This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖലീല്‍ ജിബ്രാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖലീല്‍ ജിബ്രാന്‍

Khalil Gibran (1883 - 1931)

ഖലീല്‍ ജിബ്രാന്‍

ലബനിസ് (അറബി) സാഹിത്യകാരന്‍. കവിയും കഥാകാരനും ദാര്‍ശനികനും ഉപന്യാസകാരനും ചിത്രകാരനും ആയിരുന്നു ജിബ്രാന്‍. ലബനന്റെ അനശ്വരനായ പ്രവാചകകവിയും ജ്ഞാനിയും എന്നു വിശേഷിപ്പിക്കപ്പെടുന്നു.

1883 ജനു. 6-ന് ലബനനില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ബയ്റൂത്തിലായിരുന്നു. 1895-ല്‍ മാതാവ് കാമില റഹ്മയോടും മറ്റു കുടുംബാംഗങ്ങളോടുമൊപ്പം അമേരിക്കയിലെത്തി. ബോസ്റ്റണിലെ പിന്നോക്ക   ജില്ലയായ ചൈനാടൗണില്‍ താമസിച്ചുകൊണ്ട്   വിദ്യാഭ്യാസം തുടര്‍ന്നു. കവിതയിലും ചിത്രരചനയിലും തികഞ്ഞ വാസന കാട്ടിയിരുന്നു. ചിത്രകലയോടുള്ള വൈകാരികബന്ധം പിന്നീട് തീവ്രമായി. ജിബ്രാന്റെ വളര്‍ച്ചയിലും വികാസത്തിലും മാതാവിനു പ്രമുഖമായ പങ്കുണ്ട്. സാധാരണക്കാര്‍ക്ക് പിടികൊടുക്കാത്ത ജിബ്രാന്റെ പ്രകൃതം അവര്‍ മാത്രമേ ശരിക്കു മനസ്സിലാക്കിയിരുന്നുള്ളൂ.

1898-ല്‍ ജിബ്രാന്‍ ബയ്റൂത്തിലേക്കു മടങ്ങി. മൂന്നുവര്‍ഷം അറബിഭാഷാപഠനത്തില്‍ ഏര്‍പ്പെട്ടു. അതില്‍ പ്രാവീണ്യം നേടി. 1902-ല്‍ പാരിസിലേക്കുപോയി. താമസിയാതെ ന്യൂയോര്‍ക്കില്‍ ഹ്രസ്വസന്ദര്‍ശനം നടത്തി. വീണ്ടും ബോസ്റ്റണിലെത്തി (1903) രചനകളില്‍ മുഴുകി. ന്യൂയോര്‍ക്കിലെ അറബിഭാഷാപ്രസിദ്ധീകരണമായ അല്‍മുഹാജിര്‍-ല്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

1908-ല്‍ പാരിസിലെത്തിയ ജിബ്രാന്‍ ഓഗസ്ത് റോഡാങ് എന്ന കലാകാരന്റെ ശിക്ഷണത്തില്‍ പെയിന്റിങ് അഭ്യസിച്ചു (1908-10). ഇക്കാലത്താണ് ചിത്രകലയിലുള്ള അഭിരുചി പരിപുഷ്ടിപ്രാപിച്ചത്. അധികം താമസിയാതെ യു.എസ്സിലേക്കു മടങ്ങി. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കി (1912). കഥകള്‍ക്കും സാഹിത്യലേഖനങ്ങള്‍ക്കുംവേണ്ടി സ്വയം സമര്‍പ്പിച്ചു. ലോകം മുഴുവന്‍ തന്റെ നാടായും മനുഷ്യരെല്ലാം നാട്ടുകാരായും കരുതി. സ്വന്തം ജനങ്ങള്‍ക്കുവേണ്ടി അറബിയിലും വളര്‍ത്തുനാടായ അമേരിക്കയ്ക്കുവേണ്ടി ഇംഗ്ലീഷിലും തൂലിക ചലിപ്പിച്ചു. മതത്തില്‍നിന്നും പിറന്ന നാട്ടില്‍നിന്നും ബഹിഷ്കൃതനായെങ്കിലും കലശലായ ഗൃഹാതുരത ഇദ്ദേഹത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. ലബനനിലേക്കു മടങ്ങുന്നത് സ്വപ്നംകണ്ട് അന്ത്യനിമിഷംവരെ അമേരിക്കയില്‍ അസ്വസ്ഥതയോടെ കഴിയാനായിരുന്നു വിധി.

1920-ല്‍ 'അല്‍-റബിത അല്‍-ഖലമിയ്യ' എന്ന പേരില്‍ ഒരു സാഹിത്യസമിതി ഇദ്ദേഹം സ്ഥാപിച്ചു. സമകാലിക അറബിസാഹിത്യത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ ഈ സമിതിക്കു കഴിഞ്ഞിട്ടുണ്ട്. എങ്കിലും ജിബ്രാന്റെ അറബിരചനകള്‍ പിന്നീട് കുറഞ്ഞുവരികയാണുണ്ടായത്. ചിത്രരചനകളുടെ എണ്ണം കൂടുകയും ചെയ്തു. മൌലികഭംഗി നിറഞ്ഞവയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍. അറബിസാഹിത്യത്തിന്റെ സുവര്‍ണകാലഘട്ടത്തിലെ മണ്‍മറഞ്ഞ മഹാന്മാരായ സാഹിത്യകാരന്മാരുടെ അനേകം സാങ്കല്പികചിത്രങ്ങള്‍ ഇദ്ദേഹം വരച്ചിട്ടുണ്ട്. ഇരുണ്ട പശ്ചാത്തലത്തില്‍ നഗ്ന മനുഷ്യരെ വരയ്ക്കുന്ന ഒരു രീതിയാണ് ചിത്രങ്ങളില്‍ ഇദ്ദേഹം അവലംബിച്ചുകാണുന്നത്. ന്യൂയോര്‍ക്കിലും ബോസ്റ്റണിലും പലതവണ ഇദ്ദേഹം ചിത്രകലാപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. ലബനിസ് ജീവിതത്തിന്റെ നാനാവശങ്ങളെ ചേതോഹരമായി ഇദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്.

ജിബ്രാന്റെ മിസ്റ്റിക് അനുഭൂതികളുടെയും ഭാവങ്ങളുടെയും ആവിഷ്കരണത്തിന് ചിത്രകല മുഖ്യ ഉപാധിയായിരുന്നു. ചിത്രകലയിലും കാവ്യകലയിലും ഒരുപോലെ ഇദ്ദേഹം അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. കാല്പനികതയുടെ സൗന്ദര്യവും സര്‍ഗാത്മകതയുടെ ഔന്നത്യവും വിപ്ലവകാരിയുടെ തീക്ഷ്ണതയും പൗരസ്ത്യരുടെ ആത്മീയതയോടൊപ്പം ജിബ്രാന്റെ സൃഷ്ടികളില്‍ നിറഞ്ഞുനില്‍ക്കുന്നു. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ലയവും സമന്വയവും ഇവയിലെ ശക്തമായ ധാരകളാണ്. ഇംഗ്ലീഷ് കവിയായ ബ്ളേക്കും (Blake) തത്ത്വചിന്തകനായ നീത്ഷേയും (Nietzsche) ജിബ്രാന്റെ രചനകളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.

റൊമാന്റിക് കവിയുടെ സൗന്ദര്യാവബോധവും പ്രകൃതിപ്രേമവും മാറിക്കൊണ്ടിരിക്കുന്ന മാനസിക ഭാവങ്ങളും പ്രപഞ്ചത്തിന് ആത്മഭാവനയുടെ നിറം പകരുന്ന ശീലവും ആദ്യകാലകൃതികളില്‍ കാണാം. കവിക്ക് ഒരു സന്ദേശം ഉണ്ടായിരിക്കണമെന്ന സിദ്ധാന്തക്കാരനായിരുന്നു ഇദ്ദേഹം. താമസവും രാജസവുമായ ആസുരമാര്‍ഗത്തില്‍ നിന്ന് സാത്വികമായ മാനവിക മാര്‍ഗത്തിലേക്ക് മനുഷ്യനെ ഉയര്‍ത്തുവാന്‍ വരുന്ന ദേവദൂതനായിട്ടാണ് കവിയെ ഇദ്ദേഹം വീക്ഷിക്കുന്നത്.

ജിബ്രാന്റെ മുഖ്യ അറബികൃതികള്‍-അറാ ഇസ് അല്‍ മുറൂജ്, 1906 (The Nymphs of the Valley, 1948), ദം അവ ഇബ്ത്തി സാമ, 1914 (A Tear and a smile; 1950); അല്‍ അര്‍വാഹ് അല്‍ മുതമര്‍രിദ, 1908 (Spirits Rebellious, 1948); അല്‍ അജ്നി ഹ അല്‍ മുതകസ്സിറ, 1912 (Broken wings, 1959); അല്‍ അവാസിഫ്, 1920 (The Storms, 1923); അല്‍ മവാക്കിബ്, 1918 (The procession, 1923); അല്‍ ബദാ ഇ അ്വല്‍ ത്വറാ ഇഫ്, 1923.

ഇംഗ്ലീഷ് കൃതികള്‍-ദ് മാഡ് മാന്‍ (1918), ദ് ഫോര്‍ റണ്ണര്‍ (1920), ദ് പ്രോഫറ്റ് (1923), സാന്‍ഡ് ആന്‍ഡ് ഫോം (1926), ജീസസ്, ദ് സണ്‍ ഒഫ് മാന്‍ (1928), ദ് എര്‍ത്ത് ഗോഡ്സ് (1931), സീക്രറ്റ്സ് ഒഫ് ദ ഹാര്‍ട്ട്; ദ് വോയ്സ് ഒഫ് ദ് മാസ്റ്റര്‍; ദ് വാണ്‍ഡറര്‍ (1932), ദ് ഗാര്‍ഡന്‍ ഒഫ് ദ് പ്രോഫറ്റ് (1933).

ഇവയില്‍ ഒടുവില്‍ പറഞ്ഞ രണ്ടുകൃതികള്‍ മരണാനന്തരപ്രസിദ്ധീകരണങ്ങളാണ്. ഇ.കെ. ദിവാകരന്‍പോറ്റിയുടെ ഭ്രാന്തന്‍ (1950), കൃഷ്ണന്‍ പറപ്പള്ളിയുടെ കണ്ണീരും പുഞ്ചിരിയും (1960), ജേക്കബ് എബ്രഹാമിന്റെ നാടോടി (1989), ഉമര്‍ തറമേലിന്റെ അവധൂതന്റെ മൊഴി (1989) എന്നിവ ജിബ്രാന്റെ കൃതികളുടെ മലയാള പരിഭാഷകളാണ്.

ദി എര്‍ത്ത് ഗോഡ്സ് എന്ന കൃതിയില്‍ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയുടെ പൂര്‍ണാവിഷ്കാരം കാണാം. ക്രിസ്തുവിനെക്കുറിച്ചുള്ള വിദഗ്ധപഠനങ്ങളുടെ സമാഹാരമാണ് ജീസസ്, ദ് സണ്‍ ഒഫ് മാന്‍. സല്‍മാ കരാമി എന്ന സുന്ദരിയായിരുന്നു ജിബ്രാന്റെ പ്രേമഭാജനം. സഫലമാകാത്ത ഈ പ്രേമബന്ധത്തിന്റെ കഥയാണ് ബ്രോക്കണ്‍ വിങ്സ് എന്ന നോവലിന്റെ പ്രമേയം.

ഉത്തമനായ ഒരു മിസ്റ്റിക് ദാര്‍ശനിക കവിയുടെ സകല സിദ്ധികളും ഒത്തിണങ്ങിയ ജിബ്രാന്‍ ഒരു വിപ്ലവകവികൂടിയായിരുന്നു. തന്റെ നാടിന്റെ നിസ്സഹായത ഇദ്ദേഹത്തെ രോഷാകുലനാക്കി. മതത്തിന്റെയും ശാസ്ത്രത്തിന്റെയും സാമൂഹികനീതിയുടെയും പേരില്‍ നടത്തപ്പെട്ട അക്രമങ്ങള്‍ ഇദ്ദേഹത്തിലെ വിപ്ലവകാരിയെ വിളിച്ചുണര്‍ത്തി. ഇദ്ദേഹം രചിച്ച സ്പിരിറ്റ് റബലിയസ് എന്ന കൃതി ഒരു കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ചു. തുര്‍ക്കി സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയ ഈ ഗ്രന്ഥം യാഥാസ്ഥിതികരായ മതമേധാവികള്‍ ചുട്ടുകരിച്ചു.

ജിബ്രാന്റെ മാസ്റ്റര്‍പീസ് എന്ന് പരക്കെ അംഗീകാരം ലഭിച്ച കൃതിയാണ് ദ് പ്രോഫറ്റ്. ബോധപൂര്‍വമല്ലാതെ രചിക്കപ്പെട്ട ആത്മകഥയെന്നു ഇതിനെ വിശേഷിപ്പിക്കാം. ഗ്രന്ഥകാരന്റെ പൂര്‍വകാലരചനകളില്‍ ചിതറിക്കിടക്കുന്ന ചിന്താശകലങ്ങള്‍ ഇതില്‍ സാന്ദ്രീകരിച്ചിരിക്കുന്നു. ന്യായവാദത്തിന്റെ കാര്‍ക്കശ്യത്തില്‍ നിന്ന് ചിന്തയെ മോചിപ്പിച്ച്, അതിന് വികാരത്തിന്റെ ഭാഷയും അന്തരീക്ഷവും ഇതില്‍ പ്രദാനം ചെയ്തിരിക്കുന്നു. വിശ്വസാഹിത്യത്തിലെ മികച്ച കൃതികളിലൊന്നാണിത്.

ദുഷിച്ച പാരമ്പര്യങ്ങള്‍ക്കും ജീര്‍ണിച്ച ഫ്യൂഡല്‍ സമ്പ്രദാങ്ങള്‍ക്കും മതമൌലികതയ്ക്കുമെതിരെ ജിബ്രാന്‍ കലാപക്കൊടിയുയര്‍ത്തി. സ്ഥാപനവത്കരിക്കപ്പെട്ട മതങ്ങളോട് ഇദ്ദേഹത്തിന് കടുത്ത വിദ്വേഷമുണ്ടായിരുന്നതായി ജീവചരിത്രകാരിയായ ബര്‍ബറാ യങ് രേഖപ്പെടുത്തുന്നു. മതങ്ങളോടല്ല അതിന്റെ പ്രവര്‍ത്തനശൈലിയോടാണ് ഇദ്ദേഹം ഇടഞ്ഞത്. ജിബ്രാന്റെ ദൈവം വ്യത്യസ്തനായിരുന്നു. ദ് ഗാര്‍ഡന്‍ ഒഫ് ദ് പ്രോഫറ്റ് എന്ന കൃതിയില്‍ ദൈവത്തിനു പുതിയ നിര്‍വചനം നല്‍കാന്‍ ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

ഭാരതത്തോട് മതിപ്പുണ്ടായിരുന്ന ഇദ്ദേഹം മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്നു. മനുഷ്യവര്‍ഗത്തിന്റെ യാതനകളും വേദനകളും അനുസ്യൂതമായി അലട്ടിക്കൊണ്ടിരുന്ന ജിബ്രാന്‍ കണ്ണീരും പുഞ്ചിരിയും സ്നേഹവും സൗന്ദര്യവും ജീവിതത്തിന്റെ മൗലികഘടകങ്ങളെന്ന് അനുഭവിച്ചറിഞ്ഞു. ആധുനിക അറബിസാഹിത്യത്തിന്റെ ശില്പിയും അന്തഃസംഘര്‍ഷം അനുഭവിക്കുന്ന ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ പ്രതീകവും ആയിരുന്നു ഖലീല്‍ ജിബ്രാന്‍.

1931 ഏ. 10-ന് ന്യൂയോര്‍ക്കില്‍ ജിബ്രാന്‍ അന്തരിച്ചു. അന്ത്യാഭിലാഷമനുസരിച്ച് മൃതദേഹം ബയ്റൂത്തില്‍ കൊണ്ടുവന്നടക്കി. ഇവിടെ ഇദ്ദേഹത്തിന്റെ സ്മരണയ്ക്ക് ഒരു മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍