This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെയിന്‍ഡ് ലൈബ്രറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെയിന്‍ഡ് ലൈബ്രറി

പുസ്തകങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി അവയെ ചങ്ങലയില്‍ ബന്ധിച്ച് സൂക്ഷിച്ചിരുന്ന ഗ്രന്ഥശാല. അച്ചടി കണ്ടുപിടിക്കുന്നതിനു മുമ്പ്, പുസ്തകനിര്‍മാണം വളരെ ദുഷ്കരമായിരുന്നു. ഒരു പുസ്തകത്തിന്റെ വളരെ കുറച്ചു കോപ്പികള്‍ മാത്രമേ പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചിരുന്നുള്ളൂ. പുസ്തകസംരക്ഷണത്തിന് അന്ന് പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. ചില ഗ്രന്ഥശാലകളില്‍ പുസ്തകങ്ങള്‍ സുശക്തമായ ചങ്ങലകൊണ്ട് അലമാരയോടു ബന്ധിച്ചിരുന്നു. ചങ്ങലയുടെ നീളം അനുവദിക്കുന്നത്ര ദൂരം മാത്രമേ പുസ്തകം അലമാരയില്‍ നിന്നു മാറ്റുവാന്‍ സാധിച്ചിരുന്നുള്ളു. അപൂര്‍വവും വിലപ്പെട്ടതുമായ ചില അച്ചടിച്ച പുസ്തകങ്ങളും കൈയെഴുത്തു ഗ്രന്ഥങ്ങളെപ്പോലെ ബന്ധിക്കപ്പെട്ടിരുന്നു.

ഇന്നത്തെപ്പോലെ ഓപ്പണ്‍ അക്സസ് (ആര്‍ക്കും ഉപയോഗിക്കാം എന്ന അവസ്ഥ) അന്നു നിലവിലുണ്ടായിരുന്നില്ല. എല്ലാ പുസ്തകങ്ങളും സാധാരണ അലമാരകളില്‍ പൂട്ടിയാണ് വച്ചിരുന്നത്. എന്നാല്‍ പണ്ഡിതര്‍ക്കു കൂടെക്കൂടെ വായിക്കുവാന്‍ ആവശ്യമായ പുസ്തകങ്ങള്‍ പൂട്ടാത്ത അലമാരകളില്‍ ചെയിന്‍ ചെയ്തു വയ്ക്കുകയായിരുന്നു പതിവ്.

ഈ സമ്പ്രദായം 12-ാം ശ.-ലാണ് പ്രചാരത്തില്‍ വന്നതെന്നു വിശ്വസിക്കപ്പെടുന്നു. ചെയിന്‍ ചെയ്ത പുസ്തകങ്ങള്‍ വായിക്കുന്നതിന് ലാക്ടേണ്‍ പോലെയുള്ള ഉപകരണങ്ങള്‍ പുസ്തകങ്ങളുടെ സമീപത്തു വച്ചിരുന്നു. ചില ലൈബ്രറികളില്‍ ഈ ഉപകരണങ്ങളോടാണ് പുസ്തകങ്ങളെ ബന്ധിച്ചിരുന്നത്.

ഓക്സ്ഫഡിലെ മാഗ്ഡലന്‍ കോളജില്‍ 1480 മുതല്‍ പുസ്തകങ്ങള്‍ ചെയിന്‍ ചെയ്തു വച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അലമാരയില്‍ ബലമുള്ള ഒരു കമ്പിയും പുസ്തകത്തിന്റെ പുറത്ത് ഒരു ലോഹക്ളിപ്പും പിടിപ്പിച്ചിട്ട് ക്ളിപ്പും കമ്പിയുമായി ബന്ധിക്കുകയായിരുന്നു പതിവ്.

1650 മുതല്‍ പുസ്തകങ്ങളുടെ എണ്ണം വര്‍ധിക്കുവാന്‍ തുടങ്ങിയപ്പോള്‍ ലൈബ്രറികളുടെ ചെയിനും അപ്രത്യക്ഷമാകുവാന്‍ തുടങ്ങി. 1750 മുതല്‍ അതു പാടേ അപ്രത്യക്ഷമാവുകയും ഗ്രന്ഥശാലകളുടെ ചരിത്രത്തിലെ ഒരു ദിശയെ കുറിക്കുന്ന സംഭവം മാത്രമാവുകയും ചെയ്തു.

(പ്രൊഫ. കെ.എ.ഐസക്ക്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍