This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുജറാത്തിഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:34, 30 നവംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഗുജറാത്തിഭാഷയും സാഹിത്യവും

'ഗുജറാത്ത്' സംസ്ഥാനത്തെ ഭാഷയും അതിന്റെ സാഹിത്യവും. അല്‍ബിറൂണിയുടെ അല്‍-ഹിന്ദ് എന്ന ഗ്രന്ഥത്തില്‍ (11-ാം ശ.) പറയുന്നതനുസരിച്ച് 'ഗുസ്ര്‍' എന്ന ജനവര്‍ഗത്തിന്റെ ദേശത്തിനെക്കുറിക്കുന്ന പദമാണ് 'ഗുസ്റത്ത്'; അവിടത്തെ ഭാഷ ഗുജറാത്തിയും.

ഭാഷ

ഗുജറാത്ത് സംസ്ഥാനവും ഭാഷയും

ഗുജറാത്തിന്റെ അതിര്‍ത്തി എന്നും ഒന്നുതന്നെ ആയിരുന്നില്ല. ചാലൂക്യവംശം ഭരണം ആരംഭിച്ച കാലത്ത് (10-ാം ശ.) രാജസ്ഥാനിലെ അബുമലകള്‍ മുതല്‍ തെക്കോട്ടു പഴയ സാരസ്വതമണ്ഡലവും ഇന്നത്തെ ഗുജറാത്തിന്റെ വടക്കന്‍ പ്രദേശവും ഉള്‍പ്പെട്ടതായിരുന്നു ഗുജറാത്ത്. ഇന്നത്തെ മഹാരാഷ്ട്രയിലെ താന ജില്ലവരെ ആയിരുന്നു സുല്‍ത്താന്‍ഭരണകാലത്തെ ഗുജറാത്തിന്റെ വ്യാപ്തി. എങ്കിലും ഇതില്‍ മുഖ്യപ്രദേശത്തിനു മാത്രമേ ഗുജറാത്ത് എന്നു പറഞ്ഞിരുന്നുള്ളൂ. പതിനേഴില്‍ കുറയാത്ത ദേശ്യഭേദങ്ങളുള്ള ഗുജറാത്തി മാനക രൂപത്തില്‍ (standard form) ഗുജറാത്തില്‍ ഉടനീളം ഉപയോഗിക്കപ്പെടുന്നു. ഈ ഭാഷ ആധുനിക ഇന്തോ യൂറോപ്യന്‍ ഭാഷകളില്‍പ്പെടുന്നു. ഏതാണ്ട് 4 കോടിയില്‍പ്പരം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു.

ഉത്പത്തി

വൈദികഭാഷയുടെ മൂന്നാമത്തെ പ്രാകൃതമായ അപഭ്രംശമാണ് ഗുര്‍ജരം. അതില്‍നിന്നു രൂപപ്പെട്ടതാണ് ഗുജറാത്തി. 10-ാം ശ.ത്തോടുകൂടി ഈ ഭാഷ രൂപപ്പെട്ടു. ആചാര്യഹേമചന്ദ്രന്റെ (1089-1173) സിദ്ധഹേമശബ്ദാനുശാസനം എന്ന സംസ്കൃത വ്യാകരണഗ്രന്ഥത്തില്‍ ഈ ദേശ്യഭാഷയുടെ രൂപം വിശദീകരിക്കുന്നുണ്ട്. ഇത് സാഹിത്യഭാഷയും നിത്യവ്യവഹാരഭാഷയുമായി മാറിയത് 14, 15 ശതകങ്ങളിലാണ്. 'ഗുജ്റഭാഖാ' എന്നാണ് ഭലന എന്ന കവി (1500-50) ഇതിനു പേരിട്ടത്. പ്രേംചന്ദ് എന്ന പ്രസിദ്ധകവി (1650--1700) അത് 'ഗുജറാത്തി' എന്നു പരിഷ്കരിച്ചു.

'സൂരതി', 'ഛരോതരി', 'പത്നി', 'പാഴ്സി ഗുജറാത്തി', 'സൗരാഷ്ട്രി' എന്നിങ്ങനെ മുഖ്യമായും അഞ്ചു ദേശ്യഭേദങ്ങള്‍ മാത്രമാണ് ഇന്ന് ഗുജറാത്തിക്കുള്ളത്. ദേശ്യഭേദങ്ങളില്‍ത്തന്നെ പല ഉപവിഭാഗങ്ങളും കാണാം. എന്നാല്‍ ഈ ഭേദങ്ങള്‍ ഒന്നും തന്നെ രൂപവിഷയകം അല്ല. ഉച്ചാരണത്തിലാണ് ഭേദം ഏറ്റവും കൂടുതല്‍; അതുപോലെതന്നെ പദങ്ങളിലും. മാറാഠി, കൊങ്കണി എന്നീ ഭാഷകളില്‍ നിന്നുമുള്ള പദങ്ങള്‍ അതതു പ്രദേശത്തോട് അടുത്തു കിടക്കുന്ന ദേശ്യഭേദങ്ങളില്‍ കൂടുതലായി കാണാം. വളരെ ലളിതമാണ് ഗുജറാത്തി ഭാഷ. പദസമ്പത്തില്‍ ഒരു നല്ല പങ്കു സംസ്കൃതത്തില്‍നിന്നു സ്വീകരിച്ചതാണ്.

അക്ഷരമാല

ലിഖിതഭാഷയില്‍ മാത്രമേ സ്വരങ്ങള്‍ക്കു ഹ്രസ്വദീര്‍ഘഭേദങ്ങള്‍ ഉള്ളൂ. അകാരത്തിന്റെ കാര്യത്തില്‍മാത്രം ഉച്ചാരണത്തിലും ദീര്‍ഘസ്വരമുണ്ട്. 36 വ്യഞ്ജനങ്ങള്‍ ഉള്ളതില്‍ ങ, ഞ, ഷ, ണ, റ എന്നിവ ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളില്‍ നിന്നുവന്ന പദങ്ങളില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. 'റ' യ്ക്കു മലയാളത്തിലെപ്പോലെ രണ്ടുച്ചാരണം ഉണ്ട്; 'റ്റ' എന്നു ഇരട്ടിക്കുമ്പോഴത്തേതും 'റ' ഒറ്റയ്ക്കും 'ഴ' കാണുന്നില്ല.

നാമം, ക്രിയ, ദ്യോതകം എന്നു പദങ്ങളെ മൂന്നായി തിരിക്കാം. മൂന്നു ലിങ്ഗം, രണ്ടു വചനം, ക്രിയയ്ക്കു സകര്‍മക-അകര്‍മകഭേദങ്ങള്‍ എന്നിവ കാണുന്നുണ്ട്. സകര്‍മകങ്ങളില്‍ കര്‍ത്തരിപ്രയോഗമാണ് അധികവും. സകര്‍മകങ്ങളില്‍ കര്‍ത്താവിന് അനുസരിച്ച് ക്രിയകളിലും ലിംഗഭേദമുണ്ട്. ക്രിയാവിശേഷണം, ഗതി, ഘടകം, വ്യാക്ഷേപകം എന്നിവയാണ് ദ്യോതകങ്ങള്‍. വ്യാക്ഷേപകങ്ങള്‍ സാധാരണയായി വാക്യാരംഭത്തില്‍ പ്രയോഗിക്കുന്നു. കര്‍ത്താവ്, കര്‍മം, ക്രിയ എന്നിങ്ങനെയാണ് വാക്യത്തിലെ പദക്രമം. കര്‍ത്തരിയിലും കര്‍മണിയിലും ഭാവാര്‍ഥത്തിലും ഇതേക്രമം തന്നെ.

സാഹിത്യം

ഇതര ഭാഷകളിലെപ്പോലെ ഗുജറാത്തിയിലും നാടോടി സാഹിത്യത്തില്‍നിന്നാണ് തുടക്കം. ഈ നാടോടി സാഹിത്യം മിക്കവാറും അജ്ഞാതകര്‍ത്തൃകമാണ്. നാടോടിഗാനങ്ങള്‍, നാടോടിക്കഥകള്‍, പഴഞ്ചൊല്ലുകള്‍, പല ഇനത്തിലുളള കടങ്കഥകള്‍ എന്നിവ ഉള്‍ച്ചേര്‍ന്നതാണ് ഗുജറാത്തി നാടോടി സാഹിത്യം. ഇവയില്‍ പഴഞ്ചൊല്ലുകളും കടങ്കഥകളും ഒഴികെയുള്ളവ മിക്കവാറും ഗാനങ്ങള്‍ തന്നെ. നാടോടിക്കഥ എന്നു പറയുമ്പോഴും അവയില്‍ അധികവും കഥാഗാനങ്ങള്‍ ആണ്. പഴഞ്ചൊല്ലുകളിലും ഒരു താളമുണ്ട്. കടങ്കഥകള്‍ പദ്യത്തിലും ഗദ്യത്തിലും കാണാം. ചോദ്യോത്തരരൂപത്തിലും കടങ്കഥകള്‍ ഉണ്ട്.

നാടോടി സാഹിത്യം

പത്താമത്തെ വേദം

നാടോടിസാഹിത്യത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 'ദോഹ' പത്താമത്തെ വേദമാണെന്നു ഗുജറാത്തിലെ ജനങ്ങള്‍ വിശ്വസിച്ചിരുന്നു. ദോഹ എന്നാല്‍ ഈരടി എന്നാണ് അര്‍ഥം. അപ്പോള്‍ സംസ്കൃതഛന്ദസ്സില്‍പ്പെടുന്നില്ല. ഗാനാത്മകമാണെന്നും സൂചനയുണ്ട്. ദോഹയെ പ്രകീര്‍ത്തിക്കുന്ന ഒരു ദോഹതന്നെയുണ്ട്.

"പത്താമത്തെ വേദമല്ലോ

മെച്ചമെഴും ദോഹ

ദോഹയറിയുന്നവര്‍ക്കു

പരമാനന്ദമല്ലോ

മച്ചിപ്പെണ്ണറിവീലല്ലോ

പേറ്റുനോവെന്തെന്ന്.

സമാഹരണത്തിന്റെ കഥ

17, 18, 19 ശ.-ങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ള പല കൃതികളിലും നാടോടി സാഹിത്യത്തിന്റെ സവിശേഷതകള്‍ കലര്‍ന്നിരിക്കുന്നു. പ്രേമാനന്ദിന്റെ (1636-1734) ഇതിഹാസകാവ്യങ്ങളിലും ഗിര്‍ധറിന്റെ (1787-1852) രാമായണത്തിലും അഖാഭഗത്തിന്റെ (1615-75) ഛാപകളിലും നാടോടി സാഹിത്യത്തിന്റെ സ്വാധീനം വ്യക്തമാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും നാടോടി സാഹിത്യത്തിന്റെ സമാഹരണത്തില്‍ ശാസ്ത്രീയമായ ഒരു സമീപനം നടത്തിയിട്ടുള്ളവര്‍ വിരളമാണ്. ജൈന സന്ന്യാസിയായ ഹേമചന്ദ്രാചാര്യ (12-ാം ശ.) മുതല്‍ കവി ആയ ദലപത്റാം (1820-98) വരെ ഉള്ളവര്‍ തങ്ങള്‍ ശേഖരിച്ച നാടോടി സാഹിത്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ഇരുട്ടില്‍ തപ്പിത്തടയുകയായിരുന്നു. കവി നര്‍മദാ ശങ്കറിനു മാത്രമാണ് ഈ രംഗത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞത് (1833-86). സമീപകാലത്ത് ഗുജറാത്തിലെ നാടന്‍ കലകള്‍ക്കുവേണ്ടിയുള്ള സംസ്ഥാന കമ്മിറ്റി നാടന്‍ പാട്ടുകള്‍ ശേഖരിച്ച് ഗുജറാത്തി ലോക് സാഹിത്യമാല എന്ന പേരില്‍ 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിത്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതാണ് നാടോടി സാഹിത്യം. അതുകൊണ്ടുതന്നെ അതില്‍ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങള്‍ക്കു വൈവിധ്യമുണ്ട്. നാടോടി ഗാനങ്ങളില്‍ ഏറിയ പങ്കിന്റെയും വിഷയം പ്രേമം ആണ്. അനുഷ്ഠാനപരം എന്നു വിശേഷിപ്പിക്കാവുന്നതാണ് ഒരു നല്ല പങ്ക്. കന്യകമാര്‍ ഗൗരീവ്രതം അനുഷ്ഠിക്കുന്നതിനോട് അനുബന്ധിച്ച് പാടുകയും ആടുകയും ചെയ്യാറുണ്ട്; വിവാഹച്ചടങ്ങില്‍ എല്ലാ കര്‍മങ്ങളോടനുബന്ധിച്ചും നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കും.

നാടോടിക്കഥകള്‍ സാമൂഹിക പാരമ്പര്യത്തിന്റെ ഭാഗമാണ്. കെട്ടുകഥകളാണ് അധികവും. പലപ്പോഴും വീരാരാധനയാണ് കഥാവസ്തു. യക്ഷിക്കഥകളും ഉണ്ട്. നാടോടിക്കഥകളുടെ ശേഖരണത്തിലും കാര്യമായ പുരോഗതി ഒന്നും നേടിയിട്ടില്ല. സൗരാഷ്ടാനി രാസ്ധാര്‍ (അഞ്ചുവാല്യം), ഒഖാ മണ്ഡല്‍ നിലോക് കഥാവോ എന്നിവയാണ് മുഖ്യ സമാഹാരങ്ങള്‍.

പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍

കെട്ടുകഥകള്‍, ഭൂമിശാസ്ത്രം, ചരിത്രം, തത്ത്വചിന്ത എന്നിങ്ങനെ ധൈഷണികതയുടെ വിവിധ മേഖലകളെ തഴുകി ഒഴുകുന്ന ഒരു മഹാപ്രവാഹമാണു പഴഞ്ചൊല്ലുകളും കടങ്കഥകളും. നിത്യജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് നാടോടി സാഹിത്യത്തിലെ ഈ ഉപവിഭാഗങ്ങള്‍. തങ്ങളുടെ വിശ്വാസങ്ങള്‍, നിത്യജീവിതവുമായി ബന്ധപ്പെട്ട ജീവികള്‍, കൃഷി, വീട്ടുകാര്യങ്ങള്‍, കാലാവസ്ഥ, എന്നു വേണ്ട ജീവിതത്തിലെ സ്ഥൂലവും സൂക്ഷ്മവുമായ എല്ലാറ്റിനെയും ഇവ സ്പര്‍ശിക്കുന്നുണ്ട്. ഉഖനന്‍ ആണ് കടങ്കഥകളുടെ സമാഹാരത്തില്‍ മുഖ്യം.

നാടോടി നാടകങ്ങള്‍

നാടോടി നാടകങ്ങള്‍ മൂന്നു വിധമുണ്ട്. പുരാണപരം, ചരിത്രപരം, സാമൂഹികം. ശക്തിപൂജയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഇവയ്ക്ക് 6-7 ശതകം പഴക്കം കല്പിക്കുന്നു. 'ഭവായി' എന്നാണു ഇവയ്ക്കു പേര്. അസയില്‍ ഠാകോര്‍ 360 ഭവായി നാടകങ്ങള്‍ എഴുതിയിട്ടുണ്ടത്രെ. ഇതില്‍ 60 എണ്ണമേ കണ്ടുകിട്ടിയിട്ടുള്ളൂ. വിനോദവും സാരോപദേശവും പകരുന്നതാണ് ഇവ. ഏതാണ്ട് അനുഷ്ഠാനപരമെന്നു വിശേഷിപ്പിക്കാവുന്ന ഈ നാടോടി നാടകങ്ങള്‍ ക്രമേണ അശ്ളീലം നിറഞ്ഞതായി മാറി.

ആദികാല കവിത

ഗുജറാത്തിസാഹിത്യത്തില്‍ 12 മുതല്‍ 15 വരെയുള്ള ശ.-ങ്ങളില്‍ രൂപം കൊണ്ടിട്ടുള്ള വിവിധ സാഹിത്യ രൂപങ്ങളില്‍ രാസ, ഫാഗു എന്നിവയാണ് ആദ്യത്തേത്. ഒരു നാടോടി നൃത്തരൂപമായിരുന്നു രാസ. പിന്നീട് അത് സാഹിത്യ രൂപമായി മാറി. ഒരു തരം മഹാകാവ്യരൂപമാണ് ഫാഗു. പുരാണകഥ, ചരിത്രാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാവനാകഥകള്‍ എന്നിവയാണ് ഇവയില്‍ മിക്കതും.

രാസയും ഫാഗുവും. മീര്‍ അബ്ദുര്‍ റഹിമാന്‍ ആണ് രാസ എന്ന കാവ്യരീതിയില്‍ പ്രാതഃസ്മരണീയന്‍. കാമുകനോട് വേര്‍പെട്ട ഒരു സ്ത്രീയുടെ ദുഃഖം വിവരിക്കുന്ന സന്ദേശകാവ്യമാണ് ഇദ്ദേഹത്തിന്റെ കൃതി.

രാസ യുഗത്തിലെ കവികളില്‍ ബഹുഭൂരിപക്ഷവും ജൈനസന്ന്യാസിമാര്‍ ആണ്. വജ്രസേനസൂരി എന്ന ജൈന സന്ന്യാസിയുടെ ഭരതേശ്വരബാഹുബലിഘോര യാണ് ഈ കൂട്ടത്തില്‍ മുഖ്യം (12-ാം ശ. ഒടുക്കം). ഇതേ കഥ തന്നെ മറ്റൊരു ജൈനസന്ന്യാസി 14 സര്‍ഗമുള്ള ഒരു ഇതിഹാസമാക്കി എഴുതിയിട്ടുണ്ട്. ഈ ബൃഹത്കൃതിയാണ് ആദ്യം കണ്ടുകിട്ടിയ രാസ.

സംസ്കൃതത്തിലെ ഫല്ഗു ആണു ഫാഗു ആയി മാറിയത്. വസന്തത്തിന്റെ പര്യായമാണ് ഫല്ഗു. വസന്തംപോലെ ആകര്‍ഷകം എന്നാണ് വിവക്ഷിതം. വസന്തകാലവിനോദങ്ങള്‍ വിവരിക്കുന്ന കൃതി എന്ന അര്‍ഥത്തിലും പേര് സാര്‍ഥകമായിരിക്കുന്നു. വിവാഹലുകള്‍, ബാരമാസി എന്നു മുഖ്യമായും രണ്ടു വിഭാഗം ഉള്‍ക്കൊള്ളുന്നതാണ് ഫാഗു. വിവാഹലുകള്‍, വിവാഹവും ആയി ബന്ധപ്പെട്ടവയാണ്. വൈരാഗ്യത്തെ വധുവായി സങ്കല്പിച്ചുകൊണ്ടുള്ളതാണ് ഈ വിവാഹലുകള്‍. ജിനേശ്വരസൂരി വിവാഹലു (സോമമൂര്‍ത്തി, 1275), ജിനോദയസൂരി വിവാഹലു (മേരുനന്ദനഗണി., 1377) എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം.

ഓരോ മാസത്തെയും ഒന്നോ അതിലേറെയോ പദ്യങ്ങളില്‍ വര്‍ണിക്കുന്ന കൃതികളാണു ബാരമാസി. ബാരമാസി എന്നതിന്റെ വാഗര്‍ഥം പന്ത്രണ്ടുമാസങ്ങള്‍ ഉള്ളത് എന്നാണ്. വിരഹദുഃഖത്തിന്റെ ഗാനങ്ങളാണ് ഇവ. നാല്‍ഹയുടെ വിശാലദേ - രാസോ (1216) ആണ് ഇക്കൂട്ടത്തില്‍ പ്രധാനം. ഓരോ മാസത്തിനും രണ്ടു പദ്യം ആണ് ഇതില്‍ ഉള്ളത്. മറ്റൊരു പ്രസിദ്ധമായ ഫാഗു ആണ് നേമിനാഥ ചതുഷ്പദിക (വിനയചന്ദ്രസൂരി, 1250)

പ്രതിപാദ്യം തികച്ചും കല്പിതമായ ചില കവിതകള്‍ രൂപത്തില്‍ രാസയോട് സാമ്യം വഹിക്കുന്നുണ്ട്. കഥാസരിത്സാഗരം പോലുള്ള കൃതികളില്‍നിന്നാണ് ഈ കഥകള്‍ സ്വീകരിക്കുന്നത്. രൂപത്തില്‍ സാമ്യമുണ്ടെങ്കിലും പ്രതിപാദ്യത്തില്‍ വൈജാത്യം ഉള്ളതുകൊണ്ട് ഇവയെ രാസയുടെ കൂട്ടത്തില്‍ പെടുത്താറില്ല.

ഈ കാലഘട്ടത്തിലെ കൃതികള്‍ തികച്ചും ഛന്ദോബദ്ധമാണെന്നു പറഞ്ഞുകൂടാ. വിനയചന്ദ്രസൂരിയുടെ ഉപദേശമാലാകഹണായ (1259?) ആണ് ഈ കൂട്ടത്തില്‍ ഏറ്റവും പഴക്കമുള്ളത്. 'ഛപ്പയ' (അഷ്ടപദിക്കു സമാനം) ആണ് വൃത്തം.

മാതൃക, കക്ക എന്നീ രണ്ടുതരം കവിതകളെപ്പറ്റിയും ഇവിടെ പറയേണ്ടതുണ്ട്. എല്ലാ സ്വരങ്ങളും വ്യഞ്ജനങ്ങളും ഉള്‍ക്കൊള്ളുന്നത് മാതൃക. വ്യഞ്ജനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നത് കക്ക. ആദ്യത്തേതു ചൗപായി (ചതുഷ്പദി) വൃത്തത്തിലും രണ്ടാമത്തേത് ദുഹാ (ഈരടി) വൃത്തത്തിലും ആണ്. ഈ വിഭാഗത്തിലെ പല കൃതികളും അജ്ഞാത കര്‍ത്തൃകമാണ്. ജഗദ്രയുടെ സംയുക്ത-മായീ-ചൗപായീ (1275?), പദ്മയുടെ സംവേഗ മാതൃക (13-ാം ശ.), വിദ്ധണുവിന്റെ കാകബന്ധചൗപായി (1934) തുടങ്ങിയവയാണ് ഈ കൂട്ടത്തില്‍ എടുത്തുപറയേണ്ടവ.


ഭക്തികാവ്യങ്ങള്‍

ഗുജറാത്തിസാഹിത്യത്തിന്റെ പ്രാചീന രൂപങ്ങളുടെ സംഭാവനയില്‍ ഏറിയകൂറും ജൈന സന്ന്യാസിമാരുടെ സംഭാവനയാണ്. ഗുജറാത്തിയില്‍ പുതിയ യുഗത്തിന്റെ പിറവി കുറിച്ചതു നരസിംഹമേത്തായുടെ (1408-80?) ഭക്തി കാവ്യങ്ങളാണ് എന്നു പറയാം. ഈ കാലഘട്ടത്തിലെ ഭാരതീയ കവിതകള്‍ക്കു മാര്‍ഗദര്‍ശകമായതു മേത്തായുടെ ഭക്തിഗാനങ്ങളാണ്. ആത്മനിഷ്ഠമായ ഗാനങ്ങള്‍ക്കു പ്രാധാന്യം കൊടുത്തു എന്നതാണ് നരസിംഹ മേത്തായുടെ സവിശേഷത. മൂന്നുതരം ഭാവഗീതങ്ങള്‍ ഇദ്ദേഹം രചിച്ചു: ഹിന്ദോലാ-നാപദ, ശൃംഗാരമാല, വസന്ത-നാപദ. ഇവയില്‍ ഭക്തിഗാനങ്ങളും ദാര്‍ശനികഗാനങ്ങളും വരുമ്പോള്‍ വസ്തുനിഷ്ഠത ആത്മനിഷ്ഠതയ്ക്കു വഴിമാറിക്കൊടുക്കുന്നുണ്ട്. "വൈഷ്ണവജനതോ തേനേ കഹീയേ, പീഡാ പരായീ ജാണേരേ എന്ന പ്രസിദ്ധമായ ഗാനം ഇദ്ദേഹത്തിന്റേതാണ്.

ജയദേവന്റെ ഗീതഗോവിന്ദത്തിന്റെ ശൈലിയില്‍ കൃഷ്ണന്റെയും രാധയുടെയും ബുദ്ധിശക്തിയെ വിവരിക്കുന്ന അനേകം ചാതുരികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ എല്ലാം പ്രേമത്തെ പ്രകീര്‍ത്തിക്കുന്നവയാണ്.

മീരാബായി (1499-1564). ഭക്തിയുഗത്തിലെ മുഖ്യകവയിത്രിയാണ് മീരാബായി. ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ മേവാഡില്‍ ജീവിച്ചു. പില്ക്കാലത്തു ഗുജറാത്തില്‍ എത്തി. ശ്രീകൃഷ്ണന്റെ പ്രേമഭാജനമാണു താന്‍ എന്നു കരുതിയ കവയിത്രിയായിരുന്നു മീരാബായി. ആത്മനിഷ്ഠമായ ഗാനങ്ങളില്‍ എല്ലാം ഈ സങ്കല്പം തെളിഞ്ഞുകാണാം. ഭാലണന്റെ സമകാലീനയാണു മീര.

മീരാബായി

നരസിംഹ മേത്തായ്ക്കും മീരയ്ക്കും ഒപ്പംതന്നെ ഓര്‍മിക്കേണ്ട മറ്റു രണ്ടു സാഹിത്യകാരന്മാരാണ് ഭീമനും മദനനും. നരസിംഹ മേത്തായുടെ പുരാണകഥാഗാനങ്ങള്‍ക്കു പുതിയൊരു മാനം നല്‍കിയതു ഭാലണന്‍ ആണ്. ആഖ്യാനം എന്ന് ഇദ്ദേഹം ഇതിന് പേരിട്ടു.

15-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന വരസിംഗന്റെ പ്രമേയങ്ങള്‍ എല്ലാം തന്നെ ഭാഗവതത്തില്‍ നിന്നും ഹരിവംശത്തില്‍നിന്നുമാണ്. ആദ്യത്തെ ജൈനേതര കവിയാണു വരസിംഗന്‍.

ഗുജറാത്തിയില്‍ രാമായണം സംഗ്രഹിച്ച കവിയാണ് പ്രസിദ്ധനായ മാഡണബന്ധാരോ. ഹനുമന്തോപാഖ്യാനം, രുക്മാംഗദചരിതം എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. ഉദബോധകകൃതിയായ പ്രബോധ-ബത്രീശി പഴഞ്ചൊല്ലുകളുടെ ഒരു സമാഹാരം കൂടിയാണ്. പുരാണസംക്ഷേപകന്‍ എന്ന നിലയില്‍ പ്രാതഃസ്മരണീയനായ ഭീമന്‍ ഈ കാലഘട്ടത്തിലാണു ജീവിച്ചിരുന്നത്. പ്രബോധചന്ദ്രോദയത്തിന്റെ ഛന്ദോബദ്ധമായ പരിഭാഷയാണ് ഇദ്ദേഹത്തിന്റെ പ്രബോധപ്രകാശം (1490). ഈ കാലയളവിലെ കഥാസാഹിത്യകാരന്മാരാണു വാസുവും നരപതിയും. സഗാളസാ (1474?) ആണ് വാസുവിന്റെ കൃതി. നരപതിയുടേതു നന്ദബത്രീശി (1489) പഞ്ചദണ്ഡം എന്നിവയും.

ചില ചരിത്രകാവ്യങ്ങളും ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. ഝലോറിലെ പദ്മനാഭയുടെ കാന്‍ഹര്‍ ഭേപ്രബന്ധ (1456), ലവണ്യ സമയന്‍ എന്ന ജൈന സന്ന്യാസിയുടെ വിമല പ്രബന്ധ (1512) എന്നിവയാണു മുഖ്യം. അനേകം ഭാവനാകഥകളും ഈ കാലഘട്ടത്തിന്റെ സംഭാവനയില്‍പ്പെടും.

ആഖ്യാനയുഗത്തിനു തുടക്കം കുറിച്ച ഭാലണനെത്തുടര്‍ന്ന് ഈ രംഗത്തു ശോഭിച്ചവര്‍ നാകരനും പ്രേമാനന്ദനും ആണ്. മഹാഭാരതം, രാമായണം എന്നിവയിലെ മിക്ക സന്ദര്‍ഭങ്ങളും നാകരന്‍ (1500-75) ഉപയോഗപ്പെടുത്തി. ഭാഷ ലളിതവും വൃത്തം ഗാനാത്മകവുമാണ്. പ്രേമാനന്ദന്‍ 16 കൃതികള്‍ രചിച്ചു. ഓഖാഹരണം (1667?) സുദാമാചരിതം �(1682), നളാഖ്യാനം (1677-86), മദാലാസാഖ്യാനം (1672) തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ആഖ്യാനയുഗത്തില്‍ വേറെയും ധാരാളം കവികള്‍ ഉണ്ടായിരുന്നു എങ്കിലും അവര്‍ ആരും അത്ര പ്രസിദ്ധരല്ല.

ദാര്‍ശനിക സാഹിത്യം

17-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ധനരാജന്‍ ആണ് ആദ്യത്തെ ദാര്‍ശനികകവി. 13 ദാര്‍ശനിക ഗാനങ്ങള്‍ കൊണ്ട് ബൂടിയോ ഈ ശാഖയെ സമ്പുഷ്ടമാക്കി. ശങ്കരാചാര്യരുടെ ദര്‍ശനം വിവരിക്കുന്ന കൃതിയാണു ഗോപാലന്റെ ജ്ഞാനഗീത (1649). ഈ പരമ്പരയില്‍ ഏറ്റവും പ്രമുഖന്‍ അഖോഗീതയുടെ (1650) കര്‍ത്താവായ അഖോ ആണ് (1615-75). ദാര്‍ശനിക കൃതികള്‍ക്കു പുറമേ അനേകം ഭക്തിഗാനങ്ങളും ദാര്‍ശനിക ഗാനങ്ങളും ഇദ്ദേഹം എഴുതി. അലങ്കാരസമൃദ്ധമാണ് ഇവയെല്ലാം.

പ്രേമാനന്ദ്

പ്രേമാനന്ദനെത്തുടര്‍ന്ന് ഭക്തികാവ്യങ്ങള്‍ക്കു കൂടുതല്‍ പ്രചാരം സിദ്ധിച്ചു എന്നു മാത്രമല്ല, മറ്റു ശാഖകള്‍ പ്രചാരലുപ്തവുമായി. ശ്യാമളഭട്ടന്റെ ശിവമാഹാത്മ്യം (18-ാം ശ. അവസാനം), സുന്ദരന്റെ ദശമസ്കന്ധം (1740), രണഛോഡയുടെ ഏതാനും ആഖ്യാനങ്ങള്‍ (1717-19), നിഷ്കളാനന്ദന്റെ ധീരജാഖ്യാനം തുടങ്ങിയവ പില്ക്കാല ഭക്തിസാഹിത്യത്തിന്റെ മികച്ച സംഭാവനകളാണ്.

ഭക്തികാവ്യങ്ങളും ദാര്‍ശനിക കാവ്യങ്ങളും ഈ കാലത്ത് ധാരാളം ഉണ്ടായിട്ടുണ്ട്. ഭക്തികാവ്യങ്ങളില്‍ വൈഷ്ണവവും ശൈവവും ശാക്തേയവും ഉള്‍പ്പെടും. കൃഷ്ണലീലാപരമാണ് വൈഷ്ണവകാവ്യങ്ങള്‍ അധികവും. നരസിംഹ മേത്തായെപ്പോലെതന്നെ പ്രസിദ്ധനാണ് രാജി. ഇദ്ദേഹം മൂവായിരത്തിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇതേ ശ്രേണിയില്‍പ്പെടുത്തേണ്ട കവികളാണു ബ്രഹ്മാനന്ദനും (1775-1849) പ്രേമാനന്ദപ്രേമസഖിയും (1757-1845). ഭക്തരണഛോഡയും സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ കാലഘട്ടത്തിലെ അവസാനത്തെ കവിയായ ദഭോയിയിലെ ദയാരാമന്‍, നരസിംഹ മേത്തായ്ക്കും പ്രേമാനന്ദനും സമശീര്‍ഷനാണ്.

ദാര്‍ശനിക കവികളില്‍ പ്രമുഖന്‍ അനുഭവാനന്ദ എന്നു കൂടി പേരുള്ള നാഥഭവാനന്‍ (18-ാം ശ.) ആണ്. ശങ്കരാചാര്യദര്‍ശനം വിശദമാക്കുന്ന നാലു കൃതികള്‍ ഇദ്ദേഹം രചിച്ചു. ഈ സാഹിത്യ ശാഖയില്‍ 18-ാം ശ.-ത്തില്‍ വിലപ്പെട്ട സംഭാവന നല്കിയവരാണ് ജീവണദാസന്‍, ജീവരാമഭട്ടന്‍, ധീരോകേവലപുരി, ഭോജോഭക്തന്‍, മനോഹരസ്വാമി ഛൊതമകവി തുടങ്ങിയവര്‍. ഗൌരീഭായി ആണ് ഈ കൂട്ടത്തിലെ ഏക കവയിത്രി. ശങ്കരാചാര്യരുടെ ദാര്‍ശനിക ചിന്തകളില്‍ ആകൃഷ്ടരായവര്‍ ആണ് ഇവരെല്ലാം.

ഭക്തികാവ്യങ്ങള്‍

ഗുജറാത്തിസാഹിത്യത്തിന്റെ പ്രാചീന രൂപങ്ങളുടെ സംഭാവനയില്‍ ഏറിയകൂറും ജൈന സന്ന്യാസിമാരുടെ സംഭാവനയാണ്. ഗുജറാത്തിയില്‍ പുതിയ യുഗത്തിന്റെ പിറവി കുറിച്ചതു നരസിംഹമേത്തായുടെ (1408-80?) ഭക്തി കാവ്യങ്ങളാണ് എന്നു പറയാം. ഈ കാലഘട്ടത്തിലെ ഭാരതീയ കവിതകള്‍ക്കു മാര്‍ഗദര്‍ശകമായതു മേത്തായുടെ ഭക്തിഗാനങ്ങളാണ്. ആത്മനിഷ്ഠമായ ഗാനങ്ങള്‍ക്കു പ്രാധാന്യം കൊടുത്തു എന്നതാണ് നരസിംഹ മേത്തായുടെ സവിശേഷത. മൂന്നുതരം ഭാവഗീതങ്ങള്‍ ഇദ്ദേഹം രചിച്ചു: ഹിന്ദോലാ-നാപദ, ശൃംഗാരമാല, വസന്ത-നാപദ. ഇവയില്‍ ഭക്തിഗാനങ്ങളും ദാര്‍ശനികഗാനങ്ങളും വരുമ്പോള്‍ വസ്തുനിഷ്ഠത ആത്മനിഷ്ഠതയ്ക്കു വഴിമാറിക്കൊടുക്കുന്നുണ്ട്. "വൈഷ്ണവജനതോ തേനേ കഹീയേ, പീഡാ പരായീ ജാണേരേ എന്ന പ്രസിദ്ധമായ ഗാനം ഇദ്ദേഹത്തിന്റേതാണ്.

ജയദേവന്റെ ഗീതഗോവിന്ദത്തിന്റെ ശൈലിയില്‍ കൃഷ്ണന്റെയും രാധയുടെയും ബുദ്ധിശക്തിയെ വിവരിക്കുന്ന അനേകം ചാതുരികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ എല്ലാം പ്രേമത്തെ പ്രകീര്‍ത്തിക്കുന്നവയാണ്.

മീരാബായി (1499-1564). ഭക്തിയുഗത്തിലെ മുഖ്യകവയിത്രിയാണ് മീരാബായി. ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ മേവാഡില്‍ ജീവിച്ചു. പില്ക്കാലത്തു ഗുജറാത്തില്‍ എത്തി. ശ്രീകൃഷ്ണന്റെ പ്രേമഭാജനമാണു താന്‍ എന്നു കരുതിയ കവയിത്രിയായിരുന്നു മീരാബായി. ആത്മനിഷ്ഠമായ ഗാനങ്ങളില്‍ എല്ലാം ഈ സങ്കല്പം തെളിഞ്ഞുകാണാം. ഭാലണന്റെ സമകാലീനയാണു മീര.

നരസിംഹ മേത്തായ്ക്കും മീരയ്ക്കും ഒപ്പംതന്നെ ഓര്‍മിക്കേണ്ട മറ്റു രണ്ടു സാഹിത്യകാരന്മാരാണ് ഭീമനും മദനനും. നരസിംഹ മേത്തായുടെ പുരാണകഥാഗാനങ്ങള്‍ക്കു പുതിയൊരു മാനം നല്‍കിയതു ഭാലണന്‍ ആണ്. ആഖ്യാനം എന്ന് ഇദ്ദേഹം ഇതിന് പേരിട്ടു.

15-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന വരസിംഗന്റെ പ്രമേയങ്ങള്‍ എല്ലാം തന്നെ ഭാഗവതത്തില്‍ നിന്നും ഹരിവംശത്തില്‍നിന്നുമാണ്. ആദ്യത്തെ ജൈനേതര കവിയാണു വരസിംഗന്‍.

ഗുജറാത്തിയില്‍ രാമായണം സംഗ്രഹിച്ച കവിയാണ് പ്രസിദ്ധനായ മാഡണബന്ധാരോ. ഹനുമന്തോപാഖ്യാനം, രുക്മാംഗദചരിതം എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. ഉദബോധകകൃതിയായ പ്രബോധ-ബത്രീശി പഴഞ്ചൊല്ലുകളുടെ ഒരു സമാഹാരം കൂടിയാണ്. പുരാണസംക്ഷേപകന്‍ എന്ന നിലയില്‍ പ്രാതഃസ്മരണീയനായ ഭീമന്‍ ഈ കാലഘട്ടത്തിലാണു ജീവിച്ചിരുന്നത്. പ്രബോധചന്ദ്രോദയത്തിന്റെ ഛന്ദോബദ്ധമായ പരിഭാഷയാണ് ഇദ്ദേഹത്തിന്റെ പ്രബോധപ്രകാശം (1490). ഈ കാലയളവിലെ കഥാസാഹിത്യകാരന്മാരാണു വാസുവും നരപതിയും. സഗാളസാ (1474?) ആണ് വാസുവിന്റെ കൃതി. നരപതിയുടേതു നന്ദബത്രീശി (1489) പഞ്ചദണ്ഡം എന്നിവയും.

ചില ചരിത്രകാവ്യങ്ങളും ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. ഝലോറിലെ പദ്മനാഭയുടെ കാന്‍ഹര്‍ ഭേപ്രബന്ധ (1456), ലവണ്യ സമയന്‍ എന്ന ജൈന സന്ന്യാസിയുടെ വിമല പ്രബന്ധ (1512) എന്നിവയാണു മുഖ്യം. അനേകം ഭാവനാകഥകളും ഈ കാലഘട്ടത്തിന്റെ സംഭാവനയില്‍പ്പെടും.

ആഖ്യാനയുഗത്തിനു തുടക്കം കുറിച്ച ഭാലണനെത്തുടര്‍ന്ന് ഈ രംഗത്തു ശോഭിച്ചവര്‍ നാകരനും പ്രേമാനന്ദനും ആണ്. മഹാഭാരതം, രാമായണം എന്നിവയിലെ മിക്ക സന്ദര്‍ഭങ്ങളും നാകരന്‍ (1500-75) ഉപയോഗപ്പെടുത്തി. ഭാഷ ലളിതവും വൃത്തം ഗാനാത്മകവുമാണ്. പ്രേമാനന്ദന്‍ 16 കൃതികള്‍ രചിച്ചു. ഓഖാഹരണം (1667?) സുദാമാചരിതം �(1682), നളാഖ്യാനം (1677-86), മദാലാസാഖ്യാനം (1672) തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ആഖ്യാനയുഗത്തില്‍ വേറെയും ധാരാളം കവികള്‍ ഉണ്ടായിരുന്നു എങ്കിലും അവര്‍ ആരും അത്ര പ്രസിദ്ധരല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍