This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുരുക്കെഴുത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ചുരുക്കെഴുത്ത്

വാക്കുകള്‍ ചുരുക്കി സൂചകങ്ങള്‍ ഉപയോഗിച്ച് വേഗത്തില്‍ എഴുതുന്ന സമ്പ്രദായം. അതിപുരാതനകാലം മുതല്‍തന്നെ ചുരുക്കെഴുത്തു സമ്പ്രദായങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നു. ഇന്ന് ലളിതവും സൗകര്യപ്രദവുമായ പലവിധത്തിലുള്ള ചുരുക്കെഴുത്ത് സമ്പ്രദായങ്ങള്‍ പ്രചാരത്തില്‍ ഉണ്ട്. ഉച്ചരിക്കപ്പെടുന്ന ശബ്ദം, സ്വരങ്ങള്‍ (vowels), കൊളുത്ത് (hooks), വലയം (loops), വര (strokes) എന്നീ സൂചകങ്ങളും ലിപികളും ഉപയോഗിച്ച് കടലാസിലേക്ക് പകര്‍ത്തുന്ന രീതിയാണിത്.

ആമുഖം

മനുഷ്യനെ ജീവിതത്തിലും പ്രവൃത്തിയിലും മഹാനാക്കുന്ന ഒരു കലയായി അടുത്ത കാലംവരെ ചുരുക്കെഴുത്തിനെ അംഗീകരിച്ചിരുന്നു. പ്രശസ്ത ഐറിഷ് നോവലിസ്റ്റ് ജെയിംസ് കസിന്‍സിന്റെ അഭിപ്രായത്തില്‍ ചില മൂല്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ചുരുക്കെഴുത്ത് ഒരു യോഗാഭ്യാസമാണ്. റോമന്‍ മഹാകവി ക്വിന്റസ് ഏന്നിയസ് (Quintus Ennius), എഡ്ഗര്‍ വാലസ് (Edger Wallace), ജോര്‍ജ് ബര്‍ണാഡ് ഷാ എന്നിവരൊക്കെ ചുരുക്കെഴുത്തുകാരായിരുന്നു. ലോകപ്രശസ്തനായ ചാള്‍സ് ഡിക്കന്‍സ് ജനപ്രതിനിധിസഭയിലെ ഒരു പ്രധാന ചുരുക്കെഴുത്ത് ലേഖകന്‍ ആയിരുന്നു. ജോര്‍ജ് ബര്‍ണാഡ് ഷായുടെ നാടകങ്ങളും സാമുവല്‍ പെപ്പിന്റെ ഡയറിക്കുറിപ്പുകളും വിരചിതമായത് ചുരുക്കെഴുത്തിലായിരുന്നു. സിസറോയുടെ പ്രസംഗങ്ങളും മാര്‍ട്ടിന്‍ ലൂഥറുടെ മതഭാഷണങ്ങളും ഷെയ്ക്സ്പിയറുടെ നാടകങ്ങളും സംരക്ഷിക്കപ്പെട്ടത് ഈ സമ്പ്രദായത്തിലൂടെയാണ്. ജൂലിയസ് സീസര്‍ യുദ്ധവീരനെപ്പോലെ ചുരുക്കെഴുത്ത് വിദഗ്ധനായിരുന്നു എന്ന് പറയപ്പെടുന്നു. 'ചുരുക്കെഴുത്തിന്റെ മഹത്ത്വവും അനുകൂലമായ ഉപയുക്തതയും കാരണം അത് കലയുടെയും ശാസ്ത്രത്തിന്റെയും മുകളിലായി സ്ഥാനം അര്‍ഹിക്കുന്നു' എന്ന് ഡോ. ജോണ്‍സണ്‍ പ്രസ്താപിച്ചിട്ടുണ്ട്.

ചരിത്രം

ഉദ്ഭവവും വളര്‍ച്ചയും

ചുരുക്കെഴുത്തിന്റെ ചരിത്രത്തിന് വളരെ പഴക്കമുണ്ട്. നീണ്ടെഴുത്ത് (long hand) ആരംഭിച്ചത് മുതല്‍ ചുരുക്കെഴുത്തും ഉണ്ടായിരുന്നു എന്ന് പറയുന്നതാണ് ശരി. നീണ്ടെഴുത്തെന്ന് ഇപ്പോള്‍ നാം കരുതുന്നതുതന്നെ ചുരുക്കെഴുത്താണ്; അതിന് മുമ്പ് പടം എടുത്തും ആശയമുദ്രണവുമായിരുന്നു നിലനിന്നിരുന്നത്. ബി.സി. 4-ാം ശതകത്തില്‍ സെമിയോഗ്രാഫി, ടാക്കിഗ്രാഫി എന്നീ പേരുകളില്‍ ഒരു ചുരുക്കെഴുത്ത് സമ്പ്രദായം നിലനിന്നിരുന്നു. ക്രമീകൃതമായ ചുരുക്കെഴുത്ത് സമ്പ്രജായം നിലവില്‍വന്നത് ബി.സി. 63-നോടടുത്താണ്. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ചുരുക്കെഴുത്തിന്റെ ഉദ്ഭവം സോക്രട്ടീസിന്റെ ജീവചരിത്രമെഴുതിയ ഗ്രീക്ക് ചരിത്രകാരന്‍ ക്സെനോഫനുമായി (Xenophon) ബന്ധപ്പെട്ടുകിടക്കുന്നു. ക്സെനോഫന്‍ ഉപയോഗിച്ചത് ശരിയായ ഗ്രീക്ക് ലിപിയല്ല, ഒരു തരം ഗ്രീക്ക് ചുരുക്കെഴുത്തായിരുന്നു. എങ്കിലും റോമാസാമ്രാജ്യത്തിലായിരുന്നു ചുരുക്കെഴുത്ത് വ്യാപകമായി ഉപയോഗിച്ചുപോന്നത്. റോമന്‍ വാഗ്മിയായിരുന്ന സിസറോവിന്റെ സെക്രട്ടറി മാര്‍ക്കസ് ടള്ളിയസ് ടീറോ ബി.സി. 1-ാം ശതകത്തില്‍ ലത്തീന്‍ ഭാഷയില്‍ ഒരു ചുരുക്കെഴുത്ത് പദ്ധതി ആവിഷ്കരിച്ചിരുന്നു. ആയിരക്കൊല്ലക്കാലം നിലനിന്നിരുന്ന ഈ സമ്പ്രദായമാണ് പില്ക്കാലത്ത് ആധുനിക ചുരുക്കെഴുത്ത് സമ്പ്രദായത്തിന്റെ അടിത്തറ പാകിയത്. ആഥന്‍സിലെ എയറോപൊലീസിലെ (Aeropolice of Athens) ഒരു മാര്‍ബിള്‍ക്കല്ലിലുള്ള ശിലാ ലേഖനങ്ങള്‍ ഗ്രീക്കുകാരുടെ ഇടയില്‍ അക്കാലത്ത് നിലനിന്നിരുന്ന ചുരുക്കെഴുത്ത് സമ്പ്രദായത്തിന്റെ ദൃഷ്ടാന്തമാണ്.

പാശ്ചാത്യരാജ്യങ്ങളില്‍ ക്രമീകൃത ചുരുക്കെഴുത്ത് രൂപം പ്രാബല്യത്തില്‍വന്നത് എ.ഡി. 534-ലാണ്. 15-ഉം 16-ഉം ശതകങ്ങളില്‍ പല ആവശ്യങ്ങള്‍ക്കും ചുരുക്കെഴുത്ത് ഉപയോഗിച്ചിരുന്നെങ്കിലും 1588-ല്‍ കേംബ്രിജിലെ തിമോത്തി ബ്രൈറ്റ് ചുരുക്കെഴുത്ത് സമ്പ്രദായം നവീകരിച്ചതോടെയാണ് അതിന് വമ്പിച്ച പ്രാധാന്യം സിദ്ധിച്ചത്. ചുരുക്കെഴുത്ത് സമ്പ്രദായത്തെക്കുറിച്ച് ബ്രൈറ്റ് എഴുതിയ പുസ്തകം (Characteric, An Arte of Shorte Swifte secrete writing by character) അദ്ദേഹം എലിസബത്ത് രാജ്ഞിക്ക് സമര്‍പ്പിക്കുകയുണ്ടായി. ചുരുക്കെഴുത്തിനെ സംബന്ധിച്ച് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയെ ബ്രിട്ടീഷ് രാജ്ഞി മുക്തകണ്ഠം പ്രശംസിക്കുകയും തിമോത്തിക്ക് പദവികള്‍ നല്കി ആദരിക്കുകയും ചെയ്തു. അതിനുശേഷം 1602-ല്‍ ജോണ്‍ വില്ലിസ് 'ആര്‍ട്ട് ഒഫ് സ്റ്റെനോഗ്രാഫിക്' (Arte of Stenographic) എന്ന സമ്പ്രദായം കൊണ്ടുവന്നു. 1626-ല്‍ തോമസ് ഷെല്‍ട്ടണ്‍ താചിഗ്രാഫിക്കല്‍ ആല്‍ഫബറ്റ് ആന്‍ഡ് ഡയറക്ഷന്‍സ് (Tachygraphical Alphabet and Directions) എന്ന പുസ്തകത്തില്‍ 'ഓത്തോഗ്രാഫിക്' (Oothographic) എന്ന മറ്റൊരു സമ്പ്രദായം പ്രസിദ്ധീകരിച്ചു. പ്രസംഗങ്ങള്‍ രേഖപ്പെടുത്താന്‍ ഈ സമ്പ്രദായം വ്യാപകമായി ഉപയോഗിച്ചിരുന്നു. 1633-ല്‍ മെറ്റ്കാഫ് പ്രസിദ്ധീകരിച്ച റേഡിയോ ഷോര്‍ട്ട് ഹാന്‍ഡ് അക്കാലത്ത് വളരെ ജനസമ്മതി നേടുകയുണ്ടായി. ഈ പുസ്തകം 50 വര്‍ഷത്തിനുള്ളില്‍ 55 തവണ പുനഃപ്രകാശിതമായിട്ടുണ്ട്.

1672-ല്‍ വില്യം മേസന്‍ കൊണ്ടുവന്ന 'മേസന്‍ സിസ്റ്റം' (Meson system) ചുരുക്കെഴുത്തിലെ മറ്റൊരു പ്രധാന നാഴികക്കല്ലായിരുന്നു. ഏതാണ്ട് 200 കൊല്ലം തോമസ് ഗര്‍ണിയുടെ 'ഗര്‍ണി' സമ്പ്രദായത്തിന്റെ ധാതുകേന്ദ്രമായിരുന്നു മേസന്റെ ചുരുക്കെഴുത്ത് സമ്പ്രദായം. 1738-ല്‍ ബെയ്ലിയിലെ ക്രിമിനല്‍ കോടതിയില്‍ തോമസ് ഗര്‍ണി ഔദ്യോഗിക ലേഖകനായി നിയമിക്കപ്പെട്ടു. കാലക്രമത്തില്‍ പ്രഭുസഭയിലും ജനപ്രതിനിധിസഭയിലും ലേഖകരായി ഗര്‍ണി കുടുംബക്കാര്‍ കടന്നുവന്നു. 1767-ല്‍ ജോണ്‍ ബൈറണ്‍ മറ്റൊരു പ്രധാന ചുരുക്കെഴുത്തുസമ്പ്രദായം ആവിഷ്കരിച്ചു.

17-ാം ശ. മുതല്‍ 19-ാം ശ. വരെ ഫ്രാന്‍സ്, ജര്‍മനി മുതലായ രാജ്യങ്ങളില്‍ ചുരുക്കെഴുത്ത് സമ്പ്രദായം പല പരിഷ്കാരങ്ങള്‍ക്കും വിധേയമായി. 1834-ല്‍ ഫ്രാന്‍സ് സേവര്‍ഗേബല്‍സ് ബര്‍ജര്‍ കണ്ടുപിടിച്ച 'ഗേബല്‍സ് ബര്‍ജര്‍' സമ്പ്രദായം പുരോഗതിയുടെ നാഴികക്കല്ലായിരുന്നു. ജനപ്രീതി പിടിച്ചുപറ്റിയ ഈ സമ്പ്രദായം സ്വിറ്റ്സര്‍ലന്‍ഡ്, ആസ്ട്രിയ, സ്കാന്‍ഡിനേവിയ, ഫിന്‍ലന്‍ഡ്, റഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. 1928-ല്‍ ഇറ്റലിയുടെ ദേശീയ ചുരുക്കെഴുത്തുസമ്പ്രദായമായി ഇത് അംഗീകരിക്കപ്പെട്ടു.

1813 മുതല്‍ 1840 വരെയുള്ള കാലഘട്ടത്തില്‍ 460 ചുരുക്കെഴുത്ത് സമ്പ്രദായങ്ങള്‍ നിലവിലുണ്ടായിരുന്നെങ്കിലും 192 എണ്ണം മാത്രമേ പ്രയോഗത്തിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ കാലക്രമേണ പല കാരണങ്ങളാല്‍ അവയില്‍ പലതും അപ്രത്യക്ഷമായി. 1786-ല്‍ ബ്രിട്ടീഷ് ചുരുക്കെഴുത്തുകാരന്‍ സാമുവല്‍ ടെയ്ലര്‍ കണ്ടുപിടിച്ച 'ടെയ്ലര്‍ സമ്പ്രദായം' വമ്പിച്ച ജനപ്രീതി നേടി. ഈ സമ്പ്രദായം പിന്നീട് ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, സ്വീഡിഷ്, ജര്‍മന്‍, ഡച്ച്, ഹംഗേറിയന്‍ ഭാഷകളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.

1837-ല്‍ സര്‍ ഐസക് പിറ്റ്മാന്‍ കൊണ്ടുവന്ന പിറ്റ്മാന്‍ സമ്പ്രദായം ചുരുക്കെഴുത്തില്‍ പുതുയുഗത്തിന്റെ നാന്ദി കുറിച്ചു. ഇതിന് പിറകെ 1882-ല്‍ ജെ.എം. സ്ലോണ്‍ 'സ്ലോണ്‍ ഡുപ്ലോയന്‍' എന്ന മറ്റൊരു സമ്പ്രദായവും കണ്ടുപിടിച്ചു. 1888-ല്‍ ജോണ്‍ റോബര്‍ട്ട് ഗ്രെഗ്ഗ് (John Robert Gregg)) 'ഗ്രെഗ്ഗ്' (Gregg) സമ്പ്രദായവുമായി രംഗത്തുവന്നു.

ഇതേ കാലയളവില്‍ വില്‍ഹെം സ്റ്റോള്‍സ് കണ്ടുപിടിച്ച സ്റ്റോള്‍സ് ഷോറി ജര്‍മനിയിലെ ഒരു പ്രധാന ചുരുക്കെഴുത്ത് സമ്പ്രദായമായിരുന്നു. 1885-ല്‍ ഫെര്‍ഡിനാഡ് ഷെറി എന്ന ബര്‍ലിന്‍ വ്യാപാരി ഗേബല്‍സ് ബര്‍ജര്‍ സമ്പ്രദായത്തെ ലളിതവത്കരിക്കാന്‍ ശ്രമിച്ചു. പിന്നീട് ഇത് സ്റ്റോള്‍സ് ഷോറി (Stolze sohrey) സമ്പ്രദായവുമായി ലയിച്ചു. 'സ്റ്റോള്‍സ് ഷെറി' സമ്പ്രദായമായി മാറി. ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ സ്റ്റോള്‍സ് ഷെറി സമ്പ്രദായം പ്രചരിക്കുകയും പില്ക്കാലത്ത് ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, നോര്‍വീജിയന്‍, പോളിഷ്, റഷ്യന്‍, സ്പാനിഷ് എന്നീ ഭാഷകളിലേക്ക് വ്യാപിക്കുകയും ചെയ്തു.

ലൈബ്രറിയും ഗവേഷണവും

ചുരുക്കെഴുത്തിന്റെ വളര്‍ച്ച ചുരുക്കെഴുത്ത് ഗ്രന്ഥശാലകള്‍ക്കും ചുരുക്കെഴുത്ത് ഗവേഷണത്തിനും വഴിയൊരുക്കി. 1935-ല്‍ ന്യൂയോര്‍ക്ക് ലൈബ്രറിയില്‍ ഏകദേശം ഒരുലക്ഷം ചുരുക്കെഴുത്ത് പുസ്തകങ്ങളുടെ ശേഖരമുണ്ടായിരുന്നു. ഈ വിഷയത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം വത്തിക്കാന്‍ ലൈബ്രറിക്കും കിഴക്കന്‍ ജര്‍മനിയിലെ ഒരു ലൈബ്രറിക്കുമാണ്. ഇംഗ്ലണ്ടിലേക്കുള്ള ഫൗണ്ട് ലൈബ്രറിയില്‍ തമിഴ്, തെലുഗു, കന്നഡ, മലയാളം, മറാഠി, ബംഗാളി, ഹിന്ദി മുതലായ ഭാഷകളിലേതുള്‍പ്പെടെ ചുരുക്കെഴുത്തിന്റെ 600 വ്യത്യസ്ത സമ്പ്രദായങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങള്‍ ഉണ്ട്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് ധാരാളം ചുരുക്കെഴുത്ത് പണ്ഡിതന്മാര്‍ ഗവേഷണം നടത്തിവരുന്നു.

ചുരുക്കെഴുത്തു സംഘടനകള്‍

ചുരുക്കെഴുത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നിരവധി അന്തര്‍ദേശീയ സംഘടനകള്‍ ഉണ്ട്. ഇംഗ്ലണ്ടിലെ 'ദി ഇന്‍കോര്‍പ്പറേറ്റഡ് ഫോണോഗ്രാഫിക് സൊസൈറ്റി' (The incorporated Phonographic Society of London) എന്ന പ്രാചീന ചുരുക്കെഴുത്ത് സംഘടന വിശ്വപ്രസിദ്ധമാണ്. ഇറ്റലിയിലെ ഫ്ളോറന്‍സില്‍ ഉള്ള 'ഇന്റര്‍ സ്റ്റെനോ' (Intersteno) ഈ രംഗത്തെ മറ്റൊരു പ്രധാന സംഘടനയാണ്. 1886-ല്‍ സ്ഥാപിതമായ ഈ അന്തര്‍ദേശീയ ഫെഡറേഷന്‍ ചുരുക്കെഴുത്തിലും ടൈപ്പിങ്ങിലും പല അന്തര്‍ദേശീയ മത്സരങ്ങളും നടത്തിവരുന്നു. 100-ാം വാര്‍ഷികം പ്രമാണിച്ച് 1987 ജൂലായില്‍ നടന്ന 37-ാം കോണ്‍ഗ്രസ്സില്‍ മുപ്പത് രാജ്യങ്ങളില്‍ നിന്നായി 800-ലധികം പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

കൂടിയ വേഗതയുടെ നേട്ടങ്ങള്‍

എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ജനസമ്മതി നേടിയ മിക്കവാറും എല്ലാ ചുരുക്കെഴുത്തു സമ്പ്രദായങ്ങളിലും ഉയര്‍ന്ന വേഗതയുള്ള എഴുത്തുകാരും ചാമ്പ്യന്മാരുമുണ്ടായിരുന്നു. കോടതിയില്‍ തെളിവ് നല്കുന്ന വേളയില്‍ ഐസക്ഡമന്റ് മിനിട്ടില്‍ 413 വാക്കുകള്‍ എന്ന കണക്കില്‍ മൂന്ന് മിനിട്ട് തുടര്‍ച്ചയായി ചുരുക്കെഴുത്ത് നടത്തുകയുണ്ടായി. യു.എസ്. സുപ്രീം കോടതിയിലെ ഉദ്യോഗസ്ഥനും അഞ്ച് തവണ ലോകചാമ്പ്യനുമായിരുന്ന നാഥാന്‍ ബെഹ്റൈന്‍ മിനിട്ടില്‍ 278 വാക്കുകള്‍ എഴുതുകയുണ്ടായി. ഇടംകൈ വശമായിരുന്ന മിസ് ബെറ്റി വെലന്‍ എന്ന വനിത മിനിട്ടില്‍ 372 വാക്കുകള്‍ എഴുതുമായിരുന്നു. മിനിട്ടില്‍ 372 വാക്കുകള്‍ എന്ന തത്തുല്യ റിക്കാര്‍ഡുകള്‍ സ്ഥാപിച്ച മറ്റു വനിതകളാണ് മേരി ഹട്ടനും ബാര്‍ബറാ വൈനും. പല പുസ്തകങ്ങളുടെയും പല കൈയെഴുത്തുസമ്പ്രദായങ്ങളുടെയും സൃഷ്ടികര്‍ത്താവായ എമിലി ഡി. സ്മിത്ത് എന്ന വനിത മിനിട്ടില്‍ 420 വാക്കുകള്‍ എന്ന കണക്കില്‍ അരമിനിട്ട് എഴുതുകയുണ്ടായി. ജനപ്രതിനിധിസഭയിലെ ഏറ്റവും മഹാനായ ലേഖകന്‍ എന്നുവിശേഷിപ്പിക്കപ്പെട്ട എഡ്വേഡ് ഒ. ഷാഗ്നെസ്സി മിനിട്ടില്‍ 225 വാക്കുകള്‍ എന്ന കണക്കില്‍ 75 മിനിട്ടുനേരം സഭാനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇംഗ്ളണ്ടിലെ ആര്‍നോള്‍ഡ് ബ്രാഡ്ലി മിനിട്ടില്‍ 309 വാക്കുകള്‍ എന്ന കണക്കില്‍ 5 മിനിട്ട് തെറ്റുകൂടാതെ തുടര്‍ച്ചയായി എഴുതി 1982-ലെ ഗിന്നസ്സ് ബുക്കില്‍ സ്ഥാനംനേടി.

ബ്രെയില്‍ ചുരുക്കെഴുത്ത്

അന്ധന്മാര്‍ ഉപയോഗിക്കുന്ന ഒരു ചുരുക്കെഴുത്ത് സമ്പ്രദായമാണിത്. ഇത് പ്രായേണ ശ്രവണേന്ദ്രിയത്തെയും സ്വരശാസ്ത്രത്തെയും അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഇതിന് കൂടുതല്‍ ഓര്‍മശക്തി ആവശ്യമാണ്. മുഴങ്കാലില്‍ താങ്ങിനിര്‍ത്താവുന്ന ഒരു ചെറിയ യന്ത്രംകൊണ്ടാണ് ചുരുക്കെഴുത്ത് നിര്‍വഹിക്കുന്നത്. പ്രവര്‍ത്തിക്കുമ്പോള്‍ ഈ യന്ത്രം ഒരു മേശമേല്‍ വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഏകദേശം 30 സെ.മീ. നീളവും 7 സെ.മീ. വീതിയുമുള്ള ഈ യന്ത്രം കാഴ്ചയില്‍ ഒരു കൊച്ച് ടൈപ്പ്റൈറ്റര്‍ പോലിരിക്കും. ഒരു താക്കോ(കട്ട)ലിന്റെ താഴ്ച ഒരു ഉത്തോലകത്തെ ഉത്തേജിപ്പിക്കുകയും സു. 2.5 സെ.മീ. വീതിയില്‍ ഒരു കടലാസ് ടേപ്പില്‍ (ബ്രെയില്‍) അതൊരു മുദ്രണം പതിപ്പിക്കുകയും ചെയ്യുന്നു. ടൈപ്പ്റൈറ്ററിലെ റിബണ്‍പോലെ കട്ടകള്‍ അമരുമ്പോള്‍ ഈ നാട ഒരു ഇടുങ്ങിയ മാര്‍ഗത്തിലൂടെ മുന്നോട്ട് തള്ളപ്പെടുകയും നീണ്ട കടലാസില്‍ ബ്രെയില്‍ ചുരുക്കെഴുത്ത് അക്ഷരങ്ങള്‍ തുടര്‍ച്ചയായി വായിക്കുവാന്‍ സാധ്യമാവുകയും ചെയ്യുന്നു. പൊതുവേ 12 മാസത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് മിനിട്ടില്‍ 100 മുതല്‍ 140 വരെ വാക്കുകള്‍ വേഗത നേടുവാന്‍ കഴിയും.

പ്രമുഖ ചുരുക്കെഴുത്ത് സമ്പ്രദായങ്ങള്‍

പിറ്റ്മാന്‍ സമ്പ്രദായം

പിറ്റ്മാന്‍ ചുരുക്കെഴുത്തിന്റെ കണ്ടുപിടിത്തം ഈ രംഗത്ത് പുതുയുഗപ്പിറവിക്ക് നാന്ദികുറിച്ചു. 1837-ല്‍ ആണ് സര്‍ ഐസക് പിറ്റ്മാന്‍ സ്റ്റെനോഗ്രാഫിക് സൗണ്ട് ഹാന്‍ഡ് എന്ന തന്റെ സമ്പ്രദായം ലണ്ടനില്‍ പ്രസിദ്ധീകരിച്ചത്. പിറ്റ്മാന്‍ പരിശീലിച്ച ടെയ്ലര്‍ സമ്പ്രദായമായിരുന്നു ഈ നൂതന സമ്പ്രദായത്തിന്റെ ആധാരം. 16 സ്വരശബ്ദങ്ങളും (Vowel Sounds) 24 ഇരട്ട വ്യഞ്ജനാക്ഷരങ്ങളും 25 ഏകവ്യഞ്ജനാക്ഷരങ്ങളും (Single Consonants) ഘടകമായിട്ടുള്ള, ശബ്ദത്തെ അടിസ്ഥാനമാക്കി എഴുതുന്ന സമ്പ്രദായമാണ് ഇത്. മൂന്ന് കൊല്ലത്തിനുശേഷം ഇദ്ദേഹം ഫോണോഗ്രാഫി ഓര്‍ റൈറ്റിങ് ബൈ സൗണ്ട് (Phonography or writing by Sound) എന്ന ശീര്‍ഷകത്തില്‍ രണ്ടാമത്തെ പതിപ്പ് പുറത്തിറക്കി. 1840-ല്‍ മൂന്നാമത്തെ പതിപ്പും 1842-ല്‍ സ്വരഗ്രാഹിയെപ്പറ്റിയുള്ള ഒരു ലഘുഗ്രന്ഥവും ഒരു പോക്കറ്റ് പതിപ്പും പ്രകാശിതമായി. ഇന്ന് ലോകത്തില്‍ ഏറ്റവും അധികം പ്രചാരമുള്ള പിറ്റ്മാന്‍ സമ്പ്രദായം ചില രാജ്യങ്ങളില്‍ ചുരുക്കെഴുത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞു.

ലോകമെമ്പാടും ചുരുക്കെഴുത്തിന് നല്ല പ്രതിച്ഛായ പടുത്തുയര്‍ത്തുകയായിരുന്നു പിറ്റ്മാന്റെ ലക്ഷ്യം. 1845-ല്‍ ഇദ്ദേഹം ഫൊണെറ്റിക് കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1847-ല്‍ ഇദ്ദേഹം ചുരുക്കെഴുത്ത് ചരിത്രത്തിന്റെ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ ഒന്നാമത്തെ സ്വരസംബന്ധമായ പ്രസിദ്ധീകരണം 1852-ല്‍ പുറത്തിറക്കി. 1885-ല്‍ ബൈബിളിന്റെ ചുരുക്കെഴുത്ത് രൂപം പ്രസിദ്ധീകരിച്ചു. 1887-ല്‍ ലണ്ടനില്‍ ഒന്നാമത്തെ അന്തര്‍ദേശീയ ചുരുക്കെഴുത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ചതും പിറ്റ്മാന്‍ ആയിരുന്നു. 1890-ല്‍ നാഷണല്‍ ഫോണോഗ്രാഫിക് സൊസൈറ്റിയുടെ പ്രസിഡന്റായി ഇദ്ദേഹം നിയമിക്കപ്പെട്ടു. 1894-ല്‍ വിക്ടോറിയ രാജ്ഞി പ്രഭുപദവി നല്കി പിറ്റ്മാനെ ബഹുമാനിച്ചു. പിറ്റ്മാന്‍ സമ്പ്രദായം അമേരിക്കയിലും അയല്‍രാജ്യങ്ങളിലും ഇദ്ദേഹത്തിന്റെ സഹോദരന്‍ ബെന്‍ പിറ്റ്മാന്‍ (Benn Pitman) ചില നവീകരണങ്ങളോടെ പ്രചരിപ്പിക്കുകയും 19-ാം ശതകത്തിന്റെ അവസാനദശകത്തോടെ പ്രസ്തുത രാജ്യങ്ങളില്‍ ഈ സമ്പ്രദായം പടര്‍ന്നുപന്തലിക്കുകയും ചെയ്തു. 1857-ല്‍ പത്താമത്തെയും ആധുനികവുമായ പതിപ്പ് പ്രസിദ്ധീകരിച്ചു. പിറ്റ്മാന്റെ മരണ(1897)ശേഷം പല വിദഗ്ധന്മാരും വിപ്ലവാത്മകമായ മാറ്റങ്ങള്‍ പിറ്റ്മാന്‍ ചുരുക്കെഴുത്തില്‍ കൊണ്ടുവന്നു. ഏഷ്യയിലെയും മറ്റു വന്‍കരകളിലെയും ഇരുപതോളം രാജ്യങ്ങളില്‍ ഈ സമ്പ്രദായം വിജയകരമായി പ്രയോജനപ്പെടുത്തിവരുന്നു.

സ്ലോണ്‍ ഡുപ്ലോയന്‍ സമ്പ്രദായം

1882-ല്‍ സ്കോട്ട്ലന്‍ഡ്കാരനായ ജോണ്‍ മാത്യു സ്ലോണ്‍ ആണ് സ്ലോണ്‍ ഡുപ്ലോയന്‍ ചുരുക്കെഴുത്ത് സമ്പ്രദായം വികസിപ്പിച്ചെടുത്തത്. അബി ഡുപ്ളോയിയുടെ അടിസ്ഥാന അക്ഷരങ്ങളെയും കൂട്ട ശബ്ദസ്വരനിയമങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് ഈ സമ്പ്രദായം രൂപപ്പെടുത്തിയത്. ശബ്ദത്താല്‍ എഴുതുന്ന ഈ സമ്പ്രദായത്തില്‍ ഓരോ സ്പഷ്ട ശബ്ദത്തിനും ഓരോ വ്യക്തമായ ചിഹ്നം നല്കിയിരുന്നു. ഇതൊരു കൂട്ട സ്വരശബ്ദ സമ്പ്രദായമായതിനാല്‍ പദങ്ങള്‍ക്ക് സ്ഥാനം നല്കിയിട്ടുള്ള എഴുത്ത് ആവശ്യമില്ല. ഈ സമ്പ്രദായത്തിന്റെ ലാളിത്യവും വ്യക്തതയും വേഗതയും വളരെയധികം പ്രസിദ്ധി നേടിയെടുത്തു. ക്ലാസ് മുറികളിലെ ബോധനം, തപാല്‍ വഴിയുള്ള പരിശീലനം എന്നീ മാര്‍ഗങ്ങളിലൂടെ ഉപജ്ഞാതാവും അനുയായികളും ഈ സമ്പ്രദായത്തെ ജനകീയവത്കരിച്ചു.

അമേരിക്കയിലും ന്യൂഫൗണ്ട്ലന്‍ഡിലും സ്ലോണ്‍ ഡുപ്ലോയന്‍ സമ്പ്രദായത്തിന് വമ്പിച്ച പ്രചാരം സിദ്ധിച്ചിരുന്നു. പ്രസിഡന്റ് റൂസ്വെല്‍റ്റ് കൊടുങ്കാറ്റ് വേഗതയിലുള്ള തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ലോണ്‍ ഡുപ്ലോയന്‍ എഴുത്തുകാരനെ പ്രത്യേകമായി നിയമിച്ചിരുന്നു.

ഗ്രെഗ്ഗ് സമ്പ്രദായം

1888-ല്‍ ജോണ്‍ റോബര്‍ട്ട് ഗ്രെഗ്ഗ് ലൈറ്റ് ലൈന്‍ ഫോണോഗ്രാഫി എന്ന ശീര്‍ഷകത്തില്‍ തന്റെ ചുരുക്കെഴുത്ത് സമ്പ്രദായം പ്രസിദ്ധീകരിച്ചു. തോമസ് സ്റ്റ്രാറ്റ്ഫോര്‍ഡ് മെലണ്‍, പിറ്റ്മാന്‍, ടെയ്ലര്‍ എന്നിവരുടെ സമ്പ്രദായങ്ങള്‍ ഇദ്ദേഹത്തെ സ്വാധീനിച്ചിരുന്നു.

വളയം, കൊളുത്ത്, വൃത്തം എന്നിവയുടെ ഒരു വക്രചലന (Curve motion) സമ്പ്രദായമായിരുന്നു മുഖ്യമായും ഗ്രെഗ്ഗിന്റേത്. വരകളുടെ നീളത്തിന്റെ വ്യത്യാസമനുസരിച്ച് ഉറച്ച് ഉച്ചരിക്കുന്നതും അല്ലാത്തതുമായ ശബ്ദങ്ങളുടെ സ്വാഭാവികമായ പ്രതിനിധാനമാണ് ഗ്രെഗ്ഗ് സമ്പ്രദായം. ചെറുതും വലുതുമായ കൊളുത്തുകളാലും വൃത്തങ്ങളാലും സ്വരശബ്ദങ്ങള്‍ പ്രതിനിധീകരിക്കപ്പെടുന്നു. 1893-ല്‍ ഗ്രെഗ്ഗ് തന്റെ ചുരുക്കെഴുത്ത് സമ്പ്രദായം അമേരിക്കയില്‍ പ്രചരിപ്പിച്ചു. ക്രമേണ ലൈറ്റ് ലൈന്‍ ഫോണോഗ്രാഫി എന്നത് ഗ്രെഗ്ഗ് സമ്പ്രദായമായി മാറി. യന്ത്രച്ചുരുക്കെഴുത്ത് പ്രചാരത്തില്‍ വരുന്നതുവരെ യു.എസ്സില്‍ മിക്ക എഴുത്തുകാരും ഉപയോഗിച്ചിരുന്നത് ഈ സമ്പ്രദായമായിരുന്നു.

വേഗതയില്‍ എഴുതുന്ന സമ്പ്രദായം

കൊളംബിയ സര്‍വകലാശാലയിലെ ഒരധ്യാപകനായ എമ്മാഡിയര്‍ ബോണ്‍ 1924-ല്‍ വേഗതയില്‍ എഴുതുന്ന ചുരുക്കെഴുത്ത് നസമ്പ്രദായം (Speed writing) കണ്ടുപിടിച്ചു. ആദ്യം ടൈപ്പ് റൈറ്റില്‍ എഴുതിയെടുക്കാന്‍ രൂപകല്പന ചെയ്യപ്പെട്ട ഈ സമ്പ്രദായം, 1942-ല്‍ പേനയോ പെന്‍സിലോ ഉപയോഗിച്ച് എഴുതാവുന്ന സമ്പ്രദായമായി വികസിപ്പിച്ചു. ശബ്ദങ്ങളെ പ്രതിനിധീകരിക്കാന്‍ ചിഹ്നങ്ങളും (Punctuations) അക്ഷരമാലയിലെ അക്ഷരങ്ങളും വേഗതയില്‍ എഴുതുന്ന ചുരുക്കെഴുത്തില്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് 'ch' എന്ന ശബ്ദത്തെ 'C'എന്ന വലിയ അക്ഷരത്തിലും 'each' എന്ന വാക്കിനെ 'ee' എന്നും എഴുതുന്നു. വേഗതാ എഴുത്തിലെ കേട്ടെഴുത്തില്‍ അടങ്ങിയിട്ടുള്ള 20,000-ത്തില്‍ കൂടുതല്‍ വാക്കുകളെ മൊത്തം അറുപത് നിയമങ്ങളും ഏകദേശം നൂറ് ഹ്രസ്വചിഹ്നങ്ങളുംകൊണ്ട് എഴുതാം. ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ജര്‍മന്‍, ഫ്ളെമിഷ്, ആഫ്രിക്കന്‍ എന്നീ ഭാഷകളില്‍ ഈ സമ്പ്രദായം വ്യാപകമായി ഉപയോഗിച്ചുവരുന്നു.

യാന്ത്രിക സമ്പ്രദായം (Machine Shorthand system)

യന്ത്രം ഉപയോഗിച്ച് സംസാരം രേഖപ്പെടുത്തുന്ന ഈ സമ്പ്രദായം യു.എസ്. ചുരുക്കെഴുത്തുകാരനും കോടതി ലേഖകനുമായ വാര്‍ഡ് സ്റ്റോണ്‍ അയര്‍ലന്‍ഡ് ആണ് കണ്ടുപിടിച്ചത്. ഒരു സ്റ്റെനോടൈപ്പ് യന്ത്രം ഉപയോഗിച്ചാണ് അദ്ദേഹം ഇത് നിര്‍വഹിച്ചത്. സമ്മേളന നടപടികളും കോടതി നടപടികളും രേഖപ്പെടുത്താനാണ് ഈ യന്ത്രം പ്രധാനമായും ഉപയോഗിച്ചുവരുന്നത്. 22 കട്ടകളുള്ള ഒരു കീബോര്‍ഡ് ആണ് ഈ യന്ത്രത്തിന്റെ പ്രധാന ഭാഗം. യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തി എല്ലാ വിരലുകളും ഉപയോഗിക്കുന്നതുകൊണ്ട് ഒരേ സമയം എത്ര കട്ടകള്‍ വേണമെങ്കിലും അമര്‍ത്തുവാന്‍ കഴിയും. ഈ യന്ത്രം കടലാസില്‍ റോമന്‍ അക്ഷരങ്ങള്‍ അച്ചടിക്കുകയും യന്ത്രത്തിന്റെ പിന്നിലേക്ക് ഈ കടലാസ് സ്വയം മടങ്ങി വീഴുകയും ചെയ്യുന്നു. യന്ത്രം കൈകാര്യം ചെയ്യുന്ന ആള്‍ സ്പര്‍ശനത്താല്‍ കട്ടകളെ നിയന്ത്രിക്കുന്നതിനാല്‍ സംഭാഷണം നടത്തുന്ന വ്യക്തിയെ വീക്ഷിക്കാന്‍ സാധിക്കുന്നു. വര്‍ധിച്ച വേഗത, കുറിപ്പുകള്‍ തമ്മില്‍ മാറ്റുവാനും കൂടുതല്‍ കുറിപ്പെഴുതുവാനുമുള്ള സൌകര്യം എന്നിവയാണ് ഈ യന്ത്രത്തിന്റെ പ്രധാന ഗുണങ്ങള്‍. കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള പകര്‍ത്തിയെഴുത്തിന് അനുയോജ്യമായ ഈ സമ്പ്രദായം യു.എസ്സിലാണ് കൂടുതല്‍ പ്രചാരം നേടിയിട്ടുള്ളത്. ഈ യന്ത്രത്തില്‍ തയ്യാറാക്കുന്ന കുറിപ്പുകള്‍ കംപ്യൂട്ടര്‍ ഉപയോഗിച്ച് മിനിട്ടില്‍ 3500 വാക്കുകള്‍ എന്ന തോതില്‍ പകര്‍ത്തിയെടുക്കാന്‍ കഴിയുന്നു.

ചുരുക്കെഴുത്ത് ഇന്ത്യയില്‍

ഉദ്ഭവവും വളര്‍ച്ചയും

ഇന്ത്യയില്‍ ചുരുക്കെഴുത്ത് പൌരാണികകാലം മുതല്ക്കേ ഉണ്ടായിരുന്നു എന്ന് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. വ്യാസമഹര്‍ഷി പറഞ്ഞുകൊടുത്ത മഹാഭാരതം ചുരുക്കെഴുത്ത് രൂപത്തില്‍ രേഖപ്പെടുത്തിയെന്നാണ് വിശ്വാസം.

ഇംഗ്ലീഷിന്റെയും പാശ്ചാത്യവിദ്യാഭ്യാസത്തിന്റെയും കൂടെയാണ് ആധുനിക ചുരുക്കെഴുത്ത് സമ്പ്രദായം ഇന്ത്യയില്‍ പ്രചരിച്ചത്. 1880-ല്‍ തമിഴ്നാട്ടിലെ വെല്ലൂരിലെ ഒരു ഹൈസ്കൂളില്‍ റവ: സി.എ. പാറ്റര്‍സണ്‍ ചുരുക്കെഴുത്തുപഠനം നടപ്പിലാക്കിയതോടുകൂടിയാണ് ഇന്ത്യയില്‍ വ്യവസ്ഥാപിതമായ ചുരുക്കെഴുത്ത് സമ്പ്രദായം ആരംഭിച്ചത്. 1882-ല്‍ ജോണ്‍ ആഡമിന്റെ മേല്‍നോട്ടത്തില്‍ ചുരുക്കെഴുത്ത് പഠിക്കാനുള്ള സാങ്കേതിക ക്ലാസുകള്‍ മദ്രാസ്സില്‍ ആരംഭിച്ചു. ടോം ലൂക്കര്‍ 1886-ല്‍ മദ്രാസ്സില്‍ ചുരുക്കെഴുത്തില്‍ ഗവണ്‍മെന്റ് ടെക്നിക്കല്‍ പരീക്ഷകള്‍ ആരംഭിച്ചു. ഇന്ത്യന്‍ ചുരുക്കെഴുത്തിന്റെ പ്രമുഖ വക്താവായ കെ.എസ്. അയ്യര്‍ മദ്രാസ്സില്‍ ചുരുക്കെഴുത്ത് പഠനം പരിപോഷിപ്പിക്കുന്നതില്‍ അതിപ്രധാനമായ പങ്കുവഹിച്ചിരുന്നു.

1897-ല്‍ കര്‍ണാടകത്തിലെ ലണ്ടന്‍ മിഷന്‍ സ്കൂളില്‍ ജി.സി. ലക്ഷ്മി നാരായണയ്യ ചുരുക്കെഴുത്ത് പഠനം നടപ്പിലാക്കി. 1914-15-ല്‍ കര്‍ണാടക ഗവണ്‍മെന്റ് ചുരുക്കെഴുത്തില്‍ സാങ്കേതിക പരീക്ഷകള്‍ ആരംഭിച്ചു.

ചുരുക്കെഴുത്ത് ലൈബ്രറികള്‍

മദ്രാസ്സിലെ സ്റ്റെനോഗ്രാഫേഴ്സ് റൈറ്റേഴ്സ് ഗില്‍ഡ്, ബാംഗ്ളൂരിലെ ഷോര്‍ട്ട്ഹാന്‍ഡ് അസോസിയേഷന്‍ ഒഫ് കര്‍ണാടക എന്നീ സംഘടനകളുടെ ചുരുക്കെഴുത്ത് ലൈബ്രറികള്‍ ഈ രംഗത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളാണ്. അപൂര്‍വവും വിശിഷ്ടങ്ങളുമായ ചുരുക്കെഴുത്ത് പുസ്തകങ്ങളുടെ ശേഖരങ്ങള്‍ ഇവിടുണ്ട്. ചുരുക്കെഴുത്ത് ലൈബ്രറികള്‍ സ്വന്തമായുള്ള ചുരുക്കെഴുത്ത് പണ്ഡിതന്മാരും ഇന്ത്യയില്‍ ഉണ്ട്. കല്‍ക്കത്തയിലെ എന്‍.എസ്. സുബ്രഹ്മണ്യത്തിന്റെ ചുരുക്കെഴുത്ത് ലൈബ്രറി ഏഷ്യയിലെ ഏറ്റവും വലിയ ലൈബ്രറികളില്‍ ഒന്നായിരുന്നു. പഞ്ചാബിലെ എഡ്ഗര്‍തോര്‍പ്പും മദ്രാസ്സിലെ കെ. രാഘവാചാരിയും സ്വന്തമായി ചുരുക്കെഴുത്ത് ലൈബ്രറികള്‍ നിലനിര്‍ത്തിയിരുന്നു. ബാംഗ്ളൂരിലെ ഇ. കൃഷ്ണമൂര്‍ത്തിയുടെ ചുരുക്കെഴുത്ത് ലൈബ്രറി ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല വ്യക്തിഗത ലൈബ്രറികളിലൊന്നായി കണക്കാക്കപ്പെടുന്നു.

ചുരുക്കെഴുത്ത് വിദഗ്ധര്‍

ചുരുക്കെഴുത്ത് രംഗത്ത് പ്രശസ്തിയാര്‍ജിച്ച പല ഇന്ത്യക്കാരുമുണ്ട്. പ്രസിദ്ധ എഴുത്തുകാരനും ജനപ്രതിനിധിസഭാ റിപ്പോര്‍ട്ടറുമായിരുന്ന കെ.എസ്. അയ്യരാണ് ഇവരില്‍ പ്രമുഖന്‍. ലണ്ടനിലെ ഹൗസ് ഒഫ് പിറ്റ്മാന്‍സില്‍ ഇദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷുകാരനല്ലാത്ത ഒരാളുടെ പുസ്തകം അവര്‍ പ്രസിദ്ധീകരിക്കുന്നത് അത് ആദ്യമായിരുന്നു. തങ്ങളുടെ പ്രാഗല്ഭ്യവും അര്‍പ്പണമനോഭാവവുംകൊണ്ട് ഈ മേഖലയെ സമ്പുഷ്ടമാക്കിയ പ്രമുഖരില്‍ മദ്രാസ്സിലെ കെ. രാഘവാചാരി, കല്‍ക്കത്തയിലെ എന്‍.എസ്. സുബ്രഹ്മണ്യം, എന്‍. സുബ്രഹ്മണ്യ അയ്യര്‍, എന്‍. എസ്. രാജഗോപാല്‍, തഞ്ചാവൂരിലെ പി.ജി. സുബ്രഹ്മണ്യ അയ്യര്‍, മദ്രാസ്സിലെ ആര്‍. ശങ്കരനാരായണന്‍, ഡല്‍ഹിയിലെ ഒ.പി. കുത്ത്യാല, ജി.എച്ച്.ജി. രാമന്‍, ബാംഗ്ളൂരിലെ ജി.എച്ച്. നരസിംഹയ്യ, എന്‍.വി. കൃഷ്ണമൂര്‍ത്തി, ഇ. കൃഷ്ണമൂര്‍ത്തി എന്നിവര്‍ ഉള്‍പ്പെടുന്നു. പിറ്റ്മാന്‍, സ്ലോണ്‍ ഡുപ്ലോയന്‍ എന്നീ സമ്പ്രദായങ്ങളില്‍ വളരെ വേഗതയില്‍ എഴുതുന്ന വ്യക്തികള്‍ ഇന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ചുരുക്കെഴുത്ത് സംഘടനകള്‍

ചുരുക്കെഴുത്തിന്റെ പുരോഗതിക്കും അതിന് ഔദ്യോഗിക പരിവേഷം നല്കുന്നതിനുംവേണ്ടി യത്നിച്ച പല സംഘടനകളും ഇന്ത്യയില്‍ ഉണ്ട്. ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്റ്റെനോഗ്രാഫേഴ്സ്, മദിരാശിയിലെ സൗത്ത് ഇന്ത്യന്‍ ഷോര്‍ട്ട്ഹാന്‍ഡ് റൈറ്റേഴ്സ് സെന്‍ട്രല്‍ അസോസിയേഷന്‍, മദ്രാസ് ഷോര്‍ട്ട്ഹാന്‍ഡ് റൈറ്റേഴ്സ് അസോസിയേഷന്‍ എന്നിവ അവയില്‍ പ്രമുഖങ്ങളായിരുന്നു. 1919-ല്‍ സ്ഥാപിതമായ ബാംഗ്ളൂരിലെ ഷോര്‍ട്ട്ഹാന്‍ഡ് റൈറ്റേഴ്സ് അസോസിയേഷന്‍ ഒഫ് കര്‍ണാടകയും 1937-ല്‍ മദ്രാസ്സില്‍ രൂപംകൊണ്ട ദ് സ്റ്റെനോഗ്രാഫേഴ്സ് ഗില്‍ഡും ചുരുക്കെഴുത്തുകലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മഹത്തായ രണ്ട് സംഘടനകളാണ്.

ചുരുക്കെഴുത്ത് പ്രസിദ്ധീകരണങ്ങള്‍

ചുരുക്കെഴുത്ത് രംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ധാരാളം ചുരുക്കെഴുത്ത് പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലണ്ടനില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന പിറ്റ്മാന്‍ ആഫീസ് ട്രെയിനിങ്, ഔട്ട്ലൈന്‍ എന്നിവ വളരെ പ്രചാരം സിദ്ധിച്ച പ്രസിദ്ധീകരണങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ പ്രചാരമുള്ള വിദേശപ്രസിദ്ധീകരണങ്ങളാണ് ഇംഗ്ലണ്ടില്‍നിന്നും പ്രസിദ്ധീകരിക്കുന്ന മെമ്മോ, ആഫീസ് സ്റ്റില്‍സ്, ഐ.പി.എസ്. ജേര്‍ണല്‍, റിപ്പോര്‍ട്ടേഴ്സ് മാഗസീന്‍ എന്നിവയും യു.എസ്സില്‍നിന്നും പ്രസിദ്ധീകരിക്കുന്ന നാഷണല്‍ ഷോര്‍ട്ട്ഹാന്‍ഡ് റിപ്പോര്‍ട്ടേഴ്സ്, ട്രാന്‍സ്ക്രിപ്റ്റ്, ഔട്ട്ലൈന്‍ എന്നിവയും.

ഇന്ത്യയിലെ പ്രഥമ ചുരുക്കെഴുത്തു മാസിക, 1910-ല്‍ പി.ജി. സുബ്രഹ്മണ്യ അയ്യര്‍ പുറത്തിറക്കിയ ഇന്ത്യന്‍ ഫോണോഗ്രാഫിക് ജേര്‍ണല്‍ ആണ്. ന്യൂഡല്‍ഹിയിലെ പിറ്റ്മാന്‍ ഷോര്‍ട്ട്ഹാന്‍ഡ് സ്കൂള്‍ പ്രസിദ്ധീകരിക്കുന്ന ഷോര്‍ട്ട്ഹാന്‍ഡ് റീഡിങ് & ഡിക്റ്റേഷന്‍ എക്സെര്‍സൈസസ്, ഡല്‍ഹിയില്‍നിന്നുതന്നെ പ്രസിദ്ധീകരിക്കുന്ന സ്പീഡ് റൈറ്റര്‍, പ്രോഗ്രസീവ് ഷോര്‍ട്ട്ഹാന്‍ഡ്, സ്റ്റെനോഗ്രാഫേഴ്സ് ഡൈജെസ്റ്റ്, കര്‍ണാടകയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന എസ്.ഡബ്ല്യു.എ. ഡിക്റ്റേഷന്‍ പാസേജ്, മദ്രാസ്സിലെ സ്പീഡ് സ്റ്റാര്‍, അലഹബാദിലെ ആഫീസ് സ്കില്‍ എന്നിവയാണ് ഇപ്പോള്‍ നിലവിലുള്ള പ്രധാന ചുരുക്കെഴുത്തു മാസികകള്‍.

ചുരുക്കെഴുത്ത് പരീക്ഷള്‍

1886-ല്‍ മദ്രാസ്സിലാണ് ആദ്യമായി ചുരുക്കെഴുത്തിലുള്ള ഗവണ്‍മെന്റ് സാങ്കേതിക പരീക്ഷകള്‍ ആരംഭിച്ചത്. പിന്നീട് കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാന ഗവണ്‍മെന്റുകളും ഇത് ഏര്‍പ്പെടുത്തി. മുംബൈയിലെ ഇന്ത്യന്‍ മര്‍ച്ചന്റ് ചേംബര്‍, ലണ്ടനിലെ റോയല്‍ സൊസൈറ്റി ഒഫ് ആര്‍ട്സ്, പിറ്റ്മാന്‍ എക്സാമിനേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍കോര്‍പ്പറേറ്റഡ് ഫോണോഗ്രാഫിക് സൊസൈറ്റി ഒഫ് ലണ്ടന്‍ ചേംബര്‍ ഒഫ് കൊമേഴ്സ് എന്നിവയും ഇന്ത്യയില്‍ ചുരുക്കെഴുത്ത് പരീക്ഷകള്‍ നടത്തിവരുന്നു.

ചുരുക്കെഴുത്ത് പ്രാദേശികഭാഷകളില്‍

പിറ്റ്മാന്‍, സ്ലോണ്‍ ഡുപ്ലോയന്‍ എന്നീ ചുരുക്കെഴുത്ത് സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രാദേശികഭാഷകള്‍ക്കെല്ലാംതന്നെ സ്വന്തമായ ചുരുക്കെഴുത്ത് സമ്പ്രദായങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ ഭാഷകളില്‍ ചുരുക്കെഴുത്ത് സമ്പ്രദായം ആവിഷ്കരിച്ചതിന്റെ പിന്നിലെ മുഖ്യശില്പി അജ്മീരിലെ ആള്‍ ലാംഗ്വേജ് ഷോര്‍ട്ട് ഹാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജെ.എം. ടാന്‍ഡന്‍ ആയിരുന്നു. പല ഭാഷകളും ഭാരതീയ ദേവനാഗരി ലിപിയും അടിസ്ഥാനമാക്കി അദ്ദേഹം ഒരു സര്‍വഭാഷാ സംസ്കൃത ലിപി രൂപപ്പെടുത്തി. ഇന്ത്യന്‍ ഭാഷകളിലെ വ്യത്യസ്ത ഉച്ചാരണശബ്ദങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് രൂപകല്പന ചെയ്യപ്പെട്ടത്.

തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ ചുരുക്കെഴുത്ത് സമ്പ്രദായം ആവിഷ്കരിച്ച റാവുസാഹിബ് എം. ശ്രീനിവാസറാവു; സംസ്കൃതം, ഉര്‍ദു, ഹിന്ദി, തെലുഗു, തമിഴ് എന്നീ ഭാഷകളില്‍ ചുരുക്കെഴുത്ത് വികസിപ്പിച്ച പി.ജി. സുബ്രഹ്മണ്യ അയ്യര്‍ എന്നിവരാണ് ഈ രംഗത്തെ മറ്റു പ്രമുഖര്‍. ഹിന്ദിയില്‍ വിവിധതരം ചുരുക്കെഴുത്ത് സമ്പ്രദായങ്ങള്‍ നിലവിലുണ്ട്.

മലയാളം ചുരുക്കെഴുത്ത്

മലയാളത്തില്‍ ചുരുക്കെഴുത്ത് സമ്പ്രദായത്തിന് തുടക്കംകുറിച്ചത് തലശ്ശേരിയിലെ ഒരു അഭിഭാഷകനായിരുന്ന തോബിയാ സക്കറിയാസ് ആണ്. ഒരു മികച്ച ഗ്രന്ഥകാരനും മലയാളം-ഇംഗ്ളീഷ് നിഘണ്ടുവിന്റെ പ്രസാധകനുമായ ഇദ്ദേഹം 1907-ല്‍ മലയാളസൂത്രലിപി എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകം അച്ചടിച്ചത് തലശ്ശേരിയിലെ വിദ്യാവിലാസം പ്രസ്സില്‍ ആയിരുന്നു. ഈ കാലഘട്ടത്തില്‍ മദ്രാസ് ഗവണ്‍മെന്റ് തമിഴ്, തെലുഗു, മലയാളം എന്നീ ഭാഷകളില്‍ ചുരുക്കെഴുത്ത് പരീക്ഷകള്‍ നടത്തിയിരുന്നു. അക്കാലത്ത് മലയാളത്തില്‍ ഉണ്ടായിരുന്ന ഏക ചുരുക്കെഴുത്ത് പുസ്തകം മലയാള സൂത്രലിപി ആയിരുന്നു. പില്ക്കാലത്ത് ഈ സമ്പ്രദായം വേണ്ടത്ര പ്രചാരം നേടിയില്ല. അതൊരു ചരിത്രരേഖയായി നിലകൊണ്ടു.

തോബിയാ സക്കറിയാസിനെ പിന്തുടര്‍ന്ന് മലയാളം ടൈപ്പ്റൈറ്റര്‍ കണ്ടുപിടിച്ച എന്‍.എസ്. പണ്ടാല 1926-ല്‍ 'പണ്ടാല സമ്പ്രദായം' എന്ന പേരില്‍ ഒരു ചുരുക്കെഴുത്ത് സമ്പ്രദായം ആവിഷ്കരിച്ചു പ്രസിദ്ധപ്പെടുത്തി. ഈ സമ്പ്രദായം ശാസ്ത്രീയ ചുരുക്കെഴുത്ത് രീതിയായി അംഗീകരിക്കപ്പെട്ടു. തിരുവിതാംകൂര്‍ ഗവണ്‍മെന്റും മദ്രാസ് ഗവണ്‍മെന്റും അന്ന് അംഗീകാരം നല്കിയിരുന്ന ഈ സമ്പ്രദായം പണ്ടാലയുടെ കാലത്തും അതിനുശേഷവും പല പരിഷ്കരണങ്ങള്‍ക്കും വിധേയമായി. 1977-ല്‍ കെ.എസ്. രാമന്‍ നായര്‍ പണ്ടാല സമ്പ്രദായത്തിന്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു. മലയാളം ടൈപ്പ്റൈറ്ററിന്റെയും ചുരുക്കെഴുത്തിന്റെയും ചരിത്രം എന്‍.എസ്. പണ്ടാലയുമായി ബന്ധപ്പെട്ടാണ് നിലനില്ക്കുന്നത്.

ഏതാണ്ട് ഈ കാലഘട്ടത്തില്‍ത്തന്നെ പി.സി. ചാക്കോ 'ചാക്കോ സമ്പ്രദായം' എന്ന ചുരുക്കെഴുത്ത് സമ്പ്രദായം കണ്ടുപിടിച്ചിരുന്നു. ഇതിന്റെ ഒരു പതിപ്പ് 1940-ല്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ വേണ്ട രീതിയില്‍ അംഗീകാരം ലഭിക്കാത്ത ഈ സമ്പ്രദായം ക്രമേണ ഒരു ചരിത്രരേഖ മാത്രമായി.

കൊല്ലം സ്വദേശി ശ്രീ ചാമവേലി സെബാസ്റ്റ്യന്‍ 'സൈറ്റോ' എന്ന ഒരു ചുരുക്കെഴുത്ത് സമ്പ്രദായം ആവിഷ്കരിച്ചു. ഇംഗ്ളീഷ്, തമിഴ്, സംസ്കൃതം, ഹിന്ദി തുടങ്ങിയ ഭാഷകള്‍ക്കും പ്രയോജനപ്രദമായ ഈ സമ്പ്രദായത്തിനും വേണ്ടത്ര പ്രചാരം സിദ്ധിച്ചില്ല.

പിറ്റ്മാന്‍ സമ്പ്രദായം അടിസ്ഥാനപ്പെടുത്തി വി. കേശവന്‍ നായരും കെ.സി. രാമന്‍ നായരും ചേര്‍ന്ന് തയ്യാറാക്കിയ ഒരു മലയാളം ചുരുക്കെഴുത്ത് പുസ്തകം 1971-ല്‍ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലാങ്ഗ്വേജ് ടെക്നോളജി പ്രസിദ്ധീകരിക്കുകയുണ്ടായി.

എം.കെ. രാമകൃഷ്ണന്‍ നായര്‍ ചെയര്‍മാനായി കേരള ഗവണ്‍മെന്റ് നിയോഗിച്ച ചുരുക്കെഴുത്ത് മാനുവല്‍ കമ്മിറ്റി, പിറ്റ്മാന്‍ സമ്പ്രദായം അടിസ്ഥാനമാക്കി മലയാളം ചുരുക്കെഴുത്തിന്റെ ആദ്യപതിപ്പ് 1973-ല്‍ പ്രസിദ്ധീകരിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ മാനുവലിന്റെ പരിഷ്കരിച്ച പതിപ്പ് 1984-ല്‍ പുറത്തിറങ്ങി.

1975-ല്‍ ആര്‍. അരുളപ്പന്‍ പിറ്റ്മാന്‍ സമ്പ്രദായത്തെ ആസ്പദമാക്കി 'ഉരുള്‍ സമ്പ്രദായം' എന്ന പേരില്‍ ഒരു മലയാള ചുരുക്കെഴുത്തുസമ്പ്രദായം കണ്ടുപിടിച്ചു. ഗവണ്‍മെന്റ് അംഗീകാരം ഉള്ള ഈ സമ്പ്രദായം വളരെ ലളിതവും ശാസ്ത്രീയവുമാണ്. ഇന്ന് വ്യാപകമായി പ്രചാരത്തിലുള്ള ചുരുക്കെഴുത്തുസമ്പ്രദായം ഇതാണ്.

(കെ. ബാലന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍