This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖരമാലിന്യ സംസ്കരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഖരമാലിന്യ സംസ്കരണം

Solid Waste Treatment

വീടുകള്‍, കൃഷിയിടങ്ങള്‍, വനവത്കരണ മേഖല, ഖനനമേഖല എന്നിവിടങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുന്ന ഖരരൂപത്തിലുള്ള ചവര്‍, മലിനവസ്തുക്കള്‍, ചെളി തുടങ്ങിയ അപകടകാരികളല്ലാത്ത മാലിന്യങ്ങളുടെ സംസ്കരണം. ലോകവ്യാപകമായി പ്രതിവര്‍ഷം ബില്യണ്‍ ടണ്‍കണക്കിന് ഖരമാലിന്യങ്ങള്‍ ഉത്പാദിക്കപ്പെടുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യം, ജന്തുജാലങ്ങള്‍, പരിസ്ഥിതി എന്നിവയുടെ സംരക്ഷണത്തിന് ഖരമാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണം അത്യന്താപേക്ഷിതമാണ്.

ഖരമാലിന്യങ്ങളെ നഗരമാലിന്യങ്ങള്‍, വ്യാവസായിക മാലിന്യങ്ങള്‍, കാര്‍ഷികമാലിന്യങ്ങള്‍ എന്നിങ്ങനെ പൊതുവെ മൂന്നായി തരംതിരിക്കാം.

നഗരമാലിന്യങ്ങള്‍

നഗരമാലിന്യങ്ങളുടെ (municipal waste) ഉത്പത്തി താഴെപ്പറയുന്ന കേന്ദ്രങ്ങളില്‍ നിന്നാണ്:

1. വീടുകള്‍, ഫ്ളാറ്റുകള്‍, തുടങ്ങിയ ആവാസകേന്ദ്രങ്ങള്‍; 2. കച്ചവടസ്ഥാപനങ്ങള്‍; 3. ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, ജ്യൂസ്കടകള്‍ തുടങ്ങിയവ; 4. പച്ചക്കറി-മത്സ്യമാംസചന്തകള്‍; 5. അറവുശാലകള്‍; 6. ഓഫീസുകള്‍; 7. ബസ്, തീവണ്ടി സ്റ്റേഷനുകള്‍; 8. ചെറിയവ്യവസായസ്ഥാപനങ്ങള്‍; 9. ആശുപത്രികള്‍.

ഇന്ത്യയിലെ സാധാരണ നഗരങ്ങളില്‍ ആളൊന്നിന് ഒരു ദിവസം 0.3 കിലോഗ്രാം ഖരമാലിന്യം സൃഷ്ടിക്കപ്പെടുന്നുണ്ട്. മുംബൈ, ഡല്‍ഹി തുടങ്ങിയ വന്‍നഗരങ്ങളില്‍ ഇത് 0.8 കിലോഗ്രാമും വികസിത രാജ്യങ്ങളിലെ നഗരങ്ങളില്‍ ഇത് 1.25 കിലോഗ്രാമുമാണ്. വികസനമേറുന്നതിന് ആനുപാതികമായി ഖരമാലിന്യത്തിന്റെ അളവും കൂടും.

ഘടന. ഖരമാലിന്യങ്ങളുടെ ഘടന എല്ലാ നഗരങ്ങളിലും ഒരു പോലെയല്ല. എങ്കിലും നഗരമാലിന്യങ്ങളെ പൊതുവേ ജൈവ വിഘടനത്തിനു വിധേയമാവുന്നവ (biodegradable), അല്ലാത്തവ (non-biodegradable) എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ജൈവവസ്തുക്കളെല്ലാം തന്നെ ജൈവവിഘടനത്തിനു വിധേയമാണ്. എന്നാല്‍ ഗ്ലാസ്, ലോഹങ്ങള്‍, പ്ലാസ്റ്റിക്, കെട്ടിടം പൊളിച്ച കോണ്‍ക്രീറ്റ് തുടങ്ങിയവ ജൈവ വിഘടനത്തിനു വിധേയമല്ലാത്തവയാണ്. പൊതുവായ ഈ തരംതിരിവിനെക്കാള്‍ കുറച്ചുകൂടി മെച്ചപ്പെട്ട വര്‍ഗീകരണം താഴെ ചേര്‍ക്കുന്നു.

ജൈവമാലിന്യങ്ങള്‍

(Organic wastes)

ഇലകള്‍, പച്ചക്കറി-മത്സ്യ-മാംസ ചന്തകളിലെയും അറവുശാലകളിലെയും മാലിന്യങ്ങള്‍, പൂക്കള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ പോലുള്ള അടുക്കള മാലിന്യങ്ങള്‍ തുടങ്ങിയവ ജൈവമാലിന്യങ്ങളാണ്. ഇവ ജൈവവിഘടനത്തിന് വിധേയവുമാണ്.

കറപുരണ്ട മാലിന്യങ്ങള്‍

(Soiled wastes)

അമേരിക്കയിലെ ഫ്രഷ്ക്രില്‍ ലാന്റ് ഫില്‍ മാലിന്യ സംസ്കരണകേന്ദ്രം

രക്തം, ചലം തുടങ്ങിയ ശരീരദ്രാവകങ്ങള്‍ കലര്‍ന്ന തുണികള്‍, ബാന്‍ഡേജുകള്‍, സാനിട്ടറി നാപ്കിനുകള്‍, ഡയപ്പറുകള്‍ (diapers) എന്നിവയാണ് കറപുരണ്ട മാലിന്യങ്ങള്‍. ജൈവവിഘടനത്തിനു വിധേയമെങ്കിലും ഇവ രോഗാണുക്കള്‍ നിറഞ്ഞവയായതിനാല്‍ പ്രത്യേകം സംസ്കരിക്കേണ്ടിയിരിക്കുന്നു.

പുനഃചംക്രമണത്തിനു വിധേയമാക്കാവുന്ന മാലിന്യങ്ങള്‍

ലോഹങ്ങള്‍, ഗ്ലാസ്, ചിലതരം പ്ലാസ്റ്റിക്കുകള്‍, കടലാസ് എന്നിവ വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കളാക്കി മാറ്റാം. ഇവയെ പുനഃചംക്രമണ വിധേയ മാലിന്യങ്ങളെന്നു പറയുന്നു.

വിഷമാലിന്യങ്ങള്‍ (Toxic wastes)

പെയിന്റുകള്‍, രാസവസ്തുക്കള്‍, ട്യൂബ്ലൈറ്റുകള്‍, പഴകിയ മരുന്നുകള്‍, കീടനാശിനി തളിക്കുന്നതിനുപയോഗിച്ച കാനുകള്‍, അവ സൂക്ഷിച്ചു വയ്ക്കുന്ന മറ്റു പാത്രങ്ങള്‍, പഴകിയ ബാറ്ററികള്‍, റീചാര്‍ജബിള്‍ ബാറ്ററികള്‍, പഴകിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍, ചെറുകിട വ്യവസായശാലകളിലെ മാലിന്യങ്ങള്‍ എന്നിവയെല്ലാം അത്യന്തം അപകടകരമായ വിഷമാലിന്യങ്ങളാണ്.

ആശുപത്രിമാലിന്യങ്ങള്‍

ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ രോഗാണുക്കള്‍ നിറഞ്ഞതാണ്. അത്യന്തം അപകടകരമായ മാലിന്യങ്ങളാണിവ (hazardous wastes). ആശുപത്രിയില്‍നിന്നുണ്ടാകുന്ന സിറിഞ്ചുകള്‍, സൂചികള്‍, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന ശരീരഭാഗങ്ങള്‍, പോസ്റ്റുമോര്‍ട്ടം ചെയ്ത ശരീരങ്ങള്‍, ശസ്ത്രക്രിയയ്ക്കുപയോഗിച്ച മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍, ഗ്യാസ് സിലിണ്ടറുകള്‍, കാലാവധി കഴിഞ്ഞ ഔഷധങ്ങള്‍, റേഡിയോ ആക്ടിവതയുള്ള വസ്തുക്കള്‍, മറുപിള്ള, ചാപിള്ള തുടങ്ങിയവയെല്ലാം അപകടകരമായ ബയോമെഡിക്കല്‍ മാലിന്യങ്ങളാണ്.

വ്യാവസായികമാലിന്യങ്ങള്‍

വ്യവസായശാലകളില്‍ നിന്നും പുറന്തള്ളുന്ന ഖരമാലിന്യങ്ങള്‍ വ്യവസായത്തിന്റെ സ്വഭാവമനുസരിച്ചു വ്യത്യസ്തമായിരിക്കും. വ്യാവസായികമാലിന്യങ്ങളെ പൊതുവേ അപകടകരമായ മാലിന്യങ്ങളായാണ് കരുതുന്നത്. ഉദാഹരണമായി ഒരു പ്ലാസ്റ്റിക് നിര്‍മാണശാലയില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ രാസവിഷങ്ങളായിരിക്കും. കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള ചാരം, വന്‍ വ്യവസായശാലകളിലെ ജലശുദ്ധീകരണ ലഗൂണുകളിലെ അടിയിലൂറുന്ന ചെളി പുറത്തെടുക്കുമ്പോഴുണ്ടാകുന്ന വസ്തു (slur), കമ്പ്യൂട്ടറിന്റെ ബോര്‍ഡും മറ്റുഭാഗങ്ങളും, ആണവമാലിന്യങ്ങള്‍ തുടങ്ങിയവയാണ് വ്യാവസായിക മാലിന്യങ്ങള്‍.

കാര്‍ഷിക മാലിന്യങ്ങള്‍

കൃഷി ഒരു വ്യവസായമായി മാറിയതോടെ കാര്‍ഷിക പാഴ്വസ്തുക്കളും മാലിന്യമായി മാറാന്‍ തുടങ്ങിയിരിക്കുന്നു, പൊതുവേ കാലിത്തീറ്റയായോ വളമായോ ഉപയോഗിച്ചുകൊണ്ടിരുന്നതാണ് മിക്കവാറും കാര്‍ഷിക പാഴ്വസ്തുക്കള്‍. എന്നാല്‍ കാര്‍ഷികോത്പന്നങ്ങള്‍ വമ്പിച്ച തോതില്‍ ശേഖരിക്കുന്നതും വിവിധ ഉത്പന്നങ്ങളായി മാറുന്നതും വ്യവസായശാലകളിലാണ്. കാര്‍ഷിക വ്യവസായശാലകളില്‍ നിന്നു വന്‍തോതില്‍ കാര്‍ഷിക മാലിന്യങ്ങള്‍ ഉണ്ടാവുന്നു. നമ്മുടെ നാട്ടില്‍ ചകിരി ഒരു മാലിന്യമായിരുന്നില്ല. ഉണങ്ങിയചകിരി ഒന്നാംതരം ഇന്ധനമായിരുന്നു. എന്നാല്‍ ചകിരിയില്‍ നിന്നും ചൂടി, പായ തുടങ്ങിയവ നിര്‍മിക്കുന്ന വ്യവസായശാലകള്‍ക്കു സമീപമുള്ള ചകിരിച്ചോറ് ഒരു മാലിന്യം തന്നെയാണ്. സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം ഇതു കാരണം മലിനമാകുന്നു.

സംസ്കരിക്കപ്പെടാത്ത ഖരമാലിന്യങ്ങള്‍ പലവിധത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഒരു പ്രദേശത്ത് നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങളില്‍, മഴവെള്ളം പതിക്കുമ്പോള്‍ അവയിലടങ്ങിയിരിക്കുന്ന കാര്‍ബണിക-അകാര്‍ബണിക വസ്തുക്കള്‍, മഴവെള്ളത്തില്‍ കലരുന്നു. ഇങ്ങനെ മാലിന്യങ്ങള്‍ കലര്‍ന്ന മഴവെള്ളം, അത് ഒഴുകിയെത്തുന്ന ജലാശയങ്ങളെ മലിനപ്പെടുത്തുന്നു. ഇതുകൂടാതെ മാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണിക പദാര്‍ഥങ്ങള്‍ ജലാശയങ്ങളില്‍ വച്ച് ജൈവവിഘടനത്തിനുവിധേയമാവുകയും ഇത് ജലത്തിലെ ലേയ ഓക്സിജന്റെ (dissolved oxygen) അളവ് കുറയ്ക്കുകയും ചെയ്യുന്നു. മാലിന്യങ്ങളിലെ നൈട്രജന്‍, ഫോസ്ഫറസ് എന്നിവ ആല്‍ഗകളുടെ വളര്‍ച്ചയെ വേഗത്തിലാക്കുന്നു (ആല്‍ഗല്‍ ബ്ളൂം). ഇതും ജലത്തിലെ ഓക്സിജന്റെ അളവ് കുറയാന്‍ കാരണമാകുകയും ജലജീവികളുടെ നിലനില്പിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

ഖരമാലിന്യങ്ങള്‍ വായുമലിനീകരണത്തിനും കാരണമാകുന്നുണ്ട്. ഇവയിലടങ്ങിയിരിക്കുന്ന കാര്‍ബണിക വസ്തുക്കള്‍ അവായവ വിഘടനത്തിന് വിധേയമാകുമ്പോള്‍ മീഥേന്‍, കാര്‍ബണ്‍ ഡൈയോക്സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങള്‍ ഉണ്ടാകുന്നു. മാലിന്യങ്ങളില്‍ സള്‍ഫേറ്റ് ഉണ്ടെങ്കില്‍ അവ വിഘടിക്കുമ്പോള്‍ ദുര്‍ഗന്ധമേറിയ ഹൈഡ്രജന്‍ സള്‍ഫൈഡ് ഉണ്ടാകുന്നു. ഖരമാലിന്യങ്ങള്‍ കത്തിക്കുന്നതിലൂടെയും അപകടകാരികളായ പല മാലിന്യങ്ങളും അന്തരീക്ഷത്തിലെത്തപ്പെടുന്നു.

സംസ്കരണം

നഗരമാലിന്യങ്ങളുടെ സംസ്കരണം

നഗരമാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണം ഒരു പൊതുജനാരോഗ്യപ്രശ്നമാണ്. വിവിധ നഗരങ്ങളില്‍ വിവിധതരം രീതികളാണ് മാലിന്യസംസ്കരണത്തിനായുപയോഗിക്കുന്നത്. ശാസ്ത്രീയമായ സംസ്കരണത്തിന്റെ ഒന്നാംഘട്ടം മാലിന്യങ്ങള്‍ ശേഖരിക്കുകയും തരംതിരിക്കുകയുമാണ്. മാലിന്യങ്ങളുടെ ഉറവിടങ്ങളില്‍ വച്ചു തന്നെ അവയെ ജൈവവിഘടനത്തിനു വിധേയമാകുന്നവയും അല്ലാത്തവയും എന്നു തരംതിരിക്കാം. ഇവ വീണ്ടും തരംതിരിക്കേണ്ടതായിട്ടുണ്ട്. പ്ലാസ്റ്റിക്കുകള്‍, ലോഹങ്ങള്‍, ഗ്ലാസ്സ്, പേപ്പര്‍ എന്നിവ തരംതിരിച്ചു മാറ്റി വീണ്ടും ഉപയോഗിക്കാവുന്നതാണ്. മറ്റു ജൈവമാലിന്യങ്ങള്‍ വിവിധ രീതികളിലൂടെ സംസ്കരിക്കാം.

ചൂളയ്ക്കുവയ്ക്കല്‍

(Inceneration)

മാലിന്യങ്ങള്‍ ചൂളകളില്‍ കത്തിച്ചു കളയുന്നതാണ് ഈ മാര്‍ഗം. കത്തുമ്പോഴുണ്ടാകുന്ന താപോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റുകയും ചെയ്യാം. വളരെ എളുപ്പം ചെയ്യാവുന്നതും എളുപ്പം വൃത്തിയാവുന്നതുമായ രീതി എന്നു പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ഇത് കുറ്റമറ്റ രീതിയല്ല. നഗരമാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷവാതകങ്ങള്‍ രൂക്ഷമായ അന്തരീക്ഷമലിനീകരണത്തിനു വഴിവയ്ക്കുന്നു. ഡയോക്സിന്‍, ടെട്രാക്ളോറോ ഡൈ ബെന്‍സോ ഡയോക്സിന്‍ (2, 3, 7, 8, tetrachlorodibenzo -P- dioxin TCDD), ക്ളോറോഫ്യൂറാനുകള്‍ ( chlorofurans), ബൈഫിനൈല്‍സ് (biphenyles), പോളിന്യൂക്ളിയര്‍ ഹൈഡ്രോ കാര്‍ബണുകള്‍, കാര്‍ബണ്‍ മോണോക്സൈഡ് തുടങ്ങിയവയാണ് ഈ വിഷവാതകങ്ങള്‍. പൊട്ടാസ്യം സയനൈഡിനെക്കാള്‍ നൂറിരട്ടി കടുത്ത വിഷമാണ് TCDD. വ്യാവസായിക മാലിന്യങ്ങള്‍ ചൂളയ്ക്കു വയ്ക്കുമ്പോഴും വളരെയധികം വിഷവസ്തുക്കള്‍ അന്തരീക്ഷത്തിലേക്ക് വമിക്കുന്നു. ഇന്‍സിനറേറ്ററുകള്‍ക്കെതിരെ വികസിതരാജ്യങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടാകാനുള്ള കാരണമിതാണ്. പുതുതായി ചൂളകള്‍ സ്ഥാപിക്കുന്നത് ഈ രാജ്യങ്ങള്‍ നിരോധിച്ചിരിക്കയാണ്.

വായുവിന്റെ അസാന്നിധ്യത്തിലുള്ള ദഹനവും ബയോഗ്യാസിന്റെ നിര്‍മിതിയും

(Anaerobic digestion and biogas production)

ജൈവമാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള ഒരു പദ്ധതിയാണിത്. തുറന്നിട്ട ജൈവമാലിന്യങ്ങള്‍ ചീഞ്ഞുനാറുകയും രോഗാണുക്കളും പുഴുക്കളും വ്യാപിക്കുകയും ചെയ്യും. പക്ഷേ വായുവിന്റെ അസാന്നിധ്യത്തിലുള്ള ജൈവപ്രക്രിയ കൂടുതല്‍ ആരോഗ്യപ്രദമാണ്. നന്നായി ചതച്ചരച്ച ജൈവമാലിന്യങ്ങള്‍ വായു കടക്കാത്ത അറകളില്‍ വച്ച് ദഹനത്തിനു വിധേയമാക്കുന്നു. ഈ പരിതഃസ്ഥിതിയില്‍ വളരുന്ന ബാക്റ്റീരിയങ്ങള്‍ ജൈവമാലിന്യങ്ങളെ തിന്നു നശിപ്പിച്ച് മീഥേന്‍ വാതകമാക്കി മാറ്റുന്നു. മീഥേന്‍ ഒരു വാതക ഇന്ധനമാണ്. തെരുവു വിളക്കു കത്തിക്കാനോ മറ്റ് ഊര്‍ജാവശ്യങ്ങള്‍ക്കോ ഇതുപയോഗിക്കാം. ബാക്റ്റീരിയ വഴിയുള്ള വിഘടനത്തിനുശേഷം അവശേഷിക്കുന്ന മാലിന്യാവശിഷ്ടം ഒന്നാന്തരം വളമായി ഉപയോഗിക്കുകയും ചെയ്യാം. പലതരത്തിലുള്ള വായുരഹിത ദഹനസാങ്കേതികവിദ്യകള്‍ ഇന്നു ലഭ്യമാണ്.

കമ്പോസ്റ്റിങ്

നഗരമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ വ്യാപകമായുപയോഗിക്കുന്ന മാര്‍ഗമാണിത്. ജൈവമാലിന്യങ്ങള്‍ മണ്ണിനടിയില്‍ സുമാര്‍ 60 സെ.മീ. ആഴത്തില്‍ കുഴിച്ചുമൂടിയാല്‍ അത് കമ്പോസ്റ്റായി മാറും. നഗരമാലിന്യങ്ങള്‍ തരംതിരിക്കാതെയാണ് മിക്ക മുന്‍സിപ്പാലിറ്റികളും കമ്പോസ്റ്റാക്കുന്നത്. അതു കാരണം പ്ലാസ്റ്റിക്കും കുപ്പിച്ചില്ലും ലോഹക്കഷണങ്ങളുമടങ്ങിയ മുനിസിപ്പല്‍ കമ്പോസ്റ്റ് തീരെ ഗുണം കുറഞ്ഞതും ആവശ്യക്കാരില്ലാത്തതുമാണ്. ഈ രീതിയുടെ പ്രധാന ദോഷം ഇതിനു വളരെയധികം ഒഴിഞ്ഞഭൂമി (waste land) ആവശ്യമായി വരുമെന്നതാണ്. മാത്രമല്ല, മഴക്കാലത്ത് ഈ മാലിന്യങ്ങള്‍ ജലത്തില്‍ ലയിച്ചുചേര്‍ന്ന് സമീപപ്രദേശത്തെ കിണറുകളിലെ ജലം ദുഷിപ്പിക്കുകയും ചെയ്യുന്നു.

മണ്ണിര കമ്പോസ്റ്റിങ്

(Vermis composting)

മണ്ണിര കമ്പോസ്റ്റ്

ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാനുള്ള വേറൊരു മാര്‍ഗമാണിത്. മാലിന്യങ്ങള്‍ മണ്ണിരകളെ വളര്‍ത്താനുപയോഗിക്കുന്നു. ജൈവമാലിന്യങ്ങള്‍ ഭക്ഷിക്കുന്ന മണ്ണിരകളുടെ വിസര്‍ജ്യം ഒന്നാന്തരം വളമാണ്. ഈ രീതി വന്‍തോതില്‍ ഉപയോഗിക്കാന്‍ വിഷമമുണ്ട്. ഓരോതരം മാലിന്യത്തിനും യോജിച്ച മണ്ണിരയെ കണ്ടെത്തണം. മണ്ണിരകളെ എലികള്‍ ഭക്ഷിക്കുമെന്നതിനാല്‍ കമ്പോസ്റ്റ് കുഴികള്‍ എലി കടക്കാതെ വലയിട്ടു സംരക്ഷിക്കണം.

കുഴിച്ചുമൂടല്‍

(Land filling)

ഒഴിഞ്ഞസ്ഥലങ്ങളിലോ കുഴികളിലോ കിടങ്ങുകളിലോ മാലിന്യങ്ങള്‍ കുഴിച്ചുമൂടുകയെന്നത് സാധാരണമാണ്. പക്ഷേ ഇങ്ങനെ മാലിന്യങ്ങള്‍ കുഴിച്ചുമൂടിയ സ്ഥലങ്ങള്‍ എപ്പോഴും പൊട്ടിത്തെറിക്കാവുന്ന ടൈംബോംബുകളാണ്. അമേരിക്കയിലെ ഹൂക്കര്‍ കെമിക്കല്‍ കോര്‍പ്പറേഷന്‍ ലവ് കനാലില്‍ നിക്ഷേപിച്ച വ്യാവസായിക മാലിന്യങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം അവിടെ ദുരന്തം സൃഷ്ടിക്കുകയുണ്ടായി. കുഴിച്ചുമൂടിയ മാലിന്യം നീരുറവകളെ മലിനീകരിക്കുന്നതിനു പുറമേ വിഷവാതകങ്ങള്‍ അന്തരീക്ഷത്തിലേക്കു തള്ളിവിടുകയും ചെയ്യുന്നു.

ശുചിയായ കുഴിച്ചുമൂടല്‍

(Sanitary landfill)

ഭൂമിക്കടിയില്‍ പോളിപ്രൊപ്പിലീന്റെ ഒരു വിരിവിരിച്ച് അതിനുമീതെ മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നു. മാലിന്യങ്ങള്‍ മഴവെള്ളത്തില്‍ ലയിച്ചുചേര്‍ന്നുണ്ടാകുന്ന ദ്രാവകം പോളിപ്രൊപ്പലീനില്‍ ശേഖരിക്കപ്പെടുന്നതു കാരണം ഉറവുകള്‍ മലിനമാവാനിടവരുന്നില്ല. പക്ഷേ ഈ ദ്രാവകം പിന്നീടെന്തു ചെയ്യണമെന്നതിനു വ്യക്തമായ രൂപമില്ല; പ്രത്യേകിച്ച് വ്യാവസായിക മാലിന്യങ്ങളില്‍ നിന്നുണ്ടാകുന്ന ലീച്ചിയേറ്റ്.

ഇന്ധന ദണ്ഡുകളാക്കല്‍

(Fuel pelletisation)

നഗരമാലിന്യങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ജൈവമാലിന്യങ്ങള്‍ നന്നായി ചതച്ചു മുറിച്ചശേഷം ഉണക്കി, വീണ്ടും ചതച്ചു 40 മെഷ് വലുപ്പമാക്കി വീടുകളിലോ വ്യവസായങ്ങളിലോ ഇന്ധനമായി കത്തിക്കാവുന്ന ദണ്ഡുകളാക്കുന്നു. കല്‍ക്കരിയുടേതിനുതുല്യമായ ഇന്ധനമൂല്യ(Calorific value)മുള്ള ഇത്തരം ദണ്ഡുകള്‍ മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ മാലിന്യമുപയോഗിച്ച് ഇപ്പോള്‍ത്തന്നെ നിര്‍മിക്കുന്നുണ്ട്. മാലിന്യങ്ങളുടെ ജൈവഭാരം (biomass) വളരെയധികം നഷ്ടപ്പെട്ടുപോകുന്നുവെന്നതാണ് ഈ രീതിയുടെ ഒരു ദോഷം. മാത്രമല്ല, ദണ്ഡുകളാക്കുന്ന പ്രക്രിയയ്ക്കു ധാരാളം ഊര്‍ജം വേണം താനും.

സംസ്കരണരീതിയുടെ സാങ്കേതികത്വത്തെക്കാള്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിലും തരംതിരിക്കുന്നതിലുമുള്ള അപര്യാപ്തതയാണ് ഇന്ത്യന്‍ നഗരങ്ങളെ ഖരമാലിന്യത്താല്‍ നിമഗ്നമാക്കുന്നത്. ഖരമാലിന്യങ്ങള്‍ പൊതുസ്ഥലത്തു വലിച്ചെറിയാനുള്ള പൊതുജനങ്ങളുടെ മനോഭാവവും നഗരങ്ങളെ വികൃതമാക്കുന്നു.

വ്യാവസായിക മാലിന്യസംസ്കരണം

വ്യാവസായിക മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്കരിക്കുന്നതിനു നിരവധി പരിമിതികളുണ്ട്.

1. വ്യാവസായികമാലിന്യസംസ്കരണത്തിനു യുക്തമായ സാങ്കേതികവിദ്യകളുടെ അഭാവം. ഉദാഹരണമായി, രാസവ്യവസായശാലകളില്‍ നിന്നു പുറന്തള്ളുന്ന വിഷരാസമാലിന്യങ്ങള്‍ നിര്‍വീര്യമാക്കുന്നതിനുള്ള വിദ്യ ഇനിയും പൂര്‍ണമായിട്ടില്ല. ആണവമാലിന്യങ്ങള്‍ വിട്രിഫൈ (vitrify) ചെയ്താലും മാലിന്യത്തിന്റെ വികിരണം ശമിക്കുന്നില്ല. അതിനാല്‍ വിട്രിഫൈ ചെയ്ത മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കപ്പെട്ടിട്ടില്ല.

2. പലപ്പോഴും വ്യാവസായിക മാലിന്യങ്ങളെ ആഴിക്കടിയിലോ ഭൂഗര്‍ഭത്തിലോ നിക്ഷേപിക്കുകയാണ് പതിവ്.

3. മാലിന്യസംസ്കരണത്തിന് പണമിറക്കാന്‍ വ്യവസായശാലകള്‍ വിമുഖത കാട്ടുന്നു. പണം നല്‍കാന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ അറച്ചു നില്ക്കുകയും ചെയ്യുന്നു. കാരണം, വരവില്ലാത്ത ഒരു സംരംഭമാണ് അത്.

4. വ്യാവസായിക മാലിന്യങ്ങളുപയോഗിച്ചു നിര്‍മിക്കുന്ന രണ്ടാംനിര വസ്തുക്കള്‍ക്കു വിപണന സാധ്യത കുറവാണ്.

5. സര്‍ക്കാര്‍, വ്യവസായസ്ഥാപനങ്ങള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ ഇവ തമ്മില്‍ സംയോജിച്ചുള്ള സമീപനമില്ല.

മുന്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ട് മിക്ക വ്യവസായ സ്ഥാപനങ്ങളും അവര്‍ക്കു തോന്നിയ വിധത്തിലാണ് മാലിന്യങ്ങള്‍ സംസ്കരിക്കുന്നത്. മിക്ക സ്ഥാപനങ്ങളും മാലിന്യങ്ങള്‍ കുഴിച്ചു മൂടുന്നു. വികസിത രാജ്യങ്ങളിലെ വ്യവസായ സ്ഥാപനങ്ങള്‍ അവയുടെ അപകടമാലിന്യങ്ങള്‍ വികസ്വര രാജ്യങ്ങളിലേക്കു കടത്തിവിടുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇതിനുള്ള ശക്തമായ ഒരു ലോബി തന്നെയുണ്ട്. ഉദാ. വികസിത രാജ്യങ്ങളിലെ കാരീയ മാലിന്യങ്ങള്‍ (lead waste) ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് ഇവിടെയുള്ള കാരീയ സ്മെല്‍ട്ടറുകള്‍ (lead smelter) ഉരുക്കി മറ്റ് ഉത്പന്നങ്ങളാക്കി മാറ്റുന്നു. അവയുണ്ടാക്കുന്ന പരിസര ദൂഷണം ഏറെയാണ്. കംപ്യൂട്ടറുകള്‍ വ്യാപകമായ ഈ കാലഘട്ടത്തില്‍, അവയുടെ സര്‍ക്യൂട്ട് ബോര്‍ഡ്, കേബിളുകള്‍ എന്നിവ ഖരമാലിന്യങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. കാരീയം, മെര്‍ക്കുറി, സെലിനിയം തുടങ്ങിയ ഖരലോഹങ്ങള്‍ അടങ്ങിയ കംപ്യൂട്ടര്‍ മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്കരിക്കാനുള്ള മാര്‍ഗം ഇനിയും കണ്ടെത്തിയിട്ടില്ല.

കാര്‍ഷിക മാലിന്യ സംസ്കരണം

കാര്‍ഷിക മാലിന്യങ്ങള്‍ പൊതുവേ ജൈവ മാലിന്യങ്ങളാകയാല്‍ സംസ്കരണം താരതമ്യേന എളുപ്പമാണ്. ഉദാഹരണമായി ചകിരിച്ചോറ് ജൈവവളമാക്കി മാറ്റാം. ഇതിനുള്ള സാങ്കേതികവിദ്യകള്‍ ഇന്ത്യയിലെ ഐ.ഐ.ടികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

മാലിന്യ സംസ്കരണത്തിനായി 12-ാം പഞ്ചവത്സരപദ്ധതിയില്‍ (2012-17) ഉള്‍പ്പെടുത്തിയിട്ടുള്ള വസ്തുതകള്‍ താഴെ ചേര്‍ക്കുന്നു.

1. സംസ്ഥാനത്താകമാനമുള്ള മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ഈ പദ്ധതിയില്‍ മുന്തിയ പ്രാധാന്യം നല്കും.

2. കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ രീതിയില്‍ പ്രശ്നപരിഹാരത്തിന് അനുയോജ്യമായ സാങ്കേതികവിദ്യകളും തന്ത്രങ്ങളും വികസിപ്പിക്കും.

3. അതിവേഗത്തിലുള്ള നഗരവത്കരണം, ഖരമാലിന്യങ്ങളുടെ അശാസ്ത്രീയമായ നിര്‍മാര്‍ജനം, ശുചിത്വമില്ലായ്മ, കീടനാശിനികളുടെ അമിതോപയോഗം, രാസ-അണു മലിനീകരണം എന്നിവ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും.

4. മാലിന്യനിയന്ത്രണത്തിന് സാധ്യമായ മേഖലകളിലെല്ലാം പൊതുസ്വകാര്യ പങ്കാളിത്ത മാതൃക സ്വീകരിക്കും.

(കെ.എം. ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്‍., സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍