This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുജറാത്തിഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:51, 30 നവംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഗുജറാത്തിഭാഷയും സാഹിത്യവും

'ഗുജറാത്ത്' സംസ്ഥാനത്തെ ഭാഷയും അതിന്റെ സാഹിത്യവും. അല്‍ബിറൂണിയുടെ അല്‍-ഹിന്ദ് എന്ന ഗ്രന്ഥത്തില്‍ (11-ാം ശ.) പറയുന്നതനുസരിച്ച് 'ഗുസ്ര്‍' എന്ന ജനവര്‍ഗത്തിന്റെ ദേശത്തിനെക്കുറിക്കുന്ന പദമാണ് 'ഗുസ്റത്ത്'; അവിടത്തെ ഭാഷ ഗുജറാത്തിയും.

ഭാഷ

ഗുജറാത്ത് സംസ്ഥാനവും ഭാഷയും

ഗുജറാത്തിന്റെ അതിര്‍ത്തി എന്നും ഒന്നുതന്നെ ആയിരുന്നില്ല. ചാലൂക്യവംശം ഭരണം ആരംഭിച്ച കാലത്ത് (10-ാം ശ.) രാജസ്ഥാനിലെ അബുമലകള്‍ മുതല്‍ തെക്കോട്ടു പഴയ സാരസ്വതമണ്ഡലവും ഇന്നത്തെ ഗുജറാത്തിന്റെ വടക്കന്‍ പ്രദേശവും ഉള്‍പ്പെട്ടതായിരുന്നു ഗുജറാത്ത്. ഇന്നത്തെ മഹാരാഷ്ട്രയിലെ താന ജില്ലവരെ ആയിരുന്നു സുല്‍ത്താന്‍ഭരണകാലത്തെ ഗുജറാത്തിന്റെ വ്യാപ്തി. എങ്കിലും ഇതില്‍ മുഖ്യപ്രദേശത്തിനു മാത്രമേ ഗുജറാത്ത് എന്നു പറഞ്ഞിരുന്നുള്ളൂ. പതിനേഴില്‍ കുറയാത്ത ദേശ്യഭേദങ്ങളുള്ള ഗുജറാത്തി മാനക രൂപത്തില്‍ (standard form) ഗുജറാത്തില്‍ ഉടനീളം ഉപയോഗിക്കപ്പെടുന്നു. ഈ ഭാഷ ആധുനിക ഇന്തോ യൂറോപ്യന്‍ ഭാഷകളില്‍പ്പെടുന്നു. ഏതാണ്ട് 4 കോടിയില്‍പ്പരം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു.

ഉത്പത്തി

വൈദികഭാഷയുടെ മൂന്നാമത്തെ പ്രാകൃതമായ അപഭ്രംശമാണ് ഗുര്‍ജരം. അതില്‍നിന്നു രൂപപ്പെട്ടതാണ് ഗുജറാത്തി. 10-ാം ശ.ത്തോടുകൂടി ഈ ഭാഷ രൂപപ്പെട്ടു. ആചാര്യഹേമചന്ദ്രന്റെ (1089-1173) സിദ്ധഹേമശബ്ദാനുശാസനം എന്ന സംസ്കൃത വ്യാകരണഗ്രന്ഥത്തില്‍ ഈ ദേശ്യഭാഷയുടെ രൂപം വിശദീകരിക്കുന്നുണ്ട്. ഇത് സാഹിത്യഭാഷയും നിത്യവ്യവഹാരഭാഷയുമായി മാറിയത് 14, 15 ശതകങ്ങളിലാണ്. 'ഗുജ്റഭാഖാ' എന്നാണ് ഭലന എന്ന കവി (1500-50) ഇതിനു പേരിട്ടത്. പ്രേംചന്ദ് എന്ന പ്രസിദ്ധകവി (1650--1700) അത് 'ഗുജറാത്തി' എന്നു പരിഷ്കരിച്ചു.

'സൂരതി', 'ഛരോതരി', 'പത്നി', 'പാഴ്സി ഗുജറാത്തി', 'സൗരാഷ്ട്രി' എന്നിങ്ങനെ മുഖ്യമായും അഞ്ചു ദേശ്യഭേദങ്ങള്‍ മാത്രമാണ് ഇന്ന് ഗുജറാത്തിക്കുള്ളത്. ദേശ്യഭേദങ്ങളില്‍ത്തന്നെ പല ഉപവിഭാഗങ്ങളും കാണാം. എന്നാല്‍ ഈ ഭേദങ്ങള്‍ ഒന്നും തന്നെ രൂപവിഷയകം അല്ല. ഉച്ചാരണത്തിലാണ് ഭേദം ഏറ്റവും കൂടുതല്‍; അതുപോലെതന്നെ പദങ്ങളിലും. മാറാഠി, കൊങ്കണി എന്നീ ഭാഷകളില്‍ നിന്നുമുള്ള പദങ്ങള്‍ അതതു പ്രദേശത്തോട് അടുത്തു കിടക്കുന്ന ദേശ്യഭേദങ്ങളില്‍ കൂടുതലായി കാണാം. വളരെ ലളിതമാണ് ഗുജറാത്തി ഭാഷ. പദസമ്പത്തില്‍ ഒരു നല്ല പങ്കു സംസ്കൃതത്തില്‍നിന്നു സ്വീകരിച്ചതാണ്.

അക്ഷരമാല

ലിഖിതഭാഷയില്‍ മാത്രമേ സ്വരങ്ങള്‍ക്കു ഹ്രസ്വദീര്‍ഘഭേദങ്ങള്‍ ഉള്ളൂ. അകാരത്തിന്റെ കാര്യത്തില്‍മാത്രം ഉച്ചാരണത്തിലും ദീര്‍ഘസ്വരമുണ്ട്. 36 വ്യഞ്ജനങ്ങള്‍ ഉള്ളതില്‍ ങ, ഞ, ഷ, ണ, റ എന്നിവ ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളില്‍ നിന്നുവന്ന പദങ്ങളില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. 'റ' യ്ക്കു മലയാളത്തിലെപ്പോലെ രണ്ടുച്ചാരണം ഉണ്ട്; 'റ്റ' എന്നു ഇരട്ടിക്കുമ്പോഴത്തേതും 'റ' ഒറ്റയ്ക്കും 'ഴ' കാണുന്നില്ല.

നാമം, ക്രിയ, ദ്യോതകം എന്നു പദങ്ങളെ മൂന്നായി തിരിക്കാം. മൂന്നു ലിങ്ഗം, രണ്ടു വചനം, ക്രിയയ്ക്കു സകര്‍മക-അകര്‍മകഭേദങ്ങള്‍ എന്നിവ കാണുന്നുണ്ട്. സകര്‍മകങ്ങളില്‍ കര്‍ത്തരിപ്രയോഗമാണ് അധികവും. സകര്‍മകങ്ങളില്‍ കര്‍ത്താവിന് അനുസരിച്ച് ക്രിയകളിലും ലിംഗഭേദമുണ്ട്. ക്രിയാവിശേഷണം, ഗതി, ഘടകം, വ്യാക്ഷേപകം എന്നിവയാണ് ദ്യോതകങ്ങള്‍. വ്യാക്ഷേപകങ്ങള്‍ സാധാരണയായി വാക്യാരംഭത്തില്‍ പ്രയോഗിക്കുന്നു. കര്‍ത്താവ്, കര്‍മം, ക്രിയ എന്നിങ്ങനെയാണ് വാക്യത്തിലെ പദക്രമം. കര്‍ത്തരിയിലും കര്‍മണിയിലും ഭാവാര്‍ഥത്തിലും ഇതേക്രമം തന്നെ.

സാഹിത്യം

ഇതര ഭാഷകളിലെപ്പോലെ ഗുജറാത്തിയിലും നാടോടി സാഹിത്യത്തില്‍നിന്നാണ് തുടക്കം. ഈ നാടോടി സാഹിത്യം മിക്കവാറും അജ്ഞാതകര്‍ത്തൃകമാണ്. നാടോടിഗാനങ്ങള്‍, നാടോടിക്കഥകള്‍, പഴഞ്ചൊല്ലുകള്‍, പല ഇനത്തിലുളള കടങ്കഥകള്‍ എന്നിവ ഉള്‍ച്ചേര്‍ന്നതാണ് ഗുജറാത്തി നാടോടി സാഹിത്യം. ഇവയില്‍ പഴഞ്ചൊല്ലുകളും കടങ്കഥകളും ഒഴികെയുള്ളവ മിക്കവാറും ഗാനങ്ങള്‍ തന്നെ. നാടോടിക്കഥ എന്നു പറയുമ്പോഴും അവയില്‍ അധികവും കഥാഗാനങ്ങള്‍ ആണ്. പഴഞ്ചൊല്ലുകളിലും ഒരു താളമുണ്ട്. കടങ്കഥകള്‍ പദ്യത്തിലും ഗദ്യത്തിലും കാണാം. ചോദ്യോത്തരരൂപത്തിലും കടങ്കഥകള്‍ ഉണ്ട്.

നാടോടി സാഹിത്യം

പത്താമത്തെ വേദം

നാടോടിസാഹിത്യത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 'ദോഹ' പത്താമത്തെ വേദമാണെന്നു ഗുജറാത്തിലെ ജനങ്ങള്‍ വിശ്വസിച്ചിരുന്നു. ദോഹ എന്നാല്‍ ഈരടി എന്നാണ് അര്‍ഥം. അപ്പോള്‍ സംസ്കൃതഛന്ദസ്സില്‍പ്പെടുന്നില്ല. ഗാനാത്മകമാണെന്നും സൂചനയുണ്ട്. ദോഹയെ പ്രകീര്‍ത്തിക്കുന്ന ഒരു ദോഹതന്നെയുണ്ട്.

"പത്താമത്തെ വേദമല്ലോ

മെച്ചമെഴും ദോഹ

ദോഹയറിയുന്നവര്‍ക്കു

പരമാനന്ദമല്ലോ

മച്ചിപ്പെണ്ണറിവീലല്ലോ

പേറ്റുനോവെന്തെന്ന്.

സമാഹരണത്തിന്റെ കഥ

17, 18, 19 ശ.-ങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ള പല കൃതികളിലും നാടോടി സാഹിത്യത്തിന്റെ സവിശേഷതകള്‍ കലര്‍ന്നിരിക്കുന്നു. പ്രേമാനന്ദിന്റെ (1636-1734) ഇതിഹാസകാവ്യങ്ങളിലും ഗിര്‍ധറിന്റെ (1787-1852) രാമായണത്തിലും അഖാഭഗത്തിന്റെ (1615-75) ഛാപകളിലും നാടോടി സാഹിത്യത്തിന്റെ സ്വാധീനം വ്യക്തമാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും നാടോടി സാഹിത്യത്തിന്റെ സമാഹരണത്തില്‍ ശാസ്ത്രീയമായ ഒരു സമീപനം നടത്തിയിട്ടുള്ളവര്‍ വിരളമാണ്. ജൈന സന്ന്യാസിയായ ഹേമചന്ദ്രാചാര്യ (12-ാം ശ.) മുതല്‍ കവി ആയ ദലപത്റാം (1820-98) വരെ ഉള്ളവര്‍ തങ്ങള്‍ ശേഖരിച്ച നാടോടി സാഹിത്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ഇരുട്ടില്‍ തപ്പിത്തടയുകയായിരുന്നു. കവി നര്‍മദാ ശങ്കറിനു മാത്രമാണ് ഈ രംഗത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞത് (1833-86). സമീപകാലത്ത് ഗുജറാത്തിലെ നാടന്‍ കലകള്‍ക്കുവേണ്ടിയുള്ള സംസ്ഥാന കമ്മിറ്റി നാടന്‍ പാട്ടുകള്‍ ശേഖരിച്ച് ഗുജറാത്തി ലോക് സാഹിത്യമാല എന്ന പേരില്‍ 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിത്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതാണ് നാടോടി സാഹിത്യം. അതുകൊണ്ടുതന്നെ അതില്‍ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങള്‍ക്കു വൈവിധ്യമുണ്ട്. നാടോടി ഗാനങ്ങളില്‍ ഏറിയ പങ്കിന്റെയും വിഷയം പ്രേമം ആണ്. അനുഷ്ഠാനപരം എന്നു വിശേഷിപ്പിക്കാവുന്നതാണ് ഒരു നല്ല പങ്ക്. കന്യകമാര്‍ ഗൗരീവ്രതം അനുഷ്ഠിക്കുന്നതിനോട് അനുബന്ധിച്ച് പാടുകയും ആടുകയും ചെയ്യാറുണ്ട്; വിവാഹച്ചടങ്ങില്‍ എല്ലാ കര്‍മങ്ങളോടനുബന്ധിച്ചും നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കും.

നാടോടിക്കഥകള്‍ സാമൂഹിക പാരമ്പര്യത്തിന്റെ ഭാഗമാണ്. കെട്ടുകഥകളാണ് അധികവും. പലപ്പോഴും വീരാരാധനയാണ് കഥാവസ്തു. യക്ഷിക്കഥകളും ഉണ്ട്. നാടോടിക്കഥകളുടെ ശേഖരണത്തിലും കാര്യമായ പുരോഗതി ഒന്നും നേടിയിട്ടില്ല. സൗരാഷ്ടാനി രാസ്ധാര്‍ (അഞ്ചുവാല്യം), ഒഖാ മണ്ഡല്‍ നിലോക് കഥാവോ എന്നിവയാണ് മുഖ്യ സമാഹാരങ്ങള്‍.

പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍

കെട്ടുകഥകള്‍, ഭൂമിശാസ്ത്രം, ചരിത്രം, തത്ത്വചിന്ത എന്നിങ്ങനെ ധൈഷണികതയുടെ വിവിധ മേഖലകളെ തഴുകി ഒഴുകുന്ന ഒരു മഹാപ്രവാഹമാണു പഴഞ്ചൊല്ലുകളും കടങ്കഥകളും. നിത്യജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് നാടോടി സാഹിത്യത്തിലെ ഈ ഉപവിഭാഗങ്ങള്‍. തങ്ങളുടെ വിശ്വാസങ്ങള്‍, നിത്യജീവിതവുമായി ബന്ധപ്പെട്ട ജീവികള്‍, കൃഷി, വീട്ടുകാര്യങ്ങള്‍, കാലാവസ്ഥ, എന്നു വേണ്ട ജീവിതത്തിലെ സ്ഥൂലവും സൂക്ഷ്മവുമായ എല്ലാറ്റിനെയും ഇവ സ്പര്‍ശിക്കുന്നുണ്ട്. ഉഖനന്‍ ആണ് കടങ്കഥകളുടെ സമാഹാരത്തില്‍ മുഖ്യം.

നാടോടി നാടകങ്ങള്‍

നാടോടി നാടകങ്ങള്‍ മൂന്നു വിധമുണ്ട്. പുരാണപരം, ചരിത്രപരം, സാമൂഹികം. ശക്തിപൂജയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഇവയ്ക്ക് 6-7 ശതകം പഴക്കം കല്പിക്കുന്നു. 'ഭവായി' എന്നാണു ഇവയ്ക്കു പേര്. അസയില്‍ ഠാകോര്‍ 360 ഭവായി നാടകങ്ങള്‍ എഴുതിയിട്ടുണ്ടത്രെ. ഇതില്‍ 60 എണ്ണമേ കണ്ടുകിട്ടിയിട്ടുള്ളൂ. വിനോദവും സാരോപദേശവും പകരുന്നതാണ് ഇവ. ഏതാണ്ട് അനുഷ്ഠാനപരമെന്നു വിശേഷിപ്പിക്കാവുന്ന ഈ നാടോടി നാടകങ്ങള്‍ ക്രമേണ അശ്ളീലം നിറഞ്ഞതായി മാറി.

ആദികാല കവിത

ഗുജറാത്തിസാഹിത്യത്തില്‍ 12 മുതല്‍ 15 വരെയുള്ള ശ.-ങ്ങളില്‍ രൂപം കൊണ്ടിട്ടുള്ള വിവിധ സാഹിത്യ രൂപങ്ങളില്‍ രാസ, ഫാഗു എന്നിവയാണ് ആദ്യത്തേത്. ഒരു നാടോടി നൃത്തരൂപമായിരുന്നു രാസ. പിന്നീട് അത് സാഹിത്യ രൂപമായി മാറി. ഒരു തരം മഹാകാവ്യരൂപമാണ് ഫാഗു. പുരാണകഥ, ചരിത്രാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാവനാകഥകള്‍ എന്നിവയാണ് ഇവയില്‍ മിക്കതും.

രാസയും ഫാഗുവും. മീര്‍ അബ്ദുര്‍ റഹിമാന്‍ ആണ് രാസ എന്ന കാവ്യരീതിയില്‍ പ്രാതഃസ്മരണീയന്‍. കാമുകനോട് വേര്‍പെട്ട ഒരു സ്ത്രീയുടെ ദുഃഖം വിവരിക്കുന്ന സന്ദേശകാവ്യമാണ് ഇദ്ദേഹത്തിന്റെ കൃതി.

രാസ യുഗത്തിലെ കവികളില്‍ ബഹുഭൂരിപക്ഷവും ജൈനസന്ന്യാസിമാര്‍ ആണ്. വജ്രസേനസൂരി എന്ന ജൈന സന്ന്യാസിയുടെ ഭരതേശ്വരബാഹുബലിഘോര യാണ് ഈ കൂട്ടത്തില്‍ മുഖ്യം (12-ാം ശ. ഒടുക്കം). ഇതേ കഥ തന്നെ മറ്റൊരു ജൈനസന്ന്യാസി 14 സര്‍ഗമുള്ള ഒരു ഇതിഹാസമാക്കി എഴുതിയിട്ടുണ്ട്. ഈ ബൃഹത്കൃതിയാണ് ആദ്യം കണ്ടുകിട്ടിയ രാസ.

സംസ്കൃതത്തിലെ ഫല്ഗു ആണു ഫാഗു ആയി മാറിയത്. വസന്തത്തിന്റെ പര്യായമാണ് ഫല്ഗു. വസന്തംപോലെ ആകര്‍ഷകം എന്നാണ് വിവക്ഷിതം. വസന്തകാലവിനോദങ്ങള്‍ വിവരിക്കുന്ന കൃതി എന്ന അര്‍ഥത്തിലും പേര് സാര്‍ഥകമായിരിക്കുന്നു. വിവാഹലുകള്‍, ബാരമാസി എന്നു മുഖ്യമായും രണ്ടു വിഭാഗം ഉള്‍ക്കൊള്ളുന്നതാണ് ഫാഗു. വിവാഹലുകള്‍, വിവാഹവും ആയി ബന്ധപ്പെട്ടവയാണ്. വൈരാഗ്യത്തെ വധുവായി സങ്കല്പിച്ചുകൊണ്ടുള്ളതാണ് ഈ വിവാഹലുകള്‍. ജിനേശ്വരസൂരി വിവാഹലു (സോമമൂര്‍ത്തി, 1275), ജിനോദയസൂരി വിവാഹലു (മേരുനന്ദനഗണി., 1377) എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം.

ഓരോ മാസത്തെയും ഒന്നോ അതിലേറെയോ പദ്യങ്ങളില്‍ വര്‍ണിക്കുന്ന കൃതികളാണു ബാരമാസി. ബാരമാസി എന്നതിന്റെ വാഗര്‍ഥം പന്ത്രണ്ടുമാസങ്ങള്‍ ഉള്ളത് എന്നാണ്. വിരഹദുഃഖത്തിന്റെ ഗാനങ്ങളാണ് ഇവ. നാല്‍ഹയുടെ വിശാലദേ - രാസോ (1216) ആണ് ഇക്കൂട്ടത്തില്‍ പ്രധാനം. ഓരോ മാസത്തിനും രണ്ടു പദ്യം ആണ് ഇതില്‍ ഉള്ളത്. മറ്റൊരു പ്രസിദ്ധമായ ഫാഗു ആണ് നേമിനാഥ ചതുഷ്പദിക (വിനയചന്ദ്രസൂരി, 1250)

പ്രതിപാദ്യം തികച്ചും കല്പിതമായ ചില കവിതകള്‍ രൂപത്തില്‍ രാസയോട് സാമ്യം വഹിക്കുന്നുണ്ട്. കഥാസരിത്സാഗരം പോലുള്ള കൃതികളില്‍നിന്നാണ് ഈ കഥകള്‍ സ്വീകരിക്കുന്നത്. രൂപത്തില്‍ സാമ്യമുണ്ടെങ്കിലും പ്രതിപാദ്യത്തില്‍ വൈജാത്യം ഉള്ളതുകൊണ്ട് ഇവയെ രാസയുടെ കൂട്ടത്തില്‍ പെടുത്താറില്ല.

ഈ കാലഘട്ടത്തിലെ കൃതികള്‍ തികച്ചും ഛന്ദോബദ്ധമാണെന്നു പറഞ്ഞുകൂടാ. വിനയചന്ദ്രസൂരിയുടെ ഉപദേശമാലാകഹണായ (1259?) ആണ് ഈ കൂട്ടത്തില്‍ ഏറ്റവും പഴക്കമുള്ളത്. 'ഛപ്പയ' (അഷ്ടപദിക്കു സമാനം) ആണ് വൃത്തം.

മാതൃക, കക്ക എന്നീ രണ്ടുതരം കവിതകളെപ്പറ്റിയും ഇവിടെ പറയേണ്ടതുണ്ട്. എല്ലാ സ്വരങ്ങളും വ്യഞ്ജനങ്ങളും ഉള്‍ക്കൊള്ളുന്നത് മാതൃക. വ്യഞ്ജനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നത് കക്ക. ആദ്യത്തേതു ചൗപായി (ചതുഷ്പദി) വൃത്തത്തിലും രണ്ടാമത്തേത് ദുഹാ (ഈരടി) വൃത്തത്തിലും ആണ്. ഈ വിഭാഗത്തിലെ പല കൃതികളും അജ്ഞാത കര്‍ത്തൃകമാണ്. ജഗദ്രയുടെ സംയുക്ത-മായീ-ചൗപായീ (1275?), പദ്മയുടെ സംവേഗ മാതൃക (13-ാം ശ.), വിദ്ധണുവിന്റെ കാകബന്ധചൗപായി (1934) തുടങ്ങിയവയാണ് ഈ കൂട്ടത്തില്‍ എടുത്തുപറയേണ്ടവ.

ഭക്തികാവ്യങ്ങള്‍

ഗുജറാത്തിസാഹിത്യത്തിന്റെ പ്രാചീന രൂപങ്ങളുടെ സംഭാവനയില്‍ ഏറിയകൂറും ജൈന സന്ന്യാസിമാരുടെ സംഭാവനയാണ്. ഗുജറാത്തിയില്‍ പുതിയ യുഗത്തിന്റെ പിറവി കുറിച്ചതു നരസിംഹമേത്തായുടെ (1408-80?) ഭക്തി കാവ്യങ്ങളാണ് എന്നു പറയാം. ഈ കാലഘട്ടത്തിലെ ഭാരതീയ കവിതകള്‍ക്കു മാര്‍ഗദര്‍ശകമായതു മേത്തായുടെ ഭക്തിഗാനങ്ങളാണ്. ആത്മനിഷ്ഠമായ ഗാനങ്ങള്‍ക്കു പ്രാധാന്യം കൊടുത്തു എന്നതാണ് നരസിംഹ മേത്തായുടെ സവിശേഷത. മൂന്നുതരം ഭാവഗീതങ്ങള്‍ ഇദ്ദേഹം രചിച്ചു: ഹിന്ദോലാ-നാപദ, ശൃംഗാരമാല, വസന്ത-നാപദ. ഇവയില്‍ ഭക്തിഗാനങ്ങളും ദാര്‍ശനികഗാനങ്ങളും വരുമ്പോള്‍ വസ്തുനിഷ്ഠത ആത്മനിഷ്ഠതയ്ക്കു വഴിമാറിക്കൊടുക്കുന്നുണ്ട്. "വൈഷ്ണവജനതോ തേനേ കഹീയേ, പീഡാ പരായീ ജാണേരേ എന്ന പ്രസിദ്ധമായ ഗാനം ഇദ്ദേഹത്തിന്റേതാണ്.

ജയദേവന്റെ ഗീതഗോവിന്ദത്തിന്റെ ശൈലിയില്‍ കൃഷ്ണന്റെയും രാധയുടെയും ബുദ്ധിശക്തിയെ വിവരിക്കുന്ന അനേകം ചാതുരികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ എല്ലാം പ്രേമത്തെ പ്രകീര്‍ത്തിക്കുന്നവയാണ്.

മീരാബായി (1499-1564). ഭക്തിയുഗത്തിലെ മുഖ്യകവയിത്രിയാണ് മീരാബായി. ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ മേവാഡില്‍ ജീവിച്ചു. പില്ക്കാലത്തു ഗുജറാത്തില്‍ എത്തി. ശ്രീകൃഷ്ണന്റെ പ്രേമഭാജനമാണു താന്‍ എന്നു കരുതിയ കവയിത്രിയായിരുന്നു മീരാബായി. ആത്മനിഷ്ഠമായ ഗാനങ്ങളില്‍ എല്ലാം ഈ സങ്കല്പം തെളിഞ്ഞുകാണാം. ഭാലണന്റെ സമകാലീനയാണു മീര.

മീരാബായി

നരസിംഹ മേത്തായ്ക്കും മീരയ്ക്കും ഒപ്പംതന്നെ ഓര്‍മിക്കേണ്ട മറ്റു രണ്ടു സാഹിത്യകാരന്മാരാണ് ഭീമനും മദനനും. നരസിംഹ മേത്തായുടെ പുരാണകഥാഗാനങ്ങള്‍ക്കു പുതിയൊരു മാനം നല്‍കിയതു ഭാലണന്‍ ആണ്. ആഖ്യാനം എന്ന് ഇദ്ദേഹം ഇതിന് പേരിട്ടു.

15-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന വരസിംഗന്റെ പ്രമേയങ്ങള്‍ എല്ലാം തന്നെ ഭാഗവതത്തില്‍ നിന്നും ഹരിവംശത്തില്‍നിന്നുമാണ്. ആദ്യത്തെ ജൈനേതര കവിയാണു വരസിംഗന്‍.

ഗുജറാത്തിയില്‍ രാമായണം സംഗ്രഹിച്ച കവിയാണ് പ്രസിദ്ധനായ മാഡണബന്ധാരോ. ഹനുമന്തോപാഖ്യാനം, രുക്മാംഗദചരിതം എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. ഉദബോധകകൃതിയായ പ്രബോധ-ബത്രീശി പഴഞ്ചൊല്ലുകളുടെ ഒരു സമാഹാരം കൂടിയാണ്. പുരാണസംക്ഷേപകന്‍ എന്ന നിലയില്‍ പ്രാതഃസ്മരണീയനായ ഭീമന്‍ ഈ കാലഘട്ടത്തിലാണു ജീവിച്ചിരുന്നത്. പ്രബോധചന്ദ്രോദയത്തിന്റെ ഛന്ദോബദ്ധമായ പരിഭാഷയാണ് ഇദ്ദേഹത്തിന്റെ പ്രബോധപ്രകാശം (1490). ഈ കാലയളവിലെ കഥാസാഹിത്യകാരന്മാരാണു വാസുവും നരപതിയും. സഗാളസാ (1474?) ആണ് വാസുവിന്റെ കൃതി. നരപതിയുടേതു നന്ദബത്രീശി (1489) പഞ്ചദണ്ഡം എന്നിവയും.

ചില ചരിത്രകാവ്യങ്ങളും ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. ഝലോറിലെ പദ്മനാഭയുടെ കാന്‍ഹര്‍ ഭേപ്രബന്ധ (1456), ലവണ്യ സമയന്‍ എന്ന ജൈന സന്ന്യാസിയുടെ വിമല പ്രബന്ധ (1512) എന്നിവയാണു മുഖ്യം. അനേകം ഭാവനാകഥകളും ഈ കാലഘട്ടത്തിന്റെ സംഭാവനയില്‍പ്പെടും.

ആഖ്യാനയുഗത്തിനു തുടക്കം കുറിച്ച ഭാലണനെത്തുടര്‍ന്ന് ഈ രംഗത്തു ശോഭിച്ചവര്‍ നാകരനും പ്രേമാനന്ദനും ആണ്. മഹാഭാരതം, രാമായണം എന്നിവയിലെ മിക്ക സന്ദര്‍ഭങ്ങളും നാകരന്‍ (1500-75) ഉപയോഗപ്പെടുത്തി. ഭാഷ ലളിതവും വൃത്തം ഗാനാത്മകവുമാണ്. പ്രേമാനന്ദന്‍ 16 കൃതികള്‍ രചിച്ചു. ഓഖാഹരണം (1667?) സുദാമാചരിതം(1682), നളാഖ്യാനം (1677-86), മദാലാസാഖ്യാനം (1672) തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ആഖ്യാനയുഗത്തില്‍ വേറെയും ധാരാളം കവികള്‍ ഉണ്ടായിരുന്നു എങ്കിലും അവര്‍ ആരും അത്ര പ്രസിദ്ധരല്ല.

ദാര്‍ശനിക സാഹിത്യം

17-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ധനരാജന്‍ ആണ് ആദ്യത്തെ ദാര്‍ശനികകവി. 13 ദാര്‍ശനിക ഗാനങ്ങള്‍ കൊണ്ട് ബൂടിയോ ഈ ശാഖയെ സമ്പുഷ്ടമാക്കി. ശങ്കരാചാര്യരുടെ ദര്‍ശനം വിവരിക്കുന്ന കൃതിയാണു ഗോപാലന്റെ ജ്ഞാനഗീത (1649). ഈ പരമ്പരയില്‍ ഏറ്റവും പ്രമുഖന്‍ അഖോഗീതയുടെ (1650) കര്‍ത്താവായ അഖോ ആണ് (1615-75). ദാര്‍ശനിക കൃതികള്‍ക്കു പുറമേ അനേകം ഭക്തിഗാനങ്ങളും ദാര്‍ശനിക ഗാനങ്ങളും ഇദ്ദേഹം എഴുതി. അലങ്കാരസമൃദ്ധമാണ് ഇവയെല്ലാം.

പ്രേമാനന്ദ്

പ്രേമാനന്ദനെത്തുടര്‍ന്ന് ഭക്തികാവ്യങ്ങള്‍ക്കു കൂടുതല്‍ പ്രചാരം സിദ്ധിച്ചു എന്നു മാത്രമല്ല, മറ്റു ശാഖകള്‍ പ്രചാരലുപ്തവുമായി. ശ്യാമളഭട്ടന്റെ ശിവമാഹാത്മ്യം (18-ാം ശ. അവസാനം), സുന്ദരന്റെ ദശമസ്കന്ധം (1740), രണഛോഡയുടെ ഏതാനും ആഖ്യാനങ്ങള്‍ (1717-19), നിഷ്കളാനന്ദന്റെ ധീരജാഖ്യാനം തുടങ്ങിയവ പില്ക്കാല ഭക്തിസാഹിത്യത്തിന്റെ മികച്ച സംഭാവനകളാണ്.

ഭക്തികാവ്യങ്ങളും ദാര്‍ശനിക കാവ്യങ്ങളും ഈ കാലത്ത് ധാരാളം ഉണ്ടായിട്ടുണ്ട്. ഭക്തികാവ്യങ്ങളില്‍ വൈഷ്ണവവും ശൈവവും ശാക്തേയവും ഉള്‍പ്പെടും. കൃഷ്ണലീലാപരമാണ് വൈഷ്ണവകാവ്യങ്ങള്‍ അധികവും. നരസിംഹ മേത്തായെപ്പോലെതന്നെ പ്രസിദ്ധനാണ് രാജി. ഇദ്ദേഹം മൂവായിരത്തിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇതേ ശ്രേണിയില്‍പ്പെടുത്തേണ്ട കവികളാണു ബ്രഹ്മാനന്ദനും (1775-1849) പ്രേമാനന്ദപ്രേമസഖിയും (1757-1845). ഭക്തരണഛോഡയും സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ കാലഘട്ടത്തിലെ അവസാനത്തെ കവിയായ ദഭോയിയിലെ ദയാരാമന്‍, നരസിംഹ മേത്തായ്ക്കും പ്രേമാനന്ദനും സമശീര്‍ഷനാണ്.

ദാര്‍ശനിക കവികളില്‍ പ്രമുഖന്‍ അനുഭവാനന്ദ എന്നു കൂടി പേരുള്ള നാഥഭവാനന്‍ (18-ാം ശ.) ആണ്. ശങ്കരാചാര്യദര്‍ശനം വിശദമാക്കുന്ന നാലു കൃതികള്‍ ഇദ്ദേഹം രചിച്ചു. ഈ സാഹിത്യ ശാഖയില്‍ 18-ാം ശ.-ത്തില്‍ വിലപ്പെട്ട സംഭാവന നല്കിയവരാണ് ജീവണദാസന്‍, ജീവരാമഭട്ടന്‍, ധീരോകേവലപുരി, ഭോജോഭക്തന്‍, മനോഹരസ്വാമി ഛൊതമകവി തുടങ്ങിയവര്‍. ഗൗരീഭായി ആണ് ഈ കൂട്ടത്തിലെ ഏക കവയിത്രി. ശങ്കരാചാര്യരുടെ ദാര്‍ശനിക ചിന്തകളില്‍ ആകൃഷ്ടരായവര്‍ ആണ് ഇവരെല്ലാം.‌

കവിത-ആധുനിക ഘട്ടം

പതിനെട്ടാം ശ.-ത്തിന്റെ ആദ്യത്തോടുകൂടി ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യം ഉറച്ചു. മറ്റു പല മേഖലകളിലും എന്നപോലെ സാഹിത്യത്തിലും ഇതിന്റെ ഫലമായി പുതിയ ധാരകള്‍ ഉറവയെടുത്തു തുടങ്ങി. കവിതയില്‍ ആത്മനിഷ്ഠതയ്ക്കു മുന്‍തൂക്കം വന്നു. പുതുമയുടെ വെളിച്ചം ആകര്‍ഷകമായ രീതിയില്‍ എങ്ങും പരന്നു.

ഗുജറാത്തി കവിതയുടെ ആധുനിക ഘട്ടംതുടങ്ങുന്നതു ദല്‍പത്റാം ദാഹ്യാഭായി (1820-98), നര്‍മദാശങ്കര്‍ ഭാവേ (1833-86) എന്നിവരോടുകൂടിയാണ്. ദല്‍പത്റാമിന്റെ പ്രതിഭ കവിതയുടെ വിവിധ മേഖലകളെ തഴുകുന്നു. വൃത്തസ്വീകാരം, ബിംബങ്ങളുടെ പ്രയോഗം, ശൈലി എന്നിവയില്‍ എല്ലാം ഇദ്ദേഹത്തിന്റെ കവിതകളില്‍ പുത്തന്‍ പ്രവണതകള്‍ തലകാണിക്കുന്നുണ്ട്. ബപ്ളാനീപീപ്പര്‍ (1845) ആണ് ദല്‍പതിന്റെ ആദ്യ കൃതി. അരശതാബ്ദക്കാലം കവിതാരംഗത്തു പ്രവര്‍ത്തിച്ച ഇദ്ദേഹം ലഘുകാവ്യങ്ങളും ധാരാളം ദീര്‍ഘകാവ്യങ്ങളും എഴുതി. പ്രമേയം സ്വീകരിക്കുന്നിടത്തു തുടങ്ങുന്നു ഇദ്ദേഹത്തിന്റെ കവിതയിലെ പുതുമ. മൂട്ടകള്‍, റെയില്‍വേ, ചെരുപ്പുകുത്തിയുടെ കല്ല് എന്നിങ്ങനെ എന്തും ഏതും ഇദ്ദേഹം കവിതയ്ക്കു വിഷയമാക്കുന്നു. ശൃംഗാരം കവിതയ്ക്കു പറ്റിയ ഉദാത്തമായ ഭാവമാണെങ്കിലും അതില്‍ ചില അപകടങ്ങളും ഉണ്ടെന്ന് ഇദ്ദേഹം വിശ്വസിച്ചു. സോദ്ദേശ്യമാണ് ദല്‍പതിന്റെ കവികര്‍മം. വിവരാണത്മകമാണ് ശൈലി. ജനങ്ങളെ കര്‍മോന്മുഖരാക്കുകയായിരുന്നു ലക്ഷ്യം. പഴമയും പുതുമയും തമ്മില്‍ ഇണക്കിച്ചേര്‍ക്കുന്ന കണ്ണിയായ ഇദ്ദേഹത്തെ 'കവീശ്വരന്‍' എന്നു ജനങ്ങള്‍ വാഴ്ത്തി.

ദല്‍പത്റാം

ഇംഗ്ലീഷ്ഭാഷയുടെയും സാഹിത്യത്തിന്റെയും ശക്തിയില്‍നിന്നു കരുത്താര്‍ജിച്ച ഗുജറാത്തി കവികളില്‍ മുഖ്യനാണ് നര്‍മദാശങ്കര്‍ഭാവേ. ഇദ്ദേഹം പൊതുവേ 'നര്‍മദ്' എന്ന പേരില്‍ അറിയപ്പെടുന്നു. ആത്മനിഷ്ഠമായ കവിതയ്ക്കു ഗുജറാത്തി കവിതയില്‍ വേരോട്ടം ഉണ്ടായത് ഇദ്ദേഹത്തിന്റെ കവിതകളിലൂടെയാണ്. പ്രകൃതി ആണ് നര്‍മദിനു പ്രിയപ്പെട്ട വിഷയം. പ്രകൃതിയെ പ്രേയസിയായിട്ടാണ് ഇദ്ദേഹം കരുതുന്നത്. പ്രേമത്തിന്റെ വിഷാദം നിറഞ്ഞ വശത്തെക്കുറിച്ചു പാടാനാണ് നര്‍മദിനു ഇഷ്ടം. വീരകാവ്യങ്ങളും ധാരാളം ദേശഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. എപ്പോഴും മുന്നോട്ടു കുതിക്കുന്ന ആവേശത്തിന്റെ സൃഷ്ടിയാണ് കവിത എന്ന ധാരണ നര്‍മദിന്റെ കൃതികളിലെ സൗന്ദര്യം ഒട്ടൊന്നു മങ്ങിപ്പോകാന്‍ കാരണമായി എന്നു കരുതുന്നവരുണ്ട്.

നരസിംഹറാവു ഭോലാനാഥ് ദിവേടിയ (1859-1937) കവി, ഭാഷാശാസ്ത്രജ്ഞന്‍, നിരൂപകന്‍ എന്നീ നിലയില്‍ പ്രസിദ്ധനാണ്. ഗീതകങ്ങള്‍, ഖണ്ഡകാവ്യങ്ങള്‍ എന്നു വേണ്ട, കവിതയുടെ മിക്കശാഖകളിലും ഇദ്ദേഹം കൈവച്ചു. ആദ്യകാലകൃതികളില്‍ പ്രമേയത്തിലും വര്‍ണനകളിലും ശൈലിയിലും ആംഗലസാഹിത്യത്തിന്റെ സ്വാധീനം സ്പഷ്ടമാണ്. കുസുംമാല, ഹൃദയവീണ,നൂപുര്‍ഝങ്കാര്‍ (1914), സ്മരണസംഹിത (1915), ബുദ്ധചരിത (1934) എന്നിവയാണു മുഖ്യകൃതികള്‍. പ്രകൃതിയാണ് നരസിംഹറാവുവിന് ഏറ്റവും പ്രിയപ്പെട്ട വിഷയം. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മരണം ഏല്പിച്ച മാനസികാഘാതം ഇദ്ദേഹത്തിന്റെ കവിതയിലെ ശക്തമായ ഭാവത്തെ മാറ്റിമറിച്ചു. പ്രസന്നത ദുരന്തചിന്തയ്ക്കു വഴിമാറി.

ദേവയാനി (1889), വസന്ത്വിജയ് (1890), ചക്രവാക്മിഥുന (1890) തുടങ്ങിയ കൃതികളിലൂടെ പ്രസിദ്ധനായിത്തീര്‍ന്ന കവിയാണ് മണിശങ്കര്‍ രത്നാജി ഭട്ട് (1867-1923). 'കാന്ത്' എന്ന പേരില്‍ ആണ് ഇദ്ദേഹം അറിയപ്പെടുന്നത്. മൌലിക രചനകള്‍ക്കു പുറമേ ധാരാളം കൃതികള്‍ ഇദ്ദേഹം ഗുജറാത്തിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. സംസ്കൃതത്തിന്റെ ശക്തമായ സ്വാധീനം ഇദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. പ്രേമത്തിന്റെ വിഷാദഭാവത്തിനു കവിതകളില്‍ മുന്‍തൂക്കമുണ്ട്. മറാഠി സാഹിത്യത്തിലെ അഞ്ജനി എന്ന വൃത്തത്തിനു ഗുജറാത്തിയില്‍ പ്രവേശനം നല്‍കിയത് ഇദ്ദേഹമാണ്.

'കലാപി' എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായ സൂര്‍ജിങ്ജി തഖത്ജി (1874-1900) നന്നെ ചെറുപ്പത്തില്‍ത്തന്നെ കവിതാരംഗത്തു പ്രതിഷ്ഠ നേടി. വ്യക്തിഗതമായ ജീവിതാനുഭവങ്ങളില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ കവിത ജന്മം കൊള്ളുന്നത്. ഫൂല്‍വീണാ സഖേ (1896) ആണു മുഖ്യകൃതി. ഹമീര്‍ജിഗോഹേല്‍ എന്ന മഹാകാവ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

ബാലസാഹിത്യം മുതല്‍ മഹാകാവ്യം വരെയുള്ള എല്ലാ കാവ്യരൂപത്തിലും കൈവച്ച നാനാലാല്‍ (1887-1947) ഭാവഗായകനാണ്. നാടന്‍ ഗാനങ്ങളാണ് പ്രചോദനത്തിന്റെ ഉറവിടം. ലാളിത്യമാണ് ഇദ്ദേഹത്തിന്റെ കവിതയ്ക്കു ജനപ്രീതി നേടിക്കൊടുത്തത്.

നിരൂപകന്‍, കവി, ഉപന്യാസകാരന്‍, ചിന്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ രാം നാരായണ്‍ വിശ്വനാഥ് പാഠക് (1887-1985) 'ജാത്രാലൂ' എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. മഹാകാവ്യം മാത്രമേ ഇദ്ദേഹം സ്പര്‍ശിക്കാത്ത കാവ്യശാഖയായി ഉള്ളൂ. വൈശാഖനോ ബാപേര്‍ (വേനലിലെ അപരാഹ്നം) ഹാസ്യകവിതയാണ്. ആയാഖുന്‍ഖുനേ, നട്വര്‍ലാല്‍ജി നോഗര്‍ ബോ തുടങ്ങിയവയാണ് മറ്റു കൃതികള്‍. ഇദ്ദേഹത്തോടൊപ്പം ഓര്‍മിക്കേണ്ട ചില കവികളാണു ഝാവേര്‍ചന്ദ് മേഘാനി (1897-1947), ചന്ദ്രവദന്‍സി മേത്താ എന്നിവര്‍. യുഗവന്ദന (1935) ആണ് മേത്തായുടെ പ്രസിദ്ധകൃതി.

ഗാന്ധിയുഗം

1915 മുതല്‍ 1947 വരെയുള്ള കാലഘട്ടം ഗുജറാത്തി കവിതയിലെ 'ഗാന്ധിയുഗ'മാണ്. ഉമാശങ്കര്‍ ജോഷിയും സുന്ദരവും ആണ് ഗാന്ധിയുഗത്തിലെ പ്രമുഖകവികള്‍. ത്രിഭുവന്‍ദാസ് ലുഹര്‍ എന്നാണു സുന്ദരത്തിന്റെ ശരിയായ പേര്. ഇവര്‍ രണ്ടുപേരും ആധ്യാത്മിക ചോദനയ്ക്കു വിധേയരായവരാണ്. സുന്ദരത്തിന്റെ കാവ്യമംഗള (1933), ഉമാശങ്കര്‍ ജോഷിയുടെ ഗംഗോത്രി (1934) എന്നിവ ഒരു യുഗസന്ധിയെ കുറിക്കുന്നു. സുന്ദരത്തിന്റെ കവിതയിലെ അരവിന്ദന്റെ ആധ്യാത്മിക സ്വാധീനം ശ്രദ്ധേയമാണ്. ഗംഗോത്രിക്കു പുറമേ ഉമാശങ്കര്‍ രചിച്ച പ്രസിദ്ധമായ കൃതികള്‍ നിശീഥ (1939), പ്രാചീന (1944), വസന്ത്വര്‍ഷാ (1954) എന്നിവയാണ്. സുന്ദരത്തിന്റെ മറ്റു ശ്രദ്ധേയമായ കൃതികളാണ് വസുധ (1939) യും യാത്ര (1951)യും.

ഉമാശങ്കറും സുന്ദരവും മിക്ക കാര്യങ്ങളിലും സാദൃശ്യം പുലര്‍ത്തുന്നു. 'ഞങ്ങള്‍ ഇരട്ടപെറ്റ സന്തതികളാണ്' എന്ന് ഉമാശങ്കര്‍ ജോഷി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

മന്‍സുഖ് ലാല്‍ ഝാവേരീ (1907-), സുന്ദര്‍ജി ബേതായ് (1905-), കര്‍ശന്‍ദാസ് മനേക് (1901-78), സ്നേഹരശ്മി എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായ സിനാഭായി ദേശായി, പൂജാലാല്‍ എന്നിവരാണ് ഗാന്ധിയുഗത്തിലെ മറ്റു പ്രമുഖര്‍.

ഗാന്ധിയുഗത്തിനുശേഷം

ആദര്‍ശപരതയും ദേശീയതയും കൊണ്ടുശക്തമായിരുന്നു ഗാന്ധിയുഗത്തിലെ കവിത. മനുഷ്യന്‍ ഛിന്നഭിന്നമായിപ്പോയതില്‍ ആണ് കവിയുടെ വേദന. യാഥാര്‍ഥ്യ ബോധവും സാമൂഹിക ബോധവും കവിതയുടെ മുഖമുദ്രയായിരുന്നു അന്ന്. എന്നാല്‍ ഈ സ്ഥാനത്ത് ഗാന്ധിയുഗത്തെത്തുടര്‍ന്നു നൈരാശ്യബോധം കടന്നുപറ്റി. ലാഭശങ്കര്‍ താക്കറും (ജ. 1935), രമേശ് പരേഖും (ജ. 1940), ഹരീന്ദ്രദാവേയും (ജ. 1930) എല്ലാം 'വിഴുങ്ങപ്പെട്ട മനുഷ്യനെ'ക്കുറിച്ച് നൈരാശ്യത്തോടെ വിലപിക്കുന്നവരാണ്. ഇവര്‍ മനുഷ്യനെ പരാന്നഭോജിയായി ചിത്രീകരിക്കുന്നു. അതീവവ്യഗ്രതയോടെ പാഞ്ഞുപോകുന്ന ജീവിതം, അതു വിതയ്ക്കുന്ന നാശത്തിന്റെ വിത്തുകള്‍, ജീവിതത്തിലെ കൃത്രിമത്വം തുടങ്ങിയവയാണ് പില്ക്കാല കവിതയിലെ മുഖ്യ പ്രമേയങ്ങള്‍. മനുഷ്യന്റെ അകര്‍മണ്യത, ആലസ്യം എന്നിവയാണ് വിപിന്‍ പരീഖിന്റെ (ജ. 1932) കവിതയ്ക്കു വിഷയം. മനുഷ്യനില്‍ നിന്നു അകന്നു പോയ മനുഷ്യനെക്കുറിച്ചാണ് ജഗദീഷ് ജോഷി(1932-78) പാടുന്നത്. ജയന്ത് പാഠക് (ജ. 1920) നാഗരിക ജീവിതത്തിന്റെ മടുപ്പും വന്യജീവിതത്തിന്റെ ആശാസ്യതയും വാഴ്ത്തുന്നു. കവിതയെ ഏതെങ്കിലും 'ഇസ'ത്തില്‍ തളയ്ക്കാന്‍ ഇവര്‍ക്ക് ആര്‍ക്കും ഇഷ്ടമില്ല. 'കവിത'യ്ക്കാണ് ഇവര്‍ പ്രാമുഖ്യം കൊടുക്കുന്നത്. സിതാംശുയശശ്ചന്ദ്രന്റെ (ജ. 1941) പോം പായ് അര്‍ഥാത്ബോംബെ നഗര്‍മാന്‍ ഏക്ഖേല്‍ യാനേ വാഹന നാമേ ഭൂലാ (പോം പേ അല്ലെങ്കില്‍ വങ്കത്തം എന്നു പേര്‍ വിളിക്കുന്ന വാഹനം അര്‍ഥമാക്കുന്ന ബോംബെ നഗരത്തിലെ കളി) സര്‍റിയലിസത്തില്‍ എത്തി നില്‍ക്കുന്നു. സുരേഷ് ജോഷി (ജ. 1921) യുടെ കവിനുന്‍ വസീയത്നാമുന്‍ കാല്പനിക സവിശേഷതകള്‍ നിറഞ്ഞതാണ്.

ഉമാശങ്കര്‍ ജോഷി

ആധുനികയുഗത്തില്‍ രൂപത്തിനു പ്രാമുഖ്യം കൊടുക്കുന്ന കവികളും ഉണ്ട്. രാജേന്ദ്ര ഷാ (ജ. 1913), നിരഞ്ജന്‍ ഭഗത് (ജ. 1927) എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. കലാ സൗന്ദര്യത്തിനാണ് ഇവര്‍ മുന്‍തൂക്കം കൊടുക്കുന്നത്. കൃഷ്ണലാല്‍ ശ്രീധരാണി (1911-60), പ്രഹ്ലാദ് പരേഖ് (1912-62) എന്നിവര്‍ വൃത്തത്തിനു പ്രാധാന്യം കൊടുക്കുന്നു. ഈ രണ്ടു കവികള്‍ക്കു പുറമേ ഹരിശ്ചന്ദ്ര(1906-50)യും രൂപത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്ന ആളാണ്. രാജേന്ദ്രന്റെയും നിരഞ്ജന്റെയും സമകാലികരായ വേണുഭായ് പുരോഹിത് (1906-80), ബാല്‍ മുകുന്ദ് ദാവേ (ജ. 1916) എന്നിവരുടെ കവിതയുടെ സ്വരം മറ്റൊരു തരത്തിലാണ്.

പ്രിയാകാന്തമണിയാര്‍ (1927-76), ഹസ്മുഖ് പാഠക് (ജ. 1930), നളിന്‍ റാവല്‍ (ജ. 1933) എന്നിവരെല്ലാം ഗുജറാത്തിയില്‍ ആധുനികതയ്ക്കു തുടക്കം കുറിച്ച രാജേന്ദ്ര-നിരഞ്ജന്മാരെ അനുവര്‍ത്തിക്കുന്നു. പാശ്ചാത്യകവിതയുമായി ഒരു പരിചയവും ഇല്ലാത്ത ആളാണു പ്രിയാകാന്ത മണിയാര്‍. പ്രതീകാത്മകമാണ് ഇദ്ദേഹത്തിന്റെ കവിത. സുരേഷ് ദലാലിന്റെ അസ്തിത്വം എന്ന കവിതാസമാഹാരം പ്രസിദ്ധമാണ്. കൃത്രിമവും യാന്ത്രികവും കാപട്യം നിറഞ്ഞതും ആയ നഗരജീവിതമാണ് കവിതകളിലെ പ്രധാനപ്രമേയം. അങ്ങ് അകലെ  എവിടെയോ എന്തിലോ വിശ്വാസം അര്‍പ്പിക്കുന്നുണ്ട് ഈ കവി. ഹസ്താക്ഷര്‍ (1977), പിരമിഡ് (1979), സ്കൈസ്ക്രേപ്പര്‍ (1980) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു കവിതകള്‍.

രൂപത്തിലും ഭാവത്തിലും പ്രാചീനകൃതികളെ അനുകരിക്കുന്ന ധാരാളം കൃതികള്‍ ആധുനിക ദശയിലും ഉണ്ടാകുന്നുണ്ട്. അനുകരണത്തിന്റെ ആധിക്യംമൂലം മിക്ക കവിതകള്‍ക്കും ഒരേ ഛായ തോന്നും.

ഗുലാം മുഹമ്മദ് ഷേഖ്, പ്രദ്യുമ്ന തന്നാ എന്നീ ചിത്രകാരന്മാര്‍ ആധുനിക ഗുജറാത്തി കവിതയ്ക്കു സംഭാവന നല്കിയവരാണ്.

ഗാന്ധി യുഗത്തിനുശേഷവും കാവ്യരംഗത്തു തല ഉയര്‍ത്തിനിന്ന രണ്ടു ഗംഭീരന്മാരാണ് ഉമാശങ്കര്‍ ജോഷിയും സുന്ദരവും. ഉമാശങ്കര്‍ പിന്നീട് കാവ്യനാടകങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. സുന്ദരം വാചാലനാണ്. എങ്കിലും ഇദ്ദേഹത്തിന്റെ കൃതികള്‍ക്ക് എന്നും പുതുമയുണ്ട്.

പന്നാ നായിക്, സരൂപ് ധ്രുവ്, ജയാ മേത്ത എന്നിവരാണ് എടുത്തു പറയേണ്ട മൂന്നു കവയിത്രികള്‍. വ്യക്തിപരമായ അനുഭവങ്ങളുടെ ആവിഷ്കരണം, തന്റേതുമാത്രമായ അനുഭൂതി എന്നിവ പന്നാ നായിക്കിന്റെ ഒരു കുറവായി പലരും കണക്കാക്കുന്നു. എങ്കിലും അതിസൂക്ഷ്മമായ സംവേദനശീലം അതില്‍ തെളിയുന്നുണ്ട്.

ഗുജറാത്തി കവിതയില്‍ തെളിഞ്ഞു വരുന്ന പുത്തന്‍ പ്രതിഭകളുടെ കൂട്ടത്തില്‍ നളിന്‍ റാവല്‍ രഘുവീര്‍ ചൗധുരി, ചന്ദ്രകാന്ത് ടോപീവാല, ഹസ്മുഖ് പാഠക്, രാധേശ്യാം ശര്‍മ എന്നിവര്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു.

നോവല്‍

നന്ദശങ്കറിന്റെ കരണ്‍ഖേലോ (1866) ആണ് ഗുജറാത്തിലെ ആദ്യത്തെ നോവല്‍. ഇത് ഒരു ചരിത്രാഖ്യായികയാണ്. ഗുജറാത്തിലെ അവസാനത്തെ ഹിന്ദുരാജാവിന്റെ കഥയാണ് ഇതില്‍. കരണ്‍ഖേലോയ്ക്കു മുമ്പ് ഗുജറാത്തിയില്‍ ഒരു നീണ്ടകഥ, നോവലിന്റെ മുന്നോടി എന്നോണം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്; മഹീപത്റാം രൂപ്റാം നീലകണ്ഠ (1829-91) എഴുതിയ അമ്മായിഅമ്മപ്പോര് (1862). ദുര്‍മാര്‍ഗത്തിന്റെയും അഹങ്കാരത്തിന്റെയും പരാജയം എടുത്തുകാണിച്ച് ധര്‍മബോധത്തിന്റെ ആത്യന്തികവിജയത്തെ ഉദാഹരിക്കാനാണ് താന്‍ നോവല്‍ രചിക്കുന്നത് എന്ന് ഇതിന്റെ ആമുഖത്തില്‍ നന്ദശങ്കര്‍ പറയുന്നു. സദാചാരത്തെയും മതത്തെയും സമൂഹത്തെയുംപറ്റി തനിക്കു പറയുവാനുള്ളതെല്ലാം ഈ നോവലിലൂടെ ഇദ്ദേഹം അവതരിപ്പിക്കുന്നു. പലപ്പോഴും കഥയുടെ സ്വച്ഛന്ദമായ ഒഴുക്കിനു പ്രതികൂലമായിത്തീരുന്നുണ്ട് ഈ സമൂഹവിമര്‍ശനവും മറ്റും.  എന്തുതന്നെ ആയാലും ഈ നോവല്‍ ഗുജറാത്തിസാഹിത്യത്തില്‍ ഒരു പുതിയ വഴിവെട്ടിത്തെളിച്ചു.

ഇതേത്തുടര്‍ന്നു ധാരാളം അനുകരണങ്ങള്‍ ഉണ്ടായി. അനുകരണങ്ങള്‍ ഒക്കെത്തന്നെ പരാജയപ്പെട്ടു. കലാപരമായി അല്പമെങ്കിലും മെച്ചമെന്നു പറയാവുന്ന ആദ്യകാലനോവലുകള്‍ അര്‍ദേഗിര്‍താല്യാര്‍ഖാന്റെ (1846-1928) രത്നലക്ഷ്മിയും (1881), മുദ്രാആണീകുലീനും (1884) മാത്രമാണ്. എന്നാല്‍ മികച്ച കലാസൃഷ്ടി എന്നു വിശേഷിപ്പിക്കാവുന്ന ഒരു നോവലിനുവേണ്ടി 1887 വരെ കാത്തിരിക്കേണ്ടിവന്നു. ആ വര്‍ഷമാണ് മാധവ്റാം ത്രിപാഠി (1855-1907) യുടെ സരസ്വതീചന്ദ്ര ഒന്നാംവാല്യം (1887) പുറത്തുവന്നത്. പാശ്ചാത്യവും പൗരസ്ത്യവും ആയ വിവേകത്തെ സമന്വയിപ്പിക്കുന്ന ഈ നോവലിന് കാലികപ്രാധാന്യം കൂടി ഉണ്ട്. വേദാന്തം, രാഷ്ട്രീയം, പ്രേമം, സമ്പന്നരും ദരിദ്രരും അടങ്ങിയ സമൂഹം എന്നു വേണ്ട നോവലിസ്റ്റ് പറയുന്നതുപോലെ ഒരു പ്രേമകഥയ്ക്കു പിന്നില്‍ മറഞ്ഞുനിന്നുകൊണ്ട് ഒരു സംസ്കാരത്തിന്റെ കഥയാണ് ഈ നോവലില്‍ അവതരിപ്പിക്കുന്നത്. രണ്ടായിരം പുറങ്ങള്‍ ഉള്ള ഈ ബൃഹത്തായ നോവല്‍ പതിനാലു വര്‍ഷംകൊണ്ടാണു പൂര്‍ത്തിയാക്കിയത്.

നിരൂപകന്‍, കവി, നാടകകൃത്ത് എന്നീ നിലകളില്‍ പ്രസിദ്ധനായ രമണ്‍ ഭായി മഹീപത്റാം നീലകണ്ഠയുടെ ഭദ്രം ഭദ്ര (1900) എന്ന ഹാസ്യനോവല്‍ ഗുജറാത്തിയിലെ ആദ്യകാല നോവലുകളില്‍ എടുത്തു പറയേണ്ട ഒന്നാണ്. യാഥാസ്ഥിതികരെ നിഷ്കരുണം അപഹസിക്കുന്നുണ്ട് ഈ നോവലില്‍.

കെ.എം.മുന്‍ഷി

ഗുജറാത്തി നോവല്‍ സാഹിത്യത്തിനു തന്റേടം വന്നത് കെ.എം. മുന്‍ഷി ഈ രംഗത്തു വന്നതോടെയാണ്. ഇദ്ദേഹത്തിന്റെ വേര്‍ നീവസൂലാത്തു (1913-14) ഒരു പുതിയ അനുഭവമായിരുന്നു. 'ഘനശ്യാം' എന്ന തൂലികാനാമത്തിലാണ് ഇദ്ദേഹം ഈ നോവല്‍ എഴുതിയത്. പുതിയ പ്രമേയം; ലളിതവും കാവ്യാത്മകവും ആയ ഭാഷ എന്നിവയിലൂടെ ജീവിതം അതേ പടി പകര്‍ത്തിയിരിക്കുന്നു. ഗുജറാത്തില്‍ എങ്ങും ഇത് സ്വീകരിക്കപ്പെട്ടു. രണ്ടു സാമൂഹിക നോവലുകള്‍ എഴുതിയ ശേഷം മുന്‍ഷി തന്റെ നോവലുകള്‍ക്കു വിഷയം തേടി പുരാണത്തിലേക്കും ചരിത്രത്തിലേക്കും തീര്‍ഥാടനം നടത്തി. ഇതിന്റെ ഫലമായി പാടണ്ണീപ്രഭുതാ (1916), ഗുജറാത്നോനാഥ് (1919), രാജാധിരാജ് (1922) എന്നീ നോവല്‍ത്രയം ഗുജറാത്തി സാഹിത്യത്തിനു ലഭിച്ചു. മൂന്നും സ്വയം സമ്പൂര്‍ണമാണ്. ഒപ്പം ഒന്നിന്റെ തുടര്‍ച്ചയാണുതാനും. സ്നേഹം, വീരം എന്നീ രണ്ടു ഭാവങ്ങളാണ് ഇവയില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു സഹസ്രാബ്ദം മുമ്പുള്ള ഗുജറാത്തിലെ ജീവിതം ഇവയില്‍ ചിത്രീകരിച്ചിരിക്കുന്നു. കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യം ഇദ്ദേഹത്തിന്റെ നോവലിന്റെ സവിശേഷതയാണ്. ജയ്സോമനാഥ്, പരശുറാം, കൃഷ്ണാവതാര്‍, തപസ്വിനി എന്നിവയാണു മറ്റു സംഭാവനകള്‍.

ഗാന്ധിജിയുടെ സ്വാധീനശക്തി ഗുജറാത്തി സാഹിത്യത്തില്‍ കുറച്ചൊന്നുമല്ലായിരുന്നു. വാസ്തവത്തില്‍ സാഹിത്യഭാഷയെ സാധാരണമനുഷ്യന്റെ ഭാഷയോട് അടുപ്പിച്ചുകൊണ്ടുവന്നതിലും ഗ്രാമത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സാഹിത്യസൃഷ്ടി നടത്തുന്നതിലും ഗാന്ധിജിയുടെ പ്രേരണ ചെറുതല്ല. ആദര്‍ശാത്മകമായ രീതിയില്‍ ഗുജറാത്തിലെ ജീവിതത്തെ ചിത്രീകരിച്ച നോവലിസ്റ്റുകളില്‍ രമണ്‍ലാല്‍ വസന്ത്ലാല്‍ ദേശായി (1892-1954) പ്രമുഖനാണ്. ദിവ്യചക്ഷു (1932) ആണ് ഇദ്ദേഹത്തിന്റെ പ്രധാന നോവല്‍. എന്നാല്‍ ഈ ആദര്‍ശാത്മകത പിന്നീട് ഇദ്ദേഹം ഉപേക്ഷിച്ചു. ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ ഇദ്ദേഹം തികച്ചും വ്യത്യസ്തമായ രീതിയില്‍ എഴുതിയ നോവലാണു പ്രളയം (1950). അധികാരമോഹവും അടക്കിവാഴാനുള്ള അഭിവാഞ്ഛയുംമൂലം ശാസ്ത്ര-സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ ദുരുപയോഗപ്പെടുത്തി സര്‍വനാശത്തെ ക്ഷണിച്ചുവരുത്തുന്ന മനുഷ്യന്റെ കഥയാണ് പ്രളയത്തിലൂടെ അനാവൃതമാകുന്നത്. കോകില (1928), ബാലജോഗന്‍ (1952), ഭാരേലോ അഗ്നി (1955) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രധാന നോവലുകള്‍.

ജാവേര്‍ ചന്ദ് മേഘാനി (1897-1947) ആണു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു നോവലിസ്റ്റ്. നാടോടി സാഹിത്യത്തില്‍ വിപുലമായ ഗവേഷണം നടത്തിയ ഇദ്ദേഹം ക്രമേണ കവിയും ചെറുകഥാകൃത്തും നോവലിസ്റ്റും ആയി. 'രാഷ്ട്രീയശായര്‍' (ദേശീയകവി) എന്നു ഗാന്ധിജി ഇദ്ദേഹത്തെ വിശേഷിപ്പിച്ചു. സോരാഠ് താരാന്‍ വഹേ താന്‍ പാണീ (1977) നാട്ടിന്‍പുറത്തുകാരന്റെയും ചെറുനഗരത്തില്‍ വസിക്കുന്നവന്റെയും ഭാഷയില്‍ എഴുതിയ നോവലാണ്. തുളസീകയാരോ (1940), വേലിഷാല്‍ (1939), പ്രഭുപധാര്യ (1943) എന്നിവയാണു മറ്റു കൃതികള്‍. ജപ്പാന്റെ ആക്രമണത്തെത്തുടര്‍ന്നു ബര്‍മയില്‍നിന്നു ഓടിപ്പോന്ന ഇന്ത്യാക്കാരുടെ കഥയാണ് പ്രഭുപധാര്യ.

ഗുണവന്ത്റായ് ആചാര്യ (1900-67) ഈ കാലഘട്ടത്തിലെ മറ്റൊരു പ്രമുഖ നോവലിസ്റ്റ് ആണ്. ദരിയാലാല്‍ ആണ് പ്രധാന നോവല്‍. 'ധൂമകേതു' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഗൗരീശങ്കര്‍ ഗോവര്‍ധന്‍ റാം ജോഷി (1892-1965), 'സ്നേഹരശ്മി' എന്ന തൂലികാനാമം ഉള്ള ജീനാബായി രതന്‍ ജി ദേശായി (ജ. 1903), മോഹന്‍ലാല്‍ മേത്ത (തൂ.നാ.സോപാന്‍, 1910), ധന്‍സുഖ്ലാല്‍ മേത്ത (1890-1974) തുടങ്ങിയവരാണ് ഈ കാലഘട്ടത്തിലെ മറ്റു പ്രധാന നോവലിസ്റ്റുകള്‍.

ഗ്രാമജീവിതത്തെ അതേപടി അവതരിപ്പിക്കുന്ന നോവലിസ്റ്റാണ് പന്നലാല്‍ പട്ടേല്‍. വളാമണാന്‍ (1940) ആണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ നോവല്‍. മളേലാ ജീവ (1941), മാനവിനീഭവായീ (1949) എന്നിവയാണു മറ്റു കൃതികള്‍. ഗുജറാത്തില്‍ 19-ാം ശ.-ത്തിലുണ്ടായ കൊടിയ ക്ഷാമമാണ് മാനവിനീഭവായീയിലെ പ്രമേയം. തികഞ്ഞ റൊമാന്റിക്കാണ് പന്നലാല്‍.

സൗരാഷ്ട്രയിലെ ഗ്രാമങ്ങളെ നോവലിലേക്കു ആവാഹിച്ച ആളാണു ചുനീലാല്‍ മഡിയ (1922-68). വേലവേലാനിമന്യദി (1956), ലിലുഡിധര്‍ത്തീ (1957) എന്നിവയാണു മുഖ്യ സംഭാവനകള്‍. കൈകാര്യം ചെയ്യുന്ന പ്രമേയത്തെക്കുറിച്ചു പൂര്‍ണമായ ഒരു ബോധം ഇദ്ദേഹത്തിന് ഇല്ല എന്നതു പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈശ്വര്‍ പെട്ലിക്കര്‍ (ജ. 1916), പീതാംബര്‍ പട്ടേല്‍ (1918-77) എന്നിവരും ഗ്രാമീണ ജീവിതത്തിനു പ്രാധാന്യം കൊടുത്തവരാണ്. ജനംടീപ്പ് (1944) ആണ് പെട്ലിക്കറുടെ മുഖ്യനോവല്‍; പട്ടേലിന്റേതു ഖേത്രാനേഖോളേ (1953)യും പുഷ്കന്ദര്‍ ചന്ദര്‍ വാക്കറിന്റെ (ജ. 1921) പേരും ഇക്കൂട്ടത്തില്‍പ്പെടുത്താം. ശിവകുമാര്‍ ജോഷി (ജ. 1916), 'ദര്‍ശക്' എന്ന തൂലികാനാമം വഹിക്കുന്ന മനുഭായി പഞ്ചോലി (ജ. 1914) എന്നിവരുടെ നോവലുകളില്‍ ഗാന്ധിയുഗത്തിന്റെ മുഖമുദ്രകാണാം. സേര്‍തോ പില്‍ധാന്‍ ജാനീ ജാനീ (1952-58) എന്ന നോവല്‍ ഇതിന് ഉദാഹരണമാണ്. സോക്രട്ടീസ് (1974) ആണ് ദര്‍ശകിന്റെ മറ്റൊരു നോവല്‍. ജോഷിയുടെ കഞ്ചുകീ ബന്ധ് (1956) ശ്രദ്ധപിടിച്ചു പറ്റിയ ഒരു നോവലാണ്. എന്നാല്‍ സോനാല്‍ ഛായീ (1967) എന്ന ചെറിയ കൃതിയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും നല്ല നോവല്‍.

പുതുമയുടെ ശക്തി

സാങ്കേതികതയ്ക്ക് പരമപ്രാധാന്യം കല്പിച്ചുകൊണ്ട്, സ്വന്തം മനോമണ്ഡലങ്ങളില്‍ നിന്ന് ആവിഷ്കാരത്തിനു പറ്റിയ ലോകം കണ്ടെടുത്തു നോവല്‍ രചന തുടങ്ങിയ കാലഘട്ടത്തിന്റെ ആദ്യത്തെ സന്താനമാണു ജയന്തി ദലാല്‍ (1909-70). ഇത്തരത്തിലുള്ള ആദ്യത്തെ നോവല്‍ ഇദ്ദേഹത്തിന്റെ ധീമൂ ആണേ വിഭാ ആണ്. ഉമാശങ്കര്‍ ജോഷിയുടെ പാര്‍കാന്‍ ജണ്യാം മനഃശാസ്ത്രത്തിനു പ്രാധാന്യം കൊടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍ നാമ്പുകളുടെ കൂട്ടത്തില്‍പ്പെടുത്താം.

കഥാരചനയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്തിയ ആളാണ് സുരേഷ് ജോഷി (ജ. 1921). ഛിന്നപത്ര (1966) ആണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ നോവല്‍. 'എഴുതാന്‍ ഉദ്ദേശിക്കുന്ന നോവലിന്റെ കരട്' എന്നാണു ജോഷി ഇതിനെ വിശേഷിപ്പിച്ചത്. ആകാര്‍ (1963) എന്ന നോവലുമായാണ് ചന്ദ്രകാന്ത് ബക്ഷി (ജ.1932) കടന്നു വരുന്നത്. ജോഷിയുടെ ഛിന്നപത്രയെക്കാള്‍ ആധുനികത ഇതിന് അവകാശപ്പെടാം. കായര്‍ (1959), ധുമ്മാസ് (1965) എന്നീ നോവലുകള്‍ എഴുതിയ മുഹമ്മദ് കാന്‍ഡ് ആദ്യം ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും പില്ക്കാലത്തു ശോഭിച്ചില്ല. മധുറായ് (ജ. 1942) എല്ലാ അര്‍ഥത്തിലും ആധുനികന്‍ തന്നെ. ഇദ്ദേഹത്തിന്റെ രീതി മൌലികമാണ്. ചഹെരാ (1966), കാമിനി (1970) എന്നിവയാണ് മുഖ്യനോവലുകള്‍. ശ്രീകാന്ത് ഷായുടെ (ജ. 1936), അസ്തി (1966), ഹരീന്ദ്രദാവേയുടെ (ജ. 1930) പലനന്‍ പ്രതിബിംബ (1966), സരോജ് പാഠക്കിന്റെ (ജ. 1929) നൈറ്റ്മേര്‍ �(1969), ധിരുബന്‍ പട്ടേലിന്റെ (ജ. 1926) വഡവാനല (1963), വന്‍സ്നോ ആങ്കുര്‍ (1967), കുന്ദനികാകപാഡിയായുടെ (ജ. 1927) പരോധ്താതന്‍ പഹലാല്‍ (1968) എന്നിവയും പുതുമയുടെ കരുത്ത് തെളിയിക്കുന്നു. വാസത്രയി എന്ന നോവല്‍ത്രയം രചിച്ചു പ്രശസ്തനായ നോവലിസ്റ്റാണ് രഘുവീര്‍ ചൗധുരി (ജ. 1938). ഇദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് അമൃത (1965). ഗ്രാമജീവിതം ചിത്രീകരിക്കാനാണ് ചൌധുരിക്ക് കൂടുതല്‍ ഇഷ്ടം. ഹൃദയത്തിന്റെ അഗാധതലങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന പ്രേരകശക്തികളെ സൂക്ഷ്മനിരീക്ഷണം നടത്താനുള്ള ശ്രമമാണ് രാധേശ്യാം ശര്‍മയുടെ (ജ. 1936), ഫേരോയില്‍ (1968) കാണുന്നത്.

രാജേഷ് പട്ടേലിന്റെ അശ്രുഘര്‍ (1967), ഝംഝാ (1967), ഭഗവതീകുമാര്‍ ശര്‍മയുടെ (ജ. 1934) സമയദ്വീപ് (1974) എന്നിയും ജനപ്രീതി നേടിയിട്ടുണ്ട്.

വിവര്‍ത്തനങ്ങള്‍

അന്യഭാഷകളില്‍നിന്നുമുള്ള വിവര്‍ത്തനംകൊണ്ടും ഗുജറാത്തി നോവല്‍ സമ്പന്നമാണ്. ആദ്യകാലത്ത് വിവര്‍ത്തനങ്ങള്‍ ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ നിന്നുമുള്ള നോവലുകളില്‍ ഒതുങ്ങിനിന്നു. പില്ക്കാലത്ത് പല ഇന്ത്യന്‍ ഭാഷകളില്‍നിന്നും യൂറോപ്യന്‍ ഭാഷകളില്‍നിന്നും ധാരാളം കൃതികള്‍ വിവര്‍ത്തനം ചെയ്തുതുടങ്ങി. 'വാര്‍ ആന്‍ഡ് പീസ്' തര്‍ജുമ ചെയ്തത് വിശ്വനാഥഭട്ട് ആണ്. 1950 ആയപ്പോഴേക്കും ശരച്ചന്ദ്രന്റെ മിക്ക കൃതികളും തര്‍ജുമ ചെയ്യപ്പെട്ടു. ടാഗൂറിന്റെ ഗോറ, ഖണ്ഡേക്കറുടെ യയാതി എന്നിവ തര്‍ജുമ ചെയ്യപ്പെട്ട മറ്റുകൃതികള്‍ ആണ്. പ്രേംചന്ദിന്റെ ഗോദാന്‍, പ്രേമാശ്രമം ജൈനേന്ദ്ര കുമാറിന്റെ ത്യാഗപത്ര എന്നിങ്ങനെ വിവര്‍ത്തനങ്ങളുടെ പട്ടിക ഇനിയും നീട്ടാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍