This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാരിജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖാരിജി

ഇസ്ലാമിക രാഷ്ട്രത്തിന്റെ നാലാം ഖലീഫയായിരുന്ന അലിയുടെ സൈന്യത്തില്‍ നിന്നു വേര്‍പെട്ട ഒരു വിഭാഗം. അലിയും ശാമിലെ (ഇന്നത്തെ സിറിയ) ഗവര്‍ണറായിരുന്ന മു ആവിയയും തമ്മില്‍ നടന്ന സിഫീന്‍ യുദ്ധം, തര്‍ക്കപ്രശ്നങ്ങള്‍ മധ്യസ്ഥ തീരുമാനത്തിന് വിട്ടുകൊണ്ട് സന്ധിയിലെത്തി. ഇതില്‍ അതൃപ്തി തോന്നിയ വലിയൊരു വിഭാഗം, സൈന്യത്തില്‍നിന്നു വിട്ടുമാറി. സിഫീനില്‍ നിന്ന് മടങ്ങവേ, അബ്ദുല്ലാഹ്ബിന്‍ വഹബിന്റെ നേതൃത്വത്തിലുള്ള ഈ 12,000-ത്തോളംപേരെയാണ് ഖാരിജി (ബഹുവചനം: ഖവാരിജ്) എന്നുപറയുന്നത്. പുറത്തുപോകുന്നവന്‍ എന്നാണ് വാക്കിന്റെ അര്‍ഥം. ഖുര്‍ ആനിലെ യഖ്റുജു എന്ന പദമാണ് ഖാരിജി എന്ന നാമകരണത്തിന് ആധാരമെന്ന് അഭിപ്രായമുണ്ട്. ദൈവമാര്‍ഗത്തില്‍ സ്വയം അര്‍പ്പിച്ചവര്‍ എന്ന് അര്‍ഥം വരുന്ന 'ശുര്‍റാത്' എന്നും ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നു. സൈന്യത്തില്‍ നിന്ന് വേര്‍പെട്ടവര്‍ കൂഫ:ക്കടുത്തുള്ള ഹറൌറ: എന്ന സ്ഥലത്താണ് താവളമടിച്ചത്.

ഖവാരിജുകളുമായി അലി നേരിട്ടു നടത്തിയ സംഭാഷണം അല്പകാലം അവരെ അടക്കി നിര്‍ത്തി. അബ്ദുല്ലാഹ്ബിന്‍വഹബിന്റെ നേതൃത്വത്തില്‍ 4000 പേര്‍ നഹ്റുവാന്‍ എന്ന സ്ഥലത്ത് സമ്മേളിച്ചു. അലി അവര്‍ക്കെതിരെ സൈന്യത്തെ നയിച്ചതിനെത്തുടര്‍ന്ന് പകുതിയോളം പേര്‍ അലിയുടെ പക്ഷത്തേക്കു തിരിച്ചുപോന്നു. ശേഷിച്ചവര്‍ തങ്ങളുടെ ആദര്‍ശത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായി. അങ്ങനെ നഹ്റുവാന്‍ ഖവാരിജുകളുടെ പുണ്യദേശമായിത്തീര്‍ന്നു,

ഉമയ്യാഖലീഫമാര്‍ക്ക് ഖവാരിജുകള്‍ ഒരു പ്രശ്നമായി. ഇടയ്ക്കിടെ വിപ്ലവമുണ്ടാക്കിയ ഖവാരിജുകളുമായി അവര്‍ക്ക് ഘോരയുദ്ധങ്ങള്‍ നടത്തേണ്ടിവന്നു. യസീദിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ അരാജകത്വത്തിന്റെ നാളുകളില്‍ ഖവാരിജ് പ്രസ്ഥാനം ഏറ്റവും ശക്തമായി. ഒരു വിഭാഗം നാഫിഅ്-ബിന്‍-അസ്റഖിന്റെ നേതൃത്വത്തില്‍ ഇറാഖ് മുഴുവന്‍ കൈയടക്കി. നജ്ദ്-ബിന്‍-ആമിറിന്റെ നേതൃത്വത്തില്‍ മറ്റൊരു കൂട്ടര്‍ അറേബ്യയുടെ വലിയൊരു ഭാഗവും കൈക്കലാക്കി. ഖലീഫ അബ്ദുല്‍ മലികിനെതിരെ അവര്‍ വളരെക്കാലം ചെറുത്തു നിന്നു. 697-ല്‍ ശബീബിന്റെ നേതൃത്വത്തിലുള്ള അട്ടിമറിശ്രമത്തെ ഹജ്ജാജ് പരാജയപ്പെടുത്തുംവരെ ഖവാരിജുകള്‍ കുഴപ്പമുണ്ടാക്കി.

പേര്‍ഷ്യന്‍ യുദ്ധങ്ങള്‍ക്കുശേഷം ബസറയിലും കൂഫയിലും താമസമാക്കിയ സൈനികരായിരുന്നു ഖവാരിജുകളിലധികം പേരും. തികഞ്ഞ മതഭക്തരും ധര്‍മനിഷ്ഠരുമായിരുന്നു അവര്‍. ഖുറൈഷി മേധാവിത്വത്തെ അംഗീകരിച്ചില്ല. എല്ലാ അറബികളും ഖിലാഫത്തിനര്‍ഹരാണെന്ന് അവര്‍ വിശ്വസിച്ചു. അറബികളല്ലാത്തവര്‍ ഇസ്ലാമിലേക്കുവന്നപ്പോള്‍ അവര്‍ക്കും, അടിമകള്‍ക്ക് പോലും ഈ തത്ത്വം ബാധകമാക്കി. ഇസ്ലാമിന്റെ ആദ്യകാല സമത്വവും സാഹോദര്യവും ജനാധിപത്യസ്വഭാവവും വീണ്ടെടുക്കുവാന്‍ പ്രതിജ്ഞാബദ്ധരായിരുന്നു അവര്‍. 'പ്രാര്‍ഥനയുടെയും വ്രതത്തിന്റെയും ആള്‍ക്കാര്‍' എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. പരലോകചിന്ത ഇവരെ അടക്കി ഭരിച്ചു. ഖവാരിജുകളില്‍ ഒന്നാംതരം കവികളും ഉണ്ടായിരുന്നു.

കാലാന്തരത്തില്‍ ഖവാരിജുകള്‍ ഇരുപതോളം വിഭാഗങ്ങളിലായി പിരിഞ്ഞു. അതില്‍ അബ്ബാളിയ്യ വിഭാഗം പിന്നീട് താരതമ്യേന മിതവാദികളായിത്തീര്‍ന്നു. ഇവര്‍ അമ്മാന്‍, വടക്കന്‍ ആഫ്രിക്കയിലെ ചില ഭാഗങ്ങള്‍, അള്‍ജീരിയ, തറാബിലിസ് എന്നിവിടങ്ങളില്‍ ജീവിക്കുന്നു. 1979 ന. 20-ന് മക്കയിലെ വിശുദ്ധ ദേവാലയത്തിനു (മസ്ജിദുല്‍ ഹറം) നേരേ നടന്ന ആക്രമണത്തില്‍ ഖവാരിജുകള്‍ക്ക് പങ്കുള്ളതായി സംശയിക്കപ്പെടുന്നു.

(കെ.പി. കമാലുദ്ദീന്‍, പ്രൊഫ. പി.എം. അബ്ദുള്‍ റഹ്മാന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%9C%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍