This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷേത്രപ്രവേശന വിളംബരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ഷേത്രപ്രവേശന വിളംബരം

അവര്‍ണര്‍ക്കും സവര്‍ണരെപ്പോലെ സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാനും ആരാധന നടത്തുവാനുമുള്ള അവകാശം നല്കിക്കൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ 1936 ന. 12-ന് (1112 തുലാം 27) പുറപ്പെടുവിച്ച വിളംബരം. കൊച്ചിയിലെ കേരളവര്‍മ മഹാരാജാവും 1947 ഡി. 20-ന് ഇത്തരത്തില്‍ ഒരു വിളംബരം പുറപ്പെടുവിച്ചു.

ക്ഷേത്രപ്രവേശന വിളംബരം പുരാവസ്തുവകുപ്പില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള രേഖ

ക്ഷേത്ര പരിസരങ്ങളിലൂടെ വഴിനടക്കുന്നതിനും ക്ഷേത്രത്തില്‍ കടന്നു ആരാധന നടത്തുന്നതിനും വേണ്ടി 19-ാം ശതകത്തിന്റെ അവസാനത്തോടെ ആരംഭിച്ച പ്രക്ഷോഭണങ്ങള്‍ 20-ാം ശതകത്തിന്റെ ആദ്യകാലങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. അതോടെ പ്രവേശനം തങ്ങളുടെ അവകാശവും ആവശ്യവുമായി ബന്ധപ്പെട്ട ജനവിഭാഗങ്ങള്‍ക്കു തോന്നി. ഇതിനായി തിരുവിതാംകൂറിലും മലബാറിലും നടന്ന സത്യഗ്രഹ സമരങ്ങള്‍ അധികൃതരെ പരിഷ്കരണ നടപടികള്‍ സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് തിരുവിതാംകൂറില്‍, ക്ഷേത്ര പ്രവേശനത്തിന്റെ എല്ലാവശങ്ങളെക്കുറിച്ചും നിഷ്കൃഷ്ടമായി പഠിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഒരു ഒമ്പതംഗ സമിതിയെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം 1932 ന. 8-ന് ഒരു പ്രസ് കമ്യൂണിക്കേഷന്‍ ആയി തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. മുന്‍ ദിവാനായിരുന്ന വി.എസ്. സുബ്രഹ്മണ്യ അയ്യര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയില്‍ കെ. പരമേശ്വരന്‍പിള്ള, കെ. അനന്തനാരായണ അയ്യര്‍, എം. ഗോവിന്ദന്‍, ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍, ടി.കെ. വേലുപ്പിള്ള, ടി. കേശവന്‍ശാസ്ത്രി, പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ, ചിങ്ങന്‍ നാരായണന്‍ ഭട്ടതിരിപ്പാട് എന്നിവര്‍ അംഗങ്ങളായിരുന്നു. കെ. അനന്തനാരായണ അയ്യര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് തത്സ്ഥാനത്തേക്ക് കെ. മഹാദേവ അയ്യര്‍ പിന്നീട് നിയമിതനായി.

ക്ഷേത്രപ്രവേശന കാര്യത്തില്‍ സവര്‍ണരുടെയും അവര്‍ണരുടെയും വികാരങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കുവാന്‍ കഴിയുന്ന ഒരു 'ടേംസ് ഒഫ് റഫറന്‍സ്' ആണ് കമ്മിറ്റിക്കു നല്കിയിരുന്നത്. 1932 ഡി. 17-ന് ചേര്‍ന്ന കമ്മിറ്റിയുടെ പ്രഥമയോഗം വിപുലമായ ഒരു ചോദ്യാവലിക്കു രൂപം നല്കി. ഇത് മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഗസറ്റില്‍ പരസ്യപ്പെടുത്തി. ചോദ്യാവലി പൗരമുഖ്യരായ 5774 പേര്‍ക്ക് കമ്മിറ്റി അയച്ചു കൊടുക്കുകയും താത്പര്യമുള്ള മറ്റു വ്യക്തികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുവാന്‍ സൗകര്യം നല്കുകയും ചെയ്തു. ഇതിനു പുറമേ, 24 കേന്ദ്രങ്ങളില്‍ ക്യാമ്പു ചെയ്തുകൊണ്ട് കമ്മിറ്റി അഭിപ്രായ ശേഖരണവും നടത്തി. ചോദ്യാവലിക്ക് മറുപടി നല്കിയ 3122 പേരില്‍ 2867 സവര്‍ണരും 255 അവര്‍ണരും ആയിരുന്നു. ക്ഷേത്രത്തിനു പുറത്തുനിന്നുള്ളതിനെക്കാള്‍ ക്ഷേത്രത്തിനകത്തുനിന്നുള്ള ആരാധനയാണ് സൗകര്യപ്രദവും അഭികാമ്യവും എന്ന് ക്ഷേത്ര പ്രവേശനാനുകൂലികള്‍ വ്യക്തമാക്കി. ചോദ്യാവലിക്കു മറുപടി നല്കിയ അവര്‍ണരില്‍ പലരും ക്ഷേത്രങ്ങളില്‍ പോകുന്ന കാര്യത്തില്‍ അലസരായിരുന്നതായി വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന കേന്ദ്രങ്ങളെ ബഹിഷ്കരിക്കുക എന്നതായിരുന്നു അവരുടെ നയം. സവര്‍ണരില്‍ ചെറിയ ഒരു വിഭാഗം അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിന് എതിരായിട്ടാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 325 സവര്‍ണരില്‍ നിന്നു നേരിട്ട് അഭിപ്രായമാരാഞ്ഞപ്പോള്‍ 238 പേര്‍ ക്ഷേത്രപ്രവേശനത്തിനു അനുകൂലമായും 87 പേര്‍ എതിര്‍ത്തും മറുപടി നല്കി. സ്ത്രീകളുടെ പ്രതികരണമറിയുവാന്‍ കമ്മിറ്റി പ്രത്യേകം ശ്രമം നടത്തി. ചോദ്യാവലി അയച്ചുകൊടുത്ത പത്തു സ്ത്രീകളില്‍ മൂന്നു പേര്‍ മാത്രം മറുപടി നല്കി. അവര്‍ ക്ഷേത്ര പ്രവേശനത്തിനനുകൂലമായിരുന്നു. നേരിട്ടു തെളിവു നല്കാനാവശ്യപ്പെട്ട 10 സ്ത്രീകളില്‍ അനുകൂലാഭിപ്രായക്കാരായ 2 പേര്‍ മാത്രം അതിനു സന്നദ്ധരായി. കൂടാതെ ബ്രാഹ്മണ സമൂഹങ്ങള്‍, നായര്‍ കരയോഗങ്ങള്‍ തുടങ്ങിയ സംഘടനകളുടെ അഭിപ്രായം ആരായാനും കമ്മിറ്റി ശ്രമിക്കുകയുണ്ടായി. അഭിപ്രായങ്ങള്‍ പൊതുവേ ക്ഷേത്ര പ്രവേശനത്തിന് അനുകൂലമായിരുന്നു.

റിപ്പോര്‍ട്ട്. വിപുലമായ തെളിവെടുപ്പുകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്മിറ്റിയുടെ പൊതുവായ അംഗീകാരമുണ്ടായിരുന്ന ഈ റിപ്പോര്‍ട്ട് ക്ഷേത്രപ്രവേശനത്തിനു പ്രതികൂലമായിരുന്നില്ല. സവര്‍ണക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് ആരാധനാസ്വാതന്ത്ര്യം അനുവദിക്കുവാന്‍ വേണ്ട നടപടികളെടുക്കേണ്ടതാണെങ്കിലും യാഥാസ്ഥിതികരായ സവര്‍ണരുടെ വിശ്വാസവും വിഗ്രഹത്തിന്റെ വിശുദ്ധിയെ സംബന്ധിച്ച സങ്കല്പവും ദുര്‍ബലപ്പെടുത്താനാവില്ല എന്നതായിരുന്നു കമ്മിറ്റിയുടെ നിഗമനം. അവര്‍ണര്‍ക്കു ക്ഷേത്രപ്രവേശന കാര്യത്തില്‍ ഇന്നുള്ള നിയന്ത്രണം എത്രമാത്രം ഭേദഗതി ചെയ്യാമെന്ന കാര്യം ഇതിനായി നിയോഗിക്കുന്ന ഒരു പരിഷത്തിന്റെ ഉപദേശപ്രകാരം മഹാരാജാവ് തീരുമാനിക്കേണ്ടതാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

അംഗീകരിക്കപ്പെട്ട ഈ പൊതു റിപ്പോര്‍ട്ടിനോടു വ്യക്തികളെന്ന നിലയില്‍ ചില അംഗങ്ങള്‍ വിയോജിച്ചു. പുന്നശ്ശേരിനമ്പി നീലകണ്ഠശര്‍മ അവര്‍ണവരെ ചണ്ഡാളരെന്നു പറഞ്ഞ് ക്ഷേത്രപ്രവേശനത്തെ എതിര്‍ത്തു. ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍ ഇതിനോടു വിയോജിച്ചു. കേരളത്തില്‍ ഒരിടത്തും ചണ്ഡാളര്‍ ഇല്ല എന്നദ്ദേഹം വാദിച്ചു. ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ളയും എം. ഗോവിന്ദനും പരിഷത്തിന്റെ രൂപീകരണത്തെ എതിര്‍ത്തു. മഹാരാജാവിന്റെ പരമാധികാരത്തിനു പരിമിതി കല്പിക്കുന്ന ഒന്നായി ഇതിനെ അവര്‍ വ്യാഖ്യാനിച്ചു. ടി. കേശവന്‍ ശാസ്ത്രി ക്ഷേത്രപ്രവേശനം ഉടന്‍തന്നെ അനുവദിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം അംഗങ്ങളും ഇക്കാര്യത്തില്‍ വളരെ കരുതലോടെ മാത്രം പ്രവര്‍ത്തിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.

പ്രതികരണം. ക്ഷേത്രപ്രവേശന റിപ്പോര്‍ട്ട് കാത്തിരുന്ന ഒരു വലിയ വിഭാഗം ജനങ്ങളെ അതിന്റെ ഉള്ളടക്കം നിരാശപ്പെടുത്തി. ഈഴവ നേതാക്കള്‍ ശക്തമായി അവരുടെ അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങി. ഈഴവര്‍ ഹിന്ദുമതം ഉപേക്ഷിച്ച് മറ്റു മതങ്ങള്‍ സ്വീകരിക്കണമെന്ന് അവര്‍ വാദിച്ചു. പ്രാരംഭ ഘട്ടത്തില്‍ സി.വി. കുഞ്ഞുരാമന്‍, കെ. അയ്യപ്പന്‍ തുടങ്ങിയവര്‍ ഈഴവരൊന്നടങ്കം ബുദ്ധമതം സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ പിന്നീട് സി.വി. കുഞ്ഞുരാമന്‍, ക്രിസ്തുമതത്തിലേക്കുള്ള മതപരിവര്‍ത്തനത്തിന്റെ വക്താവായി. സഹോദരനാകട്ടെ ഈഴവര്‍ 'നിര്‍മത'രായിരുന്നാല്‍ മതിയെന്നു വാദിച്ചു തുടങ്ങി. മിതവാദി സി. കൃഷ്ണന്‍ ബുദ്ധമതത്തോട് ആഭിമുഖ്യമുള്ളയാളായിരുന്നു. അദ്ദേഹം ഈഴവരെ ബുദ്ധമതം സ്വീകരിക്കുവാന്‍ ആഹ്വാനം ചെയ്തു. ഡോ.കെ.പി. തയ്യില്‍ ഈഴവരെ ഇസ്ലാംമതം സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചു. ആര്യസമാജം, ബ്രഹ്മസമാജം, ജൂതമതം എന്നിവയും പരിഗണനാര്‍ഹമായി. ചിലര്‍ സിക്മതത്തോടാണ് ആഭിമുഖ്യം കാട്ടിയത്. ഏതാനും പേര്‍ ആ മതം സ്വീകരിക്കുകയും ചെയ്തു. ചേര്‍ത്തലയില്‍ കെ.സി. കുട്ടന്‍ എന്നയാള്‍ കെ.സി. ജയ്സിങ് ആയി. വൈക്കത്തുകാരായ എസ്. രാഘവനും കെ. കൃഷ്ണനും യഥാക്രമം കൃപാല്‍സിങ്ങും രണ്‍ജിത് സിങ്ങുമായി. എങ്കിലും ഈഴവര്‍ മതം മാറുന്ന കാര്യത്തില്‍ കരുതലോടെ മാത്രമേ നീങ്ങിയിരുന്നുള്ളൂ.

1933 ജൂല. 31-ന് ചേര്‍ത്തലയില്‍ ചേര്‍ന്ന അഖില തിരുവിതാംകൂര്‍ ഈഴവ യൂത്ത് ഫെഡറേഷന്‍ ഈഴവര്‍ ഹിന്ദുക്കളല്ലെന്നു പ്രഖ്യാപിക്കുവാന്‍ എസ്.എന്‍.ഡി.പി. യോഗത്തോടാവശ്യപ്പെട്ടു.

1935 മാ. 4-ന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ ചേര്‍ന്ന സാധുജന പരിപാലനയോഗത്തിന്റെ ഒരു സമ്മേളനം പുലയര്‍ക്ക് ഒരു പ്രത്യേക മതം വേണമെന്ന തീരുമാനമെടുത്തു. അധഃസ്ഥിതനേതാവായിരുന്ന അയ്യങ്കാളിയായിരുന്നു 'പുലയമതം' എന്ന ആശയം ആദ്യമായവതരിപ്പിച്ചത്. 1936 മേയ് 24-ന് പി.കെ. പദ്മനാഭന്‍, കെ.പി. ഗോവിന്ദനാശാന്‍ എന്നീ രണ്ട് ഈഴവയുവാക്കള്‍ ജൂണ്‍ 11-ന് ഹരിപ്പാട് ക്ഷേത്രത്തില്‍ കയറുമെന്ന പ്രഖ്യാപനം നടത്തി. തങ്ങളെ ഇതില്‍ നിന്നു തടയുന്നപക്ഷം ഇസ്ലാം മതം സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണരുടെ നിരാശയും പ്രക്ഷുബ്ധമായ മനസ്സും സമൂഹത്തിലും സര്‍ക്കാരിലും പ്രതിഫലിക്കാതിരുന്നില്ല. ഹിന്ദുസമൂഹത്തെ ഗ്രസിച്ചിരുന്ന ജാതീയമായ ഉച്ചനീചത്വം അവരെ കൂടുതല്‍ അകല്‍ച്ചയിലേക്കു നയിക്കുമെന്ന് ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ആശങ്കിച്ചു. ഹൈന്ദവരിലെ അസ്വസ്ഥത ഇതര മതസ്ഥര്‍ ചൂഷണം ചെയ്യുന്നതിനോടും അദ്ദേഹം വിയോജിച്ചു. യാഥാസ്ഥിതികരായ സവര്‍ണരുടെ എതിര്‍പ്പ് നിലനില്‍ക്കവേ, ധീരമായ ഒരു സാമൂഹിക പരിഷ്കരണത്തിന് അദ്ദേഹം തീരുമാനമെടുത്തു. അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കേണ്ടതിന്റെ ആവശ്യകതയും യുക്തിയും അദ്ദേഹം ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിനെ ബോധ്യപ്പെടുത്തി. അതനുസരിച്ചു 1936 ന. 12-ന് (1112 തുലാം 27) എല്ലാ ഹിന്ദുക്കള്‍ക്കും സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ വിളംബരം രാജാവ് പുറപ്പെടുവിച്ചു.

വിളംബരം. ശ്രീ പദ്മനാഭദാസ വഞ്ചിപാല സര്‍ രാമവര്‍ കുലശേഖര കിരീടപതി മന്നേ സുല്‍ത്താന്‍ മഹാരാജ രാജ രാമരാജ ബഹദൂര്‍ ഷംഷെര്‍ ജംഗ്, നൈറ്റ് ഗ്രാന്‍ഡ് കമാന്‍ഡര്‍ ഒഫ് ദി ഇന്ത്യന്‍ എമ്പയര്‍, തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സുകൊണ്ട് 1936 ന. 12-നു ശരിയായ 1112 തുലാം 27-നു പ്രസിദ്ധപ്പെടുത്തുന്ന വിളംബരം:

'നമ്മുടെ മതത്തിന്റെ പരമാര്‍ഥതയും സുപ്രമാണതയും ഗാഢമായി ബോധ്യപ്പെട്ടും, ആയതു ദൈവീകമായ അനുശാസനത്തിലും സര്‍വവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും, അതിന്റെ പ്രവര്‍ത്തനത്തില്‍ അതു ശതവര്‍ഷങ്ങളായി കാലപരിവര്‍ത്തനത്തിന് അനുയോജിച്ചുപോന്നുവെന്നു ധരിച്ചും, നമ്മുടെ ഹിന്ദുപ്രജകളില്‍ ആര്‍ക്കും തന്നെ അവരുടെ ജനനമോ, ജാതിയോ, സമുദായമോ കാരണം ഹിന്ദുമത വിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്നുള്ള ഉത്ക്കണ്ഠയാലും, നാം തീരുമാനിക്കയും ഇതിനാല്‍ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കയും ആജ്ഞാപിക്കയും ചെയ്യുന്നതെന്തെന്നാല്‍, സമുചിതമായ പരിതഃസ്ഥിതികള്‍ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചു നടത്തുന്നതിനും നാം നിശ്ചയിക്കയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ ഗവണ്‍മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു'.

കൊച്ചിയില്‍. തിരുവിതാംകൂറില്‍ ഉണ്ടായ മാറ്റങ്ങളൊന്നും കൊച്ചിരാജാവിനെയും ഭരണകൂടത്തെയും ഉടനെ സ്വാധീനിക്കുകയുണ്ടായില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം മാത്രമേ ക്ഷേത്രപ്രവേശനത്തിനുവേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ കൊച്ചിരാജ്യത്തിനു കഴിഞ്ഞുള്ളൂ. 1947 ഡി. 20-ന് കൊച്ചിയില്‍ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിളംബരം കൊച്ചിയിലെ കേരളവര്‍മ രാജാവ് പുറപ്പെടുവിക്കുകയുണ്ടായി.

മലബാറില്‍. മലബാറില്‍ ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിനെതിരായി ക്ഷേത്രട്രസ്റ്റി ഉയര്‍ത്തിയിരുന്ന ചില പാരമ്പര്യ വിലക്കുകള്‍ക്കു പ്രസക്തിയില്ലാതാക്കിക്കൊണ്ടുള്ള ഒരു ആക്റ്റ് 1938 ഡി. 8-ന് മദ്രാസ് ലജിസ്ലേറ്റിവ് അസംബ്ലി പാസ്സാക്കി. ഡി. 18-ന് ലജിസ്ലേറ്റിവ് കൗണ്‍സിലും ഇതിനംഗീകാരം നല്കി. 1938 ഡി. 13-ന് ഗവര്‍ണറുടെ അംഗീകാരവും ലഭിച്ചതോടെ മലബാറിലും ക്ഷേത്രപ്രവേശനം ഒരു യാഥാര്‍ഥ്യമായി. നോ. ക്ഷേത്രപ്രവേശന പ്രക്ഷോഭണങ്ങള്‍

(ഡോ. കെ.കെ. കുസുമന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍