This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖാസി

Khasi

ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ മേഘാലയയില്‍ വസിക്കുന്ന ഒരു ജനസമൂഹം. ഇന്ത്യയുടെ വടക്കു കിഴക്ക് അസമിനും ബംഗ്ളാദേശിനും ഇടയിലാണ് ഇവരുടെ ജന്മഭൂമി. 'ജൈന്റിയാ'കള്‍ എന്നും 'വാര്‍' എന്നും അറിയപ്പെടുന്ന രണ്ടു ഗോത്രങ്ങളടങ്ങിയ ഒരു വര്‍ഗമാണ് 'ഖാസി'. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1,500 മീ. ഉയര്‍ന്നഭാഗത്താണ് ഇവര്‍ താമസിക്കുന്നത്. 16-ാം ശ. മുതല്‍ 1835 വരെ ജൈന്റിയാ കുന്നുകളില്‍ ജൈന്റിയാ ഹിന്ദുരാജവംശം നിലനിന്നിരുന്നു. ഈ കാലഘട്ടത്തില്‍ ഖാസികള്‍ 15 ചെറു സംസ്ഥാനങ്ങള്‍ക്ക് രൂപം നല്കിയിരുന്നു. ഓരോ സംസ്ഥാനത്തിന്റെയും ഭരണം നടത്തിയിരുന്നത് 'സിയം' കുടുംബക്കാരുടെ ഗോത്രസമിതി തെരഞ്ഞെടുത്ത സിയം എന്ന മുഖ്യന്‍ ആയിരുന്നു. 1833-ല്‍ എല്ലാ ഖാസി സംസ്ഥാനങ്ങളും ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലായി. ഒരു ഖാസി ഗ്രാമം മാത്രമായിരുന്ന 'ഷില്ലോങ്' മേഘാലയയിലെ ഒരു പ്രധാനപട്ടണമായിത്തീര്‍ന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്.

ബ്രിട്ടീഷ് ഭരണകാലത്ത് മിഷണറികളുടെ പ്രവര്‍ത്തനഫലമായി സ്കൂളുകള്‍, ആശുപത്രികള്‍, ക്രൈസ്തവദേവാലയങ്ങള്‍ തുടങ്ങിയവ സ്ഥാപിതമായി. ക്രിസ്ത്യന്‍ വിദ്യാഭ്യാസം വളരെയധികം ഖാസികളെ ക്രിസ്തുമതത്തിലേക്കു നയിച്ചു. ഇവരുടെ സാക്ഷരതാനിരക്ക് ഇന്ത്യയിലെ മറ്റേതൊരു ഉയര്‍ന്ന സാക്ഷരതാ നിരക്കിനോടൊപ്പം നില്ക്കുന്നു. വാമൊഴിയില്‍ മാത്രം ഒതുങ്ങിയിരുന്ന, ഖാസികളുടെ ഭാഷ ഇന്ന് റോമന്‍ ലിപിയില്‍ എഴുതുന്നു.

തിന, ചോളം, കിഴങ്ങുവര്‍ഗങ്ങള്‍ മുതലായവ ഉയര്‍ന്ന ഭാഗങ്ങളില്‍ കൃഷിചെയ്യുന്നു. താഴ്വരകളില്‍ അധികവും നെല്‍പ്പാടങ്ങളാണ്. ഇവിടത്തെ കാലാവസ്ഥയ്ക്ക് യോജിച്ച മധുരക്കിഴങ്ങ് 19-ാം ശതകത്തില്‍ കൃഷി ചെയ്തുതുടങ്ങി.

ഖാസി പെണ്‍കുട്ടികള്‍ പരമ്പരാഗത വേഷത്തില്‍
പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസവും ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവവും പരമ്പരാഗതമായ ജീവിതരീതിയില്‍ മാറ്റം വരുത്തിയില്ല. കുടുംബസ്വത്തില്‍ സ്ത്രീകള്‍ക്ക് പരമാധികാരമുള്ള ചുരുക്കം ഇന്ത്യന്‍ വര്‍ഗങ്ങളിലൊന്നാണ് ഖാസികള്‍. ഓരോ അംഗവും ഒരു പൊതു'പിതാമഹി'യില്‍നിന്നും അവരോഹണം ചെയ്തതായി കരുതുന്നു. ഒരേ കുലത്തിലുള്ള പുരുഷനും സ്ത്രീയും തമ്മില്‍ വിവാഹിതരാകാറില്ല. കുടുംബസ്വത്തില്‍ ഇളയ മകള്‍ക്കാണ് അവകാശം. വിവാഹത്തോടെ വരന്‍ ഭാര്യയുടെ മാതാപിതാക്കളോടൊപ്പം താമസിക്കണം. കുട്ടികള്‍ക്കുപോലും പിതാവിനോടുള്ളതിനെക്കാള്‍ അടുപ്പം അമ്മയുടെ സഹോദരനോടാണ്. ഭാര്യയുടെ വീട്ടില്‍ കഴിയുന്നതിനെക്കാള്‍ ഒരു ഭര്‍ത്താവിഷ്ടപ്പെടുന്നത് സഹോദരിയോടൊത്തു കഴിയാനാണ്. അവിടെ മാന്യമായൊരു സ്ഥാനം അദ്ദേഹത്തിന് വഹിക്കാനുണ്ടാവും. വിവാഹമോചനം സര്‍വസാധാരണമാണ്. മൂത്ത പെണ്‍കുട്ടിക്ക് കുടുംബസ്വത്തില്‍ അവകാശമില്ല. വിവാഹിതയായാല്‍ ഭര്‍ത്താവ് മറ്റൊരു ഭവനം നിര്‍മിക്കേണ്ടിവരും. മിക്ക ഭര്‍ത്താക്കന്മാരും തങ്ങളുടെ സഹോദരിയോടൊപ്പം കഴിഞ്ഞുകൂടാനും അവിടെ ആഹാരം കഴിക്കാനും ആഗ്രഹിക്കുന്നതിനാല്‍ ഭാര്യയ്ക്കു വീട്ടില്‍ ഭര്‍ത്താവിനെ പ്രതീക്ഷിക്കേണ്ടിവരും. വരാതിരുന്നാല്‍ പോയി കൂട്ടിക്കൊണ്ടുവരാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടായിരിക്കുകയില്ല.

അമ്പും വില്ലുമുപയോഗിച്ചു വേട്ട നടത്തിയിരുന്ന ഇവര്‍ ഇപ്പോള്‍ തോക്കുകള്‍ ഉപയോഗിക്കുന്നു. 'അമ്പെയ്ത്ത്' ഇന്ന് ഇവരുടെയിടയിലെ വാശിയേറിയ മത്സരങ്ങളിലൊന്നാണ്.

മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നു. മക്കളോ ഭാര്യയോ ആയിരിക്കും ചടങ്ങ് നടത്തുക. എല്ലുകള്‍ സംഭരിച്ച് തുണിയില്‍ പൊതിഞ്ഞ് ഒരു ശവക്കല്ലറയിലടയ്ക്കുന്നു. ചില പ്രത്യേക ചടങ്ങുകള്‍ക്കുശേഷം ഇവ അടുത്തകാലത്ത് മരിച്ച സ്വന്തം ഗോത്രക്കാരുടെ എല്ലുകൂമ്പാരങ്ങളോടൊപ്പം നിക്ഷേപിക്കും. പിറ്റേന്ന് ഇവരുടെ ബന്ധുക്കള്‍ ചേര്‍ന്ന് പശുവിനെയോ കാളയെയോ മരിച്ചവരുടെ ആത്മശാന്തിക്കായി കുരുതികഴിക്കുന്നു. മറ്റൊരു കൂറ്റന്‍ കല്ലറ തീര്‍ത്ത് എല്ലുകള്‍ അതില്‍ നിക്ഷേപിച്ച് സ്ലാബുകൊണ്ട് മൂടുന്നു. തങ്ങളുടെ പിതാമഹിയുടെ എല്ലുകളോടൊപ്പം ഇവ നിക്ഷേപിക്കുന്ന മറ്റൊരു ചടങ്ങ് ഖാസികളുടെ പൊതുവായ ബാധ്യതയായി കരുതുന്നു. ഈ ആഘോഷം വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും നടത്തുക. കാള, പശു, പന്നി ഇവ ഇവിടെ ഹോമിക്കപ്പെടുന്നു. മദ്ദളത്തിന്റെ താളലയങ്ങളുടെ പിന്നണിയോടെ നടക്കുന്ന ഈ ചടങ്ങിനുശേഷം ഒരു വലിയ ശവകുടീരം സ്മാരകമായി നിര്‍മിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%BE%E0%B4%B8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍