This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗായത്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗായത്രി

1. ഒരു ഋഗ്വേദമന്ത്രം. ഗാനം ചെയ്യുന്നവനെ രക്ഷിക്കുന്നത് (ഗായന്തംത്രായതേ) എന്നാണ് വാക്യാര്‍ഥം. പ്രാണങ്ങളെ രക്ഷിക്കുന്നത് (ഗയാന്‍ ത്രായതേ) എന്നും ഗായത്രീ ശബ്ദത്തിനു വ്യുത്പത്തി പറയുന്നു. സവിതാവിനെ ഉദ്ദേശിച്ചുള്ള മന്ത്രമായതിനാല്‍ ഇതിന് 'സാവിത്രി' എന്നും പേരുണ്ട്.

'ഓം ഭൂര്‍ ഭുവഃ സ്വഃ

തത് സവിതുര്‍ വരേണ്യം

ഭര്‍ഗോ ദേവസ്യ ധീമഹീ

ധീയോയോ നഃ പ്രചോദയാത്.'

എന്ന ഗായത്രീമന്ത്രത്തിലെ ഓം എന്നത് പ്രണവവും ഭൂര്‍ഭുവഃ സ്വഃ എന്നത് വ്യാഹൃതികളുമാണ്. എല്ലാ മന്ത്രത്തിന്റെയും ആദ്യം പ്രണവം കാണുമെങ്കിലും അപൂര്‍വം ചില മന്ത്രങ്ങളുടെ തുടക്കത്തില്‍ മാത്രമേ പ്രണവവും വ്യാഹൃതിയും ചേര്‍ന്നുകാണുന്നുള്ളൂ. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്നു മാനസികാവസ്ഥകളെ കാണിക്കുന്ന അകാര ഉകാര മകാരങ്ങളുടെ ആദിമധ്യാന്തങ്ങളെ സൂചിപ്പിക്കുകയാണ് പ്രണവമായ ഓം. പ്രാണികളില്‍ വ്യാപരിച്ചിരിക്കുന്ന പ്രണവത്തെ പരബ്രഹ്മസ്വരൂപമായി കണക്കാക്കുന്നു. സ്ഥൂലസൂക്ഷ്മകാരണങ്ങളായ മൂന്നു ലോകത്തെ കാണിക്കുന്നതാണ് ഭൂര്‍ഭുവഃ സ്വഃ എന്ന വ്യാഹൃതി. പ്രണവവ്യാഹൃതികളുടെ ഉച്ചാരണംകൊണ്ട് ഭഗവാന്റെ സ്ഥൂലവും സൂക്ഷ്മവുമായ നാമരൂപങ്ങളെക്കുറിച്ചുള്ള സ്മരണയാണ് ലക്ഷ്യമാക്കുന്നത്.

അടുത്തതാണ് മന്ത്രഭാഗം. ഋഷി, ദേവത, ഛന്ദസ്സ് എന്നിങ്ങനെ മൂന്ന് അംശങ്ങളാണ് മന്ത്രത്തിലുള്ളത്. മന്ത്രസ്രഷ്ടാവ് വിശ്വാമിത്രനാണെന്നാണു വിശ്വാസം. ഇതില്‍ 24 അക്ഷരങ്ങള്‍ ഉണ്ട്. ലോകത്തിലുള്ള സ്ഥാവരജംഗമ ജീവികളോട് (19) പഞ്ചഭൂതങ്ങളെക്കൂടി ചേര്‍ക്കുമ്പോള്‍ കിട്ടുന്ന സംഖ്യയായ 24-നെയാണ് ഇതു സൂചിപ്പിക്കുന്നതെന്നു പറയപ്പെടുന്നു. ബ്രഹ്മചര്യാകാലമായ ആദ്യത്തെ 24 വര്‍ഷമാണ് ഇതു കാണിക്കുന്നതെന്നു മറ്റൊരഭിപ്രായവുമുണ്ട്. വാക്ക്, പാണി, പാദം, വായു, ഉപസ്ഥം എന്നീ അഞ്ചു കര്‍മേന്ദ്രിയങ്ങള്‍; ശ്രോത്രം, ത്വക്ക്, ചക്ഷുസ്സ്, ജിഹ്വ, ഘ്രാണം എന്നീ പഞ്ചേന്ദ്രിയങ്ങള്‍; ശബ്ദം, സ്വര്‍ഗം, രൂപം, രസം, ഗന്ധം എന്നീ അഞ്ച് ഇന്ദ്രിയ വിഷയങ്ങള്‍; പൃഥിവി, ജലം, തേജസ്സ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങള്‍; മനസ്സ്, ബുദ്ധി, ആത്മാവ്, അവ്യക്തം എന്നീ നാലെണ്ണം; ഇങ്ങനെ 24 തത്ത്വങ്ങളെ ഗായത്രിയുടെ 24 അക്ഷരങ്ങളും പുരുഷന്‍ എന്ന തത്ത്വത്തെ പ്രണവവും പ്രതിപാദിക്കുന്നു എന്ന് വിഷ്ണുധര്‍മോത്തര പുരാണത്തില്‍ പറയുന്നു.

അര്‍ഥം. 'സവിതാവിന്റെ ദിവ്യവും ശ്രേഷ്ഠവുമായ ആ തേജസ്സിനെ ഞാന്‍ ധ്യാനിക്കുന്നു. ആ ഭര്‍ഗന്‍ എന്ന തേജസ്സ് ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കട്ടെ' ഇതാണ് മന്ത്രത്തിന്റെ അര്‍ഥം. ദുര്‍വികാരങ്ങളെ നശിപ്പിക്കുന്ന ദാഹക തേജസ്സോടെ ഉള്ളില്‍ ഭാസിക്കുന്ന ആത്മസത്തയായ സൂര്യനോട് ശുദ്ധബോധം തെളിയിക്കാനുള്ള പ്രാര്‍ഥനയാണ് ഗായത്രീമന്ത്രം.

ധ്യാനം. ഉപനയനകാലത്ത് വടുവിന് ഉപദേശിക്കേണ്ട മന്ത്രമാണ് ഗായത്രി. ഈ മന്ത്രത്തിന്റെ ഉപദേശത്തോടുകൂടിയാണ് ത്രൈവര്‍ണികര്‍ക്കു ദ്വിജത്വം സിദ്ധിക്കുന്നത്. ബ്രാഹ്മണര്‍ ദിവസവും ചെയ്യുന്ന സന്ധ്യാവന്ദനത്തോടൊപ്പം വെള്ളത്തിലോ അതിനു സമീപത്തോ നിന്നുകൊണ്ട് അംഗന്യാസങ്ങളോടെ 24 മുതല്‍ 108 വരെ ഉരു ഗായത്രി ജപിക്കുന്നു. ഗായത്രീമന്ത്രംകൊണ്ട് ത്രിസന്ധ്യകളില്‍ സൂര്യന് അര്‍ഘ്യം നല്കുകയും ആ മന്ത്രം യഥാശക്തി ജപിക്കുകയും ചെയ്യണം. പൂര്‍വാഹ്നത്തില്‍ രക്തവര്‍ണയും രക്തവസ്ത്രഗന്ധമാലയും കൈകളില്‍ പാശാങ്കുശാക്ഷമാലാ കമണ്ഡലുകള്‍ ധരിച്ചിരിക്കുന്നവളും ഋഗ്വേദസ്വരൂപിണിയും ഭൂമണ്ഡലവാസിനിയും ഹംസവാഹനയും കുമാരിയുമായ ബ്രഹ്മശക്തിയായി ഗായത്രിയെ ധ്യാനിക്കണം. സായാഹ്നത്തില്‍ കൃഷ്ണവര്‍ണയും കൃഷ്ണമാല്യാംബര ഗന്ധധാരിണിയും ശംഖചക്രഗദാപദ്മപാണിയും സാമാവേദസ്വരൂപിണിയും ദ്യുലോക വാസിനിയും ഗരുഡവാഹനയും വൃദ്ധയും ആയ വിഷ്ണുശക്തിയായി ധ്യാനിക്കണം. മധ്യാഹ്നത്തില്‍ ശ്വേതവര്‍ണയും ശ്വേതവാസോഗാന്ധമാല്യയും ത്രിശൂല ഡമരുധാരിണിയും യജുര്‍വേദസ്വരൂപണിയും അന്തരീക്ഷവാസിനിയും വൃഷഭവാഹനയും യുവതിയും ആയ രുദ്രശക്തിയായി ധ്യാനിക്കണം എന്നീപ്രകാരം ഗായത്രീരഹസ്യോപനിഷത്തില്‍ പറയുന്നു.

ജപരീതി. ഗായത്രി ജപിക്കുന്ന രീതിയെപ്പറ്റി ദേവീഭാഗവതത്തില്‍ വിവരിക്കുന്നുണ്ട്. വലത്തെകൈ നിവര്‍ത്തി മലര്‍ത്തിപ്പിടിച്ച് വിരലുകളുടെ അഗ്രം മടക്കിക്കൊണ്ട് മുഖം കുനിച്ച് ദേഹം ഇളകാതെ നിന്നുവേണം ഗായത്രി ജപിക്കേണ്ടത്. മോതിരവിരലിന്റെ മധ്യരേഖയില്‍ നിന്നും തുടങ്ങി കീഴോട്ടിറങ്ങി ദക്ഷാവര്‍ത്തരീതിയില്‍ ചെറുവിരലിന്റെ മധ്യരേഖയില്‍ക്കൂടി മേലോട്ടു കയറി മോതിരവിരല്‍, നടുവിരല്‍, ചൂണ്ടാണിവിരല്‍ എന്നിവയുടെ മുകള്‍രേഖയില്‍ക്കൂടി ചരിച്ചും ചൂണ്ടുവിരലിന്റെ മൂലം വരെയുള്ള വരകളെ പെരുവിരലിന്റെ അഗ്രംകൊണ്ട് തൊട്ടെണ്ണിക്കൊണ്ട് ഗായത്രി ഉരുക്കഴിച്ചാല്‍ ഒരു ആവൃത്തിയാകുമ്പോള്‍ ജപസംഖ്യ പത്ത് ആകും. ഇതിനെ കരമാലാസമ്പ്രദായം എന്നാണു പറയുക. ഈ രീതി കൂടാതെ ജപസംഖ്യ കണക്കാക്കാന്‍ താമരക്കുരുമാലയോ സ്ഫടികമണിമാലയോ ഉപയോഗിക്കുന്ന പതിവുമുണ്ട്.

ജപഫലം. ഏറ്റവും ശ്രേഷ്ഠവും മോക്ഷസാധനമാണ് ഗായത്രീമന്ത്രമെന്ന് വിശ്വസിക്കുന്നു. ഋഗ്വേദത്തില്‍ നിന്ന് തത്സവിതുര്‍ വരേണ്യം എന്ന പാദവും യജുര്‍വേദത്തില്‍നിന്ന് ഭര്‍ഗോദേവസ്യ ധീമഹി എന്ന പാദവും സാമവേദത്തില്‍നിന്ന് ധീയോയോനഃ പ്രചോദയാത് എന്ന പാദവും എടുത്ത് ഗായത്രിക്കും അതേപോലെ ഈ വേദങ്ങളില്‍നിന്ന് യഥാക്രമം അകാരവും ഉകാരവും മകാരവും എടുത്ത് പ്രണവത്തിനും ഭുഃ, ഭുവഃ, സ്വഃ എന്നിവ എടുത്ത് വ്യാഹൃതികള്‍ക്കും ബ്രഹ്മാവ് രൂപംനല്കി എന്നു പറയപ്പെടുന്നു. അതുകൊണ്ട് ഓങ്കാരത്തോടും വ്യാഹൃതികളോടും കൂടിയ ഗായത്രീമന്ത്രത്തെ സന്ധ്യാകാലങ്ങളില്‍ ജപിക്കുന്നവനു വേദാധ്യാനജന്യമായ ഫലം സിദ്ധിക്കും എന്നാണു വിശ്വാസം. ഗ്രാമത്തിനു വെളിയില്‍ നദീതീരത്തോ ആരണ്യത്തിലോ ഈ മന്ത്രം ആയിരം ഉരു ജപിച്ചാല്‍ മഹാപാപത്തില്‍ നിന്നും മോചനം ലഭിക്കും എന്ന് മനുസ്മൃതി പറയുന്നു. ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ ആദ്യദിവസം സകലദോഷപ്രായശ്ചിത്താര്‍ഥം ഗായന്ത്രി ജപിക്കുന്ന പതിവുണ്ട്. ഈ ദിവസം കലണ്ടറുകളില്‍ ഗായത്രീജപം എന്ന് വിശേഷിപ്പിച്ചിരിക്കും. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന അകൃത്യങ്ങള്‍ക്കു പ്രായശ്ചിത്തമായി ജപിക്കുന്നതിനെ സഹ്രസാവൃത്തി എന്നുപറയുന്നു. ഈ മന്ത്രം ഒരുതവണ ജപിച്ചാല്‍ ഒരു പകല്‍ ചെയ്ത പാപമെല്ലാം ശമിക്കുമെന്നും പത്തുകോടി ജപിച്ചാല്‍ ജ്ഞാനോദയം ഉണ്ടായി മോക്ഷം കിട്ടുമെന്നും വിശ്വാസമുണ്ട്. അഗ്നിയോടൊന്നിച്ച് ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ജാതമായതിനാല്‍ അഗ്നിമുഖിയായിത്തീര്‍ന്ന ഗായത്രി ബ്രഹ്മസാമീപ്യത്തിനുതകുന്ന ഒരു മഹാമന്ത്രമായി കരുതപ്പെടുന്നു.

പരാമര്‍ശങ്ങള്‍. ഗായത്രീമന്ത്രം ഋഗ്വേദത്തിന്റെ മൂന്നാം മണ്ഡലത്തിലെ 62-ാമത്തെ അനുവാകത്തിലും യജൂര്‍വേദത്തിന്റെ മൂന്ന്, മുപ്പത്, മുപ്പത്താറ് എന്നീ അധ്യായങ്ങളിലും സാമവേദത്തിന്റെ ഉത്തരാര്‍ച്ചികത്തില്‍ 13-ാമധ്യായം മൂന്നാം ഖണ്ഡത്തിലും പ്രതിപാദിക്കുന്നുണ്ട്. ഗായത്രിയുടെ ഓരോ അക്ഷരത്തിലും പ്രത്യേകം ദേവതയും ഋഷിയും ഉള്ളതായി സാഹിത്യുപനിഷത്ത് പറയുന്നു. ബൃഹദാരണ്യകോപനിഷത്തിലെ അഞ്ചാമധ്യായം 14-ാം ബ്രാഹ്മണത്തിലാണ് ഗായത്രിയുടെ രൂപം വിസ്തരിക്കുന്നത്. ബ്രഹ്മത്തില്‍ നിന്നു പ്രണവവും പ്രണവത്തില്‍നിന്നു വ്യാഹൃതികളും അവയില്‍ നിന്നു ഗായത്രിയും ഗായത്രിയില്‍നിന്നു വേദങ്ങളും അവയില്‍നിന്നു ലോകങ്ങളും ലോകങ്ങളില്‍നിന്നു പ്രാണികളും രൂപംകൊണ്ടു എന്നു ശ്രുതി ഉദ്ഘോഷിക്കുന്നു. അതിനാല്‍ ഗായത്രിയെ വേദമാതാവെന്നു വര്‍ണിച്ചിരിക്കുന്നു. ഗായത്രിയുടെ ഭാഷ്യമാണു ശ്രീമദ് ഭാഗവതപുരാണമെന്ന് (ഗായത്രി ഭാഷ്യ രൂപോസൗ വേദാര്‍ഥ പരിജാംഹിതഃ) ഗരുഡപുരാണം പ്രകീര്‍ത്തിക്കുന്നു. ഗായത്രീതന്ത്രത്തില്‍ പത്തു പടലങ്ങളിലായി അറുന്നൂറിലധികം ശ്ലോകങ്ങളെക്കൊണ്ട് ഗായത്രിയുടെ ഉപാസനയും ഹോമവും മാഹാത്മ്യവുമെല്ലാം വിസ്തരിച്ചു പ്രതിപാദിച്ചിരിക്കുന്നു. ഇതില്‍ ഗായത്രീ സഹസ്രനാമവും അടങ്ങിയിരിക്കുന്നു. ഇതിന്റെ വൈശിഷ്ട്യം അകാരാദിക്ഷകാരാന്തം എല്ലാ അക്ഷരങ്ങളിലും ആരംഭിക്കുന്ന നാമങ്ങള്‍ അക്ഷരമാലാക്രത്തില്‍ വരുന്നുവെന്നതാണ്. വാല്മീകി മഹര്‍ഷി ഗായത്രിയുടെ ഓരോ അക്ഷരംകൊണ്ടാണ് രാമായണത്തിലെ ഓരോ ആയിരം ശ്ലോകങ്ങള്‍ ആരംഭിക്കുന്നതെന്നും അങ്ങനെ ഇരുപത്തിനാല് അക്ഷരങ്ങള്‍കൊണ്ടു തുടങ്ങുന്ന ഇരുപത്തിനാലായിരം ശ്ലോകങ്ങളാണ് രാമായണത്തിലുള്ളതെന്നും പറയപ്പെടുന്നു. ബ്രഹ്മപുരാണം, സ്കന്ദപുരാണം, വിഷ്ണുധര്‍മോത്തരം, ദേവീഭാഗവതം, പ്രപഞ്ചസാരം എന്നിവയിലും ഗായത്രിയുടെ അര്‍ഥം വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്.

ഗായത്രീമന്ത്രത്തിന്റെ ഓരോ പദത്തിലും അക്ഷരത്തിലും അവ ഇരിക്കുന്ന സ്ഥാനത്തിലും രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി ഉപദേശങ്ങള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് അഭിജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു.

"മഹാമന്ത്രസ്യ ചാപസ്യ

സ്ഥാനേ സ്ഥാനേ പദേപദേ

ഗൂഢോ രഹസ്യ ഗര്‍ഭോ

നന്തോപദേശ സമുച്ചയഃ

രാവണാചാര്യന്‍, മഹീധരന്‍, സായണന്‍, ഉദ്ഗഭന്‍, ഭരദ്വാജന്‍, അഗസ്ത്യന്‍, യാജ്ഞവല്ക്യന്‍, ശങ്കരാചാര്യര്‍, ഭട്ടോജിദീക്ഷിതര്‍, വരദരാജപണ്ഡിതന്‍, വിദ്യാരണ്യസ്വാമി, താരാനാഥതര്‍ക്ക വാചസ്പതി എന്നിവര്‍ പലവിധത്തില്‍ അര്‍ഥനിര്‍ണയം ചെയ്തു ഗായത്രിക്കു ഭാഷ്യം രചിച്ചിട്ടുണ്ട്.

ശങ്കാരാചാര്യരുടെ ഭാഷ്യം. ശങ്കരാചാര്യര്‍ ജീവബ്രഹ്മൈക്യപരമായിട്ടാണ് ഗായത്രിയെ വ്യാഖാനിക്കുന്നത്. ഓം തത്സഭിതി നിര്‍ദേശോ ബ്രഹ്മണസ്ത്രി വിധഃ സ്മ്യതഃ എന്ന വചനമനുസരിച്ച് 'തത്' ശബ്ദം പരബ്രഹ്മവാചകമാണ്. പെറുക എന്ന അര്‍ഥത്തിലുള്ള 'ഷൂങ്' ധാതുവില്‍നിന്ന് ഉണ്ടായ സവിതൃ ശബ്ദം സൃഷ്ടിസ്ഥിതി പ്രളയങ്ങളോടുകൂടിയതും ഭൂമാത്മകവും ആയ സര്‍വപ്രപഞ്ചത്തിന്റേയും അധിഷ്ഠാന തത്ത്വത്തെ ബോധിപ്പിക്കുന്നു. വരണീയം എന്ന അര്‍ഥത്തിലുള്ള വരേണ്യശബ്ദം സര്‍വാദരണീയവും നിരതിശയവും ആയ ആനന്ദസ്വരൂപത്തെ പ്രതിപാദിക്കുന്നു. ദഹനാര്‍ഥകമായ ഭ്രസ്ജ് ധാതുവില്‍നിന്നു കിട്ടുന്ന ഭര്‍ഗശബ്ദം അവിദ്യാനാശകമായ ജ്ഞാനസ്വരൂപത്തെ ബോധിപ്പിക്കുന്നു. ദേവശബ്ദം ('ദിവ്' ധാതുവില്‍നിന്നും) സര്‍വത്തെയും പ്രകാശിപ്പിക്കുന്ന അഖണ്ഡചിത്സ്വരൂപത്തെ സൂചിപ്പിക്കുന്നു. സൂര്യന്റെ തേജസ്സ് എന്നു പറയുമ്പോള്‍ രണ്ടിനും തമ്മില്‍ ഭേദമുണ്ടെന്നു തോന്നുമെങ്കിലും സൂര്യന്‍ തേജസ്വരൂപനാകയാല്‍ രണ്ടും ഒന്നുതന്നെയാണ്. അതുപോലെ സവിതുഃ, ദേവസ്യ എന്നിവിടങ്ങളിലെ സംബന്ധികാവിഭക്തിഭേദം തോന്നിക്കുമെങ്കിലും സവിതാവും ദേവനും ഭര്‍ഗവും ഒന്നുതന്നെയാണ്. ധിയോയോനഃ പ്രചോദയാത് എന്നതുകൊണ്ട് ബുദ്ധിയുടെ പ്രേരകനും സര്‍വസാക്ഷിയുമായ ജീവാത്മാവിനെ ഉദ്ദേശിക്കുന്നു. അപ്പോള്‍ അന്തഃകരണത്തെ പ്രകാശിപ്പിക്കുന്നവനും സര്‍വസാക്ഷിയുമായ ജീവാത്മാവ് സര്‍വദൃശ്യ പ്രപഞ്ചത്തിന്റെയും അധിഷ്ഠാനഭൂതവും പരമാനന്ദഘനവും അവിദ്യാനാശകവും ജ്ഞാനസ്വരൂപവും സ്വയം പ്രകാശവും ചിദ്രൂപവും ആയ ബ്രഹ്മമാണെന്ന് അനുസന്ധാനം ചെയ്യുന്നു എന്നാണ് ഗായത്രിയുടെ അര്‍ഥം.

മറ്റു ഗായത്രികള്‍. ഗായത്രീമന്ത്രത്തിന്റെ മാതൃകയില്‍ മറ്റു ദേവന്മാരെ സ്തുതിക്കുന്ന ഗായത്രികള്‍ ഉണ്ടായിട്ടുണ്ട്. ശാസ്താ ഗായത്രി, ദേവീഗായത്രി എന്നിവ ഉദാഹരണങ്ങള്‍.

"ഭൂതനാഥായ വിസ്മഹേ

ഭാവപുത്രാ ധീമഹേ

തന്നോ ശാസ്താ പ്രചോദയാത്

ഇതാണ് ശാസ്താഗായതി.

2. ഒരു വൈദികഛന്ദസ്സ്. ഈ ഛന്ദസ്സിലുള്ള സ്തോത്രത്തിനും മന്ത്രത്തിനും ഗായത്രി എന്നു പറയും. ഇതില്‍ 24 അക്ഷരങ്ങളുണ്ട്. എട്ട് അക്ഷരങ്ങള്‍ വീതമുള്ള മൂന്നു പാദങ്ങളായും ആറ് അക്ഷരങ്ങള്‍ വീതമുള്ള നാലു പാദങ്ങളായും ഗായത്രി എഴുതാറുണ്ട്. ഗായത്രീമന്ത്രത്തിന്റെ മൂന്നു പാദങ്ങളില്‍ ആദ്യത്തേതില്‍ അക്ഷരസംഖ്യ യോജിപ്പിക്കാനായി 'വരേണ്യം' എന്ന പദം 'വരേണിയം' എന്നു കല്പിക്കണമെന്ന് വിദ്വാന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് നങ്ങേമക്കുട്ടി എന്ന കാവ്യത്തിലൂടെ ഗായത്രിഛന്ദസ്സിന് മലയാളകവിതയില്‍ പ്രചാരം നല്കി.

3. സൂര്യന്റെ സപ്താശ്വങ്ങളില്‍ ഒന്ന്. (വിഷ്ണുപുരാണം). ബൃഹതി, ഉഷ്ണിക്, ജഗതി, ത്രീഷ്ടുപ്, അനുഷ്ടുപ്, ഛങ്ക്തി എന്നിവയാണ് ശേഷിക്കുന്ന കുതിരകള്‍.

4. ദുര്‍ഗ, ഗംഗ, കരിങ്ങാലി എന്നിവയ്ക്കു പര്യായമായി ഗായത്രീപദം ഉപയോഗിക്കാറുണ്ട്.

(പ്രൊഫ. വി. വെങ്കടരാജശര്‍മ; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍