This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുപ്തകാല കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഗുപ്തകാല കല

എ.ഡി. 319 മുതല്‍ 510 വരെയുള്ള കാലഘട്ടം ഗുപ്ത രാജാക്കന്മാരുടെ ഭരണകാലമായിരുന്നു. ഭാരതീയ കലയിലെ ക്ലാസ്സിക് യുഗത്തെ ഈ കാലഘട്ടം പ്രതിനിധാനം ചെയ്യുന്നു ഇക്കാലമത്രയും, അതിനെത്തുടര്‍ന്നുള്ള ഒരു ശതകംകൂടിയും ഗുപ്തകാല കലയുടെ പ്രഭാവത്തിന്റെ നാളുകളാണ്.

ആമുഖം

മതഭക്തരായ ഗുപ്തന്മാര്‍ ക്ഷേത്രാരാധനയിലൂന്നിയ ഒരു ശില്പകലാപാരമ്പര്യമാണ് ഇന്ത്യയ്ക്ക് സംഭാവന ചെയ്തത്. ജൈനമതം, ബുദ്ധമതം തുടങ്ങിയ അന്യമതങ്ങളോടുള്ള സഹിഷ്ണുത ഗുപ്തകലയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായി. മഹായാന ബുദ്ധിസത്തിലെ ആശയപരമായ മാറ്റങ്ങള്‍ ബുദ്ധമതം താമസിയാതെ ഹിന്ദുമതത്തില്‍ ലയിക്കുന്നതിനും ബുദ്ധന്‍, വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്നതിനും കാരണമായി. ജൈന തീര്‍ഥങ്കരന്മാരുടെയും, ബുദ്ധന്‍, ബോധിസത്വന്മാര്‍ എന്നിവരുടെയും രൂപങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കാതിരുന്നത് മതസഹിഷ്ണുതയ്ക്കു പ്രധാന്യം കല്പിച്ചിരുന്നു എന്നതിനു തെളിവാണ്.

ആദ്യകാല ഗുപ്തകല കുഷാന്‍ രീതിയുമായി ബന്ധപ്പെട്ടതാണ്. നാണയങ്ങള്‍, ചുവര്‍ ചിത്രങ്ങള്‍, വിഗ്രഹങ്ങള്‍ മുതലായവയിലെല്ലാം അനലങ്കൃതമായ സരളരൂപങ്ങളാണ് സാമാന്യേന കാണുന്നത്. രാജ്ഗീറിലെ സോന്‍ബണ്ഡാര്‍ ഗുഹയിലുള്ള വിഷ്ണുരൂപം നേപ്പാളിലെ പശുപതിനാഥത്തില്‍ കൊത്തിവച്ചിട്ടുള്ള ത്രിവിക്രമരാമ രൂപങ്ങള്‍, ലക്നൗ സ്റ്റേറ്റ് മ്യൂസിയത്തിലുള്ള സമുദ്രഗുപ്തന്റെ അശ്വപ്രതിമ, അലഹബാദിനടുത്തുള്ള മാന്‍കൂവറിലെ (എ.ഡി 383) ബുദ്ധപ്രതിമ എന്നിവ അനലങ്കൃതമായ വേഷവിധാനങ്ങളിലും കലയുടെ കരുത്തു പ്രകടിപ്പിക്കുന്നവയാണ്. ഉദയഗിരിക്ഷേത്രങ്ങളില്‍ കാണുന്ന ഹൈന്ദവപുരാണ സങ്കല്പങ്ങളായ ശിവലിംഗം, നന്ദി, ദുര്‍ഗ, ഗണപതി, വിഷ്ണു, ആദിവരാഹം, അനന്തനാരായണന്‍, പാലാഴിമഥനം തുടങ്ങിയവയും ഇതേ സാരള്യഭാവമാര്‍ന്നവയാണ്. ഗംഗ, യമുന തുടങ്ങിയ നദികളെ ദേവതമാരായി ചിത്രീകരിച്ചിട്ടുള്ളതും ഗുപ്തകാലത്തിന്റെ ഒരു പ്രത്യേകതയാണ്. ചന്ദ്രഗുപ്തന്‍ II-ന്റെ (375-414) സത്രപന്മാര്‍ക്കെതിരായുള്ള ആക്രമണകാലത്ത് ഭില്‍സ (മാള്‍വ) യുടെ വടക്കു പടിഞ്ഞാറന്‍ പര്‍വതഭാഗത്തു കൊത്തിയുണ്ടാക്കിയവയാണ് ഉദയഗിരിയിലെ ഇരുപതു ഗുഹാക്ഷേത്രങ്ങള്‍. പൊതുവേ പറഞ്ഞാല്‍ ഇവയിലെ വിഗ്രഹനിര്‍മാണരീതി അത്രതന്നെ വികസിതമല്ല. എന്നാല്‍ സത്രപവിജയത്തിനുശേഷം ഗുപ്തകലയില്‍ ഒരു നവജീവന്‍ കൈവന്നു. സംഗീതത്തിലും നൃത്തത്തിലും സാഹിത്യത്തിലുമെല്ലാം ഇതു പ്രകടമായിരുന്നു. പ്രവേശനകവാടം, ശ്രീകോവിലിനു താഴെയുള്ള നിലവറകള്‍, കമാനങ്ങള്‍, ഭണ്ഡാരങ്ങളോടു കൂടിയ മച്ചുകള്‍, സര്‍പിള സ്തൂപങ്ങള്‍, ശംഖ് കൊത്തിയ മട്ടച്ചുവരുകള്‍ എന്നിവയും ഗണികവൃന്ദം, സുരസുന്ദരികള്‍, ഗന്ധര്‍വന്മാര്‍, വിദ്യാധരന്മാര്‍, സാഗരദേവന്റെ കടല്‍ക്കുതിര എന്നിവയുടെ ഉന്തിനില്‍ക്കുന്ന രൂപങ്ങളും ഇക്കാലത്തെ ക്ഷേത്രകലയുടെ പ്രത്യേകതകളായിരുന്നു. ഇഷ്ടികയും ചെത്തിമിനുക്കിയ കല്ലും കരിങ്കല്‍പ്പാളികളും ആണ് ഇക്കാലത്തു ക്ഷേത്രനിര്‍മാണത്തിന് അധികവും ഉപയോഗിച്ചത്.

ഗുപ്തകലയിലെ ക്ലാസ്സിക് കാലഘട്ടം നാഗരികമാണ്. തികച്ചും ബോധപൂര്‍വം ശ്രദ്ധയോടുകൂടിയ ശിക്ഷണത്തിലൂടെ ഉരുത്തിരിഞ്ഞുണ്ടായതാണിത്. വളരെ ആസൂത്രിതമായി കെട്ടിപ്പടുത്ത ഉജ്ജയിനിയിലെ ഗൃഹകലിക, സാംലാജി, ഐഹോള്‍, ഭില്‍സ, ബദാമി തുടങ്ങിയ നഗരങ്ങളിലെ കൊട്ടാരങ്ങള്‍ മുതലായവ ഗുപ്തകാലഘട്ടത്തിലേതാണ്. സംസ്കൃത കൃതികളായ ദശകുമാരചരിതം, അര്‍ഥശാസ്ത്രം, രാജതരംഗിണി എന്നിവയില്‍ ഇവയുടെ വര്‍ണനകളുണ്ട്. ഗുപ്തകാലസ്മാരകങ്ങളില്‍ നിന്ന് അന്നത്തെ കലയുടെ, പ്രത്യേകിച്ച് കെട്ടിടനിര്‍മാണകലയുടെ വിവിധ കേന്ദ്രങ്ങള്‍ മഥുര, ബനാറസ്, നാളന്ദ എന്നിവയായിരുന്നെന്ന് മനസ്സിലാക്കാം. ലോഹവിദ്യയുടെ വികാസത്തിനും ഗുപ്തകാലം സാക്ഷ്യം വഹിച്ചിരുന്നു. കുത്തബ്മിനാറിലെ ഇരുമ്പുസ്തംഭം ഈ കാലഘട്ടത്തിലേതാണ്.

ക്ഷേത്രങ്ങള്‍

ഗുപ്തകാല കെട്ടിടനിര്‍മാണ ശൈലി വ്യക്തമാക്കുന്ന ഹൈന്ദവക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളും ചൈത്യഹാളുകളും ഒട്ടനവധിയാണ്. ദേവഗൃഹം എന്ന അര്‍ഥത്തില്‍ ക്ഷേത്രങ്ങള്‍ ഉടലെടുത്തത് ഗുപ്തകാലത്താണ്. ഹിന്ദു മതത്തിലെ വൈഷ്ണവ, ശൈവ, ശാക്തിക ശാഖകളെ പരിപോഷിപ്പിച്ച ഗുപ്ത രാജാക്കന്മാര്‍, ഓരോ ദേവതയ്ക്കും പ്രത്യേകം പ്രത്യേകം ആരാധനാമന്ദിരങ്ങള്‍ തീര്‍ത്തു. ചന്ദ്രഗുപ്തന്‍ II -ന്റെ കാലത്ത് ക്ഷേത്രങ്ങളുടെ ഘടന വളരെ ലളിതമായിരുന്നു. തുടക്കത്തില്‍ ഗര്‍ഭഗൃഹം എന്നു വിളിക്കാവുന്ന ചതുരത്തിലുള്ള ചെറിയ ഇരുട്ടറയിലായിരുന്നു മൂര്‍ത്തിയെ കുടിവച്ചിരുന്നത്. ഇതിനു പരന്ന മേല്‍ക്കൂരയും മുന്നില്‍ തൂണുകളോടുകൂടിയ ഒരു മുഖമണ്ഡപവും ഉണ്ടായിരുന്നു. ഈ വരാന്ത തുറന്നു കിടക്കുന്നതായിരുന്നു. ഈ പ്രാസാദങ്ങള്‍ക്ക് റോമന്‍-സിറിയന്‍ നിര്‍മാണരീതിയുടെ ഛായയുണ്ടായിരുന്നു. ഗര്‍ഭഗൃഹത്തിനകത്തെ ചുവരുകള്‍ അലങ്കാരരഹിതങ്ങളും പുറത്തെ വരാന്തയിലേക്കു തുറക്കുന്ന ഒരു വാതില്‍ മാത്രമുള്ളതുമായിരുന്നു. പുറംചുവരുകളില്‍, പ്രത്യേകിച്ചും ഈ കവാടത്തിനരികില്‍ കൊത്തുപണികളും അലങ്കാരങ്ങളും ഉണ്ടായിരുന്നു. യക്ഷന്മാര്‍, യുവമിഥുനങ്ങള്‍ എന്നിങ്ങനെയുള്ള രൂപങ്ങളാണിവിടെ സ്ഥാനം പിടിച്ചിരുന്നത്. മുഖമണ്ഡപത്തിനുമുകളിലായി ഒരു ചെറിയ ജനല്‍ ഉണ്ടായിരുന്നു. പ്രതിഷ്ഠാ വിഗ്രഹത്തിനു പ്രകാശമേകാന്‍ ഇത് ഉപകരിച്ചു. നാല് മുതല്‍ ആറ് വരെ ശ.-കങ്ങളില്‍ മധ്യഇന്ത്യയില്‍ ഇത്തരം ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജബല്‍പൂരിലെ റ്റിഗോവയില്‍ കങ്കാളി ദേവിയുടെ ക്ഷേത്രം; ഭില്‍സയിലെ നരസിന; സാഞ്ചി, മാഗുവ, ഉദയ്പൂര്‍ എന്നിവിടങ്ങളിലെ മന്ദിരങ്ങള്‍; ഭൂമറയിലെ ശിവക്ഷേത്രം; അജയ്ഗറില്‍ നാച്നയിലെ പാര്‍വതി ക്ഷേത്രം; ഭോപ്പാലില്‍ ഉദയഗിരിയിലെ ശിലാക്ഷേത്രസമുച്ചയം എന്നിവ ഗുപ്തകാലഘട്ടത്തിലേതാണ്. ഏകദേശം രണ്ടര മീ. വ്യാസമുള്ള ഗര്‍ഭഗൃഹത്തോടുകൂടിയ റ്റിഗോവക്ഷേത്രത്തിനു ചതുരാകൃതിയാണുള്ളത്. വശങ്ങള്‍ 3.75 മീറ്റര്‍ വരും. പ്രത്യേകിച്ചൊരു നിര്‍മാണമേന്മയും അവകാശപ്പെടാനില്ലാത്ത ഇതിന്റെ മുന്‍വശത്തെ പോര്‍ച്ചിനു സു. രണ്ട് മീറ്റര്‍ നീളം ഉണ്ടായിരുന്നു. ചതുരാകൃതിയിലുള്ള അടിത്തറയോടുകൂടിയ തൂണിന്റെ അച്ചുതണ്ടിന്, മുകളിലേക്കുയരുന്തോറും പല മുഖങ്ങളുണ്ടായിരുന്നു. കലശത്തിന്റെ ആകൃതിയിലുള്ള ശിരോഭാഗത്ത് സിംഹരൂപം കൊത്തിയ ചട്ടക്കൂടും കാണപ്പെടുന്നു.‌‌

സാഞ്ചിയിലെ ക്ഷേത്രം

5-ാം ശ.-മായതോടെ ഗുപ്തകാല കല ഒരു പരിണാമഘട്ടത്തിലെത്തി. ഹിന്ദുക്ഷേത്രകലയ്ക്കു തനതായ രൂപം കൈവന്നു. ഭാരമേറിയ കരിങ്കല്‍പ്പാളികള്‍ കൊണ്ടായിരുന്നു ഇക്കാലത്ത് ക്ഷേത്രം നിര്‍മിച്ചിരുന്നത്. ശ്രീകോവില്‍ നിര്‍മിക്കുന്നത് ഉയര്‍ന്നു വിസ്താരമേറിയ മണ്ഡപങ്ങളിലാകണം എന്നു വന്നു. ഇത്തരം ക്ഷേത്രങ്ങളില്‍ നാലുവശവും കല്‍പ്പടവുകള്‍ ഉണ്ട്. ഭൂമറ, നാച്ന എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. ഭീതര്‍ ഗാവോണ്‍, ചമ്പ മനോര, നാഗരി, നാളന്ദ, സാരാനാഥ്, സിര്‍പൂര്‍, ശ്രാവസ്തി, ഉദയഗിരി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ക്ക് ഉയര്‍ന്ന മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു. ഗര്‍ഭഗൃഹത്തിനു ചുറ്റിലുമായി പ്രദക്ഷിണപഥങ്ങളും തുറന്ന പോര്‍ച്ചുകളും പൊതുജനങ്ങള്‍ക്ക് മതപരമായ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനു മേല്‍ക്കൂരയുള്ള ഗാലറികളും ഉണ്ടായിരുന്നു. നാച്നയിലെ പ്രദക്ഷിണപഥം അടച്ചു കെട്ടിയതായിരുന്നു. പാറകെട്ടിയുണ്ടാക്കിയ ഉദയഗിരി ക്ഷേത്രങ്ങളുടെ പൂമുഖത്തെ കൊത്തുപണികള്‍ വൈശിഷ്ട്യം നിറഞ്ഞവയാണ്. ഗുപ്തകാല കലയുടെ ആദ്യകാല ശൈലിയുടെ മാതൃകയായി കണക്കാക്കപ്പെടുന്ന ഝാന്‍സിയിലെ ദേവ്ഗഡിലുള്ള ശിവക്ഷേത്രം ചെറുതെങ്കിലും മനോഹരമായ ഒന്നാണ്. 6-ാം ശ.-ത്തിലേതെന്നു കരുതപ്പെടുന്ന ഇതിന്റെ ദേവഗൃഹം 13 സെ.മീ. ഉയരമുള്ള ചതുരാകൃതിയുള്ള അടിത്തറയ്ക്കു മീതെയാണ്. പിരമിഡ് ആകൃതിയിലുള്ള ഗോപുരം പോലെ തോന്നിക്കുന്ന മുകള്‍ഭാഗം ഇതിന്റെ പ്രത്യേകതയായിരുന്നു. ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഇതിന്റെ ഗര്‍ഭഗൃഹത്തിനു ചുറ്റുമായി നാലുവശത്തും നാലു വരാന്ത ഉണ്ടായിരുന്നു. ഒരോന്നിനും നാലു തൂണുകളും പരന്ന മേല്‍ക്കൂരയും ഉണ്ടായിരുന്നു. നാശോന്മുഖമായ ഇതിന്റെ പ്രധാന കവാടത്തിലെ അമിതമായ അലങ്കാരപ്പണികള്‍ പില്ക്കാല ക്ഷേത്രനിര്‍മാണകലയുടെ മുന്നോടിയായി കണക്കാക്കാവുന്നതാണ്.

അജന്തയിലെ ഏറ്റവും ഉയരംകൂടിയ ക്ഷേത്രം

പ്രധാന പ്രതിഷ്ഠയ്ക്കു ചുറ്റും നാലു കോണുകളിലായി മറ്റു ദേവന്മാര്‍ക്കും ദേവതകള്‍ക്കുമായി ചെറുകോവിലുകള്‍ സ്ഥാപിക്കുന്നരീതി ഉടലെടുത്തത് ഇക്കാലത്താണ്. ശ്രീകോവില്‍ ക്രമേണ ഒരു പ്രത്യേക ഗോപുരമായിത്തീര്‍ന്നു. ജാഗേശ്വറിലെ നവദുര്‍ഗാ ക്ഷേത്രത്തിലും ഭീതര്‍ ഗാവോണിലും ഗ്വാളിയോറിലെ നരേസര്‍ തേലികാമന്ദിര്‍ (8-ാം ശ.) ഭുവനേശ്വറിലെ വൈതാള ദേവുള്‍ (9-ാം ശ.) തുടങ്ങിയ ക്ഷേത്രങ്ങളിലും സമചതുര അസ്ഥിവാരത്തോടുകൂടിയ ഗോപുരങ്ങളിലാണു ശ്രീകോവില്‍. ഈ ഗോപുരത്തിനു പ്രധാന പ്രതിഷ്ഠയുടെ വിവിധ രൂപങ്ങള്‍ കൊത്തിയിട്ടുളള രണ്ടോ മൂന്നോ നിലകള്‍ ഉണ്ടായിരുന്നു. ഗുപ്ത ഭരണത്തിന്റെ അവസാനഘട്ടമായപ്പോള്‍ ഇവയെല്ലാം കൂടി ഒരു ശിഖരം മാത്രമാക്കി ചുരുക്കി.

പ്രധാന മൂര്‍ത്തിയുടെയോ വാഹനത്തിന്റെയോ രൂപം വഹിക്കുന്ന കൂറ്റന്‍ ധ്വജസ്തംഭങ്ങള്‍ പണിയാന്‍ തുടങ്ങിയതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. തുരുമ്പു പിടിക്കാത്ത സ്റ്റീല്‍ കൊണ്ട് തീര്‍ത്ത ആറ് ടണ്‍ ഭാരമുള്ള ധ്വജസ്തംഭമായിരുന്നു മഥുര ക്ഷേത്രത്തിലേത്. ഗാര്‍ഹ്വ, മാന്‍ഡാസോര്‍, ഖഹാവോണ്‍, രാജ്ഗര്‍, സാഞ്ചി എന്നിവിടങ്ങളിലും ഇത്തരം ധ്വജസ്തംഭങ്ങള്‍ ഉണ്ടായിരുന്നു.

ക്ഷേത്രാലങ്കാരങ്ങള്‍

ഗുപ്തകാല ക്ഷേത്രാലങ്കാരങ്ങളില്‍ ഇന്ത്യന്‍, റോമന്‍-സിറിയന്‍ പ്രതിപാദ്യങ്ങളുടെ സങ്കലനം ദൃശ്യമാണ്. അടിവാനം, ചുവര്‍, മച്ച്, ഇറമ്പുകള്‍, മേല്‍ക്കൂര എന്നിവയുടെ നിര്‍മാണത്തില്‍ ഇതു വ്യക്തമാണ്. പുരാണരംഗങ്ങള്‍ കൊത്തിവച്ചിട്ടുള്ളതിനു ചുറ്റുമായി ചുവരുകളില്‍ പ്രതിമകളോ രൂപങ്ങളോ പ്രതിഷ്ഠിച്ചിട്ടുള്ള കുഴികള്‍, തട്ടുകള്‍ അല്ലെങ്കില്‍ കോണുകള്‍ ഇവ ഉണ്ടായിരുന്നു. ഈ രതിക ബിംബങ്ങള്‍ക്കു മീതെ ആദ്യമാദ്യം ചതുരാകൃതിയിലും പിന്നീട് വൃത്താകാരത്തിലുമുള്ള കമാനങ്ങള്‍ നിര്‍മിച്ചിരുന്നു. പിന്നീട് ഇതിനു മുകളിലായി കിളിവാതിലുകള്‍ (ഗവാക്ഷങ്ങള്‍) പണിയുന്ന രീതിയും അവലംബിച്ചു കാണുന്നു. മരപ്പാളികളിലെ കൊത്തുപണികളില്‍ യക്ഷന്‍, നാഗം, മിഥുനങ്ങള്‍, പത്രാവലികള്‍ എന്നിവ ഉണ്ടായിരുന്നു. തുലാങ്ങളില്‍ പറക്കുന്ന ഗന്ധര്‍വന്മാരുടെ രൂപം കൊത്തിയിരുന്നു.

ബുദ്ധവിഹാരങ്ങള്‍

സാരാനാഥയിലെ ബുദ്ധപ്രതിമ

ഹിന്ദു ആരാധനാരീതിയുടെ സ്വാധീനം ബുദ്ധമതത്തിലും കാണപ്പെടുന്ന ഒരു കാലഘട്ടമായിരുന്നു ഇത്. ഗുപ്തന്മാരുടെ ഭരണത്തിന്റെ അവസാനകാലത്തു പൊതുവേയും കുമാരഗുപ്തന്‍ I-ന്റെ കാലത്തു (415-55) പ്രത്യേകിച്ചും ബുദ്ധമതത്തിനു പുതിയൊരു ഉണര്‍വ് ഉണ്ടായി. ബോധിസത്വന്മാരുടെയും രക്ഷാദേവകളുടെയും സങ്കല്പം ഉദയം കൊണ്ടു. ഒരു ചൈത്യസ്തൂപം കേന്ദ്രമാക്കിക്കൊണ്ടുള്ള ചൈത്യഹാള്‍ എന്ന രീതിക്ക് മാറ്റം വന്നു. അജന്ത, എല്ലോറ, സാഞ്ചി എന്നിവിടങ്ങളിലെ ചൈത്യസ്തൂപങ്ങള്‍ക്കു ചുറ്റും കൊത്തുപണികളും പെയിന്റിങ്ങുകളും പ്രത്യക്ഷപ്പെട്ടു. ബുദ്ധനും അദ്ദേഹത്തിന്റെ മുന്‍ഗാമികളും ഉപദേശം നല്കുന്ന രംഗങ്ങളുള്ള സ്തൂപങ്ങളില്‍ ബോധിസത്വന്മാരും സന്ന്യാസികളും കൂടി ചിത്രീകരിക്കപ്പെട്ടു. ബുദ്ധന്റെ അപദാനകഥകളും ജാതക കഥകളും കൂടി പ്രത്യക്ഷപ്പെട്ടു. കന്‍ഹേരി, ഭാജ, ബെദ്സ, കാര്‍ളി തുടങ്ങിയ ചൈത്യഗുഹകളില്‍ ബുദ്ധരൂപങ്ങള്‍ ചുവര്‍ ചിത്രങ്ങളായും കൊത്തുപണികളായും പ്രത്യക്ഷപ്പെട്ടു. പില്ക്കാലത്ത് ഈ ചൈത്യഹാളുകളുടെ പുറകിലായി ഒരു ചെറിയ കോവിലില്‍ ബുദ്ധരൂപം പ്രതിഷ്ഠിക്കപ്പെട്ടു. കുറേക്കൂടി കഴിഞ്ഞപ്പോഴിത് ഒരു മണ്ഡപമായി. സാരനാഥ്, സാഞ്ചി, കുശിനഗരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കല്ലില്‍ത്തീര്‍ത്ത ഇത്തരം ബുദ്ധവിഹാരങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. അജന്തയിലും ബാഗിലും വാകാടകന്മാരുടെയും കാലാചുരികളുടെയും കാലത്ത് (5,6 ശ.ങ്ങള്‍) പണിതീര്‍ത്ത ഗുഹാവിഹാരങ്ങളില്‍ 8-ാം ശ.-വരെയുള്ള പെയിന്റിങ്ങുകള്‍ ഉണ്ടായിരുന്നു. ഈ ബുദ്ധവിഹാരങ്ങളുടെ മുന്‍വരാന്തകള്‍, ഹാളുകള്‍, ചെറുദേവാലയങ്ങള്‍ എന്നിവ ആഭരണങ്ങള്‍, പൂക്കള്‍, കമിതാക്കള്‍ എന്നിവ കൊത്തിയിട്ടുള്ള തൂണുകള്‍ കൊണ്ട് അലങ്കൃതമായിരുന്നു. മകര മത്സ്യത്തിന്റെ വായില്‍ നിന്നും പുറപ്പെടുന്നതായി തോന്നിക്കുന്ന കമാനങ്ങളും ബുദ്ധചരിതം, നദീദേവതകള്‍ എന്നിവയുടെ കൊത്തുപണികളും ഈ വിഹാരങ്ങളുടെ പ്രത്യേകതകളായിരുന്നു. ഈ സ്തൂപങ്ങള്‍ പിന്നീട് വലിയ ഗോപുരങ്ങളായും പരിണമിച്ചു. ഏറ്റവും പ്രസിദ്ധമായ ബുദ്ധക്ഷേത്രം ബോധ്ഗയയിലെ വജ്രാസനത്തില്‍ ഉള്ള ഗന്ധകുടിയാണ്. കുഷാന്‍ ഭരണകാലത്തു (ക്രിസ്ത്വബ്ദം 1-2 ശ.-ങ്ങള്‍) അഞ്ചു നിലകളുള്ള ഒരു ഗോപുരമായിരുന്ന ഇത് ഗുപ്ത കാലത്തിന്റെ ആദ്യം പുനരുദ്ധരിക്കുകയുണ്ടായി. 526-ല്‍ നരസിംഹഗുപ്തബാലാദിത്യന്‍, 7-ാം ശ.-ത്തില്‍ താനേശ്വറിലെ ഹര്‍ഷ വര്‍ധനന്റെ സാമന്തനായിരുന്ന പൂര്‍ണവര്‍മന്‍ എന്നിവര്‍ ഇതു പുതുക്കിപ്പണിതവരാണ്. 8-ാം ശ.-ത്തില്‍ ഇത് ഒന്നു വലുതാക്കി പണിതിട്ടുണ്ട്. 1105, 1298, 1880-81 എന്നീ വര്‍ഷങ്ങളില്‍ ബര്‍മയിലെ ഭരണാധികാരികള്‍ ഇതു നവീകരിച്ചതായി കാണുന്നു.

വിഗ്രഹനിര്‍മാണകല

ദേവഗഡിയിലെ അനന്തശയനം
ഗ്വാളിയാര്‍ നഗരത്തിലെ ഗാരി പതാവലി

തങ്ങളുടെ ദേവതാ സങ്കല്പത്തിനു യോജിച്ച ബിംബാവലി ആവിഷ്കരിക്കുന്നതില്‍ ഗുപ്തകലാകാരന്മാര്‍ വളരെ സമര്‍ഥരായിരുന്നു. ഇക്കാലത്ത് ദേവ വിഗ്രഹങ്ങള്‍ക്ക് വ്യക്തമായ രൂപം കിട്ടി. തികച്ചും ഐന്ദ്രിയ പുഷ്കലത പ്രകടിപ്പിക്കുന്ന വിഗ്രഹരചനാരീതിയാണ് ഗുപ്തകാലത്തേത്. പ്രകൃതിയോടും അതിന്റെ മാറിവരുന്ന മുഖഭാവങ്ങളോടും ജന്തുജാലത്തോടുമൊക്കെയുള്ള ആഭിമുഖ്യം ഒരു പ്രധാന ഘടകമാണ്. ദേവതകള്‍, മനുഷ്യര്‍, മൃഗങ്ങള്‍, വൃക്ഷലതാദികള്‍ എന്നിവയുടെ രൂപകല്പനയില്‍ ജീവന്റെ തുടിപ്പുണ്ടായിരുന്നു. പാതികൂമ്പിയ മിഴികളും തുറന്ന കഴുത്തും വലിയ മാറിടവും ഇടുങ്ങിയ അരക്കെട്ടും വിസ്താരമേറിയ നിതംബവുമെല്ലാം കാമോദ്ദീപകമായ ചിത്രീകരണ രീതിയെ സൂചിപ്പിക്കുന്നു. അതേസമയം ഇന്ദ്രിയവിഷയാസക്തിയെ യോഗവിദ്യകൊണ്ടു നിയന്ത്രിച്ച് അലൗകികമായ ഒന്നിനെ, പ്രപഞ്ചത്തിന്റെ അടിത്തട്ടിലെവിടയോ സ്ഥിതിചെയ്യുന്ന ചിരന്തനസത്യത്തെ തേടുന്ന ഒരു ഭാവനാവിലാസവും ഇവിടെ പ്രകടമാക്കുന്നുണ്ട്. മനുഷ്യശരീരം ആന്തരികചോദനയുടെ ഉറവിടമെന്ന നിലയില്‍ ഏറെ പ്രധാന്യം നേടിയ കാലഘട്ടമാണിത്. ജീവിതത്തിന്റെ ചലനാത്മകതയുടെ പ്രതീകമായിട്ടാണ് മനുഷ്യരൂപത്തെ കണക്കാക്കിയത്. വിഗ്രഹ നിര്‍മാണ ശൈലിയില്‍ ഇതു വളരെ വ്യക്തമാണ്. ആദ്യമാദ്യം സസ്യജാലങ്ങളുടെ രൂപകല്പനയില്‍ കാണപ്പെട്ട ചലനാത്മകത മനുഷ്യശരീരം രൂപപ്പെടുത്തുമ്പോഴും പ്രധാന്യം നേടി. സസ്യജാലങ്ങളുടെ ചലനത്തിലെ താളാത്മകതയും നിര്‍മിതിയിലെ വഴക്കവും മനുഷ്യരൂപം നിര്‍മിക്കുമ്പോഴും നിലനിര്‍ത്തി. മനുഷ്യരൂപത്തില്‍ത്തന്നെയായിരുന്നു ദേവന്മാരുടെ രൂപകല്പനയും. എന്നാല്‍ സ്ഥിരമായ ചില പ്രത്യേകതകള്‍ നല്കി ദേവതാരൂപത്തിനു വ്യക്തിത്വം നിലനിര്‍ത്തി.

ദേവതാരൂപങ്ങള്‍

മാനുഷിക വികാരങ്ങള്‍ ഈശ്വരന്റേതുമായി താദാത്മ്യം പ്രാപിക്കുന്ന നിഗൂഢാനുഭവമാണ് സൗന്ദര്യാനുഭൂതി അഥവാ കല എന്നു ഭരതമുനിയുടെ നാട്യശാസ്ത്രവും, വിഷ്ണുധര്‍മോത്തരയും പറയുന്നു. ഭാരതീയ കലാസിദ്ധാന്തം ഈ തത്ത്വത്തിലധിഷ്ഠിതമാണ്. ഇത്തരമൊരു സിദ്ധാന്തം രൂപം കൊണ്ടത് ഗുപ്തകാലഘട്ടം മുതലാണ്. താളാത്മകമായ സംഗീതത്തില്‍ നിന്നാണ് എല്ലാ സൗന്ദര്യാനുഭവങ്ങളും തുടങ്ങുന്നത്. രൂപകല്പനയില്‍ ഇതു സാധ്യമാകുന്നത് നൃത്തത്തിലുടെയാണ്. ഇന്ത്യന്‍ ക്ലാസ്സിക് നൃത്തരൂപമായ ഭരതനാട്യത്തിന് ഏറ്റവും സങ്കീര്‍ണവും അമൂര്‍ത്തവുമായ ഭാവങ്ങള്‍ മുതല്‍ അങ്ങേയറ്റം ആലങ്കാരികമായ ചലനങ്ങള്‍വരെ പ്രകടപ്പിക്കുവാന്‍ കഴിവുണ്ട്. കൈമുദ്രകളുടെയും അംഗവിന്യാസങ്ങളുടെയും അനന്തമായ സംയോഗംകൊണ്ടു കഥാപാത്രങ്ങളുടെ ചിന്തകളും ഉപബോധമനസ്സുപോലും അഭിവ്യഞ്ജിപ്പിക്കാനാകും. ഇതിനെ അടിസ്ഥാനമാക്കി ദേവന്മാര്‍ മുതല്‍ കീഴാളര്‍ വരെയുള്ള കഥാപാത്രങ്ങള്‍ക്കനുസരിച്ചു വൈവിധ്യമാര്‍ന്ന ഒരു വിഗ്രഹ സമുച്ചയം തന്നെ രൂപം കൊണ്ടു. സ്ഥാനം, ആസനം, ഭംഗം (നില്പ്, ഇരിപ്പ്, ശരീരത്തിന്റെ വളവ്) എന്നിവയും ഹസ്തം, പാദം എന്നിവയുടെ സ്ഥാനം; കണ്ണ്, കണ്ഠം എന്നിവയുടെ ചലനം; ഹസ്തമുദ്ര ഇവയെ ആസ്പദമാക്കി പ്രതിമകളെ വേര്‍തിരിച്ചറിയാമായിരുന്നു. നിര്‍മാണത്തിലെ കൃത്യത, തലമാനം അഥവാ അനുപാതനിയമങ്ങള്‍ എന്നിവകൂടി ആയപ്പോള്‍ ഓരോ ദേവതാരൂപത്തിനും പ്രത്യേക വ്യക്തിത്വം കൈവന്നു.

വിഗ്രഹങ്ങളിലെ ഓരോ അവയവവും ഓരോ ഗുണങ്ങളെ പ്രതീകവത്കരിക്കുന്നു. വിഷ്ണുരൂപത്തിലെ നാലു മുഖങ്ങള്‍ ജ്ഞാനം, വീര്യം, രാജത്വം, പരമാധികാരം എന്നിവയുടെ പ്രതീകങ്ങളാണ്. എട്ടു കൈകള്‍ എട്ടു ദിക്കുകളെ പ്രതിനിധാനം ചെയ്യുന്നു. കൈയിലേന്തിയ ചക്രവും ഗദയും ദുഷ്ടനിഗ്രഹത്തിനും കരുത്തിനും നിദാനമാണ്. ശംഖ് സര്‍ഗാത്മക ശക്തിയെയും താമര സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തെയും സൂചിപ്പിക്കുന്നു. ബ്രഹ്മാവിന്റെ ചതുര്‍മുഖങ്ങള്‍ നാലു വേദങ്ങളെയാണ് പ്രതീകവത്കരിക്കുന്നത്. ത്യാഗത്തെ ദ്യോതിപ്പിക്കുന്ന മൃഗചര്‍മം കൊണ്ടുള്ള വസ്ത്രമാണ് ബ്രഹ്മാവിന്. ഏഴ് അരയന്നങ്ങള്‍ വലിക്കുന്ന രഥമാണ് വാഹനം. ഈ രഥം ഏഴു ലോകങ്ങളെയും ആത്മാവിന്റെ വിശുദ്ധിയെയും പ്രതിനിധാനം ചെയ്യുന്നു. ശിവരൂപത്തിന്റെ അഞ്ചു മുഖങ്ങള്‍ പഞ്ചഭൂതങ്ങളെയും മുക്കണ്ണുകള്‍ സൂര്യചന്ദ്രന്മാരെയും അഗ്നിയെയും സൂചിപ്പിക്കുന്നു. ഹസ്തമുദ്രകള്‍ സംരക്ഷണം, നിര്‍ഭയത്വം, മനശ്ശാന്തി, ആത്മജ്ഞാനം എന്നിവയെ ദ്യോതിപ്പിക്കുന്നു. വാഹനമായ ഋഷഭം കരുത്ത്, വീര്യം, രാജസപ്രൗഢി എന്നിവയുടെ പ്രതീകമാണ്. പുലിത്തോല്‍ ഇച്ഛയെയും ചന്ദ്രക്കല ബ്രഹ്മസാരത്തെയും പാമ്പ് ഭൈരവകോപത്തെയും ദ്യോതിപ്പിക്കുന്നു.

ഉദയഗിരിയിലെ വിഷ്ണുവിന്റെ വരാഹവതാരരൂപം

സങ്കല്പത്തിലും സാങ്കേതികത്വത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്നു ഗുപ്തകാലത്തെ വിഗ്രഹനിര്‍മാണകല. പ്രകൃതിയിലെ ഏറ്റവും സുന്ദരമായവ അനുകരിച്ചുകൊണ്ടാണ് മനുഷ്യരൂപവും നിര്‍മിക്കപ്പെട്ടത്. മാന്‍കണ്ണ്, മീന്‍, താമരയിതള്‍ എന്നിവയുടെ ആകൃതിയില്‍ മനോഹരമായ കണ്ണുകള്‍; വളഞ്ഞ പുരികക്കൊടികള്‍; എള്ളിന്‍പൂ, തത്തമ്മച്ചുണ്ട് എന്നിവയെ അനുസ്മരിപ്പിക്കുന്ന നാസിക; തൊണ്ടിപ്പഴത്തോടൊത്ത അധരങ്ങള്‍; അണ്ഡാകൃതിയിലുള്ള മുഖം; ശംഖുപോലുള്ള കഴുത്ത്, ആനക്കൊമ്പുപോലുള്ള തുടകള്‍; താമരത്തണ്ടുപോലുള്ള കൈകള്‍ എന്നിങ്ങനെ പ്രകൃതിയില്‍നിന്നും കടംകൊണ്ട മനോഹാരിതകളെല്ലാം ഉള്‍കൊണ്ട ഒരു വിഗ്രഹനിര്‍മാണ ശൈലിയാണ് അന്നത്തേത്. കളിമണ്ണുകൊണ്ടുള്ള ഗുപ്തകാല പ്രതിമകളില്‍ വെറും മര്‍ക്കടചേഷ്ടകള്‍ക്കുപോലും പ്രകടനസ്വാതന്ത്യ്രം കിട്ടിയിരുന്നു. ശ്രദ്ധാപൂര്‍വം കോതിമിനുക്കിയ ചുരുണ്ടമുടി, അതിലോലമായ ആഭരണങ്ങള്‍, ശരീരത്തോടൊട്ടിയ, സമൃദ്ധമായലങ്കരിച്ച നനുത്തു നേര്‍ത്ത വസ്ത്രങ്ങള്‍ എന്നിവ വിശിഷ്ടമായ ഈ പ്രതിമാനിര്‍മാണരീതിയുടെ പ്രത്യേകതകളാണ്. ഗുപ്തകാലത്തെത്തുടര്‍ന്ന് ഒരു സഹസ്രാബ്ദത്തോളം ഭാരതത്തിലും സമീപപ്രദേശങ്ങളിലും ഇതിന്റെ സ്വാധീനം നിലനിന്നതായിക്കാണാം.

ക്ഷേത്രങ്ങള്‍, രാജസൗധങ്ങള്‍, ആരാധനാ മൂര്‍ത്തികള്‍, കുടുംബപ്രതിഷ്ഠകള്‍ എന്നിവ അലങ്കരിക്കാന്‍ കളിമണ്ണിലും ലോഹങ്ങളിലും ഉള്ള കൊത്തുവേലകള്‍ ധാരാളമായി ഉപയോഗപ്പെടുത്തിയിരുന്നു. മഥുര, കുരുക്ഷേത്ര, ചൗസ, കാസിയപെല്‍വ, നെവാള്‍, കോസാം തുടങ്ങിയ ക്ഷേത്രങ്ങളില്‍ മഹാഭാരതത്തിലെയും രാമായണത്തിലെയും രംഗങ്ങള്‍ പകര്‍ത്തിയ കളിമണ്‍ കൊത്തുപണികള്‍ കണ്ടെത്തിയിട്ടുണ്ട്. കാളിദാസന്‍, ബാണന്‍, ഭവഭൂതി തുടങ്ങിവരുടെ കാവ്യങ്ങളിലെ രംഗങ്ങളും ധാരാളമായി ചിത്രണം ചെയ്തിരുന്നു. ശ്രാവസ്തി, അഹിച്ഛത്ര തുടങ്ങിയ ക്ഷേത്രങ്ങളിലും ഇതിഹാസകഥാപാത്രങ്ങളുടെ രൂപങ്ങള്‍ മുദ്രണം ചെയ്തിട്ടുള്ള കളിമണ്‍ ഫലകങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഈ കാലഘട്ടത്തിലെ വിഗ്രഹങ്ങളില്‍ ഏറിയപങ്കും കല്ലിലും അഷ്ടധാതുവിലും തീര്‍ത്തവയാണ്. ആറും ഏഴും ശതകങ്ങളിലെ കൊത്തുവേലയുടെ കമനീയ മാതൃകകളായി കരുതാവുന്നവയാണ് ഉത്തര്‍പ്രദേശില്‍ ദേവഗഡിലെ വിഷ്ണു ക്ഷേത്രത്തിലുള്ള അനന്തശയനം, നരനാരായണ രൂപങ്ങള്‍, ഗജേന്ദ്രമോക്ഷം എന്നിവ.

ആദ്യകാല മാതൃകകള്‍

ഭാരതത്തിന്റെ പശ്ചിമമധ്യഭാഗങ്ങളില്‍ നിന്നു കണ്ടെടുത്തിട്ടുള്ള സ്മാരകങ്ങള്‍ ഗുപ്തകാലകലയിലെ ക്ലാസ്സിക് കാലഘട്ടത്തെക്കുറിച്ചു കൂടുതല്‍ അറിവ് നല്കുന്നവയാണ്. ചന്ദ്രഗുപ്തന്‍ II-ന്റെ കാലത്തു നിര്‍മിച്ച ആദ്യകാലമാതൃകകള്‍ വളരെയൊന്നും മേന്മ അവകാശപ്പെടുന്നില്ല. സ്തൂപസമാനമായ പാദങ്ങള്‍, വിലക്ഷണമായ പരന്ന കൈപ്പത്തികളും കാല്‍പ്പത്തികളും, തടിക്കഷണംപോലെ തോന്നിക്കുന്ന മാറിടം, പരന്ന് നിര്‍വികാരമായ മുഖം എന്നിവ ഇക്കാലത്തെ പ്രതിമാ രൂപങ്ങളുടെ പ്രത്യേകതയാണ്. ബേസ്നഗര്‍, സാഞ്ചി, ഝലവര്‍, മാന്‍ഡാസോര്‍, സാമ്ളാജി-ദേവ്നി മോറി, ഗുജറാത്തിലെ കോട്യര്‍ക്ക, അകോട എന്നീ സ്ഥലങ്ങളിലും സൗരാഷ്ട്രയിലെ വലഭി, സിന്‍ഡിലെ ബ്രാഹ്മണാബാദ്, മധ്യഭാരതത്തിലെ ഭൂമറ, മനോറ തുടങ്ങിയ ഭാഗങ്ങളിലും നിന്നു കണ്ടെടുത്തിട്ടുള്ള ആദ്യകാല മാതൃകകളില്‍ നിന്നും ഈ വസ്തുത വെളിവാകുന്നുണ്ട്. വിഗ്രഹങ്ങളിലെ വേഷവിധാനം ആചാരാനുസൃതവും വൈശിഷ്ട്യമാര്‍ന്നതുമായിരുന്നു. നേര്‍ത്ത അടിവസ്ത്രത്തിനു മീതെയായി പാദത്തോളമെത്തുന്ന, അരക്കെട്ടിനെ വലയം ചെയ്യുന്ന മേല്‍വസ്ത്രവും ഉണ്ടായിരുന്നു. പുരുഷന്മാരുടെ മേല്‍വസ്ത്രങ്ങളില്‍ കയറുപോലെ പിരികള്‍ ഉണ്ടായിരുന്നു. സ്ത്രീകളുടേത് തുടയ്ക്കു മേല്‍ പരന്നുകിടക്കുന്നതും നേര്‍ത്ത മടക്കുകള്‍ ഉള്ളതുമായിരുന്നു. തലമുടി കനത്ത ചുരുളുകളായിക്കിടന്നിരുന്നു. കിരീടത്തിന്റെ മകുടം മിക്കവാറും പരന്നതും ഗാന്ധാരകലയിലെ കുഷാന്‍ കിരീടത്തോട് സാമ്യമുള്ളതുമായിരുന്നു. നേര്‍ത്ത കിരണങ്ങള്‍ പുറപ്പെടുന്ന പ്രഭാമണ്ഡലംകൊണ്ടു ശിരോഭാഗം അലങ്കൃതമായിരുന്നു. ഏറെത്താമസിയാതെതന്നെ മോഡലിങ് കുറേക്കൂടി സൂക്ഷ്മഗ്രാഹകവും ചലനങ്ങള്‍ അന്തസ്സുറ്റതും ഭാവങ്ങള്‍ ചേതനാപൂര്‍ണവുമായി. ചുരുള്‍മുടി ഏതാണ്ടൊരു അലങ്കാരക്കുടപോലെ തോന്നിച്ചു.

ഉദാത്ത സൃഷ്ടികള്‍

കുമാരഗുപ്തന്റെ കാലത്ത് രൂപങ്ങള്‍ക്ക് കൂറേക്കൂടി വ്യക്തത കൈവന്നു. ഈ കാലഘട്ടത്തിലെ വിദഗ്ധ ശില്പങ്ങളായി കണക്കാക്കാവുന്നവയാണ് മഥുര, സാരനാഥ് എന്നിവിടങ്ങളിലെ ആത്മീയത ആവാഹിച്ചെടുത്ത ബുദ്ധപ്രതിമകള്‍. ശില്പകലാശൈലി അതിന്റെ ഭൌതികതലം വിട്ട് ആത്മീയതയിലേക്കുയരുന്ന ഒരു കാലഘട്ടമാണിത്. കല്ല്, ഓട് എന്നിവകൊണ്ടുള്ളതായിരുന്നു പ്രതിമകള്‍. മധ്യത്തിലൊരു താമരയ്ക്കു ചുറ്റുമായി അനേകം ലതാവലയങ്ങള്‍ കൊണ്ടലങ്കൃതമായ പ്രഭാമണ്ഡലമാണ് മഥുരയിലെ ബുദ്ധപ്രതിമകളുടെ പ്രത്യേകത. വസ്ത്രധാരണത്തിലെ ലാളിത്യം ഇക്കാലത്തെ ബുദ്ധപ്രതിമകളുടെ ഒരു പ്രധാന ഘടകമാണ്. മിക്കവാറും നഗ്നമെന്നു തോന്നിക്കുന്നത്ര നേരിയ വസ്ത്രങ്ങള്‍, മേല്‍വസ്ത്രത്തിന്റെ അഭാവം എന്നിവ ശ്രദ്ധേയമാണ്. ബോധിസത്വന്മാരുടെ രൂപങ്ങളില്‍ മാത്രം മേല്‍വസ്ത്രം കാണപ്പെടുന്നു. സ്ത്രീരൂപങ്ങളിലെ മുടി മൂന്നായി പിരിഞ്ഞു മൂര്‍ധാവില്‍ ഒരു കെട്ടും മറ്റു രണ്ടു ഭാഗങ്ങള്‍ വശങ്ങളിലൂടെ താഴേക്കു വീണും കിടന്നിരുന്നു. പുരുഷരൂപങ്ങളിലെ അളകാവലി മനോഹരമായിരുന്നു. ആഭരണങ്ങളുടെ ആഡംബരത്വം ശ്രദ്ധേയമാണ്. രത്നാലങ്കൃതമായ കിരീടമുകുടങ്ങള്‍ പൊക്കം കുറഞ്ഞ് സിലിണ്ടര്‍ ആകൃതിയിലുള്ളതായിരുന്നു. ദേവതാരൂപത്തിനു ചുറ്റും വൃത്താകൃതിയിലുള്ള പുഷ്പ പരിവേഷങ്ങളുണ്ടായിരുന്നു. നാളന്ദയില്‍ ചെമ്പില്‍ത്തീര്‍ത്ത ബുദ്ധവിഗ്രഹങ്ങളുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. മനോഹരമായി കൊത്തുപണികള്‍കൊണ്ടലങ്കരിച്ച പ്രഭാമണ്ഡലം സാരനാഥ് ബുദ്ധപ്രതിമകളിലും കാണാം. ഇവിടെ ബുദ്ധപ്രതിമകള്‍ ഇരിക്കുന്ന നിലയിലും നില്‍ക്കുന്ന നിലയിലും ഉള്ളവയുണ്ട്. ഇവിടെനിന്നും കണ്ടെടുത്ത കനം കുറഞ്ഞ പാറയില്‍ തീര്‍ത്ത ബുദ്ധപ്രതിമ ഭാരതീയ ശില്പകലയിലെ എക്കാലത്തെയും മഹനീയമായ ഒന്നായി ഗണിക്കപ്പെടുന്നു. പീഠത്തില്‍ ആസനസ്ഥനായി ഉപദേശം നല്കുന്ന ബുദ്ധരൂപത്തിനു താഴെയായി മുട്ടുകുത്തിനിന്ന് ധര്‍മചക്രത്തെ ആരാധിക്കുന്ന ബുദ്ധസന്ന്യാസികളെ കാണാം. അലൌകികപ്രഭ ചൊരിയുന്ന മുഖലാവണ്യം ഈ രൂപങ്ങളുടെ പ്രത്യേകതയാണ്. ബംഗാളില്‍ സുല്‍ത്താന്‍ ഗഞ്ജിലെ കൂറ്റന്‍ ബുദ്ധപ്രതിമയ്ക്ക് സാരനാഥിലെ പ്രതിമകളുടെ അതേ കെട്ടും മട്ടുമാണുള്ളത്.

മധ്യഭാരതത്തിലെ ബേസ് നഗറില്‍ നിന്നും ഗംഗാദേവിയുടെയും ഗ്വാളിയറില്‍ നിന്നും പറക്കുന്ന അപ്സരസ്സുകളുടെയും പ്രതിമകളും ഖോഹില്‍നിന്നും ഏകമുഖലിംഗവും കണ്ടെടുത്തിട്ടുണ്ട്. ഇവയും ഭൂമറയിലെ ചില ശില്പങ്ങളും ഗുപ്തകാല കലയുടെ മഹത്ത്വം വിളിച്ചോതുന്നവയാണ്. ഉദയഗിരിയില്‍നിന്നും കണ്ടെടുത്ത പാറയില്‍ തീര്‍ത്ത വരാഹാവതാരരൂപം 5-ാം ശതകത്തിന്റെ ആദ്യകാലത്തേതെന്നു കരുതപ്പെടുന്നു. വലത്തെ തേറ്റകൊണ്ടു ഭൂമിദേവിയേ ഉയര്‍ത്തിപ്പിടിച്ച് ഇടതുപാദം കൊണ്ട് അനേകശിരസ്സുള്ള നാഗത്തെ ചവിട്ടിപ്പിടിച്ചു നില്‍ക്കുന്ന അവതാരരൂപം കരുത്തിന്റെയും നന്മയുടെയും മൂര്‍ത്തിയായി, ഉഗ്രപ്രതാപിയായി നിലകൊള്ളുന്നു. സിന്‍ഡിലെ മിര്‍പൂര്‍ ഖാസില്‍ നിന്നും കണ്ടെടുത്ത അഷ്ടധാതുവില്‍ തീര്‍ത്ത ബ്രഹ്മാവിന്റെ വിഗ്രഹം കറാച്ചിമ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതും സാരനാഥിലെ വിഗ്രഹനിര്‍മാണരീതി അവലംബിച്ചുകൊണ്ടുള്ളതാണ്. ഹര്‍ഷവര്‍ധനന്റെ കാലത്ത് സാഞ്ചി ഗുപ്തകാല ക്ളാസ്സിക് ശൈലി നാശോന്മുഖമായി.

പെയിന്റിങ്

ഗുപ്തകാലത്ത് നിര്‍മിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, ഹര്‍മ്യങ്ങള്‍ എന്നിവയില്‍ കാണപ്പെട്ട ചുവര്‍ചിത്രങ്ങള്‍ അക്കാലത്തെ ചിത്രരചനാവൈഭവത്തെ വിളിച്ചോതുന്നു. ചിത്രപ്രദര്‍ശന ഗാലറികള്‍ (ചിത്രശാലകള്‍) ഇക്കാലത്തും ഒട്ടും വിരളമായിരുന്നില്ല. സാമൂഹികമായി ഉന്നതനിലവാരം പുലര്‍ത്തുന്നവര്‍ മാത്രമല്ല, കൊട്ടാരദാസികളും പരിചാരികകളും പോലും ചിത്രരചനയിലും പെയിന്റിങ്ങിലും പ്രാവീണ്യം സമ്പാദിക്കാന്‍ സദാ ഉത്സുകരായിരുന്നു. സന്ന്യാസികളുടെ മതപ്രഭാഷണങ്ങള്‍ക്ക് ചിത്രവിവരണങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നതായും കാണുന്നു.

അജന്തഗുഹയിലെ ഒരു ചുവര്‍ചിത്രം-ബോധിസത്വന്‍

രന്ധ്രനിബിഡമായ പാറകളുടെ ഉപരിതലം കാന്‍വാസാക്കിക്കൊണ്ടുള്ള ഗുപ്തകാല പെയിന്റിങ്ങിന്റെ സാങ്കേതികത്വം മികവുറ്റതാണ്. കളിമണ്ണ്, ചാണകം എന്നിവ ഉമിയും പാറപൊടിച്ചതുമായി ചേര്‍ത്ത മിശ്രിതമാണ് അടിസ്ഥാനമായി ഉപയോഗിച്ചിരിക്കുന്നത്. മൂന്നു മുതല്‍ ഇരുപതുവരെ മി.മീ. ഘനത്തിലാണ് ഇതി പൂശിയിരിക്കുന്നത്. ഇതിനു മീതെ ചുണ്ണാമ്പുപൂശി അതിനും പുറമേയായി വിവിധ നിറങ്ങള്‍ ഉപയോഗിച്ചു ചിത്രരചന നടത്തുന്നു. പിന്നീട് ചെറിയ തോതില്‍ മിനുക്കുപണി നടത്തുന്നു. ശില്പ വേലയില്‍, പ്ലാസ്റ്റര്‍ പൂശി മീതെ ചുവന്ന നിറം കൊണ്ടു ചിത്രം വരച്ച്, ചുവന്നനിറം മായാത്ത രീതിയില്‍ ഏതെങ്കിലുമൊരു നിറം നല്കി ചിത്രരചന നടത്തുന്നു. ചിത്രത്തിന് വടിവും വൈവിധ്യവുമേകാനായി തവിട്ട്, കറുപ്പ് എന്നീ നിറങ്ങളുപയോഗിച്ച് ഔട്ട്ലൈനിടുന്നു. ഇക്കാലത്തെ ചിത്രരചനയില്‍ ഏതെങ്കിലും വിധത്തിലുള്ള പകര്‍പ്പെടുക്കല്‍ ഇല്ലായിരുന്നു.

ചന്ദ്രഗുപ്തന്‍ II-ന്റെ കാലത്തേതെന്നു കരുതപ്പെടുന്ന കുറേ പെയിന്റിങ്ങുകള്‍ ഒറീസയിലെ ക്യോന്‍ഝാര്‍ ജില്ലയിലെ ദെങ്ങാപോഷിയിലെ ഒരു ഗുഹയില്‍ കണ്ടെത്തുകയുണ്ടായി. ബാഗിലെയും അജന്തയിലെയും ഗുഹാചിത്രങ്ങളില്‍ പലതും ഗുപ്തകാല പെയിന്റിങ്ങിന്റെ മാതൃകകളാണ്. ഗുപ്തന്മാരുടെ അവസാനകാലത്തേതെന്നു (5-ഉം 6-ഉം ശതകങ്ങള്‍) കരുതപ്പെടുന്ന അജന്താ ചിത്രങ്ങള്‍ സാങ്കേതികത്തികവു പുലര്‍ത്തുന്നവയാണ്. ആര്യശൂരന്റെ 'ജാതകമാല'യിലെ രംഗങ്ങള്‍ ഈ ഗുഹാചിത്രങ്ങളില്‍ കാണാം. അമിതാലങ്കാരവും സ്ത്രൈണഭാവവും വൈവശ്യവും വര്‍ണോജ്ജ്വലതയും ഇവയുടെ മുഖമുദ്രകളാണ്. പരുക്കന്‍മട്ടിലാണെങ്കിലും പ്രകൃതിദൃശ്യങ്ങളും ചിത്രീകരിച്ചുകാണുന്നു. ഒറ്റ നോട്ടത്തില്‍ റൊമാന്റിക് എന്നു തോന്നുന്ന ഭാവങ്ങളാണ് ചിത്രങ്ങളില്‍ കാണപ്പെടുന്നത്. നീണ്ടു കനംതൂങ്ങിയ കണ്ണുകളും ചരിഞ്ഞ ശിരോഭാഗത്തിനിരുവശവുമായി വീണുകിടക്കുന്ന ഇടതൂര്‍ന്ന ചുരുണ്ടമുടിയും ആഭരണാലങ്കാരങ്ങളും ഇവയുടെ പ്രത്യേകതകളാണ്. അജന്തയിലെ 1-ാം നമ്പര്‍ ഗുഹയിലെ പദ്മപാണി (ബോധിസത്വന്‍)യുടെ ചിത്രമാണിവയില്‍ പ്രധാനപ്പെട്ടത്. ത്രിഭംഗനിലയിലുള്ള (മൂന്നുവളവുകളുള്ള) ബോധിസത്വരൂപത്തിനു ചുറ്റുമായി പ്രപഞ്ചത്തിലെ ഇതരജീവികളുടെ നിറമുള്ള ചിത്രങ്ങളും കാണാം. അജന്തയുടെ കാവ്യമനോഹരമായ കരുത്തുറ്റ ശൈലി 6-ാം ശ. വരെ മാത്രമേ നിലനിന്നുള്ളു.

അജന്തയുടെ പ്രതാപത്തിന്റെ അവസാനനാളുകളില്‍ത്തന്നെ ബാഗിലും ബുദ്ധകാല പെയിന്റിങ്ങുകള്‍ ഉണ്ടായിരുന്നതായി ക്കാണാം. ഗ്വാളിയറിലെ ഗുഹാമഠങ്ങളിലെ ചുവര്‍ ചിത്രങ്ങളാണ് ഇവയില്‍ പ്രധാനം. 6-ാം ശ.-ത്തിന്റെ അവസാന ഭാഗത്തേതെന്നു കരുതപ്പെടുന്ന ഇവയുടെ ശൈലിയില്‍ ചില ചെറിയ വ്യതിയാനങ്ങള്‍ കാണപ്പെടുന്നുണ്ട്. ഈ ശതകത്തിലെ ഭാരതീയ ചുവര്‍ ചിത്രകലയെക്കുറിച്ച് ഫാഹിയാന്‍, ഹ്യുയാന്‍സാങ് തുടങ്ങിയ ചൈനീസ് സഞ്ചാരികളും രേഖപ്പെടുത്തിയിട്ടുണ്ട്.

നാണയങ്ങള്‍

മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലത്തേതുപോലെ മനോഹരമായ ലോഹ നാണയങ്ങള്‍ ഗുപ്തകാലത്തെ പ്രത്യേകതയാണ്. നാണയങ്ങള്‍ക്ക് തികച്ചും ഭാരതീയമായ രൂപഭാവങ്ങള്‍ നല്കിയത് സമുദ്രഗുപ്തനായിരുന്നു. പ്രധാനമായും എട്ടുതരം നാണയങ്ങള്‍ ഇദ്ദേഹം പ്രചരിപ്പിച്ചു; എല്ലാം സ്വര്‍ണം കൊണ്ടുള്ളവ. തന്റെ മാതാപിതാക്കളായ കുമാരദേവിയുടെയും ചന്ദ്രഗുപ്തന്‍ I-ന്റെയും രൂപം കൊത്തിയ നാണയങ്ങളും ഇദ്ദേഹം പുറത്തിറക്കി. വൈവിധ്യമാര്‍ന്ന ഡിസൈനുകളില്‍ നിര്‍മിക്കപ്പെട്ടുപോന്ന നാണയങ്ങള്‍ ഭരണകര്‍ത്താവിന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങള്‍ വിളിച്ചോതുന്നവയായിരുന്നു. ഗരുഡപതാക, മഴു, വാള്‍ എന്നിവയേന്തി വെണ്‍കൊറ്റക്കുട ചൂടിയ ചക്രവര്‍ത്തി രൂപം ഇവയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. കുതിരപ്പുറത്തോ ആനപ്പുറത്തോ സവാരിചെയ്തുകൊണ്ട് കടുവ, സിംഹം എന്നിവയെ വേട്ടയാടുന്ന ഗുപ്തഭരണാധികാരികളും നാണയങ്ങളില്‍ ചിത്രീകരിക്കപ്പെട്ടിരുന്നു. മറ്റുചില നാണയങ്ങളില്‍ ശംഖ്, യാഗാശ്വം, ഗായകന്‍ എന്നിവയും കാണപ്പെട്ടു. റോമന്‍ നാണയങ്ങളില്‍ അവരുടെ ഐശ്വര്യദേവതയായിരുന്ന ടൈക്കിന്റെ രൂപമുണ്ടായിരുന്നു. അതിനു സമാനമായി ഗുപ്തകാല നാണയങ്ങളില്‍ ലക്ഷ്മി അല്ലെങ്കില്‍ അംബികയുടെ രൂപം കൊത്തിയിരുന്നു. ചന്ദ്രഗുപ്തന്‍ IIന്റെ നാണയങ്ങള്‍ മിക്കവാറും വെള്ളിയില്‍ തീര്‍ത്തവയാണ്. സത്രപന്മാരുടെ കീഴിലായിരുന്ന പ്രവിശ്യകള്‍ക്കു മാത്രമായി തുടങ്ങിയതാണെങ്കിലും പിന്നീട് തന്റെ അധീനതയിലുള്ള എല്ലായിടത്തും ഒരുപോലെ വെള്ളിനാണയങ്ങളാണു പ്രചരിപ്പിച്ചത്. കുമാരഗുപ്തന്‍ (415-455), സ്കന്ദഗുപ്തന്‍ (455-467) തുടങ്ങിയവരുടെ പരിത്രാണകദേവനായ മയില്‍വാഹനനും നാണയങ്ങളില്‍ മുദ്രിതമായിരുന്നു. സ്കന്ദഗുപ്തന്റെ കാലത്തെ വില്ലാളിരൂപമുള്ള നാണയങ്ങള്‍ സ്വര്‍ണം കൊണ്ടുള്ളവയായിരുന്നു. ഇന്‍ഡോ-ഗ്രീക്,. കുഷാന്‍ എന്നീ രീതികളുടെ നൈസര്‍ഗികത അവകാശപ്പെടാനാവില്ലെങ്കിലും ആലങ്കാരികതയില്‍ ഒട്ടും പുറകിലായിരുന്നില്ല ഗുപ്തകാല നാണയമുദ്രകള്‍. എന്നാല്‍ സ്കന്ദഗുപ്തന്റെ കാലശേഷം നാണയങ്ങള്‍ക്ക് വിലയിലും കലാമൂല്യത്തിലും ഇടിവു സംഭവിച്ചു. പില്ക്കാല ഹിന്ദുരാജാക്കന്മാര്‍ നാണയനിര്‍മിതിയില്‍ മികവു കാട്ടിയില്ല. ഹൂണന്മാരുടെ ആക്രമണത്തോടെ ഗുപ്തസാമ്രാജ്യം തകരാന്‍ തുടങ്ങി. കുറെയൊക്കെ പിടിച്ചു നില്‍ക്കാനായ കിഴക്കന്‍ പ്രദേശത്തു മാത്രം കലയിലെ ആലങ്കാരികശൈലി നിലനിന്നു. ഗുപ്തസാമ്രാജ്യത്തിന്റെ തകര്‍ച്ചയില്‍നിന്നും കലയില്‍ പുതുതായി പല പ്രാദേശികശൈലികളും ഉദ്ഭവിച്ചു. ചിലയിടങ്ങളില്‍ ഗുപ്തകാല ശൈലി കണ്ണടച്ചനുകരിക്കപ്പെട്ടു. പലയിടത്തും ഇതിനെ നേരാംവണ്ണം സ്വാംശീകരിക്കാനാവാതെ പുതിയ ശൈലികള്‍ക്കു വഴിമാറേണ്ടി വന്നു. 8-ാം ശതകത്തിന്റെ മധ്യത്തോടെ ഗുപ്തകാല പാരമ്പര്യം അപ്പാടെ അപ്രത്യക്ഷമാവുകയും ഹൈന്ദവ മധ്യകാലകലയ്ക്ക് വഴിമാറുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍