This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുജറാത്തിഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഗുജറാത്തിഭാഷയും സാഹിത്യവും

'ഗുജറാത്ത്' സംസ്ഥാനത്തെ ഭാഷയും അതിന്റെ സാഹിത്യവും. അല്‍ബിറൂണിയുടെ അല്‍-ഹിന്ദ് എന്ന ഗ്രന്ഥത്തില്‍ (11-ാം ശ.) പറയുന്നതനുസരിച്ച് 'ഗുസ്ര്‍' എന്ന ജനവര്‍ഗത്തിന്റെ ദേശത്തിനെക്കുറിക്കുന്ന പദമാണ് 'ഗുസ്റത്ത്'; അവിടത്തെ ഭാഷ ഗുജറാത്തിയും.

ഭാഷ

ഗുജറാത്ത് സംസ്ഥാനവും ഭാഷയും

ഗുജറാത്തിന്റെ അതിര്‍ത്തി എന്നും ഒന്നുതന്നെ ആയിരുന്നില്ല. ചാലൂക്യവംശം ഭരണം ആരംഭിച്ച കാലത്ത് (10-ാം ശ.) രാജസ്ഥാനിലെ അബുമലകള്‍ മുതല്‍ തെക്കോട്ടു പഴയ സാരസ്വതമണ്ഡലവും ഇന്നത്തെ ഗുജറാത്തിന്റെ വടക്കന്‍ പ്രദേശവും ഉള്‍പ്പെട്ടതായിരുന്നു ഗുജറാത്ത്. ഇന്നത്തെ മഹാരാഷ്ട്രയിലെ താന ജില്ലവരെ ആയിരുന്നു സുല്‍ത്താന്‍ഭരണകാലത്തെ ഗുജറാത്തിന്റെ വ്യാപ്തി. എങ്കിലും ഇതില്‍ മുഖ്യപ്രദേശത്തിനു മാത്രമേ ഗുജറാത്ത് എന്നു പറഞ്ഞിരുന്നുള്ളൂ. പതിനേഴില്‍ കുറയാത്ത ദേശ്യഭേദങ്ങളുള്ള ഗുജറാത്തി മാനക രൂപത്തില്‍ (standard form) ഗുജറാത്തില്‍ ഉടനീളം ഉപയോഗിക്കപ്പെടുന്നു. ഈ ഭാഷ ആധുനിക ഇന്തോ യൂറോപ്യന്‍ ഭാഷകളില്‍പ്പെടുന്നു. ഏതാണ്ട് 4 കോടിയില്‍പ്പരം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു.

ഉത്പത്തി

വൈദികഭാഷയുടെ മൂന്നാമത്തെ പ്രാകൃതമായ അപഭ്രംശമാണ് ഗുര്‍ജരം. അതില്‍നിന്നു രൂപപ്പെട്ടതാണ് ഗുജറാത്തി. 10-ാം ശ.ത്തോടുകൂടി ഈ ഭാഷ രൂപപ്പെട്ടു. ആചാര്യഹേമചന്ദ്രന്റെ (1089-1173) സിദ്ധഹേമശബ്ദാനുശാസനം എന്ന സംസ്കൃത വ്യാകരണഗ്രന്ഥത്തില്‍ ഈ ദേശ്യഭാഷയുടെ രൂപം വിശദീകരിക്കുന്നുണ്ട്. ഇത് സാഹിത്യഭാഷയും നിത്യവ്യവഹാരഭാഷയുമായി മാറിയത് 14, 15 ശതകങ്ങളിലാണ്. 'ഗുജ്റഭാഖാ' എന്നാണ് ഭലന എന്ന കവി (1500-50) ഇതിനു പേരിട്ടത്. പ്രേംചന്ദ് എന്ന പ്രസിദ്ധകവി (1650--1700) അത് 'ഗുജറാത്തി' എന്നു പരിഷ്കരിച്ചു.

'സൂരതി', 'ഛരോതരി', 'പത്നി', 'പാഴ്സി ഗുജറാത്തി', 'സൗരാഷ്ട്രി' എന്നിങ്ങനെ മുഖ്യമായും അഞ്ചു ദേശ്യഭേദങ്ങള്‍ മാത്രമാണ് ഇന്ന് ഗുജറാത്തിക്കുള്ളത്. ദേശ്യഭേദങ്ങളില്‍ത്തന്നെ പല ഉപവിഭാഗങ്ങളും കാണാം. എന്നാല്‍ ഈ ഭേദങ്ങള്‍ ഒന്നും തന്നെ രൂപവിഷയകം അല്ല. ഉച്ചാരണത്തിലാണ് ഭേദം ഏറ്റവും കൂടുതല്‍; അതുപോലെതന്നെ പദങ്ങളിലും. മാറാഠി, കൊങ്കണി എന്നീ ഭാഷകളില്‍ നിന്നുമുള്ള പദങ്ങള്‍ അതതു പ്രദേശത്തോട് അടുത്തു കിടക്കുന്ന ദേശ്യഭേദങ്ങളില്‍ കൂടുതലായി കാണാം. വളരെ ലളിതമാണ് ഗുജറാത്തി ഭാഷ. പദസമ്പത്തില്‍ ഒരു നല്ല പങ്കു സംസ്കൃതത്തില്‍നിന്നു സ്വീകരിച്ചതാണ്.

അക്ഷരമാല

ലിഖിതഭാഷയില്‍ മാത്രമേ സ്വരങ്ങള്‍ക്കു ഹ്രസ്വദീര്‍ഘഭേദങ്ങള്‍ ഉള്ളൂ. അകാരത്തിന്റെ കാര്യത്തില്‍മാത്രം ഉച്ചാരണത്തിലും ദീര്‍ഘസ്വരമുണ്ട്. 36 വ്യഞ്ജനങ്ങള്‍ ഉള്ളതില്‍ ങ, ഞ, ഷ, ണ, റ എന്നിവ ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളില്‍ നിന്നുവന്ന പദങ്ങളില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. 'റ' യ്ക്കു മലയാളത്തിലെപ്പോലെ രണ്ടുച്ചാരണം ഉണ്ട്; 'റ്റ' എന്നു ഇരട്ടിക്കുമ്പോഴത്തേതും 'റ' ഒറ്റയ്ക്കും 'ഴ' കാണുന്നില്ല.

നാമം, ക്രിയ, ദ്യോതകം എന്നു പദങ്ങളെ മൂന്നായി തിരിക്കാം. മൂന്നു ലിങ്ഗം, രണ്ടു വചനം, ക്രിയയ്ക്കു സകര്‍മക-അകര്‍മകഭേദങ്ങള്‍ എന്നിവ കാണുന്നുണ്ട്. സകര്‍മകങ്ങളില്‍ കര്‍ത്തരിപ്രയോഗമാണ് അധികവും. സകര്‍മകങ്ങളില്‍ കര്‍ത്താവിന് അനുസരിച്ച് ക്രിയകളിലും ലിംഗഭേദമുണ്ട്. ക്രിയാവിശേഷണം, ഗതി, ഘടകം, വ്യാക്ഷേപകം എന്നിവയാണ് ദ്യോതകങ്ങള്‍. വ്യാക്ഷേപകങ്ങള്‍ സാധാരണയായി വാക്യാരംഭത്തില്‍ പ്രയോഗിക്കുന്നു. കര്‍ത്താവ്, കര്‍മം, ക്രിയ എന്നിങ്ങനെയാണ് വാക്യത്തിലെ പദക്രമം. കര്‍ത്തരിയിലും കര്‍മണിയിലും ഭാവാര്‍ഥത്തിലും ഇതേക്രമം തന്നെ.

സാഹിത്യം

ഇതര ഭാഷകളിലെപ്പോലെ ഗുജറാത്തിയിലും നാടോടി സാഹിത്യത്തില്‍നിന്നാണ് തുടക്കം. ഈ നാടോടി സാഹിത്യം മിക്കവാറും അജ്ഞാതകര്‍ത്തൃകമാണ്. നാടോടിഗാനങ്ങള്‍, നാടോടിക്കഥകള്‍, പഴഞ്ചൊല്ലുകള്‍, പല ഇനത്തിലുളള കടങ്കഥകള്‍ എന്നിവ ഉള്‍ച്ചേര്‍ന്നതാണ് ഗുജറാത്തി നാടോടി സാഹിത്യം. ഇവയില്‍ പഴഞ്ചൊല്ലുകളും കടങ്കഥകളും ഒഴികെയുള്ളവ മിക്കവാറും ഗാനങ്ങള്‍ തന്നെ. നാടോടിക്കഥ എന്നു പറയുമ്പോഴും അവയില്‍ അധികവും കഥാഗാനങ്ങള്‍ ആണ്. പഴഞ്ചൊല്ലുകളിലും ഒരു താളമുണ്ട്. കടങ്കഥകള്‍ പദ്യത്തിലും ഗദ്യത്തിലും കാണാം. ചോദ്യോത്തരരൂപത്തിലും കടങ്കഥകള്‍ ഉണ്ട്.

നാടോടി സാഹിത്യം

പത്താമത്തെ വേദം

നാടോടിസാഹിത്യത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 'ദോഹ' പത്താമത്തെ വേദമാണെന്നു ഗുജറാത്തിലെ ജനങ്ങള്‍ വിശ്വസിച്ചിരുന്നു. ദോഹ എന്നാല്‍ ഈരടി എന്നാണ് അര്‍ഥം. അപ്പോള്‍ സംസ്കൃതഛന്ദസ്സില്‍പ്പെടുന്നില്ല. ഗാനാത്മകമാണെന്നും സൂചനയുണ്ട്. ദോഹയെ പ്രകീര്‍ത്തിക്കുന്ന ഒരു ദോഹതന്നെയുണ്ട്.

"പത്താമത്തെ വേദമല്ലോ

മെച്ചമെഴും ദോഹ

ദോഹയറിയുന്നവര്‍ക്കു

പരമാനന്ദമല്ലോ

മച്ചിപ്പെണ്ണറിവീലല്ലോ

പേറ്റുനോവെന്തെന്ന്.

സമാഹരണത്തിന്റെ കഥ

17, 18, 19 ശ.-ങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ള പല കൃതികളിലും നാടോടി സാഹിത്യത്തിന്റെ സവിശേഷതകള്‍ കലര്‍ന്നിരിക്കുന്നു. പ്രേമാനന്ദിന്റെ (1636-1734) ഇതിഹാസകാവ്യങ്ങളിലും ഗിര്‍ധറിന്റെ (1787-1852) രാമായണത്തിലും അഖാഭഗത്തിന്റെ (1615-75) ഛാപകളിലും നാടോടി സാഹിത്യത്തിന്റെ സ്വാധീനം വ്യക്തമാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും നാടോടി സാഹിത്യത്തിന്റെ സമാഹരണത്തില്‍ ശാസ്ത്രീയമായ ഒരു സമീപനം നടത്തിയിട്ടുള്ളവര്‍ വിരളമാണ്. ജൈന സന്ന്യാസിയായ ഹേമചന്ദ്രാചാര്യ (12-ാം ശ.) മുതല്‍ കവി ആയ ദലപത്റാം (1820-98) വരെ ഉള്ളവര്‍ തങ്ങള്‍ ശേഖരിച്ച നാടോടി സാഹിത്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ഇരുട്ടില്‍ തപ്പിത്തടയുകയായിരുന്നു. കവി നര്‍മദാ ശങ്കറിനു മാത്രമാണ് ഈ രംഗത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞത് (1833-86). സമീപകാലത്ത് ഗുജറാത്തിലെ നാടന്‍ കലകള്‍ക്കുവേണ്ടിയുള്ള സംസ്ഥാന കമ്മിറ്റി നാടന്‍ പാട്ടുകള്‍ ശേഖരിച്ച് ഗുജറാത്തി ലോക് സാഹിത്യമാല എന്ന പേരില്‍ 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിത്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതാണ് നാടോടി സാഹിത്യം. അതുകൊണ്ടുതന്നെ അതില്‍ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങള്‍ക്കു വൈവിധ്യമുണ്ട്. നാടോടി ഗാനങ്ങളില്‍ ഏറിയ പങ്കിന്റെയും വിഷയം പ്രേമം ആണ്. അനുഷ്ഠാനപരം എന്നു വിശേഷിപ്പിക്കാവുന്നതാണ് ഒരു നല്ല പങ്ക്. കന്യകമാര്‍ ഗൗരീവ്രതം അനുഷ്ഠിക്കുന്നതിനോട് അനുബന്ധിച്ച് പാടുകയും ആടുകയും ചെയ്യാറുണ്ട്; വിവാഹച്ചടങ്ങില്‍ എല്ലാ കര്‍മങ്ങളോടനുബന്ധിച്ചും നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കും.

നാടോടിക്കഥകള്‍ സാമൂഹിക പാരമ്പര്യത്തിന്റെ ഭാഗമാണ്. കെട്ടുകഥകളാണ് അധികവും. പലപ്പോഴും വീരാരാധനയാണ് കഥാവസ്തു. യക്ഷിക്കഥകളും ഉണ്ട്. നാടോടിക്കഥകളുടെ ശേഖരണത്തിലും കാര്യമായ പുരോഗതി ഒന്നും നേടിയിട്ടില്ല. സൗരാഷ്ടാനി രാസ്ധാര്‍ (അഞ്ചുവാല്യം), ഒഖാ മണ്ഡല്‍ നിലോക് കഥാവോ എന്നിവയാണ് മുഖ്യ സമാഹാരങ്ങള്‍.

പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍

കെട്ടുകഥകള്‍, ഭൂമിശാസ്ത്രം, ചരിത്രം, തത്ത്വചിന്ത എന്നിങ്ങനെ ധൈഷണികതയുടെ വിവിധ മേഖലകളെ തഴുകി ഒഴുകുന്ന ഒരു മഹാപ്രവാഹമാണു പഴഞ്ചൊല്ലുകളും കടങ്കഥകളും. നിത്യജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് നാടോടി സാഹിത്യത്തിലെ ഈ ഉപവിഭാഗങ്ങള്‍. തങ്ങളുടെ വിശ്വാസങ്ങള്‍, നിത്യജീവിതവുമായി ബന്ധപ്പെട്ട ജീവികള്‍, കൃഷി, വീട്ടുകാര്യങ്ങള്‍, കാലാവസ്ഥ, എന്നു വേണ്ട ജീവിതത്തിലെ സ്ഥൂലവും സൂക്ഷ്മവുമായ എല്ലാറ്റിനെയും ഇവ സ്പര്‍ശിക്കുന്നുണ്ട്. ഉഖനന്‍ ആണ് കടങ്കഥകളുടെ സമാഹാരത്തില്‍ മുഖ്യം.

നാടോടി നാടകങ്ങള്‍

നാടോടി നാടകങ്ങള്‍ മൂന്നു വിധമുണ്ട്. പുരാണപരം, ചരിത്രപരം, സാമൂഹികം. ശക്തിപൂജയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഇവയ്ക്ക് 6-7 ശതകം പഴക്കം കല്പിക്കുന്നു. 'ഭവായി' എന്നാണു ഇവയ്ക്കു പേര്. അസയില്‍ ഠാകോര്‍ 360 ഭവായി നാടകങ്ങള്‍ എഴുതിയിട്ടുണ്ടത്രെ. ഇതില്‍ 60 എണ്ണമേ കണ്ടുകിട്ടിയിട്ടുള്ളൂ. വിനോദവും സാരോപദേശവും പകരുന്നതാണ് ഇവ. ഏതാണ്ട് അനുഷ്ഠാനപരമെന്നു വിശേഷിപ്പിക്കാവുന്ന ഈ നാടോടി നാടകങ്ങള്‍ ക്രമേണ അശ്ളീലം നിറഞ്ഞതായി മാറി.

ആദികാല കവിത

ഗുജറാത്തിസാഹിത്യത്തില്‍ 12 മുതല്‍ 15 വരെയുള്ള ശ.-ങ്ങളില്‍ രൂപം കൊണ്ടിട്ടുള്ള വിവിധ സാഹിത്യ രൂപങ്ങളില്‍ രാസ, ഫാഗു എന്നിവയാണ് ആദ്യത്തേത്. ഒരു നാടോടി നൃത്തരൂപമായിരുന്നു രാസ. പിന്നീട് അത് സാഹിത്യ രൂപമായി മാറി. ഒരു തരം മഹാകാവ്യരൂപമാണ് ഫാഗു. പുരാണകഥ, ചരിത്രാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാവനാകഥകള്‍ എന്നിവയാണ് ഇവയില്‍ മിക്കതും.

രാസയും ഫാഗുവും. മീര്‍ അബ്ദുര്‍ റഹിമാന്‍ ആണ് രാസ എന്ന കാവ്യരീതിയില്‍ പ്രാതഃസ്മരണീയന്‍. കാമുകനോട് വേര്‍പെട്ട ഒരു സ്ത്രീയുടെ ദുഃഖം വിവരിക്കുന്ന സന്ദേശകാവ്യമാണ് ഇദ്ദേഹത്തിന്റെ കൃതി.

രാസ യുഗത്തിലെ കവികളില്‍ ബഹുഭൂരിപക്ഷവും ജൈനസന്ന്യാസിമാര്‍ ആണ്. വജ്രസേനസൂരി എന്ന ജൈന സന്ന്യാസിയുടെ ഭരതേശ്വരബാഹുബലിഘോര യാണ് ഈ കൂട്ടത്തില്‍ മുഖ്യം (12-ാം ശ. ഒടുക്കം). ഇതേ കഥ തന്നെ മറ്റൊരു ജൈനസന്ന്യാസി 14 സര്‍ഗമുള്ള ഒരു ഇതിഹാസമാക്കി എഴുതിയിട്ടുണ്ട്. ഈ ബൃഹത്കൃതിയാണ് ആദ്യം കണ്ടുകിട്ടിയ രാസ.

സംസ്കൃതത്തിലെ ഫല്ഗു ആണു ഫാഗു ആയി മാറിയത്. വസന്തത്തിന്റെ പര്യായമാണ് ഫല്ഗു. വസന്തംപോലെ ആകര്‍ഷകം എന്നാണ് വിവക്ഷിതം. വസന്തകാലവിനോദങ്ങള്‍ വിവരിക്കുന്ന കൃതി എന്ന അര്‍ഥത്തിലും പേര് സാര്‍ഥകമായിരിക്കുന്നു. വിവാഹലുകള്‍, ബാരമാസി എന്നു മുഖ്യമായും രണ്ടു വിഭാഗം ഉള്‍ക്കൊള്ളുന്നതാണ് ഫാഗു. വിവാഹലുകള്‍, വിവാഹവും ആയി ബന്ധപ്പെട്ടവയാണ്. വൈരാഗ്യത്തെ വധുവായി സങ്കല്പിച്ചുകൊണ്ടുള്ളതാണ് ഈ വിവാഹലുകള്‍. ജിനേശ്വരസൂരി വിവാഹലു (സോമമൂര്‍ത്തി, 1275), ജിനോദയസൂരി വിവാഹലു (മേരുനന്ദനഗണി., 1377) എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം.

ഓരോ മാസത്തെയും ഒന്നോ അതിലേറെയോ പദ്യങ്ങളില്‍ വര്‍ണിക്കുന്ന കൃതികളാണു ബാരമാസി. ബാരമാസി എന്നതിന്റെ വാഗര്‍ഥം പന്ത്രണ്ടുമാസങ്ങള്‍ ഉള്ളത് എന്നാണ്. വിരഹദുഃഖത്തിന്റെ ഗാനങ്ങളാണ് ഇവ. നാല്‍ഹയുടെ വിശാലദേ - രാസോ (1216) ആണ് ഇക്കൂട്ടത്തില്‍ പ്രധാനം. ഓരോ മാസത്തിനും രണ്ടു പദ്യം ആണ് ഇതില്‍ ഉള്ളത്. മറ്റൊരു പ്രസിദ്ധമായ ഫാഗു ആണ് നേമിനാഥ ചതുഷ്പദിക (വിനയചന്ദ്രസൂരി, 1250)

പ്രതിപാദ്യം തികച്ചും കല്പിതമായ ചില കവിതകള്‍ രൂപത്തില്‍ രാസയോട് സാമ്യം വഹിക്കുന്നുണ്ട്. കഥാസരിത്സാഗരം പോലുള്ള കൃതികളില്‍നിന്നാണ് ഈ കഥകള്‍ സ്വീകരിക്കുന്നത്. രൂപത്തില്‍ സാമ്യമുണ്ടെങ്കിലും പ്രതിപാദ്യത്തില്‍ വൈജാത്യം ഉള്ളതുകൊണ്ട് ഇവയെ രാസയുടെ കൂട്ടത്തില്‍ പെടുത്താറില്ല.

ഈ കാലഘട്ടത്തിലെ കൃതികള്‍ തികച്ചും ഛന്ദോബദ്ധമാണെന്നു പറഞ്ഞുകൂടാ. വിനയചന്ദ്രസൂരിയുടെ ഉപദേശമാലാകഹണായ (1259?) ആണ് ഈ കൂട്ടത്തില്‍ ഏറ്റവും പഴക്കമുള്ളത്. 'ഛപ്പയ' (അഷ്ടപദിക്കു സമാനം) ആണ് വൃത്തം.

മാതൃക, കക്ക എന്നീ രണ്ടുതരം കവിതകളെപ്പറ്റിയും ഇവിടെ പറയേണ്ടതുണ്ട്. എല്ലാ സ്വരങ്ങളും വ്യഞ്ജനങ്ങളും ഉള്‍ക്കൊള്ളുന്നത് മാതൃക. വ്യഞ്ജനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നത് കക്ക. ആദ്യത്തേതു ചൗപായി (ചതുഷ്പദി) വൃത്തത്തിലും രണ്ടാമത്തേത് ദുഹാ (ഈരടി) വൃത്തത്തിലും ആണ്. ഈ വിഭാഗത്തിലെ പല കൃതികളും അജ്ഞാത കര്‍ത്തൃകമാണ്. ജഗദ്രയുടെ സംയുക്ത-മായീ-ചൗപായീ (1275?), പദ്മയുടെ സംവേഗ മാതൃക (13-ാം ശ.), വിദ്ധണുവിന്റെ കാകബന്ധചൗപായി (1934) തുടങ്ങിയവയാണ് ഈ കൂട്ടത്തില്‍ എടുത്തുപറയേണ്ടവ.

ഭക്തികാവ്യങ്ങള്‍

ഗുജറാത്തിസാഹിത്യത്തിന്റെ പ്രാചീന രൂപങ്ങളുടെ സംഭാവനയില്‍ ഏറിയകൂറും ജൈന സന്ന്യാസിമാരുടെ സംഭാവനയാണ്. ഗുജറാത്തിയില്‍ പുതിയ യുഗത്തിന്റെ പിറവി കുറിച്ചതു നരസിംഹമേത്തായുടെ (1408-80?) ഭക്തി കാവ്യങ്ങളാണ് എന്നു പറയാം. ഈ കാലഘട്ടത്തിലെ ഭാരതീയ കവിതകള്‍ക്കു മാര്‍ഗദര്‍ശകമായതു മേത്തായുടെ ഭക്തിഗാനങ്ങളാണ്. ആത്മനിഷ്ഠമായ ഗാനങ്ങള്‍ക്കു പ്രാധാന്യം കൊടുത്തു എന്നതാണ് നരസിംഹ മേത്തായുടെ സവിശേഷത. മൂന്നുതരം ഭാവഗീതങ്ങള്‍ ഇദ്ദേഹം രചിച്ചു: ഹിന്ദോലാ-നാപദ, ശൃംഗാരമാല, വസന്ത-നാപദ. ഇവയില്‍ ഭക്തിഗാനങ്ങളും ദാര്‍ശനികഗാനങ്ങളും വരുമ്പോള്‍ വസ്തുനിഷ്ഠത ആത്മനിഷ്ഠതയ്ക്കു വഴിമാറിക്കൊടുക്കുന്നുണ്ട്. "വൈഷ്ണവജനതോ തേനേ കഹീയേ, പീഡാ പരായീ ജാണേരേ എന്ന പ്രസിദ്ധമായ ഗാനം ഇദ്ദേഹത്തിന്റേതാണ്.

ജയദേവന്റെ ഗീതഗോവിന്ദത്തിന്റെ ശൈലിയില്‍ കൃഷ്ണന്റെയും രാധയുടെയും ബുദ്ധിശക്തിയെ വിവരിക്കുന്ന അനേകം ചാതുരികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ എല്ലാം പ്രേമത്തെ പ്രകീര്‍ത്തിക്കുന്നവയാണ്.

മീരാബായി (1499-1564). ഭക്തിയുഗത്തിലെ മുഖ്യകവയിത്രിയാണ് മീരാബായി. ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ മേവാഡില്‍ ജീവിച്ചു. പില്ക്കാലത്തു ഗുജറാത്തില്‍ എത്തി. ശ്രീകൃഷ്ണന്റെ പ്രേമഭാജനമാണു താന്‍ എന്നു കരുതിയ കവയിത്രിയായിരുന്നു മീരാബായി. ആത്മനിഷ്ഠമായ ഗാനങ്ങളില്‍ എല്ലാം ഈ സങ്കല്പം തെളിഞ്ഞുകാണാം. ഭാലണന്റെ സമകാലീനയാണു മീര.

മീരാബായി

നരസിംഹ മേത്തായ്ക്കും മീരയ്ക്കും ഒപ്പംതന്നെ ഓര്‍മിക്കേണ്ട മറ്റു രണ്ടു സാഹിത്യകാരന്മാരാണ് ഭീമനും മദനനും. നരസിംഹ മേത്തായുടെ പുരാണകഥാഗാനങ്ങള്‍ക്കു പുതിയൊരു മാനം നല്‍കിയതു ഭാലണന്‍ ആണ്. ആഖ്യാനം എന്ന് ഇദ്ദേഹം ഇതിന് പേരിട്ടു.

15-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന വരസിംഗന്റെ പ്രമേയങ്ങള്‍ എല്ലാം തന്നെ ഭാഗവതത്തില്‍ നിന്നും ഹരിവംശത്തില്‍നിന്നുമാണ്. ആദ്യത്തെ ജൈനേതര കവിയാണു വരസിംഗന്‍.

ഗുജറാത്തിയില്‍ രാമായണം സംഗ്രഹിച്ച കവിയാണ് പ്രസിദ്ധനായ മാഡണബന്ധാരോ. ഹനുമന്തോപാഖ്യാനം, രുക്മാംഗദചരിതം എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. ഉദബോധകകൃതിയായ പ്രബോധ-ബത്രീശി പഴഞ്ചൊല്ലുകളുടെ ഒരു സമാഹാരം കൂടിയാണ്. പുരാണസംക്ഷേപകന്‍ എന്ന നിലയില്‍ പ്രാതഃസ്മരണീയനായ ഭീമന്‍ ഈ കാലഘട്ടത്തിലാണു ജീവിച്ചിരുന്നത്. പ്രബോധചന്ദ്രോദയത്തിന്റെ ഛന്ദോബദ്ധമായ പരിഭാഷയാണ് ഇദ്ദേഹത്തിന്റെ പ്രബോധപ്രകാശം (1490). ഈ കാലയളവിലെ കഥാസാഹിത്യകാരന്മാരാണു വാസുവും നരപതിയും. സഗാളസാ (1474?) ആണ് വാസുവിന്റെ കൃതി. നരപതിയുടേതു നന്ദബത്രീശി (1489) പഞ്ചദണ്ഡം എന്നിവയും.

ചില ചരിത്രകാവ്യങ്ങളും ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. ഝലോറിലെ പദ്മനാഭയുടെ കാന്‍ഹര്‍ ഭേപ്രബന്ധ (1456), ലവണ്യ സമയന്‍ എന്ന ജൈന സന്ന്യാസിയുടെ വിമല പ്രബന്ധ (1512) എന്നിവയാണു മുഖ്യം. അനേകം ഭാവനാകഥകളും ഈ കാലഘട്ടത്തിന്റെ സംഭാവനയില്‍പ്പെടും.

ആഖ്യാനയുഗത്തിനു തുടക്കം കുറിച്ച ഭാലണനെത്തുടര്‍ന്ന് ഈ രംഗത്തു ശോഭിച്ചവര്‍ നാകരനും പ്രേമാനന്ദനും ആണ്. മഹാഭാരതം, രാമായണം എന്നിവയിലെ മിക്ക സന്ദര്‍ഭങ്ങളും നാകരന്‍ (1500-75) ഉപയോഗപ്പെടുത്തി. ഭാഷ ലളിതവും വൃത്തം ഗാനാത്മകവുമാണ്. പ്രേമാനന്ദന്‍ 16 കൃതികള്‍ രചിച്ചു. ഓഖാഹരണം (1667?) സുദാമാചരിതം(1682), നളാഖ്യാനം (1677-86), മദാലാസാഖ്യാനം (1672) തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ആഖ്യാനയുഗത്തില്‍ വേറെയും ധാരാളം കവികള്‍ ഉണ്ടായിരുന്നു എങ്കിലും അവര്‍ ആരും അത്ര പ്രസിദ്ധരല്ല.

ദാര്‍ശനിക സാഹിത്യം

17-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ധനരാജന്‍ ആണ് ആദ്യത്തെ ദാര്‍ശനികകവി. 13 ദാര്‍ശനിക ഗാനങ്ങള്‍ കൊണ്ട് ബൂടിയോ ഈ ശാഖയെ സമ്പുഷ്ടമാക്കി. ശങ്കരാചാര്യരുടെ ദര്‍ശനം വിവരിക്കുന്ന കൃതിയാണു ഗോപാലന്റെ ജ്ഞാനഗീത (1649). ഈ പരമ്പരയില്‍ ഏറ്റവും പ്രമുഖന്‍ അഖോഗീതയുടെ (1650) കര്‍ത്താവായ അഖോ ആണ് (1615-75). ദാര്‍ശനിക കൃതികള്‍ക്കു പുറമേ അനേകം ഭക്തിഗാനങ്ങളും ദാര്‍ശനിക ഗാനങ്ങളും ഇദ്ദേഹം എഴുതി. അലങ്കാരസമൃദ്ധമാണ് ഇവയെല്ലാം.

പ്രേമാനന്ദ്

പ്രേമാനന്ദനെത്തുടര്‍ന്ന് ഭക്തികാവ്യങ്ങള്‍ക്കു കൂടുതല്‍ പ്രചാരം സിദ്ധിച്ചു എന്നു മാത്രമല്ല, മറ്റു ശാഖകള്‍ പ്രചാരലുപ്തവുമായി. ശ്യാമളഭട്ടന്റെ ശിവമാഹാത്മ്യം (18-ാം ശ. അവസാനം), സുന്ദരന്റെ ദശമസ്കന്ധം (1740), രണഛോഡയുടെ ഏതാനും ആഖ്യാനങ്ങള്‍ (1717-19), നിഷ്കളാനന്ദന്റെ ധീരജാഖ്യാനം തുടങ്ങിയവ പില്ക്കാല ഭക്തിസാഹിത്യത്തിന്റെ മികച്ച സംഭാവനകളാണ്.

ഭക്തികാവ്യങ്ങളും ദാര്‍ശനിക കാവ്യങ്ങളും ഈ കാലത്ത് ധാരാളം ഉണ്ടായിട്ടുണ്ട്. ഭക്തികാവ്യങ്ങളില്‍ വൈഷ്ണവവും ശൈവവും ശാക്തേയവും ഉള്‍പ്പെടും. കൃഷ്ണലീലാപരമാണ് വൈഷ്ണവകാവ്യങ്ങള്‍ അധികവും. നരസിംഹ മേത്തായെപ്പോലെതന്നെ പ്രസിദ്ധനാണ് രാജി. ഇദ്ദേഹം മൂവായിരത്തിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇതേ ശ്രേണിയില്‍പ്പെടുത്തേണ്ട കവികളാണു ബ്രഹ്മാനന്ദനും (1775-1849) പ്രേമാനന്ദപ്രേമസഖിയും (1757-1845). ഭക്തരണഛോഡയും സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ കാലഘട്ടത്തിലെ അവസാനത്തെ കവിയായ ദഭോയിയിലെ ദയാരാമന്‍, നരസിംഹ മേത്തായ്ക്കും പ്രേമാനന്ദനും സമശീര്‍ഷനാണ്.

ദാര്‍ശനിക കവികളില്‍ പ്രമുഖന്‍ അനുഭവാനന്ദ എന്നു കൂടി പേരുള്ള നാഥഭവാനന്‍ (18-ാം ശ.) ആണ്. ശങ്കരാചാര്യദര്‍ശനം വിശദമാക്കുന്ന നാലു കൃതികള്‍ ഇദ്ദേഹം രചിച്ചു. ഈ സാഹിത്യ ശാഖയില്‍ 18-ാം ശ.-ത്തില്‍ വിലപ്പെട്ട സംഭാവന നല്കിയവരാണ് ജീവണദാസന്‍, ജീവരാമഭട്ടന്‍, ധീരോകേവലപുരി, ഭോജോഭക്തന്‍, മനോഹരസ്വാമി ഛൊതമകവി തുടങ്ങിയവര്‍. ഗൗരീഭായി ആണ് ഈ കൂട്ടത്തിലെ ഏക കവയിത്രി. ശങ്കരാചാര്യരുടെ ദാര്‍ശനിക ചിന്തകളില്‍ ആകൃഷ്ടരായവര്‍ ആണ് ഇവരെല്ലാം.‌

കവിത-ആധുനിക ഘട്ടം

പതിനെട്ടാം ശ.-ത്തിന്റെ ആദ്യത്തോടുകൂടി ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യം ഉറച്ചു. മറ്റു പല മേഖലകളിലും എന്നപോലെ സാഹിത്യത്തിലും ഇതിന്റെ ഫലമായി പുതിയ ധാരകള്‍ ഉറവയെടുത്തു തുടങ്ങി. കവിതയില്‍ ആത്മനിഷ്ഠതയ്ക്കു മുന്‍തൂക്കം വന്നു. പുതുമയുടെ വെളിച്ചം ആകര്‍ഷകമായ രീതിയില്‍ എങ്ങും പരന്നു.

ഗുജറാത്തി കവിതയുടെ ആധുനിക ഘട്ടംതുടങ്ങുന്നതു ദല്‍പത്റാം ദാഹ്യാഭായി (1820-98), നര്‍മദാശങ്കര്‍ ഭാവേ (1833-86) എന്നിവരോടുകൂടിയാണ്. ദല്‍പത്റാമിന്റെ പ്രതിഭ കവിതയുടെ വിവിധ മേഖലകളെ തഴുകുന്നു. വൃത്തസ്വീകാരം, ബിംബങ്ങളുടെ പ്രയോഗം, ശൈലി എന്നിവയില്‍ എല്ലാം ഇദ്ദേഹത്തിന്റെ കവിതകളില്‍ പുത്തന്‍ പ്രവണതകള്‍ തലകാണിക്കുന്നുണ്ട്. ബപ്ളാനീപീപ്പര്‍ (1845) ആണ് ദല്‍പതിന്റെ ആദ്യ കൃതി. അരശതാബ്ദക്കാലം കവിതാരംഗത്തു പ്രവര്‍ത്തിച്ച ഇദ്ദേഹം ലഘുകാവ്യങ്ങളും ധാരാളം ദീര്‍ഘകാവ്യങ്ങളും എഴുതി. പ്രമേയം സ്വീകരിക്കുന്നിടത്തു തുടങ്ങുന്നു ഇദ്ദേഹത്തിന്റെ കവിതയിലെ പുതുമ. മൂട്ടകള്‍, റെയില്‍വേ, ചെരുപ്പുകുത്തിയുടെ കല്ല് എന്നിങ്ങനെ എന്തും ഏതും ഇദ്ദേഹം കവിതയ്ക്കു വിഷയമാക്കുന്നു. ശൃംഗാരം കവിതയ്ക്കു പറ്റിയ ഉദാത്തമായ ഭാവമാണെങ്കിലും അതില്‍ ചില അപകടങ്ങളും ഉണ്ടെന്ന് ഇദ്ദേഹം വിശ്വസിച്ചു. സോദ്ദേശ്യമാണ് ദല്‍പതിന്റെ കവികര്‍മം. വിവരാണത്മകമാണ് ശൈലി. ജനങ്ങളെ കര്‍മോന്മുഖരാക്കുകയായിരുന്നു ലക്ഷ്യം. പഴമയും പുതുമയും തമ്മില്‍ ഇണക്കിച്ചേര്‍ക്കുന്ന കണ്ണിയായ ഇദ്ദേഹത്തെ 'കവീശ്വരന്‍' എന്നു ജനങ്ങള്‍ വാഴ്ത്തി.

ദല്‍പത്റാം

ഇംഗ്ലീഷ്ഭാഷയുടെയും സാഹിത്യത്തിന്റെയും ശക്തിയില്‍നിന്നു കരുത്താര്‍ജിച്ച ഗുജറാത്തി കവികളില്‍ മുഖ്യനാണ് നര്‍മദാശങ്കര്‍ഭാവേ. ഇദ്ദേഹം പൊതുവേ 'നര്‍മദ്' എന്ന പേരില്‍ അറിയപ്പെടുന്നു. ആത്മനിഷ്ഠമായ കവിതയ്ക്കു ഗുജറാത്തി കവിതയില്‍ വേരോട്ടം ഉണ്ടായത് ഇദ്ദേഹത്തിന്റെ കവിതകളിലൂടെയാണ്. പ്രകൃതി ആണ് നര്‍മദിനു പ്രിയപ്പെട്ട വിഷയം. പ്രകൃതിയെ പ്രേയസിയായിട്ടാണ് ഇദ്ദേഹം കരുതുന്നത്. പ്രേമത്തിന്റെ വിഷാദം നിറഞ്ഞ വശത്തെക്കുറിച്ചു പാടാനാണ് നര്‍മദിനു ഇഷ്ടം. വീരകാവ്യങ്ങളും ധാരാളം ദേശഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. എപ്പോഴും മുന്നോട്ടു കുതിക്കുന്ന ആവേശത്തിന്റെ സൃഷ്ടിയാണ് കവിത എന്ന ധാരണ നര്‍മദിന്റെ കൃതികളിലെ സൗന്ദര്യം ഒട്ടൊന്നു മങ്ങിപ്പോകാന്‍ കാരണമായി എന്നു കരുതുന്നവരുണ്ട്.

നരസിംഹറാവു ഭോലാനാഥ് ദിവേടിയ (1859-1937) കവി, ഭാഷാശാസ്ത്രജ്ഞന്‍, നിരൂപകന്‍ എന്നീ നിലയില്‍ പ്രസിദ്ധനാണ്. ഗീതകങ്ങള്‍, ഖണ്ഡകാവ്യങ്ങള്‍ എന്നു വേണ്ട, കവിതയുടെ മിക്കശാഖകളിലും ഇദ്ദേഹം കൈവച്ചു. ആദ്യകാലകൃതികളില്‍ പ്രമേയത്തിലും വര്‍ണനകളിലും ശൈലിയിലും ആംഗലസാഹിത്യത്തിന്റെ സ്വാധീനം സ്പഷ്ടമാണ്. കുസുംമാല, ഹൃദയവീണ,നൂപുര്‍ഝങ്കാര്‍ (1914), സ്മരണസംഹിത (1915), ബുദ്ധചരിത (1934) എന്നിവയാണു മുഖ്യകൃതികള്‍. പ്രകൃതിയാണ് നരസിംഹറാവുവിന് ഏറ്റവും പ്രിയപ്പെട്ട വിഷയം. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മരണം ഏല്പിച്ച മാനസികാഘാതം ഇദ്ദേഹത്തിന്റെ കവിതയിലെ ശക്തമായ ഭാവത്തെ മാറ്റിമറിച്ചു. പ്രസന്നത ദുരന്തചിന്തയ്ക്കു വഴിമാറി.

ദേവയാനി (1889), വസന്ത്വിജയ് (1890), ചക്രവാക്മിഥുന (1890) തുടങ്ങിയ കൃതികളിലൂടെ പ്രസിദ്ധനായിത്തീര്‍ന്ന കവിയാണ് മണിശങ്കര്‍ രത്നാജി ഭട്ട് (1867-1923). 'കാന്ത്' എന്ന പേരില്‍ ആണ് ഇദ്ദേഹം അറിയപ്പെടുന്നത്. മൌലിക രചനകള്‍ക്കു പുറമേ ധാരാളം കൃതികള്‍ ഇദ്ദേഹം ഗുജറാത്തിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. സംസ്കൃതത്തിന്റെ ശക്തമായ സ്വാധീനം ഇദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. പ്രേമത്തിന്റെ വിഷാദഭാവത്തിനു കവിതകളില്‍ മുന്‍തൂക്കമുണ്ട്. മറാഠി സാഹിത്യത്തിലെ അഞ്ജനി എന്ന വൃത്തത്തിനു ഗുജറാത്തിയില്‍ പ്രവേശനം നല്‍കിയത് ഇദ്ദേഹമാണ്.

'കലാപി' എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായ സൂര്‍ജിങ്ജി തഖത്ജി (1874-1900) നന്നെ ചെറുപ്പത്തില്‍ത്തന്നെ കവിതാരംഗത്തു പ്രതിഷ്ഠ നേടി. വ്യക്തിഗതമായ ജീവിതാനുഭവങ്ങളില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ കവിത ജന്മം കൊള്ളുന്നത്. ഫൂല്‍വീണാ സഖേ (1896) ആണു മുഖ്യകൃതി. ഹമീര്‍ജിഗോഹേല്‍ എന്ന മഹാകാവ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

ബാലസാഹിത്യം മുതല്‍ മഹാകാവ്യം വരെയുള്ള എല്ലാ കാവ്യരൂപത്തിലും കൈവച്ച നാനാലാല്‍ (1887-1947) ഭാവഗായകനാണ്. നാടന്‍ ഗാനങ്ങളാണ് പ്രചോദനത്തിന്റെ ഉറവിടം. ലാളിത്യമാണ് ഇദ്ദേഹത്തിന്റെ കവിതയ്ക്കു ജനപ്രീതി നേടിക്കൊടുത്തത്.

നിരൂപകന്‍, കവി, ഉപന്യാസകാരന്‍, ചിന്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ രാം നാരായണ്‍ വിശ്വനാഥ് പാഠക് (1887-1985) 'ജാത്രാലൂ' എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. മഹാകാവ്യം മാത്രമേ ഇദ്ദേഹം സ്പര്‍ശിക്കാത്ത കാവ്യശാഖയായി ഉള്ളൂ. വൈശാഖനോ ബാപേര്‍ (വേനലിലെ അപരാഹ്നം) ഹാസ്യകവിതയാണ്. ആയാഖുന്‍ഖുനേ, നട്വര്‍ലാല്‍ജി നോഗര്‍ ബോ തുടങ്ങിയവയാണ് മറ്റു കൃതികള്‍. ഇദ്ദേഹത്തോടൊപ്പം ഓര്‍മിക്കേണ്ട ചില കവികളാണു ഝാവേര്‍ചന്ദ് മേഘാനി (1897-1947), ചന്ദ്രവദന്‍സി മേത്താ എന്നിവര്‍. യുഗവന്ദന (1935) ആണ് മേത്തായുടെ പ്രസിദ്ധകൃതി.

ഗാന്ധിയുഗം

1915 മുതല്‍ 1947 വരെയുള്ള കാലഘട്ടം ഗുജറാത്തി കവിതയിലെ 'ഗാന്ധിയുഗ'മാണ്. ഉമാശങ്കര്‍ ജോഷിയും സുന്ദരവും ആണ് ഗാന്ധിയുഗത്തിലെ പ്രമുഖകവികള്‍. ത്രിഭുവന്‍ദാസ് ലുഹര്‍ എന്നാണു സുന്ദരത്തിന്റെ ശരിയായ പേര്. ഇവര്‍ രണ്ടുപേരും ആധ്യാത്മിക ചോദനയ്ക്കു വിധേയരായവരാണ്. സുന്ദരത്തിന്റെ കാവ്യമംഗള (1933), ഉമാശങ്കര്‍ ജോഷിയുടെ ഗംഗോത്രി (1934) എന്നിവ ഒരു യുഗസന്ധിയെ കുറിക്കുന്നു. സുന്ദരത്തിന്റെ കവിതയിലെ അരവിന്ദന്റെ ആധ്യാത്മിക സ്വാധീനം ശ്രദ്ധേയമാണ്. ഗംഗോത്രിക്കു പുറമേ ഉമാശങ്കര്‍ രചിച്ച പ്രസിദ്ധമായ കൃതികള്‍ നിശീഥ (1939), പ്രാചീന (1944), വസന്ത്വര്‍ഷാ (1954) എന്നിവയാണ്. സുന്ദരത്തിന്റെ മറ്റു ശ്രദ്ധേയമായ കൃതികളാണ് വസുധ (1939) യും യാത്ര (1951)യും.

ഉമാശങ്കറും സുന്ദരവും മിക്ക കാര്യങ്ങളിലും സാദൃശ്യം പുലര്‍ത്തുന്നു. 'ഞങ്ങള്‍ ഇരട്ടപെറ്റ സന്തതികളാണ്' എന്ന് ഉമാശങ്കര്‍ ജോഷി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

മന്‍സുഖ് ലാല്‍ ഝാവേരീ (1907-), സുന്ദര്‍ജി ബേതായ് (1905-), കര്‍ശന്‍ദാസ് മനേക് (1901-78), സ്നേഹരശ്മി എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായ സിനാഭായി ദേശായി, പൂജാലാല്‍ എന്നിവരാണ് ഗാന്ധിയുഗത്തിലെ മറ്റു പ്രമുഖര്‍.

ഗാന്ധിയുഗത്തിനുശേഷം

ആദര്‍ശപരതയും ദേശീയതയും കൊണ്ടുശക്തമായിരുന്നു ഗാന്ധിയുഗത്തിലെ കവിത. മനുഷ്യന്‍ ഛിന്നഭിന്നമായിപ്പോയതില്‍ ആണ് കവിയുടെ വേദന. യാഥാര്‍ഥ്യ ബോധവും സാമൂഹിക ബോധവും കവിതയുടെ മുഖമുദ്രയായിരുന്നു അന്ന്. എന്നാല്‍ ഈ സ്ഥാനത്ത് ഗാന്ധിയുഗത്തെത്തുടര്‍ന്നു നൈരാശ്യബോധം കടന്നുപറ്റി. ലാഭശങ്കര്‍ താക്കറും (ജ. 1935), രമേശ് പരേഖും (ജ. 1940), ഹരീന്ദ്രദാവേയും (ജ. 1930) എല്ലാം 'വിഴുങ്ങപ്പെട്ട മനുഷ്യനെ'ക്കുറിച്ച് നൈരാശ്യത്തോടെ വിലപിക്കുന്നവരാണ്. ഇവര്‍ മനുഷ്യനെ പരാന്നഭോജിയായി ചിത്രീകരിക്കുന്നു. അതീവവ്യഗ്രതയോടെ പാഞ്ഞുപോകുന്ന ജീവിതം, അതു വിതയ്ക്കുന്ന നാശത്തിന്റെ വിത്തുകള്‍, ജീവിതത്തിലെ കൃത്രിമത്വം തുടങ്ങിയവയാണ് പില്ക്കാല കവിതയിലെ മുഖ്യ പ്രമേയങ്ങള്‍. മനുഷ്യന്റെ അകര്‍മണ്യത, ആലസ്യം എന്നിവയാണ് വിപിന്‍ പരീഖിന്റെ (ജ. 1932) കവിതയ്ക്കു വിഷയം. മനുഷ്യനില്‍ നിന്നു അകന്നു പോയ മനുഷ്യനെക്കുറിച്ചാണ് ജഗദീഷ് ജോഷി(1932-78) പാടുന്നത്. ജയന്ത് പാഠക് (ജ. 1920) നാഗരിക ജീവിതത്തിന്റെ മടുപ്പും വന്യജീവിതത്തിന്റെ ആശാസ്യതയും വാഴ്ത്തുന്നു. കവിതയെ ഏതെങ്കിലും 'ഇസ'ത്തില്‍ തളയ്ക്കാന്‍ ഇവര്‍ക്ക് ആര്‍ക്കും ഇഷ്ടമില്ല. 'കവിത'യ്ക്കാണ് ഇവര്‍ പ്രാമുഖ്യം കൊടുക്കുന്നത്. സിതാംശുയശശ്ചന്ദ്രന്റെ (ജ. 1941) പോം പായ് അര്‍ഥാത്ബോംബെ നഗര്‍മാന്‍ ഏക്ഖേല്‍ യാനേ വാഹന നാമേ ഭൂലാ (പോം പേ അല്ലെങ്കില്‍ വങ്കത്തം എന്നു പേര്‍ വിളിക്കുന്ന വാഹനം അര്‍ഥമാക്കുന്ന ബോംബെ നഗരത്തിലെ കളി) സര്‍റിയലിസത്തില്‍ എത്തി നില്‍ക്കുന്നു. സുരേഷ് ജോഷി (ജ. 1921) യുടെ കവിനുന്‍ വസീയത്നാമുന്‍ കാല്പനിക സവിശേഷതകള്‍ നിറഞ്ഞതാണ്.

ഉമാശങ്കര്‍ ജോഷി

ആധുനികയുഗത്തില്‍ രൂപത്തിനു പ്രാമുഖ്യം കൊടുക്കുന്ന കവികളും ഉണ്ട്. രാജേന്ദ്ര ഷാ (ജ. 1913), നിരഞ്ജന്‍ ഭഗത് (ജ. 1927) എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. കലാ സൗന്ദര്യത്തിനാണ് ഇവര്‍ മുന്‍തൂക്കം കൊടുക്കുന്നത്. കൃഷ്ണലാല്‍ ശ്രീധരാണി (1911-60), പ്രഹ്ലാദ് പരേഖ് (1912-62) എന്നിവര്‍ വൃത്തത്തിനു പ്രാധാന്യം കൊടുക്കുന്നു. ഈ രണ്ടു കവികള്‍ക്കു പുറമേ ഹരിശ്ചന്ദ്ര(1906-50)യും രൂപത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്ന ആളാണ്. രാജേന്ദ്രന്റെയും നിരഞ്ജന്റെയും സമകാലികരായ വേണുഭായ് പുരോഹിത് (1906-80), ബാല്‍ മുകുന്ദ് ദാവേ (ജ. 1916) എന്നിവരുടെ കവിതയുടെ സ്വരം മറ്റൊരു തരത്തിലാണ്.

പ്രിയാകാന്തമണിയാര്‍ (1927-76), ഹസ്മുഖ് പാഠക് (ജ. 1930), നളിന്‍ റാവല്‍ (ജ. 1933) എന്നിവരെല്ലാം ഗുജറാത്തിയില്‍ ആധുനികതയ്ക്കു തുടക്കം കുറിച്ച രാജേന്ദ്ര-നിരഞ്ജന്മാരെ അനുവര്‍ത്തിക്കുന്നു. പാശ്ചാത്യകവിതയുമായി ഒരു പരിചയവും ഇല്ലാത്ത ആളാണു പ്രിയാകാന്ത മണിയാര്‍. പ്രതീകാത്മകമാണ് ഇദ്ദേഹത്തിന്റെ കവിത. സുരേഷ് ദലാലിന്റെ അസ്തിത്വം എന്ന കവിതാസമാഹാരം പ്രസിദ്ധമാണ്. കൃത്രിമവും യാന്ത്രികവും കാപട്യം നിറഞ്ഞതും ആയ നഗരജീവിതമാണ് കവിതകളിലെ പ്രധാനപ്രമേയം. അങ്ങ് അകലെ  എവിടെയോ എന്തിലോ വിശ്വാസം അര്‍പ്പിക്കുന്നുണ്ട് ഈ കവി. ഹസ്താക്ഷര്‍ (1977), പിരമിഡ് (1979), സ്കൈസ്ക്രേപ്പര്‍ (1980) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു കവിതകള്‍.

രൂപത്തിലും ഭാവത്തിലും പ്രാചീനകൃതികളെ അനുകരിക്കുന്ന ധാരാളം കൃതികള്‍ ആധുനിക ദശയിലും ഉണ്ടാകുന്നുണ്ട്. അനുകരണത്തിന്റെ ആധിക്യംമൂലം മിക്ക കവിതകള്‍ക്കും ഒരേ ഛായ തോന്നും.

ഗുലാം മുഹമ്മദ് ഷേഖ്, പ്രദ്യുമ്ന തന്നാ എന്നീ ചിത്രകാരന്മാര്‍ ആധുനിക ഗുജറാത്തി കവിതയ്ക്കു സംഭാവന നല്കിയവരാണ്.

ഗാന്ധി യുഗത്തിനുശേഷവും കാവ്യരംഗത്തു തല ഉയര്‍ത്തിനിന്ന രണ്ടു ഗംഭീരന്മാരാണ് ഉമാശങ്കര്‍ ജോഷിയും സുന്ദരവും. ഉമാശങ്കര്‍ പിന്നീട് കാവ്യനാടകങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. സുന്ദരം വാചാലനാണ്. എങ്കിലും ഇദ്ദേഹത്തിന്റെ കൃതികള്‍ക്ക് എന്നും പുതുമയുണ്ട്.

പന്നാ നായിക്, സരൂപ് ധ്രുവ്, ജയാ മേത്ത എന്നിവരാണ് എടുത്തു പറയേണ്ട മൂന്നു കവയിത്രികള്‍. വ്യക്തിപരമായ അനുഭവങ്ങളുടെ ആവിഷ്കരണം, തന്റേതുമാത്രമായ അനുഭൂതി എന്നിവ പന്നാ നായിക്കിന്റെ ഒരു കുറവായി പലരും കണക്കാക്കുന്നു. എങ്കിലും അതിസൂക്ഷ്മമായ സംവേദനശീലം അതില്‍ തെളിയുന്നുണ്ട്.

ഗുജറാത്തി കവിതയില്‍ തെളിഞ്ഞു വരുന്ന പുത്തന്‍ പ്രതിഭകളുടെ കൂട്ടത്തില്‍ നളിന്‍ റാവല്‍ രഘുവീര്‍ ചൗധുരി, ചന്ദ്രകാന്ത് ടോപീവാല, ഹസ്മുഖ് പാഠക്, രാധേശ്യാം ശര്‍മ എന്നിവര്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു.

നോവല്‍

നന്ദശങ്കറിന്റെ കരണ്‍ഖേലോ (1866) ആണ് ഗുജറാത്തിലെ ആദ്യത്തെ നോവല്‍. ഇത് ഒരു ചരിത്രാഖ്യായികയാണ്. ഗുജറാത്തിലെ അവസാനത്തെ ഹിന്ദുരാജാവിന്റെ കഥയാണ് ഇതില്‍. കരണ്‍ഖേലോയ്ക്കു മുമ്പ് ഗുജറാത്തിയില്‍ ഒരു നീണ്ടകഥ, നോവലിന്റെ മുന്നോടി എന്നോണം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്; മഹീപത്റാം രൂപ്റാം നീലകണ്ഠ (1829-91) എഴുതിയ അമ്മായിഅമ്മപ്പോര് (1862). ദുര്‍മാര്‍ഗത്തിന്റെയും അഹങ്കാരത്തിന്റെയും പരാജയം എടുത്തുകാണിച്ച് ധര്‍മബോധത്തിന്റെ ആത്യന്തികവിജയത്തെ ഉദാഹരിക്കാനാണ് താന്‍ നോവല്‍ രചിക്കുന്നത് എന്ന് ഇതിന്റെ ആമുഖത്തില്‍ നന്ദശങ്കര്‍ പറയുന്നു. സദാചാരത്തെയും മതത്തെയും സമൂഹത്തെയുംപറ്റി തനിക്കു പറയുവാനുള്ളതെല്ലാം ഈ നോവലിലൂടെ ഇദ്ദേഹം അവതരിപ്പിക്കുന്നു. പലപ്പോഴും കഥയുടെ സ്വച്ഛന്ദമായ ഒഴുക്കിനു പ്രതികൂലമായിത്തീരുന്നുണ്ട് ഈ സമൂഹവിമര്‍ശനവും മറ്റും.  എന്തുതന്നെ ആയാലും ഈ നോവല്‍ ഗുജറാത്തിസാഹിത്യത്തില്‍ ഒരു പുതിയ വഴിവെട്ടിത്തെളിച്ചു.

ഇതേത്തുടര്‍ന്നു ധാരാളം അനുകരണങ്ങള്‍ ഉണ്ടായി. അനുകരണങ്ങള്‍ ഒക്കെത്തന്നെ പരാജയപ്പെട്ടു. കലാപരമായി അല്പമെങ്കിലും മെച്ചമെന്നു പറയാവുന്ന ആദ്യകാലനോവലുകള്‍ അര്‍ദേഗിര്‍താല്യാര്‍ഖാന്റെ (1846-1928) രത്നലക്ഷ്മിയും (1881), മുദ്രാആണീകുലീനും (1884) മാത്രമാണ്. എന്നാല്‍ മികച്ച കലാസൃഷ്ടി എന്നു വിശേഷിപ്പിക്കാവുന്ന ഒരു നോവലിനുവേണ്ടി 1887 വരെ കാത്തിരിക്കേണ്ടിവന്നു. ആ വര്‍ഷമാണ് മാധവ്റാം ത്രിപാഠി (1855-1907) യുടെ സരസ്വതീചന്ദ്ര ഒന്നാംവാല്യം (1887) പുറത്തുവന്നത്. പാശ്ചാത്യവും പൗരസ്ത്യവും ആയ വിവേകത്തെ സമന്വയിപ്പിക്കുന്ന ഈ നോവലിന് കാലികപ്രാധാന്യം കൂടി ഉണ്ട്. വേദാന്തം, രാഷ്ട്രീയം, പ്രേമം, സമ്പന്നരും ദരിദ്രരും അടങ്ങിയ സമൂഹം എന്നു വേണ്ട നോവലിസ്റ്റ് പറയുന്നതുപോലെ ഒരു പ്രേമകഥയ്ക്കു പിന്നില്‍ മറഞ്ഞുനിന്നുകൊണ്ട് ഒരു സംസ്കാരത്തിന്റെ കഥയാണ് ഈ നോവലില്‍ അവതരിപ്പിക്കുന്നത്. രണ്ടായിരം പുറങ്ങള്‍ ഉള്ള ഈ ബൃഹത്തായ നോവല്‍ പതിനാലു വര്‍ഷംകൊണ്ടാണു പൂര്‍ത്തിയാക്കിയത്.

നിരൂപകന്‍, കവി, നാടകകൃത്ത് എന്നീ നിലകളില്‍ പ്രസിദ്ധനായ രമണ്‍ ഭായി മഹീപത്റാം നീലകണ്ഠയുടെ ഭദ്രം ഭദ്ര (1900) എന്ന ഹാസ്യനോവല്‍ ഗുജറാത്തിയിലെ ആദ്യകാല നോവലുകളില്‍ എടുത്തു പറയേണ്ട ഒന്നാണ്. യാഥാസ്ഥിതികരെ നിഷ്കരുണം അപഹസിക്കുന്നുണ്ട് ഈ നോവലില്‍.

കെ.എം.മുന്‍ഷി

ഗുജറാത്തി നോവല്‍ സാഹിത്യത്തിനു തന്റേടം വന്നത് കെ.എം. മുന്‍ഷി ഈ രംഗത്തു വന്നതോടെയാണ്. ഇദ്ദേഹത്തിന്റെ വേര്‍ നീവസൂലാത്തു (1913-14) ഒരു പുതിയ അനുഭവമായിരുന്നു. 'ഘനശ്യാം' എന്ന തൂലികാനാമത്തിലാണ് ഇദ്ദേഹം ഈ നോവല്‍ എഴുതിയത്. പുതിയ പ്രമേയം; ലളിതവും കാവ്യാത്മകവും ആയ ഭാഷ എന്നിവയിലൂടെ ജീവിതം അതേ പടി പകര്‍ത്തിയിരിക്കുന്നു. ഗുജറാത്തില്‍ എങ്ങും ഇത് സ്വീകരിക്കപ്പെട്ടു. രണ്ടു സാമൂഹിക നോവലുകള്‍ എഴുതിയ ശേഷം മുന്‍ഷി തന്റെ നോവലുകള്‍ക്കു വിഷയം തേടി പുരാണത്തിലേക്കും ചരിത്രത്തിലേക്കും തീര്‍ഥാടനം നടത്തി. ഇതിന്റെ ഫലമായി പാടണ്ണീപ്രഭുതാ (1916), ഗുജറാത്നോനാഥ് (1919), രാജാധിരാജ് (1922) എന്നീ നോവല്‍ത്രയം ഗുജറാത്തി സാഹിത്യത്തിനു ലഭിച്ചു. മൂന്നും സ്വയം സമ്പൂര്‍ണമാണ്. ഒപ്പം ഒന്നിന്റെ തുടര്‍ച്ചയാണുതാനും. സ്നേഹം, വീരം എന്നീ രണ്ടു ഭാവങ്ങളാണ് ഇവയില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു സഹസ്രാബ്ദം മുമ്പുള്ള ഗുജറാത്തിലെ ജീവിതം ഇവയില്‍ ചിത്രീകരിച്ചിരിക്കുന്നു. കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യം ഇദ്ദേഹത്തിന്റെ നോവലിന്റെ സവിശേഷതയാണ്. ജയ്സോമനാഥ്, പരശുറാം, കൃഷ്ണാവതാര്‍, തപസ്വിനി എന്നിവയാണു മറ്റു സംഭാവനകള്‍.

ഗാന്ധിജിയുടെ സ്വാധീനശക്തി ഗുജറാത്തി സാഹിത്യത്തില്‍ കുറച്ചൊന്നുമല്ലായിരുന്നു. വാസ്തവത്തില്‍ സാഹിത്യഭാഷയെ സാധാരണമനുഷ്യന്റെ ഭാഷയോട് അടുപ്പിച്ചുകൊണ്ടുവന്നതിലും ഗ്രാമത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സാഹിത്യസൃഷ്ടി നടത്തുന്നതിലും ഗാന്ധിജിയുടെ പ്രേരണ ചെറുതല്ല. ആദര്‍ശാത്മകമായ രീതിയില്‍ ഗുജറാത്തിലെ ജീവിതത്തെ ചിത്രീകരിച്ച നോവലിസ്റ്റുകളില്‍ രമണ്‍ലാല്‍ വസന്ത്ലാല്‍ ദേശായി (1892-1954) പ്രമുഖനാണ്. ദിവ്യചക്ഷു (1932) ആണ് ഇദ്ദേഹത്തിന്റെ പ്രധാന നോവല്‍. എന്നാല്‍ ഈ ആദര്‍ശാത്മകത പിന്നീട് ഇദ്ദേഹം ഉപേക്ഷിച്ചു. ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ ഇദ്ദേഹം തികച്ചും വ്യത്യസ്തമായ രീതിയില്‍ എഴുതിയ നോവലാണു പ്രളയം (1950). അധികാരമോഹവും അടക്കിവാഴാനുള്ള അഭിവാഞ്ഛയുംമൂലം ശാസ്ത്ര-സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ ദുരുപയോഗപ്പെടുത്തി സര്‍വനാശത്തെ ക്ഷണിച്ചുവരുത്തുന്ന മനുഷ്യന്റെ കഥയാണ് പ്രളയത്തിലൂടെ അനാവൃതമാകുന്നത്. കോകില (1928), ബാലജോഗന്‍ (1952), ഭാരേലോ അഗ്നി (1955) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രധാന നോവലുകള്‍.

ജാവേര്‍ ചന്ദ് മേഘാനി (1897-1947) ആണു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു നോവലിസ്റ്റ്. നാടോടി സാഹിത്യത്തില്‍ വിപുലമായ ഗവേഷണം നടത്തിയ ഇദ്ദേഹം ക്രമേണ കവിയും ചെറുകഥാകൃത്തും നോവലിസ്റ്റും ആയി. 'രാഷ്ട്രീയശായര്‍' (ദേശീയകവി) എന്നു ഗാന്ധിജി ഇദ്ദേഹത്തെ വിശേഷിപ്പിച്ചു. സോരാഠ് താരാന്‍ വഹേ താന്‍ പാണീ (1977) നാട്ടിന്‍പുറത്തുകാരന്റെയും ചെറുനഗരത്തില്‍ വസിക്കുന്നവന്റെയും ഭാഷയില്‍ എഴുതിയ നോവലാണ്. തുളസീകയാരോ (1940), വേലിഷാല്‍ (1939), പ്രഭുപധാര്യ (1943) എന്നിവയാണു മറ്റു കൃതികള്‍. ജപ്പാന്റെ ആക്രമണത്തെത്തുടര്‍ന്നു ബര്‍മയില്‍നിന്നു ഓടിപ്പോന്ന ഇന്ത്യാക്കാരുടെ കഥയാണ് പ്രഭുപധാര്യ.

ഗുണവന്ത്റായ് ആചാര്യ (1900-67) ഈ കാലഘട്ടത്തിലെ മറ്റൊരു പ്രമുഖ നോവലിസ്റ്റ് ആണ്. ദരിയാലാല്‍ ആണ് പ്രധാന നോവല്‍. 'ധൂമകേതു' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഗൗരീശങ്കര്‍ ഗോവര്‍ധന്‍ റാം ജോഷി (1892-1965), 'സ്നേഹരശ്മി' എന്ന തൂലികാനാമം ഉള്ള ജീനാബായി രതന്‍ ജി ദേശായി (ജ. 1903), മോഹന്‍ലാല്‍ മേത്ത (തൂ.നാ.സോപാന്‍, 1910), ധന്‍സുഖ്ലാല്‍ മേത്ത (1890-1974) തുടങ്ങിയവരാണ് ഈ കാലഘട്ടത്തിലെ മറ്റു പ്രധാന നോവലിസ്റ്റുകള്‍.

ഗ്രാമജീവിതത്തെ അതേപടി അവതരിപ്പിക്കുന്ന നോവലിസ്റ്റാണ് പന്നലാല്‍ പട്ടേല്‍. വളാമണാന്‍ (1940) ആണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ നോവല്‍. മളേലാ ജീവ (1941), മാനവിനീഭവായീ (1949) എന്നിവയാണു മറ്റു കൃതികള്‍. ഗുജറാത്തില്‍ 19-ാം ശ.-ത്തിലുണ്ടായ കൊടിയ ക്ഷാമമാണ് മാനവിനീഭവായീയിലെ പ്രമേയം. തികഞ്ഞ റൊമാന്റിക്കാണ് പന്നലാല്‍.

സൗരാഷ്ട്രയിലെ ഗ്രാമങ്ങളെ നോവലിലേക്കു ആവാഹിച്ച ആളാണു ചുനീലാല്‍ മഡിയ (1922-68). വേലവേലാനിമന്യദി (1956), ലിലുഡിധര്‍ത്തീ (1957) എന്നിവയാണു മുഖ്യ സംഭാവനകള്‍. കൈകാര്യം ചെയ്യുന്ന പ്രമേയത്തെക്കുറിച്ചു പൂര്‍ണമായ ഒരു ബോധം ഇദ്ദേഹത്തിന് ഇല്ല എന്നതു പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈശ്വര്‍ പെട്ലിക്കര്‍ (ജ. 1916), പീതാംബര്‍ പട്ടേല്‍ (1918-77) എന്നിവരും ഗ്രാമീണ ജീവിതത്തിനു പ്രാധാന്യം കൊടുത്തവരാണ്. ജനംടീപ്പ് (1944) ആണ് പെട്ലിക്കറുടെ മുഖ്യനോവല്‍; പട്ടേലിന്റേതു ഖേത്രാനേഖോളേ (1953)യും പുഷ്കന്ദര്‍ ചന്ദര്‍ വാക്കറിന്റെ (ജ. 1921) പേരും ഇക്കൂട്ടത്തില്‍പ്പെടുത്താം. ശിവകുമാര്‍ ജോഷി (ജ. 1916), 'ദര്‍ശക്' എന്ന തൂലികാനാമം വഹിക്കുന്ന മനുഭായി പഞ്ചോലി (ജ. 1914) എന്നിവരുടെ നോവലുകളില്‍ ഗാന്ധിയുഗത്തിന്റെ മുഖമുദ്രകാണാം. സേര്‍തോ പില്‍ധാന്‍ ജാനീ ജാനീ (1952-58) എന്ന നോവല്‍ ഇതിന് ഉദാഹരണമാണ്. സോക്രട്ടീസ് (1974) ആണ് ദര്‍ശകിന്റെ മറ്റൊരു നോവല്‍. ജോഷിയുടെ കഞ്ചുകീ ബന്ധ് (1956) ശ്രദ്ധപിടിച്ചു പറ്റിയ ഒരു നോവലാണ്. എന്നാല്‍ സോനാല്‍ ഛായീ (1967) എന്ന ചെറിയ കൃതിയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും നല്ല നോവല്‍.

പുതുമയുടെ ശക്തി

സാങ്കേതികതയ്ക്ക് പരമപ്രാധാന്യം കല്പിച്ചുകൊണ്ട്, സ്വന്തം മനോമണ്ഡലങ്ങളില്‍ നിന്ന് ആവിഷ്കാരത്തിനു പറ്റിയ ലോകം കണ്ടെടുത്തു നോവല്‍ രചന തുടങ്ങിയ കാലഘട്ടത്തിന്റെ ആദ്യത്തെ സന്താനമാണു ജയന്തി ദലാല്‍ (1909-70). ഇത്തരത്തിലുള്ള ആദ്യത്തെ നോവല്‍ ഇദ്ദേഹത്തിന്റെ ധീമൂ ആണേ വിഭാ ആണ്. ഉമാശങ്കര്‍ ജോഷിയുടെ പാര്‍കാന്‍ ജണ്യാം മനഃശാസ്ത്രത്തിനു പ്രാധാന്യം കൊടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍ നാമ്പുകളുടെ കൂട്ടത്തില്‍പ്പെടുത്താം.

കഥാരചനയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്തിയ ആളാണ് സുരേഷ് ജോഷി (ജ. 1921). ഛിന്നപത്ര (1966) ആണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ നോവല്‍. 'എഴുതാന്‍ ഉദ്ദേശിക്കുന്ന നോവലിന്റെ കരട്' എന്നാണു ജോഷി ഇതിനെ വിശേഷിപ്പിച്ചത്. ആകാര്‍ (1963) എന്ന നോവലുമായാണ് ചന്ദ്രകാന്ത് ബക്ഷി (ജ.1932) കടന്നു വരുന്നത്. ജോഷിയുടെ ഛിന്നപത്രയെക്കാള്‍ ആധുനികത ഇതിന് അവകാശപ്പെടാം. കായര്‍ (1959), ധുമ്മാസ് (1965) എന്നീ നോവലുകള്‍ എഴുതിയ മുഹമ്മദ് കാന്‍ഡ് ആദ്യം ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും പില്ക്കാലത്തു ശോഭിച്ചില്ല. മധുറായ് (ജ. 1942) എല്ലാ അര്‍ഥത്തിലും ആധുനികന്‍ തന്നെ. ഇദ്ദേഹത്തിന്റെ രീതി മൌലികമാണ്. ചഹെരാ (1966), കാമിനി (1970) എന്നിവയാണ് മുഖ്യനോവലുകള്‍. ശ്രീകാന്ത് ഷായുടെ (ജ. 1936), അസ്തി (1966), ഹരീന്ദ്രദാവേയുടെ (ജ. 1930) പലനന്‍ പ്രതിബിംബ (1966), സരോജ് പാഠക്കിന്റെ (ജ. 1929) നൈറ്റ്മേര്‍ (1969), ധിരുബന്‍ പട്ടേലിന്റെ (ജ. 1926) വഡവാനല (1963), വന്‍സ്നോ ആങ്കുര്‍ (1967), കുന്ദനികാകപാഡിയായുടെ (ജ. 1927) പരോധ്താതന്‍ പഹലാല്‍ (1968) എന്നിവയും പുതുമയുടെ കരുത്ത് തെളിയിക്കുന്നു. വാസത്രയി എന്ന നോവല്‍ത്രയം രചിച്ചു പ്രശസ്തനായ നോവലിസ്റ്റാണ് രഘുവീര്‍ ചൗധുരി (ജ. 1938). ഇദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് അമൃത (1965). ഗ്രാമജീവിതം ചിത്രീകരിക്കാനാണ് ചൌധുരിക്ക് കൂടുതല്‍ ഇഷ്ടം. ഹൃദയത്തിന്റെ അഗാധതലങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന പ്രേരകശക്തികളെ സൂക്ഷ്മനിരീക്ഷണം നടത്താനുള്ള ശ്രമമാണ് രാധേശ്യാം ശര്‍മയുടെ (ജ. 1936), ഫേരോയില്‍ (1968) കാണുന്നത്.

രാജേഷ് പട്ടേലിന്റെ അശ്രുഘര്‍ (1967), ഝംഝാ (1967), ഭഗവതീകുമാര്‍ ശര്‍മയുടെ (ജ. 1934) സമയദ്വീപ് (1974) എന്നിയും ജനപ്രീതി നേടിയിട്ടുണ്ട്.

വിവര്‍ത്തനങ്ങള്‍

അന്യഭാഷകളില്‍നിന്നുമുള്ള വിവര്‍ത്തനംകൊണ്ടും ഗുജറാത്തി നോവല്‍ സമ്പന്നമാണ്. ആദ്യകാലത്ത് വിവര്‍ത്തനങ്ങള്‍ ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ നിന്നുമുള്ള നോവലുകളില്‍ ഒതുങ്ങിനിന്നു. പില്ക്കാലത്ത് പല ഇന്ത്യന്‍ ഭാഷകളില്‍നിന്നും യൂറോപ്യന്‍ ഭാഷകളില്‍നിന്നും ധാരാളം കൃതികള്‍ വിവര്‍ത്തനം ചെയ്തുതുടങ്ങി. 'വാര്‍ ആന്‍ഡ് പീസ്' തര്‍ജുമ ചെയ്തത് വിശ്വനാഥഭട്ട് ആണ്. 1950 ആയപ്പോഴേക്കും ശരച്ചന്ദ്രന്റെ മിക്ക കൃതികളും തര്‍ജുമ ചെയ്യപ്പെട്ടു. ടാഗൂറിന്റെ ഗോറ, ഖണ്ഡേക്കറുടെ യയാതി എന്നിവ തര്‍ജുമ ചെയ്യപ്പെട്ട മറ്റുകൃതികള്‍ ആണ്. പ്രേംചന്ദിന്റെ ഗോദാന്‍, പ്രേമാശ്രമം ജൈനേന്ദ്ര കുമാറിന്റെ ത്യാഗപത്ര എന്നിങ്ങനെ വിവര്‍ത്തനങ്ങളുടെ പട്ടിക ഇനിയും നീട്ടാം.

ചെറുകഥ

തര്‍ജുമകളിലൂടെയാണ് ഗുജറാത്തിഭാഷ ചെറുകഥ എന്ന സാഹിത്യ വിഭാഗവുമായി പരിചയപ്പെടുന്നത്. ബാപുഷാസിരി പാണ്ഡ്യയുടെ ഈസോപ്പിന്റെ നീതികഥകളില്‍ ആണു തുടക്കം. ഇത് 1828-ല്‍ ആണ്. വിഷ്ണുശര്‍മയുടെ പഞ്ചോപാഖ്യാനം 1840-ല്‍ തര്‍ജുമ ചെയ്യപ്പെട്ടു.

നീതികഥകളില്‍നിന്നു വിഭിന്നമായ പുതിയ ഒരു കഥാരീതിക്കു തുടക്കം കുറിച്ചത് ദലപത്റാമിന്റെ (1820-98) നാലു കഥാസമാഹാരങ്ങളാണ്: ബായിദിനിമുലാകാത്നൂന്‍വര്‍ണന്‍ (1856), താര്‍ക്കിക്ബോധ് (1870), ദൈവജ്ഞദര്‍പ്പണ്‍ (1872), ഗുജറാത്നന്‍ കേത്ലാക് ഐതിഹാസിക് പ്രസംഗോ അനേവാര്‍ത്തവോ (1876). വാമൊഴിയിലൂടെ പകര്‍ന്നുകിട്ടിയ നാടോടിക്കഥകളുടെ സമാഹാരമാണ് 1866-ല്‍ രണ്‍ഛോഡ്ഭായീ ഉദയറാം പ്രസിദ്ധപ്പെടുത്തിയ തുങ്കികഹാനിയോ (1885). ശ്രീമതി ശൃംഗാര്‍ ആണ് ഗുജറാത്തിയില്‍ ആദ്യം ചെറുകഥ അവതരിപ്പിച്ചത് എന്നു നിരൂപകനായ നവല്‍റാം പാണ്ഡ്യ (1836-88) പറയുന്നു. ഏതായാലും 1885 വരെ ഗുജറാത്തിയില്‍ ചെറുകഥാവിഭാഗത്തില്‍ മൌലികകൃതികള്‍ രൂപം കൊണ്ടിട്ടില്ല എന്നുതന്നെ പറയാം.

അംബാലാല്‍ സാകര്‍ലാല്‍ ദേശായി (1844-1944) എഴുതിയ ശാന്തിദാസ് (1890) ആണ് ഗുജറാത്തിയിലെ ആദ്യത്തെ ചെറുകഥ. ഇറക്കുമതി ചെയ്ത സാധനങ്ങളോടു നാട്ടുകാര്‍ക്ക് ഭ്രമം കൂടിയപ്പോള്‍ ഗ്രാമീണരായ കൈത്തൊഴിലുകാര്‍ക്കു നേരിട്ട അവസ്ഥയാണ് ഇതിലെ പ്രതിപാദ്യം. ഗുജറാത്തില്‍ ഒരുതരം സ്വദേശിപ്രേമം തന്നെ ഇളക്കിവിടാന്‍ ഇതു സഹായിച്ചു. സാഹിത്യ എന്ന മാസികയില്‍ നാരായണ്‍ ഹേമചന്ദ്ര (1855-1909) ബംഗാളിയിലെയും യൂറോപ്യന്‍ ഭാഷകളിലെയും ചില നല്ലകഥകള്‍ തര്‍ജുമ ചെയ്ത് പ്രസിദ്ധം ചെയ്തു. നാവല് കഥാ വിഷേ ഏക് വിചാര്‍ (1904) എന്ന പേരില്‍ ചെറുകഥയുടെ രൂപത്തെക്കുറിച്ച് ഒരു പുസ്തകവും ഇദ്ദേഹം എഴുതി. ഗുജറാത്തി ഭാഷയില്‍ ചെറുകഥകളോടുള്ള ആഭിമുഖ്യത്തിന് ഈ രണ്ടു സംഭവങ്ങളും കാരണമായി എന്നു കരുതപ്പെടുന്നു.

സുന്ദരീസുബോധ് എന്ന മാസികയില്‍ സാമൂഹിക പരിഷ്കരണം ലക്ഷ്യം വച്ചുകൊണ്ട് പല കഥകളും പ്രത്യക്ഷപ്പെട്ടു. ഇവയില്‍ പലതും സ്ത്രീകള്‍ എഴുതിയവ ആയിരുന്നു. സുമതി, ഊര്‍മിള, വിജയലക്ഷ്മി, ശാരദ, ബെന്‍മേത്താ, പ്രമീള തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. രാംമോഹന്‍ ദേശായിയുടെ സുലോചന എന്ന കഥ പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു. ഭോഗീന്ദ്രറാവ് ദുവേടിയ (1875-1975), രഞ്ജിത്ത് രാം മേത്ത (1822-1917) എന്നിവര്‍ സുന്ദരീസുബോധിലൂടെ പ്രസിദ്ധരായി. വളരെയേറെ ജനപ്രീതി നേടിയ ഹീര (1909) എന്ന കഥ രഞ്ജിത്ത് റാമിന്റേതാണ്.

ഇരുപതാം ശ.-ത്തിന്റെ തുടക്കത്തില്‍. നാരദ് എന്ന തൂലികാനാമം ഉള്ള മതുഭായി കാന്തവാല (1885-1931), ധന്‍സുഖ്ലാല്‍ മേത്താ, 'മലയാനില്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാഞ്ചന്‍ ലാല്‍ മേത്താ (1857-1919), കെ. എം. മുന്‍ഷി (1887-1971), ലീലാവതി മുന്‍ഷി (1899-1977) എന്നിവരാണ് ഇരുപതാം ശ.-ത്തിന്റെ തുടക്കത്തിലെ ചെറുകഥാകൃത്തുകള്‍. ഇംഗ്ലീഷ് ചെറുകഥകളുടെ ഒതുക്കവും ലാളിത്യവും ആര്‍ജവവും ഗുജറാത്തി കഥകളില്‍ കൊണ്ടുവന്ന ആളാണ് ധന്‍സുഖ് ലാല്‍ മേത്താ. സമര്‍ഥമായി പ്രതീകങ്ങള്‍ ഉപയോഗിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് പ്രതിബിംബ് അനെ ഛായാ (1914) എന്ന കഥയില്‍ കാണാം. ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ കഥകളാണ് പരിവര്‍ത്തന്‍ (1920), ഛബിപദി (1920), പവിത്രതാണിവേദിപര്‍ (1934) എന്നിവ. ഈ കഥകള്‍ ഒരര്‍ഥത്തില്‍ ധാര്‍മിക മൂല്യങ്ങളെ തിരുത്തിക്കുറിച്ചു. വിവാഹബാഹ്യമായ പ്രേമബന്ധത്തിനുവേണ്ടി ഇവയില്‍ക്കൂടി ഇദ്ദേഹം വാദിക്കുന്നു.

പിന്നീട് നോവലിലേക്കു ശ്രദ്ധതിരിച്ച മുന്‍ഷിയുടെ പ്രസിദ്ധമായ ചെറുകഥകള്‍ ശകുന്തളാ അനെ ദുര്‍വാസാ (1924), സ്വപ്നദേസ്ണി സുന്ദരി (1923) എന്നിവയാണ്. തുളച്ചുകയറുന്ന പരിഹാസമാണ് ഇദ്ദേഹത്തിന്റെ കഥകളുടെ പ്രത്യേകത. എന്നാല്‍ ഗുജറാത്തി കഥകളുടെ യഥാര്‍ഥ മാതൃക കണ്ടെത്തുന്നത് മലയാനില്‍ എഴുതിയ വിംശിസദി, ഗോവാലണി എന്നീ കഥകളിലാണ്. ആത്മകഥാരൂപത്തില്‍ ആണ് ഗോവാലണിയിലെ പ്രതിപാദനം.

നാരദിന്റെ ചെറുകഥകളില്‍ സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു. ലോഛോ പോഛോ മതിനോ (1924) യില്‍ കഥ നടക്കുന്നത് ലണ്ടനിലാണ്. ഈ കഥ വായിച്ചു തീരുമ്പോള്‍ സിസ്റ്റര്‍ നിവേദിതയെ ഓര്‍മവരും. മറ്റൊരു കഥയായ ജന്തുലീല (1924) ശാസ്ത്രീയ ഗവേഷണബുദ്ധിയുടെ പ്രേരണ വ്യക്തമാക്കുന്നുണ്ട്.

ഗുജറാത്തി സ്ത്രീകളുടെ അഭ്യുദയമാണു ലീലാവതി മുന്‍ഷി കഥകളുടെ പ്രമേയം. വനമാലാനി ഡയറി മാന്ഥി കേത്ലാക് ഉതാരാ (1926) ഡയറി എഴുതുന്ന രൂപത്തിലാണ് നിബന്ധിച്ചിരിക്കുന്നത്.

ഗുജറാത്തി ചെറുകഥാ സാഹിത്യത്തില്‍ പുതുയുഗത്തിന്റെ നാന്ദികുറിച്ചുകൊണ്ടാണ് ധൂമകേതുവിന്റെ പോസ്റ്റ് ഓഫീസ് (1923) എന്ന കഥ സാഹിത്യ എന്ന പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ടത്. രൂപഭാവങ്ങളില്‍ ഒരുപോലെ മാറ്റം കുറിച്ചതാണ് ഈ കഥ. തണ്‍ഖാ (1926) ആണ് ഇദ്ദേഹത്തിന്റെ ആദ്യ സമാഹാരം. വിപുലമായ യാത്ര ഇദ്ദേഹത്തിന്റെ വീക്ഷണ ചക്രവാളം വികസിപ്പിച്ചു. വൈദികകാലത്തെപ്പറ്റി പ്രതിപാദിക്കുന്ന സ്വര്‍ഗ അനെ പൃഥ്വി, ഇരുപത്തിയൊന്നാം ശതകത്തെക്കുറിച്ച് പറയുന്ന ഏ കിഷ്മി സദിനുന്‍പ്രഭാത്, മാതാപിതാക്കളുടെ സ്നേഹലാളനങ്ങള്‍ ലഭിക്കാത്ത ശിശുവിന്റെ മാനസികലോകം വിവരിക്കുന്ന സരയൂനദി നെ കിനാരെ എന്നിവ പ്രത്യേകം എടുത്തു പറയേണ്ട കഥകളാണ്.

തത്ത്വദര്‍ശിയും താര്‍ക്കികനും ആയ രാം നാരായണ്‍ പാഠക് (1887-1955), 'ദ്വിരേഫ്' എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. ദ്വിരേഫ്ണി വാത്തോ എന്ന ചെറുകഥാസമാഹാരം 1928-ല്‍ പ്രസിദ്ധപ്പെടുത്തി. യുക്തിബോധവും നിസ്സംഗതയോടെയുള്ള ചിത്രീകരണവും ആണ് ഇദ്ദേഹത്തിന്റെ പ്രത്യേകതകള്‍. മനുഷ്യമനസ്സാണു ദ്വിരേഫിന്റെ മേച്ചില്‍ സ്ഥലം. ലൈംഗിക ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കഥകളും ധാരാളം എഴുതിയിട്ടുണ്ട്.

രമണ്‍ലാല്‍ ദേശായി (1857-1954) ആദര്‍ശവാദിയാണ്. ത്യാഗത്തിലൂടെയുള്ള പരസ്പരസ്നേഹത്തെ ഇദ്ദേഹം വാഴ്ത്തിപ്പാടുന്നു. വൃദ്ധസ്നേഹം (1940) എന്ന കഥ ഇക്കാര്യം ഉദാഹരിക്കുന്നു.

ഉമാശങ്കര്‍ ജോഷി, പന്നലാല്‍ പട്ടേല്‍, ചുനീലാല്‍ മഡിയ, സുന്ദരം എന്ന പേരില്‍ അറിയപ്പെടുന്ന ത്രിഭുവന്‍ദാസ് പുരുഷോത്തം ദാസ്ലുഹര്‍ തുടങ്ങിയവര്‍ ഝാവേര്‍ചന്ദ് മേഘാനിയെപ്പോലെ നാടോടി പാരമ്പര്യങ്ങളും ദേശ്യഭാഷാഭേദങ്ങളും ചെറുകഥയെ എങ്ങനെ ശോഭകരമാക്കുന്നു എന്നു കാണിച്ചുകൊടുത്തവരാണ്. കഥകളിയിലൂടെ മാര്‍ക്സിയന്‍ തത്ത്വശാസ്ത്രം പ്രചരിപ്പിക്കാന്‍ ശ്രമിച്ച ആളാണ് മേഘാനി. വര്‍ഗസമരത്തിനുവേണ്ടി വാദിക്കുന്ന ഒട്ടേറെ കഥകള്‍ ഇതേത്തുടര്‍ന്നു പലരും എഴുതി. സുന്ദരം ഇക്കൂട്ടത്തില്‍പ്പെടുന്നു.

സത്യഗ്രഹപ്രസ്ഥാനം, രണ്ടാം ലോകയുദ്ധം, സാധാരണക്കാരന്റെ കഷ്ടപ്പാടുകള്‍ എന്നിവ പശ്ചാത്തലമാക്കിയ ചെറുകഥകള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയായിരുന്നു. ഇന്ത്യയുടെ വിഭജനം വരുത്തിവച്ച ദുരന്തങ്ങളെക്കുറിച്ചും ഗുജറാത്തിയില്‍ കഥകള്‍ എഴുതപ്പെട്ടു. കിഷന്‍സിങ് ഛാവ്ഡ(1904-79)യും ജയന്തി ദലാലും ഇവരില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ശിവകുമാര്‍ജോഷി (ജ. 1916) യുടെ താമ്രപത്ര എന്ന കഥയില്‍ താമ്രപത്രത്തില്‍ കമ്പം പിടിച്ചവരെ പരിഹസിക്കുകയാണ്.

ലൈംഗികവിഷയങ്ങളും മനഃശാസ്ത്രവും കൈകാര്യം ചെയ്യുന്ന കഥകളും കുറവല്ല. ഈ കാര്യത്തിലും അഗ്രഗാമി എന്നു പറയാവുന്നതു സുന്ദരം തന്നെ. ഉമാശങ്കര്‍ ജോഷി, ജയന്ത് ഖത്രി (1909-68) ചുനീലാല്‍ മഡിയ, മുഹമ്മദ് മാന്‍കഡ് (ജ. 1931) എന്നിവര്‍ ലൈംഗിതയ്ക്കു മുന്‍തൂക്കം കൊടുത്തു കഥകള്‍ എഴുതിയിട്ടുണ്ട്.

മനഃശാസ്ത്രത്തിനു പ്രാമുഖ്യം കൊടുത്തു കഥകള്‍ എഴുതിയവരില്‍ പ്രമുഖര്‍ ദ്വിരേഫും സുന്ദരവും ആണ്. ഉമാശങ്കറിന്റെയും സ്നേഹരശ്മിയുടെയും മേഖല മനഃശാസ്ത്രം തന്നെ. എന്നാല്‍ നീലിനൂന്‍ ഭൂത് (1947) എന്ന കഥയില്‍ ഗുലാബ്ദാസ് ബ്രോക്കര്‍ ചെയ്യുന്നതുപോലെ കഥാപാത്രങ്ങളുടെ മനസ്സിന്റെ അഗാധതയിലേക്ക് ഊളിയിട്ടുപോകാന്‍ ഇവര്‍ക്ക് ആര്‍ക്കും കഴിഞ്ഞിട്ടില്ല. സുരഭി, ധൂമുസേര്‍ (1956) എന്നിവരാണു ബ്രോക്കറുടെ മറ്റു പ്രധാന കഥകള്‍. മന്‍ഹര്‍ (1949) എന്ന കഥയില്‍ പന്നലാല്‍ പട്ടേലും കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉള്ളറ തുറന്നു പരിശോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. ധിരുബെന്‍ പട്ടേലിന്റെ (ജ. 1926) ദര്‍പ്പണ്‍ (1977), താധ് (1978) എന്നിവയും ഈ സവിശേഷത ഉള്‍ക്കൊള്ളുന്നു.

അസ്തിത്വവാദവും മറ്റും

ഇരുപതാം ശ.-ത്തിന്റെ അഞ്ചാം ദശകത്തില്‍ത്തന്നെ ഗുജറാത്തിയില്‍ അസ്തിത്വവാദത്തിനു തുടക്കമിട്ടു; ജയന്തി ദലാലിന്റെ ജീവന്‍ ജാഗ്യൂന്‍ എന്ന കഥയിലൂടെ. ഏക് ബേ അനേത്രാണ്‍ (1948) എന്ന കഥയിലും ഇതിന്റെ സ്ഫുരണം കാണാം. എന്നാല്‍ ജയന്ത് ഖത്രി (1909-68) യുടെ കഥകളിലാണ് അസ്തിത്വവാദം ഏറ്റവും ഹൃദ്യമായി സമ്മേളിച്ചു കാണുന്നത്. അമേ ബുദ്ധിമാനോ (1944) എന്ന കഥതന്നെ ഉദാഹരണം. ഇദ്ദേഹത്തിന്റെ കഥകളില്‍ രൂപത്തിനാണു പ്രാധാന്യം.

ചെറുകഥയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. വെറും റിപ്പോര്‍ട്ടിങ്ങ് രീതിയും ബോധധാരാരീതിയും ഫാന്റസിയും നാടോടിക്കഥാശൈലിയും എല്ലാം പരീക്ഷിച്ചു നോക്കി. ചുനിലാല്‍ മഡിയയുടെ ക്ഷണാര്‍ധ (1962) എന്ന സമാഹാരത്തിലെ എല്ലാക്കഥകളും അതീവ ഹ്രസ്വമാണ്. ഒരെണ്ണംപോലും അരപ്പേജില്‍ കവിയുകയില്ല.

സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നുണ്ടായ പല സംഭവങ്ങളും ശരാശരി മനുഷ്യന്റെ സ്വപ്നത്തെ തകര്‍ത്തുകളഞ്ഞു. സാഹിത്യത്തിലും ഇതിന്റെ പ്രത്യാഘാതം ഉണ്ടായി. എങ്കിലും അശുഭാപ്തി വിശ്വാസത്തിന്റെ ആവര്‍ത്തനം വായനക്കാരില്‍ മടുപ്പുളവാക്കി. ഈ അവസരത്തിലാണ് ഗൃഹപ്രവേശ് (1959) എന്ന കഥയുമായി സുരേഷ് ജോഷിയുടെ രംഗപ്രവേശം. പ്രമേയത്തിനല്ല രൂപത്തിനാണ് പ്രാധാന്യം എന്ന് ഇദ്ദേഹം വിശ്വസനീയമാംവണ്ണം ഉറക്കെ പ്രഖ്യാപിച്ചു. ഗൃഹപ്രവേശ്, ബിജിഥോധിക്കു (1961) എന്നീ കഥകള്‍ ഇതിന് ഉദാഹരണമാണ്.

പഴയ ചെറുകഥയുടെ വാചാലത അപ്രസക്തമായി. ആ സ്ഥാനം ബിംബങ്ങള്‍ കൈയടക്കി. ഈ ബിംബങ്ങള്‍ കണ്ടെത്തുന്നിടത്താണ് കഥാകൃത്തിന്റെ മിടുക്ക്. ഏക് മുലാക്കാത് (1956) എന്ന കഥയില്‍ ഈ ബിംബങ്ങള്‍ സമര്‍ഥമായി പ്രയോഗിച്ചിരിക്കുന്നു. സത്യജിത് ശര്‍മ, ഘനശ്യാം ദേശായി എന്നിവര്‍ ഈ രംഗത്തു വിജയം വരിച്ചവരാണ്. രാവ്ജി പട്ടേല്‍ ഛബില്‍ദാസ്ണോ ബേജൊപാഗ് എന്ന കഥയില്‍ അവതരിപ്പിക്കുന്നത് ഒരു വൃദ്ധന്റെ സ്വവര്‍ഗരതിയാണ്. തികച്ചും വ്യംഗ്യമധുരമായ ബിംബങ്ങളിലൂടെയാണ് ഇത് അവതരിപ്പിക്കുന്നത്. ജ്യോതിശ് ജാനി, രാധേശ്യാം ശര്‍മ, ചന്ദ്രകാന്ത് ബക്ഷി തുടങ്ങിയവരെല്ലാം ഈ പുതിയ രീതിയില്‍ കൃതഹസ്തരാണ്.

ധാരാളം പുതിയ എഴുത്തുകാര്‍ ഗുജറാത്തി ചെറുകഥാമണ്ഡലത്തില്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഏവാദേവ് (പ്രഫുല്ലദേവേ എന്നു ശരിയായ പേര് ജ. 1942), രഘുവീര്‍ ചൌധുരി (ജ. 1938), പ്രബോധ് പരീഖ് (ജ. 1946), സുവര്‍ണാ റൈ (ജ. 1942) എന്നിവരുടെ പേരുകള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

ഇതര ഭാരതീയ ഭാഷകളില്‍നിന്നും അതുപോലെ ലോകഭാഷകളില്‍നിന്നും പരിഭാഷപ്പെടുത്തിയ ചെറുകഥകള്‍ ഗുജറാത്തി സാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്. ടാഗൂര്‍, ശരച്ചന്ദ്രന്‍, വനഫൂല്‍, താരാശങ്കര്‍ ബാനര്‍ജി, മോപ്പസാങ്, കാഫ്ക, പിരാന്ദലോ തുടങ്ങിയവരുടെയൊക്കെ കഥകള്‍ ഈ വിവര്‍ത്തനങ്ങളില്‍ മുഖ്യമാണ്.

നാടകം

മറ്റ് ഏതു സാഹിത്യത്തിലെയും പോലെതന്നെ ഗുജറാത്തിയിലും തനതു നാടകവേദിയില്‍ പ്രത്യക്ഷപ്പെട്ട നാടകങ്ങള്‍ എല്ലാംതന്നെ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത് ആയിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ജീവിതത്തിന്റെ എല്ലാ തുറകളെയും ചലിപ്പിച്ചപ്പോള്‍ സാഹിത്യത്തില്‍ ഒട്ടാകെയും നാടകത്തില്‍ സവിശേഷമായും ആ കുലുക്കം അനുഭവപ്പെട്ടു.

ഏതാണ്ട് 125 വര്‍ഷമെങ്കിലും മുമ്പാണ് ഗുജറാത്തില്‍ ആദ്യത്തെ നാടകം അരങ്ങേറിയത്. നഗിന്‍ ദാസ്മാര്‍ ഫാതിയ ആണ് ആദ്യത്തെ നാടകം എഴുതിയത് എന്നു പറയപ്പെടുന്നു. ഗുലാബ് എന്നാണ് ഇതിന്റെ പേര്. 1862-ലാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. ചില ഇംഗ്ലീഷ് നാടകങ്ങള്‍ അതിനു മുമ്പും അരങ്ങേറിയിരുന്നു. അതില്‍നിന്നും ഉത്തേജനംനേടി ഗുജറാത്തി നാടകങ്ങള്‍ രൂപം കൊണ്ടു. പാഴ്സി തിയെറ്റര്‍ ജന്മമെടുത്തു. മറ്റു പ്രദേശങ്ങളിലും പാഴ്സികള്‍ തിയെറ്ററുകള്‍ കൊണ്ടുവന്നെങ്കിലും ഗുജറാത്തിലായിരുന്നു അവയ്ക്ക് പ്രാധാന്യം നല്കിയത്. ഹരിശ്ചന്ദ്രനാടകം (1871), റസ്തം സൊറാബ് (1871) എന്നിവയാണ് ആദ്യം അരങ്ങേറിയത്. 1882-ല്‍ മണിലാല്‍ നന്ദുഭായ് ദ്വിവേദിയുടെ (1958-98) കാന്ത എന്ന നാടകം 'മുംബൈ ഗുജറാത്തി നാടക മണ്ഡലി' അരങ്ങേറി. ഇരുപതാം ശ. പിറന്നു വീഴുന്നതിനുമുമ്പ് നൂറുകണക്കിനു നാടകങ്ങള്‍ ഇവര്‍ അവതരിപ്പിച്ചു. ചിലത് ആയിരത്തിലധികം തവണ. ഈ നാടകങ്ങളുടെ അച്ചടിച്ച പ്രതികള്‍ ലഭ്യമായിരുന്നില്ല. എങ്കിലും ഒരു സാഹിത്യരൂപം എന്ന നിലയില്‍ നാടകം ഗുജറാത്തില്‍ പ്രതിഷ്ഠ നേടി. ദല്‍പത്റാം രചിച്ച ലക്ഷ്മി (1851) ആണ് ആദ്യം പ്രസിദ്ധീകരിച്ച നാടകം.

എന്നാല്‍ രജപുത്രരുടെ പ്രഭാവകാലത്ത് ഗുജറാത്തില്‍ സംസ്കൃതനാടകങ്ങള്‍ എഴുതി അവതരിപ്പിച്ചിരുന്നു. നാടകാവതരണത്തിനു ബജറ്റില്‍ വക കൊള്ളിച്ചിരുന്നതായി തെളിവുണ്ട്. അലാവുദ്ദീന്‍ ഖില്‍ജി ഗുജറാത്ത് ആക്രമിക്കുന്നതുവരെ ഈ സംസ്കൃത നാടകപാരമ്പര്യം നിലനിന്നു. ഈ ആക്രമണത്തെ പശ്ചാത്തലമാക്കി എഴുതിയ നാടകം 'ഭാവേ' എന്ന ദൃശ്യകലയ്ക്കുവഴി തെളിച്ചു. എന്നാല്‍ ഈ നാടന്‍ ദൃശ്യകല പില്ക്കാലത്ത് അധഃപതിക്കയാണുണ്ടായത്.

ആധുനിക നാടകവേദി. ഗുജറാത്തിലെ ആധുനിക നാടകവേദിയുടെ ചരിത്രത്തില്‍ പ്രമുഖമായ സ്ഥാനം ഉള്ള ആളാണ് രണ്‍ഛോഡ്ഭായി ഉദയ്റാം (1837-1923). 1866-ല്‍ ഇദ്ദേഹത്തിന്റെ ലളിതാദുഃഖദര്‍ശക് പുറത്തുവന്നു. നാടകവേദിയെ സാമൂഹിക പരിഷ്കരണത്തിന് ഉപയോഗപ്പെടുത്താന്‍ രണ്‍ഛോഡിനു കഴിഞ്ഞു. സമൂഹത്തിലെ പ്രശ്നങ്ങള്‍ ഇദ്ദേഹം നാടകത്തില്‍ സമര്‍ഥമായി തുന്നിച്ചേര്‍ത്തു. ഈ സമ്പ്രദായം സ്വീകരിച്ച് എഴുതപ്പെട്ട പില്ക്കാല നാടകങ്ങള്‍ക്കു 'ദുഃഖദര്‍ശകങ്ങള്‍' എന്ന പേരു ലഭിക്കുകപോലും ഉണ്ടായി. രണ്‍ഛോഡിന്റെ ജയകുമാരി വിജയ എന്ന നാടകത്തിലെ ശൈലി പ്രൊഫഷണല്‍ നാടകവേദിക്കു സ്വീകാര്യമായി. ഈ നാടകരൂപം ദാഹ്യഭായി ധോല്‍ഷാജി (1867-1906) യുടെ കൃതികളില്‍ പൂര്‍ണവികാസം നേടി. എന്നാല്‍ ക്രമേണ അലങ്കാര സമ്മിശ്രവും കൃത്രിമവും ആയിത്തീര്‍ന്നു ഈ രീതി.

ഇരുപതാം ശതകത്തില്‍

ദ്വിവേദിയുടെ കാന്തയ്ക്കുശേഷം ഉണ്ടായ പ്രധാന നാടകം രമണ്‍ഭായ് നീലകണ്ഠിന്റെ (1868-1928) റായ്നോ പര്‍വത് (1914) ആണ്. പ്രൊഫഷണല്‍ നാടകവേദിയുടെ ഫോര്‍മുലയ്ക്കുകീഴടങ്ങാന്‍ കൂട്ടാക്കാത്ത രമണ്‍ഭായ് ഈ നാടകം ഒരു ഉത്തമ കലാസൃഷ്ടിയാക്കിത്തീര്‍ത്തു. വ്യാപാരക്കണ്ണുള്ള പ്രൊഫഷണല്‍ നാടകവേദിക്കാര്‍ക്കു തന്നിഷ്ടം കാണിക്കാന്‍ അവസരം കൊടുക്കാത്ത മറ്റൊരു നാടകകൃത്താണ്. 'കാന്ത്' എന്ന തൂലികാനാമത്തില്‍ രചന നടത്തിയിരുന്ന മണിശങ്കര്‍ രത്നാജി ഭട്ട്. ജാലിം ടൂലിയ എന്നാണ് ആ നാടകത്തിന്റെ പേര്. ഗുരുഗോവിന്ദ്സിങ് (1924) ആണ് മറ്റൊരു നാടകം.

ജേതാലാല്‍ സ്വാമി നാരായണ്‍ രചിച്ച പരാക്രമീ പൗരവ് (1931) അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാന്‍ ആഹ്വാനം മുഴക്കുന്നു. ഗണ്‍പത്റാം രാജാറാമിന്റെ (1868-1957) പ്രതാപ് നാടക് (1921), മണിശങ്കര്‍ മുലാനിയുടെ സികന്ദര്‍ ആനേ പോറസ്, ബ്രഹ്മഭട്ടിന്റെ അജാതശത്രു, വൈരതിയുടെ സിറാജ് ദൗള, പൃഥ്വിരാജ് തുടങ്ങിയവയിലെയും സന്ദേശം മറ്റൊന്നല്ല. സദസ്സിനെ രസിപ്പിക്കാന്‍ പല വൈദേശിക നാടകങ്ങളിലെയും സംഭാഷണങ്ങള്‍ സന്ദര്‍ഭത്തിന് ഇണങ്ങുമാറ് മാറ്റിമറിച്ച് വിവര്‍ത്തനം ചെയ്തു കൂട്ടിപ്പിണച്ചു വികലമാക്കി രംഗത്ത് അവതരിപ്പിച്ചിരുന്നു. നൃസിംഹവിഭാകര്‍ വാഗ്ജിഭായ് ആഷാറാം, ജമന്‍, നന്ദലാല്‍ നകുഭായി, കബരാജി, മര്‍സ്ബാന്‍ തുടങ്ങിയവരായിരുന്നു അന്നത്തെ പ്രശസ്ത നാടകകൃത്തുകള്‍. ഭര്‍തൃഹരി, ഷാലിവാഹന്‍, ഹരിശ്ചന്ദ്ര, സൗഭാഗ്യസുന്ദരി, കാദംബരി എന്നിങ്ങനെ പോകുന്നു പ്രമുഖ നാടകങ്ങളുടെ പട്ടിക.

നാനാലാല്‍ ദല്‍പത്റാമിന്റെ (1877-1946) നാടകങ്ങള്‍ക്കു സാഹിത്യ മൂല്യമുണ്ട്. പക്ഷേ രംഗപ്രയോഗത്തിനു പറ്റിയതല്ല. ഭാഷ പലപ്പോഴും കൃത്രിമമാണ്. വിശ്വഗീത (1927), അമര്‍വേല്‍ എന്നിവ വിശാലമായ കാന്‍വാസില്‍ രചിച്ചിരിക്കുന്നു. ജയാജയന്ത് (1914) നാടന്‍ ജീവിതം കൈകാര്യം ചെയ്യുന്നു. അവിടെയും അവതരണക്ഷമതയെക്കുറിച്ച് ഇദ്ദേഹം ചിന്തിക്കുന്നില്ല. വിശ്വഗീത, ജഹാംഗീര്‍-നൂര്‍ജഹാന്‍ (1928), ഷാഹന്‍ഷാ അക്ബര്‍ (1930) തുടങ്ങിയവയാണ് മറ്റുനാടകങ്ങള്‍.

അവതരണക്ഷമത മുഖ്യഘടകമായി കണ്ടു നാടകം രചിച്ച ആളാണ് കെ.എം. മുന്‍ഷി വാവാശേഠൂന്‍ സ്വാതന്ത്ര്യ(1921), ബേഖരാബ്ജാന്‍ (1924), ആജ്ഞാങ്കിത് (1927) എന്നിവയാണ് ഇദ്ദേഹത്തിന്റെ ആദ്യകാല നാടകങ്ങള്‍. പില്ക്കാലത്ത് പീഡാഗ്രസ്ത് പ്രൊഫസര്‍ (1924), കാകാനിശാശി (1929), ബ്രഹ്മചാരി ആശ്രം (1931), ഡോക്ടര്‍ മധുരിക (1948), വാഹ്രേ മൈവാഹ് (1953) എന്നീ സാമൂഹിക നാടകങ്ങള്‍ എഴുതി. എന്നാല്‍ ഇവയില്‍ ഒന്നിലും ഗൗരവമുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നില്ല. പത്തോളം പുരാണനാടകങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. തനതുനാടകവേദിയെയും ആധുനിക തിയെറ്ററിനെയും കൂട്ടിയിണക്കുന്ന കണ്ണി ആയിരുന്നു മുന്‍ഷി. ചന്ദ്രവദന്‍ മേത്താ (ജ. 1901) ആധുനിക ഗുജറാത്തി തിയെറ്റര്‍ കെട്ടിപ്പടുക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ആളാണ്. ആഗ് ഗാഡി (1934) യാണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ നാടകം. റെയില്‍വേ കോളനിയാണു പശ്ചാത്തലം. അറിവിന്റെയും അനുഭവസമ്പത്തിന്റെയും ഫലമായി പരീക്ഷണപരമായ നാടകങ്ങള്‍ രചിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ധരാഗുര്‍ജരീ (1944), സോനാവാതകദീ (1955), മേനചോപട് (1951), ഹോഹോലികാ (1957), പരംമഹേശ്വര്‍ (1960) എന്നിവയാണു പ്രസിദ്ധമായ മറ്റു നാടകങ്ങള്‍. അനേകം ബാലനാടകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

രമണ്‍ലാല്‍ വിദേസായ്, ഗുണ്‍വന്ത്റായ് ആചാര്യ, ധനസുഖ്ലാല്‍ മേത്താ, ഗുലാബ്ദാസ് ബ്രോക്കര്‍, യശോധര്‍ മേത്താ തുടങ്ങിയ അനവധി നാടകകൃത്തുകള്‍ നാടകവേദിക്കു വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുണ്ട്. ദര്‍ശകിന്റെ (ജ. 1914) പരിത്രാണ്‍, രസിക്ലാല്‍സി പരീഖിന്റെ (ജ. 1897) ശര്‍വിലക് എന്നീ നാടകങ്ങള്‍ ഈ പരമ്പരയില്‍ വേറിട്ടുനിന്ന് പ്രത്യേക വ്യക്തിത്വം പുലര്‍ത്തുന്നവയാണ്.

പ്രഗ്ജിഭായിദോസ (ജ. 1907) ഇരുപതിലേറെ നാടകങ്ങള്‍ എഴുതി. ഇദ്ദേഹത്തിന്റെ ഛോരു കഛോരു (1955) റഷ്യന്‍ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അയ്യായിരത്തോളം തവണ രംഗത്ത് അവതരിപ്പിച്ചിട്ടുള്ള നാടകമാണ് പ്രബോധ് ജോഷിയുടെ പത്താനീജോഡ് (1955). ജയന്തിദലാലിന്റെ (1909-70) അവതരണ്‍ (1949) എന്ന പരീക്ഷണനാടകം വളരെ കോളിളക്കം സൃഷ്ടിച്ചതാണ്. തികഞ്ഞ രംഗബോധം സ്പഷ്ടമാക്കുന്ന നാടകകൃത്താണ് ശിവകുമാര്‍ ജോഷി (ജ. 1916). സുമംഗല (1955), അംഗാര്‍ഭസ്മ (1956), സുവര്‍ണരേഖ (1961), കൃത്തിവാസ് (1965), സാപ് ഉതാര (1966), നവനിര്‍മാണ്‍ (1977-79) എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധ നാടകങ്ങളില്‍ ചിലതുമാത്രമാണ്.

എഴുപതുകളിലെ ചില നാടകകൃത്തുകളാണ് ബകുല്‍ ത്രിപാഠി (1928), ലാഭ്ശങ്കര്‍ ഠാക്കുര്‍ (ജ. 1938), രഘുവീര്‍ ചൌധരി (ജ. 1938), ചീനു മോഡി (ജ. 1939) എന്നിവര്‍. ശ്രീകാന്ത് ഷായുടെ തിരാദ്, ബകുല്‍ ത്രിപാഠിയുടെ ലീല എന്നിവ ഈ കാലഘട്ടത്തിലെ പ്രമുഖനാടകങ്ങളാണ്.

ഏകാങ്കങ്ങള്‍

ഗുജറാത്തില്‍ 19-ാം ശ.-ത്തിന്റെ രണ്ടാംപകുതി മുതല്‍ പ്രചാരംനേടിയ സാഹിത്യരൂപമാണ് ഏകാങ്കനാടകങ്ങള്‍. ഏകാങ്കനാടകത്തില്‍ കൈവച്ച മിക്കവരും മുഴുനീള നാടകങ്ങള്‍ എഴുതാന്‍ പുറപ്പെട്ടില്ല. ഉമാശങ്കര്‍ ജോഷി, ജയന്തി ദലാല്‍, പ്രഗ്ജി ഭായിദോസ, കൃഷ്ണലാല്‍ ശ്രീധരാണി, ബാതുഭായി ഉമര്‍വാഡിയ, യശ്വന്ത് പാണ്ഡ്യ, രാജേന്ദ്ര ഷാ തുടങ്ങിയവര്‍ തന്നെ ഉദാഹരണം. പാഴ്സി ഏകാങ്കനാടകങ്ങള്‍ കൂടുതല്‍ സുഘടിതമായിരുന്നു. ഇവയില്‍ അധികവും പ്രഹസനം എന്ന വിഭാഗത്തില്‍പ്പെടുത്താം. ടോപ്സി ടര്‍വി, മത്ലബ് ബഹെരൊ, രംഗ് ഛേ രംഗ്, മധ് രാത് നൊ പരോ നോ തുടങ്ങി ഒന്നാംതരം ഏകാങ്കനാടകങ്ങള്‍ ധാരാളമുണ്ട്. പ്രഹസനാത്മകമായ അസംബന്ധങ്ങള്‍ എന്ന് ഇതിനെ ആക്ഷേപിക്കുന്നവരും ഇല്ലാതില്ല.

ഏകാങ്കനാടകങ്ങള്‍ ഗൌരവമുള്ളവ ആയിത്തീര്‍ന്നത് 1920-കളുടെ ആദ്യമാണ്. ബാതുഭായ് ഉമാര്‍വാഡിയ ആണ് ഗൗരവമുള്ള ഏകാങ്കനാടകങ്ങള്‍ രചിച്ചവരില്‍ അഗ്രഗാമി. തികച്ചും അവതരണക്ഷമതയുള്ളവയാണ് ഇദ്ദേഹത്തിന്റെ നാടകങ്ങള്‍. യശ്വന്ത് പാണ്ഡ്യ, പ്രാണ്‍ ജീവന്‍ പാഠക് എന്നിവരുടെ ഏകാങ്കങ്ങളും നല്ല പ്രചാരം നേടി. ഇവരുടെ വഴി സ്വീകരിച്ച് ശ്രീധരാണി, ജയന്തിദലാല്‍, ഉമാശങ്കര്‍ എന്നീ പ്രതിഭാധനന്മാര്‍ വിവിധവിഷയങ്ങളെ അടിസ്ഥാനമാക്കി ധാരാളം ഏകാങ്കങ്ങള്‍ എഴുതി. സാപ്നാദാര (1936) ആണ് ഉമാശങ്കറിന്റെ ആദ്യത്തെ ഏകാങ്കസമാഹാരം. ജയന്തിദലാല്‍ സ്വയം ഒരു നടനും കൂടിയാണ്. സി.സി. മേത്തായും അതുപോലെതന്നെ. 1933-നും 63-നും ഇടയ്ക്ക് മേത്താ മൂന്ന് സമാഹാരങ്ങള്‍ പുറത്തിറക്കി. 1940-ല്‍ ജയന്തി ദലാലിന്റെ ജവനിക പുറത്തുവന്നു. തുടര്‍ന്ന് 1950-ലും (പ്രവേശ്ബിജി) 53-ലും (ത്രിജോ പ്രവേശ്) 57-ലും (ചോഥോ പ്രവേശ്) ഓരോ സമാഹാരം കൂടി പ്രസിദ്ധീകരിച്ചു. മൂര്‍ച്ചയുള്ള പരിഹാസം, ചടുലമായ സംഭാഷണം, ശക്തമായ ഫലിതം, സാമൂഹിക വിമര്‍ശം എന്നിവകൊണ്ട് ഏകാങ്കനാടകം എന്ന സാഹിത്യരൂപത്തിനു സ്ഥാനവും മാനവും ഇദ്ദേഹം നേടിക്കൊടുത്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏകാങ്കങ്ങള്‍ എഴുതിയവരില്‍ പ്രമുഖര്‍ ഗുലാബ്ദാസ് ബ്രോക്കര്‍, ചുനിലാല്‍ മഡിയ, ശിവകുമാര്‍ ജോഷി എന്നിവരാണ്. ബ്രോക്കറുടെ മഹാനിബന്ധ് ഈ കൂട്ടത്തില്‍ ഏകാന്ത സുന്ദരമായി മാറിനില്‍ക്കുന്നു. ജ്വലന്ത്-അഗ്നി (1955) ആണ് ഇദ്ദേഹത്തിന്റെ ഏകാങ്കസമാഹാരം. പുഷ്കര്‍ ചന്ദ്വര്‍ക്കര്‍ മറ്റൊരു ഏകാങ്കനാടകകൃത്താണ്. ഗ്രാമീണ ജീവിതത്തിന്റെ ചിത്രീകരണത്തില്‍ ഇദ്ദേഹം പൂര്‍ണമായി വിജയിച്ചു. 45 ഏകാങ്കനാടകങ്ങളാണ് ശിവകുമാര്‍ ജോഷി രചിച്ചിട്ടുള്ളത്. ആറ് ഏകാങ്കസമാഹാരങ്ങള്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

പരീക്ഷണനാടകങ്ങള്‍

അസംബന്ധനാടകവേദി ഗുജറാത്തില്‍ നിലവില്‍ വന്നത് 1965 അടുപ്പിച്ചാണ്. പാരമ്പര്യനാടകങ്ങളോടു നാടകകൃത്തുകള്‍ക്കുണ്ടായ എതിര്‍പ്പിന്റെ ഫലമായിട്ടാണ് ഈ പ്രസ്ഥാനം നിലവില്‍വന്നത്. അദില്‍മന്‍സൂരി, ചിനു മോഡി, മധുറേ, ലാഭ്ശങ്കര്‍ ഠാക്കര്‍, മുകുന്ദ് പരീഖ് എന്നിവര്‍ പാശ്ചാത്യ നാടുകളില്‍ നിന്നു പ്രചോദനം കൊണ്ടവരാണ്. ഇവരുടെ നാടകഭാഷ ആര്‍ക്കും ബഹുമാനം ഉദിപ്പിക്കുന്നതാണ്. ഇവരുടെ നാടകങ്ങളില്‍ പലതും രസകരം ആണെങ്കിലും കാര്യമായ വിജയം നേടാന്‍ അവയ്ക്കു കഴിഞ്ഞില്ല.

റേഡിയോനാടകങ്ങള്‍

റേഡിയോ എന്ന മാധ്യമത്തിന്റെ കഴിവു ശരിക്കും മനസ്സിലാക്കി റേഡിയോനാടകങ്ങള്‍ എഴുതിയവര്‍ വളരെ കുറവാണ്. സി. സി. മേത്തായാണ് ഇക്കാര്യത്തില്‍ മുമ്പന്‍. യശോധര്‍ മേത്താ, ചുനിലാല്‍ മഡിയ എന്നിവര്‍ തൊട്ടടുത്തു നില്‍ക്കുന്നു. ശിവകുമാര്‍ ജോഷിയുടെ അനന്തസാധന എടുത്തു പറയാവുന്ന ഒരു റേഡിയോനാടകമാണ്. ബകുല്‍ ത്രിപാഠിയുടെ ലഘുനാടകങ്ങള്‍ നല്ല ജനപ്രീതി നേടിയിട്ടുണ്ട്.

മിക്ക എഴുത്തുകാരും ഗുജറാത്തില്‍ റേഡിയോനാടകങ്ങള്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ മിക്കവരും ഈ രംഗത്തു ശോഭിക്കാതെ പോയി.

ഗദ്യസാഹിത്യം

സമ്പന്നമാണ് ഗുജറാത്തിലെ ഗദ്യ സാഹിത്യം. 13-14 ശതകങ്ങളില്‍ ജൈനന്മാര്‍ പകര്‍പ്പെഴുത്തുകാരെക്കൊണ്ട് എഴുതിച്ചു സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ നിരവധിയാണ്. പ്രാചീന ഗുജറാത്തി ഗദ്യകൃതികളുടെ ഒരു സമാഹാരം ഗുജറാത്തി ഗദ്യ സന്ദര്‍ഭ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 15-ാം ശ.-ത്തില്‍ മാണിക്യസുന്ദരസൂരി രചിച്ച പൃഥ്വിചന്ദ്രചരിതം സര്‍വഥാപ്രാധാന്യം അര്‍ഹിക്കുന്നു. ജൈനന്മാരായ ശുഭശീല്‍ഗനി, സമയസുന്ദരഗനി തുടങ്ങിയവര്‍ 15-18 ശതകങ്ങളില്‍ ഒട്ടേറെ ഗദ്യകൃതികള്‍ രചിച്ചു.

ആധുനിക ഗദ്യം

നവീന ഗുജറാത്തി ലേഖകരില്‍ പ്രമുഖന്‍ മേത്താജി എന്ന് അറിയപ്പെടുന്ന ദുര്‍ഗാറാം മന്‍ചാറാം (1809-76) ആണ്. ദല്‍പത് റാം (1820-98), നര്‍മദ് (1833-80) എന്നിവരാണ് ഗദ്യസാഹിത്യത്തിലെ അഗ്രഗാമികളില്‍ മേത്താജിയോടൊപ്പം സ്മരിക്കേണ്ട രണ്ടുപേര്‍. നവീന ഉപന്യാസ സാഹിത്യത്തിനു തുടക്കംകുറിച്ചതും മേത്താജി തന്നെ. സാമൂഹികപരിഷ്കരണ പ്രധാനമാണ് ഇദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ അധികവും.

കവി, നാടകകൃത്ത്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ നവല്‍റാം പാണ്ഡ്യ (1836-88) വിവിധ വിഷയങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ശാലാപത്ര എന്നൊരു മാസിക ഇദ്ദേഹം നടത്തിയിരുന്നു. അതിലാണ് ഈ ലേഖനങ്ങളില്‍ അധികവും പ്രത്യക്ഷപ്പെട്ടിരുന്നത്. ഗോവര്‍ധന്‍ റാം ത്രിപാഠി (1858-1907) ഗുജറാത്തി എഴുത്തുകാരില്‍ അഗ്രഗണ്യനാണ്. ഇദ്ദേഹത്തിന്റെ സാക്ഷര്‍ജീവന്‍ പാശ്ചാത്യ-പൗരസ്ത്യ സാഹിത്യകാരന്മാരുടെ പാണ്ഡിത്യത്തെ താരതമ്യം ചെയ്യുന്നു.

ഗോവര്‍ധന്‍ റാം ത്രിപാഠി

നാല്പതു  വര്‍ഷം മാത്രം ജീവിച്ച (1858-98) നദുഭായി ദ്വിവേദിയുടെ മിക്ക ഉപന്യാസങ്ങളും പ്രിയംവദ, സുദര്‍ശന്‍ എന്നീ ആനുകാലികങ്ങളിലൂടെയാണു വെളിച്ചം കണ്ടത്. നരസിംഹറാവു ദിവേടിയ (1859-1937) പണ്ഡിതയുഗത്തിലെ കവിയും വിമര്‍ശകനുമാണ്. പല വിഷയങ്ങളെക്കുറിച്ച് ഇദ്ദേഹം ഉപന്യാസം എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഗദ്യം സാധാരണക്കാര്‍ക്കു തീരെ അഭിഗമ്യമല്ല.

ആനന്ദശങ്കര്‍ ധ്രുവ് (1869-1942) മുന്‍വിധിയില്ലാതെ പണ്ഡിതോചിതമായ രീതിയില്‍ സ്വന്തം അഭിപ്രായങ്ങള്‍ അവതരിപ്പിച്ച ആളാണ്; ഹൃദയസ്പര്‍ശകമായ രൂപത്തില്‍ ഉപന്യാസമെഴുതാന്‍ കഴിവുണ്ട്. ദാര്‍ശനികോപന്യാസ രചയിതാക്കളില്‍ പ്രമുഖന്‍ ആണ് രാജ്ചന്ദ്ര (1868-1901). ഭാരതീയ തത്ത്വശാസ്ത്രത്തെയും യോഗവിദ്യയെയുംകുറിച്ച് ഛോട്ടാലാല്‍ മാസ്റ്റര്‍ (1862-1912) അനേകം ഉപന്യാസങ്ങള്‍ എഴുതി.

ഗുജറാത്തി ഉപന്യാസകാരന്മാരില്‍ ഏറ്റവും പ്രധാനി കാകാ കലേല്‍ക്കര്‍ ആണ്. ഇദ്ദേഹത്തിന്റെ ഗദ്യം കവിതാമയമാണ്.; വിശേഷിച്ചും പ്രകൃതിദൃശ്യങ്ങളെക്കുറിച്ച് എഴുതുമ്പോള്‍. ഫലിതം, നാടോടിഭാഷ, ശ്ലേഷപ്രയോഗങ്ങള്‍ എന്നിവകൊണ്ട് ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍ ആസ്വാദ്യമായിത്തീര്‍ന്നു. കിശോരിലാല്‍ മശ്രുവാല (1890-1952) ശ്രദ്ധേയമായ ഒരു ഗദ്യകാരനാണ്. ജീവന്‍ ശോധന്‍, സമൂലിക്രാന്തി (1948), സര്‍സാര്‍ ആണേധര്‍മ, കേളവനീനാപായാ എന്നീ ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍ സമാഹരിച്ചിരിക്കുന്നു.

ചരിത്രകാരനും നോവലിസ്റ്റും നാടകകൃത്തുമായ കെ.എം. മുന്‍ഷി നല്ലൊരു ലേഖകന്‍കൂടിയാണ്. രമണ്‍ലാല്‍ ദേശായി (1892-1954) കല, സാഹിത്യം, സംസ്കാരം തുടങ്ങിയ പല വിഷയങ്ങളെക്കുറിച്ചും ധാരാളം ഉപന്യാസങ്ങള്‍ എഴുതിയിട്ടുണ്ട്. വിഷ്ണുപ്രസാദ് ത്രിവേദി (ജ. 1899), രാമനാരായണ്‍ പാഠക് (1887-1955), ധൂമകേതു (1892-1965), ജാവേര്‍ചന്ദ് മേഘാനി (1897-1947), ഉമാശങ്കര്‍ ജോഷി, ജയന്തി ദലാല്‍, ഈശ്വര്‍ പെട്ലിക്കര്‍ (ജ. 1916) എന്നിവരും ഗദ്യസാഹിത്യത്തിനു മികച്ച സംഭാവനകള്‍ നല്കി. നവീന ഉപന്യാസകാരന്മാരില്‍ സുരേഷ്ജോഷിയാണ് ഏറ്റവും പ്രമുഖന്‍. ചന്ദ്രകാന്ത് ബക്ഷി (ജ. 1932) പിക്നിക് ഉപന്യാസങ്ങള്‍ എന്ന പേരില്‍ സമകാലിക വിഷയങ്ങളെക്കുറിച്ച് ദിനപത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്.

രമ്യോപന്യാസം

പണ്ഡിതയുഗത്തില്‍ രമണ്‍ഭായ് നീലകണ്ഠ മാത്രമാണ് ഈ വിഭാഗത്തിനു കാര്യമായ സംഭാവന നല്കിയത്. ഹാസ്യമന്ദിര്‍ ഇദ്ദേഹത്തിന്റെ നര്‍മോപന്യാസ സമാഹാരമാണ്. സ്വൈര്‍ വിഹാരിയുടെ നര്‍മോപന്യാസങ്ങള്‍ സ്വൈര്‍വിഹാര്‍ എന്ന പേരില്‍ രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിനോദ്കാന്ത് എന്ന തൂലികാനാമത്തില്‍ വിജയ് റായ് വൈദ്യ എഴുതിയ ഉപന്യാസങ്ങള്‍ നാജുക്സവാരി (1940), ഉട്താന്‍പാന്‍ (1945), പ്രഭാത് നാരംഗ് (1927) എന്നീ ഗ്രന്ഥങ്ങളില്‍ സഞ്ചയിച്ചിരിക്കുന്നു.

നാലുപതിറ്റാണ്ടുകാലം നര്‍മോപന്യാസങ്ങള്‍ എഴുതിയ ആളാണ് ജ്യോതീന്ദ്രഭാവേ. വൈവിധ്യപൂര്‍ണമാണ് ഇദ്ദേഹത്തിന്റെ രചനകള്‍. ദ്വയാര്‍ഥപ്രയോഗത്തില്‍ നിന്നുണ്ടാകുന്ന ഹാസ്യം പരമാവധി ചൂഷണം ചെയ്ത ആളാണ് ഇദ്ദേഹം. ബകുല്‍ ത്രിപാഠിയാണ് ബുദ്ധിയും നര്‍മബോധവും സമ്യക്കായി ഇണക്കിച്ചേര്‍ത്ത ലേഖകന്‍. 'പ്രിയദര്‍ശി' എന്ന തൂലികാനാമത്തില്‍ പ്രത്യക്ഷപ്പെട്ട മധുസൂദന്‍ പരേഖ് ഹംശാനി ആണേ ശകരാഭായി (ഞാന്‍ എന്ന മിടുക്കിയായ ഭാര്യയും ശകരാഭായിയും) എന്ന സ്ഥിരം പംക്തി സമാചാറില്‍ കൈകാര്യം ചെയ്തു പോന്നു. മധ്യവര്‍ഗത്തിന്റെ ദൈനംദിന ജീവിതത്തിലെ സംഭവങ്ങള്‍ ഉപഹാസപൂര്‍വം വിവരിക്കുന്നതിലൂടെ ഹാസ്യം സൃഷ്ടിക്കുകയാണ് പ്രിയദര്‍ശിയുടെ രീതി. വിദ്വേഷത്തിന്റെ സ്പര്‍ശംപോലും ഇല്ലാത്തതാണ് ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍.

വിനോദ് ഭട്ട് (ജ. 1938) ആണ് മറ്റൊരു ജനപ്രീതി ആര്‍ജിച്ച എഴുത്തുകാരന്‍. ഇദംതൃദീയം (1973), വേതാള്‍ പഞ്ചീശി, വേതാള്‍ പഞ്ചീശി ഇദം ചതുര്‍ഥം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ഉപന്യാസസമാഹാരങ്ങള്‍.

യാത്രാവിവരണം

കാകാ കലേല്‍ക്കര്‍

ഇംഗ്ലണ്ട് നി മുസാഫിരി നര്‍വര്‍ണന്‍ എന്ന പേരില്‍ മഹീപത്റാം എഴുതിയ ഗ്രന്ഥമാണ് ഗുജറാത്തിയിലെ ആദ്യത്തെ യാത്രാവിവരണം. അത്യന്തം രസകരവും വിജ്ഞാനദായകവുമാണ് ഈ കൃതി. കര്‍സന്‍ദാസ് മുല്‍ജിയുടെ ഇംഗ്ലണ്ട് മാന്‍ പ്രവാസ് വിജ്ഞാനപ്രദവും കൂടുതല്‍ സാഹിത്യഭംഗി നിറഞ്ഞതുമാണ്. കെ.എം. മുന്‍ഷിയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ വിവരണമാണ് മാരിബിന്‍ ജവാബ് ദാര്‍ കഹാനി. കാകാ കലേല്‍ക്കറാണ് യാത്രാവിവരണ സാഹിത്യത്തിനു മികച്ച സംഭാവന നല്കിയ മറ്റൊരാള്‍. നോവല്‍ പോലെ ഹൃദ്യമാണ് പ്രതിപാദനം. ഹിമാലയ് നോ പ്രവാസ് (1941), ബ്രഹ്മദേശ് നോ പ്രവാസ് തുടങ്ങി പല യാത്രാവിവരണങ്ങളും ഇദ്ദേഹത്തിന്റേതായി ലഭിച്ചിട്ടുണ്ട്. കവിതയുടെ ഉത്തുംഗശൃംഗങ്ങളിലെത്തുന്ന വര്‍ണന ഈ കൃതികളില്‍ കാണാം. സുന്ദരത്തിന്റെ ദക്ഷിണായനം എന്ന കൃതിയില്‍ തെക്കേ ഇന്ത്യയിലെ പര്യടനത്തിന്റെ അനുഭവങ്ങള്‍ വിശദീകരിക്കുന്നു. സഫര്‍ ഗതാര്യ (1956), രംഗ് ഗതാര്യ (1965), ധ്രുവ് ഗതാര്യ (1976) എന്നീ യാത്രാവിവരണങ്ങളിലൂടെ പ്രസിദ്ധനാണു നാടകകൃത്തും കവിയുമായ ചന്ദ്രവദന്‍ മേത്താ. ഗുലാബ്ദാസ് ബ്രോക്കറുടെ നവഗഗനാനീ നീചേ (1970), പത്രപ്രവര്‍ത്തകനായ രസിക് ജാവേരിയുടെ അല്‍ഗാരി രഖദ്പത്തി (1970) എന്നിവ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

സാഹിത്യചരിത്രങ്ങള്‍

ദാഹ്യാഭായി ദേരാസരിയുടെ ഗുജറാത്തി സാഹിത്യചരിത്ര സംഗ്രഹം സതിനാസാഹിത്യനുന്‍ദിക് ദര്‍ശന്‍ എന്ന പേരിലാണു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. 60 വര്‍ഷത്തെ സാഹിത്യചരിത്രമേ ഇതിലുള്ളൂ (1911-നു 60 വര്‍ഷം മുമ്പ്). കെ.എം. മുന്‍ഷിയുടെ ഗുജറാത്ത് ആന്‍ഡ് ഇറ്റ്സ് ലിറ്ററേച്ചര്‍ ആണ് പ്രധാനപ്പെട്ട മറ്റൊരു സാഹിത്യ ചരിത്രഗ്രന്ഥം. ചരിത്രപരമായ സൂക്ഷ്മത അവകാശപ്പെടാന്‍ ആവാത്ത ഒരു കൃതിയാണിത്. അനന്തറായ് റാവലിന്റെ (ജ. 1912) ഗുജറാത്തി സാഹിത്യം (മധ്യകാലീന്‍) ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ കൃതിയാണ്. ഗുജറാത്തി സാഹിത്യപരിഷത്ത് നാലു വാല്യങ്ങളിലായി ഒരു സമ്പൂര്‍ണ സാഹിത്യചരിത്രം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തി സാഹിത്യാനി വികാസരേഖ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഗുജറാത്തി സാഹിത്യ ചരിത്രമാണ്.

സാഹിത്യനിരൂപണം

ഗുജറാത്തിയിലെ ആധുനിക നിരൂപണത്തിന്റെ മാര്‍ഗദര്‍ശി നര്‍മദ് (1833-86) ആണ്. ഇദ്ദേഹത്തിന്റെ സാഹിത്യനിരൂപണം സാമൂഹിക പരിഷ്കരണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. പക്ഷേ അടുക്കും ചിട്ടയുമില്ലാതെ കടന്നുപോകുന്ന ശിഥില ചിന്തകള്‍ മാത്രമാണ് ആ നിരൂപണ പദ്ധതി എന്നു പരാതിയുണ്ട്. നര്‍മദ് തുടക്കക്കാരന്‍ മാത്രമാണ്. നവല്‍റാം പാണ്ഡ്യ (1836-88) ആണ് വാസ്തവത്തില്‍ നിരൂപണം ഒരു സര്‍ഗപ്രക്രിയ ആക്കിത്തീര്‍ത്തത്. ഒരു കൃതി വായിക്കുമ്പോള്‍ തനിക്കുണ്ടായ അനുഭൂതി അങ്ങേയറ്റത്തെ നിസ്സംഗതയോടെ വിശദമാക്കാന്‍ പാണ്ഡ്യക്ക് അറിയാം. ഗാംഭീര്യമാണ് ഈ നിരൂപകന്റെ സവിശേഷത. സമകാലികരായ മിക്ക എഴുത്തുകാരുടെയും കൃതികള്‍ ഇദ്ദേഹം നിരൂപണം ചെയ്തിട്ടുണ്ട്. എന്നാല്‍ മണിലാലിന്റെ കാന്ത എന്ന നാടകത്തിന്റെ നിരൂപണത്തിലാണ് പാണ്ഡ്യയുടെ പാണ്ഡിത്യവും അപഗ്രഥനപാടവവും തെളിഞ്ഞുകാണുന്നത്.

ബല്‍വന്ത് റായ് റാക്കൂര്‍

സരസ്വതീചന്ദ്ര എന്ന നോവല്‍ എഴുതിയ ഗോവര്‍ധന്‍ റാം ത്രിപാഠിയാണു നിരൂപണരംഗത്തു ശോഭിച്ച മറ്റൊരാള്‍. നിരൂപകന്റെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ വീക്ഷണവും ബോധവും ഉള്ള ആളാണ് ഗോവര്‍ധന്‍ റാം. സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ നിരൂപകന്റെ വീക്ഷണം രൂപപ്പെടുത്തണമെന്ന് ഇദ്ദേഹം നിര്‍ദേശിക്കുന്നു. സാക്ഷര്‍ജീവന്‍ എന്ന പ്രബന്ധത്തില്‍ സാഹിത്യകാരന്‍ എങ്ങനെ ആയിരിക്കണം എന്നു വരച്ചു കാട്ടുന്നുണ്ട്. കവിദയാറാം നോ അക്ഷര്‍ദേഹ്, ഗുജറാത്ത് നാ പ്രാചീന്‍ സാഹിത്യനൂന്‍, ദിഗ്ദര്‍ശന്‍ തുടങ്ങിയവയാണു മുഖ്യകൃതികള്‍. രമണ്‍ഭായ് നീലകണ്ഠ് (1868-1928), നരസിംഹറാവു ദിവേടിയ, ആനന്ദശങ്കര്‍ ധ്രുവ്, മണിലാല്‍ നദുഭായ് ദ്വിവേദി എന്നിവരാണ് ഗോവര്‍ധന്‍ റാമിന്റെ സമകാലികരായ നിരൂപകന്മാര്‍.

ഇരുപതാം ശ.-ത്തിന്റെ ഒന്നാം പാദത്തിന്റെ അവസാനത്തോടുകൂടി ബല്‍വന്ത്റായ് ഠാക്കൂര്‍ ഗുജറാത്തി സാഹിത്യത്തില്‍ ഒരു ശക്തിസ്തംഭമായി വളര്‍ന്നു. നിരൂപണത്തില്‍ ഒരുതരം മൂര്‍ത്തസ്വഭാവം ഇദ്ദേഹം ആവിഷ്കരിച്ചു. വിവിധ് വ്യാഖ്യാനോ, നവീന്‍ കവിതാവിസേ വ്യാഖ്യാനോ (1943), കാവ്യശിക്ഷണ്‍ (1924) എന്നിവയാണു മുഖ്യകൃതികള്‍.

അപഗ്രഥനാത്മക നിരൂപണത്തിന്റെ വക്താവും പ്രയോക്താവും ആയ രാംനാരായണ്‍ വി. പാഠക് (1887-1955) കവികളുടെ ഒരു പുതിയ തലമുറയെ വാര്‍ത്തെടുത്തു. നിരൂപകന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ നിയാമകഘടകം കറതീര്‍ന്ന സാഹിതീസ്നേഹം മാത്രമാണ്. അര്‍വാചിന്‍ കാവ്യസാഹിത്യനന്‍ വഹേണോ (1938), സാഹിത്യ വിമര്‍ശ (1939), കാവ്യാനിശക്തി (1939), ആകലന്‍ (1964) എന്നിവയാണു മുഖ്യകൃതികള്‍. കാകാ കലേല്‍ക്കര്‍, കെ.എം. മുന്‍ഷി, രസിക് ലാല്‍, ദര്‍ശക്, ഝാവേര്‍ചന്ദ് മേഘാനി തുടങ്ങിയവര്‍ 'ഗാന്ധിയുഗ'ത്തിലെ നിരൂപകന്മാരാണ്.

ഇംപ്രഷണിസ്റ്റ് ആയ വിജയരാജ് വൈദ്യ (1897-1974) യുടെ നിരൂപണങ്ങളെ 'റൊമാന്റിക്' എന്നു വിശേഷിപ്പിക്കാം. ഇദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ നടത്തിവന്ന കൗമുദി, മന്‍സി എന്നീ പ്രസിദ്ധീകരണങ്ങളില്‍ക്കൂടി വളര്‍ന്നുവന്ന നിരൂപകന്മാരാണ് വിശ്വനാഥഭട്ടും വിഷ്ണു പ്രസാദ് ത്രിവേദിയും. അനേകേതകീ (1939), ഗതശതക് നം സാഹിത്യ (1959), നീലം അനേപോഖരാജ് (1962) എന്നിവയാണ് വൈദ്യയുടെ പ്രധാന സംഭാവനകള്‍. മന്‍സുഖ് ലാല്‍ ഝാവേരി സാമ്പ്രദായിക രീതിക്കാരനാണ്. ദൃഷ്ടികോണ്‍, കാവ്യവിമര്‍ശ് തുടങ്ങി ധാരാളം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അനന്തറായ് റാവല്‍ (ജ. 1912), അഞ്ചുഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

സുന്ദരം, ഉമാശങ്കര്‍, ജോഷി എന്നിവരുടെ പേര്‍ പറയാതെ ഗുജറാത്തി നിരൂപണസാഹിത്യം പൂര്‍ണമാവുകയില്ല. അര്‍വാചീന്‍ കവിത (1946) ആണ് സുന്ദരത്തിന്റെ പ്രകൃഷ്ട കൃതി. വിശ്വസാഹിത്യത്തില്‍ നിഷ്ണാതനായ ഉമാശങ്കര്‍ ജോഷിയില്‍ നിന്നാണ് നിരൂപണത്തിലെ നവയുഗത്തിന്റെ ആരംഭം. ഇദ്ദേഹത്തിന്റെ നിരൂപണലേഖനങ്ങളുടെ സമാഹരണമാണു പ്രതിശബ്ദ (1967).

സാഹിത്യത്തിന്റെ മറ്റു ശാഖകളിലും നിരൂപണത്തിലും ഒരുപോലെ സംഭാവന അര്‍പ്പിച്ച ധാരാളം എഴുത്തുകാര്‍ വേറെയുമുണ്ട്. ജയന്തി ദലാല്‍, ചുനിലാല്‍ മഡിയ, ഗുലാബ്ദാസ് ബ്രോക്കര്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍ പ്രമുഖരാണ്.

നിരഞ്ജന്‍ ഭഗത് (ജ. 1926) പരമ്പരാഗത നിരൂപണസമ്പ്രദായത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്; സുരേഷ് ജോഷി (ജ. 1921) നൂതന നിരൂപണത്തിന്റെയും. പ്രമോദ്കുമാര്‍ പട്ടേല്‍, സി. എന്‍. പട്ടേല്‍, ജയന്ത് പാഠക്, രമണ്‍ലാല്‍ ജോഷി തുടങ്ങിയവര്‍ നിരഞ്ജന്‍ ഭഗത്തിനെ അനുവര്‍ത്തിക്കുന്നു. നവീന നിരൂപണത്തിന്റെ പക്ഷത്താണ് യശ്വന്ത് ത്രിവേദി, അനിരുദ്ധ് ബ്രഹ്മ ഭട്ട്, സുമന്‍ ഷാ, രാധേശ്യാം ശര്‍മ, ചന്ദ്രകാന്ത് ടോപ്പിവാല തുടങ്ങിയവര്‍. നിരൂപണത്തില്‍ ഘടനാപരമായ സമീപനത്തിനാണ് സുമന്‍ ഷാ പ്രാധാന്യം നല്കുന്നത്.


ഇരുപതാം ശതകത്തില്‍

ക്ലാസ്സിക് ശൈലിയില്‍ കലാത്മകമായി എഴുതിയിട്ടുള്ള ജീവചരിത്രമാണ് കാന്തിലാല്‍-ഛഗന്‍ലാല്‍ പാണ്ഡ്യയുടെ സ്രീജുത് ഗോവര്‍ധന്റാം (1910). ഉദയ്, മധ്യാഹ്ന്, നിവൃത്തി എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ച് വിനായക് മേത്താ പിതാവിന്റെ ജീവിതകഥ പറയുന്ന ഗ്രന്ഥമാണ് നന്ദശങ്കര്‍ ജീവചരിത്ര (1916). ഇതോടൊപ്പം പല ചെറിയ ജീവചരിത്രങ്ങളും ഇക്കാലത്ത് പ്രസിദ്ധം ചെയ്തിട്ടുണ്ട്. സയാജിസാഹിത്യമാല പരമ്പരയില്‍ അനേകം ലഘുജീവചരിത്രങ്ങള്‍ ഉള്‍പ്പെടുന്നു. കവി പ്രേമാനന്ദ്, മീരാബായി, ഭാലന്‍ തുടങ്ങിയവരുടെയെല്ലാം ജീവിതകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗാന്ധിയുഗത്തില്‍

1920-നു ശേഷമുള്ള ഈ കാലഘട്ടത്തില്‍ കിശോര്‍ലാല്‍ മഷ്റുവാലയാണു പ്രധാനി. നാലു ജീവചരിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ വകയായി ലഭിച്ചിട്ടുണ്ട്. കകാല്‍ഭായി കോഠാരിയും ഝാവേര്‍ചന്ദ് മേഘാനിയും ചേര്‍ന്ന് എഴുതിയ ജീവചരിത്രമാണ് സണ്ഡാധാരി (1929), നര്‍വീര്‍ ലാലാജി (1929) എന്നിവ. മഹാദേവ ദേശായി (1892-1942) മൂന്നു ജീവചരിത്രങ്ങള്‍ എഴുതി. ലളിതമാണ് ഇദ്ദേഹത്തിന്റെ ശൈലി. വീര്‍നര്‍മദ് (1933) വിശ്വനാഥഭട്ടിന്റെ കൃതിയാണ്. കെ.എം. മുന്‍ഷി രണ്ടു ജീവചരിത്രങ്ങള്‍ എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആകര്‍ഷകമായ ശൈലി ഈ ഗ്രന്ഥങ്ങള്‍ ഹൃദ്യമാക്കിത്തീര്‍ത്തിരിക്കുന്നു.

നൂറുകണക്കിനു ലഘുജീവചരിത്രങ്ങള്‍ 20-ാം ശ.-ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചരിത്രപുരുഷന്മാരുടെ ഡയറി, കത്തുകള്‍, പ്രസംഗങ്ങള്‍ തുടങ്ങി രേഖപ്പെടുത്തപ്പെട്ട പലതും ആധാരമാക്കി എഴുതിയിട്ടുള്ളവയും ഇക്കൂട്ടത്തില്‍പ്പെടും. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം എഴുതപ്പെട്ട കൃതികള്‍ നിരവധിയാണ്. വ്യക്തിത്വവും ദേശീയബോധവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമായിരുന്നു ജീവചരിത്രരചയിതാക്കള്‍ മുഖ്യമായും മുന്നില്‍ക്കണ്ടത്. പഞ്ചാബ് കേസരി ലാലാ ലജ്പത് റായ്, ഭഗിനി നിവേദിത, റാം മനോഹര്‍ ലോഹ്യ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുത്താം.

ആത്മകഥ

നര്‍മദ് ആണ് ഈ പ്രസ്ഥാനത്തിന്റെ കാര്യത്തിലും അഗ്രഗാമി. മേരി ഹക്കിഖത്ത് (1934) ആണ് ഇദ്ദേഹത്തിന്റെ ആത്മകഥ. ആദ്യഭാഗങ്ങളൊക്കെ ആകര്‍ഷകമാണെങ്കിലും ക്രമേണ ഒട്ടും തൃപ്തികരമല്ലാത്ത രീതിയിലായിപ്പോയി രചന. മണിലാല്‍ നന്ദുഭായി ദ്വിവേദിയുടെ ആത്മവൃത്താന്ത് തന്റെ 27 വയസ്സുവരെയുള്ള കഥമാത്രമാണ്.ഒരു പാഴ്സി സ്ത്രീയുടെ ആത്മകഥയാണു ഷിറീന്‍ മാഡം (1890). ആത്മകഥാശാഖയില്‍ ഏറ്റവും പ്രധാനം മഹാത്മാഗാന്ധിയുടെ സത്യാനാപ്രയോഗോ ആണ്.

ഗുജറാത്തിലെ പ്രാമാണികന്മാരായ എഴുത്തുകാരില്‍ പലരും ആത്മകഥ എഴുതിയിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനിയായ ഇന്ദുലാല്‍ യാജ്ഞിക്കിന്റെ ആത്മകഥ അഞ്ചു വാല്യമായിട്ടാണു പ്രസിദ്ധീകരിക്കുന്നത്. കലാകാരനായ രവിശങ്കര്‍ റാവലിന്റെ ആത്മകഥയുടെ പേര്‍ ആത്മകഥാനക് (1967) എന്നാണ്.

തൂലികാചിത്രങ്ങള്‍, ഡയറികള്‍, കത്തുകള്‍ എന്നിവ ജീവചരിത്രരചനയുടെ അവതരണാന്തരമായി ഗുജറാത്തിയില്‍ കാണാം. തൂലികാചിത്രങ്ങളില്‍ മുഖ്യം ലീലാവതി മുന്‍ഷിയുടെ രേഖാചിത്രോ (1925) ആണ്. ഡയറി എഴുത്തില്‍ മൂന്നെണ്ണമേ ശ്രദ്ധേയമായിട്ടുള്ളൂ. കത്തുകളുടെ കാര്യത്തില്‍ കാന്തമാല (കവി കാന്തിന്റെ കത്തുകള്‍), കലാപിയുടെ കലാപിന 144 പത്രോ എന്നിവയാണു മുഖ്യം.

പല ആത്മകഥകളുടെയും വിവര്‍ത്തനം ഗുജറാത്തി ഭാഷയിലെ ഈ ശാഖയ്ക്കു മുതല്‍ക്കൂട്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍പ്പെടുന്ന കൃതിയാണു സന്‍സ്മരണോ (1918). ടാഗൂറിന്റെ ആത്മകഥയുടെ പരിഭാഷയാണ് ഇത്.

ബാലസാഹിത്യം

പഴയ കഥകളില്‍ കുട്ടികള്‍ക്കുകൂടി ആസ്വദിക്കാവുന്ന ചില നുറുങ്ങുകള്‍ കണ്ടേക്കാമെങ്കിലും കുട്ടികള്‍ക്കുവേണ്ടി എഴുതപ്പെട്ട സാഹിത്യം 19-ാം ശ. ത്തോടു കൂടിയേ പ്രത്യക്ഷപ്പെടുന്നുള്ളൂ. നരസിംഹ മേത്തായുടെ നാഗദമന്‍, പ്രേമാനന്ദിന്റെ മാമേരൂണ്‍ എന്നിവയില്‍ കുട്ടികള്‍ക്കു രസിക്കുന്ന ഭാഗങ്ങള്‍ അവിടവിടെയായി കാണാം.

ജിജുഭായ് ബധേകാ (1885-1939) യുടെ താഥൂണ്‍ തബകാലൂണ്‍ ആണു കുട്ടികള്‍ക്കായി എഴുതപ്പെട്ടതെന്നു പറയാവുന്ന ആദ്യത്തെ കൃതി. സാത് പുംഛാദിയോ ഉന്ദര്‍ (ഏഴു വാലുള്ള എലി), രാജാസുപദ്കന്നോ (മുറിച്ചെവിയന്‍ രാജാവ്), ശശഭായീ സങ്കാലിയാ (സങ്കാലിയാ എന്ന മുയല്‍) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റുകൃതികള്‍. ദക്ഷിണാമൂര്‍ത്തി ബാലസാഹിത്യമാലയില്‍ 80 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ബാലസാഹിത്യഗുച്ഛയില്‍ 25-ഉം. മൂല്‍ശങ്കര്‍ഭട്ടിന്റെ പാതാള്‍പ്രവേശ് ബാലസാഹിത്യകൃതികളില്‍ മുന്നിട്ടുനില്‍ക്കുന്നു. ഝാവേര്‍ ചന്ദ് മേഘാനിയുടെ നാന-തായ്നെ (നമുക്ക് കുട്ടികളാകാം) എന്ന കൃതി കവിതാസമാഹാരമാണ്. പത്തുവയസ്സായ പെണ്‍കുട്ടി ഗിര്‍വനത്തില്‍ സിംഹവുമായി ഏറ്റുമുട്ടി വിജയം വരിക്കുന്ന കഥയാണ് ഇദ്ദേഹത്തിന്റെ ചാരണ്‍കന്യ. മനുഭായി ജോധാനിയുടെ ഗ്രാമീണ കഥകളെല്ലാം ശിശുക്കള്‍ക്ക് ഇഷ്ടമാണ്. കുട്ടികള്‍ക്കുവേണ്ടി കഥകളും കവിതകളും രചിച്ച കവിയാണ് ദുര്‍ഗേശ് ശുക്ല (ജ. 1907).

ജഗത്റാം ദാവെ ഈ രംഗത്ത് ഏറ്റവും ശോഭിച്ച ആളാണ്. ഇദ്ദേഹത്തിന്റെ ബാലകോന ബാപു പ്രസിദ്ധമാണ്. ഫലിതമാണ് ഹരിപ്രസാദ് വ്യാസിന്റെ കഥകളുടെ മുഖമുദ്ര. ബകോര്‍ പട്ടേല്‍, ഷകാരി പാലലാനി എന്നിവയില്‍ ആടുകള്‍ ആണ് കഥാപാത്രങ്ങള്‍. മനുഭായി പാണ്ഡ്യ പതിനഞ്ചാമത്തെ വയസ്സില്‍ രചിച്ച മകാനിയോ എന്ന കഥ സമ്മാനാര്‍ഹമായി. പാട്ടുകള്‍, കഥകള്‍, കവിതകള്‍, ഫലിതങ്ങള്‍, നഴ്സറി ഗീതങ്ങള്‍ തുടങ്ങി ബാലസാഹിത്യത്തിന്റെ എല്ലാ ശാഖകളിലും കൈവച്ചു വിജയം വരിച്ചആളാണു രമണ്‍ലാല്‍ സോനി. പക്ഷിമൃഗാദികള്‍ ആണ് ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങളില്‍ അധികവും. സോമഭായി പട്ടേല്‍, ജീവ്റാം ജോഷി, സോമഭായ് ഭര്‍സര്‍ എന്നിങ്ങനെ ബാലസാഹിത്യം കൈകാര്യം ചെയ്തവര്‍ ധാരാളമുണ്ട്. കുട്ടികള്‍ക്കുവേണ്ടി രചിച്ച നാടകങ്ങളും ഉണ്ട്. വഡലൊ സോനാപരി എന്നിവ കൂട്ടത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. കൃഷ്ണലാല്‍ (1911-60) ആണ് നാടകകൃത്ത്. സി.സി. മേത്താ, ചന്ദര്‍വര്‍കര്‍, യശ്വന്ത് പാണ്ഡ്യ, ജയന്തി ദലാല്‍എന്നിവരാണ് കുട്ടികള്‍ക്കുവേണ്ടി നാടകം എഴുതിയവരില്‍ പ്രമുഖര്‍.

ജിജുഭായി രംഗത്തു വന്നതിനുശേഷമാണു കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങള്‍ ഗുജറാത്തില്‍ ഉണ്ടായത്. ബാല്‍ജീവന്‍, ബാല്‍മിത്ര ഗാണ്ഡിവ് എന്നിവ ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടവയാണ്. പല മാസികകളും കുട്ടികള്‍ക്കായി പംക്തി നീക്കി വച്ചിട്ടുണ്ട്. ഇന്നു ബാലവാരികകളില്‍ ഏറ്റവും പ്രശസ്തം ജഗ്മഗ്, സബ്രാസ്, ബാല്‍സന്ദേശ്, ഫുല്‍വാരി എന്നിവയാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പല ഭാഷകളില്‍ നിന്നും ഉള്ള വിവര്‍ത്തനങ്ങളും ബാലസാഹിത്യത്തെ പുഷ്ടിപ്പെടുത്തിയിട്ടുണ്ട്.

ഉപസംഹാരം. ആധുനിക ഭാരതീയ ഭാഷകളില്‍ ഗുജറാത്തി ഭാഷയുടെയും സാഹിത്യത്തിന്റെയും നില മെച്ചമാണ്. ഹിന്ദി, മറാഠി ഭാഷകളോട് ഗുജറാത്തിക്ക് നല്ല അടുപ്പവുമുണ്ട്. ഈ ഭാഷകളുമായി നല്ല രീതിയിലുള്ള ആദാനപ്രദാനമുണ്ട്. പല സ്ഥാപനങ്ങളും ഗുജറാത്തി സാഹിത്യത്തിന്റെ വികാസത്തിന് സഹായകമായിട്ടുണ്ട്. അഹമ്മദാബാദ് കേന്ദ്രമായി ഗുജറാത്തി സാഹിത്യസഭ പ്രവര്‍ത്തിച്ചുതുടങ്ങിയത് 1898-ലാണ്. 1905-ല്‍ ഗുജറാത്തി സാഹിത്യ പരിഷത്ത് രൂപീകൃതമായി. 1920-ലാണ് അഹമ്മദാബാദ് വിദ്യാപീഠം സ്ഥാപിതമായത്. ഈ വിദ്യാപീഠം സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ചു. മുംബൈയില്‍ 1938-ല്‍ കെ.എം. മുന്‍ഷി സ്ഥാപിച്ച ഭാരതീയ വിദ്യാഭവന്‍ അഖിലേന്ത്യാ പ്രശസ്തിയാര്‍ജിച്ച സാഹിത്യ സാംസ്കാരിക സ്ഥാപനമാണ്.

ഗുജറാത്തിന്റെ മഹാനായ പുത്രന്‍ മഹാത്മാഗാന്ധി ഭാരതത്തിന്റെ രാഷ്ട്രപിതാവായി ഉയര്‍ന്നു. അദ്ദേഹത്തിന്റെ ആദ്യകാല രചനകളെല്ലാം ഗുജറാത്തി ഭാഷയിലാണ് എഴുതപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ ആത്മകഥാരചനകളില്‍പ്പെട്ട ഒന്നാണ് മഹാത്മാഗാന്ധിയുടെ സത്യാനാ പ്രയോഗോ (സത്യാന്വേഷണ പരീക്ഷണങ്ങള്‍, 1927). 2001-ലെ ജ്ഞാനപീഠ ജേതാവായ മുതിര്‍ന്ന കവി രാജേന്ദ്രകേശവ ലാലിനെപ്പോലുള്ളവര്‍ അദ്വൈതദര്‍ശനം കാവ്യവിഷയമാക്കുമ്പോഴും ഗാന്ധിദര്‍ശനങ്ങളില്‍ നിന്ന് അകന്നുപോകുന്നില്ല. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രഭാവം മറ്റു ഭാഷാസാഹിത്യങ്ങളിലും ഗണ്യമാണ്. പ്രകൃതി ദുരന്തങ്ങളും ലഹളകളും സമ്മാനിച്ച വടുക്കള്‍ ഗുജറാത്തി സാഹിത്യത്തിലും പ്രതിഫലിച്ചു. ആധുനികമായ എല്ലാ സാഹിത്യപ്രവണതകളും ശക്തമായതോടൊപ്പം പ്രതിരോധസാഹിത്യവും ദലിത്സാഹിത്യവും ഗുജറാത്തിയില്‍ ശക്തമായിക്കൊണ്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍