This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചരണങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചരണങ്ങള്‍

ഒരു കൃതിയില്‍ അനുപല്ലവി കഴിഞ്ഞുവരുന്ന അംഗം; കൃതിയുടെ അവസാനത്തെ അംഗമായ ചരണം; പല്ലവിക്കും അനുപല്ലവിക്കും ശേഷം വരുന്നു. ഏറ്റവും താഴെവരുന്ന അംഗമായതുകൊണ്ട് ചരണം എന്നുപേര്‍. പല്ലവിയുടെയും അനുപല്ലവിയുടെയും അംഗങ്ങളുടെ മൊത്തമായ ദൈര്‍ഘ്യമാണ് ചരണത്തിനുള്ളത്. ചില കൃതികളുടെ ചരണങ്ങള്‍ക്ക് ആ കൃതികളുടെ അനുപല്ലവിയുടെ ദൈര്‍ഘ്യമാണുള്ളത്. ഒരു കൃതിക്ക് പല്ലവി, അനുപല്ലവി, ചരണം എന്നീ അംഗങ്ങള്‍ നിര്‍ബന്ധമാണ്. കീര്‍ത്തനങ്ങള്‍ക്ക് പല്ലവി കഴിഞ്ഞാല്‍ ചരണങ്ങളാണുള്ളത്. പല്ലവി കഴിഞ്ഞ് അനുപല്ലവി ഇല്ലാതെ പാടുന്ന അംഗത്തിന് സമഷ്ടി ചരണമെന്നു പേര്‍. ഈ ചരണത്തിനു മധ്യമകാല സാഹിത്യവും ഉണ്ടായിരിക്കും. ചൌക്കകാലത്തിലുള്ള കൃതികള്‍ക്കു ദൈഘ്യമുള്ള ചരണമാണുള്ളത്. മുത്തുസ്വാമിദീക്ഷിതരുടെ നവാവരണ കൃതികള്‍ക്കും, സ്വാതിതിരുനാള്‍ മഹാരാജാവിന്റെ നവരാത്രി കൃതികള്‍ക്കും ദീര്‍ഘമായ ചരണങ്ങള്‍ ഉണ്ട്. ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കൃതികളുടെ ചരണങ്ങളും, ശ്യാമശാസ്ത്രികളുടെ സ്വരജാതികളുടെ ചരണങ്ങളും ദീര്‍ഘമായവയാണ്. രചയിതാവിന്റെ മുദ്ര സാധാരണയായി കാണാറുള്ളത് കൃതിയുടെ ചരണത്തിലാണ്. ഒന്നില്‍ക്കൂടുതല്‍ ചരണങ്ങളുള്ള കൃതികളും കാണപ്പെടുന്നു. ചില കൃതികളില്‍ ചരണങ്ങള്‍ വെവ്വേറെ ധാതുക്കളില്‍ കാണപ്പെടുന്നു (ധാതു എന്നാല്‍ സ്വരം). അതുകൊണ്ട് ഓരോ ചരണത്തിന്റെയും രീതി ഓരോന്നായിരിക്കും. ഒരു കൃതിയുടെ മനോഹാരിത മുഴുവനും രാഗസഞ്ചാരത്തിലൂടെ വ്യക്തമാകുന്നതു ചരണം പാടുമ്പോഴാണ്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍