This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖോയ്സന്‍ ജനത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖോയ്സന്‍ ജനത

Khoisan People

'ബുഷ്മെന്‍' (Bushmen), 'ഹോട്ടന്‍ടോട്ട്' (Hottentot) എന്നീ രണ്ടു വര്‍ഗങ്ങള്‍ക്കുള്ള പൊതുസംജ്ഞ. ആഫ്രിക്കയിലെ പ്രാചീന ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വര്‍ഗമാണ് ബുഷ്മെന്‍. ആകൃതിയിലും പ്രകൃതിയിലും ഇവരുമായി വളരെയേറെ സാമ്യമുള്ള വിഭാഗമാണ് ഹോട്ടന്‍ടോട്ട്. ഖോയ്സന്‍ എന്ന പദം ഈ ജനസമൂഹത്തെ മാത്രമല്ല, ഇവരുടെ ഭാഷ, സംസ്കാരം എന്നിവയെയും സൂചിപ്പിക്കുന്നു. ഇവര്‍ക്ക് നീഗ്രോകളുമായി ശാരീരികമോ സ്വഭാവപരമോ ആയ ഒരു സാമ്യവുമില്ല. ഇവരുടെ ഭാഷയ്ക്ക് മറ്റു ഭാഷാകുടുംബങ്ങളുമായും ബന്ധമില്ല. ഖോയ്സന്‍ ജനതയുടെ ഉത്പത്തിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇന്ന് ലഭ്യമല്ല. 'ഖോയ്സന്‍' എന്ന വാക്ക് 'ഖോയി-ഖോയിന്‍' (Khoi-Khoin, Men of Men), 'സാന്‍ക്വ' (San-Qua, San People) എന്നിവയിലെ ആദ്യപദങ്ങള്‍ യോജിപ്പിച്ചുണ്ടാക്കിയ മിശ്രപദമാണ്. 'ഖോയി-ഖോയിന്‍; എന്നത് ഹോട്ടന്‍ടോട്ടുകള്‍ തങ്ങളെ വിളിക്കാനുപയോഗിച്ചിരുന്ന പേരാണ്. 'സാന്‍ക്വാ'യാകട്ടെ ഹോട്ടന്‍ടോട്ടുകള്‍ ബുഷ്മെന്നെ വിളിച്ചിരുന്നതും. ചരിത്രപരമായും ഭാഷാശാസ്ത്രപരമായും സാംസ്കാരികമായും ശാരീരികമായും വളരെയേറെ സാദൃശ്യമുണ്ടായിരുന്നിട്ടും കൂട്ടായ ഒരു പേരില്ലാതിരുന്നപ്പോള്‍ രണ്ടു വര്‍ഗത്തിലെയും ജനങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച വാക്കാണ് ഖോയ്സന്‍. ആദ്യകാലം മുതല്‍തന്നെ ഖോയ്സന്‍ ജനത തൊട്ടടുത്ത വര്‍ഗക്കാരായ 'ബാണ്ടു(Bantu)ജനത'യില്‍ നിന്നു വ്യത്യസ്തരായിരുന്നു. ഈ കാരണംകൊണ്ടാകാം തെക്കു പടിഞ്ഞാറന്‍ ആഫ്രിക്കയിലെ വെള്ളക്കാരല്ലാത്ത ജനവിഭാഗങ്ങളെ

(1) തെക്കു പടിഞ്ഞാറന്‍ ബാണ്ടു (South Western Bantu),

(2) ഖോയ്സന്‍ ജനത (ബുഷ്മെന്‍ ഹോട്ടന്‍ടോട്ടസ്, Khoisan type) എന്നീ രണ്ടു പ്രധാനവിഭാഗങ്ങളായി അന്നേ തിരിച്ചിരുന്നത്.

ഖോയ്സന്‍ ജനങ്ങളിലുള്ള ബുഷ്മെന്നെയും ഹോട്ടന്‍ടോട്ടുകളെയും ഇന്ന് തിരിച്ചറിയുക പ്രയാസമാണ്. എന്നാല്‍ ഖോയ്സന്‍ ജനങ്ങള്‍ക്കു മാത്രമായുള്ള ചില സവിശേഷതകളുടെ അടിസ്ഥാനത്തില്‍ ഇവരെ മറ്റു ജനവിഭാഗങ്ങളില്‍നിന്നു വ്യക്തമായി തിരിച്ചറിയാന്‍ കഴിയും. ആദ്യകാലങ്ങളില്‍ ബുഷ്മെന്‍ നല്ല രാഷ്ട്രീയ-സാമൂഹിക ഐക്യമുള്ളവരായിരുന്നു. ഒരു കാലത്ത് ആഫ്രിക്കയുടെ തെക്കുഭാഗത്തും മധ്യഭാഗത്തുമായി വിഹരിച്ചിരുന്നവരാണിവര്‍. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇവരുടെ പ്രധാനതൊഴിലുകള്‍ നായാട്ടും ധനസമ്പാദനവുമാണ്. നായ്ക്കളായിരുന്നു വളര്‍ത്തു മൃഗങ്ങള്‍, വടക്കുനിന്നു വന്നുചേര്‍ന്ന ബാണ്ടുവും മറ്റു വര്‍ഗക്കാരും ചേര്‍ന്ന് ഇവരുടെ സ്വത്വം ഇല്ലാതാക്കിക്കളഞ്ഞു. ബുഷ്മെന്നെ ഇപ്പോള്‍ കല്‍ഹാരി മരുഭൂമി പ്രദേശത്താണാധികവും കാണുന്നത്. തെക്കേ ആഫ്രിക്കയിലെ ഒരു സ്വതന്ത്രരാജ്യമായ 'ബോട്സ്വാന' (Botswana)യില്‍ പണ്ട് ബുഷ്മെന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇന്ന് അവിടത്തെ ജനസംഖ്യയുടെ 5 ശതമാനത്തില്‍ താഴെ മാത്രമാണ് ബുഷ്മെന്‍, അതും നാമാവശേഷമായിക്കൊണ്ടിരിക്കുന്നു.

ഹോട്ടന്‍ടോട്ടുകള്‍ പൊതുവേ അപരിഷ്കൃതരും ഗ്രാമീണരുമാണ്. പ്രധാന തൊഴില്‍ കാലിവളര്‍ത്തലാണ്. പ്രത്യേകിച്ചും തടിച്ച വാലുള്ള ചെമ്മരിയാടുകളെ. ചെമ്പിലും ഇരുമ്പിലുമുള്ള പണികളില്‍ വിദഗ്ധരായ ഇവരുടെ പ്രധാന ആയുധം കുന്തമായിരുന്നു. കേപ് (Cape) ടൗണിലേക്കുള്ള ഡച്ചുകാരുടെ ആദ്യകാലത്തെ കുടിയേറ്റ സമയത്ത് തെക്കു പടിഞ്ഞാറന്‍ ആഫ്രിക്കയുടെ സിംഹഭാഗവും ഹോട്ടന്‍ടോട്ടുകാരുടെ അധീനതയിലായിരുന്നു. 17-ാം ശതകം മുതല്‍ കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങിയ വെള്ളക്കാര്‍ ഇവരെ ശ്രദ്ധിച്ചുതുടങ്ങി. ആദ്യമാദ്യം ഇവര്‍ ഒരുമിച്ചു കച്ചവടം നടത്തി. പിന്നീട് കുറേ യൂറോപ്യന്മാര്‍ ഹോട്ടന്‍ടോട്ടുകളില്‍നിന്നു ഭാര്യമാരെ സ്വീകരിച്ചു. ഈ വിവാഹങ്ങളാണ് ആദ്യമായി 'സങ്കര-വര്‍ണ-വര്‍ഗ-ജന'ങ്ങളെ സൃഷ്ടിച്ചത്. ഒടുവില്‍ ഹോട്ടന്‍ടോട്ടുകാര്‍തന്നെ ഇതിനെ എതിര്‍ത്തെങ്കിലും അവര്‍ക്ക് ഒന്നുകില്‍ ഈ പ്രദേശം സ്വയം വിട്ടുപോകേണ്ടതായിട്ടോ അല്ലെങ്കില്‍ കുടിയേറ്റക്കാരായ വെള്ളക്കാരില്‍ ലയിക്കേണ്ടതായിട്ടോ വന്നുചേര്‍ന്നു. മാത്രമല്ല, യൂറോപ്യന്മാര്‍ ദക്ഷിണാഫ്രിക്കയില്‍ പകര്‍ത്തിയ രോഗംമൂലം ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചതും ഈ വര്‍ഗത്തിനായിരുന്നു. ആഫ്രിക്കയുടെ തെക്കു പടിഞ്ഞാറന്‍ പ്രദേശത്തുള്ള 'നാമാ ഹോട്ടന്‍ടോട്ടു'(Nama Hottentots)കള്‍ മാത്രമേ ഇപ്പോള്‍ പ്രത്യേക ഹോട്ടന്‍ടോട്ടുകളായി അവശേഷിക്കുന്നുള്ളൂ. മറ്റുള്ളവര്‍ മിക്കവാറും ഇതരസങ്കര-വര്‍ഗങ്ങളുടെ (ഉദാ. ന്ഗുനി, സോതോ-Nguni, Sotho) ഭാഗങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഖോയ്സന്‍ ജനത കൃഷിക്കാരാണ്. ഉയരം വളരെ കുറവാണ് ഇവര്‍ക്ക്. ഇവര്‍ പിഗ്മികളോളം കുള്ളന്മാരല്ല. തൊലിക്ക് തവിട്ടുനിറമാണുള്ളതെങ്കില്‍ക്കൂടിയും ഹോട്ടന്‍ടോട്ടു പ്രത്യേകതയായിട്ടവശേഷിക്കുന്നത് മഞ്ഞിച്ചു ചുക്കിച്ചുളിഞ്ഞ തൊലി, മലര്‍ന്ന കീഴ്ച്ചുണ്ട് എന്നിവയാണ്. ബുഷ്മെന്റെ ശരാശരി പൊക്കം 157.5 സെ.മീ.-ഉം ഹോട്ടന്‍ടോട്ടിന്റെത് 162.5 സെ.മീറ്ററുമാണ്. ഹോട്ടന്‍ടോട്ടുകാരുടെ ശാരീരികവ്യത്യാസം, പൊക്കക്കൂടുതല്‍, കീഴ്ത്താടിയുടെ തള്ളല്‍, തലയുടെ കൂര്‍മം എന്നീ പ്രത്യേകതകള്‍ മറ്റ് ആഫ്രിക്കന്‍ വര്‍ഗക്കാരുമായുള്ള സങ്കലനത്തിന്റെ ഫലമാണെന്നൂഹിക്കുന്നു. യൂറോപ്യന്മാരുടെ സഹവാസംകൊണ്ടു നേടിയ ഇരുമ്പുപണികളിലുള്ള പാടവം ഹോട്ടന്‍ടോട്ടുകളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ബുഷ്മെന്ന് ഇതിനെപ്പറ്റിയുള്ള അറിവേ ഇല്ല. ഹോട്ടന്‍ടോട്ടുകാര്‍ക്കറിയാമായിരുന്ന മണ്‍പാത്രനിര്‍മാണവൈദഗ്ധ്യവും അവര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷേ ഇതിപ്പോഴും ബുഷ്മെന്‍ വിഭാഗത്തില്‍ ചിലര്‍ക്കറിയാം.

ഖോയ്സന്‍ ജനതയുടെ സ്വന്തം ഭാഷയായ 'ഖോയ്സന്‍ ഭാഷ' പണ്ടേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ഭാഷയുടെ പ്രത്യേകതകളെന്നു പറയാവുന്നത് നൈസര്‍ഗിക ലിംഗവ്യവസ്ഥ, പദങ്ങളുടെ അര്‍ഥത്തെ സംബന്ധിക്കുന്ന ഈണം, ഗതി ചേര്‍ന്ന സംബന്ധികാവിഭക്തി, ഏകാക്ഷര ധാതു മുതലായവയാണ്. ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം ക്ലിക്കുകള്‍ (clicks, അന്തഃസ്പോടക വ്യഞ്ജനങ്ങള്‍) ആണ്. ഈ ഭാഷയിലെ ക്ലിക്കുകളെ പാര്‍ശ്വികം (Lateral), ദന്ത്യം (Dental), വര്‍ത്സ്യം (Alveolar), താലവ്യ വര്‍ത്സ്യം (Palatoalveolar) എന്നിങ്ങനെ നാലായി തിരിക്കാം. ഈ വിധത്തിലുള്ള ക്ലിക്-വ്യഞ്ജനങ്ങളുടെ പ്രയോഗം ബാണ്ടു സംസാരിക്കുന്ന ന്ഗുനി, സോതോ (ഹോട്ടന്‍ടോട്ടുകള്‍ ലയിച്ചുണ്ടായ വര്‍ഗം) വര്‍ഗക്കാരും ഉപയോഗിക്കുന്നു.

ഖോയ്സന്‍ ജനത ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുന്നു. ആഫ്രിക്കയുടെ തെക്കുഭാഗത്തും മധ്യഭാഗത്തും ഒരു കാലത്ത് ബുഷ്മെന്‍ മാത്രമായിരുന്നു. 1960-കളില്‍ തെക്കു പടിഞ്ഞാറ് ആഫ്രിക്ക, ബെച്ചുവാനാലന്‍ഡ് (Bechuanland), അങ്ഗോള (Angola) എന്നിവിടങ്ങളിലായി ഏകദേശം 50,000 ബുഷ്മെന്‍ ഉണ്ടായിരുന്നു. തെക്കു പടിഞ്ഞാറ് ആഫ്രിക്കയിലെ ഏകദേശം 15,000 ഹോട്ടന്‍ടോട്ടുകളും കേപ്ടൌണില്‍ അവരില്‍ കുറച്ചുപേരും അവശേഷിക്കുന്നു. മൊത്തം 40,000 പേര്‍ ഈ വര്‍ഗത്തിലുള്ളതായിട്ടാണ് കണക്ക്. ഇവരെല്ലാം 'ശുദ്ധ' ഹോട്ടന്‍ടോട്ടുകളല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍