This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗന്ധര്‍വന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗന്ധര്‍വന്‍

പുരാണപ്രസിദ്ധമായ ഒരു കഥാപാത്രം. ദേവഗായകന്‍ എന്നും അറിയപ്പെടുന്നു. കശ്യപപ്രജാപതിക്ക് അരിഷ്ട എന്ന പത്നിയിലുണ്ടായ പുത്രന്മാരാണ് ഗന്ധര്‍വന്മാര്‍ (അഗ്നിപുരാണം, അ. 19). ഋഗ്വേദത്തില്‍ വിശ്വവസു എന്ന ഗന്ധര്‍വനെ പരാമര്‍ശിക്കുന്നു. വായുകേശന്‍ എന്നുകൂടി പേരുള്ള ഈ ഗന്ധര്‍വന്‍ ആകാശത്തില്‍ സ്ഥിതിചെയ്തുകൊണ്ട് സോമരസത്തെ സംരക്ഷിക്കുന്നു. ചന്ദ്രനെ സ്വര്‍ഗത്തിലെ ഗന്ധര്‍വനായി വിശേഷിപ്പിക്കുന്നു. ഋഗ്വേദ പരാമൃഷ്ടരായ യമയകളുടെ പിതാവും ഗന്ധര്‍വനാണത്രേ. അഥര്‍വവേദത്തില്‍ സ്ത്രീകളെ വശീകരിക്കുവാനുള്ള അപൂര്‍വശക്തി ഗന്ധര്‍വനുണ്ടെന്നു പ്രസ്താവിച്ചിരിക്കുന്നു. അഥര്‍വവേദം 6333 ഗന്ധര്‍വന്മാരെ പരാമര്‍ശിക്കുന്നു. വേദങ്ങളില്‍ വരുണനെ ഗന്ധര്‍വരാജനെന്നു വ്യവഹരിച്ചിട്ടുണ്ട്. സോമനും അപ്സരസ്സുകളും ഇദ്ദേഹത്തിന് അധീനരാണത്രേ. രഹസ്യവേദികളായ ഗന്ധര്‍വന്മാര്‍ ബ്രഹ്മാണ്ഡത്തെ ദേവന്മാര്‍ക്ക് സഞ്ചാരയോഗ്യമാക്കിയെന്ന പ്രസ്താവവും വേദത്തില്‍ക്കാണാം. ഗന്ധര്‍വന്മാരുടെ നിയന്താവ് നാരദനാണെന്നു പുരാണങ്ങള്‍ പറയുന്നു.

ഇന്ദ്രസഭയിലെ ഗായകരായ ഗന്ധര്‍വന്മാര്‍ സംഗീതകലയുടെ ദേവതകളാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് സംഗീതശാസ്ത്രത്തിന് ഗന്ധര്‍വവേദമെന്നു പേരുവന്നത്. മേനക, രംഭ, തിലോത്തമ, ഉര്‍വശി, ഘൃതാചി, മഞ്ജുഷ, സുകേശി എന്നീ അപ്സരസ്സുകള്‍ ഗന്ധര്‍വസ്ത്രീകളാണെന്നാണ് പ്രസിദ്ധി. ഇന്ദ്രന്‍ വിശ്വാമിത്രാദികളുടെ തപസ്സിനു ഭംഗം വരുത്തുവാന്‍ ഇവരെ പറഞ്ഞയച്ചിരുന്നതായി ഐതിഹ്യമുണ്ട്. സ്ത്രീപുരുഷന്മാര്‍ സ്വമനസ്സാലെ നടത്തുന്ന വിവാഹമാണ് ഗാന്ധര്‍വം.

ജൈനാഗമങ്ങളില്‍ പ്രസിദ്ധങ്ങളായ അഷ്ടഗണങ്ങളില്‍ ഒരു ഗണമായി ഗന്ധര്‍വന്മാരെ ഗണിച്ചിരിക്കുന്നു. 17-ാം തീര്‍ഥങ്കരന്റെ കിങ്കരന്മാരില്‍ ഒരുവന്‍ ഗന്ധര്‍വനായിരുന്നുവത്രേ. ശന്തനുവിന്റെ മകനായ ചിത്രാംഗദനെ അതേ പേരുള്ള ഗന്ധര്‍വന്‍ വധിച്ചതായി കഥയുണ്ട് (ദേവീഭാഗവതം പ്രഥമസ്കന്ധം).

ഉത്തരഭാരതത്തില്‍ ഗന്ധര്‍വതീര്‍ഥം എന്നൊരു പുണ്യതീര്‍ഥമുണ്ടെന്നും സരസ്വതീനദിയുടെ തീരത്താണ് അതു സ്ഥിതിചെയ്യുന്നതെന്നും അവിടെ വിഭാവസു എന്ന ഗന്ധര്‍വന്‍ തന്റെ കാമുകിമാരോടൊത്ത് നൃത്തം ചെയ്യാറുണ്ടെന്നും മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്നു.

ഗന്ധര്‍വനഗരത്തെപ്പറ്റി പുരാണങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്. മുനിമാര്‍ അപ്രത്യക്ഷരാകുന്നതിനെ, ഗന്ധര്‍വനഗരം മാഞ്ഞു പോകുന്നതിനോടുമാണ് വ്യാസന്‍ ഉപമിച്ചിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍