This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖ്വാജാ അബ്ദുല്‍ മജീദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖ്വാജാ അബ്ദുല്‍ മജീദ്

Khwaja Abdul Majeed (1885 - 1962)

ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാവും വിദ്യാഭ്യാസ വിചക്ഷണനും. 1885-ല്‍ അലിഗഡിലെ ഒരു ധനിക കുടുംബത്തില്‍ ഖ്വാജാ മുഹമ്മദ് യൂസഫിന്റെ മകനായി ജനിച്ചു. അലിഗഡിലെ മുസ്ലിം ആംഗ്ലോ ഓറിയന്റല്‍ കോളജില്‍ (എം.എ.ഒ.) വിദ്യാഭ്യാസം നടത്തി. 1904-07-ല്‍ കേംബ്രിജില്‍ ജവാഹര്‍ലാല്‍ നെഹ്റുവും തസ്ദ്ദുഖ് അഹ്മദ്ഖാന്‍ ഷര്‍വാനിയും ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു.

എം.എ.ഒ. കോളജില്‍ നിയമാധ്യാപകന്‍, ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ഷൗക്കത്തലിക്കുശേഷം 1915-ലും 18-ലും കോളജിലെ ഓള്‍ഡ് ബോയ്സ് അസോസിയേഷന്റെ സെക്രട്ടറിയായിരുന്നു. മൗലാനാ മുഹമ്മദലിക്കു ശേഷം ജാമിയ മില്യായിലും തുടര്‍ന്ന് എം.എ.ഒ. കോളജിലും പ്രിന്‍സിപ്പലായി. 1936-ല്‍ ഡോ. അന്‍സാരിയുടെ മരണത്തോടെ ദാമിയാ മില്യായുടെ ചാന്‍സലറായ അബ്ദുല്‍ മജീദ് മരണം വരെ ഈ പദവി വഹിച്ചിരുന്നു. 1908-ല്‍ ലണ്ടന്‍ മുസ്ലിം കൗണ്‍സില്‍ അംഗമായി. 'ജാമിഅ-ഇ-ഉലമാ-ഇ-ഹിന്ദി'ല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖിലാഫത്ത്, നിസ്സഹകരണപ്രസ്ഥാനം എന്നിവയില്‍ പങ്കെടുത്ത ഇദ്ദേഹത്തെ 1921 ഡിസംബറില്‍ 6 മാസം ജയില്‍ശിക്ഷയ്ക്കു വിധിച്ചു. ജയില്‍ വിമുക്തനായശേഷം പ്രൊവിന്‍ഷ്യല്‍ ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായി നിയമിതനായി. ഇതിന്റെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വരാജ് പാര്‍ട്ടി ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമനിര്‍മാണസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1930 ആഗ. 27-ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗമായി.

അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം 1936-ല്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചു. 1937 ജൂലായില്‍ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു പ്രസിഡന്റായിരുന്ന സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ അലഹബാദ് ബ്രാഞ്ച് ജോയിന്റ് സെക്രട്ടറിയായി. 1944 മേയില്‍ ഓള്‍ ഇന്ത്യാ മുസ്ലിം മജ്ലിസിന്റെ പ്രസിഡന്റായി. ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി വാദിച്ച ഇദ്ദേഹം ഇന്തോ-പാക് വിഭജനത്തെ ശക്തിയുക്തം എതിര്‍ത്തു. 1957 മുതല്‍ 62 വരെ ലോക്സഭയില്‍ കോണ്‍ഗ്രസ്സിനെ പ്രതിനിധാനം ചെയ്ത ജമാല്‍ ഖ്വാജാ ഇദ്ദേഹത്തിന്റെ മകനാണ്.

1962 ഡി. 2-ന് ഖ്വാജാ അബ്ദുല്‍ മജീദ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍