This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിഗോറിയന്‍ സംഗീതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രിഗോറിയന്‍ സംഗീതം

റോമന്‍ പള്ളിയിലെ കുര്‍ബാന സംബന്ധമായ സംഘഗാനം. ക്രൈസ്തവാചാരപരമായ ഒരു സംഗീതവ്യവസ്ഥയാണിത്. മാര്‍പ്പാപ്പമാരുടെ ഗായകസംഘമാണ് (5,6 ശ.-ങ്ങള്‍) ഇതിനു രൂപം നല്കിയത്. പോപ്പ് ഗ്രിഗറിയുടെ കാലത്ത് (540-604) ഇതിന്റെ ക്രോഡീകരണം നടന്നു. അങ്ങനെ രൂപീകരിക്കപ്പെട്ട വ്യവസ്ഥകളാണ് ഗ്രിഗോറിയന്‍ സംഗീതത്തിന് ആധാരമായി വര്‍ത്തിക്കുന്നത്. സംഘഗാനത്തിന്റെ രണ്ടു വിഭാഗങ്ങളാണ് അംബ്രോസിയനും ഗ്രിഗോറിയനും. അംബ്രോസിയന്‍ അഥവാ മിലനീസ് പാരമ്പര്യത്തിലുള്ള സംഘഗാനത്തിനു ഗ്രിഗോറിയനോടു സാമ്യമുണ്ടെങ്കിലും അതിനു കലാമേന്മ കുറവാണ്. അംബ്രോസിയന്‍ സംഗീതത്തിനും മറ്റു ക്രിസ്തീയ സംഗീതവിഭാഗങ്ങള്‍ക്കുമില്ലാത്ത കലാപരമായ സന്തുലനവും രൂപഭദ്രതയും ഗ്രിഗോറിയന്‍ സംഗീതത്തിനുണ്ട്.

റോമന്‍ പൂജാക്രമങ്ങള്‍ക്കനുസൃതമായ എല്ലാ ആരാധനകളും ഗ്രിഗോറിയന്‍ സംഗീതത്തിന്റെ പരിധിയില്‍ വരുന്നുണ്ടെങ്കിലും മുഖ്യമായി വരുന്നവ കുര്‍ബാനയും സംഗീത പ്രധാനമായ ശുശ്രൂഷകളുമാണ്. മിക്ക സ്തോത്രങ്ങളുടെയും സങ്കീര്‍ത്തനങ്ങളുടെയും രചന വൃത്തനിബദ്ധമല്ലാത്തതിനാല്‍ അവയ്ക്കു സംഗീതം പകരുന്നത് സംഘഗാന മാതൃകയിലായിരിക്കും. സ്വരൈക്യത്തോടുകൂടിയ സംഗീതത്തിന്റെ ഒരു രൂപമാണ് ഗ്രിഗോറിയന്‍ സംഗീതം. താളാനുഗതിയില്ലാത്ത സംഗീതമാണിത്. ആധുനിക സംഗീതത്തില്‍ നിന്ന് ഈ സംഘഗാനത്തെ വേര്‍തിരിച്ചു നിര്‍ത്തുന്ന മുഖ്യഘടകവും മറ്റൊന്നല്ല.

ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍ ഗ്രിഗോറിയന്‍ സംഗീതത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഹീബ്രുകവിതയില്‍ വൃത്തവ്യവസ്ഥയുണ്ടെങ്കിലും പരിഭാഷയിലത് അപ്രത്യക്ഷമാകുന്നു. വൃത്തവ്യവസ്ഥയ്ക്കു സമാന്തരമായൊരു വ്യവസ്ഥ മാത്രമാണ് വിവര്‍ത്തനത്തില്‍ നിലനിര്‍ത്തപ്പെട്ടിട്ടുള്ളത്. അതിനാല്‍ സങ്കീര്‍ത്തനങ്ങളില്‍ നിന്നുള്ള ഗാനങ്ങള്‍ക്ക് ഒരു യുഗ്മരൂപം കൈവരുന്നു. ആലാപനത്തിന് പ്രത്യേകമായൊരു രാഗം തന്നെ വേണ്ടിവരും. ഈ രാഗം മാത്രം ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ ഫലം വിരസതയായിരിക്കും. അതുകൊണ്ട് ആലാപനരാഗം, ആരംഭത്തില്‍ ശബ്ദാരോഹണത്തിനും, അവസാനത്തില്‍ ശബ്ദാവരോഹണത്തിനും ഉള്ള സ്വാഭാവിക പ്രവണത സ്വീകരിക്കുന്നു.

ഒരു സങ്കീര്‍ത്തനം ആദ്യവസാനം പാടുമ്പോഴും ആരാധനയില്‍ പങ്കെടുക്കുന്ന എല്ലാ ജനങ്ങളും കൂടിച്ചേര്‍ന്നുപാടുമ്പോഴും വിപുലീകരണത്തിനു പരിധിയുണ്ട്. എന്നാല്‍ തിരഞ്ഞെടുക്കുന്ന ഗാനങ്ങള്‍ പരിശീലനം സിദ്ധിച്ച ഗായകര്‍ പാടുമ്പോള്‍ വിപുലീകരണ സാധ്യത വര്‍ധിക്കുന്നുണ്ട്.

സങ്കീര്‍ത്തനാലാപനത്തില്‍ നിന്നാണ് ഇത്തരം സംഗീതം രൂപം കൊള്ളുന്നത്. വിശുദ്ധഗ്രന്ഥഭാഗങ്ങളുടെ ഉദ്ഘോഷണത്തിന് ലളിതമായ സ്വരഭേദങ്ങള്‍ ആണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അസാധാരണ പ്രൗഢിയുള്ളവ ഒഴികെയുള്ള പ്രാര്‍ഥനകളുടെ സ്ഥിതിയും ഇതു തന്നെയാണ്. വാക്യപ്രതിവാക്യ സമ്പ്രദായത്തിലുള്ള സംഗീതം വികാസം പൂണ്ടത് ആലാപനത്തിലൂടെയാണ്. സങ്കീര്‍ണ രൂപങ്ങളില്‍പ്പോലും അത് ആലാപനരാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

വാക്യപ്രതിവാക്യസംഗീതത്തോടൊപ്പം ദ്വൈഗീതാത്മക സമ്പ്രദായവും (Antiphonal Method) രൂപംകൊള്ളുക ഉണ്ടായി. തികച്ചും സ്വരമാധുര്യമുള്ള സമ്പ്രദായമാണിത്. മുഖ്യ ആലാപന രാഗത്തെക്കാള്‍ അന്ത്യരാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സമ്പ്രദായവും പരിഷ്കരണത്തിനു വിധേയമായിട്ടുണ്ട്. സങ്കീര്‍ത്തനവുമായി ഇതിനുള്ള ബന്ധത്തിനും പരിവര്‍ത്തനമുണ്ടായി. ഓരോ സ്ലോകത്തിലും അവസാനം പല്ലവി പാടുന്ന സമ്പ്രദായം ഘോഷയാത്രകളിലാണ് മുഖ്യമായും കാണുന്നത്. ഗായക സംഘങ്ങള്‍ സങ്കീര്‍ത്തനത്തിന്റെ തുടക്കത്തിലും അന്ത്യത്തിലും മാത്രമേ പല്ലവി പാടാറുള്ളു. സങ്കീര്‍ത്തനങ്ങളില്‍ നിന്നു വേര്‍പെട്ട് ചില ദ്വൈഗീതങ്ങള്‍ രൂപം കൊള്ളുകയുണ്ടായി.

ഗ്രിഗോറിയന്‍ സംഗീത സിദ്ധാന്തം അഷ്ടമാതൃകകളുടെ ഒരു പരമ്പരയില്‍ അധിഷ്ഠിതമാണ്. ഗ്രീക്ക് സൈദ്ധാന്തികരുടെ സ്വരാഷ്ടകം ആണ് ഇതുപയോഗിക്കുന്നത്. അഷ്ടമാതൃകാവ്യവസ്ഥയുടെ ഉദ്ഭവചരിത്രം വ്യക്തമല്ല. 8-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ഷാര്‍ലിമെയ്ന്‍ ചക്രവര്‍ത്തിയുടെ (742-814) സദസ്സിലെ ഗുരുക്കന്മാരാണ് ഇതിനു രൂപം നല്കിയതെന്നു സൈദ്ധാന്തിക പ്രബന്ധങ്ങളില്‍ക്കാണുന്നു. അഷ്ടമാതൃകകളില്‍ വാസ്തവത്തില്‍ നാലു ജോടികളാണുള്ളത്. ഓരോ ജോടിയും ഓരോ രാഗങ്ങളില്‍ അധിഷ്ഠിതമാണ്. ഓരോ ജോടിക്കും ഓരോ സ്വരഭേദമുണ്ടായിരിക്കും. ഈ സ്വരഭേദമാണ് ആധുനിക സംഗീതത്തില്‍ നിന്നും ഇതിനെ വേര്‍തിരിക്കുന്നത്.

മധ്യയുഗങ്ങളില്‍ ഗ്രിഗോറിയന്‍ സംഗീതം പരമ്പരാഗത രീതിയില്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരുന്നു. ഷാര്‍ലിമെയിന്റെ കാലത്ത് ഈ സംഗീതസമ്പ്രദായത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചു. 11-ാം ശ. ആയപ്പോഴേക്കും ഇതിന്റെ പ്രചാരം കുറഞ്ഞുതുടങ്ങി. എന്നാല്‍ 19-ാം ശ.-ത്തില്‍ വീണ്ടും പ്രിയം വര്‍ധിച്ചു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങള്‍ സൊളേസ്മസിലെ ബെനഡിക്ടയിനുകളുടെ (Benedictnes of Solesmes) കൃതികളില്‍ക്കാണാം. റോമാസഭയുടെ ഔദ്യോഗിക ഗാനസമ്പ്രദായം എന്ന സ്ഥാനം ഇന്നും ഗ്രിഗോറിയന്‍ സംഗീതത്തിനുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍