This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെസ്റ്റര്‍ഫീല്‍ഡ്, ഫിലിപ്പ് ഡോര്‍മര്‍ സ്റ്റാനോപ്പ് (1694 - 1773)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെസ്റ്റര്‍ഫീല്‍ഡ്, ഫിലിപ്പ് ഡോര്‍മര്‍ സ്റ്റാനോപ്പ് (1694 - 1773)

Chesterfield, Philip Dormer Stanhope

ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞനും ഗ്രന്ഥകാരനും. പ്രഭുസഭാംഗം, നയതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം കത്തുകളെഴുതുന്നതിലും പ്രശസ്തനായിരുന്നു.

മൂന്നാമത്തെ ഏളിന്റെയും എലിസബത്ത് സാവീലിന്റെയും മൂന്നാമത്തെ പുത്രനായി 1694 സെപ്. 22-നു ലണ്ടനില്‍ ജനിച്ച ഫിലിപ്പ് 1712-ല്‍ കേംബ്രിജില്‍നിന്നും മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി. 1726-ലാണ് 'ഏള്‍' പദവി ലഭിച്ചത്. രണ്ടു വര്‍ഷത്തിനുശേഷം ഹേഗിലെ അംബാസഡറായി നിയമിതനായി. 1732 വരെ ചെസ്റ്റര്‍ഫീല്‍ഡ് ഈ പദവിയില്‍ തുടര്‍ന്നു. ഇതിനിടെ തന്റെ ആയയായിരുന്ന എലിസബത്ത് ഡ്യൂ ബുഷേയില്‍ ഇദ്ദേഹത്തിന് ഒരു പുത്രനുണ്ടായി (1732). ജാരസന്താനമായിരുന്നെങ്കിലും ഈ മകന് ഫിലിപ്പ് ഡോര്‍മര്‍ തന്റെ നാമം നല്കാന്‍ ഒട്ടും മടിച്ചില്ല. 1733-ല്‍ ജോര്‍ജ് I-ന്റെ ജാരപുത്രിയെ ഡോര്‍മര്‍ വിവാഹം ചെയ്തു. തുടര്‍ന്ന് പ്രഭുസഭയിലെ പ്രതിപക്ഷ നേതാവെന്ന പദവി ചെസ്റ്റര്‍ഫീല്‍ഡിനു ലഭിച്ചു.

പല ഭരണനയതന്ത്രപദവികളും വഹിച്ചിട്ടുള്ള ചെസ്റ്റര്‍ ഫീല്‍ഡ് 1745 മുതല്‍ 46 വരെ അയര്‍ലണ്ടിന്റെ ഗവര്‍ണര്‍ ജനറലും ആയിരുന്നു. സാഹിത്യപ്രസ്ഥാനങ്ങളുമായുള്ള അടുപ്പമാണ് ഇദ്ദേഹത്തിന്റെ പ്രശസ്തിയുടെ മറ്റൊരു കാരണം. വോള്‍ട്ടയറിന്റെ ഉറ്റസുഹൃത്തും കറസ്പോണ്ടന്റുമായിരുന്നു ചെസ്റ്റര്‍ ഫീല്‍ഡ്. സ്വിഫ്റ്റും പോപ്പും ഇദ്ദേഹത്തിന്റെ സുഹൃദ്വലയത്തില്‍പ്പെട്ട സാഹിത്യകാരന്മാരായിരുന്നു.

ചെസ്റ്റര്‍ഫീല്‍ഡ്, മകന്‍ ഫിലിപ്പ് സ്റ്റാനോപ്പിനെഴുതിയ നാനൂറില്‍പ്പരം എഴുത്തുകള്‍ ലെറ്റേഴ്സ് റ്റു ഹിസ് സണ്‍ എന്ന പേരില്‍ 1774-ല്‍ പ്രസിദ്ധീകൃതമായി. സമൂഹത്തില്‍ ഉന്നതസ്ഥാനം കൈവരിക്കേണ്ടതിന്റെ ആവശ്യകതയും മറ്റും ഇതില്‍ പ്രതിപാദിതമായിരുന്നു. ചെസ്റ്റര്‍ഫീല്‍ഡിന് എഴുത്തുകാരന്‍ എന്ന പദവി നേടിക്കൊടുക്കുവാന്‍ ഇവ സഹായകമായി. ഉദാത്തവും കുലീനവുമായ രീതിയെ 'ചെസ്റ്റര്‍ഫീല്‍ഡിയന്‍' എന്നു വിശേഷിപ്പിക്കുന്നിടത്തോളം ഇദ്ദേഹത്തിന്റെ ഔന്നത്യം എത്തിച്ചേര്‍ന്നിരുന്നു.

ചെസ്റ്റര്‍ഫീല്‍ഡ് തന്റെ വളര്‍ത്തുപുത്രനെഴുതിയ കത്തുകളും 1890-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 1746-ല്‍ പിടിപെട്ട ബാധിര്യം ഇദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിനു വിരാമമിട്ടു. 1768-ലുണ്ടായ പുത്രവിയോഗം ഇദ്ദേഹത്തെ നിരാശയുടെ കയങ്ങളിലേക്കു തള്ളിയിടുകയുണ്ടായി. 1773 മാ. 24-നു ചെസ്റ്റര്‍ഫീല്‍ഡ് ലണ്ടനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍