This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗലീലിയോ ഗലീലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗലീലിയോ ഗലീലി

Galileo Galilie (1564 - 1642)

ഗലീലി ഗലീലിയോ

ദൂരദര്‍ശിനി ഉപയോഗിച്ച് ആദ്യമായി വാനനിരീക്ഷണം നടത്തിയ ഇറ്റാലിയന്‍ ജ്യോതിശ്ശാസ്ത്രജ്ഞന്‍. വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍, ഗണിതജ്ഞന്‍ എന്നീ നിലകളിലും പ്രശസ്തനാണ് ഗലീലിയോ. ശാസ്ത്രരംഗത്തെ നവോത്ഥാനത്തിന്റെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗലീലിയോ ഗലീലി ആരംഭംകുറിച്ച പഠനങ്ങളും നിരീക്ഷണങ്ങളുമാണ് ഭൗതികശാസ്ത്രത്തിലും ജ്യോതിശ്ശാസ്ത്രത്തിലും പുതിയ പാതകള്‍ വെട്ടിത്തെളിച്ചത്. ആധുനിക ശാസ്ത്രത്തിന്റെ പിതാവെന്ന് വിശേഷിക്കപ്പെടുന്നു.

1564 ഫെബ്രുവരി 15-ന് ഇറ്റലിയിലെ പിസായിലാണ് ജനിച്ചത്. നിയമജ്ഞനും, സംഗീതജ്ഞനും ഗണിതപണ്ഡിതനുമായ വിന്‍സെന്‍സിയോ ഗലീലിയോ ആണ് പിതാവ്. 1581-ല്‍ ഗലീലിയോ വൈദ്യശാസ്ത്ര പഠനത്തിനായി പിസാ സര്‍വകലാശാലയില്‍ ചേര്‍ന്നു. വിദ്യാഭ്യാസ കാലത്ത് യാദൃച്ഛികമായി ഓസ്റ്റിലിയേറിച്ചി എന്ന ഗണിതശാസ്ത്രജ്ഞന്‍ നടത്തിയ ജ്യാമിതിയെ സംബന്ധിച്ച ഒരു പ്രഭാഷണം ശ്രവിക്കാനിടയായ ഗലീലിയോ അതില്‍ ആകൃഷ്ടനായി ഗണിതം പഠിക്കുവാന്‍ തീരുമാനിച്ചു. ഈ കാലയളവിലാണ് ഇദ്ദേഹം ആര്‍ക്കിമിഡീസിന്റെ കൃതികളില്‍ ആകൃഷ്ടനാകുന്നതും. വൈദ്യശാസ്ത്രപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ഗലീലിയോ ബിരുദങ്ങളൊന്നും നേടാതെ ഫ്ളോറന്‍സില്‍ തിരിച്ചെത്തി (1585). ഗണിതപഠനവും പ്രൈവറ്റ് ട്യൂഷനുമായി കുറച്ചുകാലം വീട്ടില്‍ത്തന്നെ കഴിഞ്ഞു.

1581-ല്‍ പിസായില്‍ വച്ചാണ് ഗലീലിയോ തന്റെ ആദ്യത്തെ അദ്ഭുതകരമായ കണ്ടെത്തല്‍ നടത്തുന്നത്. ഗലീലിയോയ്ക്ക് അപ്പോള്‍ കേവലം ഇരുപതു വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളു. പിസായിലെ പള്ളിയില്‍ പ്രാര്‍ഥന നടക്കുമ്പോള്‍ കാറ്റില്‍ ആടിക്കൊണ്ടിരുന്ന പള്ളിയിലെ തൂക്കു വിളക്ക് ഗലീലിയോയുടെ ശ്രദ്ധയാകര്‍ഷിച്ചു. കൂടുതല്‍ ദൂരത്തേക്ക് ആടിയാലും കുറഞ്ഞ ദൂരത്തേക്ക് ആടിയാലും ഒരു ദോലനത്തിനു വേണ്ട സമയം തുല്യമാണോ എന്ന് സംശയം തോന്നിയ ഗലീലിയോ തന്റെ നാഡിമിടിപ്പിന്റെ സഹായത്തോടെ ദോലന സമയങ്ങള്‍ താരതമ്യം ചെയ്തു. ആയതി എത്ര ആയാലും ദോലന സമയം തുല്യമാണെന്ന് സ്ഥിരീകരിച്ചു. വീട്ടില്‍ എത്തിയ ഗലീലിയോ പെന്‍ഡുലങ്ങള്‍ ഉപയോഗിച്ച് പരീക്ഷണം ആവര്‍ത്തിക്കുകയും ദോലനത്തിന്റെ ആയതി ദോലനസമയത്തെ ബാധിക്കില്ലെന്നും, പെന്‍ഡുലത്തിന്റെ നീളമാണ് ദോലന സമയം നിര്‍ണയിക്കുന്നതെന്നും കണ്ടെത്തുകയും ചെയ്തു. ഗലീലിയോ ആവിഷ്കരിച്ച ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് പില്ക്കാലത്ത് ഹൈജന്‍സ് ആദ്യമായി പെന്‍ഡുലം ക്ലോക്ക് നിര്‍മിച്ചത്.

ഗലീലിയോ ടെലിസ്കോപ്പ്

ഭൂമിയിലേക്ക് നിര്‍ബാധം പതിക്കുന്ന വസ്തുക്കളുടെ ചലനത്തെക്കുറിച്ചായിരുന്നു അടുത്ത അന്വേഷണം. വസ്തുവിന്റെ ഭാരത്തിനനുസൃതമായി പതനവേഗം വര്‍ധിക്കും എന്ന അരിസ്റ്റോട്ടലിന്റെ നിഗമനം ശരിയല്ല എന്ന് ഗലീലിയോയ്ക്ക് തോന്നി. ഒരിക്കല്‍ ആലിപ്പഴവര്‍ഷം (Hail storm) കാണാനിടയായപ്പോള്‍ വലുതും ചെറുതുമായ ഹിമക്കട്ടകള്‍ ഒന്നിച്ചു പതിക്കുന്നതു കണ്ടതാണ് ഇതിനു കാരണമായത്. പല വലുപ്പമുള്ള വസ്തുക്കള്‍ ഒന്നിച്ചു താഴോട്ട് ഇട്ടുകൊണ്ടും, ചരിവുതലങ്ങളിലൂടെ ഉരുണ്ടു നീങ്ങാന്‍ അനുവദിച്ചുകൊണ്ടും ഗലീലിയോ പരീക്ഷണം നടത്തി നോക്കി. വായുവിന്റെ പ്രതിരോധത്തെ അവഗണിക്കാമെങ്കില്‍ (അതായത്, സാന്ദ്രതകൂടിയ വസ്തുക്കളാണെങ്കില്‍) ത്വരണനിരക്കിന് വസ്തുവിന്റെ ഭാരവുമായി യാതൊരു ബന്ധവുമില്ലെന്ന് ഗലീലിയോ തെളിയിച്ചു. പിസായിലെ ചരിഞ്ഞ ഗോപുരത്തില്‍ നിന്ന് വസ്തുക്കള്‍ താഴോട്ട് ഇട്ടുകൊണ്ട് ഗലീലിയോ പരീക്ഷണം നടത്തി എന്ന് ഒരു കഥ ഉണ്ടെങ്കിലും അതിന് ആധികാരികരേഖകളൊന്നുമില്ല. ഒരു വസ്തുവിന് സ്ഥിരവേഗത്തില്‍ സഞ്ചരിക്കാന്‍ ബലം ആവശ്യമില്ലെന്നും ബലം നല്‍കിയാല്‍ എപ്പോഴും ത്വരണം സംഭവിക്കുമെന്നും ഗലീലിയോ തെളിയിച്ചു. ഇതാകട്ടെ അക്കാലത്ത് ഒട്ടേറെ സംവാദങ്ങള്‍ക്ക്  വഴിതെളിച്ചു. ഗലീലിയോയുടെ വാദം   മത യാഥാസ്ഥിതികത്വവും ശാസ്ത്രയുക്തിയും തമ്മിലുളള ആശയപരമായ സംഘട്ടനത്തിന് തന്നെ വഴിയൊരുക്കി. 1586-ല്‍ ഗലീലിയോ വിവിധ പദാര്‍ഥങ്ങളുടെ ആപേക്ഷിക സാന്ദ്രത (relative density) കണ്ടുപിടിക്കുന്നതിനുള്ള ഒരു ഹൈഡ്രോസ്റ്റാറ്റിക് ബാലന്‍സ് കണ്ടുപിടിച്ചു. 1589-ല്‍ ഇദ്ദേഹം പിസാ സര്‍വകലാശലയിലെ ഗണിതശാസ്ത്ര പ്രൊഫസറായി. മൂര്‍ച്ചയുള്ള നാവും തികഞ്ഞ യുക്തിചിന്തയും കൈമുതലായിരുന്ന ഗലീലിയോ അതിവേഗം ശത്രുക്കളെ സമ്പാദിച്ചു. 1592-ല്‍ ഗലീലിയോ പിസാ വിട്ട് പാദുവ സര്‍വകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസറായി.

ഗലീലിയോയുടെ കാലഘട്ടം വരെ പുരാതന ഗ്രീക് ചിന്തകന്മാരുടെ, പ്രത്യേകിച്ചും അരിസ്റ്റോട്ടലിന്റെ ആശയങ്ങള്‍ക്കായിരുന്നു സമൂഹത്തില്‍, പ്രത്യേകിച്ച് ക്രിസ്തീയ സഭയില്‍ പ്രാബല്യം. അക്കാലത്ത് കത്തോലിക്കാമതത്തിനും പുരോഹിതന്മാര്‍ക്കും സമൂഹത്തില്‍ നിര്‍ണായക സ്വാധീനമാണ് ഉണ്ടായിരുന്നത്. അരിസ്റ്റോട്ടലിന്റെ പല ധാരണകളും തെറ്റാണെന്നു വിശ്വസിച്ചിരുന്നെങ്കിലും അരിസ്റ്റോട്ടലിനെ തുറന്ന് വിമര്‍ശിക്കാന്‍ ഗലീലിയോ തയ്യാറായില്ല. ഒരു നോവ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് ആ വര്‍ഷമായിരുന്നു. ആകാശം ദൈവങ്ങളുടെ ലോകമാണെന്നും അവിടെ എല്ലാം ചിട്ടയും സ്ഥിരതയും ഉള്ളതാണെന്നും അത് പരിവര്‍ത്തനങ്ങള്‍ക്ക് 'വിധേയമേയല്ല' എന്നുമുളള അരിസ്റ്റോട്ടലിന്റെ വാദഗതിക്കെതിരെ ഗലീലിയോ ശക്തമായി ആഞ്ഞടിച്ചു.

പാദുവയില്‍ ജോലിചെയ്യുന്ന കാലത്താണ് (1609) ഹോളണ്ടുകാരനായ ലെപ്പര്‍ഷെ, എന്നൊരാള്‍ ലെന്‍സുകള്‍ ഉപയോഗിച്ചുള്ള ഒരു ഉപകരണം നിര്‍മിച്ചെന്നും അതുപയോഗിച്ച് വിദൂരവസ്തുക്കളെ (കടലിലെ കപ്പലുകളെയും മറ്റും) അടുത്തു കാണാമെന്നും ഉള്ള വാര്‍ത്ത ഗലീലിയോയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ഗലീലിയോ അത് നിര്‍മിക്കാനുള്ള ശ്രമത്തിലേര്‍പ്പെടുകയും വിജയിക്കുകയും ചെയ്തു. വിദൂരവസ്തുക്കളെ എട്ട് ഇരട്ടി വലുതാക്കി കാണിക്കാന്‍ ശേഷിയുള്ള പ്രസ്തുത ദൂരദര്‍ശിനിയെ ഗലീലിയോ തിരിച്ചത് പക്ഷേ കപ്പലുകളുടെ നേര്‍ക്കല്ല; നേരേ ആകാശത്തിലെ വിസ്മയക്കാഴ്ചകളിലേക്കാണ്. അതോടെ ജ്യോതിശ്ശാസ്ത്രത്തിലെ ഒരു പുതിയ ഘട്ടത്തിന്-ആധുനിക കാലഘട്ടത്തിന് -സമാരംഭമായി. പിന്നീട് 32 ഇരട്ടിവരെ ആവര്‍ധന ശേഷിയുള്ള ടെലിസ്കോപ്പുകള്‍ വരെ അദ്ദേഹം നിര്‍മിച്ചു.

ചന്ദ്രബിംബത്തെയും നക്ഷത്രങ്ങളെയുമായിരുന്നു ഗലീലിയോ ദൂരദര്‍ശിനിയിലൂടെ ആദ്യം നിരീക്ഷിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. ചന്ദ്രനിലെ കുന്നുകളും ഗര്‍ത്തങ്ങളും ഇദ്ദേഹം ദൂരദര്‍ശിനിയിലൂടെ കാണുകയും മറ്റുള്ളവരെ കാട്ടിക്കൊടുക്കുകയും ചെയ്തു. തന്റെ നിരീക്ഷണങ്ങളിലൂടെ ക്ഷീരപഥം അനേക കോടി നക്ഷത്രങ്ങള്‍ ഉള്‍പ്പെട്ടതാണെന്നും വ്യാഴത്തെ പരിക്രമണം ചെയ്യുന്ന നാല് ഉപഗ്രഹങ്ങള്‍ ഉണ്ടെന്നും ഗലീലിയോ നിരീക്ഷിച്ചു. ഇതില്‍ രണ്ടാമത്തെ കണ്ടെത്തല്‍, ഭൂമിയെ മാത്രമേ ഖഗോള വസ്തുക്കള്‍ ചുറ്റുന്നുള്ളൂ എന്ന സിദ്ധാന്തത്തിന് ഏറ്റ വന്‍ പ്രഹരമായിരുന്നു.

നിരന്തരം സൂര്യനെ നിരീക്ഷിച്ച ഗലീലിയോ സൂര്യകളങ്കങ്ങളെ കണ്ടെത്തുകയും അവയുടെ സ്ഥാനമാറ്റം നിരീക്ഷിച്ച്, സൂര്യന്റെ ഭ്രമണം മൂലമാണത് സംഭവിക്കുന്നതെന്ന് ഊഹിക്കുകയും ചെയ്തു. 27 ദിവസം കൊണ്ട് സൂര്യന്‍ സ്വന്തം അക്ഷത്തില്‍ ഒരു പ്രാവശ്യം തിരിയുന്നതായി ഇദ്ദേഹം മനസ്സിലാക്കി. നക്ഷത്രങ്ങളെ ദൂരദര്‍ശിനിയില്‍ക്കൂടി വീക്ഷിക്കുമ്പോള്‍ ചെറിയ ബിന്ദുക്കളായും ഗ്രഹങ്ങള്‍ താരതമ്യേന വലുതായും കാണപ്പെടുന്നതില്‍ നിന്നും നക്ഷത്രങ്ങള്‍ ഗ്രഹങ്ങളെക്കാള്‍ വളരെ വിദൂരതയിലാണ് സ്ഥിതിചെയ്യുന്നതെന്നും ഗലീലിയോ അനുമാനിച്ചു. അത്രയധികം നക്ഷത്രങ്ങളുടെ നിബിഡതമൂലമാണ് ആകാശഗംഗ പ്രഭാപൂരിതമായി കാണപ്പെടുന്നതെന്നും ഗലീലിയോ ഊഹിച്ചു. വെളുത്ത പക്ഷത്തിന്റെ ആരംഭത്തില്‍ ചന്ദ്രക്കല ദൃശ്യമാകുമ്പോള്‍, ചന്ദ്രബിംബത്തിന്റെ ശേഷിച്ചഭാഗം, മങ്ങിയാണെങ്കിലും കാണാന്‍ കഴിയുന്നത് ഭൂമിയില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കുന്നത് മൂലമാണെന്നും ഗലീലിയോ പരികല്പന ചെയ്തു. വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളുടെ പരിക്രമണ സമയവും അദ്ദേഹം നിര്‍ണയിച്ചു. ഗലീലിയോ കണ്ടെത്തിയ ഉപഗ്രഹങ്ങള്‍-അയോ, ഒയ്റോപ്പ, ഗാനിമീഡ്, കാലിസ്റ്റൊ എന്നിവ -ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്നപേരില്‍ അറിയപ്പെടുന്നു. ദൂരദര്‍ശിനിയിലൂടെ ശുക്രനെ സസൂക്ഷ്മം നിരീക്ഷിച്ച ഗലീലിയോ, ചന്ദ്രനെപ്പോലെ ശുക്രനും വൃദ്ധിക്ഷയങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ചന്ദ്രന്‍ ഭൂമിയെയാണ് പരിക്രമണം ചെയ്യുന്നതെങ്കില്‍ ഇതു സംഭവിക്കില്ല എന്നും സൂര്യനെ ചുറ്റുന്നതുകൊണ്ടാണ് വൃദ്ധിക്ഷയങ്ങള്‍ ഉണ്ടാകുന്നതെന്നും തെളിയിക്കാന്‍ എളുപ്പം കഴിഞ്ഞു. ചുരുക്കത്തില്‍, വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കണ്ടെത്തിയതും ശുക്രന്റെ വൃദ്ധിക്ഷയങ്ങളും സൗരകേന്ദ്ര സിദ്ധാന്തത്തിന് ശക്തമായ തെളിവുകളായി മാറി.

കോപ്പര്‍നിക്കസ്സിനെ പിന്തുടര്‍ന്ന് ഭൗമകേന്ദ്രസിദ്ധാന്തത്തെയും ആകാശം പരിപൂര്‍ണമാണെന്ന ആശയത്തെയും ചോദ്യം ചെയ്തതോടെ മതമേധാവികള്‍ ഗലീലിയോയ്ക്കെതിരെ തിരിഞ്ഞു. സൗരകേന്ദ്രസിദ്ധാന്തം കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമാണെന്ന് പോപ്പ് പിയൂസ് നാലാമന്‍ പ്രഖ്യാപിച്ചു. കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തത്തിന് അനുകൂലമായി സംസാരിക്കുന്നതില്‍ നിന്ന് ഗലീലിയോയെ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തന്നെ 1616-ല്‍ പുറപ്പെടുവിക്കപ്പെട്ടു. എന്നാല്‍ 1633-ല്‍, ഗലീലിയോയുടെ സുഹൃത്തായ കാര്‍ഡിനല്‍ ബര്‍ബെറിനി ഉര്‍ബാന്‍ 8-ാമന്‍ എന്ന പേരില്‍ പോപ്പായി സ്ഥാനാരോഹണം ചെയ്തു. ഉര്‍ബാന്‍ തന്റെ ആശയങ്ങളെ പിന്തുണയ്ക്കുമെന്നു വിശ്വസിച്ച ഗലീലിയോ ഒരു ഗ്രന്ഥം രചിക്കാനുള്ള അനുവാദം പോപ്പില്‍ നിന്നു സമ്പാദിച്ചു. രണ്ടു മുഖ്യ-പ്രപഞ്ച വ്യവസ്ഥകളെക്കുറിച്ചൊരു സംവാദം (Dialogue on two chief world systems) എന്ന ആ ഗ്രന്ഥം പോപ്പ് ഉര്‍ബാനാണ് സമര്‍പ്പിച്ചത്. എന്നാല്‍ ഗലീലിയോയുടെ ആശയങ്ങളോട് എതിര്‍പ്പുള്ള പഴയ ശത്രുക്കള്‍ ഗലീലിയോയ്ക്ക് എതിരെ സംഘടിതമായി നീങ്ങുകയും പുസ്തകത്തില്‍ പോപ്പിനെത്തന്നെ ഒരു മണ്ടന്‍ കഥാപാത്രമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് ആക്ഷേപിക്കുകയും ചെയ്തു. അതോടെ പോപ്പ് ഗലീലിയോയ്ക്ക് എതിരായിത്തീരുകയും അദ്ദേഹത്തെ ദൈവനിന്ദകനെന്ന് ആരോപിച്ച് കുറ്റവിചാരണയ്ക്കു വിധേയനാക്കുകയും ചെയ്തു. വിചാരണവേളയില്‍ (1633 ജൂണ്‍ 22) തന്റെ യുക്തിബോധത്തിന് എതിരായി കോപ്പര്‍നിക്കസ്സിനെ തള്ളിപ്പറയാന്‍ ഗലീലിയോ നിര്‍ബന്ധിതനായി. അന്നദ്ദേഹത്തിന് 70 വയസ്സായിരുന്നു. വാര്‍ധക്യവും ബ്രൂണോയുടെ ദുര്‍ഗതിയും ആണ് ഒരു തുറന്ന പോരാട്ടത്തില്‍ നിന്നും ഗലീലിയോയെ വിലക്കിയതെന്നു വിശ്വസിക്കപ്പെടുന്നു. കുറ്റം ഏറ്റുപറയുക, മൂന്നുവര്‍ഷത്തേക്ക് എല്ലാ ആഴ്ചയും പളളിയില്‍ വന്ന് സങ്കീര്‍ത്തനങ്ങള്‍ ഉരുവിടുക, മേലില്‍ ദൈവനിന്ദ നടത്തില്ലെന്നു പ്രതിജ്ഞ എടുക്കുക-ഇതായിരുന്നു ഗലീലിയോയ്ക്ക് ലഭിച്ച ശിക്ഷ. അതെല്ലാം സമ്മതിച്ചിട്ടും ശിഷ്ടജീവിതം ഏകാന്തത്തടവില്‍ കഴിയാനും വിധിയുണ്ടായി.

ഏകാന്തത്തടവിലും അദ്ദേഹം കണ്ടുപിടിത്തങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പരിക്രമണത്തിനിടയില്‍ ചന്ദ്രന് സംഭവിക്കുന്ന മന്ദമായ ചാഞ്ചാട്ടം ആയിരുന്നു ഇക്കാലത്ത് അദ്ദേഹത്തിന്റെ പഠനവിഷയം.

പ്രാസംഗികന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ അനിതരസാധാരണമായ പാടവം പ്രദര്‍ശിപ്പിച്ചിരുന്ന ഗലീലിയോയുടെ സുഹൃദ്വലയവും വിശാലമായിരുന്നു. ജീവിതത്തിന്റെ വിവിധതുറകളിലുള്ളവര്‍-കലാകാരന്മാര്‍, എഴുത്തുകാര്‍, പണ്ഡിതന്മാര്‍, ഗണിതത്തിലും മറ്റുശാസ്ത്രവിഷയങ്ങളിലും താത്പര്യമുള്ളവര്‍, മതാധികാരികള്‍, ഭരണാധികാരികള്‍ എല്ലാം അതില്‍ ഉള്‍പ്പെടുന്നു.

അവസാന നാളുകളില്‍ പൂര്‍ണമായും അന്ധനായിക്കഴിഞ്ഞ അദ്ദേഹം വിന്‍സെന്‍സോ വിവിയാനി എന്ന ചെറുപ്പക്കാരന്റെ സഹായത്തോടെയാണ് രണ്ട് പുതിയ ശാസ്ത്രങ്ങള്‍ (Two new sciences) എന്ന ഗ്രന്ഥം രചിച്ചതും ലെയ്ഡനിലേക്ക് ഒളിച്ചുകടത്തി പ്രസിദ്ധീകരിച്ചതും. ഗലീലിയോയുടെ ആദ്യ ജീവചരിത്രരചയിതാവാണ് വിവിയാനി.

ശ്രദ്ധേയമായ നിരവധി ശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് ഗലീലിയോ. ദി ഓപ്പറേഷന്‍സ് ഒഫ് ദ് ജ്യോമട്രിക്കല്‍ മിലിട്ടറി കോംപസ് (1606), ദി അസ്സേയര്‍ സിഡറിയൂസ് നണ്‍സിയൂസ് (1610), ഡിസ്കോഴ്സ് ഓണ്‍ ബോഡീസ് ഇന്‍ വാട്ടര്‍ (1612), ഡയലോഗ് കണ്‍സേണിങ് ദ ടൂ ചീഫ് വേള്‍ഡ് സിസ്റ്റംസ് (1632), റ്റു ന്യൂ സയന്‍സസ് (1638), ലെറ്റേഴ്സ് ഓണ്‍ സണ്‍ സ്പോട്സ് എന്നിവയാണ് ഗലീലിയോയുടെ പ്രധാന കൃതികള്‍.

1642 ജനുവരി 8-ന് ഫ്ലോറന്‍സിനടുത്തുള്ള ആര്‍സെകി എന്ന സ്ഥലത്ത് ഗലീലിയോ അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതശരീരം സെമിത്തേരിയില്‍ സംസ്കരിക്കാന്‍ കത്തോലിക്കാസഭ തയ്യാറായില്ല. 1835-വരെ ഗലീലിയോയുടെ സംവാദം സഭയുടെ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. 1965-ല്‍ പോപ്പ് പോള്‍ ആറാമന്‍ പിസാ സന്ദര്‍ശിച്ച് ഗലീലിയോയെ പ്രശംസിച്ചു സംസാരിക്കുന്നതുവരെ അദ്ദേഹം കത്തോലിക്കാസഭയ്ക്ക് അനഭിമതനായിരുന്നു. എന്നാല്‍ അതിനകം തന്നെ ഗലീലിയോ തുടക്കം കുറിച്ച ശാസ്ത്ര വിപ്ലവം അപ്രതിരോധ്യമാംവിധം വളര്‍ന്നു കഴിഞ്ഞിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍