This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെമ്മീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെമ്മീന്‍

ജ്ഞാനപീഠജേതാവായ തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാതനോവല്‍. ഇതിനെ അവലംബമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചലച്ചിത്രത്തിനും ഇതേ പേരുതന്നെയാണുള്ളത്. 1956-ലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. 1995 വരെ ഇരുപതു പതിപ്പുകള്‍ വിറ്റഴിഞ്ഞു. 25-ലേറെ ഭാഷകളില്‍ (ഭാരതീയവും വിദേശീയവും) വിവര്‍ത്തനം ചെയ്യപ്പെട്ടു.

ചെമ്മീന്‍ സിനിമയില്‍ സത്യനും ഷീലയും

കടലോരത്ത് മീന്‍ പിടിച്ചു ജീവിക്കുന്നവരുടെ സാഹസികവും ദുരിതപൂര്‍ണവുമായ ജീവിതപശ്ചാത്തലത്തില്‍ രചിച്ച പ്രണയകാവ്യമാണ് ചെമ്മീന്‍. ചെമ്പന്‍കുഞ്ഞിന്റെ മകളായ കറുത്തമ്മ അച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി, പരീക്കുട്ടി എന്ന തന്റെ കാമുകനെ ഉപേക്ഷിച്ചു പളനിയെ കല്യാണം കഴിക്കുന്നു. അവളൊരമ്മയായിക്കഴിഞ്ഞിട്ടും പരീക്കുട്ടിയെച്ചൊല്ലിയുള്ള സംശയങ്ങള്‍ പളനിയില്‍ നിലനിന്നത് കറുത്തമ്മയെ ദുഃഖത്തിലാഴ്ത്തി. സംശയത്തിന്റെ പാരമ്യത്തിലെത്തിയ ഒരു രാത്രി പളനി ദേഷ്യത്തോടെ വള്ളമെടുത്തു കടലിലേക്കു പോയി. കറുത്തമ്മയുടെ അമ്മ മരിച്ച വിവരം പറയാനായി അപ്പോള്‍ പരീക്കുട്ടി അവിടെയെത്തുകയും ചെയ്തു. ദീര്‍ഘകാലത്തിനുശേഷം കണ്ടുമുട്ടിയ പരീക്കുട്ടിയും കറുത്തമ്മയും ഒരു നിമിഷം എല്ലാം മറന്നു പുണര്‍ന്നുനിന്നു. അപ്പോള്‍ പളനി ചുഴിയില്‍പ്പെട്ട് മരണത്തോടു പൊരുതുകയായിരുന്നു. അടുത്ത പ്രഭാതത്തില്‍ പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും ശവം തീരത്തടിഞ്ഞു. പളനിയുടെ ജീവിതവും അതിനകം ഒടുങ്ങിക്കഴിഞ്ഞിരുന്നു. ഇതാണ് ചെമ്മീനിലെ കഥാവസ്തു. കടലില്‍ പോയ മുക്കുവന്റെ ജീവന്‍ കാത്തു സൂക്ഷിക്കുന്നത് കരയിലിരിക്കുന്ന ഭാര്യയുടെ പാതിവ്രത്യമാണ് എന്ന വിശ്വാസത്തോടു ഗാഢമായി ബന്ധപ്പെട്ടതാണ് ഈ നോവലിന്റെ കഥാതന്തു. പണത്തിനുവേണ്ടിയുള്ള മനുഷ്യന്റെ അടങ്ങാത്ത ദുര, സ്ത്രീ-പുരുഷ സ്നേഹത്തിന്റെ ആഴക്കയങ്ങള്‍ എന്നിവയെല്ലാം ഇവിടെ ഹൃദയസ്പൃക്കായി അവതരിപ്പിച്ചിരിക്കുന്നു.

1957-ല്‍ നോവലിനു കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. 1966-ല്‍ ചലച്ചിത്രത്തിനു രാഷ്ട്രപതിയുടെ സ്വര്‍ണമെഡലും ലഭിച്ചു. മലയാളസിനിമയ്ക്ക് ഇന്ത്യന്‍ സിനിമാരംഗത്തുതന്നെ അംഗീകാരം നേടിക്കൊടുത്ത ഈ ചലച്ചിത്രത്തിലെ മുഖ്യനടീനടന്മാര്‍ സത്യന്‍, ഷീല, മധു, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്നിവരാണ്. മലയാള നോവല്‍ രംഗത്തും ചലച്ചിത്രരംഗത്തും നാഴികക്കല്ലായി മാറിയ രചനയാണ് ചെമ്മീന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍