This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാഫ്കി, ജോര്‍ജ് തിയൊഡോര്‍ ഔഗുസ്ത് (1850 - 1918)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാഫ്കി, ജോര്‍ജ് തിയൊഡോര്‍ ഔഗുസ്ത് (1850 - 1918)

Gaffky, George Theodar August

ജര്‍മന്‍ ബാക്റ്റീരിയോളജിസ്റ്റും പൊതുജനാരോഗ്യ ശാസ്ത്രജ്ഞനും. 1850 ഫെ. 17-ന് ജര്‍മനിയിലെ ഹാനോവറില്‍ ജനിച്ചു. കപ്പല്‍ ഏജന്റായിരുന്ന ജോര്‍ജ് ഫ്രെഡറിഹ് വില്‍ഹെം ഗാഫ്കിയാണ് പിതാവ്.

ജോര്‍ജ് തിയൊഡോര്‍ ഔഗുസ്ത് ഗാഫ്കി

ബര്‍ലിന്‍ സര്‍വകലാശാലയിലാണ് ഗാഫ്കി വൈദ്യശാസ്ത്രപഠനം നടത്തിയത്. 1873-ല്‍ എം.ഡി. ബിരുദം നേടി. തുടര്‍ന്ന് കുറേവര്‍ഷം സൈനിക ഡോക്ടറായി സേവനം അനുഷ്ഠിച്ചു. അക്കാലത്തു പുതുതായി സ്ഥാപിക്കപ്പെട്ട ആരോഗ്യകേന്ദ്രത്തില്‍ പ്രശസ്ത ശാസ്ത്രജ്ഞനായ റോബര്‍ട്ട് കോഹിന്റെ കീഴില്‍ ജോലിനോക്കാന്‍ ഗാഫ്കിയും ഫ്രെഡറിഹ് ലോഫറും നിയുക്തരായി. പകര്‍ച്ചവ്യാധികളെപ്പറ്റിയും ബാക്റ്റീരിയോളജിയിലെ പുതിയ വികസനങ്ങളെപ്പറ്റിയും കോഹില്‍നിന്നു കൂടുതല്‍ പഠിക്കുവാന്‍ ഗാഫ്കിക്കു കഴിഞ്ഞു. പരീക്ഷണാര്‍ഥം മൃഗങ്ങളില്‍ സെപ്റ്റിസീമിയ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഗാഫ്കി തെളിയിച്ചു. ഉപദ്രവകാരികളായ അസംഖ്യം ബാക്റ്റീരിയങ്ങളില്‍നിന്നു കാലക്രമേണ രോഗകാരികളായ ബാക്റ്റീരിയങ്ങള്‍ ഉണ്ടാകുകയാണെന്ന നെഗെലിയുടെ നിഗമനം തെറ്റാണെന്ന് ഗാഫ്കി തെളിയിച്ചു. രോഗകാരികളായ ബാക്റ്റീരിയങ്ങള്‍ ഒരു പ്രത്യേക വര്‍ഗമാണെന്ന് ഗാഫ്കി കണ്ടെത്തി. ടൈഫോയിഡിനു കാരണമായ ബാക്റ്റീരിയയെ വേര്‍തിരിക്കാനും വളര്‍ത്തിയെടുക്കാനും സാധിച്ചതാണ് ഗാഫ്കിയുടെ ഏറ്റവും പ്രധാന സംഭാവന.

1883-84-ല്‍ ഇന്ത്യയും ഈജിപ്തും സന്ദര്‍ശിച്ച് കോളറയെക്കുറിച്ച് കോഹ് നടത്തിയ പഠനങ്ങളില്‍ ഗാഫ്കിയും പങ്കെടുത്തു. 1885-ല്‍ ഗാഫ്കി ഇംപീരിയല്‍ ഹെല്‍ത്ത് ആഫീസിന്റെ ഡയറക്ടറായി. 1894-95-ല്‍ ഗീസണ്‍ സര്‍വകലാശാലയുടെ ഡയറക്ടറായിരുന്നു.

ജര്‍മന്‍ ഗവണ്‍മെന്റ് നിയോഗിച്ച കമ്മിഷന്റെ അധ്യക്ഷനായി 1897-ല്‍ ഗാഫ്കി വീണ്ടും ഇന്ത്യയിലെത്തി. അക്കാലത്ത് ഇന്ത്യയെ  രൂക്ഷമായി ബാധിച്ച പ്ലേഗിനെ സംബന്ധിച്ച പഠനങ്ങള്‍ക്കായിരുന്നു ഗാഫ്കി വന്നത്. പിന്നീട് കോഹും സംഘത്തില്‍ ചേരുകയും ഇരുവരും ചേര്‍ന്നു റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു.

1904-ല്‍ ഗാഫ്കി ഗീസണില്‍നിന്ന് വിരമിക്കുകയും ഇന്‍സ്റ്റിറ്റ്യൂട്ട് ഫ്യൂര്‍ ഇന്‍ഫെക്ഷിയോണ്‍ സ്ക്രാന്‍കൈറ്റിന്റെ (Institute fur Infektion Skrankeiton) ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ഇവിടെ ഉഷ്ണമേഖലാരോഗങ്ങള്‍, റാബിസ്, പ്രോട്ടോ സുവോളജി എന്നിവയ്ക്കുവേണ്ടി പ്രത്യേകവിഭാഗങ്ങള്‍ ഇദ്ദേഹം ഏര്‍പ്പെടുത്തി.

ഹാനോവറിലെ ശാന്തമായ അന്തരീക്ഷത്തില്‍ ഗവേഷണം നടത്താന്‍ ഇദ്ദേഹം 1913-ല്‍ ബര്‍ലിന്‍ വിട്ടു. എന്നാല്‍ ഒന്നാം ലോകയുദ്ധം ആരംഭിച്ചതോടെ ജര്‍മന്‍ ഗവണ്‍മെന്റ് ഗാഫ്കിയുടെ സേവനം ആവശ്യപ്പെട്ടതിനാല്‍ ഇദ്ദേഹത്തിന് തന്റെ അഭിലാഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. യുദ്ധം അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് 1918 സെപ്. 23-ന് ഗാഫ്കി അന്തരിച്ചു. സൂക്ഷ്മജീവി വിജ്ഞാനമേഖലയില്‍ ഗാഫ്കിയുടെ സംഭാവനകളെ മാനിച്ച് മൈക്രോകോക്കേസിയേ എന്ന സൂക്ഷ്മജീവികുടുംബത്തിന് 'ഗാഫ്കിയാ' എന്ന പേരു നല്കിയിട്ടുണ്ട്. നോ: കോഹ്, റോബര്‍ട്ട്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍