This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേറ്റ് ബ്രിട്ടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഗ്രേറ്റ് ബ്രിട്ടന്‍

Great Britain

വടക്കു പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ദ്വീപരാജ്യം. 'യുണൈറ്റഡ് കിങ്ഡം ഒഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്‍ഡ് നോര്‍തേണ്‍ അയര്‍ലണ്ട്' എന്നാണ് ഔദ്യോഗിക നാമം. ബ്രിട്ടന്‍, ഗ്രേറ്റ് ബ്രിട്ടന്‍, യുണൈറ്റഡ് കിങ്ഡം എന്നീ പേരുകളെല്ലാം സൂചിപ്പിക്കുന്നത് ഈ രാജ്യത്തെത്തന്നെ. എന്നാല്‍ വളരെ കൃത്യമായി പറയുകയാണെങ്കില്‍ ഗ്രേറ്റ് ബ്രിട്ടന്‍ എന്നപേര് (1) ബ്രിട്ടീഷ് ഐല്‍സ് എന്ന ബ്രിട്ടീഷ് ദ്വീപുകളില്‍വച്ച് ഏറ്റവും വലുതായ ഗ്രേറ്റ് ബ്രിട്ടന്‍ ദ്വീപിനെയും (2) ഈ ദ്വീപുകളില്‍ സ്ഥിതിചെയ്യുന്ന ഇംഗ്ലണ്ട്, സ്കോട്ട് ലന്‍ഡ്, വെയ്ല്‍സ് എന്നീ സംയുക്ത രാഷ്ട്രത്തെയും വ്യവഹരിക്കുന്നതിനു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.

ഐല്‍ ഒഫ് മാന്‍ എന്ന ദ്വീപ് ഒഴികെയുള്ള ബ്രിട്ടീഷ് ഐല്‍സ് മുഴുവനും, ഐറിഷ് റിപ്പബ്ലിക്കിന്റെ അധീനതയിലുള്ള അയര്‍ലണ്ടിന്റെ പ്രദേശങ്ങള്‍ ഇവയാണ് ബ്രിട്ടനിലുള്ളത്. ഐറിഷ് കടലിലുള്ള ഐല്‍ ഒഫ് മാനും, ഫ്രാന്‍സിന്റെ വടക്കന്‍ തീരത്തോടടുത്ത ചാനല്‍ ദ്വീപുകളും യുണൈറ്റഡ് കിങ്ഡം എന്ന രാജ്യത്തിന്റെ ഔദ്യോഗിക ഭാഗങ്ങളല്ല; പ്രത്യുത ബ്രിട്ടീഷ് ചക്രവര്‍ത്തിയോട് വളരെ അടുത്ത ആശ്രിത രാജ്യങ്ങള്‍ മാത്രമാണ്.

50° 60° വ. അക്ഷാംശത്തിനിടയില്‍ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ബ്രിട്ടനില്‍ ഗ്രീനിച്ചിലൂടെ 0° രേഖാംശത്തില്‍ ധ്രുവരേഖ (prime meridian) മുറിച്ചു കടന്നുപോകുന്നു. അത്ലാന്തിക് സമുദ്രത്തില്‍ കിടക്കുന്ന ഇതിന്റെ വ.-ഉം പടി.-ഉം തുറസ്സായ ജലാശയങ്ങളാണ്; കി. നോര്‍ത് സീയും, തെ. ഡോവര്‍ കടലിടുക്ക്, ഇംഗ്ലീഷ് ചാനല്‍ എന്നിവയും അതിരുകള്‍ നിശ്ചയിക്കുന്നു. സെന്റ് ജോര്‍ജസ് ചാനല്‍, ഐറിഷ് കടല്‍, നോര്‍ത് ചാനല്‍ എന്നിവ ഗ്രേറ്റ് ബ്രിട്ടനെയും അയര്‍ലണ്ടിനെയും വേര്‍തിരിക്കുന്നു. ബ്രിട്ടന് അതിര്‍വരമ്പിടുന്ന ഏക സ്വതന്ത്ര രാജ്യമാണ് അയര്‍ലണ്ട് റിപ്പബ്ലിക്.

ഭൂപ്രക്രൃതിയും കാലാവസ്ഥയും

ഭൂപ്രകൃതി

ഒരു ഉയര്‍ന്ന ഭൂപ്രദേശവും--ഹൈലന്‍ഡ്--ഒരു താഴ്ന്ന പ്രദേശവും--ലോലന്‍ഡ്--ചേര്‍ന്നതാണ് ബ്രിട്ടന്റെ കരഭാഗം. വടക്കന്‍ ഇംഗ്ലണ്ടിലുള്ള തീസ് നദിയുടെ വ.-ഉം പടി.-ഉം വശങ്ങളിലാണ് ഹൈലന്‍ഡ് പ്രദേശങ്ങള്‍ കാണപ്പെടുന്നത്. തെ. പടിഞ്ഞാറെ ഇംഗ്ലണ്ടിലെ എക്സ് നദിവരെ ഇതു നീണ്ടു കിടക്കുന്നു. തെ.കിഴക്കായിട്ടാണ് ലോലന്‍ഡുകള്‍.

കഴിഞ്ഞ ഹിമയുഗത്തില്‍ ഈ ഹൈലന്‍ഡ് മുഴുവനും, ലോലന്‍ഡിന്റെ സിംഹഭാഗവും മഞ്ഞായിരുന്നു. ബൃഹത്തായ ഹിമപാളികള്‍ ഹൈലന്‍ഡ് പ്രദേശങ്ങളെ അതിക്രമിച്ചു കാര്‍ന്നു തിന്നതിന്റെ ഫലമായി മൊട്ടക്കുന്നുകളും തരിശായി കിടക്കുന്ന പാറപ്രദേശങ്ങളുമാണ് അവിടെ ശേഷിച്ചത്. എന്നാല്‍ ലോലന്‍ഡുകളിലാകട്ടെ ചെളി, മണല്‍, ചരല്‍, മറ്റു ഹിമീകരണ വസ്തുക്കള്‍ തുടങ്ങിയവയുടെ അതിവിസ്തൃത ശേഖരങ്ങള്‍ ശേഷിച്ചു.

ഹൈലന്‍ഡ് ബ്രിട്ടന്‍. സ്കോട്ട്ലന്‍ഡ്, നോര്‍തേണ്‍ അയര്‍ലണ്ട്, വെയ്ല്‍സ്, ഇംഗ്ലണ്ടിന്റെ പടി.-ഉം വ.-ഉം ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ഏറ്റവും മുഖ്യ സവിശേഷതയാണ് ഹൈലന്‍ഡുകള്‍. സമുദ്രനിരപ്പില്‍ നിന്ന് കഷ്ടിച്ച് 600 മീ. വരെ മാത്രം ഉയരം വരുന്ന പുരാതന പാറക്കട്ടികളാണ് ഈ പ്രദേശത്ത് ഏറെയും കാണപ്പെടുന്നത്. പലയിടങ്ങളിലും കടലോളമെത്തുന്ന ഹൈലന്‍ഡ് ചെങ്കുത്തായുള്ള പാറക്കൂട്ടങ്ങളും സമുദ്രത്തിലേക്കുന്തി നില്‍ക്കുന്ന മുനമ്പുകളും ആയി അവസാനിക്കുന്നു. ശൂന്യമായ ചതുപ്പുകളും ചെളിനിറഞ്ഞ കുഴിക്കണ്ടങ്ങളും കരയുടെ സിംഹഭാഗവും കാര്‍ന്നെടുത്തിരിക്കയാണ്.

വടക്കന്‍ സ്കോട്ട്ലന്‍ഡിലെ നോര്‍ത്ത്-വെസ്റ്റ് ഹൈലന്‍ഡുകളും ഗ്രാംപിയന്‍ പര്‍വതനിരകളുമാണ് കൂട്ടത്തില്‍ ഏറ്റവും ഉയരമേറിയതും പരുക്കനുമായ വിഭാഗങ്ങള്‍. ഗ്രാംപിയന്‍ നിരയിലെ ബെന്‍ നീവിസ് (1,335 മീ.) ആണ് ബ്രിട്ടനിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി.

ഇംഗ്ലണ്ടിലെ കേംബ്രിയന്‍ പര്‍വതനിരകളിലും വെയ്ല്‍സിലെ കേംബ്രിയന്‍ പര്‍വതങ്ങളിലും പരുക്കന്‍ പ്രദേശങ്ങള്‍ ധാരാളം കണ്ടെത്താം. തെക്കന്‍ സ്കോട്ട്ലന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങള്‍, ഉത്തര-മധ്യ ഇംഗ്ലണ്ടിലെ പെനൈന്‍സ്, വടക്കന്‍ അയര്‍ലണ്ടിലെ മോണ്‍ പര്‍വതനിരകള്‍ എന്നിവയാണ് മറ്റു ഹൈലന്‍ഡ് പ്രദേശങ്ങള്‍.

ഹൈലന്‍ഡിലെ പരുക്കന്‍ ഭൂമിയെ കീറിമുറിച്ച് തുണ്ടുകളാക്കിക്കൊണ്ട് വിസ്തൃതമായ അനേകം താഴ്വരകള്‍ ഇതിനു കുറുകെ പോകുന്നു. ദക്ഷിണ-മധ്യ സ്കോട്ട്ലന്‍ഡിന്റെ ഒരു തീരം മുതല്‍ മറുതീരംവരെ എത്തിക്കിടക്കുന്ന 65 കി.മീ. വിസ്തൃതിയുള്ള താഴ്വര ഇക്കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയ ഒന്നാണ്.

ലോലന്‍ഡ് ബ്രിട്ടന്‍. നിരപ്പായി കിടക്കുന്നതു മുതല്‍ നിമ്നോന്നതം വരെ തുറസ്സായ സമതലങ്ങളാണ് ഇവിടെയുള്ളത്. വളരെ കുറച്ച് കുന്നിന്‍ പ്രദേശങ്ങളും പെട്ടെന്നുയര്‍ന്നുവരുന്നതും ചെങ്കുത്തായതും ദീര്‍ഘവുമായ പാറകളും കൂട്ടത്തില്‍ കണ്ടെത്താം. സമുദ്രനിരപ്പില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം ഉയരമുള്ള ചെറുകുന്നുകളോടുകൂടിയ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നതാണ് മിഡ്ലന്‍ഡ്സ് എന്നറിയപ്പെടുന്ന സമതലങ്ങള്‍. ലണ്ടന്‍ ബേസിന്‍ (തടം), വെയ്ല്‍ ഒഫ് യോര്‍ക് (താഴ്വര) എന്നിവയും ഇക്കൂട്ടത്തില്‍പ്പെടുന്നു. കുന്നുകള്‍, താഴ്വരകള്‍, വിസ്തൃതമായ ഗിരിഭൂമികള്‍ എന്നിവയുടെ വിശേഷണമായ അപ്ലന്‍ഡ് പ്രദേശങ്ങളില്‍പ്പെടുന്നതാണ് കോട്സ്വോള്‍ഡ്-ചില്‍റ്റേണ്‍ കുന്നുകള്‍, നോര്‍ത്ത് ആന്‍ഡ് സൗത്ത് ഡൗണ്‍സ്, വടക്കന്‍ യോര്‍ക്ഷയറിലെ ഗിരിപ്രദേശങ്ങള്‍, ഹംബര്‍ സൈഡ്, ലിങ്കന്‍ തുടങ്ങിയവ. 300 മീറ്ററെങ്കിലും ഉയരത്തിലെത്തുന്ന കുന്നിന്‍പ്രദേശങ്ങള്‍ ഇവിടെ നന്നേ വിരളമാണ്.

ലോലന്‍ഡ് ബ്രിട്ടന്റെ തീരങ്ങളില്‍ മിക്കതും ചെങ്കുത്തായ പാറകളും, മണലും ഉരുളന്‍ കല്ലുകളും നിറഞ്ഞ ബീച്ചുകളും, വേലിയിറക്കത്തില്‍ നിന്നുണ്ടായ കരപ്രദേശങ്ങളും നിറഞ്ഞതാണ്. നോര്‍ത്ത് ഡൗണ്‍സ് ഡോവറിലെത്തുന്നതോടെ തൂവെള്ള നിറത്തില്‍ കിഴുക്കാം തൂക്കായ ചുണ്ണാമ്പുപാറകളായി അവസാനിക്കുന്നു. ഡോവര്‍ കടലിടുക്കിലേക്ക് ഇവ നോക്കി നില്‍ക്കുന്നതായാണ് കാഴ്ചയില്‍ തോന്നുക.

ബ്രിട്ടനില്‍ ഏറ്റവുമധികം ഫലസമ്പുഷ്ടവും, അതുകൊണ്ടുതന്നെ ഏറെ ജനസാന്ദ്രതയുള്ളതുമായ പ്രദേശവും ലോലന്‍ഡ് ആണ്.

ജലസമ്പത്ത്

ബ്രിട്ടന്റെ കടല്‍ത്തീരം മുഴുവന്‍ ഉള്ളിലേക്കു കയറിയുമിറങ്ങിയും കാണപ്പെടുന്നു. ഉള്‍ക്കടലുകള്‍, കടലിടുക്കുകള്‍, വീതിയേറിയ നദീമുഖങ്ങള്‍ (സ്കോട്ട്ലന്‍ഡില്‍ ഇതിനെ ഫെര്‍ത് എന്നാണ് വിളിക്കുന്നത്), 'കടലിന്റെ കൈകള്‍' എന്നു വിശേഷിപ്പിക്കാവുന്ന നീണ്ടു വീതികുറഞ്ഞ സമുദ്രഭാഗങ്ങള്‍ എന്നിവ ഈ തീരങ്ങളില്‍ സമൃദ്ധമാണ്. ബ്രിട്ടന്റെ കരയിലേക്ക് ഇപ്രകാരം തള്ളിക്കയറുന്ന പ്രധാനജല സഞ്ചയങ്ങള്‍ സ്കോട്ട് ലന്‍ഡില്‍ ഫോര്‍ത്, മൊറേ, ലോണ്‍ ക്ലൈഡ്, സോള്‍വേ എന്നിവിടങ്ങളിലെ ഫെര്‍ത്തുകള്‍; ഇംഗ്ലണ്ടിലെ വാഷ്, തെംസ് നദീമുഖം, ബ്രിസ്റ്റള്‍ ചാനല്‍, മോര്‍കാംബ് ഉള്‍ക്കടല്‍ എന്നിവയാണ്.

ഉള്‍നാട്ടിലെ ജലാശയങ്ങള്‍ക്ക് 3,049 ച.കി.മീ. വിസ്തൃതിയുണ്ട്. ഇത് മൊത്തം കരയുടെ ഒരു ശതമാനത്തിലേറെ വരും. ഇംഗ്ലണ്ടിലും വെയ്ല്‍സിലും കൂടിയൊഴുകുന്ന സെവേണ്‍, ഇംഗ്ലണ്ടിലെ തെംസ് എന്നിവയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ നദികള്‍; ഓരോന്നിനും 30 കി.മീറ്ററിലേറെ നീളം വരും. പ്രധാന നദികളില്‍ മിക്കതും (ഇംഗ്ലണ്ടിലെ റ്റൈന്‍, തീസ്, ഹംബര്‍, തെംസ്, സെവേണ്‍, മേഴ്സി എന്നിവയും സ്കോട്ട്ലന്‍ഡിലെ ക്ലൈഡും ഫോര്‍ത്തും) അവയുടെ ദൈര്‍ഘ്യം മൂലമല്ല പ്രാധാന്യം കൈവരിക്കുന്നത്; പ്രത്യുത നദീമുഖങ്ങളിലുള്ള വ്യവസായ വാണിജ്യങ്ങള്‍, ഗതാഗതം എന്നിവമൂലമാണ്.

ബ്രിട്ടനിലെ തടാകങ്ങള്‍ പൊതുവേ ഹിമാനികളില്‍ നിന്നുദ്ഭവിച്ചവയാണ്. ഹൈലന്‍ഡുകളാണ് ഇവയുടെ ആസ്ഥാനം. 'ലോക്സ്' എന്നറിയപ്പെടുന്ന സ്കോട്ട്ലന്‍ഡിലെ തടാകങ്ങള്‍ എണ്ണത്തില്‍ ഏറെയുണ്ട്. ഇവയില്‍ ഏറ്റവും വീതികുറഞ്ഞത് ദൈര്‍ഘ്യവും ആഴവും വളരെയേറിയതാകുന്നു. ലോക്ക് ലോമണ്‍ഡ്, ലോക്ക് നെസ്, ലോക്ക് ഷെന്‍ എന്നിവ കൂട്ടത്തില്‍ മുഖ്യമായവയാണ്. എന്നാല്‍ ഇംഗ്ലീഷ് തടാകങ്ങളെല്ലാംതന്നെ വളരെ ചെറുതാകുന്നു. കേംബ്രിയന്‍ നിരകളിലുള്ള ലേക്ഡിസ്ട്രിക്റ്റിലെ ഏതാനും തടാകങ്ങള്‍ മാത്രമാണ് കൂട്ടത്തില്‍ എടുത്തു പറയാന്‍ തക്കവ. ബ്രിട്ടനിലെ ഏറ്റവും വലുപ്പമേറിയ തടാകം നോര്‍തേണ്‍ അയര്‍ലണ്ടിലെ ലോ നിയാ ആണ്.

കാലാവസ്ഥ

കാനഡയുടെ ദക്ഷിണാര്‍ധത്തിനൊപ്പമാണ് ബ്രിട്ടന്റെയും സ്ഥാനം എങ്കിലും ഇവിടത്തെ കാലാവസ്ഥ അസാധാരണമാംവിധം സൗമ്യമാണ്. സമുദ്രത്തിന്റെ സ്വാധീനമാണ് ഇതിന്റെ പ്രധാനകാരണം. ഏതാണ്ട് വര്‍ഷംമുഴുവന്‍ തന്നെ വീശിക്കൊണ്ടിരിക്കുന്ന പടിഞ്ഞാറന്‍-തെ.പടിഞ്ഞാറന്‍ കാറ്റുകള്‍ നോര്‍ത്ത് അത് ലാന്തിക് പ്രവാഹത്തിന്റെ പരിമിത സ്വാധീനത്തെ കരയിലേക്കെത്തിക്കുന്നു. മഞ്ഞുകാലത്ത് കരയെ ചൂടാക്കുകയും ഉഷ്ണകാലത്ത് തണുപ്പിക്കുകയും ചെയ്യുന്നതില്‍ ഇത് പ്രധാന പങ്കുവഹിക്കുന്നു. നനുത്ത മഴയും ചാറ്റലും, മേഘവും മൂടല്‍മഞ്ഞും നിറഞ്ഞ കാലാവസ്ഥ, കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍-ഇവയെല്ലാം ഇവിടത്തെ പ്രത്യേകതകളാണ്.

ബ്രിട്ടന്റെ പര്‍വതപ്രദേശങ്ങളൊഴിച്ചുള്ള മിക്കവാറും എല്ലാഭാഗങ്ങളിലും ഏറ്റവും തണുപ്പേറിയ മാസങ്ങളില്‍ (ജനുവരി-ഫെബ്രുവരി) താപനില ശ.ശ. 3.3° C 5°C വരെയും, ചൂടേറിയ മാസങ്ങളില്‍ (ജൂലൈ-ആഗസ്റ്റ്) 14.5°C 16.5°C വരെയും ആയിരിക്കും. ഏറ്റവും സൗമ്യമായ ശൈത്യകാലാവസ്ഥ അനുഭവപ്പെടുന്നത് ഇംഗ്ലണ്ടിന്റെ തെ.പടിഞ്ഞാറന്‍ ദ്വീപ പ്രദേശത്താണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതിനെക്കാള്‍ താപനില ഇവിടെ മെച്ചമായിരിക്കും. ഇംഗ്ലണ്ടിന്റെ തെ. കിഴക്കന്‍ പ്രദേശങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന വേനല്‍ക്കാലോഷ്മാവും ഏറ്റവും താഴ്ന്ന ശൈത്യകാലോഷ്മാവും രേഖപ്പെടുത്തിയിട്ടുള്ളത്. വന്‍കരകളില്‍ നിന്ന് ഇടയ്ക്കിടെ പ്രവഹിക്കുന്ന ശീതോഷ്ണവായുപിണ്ഡങ്ങളുടെ മാര്‍ഗത്തില്‍ ഈ പ്രദേശം ആയിരിക്കുന്നതിനാലാണ് ഈ അനുഭവം. എന്നാല്‍ അതിശൈത്യമോ അത്യുഷ്ണമോ അപൂര്‍വമാണ്. സ്കോട്ട്ലന്‍ഡിന്റെ വ. പടി. തീരങ്ങളില്‍ കാലാവസ്ഥയ്ക്ക് കാര്യമായ വ്യതിയാനങ്ങളൊന്നും അനുഭവപ്പെടുന്നില്ല.

അപൂര്‍വം സ്ഥലങ്ങളിലൊഴികെ ബ്രിട്ടനില്‍ എല്ലായിടത്തും പൊതുവേ നല്ല മഴ ലഭിക്കുന്നു. വാര്‍ഷിക വര്‍ഷപാതം സ്ഥലഘടനയും അത്ലാന്തിക്കിനോടുള്ള സാമീപ്യവും അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഇത് പര്‍വതസാനുക്കളിലെ ഏറ്റവും കൂടിയ 450 സെ.മീ. മുതല്‍ തെ. കിഴക്കേ അറ്റത്തു കിട്ടുന്ന 40 മുതല്‍ 45 സെ.മീ. വരെ ഏതളവുമാകാം. ലോലന്‍ഡിലെ മിക്ക പ്രദേശത്തും 56 മുതല്‍ 90 വരെ സെ.മീ. ആണ് വാര്‍ഷിക വര്‍ഷപാതം. ഉയരമേറിയ പര്‍വത പ്രദേശങ്ങളില്‍ മാത്രമേ മഴവെള്ളം മഞ്ഞായി മാറുന്നുള്ളു.

ജനങ്ങളും ജീവിതരീതിയും

വെസ്റ്റമിന്‍സ്റ്റര്‍ പാലസ് - ബ്രട്ടീഷ് പാര്‍ലമെന്റ് മന്ദിരം
വിന്‍സര്‍ കാസില്‍

ബ്രിട്ടീഷ് ഐല്‍സിലെ ആദിമജനത (ഇംഗ്ലീഷ്, സ്കോട്ടിഷ്, വെല്‍ഷ്, ഐറിഷ് എന്നിവര്‍) ആക്രമണകാരികളും കുടിയേറ്റക്കാരുമായിരുന്ന കുറേപ്പേരുടെ ഒരു നീണ്ടനിരയില്‍നിന്നും ഉരുത്തിരിഞ്ഞു വന്നവരാണ്. എ.ഡി. 1066-ല്‍ ഇവിടെയെത്തിയ നോര്‍മന്‍സ് ആയിരുന്നു ഇതില്‍ അവസാനത്തെ ആളുകള്‍. കെല്‍റ്റുകള്‍, റോമാക്കാര്‍, ജൂട്ടുകള്‍, സാക്സണ്‍സ്, ആങ്ഗിള്‍സ്, നോഴ്സ്മെന്‍, ഡേന്‍സ് എന്നിവര്‍ ആദ്യകാല ആക്രമണകാരികളില്‍പ്പെടുന്നു.


രാഷ്ട്രീയാധീശത്വം നേടിയെടുക്കാന്‍ ഇംഗ്ലീഷുകാര്‍ക്കായെങ്കിലും മറ്റു മൂന്നുകൂട്ടരും സ്വന്തം വ്യക്തിത്വവും സംസ്കാരവും സര്‍വോപരി സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാന്‍ ദത്തശ്രദ്ധരായിരുന്നു. ഓരോ ഘട്ടത്തിലെയും ആളുകള്‍ ഗവണ്‍മെന്റില്‍ ഉന്നതസ്ഥാനത്തിലെത്തിയിട്ടുണ്ട്. ബ്രിട്ടന്റെ വികസനത്തില്‍ സജീവപങ്കാളികളായിട്ടുള്ളവരും കുറവല്ല. എന്നാല്‍ ഇവരെല്ലാവരും അവരവരുടെ സംസ്കാരത്തിന്റെ തനതു സ്വഭാവങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു.

രണ്ടാം ലോകയുദ്ധത്തിനുശേഷം ഇംഗ്ലണ്ടിലെ വന്‍ നഗരങ്ങളിലേക്ക് ഒരു കുടിയേറ്റ പ്രവാഹം തന്നെയുണ്ടായി. പഴയ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കറുത്തവരും ഈസ്റ്റിന്ത്യാക്കാരും ഇവിടേക്ക് പ്രവഹിച്ചു. ഇവരെ തങ്ങളുടെ സമുദായ മധ്യത്തിലേക്കു സ്വീകരിച്ചാനയിക്കാന്‍ ഇംഗ്ലീഷുകാര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു. തത്ഫലമായി ബ്രിട്ടീഷ് ചരിത്രത്തിലാദ്യമായി ഇവിടെ വര്‍ഗീയ സംഘട്ടനങ്ങള്‍ അരങ്ങേറി. 1965-ലും 1968-ലുമായി വര്‍ണ വിവേചനം നിരോധിക്കുന്ന 'റേസ് റിലേഷന്‍ ആക്റ്റുകള്‍' പാര്‍ലമെന്റ് പാസാക്കിയെടുത്തത് ഈ സാഹചര്യത്തിലായിരുന്നു.

ജനസാന്ദ്രത

ടവര്‍ ബ്രിഡ്ജ്

യൂറോപ്പില്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള മൂന്നാമത്തെ രാഷ്ട്രമാണ് ബ്രിട്ടന്‍. 1991-ലെ സെന്‍സസിന്‍ പ്രകാരം ബ്രിട്ടനിലെ ജനസംഖ്യ താഴെപ്പറയുന്നവയാണ്.

മൊത്തം ജനസംഖ്യയുടെ (5 കോടി 392 ലക്ഷം) 85 ശതമാനത്തോളം ഇംഗ്ലണ്ടില്‍ ജീവിക്കുന്നവരാണ്. ദക്ഷിണ ലങ്കാഷയര്‍, പടിഞ്ഞാറന്‍ യോര്‍ക്ഷയര്‍ എന്നിവിടം മുതല്‍ ലണ്ടന്‍ വരെയെത്തുന്ന ഈ മണ്ഡലത്തിന്റെ മധ്യഭാഗം മിഡ്ലന്‍ഡ്സാണെന്നു പറയാം. ജനസാന്ദ്രത യു.എസ്സിനെക്കാള്‍ പത്തുമടങ്ങു കൂടുതലാണ് ഇംഗ്ലണ്ടില്‍. നാഗരികര്‍, നഗരപ്രാന്തവാസികള്‍, എന്നിങ്ങനെ തികച്ചും വ്യത്യസ്തരായ രണ്ടു കൂട്ടരെ ഇവിടെ കണ്ടെത്താനാകും.

ഗ്രേറ്റര്‍ ലണ്ടനാണ് തലസ്ഥാനനഗരം. ഇവിടത്തെ ജനസംഖ്യ 6 കോടി 70 ലക്ഷമായിരുന്നു. ലണ്ടന്‍ നഗരത്തിന്റെ ഭരണത്തിന് സ്വന്തമായി ഒരു കോര്‍പ്പറേഷനുണ്ട്. ഇവിടത്തെ താമസക്കാരുടെ എണ്ണം 11,500 (2009) വരും.

ഭാഷയും മതവും

ഓക്സ്ഫഡ് സര്‍വകലാശാല

ഗ്രേറ്റ് ബ്രിട്ടനിലെയും നോര്‍തേണ്‍ അയര്‍ലണ്ടിലെയും ദേശ്യഭാഷ ഇന്‍ഡോ-യൂറോപ്യന്‍ ആണ്. ജര്‍മാനിക്-ഉത്പത്തിയുള്ള ഇംഗ്ലീഷ് ആണ് എന്നാല്‍ ഏറെപ്പേരുടെയും സംസാര ഭാഷ. വെയ്ല്‍സിലെ മുഖ്യഭാഷയായ വെല്‍ഷ്, സ്കോട്ട് ലാന്‍ഡിലും നോര്‍തേണ്‍ അയര്‍ലണ്ടിലും വളരെ കുറച്ചുമാത്രം ഉപയോഗിക്കപ്പെടുന്ന ഗെയ്ലിക് എന്നിവയാണ് പ്രധാന കെല്‍റ്റിക് ഭാഷകള്‍.

നിയമം തന്നെ അനുശാസിക്കുന്നതാണ് ബ്രിട്ടനില്‍ മതസ്വാതന്ത്ര്യം. ആംഗ്ലിക്കന്‍ സഭകളില്‍ ഒന്നായ ചര്‍ച്ച് ഒഫ് ഇംഗ്ലണ്ട് ഔദ്യോഗിക സഭയായി കരുതപ്പെടുന്നു. ബ്രിട്ടനിലെ പ്രധാന സഭയും ഇതുതന്നെ. ചര്‍ച്ച് ഒഫ് ഇംഗ്ലണ്ടിന്റെ അനുബന്ധങ്ങളായി സ്കോട്ട്ലന്‍ഡ്, നോര്‍തേണ്‍ അയര്‍ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളിലും സഭകളുണ്ട്. എന്നാല്‍ ഇവയൊന്നുപോലും ഔദ്യോഗികമല്ല. ബ്രിട്ടനിലെ മറ്റു ക്രിസ്തീയ വിഭാഗക്കാരില്‍ റോമന്‍ കത്തോലിക്കരും, മെതഡിസ്റ്റുകള്‍, ബാപ്റ്റിസ്റ്റ്, കോണ്‍ഗ്രിഗേഷണല്‍, യുണൈറ്റഡ് റിഫോം എന്നിവര്‍ ചേര്‍ന്ന 'ഫ്രീ ചര്‍ച്ചസും' ഉള്‍പ്പെടുന്നു.

വിദ്യാഭ്യാസം

5-16 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധമാണ്; കൂടുതലും സൗജന്യമാണുതാനും. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും പൊതു വിദ്യാഭ്യാസ സംവിധാനം ഒറ്റ യൂണിറ്റായാണ് കൈകാര്യം ചെയ്യപ്പെടുന്നത്. എന്നാല്‍ സ്കോട്ട് ലന്‍ഡിലും നോര്‍തേണ്‍ അയര്‍ലണ്ടിലും ഇവ വെവ്വേറെ ഭരണത്തിന്‍കീഴിലാണ്. പക്ഷേ, രണ്ടിടത്തെയും പ്രവര്‍ത്തനപദ്ധതികള്‍ക്ക് ഐകരൂപ്യമുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മിക്കതും പൊതുഫണ്ടുകള്‍ കൊണ്ടു പ്രവര്‍ത്തിക്കുന്നവയോ, അവയുടെ സഹായം തേടുന്നവയോ ആയിരിക്കും. വിദ്യാര്‍ഥികള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാണ്.

സ്പോര്‍ട്സും മറ്റു വിനോദങ്ങളും

വില്യം ഷെക്സ്പിയറുടെ ഭവനം

മുന്‍കാലത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിസ്തൃതിമൂലം 'ബ്രിട്ടീഷ് സ്പോര്‍ട്സ് പ്രേമ'ത്തിന് ദൂരവ്യാപകഫലങ്ങളുണ്ടായിരുന്നു: ഇംഗ്ലീഷ് ഗെയിമുകളില്‍ ഏറ്റവും ജനസമ്മതിയുള്ള ഒരു കളിയാണ് സോക്കര്‍. ലോകത്ത് പൊതുവേ പ്രിയപ്പെട്ട ഒന്നായി ഇതു മാറിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഭൂരിഭാഗം സ്ഥലത്തും വളരെ പ്രിയങ്കരമായ രണ്ടു കളികളാണ് ക്രിക്കറ്റും റഗ്ബിയും. വിംബിള്‍ഡണില്‍ നടക്കുന്ന ടെന്നിസ്, എപ്സം ഡൌണിലെ ഇംഗ്ലീഷ് ഡെര്‍ബി എന്നിവയും വിശ്വപ്രസിദ്ധ-സ്പോര്‍ട്സ് ഇനങ്ങള്‍ തന്നെ. ഔപചാരികമായ കുറുനരിവേട്ട, ഗോള്‍ഫ് ഈ രണ്ടിനങ്ങളും ബ്രിട്ടീഷ് ഐല്‍സില്‍ ജന്മമെടുത്തവയാണ്. ബ്രിട്ടനില്‍ ഇവ രണ്ടിനും ജനപ്രിയം ഏറെയുണ്ടുതാനും.

സംസ്കാരം

എല്ലാത്തരം സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്കും ബ്രിട്ടീഷ് ഗവണ്‍മെന്റ് നിര്‍ലോപമായ സഹായസഹകരണങ്ങള്‍ നല്കുന്നു. മ്യൂസിയങ്ങള്‍, ഗാലറികള്‍, ലൈബ്രറികള്‍, വിവിധ ദൃശ്യകലകള്‍ എന്നിവയ്ക്കെല്ലാം ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായമുണ്ട്. പുരാതന സ്മാരകങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിവയുടെ സുരക്ഷിത-സൂക്ഷിപ്പിനായും സര്‍ക്കാര്‍ കൈയയച്ചു സഹായിക്കുന്നു. കലകളെക്കുറിച്ചുള്ള പഠനങ്ങളും കണക്കറ്റു പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ആര്‍ട്സ് കൗണ്‍സില്‍ ഒഫ് ഗ്രേറ്റ് ബ്രിട്ടന്‍, ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഡിസൈന്‍ കൗണ്‍സില്‍ എന്നിവയാണ് ഗവണ്‍മെന്റ് ഗ്രാന്റ് ലഭിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങള്‍. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ സംഗീതത്തിനും നാടകത്തിനും വളരെ വിലപ്പെട്ട സംഭാവനകള്‍ നല്കുന്നു. സര്‍ക്കാര്‍ സംഭാവനകള്‍ കൂടാതെതന്നെ ചിത്രരചനയും സാഹിത്യവും തഴച്ചു വളര്‍ന്നുകൊണ്ടിരിക്കുന്നുവെങ്കിലും വ്യക്തികളെന്ന നിലയില്‍ സഹായം ലഭിക്കുന്ന കലാകാരന്മാരും എഴുത്തുകാരും ഏറെയാണ്.

രാജകുടുംബം

ലണ്ടനിലെ ത്രെയ്ഗാവാന്‍ ബിഡ്ജ്

പൊതുജനം ഏറെ ആദരവോടെ വീക്ഷിക്കുന്ന ഒന്നാണ് ബ്രിട്ടീഷ് രാജകുടുംബം. യഥാര്‍ഥത്തില്‍ ഭരിക്കുന്നത് രാജാവല്ലെങ്കിലും രാജകുടുംബത്തിന്റെ പാരമ്പര്യവും ആചാരങ്ങളും പൂര്‍ണമായി ഇവിടെ അനുഷ്ഠിക്കപ്പെടുന്നു. സ്ഥാനാരോഹണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം നടക്കുന്ന കിരീടധാരണം, പാശ്ചാത്യലോകത്തിനപരിചിതമായ ധാടിമോടികളോടെ ആഘോഷിക്കപ്പെടുന്ന, ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങാണ്. പുതിയ കിരീടാവകാശി പുരുഷപ്രജയാണെങ്കില്‍, ഇത്രതന്നെ ആഘോഷപൂര്‍വമായ ഒരു ചടങ്ങോടെ 'പ്രിന്‍സ് ഒഫ് വെയ്ല്‍സ്' എന്ന യുവരാജപട്ടം അത്രയോ മുന്‍പുതന്നെ അദ്ദേഹത്തിനു നല്‍കിക്കഴിഞ്ഞിട്ടുണ്ടാകും. 'ഇന്‍വെസ്റ്റിച്ചര്‍' (അഭിഷേകം) എന്നാണ് ഈ ചടങ്ങിന്റെ പേര്. ഈ ആഘോഷവേളകളില്‍, കുതിരകള്‍ വലിക്കുന്ന ചിത്രപ്പണികളുള്ള സുവര്‍ണരഥത്തില്‍ ലണ്ടന്‍ തെരുവുകളിലൂടെ സഞ്ചരിക്കുന്ന രാജകുടുംബാംഗങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് ഇന്നും ഹരം പകരുന്ന കാഴ്ചയാണ്.

ലണ്ടനിലെ രാജകുടുംബാസ്ഥാനമാണ് ബെക്കിങ്ഹാം കൊട്ടാരം. ലണ്ടന്‍ നഗരത്തിനു തൊട്ടുപുറത്തുള്ള വിന്‍സര്‍ കൊട്ടാരം രാജകുടുംബത്തിനു പ്രിയപ്പെട്ട മറ്റൊരാസ്ഥാനമാണ്. ഇവകൂടാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വേറെയും കൊട്ടാരങ്ങളും ഗ്രാമീണ വസതികളുമുണ്ട്. പാരമ്പര്യമായി ഋതുഭേദമനുസരിച്ച് ഓരോ കാലത്തും രാജകുടുംബാംഗങ്ങള്‍ ഓരോ കൊട്ടാരത്തിലാണ് കഴിച്ചുകൂട്ടുക. 'വിന്റര്‍ പാലസു'കളും 'സമ്മര്‍ പാലസു'കളും ഇപ്രകാരമുണ്ടായവയാണ്. കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കുമുള്ള രാജകുടുംബാംഗങ്ങളുടെ സന്ദര്‍ശനങ്ങളും വര്‍ഷന്തോറും പതിവുള്ളവതന്നെ. തലസ്ഥാനത്തായിരിക്കുമ്പോള്‍ പൊതുവേദികളിലെ പരിപാടികളും ഔദ്യോഗിക സന്ദര്‍ശനങ്ങളും കൊണ്ട് തിരക്കുപിടിച്ചതാണ് ഇവരുടെ ദിവസങ്ങള്‍.

കൊട്ടാരത്തിനധീനപ്പെട്ട വസ്തുവകകള്‍ ഗ്രേറ്റ് ബ്രിട്ടനില്‍ ഏറെയുണ്ട്. റോയല്‍ എസ്റ്റേറ്റുകളില്‍ നിന്നുള്ള ആദായം നേരിട്ട് സര്‍ക്കാരിനു പോവുന്നു. രാജകുടുംബത്തിന്റെ അലവന്‍സുകള്‍; കൊട്ടാരങ്ങള്‍, രാജകീയ ക്രീഡാനൌകകള്‍, വിമാനങ്ങള്‍ തുടങ്ങിയവയുടെ സംരക്ഷണം ആദിയായ ചുമതലകള്‍ ഗവണ്‍മെന്റാണ് നിര്‍വഹിക്കുന്നത്. രാജകുടുംബത്തിന്റെ സംരക്ഷണത്തിനായി ഗവണ്‍മെന്റ് ചെലവാക്കുന്നതിനെക്കാള്‍ വളരെക്കൂടുതലാണ് റോയല്‍ എസ്റ്റേറ്റുകളില്‍ നിന്ന് ഗവണ്‍മെന്റിനു ലഭിക്കുന്ന ആദായം.

സമ്പദ് വ്യവസ്ഥ

ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തികളിലൊന്നാണ് ഗ്രേറ്റ് ബ്രിട്ടന്‍. വന്‍തോതിലുള്ള നിര്‍മാണ വ്യവസായങ്ങള്‍. വിദേശ വാണിജ്യം, വിവിധ തരത്തിലുള്ള പല അന്താരാഷ്ട്ര വ്യാപാരങ്ങളും ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മറ്റ് വ്യാപാര പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമാണിത്. GNP-യുടെ അടിസ്ഥാനത്തില്‍ ലോകത്തെ ആദ്യത്തെ പത്തു വന്‍കിട വ്യവസായ രാഷ്ട്രങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍.

ലണ്ടന്‍ പട്ടണം

വ്യവസായ വിപ്ലവത്തിന്റെ തറവാട് എന്നു വിശേഷിപ്പിക്കാവുന്ന ബ്രിട്ടന്‍ വര്‍ഷങ്ങളോളം ലോകത്തില്‍ ഒന്നാമത്തെ വ്യാവസായിക രാഷ്ട്രവും, ഏറ്റവും സമ്പന്നമായ രാജ്യവുമായിരുന്നു. എന്നാല്‍ 20-ാം ശ.-ത്തോടെ 'ലോകത്തിന്റെ പണിശാല' എന്ന അപരനാമധേയത്തില്‍ അറിയപ്പെട്ടിരുന്ന ബ്രിട്ടന്റെ വാണിജ്യ-നിര്‍മാണരംഗങ്ങളിലുള്ള മേധാവിത്വം പൊടുന്നനെ അസ്തമിച്ചു. ഇതിന്റെ കാരണങ്ങള്‍ പലതായിരുന്നു. വികസിത രാഷ്ട്രങ്ങളില്‍ നിന്നുള്ള മത്സരം, 1930-കളിലെ ആഗോള വിലയിടിവ്, രണ്ടു ലോകയുദ്ധങ്ങള്‍ വരുത്തിവച്ച വര്‍ധിച്ച ജീവിതത്തോത്, ഫാക്ടറികളുടെയും ഉപകരണങ്ങളുടെയും വിദൂരവ്യാപ്തമായ ഉപയോഗശൂന്യത, 'സൂര്യനസ്തമിക്കാത്ത സാമ്രാജ്യ'ത്തിന്റെ ഉടമസ്ഥതയുടെ കൈമോശം എന്നിവ കൂട്ടത്തില്‍ ചിലതു മാത്രം.

മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇംഗ്ലണ്ടിന്റെ രണ്ടാം ലോകയുദ്ധാനന്തര സാമ്പത്തിക വളര്‍ച്ച താരതമ്യേന മന്ദഗതിയിലായിരുന്നു. രാജ്യത്തെ കറന്‍സിയായ പൗണ്ട്-സ്റ്റെര്‍ലിങ്ങിന്റെ ഏറിവന്ന മൂല്യശോഷണമാണ് ഇതിനു മുഖ്യകാരണം. തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള ശക്തമായ ഉരസലുകളും, കൂടെക്കൂടെയുണ്ടാകുന്ന പണിമുടക്കുകളും, ഉത്പാദനക്ഷമതയിലുണ്ടായ മാന്ദ്യം, പണപ്പെരുപ്പം, കുത്തനെ ഉയരുന്ന ഇറക്കുമതിവിലകള്‍, വന്‍വിദേശ വാണിജ്യക്കമ്മികള്‍ എന്നിവയും ഒപ്പം പ്രാധാന്യമര്‍ഹിക്കുന്നവതന്നെ.

ബ്രിട്ടന്റെ ഭാഗത്തുള്ള നോര്‍ത്ത് സീയില്‍ കണ്ടെത്തിയ പെട്രോളിയത്തിന്റെ വന്‍ നിക്ഷേപങ്ങള്‍ ഇവിടത്തെ സമ്പദ് വ്യവസ്ഥയെ കാര്യമായി സഹായിച്ചിട്ടുണ്ട്. ഇരുമ്പുരുക്ക്, കല്‍ക്കരി അവശ്യ വ്യവസായങ്ങളുടെ ആധുനികവത്കരണപദ്ധതികള്‍, യൂറോപ്യന്‍ കോമണ്‍ മാര്‍ക്കറ്റിലെ അംഗത്വം എന്നിവയും മറ്റു സഹായകോപാധികളായാണ് വീക്ഷിക്കപ്പെടുന്നത്.

സര്‍ക്കാരുടമസ്ഥതയുടെയും സ്വകാര്യ ഉടമസ്ഥതയുടെയും വ്യവസായങ്ങളുടെയും ഒരു സമ്മിശ്ര സമ്പദ് വ്യവസ്ഥയാണ് ബ്രിട്ടന്റേത്. ഗവണ്‍മെന്റുടമസ്ഥതയിലുള്ള പ്രധാന വ്യവസായങ്ങള്‍ ഇരുമ്പുരുക്കുനിര്‍മാണം, റെയില്‍വേ, കല്‍ക്കരിഖനനം, വൈദ്യുത-വാതക ഉപയോഗങ്ങള്‍, സിവില്‍ ഏവിയേഷന്റെ ഒരു നല്ല പങ്ക് എന്നിവയാണ്.

വ്യക്തിപരവും, സംയുക്തവും (corporate) ആയ നികുതികള്‍ വളരെ ഉയര്‍ന്ന തോതിലുള്ള ഒരു രാജ്യമാണ് ബ്രിട്ടന്‍. സാര്‍വത്രികമായിക്കാണുന്ന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഈ തുക പ്രധാനമായും ചിലവഴിക്കപ്പെടുന്നത്.

വ്യവസായം

ബ്രിട്ടനിലെ മൊത്തം പണിയെടുക്കുന്ന ജനതയുടെ മൂന്നിലൊന്നിലേറെ ആളുകള്‍ നിര്‍മാണ വ്യവസായ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ സമ്പദ് വ്യവസ്ഥയുടെ മറ്റ് ഏത് ഘടകം പരിശോധിച്ചാലും കാണുന്നതില്‍ കൂടുതലാണ് ഇത്. GNP-യുടെ ഒരു നല്ല വിഹിതവും ഇതില്‍നിന്ന് തന്നെ ലഭിക്കുന്നു. രാജ്യത്തിന്റെ കയറ്റുമതിയുടെ ഒരു നല്ല പങ്കും ഇതിന്റെ സംഭാവനയാണ്.

അത്യന്താധുനികം മുതല്‍ പഴകിയതും ജീര്‍ണിച്ചതുമായ ഫാക്ടറികള്‍വരെ ബ്രിട്ടനിലുണ്ട്. ബ്രിട്ടന്റെ തെ.-ഉം കി.-ഉം പ്രദേശങ്ങള്‍, പ്രത്യേകിച്ച് ഗ്രേറ്റര്‍ ലണ്ടന്‍ പ്രദേശവും മിഡ്ലന്‍ഡ് ഭാഗങ്ങളും, ആണ് മിക്ക ആധുനിക ഫാക്ടറികളുടെയും ആസ്ഥാനം. വ.-ക്കും പടി.-ഉം ഭാഗങ്ങളുടെ സവിശേഷത കുറച്ചുകൂടി പഴക്കംചെന്ന സങ്കേതിക വിദ്യകളാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നിടങ്ങളില്‍ ഇതു പ്രത്യേകിച്ചും പ്രകടമാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം വ.-ക്കും പടി.-ഉം നിന്ന് വ്യവസായങ്ങള്‍ തെ.-ഉം കി.-ഉം പ്രദേശങ്ങളിലേക്ക് മാറ്റിക്കൊണ്ടുവന്നു. ഒപ്പം തന്നെ ഘനവ്യവസായങ്ങളെ അപേക്ഷിച്ച് ലഘു വ്യവസായങ്ങളോടുള്ള പ്രിയം ഏറുകയും ചെയ്തു.

ലോഹങ്ങളും, ലോഹപ്പണികളും, എന്‍ജിനീയറിങ്ങുമാണ് ബ്രിട്ടനിലെ പ്രമുഖ വ്യവസായങ്ങള്‍. വിവിധതരം അയിരുകളില്‍ നിന്ന് ഇരുമ്പു ചേര്‍ന്നതും അല്ലാത്തതുമായ ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതാണ് പ്രധാന ലോഹവ്യവസായം. സ്റ്റീലാണ് ഇക്കൂട്ടത്തില്‍ മുഖ്യം. ലോകത്തില്‍ മേലേക്കിടയിലുള്ള സ്റ്റീലുത്പാദക രാഷ്ട്രങ്ങളില്‍ മുന്‍നിരയിലായിരുന്നു എക്കാലവും ബ്രിട്ടന്റെ സ്ഥാനം. 1967-ല്‍ സ്റ്റീല്‍ വ്യവസായം ദേശസാത്കരിച്ചതോടെ ഇതിന്റെ ആധുനീകരണവും വികസനവും ഇവിടെ ഒരു ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി മാറി.

ലോഹവിദ്യകളും എന്‍ജിനീയറിങ്ങും ചേര്‍ന്ന വ്യവസായങ്ങള്‍ നാട്ടില്‍ വ്യാപകമാണ്. ഇവ വ്യത്യസ്തങ്ങളായ അനേകം വ്യാവസായിക-ഉപഭോക്തൃ-ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നു. കപ്പലുകള്‍, ആട്ടോ മൊബൈലുകളും ട്രക്കുകളും, ജെറ്റ് വിമാനങ്ങള്‍, കാര്‍ഷിക-വ്യാവസായിക മെഷീനറികള്‍, യന്ത്രോപകരണങ്ങള്‍ തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നവയാണ്.

പരുത്തി-കമ്പിളി-ടെക്സ്റ്റൈല്‍ വ്യവസായത്തിന്റെ കാര്യത്തില്‍ ബ്രിട്ടന് വളരെ ശ്രദ്ധേയമായ ഒരു സ്ഥാനമാണുള്ളത്. സിന്തറ്റിക് ഫൈബറുകള്‍, തുണികള്‍ എന്നിവയും ഇവിടെ ധാരാളമായി ഉത്പാദിപ്പിച്ചു പോരുന്നു. കെമിക്കല്‍-പെട്രോകെമിക്കല്‍ വ്യവസായങ്ങളില്‍നിന്നു ലഭിക്കുന്ന ഉത്പന്നങ്ങളുടെ ശ്രേണി വളരെ വലുതാണ്. വ്യാവസായിക രാസപദാര്‍ഥങ്ങള്‍, ഔഷധങ്ങള്‍, വളങ്ങള്‍, പ്ലാസ്റ്റിക് എന്നിവയൊക്കെ ഇതില്‍പ്പെടുന്നു. ഭക്ഷ്യസംസ്കരണം, പെട്രോളിയം സംസ്കരണം, പ്രിന്റിങ്ങും പബ്ളിഷിങ്ങും, ഇലക്ട്രോണിക് ഉപകരണങ്ങളുടെ വന്‍കിടനിര്‍മാണം, വസ്ത്രനിര്‍മാണം, തുകലുത്പന്ന നിര്‍മിതി, കളിമണ്‍പാത്ര നിര്‍മിതി, ഗ്ളാസുത്പാദനം എന്നിവയാണ് മറ്റ് മുഖ്യ വ്യവസായങ്ങളില്‍ ചിലത്.

കൃഷി

പണിയെടുക്കുന്ന ജനങ്ങളില്‍ ഏതാണ്ട് 3 ശ.മാ പേര്‍ മാത്രമാണ് കൃഷിക്കാര്‍. GNP-യുടെ കഷ്ടിച്ച് 3 ശ.മാ. മാത്രമേ കര്‍ഷകവൃത്തികൊണ്ട് നേടിയെടുക്കുന്നുള്ളുതാനും. എന്നാലും ബ്രിട്ടന്റെ ഭക്ഷണാവശ്യങ്ങളില്‍ പകുതിയോളം നിവര്‍ത്തിക്കാന്‍ കൃഷിക്കാകുന്നു എന്നതിനാല്‍ കൃഷിക്ക് അതിപ്രധാനമായ ഒരു സ്ഥാനമാണ് ഇവിടെ ലഭിച്ചിട്ടുള്ളത്. വര്‍ധിച്ച ഭക്ഷ്യോത്പാദനവും, കുറഞ്ഞ ഇറക്കുമതിയുമാണ് ബ്രിട്ടന്റെ കാര്‍ഷിക പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ഗവണ്‍മെന്റ് പല തരത്തില്‍ കാര്‍ഷികവൃത്തിയെ സഹായിക്കുന്നു.

മൊത്തം കരയുടെ ഏതാണ്ട് 80 ശ.മാ.വും ഇവിടെ കൃഷിഭൂമിയാണ്. ഇതില്‍ വലിയ 'ഫാമു'കള്‍ ഏതാണ്ട് 60 ശ.മാ. വരും. അത്യാധുനിക യന്ത്രോപകരണങ്ങള്‍ ഉപയോഗിക്കുന്ന ഈ ഫാമുകളാണ് രാഷ്ട്രത്തിന്റെ കാര്‍ഷികോത്പന്നങ്ങളുടെ മുഖ്യ ഉറവിടം. ശേഷിച്ചവ തുണ്ടുനിലങ്ങളായിട്ടായതിനാല്‍ ഇവയിലെ ഉത്പാദനം പൊതുവേ മോശമാണ്. ഈ നിലങ്ങള്‍ ക്രമേണ വലിയ ഫാമുകളുമായി ചേര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

ബ്രിട്ടന്റെ നനവുള്ള കാലാവസ്ഥയും കുന്നുകള്‍ നിറഞ്ഞ ഭൂപ്രകൃതിയും ചേര്‍ന്ന് ഇതിനെ കന്നുകാലിമേയ്ക്കലിനു പറ്റിയ സ്ഥലമാക്കി മാറ്റിയിരിക്കുന്നു. തത്ഫലമായി കാലികളും ഗവ്യോത്പന്നങ്ങളും കാര്‍ഷിക വരുമാനത്തിന്റെ ഒരു നല്ല പങ്ക് സംഭാവന ചെയ്യുന്നുണ്ട്. പാലും മാംസവുമാണ് ഇവയില്‍ പ്രമുഖം. പശുക്കളുടെയും ആടുകളുടെയും എണ്ണം ബ്രിട്ടനില്‍ വളരെയേറെയാണ്. ലോകത്തിലേറ്റവും മുന്തിയയിനം പശുക്കളെ വികസിപ്പിച്ചെടുത്തിട്ടുള്ള രാജ്യമാണ് ബ്രിട്ടന്‍. കോഴിവളര്‍ത്തലും ഇവിടെ ഏറെ അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നു.

ബ്രിട്ടനിലെ കൃഷിയിടങ്ങളില്‍ കൂടുതലും തെ.-ഉം കി.-ഉം പ്രദേശങ്ങളിലാണ്. ഇവിടത്തെ ഭൂപ്രകൃതിയും മണ്ണും ഉഴവിനും മറ്റു കൃഷിപ്പണികള്‍ക്കും തികച്ചും അനുയോജ്യമാണ്. ബാര്‍ലിയും ഗോതമ്പും പോലുള്ള ധാന്യങ്ങള്‍, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് എന്നിവയാണ് പ്രധാനവിളകള്‍. പച്ചക്കറികളും സമൃദ്ധമായുണ്ടാകുന്നുണ്ട്. കാബേജും കാരറ്റുമാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ഫലങ്ങളില്‍ ഒന്നാംസ്ഥാനം ആപ്പിളിനാണ്. ഇത് എല്ലായിടത്തും ധാരാളമായി വളരുകയും, സമൃദ്ധമായ വിള നല്കുകയും ചെയ്യുന്നു.

മത്സ്യബന്ധനവും വനവത്കരണവും

ദൈര്‍ഘ്യമേറിയ ഒരു കടല്‍ത്തീരവും കടലിനോടുള്ള അനായാസ സാമീപ്യവും ബ്രിട്ടനെ എണ്ണപ്പെട്ട ഒരു മത്സ്യബന്ധന രാഷ്ട്രമാക്കിത്തീര്‍ത്തു. തീരദേശത്തുള്ള നഗരങ്ങളിലും പട്ടണങ്ങളില്‍ നിന്നും ആയിരക്കണക്കിന് ബോട്ടുകളും കപ്പലുകളും തൊട്ടുള്ള കടലില്‍ മത്സ്യബന്ധനത്തിനെത്തുന്നു. ലോകത്തിലെ മുന്തിയ മത്സ്യോത്പാദന കേന്ദ്രങ്ങളില്‍ ഒന്നായ നോര്‍ത്ത് സീയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഇതു കൂടാതെ വലുപ്പമേറിയ ട്രോളറുകളും 'ഫ്രീസര്‍-ഫാക്ടറി' കപ്പലുകളും ഐസ്ലന്‍ഡ്, ന്യൂഫൗണ്ട്ലന്‍ഡ് തുടങ്ങി നോര്‍വേവരെയുള്ള വിദൂര സമുദ്രഭാഗങ്ങളിലും എത്തുന്നത് പതിവായിരുന്നു.

വര്‍ഷങ്ങളായി ബ്രിട്ടനിലെ ഇഷ്ടഭോജ്യമാണ് സമുദ്ര വിഭവങ്ങള്‍. രാജ്യത്തെ ഭക്ഷണാവശ്യത്തിന്റെ ഒരു നല്ല പങ്ക് ഇത് വഹിക്കുന്നുമുണ്ട്. കോഡ്, ഹാഡക്, പ്ളെയ്ഡ് (നിലംപതുങ്ങി), ഹെറിങ് (മത്തികള്‍), ഹ്വൈറ്റിങ്, ഷെല്‍ഫിഷ് (കക്കകള്‍) എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ഇംഗ്ലണ്ടിലെ ഹള്‍, ഗ്രിംസ്ബി, ഫ്ളീറ്റ്വുഡ്, നോര്‍ത്ത് ഷീല്‍ഡ്സ്, ലോസ്റ്റോഫ്റ്റ്; വെയ്ല്‍സിലെ മില്‍ഫോര്‍ഡ് ഹാവന്‍; സ്കോട്ട്ലന്‍ഡിലെ ആബര്‍ഡീന്‍ എന്നിവയാണ് പ്രധാന മത്സ്യബന്ധന തുറമുഖങ്ങള്‍.

മൊത്തം കരയുടെ കഷ്ടിച്ച് എട്ടു ശ.മാ. മാത്രമാണ് ബ്രിട്ടനില്‍ വനങ്ങള്‍. തടിക്കും മരസാമാനങ്ങള്‍ക്കും പ്രധാനാശ്രയം ഇറക്കുമതി തന്നെ. ഒരു പുനഃവനവത്കരണ പരിപാടി അടിയന്തിരമായി നടപ്പിലാക്കിയതിന്റെ ഫലമായി പുതിയ വനഭൂമികള്‍ രൂപംകൊണ്ടു തുടങ്ങിയിട്ടുണ്ട്.

ഖനനം

സമൃദ്ധമായ കല്‍ക്കരി-ഇരുമ്പയിര് നിക്ഷേപങ്ങള്‍ ബ്രിട്ടനിലെ ഇരുമ്പുരുക്കുവ്യവസായത്തിന്റെ ഉറച്ച അടിത്തറയാണ്. ബ്രിട്ടന്റെ വളരെ നേരത്തേയുള്ള വ്യവസായവത്കരണത്തിനു സഹായകമായതും ഇതുതന്നെ. ഇരുമ്പയിര് നിക്ഷേപങ്ങള്‍ ഒട്ടുമുക്കാലും ചൂഷണം ചെയ്യപ്പെട്ടു കഴിഞ്ഞു. ഇനി ശേഷിക്കുന്നത് ഗുണനിലവാരം കുറഞ്ഞ അയിരാണ്. ഇക്കാരണത്താല്‍ ബ്രിട്ടന് വന്‍തോതിലുള്ള ഇറക്കുമതി കൂടിയേ കഴിയൂ എന്നായിട്ടുണ്ട്. എന്നാല്‍ കല്‍ക്കരിയുടെ കാര്യം ഇതില്‍നിന്നു ഭിന്നമാണ്. ഒരു ഊര്‍ജ സ്രോതസ് എന്ന നിലയില്‍ പെട്രോളിയം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന കല്‍ക്കരിയുടെ നിക്ഷേപങ്ങള്‍ ഇവിടെ അതിസമൃദ്ധമാണ്. 1947-ല്‍ കല്‍ക്കരി ഖനന വ്യവസായം ദേശസാത്കരിച്ചതോടെ പഴയ കോളിയറികള്‍ മിക്കതും ആധുനീകരിക്കുകയും ശേഷിച്ചവ അടയ്ക്കുകയും ചെയ്തു. വലുപ്പമേറിയ അനേകം പുതിയ ഖനികള്‍ തുറന്നതും ഇതിനുശേഷംതന്നെ.

വടക്കന്‍ സമുദ്രതീരത്തെ എണ്ണ ഖനനകേന്ദ്രം

1967-ല്‍ നോര്‍ത്ത് സീയുടെ അടിത്തട്ടുകളില്‍ നിന്ന് വന്‍തോതിലുള്ള പ്രകൃതിവാതകോത്പാദനം ആരംഭിച്ചു. 1974 ആയപ്പോഴേക്കും ഇത് പെട്രോളിയമുത്പന്നങ്ങളുടെ ലാഭക്കച്ചവടത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. ഇതിനു മുന്‍പ് ബ്രിട്ടന്‍ എണ്ണ-പ്രകൃതി വാതകങ്ങള്‍ക്ക് തികച്ചും ഇറക്കുമതിയെ ആശ്രയിക്കുകയായിരുന്നു പതിവ്. നോര്‍ത്ത് സീയിലെ എണ്ണ-വാതക നിക്ഷേപങ്ങള്‍ ഭീമമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

വിലയെ അടിസ്ഥാനമാക്കി കണക്കാക്കുമ്പോള്‍ രാഷ്ട്രത്തിന്റെ ശേഷിക്കുന്ന ധാത്യുത്പന്നങ്ങളില്‍ പ്രധാനം കെട്ടിടനിര്‍മാണ വസ്തുക്കളായ കല്ല്, മണ്ണ്, മണല്‍ എന്നിവയാണ്. കളിമണ്‍ പാത്രങ്ങള്‍, സെറാമിക്സ് എന്നീ വ്യവസായങ്ങള്‍ക്കാവശ്യമായ ചെളിയും ഇവിടെ ധാരാളമുണ്ട്. പൊട്ടാഷ്, ഉപ്പ്, വളരെ കുറഞ്ഞ തോതില്‍ ടിന്‍, ഇരുമ്പംശമില്ലാത്ത മറ്റു ലോഹ അയിരുകള്‍ എന്നിവയും ഇവിടെ നിന്നു ലഭിക്കുന്നു.

ഗതാഗതം

കര, കടല്‍, ആകാശം എന്നീ മൂന്നു മേഖലകളിലുമുള്ള ഗതാഗത സംവിധാനങ്ങള്‍ ബ്രിട്ടനില്‍ സുവികസിതമാണ്. നൂതനമായ ഗതാഗത രീതികള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ മുന്‍പന്തിയിലാണ് ബ്രിട്ടന്‍. സൂപ്പര്‍സോണിക് യാത്രാവിമാനമായ കണ്‍കോഡ്, അതിവേഗ-തീവണ്ടികള്‍, എയര്‍-കുഷന്‍ വാഹനങ്ങള്‍ എന്നിവ ഇതില്‍ ചിലതു മാത്രമാണ്.

ബ്രിട്ടീഷ് റെയില്‍ എന്നറിയപ്പെടുന്ന റെയില്‍വേക്ക് ഏതാണ്ട് 18,400 കി.മീ നീളമുള്ള പാതകളുണ്ട്. യൂറോപ്പിലെ പ്രധാന നഗരങ്ങളെ ലണ്ടനുമായി ബന്ധിപ്പിക്കുന്ന യാത്രാവണ്ടികളുള്‍ക്കൊള്ളുന്ന ഈ റെയില്‍ പദ്ധതി ലോകത്തേറ്റവും മെച്ചപ്പെട്ടതില്‍ ഒന്നായി കരുതപ്പെടുന്നു.

റോഡ്-ഗതാഗതത്തിലുണ്ടായ അഭൂതപൂര്‍വമായ വാഹനപ്പെരുപ്പം കണക്കിലെടുത്ത് 1955-ഓടെ ഒരു പുതിയ റോഡ്-നിര്‍മാണ പദ്ധതിക്ക് തുടക്കം കുറിക്കുകയുണ്ടായി. ഇപ്പോള്‍ ഇവിടെ 3,36,000 കി.മീ. റോഡുകളും ഹൈവേകളുമുണ്ട്. ഇതില്‍ 1,760 കി.മീ. റോഡുകള്‍ 'മോട്ടര്‍വേ', എന്നറിയപ്പെടുന്ന അതിവേഗ ട്രങ്ക് റൂട്ടുകളാണ്. ബ്രിട്ടനിലെ മുഖ്യ സഞ്ചാരമാര്‍ഗവും ചരക്കു ഗതാഗത മാര്‍ഗവും റോഡ് തന്നെ.

ശതാബ്ദങ്ങളോളം പ്രധാനമായി ഒരു നാവിക രാഷ്ട്രമായിരുന്നു ഗ്രേറ്റ് ബ്രിട്ടന്‍. ഇപ്പോഴും ബ്രിട്ടന്റെ വാണിജ്യനൌകാശേഖരം ലോകത്തിലേറ്റവും ബൃഹത്തായ ഒന്നാണെന്നു പറയാം. 250-ഓളം തുറമുഖങ്ങളുള്ളതില്‍ ഏറ്റവും വലുതും തിരക്കുള്ളതും ലണ്ടന്‍ തന്നെ. സതാംപ്റ്റണ്‍, ബ്രിസ്റ്റള്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ബെല്‍ഫാസ്റ്റ്, ഗ്ലാസ്കോ, ഹള്‍ എന്നിവയാണ് മറ്റു പ്രധാനപ്പെട്ടവ. ഇവയെല്ലാം വിപുലമായി കച്ചവടച്ചരക്കുകള്‍ കൈകാര്യം ചെയ്യുന്നു. മൊത്തച്ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് വലുപ്പമേറിയ വിശേഷവത്കൃത തുറമുഖങ്ങള്‍ വേറെയുണ്ട്. പെട്രോളിയം, കല്‍ക്കരി, അയിരുകള്‍ എന്നിവയുടെ കയറ്റിറക്കുമതികള്‍ ഇവിടെയാണ് നടക്കുന്നത്. യാത്രാക്കപ്പലുകള്‍ക്കുള്ള മുഖ്യ തുറമുഖമാണ് സതാംപ്റ്റണ്‍. ഇംഗ്ലീഷ് ചാനല്‍ കുറുകെ കടക്കുന്നത് ഡോവര്‍ തുറമുഖത്തുനിന്നാകുന്നു.

4,000 കി.മീ. നീളമുള്ള തോടുകളും മറ്റ് ഉള്‍നാടന്‍ ജലമാര്‍ഗങ്ങളും ബ്രിട്ടനിലുണ്ട്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും ചെറുതോ വളരെ പഴയതോ ആയതിനാല്‍ വാണിജ്യപ്രാധാന്യം ഇല്ല എന്നു തന്നെ പറയാം. 58 കി.മീ. ദൈര്‍ഘ്യമുള്ള മാഞ്ചസ്റ്റര്‍ കപ്പല്‍ കനാല്‍ ഇംഗ്ലണ്ടിലേറ്റവും തിരക്കുള്ള ജലമാര്‍ഗമായി കരുതപ്പെടുന്നു. മാഞ്ചസ്റ്ററിനെ മേഴ്സി നദീമുഖവുമായും അതിലൂടെ സമുദ്രവുമായും ബന്ധിപ്പിക്കുന്നതാണ് ഈ കനാല്‍.

ബ്രിട്ടീഷ് എയര്‍വേസ് ആണ് ബ്രിട്ടനിലെ ദേശീയ വിമാന സര്‍വീസ്. ആഭ്യന്തരവും അന്താരാഷ്ട്രവുമായ റൂട്ടുകളില്‍ ഇത് സര്‍വീസ് നടത്തുന്നു. സ്വകാര്യ-ഉടമയിലുള്ള എയര്‍ലൈനുകളും ഇവിടെ ധാരാളമുണ്ട്. മൂന്നു പ്രധാന വിമാനത്താവളങ്ങളും ഗ്രേറ്റര്‍ ലണ്ടന്‍ പ്രദേശത്തുതന്നെയാണ് സ്ഥിതിചെയ്യുന്നത്. ഹീത്രു വിമാനത്താവളമാണ് കൂട്ടത്തില്‍ ഒന്നാമന്‍.

വാണിജ്യവും വിനോദസഞ്ചാരവും

ആവശ്യത്തിനുള്ള ഭക്ഷണ വസ്തുക്കളുടെ അലഭ്യത, അസംസ്കൃത വിഭവങ്ങളുടെ ദൗര്‍ലഭ്യം എന്നീ കാരണങ്ങളാല്‍ ബ്രിട്ടന് ആഗോള വാണിജ്യത്തെ ആശ്രയിച്ചേ മതിയാവൂ. പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളാണ് പ്രധാന വാണിജ്യ സംഘ അംഗങ്ങള്‍. ബ്രിട്ടന്റെ മൊത്തം വിദേശ വാണിജ്യത്തില്‍ പകുതിയോളം ഇങ്ങനെ നടക്കുന്നു. യൂറോപ്യന്‍ എക്കണോമിക് കമ്യൂണിറ്റിയിലെയോ കോമണ്‍ മാര്‍ക്കറ്റിലെയോ അംഗങ്ങളുമായാണ് ബ്രിട്ടന് മൊത്തവ്യാപാര ബന്ധങ്ങള്‍ ഉള്ളത്. ഇതിലെ പ്രധാന രാഷ്ട്രങ്ങള്‍ ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്, സ്വീഡന്‍ എന്നിവയാകുന്നു. ബ്രിട്ടന്റെ ഏറ്റവും വലിയ വാണിജ്യ പങ്കാളി യു.എസ്. ആണ്; കാനഡയുമായും മോശമല്ലാത്ത തരത്തിലുള്ള വാണിജ്യ ബന്ധങ്ങളുണ്ട്.

ബി.ബി.സി. ആസ്ഥാനമന്ദിരം

അന്താരാഷ്ട്ര വാണിജ്യത്തിന് പൗണ്ട്-സ്റ്റെര്‍ലിങ് ഉപയോഗിക്കുന്ന രാഷ്ട്രങ്ങളുടേതായ 'സ്റ്റെര്‍ലിങ് എരിയ'യുമായും ബ്രിട്ടന്‍ തരക്കേടില്ലാത്ത വ്യാപാരബന്ധങ്ങള്‍ വച്ചു പുലര്‍ത്തുന്നു. ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിലെ മിക്കവാറും എല്ലാ അംഗങ്ങളും, മറ്റുചില രാഷ്ട്രങ്ങളും ഇതില്‍പ്പെടുന്നവയാണ്.

വില കണക്കാക്കി നോക്കിയാല്‍ കയറ്റുമതിയെക്കാള്‍ വളരെയേറെ ഇറക്കുമതി നടത്തുന്ന രാജ്യമാണ് ബ്രിട്ടന്‍. അതുകൊണ്ടുതന്നെ ഒരു വന്‍ വാണിജ്യക്കമ്മിയും ഇവിടെയുണ്ട്. ടൂറിസത്തില്‍ നിന്നുള്ള വരവ്, വിദേശബാങ്കിങ്ങും ഇന്‍ഷുറന്‍സും, അന്താരാഷ്ട്ര ഷിപ്പിങ്ങും ഏവിയേഷനും ഈ കമ്മിയെ നികത്താന്‍ സാരമായി സഹായിക്കുന്നു.

യൂറോപ്പിലെ ഏറ്റവും ബൃഹത്തായ ടൂറിസ്റ്റ് വ്യവസായങ്ങളില്‍ ഒന്നാണ് ഗ്രേറ്റ് ബ്രിട്ടന്റേത്. ലണ്ടന്‍, മനോഹരമായ നാട്ടിന്‍പുറങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ എന്നിവയാണ് പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍.

വാര്‍ത്താവിനിമയം

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (BBC), ഇന്‍ഡിപെന്‍ഡന്റ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി (IBA) എന്നിവയ്ക്കാണ് ബ്രിട്ടനില്‍ ടെലിവിഷന്‍ സംപ്രേഷണത്തിന്റെ കുത്തക. പോസ്റ്റ്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്റെ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന പബ്ലിക് കോര്‍പ്പറേഷനുകളാണ് ബിബിസി., ഐബിഎ എന്നിവ. ഒരു വാണിജ്യേതര ശൃംഖലയായ ബിബിസിയുടെ പ്രധാന സാമ്പത്തിക സഹായം റേഡിയോ ടെലിവിഷന്‍ സെറ്റുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസില്‍ നിന്നുള്ള വരുമാനമാണ്. ഒരു വാണിജ്യ ശൃംഖലയായ ഐബിഎയുടെ സാമ്പത്തികാവശ്യങ്ങള്‍ പരസ്യക്കൂലികളില്‍ നിന്നും ലഭിക്കുന്നു.

മിക്ക റേഡിയോ പരിപാടികളും ജന്മമെടുക്കുന്നത് ബിബിസിയില്‍ നിന്നാണ്. യുണൈറ്റഡ് കിങ്ഡം മുഴുവന്‍ മാത്രമല്ല, മറ്റു വിദേശരാജ്യങ്ങള്‍വരെപ്പോലും ബിബിസി പരിപാടികള്‍ ചെന്നെത്തുന്നു. ഐബിഎയും റേഡിയോ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.

ബ്രിട്ടീഷ് പോസ്റ്റ് ഓഫീസ് ഒരു സര്‍ക്കാര്‍ ഏജന്‍സിയാണ്. മെയില്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം ടെലഫോണ്‍, ടെലഗ്രാഫ് മറ്റു ടെലികമ്യൂണിക്കേഷന്‍ സൌകര്യങ്ങള്‍ എന്നിവയും ഈ ഏജന്‍സി തന്നെ നോക്കി നടത്തുന്നു.

പ്രതിശീര്‍ഷാടിസ്ഥാനത്തില്‍ ലോകത്തിലെ ഒന്നാംകിട പുസ്തക പ്രസിദ്ധീകരണക്കാരുടെ മുന്‍പന്തിയിലാണ് ബ്രിട്ടന്റെ സ്ഥാനം. ദിനപത്രങ്ങളും ആനുകാലികങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു.

ചരിത്രം

ഇംഗ്ലണ്ടും, വെയ്ല്‍സും ഉള്‍പ്പെട്ട ഭൂവിഭാഗം പുരാതനകാലം മുതല്‍ ബ്രിട്ടന്‍ എന്നറിയപ്പെട്ടിരുന്നു. പിന്നീട്, ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്കോട്ട്ലന്‍ഡ് എന്നിവയും അയര്‍ലണ്ടും ചേര്‍ന്ന രാജ്യത്തിന് ഗ്രേറ്റ് ബ്രിട്ടന്‍ എന്ന പേര് നിലവില്‍ വന്നു. 1603-ല്‍ ഇംഗ്ലീഷും സ്കോട്ടിഷും കിരീടങ്ങള്‍ തമ്മില്‍ യോജിപ്പിച്ചുവെങ്കിലും 1707-ല്‍ മാത്രമാണ് ഗ്രേറ്റ് ബ്രിട്ടന്‍ എന്ന പേര് രേഖകളില്‍ ഉപയോഗിച്ചു തുടങ്ങിയത്. 1801-ല്‍ ബ്രിട്ടനും അയര്‍ലണ്ടും തമ്മില്‍ യോജിച്ചുവെങ്കിലും അയര്‍ലണ്ടുകാരുടെ നിരന്തരമായ സമരം കാരണം, 1921-ല്‍ അയര്‍ലണ്ടിലെ 26 കൗണ്ടികള്‍ക്ക് സ്വയംഭരണം അനുവദിക്കുകയും, ഉത്തര അയര്‍ലണ്ടിലെ 6 കൗണ്ടികള്‍ ബ്രിട്ടനോട് യോജിപ്പിച്ചു നിര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ ഗ്രേറ്റ് ബ്രിട്ടനില്‍ ഈ ഭൂവിഭാഗങ്ങള്‍ക്കു പുറമേ ഷെട്ലന്‍ഡ് ഓര്‍ക്ക്നി, ഹെബ്രിഡിസ്, ഐല്‍ ഒഫ് മാന്‍, സില്ലി ഐല്‍സ്, ഐല്‍ ഒഫ് വൈറ്റ്, ചാനല്‍ ദ്വീപുകള്‍ എന്നീ ദ്വീപുകളും ഉള്‍പ്പെടുന്നു.

ഗ്രേറ്റ് ബ്രിട്ടന്റെ പൂര്‍വകാല ചരിത്രം

ബി.സി. 5000-ത്തോടെ യൂറോപ്പിനെയും ബ്രിട്ടനെയും ബന്ധിപ്പിച്ചിരുന്ന ചതുപ്പുപ്രദേശം സമുദ്രനിരപ്പിനെക്കാള്‍ താഴ്ന്നുപോവുകയും നിലവില്‍ ഇംഗ്ലീഷ് ചാനല്‍ എന്നറിയപ്പെടുന്ന സമുദ്രവിഭാഗം അത്ലാന്റിക് സമുദ്രത്തെ നോര്‍ത്ത്സീയുമായി യോജിപ്പിക്കുകയും ചെയ്തതോടെ ബ്രിട്ടന്‍ ഒരു ദ്വീപായിത്തീര്‍ന്നു. വേട്ടയാടി ജീവിച്ചിരുന്നവരായിരുന്നു ബ്രിട്ടനിലെ ആദിമഗോത്രങ്ങള്‍. ബി.സി. 2300-ഓടെ ആദിമ ഗോത്രസമൂഹങ്ങള്‍ ഇവിടെ സ്ഥിരതാമസം ഉറപ്പിക്കുകയും കൃഷി നടത്തുകയും ജന്തുക്കളെ മെരുക്കി വളര്‍ത്തുകയും ചെയ്തു. സാലിസ്ബറി സമതലത്തിലാണ് ആദിമ ജനത പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. ബി.സി. 1900-ടെ ബ്രിട്ടന്‍ ആക്രമിച്ച ബീക്കര്‍ ജനത ബ്രിട്ടനില്‍ ലോഹങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മതവിശ്വാസങ്ങളെപ്പറ്റി വിവരങ്ങളൊന്നുമില്ലെങ്കിലും അവര്‍ അവശേഷിപ്പിച്ച സ്റ്റോണ്‍ ഹെഞ്ചും വില്‍ട്ട്ഷയറിലെ ആവ്ബറിയും ഇന്നും ചരിത്രസ്മാരകങ്ങളായി നിലകൊള്ളുന്നു. ഏകദേശം എ.ഡി. 1450-ല്‍ മെഡിറ്ററേനിയന്‍ പ്രദേശമായ ക്രീറ്റിലെ മൈസീനിയില്‍ നിന്നും മറ്റൊരു ജനത ബ്രിട്ടനില്‍ താമസമാക്കി. 900-ത്തിനടുത്ത് യൂറോപ്യന്‍ വന്‍കരയില്‍ നിന്നും ബ്രിട്ടനില്‍ കുടിയേറിയ കെല്‍റ്റ് ജനസമൂഹങ്ങള്‍ ബ്രിട്ടന് കെല്‍റ്റ്ഭാഷ സംഭാവന ചെയ്തു. ബ്രിട്ടനിലെ പ്രാകൃത കൃഷിസമ്പ്രദായത്തിലെ പരിഷ്കരണം, ധാന്യോത്പാദനം, കാളകളെ ഉപയോഗിച്ചുകൊണ്ടുള്ള കലപ്പ, ഇരുമ്പ് ആയുധങ്ങളുടെ പ്രയോഗം എന്നിവയും കെല്‍റ്റുകളുടെ സംഭാവനയാണ്. ബ്രിട്ടന്റെ പല ഭാഗങ്ങളിലായി താമസിക്കുന്ന ആദിമ ഗോത്രങ്ങളെ നീക്കിക്കൊണ്ടാണ് കെല്‍റ്റുകള്‍ തങ്ങളുടെ വാസം ഉറപ്പിച്ചത്. അതേ സമയം ഇക്കാലയളവില്‍ ബ്രിട്ടനു നേരെ ഉണ്ടായ റോമന്‍ ആക്രമണങ്ങളെ ചെറുത്തു തോല്പിച്ച കെല്‍റ്റുകള്‍ക്ക് 54-ല്‍ റോമന്‍ ജനറലായിരുന്ന ജൂലിയസ് സീസറിന്റെ പടയോട്ടത്തിന് മുന്നില്‍ അടിയറവു പറയേണ്ടിവന്നു. സീസറിന് ആക്രമണം പൂര്‍ത്തിയാക്കാതെ മടങ്ങിപ്പോകേണ്ടി വന്നതിനാല്‍ ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കുശേഷമാണ് റോമാക്കാര്‍ ബ്രിട്ടന്‍ ആക്രമിച്ച് റോമാ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയത്. റോമാക്കാരുടെ വരവോടെ ബ്രിട്ടന്റെ ചരിത്രാതീതകാലം അവസാനിപ്പിക്കുകയും ചരിത്രകാലം തുടങ്ങുകയും ചെയ്തു.

ആംഗ്ലോ-സാക്സന്മാര്‍

റോമന്‍ ഗവണ്‍മെന്റ് ബ്രിട്ടനിലെ റോമന്‍ പ്രവിശ്യയില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു. റോമാസാമ്രാജ്യം ഛിന്നഭിന്നമായപ്പോള്‍, റോമാക്കാര്‍ എ.ഡി. 410-നും 442-നും ഇടയ്ക്ക് ബ്രിട്ടനില്‍ നിന്നും പിന്‍വാങ്ങി. ഈ മാറ്റങ്ങള്‍ക്കിടയില്‍ ബ്രിട്ടന്റെ വടക്കു ഭാഗത്തുനിന്നും പിക്റ്റുകളും സ്കോട്ടുകളും ബ്രിട്ടനില്‍ കടന്നു കുഴപ്പമുണ്ടാക്കാന്‍ തുടങ്ങി. തദ്ദേശവാസികളുടെ ക്ഷണപ്രകാരമായിരിക്കണം നോര്‍ത്ത് കടല്‍ തീരത്തുനിന്നുള്ള ആന്‍ഗ്ലുകളും സാക്സണുകളും ജൂട്ടുകളും ബ്രിട്ടന്‍ ആക്രമിച്ചത്. ആംഗ്ലോ-സാക്സണുകള്‍ എത്തിയ സ്ഥലത്തെല്ലാം അവരുടെ മുഖമുദ്ര പതിപ്പിച്ചതായി കാണാം. റോമാക്കാരെക്കാളും ബ്രിട്ടനെ സ്വാധീനിച്ചത് ജര്‍മന്‍ അപരിഷ്കൃത വര്‍ഗക്കാരായ ഈ ആംഗ്ലോ -സാക്സണുകളായിരുന്നു. അവര്‍ ബ്രിട്ടന് 'ഇംഗ്ലണ്ട്' (ആന്‍ഗ്ലുകളുടെ രാജ്യം) എന്നു പേരു നല്കി.

വാട്ടര്‍ ലൂ യുദ്ധം-ചിത്രകരന്റെ ഭാവനയില്‍

ഏഴാം ശതകത്തോടുകൂടി സ്കോട്ടുകള്‍ വസിച്ചിരുന്ന സ്കോട്ട്ലന്‍ഡിനും കെല്‍റ്റുകളുടെ വെയ്ല്‍സിനും പുറത്ത് ആംഗ്ലോ-സാക്സണുകള്‍ ഹെപ്ടാര്‍ക്കി, നോര്‍ത്തംബ്രിയ, മെഴ്സിയ, ഈസ്റ്റ് ആംഗ്ലിയ, വെസ്സെക്സ്, കെന്റ്, എസ്സെക്സ്, സസ്സെക്സ്, എന്നീ ഏഴു ഭരണകൂടങ്ങള്‍ സ്ഥാപിച്ചു. 597-ല്‍ റോമന്‍ മിഷനറിമാര്‍ തെക്കന്‍ ഇംഗ്ലണ്ടില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചു. അയര്‍ലണ്ടില്‍നിന്നുള്ള കെല്‍റ്റുകള്‍ ഇതിനുമുന്‍പുതന്നെ വടക്കന്‍ പ്രദേശങ്ങളില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചിരുന്നു. ഈ ആംഗ്ലോ -സാക്സണ്‍ രാജ്യങ്ങളില്‍ നോര്‍ത്തംബ്രിയയും മെഴ്സിയയും, പിന്നീട് വെസ്സെക്സും, മറ്റു രാജ്യങ്ങളെ ഭരണപരമായി യോജിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ വെസ്സെക്സ് വിജയിക്കുമെന്ന ഘട്ടത്തിലായിരുന്നു ഒരു പുതിയ വര്‍ഗക്കാരുടെ-ഡെയിനുകളുടെ-ആക്രമണം ഇംഗ്ലണ്ടില്‍ ഉണ്ടായത്. ആംഗ്ലോ-സാക്സണുകളെ യോജിപ്പിച്ച് ഡെയിനുകളെ എതിര്‍ക്കുകയും 10-ാം ശതകത്തില്‍ ആംഗ്ലോ -സാക്സെണ്‍ രാജ്യം സ്ഥാപിക്കുകയും ചെയ്തത് വെസ്സെക്സ് ആയിരുന്നു. ഇദ്ദേഹം ബ്രിട്ടനെ 34 ഷയറുകളായി വിഭജിക്കുകയും ഓരോ ഷയറിലും രാജാവ് നിയമിച്ച ഓരോ ബിഷപ്പും, പ്രഭുക്കന്മാരുടെ നേതാവായി ഒരു ഏളും ഉണ്ടായിരുന്നു. നികുതി പിരിക്കുകയും നീതിന്യായം നടത്തുകയും ചെയ്തിരുന്ന 'ഷെറിഫ്' ആയിരുന്നു ഷയറിലെ പ്രധാന രാജകീയ ഉദ്യോഗസ്ഥന്‍. ഹണ്‍ഡ്രഡ്കള്‍ എന്ന പേരില്‍ ഷയര്‍ ഭാഗങ്ങളായി ഭാഗിച്ചിരുന്നു. ഇക്കാലത്ത് ബ്രിട്ടനില്‍ വളരെക്കുറച്ചു നഗരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കോട്ടകെട്ടി ഭദ്രമാക്കിയ ബറൊകള്‍ ഉണ്ടായിരുന്നു.

ആംഗ്ലോ-സാക്സണ്‍ രാജാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാര്‍ മുഖേനയാണ് ഭരണം നടത്തിയിരുന്നത്. രാജസഭയായ 'വിറ്റാനെ ജമോട്ടി'ല്‍ പ്രധാന പ്രഭുക്കന്മാര്‍, ചര്‍ച്ച് ഉദ്യോഗസ്ഥന്മാര്‍, രാജകീയ ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. ഇവര്‍ രാജാവിനെ ഉപദേശിക്കുകയും ഒരു ട്രൈബൂണല്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഫ്യൂഡലിസത്തില്‍ അധിഷ്ഠിതമായിരുന്നു ഇംഗ്ലണ്ടിലെ മധ്യകാല സമൂഹം. റോമന്‍ ഭരണം അധഃപതിച്ചതോടുകൂടി രാജ്യമാസകലം അരാജകാവസ്ഥയിലേക്കു നീങ്ങി. തന്മൂലം ജനങ്ങള്‍ ശക്തന്മാരായ പ്രഭുക്കന്മാര്‍ക്ക് ഫ്യൂഡല്‍ വരികള്‍ നല്കി അവരുടെ നേതൃത്വം സ്വീകരിക്കുകയും രാജാവിന്റെ ആശ്രിതന്മാരായിത്തീരുകയും ചെയ്തു. ഇപ്രകാരമുള്ള ഫ്യൂഡല്‍ പിരമിഡ് സാമൂഹികവും ഭരണപരവുമായ ഒരു സംവിധാനമായിരുന്നു.

ഫ്യൂഡല്‍ സമൂഹത്തിന്റെ കേന്ദ്രമായ (പ്രഭുവിന്റെ കോട്ട കെട്ടിയ വാസസ്ഥലം) 'മാനറി'നു ചുറ്റുമായി പ്രഭുവിന്റെ കീഴിലുള്ള ജനങ്ങള്‍ കൃഷിയും കൈത്തൊഴിലും നടത്തി ജീവിക്കുകയും വിദേശാക്രമണ കാലങ്ങളില്‍ ഇവിടെ അഭയം തേടുകയും ചെയ്തു. ജനങ്ങളില്‍നിന്ന് മെയ്മിടുക്കുള്ള ആളുകളെ തിരഞ്ഞെടുത്ത് പ്രഭു ഒരു 'മിലിഷ്യാ' (അര്‍ധ സൈനികവ്യൂഹം) രൂപവത്കരിച്ചിരുന്നു. ജനങ്ങള്‍ സ്വന്തം കൃഷിക്കും കൈത്തൊഴിലിനും പുറമേ പ്രഭുവിനുവേണ്ടി പണിയെടുക്കാനും നിര്‍ബന്ധിതരായി. വേണ്ടിവന്നാല്‍ പ്രഭുവിനു വേണ്ടി വര്‍ഷത്തില്‍ നാല്പതു ദിവസംവരെ സൈനികസേവനം നടത്താനും ഫ്യൂഡല്‍ പ്രജകള്‍ ബാധ്യസ്ഥരായിരുന്നു. നോ: ഫ്യൂഡലിസം

നോര്‍മന്‍ ബ്രിട്ടന്‍

ഫ്യൂഡലിസത്തിന്റെ ആരംഭത്തിലാണ് ഇംഗ്ലണ്ടില്‍ ഭരണമാറ്റം ഉണ്ടായത്. എ.ഡി. 1066-ല്‍ വില്യമും അദ്ദേഹത്തിന്റെ നോര്‍മന്‍ സൈനികരും തെക്കന്‍ ഇംഗ്ലണ്ടിലെ ഹേസ്റ്റിങ്സ് എന്ന സ്ഥലത്തുവച്ച് ആംഗ്ലോ-സാക്സണുകളെ തോല്പിച്ച് ഭരണം കൈക്കലാക്കി. വില്യം I (1066-87) ഭരണകാര്യത്തില്‍ പ്രത്യേക താത്പര്യം കാണിച്ചു. ആംഗ്ലോ-സാക്സണുകള്‍ വളര്‍ത്തിയെടുത്തിരുന്ന ഷെറിഫ്മാര്‍ മുഖേനയുള്ള ഷയര്‍ ഭരണവും, ഹണ്‍ഡ്രഡും ഷയറും കോടതികള്‍ മുഖേനയുള്ള നീതിന്യായ ഭരണവും, രാജസഭയായ 'വിറ്റാനെ ജമോട്ടും', നികുതിയായ ഡെയിന്‍ ഗെല്‍ഡും, ദേശീയ സേനയായ ഫിര്‍ഡും ഉണ്ടായിരുന്നത് വില്യം തനിക്കു വേണ്ടവിധത്തില്‍ രൂപപ്പെടുത്തി ഇംഗ്ലണ്ടില്‍ ഒരു കാര്യക്ഷമമായ ഭരണം നടപ്പില്‍വരുത്തി. 1071-ഓടുകൂടി വില്യം ഇംഗ്ലണ്ട് മുഴുവന്‍ ആക്രമിച്ച് കീഴടക്കി.

ഫ്യൂഡല്‍ പ്രഭുക്കന്മാരെ നിയന്ത്രിക്കാനായി പല പദ്ധതികളും ഇദ്ദേഹം നടപ്പാക്കി. വലിയ ഭൂസ്വത്തുക്കള്‍ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ മാത്രം നല്കിയതുമൂലം ഉടമകളായ പ്രഭുക്കന്മാര്‍ക്ക് വിദേശ ആക്രമണങ്ങളെ നേരിടേണ്ടതിനാല്‍ രാജാവിനെതിരെ ലഹള നടത്താന്‍ സാധിക്കുമായിരുന്നില്ല. സാലിസ്ബറി പ്രതിജ്ഞ (1086)യനുസരിച്ച് പ്രഭുക്കന്മാര്‍ രാജാവിനോട് നേരിട്ട് പ്രതിജ്ഞാ ബദ്ധരായിരുന്നു. കോട്ടകൊത്തളങ്ങള്‍ രാജാവിന്റെ അനുവാദമില്ലാതെ നിര്‍മിക്കാനോ, സ്വകാര്യ യുദ്ധങ്ങള്‍ നടത്താനോ പണം അച്ചടിക്കാനോ പ്രഭുക്കന്മാരെ അനുവദിച്ചില്ല. വില്യം പാരമ്പര്യ വരികള്‍ പിരിച്ചെടുക്കുകയും പ്രഭുക്കന്മാര്‍ സംഭരിച്ചിരുന്ന സൈനിക വിഭാഗങ്ങള്‍ക്കു പുറമേ, ഒരു ദേശീയസേനയും രൂപവത്കരിക്കുകയും ചെയ്തു. നീതിന്യായ നിര്‍വഹണത്തില്‍ വില്യം, ഷെറിഫിന് പൂര്‍ണ അധികാരം നല്കി.

വിന്റണ്‍ ചര്‍ച്ചില്‍ ഗാര്‍ഡ് ഒഫ് ഓണ്‍ സ്വീകരിക്കുന്നു

1086-ല്‍ ഒരു ഉത്തരവുമുഖേന ഇംഗ്ലണ്ടിലെ എല്ലാത്തരത്തിലുള്ള ഭൂസ്വത്തുക്കളുടെയും ഒരു സര്‍വേ നടത്തുകയുണ്ടായി. ഇതുപ്രകാരം ഡ്യൂംസ്ഡേബുക്ക് എന്ന ഒരു രേഖ തയ്യാറാക്കുകയും ചെയ്തു. ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂമിയില്‍ നിന്നുള്ള വരവ്, പ്രജകള്‍, കാട്, മീന്‍കുളം തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിയിരുന്നു. മധ്യകാലത്ത് മറ്റൊരു രാജ്യത്തിലും ഇതുപോലുള്ള ഒരു രേഖ തയ്യാറാക്കിയിരുന്നില്ല. ഇത് വില്യമിന്റെ ഭരണസമ്പ്രദായത്തെപ്പറ്റി എല്ലാ വിവരങ്ങളും നല്കാന്‍ പര്യാപ്തമാണ്.

ഇംഗ്ലീഷ് ചര്‍ച്ചിന്റെമേലും വില്യം നിയന്ത്രണം ചെലുത്തി. ഇംഗ്ലണ്ടിലെ രാജാവ് പോപ്പിനോട് ഫ്യൂഡല്‍ ആദരവു കാട്ടണമെന്ന ആവശ്യം വില്യം തള്ളിക്കളഞ്ഞു. പോപ്പിനെ ഇംഗ്ലീഷ് ചര്‍ച്ച് അംഗീകരിക്കുന്നതുതന്നെ രാജാവിന്റെ സമ്മതത്തോടെ വേണമെന്ന് വില്യം നിഷ്കര്‍ഷിച്ചു. വില്യം മരണമടഞ്ഞപ്പോള്‍ (1087) ഇംഗ്ലീഷ് രാജപദവി ഫ്രാന്‍സിലേതിനെക്കാള്‍ ശക്തമായിരുന്നു.

ഹെന്റി I & II

ഹെന്റി I (1100-35)-ന്റെ കാലത്ത് നാട്ടിലെ പ്രശ്നങ്ങള്‍ വര്‍ധിച്ചതുകാരണം ഭരണം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടിവന്നു. ഹെന്റി തന്റെ ഉദ്യോസ്ഥന്മാര്‍ക്ക് കഴിയുന്നതും ശമ്പളം പണമായി നല്കാന്‍ തുടങ്ങി. അത് ഉദ്യോഗസ്ഥന്മാര്‍ രാജാവിനെ ആശ്രയിക്കാനും രാജകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും ഇടയാക്കി. യൂറോപ്പിലും ഇംഗ്ലണ്ടിലും ഭരണപരമായ പ്രശ്നങ്ങള്‍ കൂടി വന്നതുകൊണ്ട് അത് പരിഹരിക്കുന്നതിനുവേണ്ടി ഒരു രാജകീയ ചാന്‍സറി(സെക്രട്ടേറിയറ്റ്)യും വരുമാനങ്ങളുടെ കണക്ക് വയ്ക്കുന്നതിന് ഒരു ട്രഷറി ഡിപ്പാര്‍ട്ട്മെന്റും സ്ഥാപിക്കുകയും ചെയ്തു.

ഇദ്ദേഹത്തിന്റെ മരണശേഷം പിന്തുടര്‍ച്ചയ്ക്കുവേണ്ടിയുണ്ടായ മത്സരത്തില്‍ ഹെന്റി II (1154-89) വിജയിച്ചു. പിന്തുടര്‍ച്ചാമത്സരം കാരണം രാജകീയാനുവാദം കൂടാതെ കൂടുതല്‍ കോട്ട കൊത്തളങ്ങള്‍ ഉണ്ടായി എന്നതില്‍നിന്നു ഫ്യൂഡല്‍ അരാജകത്വത്തിന്റെ വ്യാപ്തി മനസ്സിലാക്കാം. ഹെന്റിയുടെ ആദ്യത്തെ ശ്രമം ഇവയെല്ലാം നശിപ്പിക്കുക എന്നതായിരുന്നു. ധനം ശേഖരിക്കുന്നതില്‍ ഹെന്റി വേണ്ടത്ര ശ്രദ്ധ ചെലുത്തി. അതിനെല്ലാം പുറമേ, കോമണ്‍ ലോ വികസിപ്പിക്കുന്നതില്‍ അതീവ ശ്രദ്ധ പതിപ്പിച്ചു.

ഹെന്റി II-ന്റെ കാലത്ത് സഞ്ചരിക്കുന്ന കോടതികള്‍ വിപുലമാക്കുകയും, ആംഗ്ലോ-സാക്സണ്‍ 'ഫിര്‍ഡി' (ദേശീയ സേന)നെ പരിഷ്കരിക്കുകയും ചെയ്തു.

ഹെന്റിയുടെ അവസാന വര്‍ഷങ്ങള്‍ തന്റെ പുത്രന്മാരുടെ മത്സരം നിമിത്തം ദുരിതപൂര്‍ണമായിരുന്നു. തന്റെ യൂറോപ്യന്‍ ഭൂപ്രദേശങ്ങള്‍ അവര്‍ ആക്രമിച്ചു.

റിച്ചേഡ് I (1189-99), ജോണ്‍ (1199-1216)

ഹെന്റിയുടെ മരണശേഷമുണ്ടായ കുഴപ്പങ്ങള്‍ റിച്ചേഡ് I അധികാരത്തില്‍ വരുന്നതുവരെ തുടര്‍ന്നു. റിച്ചേഡ് തന്റെ പത്തുവര്‍ഷത്തെ ഭരണത്തില്‍ ആറു മാസത്തോളമേ ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും ഭരണം കുഴപ്പംകൂടാതെ നടന്നു. താന്‍ പങ്കെടുത്ത കുരിശു യുദ്ധത്തിനും, യുദ്ധത്തടവില്‍നിന്നും രക്ഷപ്പെടുന്നതിന് മോചനദ്രവ്യം കൊടുക്കാനും, ഫ്രാന്‍സിലെ ഫിലിപ്പ് അഗസ്റ്റസിനെതിരെ പോരാടാനും വമ്പിച്ച നികുതികള്‍ ഇദ്ദേഹം പിരിച്ചിരുന്നു.

മാഗ്നാകാര്‍ട്ട

റിച്ചേഡ് സ്ഥലത്തില്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ സഹോദരനായ ജോണ്‍ ആയിരുന്നു ഭരണകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ജോണിന് മൂന്നു ശക്തന്മാരായ എതിരാളികളെയാണ് നേരിടേണ്ടിയിരുന്നത്-(1) ഇംഗ്ലീഷ്സേനകളെ ലോയര്‍ നദിക്കു വടക്കുഭാഗത്തുള്ള ഇംഗ്ലീഷ് ഭൂവിഭാഗങ്ങളില്‍ നിന്നും ഒഴിപ്പിച്ച ഫ്രാന്‍സിലെ ഫിലിപ്പ് അഗസ്റ്റസ് രാജാവ്, (2) മധ്യകാല പോപ്പുമാരില്‍ സുപ്രസിദ്ധനായ ഇന്നസെന്റ് III, (3) ക്ഷുഭിതരായ ഇംഗ്ലണ്ടിലെ പ്രഭുക്കന്മാര്‍.

1206-ല്‍ കാന്റര്‍ബറിലെ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ രണ്ടു സ്ഥാനാര്‍ഥികളുണ്ടായിരുന്നു. അതില്‍ ഒരാള്‍ ജോണ്‍ രാജാവിന്റെ സ്ഥാനാര്‍ഥിയായിരുന്നു. പോപ്പ് രണ്ടു സ്ഥാനാര്‍ഥികളെയും സ്വീകരിക്കാതെ സ്റ്റീഫന്‍ ലാങ്ടനെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. കാന്റര്‍ബറിലെ സഭാംഗങ്ങളെ ജോണ്‍ രാജ്യത്തിനു പുറത്താക്കുകയും സഭാസ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. ജോണിന് പോപ്പ് പള്ളിവിലക്ക് കല്പിക്കുകയും ഇംഗ്ലണ്ട് ആക്രമിക്കാന്‍ ഫ്രഞ്ച് രാജാവിനോട് നിര്‍ദേശിക്കുകയും ചെയ്തു. ഭയചകിതനായ ജോണ്‍ ആര്‍ച്ച്ബിഷപ്പിനെ സ്വീകരിക്കുകയും പോപ്പിനോട് മാപ്പപേക്ഷിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിലെ പ്രഭുക്കന്മാര്‍ ജോണ്‍ രാജാവുമായി ഇടഞ്ഞത് പ്രഭുക്കന്മാരുടെ അവകാശങ്ങളില്‍ രാജാവ് തുടര്‍ച്ചയായി ഇടപെട്ടതുകൊണ്ടാണ്. പ്രഭുക്കന്മാര്‍ രാജാവിനെതിരായി കലഹം ഉണ്ടാക്കുകയും ബുവൈന്‍സ് യുദ്ധത്തില്‍ (1214) തോറ്റ രാജാവിനെക്കൊണ്ട് ഒരു ചാര്‍ട്ടര്‍ ഒപ്പിടുവിക്കുകയും ചെയ്തു (1215 ജൂണ്‍ 15). ഈ ചാര്‍ട്ടറാണ് ഇംഗ്ലീഷ് ചരിത്രത്തില്‍ മാഗ്നാകാര്‍ട്ടാ എന്നറിയപ്പെടുന്നത്. നോ: മാഗ്നാകാര്‍ട്ടാ

ജോണ്‍ ചാര്‍ട്ടര്‍ ഒപ്പിട്ട് അധികം കഴിയുന്നതിനു മുന്‍പുതന്നെ മാഗ്നാകാര്‍ട്ടയിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടു. ആര്‍ച്ച് ബിഷപ്പ് ലാങ്ടണും പ്രഭുക്കന്മാരും ഫ്രഞ്ച് രാജാവിന്റെ സഹായം തേടി. ഫ്രഞ്ച് സൈന്യം ഇംഗ്ലണ്ടില്‍ എത്തുകയും ലണ്ടന്റെ ചില ഭാഗങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു. ഈ കുഴപ്പങ്ങള്‍ക്കിടയില്‍ ജോണ്‍ മരണമടയുകയും മൈനറായ ഹെന്റി III രാജാവാകുകയും ചെയ്തു. ഇംഗ്ലീഷ് പ്രഭുക്കന്മാര്‍ ഹെന്റിയുടെ ഭാഗം ചേരുകയും ഇംഗ്ലണ്ടില്‍നിന്ന് ഫ്രഞ്ചുകാരെ ഒഴിപ്പിക്കുകയും ചെയ്തു.

ഹെന്റി III (1216-72)

ഹെന്റി 1216-ലും 1217-ലും വീണ്ടും മാഗ്നാകാര്‍ട്ട പുറപ്പെടുവിച്ചെങ്കിലും അവയില്‍ ഉപദേശകസമിതിയുടെ സമ്മതമില്ലാതെ അസാധാരണ നികുതികള്‍ ഏര്‍പ്പെടുത്തുകയില്ല എന്ന വ്യവസ്ഥ വിട്ടുകളഞ്ഞു. ഹെന്റി പല പ്രധാന ഉദ്യോഗങ്ങളിലും ഫ്രഞ്ചുകാരെ നിയമിച്ചതും 1236-ല്‍ ഒരു ഫ്രഞ്ച് രാജകുമാരിയെ വിവാഹം ചെയ്തതും പ്രഭുക്കന്മാരുടെ ഇടയില്‍ നീരസം ഉളവാക്കി. ഹെന്റിയുടെ നടപടികളില്‍ അതൃപ്തരായ പ്രഭുക്കന്മാര്‍ ഓക്സ്ഫഡില്‍ സമ്മേളിച്ച് രാജാവിനെ ഉപദേശിക്കാന്‍ 15 പേരടങ്ങിയ ഒരു സമിതിയെ നിശ്ചയിച്ചു. 1263-ല്‍ സൈമണ്‍ ഡി മോണ്‍ട് ഫോര്‍ഡിന്റെ നേതൃത്വത്തില്‍ രാജാവിനെതിരായി ലഹളയാരംഭിച്ചു. രാജാവിനെ തടവുകാരനാക്കി. എന്നാല്‍ 15 മാസത്തിനുശേഷം എഡ്വേഡ് രാജകുമാരന്‍ പ്രഭുക്കന്മാരെ തോല്പിച്ച് രാജാവിനെ സ്വതന്ത്രനാക്കി (1265).

എഡ്വേഡ് I (1272-1307)

ഹെന്റിയുടെ ഭരണകാലത്തില്‍ അവസാനത്തെ ഏഴു വര്‍ഷവും 1272 മുതല്‍ 1307 വരെയുള്ള 35 വര്‍ഷവും എഡ്വേഡ് ആയിരുന്നു യഥാര്‍ഥത്തില്‍ ഭരണകര്‍ത്താവ്. ഹെന്റിയുടെ അവസാന വര്‍ഷങ്ങളില്‍ ഉണ്ടായ കുഴപ്പങ്ങള്‍ക്കിടയില്‍ പ്രഭുക്കന്മാരും തദ്ദേശ സമൂഹങ്ങളും ഭരണത്തില്‍ പങ്കെടുത്തിരുന്നു. ഈ പങ്കാളിത്തമാണ് എഡ്വേഡിന്റെ കാലത്ത് ബ്രിട്ടനില്‍ പാര്‍ലമെന്റ് ഉദയം ചെയ്യുന്നതിന് കാരണമായത്.

പാര്‍ലമെന്റ് എന്ന പദം ഫ്രഞ്ച് ആണെങ്കിലും രാജാവിനെ ഉപദേശിക്കുന്ന സഭ എന്ന നിലയില്‍ വളര്‍ന്നുവന്നത് ആഗ്ലോ-സാക്സണ്‍ വിറ്റാനെ ജമോട്ടില്‍ നിന്നാണ്. ഈ കൗണ്‍സില്‍ ഉപദേശം നല്കിയിരുന്നുവെങ്കിലും രാജാവ് ഉപദേശം സ്വീകരിക്കാന്‍ ബാധ്യസ്ഥനായിരുന്നില്ല. സൈമണ്‍ ഡിമോണ്‍ട് ഫോഡിന്റെ കാലത്ത് ഷയറിലെയും ടൗണിലെയും പ്രതിനിധികളെ കൗണ്‍സിലിലേക്ക് ക്ഷണിച്ചത് പണത്തിനുവേണ്ടിയായിരുന്നു. 1254-ലെ പാര്‍ലമെന്റ് സമ്മേളനത്തിലേക്ക് പ്രഭുക്കന്മാരെയും ഷയറിലെ നൈറ്റ്സി (കുലീന കുടുംബ വീരന്മാര്‍)നെയും നഗരത്തിലെ വ്യാപാര പ്രമുഖരെയും ക്ഷണിച്ചിരുന്നു. സൈമണ്‍ സമ്മേളനം വിളിച്ചു കൂട്ടിയത് ജനാധിപത്യ സമിതികളില്‍ വിശ്വസിച്ചതുകൊണ്ടോ, ഈ സമിതി ഭാവിയില്‍ ജനാധിപത്യ ഭരണം സുഗമമാക്കുമെന്നു വിചാരിച്ചതുകൊണ്ടോ, ആയിരുന്നില്ല. എന്നാല്‍ ഈ നടപടി പിന്നീട് ഒരു മുന്‍നടപ്പ് ആയി കരുതപ്പെട്ടു.

യുദ്ധം നടത്താന്‍ എഡ്വേഡിന് പണം ആവശ്യമായി വന്നതുകൊണ്ടാണ് പാര്‍ലമെന്റുകള്‍ വിളിച്ചു കൂട്ടിയിരുന്നത്. ഈ സമ്മേളനത്തിലേക്ക് പ്രധാന പ്രജകളുടെ കൂടെ ഉപ പ്രജകളെയും വിളിച്ചിരുന്നത് പ്രധാന പ്രജകളുടെ പ്രാധാന്യം കുറയ്ക്കാനായിരുന്നു. 1295-ലെ പാര്‍ലമെന്റ് 'മോഡല്‍ പാര്‍ലമെന്റ്' എന്നാണ് വിളിക്കപ്പെടുന്നത്. അത് രാജ്യത്തിലെ പ്രഭുക്കന്മാര്‍, ഉയര്‍ന്ന ചര്‍ച്ച് ഉദ്യോഗസ്ഥന്മാര്‍, ഷയറുകളിലെ നൈറ്റുകള്‍, നഗര പ്രതിനിധികള്‍, താഴ്ന്ന ചര്‍ച്ച് ഉദ്യോഗസ്ഥന്മാരുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതുകൊണ്ടായിരുന്നു. 1295-ലെ പാര്‍ലമെന്റിനുള്ള അറിയിപ്പില്‍ ഇപ്രകാരം പറഞ്ഞിരുന്നു: 'എല്ലാവരെയും ബാധിക്കുന്നത് എല്ലാവരും അംഗീകരിക്കേണ്ടത് ആവശ്യമാണ്.' ഇതാണ് പിന്നീട് നികുതി ചുമത്തലിന് ജനങ്ങളുടെ സമ്മതം ആവശ്യമാണ് എന്ന തത്ത്വമായി വളര്‍ന്നു വികസിച്ചത്.

എഡ്വേഡ് I-ന്റെ മറ്റു പ്രവര്‍ത്തനങ്ങളില്‍ പ്രധാനം വെയ്ല്‍സും സ്കോട്ട്ലന്‍ഡും ഇംഗ്ലണ്ടിന്റെ ഭാഗമായി മാറ്റിയതാണ്. ഹെന്റി III-ന്റെ കാലത്ത് വെയ്ല്‍സില്‍ കലഹം പൊട്ടിപ്പുറപ്പെട്ടു. എഡ്വേഡ് 1283-ല്‍ കലഹം അടിച്ചമര്‍ത്തുകയും വെയ്ല്‍സിലെ അവസാനത്തെ രാജകുമാരനെ വധിക്കുകയും, സ്വന്തം മകനെ വെയ്ല്‍സ് രാജകുമാരനായി പ്രഖ്യാപിക്കുകയും ചെയ്തു. അന്നുമുതല്‍ ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന രാജകുമാരന്‍ വെയ്ല്‍സ് രാജകുമാരന്‍ എന്നറിയപ്പെട്ടു.

1290-കളില്‍ സ്കോട്ട് ലന്‍ഡില്‍ ഒരു പിന്തുടര്‍ച്ചാവകാശത്തര്‍ക്കം ഉണ്ടായി. അതില്‍ ഫ്രാന്‍സ് ഇടപെട്ടതുകാരണം എഡ്വേഡ് സ്കോട്ട്ലന്‍ഡ് ആക്രമിക്കുകയും, സ്കോട്ട് ലന്‍ഡിലെ രാജാവായി (1296) സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. വില്യം വാലസിന്റെ ലഹള (1297-1305) രണ്ടാമതും സ്കോട്ട് ലന്‍ഡ് ആക്രമിക്കാനും വാലന്‍സിനെ പിടികൂടി വധിക്കാനും ഇടയാക്കി. എന്നാല്‍ റോബര്‍ട്ട് ബ്രൂസിന്റെ കീഴില്‍ ലഹള എഡ്വേഡ് I-ന്റെ മരണത്തിനുശേഷവും തുടര്‍ന്നു പോയി. എഡ്വേഡ് II ബാനൊക് ബേണ്‍ യുദ്ധ(1314)ത്തില്‍ തോല്പിക്കപ്പെട്ടതോടുകൂടി സ്കോട്ട്ലന്‍ഡ് സ്വതന്ത്രരാജ്യമായിത്തീര്‍ന്നു. അതിനുശേഷം 1603-ലാണ് ഇംഗ്ളണ്ടും സകോട്ട്ലന്‍ഡും തമ്മില്‍ യോജിപ്പിക്കപ്പെട്ടത്. നിയമനിര്‍മാണത്തിലും നീതിനിര്‍വഹണത്തിലും എഡ്വേഡ് ശ്രദ്ധപതിപ്പിച്ചിരുന്നു.

എഡ്വേഡിന്റെ 'ക്വോ വാറന്റോ സ്റ്റാറ്റ്യൂട്ട്' (1278) പ്രഭുക്കന്മാരോട് എന്തധികാരത്തിലാണ് അവര്‍ നീതിന്യായം നടത്തുന്നതെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ടു. പല പ്രഭുക്കന്മാര്‍ക്കും അങ്ങനെയൊരു രേഖയും കാണിക്കാനില്ലായിരുന്നു. രേഖ കാണിച്ചാല്‍ത്തന്നെ 40 ഷില്ലിങ്ങില്‍ താഴെയുള്ള കേസുകള്‍ മാത്രമേ വിസ്തരിക്കാന്‍ അവരെ അനുവദിച്ചിരുന്നുള്ളൂ. ഈ നിര്‍ദേശം പ്രഭുക്കന്മാരുടെ കോടതികളുടെ പ്രാധാന്യം കുറയുകയും രാജാവിന്റെ കോടതികളുടെ പ്രാധാന്യം വര്‍ധിപ്പിക്കുകയും ചെയ്തു.

എഡ്വേഡ് പലതരത്തിലുള്ള പ്രത്യേക കോടതികള്‍ ഏര്‍പ്പെടുത്തി. 'കോമണ്‍ പ്ളീസ് കോടതി' രാജാവിന്റെ പ്രജകള്‍ തമ്മിലുള്ള കേസുകള്‍ വിസ്തരിച്ചു. 'കിങ്സ്ബെഞ്ച് കോടതി' ക്രിമിനല്‍ കേസുകളും രാജാവിന്റെ കേസുകളും 'എക്സ് ചെക്കര്‍ കോടതി' രാജാവിന്റെ പണസംബന്ധമായ കേസുകളും വിസ്തരിച്ചു.

എഡ്വേഡ് II (1307-27)-എഡ്വേഡ് III (1327-77)

എഡ്വേഡ് II ഒരു അശക്തനായ രാജാവായിരുന്നു. 1310-ല്‍ പ്രഭുക്കന്മാര്‍ രാജാവിന്റെ നടപടികള്‍ നിയന്ത്രിക്കാനായി ഇരുപത്തിയൊന്നു അംഗങ്ങളുള്ള ഒരു സമിതി രൂപവത്കരിച്ചു. എന്നാല്‍ പ്രഭുക്കന്മാര്‍ തമ്മില്‍ത്തല്ലി നാട്ടില്‍ അസ്വാസ്ഥ്യം വര്‍ധിപ്പിച്ചു. രാജ്ഞി ഇസബെല്ല രാജാവിനെതിരായി വിപ്ലവം നയിച്ച് എഡ്വേഡിനെ വധിച്ചു. തുടര്‍ന്ന് എഡ്വേഡ് III (1327-77) രാജാവായി.

എഡ്വേഡ് III-ന്റെ കാലത്തെ പ്രധാന സംഭവങ്ങള്‍ 'ശതവത്സരയുദ്ധ'ത്തിന്റെ തുടക്കവും അതില്‍ ഇംഗ്ലണ്ടിനുണ്ടായ വിജയങ്ങളുമായിരുന്നു. ഫ്രാന്‍സിനെതിരായ ഈ യുദ്ധങ്ങള്‍ നടത്തുന്നതിന് ധാരാളം പണം വേണ്ടിയിരുന്നതുകൊണ്ട് എഡ്വേഡിന് തുടര്‍ച്ചയായി പാര്‍ലമെന്റിനെ സമീപിക്കേണ്ടിയിരുന്നു. ആയതിനാല്‍ പാര്‍ലമെന്റിന്റെ ശക്തി ക്രമമായി വികസിച്ചു.

എഡ്വേഡിന്റെ കാലത്തെ മറ്റൊരു പ്രധാന സംഭവം ബ്ലാക്ക്ഡെത്ത് (1348-49) ആയിരുന്നു. പ്ലേഗ്ബാധമൂലം ഇംഗ്ലണ്ടിന്റെ ജനസംഖ്യയില്‍ എട്ടില്‍ മൂന്നുഭാഗം മരിച്ചതായി കണക്കാക്കപ്പെടുന്നു. ഇതിന്റെ പ്രധാനഫലം കൃഷിത്തൊഴിലാളികളുടെ വമ്പിച്ച കുറവായിരുന്നു. വിളവുകള്‍ കൊയ്യാതെ കൃഷിയിടങ്ങളില്‍ കിടന്നു നശിച്ചു. ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങള്‍ കാടുകയറി നശിച്ചു. കൃഷിത്തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടു. അതു കിട്ടാതായപ്പോള്‍ അവര്‍ പട്ടണങ്ങളിലേക്കു തള്ളിക്കയറി. ഈ സ്ഥിതി മാറ്റാനായി 1351-ല്‍ പാര്‍ലമെന്റ് സ്റ്റാറ്റ്യൂട്ട് ഒഫ് ലേബറേഴ്സ് പാസാക്കി. പ്ലേഗിനു മുന്‍പുള്ള വിലകളും വേതനവും നിശ്ചയിക്കപ്പെട്ടു. എന്നാല്‍ തൊഴിലാളികളുടെ കുറവുമൂലം ഈ നിയമം ഫലപ്രദമായില്ല. രാജ്യം കുഴപ്പങ്ങളിലേക്കു വഴുതി വീണു. പാവപ്പെട്ട കര്‍ഷകന്റെ കാര്യം വിവരിച്ചുകൊണ്ട് അക്കാലത്തെഴുതിയ പിയെഴ്സ് പ്ലൊമാന്‍ എന്ന കവിത സുപ്രസിദ്ധമാണ്.

എഡ്വേഡിന്റെ കാലത്ത് ഇംഗ്ലണ്ടില്‍ ദേശീയ വികാരം വളര്‍ന്നു. ഫ്രഞ്ച് രാജാക്കന്മാരുടെ അധീനതയിലായിരുന്ന പോപ്പുമാര്‍ ഇംഗ്ലണ്ടില്‍ അധികാരം ചെലുത്തുന്നത് ഇംഗ്ലീഷുകാര്‍ ഇഷ്ടപ്പെട്ടില്ല. പേപ്പസിക്കെതിരായ ഒരു പ്രസ്ഥാനമായിരുന്നു ജോണ്‍ വൈക്ലിഫ് പടുത്തുയര്‍ത്തിയ 'ലൊല്ലാര്‍ഡ് പ്രസ്ഥാനം'. ആദ്യത്തെ ക്രിസ്ത്യാനികളെപ്പോലെ സമ്പത്തില്ലാത്ത ഒരു ചര്‍ച്ച് ആയിരുന്നു വൈക്ളിഫിന്റെ ഉന്നം. പാതിരിമാരുടെ ഇടനിലയില്ലാതെ വ്യക്തിക്ക് ദൈവത്തിനോട് നേരിട്ട് പ്രാര്‍ഥിക്കാമെന്നവാദം ചര്‍ച്ചിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തു. വൈക്ലിഫിന്റെ ശ്രമഫലമായി ബൈബിള്‍ ഇംഗ്ലീഷിലേക്ക് തര്‍ജുമ ചെയ്യപ്പെട്ടു. ഭരണങ്ങളിലും കോടതികളിലും ഇംഗ്ലീഷ് ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. സ്കൂളുകളിലും അവസാനം 1399-ല്‍ പാര്‍ലമെന്റിലും ഇംഗ്ലീഷ് ഉപയോഗിക്കപ്പെട്ടു. ഇംഗ്ലീഷ് ഭാഷയോടുള്ള സ്നേഹം ദേശീയ വികാരത്തെ ത്വരിപ്പിച്ചു.

മറ്റൊരു ഇംഗ്ലീഷ് സ്ഥാപനമായ 'ജസ്റ്റിസ് ഒഫ് ദ പീസ്' ഇക്കാലത്താണ് രൂപം കൊണ്ടത്. നിയമങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്നു നോക്കാന്‍ നിയമിച്ച ഇവര്‍, നാട്ടിലെ പ്രധാന ഗവണ്‍മെന്റുദ്യോഗസ്ഥന്മാരായി.

റിച്ചേഡ് II(1377-99)

എഡ്വേഡ് III മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പത്തുവയസ്സുള്ള പൌത്രന്‍ രാജാവായി. എന്നാല്‍ റിച്ചേഡിന്റെ അമ്മാവന്മാരായ ഡ്യൂക്ക് ഒഫ് ഗ്ലോസ്റ്ററും ഡ്യൂക്ക് ഒഫ് ലങ്കാസ്റ്ററും പ്രത്യേകം പ്രത്യേകം സൈന്യങ്ങളെ തിരഞ്ഞെടുത്ത് രാജ്യത്ത് ലഹള നടത്തി.

1378, 79, 80 എന്നീ വര്‍ഷങ്ങളില്‍ തലവരി ഏര്‍പ്പെടുത്തിയത് ജനരോഷം വര്‍ധിപ്പിച്ചു. പതിനഞ്ചുവയസ്സായ എല്ലാ പുരുഷന്മാരും തലവരികൊടുക്കണമെന്നത് പാവങ്ങളെ വിഷമിപ്പിച്ചു. എന്നാല്‍ പ്രഭുക്കന്മാര്‍ക്ക് അതിലൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. തലവരി പിരിക്കാനുള്ള ശ്രമത്തെ പാവപ്പെട്ടവര്‍ എതിര്‍ക്കുകയും അവര്‍ പ്രഭുക്കന്മാരുടെ മാനര്‍ ആക്രമിച്ച് റിക്കാര്‍ഡുകള്‍ക്ക് തീ വച്ചശേഷം ലണ്ടനിലേക്കു തിരിക്കുകയും ചെയ്തു. 1380-ലെ ഈ കര്‍ഷക കലാപം ശക്തി പ്രാപിച്ചപ്പോള്‍ യുവാവായ രാജാവ് കര്‍ഷകരെക്കണ്ട് കുടിയായ്മ അവസാനിപ്പിക്കാമെന്നും ചര്‍ച്ച് വസ്തുവകകള്‍ തിരിച്ചെടുക്കാമെന്നും വാക്കുകൊടുത്തു. എന്നാല്‍ രാജാവിന് വാക്കുപാലിക്കാന്‍ കഴിഞ്ഞില്ല. കലാപം വളരെ ക്രൂരമായി അടിച്ചമര്‍ത്തി.

ഇക്കാലത്ത് ഫ്യൂഡലിസം അധഃപതിച്ചുതുടങ്ങിയിരുന്നുവെങ്കിലും പ്രഭുക്കന്മാര്‍ വമ്പിച്ച ഭൂസ്വത്തുക്കളുടെ ഉടമകളായി. അവരുടെ കീഴിലുള്ള കുടിയാന്മാരുമായുള്ളബന്ധം ജോലിക്കുപകരം പണത്തിന്റെ അടിസ്ഥാനത്തിലായി. സൈനിക സേവനത്തിനു പകരം പണം കൊടുത്താല്‍മതിയെന്നായി. ഈ പണം ഉപയോഗിച്ച് പ്രഭുക്കന്മാര്‍ കൂലിപ്പട്ടാളക്കാരെ സംഭരിച്ചു. ഈ കൂലിപ്പട്ടാളക്കാര്‍ ശതവത്സരയുദ്ധകാലത്ത് ഫ്രാന്‍സില്‍ കൊള്ള നടത്തിയതുപോലെ ആ യുദ്ധം തീര്‍ന്നതിനുശേഷ(1453)വും റോസസ് യുദ്ധകാലത്തും ഇംഗ്ലണ്ടിലും കൊള്ളനടത്തി.

1387-ല്‍ ഇംഗ്ലണ്ടില്‍ പ്രഭുക്കന്മാര്‍ തമ്മില്‍ കലഹം പൊട്ടിപ്പുറപ്പെട്ടു. ഗ്ലോസ്റ്റര്‍ പ്രഭു റിച്ചേഡിന്റെ സൈന്യത്തെ തോല്പിച്ച്, പാര്‍ലമെന്റ് മുഴുവനും തന്റെ അനുയായികളെക്കൊണ്ട് നിറച്ചു. രാജകീയ ഉദ്യോഗങ്ങള്‍ മുഴുവനും തന്റെ അനുയായികള്‍ക്കു നല്കി. 1387-ല്‍ റിച്ചേര്‍ഡ് തിരിച്ചടിച്ചുകൊണ്ട് ഗ്ലോസ്റ്റര്‍ പ്രഭുവിനെ തടവുകാരനാക്കുകയും ലെങ്കാസ്റ്റര്‍ പ്രഭുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. ഇത് ഒരു വിപ്ലവത്തിലേക്ക് നയിച്ചു. പൗരന്റെ സ്വത്തും ജീവനും രാജാവിന്റെ കൈയിലാണെന്ന റിച്ചേഡിന്റെ പ്രസ്താവം കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. ഗ്ലോസ്റ്റര്‍ പ്രഭുവായ ഹെന്റി യൂറോപ്പില്‍ നിന്നും ഇംഗ്ളണ്ടില്‍ കപ്പലിറങ്ങിയപ്പോള്‍ വമ്പിച്ച ഒരു സ്വീകരണമാണ് അദ്ദേഹത്തിനു നല്കിയത്. 1399-ല്‍ റിച്ചേഡിനെ തടവുകാരനാക്കുകയും വധിക്കുകയും ചെയ്തു.

ലങ്കാസ്റ്ററും യോര്‍ക്കും

ഹെന്റി IV (1399-1413) ലങ്കാസ്റ്റര്‍ പരമ്പരയിലെ ആദ്യത്തെ രാജാവായിരുന്നു. റിച്ചേഡിന്റെ കാലത്തെ കുഴപ്പങ്ങള്‍ തീര്‍ക്കാനും ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങള്‍ ഒഴിവാക്കാനും നീണ്ടനാളത്തെ സ്ഥിരമായ രാജകീയ ഭരണം ആവശ്യമായിരുന്നു. ഹെന്റി തന്റെ ഭരണത്തിന് പാര്‍ലമെന്റിനോട് കടപ്പെട്ടിരുന്നതുകൊണ്ട് പാര്‍ലമെന്റ്, രാജാവിന്റെ അധികാരങ്ങള്‍ക്ക് കടിഞ്ഞാണിട്ടു. അതിനും പുറമേ രാജാവിന് റിച്ചേഡിന്റെ അനുയായികളുടെ, വെയ്ല്‍സിലെ പ്രഭുക്കന്മാരുടെ, നോര്‍തം ബ്രിയായിലെ വെര്‍സി കുടുംബത്തിന്റെ എന്നിങ്ങനെ പല ലഹളകളും നേരിടേണ്ടിവന്നു. രാജാവിനു തന്നെ മകന്റെ ലഹളയും നേരിടേണ്ടിവന്നു.

ഹെന്റി V (1413-22)

രാജകീയ ശക്തി തിരിച്ചെടുക്കാന്‍ നല്ലൊരു ശ്രമം നടത്തി ഇംഗ്ലണ്ടില്‍ ലൊല്ലാര്‍ഡുകള്‍ സൃഷ്ടിച്ച സാമൂഹികവും മതപരവുമായ അസംതൃപ്തി മര്‍ദിച്ചൊതുക്കാന്‍ ശ്രമിച്ചു. യൂറോപ്പിലാകട്ടെ ശതവത്സരയുദ്ധം തുടരുകയും വിജയം നേടുകയും ചെയ്തു. എന്നാല്‍ രാജാവിന്റെ മരണം ഈ വിജയങ്ങള്‍ക്ക് അവസാനം വരുത്തി.

ഹെന്റി VI (1422-61)

രാജാവായപ്പോള്‍ ഒരു ശിശുവായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് യൂറോപ്പിലെ ശതവത്സരയുദ്ധം ഇംഗ്ലണ്ടിന് എതിരായിത്തീര്‍ന്നു. ഇംഗ്ലണ്ടില്‍ ഹെന്റിയുടെ ഭാര്യ മാര്‍ഗരറ്റും ഡ്യൂക്ക് ഒഫ് യോര്‍ക്കും തമ്മില്‍ കലഹം ഉണ്ടായി. ഈ കലഹങ്ങള്‍ വളര്‍ന്നാണ് വളരെക്കാലം ഇംഗ്ലണ്ടിനെ ഉലച്ച റോസസ് യുദ്ധം (1455-85) പൊട്ടിപ്പുറപ്പെട്ടത്. ലങ്കാസ്റ്റര്‍ കുടുംബ മുദ്രയായ ചുവന്നറോസില്‍ നിന്നും യോര്‍ക്ക് കുടുംബമുദ്രയായ വെള്ളറോസില്‍ നിന്നുമാണ് ഈ യുദ്ധത്തിന് ഇങ്ങനെ പേരുവന്നത്.

ഈ മുപ്പതുവര്‍ഷയുദ്ധത്തിനിടയില്‍ രാജസ്ഥാനം തുടരെത്തുടരെ മാറിക്കൊണ്ടിരുന്നു. 1461-ല്‍ യോര്‍ക്കിലെ എഡ്വേഡ്, ഹെന്റി VI-നെ പുറത്താക്കി. 1471-ല്‍ വധിക്കുകയും എഡ്വേഡ് IV (1461-83) എന്ന പേരില്‍ സ്ഥാനാരോഹണം ചെയ്യുകയും ചെയ്തു. ഹെന്റിയുടെ മകനായ എഡ്വേഡിനെയും ഇളയ സഹോദരനെയും വധിച്ചു. എഡ്വേഡിനുശേഷം റിച്ചേഡ് III (1483-85) ഭരിച്ചു. റിച്ചേഡിനെ ബോസ്വര്‍ത്ത് ഫീല്‍ഡില്‍ വച്ച് ഹെന്റി ട്യൂഡര്‍ തോല്പിച്ചു (1485). ഹെന്റി, യോര്‍ക്കും ലങ്കാസ്റ്ററും കുടുംബങ്ങളില്‍പ്പെട്ടവനായിരുന്നു. ഹെന്റി ട്യൂഡര്‍ ഇംഗ്ലണ്ടിലെ ട്യൂഡര്‍ വംശത്തിന്റെ സ്ഥാപകനായി.

ട്യൂഡര്‍ രാജവംശം

ഹെന്റി VII (1485-1509)

ഹെന്റി VII എന്ന പേരില്‍ ഹെന്റി ട്യൂഡര്‍ സ്ഥാനാരോഹണം ചെയ്തു. ഹെന്റിയുടെ അധികാരത്തെ ചോദ്യംചെയ്യാന്‍ പ്രഭുക്കന്മാരാരും ഉണ്ടായിരുന്നില്ല. പ്രധാന പ്രഭുക്കന്മാരെല്ലാം റോസസ് യുദ്ധത്തില്‍ വധിക്കപ്പെട്ടിരുന്നു. തന്റെ സ്ഥാനത്തെ എതിര്‍ക്കാന്‍ ആളില്ലാതിരുന്നതുകൊണ്ട് രാജാവ് കൂടുതല്‍ നിയന്ത്രണത്തോടുകൂടി പെരുമാറി. മാത്രമല്ല, 'മാഗ്നാകാര്‍ട്ടാ'യും പാര്‍ലമെന്ററി ഗവണ്‍മെന്റും രാജാവിന്റെ അധികാരങ്ങള്‍ കുറെയൊക്കെ നിയന്ത്രിച്ചിരുന്നു.

പ്രധാന പ്രഭുക്കന്മാര്‍ക്കെതിരെയുള്ള നിരോധനങ്ങള്‍ ലംഘിക്കുന്നവരെ ശിക്ഷിക്കുവാന്‍ 'സ്റ്റാര്‍ചേംബര്‍' എന്നൊരു പ്രത്യേക കോടതി സ്ഥാപിച്ചു. നീതിന്യായം നടത്തിപ്പു വേഗത്തിലാക്കാന്‍ ജൂറി, കോമണ്‍ലാ, കോടതിയിലെ മറ്റു ഏര്‍പ്പാടുകള്‍ എന്നിവ ഉപേക്ഷിച്ചു. സ്റ്റാര്‍ ചേംബറിലെ നടപടികള്‍ സ്വേച്ഛാപരവും പ്രതികളുടെ അവകാശങ്ങള്‍ ചവിട്ടി മെതിക്കുന്നതുമായിരുന്നു. എന്നാല്‍ 17-ാം ശ.-വരെ സ്റ്റാര്‍ ചേംബറിലെ നടപടികള്‍ ചീത്ത കീഴ്വഴക്കങ്ങള്‍ സൃഷ്ടിച്ചില്ല. ട്യൂഡര്‍ ഭരണകാലത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഘടകങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ മാത്രമേ ഈ കോടതി ഉപയോഗിച്ചിരുന്നുള്ളൂ. ജനങ്ങള്‍ ഇക്കാര്യത്തില്‍ ട്യൂഡര്‍ രാജാക്കന്മാരുടെ കൂടെയായിരുന്നു.

ഹെന്റി VIII (1509-47)

ധാരാളിയായിരുന്നുവെങ്കിലും പാരമ്പര്യ സ്വത്ത് ധൂര്‍ത്തടിച്ചില്ല. ക്രിസ്ത്യന്‍ സന്ന്യാസാശ്രമങ്ങളുടെ വസ്തുവകകള്‍ പിടിച്ചെടുത്ത് തന്റെ ആശ്രിതന്മാര്‍ക്ക് വീതിച്ചു കൊടുത്തതുകൊണ്ട് സമൂഹത്തിലെ മധ്യവര്‍ത്തികളും മേലേക്കിടയിലുള്ള ആളുകളും കൂടുതല്‍ പണക്കാരായി. അങ്ങനെ യൂറോപ്പിലെ സ്ഥിതിക്ക് കടകവിരുദ്ധമായി ഇംഗ്ലണ്ടില്‍ ഗവണ്‍മെന്റും പ്രജകളും ഒരുപോലെ ധനവാന്മാരായിത്തീര്‍ന്നിരുന്നു. എന്‍ക്ലോഷര്‍ പ്രസ്ഥാനംകൊണ്ട് ആ വസ്തുക്കളില്‍ താമസിച്ചിരുന്ന ആളുകള്‍ക്ക് വാസസ്ഥലവും ചില്ലറ ജോലികളും നഷ്ടപ്പെട്ടുവെങ്കില്‍ത്തന്നെ വലിയ തോതിലുള്ള ചെമ്മരിയാടു വളര്‍ത്തല്‍ കാരണം നാട്ടില്‍ ഗണ്യമായ സാമ്പത്തിക വളര്‍ച്ചയുണ്ടായി. ഹെന്റി VIII-ന്റെ കാലത്ത് വലിയ യുദ്ധങ്ങളിലൊന്നും രാജ്യം ചെന്നു ചാടാതിരുന്നതു കൊണ്ട് രാജ്യത്തിന് വലിയ കടബാധ്യതകളും ഉണ്ടായില്ല.

ഹെന്റി VIII യൂറോപ്പിലെ യുദ്ധങ്ങളില്‍ പങ്കെടുത്തത് വൈമനസ്യത്തോടെയായിരുന്നു. യൂറോപ്പിലെ തര്‍ക്ക കക്ഷികളുടെ ഇടയില്‍ സന്തുലിതാവസ്ഥ തുടര്‍ന്നു പോകാന്‍ ശ്രദ്ധിച്ച ഇദ്ദേഹം തന്റെ പിതാവിന്റെ ഭരണനയങ്ങള്‍ പിന്തുടരുകയും കേന്ദ്രഭരണം ശക്തിപ്പെടുത്തുകയും ചെയ്തു. ഇംഗ്ലീഷ് തദ്ദേശഭരണത്തിന്റെ ആണിക്കല്ലായ ജസ്റ്റീസ് ഒഫ് പീസിന്റെ മേലുള്ള കര്‍ശനമായ നിയന്ത്രണം തുടരുകയും ചെയ്തു.

ഹെന്റിക്ക് പാര്‍ലമെന്റിന്റെ മേല്‍ നല്ല നിയന്ത്രണമുണ്ടായിരുന്നു. റോമും ഇംഗ്ലീഷ് ചര്‍ച്ചുമായുള്ള ബന്ധം മുറിക്കുന്നതിനും, തന്റെ യുദ്ധങ്ങള്‍ക്ക് അനുവാദം നേടുന്നതിനും ഹെന്റിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. ട്യൂഡര്‍ പ്രഭുസഭയില്‍ അംഗങ്ങളായിരുന്നവര്‍-പുതിയ പ്രഭുവര്‍ഗവും 1534-നുശേഷം നിലവില്‍വന്ന ആംഗ്ലിക്കന്‍ ബിഷപ്പുമാരും-വാസ്തവത്തില്‍ ട്യൂഡര്‍ ഗവണ്‍മെന്റിന്റെ സൃഷ്ടികളായിരുന്നു. കോമണ്‍സ് സഭയിലെ മെമ്പര്‍മാര്‍-ഷയറിലെ നൈറ്റുകളും, ബറോകളിലെ പ്രതിനിധികളും-ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ളവരായിരുന്നു. രാജകീയ ആനുകൂല്യങ്ങള്‍ അനുഭവച്ചിരുന്ന ഇവര്‍ ആരും രാജകീയ നയങ്ങളെ എതിര്‍ക്കാന്‍ കെല്പുള്ളവരായിരുന്നില്ല.

ഈ ഇംഗ്ലീഷ് പാര്‍ലമെന്റുകള്‍ മധ്യകാലങ്ങള്‍ മുതല്‍ നിയമനിര്‍മാണം-ധനസംബന്ധമായ നിയമങ്ങളും-നടത്തിയിരുന്ന സഭകളായിരുന്നു. ഈ നിയമങ്ങള്‍ക്ക് രാജാവിന്റെ സമ്മതം ആവശ്യമായിരുന്നു. 15-ാം ശതകത്തിന്റെ അവസാനത്തോടുകൂടി ഇംഗ്ലീഷ് പാര്‍ലമെന്റ് ഉപദേശക സമിതിയുടെ നിലയില്‍ നിന്ന് വളര്‍ന്നുവികസിച്ചു. എന്നാല്‍ ഫ്രാന്‍സിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും അവിടത്തെ പ്രതിനിധിസഭകള്‍ ഉപദേശക സമിതികളുടെ നിലയില്‍ നിന്നും ഉയര്‍ന്നിരുന്നില്ല.

ട്യൂഡര്‍രാജാക്കന്മാര്‍ക്ക് പാര്‍ലമെന്റുമായി തര്‍ക്കങ്ങളുണ്ടായിരുന്നുവെങ്കിലും, അവര്‍ക്ക് വളരെ ബുദ്ധിമുട്ടുകൂടാതെ പാര്‍ലമെന്റിനെക്കൊണ്ടു വേണ്ട നിയമങ്ങള്‍ പാസാക്കിയെടുക്കാന്‍ സാധിച്ചിരുന്നു. ട്യൂഡര്‍ രാജാക്കന്മാര്‍ അവര്‍ക്ക് താത്പര്യമുള്ളവരെയാണ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുത്തിരുന്നത്. മാത്രമല്ല, അവര്‍ വളരെ നയപരമായി പാര്‍ലമെന്റിനോട് പെരുമാറുകയും ചെയ്തു. ഹെന്റിയും എലിസബത്തും എല്ലാത്തരം ഇംഗ്ളീഷുകാരുടെയിടയിലും ജനപ്രീതി നേടിയ രാജാക്കന്മാരായിരുന്നു. അവര്‍ ഇംഗ്ളണ്ടിന്റെ ശത്രുക്കളായ റോമിനും സ്പെയിനിനും എതിരെയുള്ള ജനങ്ങളുടെ ദേശീയാവേശത്തെ ഊട്ടിവളര്‍ത്തി.

ഇംഗ്ലീഷ് മതനവീകരണം

ജര്‍മനിയില്‍ തുടങ്ങിയ ക്രിസ്തീയ മതനവീകരണശ്രമം ഇംഗ്ലണ്ടിലേക്കും പടര്‍ന്നു പിടിച്ചു. ജര്‍മനിയില്‍ ലൂഥര്‍ പുറപ്പെടുവിച്ച 95 പ്രബന്ധങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നു ഇംഗ്ലണ്ടിലെ മതനവീകരണത്തിനുള്ള കാരണം. ഇംഗ്ലണ്ടിലെ മതനവീകരണത്തിന്റെ അടിസ്ഥാനകാരണം ഭാര്യയായ കാതറൈനെ ഉപേക്ഷിച്ച് ആനി ബോളിനെ വിവാഹം ചെയ്യാനുള്ള ഹെന്റി VIII-ന്റെ ശ്രമമായിരുന്നു. കാതറൈന് ആണ്‍കുട്ടികളൊന്നുമില്ലാതിരുന്നതായിരുന്നു കാരണമായി പറഞ്ഞത്. ഈ ആവശ്യം പോപ്പ് നിരസിച്ചപ്പോള്‍ ഹെന്റി കാന്റര്‍ബറിയില്‍ പുതിയ ആര്‍ച്ച് ബിഷപ്പിനെ നിയമിച്ചു. ആര്‍ച്ച്ബിഷപ്പ് കാതറൈനുമായുള്ള വിവാഹം അസ്ഥിരപ്പെടുത്തുകയും, ആനി ബോളുമായുള്ള വിവാഹം സ്ഥിരപ്പെടുത്തുകയും ചെയ്തു. പോപ്പ് ഈ വിവാഹം ദുര്‍ബലപ്പെടുത്തുകയും ഹെന്റിക്ക് സഭ വിലക്ക് കല്പിക്കുകയുമുണ്ടായി. ഈ നടപടിക്ക് ഹെന്റിയുടെ മറുപടി റോമുമായുള്ള ഇംഗ്ലീഷ് ചര്‍ച്ചിന്റെ ബന്ധം അവസാനിപ്പിച്ചുകൊണ്ട് 'ആക്റ്റ് ഒഫ് സൂപ്രമസി' (1534) പാസാക്കുകയായിരുന്നു. ഈ നിയമപ്രകാരം ഇംഗ്ലീഷ് ചര്‍ച്ചിന്റെ അധിപതി ഇംഗ്ലീഷ് രാജാവ് ആയിത്തീര്‍ന്നു.

ഹെന്റി ഈ പരിതഃസ്ഥിതികളെല്ലാം കണക്കിലെടുത്താണ് റോമുമായുള്ള ബന്ധം വിച്ഛേദിച്ചത്. റോമുമായുള്ള ബന്ധം ഉപേക്ഷിച്ചുവെങ്കിലും, കത്തോലിക്കാമതം ഉപേക്ഷിക്കാന്‍ ഹെന്റി ശ്രമിച്ചില്ല. എന്നാല്‍ ഇംഗ്ലീഷ് ജനത പല പ്രൊട്ടസ്റ്റന്റ് ആചാരങ്ങളും-പുരോഹിതന്മാരുടെ വിവാഹം, ചര്‍ച്ച് ആരാധനച്ചടങ്ങില്‍ ലാറ്റിനുപകരം ഇംഗ്ലീഷ് ഉപയോഗിക്കുന്നത്, പുണ്യവാളന്മാരെ പ്രാര്‍ഥിക്കുന്ന പതിവ് ഉപേക്ഷിച്ചത് തുടങ്ങിയവ-സീകരിച്ചു കഴിഞ്ഞിരുന്നു.

കത്തോലിക്കരുടെ എതിര്‍പ്പിനെ ശക്തമായി ഹെന്റി നേരിടുകയും പല പ്രമുഖരെയും വധിക്കുകയും ചെയ്തു. എന്നാല്‍ പ്രൊട്ടസ്റ്റന്റ് മതനവീകരണം സ്വീകരിക്കുകയുണ്ടായില്ല. 1539-ല്‍ പാര്‍ലമെന്റ് സ്റ്റാറ്റ്യൂട്ട് ഒഫ് സിക്സ് ആര്‍ട്ടിക്കിള്‍സ് പാസാക്കുകയുണ്ടായി. ഇതു പ്രകാരം ഇംഗ്ലീഷ് ചര്‍ച്ച് കത്തോലിക്കാ ചര്‍ച്ചില്‍ നിന്നും വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല.

എഡ്വേഡ് VI (1547-53), മേരി രാജ്ഞി (1553-58)

ഹെന്റിയെ പിന്തുടര്‍ന്നത് അദ്ദേഹത്തിന്റെ പത്തു വയസ്സുള്ള മകന്‍ എഡ്വേഡ് ആയിരുന്നു. എഡ്വേഡിന്റെ കാലത്ത് സ്റ്റാറ്റ്യൂട്ട് ഒഫ് സിക്സ് ആര്‍ട്ടിക്കിള്‍സ് പിന്‍വലിക്കുകയും പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിനനുസൃതമായ ഒരു പ്രാര്‍ഥനാ പുസ്തകവും വിശ്വാസകാര്യങ്ങളും പ്രത്യേകമായി നടപ്പില്‍ വരുത്തുകയുമുണ്ടായി.

എഡ്വേഡ് അന്തരിച്ചപ്പോള്‍ പ്രൊട്ടസ്റ്റന്റ് പക്ഷക്കാര്‍, ഒരു പ്രൊട്ടസ്റ്റന്റിനെ പിന്തുടര്‍ച്ചയ്ക്ക് തിരഞ്ഞെടുക്കാന്‍ ഉദ്ദേശിച്ചുവെങ്കിലും, ഹെന്റി VIII-ന്റെ മൂത്ത പുത്രിയായ മേരി, രാജ്ഞിയാവുകയാണുണ്ടായത്. ഹെന്റിയുടെ വിവാഹമോചനം ചെയ്യപ്പെട്ട കാതറൈന്റെ മകളും ഒരു കത്തോലിക്കാ വിശ്വാസിയുമായിരുന്നു മേരി. രാജ്ഞിയായ ഉടനെ തന്നെ കത്തോലിക്കാ വിശ്വാസം പുനരുജ്ജീവിപ്പിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചു. സ്പെയിനിലെ ഫിലിപ്പ് II-മായി മേരിയുടെ വിവാഹം നിശ്ചയിച്ചപ്പോള്‍ ഇംഗ്ലണ്ട് ആകെ പൊട്ടിത്തെറിച്ചു. വിപ്ലവശ്രമം വളരെ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. ഒരു റോമന്‍ കത്തോലിക്കനെ കാന്റര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. മുന്‍ ആര്‍ച്ച് ബിഷപ്പായ ക്രാന്‍മറെ ചുട്ടുകൊന്നു. കത്തോലിക്കാ വിശ്വാസങ്ങള്‍ പുനരുജ്ജീവിപ്പിച്ചുവെങ്കിലും ഹെന്റി VIII-ന്റെ മതകാര്യ തീര്‍പ്പ് വലിയ വ്യത്യാസമൊന്നുമില്ലാതെ നിലനിര്‍ത്തപ്പെട്ടു.

എലിസബത്ത് I (1558-1603)

മേരി രാജ്ഞിയും ഒരു ഹ്രസ്വ ഭരണകാലത്തിനുശേഷം ചരമമടഞ്ഞു. ആനി ബോളിന്റെ മകളായ എലിസബത്ത് തുടര്‍ന്ന് രാജ്ഞിയായി. എലിസബത്ത് ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസിയായി വളര്‍ന്നുവന്നിരുന്നതുകൊണ്ട്, ഇംഗ്ലണ്ടിലെ ജനങ്ങള്‍ക്ക് വീണ്ടും മതവിശ്വാസങ്ങള്‍ മാറ്റേണ്ടിവന്നു. ഈ പ്രാവശ്യം ആംഗ്ലിക്കന്‍ ചര്‍ച്ച് സ്ഥിരമായി സ്ഥാപിക്കപ്പെട്ടു. പ്രാര്‍ഥനാപുസ്തകവും 1563-ല്‍ പുറപ്പെടുവിച്ച 39 വിശ്വാസപ്രമാണങ്ങളും തുടര്‍ന്ന് അംഗീകരിക്കപ്പെട്ടു.

എലിസബത്ത് രാജ്ഞി

എലിസബത്തിന്റെ മതകാര്യ തീര്‍പ്പ് അന്തിമമായിരുന്നുവെങ്കിലും, ഇംഗ്ലണ്ടിലെ കത്തോലിക്കാപ്പാര്‍ട്ടി കുഴപ്പം സൃഷ്ടിക്കാന്‍ പോന്നതായിരുന്നു. യൂറോപ്യന്‍ വന്‍കരയിലെ പ്രധാന കത്തോലിക്കാശക്തിയായ സ്പെയിന്‍ ഇംഗ്ലണ്ടിന് ഒരു ഭീഷണിയായി നിലകൊണ്ടു. സ്കോട്ട്ലന്‍ഡില്‍ പുതുതായി അധികാരത്തില്‍ വന്ന മേരി സ്റ്റുവര്‍ട്ട് (ഹെന്റി VIII-ന്റെ സഹോദരിയായ മാര്‍ഗരറ്റിന്റെ പൗത്രി) ഇംഗ്ലണ്ടിലെയും സ്കോട്ട്ലന്‍ഡിലെയും രാജ്ഞിയായി അവരോധിക്കപ്പെട്ടു. ഇതിനെല്ലാം പുറമേ പ്യൂരിട്ടന്‍സ് എന്നറിയപ്പെട്ട ഇംഗ്ലീഷ് പ്രൊട്ടസ്റ്റന്റ് തീവ്രവാദികള്‍ മതവിശ്വാസങ്ങളിലും ആചാരങ്ങളിലും കൂടുതല്‍ പരിഷ്കാരങ്ങള്‍ ആവശ്യപ്പെട്ടു.

ക്ലേശങ്ങള്‍ നിറഞ്ഞതായിരുന്നു എലിസബത്തിന്റെ ആദ്യത്തെ ഭരണവര്‍ഷങ്ങള്‍. മതകാര്യങ്ങളിലും രാജ്യകാര്യങ്ങളിലും കുഴപ്പങ്ങള്‍ വര്‍ധിച്ചുകൊണ്ടിരുന്നു. എന്നാല്‍ അന്‍പതോളം വര്‍ഷം എലിസബത്ത് പ്രശസ്തമായ രീതിയില്‍ ഭരണം നടത്തുകയും ഇക്കാലത്തിന് 'എലിസബത്തന്‍ ഇംഗ്ലണ്ട്' എന്ന പ്രത്യേക സംജ്ഞ ലഭിക്കത്തക്ക നിലയില്‍ ഇംഗ്ളീഷ് സമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്തു.

എലിസബത്തിന്റെ വ്യക്തിത്വം ജനസ്വാധീനത്തിന് ഒട്ടും ഉതകുന്ന തരത്തിലായിരുന്നില്ല. അവര്‍ ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല. അത് സ്വദേശത്തും വിദേശത്തുമുള്ള വിവാഹാര്‍ഥികളെ വളരെക്കാലം വിവാഹകാര്യം ആലോചിച്ച് കഴിയാന്‍ ഇടയാക്കി.

കഴിവുറ്റ ബര്‍ലി, വാന്‍സിങാം എന്നീ മന്ത്രിമാരുടെ കീഴില്‍ ഭരണം നല്ല നിലയില്‍ നടന്നു. ഫ്രാന്‍സിനും ഹോളണ്ടിനും സ്പെയിനിനോടുള്ള എതിര്‍പ്പ് അവര്‍ ഉപയോഗിച്ചു; സ്പെയിനുമായുള്ള യുദ്ധം 1588 വരെ നീട്ടിക്കൊണ്ടുപോയി. സ്കോട്ട് ലന്‍ഡിലെ മേരി രാജ്ഞിക്ക് എലിസബത്തിനോട് കിടപിടിക്കാന്‍ കഴിഞ്ഞില്ല; മേരി ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നു; സ്കോട്ട് ലന്‍ഡുകാര്‍ തികഞ്ഞ കാല്‍വിനിസ്റ്റ് വിശ്വാസികളും-വിവാഹനിശ്ചയത്തിന്റെ കാര്യത്തിലും മേരി അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നു. സ്കോട്ട്കള്‍ മേരിക്കെതിരെ കലാപം നടത്തി. മേരി ഇംഗ്ലണ്ടില്‍ അഭയം തേടിയപ്പോള്‍ എലിസബത്ത് അവരെ തടവിലാക്കി. എലിസബത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി 1587-ല്‍ മേരിയെ തൂക്കിക്കൊന്നു.

എലിസബത്തിന്റെ ഭരണകാലത്തെ പ്രധാന സംഭവം സ്പെയിനുമായുള്ള യുദ്ധത്തില്‍ സ്പാനിഷ് അര്‍മേഡയെ തോല്പിച്ചതാണ് (1588). എന്നാല്‍ അവരുടെ ഭരണാന്ത്യം കുഴപ്പങ്ങള്‍ നിറഞ്ഞതായിരുന്നു. ഇംഗ്ലണ്ടും അയര്‍ലണ്ടും ഒരേ രാജാവിന്റെ കീഴിലായിരുന്നുവെങ്കിലും 'സ്റ്റാറ്റ്യൂട്ട് ഒഫ് ഡ്രോ ഗെഡാ' (1595) പ്രകാരം ഐറിഷ് പാര്‍ലമെന്റിനെ ഇംഗ്ലീഷ് പാര്‍ലമെന്റിന്റെ കീഴ്ഘടകമാക്കിയിരുന്നു. അയര്‍ലണ്ടുകാര്‍ തീര്‍ത്തും കത്തോലിക്കരായിത്തുടര്‍ന്നു. 1597-ല്‍ അയര്‍ലണ്ടുകാര്‍ കലാപം സൃഷ്ടിച്ചു. ആരംഭത്തില്‍ വിജയിച്ചുവെങ്കിലും ആ കലാപം 1601-ല്‍ അടിച്ചമര്‍ത്തപ്പെട്ടു. കലാപം അമര്‍ത്താന്‍ അയയ്ക്കപ്പെട്ട എസെക്സ് പ്രഭുവിന്റെ ഗൂഢാലോചന തെളിയുകയും പ്രഭു വധിക്കപ്പെടുകയും ചെയ്തു. എന്നാലും കലാപം പൂര്‍ണമായി അവസാനിച്ചില്ല.

അക്കാലത്ത് സാഹിത്യം, സംഗീതം, ശില്പകല, ശാസ്ത്രം, സമ്പത്ത് എന്നിവയില്‍ ഉണ്ടായ വന്‍പിച്ച പുരോഗതി ഇംഗ്ലണ്ടില്‍ ഒരു ഉറപ്പുള്ള ഗവണ്‍മെന്റും സമൂഹവും വാര്‍ത്തെടുത്തു. ഇത് ദേശീയ ഐക്യത്തിനു വഴിതെളിയിച്ചു. ഇതിനെല്ലാം കാരണമായത് ഇംഗ്ലണ്ടിലെ സാമ്പത്തികാഭിവൃദ്ധിയായിരുന്നു-ഇത് പലപ്പോഴും മറ്റുള്ള രാജ്യങ്ങളുടെ ധനം കൊള്ളയടിച്ചിട്ടായിരുന്നുവെങ്കില്‍ക്കൂടിയും.

ഇംഗ്ലീഷ് നവോത്ഥാനം

എലിസബത്തന്‍ കാലഘട്ടം ഇംഗ്ലീഷ് സംസ്കാരത്തിന്റെ കാലഘട്ടമായിരുന്നു. ആ കാലഘട്ടത്തിന്റെ മുഖമുദ്രയായിരുന്നത് ഷെയ്ക്സ്പിയറുടെ (1564-1616) സാഹിത്യ സംഭാവനകളായിരുന്നു. മറ്റു രാജ്യങ്ങളില്‍ നിലവില്‍വന്ന അതേ മണ്ഡലങ്ങളിലും, വൈവിധ്യത്തിലും ഗ്രീക്ക്-റോമന്‍ സംസ്കാരങ്ങളെ ആസ്പദിച്ചുമാണ് ഇംഗ്ലീഷ് നവോത്ഥാനവും നിലവില്‍ വന്നത്. എന്നാല്‍ത്തന്നെയും ഗ്രീക്ക്-റോമന്‍ മാതൃകകളുടെ അന്ധമായ അനുകരണമല്ല, സ്വന്തം മണ്ണില്‍ വേരൂന്നിയ ഒരു നവോത്ഥാനമാണ് നിലവില്‍ വന്നത്. ട്യൂഡര്‍-സ്റ്റുവര്‍ട്ട് ശില്പകലതന്നെ ഇതിനൊരുദാഹരണമാണ്. പുതുതായി രൂപംകൊണ്ട മാനര്‍ കെട്ടിടങ്ങളിലും, മധ്യകാല പ്രഭുഭവനങ്ങളും യൂറോപ്പിലെ ഭവനങ്ങളെപ്പോലെയല്ല, വിശാലവും മനോഹരവുമായ എന്നാല്‍ ഗോഥിക് മാതൃകകളെ കൃത്യമായി അനുകരിക്കുന്ന കെട്ടിടങ്ങളായിരുന്നു.

പെയിന്റിങ്, കൊത്തുപണി, മാതൃകാ നിര്‍മാണം, സംഗീതം എന്നിവയില്‍ വിപുലമായ അഭിവൃദ്ധിയാണ് രേഖപ്പെടുത്തിയത്. ഇംഗ്ലീഷുകാര്‍ സ്ത്രീകളും പുരുഷന്മാരും, ഒന്നുപോലെ ഈ മണ്ഡലങ്ങളില്‍ താത്പര്യമെടുത്തിരുന്നു. സംഗീതത്തിലും പെയിന്റിങ്ങിലും ധാരാളംപേര്‍ പരിശീലനം നടത്തിയിരുന്നു; ആധുനിക രീതിയില്‍ വീടുകള്‍ നിര്‍മിച്ചിരുന്നു. ഷെയ്ക്സ്പിയര്‍, സ്പെന്‍സര്‍, തോമസ് മൂര്‍, ഫ്രാന്‍സിസ് ബേക്കണ്‍ തുടങ്ങിയ സാഹിത്യകാരന്മാര്‍ ഇക്കാലത്താണ് ജീവിച്ചിരുന്നത്.

ജെയിംസ് I

ട്യൂഡര്‍ വംശവുമായി ബന്ധപ്പെട്ട സ്കോട്ട്ലന്‍ഡിലെ ജെയിംസ് VI-നെ ഇംഗ്ലണ്ടിലെ ജെയിംസ് I-ആയി തെരഞ്ഞെടുത്തു. ഈ തെരഞ്ഞെടുപ്പ് ഇംഗ്ലണ്ടിന് പലവിധത്തിലും അനുകൂലമായിരുന്നു. സ്കോട്ട് ലന്‍ഡും ഇംഗ്ലണ്ടുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ അവസാനിച്ചു.

എന്നാല്‍ ട്യൂഡര്‍ രാജാക്കന്മാര്‍ ആനുകൂല്യങ്ങള്‍ നല്കി വശീകരിച്ചിരുന്ന പാര്‍ലമെന്റ് നികുതിചുമത്തല്‍, മതകാര്യം, വിദേശനയം എന്നിവയില്‍ രാജാവിനെ എതിര്‍ത്തു. ജെയിംസ്, താന്‍ ദൈവത്തിനാല്‍ രാജാവായി നിയോഗിക്കപ്പെട്ടവനാണെന്നും മറ്റാരോടും തനിക്ക് ഉത്തരവാദിത്തമില്ലെന്നുമുള്ള വാദത്തില്‍ പിടിച്ചുനിന്നു. എന്നാല്‍ പാര്‍ലമെന്റ് ആ വാദം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. 1607-ലെ ബേറ്റ്സ് കേസില്‍ രാജാവിന് നികുതി ചുമത്താനുള്ള അധികാരം കോടതി അംഗീകരിക്കുകയാണുണ്ടായത്. അടുത്തതവണ പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍, പാര്‍ലമെന്റ് അനുവദിക്കാത്ത നികുതികള്‍ ഈടാക്കുന്നതിനെ എതിര്‍ത്തു. പാര്‍ലമെന്റ് നിര്‍ദേശങ്ങള്‍ നിരസിച്ചപ്പോള്‍, പാര്‍ലമെന്റ് രാജാവിനുള്ള വരുമാനമാര്‍ഗങ്ങള്‍ തടഞ്ഞു. ജെയിംസ് പാര്‍ലമെന്റ് പിരിച്ചുവിടുകയും മൂന്നുവര്‍ഷം പാര്‍ലമെന്റില്ലാതെ ഭരണംനടത്തുകയും ചെയ്തു.

മതപരമായ കാര്യങ്ങളില്‍ എലിസബത്ത് രാജ്ഞിയുടെ ആംഗ്ലിക്കന്‍ചര്‍ച്ച് തീരുമാനം ജെയിംസ് പിന്തുടരുകയും അതിനെതിരായി പ്യൂരിറ്റന്മാരുടെ വാദങ്ങള്‍ തള്ളിക്കളയുകയുമുണ്ടായി. യൂറോപ്പില്‍ ഇംഗ്ലണ്ടിന്റെ പ്രധാന എതിരാളിയും മുഖ്യ കത്തോലിക്കാ ശക്തിയുമായ സ്പെയിനുമായി രമ്യതയില്‍ കഴിയാന്‍ ജെയിംസ് ശ്രമിച്ചു എന്നതാണ് ജനങ്ങളെ ക്ഷോഭിപ്പിച്ച പ്രധാനകാര്യം.

യൂറോപ്പില്‍ കത്തോലിക്കാ ശക്തികളും പ്രൊട്ടസ്റ്റന്റ് ശക്തികളും തമ്മില്‍ നടന്നുവന്ന മുപ്പതുവര്‍ഷയുദ്ധ(1618-48)ത്തില്‍ പ്രൊട്ടസ്റ്റന്റ് ശക്തികളെ സഹായിക്കണമെന്നായിരുന്നു പാര്‍ലമെന്റിന്റെ ആഗ്രഹം. എന്നാല്‍ അനുരഞ്ജനത്തിലൂടെ സമാധാനം സ്ഥാപിക്കാന്‍ ജെയിംസ് നടത്തിയ ശ്രമം വിജയിച്ചില്ല. ചാള്‍സ് രാജകുമാരനും സ്പെയിനിലെ ഇന്‍ഫന്റാ രാജകുമാരിയുമായുള്ള വിവാഹം നടത്താന്‍ ആഗ്രഹിച്ചതുകൊണ്ട് സ്പെയിനുമായി പിരിയാനും ജെയിംസിനു കഴിഞ്ഞില്ല. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ പാര്‍ലമെന്റിന്റെ താത്പര്യപ്രകാരം സ്പെയിനിനെതിരെ യുദ്ധം പ്രഖ്യാപിച്ചു (1624). എന്നാല്‍ ഈ യുദ്ധം പരാജയപ്പെടുകയാണുണ്ടായത്.

ചാള്‍സ് I

ജെയിംസിനെ പിന്തുടര്‍ന്ന ചാള്‍സിന്റെ കാലത്ത് (1625-49) രാജാവിന്റെ നയവൈകല്യം പ്രശ്നങ്ങള്‍ കുറേക്കൂടി രൂക്ഷമാക്കി. ജെയിംസ് പിന്തുടര്‍ന്ന കാല്‍വിനിസത്തിനുപകരം, ചാള്‍സ് അര്‍മീനിയന്‍ പാര്‍ട്ടിയെയാണ് പിന്തുണച്ചത്. അര്‍മീനിയന്‍ വിശ്വാസക്കാരനായ വില്യം ലാഡിനെ ആബട്ടായും പിന്നീട് കാന്റര്‍ബറിയിലെ ആര്‍ച്ച്ബിഷപ്പായും ചാള്‍സ് നിയമിച്ചു. ഈ നിയമത്തെ ബ്രിട്ടനിലെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരെല്ലാം എതിര്‍ത്തു. അര്‍മേനിയന്‍ വിശ്വാസത്തിനും കത്തോലിക്കാ വിശ്വാസത്തിനും പാര്‍ലമെന്റ് അനുവദിക്കാത്ത എക്സൈസ് ഡ്യൂട്ടി പിരിക്കുന്നതിനും എതിരായി പാര്‍ലമെന്റ് പ്രമേയങ്ങള്‍ പാസാക്കി (1629). പാര്‍ലമെന്റ് നടപടികളില്‍ പ്രകോപിതനായ ചാള്‍സ് 1629-ല്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും അടുത്ത 11 വര്‍ഷത്തേക്ക് പാര്‍ലമെന്റില്ലാതെ ഭരണം നടത്തുകയും ചെയ്തു.

പാര്‍ലമെന്റ് അനുവദിച്ചില്ലെങ്കിലും ചാള്‍സ് പാരമ്പര്യ നികുതികളും പുതിയ വരികളും പിരിച്ചെടുത്തു. കുത്തകകള്‍ പുതിയ മേഖലകളിലേക്കു വ്യാപിപ്പിച്ചു. വളരെ മുന്‍പ് നിര്‍ത്തലാക്കിയിരുന്ന പല നികുതികളും വീണ്ടും ചുമത്തപ്പെട്ടു. അതില്‍ ഒന്നായിരുന്നു നാവികസൈന്യത്തിനുവേണ്ടി തുറമുഖങ്ങളില്‍ നിന്ന് പിരിച്ചിരുന്ന 'ഷിപ്പ്മണി' (നാവികവരി). 1637-ല്‍ ജോണ്‍ ഹാംപ്ഡന്‍ ഈ വരി നല്കാന്‍ വിസമ്മതിച്ചു. കോടതി രാജാവിന് അനുകൂലമായി വിധി പ്രസ്താവിച്ചുവെങ്കിലും ജനങ്ങള്‍ക്ക് ഭരണത്തെക്കുറിച്ചുള്ള വെറുപ്പ് വര്‍ധിച്ചു. ഇംഗ്ലണ്ടിലേതുപോലെ ചര്‍ച്ച്ഭരണം സ്കോട്ട്ലന്‍ഡിലും ഏര്‍പ്പെടുത്താനുള്ള ചാള്‍സിന്റെ നീക്കത്തിനെതിരായി 1638-ല്‍ സ്കോട്ട് ലന്‍ഡുകാര്‍ വിപ്ലവം തുടങ്ങി. അവര്‍ ഇംഗ്ലണ്ടിന്റെ വടക്കു ഭാഗങ്ങള്‍ ആക്രമിച്ചു. ചാള്‍സ് ഒരു പുതിയ സൈന്യത്തെ സ്കോട്ട് ലന്‍ഡിലേക്കയച്ചുവെങ്കിലും സൈന്യത്തിന് സ്കോട്ടുകാരെ തിരിച്ചോടിക്കാന്‍ കഴിഞ്ഞില്ല. പാര്‍ലമെന്റിന്റെ പുതിയ നികുതികള്‍ അനുവദിച്ചല്ലാതെ യുദ്ധം തുടര്‍ന്നുനടത്താന്‍ കഴിയുകയില്ലെന്ന അവസ്ഥവന്നു. തന്നിമിത്തം 1640 നവംബറില്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടാന്‍ ചാള്‍സ് നിര്‍ബന്ധിതനായി.

'ലോങ് പാര്‍ലമെന്റ്' എന്നറിയപ്പെടുന്ന ഈ പാര്‍ലമെന്റ് ചാള്‍സിന്റെ ഭരണഘടനാവിരുദ്ധമായ നടപടികളെ റദ്ദാക്കാന്‍ തുടങ്ങി. പാര്‍ലമെന്റിന്റെ അനുവാദം കൂടാതെ നികുതി പിരിക്കുന്നത് അസാധുവാക്കുകയും മര്‍ദനോപകരണങ്ങളായിരുന്ന സ്റ്റാര്‍ചേംബറും, ഹൈക്കമ്മിഷന്‍ കോടതിയും നിര്‍ത്തലാക്കുകയും ചാള്‍സിന്റെ കൈക്കാരന്മാരായിരുന്ന സ്റ്റാഫോര്‍ഡിനെ തൂക്കിക്കൊല്ലുകയും, ആര്‍ച്ച്ബിഷപ്പ് ലാഡിനെ തടവിലാക്കുകയും ചെയ്തു. തീവ്രവാദികള്‍ ഇംഗ്ളണ്ടിലുടനീളം കുഴപ്പങ്ങള്‍ അഴിച്ചുവിട്ടു.

ഈ പ്രതിസന്ധി 1641-ന്റെ അവസാനം തീരുകയുണ്ടായി. അയര്‍ലണ്ടിലെ ജനങ്ങള്‍ ഗവണ്‍മെന്റിനെതിരായി തിരിഞ്ഞു. വിപ്ളവം അടിച്ചമര്‍ത്താന്‍ ഒരു സൈന്യം രൂപവത്കരിക്കാന്‍ പാര്‍ലമെന്റ് തീരുമാനിച്ചു. എന്നാല്‍ സൈനിക നേതൃത്വം രാജാവിന് നല്കാന്‍ പാര്‍ലമെന്റ് ധൈര്യപ്പെട്ടില്ല. ഇതിനിടയില്‍ രാജാവിനെതിരെ പ്രവര്‍ത്തിക്കുന്ന അഞ്ചു നേതാക്കന്മാരെ തടവിലാക്കാന്‍ ചാള്‍സ് സൈന്യസമേതം പാര്‍ലമെന്റ് മന്ദിരത്തിലെത്തി. എന്നാല്‍ ആ അഞ്ചു നേതാക്കന്മാരും രക്ഷപ്പെട്ടിരുന്നു. പാര്‍ലമെന്റിന്റെ അധികാരത്തില്‍ കൈകടത്തിയതിനെതിരായി അംഗങ്ങള്‍ പ്രതിഷേധിച്ചു. ചാള്‍സ് ലണ്ടനില്‍നിന്നും പിന്മാറി സൈനിക തയ്യാറെടുപ്പുകള്‍ തുടങ്ങി. ആഭ്യന്തരയുദ്ധം ആരംഭിച്ചു (1642 ആഗസ്റ്റ്).

ആഭ്യന്തരയുദ്ധം (1642-60)

രാജാവിന്റെ ഭാഗത്ത് വടക്കന്‍ ജില്ലകളും വെയ്ല്‍സും തെക്കു പടിഞ്ഞാറന്‍ ജില്ലകളും അണിനിരന്നപ്പോള്‍ ലണ്ടനും തുറമുഖങ്ങളും വ്യാവസായിക മേഖലകളും പാര്‍ലമെന്റിന്റെ ഭാഗത്തായിരുന്നു.

ഒന്നാം ലോകയുദ്ധകാലത്തെ ബ്രിട്ടീഷ് സേന

പാര്‍ലമെന്റിന്റെ അവകാശങ്ങള്‍ രാജാവിനെക്കൊണ്ട് അംഗീകരിപ്പിക്കുക എന്ന ഉദ്ദേശ്യം മാത്രമേ യുദ്ധംകൊണ്ട് പാര്‍ലമെന്ററി നേതാക്കള്‍ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ യുദ്ധം തുടങ്ങിയപ്പോള്‍ മുന്നോട്ടുവച്ച നഗരങ്ങളിലെ ജനനേതാക്കളുടെ പരിപാടി രാജഭരണം അവസാനിപ്പിക്കുക എന്നതുതന്നെയായിരുന്നു. പാര്‍ലമെന്ററി സൈന്യത്തിന്റെ നേതാവായ ഒളിവര്‍ ക്രോംവെല്ലും ആ അഭിപ്രായക്കാരനായിരുന്നു. യുദ്ധം നീണ്ടുപോകുന്തോറും രാജാവുമായി അനുരഞ്ജനത്തിനുള്ള വഴി അടഞ്ഞുവന്നു. അനുരഞ്ജകരെന്നു കരുതപ്പെട്ടവരെയെല്ലാം സൈന്യത്തില്‍നിന്നും ഒഴിവാക്കി. ന്യൂമോഡല്‍ സൈന്യം 1645-ല്‍ നേസ്ബി യുദ്ധം ജയിച്ചതോടെ പാര്‍ലമെന്റിന്റെ വിജയം ഉറപ്പായി.

രാജാവ് തടവിലായെങ്കിലും പാര്‍ലമെന്ററി ഭാഗത്തുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തനിക്ക് അനുകൂലമാകുമെന്ന് അദ്ദേഹം ആശിച്ചു. പാര്‍ലമെന്റ് സൈന്യത്തെ പിരിച്ചുവിടാന്‍ ഉദ്ദേശിച്ചുവെങ്കിലും, ശമ്പളബാക്കിക്കുവേണ്ടി അവര്‍ ലഹളകൂട്ടി; പിരിഞ്ഞുപോകാന്‍ വിസമ്മതിക്കുകയും ചെയ്തു. ക്രോംവെല്‍ സൈനികജീവിതത്തിലേക്കു മടങ്ങിവന്ന് സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്തു. പാര്‍ലമെന്റില്‍ നിന്ന് അനുരഞ്ജനസംഘത്തെ ഒഴിവാക്കി. പാര്‍ലമെന്റിന്റെ അധികാരം അംഗീകരിക്കാന്‍ ചാള്‍സിനെ പ്രേരിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഇതിനിടയില്‍ ചാള്‍സ് തടവുചാടി (1647 ന.) ഐല്‍ ഒഫ് വൈറ്റിലേക്ക് പോയത് വീണ്ടും പ്രശ്നങ്ങള്‍ കുഴച്ചു മറിച്ചു. സ്കോട്ട്ലന്‍ഡില്‍ നിന്നുള്ള ഒരു ആക്രമണവും, വെയ്ല്‍സിലും കെന്റിലും രാജാവിന് അനുകൂലമായി ഉണ്ടായ ലഹളകളും അടിച്ചമര്‍ത്തപ്പെടുകയും, ചാള്‍സിനെ വീണ്ടും പിടികൂടുകയും ചെയ്തു. രാജാവിനെ തുടര്‍ന്ന് തടവില്‍ വച്ചുകൊണ്ടിരിക്കുന്നത് അപകടകരമാണെന്നു ബോധ്യമായ സൈനിക നേതാക്കള്‍ ചാള്‍സിനെ ഇംഗ്ലണ്ടിന്റെ നിയമവാഴ്ചയ്ക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തി പാര്‍ലമെന്റ് മുന്‍പാകെ വിസ്തരിക്കുകയും വധശിക്ഷയ്ക്കു വിധേയനാക്കുകയും ചെയ്തു.

ഇതോടെ ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക്കായിത്തീര്‍ന്നു. രാജവാഴ്ച 1649 മാ. 17-ാം തീയതിയും പ്രഭുസഭ രണ്ടുദിവസം കഴിഞ്ഞും നിര്‍ത്തലാക്കപ്പെട്ടു. പാര്‍ലമെന്റിന്റെ അധികാരത്തിനെതിരെ പ്രവര്‍ത്തിച്ച അയര്‍ലണ്ടിനെയും സൈന്യത്തിന്റെ അധികാരം ചോദ്യം ചെയ്തവരെയും അമര്‍ച്ചചെയ്തു. ഇതിനിടയില്‍ ചാള്‍സിന്റെ മകന്‍ സ്കോട്ടുകളുടെ സഹായത്തോടുകൂടി ഇംഗ്ലണ്ട് ആക്രമിച്ചുവെങ്കിലും രണ്ട് യുദ്ധങ്ങളിലായി തോല്പിക്കപ്പെട്ടു. സ്കോട്ട് ലന്‍ഡും അയര്‍ലണ്ടും ഭരണഘടനാപരമായി ഇംഗ്ലണ്ടിനോട് സംയോജിപ്പിച്ചു.

1653 ഏ.-ല്‍ പാര്‍ലമെന്റിലെ സൈനികനേതാക്കളും സാധാരണ അംഗങ്ങളും ഭിന്നിക്കാന്‍ തുടങ്ങിയതുകൊണ്ട് ക്രോംവെല്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും നാമനിര്‍ദേശം ചെയ്ത പാര്‍ലമെന്റ് സ്ഥാപിക്കുകയും ചെയ്തു. ആ പാര്‍ലമെന്റും പിരിച്ചുവിട്ട് ക്രോംവെല്‍ പ്രൊട്ടക്റ്ററായി ഒരു സൈനിക ഭരണം സ്ഥാപിച്ചു (1653 ഡി.). താന്‍ ജീവിച്ചിരുന്ന കാലത്തോളം ക്രോംവെല്‍ പാര്‍ലമെന്റുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചുവെങ്കിലും ആ ശ്രമം വിജയിച്ചില്ല. ചാള്‍സിന്റെ കാലത്തേക്കാളും മൂന്നിരട്ടി നികുതി പിരിച്ചിരുന്നു. ഇംഗ്ലണ്ടും ഹോളണ്ടുമായുള്ള യുദ്ധത്തിനും വെസ്റ്റിന്‍ഡീസില്‍ തുടങ്ങിയ യുദ്ധത്തിനും വേണ്ടിയുള്ള പിരിവ് ആവശ്യത്തിനു തികഞ്ഞിരുന്നില്ല. 1657-ല്‍ പാര്‍ലമെന്റ് ക്രോംവെല്ലിന് കിരീടം സമര്‍പ്പിച്ചുവെങ്കിലും സൈനികോദ്യോഗസ്ഥന്മാരുടെ എതിര്‍പ്പുമൂലം അത് നടപ്പില്‍ വന്നില്ല.

ഒലിവര്‍ ക്രോംവെല്‍ 1658 സെപ്.-ല്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ മകന്‍ റോബര്‍ട്ട് ക്രോംവെല്‍ പ്രൊട്ടക്റ്ററായി തുടര്‍ന്നുവെങ്കിലും എട്ടുമാസത്തിനുശേഷം ഒഴിവാക്കപ്പെട്ടു. സൈനിക നേതാക്കന്മാര്‍ തമ്മില്‍ കലഹിച്ചു. 1660-ല്‍ ജനറല്‍ ജോര്‍ജ്മോങ്ക് സ്കോട്ട്ലന്‍ഡില്‍ നിന്നും ലണ്ടനിലേക്കു വന്ന് സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കി. ഒരു പുതിയ 'കണ്‍വെന്‍ഷന്‍ പാര്‍ലമെന്റ്' തിരഞ്ഞെടുക്കപ്പെട്ടു. ആ പാര്‍ലമെന്റ് ചാള്‍സ് രാജകുമാരനെ വിപ്രവാസത്തില്‍ നിന്ന് തിരിച്ചു വിളിച്ച് ചാള്‍സ് II ആയി കിരീടധാരണം നടത്തിയതോടെ ആഭ്യന്തരയുദ്ധത്തിന് അവസാനമായി.

രാജവാഴ്ചയുടെ പുനഃസ്ഥാപനം

ചാള്‍സ് 1660- മേയില്‍ ഇംഗ്ലണ്ടിലെത്തി. അതിനുമുന്‍പുതന്നെ പ്രഭുസഭ പുനഃസ്ഥാപിക്കപ്പെട്ടിരുന്നു. എന്നാല്‍ സ്റ്റാര്‍ ചേംബറും ഹൈക്കമ്മിഷന്‍ കോടതിയും മറ്റും ഒഴിവാക്കപ്പെട്ടു. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ നികുതി ചുമത്തുന്നത് നിരോധിക്കപ്പെട്ടു. മൂന്നു വര്‍ഷത്തിലൊരിക്കലെങ്കിലും പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന നിയമം സ്ഥിരീകരിക്കപ്പെട്ടു.

1661-ല്‍ ഫ്യൂഡല്‍ വസ്തു അവകാശങ്ങള്‍ നിര്‍ത്തലാക്കിയതുകൊണ്ട് ഭൂവുടമകള്‍ക്ക് ഭൂമിയുടെ മേല്‍ പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചു.

ക്രമേണ പാര്‍ലമെന്റും രാജാവും തമ്മില്‍ ഇടയാന്‍ തുടങ്ങി. ഡച്ചുകാരുമായുള്ള യുദ്ധം നല്ല നിലയിലല്ല നടത്തിയിരുന്നത്. 1667-ല്‍ ഡച്ചുകാര്‍ തെംസ് നദിയില്‍വച്ച് ഇംഗ്ലീഷ് നാവികസൈന്യത്തെ തോല്പിച്ചത് ഇംഗ്ലണ്ടിനേറ്റ ആഘാതമായിരുന്നു. ക്രോംവെല്‍ പിടിച്ചെടുത്തിരുന്ന ഡന്‍കിര്‍ക്ക് ഫ്രാന്‍സിനു വിറ്റതും (1662) ദേശീയ പ്രശസ്തിക്കൊരു കളങ്കമായിരുന്നു. കത്തോലിക്കരോട് ചാള്‍സ് പിന്തുടര്‍ന്ന നയവും പാര്‍ലമെന്റിനെ പ്രകോപിപ്പിച്ചു.

ഇത്രയും വഴങ്ങുന്ന ഒരു പാര്‍ലമെന്റ് കിട്ടുകയില്ലെന്നു ബോധ്യമായ ചാള്‍സ് 1661-ലെ പാര്‍ലമെന്റിനെ 18 വര്‍ഷം നിലനിര്‍ത്തി. എന്നാല്‍ ഈ പാര്‍ലമെന്റുപോലും തെംസിലെ അട്ടിമറിയില്‍ കോപിച്ച് രാജാവിന്റെ പ്രധാന ഉപദേശകനായ ക്ലാറന്‍ഡന്‍ പ്രഭുവിനെ മറിച്ചിട്ടു. പാര്‍ലമെന്റിന്റെ പ്രതിഷേധം മനസ്സിലാക്കിയ ചാള്‍സ് 1670-ല്‍ ഫ്രാന്‍സിലെ രാജാവായ ലൂയി XIV-മായി ഡോവറില്‍വച്ച് ഒരു രഹസ്യ ഉടമ്പടി നടത്തിയതില്‍ ഇംഗ്ലണ്ടില്‍ കത്തോലിക്കാ മതത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടതു ചെയ്യാമെന്നു സമ്മതിച്ചിരുന്നു. ഇതറിഞ്ഞപ്പോള്‍ പാര്‍ലമെന്റിന്റെ ആശങ്ക വര്‍ധിച്ചു. ചാള്‍സിന്റെ സഹോദരനും കിരീടാവകാശിയുമായ ജെയിംസ് ഒരു കത്തോലിക്കനാണെന്നത് അവരുടെ ഭയം വര്‍ധിപ്പിച്ചു. രാജാവിന്റെ ഫ്രഞ്ച് സൗഹൃദം അതിനാല്‍ അവരെ ശുണ്ഠി പിടിപ്പിക്കുകയും ചെയ്തു.

1672-ല്‍ ചാള്‍സ് ഫ്രാന്‍സുമായി ചേര്‍ന്ന് ഹോളണ്ടിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അതിനു രണ്ടുദിവസംമുന്‍പ് ചാള്‍സ് കത്തോലിക്കര്‍ക്കും പ്രൊട്ടസ്റ്റന്റ് വിയോജകര്‍ക്കുമെതിരായുള്ള നിയമങ്ങളില്‍ അയവുവരുത്തി. എന്നാല്‍ പാര്‍ലമെന്റ് ഇതിനെതിരായി ശക്തമായ നീക്കം സംഘടിപ്പിക്കുകയും നിയമത്തില്‍ അയവുവരുത്തിയത് നീക്കുകയും ചെയ്തു. 1673-ല്‍ കത്തോലിക്കരെ ഉദ്യോഗത്തില്‍ നിന്നും വിലക്കുന്ന ടെസ്റ്റ് ആക്റ്റ് പാസാക്കുകയുണ്ടായി. ചാള്‍സിനെ ഒഴിവാക്കി കത്തോലിക്കനായ അദ്ദേഹത്തിന്റെ സഹോദരന്‍ ജെയിംസിനെ രാജാവാക്കാനുള്ള ഒരു നിഗൂഢശ്രമം നടത്തുന്നുണ്ടെന്ന ആരോപണം ഇംഗ്ളണ്ടിലാകെ ഭീതിപരത്തി. ജെയിംസിനെ പിന്തുടര്‍ച്ചയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചതിനാല്‍ പാര്‍ലമെന്റ് പിരിച്ചുവിടപ്പെട്ടു. ചാള്‍സിന്റെ അവസാനത്തെ നാലുവര്‍ഷം പാര്‍ലമെന്റില്ലാതെയാണ് ഭരണം നടന്നത്.

ജെയിംസ് II (ഭ.കാ. 1685-88)

1685 ജൂണില്‍ സ്കോട്ട് ലന്‍ഡിലും തെക്കുപടിഞ്ഞാറെ ഇംഗ്ലണ്ടിലും ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ ആഭ്യന്തരസമരത്തെ ഭയപ്പെട്ടിരുന്ന ഭൂഉടമകള്‍ ലഹളക്കാരെ സഹായിക്കാന്‍ വിസമ്മതിച്ചു. യുദ്ധത്തിലും അതിനുശേഷമുള്ള 'സമ്മറി' വിചാരണകളിലും ധാരാളം ആളുകള്‍ വധിക്കപ്പെട്ടു. ജെയിംസ് ടെസ്റ്റ് ആക്റ്റിനെതിരായി, അയര്‍ലണ്ടിലെ ലോര്‍ഡ് ലെഫ്റ്റനന്റായും നാവിക സൈന്യാധിപതിയായും കത്തോലിക്കരെ നിയമിച്ചു. ഓക്സ്ഫഡിലും കേംബ്രിജിലും കത്തോലിക്കരെ അധ്യാപകരായി നിയമിച്ചു. 1687 ഏ.-ല്‍ റോമന്‍ കത്തോലിക്കര്‍ക്കും പ്രൊട്ടസ്റ്റന്റ് വിയോജകര്‍ക്കും പരസ്യമായി ആരാധന നടത്താന്‍ അനുവാദം കൊടുത്തു. ഇതിനെ വിമര്‍ശിച്ച ഏഴു ബിഷപ്പുമാര്‍ക്കെതിരെ ജെയിംസ് നടപടിയെടുത്തു. കോടതി അവരെ വെറുതെ വിട്ടത് ശ്രദ്ധേയമായ സംഭവമായി. 1688-ല്‍ ജൂണില്‍ ജയിംസിന് ഒരു പുത്രന്‍ ജനിച്ചതോടെ ഒരു കത്തോലിക്കാ പിന്തുടര്‍ച്ചയുണ്ടാകുമെന്ന ഭീതി ഇംഗ്ളീഷുകാരെ സംഭ്രാന്തരാക്കി. ഏഴ് ഇംഗ്ലീഷ് പ്രമാണിമാര്‍ ജെയിംസിന്റെ മൂത്ത പുത്രിയുടെ ഭര്‍ത്താവായ ഓറഞ്ചിലെ വില്യമിനോട് ഇംഗ്ളണ്ടിലേക്കു വരുവാനും ഇംഗ്ലീഷുകാരെ രക്ഷിക്കുവാനും ആവശ്യപ്പെട്ടു.

1688 ന.-ല്‍ വില്യം ഒരു സൈന്യത്തോടൊപ്പം ഇംഗ്ലണ്ടിലെത്തുകയും പ്രഭുക്കന്മാരുടെയും സാധാരണക്കാരുടെയും പിന്തുണയാര്‍ജിക്കുകയും ചെയ്തു. ജെയിംസിന്റെ ഇളയ മകള്‍ ആനി രാജകുമാരിയും ജോണ്‍ ചര്‍ച്ചിലും തങ്ങളുടെ കൂറ് വില്യമിനോട് പ്രഖ്യാപിച്ചതോടുകൂടി ജെയിംസ് ഇംഗ്ലണ്ടില്‍ നിന്നും ഫ്രാന്‍സിലേക്ക് പലായനം ചെയ്തു. ജെയിംസ് II-ന്റെ മൂത്തമകളായ മേരിയും ഭര്‍ത്താവായ വില്യമും ഇംഗ്ലണ്ടിലെ സംയുക്ത ഭരണാധികാരികളായി അവരോധിക്കപ്പെട്ടു.

വില്യം & മേരി

വില്യമും മേരിയും 1689 ഫെ.-യില്‍ ഒരു കണ്‍വെന്‍ഷന്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടി. വില്യമിനെയും മേരിയെയും ഇംഗ്ലണ്ടിലെ സംയുക്ത ഭരണാധികാരികളായി അംഗീകരിച്ചു. ഒരു തുള്ളി രക്തംപോലും ചിന്താതെ ജെയിംസിനെ മാറ്റി വില്യമിനെയും മേരിയെയും സംയുക്ത ഭരണാധികാരികളാക്കി പ്രതിഷ്ഠിച്ച ഈ സംഭവം ഇംഗ്ലീഷ് ചരിത്രത്തില്‍ 'മഹത്തായ വിപ്ലവം' അല്ലെങ്കില്‍ 'രക്തരഹിതവിപ്ലവം' (Glorious Revolution) എന്നറിയപ്പെടുന്നു. അതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് രാജാവിന്റെ അധികാരങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് പാസാക്കിയ നിയമങ്ങള്‍ക്ക് റെവല്യൂഷന്‍ സെറ്റില്‍മെന്റ് എന്നു പറയുന്നു. രാജാവിന്റെ അധികാരങ്ങളെ നിയന്ത്രിക്കുന്നതും പാര്‍ലമെന്റിന്റെയും ജനങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതുമായ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ബില്‍ ഒഫ് റൈറ്റ്സ്' പാര്‍ലമെന്റ് പാസാക്കി. സൈനിക വിപ്ലവം തടയുന്നതിനുള്ള 'മ്യൂട്ടിനി ആക്റ്റ്' വര്‍ഷന്തോറും പാസാക്കണമെന്ന് നിശ്ചയിക്കപ്പെട്ടു. 'ട്രയേനിയന്‍ ആക്റ്റ്' മൂന്നുവര്‍ഷത്തിലൊരിക്കലെങ്കിലും പാര്‍ലമെന്റ് വിളിച്ചു കൂട്ടണമെന്ന് നിര്‍ബന്ധിച്ചു. ആക്റ്റ് ഒഫ് സെറ്റില്‍മെന്റി(1701)ലൂടെ ഇംഗ്ലീഷ് രാജസ്ഥാനത്തേക്ക് പ്രൊട്ടസ്റ്റന്റുകള്‍ മാത്രമേ പാടുള്ളൂവെന്ന് നിശ്ചയിച്ചു.

മേരി 1694-ല്‍ മരിച്ചുവെങ്കിലും വില്യം 1702 വരെ തുടര്‍ന്നു ഭരിച്ചു. അതിനുശേഷം മേരിയുടെ സഹോദരിയായ ആനി രാജ്ഞിയായി പ്രഖ്യാപിക്കപ്പെട്ടു. ആനി മരിച്ചപ്പോള്‍, ഹാനോവയിലെ എലക്ടര്‍ ആയിരുന്ന ജോര്‍ജ് I (ജെയിംസ് I-ന്റെ പുത്രി എലിസബത്തിന്റെ പൗത്രന്‍) രാജാവായി അവരോധിക്കപ്പെട്ടു (1714).

ഹാനോവറിയന്‍ പിന്തുടര്‍ച്ചവരെയുള്ള കാലഘട്ടം ഇംഗ്ലീഷ് ചരിത്രത്തില്‍ ഒരു സുപ്രധാന കാലഘട്ടമായിരുന്നു. പാര്‍ലമെന്റിന്റെ പരമാധികാരം-നികുതി ചുമത്തുന്നതിനും വിദേശനയം രൂപവത്കരിക്കുന്നതിലും-സ്ഥാപിക്കപ്പെട്ടു. ജനങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടു. കാര്‍ഷിക വിപ്ലവം ഇംഗ്ലണ്ടിനെ യൂറോപ്പിന്റെ നെല്ലറയാക്കി. അതിനെത്തുടര്‍ന്നുവന്ന വ്യാവസായിക വിപ്ലവം ഇംഗ്ലണ്ടിനെ വ്യവസായികമായി വികസിപ്പിച്ചു. 1694-ല്‍ സ്ഥാപിച്ച ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ഇംഗ്ലണ്ടിലെ കാര്‍ഷികവും വ്യാവസായികവുമായ സംരംഭങ്ങള്‍ക്ക് ഉത്തേജനം നല്കി.

ഈ കാലഘട്ടം ചിന്താവിപ്ലവത്തിന്റെ കാലഘട്ടം കൂടിയായിരുന്നു. മതകാര്യങ്ങള്‍ വ്യക്തിയുടെ സ്വകാര്യമായി കണക്കാക്കപ്പെട്ടു. രാഷ്ട്രീയം യുക്തിചിന്തയില്‍ അധിഷ്ഠിതമായി. റോയല്‍ സൊസൈറ്റിയുടെ സ്ഥാപന(1662)ത്തോടുകൂടി ശാസ്ത്രം ആദരിക്കപ്പെട്ടു. അതോടെ ന്യൂട്ടനും ലോക്കും ചിന്താവിപ്ളവത്തിന്റെ പ്രധാനികളായി. ബ്രിട്ടന്‍ സാമ്പത്തിക ക്രമീകരണത്തിലും രാഷ്ട്രീയ രൂപവത്കരണത്തിലും യൂറോപ്പിന്റെ നേതൃത്വം നേടി.

പ്രഭുത്വഭരണവും സാമ്രാജ്യ സ്ഥാപനവും (1714-1815)

18-ാം ശ.-ത്തില്‍ യൂറോപ്പിലെ പല രാജ്യങ്ങളിലും പിന്തുടര്‍ച്ചാവകാശത്തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍-ആ തര്‍ക്കങ്ങളില്‍ മറ്റു ശക്തികള്‍ പലപ്പോഴും ഇടപെട്ടിരുന്നു-ഗ്രേറ്റ് ബ്രിട്ടനില്‍ ആ ആപത്ത് ഒഴിവായിരുന്നു. ഹാനോവറിയന്‍ പിന്തുടര്‍ച്ച ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം സ്വദേശീയവും വിദേശീയവുമായ നയങ്ങളില്‍ വമ്പിച്ച സ്വാധീനം ചെലുത്തി. ഒന്നാമതായി ഇതുമുതല്‍ ഫ്രാന്‍സും ഹോളണ്ടുമായി ഉണ്ടായിരുന്ന ബന്ധത്തെക്കാള്‍ അടുത്തബന്ധം ജര്‍മനിയോടായി. രണ്ടാമതായി ജര്‍മന്‍കാര്‍ ധാരാളമായി ബ്രിട്ടീഷ് പട്ടാളത്തില്‍ സേവനമനുഷ്ഠിക്കാന്‍ തുടങ്ങി. ഇംഗ്ലണ്ടിലാണെങ്കില്‍, രാജസ്ഥാനം പാര്‍ലമെന്റിന്റെ സംഭാവനയാണെന്നും അതിനാല്‍ പാര്‍ലമെന്റിന്റെ ഇഷ്ടാനുസരണം രാജാവ് ഭരണം നടത്തേണ്ടതാണെന്നും വന്നുകൂടി. ജോര്‍ജ് I ഇംഗ്ലീഷ്ഭാഷ നിശ്ചയമില്ലാത്ത ഒരു വിദേശിയായിരുന്നതിനാല്‍ ഭരണം മന്ത്രിമാരുടെ കയ്യില്‍വന്നുചേര്‍ന്നു.

ജോര്‍ജ് I-ന്റെ ഭരണത്തിലെ ആദ്യത്തെ സംഭവം സ്റ്റുവര്‍ട്ട് രാജകുമാരനായ ജെയിംസ് III-ന് അനുകൂലമായി പശ്ചിമ ഇംഗ്ലണ്ടിലും ഉത്തര ഇംഗ്ളണ്ടിലും സ്കോട്ട്ലന്‍ഡിലും പൊട്ടിപ്പുറപ്പെട്ട ജാക്കോബൈറ്റ് ലഹളയായിരുന്നു (1715). വളരെവേഗം ലഹള പരാജയപ്പെട്ടു. ജെയിംസ് III ന.-ല്‍ സ്കോട്ട് ലന്‍ഡില്‍ കപ്പലിറങ്ങിയെങ്കിലും വേണ്ടത്ര സഹായം കിട്ടാതിരുന്നതിനാല്‍ മടങ്ങിപ്പോകേണ്ടിവന്നു (1716 ഫെ.). ഈ ലഹളയുടെ പ്രധാനഫലം പാര്‍ലമെന്റിന്റെ കാലദൈര്‍ഘ്യം മൂന്നില്‍ നിന്ന് ഏഴുവര്‍ഷമായി വര്‍ധിപ്പിച്ചുവെന്നതാണ്. രണ്ടാമതായി ജോര്‍ജ് I മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നതുകൊണ്ട് മന്ത്രിസഭയിലെ പ്രധാനി (പ്രധാനമന്ത്രി) മന്ത്രിസഭയുടെ നേതാവായിത്തീര്‍ന്നു.

ജോര്‍ജ് II

ജോര്‍ജ് II-ന്റെ കാലത്തെ (1727-60) ഒരു പ്രധാന സംഭവം യൂറോപ്പില്‍ പൊട്ടിപ്പുറപ്പെട്ട 'സപ്തവത്സര യുദ്ധം' (1756-63) ആയിരുന്നു. ഈ യുദ്ധത്തിന്റെ പ്രത്യേകത ഇംഗ്ലണ്ട് പ്രഷ്യയെയും ഫ്രാന്‍സ് ആസ്റ്റ്രിയയെയും സഹായിച്ചുവെന്നതാണ്. യുദ്ധത്തില്‍ എല്‍ഡര്‍ പിറ്റിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് അമേരിക്കയിലെയും ഇന്ത്യയിലെയും ഫ്രഞ്ച് കോളനികള്‍ മുഴുവന്‍ പിടിച്ചെടുത്തു. ഇദ്ദേഹത്തിന്റെ കാലത്താണ് റോബര്‍ട്ട് വാള്‍പോള്‍ (ഭ. കാ. 1721-42) ബ്രിട്ടനിലെ പ്രഥമ പ്രധാനമന്ത്രിയായത്.

ജോര്‍ജ് III

ആദ്യത്തെ രണ്ടു രാജാക്കന്മാരെ അപേക്ഷിച്ച് ഇംഗ്ലീഷുകാരന്റെ എല്ലാ സവിശേഷതകളോടും കൂടിയ ആളായിരുന്നു. ജോര്‍ജ് III (1760-1820). വിഗ് പാര്‍ട്ടിയുടെ അധികാരം അവസാനിപ്പിക്കാനും ഭരണത്തില്‍ തന്റെ സ്വാധീനം നിര്‍ണായകമാക്കാനും രാജാവ് ശ്രമിച്ചു. ടോറി പാര്‍ട്ടി ഹാനോവറിയന്‍ പിന്തുടര്‍ച്ചയെ അംഗീകരിക്കാനും തയ്യാറായി. രാഷ്ട്രീയത്തില്‍ വന്ന ഈ വ്യത്യാസങ്ങള്‍ കാരണം രാജാവിനെ തുണയ്ക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവന്നു.

ഇതിനിടയില്‍ സാമ്പത്തിക രംഗത്ത് വമ്പിച്ച പരിവര്‍ത്തനങ്ങളാണ് സംഭവിച്ചത്. 1700-നു മുന്‍പ് ഇംഗ്ലണ്ട് ഒരു കാര്‍ഷിക രാജ്യമായിരുന്നു. എന്നാല്‍ 1820 ആയപ്പോഴേക്കും അതിന്റെ സമ്പത്ത് പ്രധാനമായും വ്യാവസായികോത്പന്നങ്ങളില്‍ നിന്നുമായിത്തീര്‍ന്നു. 1750-ഓടുകൂടി ഇരുമ്പ് ഉരുക്കുന്നതിന് കല്‍ക്കരിയുടെ ഉപയോഗം വിപ്ലവകരമായ മാറ്റം വരുത്തി. 10 വര്‍ഷത്തിനുശേഷം കാരണ്‍ ഇരുമ്പുശാല നിര്‍മിക്കപ്പെടുകയും 1790-ഓടുകൂടി കരി ഉപയോഗിക്കുന്നത് അവസാനിക്കുകയും കല്‍ക്കരി നിക്ഷേപങ്ങളുള്ള ജില്ലകളില്‍ ഇരുമ്പുശാലകള്‍ നിര്‍മിക്കപ്പെടുകയും ചെയ്തു. അതോടുകൂടി ഇംഗ്ലണ്ട് കാര്‍ഷികരാജ്യമല്ലാതായിത്തീര്‍ന്നു.

കണ്ടുപിടിത്തങ്ങള്‍ സത്വരമായി പെരുകിവന്നു. തുണിവ്യവസായത്തില്‍ പല കണ്ടുപിടിത്തങ്ങളും ഉണ്ടായി-സ്പിന്നിങ് ജെന്നി, വാട്ടര്‍ ഫ്രെയിം, പവര്‍ലൂം, സിലിണ്ടര്‍ പ്രിന്റര്‍ തുടങ്ങിയവ. ജെയിംസ് വാട്ട് ആവി എന്‍ജിന് പരിപൂര്‍ണത വരുത്തി. മെച്ചപ്പെട്ട റോഡുകളും പാലങ്ങളും നിര്‍മിക്കപ്പെട്ടു. ജലഗതാഗതം മെച്ചപ്പെട്ടതുമൂലം കടത്തുകൂലിയില്‍ കുറവുണ്ടായി.

ഇംഗ്ലണ്ട് വ്യാവസായികമായി അഭിവൃദ്ധിപ്പെട്ടുവെങ്കിലും, അതു സാധ്യമാക്കിയ തൊഴിലാളികളുടെ സ്ഥിതി മോശമായിവന്നു. പുതിയ വ്യാവസായിക നഗരങ്ങളില്‍ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞകൂലി കൊടുക്കുവാനും കൂടുതല്‍ സമയം അവരെക്കൊണ്ട് പണിയെടുപ്പിക്കാനും ലാഭത്തില്‍മാത്രം കണ്ണുണ്ടായിരുന്ന മുതലാളിമാര്‍ ശ്രമിച്ചു. തൊഴിലാളികള്‍ ഏറ്റവും മോശമായ സാഹചര്യത്തിലാണ് ജീവിച്ചത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 18-ാം ശ.-ത്തില്‍ 'മെതേഡിസ്റ്റ്' എന്ന മനുഷ്യസ്നേഹപരമായ ഒരു പ്രസ്ഥാനം ഉടലെടുത്തു.

സപ്തവത്സരയുദ്ധം അവസാനിപ്പിച്ച പാരിസ് ഉടമ്പടി (1763) പ്രകാരം കാനഡയും മറ്റു പല ഫ്രഞ്ചു കോളനികളും ബ്രിട്ടനു വിട്ടുകൊടുത്തു. ഫ്രാന്‍സ് ഒരു രണ്ടാംതരം ശക്തിയായി മാറി. ബ്രിട്ടന് ലോകത്തിന്റെ എല്ലാ ഭാഗത്തും കോളനികളുണ്ടായി. അങ്ങനെ ഒന്നാം ബ്രിട്ടീഷ് സാമ്രാജ്യം ഉടലെടുത്തു. 1761-ല്‍ വില്യം പിറ്റ് (ദി എല്‍ഡര്‍) രാജിവച്ചതിനുശേഷം ജോര്‍ജ് III-ന് സ്വാധീനിക്കാവുന്ന മന്ത്രിമാരാണ് നിയമിതരായത്. 1770-ല്‍ പ്രധാനമന്ത്രിയായി നിയമിതനായ നോര്‍ത്ത് പ്രഭുവിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മന്ത്രിമാരെല്ലാം അപ്രാപ്തന്മാരായിരുന്നു. ഇക്കാലത്താണ് അമേരിക്കന്‍ സ്വാതന്ത്ര്യയുദ്ധം നടന്നത്. യുദ്ധത്തിന്റെ പ്രധാനകാരണം അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് ഫ്രഞ്ച് ഭീഷണി ഒഴിവായതാണ്. ഇത് ഇംഗ്ലീഷ് കോളനികളെ പ്രതിരോധാവശ്യത്തിന് മാതൃരാജ്യത്തിന്റെ സഹായം നേടുന്നതില്‍ നിന്ന് വിമുക്തമാക്കി. യുദ്ധച്ചെലവുകള്‍ക്കായി കോളനികളുടെ മേല്‍ ബ്രിട്ടന്‍ നികുതി ചുമത്തിയതിനെ അവര്‍ എതിര്‍ത്തു. 'പ്രാതിനിധ്യമില്ലെങ്കില്‍ നികുതിയുമില്ല' എന്ന നിലപാടാണ് കോളനികള്‍ സ്വീകരിച്ചത്. പാര്‍ലമെന്റിന്റെ അധികാരം നിലനിര്‍ത്താന്‍ മന്ത്രിമാര്‍ ശ്രമിച്ചത് അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ എത്തിച്ചു (1776). സ്വാതന്ത്ര്യപ്രഖ്യാപനത്തെപ്പറ്റി രണ്ടുഭാഗത്തും വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നു. അമേരിക്കക്കാര്‍ക്ക് നേതൃത്വം നല്കാന്‍ ജോര്‍ജ് വാഷിങ്ടണ്‍ മുന്നോട്ടുവന്നു. ബ്രിട്ടീഷ് സേന സാരട്ടോഗായിലും (1777) യോര്‍ക്ക് ടൌണിലും (1781) പരാജയപ്പെട്ടതോടുകൂടി അമേരിക്കന്‍ സ്വാതന്ത്ര്യം അംഗീകരിക്കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമായി. പാരിസ് ഉടമ്പടി (1783)യോടുകൂടി ഒന്നാം ബ്രിട്ടീഷ് സാമ്രാജ്യം അവസാനിച്ചു. 1783 ഡി. 19-നു വില്യം പിറ്റ് ദ യങ്ങര്‍ പ്രധാനമന്ത്രിയായി. 1801 വരെ പിറ്റ് അധികാരത്തിലിരുന്നു.

യുദ്ധം തോറ്റതോടുകൂടി ഭരണം നിയന്ത്രിക്കാനുള്ള ജോര്‍ജ് III-ന്റെ ശ്രമം പരാജയപ്പെട്ടു. പൊതുജനങ്ങള്‍ക്ക് കോമണ്‍സ് സഭയുടെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ അവകാശംവേണമെന്ന ആവശ്യം ഉയര്‍ന്നുവന്നു. ഈ ആവശ്യം ഉടനെ അനുവദിക്കപ്പെട്ടില്ലെങ്കിലും ഇത് തള്ളിക്കളയാനാവാത്ത ആവശ്യമാണെന്ന് അധികൃതര്‍ക്ക് ബോധ്യമായി. അതിനുപുറമേ ജനങ്ങളുടെ കഷ്ടതകളില്‍ സഹതപിക്കാനും അതിനു പരിഹാരം കാണാനും മെതേഡിസ്റ്റ് പ്രസ്ഥാനം പ്രചോദനം നല്കി.

ഈ പരിതഃസ്ഥിതിയിലാണ് പാരിസിലെ ജനങ്ങള്‍ രാജാവിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ പൊട്ടിത്തെറിച്ചത്. കഷ്ടപ്പാടുകള്‍ കൊണ്ടു പൊറുതിമുട്ടിയ ജനങ്ങള്‍ 1789 ജൂല. 14-ന് ഫ്രഞ്ച് ജയിലറയായ ബാസ്റ്റില്‍ ആക്രമിച്ച് നശിപ്പിച്ചു. ഫ്രഞ്ച് വിപ്ലവത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ബ്രിട്ടീഷ് പൗരന്മാര്‍ വിപ്ലവത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്നാല്‍ 1793 ഫെ. 1-നു ഫ്രാന്‍സ് ബ്രിട്ടനെതിരായി യുദ്ധം പ്രഖ്യാപിച്ചു. അടുത്ത 22 വര്‍ഷക്കാലം ബ്രിട്ടന് ഫ്രാന്‍സിനെതിരെ തുടര്‍ച്ചയായ യുദ്ധം (1802-ലെ അമിയന്‍സ് സന്ധിക്കുശേഷം കുറച്ചുകാലം ഒഴിച്ച്) നടത്തേണ്ടിവന്നു. ബ്രിട്ടീഷ് ജനത ഒറ്റക്കെട്ടായി യുദ്ധത്തെ നേരിട്ടു. സ്കോട്ട് ലന്‍ഡിലും അയര്‍ലണ്ടിലും നാമ്പെടുത്ത വിപ്ലവ ശ്രമങ്ങള്‍ അമര്‍ത്തപ്പെട്ടു.

ബ്രിട്ടനെ ഈ യുദ്ധത്തില്‍ സഹായിച്ചത് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിക്കു പുറമേ, ബ്രിട്ടീഷ് നാവികപ്പടയുടെ ശക്തിയും നെല്‍സനെപ്പോലെയുള്ള നാവിക സൈന്യാധിപന്മാരുടെ കഴിവുമായിരുന്നു. ട്രഫാള്‍ഗര്‍ യുദ്ധ(1805)ത്തില്‍ നെല്‍സന്‍ നേടിയ വിജയം, സമുദ്രത്തില്‍ ബ്രിട്ടന്റെ ശക്തി വിളിച്ചറിയിച്ചു. എന്നാല്‍ കരയില്‍ ബ്രിട്ടീഷ് സൈന്യത്തിന് അത്രത്തോളം വിജയം വരിക്കാന്‍ കഴിഞ്ഞില്ല. ഫ്രാന്‍സിനെതിരായ യൂറോപ്യന്‍ സംഖ്യങ്ങളെ പണംകൊണ്ടും ചെറിയ സൈനിക ഘടകങ്ങളെ അയച്ചുകൊടുത്തും സഹായിക്കാനേ ബ്രിട്ടന് കഴിഞ്ഞിരുന്നുള്ളൂ.

ഇതിനിടയില്‍ നെപ്പോളിയന്റെ സ്വാധീനം യൂറോപ്പാകമാനം വ്യാപിക്കാന്‍ തുടങ്ങി. ഫ്രാന്‍സിന് ഭൂവിഭാഗത്തിന്റെ ആധിപത്യവും ബ്രിട്ടന് സമുദ്രാധിപത്യവും വിട്ടുകൊടുത്തുകൊണ്ട് നെപ്പോളിയനുമായി എന്തുകൊണ്ട് ഒരു സന്ധിചെയ്തുകൂടാ എന്ന ചോദ്യം ഉയര്‍ന്നുവന്നു. 1801 മാ. 14-ന് പിറ്റ് രാജിവച്ചു. ഹെന്റി അഡിങ്ടണ്‍ പ്രധാനമന്ത്രിയായി. അഡിങ്ടന്റെ ശ്രമഫലമായി 1802 മാ.-ല്‍ അമയിന്‍സില്‍വച്ച് ബ്രിട്ടന്‍ ഫ്രാന്‍സുമായി ഒരു സന്ധിയുണ്ടാക്കി. തുടര്‍ച്ചയായ യുദ്ധംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഈ സന്ധി ഒരാശ്വാസമായിരുന്നു.

എന്നാല്‍ ഈ സന്ധി വെറുമൊരു വെടിനിര്‍ത്തലായിരുന്നുവെന്ന് പിന്നീടാണ് ബോധ്യമായത്. ഇംഗ്ലണ്ട് നേരിട്ടാക്രമിച്ച് യുദ്ധത്തില്‍ വിജയം നേടാമെന്ന് നെപ്പോളിയന്‍ വിചാരിച്ചു. 1803-ലെ വേനല്‍ക്കാലത്ത് ഇതിനുവേണ്ട നടപടികളെടുത്തുവെങ്കിലും ബ്രിട്ടീഷ് നാവികസേനയുടെ ശക്തിമൂലം അത് അലസിപ്പോയി. അതുപോലെ യൂറോപ്പില്‍ ബ്രിട്ടീഷ് കരസേനയെ ഇറക്കാനുള്ള ശ്രമവും പൊളിഞ്ഞു(1809). പിന്നീട് സ്പെയിനും പോര്‍ച്ചുഗലും കീഴടക്കിയ നെപ്പോളിയനെതിരെ സ്വാതന്ത്ര്യഭടന്മാര്‍ നടത്തിയ സമരത്തെ സഹായിക്കാനാണ് ആര്‍തര്‍ വെല്ലസ്ളിയുടെ കീഴില്‍ ബ്രിട്ടീഷ് കരസേന യൂറോപ്പില്‍ ഇറങ്ങിയത്. അഞ്ചുവര്‍ഷം നീണ്ടുനിന്ന സ്വാതന്ത്ര്യസമരത്തിനുശേഷമാണ് ഫ്രഞ്ച് സൈന്യങ്ങളെ പിരണീസ്പര്‍വതത്തിനപ്പുറത്തേക്ക് തോല്പിച്ചോടിക്കാന്‍ കഴിഞ്ഞത്.

റഷ്യയോടും തുടര്‍ന്ന് വാട്ടര്‍ലൂയുദ്ധത്തിലു(1815)മുണ്ടായ നെപ്പോളിയന്റെ തോല്‍വി ബ്രിട്ടന്റെ കരങ്ങള്‍ക്ക് ശക്തികൂട്ടി. ഫ്രാന്‍സില്‍നിന്നും ബ്രിട്ടനു വിട്ടുകിട്ടിയ കോളനികള്‍ കൂട്ടിച്ചേര്‍ത്ത് രണ്ടാം ബ്രിട്ടീഷ് സാമ്രാജ്യം ഉടലെടുത്തു. ഇംഗ്ലണ്ടില്‍ രാജാവിന്റെ ആധിപത്യം അവസാനിക്കുകയും പാര്‍ലമെന്റിന്റെ പ്രതിനിധികളായി മന്ത്രിമാര്‍ രാജ്യഭരണം കയ്യാളാന്‍ തുടങ്ങുകയും ചെയ്തു.

ബ്രിട്ടീഷ് സാമ്പത്തികാധിപത്യം (1815-1914)

ഫ്രാന്‍സ് വാട്ടര്‍ലൂ യുദ്ധത്തില്‍ തോല്പിക്കപ്പെട്ടത് ഫ്രഞ്ച് സാമ്രാജ്യത്തിന്റെ അധഃപതനത്തിനും ബ്രിട്ടീഷ് ആധിപത്യത്തിനും വഴിവച്ചു. ബ്രിട്ടന്റെ ജനസംഖ്യ അക്കാലത്ത് 130 ലക്ഷമായിരുന്നുവെങ്കിലും ബ്രിട്ടന്റെ വന്‍പിച്ച കോളനികള്‍, നാവിക ശക്തി, യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള നിതാന്തമത്സരം എന്നിവ ആഗോളവ്യാപാരം കൈയടക്കുവാന്‍ ബ്രിട്ടനെ സഹായിച്ചു. ബ്രിട്ടനില്‍ ആരംഭിച്ച വ്യാവസായികവിപ്ലവം വ്യാപാരത്തെ സഹായിക്കുകയും ബ്രിട്ടന്‍ 'ലോക തൊഴില്‍ശാല' എന്ന പേരിന് അര്‍ഹത നേടുകയും ചെയ്തു.

ബ്രിട്ടാനിയ പ്രതിമ

കമ്പിളി വ്യവസായം, പരുത്തിത്തുണി വ്യവസായം തുടങ്ങിയവ യന്ത്രവത്കരിക്കപ്പെടുകയും 1830 മുതല്‍ നടപ്പില്‍വന്ന ആവി എന്‍ജിനും ബ്രിട്ടന്റെ വരുമാനത്തിനും പ്രശസ്തിക്കും കാരണമായി. നീണ്ട ഫ്രഞ്ച് യുദ്ധംമൂലം യൂറോപ്പില്‍നിന്ന് സാധനങ്ങളൊന്നും ഇറക്കുമതിചെയ്യാന്‍ കഴിയാതിരുന്ന സാഹചര്യവും ബ്രിട്ടന്റെ കാര്‍ഷികവും വ്യാവസായികവുമായ വളര്‍ച്ചയ്ക്ക് സഹായകമായി. യൂറോപ്യന്‍ രാജ്യങ്ങളുമായി വ്യാപാരം തുടരാന്‍ ഫ്രാന്‍സിന് സാധ്യമാകാതിരുന്നത് ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ക്ക് മറ്റു രാജ്യങ്ങളില്‍ ചോദനം വര്‍ധിപ്പിച്ചു. 1830-നുശേഷം ബ്രിട്ടന്റെ കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തില്‍, പകുതിയോളം വ്യവസായത്തില്‍ നിന്നായിരുന്നു.

ഈ പുരോഗതിക്ക് ഒരു മറുവശമുണ്ടായിരുന്നു. യുദ്ധകാലത്തുണ്ടായിരുന്ന വര്‍ധിച്ച നികുതിഭാരവും യുദ്ധം കഴിഞ്ഞ് ഉടനെ ഉണ്ടായ ആയിരക്കണക്കിന് സൈനികരുടെ തൊഴിലില്ലായ്മയും, കൃഷിയും വ്യവസായവും കൂടുതല്‍ യന്ത്രവത്കൃതമായതും ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ചിരുന്ന അസ്വസ്ഥതകള്‍ നിയമസമാധാനത്തിന്റെ പേരില്‍ ഗവണ്‍മെന്റ് അടിച്ചമര്‍ത്താന്‍ തുടങ്ങി. അവയിലൊന്നായിരുന്നു മാഞ്ചെസ്റ്ററിലെ തൊഴിലാളികള്‍ നടത്തിയ സമരം അടിച്ചമര്‍ത്തിയത്. 'പീറ്റര്‍ലൂ കൊല' എന്ന പരിഹാസപ്പേരിലറിയപ്പെട്ട ഈ സംഭവത്തില്‍ (1819) 11 പേര്‍ മരിക്കുകയും 400-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇക്കാലത്തുണ്ടായ ജനസംഖ്യാ വര്‍ധന കുഴപ്പങ്ങള്‍ക്ക് ആക്കം കൂട്ടി. 1815-ല്‍ 130 ലക്ഷമായിരുന്ന ജനസംഖ്യ 1831-ല്‍ 160 ലക്ഷവും 1851-ല്‍ 210 ലക്ഷവുമായി ഉയര്‍ന്നു. ഈ വര്‍ധിച്ച ജനസംഖ്യ തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യത്തിനിടയാക്കുകയും ചെയ്തു. ഈ കാര്യങ്ങള്‍ 19-ാം ശ.-ത്തിലെ പരിഷ്കര്‍ത്താക്കളെയും പാര്‍ലമെന്റുകളെയും വളരെയേറെ ബുദ്ധിമുട്ടിച്ച പ്രശ്നങ്ങളായിരുന്നു. പാര്‍ലമെന്റിലെ പ്രഭുസഭ, ഉയര്‍ന്ന ചര്‍ച്ച് ഉദ്യോഗസ്ഥന്മാരുടെയും പ്രഭുക്കന്മാരുടെയും കുത്തകയായിരുന്നു. കോമണ്‍സ് സഭയാകട്ടെ ബ്രിട്ടീഷ് പ്രഭുക്കന്മാര്‍ക്ക് നിയന്ത്രിക്കാവുന്ന നിയോജക മണ്ഡലങ്ങള്‍വഴിയുള്ള തെരഞ്ഞെടുപ്പില്‍ അധിഷ്ഠിതമായിരുന്നു. തെരഞ്ഞെടുപ്പു നവീകരണം ഇംഗ്ലണ്ടിനെ ആകമാനം കുലുക്കുന്ന പ്രശ്നമായി. 1832-ല്‍ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും 56 'റോട്ടന്‍' നിയോജകമണ്ഡലങ്ങള്‍ ഒഴിവാക്കി അവ ജനസംഖ്യ കൂടുതലുള്ള പുതിയ നഗരങ്ങള്‍ക്കായി വീതിച്ചു. പിന്നീട് വന്ന തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് സമ്മതിദാനാവകാശം നല്കി. 1818-ലെ പാര്‍ലമെന്റ് ആക്റ്റ് പ്രകാരം പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തി.

1841 മുതല്‍ 46 വരെ യൂറോപ്പിലും ബ്രിട്ടനിലും പടര്‍ന്നുപിടിച്ച സാമ്പത്തികമാന്ദ്യംനിമിത്തം 1840-കള്‍ 'വിശക്കുന്ന നാല്പതുകള്‍' എന്നാണറിയപ്പെട്ടിരുന്നത്. ഇക്കാലത്ത് ജനശ്രദ്ധ പിടിച്ചുപറ്റിയ 'ആന്റി കോണ്‍ ലാ ലീഗി'ന്റെ പ്രധാന ആവശ്യം ധാന്യങ്ങളുടെ മേലുള്ള ഇറക്കുമതിച്ചുങ്കം എടുത്തുകളയുകയും അങ്ങനെ വിലകുറഞ്ഞ ധാന്യം ആളുകള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു. 1845-49 വരെ അയര്‍ലണ്ടില്‍ ഉണ്ടായ കടുത്ത ഭക്ഷ്യക്ഷാമം 'കോണ്‍ ലാ' പിന്‍വലിക്കാന്‍ കാരണമായി (1846).

ഇക്കാലത്താണ് ബ്രിട്ടനില്‍ വന്‍പിച്ച ഘന വ്യവസായ വികസനം നടന്നത്. 1836 മുതല്‍ 47 വരെയുള്ള കാലം ബ്രിട്ടനിലെ 'റെയില്‍വേ യുഗം' എന്നറിയപ്പെടുന്നു. 1848-ഓടുകൂടി ബ്രിട്ടനില്‍ 5000 മൈല്‍ റെയില്‍വേ ലൈന്‍ നിലവില്‍വന്നു. ഇരുമ്പുത്പാദനം വര്‍ഷന്തോറും 20 ലക്ഷം ടണ്ണില്‍ അധികമായി. കല്‍ക്കരി ഉത്പാദനം പ്രതിവര്‍ഷം 500 ലക്ഷം ടണ്‍ ആയി വര്‍ധിച്ചു. ഈ വ്യാവസായിക വളര്‍ച്ച പുതിയ വ്യവസായസംരംഭകരെ രംഗത്തുകൊണ്ടുവന്നു. ഈ വ്യവസായ സംരംഭങ്ങള്‍ ആയിരക്കണക്കിന് വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കി. ബ്രിട്ടന്‍ വ്യാവസായികോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമായിത്തീര്‍ന്നു.

ഒരു കൊളോണിയല്‍ ശക്തിയെന്ന നിലയില്‍ ബ്രിട്ടന്‍ ഇരട്ടത്താപ്പുനയമാണ് പിന്തുടര്‍ന്നിരുന്നത്. ബ്രിട്ടീഷുകാര്‍ ഭൂരിപക്ഷമുള്ള കോളനികളില്‍ (1840-ല്‍ കാനഡ, 1850-കളില്‍ ആസ്റ്റ്രേലിയയും ന്യൂസിലന്‍ഡും) സ്വയംഭരണം അനുവദിച്ചപ്പോള്‍ തദ്ദേശവാസികളുടെ കോളനികളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ബ്രിട്ടന്റെ നിയന്ത്രണങ്ങള്‍ക്കെതിരായി 1857-ല്‍ ഇന്ത്യയിലെ ജനങ്ങള്‍ പ്രതികരിച്ചപ്പോള്‍ അത് അടിച്ചമര്‍ത്തപ്പെട്ടു. 1858-ല്‍ ഇന്ത്യാഭരണം ബ്രിട്ടീഷ് ഗവണ്‍മെന്റ് നേരിട്ടെടുത്തു. 1865-ലെ ജമൈക്കാ വിപ്ലവവും അടിച്ചമര്‍ത്തി.

ഇക്കാലത്ത് ബ്രിട്ടന്റെ യൂറോപ്യന്‍ ബന്ധങ്ങളില്‍ വളരെയേറെ വ്യത്യാസം വന്നിരുന്നു. വ്യാവസായിക മണ്ഡലത്തില്‍ മത്സരം നേരിടേണ്ടിവന്നു. പുതിയതായി വ്യവസായവത്കരിക്കപ്പെട്ട ജര്‍മനിയായിരുന്നു പ്രധാന എതിരാളി. തങ്ങള്‍ക്ക് വ്യാവസായികോത്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ വേണ്ടത്ര കോളനികളില്ലെന്ന് ബോധ്യമായ ജര്‍മനി എല്ലാ അന്തര്‍ദേശീയ പ്രശ്നങ്ങളിലും ഇടപെട്ടു. ഇതിന്റെ ഫലമായി ബ്രിട്ടന് മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി സഖ്യത്തില്‍ ഏര്‍പ്പെടേണ്ടിവന്നു. ഇറ്റലി, ആസ്ട്രിയ-ഹംഗറി എന്നീ രാജ്യങ്ങളുമായി ജര്‍മനി സഖ്യമുണ്ടാക്കിയപ്പോള്‍ ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളുമായി ബ്രിട്ടന്‍ സഖ്യമുണ്ടാക്കി. അതേസമയം സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിനുപകരം ഈ സഖ്യങ്ങള്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്തത്.

ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കിടയില്‍ (1914-45)

സെര്‍ബിയയും ആസ്ട്രിയ-ഹംഗറിയും തമ്മിലുള്ള ഒരു ആഭ്യന്തരപ്രശ്നമാണ് ഒന്നാം ലോകയുദ്ധ (1914-19)മായി പൊട്ടിപ്പുറപ്പെട്ടത്. സെര്‍ബിയക്കെതിരെ ആസ്ട്രിയ-ഹംഗറിയും, ആസ്ട്രിയ-ഹംഗറിക്കെതിരെ റഷ്യയും പുറപ്പെടുവിച്ച അന്ത്യശാസനങ്ങളാണ് യുദ്ധത്തിലേക്ക് നയിച്ചത്. ആസ്ട്രിയ-ഹംഗറിയെ സഹായിക്കാന്‍ ജര്‍മനി തീരുമാനിച്ചത് കുഴപ്പങ്ങള്‍ക്കിടയാക്കി. ഫ്രാന്‍സിനെതിരെ ബെല്‍ജിയത്തില്‍ക്കൂടി സൈന്യത്തെ നയിക്കുവാനുള്ള ശ്രമം ബ്രിട്ടനെ ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരാക്കി (1914 ആഗ. 4). ബ്രിട്ടന്‍ യുദ്ധത്തില്‍ പങ്കെടുത്തുവെങ്കിലും നിര്‍ണായകമായ വിജയമൊന്നും നേടാന്‍ കഴിഞ്ഞില്ല. ബ്രിട്ടീഷ് നാവികസേന കാത്തിരുന്നുവെങ്കിലും ജര്‍മന്‍ നാവികസേന രണ്ടുപ്രാവശ്യം ഇംഗ്ലണ്ടിന്റെ കിഴക്കേത്തീരം ആക്രമിച്ചു. ഡാര്‍ഡനല്‍സ് പിടിച്ചടക്കാനുള്ള ബ്രിട്ടന്റെ ശ്രമവും പരാജയപ്പെട്ടു. ബ്രിട്ടന് സംഭവിച്ച തോല്‍വികള്‍ നാട്ടിലാകെ പരിഭ്രമം സൃഷ്ടിച്ചു.

1916 ഡി.-ല്‍ ആസ്ക്വിത്ത് മന്ത്രിസഭ രാജിവയ്ക്കുകയും ലോയ്ഡ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടുമന്ത്രിസഭ നിലവില്‍ വരികയും ചെയ്തു. ആഹാരപദാര്‍ഥങ്ങള്‍ക്കു റേഷനേര്‍പ്പെടുത്തുകയും എല്ലാ ഉത്പാദനങ്ങളും യുദ്ധാവശ്യത്തിനായി തിരിച്ചുവിടുകയും ചെയ്തു. ഒരു യുദ്ധകാലക്യാബിനറ്റും നിലവില്‍വന്നു. ജര്‍മന്‍ യു-ബോട്ടാക്രമണം ബ്രിട്ടീഷ് കപ്പലുകള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തി. കോണ്‍വോയ് സമ്പ്രദായം ഏര്‍പ്പെടുത്തിയതിനുശേഷമാണ് ഇതിനൊരറുതി വന്നത്.

ജര്‍മനിയുമായി സന്ധിചെയ്ത് ബൊള്‍ഷെവിക് റഷ്യ യുദ്ധത്തില്‍ നിന്ന് പിന്മാറി. ഇത് ജര്‍മനിയെ പശ്ചിമ യൂറോപ്പിലേക്ക് ശ്രദ്ധതിരിക്കാന്‍ സഹായിച്ചു. ഫ്രാന്‍സിനെതിരെ ആക്രമണം നടത്തിയ ജര്‍മനിയെ ഫ്രാന്‍സില്‍വച്ച് നേരിടേണ്ട ഘട്ടം വന്നു. 1918 ജൂല.-യില്‍ ജര്‍മനിയുടെ മുന്നേറ്റം യു.എസ്. സഹായത്തോടുകൂടി തടയാനും അമിയന്‍സില്‍വച്ച് (ആഗ.8) ബ്രിട്ടന് ആദ്യ വിജയം നേടാനും കഴിഞ്ഞു. കിഴക്കന്‍ മേഖലയില്‍ ബ്രിട്ടീഷ് സൈന്യം ദമാസ്കസ് കീഴടക്കുകയും, സഖ്യസൈന്യം ബാള്‍ക്കന്‍സില്‍ പ്രവേശിക്കുകയും ചെയ്തു. തുര്‍ക്കി ഒ. 30-ന് കീഴടങ്ങി. ന. 11-ന് ജര്‍മനി ഒരു യുദ്ധവിരാമക്കരാറില്‍ ഒപ്പുവച്ചു. ബ്രിട്ടന്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക വിജയം കൈവരിച്ചു. എന്നാല്‍ അതിന് ബ്രിട്ടന്‍ വമ്പിച്ച വില കൊടുക്കേണ്ടിവന്നു. 10 ലക്ഷം പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഭീമമായ ഒരു കടബാധ്യത ഏറ്റെടുക്കേണ്ടിവന്നു. അതിനെല്ലാമുപരി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള കമ്പോളങ്ങള്‍ എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തു.

ലോയ്ഡ് ജോര്‍ജും യു.എസ്. പ്രസിഡന്റ് വുഡ്റോ വില്‍സനും മാന്യമായ ഒരു സന്ധിക്കുവേണ്ടി ശ്രമിച്ചുവെങ്കിലും ഫ്രാന്‍സും മറ്റു സഖ്യ രാഷ്ട്രങ്ങളും ജര്‍മനിക്ക് എതിരായ നിലപാടെടുത്തു. ക്രൂരമായ നിബന്ധനകളാണ് ജര്‍മനിയുടെമേല്‍ അടിച്ചേല്പിച്ചത്.

യുദ്ധത്തിനിടയില്‍ അയര്‍ലണ്ടിന് സ്വയംഭരണം അനുവദിച്ചിരുന്നുവെങ്കിലും യുദ്ധകാലപരിതഃസ്ഥിതിയില്‍ അത് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ യുദ്ധത്തിനിടയില്‍ അയര്‍ലണ്ടില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടു. യുദ്ധത്തിനുശേഷം അയര്‍ലണ്ടില്‍നടന്ന തെരഞ്ഞെടുപ്പില്‍ 73 ഷിന്‍ഫേന്‍ (ഐറിഷ് വിപ്ലവകക്ഷി) അംഗങ്ങള്‍ ഇംഗ്ലീഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവര്‍ ലണ്ടനിലേക്ക് പോകാതെ ഡബ്ളിനില്‍ ഒരു റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റ് സ്ഥാപിച്ചു. റിപ്പബ്ലിക്കന്‍ സൈന്യം ഗറില്ലാസമരം സംഘടിപ്പിച്ചു. രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന കൊലകള്‍ക്കും തീവയ്പിനും ശേഷം 1921 ജൂല.-യില്‍ ഒരു യുദ്ധ വിരാമക്കരാര്‍ നിലവില്‍വന്നു. ഡി.-ല്‍ അയര്‍ലണ്ടിലെ 21 കൗണ്ടികള്‍ക്ക് ഡൊമിനിയന്‍ പദവി നല്കപ്പെട്ടു. ഉത്തര അയര്‍ലണ്ടിലെ ആറ് കൗണ്ടികള്‍ക്ക് സ്വയംഭരണം നല്കപ്പെട്ടു. അവ ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായി നിലകൊണ്ടു.

യുദ്ധാനന്തര സമൃദ്ധി 1921-നുശേഷം നിലനിന്നില്ല. തൊഴിലില്ലായ്മ വര്‍ധിച്ചു. ഗവണ്‍മെന്റ് ചെലവ് കര്‍ശനമായി നിയന്ത്രിക്കപ്പെട്ടു. 1922 സെപ്.-ല്‍ തുര്‍ക്കി നേതാവായ മുസ്തഫാ കമാല്‍ ഗ്രീക്കുകാരെ തുര്‍ക്കി മണ്ണില്‍നിന്നും പുറത്താക്കുകയും ഡാര്‍ഡനസില്‍ താമസിച്ചിരുന്ന ബ്രിട്ടീഷ് സേനയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ബ്രിട്ടന് തുര്‍ക്കിയുമായി ഒരു യോജിപ്പിലെത്തേണ്ടിവന്നു. ലോയ്ഡ് ജോര്‍ജിന്റെ കൂട്ടുമന്ത്രിസഭയെ തുടര്‍ന്ന് 1924-ല്‍ അധികാരത്തില്‍വന്ന ലേബര്‍ മന്ത്രിസഭയ്ക്ക് വളരെയൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. യുദ്ധ കടബാധ്യതയെ സംബന്ധിച്ച് 'ഡാസ്പ്ളാന്‍' അംഗീകരിച്ചതും സോവിയറ്റ് റഷ്യയെ അംഗീകരിച്ചതുമാണ് ലേബര്‍ ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍. 1924 ന.-ല്‍ ലേബര്‍ ഗവണ്‍മെന്റിനെ തുടര്‍ന്നുവന്ന കണ്‍സര്‍വേറ്റീവ് മന്ത്രിസഭ യു.എസ്.എസ്.ആര്‍.-മായുള്ള ഉടമ്പടി റദ്ദാക്കുകയും ഫ്രാന്‍സും ജര്‍മനിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഫലമായി ഉണ്ടാക്കിയ ലൊകാര്‍ണോ സന്ധി (1925 ഡി.) പ്രകാരം ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും അതിര്‍ത്തിയായി റൈന്‍നദി അംഗീകരിക്കപ്പെട്ടു. ജര്‍മനിയെ ലീഗ് ഒഫ് നേഷന്‍സില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കല്‍ക്കരി ഖനികളില്‍ വേതനം കുറച്ചത് ഒരു പൊതുപണിമുടക്കിനു കാരണമായെങ്കിലും അത് വിജയിച്ചില്ല. 1931-ല്‍ ഡൊമിനിയനുകള്‍ക്ക് സ്വയംഭരണം നല്കാന്‍ സ്റ്റാറ്റ്യൂട്ട് ഒഫ് വെസ്റ്റ്മിന്‍സ്റ്റര്‍ പാസാക്കിയതാണ് പ്രധാന നിയമനിര്‍മാണ പരിപാടി. അയര്‍ലണ്ടിന് ഈ നിയമം ബാധകമാക്കിയതോടുകൂടി, ഡി വാലെറായുടെ നേതൃത്വത്തില്‍ അയര്‍ (അയര്‍ലണ്ടിലെ 21 കൗണ്ടികള്‍) മിക്കവാറും സ്വതന്ത്രമായി പ്രവര്‍ത്തിച്ചു തുടങ്ങി.

1929-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനു ശേഷം ലേബര്‍ പാര്‍ട്ടി ഒരു ന്യൂനപക്ഷ ഗവണ്‍മെന്റു രൂപവത്കരിച്ചു. പ്രധാനമന്ത്രി റാംസേ മാക്ഡൊണാള്‍ഡിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ലേബര്‍ ഗവണ്‍മെന്റിന്റെ പ്രധാന വിജയം 1930-ലെ നാവിക സന്നാഹങ്ങള്‍ കുറയ്ക്കാനുള്ള ലണ്ടന്‍ ഉടമ്പടിയായിരുന്നു. ബ്രിട്ടനും യു.എസ്സും ജപ്പാനും, തങ്ങളുടെ നാവികശക്തി കുറയ്ക്കാമെന്ന് സമ്മതിച്ചു. എന്നാല്‍ ദേശീയ രംഗത്ത് മാക്ഡൊണാള്‍ഡിന് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കെതിരെ യാതൊന്നും ചെയ്യാനായില്ല. 1931-ല്‍ വ്യാവസായിക രാജ്യങ്ങളെ ഗ്രസിച്ച ആഗോള സാമ്പത്തിക മാന്ദ്യം ഗ്രേറ്റ് ബ്രിട്ടനെയും പ്രതികൂലമായി ബാധിച്ചു. ലേബര്‍ ഗവണ്‍മെന്റ് ആഗ. 23-നു രാജിവയ്ക്കുകയും ഒരു കൂട്ടുകക്ഷി മന്ത്രിസഭ രൂപവത്കരിക്കുകയും ചെയ്തു. 10 ശ.മാ. ശമ്പളക്കുറവിനുള്ള തീരുമാനം വളരെയേറെ പ്രതിഷേധത്തിനു കാരണമായി. ഒ.-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൂട്ടുകക്ഷി വിജയംവരിച്ചു. വലിയ എതിര്‍പ്പുകളോടെ സംരക്ഷണതാരിപ്പ് നയം (1932 മാ.) പാസാക്കി. 1932-ലെ ഒട്ടാവാ ഇംപീരിയല്‍ കോണ്‍ഫറന്‍സില്‍ ബ്രിട്ടീഷ് സാമ്രാജ്യം ഒട്ടാകെ ഒരു താരിപ്പ് നയം ഏര്‍പ്പെടുത്താനുള്ള ശ്രമം പൊളിഞ്ഞു.

ഗവണ്‍മെന്റ് നടപടിയൊന്നുമില്ലാതെതന്നെ ബ്രിട്ടനിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങി. പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്നതില്‍ ജനങ്ങള്‍ സ്വയം പ്രയത്നിക്കാന്‍ തുടങ്ങിയത് സാവധാനം സാമ്പത്തിക മാന്ദ്യത്തില്‍നിന്നും കരകയറാന്‍ ബ്രിട്ടനെ സഹായിച്ചു. എന്നാലും സാധാരണ ജനങ്ങളുടെ വിഷമതകള്‍ അവസാനിച്ചില്ല. തെക്കന്‍ വെയ്ല്‍സില്‍നിന്നും വടക്കുകിഴക്കന്‍ ജില്ലകളില്‍നിന്നും ലണ്ടനില്‍ എത്തിയ പട്ടിണിജാഥകള്‍ പ്രശ്നത്തിന്റെ ഗൗരവം പ്രകടമാക്കി. ഇന്ത്യന്‍ ജനതയുടെ സ്വതന്ത്ര്യസമരം അംഗീകരിക്കപ്പെട്ടില്ലെങ്കിലും സ്വയംഭരണത്തിലേക്കുള്ള പടിയായി ഒരു ഫെഡറല്‍ ഭരണഘടന (പ്രവിശ്യകളെയും നാട്ടുരാജ്യങ്ങളെയും ഒരു ഭരണഘടനയുടെ കീഴില്‍ കൊണ്ടുവരാനുള്ള ശ്രമം) 1935-ല്‍ പാസാക്കപ്പെട്ടു.

ലീഗ് ഒഫ് നേഷന്‍സിനെ ഔപചാരികമായി മാത്രമേ ബ്രിട്ടന്‍ അംഗീകരിച്ചിരുന്നുള്ളൂ. അതുകൊണ്ട് 1931-ല്‍ ജപ്പാന്‍ മഞ്ചൂറിയ പിടിച്ചടക്കിയപ്പോള്‍, ബ്രിട്ടന്‍ ചൈനയ്ക്കും ജപ്പാനും ഇടയ്ക്ക് സമാധാനം സ്ഥാപിക്കാനാണ് പ്രയത്നിച്ചത്. ഇത് ലീഗ് ഒഫ് നേഷന്‍സിനെ ഒറ്റിക്കൊടുത്തതായി ചിത്രീകരിക്കപ്പെട്ടു. ഇതിനു പുറമേ ആയുധപ്പന്തയം പുനരാരംഭിക്കാനുള്ള ജര്‍മനിയുടെ തീരുമാനത്തിന് ഒത്തുമൂളിയത് സാവധാനമാണെങ്കിലും അടുത്ത യുദ്ധത്തിലേക്കുള്ള കാല്‍വയ്പായിരുന്നു. 1935-ല്‍ ഇറ്റലി, അബിസീനിയ (എത്യോപ്യ) ആക്രമിച്ചത് ലീഗ് ഒഫ് നേഷന്‍സ് ചാര്‍ട്ടറിന്റെ ലംഘനമായിരുന്നു. ഇറ്റലിക്കെതിരായി സൈനിക നടപടികള്‍ എടുക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. അതിനാല്‍ മുസ്സോളിനി അബിസീനിയ, ആക്രമണവുമായി മുന്നേറി. 1936 മേയില്‍ ആ രാജ്യം മുഴുവന്‍ പിടിച്ചെടുത്തു. ലീഗിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ജര്‍മനിയിലെ ഹിറ്റ്ലര്‍ റൈന്‍ലന്‍ഡ് പിടിച്ചെടുത്തു.

ഇതിനിടയില്‍ രാജാവായ എഡ്വേഡ് VIII-ന്റെ വിവാഹകാര്യം പൊന്തിവന്നു. രണ്ടുപ്രാവശ്യം വിവാഹമോചനം നേടിയ മിസ്സിസ് സിംപ്സണ്‍ എന്ന അമേരിക്കന്‍ വനിതയെ വിവാഹം ചെയ്യാന്‍ എഡ്വേഡ് VIII ആഗ്രഹിച്ചത് ബ്രിട്ടനില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. മന്ത്രിസഭ ആ വിവാഹത്തിന് എതിരായിരുന്നു. അതുകൊണ്ട് എഡ്വേഡ് VIII 1936 ഡി.-ല്‍ തന്റെ രാജസ്ഥാനം ഒഴിയുകയും അദ്ദേഹത്തിന്റെ സഹോദരന്‍ ജോര്‍ജ് VI രാജാവാകുകയും ചെയ്തു.

രണ്ടാം ലോകയുദ്ധം (1939-45)

ബാള്‍ഡ്വിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയായ നെവിന്‍ ചേംബര്‍ ലെയിന്‍ ഹിറ്റ്ലറുടെ ആക്രമണങ്ങളോട് ഒരു പ്രീണനനയമാണ് അവലംബിച്ചത്. ഇതിലെ ലോകസാഹചര്യത്തില്‍ ബ്രിട്ടനും ഫ്രാന്‍സും ഒരുറച്ച നിലപാടെടുക്കാത്തത് ഹിറ്റ് ലറുടെ അക്രമവാസനയെ വളര്‍ത്തി. 1939 മാര്‍ച്ചില്‍ ചെക്കോസ്ലോവാക്കിയ മുഴുവനായി ഹിറ്റ് ലര്‍ കീഴടക്കി. 1939 ആരംഭത്തില്‍ത്തന്നെ ബൊഹീമിയ പിടിച്ചടക്കിയത് ബ്രിട്ടന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി. അതിനുശേഷം ഹിറ്റ്ലര്‍ പോളണ്ടിനുനേരെ തിരിഞ്ഞു. പോളണ്ടിനെ സഹായിക്കാമെന്ന് ബ്രിട്ടന്‍ വാക്കുകൊടുത്തു. ഹിറ്റ് ലര്‍ 1939 സെപ്. 1-നു പോളണ്ട് ആക്രമിച്ചു. കോമണ്‍സ് സഭ ചേംബര്‍ലെയിനിന്റെ പ്രീണനനയത്തിനെതിരെ തിരിഞ്ഞതുകാരണം ബ്രിട്ടന് ജര്‍മനിക്കെതിരായി യുദ്ധം പ്രഖ്യാപിക്കേണ്ടിവന്നു (സെപ്. 3). ഫ്രാന്‍സും യുദ്ധം പ്രഖ്യാപിച്ചു. എന്നാല്‍ പോളണ്ടിനെ രക്ഷിക്കാന്‍ ഇരുശക്തികളും യാതൊന്നും ചെയ്തില്ല. സെപ്. അവസാനത്തോടുകൂടി പോളണ്ട് കീഴടക്കപ്പെട്ടു. യുദ്ധം പ്രഖ്യാപിക്കുകയും യുദ്ധസന്നാഹങ്ങള്‍ ഒരുക്കുകയും ചെയ്തുവെങ്കിലും ബ്രിട്ടനോ ഫ്രാന്‍സോ ജര്‍മനിക്കെതിരായി യാതൊന്നും ചെയ്തില്ല. ജര്‍മന്‍ യുദ്ധക്കപ്പലുകളും യു-ബോട്ടുകളും ബ്രിട്ടന്റെ കപ്പലുകള്‍ മുക്കാന്‍ തുടങ്ങിയെങ്കിലും, ബ്രിട്ടന്‍ അനങ്ങിയില്ല. ജര്‍മനിക്കെതിരെ പ്രഖ്യാപിച്ച ഉപരോധം കൊണ്ട് ജര്‍മനി തകരുമെന്നാണ് മന്ത്രിമാര്‍ കരുതിയത്.

1916-ലെ റോയല്‍ ഐറിഷ് സേന

സോവിയറ്റ് യൂണിയന്‍ ഫിന്‍ലന്‍ഡ് ആക്രമിച്ചപ്പോള്‍ ബ്രിട്ടനും ഫ്രാന്‍സും ആ രാജ്യത്തെ സഹായിച്ചില്ല. അതുകാരണം ഫിന്‍ലന്‍ഡ് സോവിയറ്റ് യൂണിയനുമായി സന്ധിചെയ്തു (1940 മാ. 12). ഏ. 8-ന് ഹിറ്റ്ലര്‍ ഡെന്മാര്‍ക്കും നോര്‍വേയും ആക്രമിച്ചു. നോര്‍വേയെ സഹായിക്കാനായി വേണ്ടത്ര യുദ്ധവിമാന പരിരക്ഷയില്ലാതെ ഇറക്കിയ ബ്രിട്ടീഷ് കരസേനയ്ക്ക് നാശനഷ്ടത്തോടെ പിന്തിരിയേണ്ടിവന്നു. അങ്ങനെ നോര്‍വേയും നഷ്ടപ്പെട്ടു. പാര്‍ലമെന്റ് ചേംബര്‍ ലെയിനിനെതിരെ തിരിഞ്ഞു. ചേംബര്‍ലെയിന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. മേയ് 10-ന് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ നേതൃത്വത്തില്‍ ഒരു യുദ്ധകാല ക്യാബിനറ്റ് രൂപം കൊണ്ടു.

അതേ ദിവസം ഹിറ്റ്ലര്‍ ബെല്‍ജിയവും ഹോളണ്ടും ആക്രമിച്ചു. ബ്രിട്ടന്‍ ആ രാജ്യങ്ങളെ സഹായിക്കാന്‍ അയച്ച സൈന്യം ഡന്‍കിര്‍ക്കില്‍വച്ച് തോറ്റുതിരിച്ചുപോന്നു. ജൂണില്‍ ഫ്രാന്‍സ് ജര്‍മനിയോട് തോറ്റുകീഴടങ്ങി. ബാക്കി ബ്രിട്ടന്‍ മാത്രമായി. ഹിറ്റ്ലര്‍ക്ക് വേണ്ടത്ര നാവികശക്തിയില്ലാതിരുന്നതുകൊണ്ടുമാത്രം ബ്രിട്ടന്‍ രക്ഷപ്പെട്ടു. എന്നാല്‍ 'ലുഫ്റ്റ് വാഫ്' വിമാനാക്രമണംമൂലം ബ്രിട്ടന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ ഹിറ്റ്ലര്‍ ശ്രമിച്ചു. ഇതിനിടയില്‍ ബ്രിട്ടന്റെ യുദ്ധസന്നാഹം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. 1940 ഡി.-ല്‍ ഈജിപ്തിലെ ബ്രിട്ടീഷ് സൈന്യം ഇറ്റാലിയന്‍ ആക്രമണകാരികളെ തോല്പിച്ചു. എന്നാല്‍ ഗ്രീസില്‍ ഇടപെടാനുള്ള ബ്രിട്ടീഷ് ശ്രമം തകരുകയാണുണ്ടായത്. ഉത്തര ആഫ്രിക്ക മുഴുവന്‍ അച്ചുതണ്ട് ശക്തികളുടെ കീഴിലമര്‍ന്നു.

ഇതിനിടയില്‍ ഹിറ്റ്ലര്‍ സോവിയറ്റ് യൂണിയന്‍ അക്രമിച്ചത് പുതിയ ആശയ്ക്ക് വക നല്കി (1941 ജൂണ്‍ 22). ജപ്പാന്‍ പേള്‍ഹാര്‍ബര്‍ ആക്രമിച്ചത് (ഡി.), യു.എസ്സിനെ സഖ്യകക്ഷികളുടെ ഭാഗത്ത് കൊണ്ടുവന്നു. ബ്രിട്ടീഷ് ആധിപത്യത്തിലുള്ള മലയായും സിംഗപ്പൂരും ബര്‍മയും കീഴടക്കിയ ജപ്പാന്‍ ഏതാണ്ട് ഇന്ത്യയുടെ അതിര്‍ത്തിവരെ എത്തിയിരുന്നു. യറോപ്പില്‍ ഒരു യുദ്ധം നടത്താന്‍ സന്നദ്ധരല്ലായിരുന്ന ബ്രിട്ടനും യു.എസ്സും ചേര്‍ന്ന് ഉത്തര ആഫ്രിക്കയില്‍ അച്ചുതണ്ട് ശക്തികള്‍ക്കെതിരായി ആഞ്ഞടിച്ചു. അച്ചുതണ്ട് കക്ഷി സേനകളെ എല്‍-അല്‍-അല്‍മീനിലെ യുദ്ധത്തോടുകൂടി തോല്പിക്കാന്‍ കഴിഞ്ഞു. വളരെവേഗം ആഫ്രിക്ക മോചിപ്പിക്കപ്പെട്ടു. അതിനുശേഷം സഖ്യകക്ഷി സൈന്യം സിസിലിയില്‍ ഇറങ്ങി (1943 ജൂല.). പിന്നീടുണ്ടായ സഖ്യകക്ഷി വിജയങ്ങള്‍ ഇറ്റലിയെ തോല്‍വി സമ്മതിച്ച് കീഴടങ്ങാന്‍ നിര്‍ബന്ധിതമാക്കി (1943 സെപ്. 7).

ചര്‍ച്ചിലും റൂസ്വെല്‍റ്റും സ്റ്റാലിനും ന.-ല്‍ ടെഹ്റാനില്‍ ഒത്തുചേര്‍ന്ന് യുദ്ധകാര്യങ്ങള്‍ ചര്‍ച്ചചെയ്തു. യൂറോപ്പില്‍ ഒരു രണ്ടാം യുദ്ധരംഗം തുറക്കണമെന്ന തീരുമാനമനുസരിച്ച് സഖ്യകക്ഷി സേന നോര്‍മന്‍ഡി ആക്രമിച്ചു (1944 ജൂണ്‍ 6). സെപ്തംബറോടുകൂടി ഫ്രാന്‍സിന്റെ മിക്ക ഭാഗങ്ങളും മോചിപ്പിക്കപ്പെട്ടു. ജര്‍മന്‍കാര്‍ ഡി.-ല്‍ തിരിച്ചടിച്ചുവെങ്കിലും വമ്പിച്ച നാശനഷ്ടത്തോടുകൂടി മടങ്ങേണ്ടിവന്നു. 1945 മാ.-ല്‍ സഖ്യകക്ഷികള്‍ റൈന്‍ നദികടന്നു. മേയ്. 7-ന് ജര്‍മനി നിരുപാധികം കീഴടങ്ങി.

ജൂല.-യില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍പാര്‍ട്ടി നിര്‍ണായക വിജയം നേടി. ക്ളെമന്റ് ആറ്റ്ലിയുടെ നേതൃത്വത്തില്‍ ലേബര്‍പാര്‍ട്ടി ഗവണ്‍മെന്റ് നിലവില്‍വന്നു. ജപ്പാനുമായുള്ള യുദ്ധം നീണ്ടുപോവുമെന്നു കരുതിയിരുന്നെങ്കിലും, യു.എസ്. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആഗ. 6,9 തീയതികളില്‍ ആറ്റംബോംബിട്ടത്, ജപ്പാനെ കീഴടങ്ങാന്‍ നിര്‍ബന്ധിതമാക്കി.

രണ്ടാം ലോകയുദ്ധം അവസാനിച്ചു. യു.എസ്സിന്റെ സഹായത്തോടുകൂടി ബ്രിട്ടന്‍ തങ്ങളുടെ ശത്രുക്കള്‍ക്കെതിരായി വിജയം കൈവരിച്ചുവെങ്കിലും വമ്പിച്ച സാമ്പത്തിക ബാധ്യതയെ നേരിട്ടതിനാല്‍ യു.എസ്സിന്റെ സഹായത്തെ ആശ്രയിക്കേണ്ടിവന്നു. രണ്ടാംലോക യുദ്ധത്തിനുശേഷം ബ്രിട്ടന്‍ ഒരു രണ്ടാംതരം ശക്തിയായി തരംതാഴുകയാണുണ്ടായത്.

രണ്ടാം ലോകയുദ്ധത്തിനുശേഷം

തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി പ്രധാന പരിപാടിയായി അവതരിപ്പിച്ചത് അടിസ്ഥാന വ്യവസായങ്ങള്‍ (കല്‍ക്കരി, ഗതാഗതം, ഗ്യാസ്, വിദ്യുച്ഛക്തി എന്നിവ) ദേശവത്കരിക്കുക എന്നതായിരുന്നു. ഗവണ്‍മെന്റിന്റെ ദേശവത്കരണനയം എതിര്‍പ്പൊന്നും കൂടാതെ നടപ്പാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക ബാധ്യതയുളവാക്കിയിരുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ (ദേശീയ ഇന്‍ഷുറന്‍സ് പദ്ധതി, ദേശീയ ആരോഗ്യപദ്ധതി എന്നിവ) എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. യുദ്ധങ്ങള്‍ക്ക് പുറമേ വ്യാവസായിക പുനഃസംവിധാനം വമ്പിച്ച ബാധ്യത ഉളവാക്കി. ബ്രിട്ടന്റെ സാമ്പത്തികാഭിവൃദ്ധി 1938-നെ അപേക്ഷിച്ച് 1946-ല്‍ മൂന്നിലൊന്നു കുറഞ്ഞിരുന്നു. കയറ്റുമതി വര്‍ധിപ്പിക്കുക എന്ന പരിപാടി ഒട്ടൊക്കെ വിജയിച്ചുവെങ്കിലും ബ്രിട്ടീഷ് സാമ്പത്തിക പുനരുദ്ധാരണത്തിന്റെ ആണിക്കല്ല് 1940-കളുടെ അവസാനം മുതല്‍ 1951 ജനു. വരെ മാര്‍ഷല്‍ പ്ളാന്‍ അനുസരിച്ച് യു.എസ്. നല്കിയ സഹായമായിരുന്നു. ഈ സഹായംമൂലം ബ്രിട്ടന്റെ തകര്‍ന്ന സാമ്പത്തികനില പുനഃരുദ്ധരിക്കാന്‍ കഴിഞ്ഞു.

രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത് പോര്‍ വിമാനങ്ങള്‍

യു.എസ്സിനെ ആശ്രയിക്കേണ്ടിവരുന്നതുകാരണം ബ്രിട്ടന് ഒരു സ്വതന്ത്ര വിദേശനയം പിന്തുടരാന്‍ കഴിഞ്ഞില്ല. ലേബര്‍ ഗവണ്‍മെന്റിലെ വിദേശകാര്യ മന്ത്രിയായിരുന്ന ഏണെസ്റ്റിന് 'ശീതസമര'ത്തില്‍ യു.എസ്സിനെ പിന്താങ്ങേണ്ടിവന്നു. യുദ്ധാനന്തരം യു.എസ്സും യു.എസ്.എസ്.ആറും ലോക പൊലീസ് അവകാശം ഏറ്റെടുത്തതിനെ അനുകൂലിക്കുകയല്ലാതെ ബ്രിട്ടന് ഗത്യന്തരമുണ്ടായിരുന്നില്ല. ബ്രിട്ടന് സ്വതന്ത്രമായ ഒരു വിദേശനയം നടപ്പാക്കാന്‍ ലേബര്‍പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം നല്കിയെങ്കിലും ഇന്ത്യയും പാകിസ്താനുമായുള്ള വിഭജനവും രക്തച്ചൊരിച്ചിലും ഒഴിവാക്കാന്‍ സാധിച്ചില്ല. 1948-ല്‍ ബര്‍മയ്ക്കും സിലോണിനും സ്വാതന്ത്ര്യം നല്കേണ്ടിവന്നു. പല രാജ്യങ്ങളും കോമണ്‍വെല്‍ത്തില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടു. പലസ്തീനില്‍ മാന്‍ഡേറ്റുകാലത്ത് അറബികളും യഹൂദന്മാരും തമ്മില്‍ ഒരു സമരമുണ്ടായത് തടയാനും ബ്രിട്ടന് കഴിഞ്ഞില്ല. 1949-ല്‍ അയര്‍ലണ്ട് റിപ്പബ്ലിക്കായതും ബ്രിട്ടന് ഒരു ആഘാതമായിരുന്നു. 1952-ല്‍ ജോര്‍ജ് ഢക അന്തരിച്ചു. തുടര്‍ന്ന് പുത്രി എലിസബത്ത് കക 1953 ജൂണ്‍ 2-നു രാജ്ഞിയായി.

1951-ലെ പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് കക്ഷി വിജയിച്ചു. വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപവത്കരിച്ചു. ദേശീയ രംഗത്ത് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുമെന്ന് തെരഞ്ഞെടുപ്പു പത്രികയില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും വ്യാപാരമിച്ചം മോശമായതുകാരണം നിയന്ത്രണങ്ങള്‍ നിലനിര്‍ത്തേണ്ടിവന്നു. 1955-നുശേഷം സാമ്പത്തികാഭിവൃദ്ധി ഉണ്ടായെങ്കിലും കര്‍ശനമായ സാമ്പത്തികനിയന്ത്രണം ആവശ്യമായി. ഇത് തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും സാമ്പത്തിക വികസനം മന്ദീഭവിപ്പിക്കുകയും ചെയ്തു.

വിദേശനയത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പുതിയതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ജോണ്‍ ഫോസ്റ്റര്‍ ഡള്ളസിന്റെ വിവേചനപരമായ വിദേശനയം പിന്തുടരുന്നതില്‍ ബ്രിട്ടനില്‍ പ്രതിഷേധമുയര്‍ന്നുവെങ്കിലും വിദേശനയത്തില്‍ വലിയ വ്യത്യാസമൊന്നും വന്നില്ല. യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തിലും, യൂറോപ്യന്‍ കല്‍ക്കരി സ്റ്റീല്‍ സമൂഹത്തിലും ചേരുന്നതില്‍നിന്നും ബ്രിട്ടന്‍ വിട്ടുനിന്നു. ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് ബ്രിട്ടന് ഒരു പ്രതീക്ഷയും പ്രശ്നവുമായിരുന്നു. ഏഷ്യയെപ്പോലെ ആഫ്രിക്കയിലും കോളനികള്‍ സ്വാതന്ത്ര്യം ആവശ്യപ്പെടാന്‍ തുടങ്ങി. ലേബര്‍പാര്‍ട്ടിയെപ്പോലെ, അര്‍ഹിക്കുന്ന കോളനികള്‍ക്ക് സ്വാതന്ത്ര്യം നല്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും മുന്‍പോട്ടുവന്നു. അങ്ങനെ 1957-ല്‍ മലയായ്ക്കും, ഘാനയ്ക്കും സ്വാതന്ത്ര്യം നല്കപ്പെട്ടു. എന്നാല്‍ റൊഡേഷ്യയ്ക്കും ന്യൂസിലന്‍ഡിനും സ്വാതന്ത്ര്യം ഉടനെ നല്കിയില്ല. സൈപ്രസില്‍ പാര്‍ട്ടി ഒരു കുരിക്കിലകപ്പെട്ടു. ഗ്രീക്ക് സിപ്രിയോട്ടുകള്‍ ഗ്രീസുമായി സംയോജനം ആവശ്യപ്പെട്ടപ്പോള്‍ തുര്‍ക്കി സിപ്രിയോട്ടുകള്‍ അതിനെ എതിര്‍ത്തു. 1959-ല്‍ സൈപ്രസിനു സ്വാതന്ത്ര്യം നല്കാന്‍ തീരുമാനിച്ചുവെങ്കിലും കക്ഷിസമരം അവസാനിച്ചില്ല.

കണ്‍സര്‍വേറ്റീവ് കക്ഷി ഒരു സ്വതന്ത്ര വിദേശനയം പിന്തുടരാന്‍ ശ്രമിച്ചത് പരാജയത്തില്‍ കലാശിച്ചു. അസ്വാന്‍ അണക്കെട്ടിനുള്ള യു.എസ്. സഹായം പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് ഈജിപ്തിലെ പ്രസിഡന്റ് നാസര്‍ സൂയസ്കനാല്‍ ദേശവത്കരിച്ചതിനെതിരെ ഇംഗ്ലണ്ടും ഫ്രാന്‍സും ഇസ്രായേലിനോട് ചേര്‍ന്ന് ഈജിപ്ത് ആക്രമിച്ചത് യു.എസ്സിന്റെയും യു.എസ്.എസ്. ആറിന്റെയും എതിര്‍പ്പുകാരണം പിന്‍വലിക്കേണ്ടിവന്നു. ബ്രിട്ടന്റെ സാമ്പത്തികനില എത്രത്തോളം മോശമാണെന്ന് ഈ ആക്രമണം തെളിയിച്ചു.

ഇതെല്ലാമാണെങ്കിലും 1955-ലെയും 1959-ലെയും തെരഞ്ഞെടുപ്പുകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിതന്നെ വിജയിച്ചു. എന്നാല്‍ വ്യാവസായിക ദേശസാത്കരണം ഉപേക്ഷിച്ചത് വീണ്ടും ഒരു സാമ്പത്തിക മാന്ദ്യത്തിന് വഴിതെളിയിച്ചു. കോളനികള്‍ക്ക് കോമണ്‍വെല്‍ത്തിനുള്ളില്‍ സ്വാതന്ത്ര്യം നല്കാനുള്ള പരിപാടിയനുസരിച്ച് നൈജീരിയ, സിയറ ലിയോണ്‍, ഗാംബിയ, താംഗനീക, സാന്‍സിബാര്‍, കെനിയ എന്നീ കോളനികള്‍ സ്വാതന്ത്ര്യം പ്രാപിച്ചുവെങ്കിലും പല രാജ്യങ്ങളും കോമണ്‍വെല്‍ത്തില്‍നിന്നും വിട്ടുപോയി. ഇ.ഇ.സി.യില്‍ ചേരാനുള്ള ബ്രിട്ടന്റെ ശ്രമത്തിനെതിരെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ പ്രതിഷേധമുയര്‍ന്നു.

എലിസബത്ത് രാഞ്ജി(II)യുടെ കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കുന്ന ബ്രിട്ടീഷ് രാജകുടുംബം

1964-ലെ തെരഞ്ഞെടുപ്പില്‍ ലേബര്‍പാര്‍ട്ടി അധികാരത്തില്‍വന്നു. ഹാരോള്‍ഡ് വില്‍സണ്‍ പ്രധാനമന്ത്രിയായി. സാമ്പത്തികാഭിവൃദ്ധി കൈവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 1965-ല്‍ ഒരു സാമ്പത്തികകാര്യ ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിച്ചു. സാങ്കേതികവിദ്യ പുരോഗമിപ്പിക്കാനായി ഒരു സാങ്കേതിക മന്ത്രികാര്യാലയവും സംഘടിപ്പിച്ചു. ശമ്പളം ഉത്പാദനവുമായി ബന്ധിപ്പിക്കാന്‍ സാമ്പത്തികകാര്യ ഡിപ്പാര്‍ട്ട്മെന്റ് ഗവണ്‍മെന്റിനെ ഉപദേശിച്ചു. ഗവണ്‍മെന്റിന് താത്പര്യമുള്ള വ്യവസായങ്ങളിലെ ഓഹരികള്‍ വാങ്ങുന്നതിന് ഇന്‍ഡസ്ട്രിയല്‍ റീ ഓര്‍ഗനൈസേഷന്‍ കമ്മിഷന്‍ രൂപവത്കരിച്ചു. 1964-ല്‍ ഉണ്ടായ വ്യാപാരകമ്മി, വ്യവസായ നടത്തിപ്പില്‍ കൂടുതലായി ഇടപെടാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചു. 1966-ല്‍ പാസാക്കിയ വിലയും വരവും നിയന്ത്രണ ആക്റ്റ്, വിലയും ശമ്പളവും നിയന്ത്രിക്കുന്നതിന് ഗവണ്‍മെന്റിന് അധികാരം നല്കി. 1967 ന.-ല്‍ പൗണ്ടിന്റെ മൂല്യശോഷണം നടപ്പില്‍ വരുത്തി. അതോടൊപ്പം രാജ്യത്തിനകത്തെ ചോദനം വെട്ടിച്ചുരുക്കുകയും കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

1965-ല്‍ പാസാക്കിയ വര്‍ഗബന്ധ നിയമം മൂലം വര്‍ഗ വിവേചനം ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഒരു പ്രധാന പ്രശ്നമായി പൊന്തിവന്നു. കുടിയേറ്റക്കാര്യത്തില്‍ ലേബര്‍പാര്‍ട്ടി നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും ബ്രിട്ടനില്‍ താമസക്കാരായ വര്‍ഗങ്ങളെ വിവേചിക്കുന്നത് നിരുത്സാഹപ്പെടുത്തി.

റൊഡേഷ്യ 1965 ന.-ല്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനെതിരെ ബ്രിട്ടന്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. റൊഡേഷ്യയുടെ സ്വാതന്ത്ര്യത്തിനെതിരെയുള്ള ബ്രിട്ടീഷ് പ്രവര്‍ത്തനങ്ങളില്‍ ആഫ്രിക്കന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. വിയറ്റ്നാമിലേക്ക് സൈന്യങ്ങളെ അയയ്ക്കുന്നതില്‍ യു.എസ്സിനോട് യോജിച്ചു പ്രവര്‍ത്തിച്ചു. 1966 ന.-ല്‍ ബ്രിട്ടന്‍ ഇ.ഇ.സി.യില്‍ അംഗത്വത്തിന് അപേക്ഷിച്ചു. എന്നാല്‍ ഫ്രാന്‍സ് വീണ്ടും ബ്രിട്ടന്റെ അംഗത്വ അപേക്ഷയെ വീറ്റോചെയ്തു.

ബ്രിട്ടന്‍ 1970-നു ശേഷം

1970-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍പാര്‍ട്ടി തോറ്റു; കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എഡ്വേഡ് ഹീത്തിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപവത്കരിച്ചു. സാമ്പത്തിക പ്രശ്നങ്ങള്‍ പുതിയ ഗവണ്‍മെന്റിനെ തുടര്‍ന്നും അലട്ടിക്കൊണ്ടിരുന്നു. 1972-ല്‍ ശമ്പളം, വില, ഡിവിഡന്റ് എന്നിവ കര്‍ശനമായി നിയന്ത്രിച്ചു. 1973 ജനു.-യില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ കോമണ്‍മാര്‍ക്കറ്റില്‍ അംഗമായെങ്കിലും അത് ബ്രിട്ടീഷ് സാമ്പത്തികനിലയില്‍ വലിയ മാറ്റം വരുത്തിയില്ല. 1973-74-ല്‍ കല്‍ക്കരിഖനി തൊഴിലാളികള്‍ പണിമുടക്കിയപ്പോള്‍ ഗവണ്‍മെന്റ് കര്‍ക്കശമായ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തുകയുണ്ടായി. ഇന്ധനം ലാഭിക്കുന്നതിനായി ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങള്‍ മൂന്നായി കുറവു ചെയ്തു.

1974-ലെ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് അധികംനേടി ലേബര്‍പാര്‍ട്ടി മന്ത്രിസഭ രൂപവത്കരിച്ചു. ഹാരോള്‍ഡ് വില്‍സണ്‍ പ്രധാനമന്ത്രിയായി. കര്‍ശനമായ നാണയപ്പെരുപ്പനിയന്ത്രണം കൊണ്ടുവന്നു. തുടര്‍ന്നു സാമ്പത്തിക വിഷമതകള്‍ നിലനിന്നുവെങ്കിലും, 1968 മുതല്‍ അയര്‍ലണ്ടില്‍ ഉണ്ടായ വര്‍ഗീയ കലഹം തുടര്‍ന്നുവെങ്കിലും, പാര്‍ട്ടിക്ക് 1977 ജൂണില്‍ എലിസബത്ത് കക-ന്റെ ഭരണ രജതജൂബിലി ആഘോഷിക്കാന്‍ കഴിഞ്ഞു. 1976-ലെ പൊതുതെരഞ്ഞെടുപ്പില്‍ ജെയിംസ് കല്ലഗന്റെ നേതൃത്വത്തിലുള്ള ലേബര്‍പാര്‍ട്ടി അധികാരത്തില്‍ വന്നു.

സാമ്പത്തിക പരിഷ്കരണം

1970-കളിലുണ്ടായ സാമ്പത്തികമാന്ദ്യത്തിന്റെ അനുഭവത്തില്‍ 1979-90 കാലഘട്ടത്തില്‍ മാര്‍ഗരറ്റ് താച്ചറുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ കണ്‍സര്‍വേറ്റീവ് ഭരണകൂടം ബ്രിട്ടന്റെ സാമ്പത്തിക രംഗത്ത് അടിമുടി മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്വകാര്യവത്കരണത്തെ ത്വരിതപ്പെടുത്തുകയും സബ്സിഡികള്‍ പിന്‍വലിക്കുകയും ചെയ്തു. 1990-97-ല്‍ ജോണ്‍ മേജര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. വടക്കന്‍ അയര്‍ലണ്ട്, സ്കോട്ലന്‍ഡ്, വെയ്ല്‍സ് എന്നിവിടങ്ങളില്‍ നടന്ന ഹിതപരിശോധന 20-ാം നൂറ്റാണ്ടിന്റെ അന്തത്തില്‍ ബ്രിട്ടന്റെ ഭരണരംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്നുവന്ന ടോണി ബ്ളയര്‍ (1997-2007), 2001-നുശേഷം ഇറാഖ്-അഫ്ഗാന്‍ യുദ്ധങ്ങളില്‍ അമേരിക്കയ്ക്കൊപ്പം സായുധാക്രമണത്തിന് ബ്രിട്ടനെ പങ്കാളിയാക്കിയത് രാജ്യത്ത് വലിയ എതിര്‍പ്പുകള്‍ സൃഷ്ടിച്ചു. 2007-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേതാവ് ഗോര്‍ഡന്‍ ബ്രൗണ്‍ പ്രധാനമന്ത്രിയായി.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍