This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാഫിഖാന്‍, മുഹമ്മദ് ഹാഷിം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖാഫിഖാന്‍, മുഹമ്മദ് ഹാഷിം

Khafikhan, Muhammed Hashim (1664? - 1728?)

മുഗള്‍ ചരിത്രകാരന്‍. ഖുറാസാന്‍ പ്രവിശ്യയില്‍പ്പെട്ട നെയ്സാപൂരിനടുത്ത് 'ഖാഫ്' ഗ്രാമത്തില്‍ ജനിച്ചു. മുഗള്‍ ചക്രവര്‍ത്തിയായ അറംഗസീബിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ തരുന്ന മുന്‍തഖബു-ല്‍-ലുബബ് (Muntakhab-ul-Lubab) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് മുഹമ്മദ് ഹാഷിം ഖാഫിഖാന്‍. മുഗള്‍ സാമ്രാജ്യസ്ഥാപകനായ ബാബര്‍ മുതല്‍ 1737-ല്‍ അന്തരിച്ച മുഹമ്മദ് ഷാ ചക്രവര്‍ത്തിയുടെ കാലംവരെയുള്ള ചരിത്രം ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. മുറാദ് ബക്ഷിന്റെ കീഴില്‍ ഒരുദ്യോഗസ്ഥനായിരുന്നു ഖാഫിഖാന്റെ പിതാവ്. മുംബൈയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയിലേക്ക് അറംഗസീബിന്റെ പ്രത്യേക ദൂതനായി ഖാഫിഖാന്‍ പോവുകയുണ്ടായി. അറംഗസീബിന്റെ കീഴില്‍ ഒരു സ്ഥിരം ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുന്നതില്‍ വിമുഖത കാണിച്ച ഖാഫിഖാന് ഒരു ചരിത്രകാരനായി കഴിയുന്നതിനായിരുന്നു ആഗ്രഹം. ചരിത്രകാരനായ യദുനാഥ് സര്‍ക്കാര്‍ ഖാഫിഖാനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തുന്നു: 'ഭാവനാസമ്പന്നമായ ശൈലിയും സാമൂഹികജീവിതത്തെക്കുറിച്ച് സമഗ്രമായുള്ള വിവരണവും നിത്യജീവിതാനുഭവങ്ങളുടെ ചിത്രീകരണവും ഖാഫിഖാന്റെ ഗ്രന്ഥത്തെ ഒരു കൊട്ടാരംഗ്രന്ഥകാരന്റെ ശൈലിക്കുണ്ടാകാവുന്ന പാകപ്പിഴകളില്‍ നിന്ന് പരിപൂര്‍ണമായും മുക്തമാവാന്‍ സഹായിച്ചിട്ടുണ്ട്. സമകാലീന ഡക്കാണ്‍ ചരിത്രത്തിന് നാം ഖാഫിഖാനോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു.'

ഗ്രന്ഥകാരന് മുഹമ്മദ് ഷാ ചക്രവര്‍ത്തി കല്പിച്ചു നല്കിയ പേരാണ് 'ഖാഫി' എന്നത്. 'ഖാഫി' പദത്തിന്റെ അര്‍ഥം 'ഗോപ്യമാക്കി വച്ചത്' എന്നത്രെ. രക്ഷാധികാരികളുടെ ചരിത്രം വെള്ളതേച്ച് നന്നാക്കുന്ന ചരിത്രരചനയില്‍ അസഹിഷ്ണുവായ അറംഗസീബ് ചരിത്രസാഹിത്യത്തെ നിരുത്സാഹപ്പെടുത്തിയതുകൊണ്ട് അദ്ദേഹത്തെ പേടിച്ച് തന്റെ ചരിത്രഗ്രന്ഥം ഒളിച്ചുവച്ചതുകൊണ്ടാണ് ഗ്രന്ഥകാരന് 'ഖാഫിഖാന്‍' എന്ന പേര് മുഹമ്മദ് ഷാ ചക്രവര്‍ത്തി കൊടുത്തതെന്നാണ് ഒരു പക്ഷം. ചരിത്രകാരന്റെ ശരിയായ പേര് മുഹമ്മദ് ഹാഷിം ഖാഫി എന്നായിരുന്നു. ഇതില്‍ നിന്നാണ് ഖാഫിഖാന്‍ എന്ന പേരുണ്ടായതെന്നു പറയപ്പെടുന്നു. ഫറൂക്സിയാര്‍ ചക്രവര്‍ത്തിയുടെ 'ദിവാന്‍' ആയി പ്രവര്‍ത്തിച്ചിരുന്നു.

(പ്രൊഫ. എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍