This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുസ്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുസ്തി

നിശ്ചിത നിയമങ്ങള്‍ക്കു വിധേയമായി രണ്ടുപേര്‍ തമ്മില്‍ നടത്തുന്ന മല്‍പ്പിടുത്തം. വളരെ പണ്ടുമുതലേ നിലനിന്നുപോന്ന ഒരു കായിക വിനോദമാണിത്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്തങ്ങളായ നാടന്‍ ഗുസ്തി മത്സരങ്ങള്‍ മുതല്‍ അന്താരാഷ്ട്രതലത്തില്‍ നടത്തപ്പെടുന്ന ഒളിമ്പിക്സ് പോലുള്ള ആധുനിക മത്സരങ്ങള്‍വരെ നിലവിലുണ്ട്. ഓരോ രാജ്യത്തും ഓരോ രീതിയിലാണ് മത്സരം നടക്കുന്നത്. നിയമങ്ങളിലും അല്പമൊക്കെ വ്യതിയാനം കണ്ടേക്കാം. അന്താരാഷ്ട്ര മത്സരങ്ങളെല്ലാം തന്നെ അന്താരാഷ്ട്ര അമേച്വര്‍ റസലിങ് ഫെഡറേഷന്റെ നിയമങ്ങള്‍ക്കു വിധേയമായിട്ടായിരിക്കും നടക്കുക. ഒളിമ്പിക്സ് മത്സരങ്ങളിലും ലോക അമേച്വര്‍ ചാമ്പ്യന്‍ഷിപ്പിലും ഗുസ്തി പ്രധാനപ്പെട്ട ഒരിനമാണ്.

ഗുസ്തി മത്സരം

ഗുസ്തി എന്ന കായിക വിനോദത്തിന്റെ പ്രചാരം സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുമുതല്ക്കേ ഉണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ട്. ഈജിപ്തില്‍ ക്രി.മു. 2500 വര്‍ഷങ്ങള്‍ പഴക്കമുള്ള ശവകുടീരങ്ങളില്‍ നിന്നും ഗുസ്തി ചിത്രീകരിക്കുന്ന പെയിന്റിങ്ങുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഫ്രാന്‍സില്‍ ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ള ഗുഹാചിത്രങ്ങളില്‍ ഗുസ്തി ഒരു സാധാരണ രംഗമാണ്. ഗ്രീക്കു കവികളായ ഹോമറും പിന്‍ഡാറും തങ്ങളുടെ രചനയില്‍ ഗുസ്തിരംഗങ്ങള്‍ വിവരിക്കുന്നുണ്ട്. ഒളിമ്പിയയിലെ അല്‍ഫ്യൂസ് നദിക്കരയില്‍ മേല്ക്കോയ്മയ്ക്കായി സിയൂസ് ദേവന്‍ ക്രോണോസുമായി ഏറ്റുമുട്ടുന്ന രംഗം പിന്‍ഡാര്‍ വിവരിക്കുന്നുണ്ട്. ഇതില്‍ സിയൂസ് വിജയിച്ചതിന്റെ സ്മരണയ്ക്കായാണ് ബി.സി. 776-ല്‍ ആദ്യത്തെ ഒളിമ്പ്യാഡ് നടത്തിയതെന്നു പറയപ്പെടുന്നു. ബി.സി. 708-ല്‍ നടത്തിയ പതിനെട്ടാമത്തെ ഒളിമ്പിക് മത്സരത്തില്‍ ഗുസ്തി ഒരു പ്രധാന ഇനമായി ചേര്‍ക്കപ്പെട്ടു. ചിന്തകനായ അരിസ്റ്റോക്ളിസിന് പ്ലേറ്റോ എന്ന നാമധേയം ലഭിക്കാനുണ്ടായ കാരണം അദ്ദേഹം ഗുസ്തി പോലുള്ള കായിക മത്സരങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ചതാണ്. 'വിടര്‍ന്ന തോളുകള്‍' എന്നര്‍ഥമുള്ള പ്ലതോന്‍ എന്ന വാക്കാണ് പ്ലേറ്റോ ആയി രൂപാന്തരപ്പെട്ടത്.

മധ്യകാല യൂറോപ്പിലും ഗുസ്തി പ്രധാനപ്പെട്ട ഒരു കായിക വിനോദമായി കണക്കാക്കപ്പെട്ടു. നെപ്പോളിയന്റെ കാലത്ത് ഫ്രഞ്ചുകാരാണ് ഗുസ്തിയിലെ ഇന്നത്തെ ഗ്രീക്കോ-റോമന്‍ ശൈലി ആവിഷ്കരിച്ചത്. ആധുനിക കാലം 'ടോട്ടല്‍ റസലിങ്' എന്ന അപകട സാധ്യത ഏറെയുള്ള ഗുസ്തിയില്‍ എത്തിനില്‍ക്കുന്നു.

ആധുനിക ഗുസ്തി മത്സരങ്ങളില്‍ രണ്ടു ശൈലികള്‍ ഉണ്ട്. ഗ്രീക്കോ-റോമനും ഫ്രീസ്റ്റൈലും. രണ്ടു രീതിയിലും ഗുസ്തിക്കാരെ അവരുടെ ഭാരത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരുന്നു. ലൈറ്റ് ഫ്ളൈ വെയ്റ്റ്, ഫ്ളൈ വെയ്റ്റ്, ബാന്റം വെയ്റ്റ്, ഫെതര്‍ വെയ്റ്റ്, ലൈറ്റ് വെയ്റ്റ്, വെല്‍ട്ടര്‍ വെയ്റ്റ്, മിഡില്‍ വെയ്റ്റ്, ലൈറ്റ് ഹെവി വെയ്റ്റ്, ഹെവി വെയ്റ്റ്, സൂപ്പര്‍ ഹെവി വെയ്റ്റ് എന്നിങ്ങനെ പ്രധാനമായി പത്തു വിഭാഗങ്ങളുണ്ട്. ഒളിമ്പിക് മത്സരങ്ങളിലും ലോക അമേച്വര്‍ ചാമ്പ്യന്‍ഷിപ്പു മത്സരങ്ങളിലും 48 കി.ഗ്രാമിനും 100 കി. ഗ്രാമിനും ഇടയ്ക്ക് ഭാരമുള്ള ഗുസ്തിക്കാരെ പത്തു വിഭാഗങ്ങളിലായി തിരിക്കുന്നു. 1985 മുതല്‍ 130 കി.ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ളവരെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നില്ല. ജപ്പാനില്‍ പ്രചാരമുള്ള 'സുമോ' എന്ന നാടന്‍ ഗുസ്തി മത്സരത്തില്‍ ഭാരത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനമില്ല. 135 മുതല്‍ 180 വരെ കി.ഗ്രാം ഭാരമുള്ളവരാണ് സുമോ ഗുസ്തിക്കാരില്‍ ഭൂരിഭാഗവും. ഈ മത്സരത്തില്‍ കളത്തിനു പുറത്താവുകയോ താഴെ വീഴ്ത്തപ്പെടുകയോ ചെയ്യുന്നവര്‍ തോറ്റതായി പ്രഖ്യാപിക്കുന്നു.

ഫ്രീസ്റ്റൈല്‍ മത്സരങ്ങള്‍ 10 മിനിട്ടുമാത്രം ദൈര്‍ഘ്യമുള്ളവയാണ്. 5 മിനിട്ടു വീതമുള്ള രണ്ടുഘട്ടങ്ങളായാണ് മത്സരം. മല്‍പ്പിടുത്തത്തിനിടയ്ക്ക് കാലുകള്‍ ഉപയോഗിച്ച് പ്രതിയോഗിയെ എതിരിടാവുന്നതാണ്. പ്രതിയോഗിയെ കാലിടറിച്ചു വീഴ്ത്തുക, കത്രികപ്പൂട്ടിട്ട് അനങ്ങാതാക്കുക തുടങ്ങിയ മാര്‍ഗങ്ങളും അവലംബിക്കാവുന്നതാണ്. പ്രതിയോഗിയെ പിടികൂടുന്ന രീതികള്‍ക്കും പ്രയോഗിക്കുന്ന അടവുകള്‍ക്കും പ്രത്യേകം പോയിന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്. തട്ടിയിടലിന് (take down) ഒന്ന്, കമിഴ്ത്തലിന് (reversal) ഒന്ന് എന്നിങ്ങനെ. ആക്രമണത്തിലും പ്രതിരോധത്തിലും പ്രകടിപ്പിക്കുന്ന മെയ്വഴക്കവും അടവുകളും എല്ലാം ഫലനിര്‍ണയത്തിനു സഹായകമാകുന്ന ഘടകങ്ങളാണ്. എതിരാളിയെ താഴെ വീഴ്ത്തി അരസെക്കന്റുനേരം രണ്ടു തോളും തറയില്‍ തൊടത്തക്കവിധം പിടിക്കാന്‍ കഴിഞ്ഞാല്‍ വിജയം നിര്‍ണയിക്കപ്പെടും. ഇരുപതു മിനിട്ടു ദൈര്‍ഘ്യമുള്ള മത്സരമാണ് ഗ്രീക്കോ-റോമന്‍ സമ്പ്രദായത്തിലേത്. ഇതില്‍ അരക്കെട്ടിനു താഴെ പിടിക്കാന്‍ പാടില്ല. കാലുകള്‍ ഉപയോഗിച്ചുള്ള ആക്രമണവും പ്രതിരോധവും നിഷിദ്ധമാണ്. യൂറോപ്പിലാണിതിനു കൂടുതല്‍ പ്രചാരം.

10 സെ.മീ. കനമുള്ള സമചതുരത്തിലുള്ള ചവിട്ടുപായുടെ പുറത്താണു ഗുസ്തി മത്സരം നടക്കുന്നത്. ചതുരത്തിന് 6 മീ. മുതല്‍ 7.5 മീ. വരെയുള്ള വശങ്ങളായിരിക്കും ഉണ്ടായിരിക്കുക. 4 സെ.മീ. മുതല്‍ 6 സെ.മീ വരെ കനമുള്ളതും 7 മീ. വ്യാസമുള്ളതും മൃദുലവുമായ പ്ലാസ്റ്റിക് മാറ്റുകളും ഇപ്പോള്‍ ഉപയോഗത്തിലുണ്ട്. ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന ഒറ്റ വസ്ത്രമാണ് സാധാരണയായി ഗുസ്തിക്കാര്‍ ധരിക്കുക. ഹീല്‍ ഇല്ലാത്ത ഷൂസും ധരിച്ചിരിക്കും. മുട്ടുകള്‍ക്ക് സംരക്ഷണത്തിന് കനംകുറഞ്ഞ പാഡുകള്‍ ധരിക്കുന്നത് അനുവദിച്ചിട്ടുണ്ട്. മുറകള്‍ (bouts) ക്കിടയ്ക്ക് നല്കപ്പെടുന്ന ഇടവേളകളില്‍ പരിശീലകന്റെയോ സഹായിയുടെയോ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രതിയോഗിയെ അനാവശ്യമായി പീഡിപ്പിക്കാന്‍ അനുവദിക്കുന്നതല്ല. തലമുടി, ചെവി മുതലായ ഭാഗങ്ങള്‍ പിടിച്ചു വലിക്കുക; വിരലും സന്ധികളും വളച്ചു ഞെരിക്കുക; കഴുത്തിന് പിടിക്കുക; അടി, ഇടി, ചവിട്ട് മുതലായവ പ്രയോഗിക്കുക-ഇവയെല്ലാം നിയമ വിരുദ്ധമാണ്. റഫറി, ജഡ്ജ്, മാറ്റ് ചെയര്‍മാന്‍ എന്നിങ്ങനെ മൂന്നു പേരാണ് മത്സരം നിയന്ത്രിക്കുന്നത്. ഭൂരിപക്ഷാഭിപ്രായപ്രകാരം വിധിനിര്‍ണയം നടക്കുന്നു. അപകട സാധ്യതകള്‍ നിറഞ്ഞ കടന്നാക്രമണത്തിനു മുന്‍തൂക്കമുള്ള 'ടോട്ടല്‍ റസലിങി'ന് ഇന്ന് ഏറെ പ്രചാരമുണ്ട്. പോയിന്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ആക്രമണോത്സുകത പ്രകടിപ്പിക്കാത്ത മത്സരക്കാരന്‍ മോശക്കാരനാണെന്നു വിധിക്കുകയും തുടര്‍ന്നുള്ള മത്സരങ്ങളില്‍ പങ്കെടുക്കാനര്‍ഹനല്ലാതാക്കപ്പെടുകയും ചെയ്യും.

ഇന്ത്യയില്‍ അമേച്വര്‍ ഗുസ്തി മത്സരങ്ങള്‍ വിവിധ റസലിങ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. ഇതിനു പ്രദേശിക ക്ലബ്ബുകള്‍ മുതല്‍ ദേശീയ തലത്തിലുള്ള സംഘടനകള്‍വരെയുണ്ട്. പ്രൊഫഷണല്‍, അമേച്വര്‍ മത്സരങ്ങള്‍ പ്രത്യേകമായി നടത്തുന്നു. ഇന്ത്യന്‍ സ്റ്റൈല്‍ ഗുസ്തി മത്സരങ്ങള്‍ മണ്ണിലാണു നടത്തുക. ഭാരത കേസരി, കേരള കേസരി തുടങ്ങിയ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് വലിയ തുകകള്‍ സമ്മാനമായി നല്കുന്നു.

ലോകചാമ്പ്യനായിരുന്ന ഗാമാ (ഗുലാം മുഹമ്മദ്), ധാരാ സിങ് തുടങ്ങിയവര്‍ ഇന്ത്യന്‍ ഗുസ്തിയുടെ അഭിമാനങ്ങളാണ്. ധാരാസിങ്ങും ഇന്ത്യയില്‍ പര്യടനം നടത്തി ഇന്ത്യാക്കാരുടെ ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച ഹംഗറിയിലെ കിങ് കോങ്ങും അമേരിക്കന്‍ ഫ്രീസ്റ്റൈല്‍ ഗുസ്തിക്കാരായിരുന്നു.

ഏകദേശം നാനൂറോളം മുഷ്ടിമുറകള്‍ അഥവാ അടവുകള്‍ സ്വായത്തമാക്കിയിട്ടുള്ള ഒരുവനേ ഒരു ഫയല്‍മാനായി കണക്കാക്കപ്പെടുകയുള്ളൂ. ഇന്ത്യന്‍ ഗുസ്തി ഒരു കലയാണെന്നു പറയാം. വെറും കയ്യൂക്കിന്റെ മാത്രം പരിശോധനയല്ല നടത്തപ്പെടുന്നത്. വളരെ സമയം കാര്യമായൊന്നും സംഭവിക്കാതെതന്നെ ഗുസ്തിക്കാര്‍ ശ്രദ്ധാപൂര്‍വം ഒഴിഞ്ഞുമാറിയും ലാക്കുനോക്കിയും ഗോദയില്‍ വട്ടം കറങ്ങി നീങ്ങുന്നു. ഇടയ്ക്ക് എതിരാളിക്ക് പിഴവു പറ്റുന്ന പഴുതുനോക്കിയാണിവര്‍ ആക്രമണത്തിനൊരുങ്ങുന്നത്. എതിരാളി തറപറ്റുന്നതുവരെയാണ് മത്സരസമയം. വീഴുന്നവന്‍ മലര്‍ന്നു വീഴാതിരിക്കാന്‍ എല്ലാ അടവും പയറ്റുന്നു. കമിഴ്ന്നു തറപറ്റിക്കിടക്കുന്നവനെ മലര്‍ത്താനാണ് എതിരാളിയുടെ ശ്രമം. അതിനിടെ താന്‍തന്നെ മലര്‍ത്തിയടിക്കപ്പെട്ടേക്കാം. ഇങ്ങനെ ഏറ്റവും ഉദ്വേഗപൂര്‍ണമായ ഒരു മുഹൂര്‍ത്തം കാണികള്‍ക്ക് കാഴ്ചവയ്ക്കപ്പെടുന്നു.

ഗുസ്തിക്കാര്‍ മത്സരമില്ലാത്തപ്പോഴും പരിശീലനം നടത്താറുണ്ട്. ഭാരിച്ച ഗദപോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പരിശീലനം. തങ്ങളുടെ ആഹാരശീലങ്ങളിലും ഇവര്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍