്പിന്റെ മേല്‍നോട്ടം നടത്തുക, ഏതെങ്കിലും നിയമത്തിന്റെ പ്രയോഗത്തെക്കുറിച്ചു തര്‍ക്കമുണ്ടായാല്‍ സമുചിതമായ വ്യാഖ്യാനം നല്കുക എന്നിവയും പരമോന്നത കോടതിയുടെ ചുമതലകളാണ്. ഇതിന്റെ അധ്യക്ഷനെ ദേശീയ ജനസഭയാണു നിയമിക്കുന്നത്. ജനസഭയുടെ കാലാവധിയായ അഞ്ചുകൊല്ലം തന്നെയാണു പരമോന്നത ന്യായാധിപന്റെയും കാലാവധി.

ഹൈക്കോടതികള്‍, മധ്യതല(intermediate) കോടതികള്‍, പ്രാദേശിക (local) കോടതികള്‍ എന്നീ മൂന്നു നിലവാരത്തിലുള്ള കോടതികളുണ്ട്. സൈന്യം, സമുദ്രഗതാഗതം, റെയില്‍ ഗതാഗതം എന്നിവയ്ക്കുള്ള കോടതികളാണു പ്രത്യേക (special) കോടതികള്‍.

ഉദ്യോഗസ്ഥന്മാരുടെ അഴിമതി, കൃത്യവിലോപം തുടങ്ങിയവ സംബന്ധിച്ച കേസുകള്‍ വിചാരണ ചെയ്യുന്നതിനു പ്രത്യേകം വ്യവസ്ഥയുണ്ട്. അതിന്റെ തലപ്പത്തുള്ള പരമോന്നത ജനകീയ പ്രോക്യുറേറ്ററേറ്ററി (Supeme People's Procuratorate)ന്റെ അധ്യക്ഷനായ പ്രോക്യുറേറ്റര്‍ ജനറലിന്റെയും ദേശീയ ജനസഭയാണ് നിയമിക്കുന്നത്. വിവിധ ഭരണവകുപ്പുകളുടെ പ്രവര്‍ത്തനം പരിശോധിച്ചു കുറ്റങ്ങള്‍ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള അധികാരം പ്രോക്യുറേറ്ററിനാണ്.

പ്രാദേശികതലത്തിലും ഇത്തരം പ്രത്യേക കോടതികളുണ്ട്. ഭരണനിര്‍വഹണത്തിലെ അപരാധങ്ങള്‍ കണ്ടുപിടിച്ചു ശിക്ഷിക്കുക, ക്രിമിനല്‍ കേസുകളില്‍ വിധിക്കുന്ന ശിക്ഷ നടപ്പാക്കുന്നതില്‍ നിയമലംഘനമില്ലെന്നുറപ്പു വരുത്തുക തുടങ്ങിയ ചുമതലകളാണ് ഇവയ്ക്കുള്ളത്. ഭരണകൂടത്തെ ബാധിക്കുന്ന ചിലതരം സിവില്‍ കേസുകളും ഈ കോടതികളുടെ അധികാര പരിധിയില്‍ ഉള്‍ക്കൊള്ളുന്നു.

ലെജിസ്ളേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്ന അധികാരവിഭജനം ചൈനയിലില്ല. പാശ്ചാത്യമായ ലിബറല്‍ സിദ്ധാന്തമനുസരിച്ചുള്ള ഒരു ഭരണവ്യവസ്ഥയല്ല ആ രാജ്യത്തുള്ളത്. ഒരു ജനകീയ ജനാധിപത്യ റിപ്പബ്ലിക്കിന്റേതാണ് അവിടത്തെ ഭരണഘടനയും നിയമനിര്‍മാണ-ഭരണനിര്‍വഹണ-നീതിപാലന രീതികളും. 'തൊഴിലാളി-കര്‍ഷകസഖ്യം അടിസ്ഥാനമാക്കിയുള്ളതും തൊഴിലാളിവര്‍ഗം നിയന്ത്രിക്കുന്നതുമായ ജനകീയ ജനാധിപത്യ സര്‍വാധിപത്യം' എന്നാണ് അവിടത്തെ ഭരണസംവിധാനത്തിനു നല്കിയിട്ടുള്ള ഔദ്യോഗിക നിര്‍വചനം.

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്, പോര്‍ച്ചുഗലിന്റെ അധീനത്തിലായിരുന്ന മക്കാവോ എന്നിവ ചൈനയ്ക്കു വിട്ടുകിട്ടിയത് അടുത്തകാലത്തു മാത്രമാണ് 1997-ലും 99-ലും. രണ്ടു പ്രത്യേക ഭരണപ്രദേശങ്ങള്‍ (Special Administration Region) ആണ്. അവിടങ്ങളില്‍ നിലവിലുണ്ടായിരുന്ന ഭരണവ്യവസ്ഥ തന്നെ തുടരുന്നു.

രാജ്യരക്ഷ.

ചൈനയെ ഏഴു പ്രധാന സൈനികവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കര-നാവിക-വ്യോമസേനകള്‍ക്കെല്ലാം കൂടിയുള്ള പേര് ജനകീയ വിമോചനസേന എന്നാണ്. ഒട്ടാകെ 28,20,000 (ആഗ. 1998) സൈനികരുണ്ട്. കരസേനയില്‍ 20,90,000; നാവികസേനയില്‍ 2,60,000 (ഇതില്‍ 26,000 വരുന്ന നാവിക-വ്യോമസേനയും ഉള്‍പ്പെടുന്നു). വ്യോമസേനയില്‍ 4,70,000 (അവയില്‍ 2,20,000 പേര്‍ വ്യോമരക്ഷാ സൈനികരാണ്).

അടുത്ത മൂന്നുവര്‍ഷംകൊണ്ടു സൈന്യത്തിന്റെ വലുപ്പം കുറയ്ക്കും എന്നൊരു ഔദ്യോഗിക പ്രഖ്യാപനം 1997 സെപ്തംബറില്‍ ഉണ്ടായി. 5,00,000 പേരെയാണ് പിരിച്ചയയ്ക്കാന്‍ ഉദ്ദേശിച്ചത്.

1998-ല്‍ രാജ്യരക്ഷാച്ചെലവിനു ബജറ്റില്‍ വകകൊള്ളിച്ചത് 90,900 ദശലക്ഷം യുവാന്‍ ആണ്.

ചൈനീസ് സൈന്യം വന്‍കിട ടാങ്കുകള്‍, ഭൂഖണ്ഡാന്തര മിസൈലുകള്‍, അണുശക്തികൊണ്ടു പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകള്‍, പലതരം യുദ്ധക്കപ്പലുകള്‍, ബോംബര്‍ വിമാനങ്ങള്‍, പോര്‍ വിമാനങ്ങള്‍, പരിശീലന വിമാനങ്ങള്‍ തുടങ്ങിയ ആധുനികമായ പടക്കോപ്പുകള്‍കൊണ്ടു സുസജ്ജമാണ്.

പ്രധാന നാവികത്താവളങ്ങള്‍ ഛിങ് ദൗ (ഉത്തര സമുദ്ര നാവികവ്യൂഹം), ഷങ്ഹൈ (പൂര്‍വ സമുദ്രവ്യൂഹം), ഷാന്‍ജിയാങ് (ദക്ഷിണസമുദ്രവ്യൂഹം) എന്നിവിടങ്ങളാണ്.

സാമ്പത്തികരംഗം

1979 വരെ 'വിക്ഷോഭങ്ങളിലൂടെ വികസനം' എന്നതായിരുന്നു ജനകീയ ചൈനയുടെ അനുഭവം. മാവോ ദ്സെ ദൂങ് മരിച്ചതിനു (1976) ശേഷവും വികസനത്തിനവലംബിക്കേണ്ട മാര്‍ഗത്തെക്കുറിച്ചു കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലും ഭരണത്തിന്റെ സര്‍വോന്നത കേന്ദ്രങ്ങളിലും തര്‍ക്കങ്ങള്‍ തുടര്‍ന്നു. സുപരിചിതമായ ആസൂത്രണരീതിക്കുവേണ്ടി ഒരു വിഭാഗം വാദിച്ചപ്പോള്‍, മറ്റൊരു വിഭാഗം നിര്‍ദേശിച്ചത് പഴയതില്‍ നിന്നു തികച്ചും വ്യത്യസ്തമായ-പഴയതിനോടു വിപരീതമായ എന്നുതന്നെ പറയാം-ധീരമായ നടപടികളാണ്. വീണ്ടും നേതൃസ്ഥാനത്തേക്കുയര്‍ന്ന ഡെങ് ഷ്യോപിങ്ങിന്റെ പ്രോത്സാഹനം കിട്ടിയ രണ്ടാമത്തെ പക്ഷമാണു വിജയിച്ചത്. അവരുടെ വിജയം 1978 ഡി.-ലെ 11-ാം കേന്ദ്രകമ്മിറ്റിയുടെ 3-ാം പ്ലീനം സ്ഥിരീകരിച്ചു.

ഗ്രാമീണമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ആ പ്ലീനം നിര്‍ദേശിച്ചത്. 1980-കളുടെ ആദ്യകാലത്തുതന്നെ അവ നടപ്പിലായി. ജനകീയ കമ്യൂണുകളെ പിരിച്ചുവിടുകയും കര്‍ഷകകുടുംബങ്ങള്‍ക്കു ഭൂമി പാട്ടത്തിനു കൊടുക്കുകയും ചെയ്യുന്ന പ്രക്രിയ വ്യാപകമായി. 'കുടുംബങ്ങളുടെ ഉത്തരവാദിത്തത്തിലുള്ള കൃഷി' (Household responsibility farming) എന്ന പുതിയ പരിപാടി നടപ്പായതോടെ കാര്‍ഷികോത്പാദനം കുതിച്ചുയരാന്‍ തുടങ്ങി. ഭക്ഷ്യധാന്യോത്പാദനം 1978-ല്‍ 3,000 ലക്ഷം ടണ്‍ ആയിരുന്നത് രണ്ടു ദശകംകൊണ്ട് 4,900 ലക്ഷം ടണ്‍ (1998) ആയി ഉയര്‍ന്നു. ധാന്യം, സമുദ്രോത്പന്നങ്ങള്‍, മാംസം, പഴങ്ങള്‍ എന്നിവയുടെ പ്രതിശീര്‍ഷ ഉത്പാദനം ആഗോള ശരാശരിയെ കവിഞ്ഞു നില്ക്കുന്നു. ലോകത്തിലെ മൊത്തം വിളനിലത്തിന്റെ 7 ശ.മാ. മാത്രമേ ചൈനയിലുള്ളു. ലോക ജനസംഖ്യയുടെ 20 ശ.മാ. ആണ് ചൈനയിലെ ജനസംഖ്യ. എന്നാല്‍ മുഴുവന്‍ ജനങ്ങളുടെയും കാര്‍ഷികോത്പന്നാവശ്യങ്ങള്‍ നിറവേറ്റാന്‍ ചൈനയ്ക്കു കഴിയുന്നു.

സോഷ്യലിസ്റ്റ് വിപണിവ്യവസ്ഥ ഏര്‍പ്പെടുത്തിയതോടെ, വ്യവസായമേഖലയിലും വലിയ മുന്നേറ്റമുണ്ടായി. രണ്ടു ദശകം മുമ്പുവരെ ചൈനയില്‍ സ്വകാര്യസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ 1999 മാര്‍ച്ച് അവസാനത്തോടെ സ്വകാര്യകമ്പനികളുടെ എണ്ണം 12.3 ലക്ഷമായി. അവയുടെ മൊത്തം മൂലധന നിക്ഷേപം 75,000 കോടി യുവാന്‍ ആയിരുന്നു. 1998-ല്‍ സ്വകാര്യ കമ്പനികളില്‍ നിന്നും 7,000 കോടി യുവാന്‍ നികുതിയായി ലഭിച്ചു. സ്വകാര്യകമ്പനികള്‍ 160 ലക്ഷം പേര്‍ക്കു തൊഴില്‍ നല്കിയിരിക്കുന്നു. വ്യവസായങ്ങള്‍ വലിയ നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. നാട്ടിന്‍പുറങ്ങളില്‍ ചെറുകിടവും ഇടത്തരവുമായ ഒട്ടേറെ വ്യവസായസംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 'ടൌണ്‍ഷിപ്പ് എന്റര്‍പ്രൈസസ്' എന്നൊരു മേഖല തന്നെ വികസിച്ചു വന്നിരിക്കുന്നു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോത്പാദന(GDP)ത്തിന്റെ 28 ശ.മാ. ഈ മേഖലയുടെ സംഭാവനയാണ്. ഉപഭോഗ വസ്തുക്കള്‍ക്കു വേണ്ടിയുള്ള വര്‍ധമാനമായ ആവശ്യം നിര്‍വഹിച്ചുകൊടുക്കാനും അന്യനാടുകളിലേക്ക് സാമഗ്രികള്‍ കയറ്റി അയയ്ക്കാനും ഈ മേഖലയ്ക്കു കഴിയുന്നുണ്ട്. കര്‍ഷകര്‍ക്കും ഇവയില്‍ പങ്കാളിത്തമുണ്ട്. അവരുടെ വരുമാനത്തിന്റെ 20 ശ.മാ. ഈ വ്യവസായ സംരംഭങ്ങളില്‍ നിന്നുള്ളതാണ്. ഇവയില്‍ ലക്ഷക്കണക്കിനു ഗ്രാമീണര്‍ തൊഴിലാളികളായുണ്ട്.

വ്യാവസായികോത്പാദന മേഖലയില്‍ വിദേശമൂലധനം അനുവദിച്ചിട്ടുണ്ട്. വിദേശ മൂലധനത്തിന്റെ 80 ശ.മാ.-ത്തിലധികം വിദേശീയരായ ചൈനക്കാരുടെ വകയാണ്.

1980-ല്‍ ഹോങ്കോങ്, മക്കാവോ, തൈവാന്‍ എന്നിവിടങ്ങളില്‍ നിന്ന് അധികം ദൂരത്തല്ലാത്ത നാലു നഗരങ്ങളില്‍ പ്രത്യേക സാമ്പത്തികമേഖല(Special Economic Zone)കള്‍ തുറന്നതോടെയാണ് വിദേശമൂലധനത്തിന് പ്രവേശനാനുമതി ആയത്. 1984-ല്‍ കിഴക്കന്‍ തീരത്തെ 14 നഗരങ്ങളില്‍ക്കൂടി പ്രത്യേക സാമ്പത്തിക മേഖല തുറന്നു. 1988-ല്‍ ഹ്വൈനാന്‍ ദ്വീപു പൂര്‍ണമായും പ്രത്യേക മേഖലയാക്കി. വിദേശ മൂലധന നിക്ഷേപം അനുവദിച്ച നഗരങ്ങളുടെ പരിസരപ്രദേശങ്ങളില്‍ സാമ്പത്തിക-സാങ്കേതിക വികസന( Economic and Technological Development Zone)കള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ നടപടിയെടുത്തു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉത്പാദനം നടത്തുന്ന സ്ഥാപനങ്ങളാണ് അവിടങ്ങളിലുള്ളത്. ഈ മേഖലകളില്‍ ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്രക്കുത്തകകള്‍ 'ഹൈടെക്' വ്യവസായങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

1992-ല്‍ ഉള്‍പ്രദേശങ്ങളില്‍ ചിലേടത്തും വിദേശ മൂലധനനിക്ഷേപം അനുവദിച്ചു. ഖനനം, ബാങ്കിങ്, ചില്ലറ വ്യാപാരം, ഇന്‍ഷുറന്‍സ് എന്നീ രംഗങ്ങളിലും വിദേശമൂലധനം അനുവദിച്ചിട്ടുണ്ട്. വിശാലമായ പൊതുമേഖലയിലും അതിവേഗം പരിഷ്കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ടെലികോം, ഊര്‍ജം എന്നീ മര്‍മപ്രധാന വ്യവസായങ്ങള്‍ക്കു മാത്രമാണു സര്‍ക്കാരിന്റെ ആസൂത്രണ നിബന്ധനകള്‍ ബാധകമായിട്ടുള്ളത്. മറ്റു വ്യവസായങ്ങളിലെ ഉത്പാദനവും വിപണനവും വിപണിയുടെ ഗതിവിഗതികള്‍ക്കു വിധേയമായാണു നടക്കുന്നത്. ഉത്പന്നങ്ങള്‍ക്കു വില നിശ്ചയിക്കാന്‍ അതതു സ്ഥാപനങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്. അടുത്തകാലം വരെ 1000 ഉത്പന്നങ്ങളുടെ വില നിശ്ചയിച്ചിരുന്നതു സര്‍ക്കാരാണ്; ഇപ്പോഴത് 30 ആയി കുറഞ്ഞു. വിപണി ശക്തികളാണ് 95 ശ.മാ. ഉത്പന്നങ്ങളുടെയും ഉപഭോഗനിലവാരവും വിലയും നിശ്ചയിക്കുന്നത്.

ബാങ്കിങ് രംഗത്തും സ്വകാര്യ സ്ഥാപനങ്ങള്‍ വന്നിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ക്ക് അവയുമായി മത്സരിക്കണം. പൊതുമേഖലാ ബാങ്കുകള്‍ക്കു സൗജന്യമായി ഫണ്ട് അനുവദിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കി. ഉത്പാദനക്ഷമത ഉയര്‍ത്തിയും മാനേജ്മെന്റ് ശൈലികള്‍ പരിഷ്കരിച്ചും സ്വയംപര്യാപ്തതയും സ്വാശ്രയവും സമ്പാദിക്കണം.

വിദേശവ്യാപാരത്തില്‍ ഉണ്ടായിട്ടുള്ള വര്‍ധനയും വിസ്മയകരമാണ്. 1978-ല്‍ 2060 കോടി ഡോളര്‍-1997-ല്‍ 32,510 കോടി ഡോളര്‍. സാര്‍വദേശിക വിപണിയിലെ ഏറ്റവും കരുത്തരായ വ്യാപാര പങ്കാളികളില്‍ പത്താം സ്ഥാനം പിടിച്ചെടുക്കാന്‍ ചൈനയ്ക്കു കേവലം രണ്ടു ദശകം കൊണ്ട് സാധിച്ചിരിക്കുന്നു.

കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ചൈനയുടെ വളര്‍ച്ചാനിരക്കു മറ്റേതു രാജ്യത്തിന്റേതിനെക്കാള്‍ മികച്ചതാണ്. 'വെറും രണ്ടു ദശകംകൊണ്ട്' ചൈനയുടെ ആളോഹരി വരുമാനം 'നാലു മടങ്ങായി' എന്നാണ് ലോകബാങ്കിന്റെ 1997-ലെ റിപ്പോര്‍ട്ട്. 'പത്തൊമ്പതാം നൂറ്റാണ്ടില്‍ ആളോഹരി വരുമാനം ഇരട്ടിയാക്കാന്‍ അമേരിക്കയ്ക്കു 50 വര്‍ഷം വേണ്ടിവന്നു; ചൈനയ്ക്ക് ഒരു ദശകമേ വേണ്ടിവന്നുള്ളു' എന്നും പ്രസ്തുത റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജനകീയ ചൈന സാമ്പത്തികാഭിവൃദ്ധി നേടിയിട്ടുള്ളത് അഭൂതപൂര്‍വവും അന്യാദൃശവുമായ വേഗത്തിലും തോതിലുമാണ്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയ മാനവ വികസന സൂചികകള്‍ നിരന്തരം മെച്ചപ്പെട്ടതുകൊണ്ടാണ്, എത്രയൊക്കെ രാഷ്ട്രീയവിക്ഷോഭങ്ങളുണ്ടായിട്ടും ചൈനയ്ക്ക് ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. മാനവ വികസന സൂചികയുടെ റാങ്കിങ്ങില്‍ ചൈന 175 രാജ്യങ്ങളില്‍ 108-ാമത്തെതാണ് (മാനവ വികസന റിപ്പോര്‍ട്ട്, 1997). ആളോഹരി മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ റാങ്കിങ്ങില്‍ ഉള്ളതിനേക്കാള്‍ മൂന്നു സ്ഥാനം മുകളില്‍.

80-കളില്‍ തുടങ്ങിയ പരിഷ്കാരങ്ങള്‍ കൊണ്ടു സാമ്പത്തികാഭിവൃദ്ധിയുണ്ടായിട്ടുണ്ടെങ്കിലും സമ്പത്തിന്റെ വിതരണത്തില്‍ ഉത്കണ്ഠയുളവാക്കുന്ന ചില പ്രവണതകള്‍ കാണുന്നു. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലും വിവിധ ജനവിഭാഗങ്ങള്‍ തമ്മിലും കാണുന്ന സാമ്പത്തികാസമത്വമാണ് അവയിലൊന്ന്. ആരോഗ്യരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകള്‍ വികസിച്ചിട്ടുണ്ടെങ്കിലും ചെലവിന്റെ നല്ലൊരു പങ്ക് സ്വന്തം പണംകൊണ്ടു നിര്‍വഹിക്കേണ്ടിവരുന്നതിനാല്‍ ലക്ഷക്കണക്കിന് ഇടത്തരം വരുമാനക്കാര്‍ക്കും അവരിലും താഴെയുള്ളവര്‍ക്കും പുതിയ സൗകര്യങ്ങള്‍ അപ്രാപ്യമായിരിക്കുന്നു. ആണ്‍കുട്ടികളോടുള്ള പ്രതിപത്തിമൂലവും സ്ത്രീകളോടുള്ള മനോഭാവത്തില്‍ പഴമയുടെ അവശിഷ്ടങ്ങള്‍ സജീവമായി നിലകൊള്ളുന്നതുമൂലവും സ്ത്രീ-പുരുഷ സമത്വം ആശിച്ചതുപോലെ സുസ്ഥിരമായിട്ടില്ല. വിപണി ശക്തികള്‍ക്കു സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളതുകൊണ്ടു തൊഴിലില്ലായ്മയും ഗ്രാമങ്ങളില്‍ നിന്നു നഗരങ്ങളിലേക്കുള്ള ഒഴുക്കും തന്മൂലമുള്ള സാമൂഹിക പ്രശ്നങ്ങളും വര്‍ധിക്കുന്നുണ്ട്.

ദാരിദ്യ്രം നിര്‍മാര്‍ജനം ചെയ്യുന്നതിനും അസമത്വങ്ങള്‍ നീക്കുന്നതിനും ഭരണാധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

ജനസംഖ്യാ പരിവര്‍ത്തനം

അതിവേഗത്തിലുള്ള സാമൂഹിക-സാമ്പത്തിക വികാസത്തിനു പ്രതിബന്ധമാകും എന്നു കണ്ടതുകൊണ്ട് 1950-കളില്‍ത്തന്നെ ജനനനിയന്ത്രണത്തിനുള്ള ചില നടപടികള്‍ കൈക്കൊണ്ടിരുന്നു. 'വമ്പന്‍ കുതിച്ചുചാട്ട'ത്തിന്റെ കാലത്ത് അവയെ പിന്‍വലിച്ചു എന്നുതന്നെ പറയാം. തൊഴിലെടുക്കാന്‍ കൂടുതല്‍ മനുഷ്യര്‍ വേണമെന്നും മനുഷ്യവിഭവമാണ് മുഖ്യവിഭവം എന്നുമുള്ള തത്ത്വത്തിനു മുന്‍തൂക്കം നല്കിയതുകൊണ്ടാണ് ജനനനിയന്ത്രണത്തിനു പ്രാധാന്യം നഷ്ടമായത്. 1970-കളോടെ മാത്രമാണ് ഔദ്യോഗികാഭിമുഖ്യത്തിലുള്ള കുടുംബാസൂത്രണ പരിപാടി ദേശീയാടിസ്ഥാനത്തില്‍ സജീവമായത്. 1979-ല്‍ കര്‍ശനമായ ജനനനിയന്ത്രണനയം പ്രാവര്‍ത്തികമായി.

ജനകീയ ചൈന സ്ഥാപിതമായ കാലത്തു യുദ്ധക്കെടുതികള്‍, സാമ്പത്തികമായ പിന്നോക്കാവസ്ഥ എന്നിവ കാരണം പൊതുജനാരോഗ്യ പരിരക്ഷണത്തിനുള്ള സംവിധാനം ശോചനീയമായിരുന്നു. അന്നു ചൈന ജനസംഖ്യാപരിവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു-ഉയര്‍ന്ന മരണനിരക്ക്, ഉയര്‍ന്ന ജനനനിരക്ക്, ഉയര്‍ന്ന ജനസംഖ്യാവര്‍ധന നിരക്ക്. 1950-ന്റെ തുടക്കത്തില്‍ മരണനിരക്കു കുറഞ്ഞെങ്കിലും ജനനനിരക്ക് ഉയര്‍ന്നുതന്നെ നിന്നു. 'വമ്പന്‍ കുതിച്ചുചാട്ട'ത്തിന്റെ ഫലമായുണ്ടായ കടുത്ത ക്ഷാമത്തിന്റെ കാലത്തു മാത്രമാണ് മരണനിരക്കു കുതിച്ചുയരുകയും ജനനനിരക്കു വല്ലാതെ കീഴോട്ടു പോവുകയും ചെയ്തത്. 1970-കളുടെ തുടക്കത്തില്‍ കുടുംബാസൂത്രണ പരിപാടിക്ക് ഊന്നല്‍കൊടുത്തതിന്റെ ഫലമായി 1978-ഓടെ അത് 3-ല്‍ താഴെയായി.

മറ്റു വികസ്വര രാജ്യങ്ങളെക്കാള്‍ വളരെ വേഗത്തിലാണ് ചൈനയില്‍ മരണനിരക്കും ജനനനിരക്കും കുറഞ്ഞത്. ഈ ജനസംഖ്യാപരിവര്‍ത്തന(demographic transition) ത്തിന്റെ ഫലമായി, 1990-94 കാലത്ത് ചൈനയിലെ ജനസംഖ്യാവര്‍ധനയുടെ വാര്‍ഷികനിരക്ക് ചൈനയും ഇന്ത്യയും ഒഴികെയുള്ള വികസ്വര രാജ്യങ്ങളിലെ ശരാശരിയുടെ പകുതിയില്‍ താഴെയായിരുന്നു. 2040-50 ആകുമ്പോഴേക്കും ചൈന പൂജ്യം ജനസംഖ്യാനിരക്കിലെത്തുമെന്നാണു മിക്ക വിദഗ്ധരുടെയും അഭിപ്രായം. അപ്പോള്‍ ജനസംഖ്യ 155-160 കോടിയാകും. പ്രത്യുത്പാദന നിരക്കു 2 ശതമാനത്തില്‍ കവിഞ്ഞാല്‍ ജനസംഖ്യ ഇതിനെക്കാള്‍ കവിയും.

പുതിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഗ്രാമപ്രദേശങ്ങളിലെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതായാണു കാണുന്നത്. സ്വന്തമായി കൃഷി ചെയ്യാനും മറ്റും കുടുംബങ്ങള്‍ക്ക് അവകാശം കൊടുത്തിട്ടുള്ളതുകൊണ്ട് ഓരോ കുടുംബവും കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കാനിടയുണ്ട്. വാര്‍ധക്യകാലത്ത് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കിട്ടാത്ത ജനവിഭാഗങ്ങളും ഇതുതന്നെ ആഗ്രഹിച്ചേക്കാം. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ പ്രത്യുത്പാദന നിരക്കു വര്‍ധിക്കാനിടയുണ്ട്. എല്ലാ പ്രവിശ്യകളിലും ഈ നിരക്ക് ഒരു പോലെയല്ല എന്നതും ശ്രദ്ധേയമാണ്.

കുടുംബാസൂത്രണം, സാമ്പത്തിക വികസനം, മാതൃ-ശിശു ആരോഗ്യ പരിരക്ഷ എന്നിവയുടെ എല്ലാ പദ്ധതികളെയും സംയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ജനസംഖ്യാപ്രശ്നത്തിനു പരിഹാരം കാണാന്‍ ഇതുകൊണ്ടു സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിസ്ഥിതി സംരക്ഷണം

എങ്ങനെയും ദേശീയ സമ്പത്തു വര്‍ധിപ്പിക്കണം എന്ന ഒരേയൊരു ചിന്തയേ ജനകീയ ചൈനയുടെ ആദ്യത്തെ 3 ദശകങ്ങളില്‍ ജനങ്ങള്‍ക്കും നേതാക്കള്‍ക്കും ഉണ്ടായിരുന്നുള്ളൂ. പ്രകൃതിവിഭവങ്ങള്‍ വരുംതലമുറകള്‍ക്കുപയോഗിക്കാന്‍ ബാക്കി വയ്ക്കണമെന്നോ പരിസ്ഥിതിവ്യൂഹത്തിനു നാശനഷ്ടങ്ങളുണ്ടാകാതെ നോക്കണമെന്നോ ഒന്നും അന്ന് ആലോചിച്ചില്ല. വ്യവസായ ഘടന, പ്രകൃതിവിഭവങ്ങളുടെ വിലനിലവാരം, സംരംഭങ്ങളുടെ നടത്തിപ്പ് എന്നീ കാര്യങ്ങളെ പരിസ്ഥിതി സംരക്ഷണത്തിന്റെ കോണിലൂടെ വീക്ഷിച്ചതേയില്ല.

'വമ്പന്‍ കുതിച്ചുചാട്ട'ത്തിന്റെ കാലത്ത് വന്‍തോതില്‍ വനനശീകരണം നടന്നു. പിച്ചള-ഇരുമ്പ്-ഉരുക്കു ചൂളകള്‍ക്കാവശ്യമായ വിറകു ശേഖരിക്കുന്നതിനാണ് ലക്ഷോപലക്ഷം മരങ്ങള്‍ വെട്ടിവീഴ്ത്തിയത്. പ്രകൃതി നല്കുന്ന അസംസ്കൃത വിഭവങ്ങളുടെ വില ഇടിച്ചുതാഴ്ത്തിയിരുന്നതുമൂലം വ്യവസായ സ്ഥാപനങ്ങള്‍ അവയെ കണ്ടമാനം ധൂര്‍ത്തടിച്ചു. വ്യാവസായികവും ഗാര്‍ഹികവും മറ്റുമായ ആവശ്യങ്ങള്‍ക്കു കല്‍ക്കരിയെ വളരെയധികം ആശ്രയിക്കുന്നതുമൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഭയാനകമായി. വ്യവസായശാലകളില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ നദികളെ മലിനമാക്കി. പുതിയ പാടശേഖരങ്ങള്‍ക്കുവേണ്ടി പുല്‍മേടുകളും കുന്നിന്‍ചരിവുകളും വ്യാപകമായി ഉപയോഗപ്പെടുത്തുന്നതുമൂലം മണ്ണിന്റെ ലവണീകരണവും ക്ഷാരീകരണവും അനിയന്ത്രിതമായിരിക്കുന്നു.

കൃഷിക്കു രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചില്ല എന്നതാണ് ആശാവഹമായ ഒരു ഘടകം. അവ നിര്‍മിക്കാനുള്ള സംവിധാനമോ ഇറക്കുമതി ചെയ്യാനുള്ള ധനശേഷിയോ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടാണ് അവയെ ഒഴിവാക്കിയത്. എന്തായാലും രാസപ്രയോഗം കൊണ്ടുണ്ടാകുമായിരുന്ന ഫലപുഷ്ടിനാശം ഒഴിവാക്കാനായി. അതേസമയം ജലസേചന സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടി സ്വീകരിച്ച പ്രാകൃതമായ രീതികള്‍ മണ്ണിനു സാരമായ ദോഷം ചെയ്തു.

ഇന്നത്തെ ഭരണാധികാരികള്‍ പരിസ്ഥിതി സംരക്ഷണകാര്യത്തില്‍ ശ്രദ്ധാലുക്കളാണ്. സുസ്ഥിര വികസനം (sustainabe development) എന്ന ആശയത്തെ അവര്‍ മാനിക്കുന്നു. 'ചൈനയുടെ അജന്‍ഡാ 21, ജനസംഖ്യാപരിസ്ഥിതി, വികസനം എന്നിവ 21-ാം നൂറ്റാണ്ടില്‍' എന്ന ഒരു ധവളപത്രം കേന്ദ്രമന്ത്രിസഭ 1994-ല്‍ അംഗീകരിക്കുകയുണ്ടായി. വ്യവസായവത്കരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍ ചൈനയാണ് ആദ്യമായി പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമുള്ള ഒരു സമഗ്രപദ്ധതി ഓരോ പ്രാദേശികഭരണവിഭാഗവും ആവിഷ്കരിച്ചു നടപ്പാക്കണമെന്നു നിഷ്കര്‍ഷിച്ചത്.

വ്യവസായശാലകളുണ്ടാക്കുന്ന ജലമലിനീകരണം നിരോധിക്കാനും സള്‍ഫര്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്കു തള്ളുന്നതു ഗണ്യമായി കുറയ്ക്കാനും കൂടുതല്‍ കാടുകള്‍ വച്ചുപിടിപ്പിക്കാനും മരുവത്കരണം തടയാനും വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അവ നടപ്പാക്കുന്നതിനുള്ള ഭരണസംവിധാനം സംഘടിപ്പിച്ചിട്ടുണ്ട്.

ഗതാഗതം

ഉപരിതല-ജല-വ്യോമഗതാഗത മേഖലകളില്‍ 1949-നുശേഷം അദ്ഭുതകരമായ പുരോഗതിയാണ് ചൈനയിലുണ്ടായിട്ടുള്ളത്.

റോഡുകള്‍. 2002-ല്‍ 17,65,000 കിലോമീറ്ററിന്റെ ഹൈവേകള്‍ ചൈനയിലുണ്ടായിരുന്നു. ഇവയില്‍ നാലെണ്ണം ശ്രദ്ധേയമാണ്. തിബത്തിന്റെ തലസ്ഥാനമായ ലാസയെ സിച്വാന്‍, ഷീന്‍ജീഅങ് ഛിങ്ഹായ്ഹു, കാഠ്മണ്ഡു (നേപ്പാള്‍) എന്നിവയുമായി ബന്ധിപ്പിക്കുന്നവയാണ് അവ. മുഖ്യനഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നെടുനീളന്‍ പാതകള്‍ പലതും വീതിയേറിയ നദികള്‍ മുറിച്ചുപോകുന്നവയാണ്.

റെയില്‍വേ. റെയില്‍ ഗതാഗത സൗകര്യങ്ങളിലും ചൈന വളരെ പുരോഗമിച്ചിരിക്കുന്നു. അനേകം പ്രാദേശിക വിഭാഗങ്ങളായി തിരിച്ചിട്ടുള്ള റെയില്‍ ഗതാഗത ശൃംഖലയുടെ നിയന്ത്രണം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനാണ്. തിബത്ത് ഒഴികെ എല്ലാ പ്രവിശ്യകളിലും റെയില്‍വേ ലൈനുകളുണ്ട്. 2001 മാര്‍ച്ചില്‍ 70,100 കി.മീ. ലൈനുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അതില്‍ 17,000 കി.മീ. വൈദ്യുതീകരിച്ചതാണ്. ബീജിങ്-ഗ്വാങ്ഷൂ, ട്യാന്‍ജിന്‍-ഷങ്ഹൈ, മന്‍ഷൂലി-വ്ലാദിവസ്തേക് (റഷ്യ), ജ്ഞ്യാവ്ദ്സു-ഷിചെങ് എന്നിവയാണ് പ്രധാന റെയില്‍വേ ലൈനുകള്‍. വലിയ വ്യവസായശാലകള്‍, ഖനികള്‍ എന്നിവയ്ക്കുവേണ്ടിയുള്ള പ്രത്യേക ലൈനുകള്‍ വേറെയുമുണ്ട്. ബീജിങ്ങിനെ കൗലൂണു (ഹോങ്കോങ്)മായി ബന്ധിപ്പിക്കുന്ന 2,536 കി.മീ. നീളമുള്ള ലൈനിന്റെ ജോലി 1995 അവസാനത്തോടെയാണ് പൂര്‍ത്തിയാക്കിയത്. ബീജിങ്, ഗ്വാങ്ഷു, ഷാങ്ഹൈ, ടിയാന്‍ജിന്‍ എന്നിവിടങ്ങള്‍ മെട്രോസര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഉള്‍നാടന്‍ ജലഗതാഗതം. ചൈനയിലെ ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗങ്ങളുടെ മൊത്തം ദൈര്‍ഘ്യം 1,21,500 കി.മീ. (2001) ആണ്. ചാന്‍ജിയാങ് (യങ്ദ്സി), ഷൂജിയാങ് (പവിഴനദി), ഹെയ്ലോങ് ജിയാങ്, ശിയാന്‍ ജിയാങ് എന്നീ നദികളില്‍ ബഹുദൂരം ഗതാഗതം സാധ്യമാണ്. ഇവയ്ക്കു പുറമേ മനുഷ്യനിര്‍മിതമായ 'വന്‍തോടും' ഉണ്ട്. 1000 ടണ്‍ കേവുഭാരമുള്ള കപ്പലുകള്‍ക്ക് ചിയാന്‍ ജിയാങ്ങില്‍ വ്യൂഹന്‍ നഗരം വരെ പോകാം. അതായത് സമുദ്രതീരത്തുനിന്ന് 100 കിലോമീറ്ററിലേറെ ദൂരം വലിയ കപ്പലുകള്‍ക്ക് ഈ നദിയിലൂടെ യാത്രചെയ്യാം. നദിയോര തുറമുഖങ്ങള്‍ 5142 എണ്ണ(1996)മുണ്ട്. ജലഗതാഗത വ്യവസായത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള കമ്പനികളുടെ എണ്ണം 5000-ത്തില്‍ അധികമാണ്.

കപ്പലുകള്‍, തുറമുഖങ്ങള്‍. ചൈനയില്‍ 2000-ത്തില്‍പ്പരം തുറമുഖങ്ങളുണ്ട്. ഇവയില്‍ 130-ലധികം തുറമുഖങ്ങളില്‍ മറുനാടന്‍ കപ്പലുകള്‍ക്ക് പ്രവേശനാനുമതിയുണ്ട്. ദലിയന്‍, ചിന്‍ഹാങ്ദൗ, തിയാന്‍ ജിന്‍, യാന്തായ് ഛിങ്ദൗ, ഴിഷൌ, ലിയാന്‍യുതാങ്, ഷങ് ഹൈ, നിങ്ബൊ, ഗ്വാങ്ഷൂ, ഷാന്‍ജിയാങ് എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ടവ.

കേന്ദ്ര ജലഗതാഗത ബ്യൂറോ ആണ് ഉള്‍നാടന്‍ ജലഗതാഗതവും സമുദ്രതീരയാത്രയും നിയന്ത്രിക്കുന്നത്.

വ്യോമഗതാഗതം. ചൈനയില്‍ വിമാനയാത്ര അതിവേഗം വര്‍ധിക്കുകയാണ്. ബീജിങ്, ഗ്വാങ്ഷു, ഹോങ്കോങ് എന്നിവിടങ്ങളില്‍ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 2001-ല്‍ സാധാരണ വിമാനങ്ങള്‍ക്കുള്ള 139 വിമാനത്താവളങ്ങളാണ് ചൈനയിലുണ്ടായിരുന്നത്. 1949-ല്‍ സ്ഥാപിച്ച 'വ്യോമഗതാഗത പൊതുഭരണവകുപ്പ്' ആണ് ഈ വ്യവസായത്തിന്റെ മേല്‍നോട്ടം നടത്തുന്നത്. ആദ്യകാലത്ത് ഈ വകുപ്പ് വിമാനസര്‍വീസുകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ അതു ചെയ്യുന്നില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വീസുകള്‍ അര്‍ധസ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളാണ് നടത്തുന്നത്. എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍, ചൈന സതേണ്‍ എയര്‍ ലൈന്‍സ് എന്നിവയാണ് വിദേശസര്‍വീസുകള്‍ നടത്തുന്നത്. അനേകം മറുനാടന്‍ കമ്പനികളും സര്‍വീസുകള്‍ നടത്തുന്നുണ്ട്.

വാര്‍ത്താവിനിമയം

ചൈനയുടെ വാര്‍ത്താവിനിമയരംഗം ഏറെ വികസിതമാണ്. വിവരസാങ്കേതികരംഗം ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും നൂതന സാങ്കേതികവിദ്യയുടെ പ്രയോഗം രാജ്യത്ത് പ്രചാരത്തിലുണ്ട്. ദൃശ്യ-മാധ്യമരംഗത്ത് കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ കടുത്ത നിയന്ത്രണം നടപ്പാക്കിയിരിക്കുന്നു. ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ ആണ് ഏറ്റവും വലിയ ദേശീയ സംപ്രേക്ഷണ മാധ്യമം; ചൈന നാഷണല്‍ റേഡിയോ ശ്രാവ്യമാധ്യമവും, 40-ല്‍ അധികം ഭാഷകളില്‍ പ്രക്ഷേപണം ചെയ്യുന്ന ചൈന റേഡിയോ ഇന്റര്‍നാഷണല്‍ രാജ്യത്തിന് പുറത്തേക്കുള്ള സംപ്രേക്ഷണത്തിന് നേതൃത്വം നല്കുന്നു. സിനിമകളുടെ ചൈനീസ് ഭാഷയില്‍ പുറത്തിറങ്ങുന്നുണ്ട്.

ക്സിന്‍ ഹ്വ (Xinbua) ന്യൂസ് ഏജന്‍സി എന്ന ഔദ്യോഗിക വാര്‍ത്താ ഏജന്‍സിക്കുപുറമേ ചൈന ന്യൂസ് സര്‍വീസ് എന്ന വാര്‍ത്താ ഏജന്‍സിയും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2000-ത്തില്‍പ്പരം ദിനപത്രങ്ങള്‍ രാജ്യത്ത് പ്രസിദ്ധീകരിക്കപ്പെടുന്നു. റെന്‍മിന്‍ റിബാവോ (Renmin Ribao) ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗികപത്രം. കാന്‍കാവോ ക്സി യാദാക്സി (Canko Xiaoxi) ഏറ്റവും പ്രചാരമേറിയ ദിനപത്രമാകുന്നു.

2005-പ്പരം പൊതു ലൈബ്രറികളാണ് ചൈനയിലുള്ളത്. ഇവിടത്തെ ദേശീയ ലൈബ്രറി ഏഷ്യയിലെതന്നെ ഏറ്റവും വലിയ ലൈബ്രറിയാണ്. ഷാങ്ഹായ് ലൈബ്രറിയാണ് മറ്റൊരു പ്രധാന ലൈബ്രറി.

ബീജിങ് ആസ്ഥാനമായുള്ള 'ശിന്‍ഹ്വാ ന്യൂസ് ഏജന്‍സി'ക്ക് എല്ലാ പ്രവിശ്യകളിലും കാര്യാലയങ്ങളുണ്ട്. അതിന്റെ ബ്യൂറോകള്‍ വിദേശങ്ങളിലും പ്രവര്‍ത്തിക്കുന്നു. ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, അറബിക്, റഷ്യന്‍ എന്നീ ഭാഷകളില്‍ വാര്‍ത്തകളും ലേഖനങ്ങളും അത് ലോകമെമ്പാടുമുള്ള പത്രങ്ങള്‍ക്കു വിതരണം ചെയ്യുന്നു. ബീജിങ്ങില്‍ ത്തന്നെയുള്ള 'ഷെങ്ഗ്വൊ ശിന്‍ വെന്‍ഷെ' പ്രത്യേക ലേഖനങ്ങളും മറ്റും ചൈനീസ് ഭാഷയില്‍ പ്രചരിപ്പിക്കുന്നു. അനേകം വൈദേശിക ന്യൂസ് ഏജന്‍സികളും ചൈനയില്‍ പ്രവര്‍ത്തിക്കുന്നു.

ലോകത്തിലെ പ്രധാന ഭാഷകളിലുള്ള ക്ലാസ്സിക് ഗ്രന്ഥങ്ങള്‍ തര്‍ജമ ചെയ്തു പ്രസിദ്ധീകരിക്കുന്ന ഒന്നിലധികം പ്രസാധനശാലകള്‍ അവിടെയുണ്ട്. ചില പ്രസാധകര്‍ ദേശീയ ന്യൂനപക്ഷങ്ങളുടെ വിവിധഭാഷകളില്‍ സാഹിത്യരചന പ്രോത്സാഹിപ്പിക്കുന്നു. ബാലസാഹിത്യം, ശാസ്ത്ര-സാങ്കേതിക ഗ്രന്ഥങ്ങള്‍ തുടങ്ങിയ വിവിധ ശാഖകള്‍ക്കു പ്രത്യേകം പ്രസാധനാലയങ്ങളുണ്ട്.

വിനോദസഞ്ചാരം

2009-ലെ കണക്കനുസരിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന രാജ്യങ്ങളില്‍ നാലാംസ്ഥാനത്താണ് ചൈന. വിനോദസഞ്ചാരത്തിന്റെ വികസനത്തിനു വലിയ സാധ്യതകളുള്ള ഒരു നാടാണ് ചൈന. യങ്ദ്സിയിലെ പടുകൂറ്റന്‍ പാറക്കെട്ടുകള്‍ പോലുള്ള അദ്ഭുതങ്ങള്‍ പ്രകൃതിയുടെ സംഭാവനയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മനുഷ്യനിര്‍മിതമായ അദ്ഭുതങ്ങള്‍ വേറെയുമുണ്ട്. ബീജിങ്ങിലെ സ്വര്‍ഗക്ഷേത്രവും വിലക്കപ്പെട്ട നഗര(Forbidden City)വും മിങ് കാലഘട്ടത്തിലെ കല്ലറകളും ഗിയാങ്ങിലെ വീരപോരാളികളുടെ മണ്ണുകൊണ്ടുണ്ടാക്കിയ പ്രതിമകളും സര്‍വോപരി വന്മതിലും എക്കാലവും വിനോദ യാത്രക്കാരെയും വിജ്ഞാന കുതുകികളെയും ആകര്‍ഷിച്ചു പോന്നിട്ടുണ്ട്. തിബത്തിലെ ക്ഷേത്രങ്ങളും സന്ന്യാസിമഠങ്ങളും പ്രാചീന വാസ്തുശില്പത്തിലെ അപൂര്‍വമാതൃകകളാണ്. ഇവയെല്ലാം ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്ക് അഭിഗമ്യമാണ്. സംയുക്ത സംരംഭങ്ങളെന്ന നിലയില്‍ പാശ്ചാത്യശൈലിയിലുള്ള കുറെയേറെ ഹോട്ടലുകള്‍ പണിതിട്ടുണ്ട്.

സാമൂഹികരംഗം

ആരോഗ്യരംഗം

ഗ്രാമീണ ജനതയുടെ ആരോഗ്യരക്ഷയ്ക്കാണ് ജനകീയചൈന എക്കാലവും മുന്‍ഗണന കൊടുത്തത്. രോഗപ്രതിരോധത്തിനു പ്രഥമ പരിഗണന, പാരമ്പര്യ വൈദ്യത്തിനും പാശ്ചാത്യവൈദ്യത്തിനും തുല്യപരിഗണന, ബഹുജന പങ്കാളിത്തം ഉറപ്പാക്കല്‍ എന്നിവയാണ് ആരോഗ്യനയത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍. ആരോഗ്യസംരക്ഷണത്തിനു മൂന്നു തട്ടുള്ള ഒരു സംവിധാനമാണ് രൂപവത്കരിച്ചത്. ചികിത്സ, പ്രതിരോധം, ശരീരപോഷണം എന്നീ മൂന്നു കാര്യങ്ങളിലും ഒരുപോലെ ശ്രദ്ധിച്ചു. ഇതിനുവേണ്ടി നാട്ടുവൈദ്യന്മാരെയും ലക്ഷക്കണക്കിനു പാരാമെഡിക്കല്‍ പ്രവര്‍ത്തകരെയും പ്രയോജനപ്പെടുത്തി. ഒരു കാലത്ത് ചൈനയിലെ 'നഗ്നപാദ വൈദ്യന്മാര്‍' (barefoot doctors) ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു ഗ്രാമീണ സഹകരണസംഘ വ്യൂഹത്തിലൂടെയാണ് ആരോഗ്യരംഗത്തെ പ്രവര്‍ത്തനം നടത്തിയത്.

ആരോഗ്യരംഗത്തെ 'പ്രഥമ വിപ്ലവം'-പകര്‍ച്ചവ്യാധിയില്‍ നിന്നു മുക്തി-നേരത്തേതന്നെ ചൈനയില്‍ വിജയിച്ചു. 1961 ആയപ്പോഴേക്കും തന്നെ വസൂരി നിര്‍മാര്‍ജനം ചെയ്യപ്പെട്ടു. ജനകീയ ചൈന നിലവില്‍ വന്ന കാലത്തു ശരാശരി ചൈനക്കാരന്റെ ആയുര്‍ദൈര്‍ഘ്യം 40 വയസ്സു മാത്രമായിരുന്നു. 1975 ആയപ്പോഴേക്കും അത് 75 ആയി ഉയര്‍ന്നു. ആതുരശുശ്രൂഷാ കേന്ദ്രങ്ങളുടെ എണ്ണം പലമടങ്ങു വര്‍ധിച്ചു. 1978-നുശേഷം ആരോഗ്യ പരിരക്ഷ പിന്നെയും മെച്ചപ്പെടുകയുണ്ടായി. പ്രസവത്തില്‍ മരിക്കുന്ന സ്ത്രീകളുടെ എണ്ണം നഗരത്തിനുള്ളിലും ഗ്രാമത്തിലും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പ്രസ്ഥാനങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. പരിസര ദൂഷണം, അയഡിന്‍ അപര്യാപ്തത എന്നിവ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ വളരെ കുറഞ്ഞിട്ടുണ്ട്. ചൈനയിലെ രോഗങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗം പകരാത്ത രോഗങ്ങളും പരിക്കുകളും ചേര്‍ന്നതാണ് എന്ന് ലോകബാങ്ക് കരുതുന്നു. പകര്‍ച്ചവ്യാധികളെ നിഷ്കാസനം ചെയ്ത ചൈന ഇപ്പോള്‍ ആരോഗ്യമേഖലയിലെ ദ്വിതീയ വിപ്ലവത്തിന്റെ ഘട്ടത്തിലെത്തിയിരിക്കുകയാണ്.

പുതിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിനുശേഷം പൊന്തിവന്നിട്ടുള്ള ഒരു പ്രധാന പ്രശ്നം ആരോഗ്യരക്ഷയില്‍ അസമത്വം കടന്നുകൂടിയിരിക്കുന്നു എന്നതാണ്. ദരിദ്ര ഭൂവിഭാഗങ്ങള്‍ക്കു ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങളും മറ്റും കുറഞ്ഞിരിക്കുന്നു. ഗ്രാമങ്ങളില്‍ ഒരു പിന്നോക്കാവസ്ഥ സംജാതമായിരിക്കുന്നു. മുന്‍കാലങ്ങളില്‍ ദാരിദ്യ്രപ്രശ്നം സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഗ്രാമങ്ങളിലെ ആരോഗ്യസംരക്ഷണ സഹകരണ സംഘങ്ങള്‍ മുഖേനയാണ് അത് സാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ വ്യവസ്ഥ തകര്‍ന്നുപോയിരിക്കുകയാണ്. വാണിഭമത്സരത്തിനു സ്വാതന്ത്ര്യം കൊടുത്തതോടെ ധനികര്‍ക്ക് അനുകൂലമായ ഒരു സ്ഥിതിവിശേഷം വന്നിരിക്കുകയാണ്. ഗ്രാമങ്ങളിലെ സഹകരണസംഘങ്ങളെ പുനരുജ്ജീവിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നു സര്‍ക്കാരിനു ബോധ്യമായി വരികയാണ്.

വിദ്യാഭ്യാസം

1949-നു മുമ്പു ചൈനയില്‍ വിദ്യാഭ്യാസവ്യവസ്ഥ അവികസിതമായിരുന്നു. ജനങ്ങളില്‍ 80 ശ.മാ. പേര്‍ നിരക്ഷരര്‍ ആയിരുന്നു. സ്കൂള്‍ പ്രായമെത്തിയ കുട്ടികളില്‍ 20 ശ.മാ. മാത്രമാണ് വിദ്യാലയങ്ങളിലുണ്ടായിരുന്നത്. ദേശീയ ന്യൂനപക്ഷങ്ങളുടെ കാര്യം കൂടുതല്‍ കഷ്ടമായിരുന്നു. ആകെ ജനസംഖ്യയില്‍ 6 ശ.മാ. വരുന്ന അവര്‍ വിദ്യാലയ പ്രവേശനത്തില്‍ 2.2 ശ.മാ. മാത്രമായിരുന്നു.

അധികാരത്തിലേറിയ ഉടന്‍തന്നെ പുതിയ ഭരണാധികാരികള്‍ ഒരു കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം സ്ഥാപിച്ചു. പൊതുവായ സാംസ്കാരിക നിലവാരം ഉയര്‍ത്തുക, കൂടുതല്‍ സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വിദ്യാഭ്യാസ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ തുടങ്ങി. ക്രമീകൃതമായ പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടിപ്പിക്കുകയും സാക്ഷരത പ്രചരിപ്പിക്കുന്നതിനും സാങ്കേതിക വിജ്ഞാനം കൂടുതല്‍ പേര്‍ക്കെത്തിക്കുന്നതിനും സ്ഥാപനങ്ങളുണ്ടാക്കുകയും പാഠ്യപദ്ധതിയില്‍ സാരമായ പരിഷ്കാരങ്ങള്‍ വരുത്തുകയും ചെയ്തു. 1956 ആയപ്പോഴേക്കും വിദ്യാലയ പ്രവേശനം 63 ശ.മാ. കുട്ടികള്‍ക്കു കിട്ടുമെന്നായി. ദേശീയ ന്യൂനപക്ഷങ്ങളുടെ കുട്ടികളില്‍ 5 ശ.മാ. സ്കൂളില്‍ പഠിക്കാന്‍ തുടങ്ങി. ഇടയ്ക്കിടയ്ക്കുണ്ടായ രാഷ്ട്രീയ വിക്ഷോഭങ്ങള്‍ (ഉദാ. സാംസ്കാരിക വിപ്ലവം) വിദ്യാഭ്യാസത്തിന്റെ വികാസത്തെ സാരമായി ബാധിച്ചെങ്കിലും സാമാന്യേന പുരോഗതി തന്നെയാണ് എല്ലാ തലങ്ങളിലും ഉണ്ടായത്. പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിനു ചൈനയില്‍ വലിയ പ്രാധാന്യമാണ് കല്പിക്കുന്നത്. മിക്ക കുട്ടികളും പ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നത് ഏഴാം വയസ്സിലാണ്. പ്രൈമറി വിദ്യാഭ്യാസത്തിന്റെയും സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെയും കാലാവധി 5 വര്‍ഷം വീതമാണ്. ഉന്നത വിദ്യാഭ്യാസത്തിന് 1985 വരെ ഫീസു വസൂലാക്കിയിരുന്നില്ല. സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. മത്സരപരീക്ഷകളില്‍ വിജയിച്ചു സാമര്‍ഥ്യം തെളിയിക്കണമെന്നു മാത്രം. 1989-ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന്, കോളജില്‍ പ്രവേശിക്കുന്നതിനുമുമ്പ് ഒരു വര്‍ഷത്തെ രാഷ്ട്രീയ വിദ്യാഭ്യാസം നടത്തിയിരിക്കണം എന്നൊരു ചട്ടം കൊണ്ടുവന്നു. അക്കാദമിക് കഴിവുകളോടൊപ്പം കായിക-ധാര്‍മികശേഷിയും ബിരുദാനന്തര വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പരിഗണിക്കുന്നതാണെന്നും 1989 നവംബറില്‍ പ്രഖ്യാപിതമായി.

ആധുനികവത്കരണത്തിനുള്ള നടപടികളില്‍ വിദ്യാഭ്യാസത്തിനു സമുന്നതമായ പരിഗണനയാണ് നല്കുന്നത്. 1980-നുശേഷം സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അനുമതി നല്കുന്നുണ്ട്.

സ്ത്രീകളുടെ അവസ്ഥ

20-ാം ശതകത്തിന്റെ ആദ്യ ദശകങ്ങള്‍ മുതല്ക്കുതന്നെ ചൈനയിലെ സ്ത്രീകള്‍ തങ്ങളുടെ അന്തസ്സും അഭിമാനവും സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങി. സ്ത്രീ വിദ്യാഭ്യാസത്തിനുള്ള അവകാശം ആദ്യദശകത്തില്‍ത്തന്നെ കിട്ടി. ആ വിദ്യാഭ്യാസത്തിനു നിശ്ചയിച്ച ലക്ഷ്യം 'നല്ല ഭാര്യയും നല്ല അമ്മയും' ആക്കുക എന്നതായിരുന്നു. കുടുംബത്തിന്റെ നാലതിരുകള്‍ക്കു പുറത്തു കടക്കാന്‍ കൊതിക്കേണ്ട എന്നായിരുന്നു പുരുഷാധിപത്യത്തിന്റെ താക്കീത്. 2-ാം ദശകങ്ങളില്‍ രാഷ്ട്രീയ ജീവിതത്തില്‍ പങ്കാളിത്തം നേടുന്നതിനുവേണ്ടി ഉത്പതിഷ്ണുക്കളായ സ്ത്രീകള്‍ സമരം ചെയ്യുകയും 3-ാം ദശകമായതോടെ അതിന് കുറേ ഫലമുണ്ടാവുകയും ചെയ്തു. അപ്പോഴേക്കും തൊഴിലാളികളില്‍ 35-45 ശ.മാ. സ്ത്രീകള്‍ എന്ന നിലവന്നു.

ജനകീയ ചൈനയാണ് ചരിത്രത്തിലാദ്യമായി സ്ത്രീ-പുരുഷ സമത്വം ഔപചാരികമായി അംഗീകരിച്ചത്. രാഷ്ട്രീയത്തിലും സാമ്പത്തിക കാര്യങ്ങളിലും കുടുംബഭരണത്തിലും സ്ത്രീകള്‍ക്കു തുല്യാവകാശം അനുവദിക്കുകയും തുല്യ ജോലിക്കു തുല്യവേതനം എന്ന തത്ത്വം നടപ്പിലാക്കുകയും ചെയ്തു. 1950-കളുടെ ആദ്യം ഭൂപരിഷ്കാരം നടപ്പിലാക്കിയപ്പോള്‍, സ്ത്രീകളായ കൃഷിക്കാര്‍ക്കു സ്വന്തമായി ഭൂമി കിട്ടി. പെണ്‍കുട്ടികളുടെ വിദ്യാലയപ്രവേശനം ഗണ്യമായി വര്‍ധിച്ചു. കേന്ദ്രഭരണകൂടത്തിന്റെ ഉപാധ്യക്ഷപദവിയില്‍ ഒരു വനിത നിയമിതയായി. തുടര്‍ന്നുള്ള കാലത്ത് ജീവിതത്തിലെ എല്ലാ തുറകളിലും അഭിമാനിക്കാവുന്ന സ്ഥാനം സ്ത്രീകള്‍ സമ്പാദിച്ചു.

1978 ആയപ്പോഴേക്കും തൊഴിലാളികളില്‍ 43 ശ.മാ. സ്ത്രീകളായി. രാഷ്ട്രീയരംഗത്തും അവര്‍ മുന്നേറി. 1950 കാലത്തുതന്നെ ടൌണ്‍ഷിപ്പ് പ്രതിനിധികളില്‍ 22 ശ.മാ. സ്ത്രീകളായിരുന്നു; കൗണ്ടി പ്രതിനിധികളില്‍ 15 ശതമാനവും. 1954-ലെ ഒന്നാം ദേശീയ ജനസഭയിലെ അംഗങ്ങളില്‍ 12 ശ.മാ. സ്ത്രീകളായിരുന്നു. 1956-ല്‍ 7,56,000 കാര്‍ഷികസംഘങ്ങളിലെ അധ്യക്ഷ ഉപാധ്യക്ഷ പദവികളിലെ 70-80 ശ.മാ. സ്ത്രീകളായിരുന്നു. ശാസ്ത്ര-സാങ്കേതികരംഗം, സാമൂഹ്യസ്ഥാപനങ്ങള്‍, ഭരണയന്ത്രം, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി ഒട്ടനവധി മേഖലകളില്‍ സ്ത്രീകള്‍ക്കു നല്ല പ്രാതിനിധ്യമുണ്ട്. 'രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം, സാമൂഹ്യം, കുടുംബപരം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും പുരുഷനു തുല്യമായ അവകാശങ്ങള്‍' സ്ത്രീകള്‍ക്കു നല്കുന്ന ഒരു നിയമം-'സ്ത്രീകളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമം'-1992-ല്‍ പാസ്സാക്കുകയുണ്ടായി.

എങ്കിലും സ്ത്രീകളുടെ അവശതകള്‍ പൂര്‍ണമായും പരിഹരിച്ചിട്ടില്ല; അവര്‍ക്കു സമ്പൂര്‍ണ സമത്വം ഇനിയും ലഭ്യമല്ല; അവരുടെ അധ്വാനഭാരം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. സ്ത്രീകളെ ഇകഴ്ത്തിക്കാണുന്ന പഴയ വീക്ഷണം തീരെ അപ്രത്യക്ഷമായിട്ടില്ല; ചില കാര്യങ്ങളില്‍ അതു ശക്തിപ്പെട്ടിട്ടേയുള്ളൂ. ഇപ്പോഴും സമൂഹത്തില്‍ ആണ്‍കുട്ടികളോടാണ് കൂടുതല്‍ പ്രിയം. ശാരീരികവും മാനസികവുമായ പീഡനം സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്നുണ്ട്. ഉദ്യോഗം, വീട്ടുപണി, കുട്ടികളുടെയും വയോജനങ്ങളുടെയും ശുശ്രൂഷ എന്നിവ സ്ത്രീകള്‍ക്കു തന്നെ ചെയ്യേണ്ടിവരുന്നു. പാര്‍പ്പിട ലഭ്യത, പെന്‍ഷന്‍ പദ്ധതി തുടങ്ങിയ പല കാര്യങ്ങളിലും സ്ത്രീകള്‍ക്ക് തുല്യാവകാശങ്ങള്‍ ഉറപ്പായിട്ടില്ല. വേതനത്തിലും അസമത്വമുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവസരം ആണ്‍കുട്ടികള്‍ക്കു കിട്ടുന്നത്ര പെണ്‍കുട്ടികള്‍ക്കു കിട്ടുന്നില്ല. സ്ത്രീകള്‍ക്ക് പുതുതായനുഭവിക്കേണ്ടിവന്ന അവശതകള്‍ കണ്ടിട്ടാണ് പുതിയ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കിയപ്പോള്‍ 1992-ലെ നിയമം പാസ്സാക്കിയത്. 1992-ലെ നിയമത്തിന്റെ സത്ഫലം വിദൂരഗ്രാമങ്ങളിലും മറ്റും സ്ത്രീകള്‍ അനുഭവിക്കുന്നു എന്നു പറയാറായിട്ടില്ല.

സാമൂഹികക്ഷേമം

വൃദ്ധജനങ്ങളുടെ ക്ഷേമം ഉറപ്പിക്കുന്നതിനുവേണ്ടി സമഗ്രമായ ഒരു സുരക്ഷാപദ്ധതിക്കു സര്‍ക്കാര്‍ രൂപം നല്കിയിട്ടുണ്ട്. ചൈനയില്‍ വൃദ്ധരുടെ എണ്ണം നിരന്തരം വര്‍ധിക്കുകയാണ്. 65 വയസ്സു കഴിഞ്ഞവരുടെ എണ്ണം 1995-ല്‍ 76 ദശലക്ഷം ആയിരുന്നത് 2050 ആകുമ്പോഴേക്കും 300 ദശലക്ഷം ആകുമെന്നാണ് കണക്ക്. വാര്‍ധക്യസഹജമായ അവശതയനുഭവിക്കുന്നവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സ്വന്തം ഉത്തരവാദിത്തമായാണ് സര്‍ക്കാര്‍ കരുതുന്നത്.

പെന്‍ഷന്‍, തൊഴിലില്ലാത്തവര്‍ക്ക് ആശ്വാസം, ചികിത്സ, പരിക്കുകള്‍ക്കു നഷ്ടപരിഹാരം, പ്രസവശുശ്രൂഷ എന്നീ കാര്യങ്ങള്‍ക്കുവേണ്ടി വെവ്വേറെ ക്ഷേമനിധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബജറ്റില്‍ വകകൊള്ളിച്ചിട്ടുള്ള പദ്ധതികള്‍ക്കു പുറമേയാണിവ. വലിയ വ്യവസായസ്ഥാപനങ്ങള്‍ പലതും തങ്ങളുടെ ജീവനക്കാര്‍ക്കു സാമൂഹ്യക്ഷേമ പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. നഗരങ്ങളിലുള്ള എല്ലാ തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നു. നഗരഗ്രാമഭേദമന്യേ എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്ന ഒരു പരിപാടിയും നടപ്പിലാവുകയാണ്. ഇതിനുള്ള പണം സമാഹരിക്കുന്നത് സര്‍ക്കാര്‍, തൊഴിലുടമകള്‍, തൊഴിലാളികള്‍ എന്നിവരുടെ സംഭാവനകള്‍ കൊണ്ടാണ്. ഗ്രാമീണ ജനങ്ങള്‍ക്കുള്ള സാമൂഹ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ വിപുലീകരിക്കുന്നതിനുള്ള ശ്രമം നടന്നുവരുന്നു. സാമൂഹ്യക്ഷേമ സംബന്ധിയായ പദ്ധതികള്‍ പുനഃസംഘടിപ്പിക്കാനും വികസിപ്പിക്കാനുമുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍.

(പ്രൊഫ. ടി.പി. ശങ്കരന്‍കുട്ടി നായര്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%88%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍