This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗംഗാധര ലക്ഷ്മി (റാണി) (? - 1676)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗംഗാധര ലക്ഷ്മി (റാണി) (? - 1676)

കൊച്ചിരാജവംശത്തിലെ ഒരു റാണി. ഡച്ചുകാരുടെ ആക്രമണകാലത്ത് (1663) ഗംഗാധര ലക്ഷ്മിയായിരുന്നു കൊച്ചിയിലെ സീനിയര്‍ റാണി. രാജാവായിരുന്ന ഇളയ താവഴിയിലെ ഗോദവര്‍മയെ റാണി മൂത്ത താവഴിക്കും ഡച്ചുകാര്‍ക്കുമെതിരായി സഹായിച്ചിരുന്നു. ആക്രമണസമയത്ത് റാണി മട്ടാഞ്ചേരി കോവിലകത്ത് ഉണ്ടായിരുന്നു. മട്ടാഞ്ചേരിയിലെ യുദ്ധത്തില്‍ ഇളയ താവഴിയിലെ മൂന്നു രാജകുമാരന്മാരും പല പൌരമുഖ്യന്മാരും വധിക്കപ്പെട്ടു. മന്ത്രിയായിരുന്ന രാഘവന്‍ കോയില്‍ മുറിവേറ്റുവെങ്കിലും രക്ഷപ്പെട്ടു.

യുദ്ധം കഴിഞ്ഞതിനുശേഷം ഡച്ച് ക്യാപ്റ്റനായ വാന്‍ഗൂണ്‍സും മൂത്ത താവഴി രാജകുമാരനും റാണിയെ സന്ദര്‍ശിച്ചു. മൂത്ത താവഴി രാജകുമാരനായ വീര കേരളവര്‍മ വലിയമ്മയായ റാണിയെ നമസ്കരിച്ച് അവര്‍ക്കെതിരായി യുദ്ധം ചെയ്തതു മറന്ന് തന്നെ അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. വീരകേരളവര്‍മയെ അനുഗ്രഹിച്ചെങ്കിലും ഗോദവര്‍മയ്ക്കനുകൂലമായി റാണി കരുക്കള്‍ നീക്കിക്കൊണ്ടിരുന്നു.

കൊച്ചിയിലെ മന്ത്രിയായിരുന്ന രാഘവന്‍ കോയിലിനെ തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്കു ദത്തെടുത്തിരുന്നു. രാഘവന്‍ കോയില്‍വഴി തിരുവിതാംകൂര്‍ രാജാവിനോട് ഗോദവര്‍മയെ സഹായിക്കണമെന്ന് റാണി ആവശ്യപ്പെട്ടു. ഡച്ച് പ്രതിപുരുഷനായ ക്യാപ്റ്റന്‍ ന്യൂഹോഫ് 1664 ഫെബ്രുവരിയില്‍ ആറ്റിങ്ങല്‍ സന്ദര്‍ശിച്ചപ്പോള്‍, ഗോദവര്‍മയെ കൊച്ചിയില്‍ തിരിയെ വാഴിക്കണമെന്നും അതിനു സാധ്യമല്ലെങ്കില്‍ ഇളമുറയായോ മൂന്നാം മുറയായോ സ്വീകരിക്കണമെന്നും തിരുവിതാംകൂര്‍ രാജാവിന്റെ പ്രതിപുരുഷന്മാര്‍ ആവശ്യപ്പെട്ടു. ഈ വാദങ്ങളെല്ലാം ന്യൂഹോഫ് തള്ളിക്കളഞ്ഞു. തന്നിമിത്തം ഗോദവര്‍മയുടെ ആഗ്രഹമോ റാണി ഗംഗാധര ലക്ഷ്മിയുടെ പ്രവര്‍ത്തനങ്ങളോ ഫലപ്രദമായില്ല. മൂത്ത താവഴിയുടെ ഭരണകാലത്ത് റാണി ഗംഗാധര ലക്ഷ്മിയുടെ സ്വാധീനം അവസാനിച്ചുവെന്ന് കരുതപ്പെടുന്നു. 1676-ല്‍ റാണി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍